സ്വന്തം ലേഖകൻ
ലണ്ടൻ : ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന മരണനിരക്കുമായി യുകെ. 36 മരണങ്ങൾ മാത്രമാണ് ഇന്നലെ രാജ്യത്തുണ്ടായത്. ഇതോടെ ആകെ മരണസംഖ്യ 41,698 ലേക്ക് ഉയർന്നു. കണക്കുകൾ പുറത്തുവിട്ട ശേഷം ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് ഇപ്രകാരം ട്വീറ്റ് ചെയ്തു: “ഇന്നലെ യുകെയിലുടനീളം 36 കോവിഡ് മരണങ്ങൾ മാത്രമാണ് ഉണ്ടായത് – മാർച്ച് 21 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്ക്. ” പകർച്ചവ്യാധിക്കെതിരായുള്ള പോരാട്ടത്തിൽ നാം വിജയിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. ആരോഗ്യ-സാമൂഹിക പരിപാലന വകുപ്പിന്റെ കണക്കനുസരിച്ച്, ഞായറാഴ്ച രാവിലെ 9 വരെ 6.7 ദശലക്ഷത്തിലധികം കൊറോണ വൈറസ് പരിശോധനകൾ യുകെയിൽ നടത്തിയിട്ടുണ്ട്. ശനിയാഴ്ച മാത്രം 144,865 ടെസ്റ്റുകൾ നടത്തപ്പെട്ടു. 295,889 ആളുകൾക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. എങ്കിലും യഥാർത്ഥ കണക്കുകൾ ഇതിലും കൂടുതലാണ്. കൊറോണ വൈറസിന്റെ ആരംഭം മുതൽ യുകെയിൽ 63,000 ത്തിലധികം മരണങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകൾ വ്യക്തമാക്കി.

അതേസമയം രാജ്യത്താകെ ഇന്നുമുതൽ അവശ്യേതര കടകളും തുറന്നു പ്രവർത്തിക്കുവാൻ തയ്യാറെടുക്കുകയാണ്. കടകൾ വീണ്ടും തുറക്കുമ്പോൾ “ആളുകൾ ആത്മവിശ്വാസത്തോടെ ഷോപ്പിംഗ് നടത്തണം” എന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. റീട്ടെയിൽ ഉദ്യോഗസ്ഥർ ആവേശഭരിതരാണെന്നും സുരക്ഷിതമായ ഷോപ്പിംഗ് അനുവദിക്കുന്നതിനായി ധാരാളം ക്രമീകരണങ്ങൾ അവർ ചെയ്‌തിട്ടുണ്ടെന്നും ജോൺസൺ അറിയിച്ചു. എന്നാൽ കടകളിലേക്ക് മടങ്ങുന്ന പൊതുജനങ്ങളോട് സാമൂഹിക അകലം പാലിക്കുവാൻ അദ്ദേഹം ആവശ്യപ്പെട്ടു. അവശ്യേതര കടകളായ ബുക്ക് ഷോപ്പുകൾ, ഫാഷൻ ഔട്ട്‌ലെറ്റുകൾ തുടങ്ങിയവ മാർച്ച് 23 മുതൽ അടഞ്ഞുകിടക്കുകയാണ്. എങ്കിലും എല്ലാ കടകളും ഇന്നുതന്നെ തുറക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ല.

സാമൂഹിക അകലം പാലിക്കൽ നിയമം കടകളിലെ ഉപഭോക്താക്കളുടെ എണ്ണത്തെ പരിമിതപ്പെടുത്തും. ഒപ്പം സുരക്ഷാക്രമീകരണങ്ങൾ ഉറപ്പുവരുത്തുന്നതിൽ പരാജയപ്പെടുന്നവർക്ക് എൻഫോഴ്‌സ്‌മെന്റ് അറിയിപ്പുകൾ നേരിടേണ്ടതായും വരും. ഷോപ്പിംഗ് സുരക്ഷിതമാക്കുന്നതിൽ ഉപഭോക്താക്കളും ശ്രദ്ധിക്കണമെന്ന് ബ്രിട്ടീഷ് റീട്ടെയിൽ കൺസോർഷ്യം (ബിആർസി) പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ലോക്ക്ഡൗണിന് ശേഷം തിരികെയെത്തുമ്പോൾ ഒരു പുതിയ ഷോപ്പിംഗ് അനുഭവം ആവും രാജ്യത്തെ ഉപഭോക്താക്കൾക്ക് ലഭിക്കുക.
സ്വന്തം ലേഖകൻ
മാഞ്ചെസ്റ്റർ : ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ എല്ലാം ലംഘിച്ചുകൊണ്ട് ശനിയാഴ്ച നടന്ന റേവുകളിൽ ഒരു യുവാവ് കൊല്ലപ്പെട്ടതായി പോലീസ്. ഡെയ്‌സി നൂക്ക് കൺട്രി പാർക്കിലും കരിംഗ്ടണിലുമായി നടന്ന അനധികൃത റേവുകളിൽ 6,000 പേർ പങ്കെടുത്തു. ഓൾഡ്‌ഹാമിലെ ഡെയ്‌സി നൂക്ക് കൺട്രി പാർക്കിൽ നടന്ന റേവിൽ 4,000 പേരാണ് പങ്കെടുത്തത്. മയക്കുമരുന്നിന്റെ അമിതോപയോഗം കാരണം ഇതിൽ പങ്കെടുത്ത 20കാരൻ മരിച്ചുവെന്ന് ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് (ജിഎംപി) സ്ഥിരീകരിച്ചു. കരിംഗ്‌ടണിൽ രണ്ടായിരത്തോളം പേർ പങ്കെടുത്ത റേവിൽ മൂന്ന് കുത്തുകേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ പരിക്കേറ്റ 18 വയസ്സുകാരന്റെ ആരോഗ്യനില ഗുരുതരമാണ്. 25 നും 26 നും ഇടയിൽ പ്രായമുള്ള മറ്റ് രണ്ട് യുവാക്കൾക്കും പരിക്കേറ്റു. കൊറോണ വൈറസ് നിയന്ത്രണങ്ങൾ ലംഘിച്ചാണ് രണ്ട് പരിപാടികളും നടത്തപെട്ടതെന്ന് പോലീസ് വെളിപ്പെടുത്തി. കരിംഗ്‌ടൺ റേവിൽ എത്തിയ ഉദ്യോഗസ്ഥർക്ക് നേരെ അക്രമമുണ്ടായതായും തങ്ങളുടെ വാഹനം നശിപ്പിക്കപ്പെട്ടതായും പോലീസ് പറഞ്ഞു.

വാരാന്ത്യത്തിൽ എമർജൻസി കോളുകൾ വർദ്ധിച്ചതായി പോലീസ് റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച വൈകുന്നേരം 5 മുതൽ ഞായറാഴ്ച പുലർച്ചെ 4 വരെ 999 ഓളം കോളുകൾ വന്നതായി അവർ അറിയിച്ചു. അനധികൃത ഒത്തുചേരലിനുശേഷം എടുത്ത ചിത്രങ്ങളിലെ കാഴ്ചകൾ ഞെട്ടിപ്പിക്കുന്നതാണ്. പ്ലാസ്റ്റിക് ബാഗുകൾ, ബീയർ ബോട്ടിലുകൾ തുടങ്ങിയ വസ്തുക്കൾ നിലത്ത് ചിതറിക്കിടക്കുന്നു. “കരിംഗ്ടണിലും ഡ്രോയ്ൽസ്ഡനിലും ശനിയാഴ്ച രാത്രി നടന്ന രണ്ട് വലിയ റേവുകളെക്കുറിച്ച് ഞങ്ങൾക്ക് അന്വേഷിക്കുകയാണ്. ഈ റേവുകൾ നിയമവിരുദ്ധമായിരുന്നു. അവ വ്യക്തമായും കൊറോണ വൈറസ് നിയമനിർമ്മാണത്തിന്റെയും മാർഗ്ഗനിർദ്ദേശങ്ങളുടെയും ലംഘനമായിരുന്നു. മാത്രമല്ല ദാരുണമായ പ്രത്യാഘാതങ്ങളും ഉണ്ടാക്കി.” അസിസ്റ്റന്റ് ചീഫ് കോൺസ്റ്റബിൾ ക്രിസ് സൈക്സ് വെളിപ്പെടുത്തി.

ഞായറാഴ്ച രാവിലെ മാലിന്യം നിറഞ്ഞ പ്രദേശങ്ങൾ വൃത്തിയാക്കാൻ ശ്രമിച്ച എല്ലാവർക്കും സൈക്സ് നന്ദി പറഞ്ഞു. പകർച്ചവ്യാധി സമയത്ത് കൂടുതൽ പ്രതിരോധ നടപടികൾ നടപ്പാക്കാൻ പ്രാദേശിക അധികാരികളുമായി പോലീസ് പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ക്വാറന്റൈൻ റേവ്’ എന്നറിയപ്പെടുന്ന പാർട്ടികൾ രാജ്യത്ത് വിവിധ ഇടങ്ങളിലായി നടക്കുന്നുണ്ട്. വൈറസിന്റെ രണ്ടാംഘട്ട വ്യാപനത്തെ തടയാൻ സർക്കാർ പരിശ്രമിക്കുമ്പോൾ പൊതുജനത്തിന്റെ ഭാഗത്തുനിന്നുള്ള ഇത്തരം പ്രവർത്തികൾ കൂടുതൽ അപകടം സൃഷ്ടിക്കുകയാണ്.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ബ്രിട്ടൻ :- സാധാരണയിൽ നിന്ന് വ്യത്യസ്തമായി കുട്ടികൾക്ക് വൈവിധ്യമാർന്ന ഒരു മത്സരമാണ് ഇത്തവണ റിബൽ ചലഞ്ച് ടീം ഒരുക്കിയത്. പേപ്പർ കോസ്റ്റ്യൂം മത്സരമാണ് ഇത്തവണ കുട്ടികൾക്കായി ഒരുക്കിയത്. പത്രങ്ങൾ കൊണ്ടും, വിവിധതരം പേപ്പറുകൾ കൊണ്ടും വസ്ത്രങ്ങൾ രൂപപ്പെടുത്തി, അവ ധരിച്ചുകൊണ്ടുള്ള ഫോട്ടോയോ വീഡിയോയോ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുക എന്നതായിരുന്നു മത്സരം. വിവിധ വർണത്തിലും തരത്തിലുമുള്ള അനേകം ഫോട്ടോകൾ മത്സരാർത്ഥികൾ സമർപ്പിച്ചു. ഫേസ്ബുക്ക് ഗ്രൂപ്പിലെ അംഗങ്ങൾ ആയിരിക്കുന്നവർക്ക് മാത്രമായിരുന്നു മത്സരത്തിൽ പങ്കെടുക്കാനുള്ള അനുമതി. ഫേസ്ബുക്ക് ഗ്രൂപ്പിൽ ഉള്ളവർക്ക് മാത്രമായിരുന്നു ഫോട്ടോകൾ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും അനുവാദം ഉണ്ടായിരുന്നത്. ഏറ്റവും കൂടുതൽ ലൈക്കുകൾ ലഭിക്കുന്നതിനെ ആശ്രയിച്ചായിരിക്കും വിജയിയെ പ്രഖ്യാപിക്കുന്നത് എന്ന് അഡ്മിൻ അറിയിച്ചിരുന്നു. 30 പൗണ്ടാണ് ഒന്നാം സ്ഥാനം നേടുന്ന ആൾക്ക് പ്രഖ്യാപിച്ചിരുന്നത്. ഇതോടൊപ്പം തന്നെ മറ്റ് സമ്മാനങ്ങളും പ്രഖ്യാപിച്ചിരുന്നു.

ജൂൺ 12ന് ഫോട്ടോകൾ അയക്കാനുള്ള തീയതി അഡ്മിൻ നീട്ടിയിരുന്നു. നിരവധി മത്സരാർത്ഥികളാണ് തങ്ങളുടെ ചിത്രങ്ങൾ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത്. ഇത് എല്ലാവർക്കും ആസ്വദിക്കാനുള്ള ഒരു അവസരമായാണ് അഡ്മിൻ മെമ്പർ ജയ്സൺ എബ്രഹാം തോമസ് വിശദീകരിച്ചത്. ഈ മത്സരത്തിൻെറ ഫലങ്ങൾ ഇന്നലെയാണ് പ്രഖ്യാപിച്ചത്. 108 ആം സ്ഥാനത്തു ഉണ്ടായിരുന്ന മത്സരാർത്ഥി ആയിരുന്ന ഐറിസ് കുശാലിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.


രണ്ടാം സമ്മാനം സ്വീൻ സ്റ്റാൻലിക്കും, മൂന്നാം സമ്മാനം റോസിയ റോയ്ക്കും ലഭിച്ചു. ജിയ സൈമൺ, ക്രിസ്റ്റൽ തോമസ്, ധനൂപ് സെബാസ്റ്റ്യൻ എന്നിവർ നാല്, അഞ്ച്, ആറ് എന്നീ സ്ഥാനങ്ങൾ കരസ്ഥമാക്കി. ഈയൊരു മത്സരം വൻ വിജയകരമായി തീർന്നിരിക്കുകയാണ് എന്ന് അഡ്മിൻ അംഗങ്ങൾ വ്യക്തമാക്കി.





മലയാളം യുകെ ന്യൂസ് സ്പെഷ്യൽ : ജോജി തോമസ്
വെസ്റ്റ് യോർക്ക് ഷെയറിലെ കിത്തിലി സ്വദേശിയായ ഷിബു മാത്യുവിൻ്റെ വിരൽതുമ്പിൽ വിരിഞ്ഞ വരികൾ
പൗരോഹിത്യത്തിൻ്റെ ത്യാഗങ്ങളുടെ നേർക്കാഴ്ച ആവുകയാണ്. ഇടുക്കി ബിഷപ്പ് ആയിരുന്ന മാർ മാത്യു ആനിക്കുഴിക്കാട്ടിലിൻ്റെ മൃതസംസ്കാര വേളയിൽ വികാരങ്ങളെ നിയന്ത്രിക്കാൻ സാധിക്കാതെ സീറോ മലബാർ സഭയുടെ തലവനായ മാർ .ജോർജ് ആലഞ്ചേരി പിതാവ് വിതുമ്പുന്ന രംഗങ്ങളിൽ നിന്ന് ലഭിച്ച ചിന്തകളും, പ്രചോദനവുമാണ് മലയാളം യുകെ ഡയറക്ടർ ബോർഡ് അംഗം കൂടിയായ ഷിബു മാത്യുവിൻ്റെ വരികൾക്ക് അടിസ്ഥാനം.
യുവത്വത്തിൻറെ ആരംഭത്തിൽ സ്വന്തം കുടുംബവും നാടുമുപേക്ഷിച്ച് ആത്മീയ ജീവിതത്തിൻറെയും സഭാ ജീവിതത്തിൻ്റെയും വഴികളിൽ തങ്ങളുടെ സ്വപ്നങ്ങൾ നെയ്തെടുക്കുന്ന വൈദികർ എങ്ങനെയാണ് ഒരു വിശ്വാസിയുടെ ജീവിതത്തിൽ ജനനം മുതൽ മരണം വരെ നിർണായക സാന്നിധ്യമാകുന്നതെന്നും, ഒരു സമൂഹത്തിനു വേണ്ടി സ്വന്തം ജീവിതം ഉഴിഞ്ഞുവയ്ക്കുന്നതെന്നും ഷിബു മാത്യു തൻ്റെ വരികളിലൂടെ വളരെ മനോഹരമായി വരച്ചുകാട്ടുന്നു. അതുകൊണ്ടുതന്നെ വൈദികരുടെ വാർദ്ധ്യക്യത്തിലും , മരണത്തിലും അടുത്ത് നിൽക്കേണ്ടതിൻെറയും
സ്നേഹത്തിൻ്റെയും, കൃതജ്ഞതയുടെയും കണ്ണുനീർ തുള്ളികൾ കൊണ്ട് ആദരവ് അർപ്പിക്കുന്നതിൻ്റെയും ആവശ്യകതയാണ് ഷിബു മാത്യു തൻറെ വരികളിലൂടെ കോറിയിടുന്നത് .
ഫാ. ജേക്കബ് ചക്കാത്തറ ആലപിച്ച് ജോജി കോട്ടയം സംഗീതം നൽകിയ ആൽബം വെസ്റ്റേൺ മീഡിയ ക്രീയേഷൻസ് ആസ്വാദകരും, വിശ്വാസികളുമായ പൊതുജനങ്ങൾക്കായി പുറത്തിറക്കിയിരിക്കുന്നത്. സീറോ മലബാർ സഭയുടെ ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ് മാർ. ജോസഫ് പെരുന്തോട്ടം , ഗ്രേറ്റ് ബ്രിട്ടൺ രൂപതാ അധ്യക്ഷൻ മാർ. ജോസഫ് സ്രാമ്പിക്കൽ തുടങ്ങി നിരവധി പ്രമുഖരാണ് ഷിബുവിൻ്റെ വരികൾ കണ്ട് അഭിനന്ദനങ്ങളും ആശംസകളുമായി എത്തിയിരിക്കുന്നത്.
യുകെയിലെ സാമൂഹിക സാംസ്കാരിക വേദികളിൽ ശ്രദ്ധിക്കപ്പെടുന്ന വ്യക്തിത്വങ്ങളിൽ ഒരാളായ ഷിബു മാത്യു അറിയപ്പെടുന്ന ഒരു മാധ്യമപ്രവർത്തകനും കൂടിയാണ് .മംഗളത്തിലൂടെ മാധ്യമ പ്രവർത്തനം ആരംഭിച്ച ഷിബു മാത്യു മലയാളം യുകെയുടെ ഡയറക്ടർ ബോർഡ് അംഗമായി പ്രവർത്തിച്ചുവരുന്നു . ഷിബു മാത്യു നേതൃത്വം നൽകുന്ന സിംഫണി ഓർക്കസ്ട്ര യുകെയിലെ ഭൂരിപക്ഷം വേദികളിലും ഗാനമേളകൾ അവതരിപ്പിച്ചിട്ടുണ്ട്. ഷിബുവിൻ്റെ ഭാര്യ റീന എൻഎച്ച്എസ് സ്റ്റാഫ് നേഴ്സാണ് . മകൻ അലൻ പോർട്ട്സ് മൗത്ത് യൂണിവേഴ്സിറ്റിയിൽ ആറ്റോമിക് എൻജിനീയറിങ് വിദ്യാർത്ഥിയാണ് . മകൾ ആര്യ സ്ക്പ്ടൺ ഗ്രാമർ സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിനി.
[ot-video][/ot-video]
ജോജി തോമസ്
കൊറോണക്കാലത്ത് ഏറ്റവുമധികം മാനസിക സമ്മർദ്ദങ്ങളിലൂടെ കടന്നുപോകുന്നത് ആരോഗ്യപ്രവർത്തകരാണ്. കാരണം കോവിഡ് ബാധിതരുമായി അടുത്ത് ഇടപഴകാൻ നിർബന്ധിതരാകുന്നതിനാൽ ജീവനു നേരിടുന്ന ഭീഷണി തന്നെയാണ് പ്രധാനം. യുകെയിൽ തന്നെ നൂറോളം ആരോഗ്യ പ്രവർത്തകർക്കാണ് ജീവൻ നഷ്ടമായത്. എന്നാൽ കോവിഡ് കാലത്ത് ആധുനിക ജീവിതത്തിൽ അഭിവാജ്യ ഘടകമായ സ്മാർട്ട്ഫോണുകൾ ഉപയോഗശൂന്യമായതിന്റെ റിപ്പോർട്ടുകളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിക്കുന്നത്. യുകെയിൽ തന്നെ ആരോഗ്യ പ്രവർത്തകരായ നിരവധി മലയാളികളുടെ വിലയേറിയ ഫോണുകൾ തകരാറിലായി. ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത് ആൾക്കഹോൾ അംശമുള്ള വൈപ്സ്കൾ ഉപയോഗിച്ച് സ്മാർട്ട് ഫോണുകൾ അണുവിമുക്തമാക്കുന്നതാണ്. ഇതുമൂലം സ്മാർട്ട് ഫോണുകളുടെ ടച്ച് സ്ക്രീനിലുള്ള ഓയിൽ റിപലന്റ് “ഒലിയോഫോബിക്” കോട്ടിങ്ങിന് തകരാർ സംഭവിക്കുന്നു.
യുകെയിലെ വെസ്റ്റ് യോർക്ക് ഷെയറിലെ നിവാസിയും, എൻഎച്ച്എസ് ജീവനക്കാരനുമായ ലെനിൻ തോമസ് തന്റെ അനുഭവം മലയാളം യുകെയുമായി പങ്കുവെച്ചു. ജോലിക്കിടയിൽ തൻറെ ഫോൺ സ്ഥിരമായി ആൽക്കഹോൾ വൈപ്സ് ഉപയോഗിച്ച് വൃത്തിയാക്കാറുണ്ടായിരുന്നു എന്നും ഇതുമൂലം ക്രമേണ ഫോൺ ഉപയോഗശൂന്യമായി എന്നും അദ്ദേഹം തൻറെ അനുഭവംവിവരിച്ചു.
ആപ്പിൾ ഉൾപ്പെടെയുള്ള സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ ചെറിയ നനവുള്ള തുണി ഉപയോഗിച്ച് ഫോണുകൾ വൃത്തിയാക്കാനാണ് ഉപഭോക്താക്കളോട് നിർദ്ദേശിച്ചിരുന്നെങ്കിലും, കൊറോണ വൈറസിന്റെ വ്യാപനത്തേ തുടർന്ന് ചെറിയ രീതിയിൽ അണുനാശിനികൾ ഉപയോഗിക്കാമെന്ന് നിലപാട് എടുത്തിട്ടുണ്ട്. പക്ഷേ ആൽക്കഹോൾ അംശം കലർന്ന അണുനാശിനികൾ ഫോണുകളെ തകരാറിലാക്കാനുള്ള സാധ്യതകൾ വളരെയാണ്. ഓർക്കുക നിങ്ങളുടെ സ്മാർട്ട് ഫോണുകൾ അണുവിമുക്തമായി സൂക്ഷിക്കാൻ ഫോണുകൾ കഴുകുന്നതിന് പകരം കൈകൾ കഴുകി ശുദ്ധിയായി സൂക്ഷിക്കുക.
സ്വന്തം ലേഖകൻ
ജോർജ് ഫ്ലോയിഡിൻെറ മരണത്തിന് പുറകെ വംശീയതയുടെയും അസമത്വത്തിൻെറയും കൂടുതൽ പിന്നാമ്പുറക്കഥകൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. കറുത്ത ഏഷ്യൻ ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവർ കൂടുതലായി കോവിഡ് ബാധിച്ച് മരണപ്പെട്ടത് നേരത്തെതന്നെ ചർച്ചയായിരുന്നു. വംശീയതയും സാമൂഹിക അസമത്വവും മൂലം ശരിയായ ചികിത്സ ലഭിക്കാതിരുന്നതിനാലാണ് കറുത്ത ഏഷ്യൻ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ആൾക്കാർ കൂടുതലായി കോവിഡ് ബാധിച്ച് മരിച്ചതെന്നുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് മാധ്യമങ്ങൾക്ക് ചോർന്ന് കിട്ടിയ റിപ്പോർട്ടിൽ പറയുന്നത് . കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ ആവശ്യപ്പെടുന്നതിൽ നിന്നോ, സഹായങ്ങൾ സ്വീകരിക്കുന്നതിൽ നിന്നോ ന്യൂനപക്ഷങ്ങളെ കാലങ്ങളായി നേരിട്ടുകൊണ്ടിരിക്കുന്ന അസമത്വം പിന്തിരിപ്പിച്ചിരിക്കാം. മാധ്യമങ്ങൾക്ക് ചോർന്നു ലഭിച്ച പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് ഡ്രാഫ്റ്റിൽ ന്യൂനപക്ഷങ്ങൾക്കായുള്ള പ്രത്യേക ശുപാർശകൾ കാണാം. തൊഴിലിടങ്ങളിലെ വേർതിരിവുകളും മരണസംഖ്യ വർധിപ്പിച്ചിരിക്കാൻ ഇടയുണ്ട്. ഡയബറ്റിസ് പോലെയുള്ള രോഗങ്ങൾ കോവിഡ് മരണങ്ങളിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട് എന്ന് തെളിയിക്കപ്പെട്ടതാണ്. എത്തിനിക് ന്യൂനപക്ഷങ്ങളിൽ വ്യാപകമായി കണ്ടുവരുന്ന രോഗമാണ് ഡയബറ്റിസ്.
വൈറസ് ബാധിച്ചു മരിച്ചവരിൽ റേസിസം ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട് എന്നാണ് കണ്ടെത്തൽ. കോവിഡ് 19, മുൻപ് നിലനിന്നിരുന്ന അസഹിഷ്ണുതയും അസമത്വവും കൂടുതൽ വർദ്ധിപ്പിക്കുകയാണ് ഉണ്ടായതെന്ന് ബന്ധപ്പെട്ടവർ പറയുന്നു. ഹിസ്റ്റോറിക് റേസിസം, ചികിത്സാ സൗകര്യങ്ങളുടെ ലഭ്യത കുറവ്, സാമ്പത്തിക സ്ഥിരത ഇല്ലായ്മ, തൊഴിലിടങ്ങളിൽ അസമത്വം എന്നിവ എത്തിനിക് മൈനോറിറ്റി ഗ്രൂപ്പുകളെ ആവശ്യമായ ആരോഗ്യപരിരക്ഷ ലഭിക്കുന്നതിൽ നിന്നോ സഹായം ചോദിച്ചു വാങ്ങുന്നതിൽ നിന്നോ പിന്തിരിപ്പിക്കുന്നതുമൂലം മരണസംഖ്യ വർധിക്കുന്നുണ്ട്.

അവർക്കുവേണ്ടി ആവശ്യപ്പെട്ട ശുപാർശകൾ ഇവയൊക്കെയാണ്.
1) കൃത്യമായ ഡാറ്റാ കളക്ഷൻ, മരണ സർട്ടിഫിക്കറ്റുകൾ റെക്കോർഡ് ചെയ്യുക, ന്യൂനപക്ഷങ്ങളെ രോഗം എത്രമാത്രം ബാധിച്ചു ഇന്ന് കണ്ടെത്താൻ ശ്രമിക്കുക.
2) ആരോഗ്യരംഗത്ത് കൂടുതൽ പ്രാതിനിധ്യം കറുത്ത ഏഷ്യൻ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ജോലിക്കാർക്ക് നൽകുക.
3) ഇംഗ്ലീഷ് സംസാരിക്കാത്ത മറ്റ് ഭാഷക്കാർക്കും ഹെൽത്ത് മെസ്സേജുകൾ, കുറിപ്പുകൾ തുടങ്ങിയവ നൽകാൻ ക്രമീകരണം ഉണ്ടാക്കുക
4) ആരോഗ്യമേഖലയിൽ ഉൾപ്പെടെ നിലനിൽക്കുന്ന അസമത്വം റേസിസം എന്നിവ തുടച്ചു മാറ്റാനുള്ള നീക്കങ്ങൾ മുന്നോട്ടു കൊണ്ടുപോവുക. എന്നിവയാണത്.

പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിൻെറ കണ്ടെത്തൽ പ്രകാരം ബംഗ്ലാദേശി പൈതൃകം ഉള്ളവരാണ് കോവിഡ് ബാധിച്ച് മരിച്ചവരിൽ ഏറിയ പങ്കും. ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് രോഗത്തെ ചെറുക്കാനും, ആരോഗ്യരംഗത്തെ മറ്റ് സഹായങ്ങൾക്കുമായി ലഭിക്കേണ്ടിയിരുന്ന നിർദ്ദേശങ്ങൾ വളരെ വൈകിയാണ് ജനങ്ങളിൽ എത്തിയത്. മരണസംഖ്യ ഉയർത്തുന്നതിന് ഇതും ഒരു കാരണമാണ്. ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് പ്രകടമായ അനാസ്ഥയാണ് ഉണ്ടായത്. പ്രൊഫസർ രാജ് ഭോപ്പാൽ എന്ന ശാസ്ത്രജ്ഞൻ നാലായിരത്തോളം പേരിൽനിന്ന് ഡേറ്റാ കളക്ട് ചെയ്തു നൽകിയ റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ വൈകി എന്ന് മാത്രമല്ല പാർലമെന്റ് മുഴുവൻ വിവരങ്ങളും പുറത്തുവിട്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ശനിയാഴ്ച ഇതിനെപ്പറ്റി ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ, ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്കിന് കത്തയച്ചിരുന്നു. ഡോക്ടർ യൂണിയൻ നേതാവായ ഡോ ചാന്ദ് നാഗ്‌പോൾ എത്രയും പെട്ടെന്ന് ഈ നിർദ്ദേശങ്ങൾ പബ്ലിഷ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു, എന്നാൽ നൽകിയ വിവരങ്ങളിൽ നിന്നും കുറെ ഭാഗങ്ങൾ വെട്ടിച്ചുരുക്കിയതിനാലാണ് അത് പബ്ലിഷ് ചെയ്യാത്തത് എന്നാണ് അദ്ദേഹം ഹെൽത്ത് സെക്രട്ടറിക്ക് മറുപടി നൽകിയത്.
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- ബ്രിട്ടന്റെ ചരിത്രത്തിലെ സുപ്രധാന ഏടുകളെ സൂചിപ്പിക്കുന്ന പ്രതിമകളും, ശില്പങ്ങളും, സ്മാരകങ്ങളും നീക്കംചെയ്യുകയില്ലെന്ന് ഉറപ്പു നൽകി ബ്രിട്ടീഷ് ഗവൺമെന്റ്. അടിമത്തവും, വംശീയതയും മറ്റും സൂചിപ്പിക്കുന്ന ശില്പങ്ങൾ നീക്കം ചെയ്യുമെന്ന തരത്തിൽ പല പ്രചാരണങ്ങളും ബ്രിട്ടനിൽ നടന്നിരുന്നു. തുടർന്ന് നിരവധി ആളുകൾ ഇതിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു. ഇതേ തുടർന്നാണ് സാംസ്കാരിക സെക്രട്ടറി വിശദീകരണവുമായി രംഗത്ത് വന്നിരിക്കുന്നത്. ഗവൺമെന്റ് അത്തരത്തിൽ ഒരു തീരുമാനവും കൈക്കൊണ്ടിട്ടില്ല എന്ന് ഒലിവർ ഡൗഡെൻ ഉറപ്പു പറഞ്ഞു. ഇത്തരത്തിലുള്ള പൈതൃക സ്മാരകങ്ങൾ ബ്രിട്ടന്റെ സങ്കീർണമായ ചരിത്രത്തെ കുറിച്ചുള്ള അവബോധം ജനങ്ങളിൽ ഉണ്ടാക്കുന്നതിന് സഹായകരമാണെന്ന് മൂന്ന് പേജ് നീണ്ട വാർത്താക്കുറിപ്പിൽ അദ്ദേഹം രേഖപ്പെടുത്തി.

കഴിഞ്ഞ ദിവസം വംശീയ അധിക്രമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന ആളുകൾ പതിനേഴാം നൂറ്റാണ്ടിലെ അടിമ വ്യവസായി ആയിരുന്ന എഡ്‌വേഡ് കോൾസ്‌റ്റണിന്റെ പ്രതിമ തകർത്തിരുന്നു. ഇതേതുടർന്നാണ് വിവാദപരമായ പല പ്രതിമകളും നീക്കം ചെയ്യുമെന്ന വാർത്ത പ്രചരിച്ചത്. എന്നാൽ ഇത്തരത്തിൽ ഒരു നീക്കവും നടത്തിയിട്ടില്ലെന്നും, ബ്രിട്ടന്റെ ചരിത്രത്തിലെ നല്ലതും, മോശവുമായ വശങ്ങൾ ജനങ്ങൾ അറിയേണ്ടതാണ് എന്നും സാംസ്കാരിക സെക്രട്ടറി ഓർമ്മപ്പെടുത്തി.

നിയമനടപടികൾ പൂർത്തിയാക്കാതെ ഒരു സ്മാരകങ്ങളും നീക്കം ചെയ്യാനുള്ള അനുവാദം സർക്കാരിനില്ല. അതുപോലെതന്നെ നഗരങ്ങളുടെ പേരുകൾ മാറ്റുമ്പോഴും, അവിടെ താമസിക്കുന്ന മൂന്നിൽ രണ്ട് ആളുകളുടെ സമ്മതവും ഉണ്ടായിരിക്കേണ്ടതാണ്. ജനങ്ങളുടെ സമ്മതത്തോടെ മാത്രമേ ഇത്തരത്തിലുള്ള ഏതു നടപടിയും നടപ്പിലാക്കാൻ സാധിക്കുകയുള്ളൂ എന്ന് അദ്ദേഹം ഓർമപ്പെടുത്തി. മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലിന്റെ പ്രതിമ മൂടി ഇട്ടിരിക്കുന്നതിൽ അദ്ദേഹത്തിന്റെ ചെറുമകനും, മുൻ കൺസർവേറ്റീവ് പാർട്ടി മന്ത്രിയുമായിരുന്ന നിക്കോളാസ് സോമ്സ് അതൃപ്തി പ്രകടിപ്പിച്ചു. ഇത്തരം ഒരു പ്രവർത്തി ബ്രിട്ടന് ചേർന്നതല്ല എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇതിനെ തുടർന്ന് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ പ്രതിമ അനാവരണം ചെയ്യുവാനുള്ള നടപടി സ്വീകരിക്കുവാൻ ലണ്ടൻ മേയറെ ചുമതലപ്പെടുത്തി. ഈയൊരു വിഷയത്തിൽ നിരവധി വിവാദങ്ങൾ നടന്നുകൊണ്ടിരിക്കവേയാണ് സംസ്കാരിക സെക്രട്ടറിയുടെ വിശദീകരണം.
ഡോ. ഐഷ വി
അച്ഛൻ പറഞ്ഞു തന്ന അച്ചന്റെ കുട്ടിക്കാലത്തെ ഓർമ്മകളിലൊന്ന് ഇങ്ങനെയാണ്. ഒൻപതാം വയസ്സിൽ മാതാവും 13-ാം വയസ്സിൽ പിതാവും നഷ്ടപ്പെട്ട അച്ഛൻ അതീവ ദുഃഖിതനായിരുന്നു. മക്കൾക്ക് ഒരായുഷ്കാലത്തേയ്ക്കുള്ള നന്മകൾ പകർന്നു നൽകിയാണ് അച്ചന്റെ അച്ഛൻ യാത്രയായത്. പ്രായപൂർത്തിയാകാത്ത ഇളയ 2 ആൺമക്കൾക്ക് ജീവിക്കാനായി ഒരു കിഴിക്കെട്ട് നിറയെ പണം നൽകിയിട്ട് ആ പണം തന്റെ ഒരു മരുമകളുടെ അച്ഛനെ ഏൽപ്പിയ്ക്കാൻ ശട്ടം കെട്ടി. മരുമകളുടെ അച്ഛന് തൊണ്ടു മൂടുന്ന ബിസിനസ് ഉണ്ടായിരുന്നു. ആറു മാസം കൂടുമ്പോൾ അതിൽ നിന്നും ആദായം ലഭിയ്ക്കും അത് കൊണ്ട് ഫീസും മറ്റു കാര്യങ്ങളുമൊക്കെ നടത്താം എന്ന് മക്കളെ പറഞ്ഞ് ഏൽപ്പിച്ചു. മക്കൾ അത് അനുസരിക്കുകയും ചെയ്തു.
മരണാനന്തര ചടങ്ങുകൾ കഴിഞ്ഞ് അതീവ ദുഃഖിതനായ അച്ഛൻ തൊട്ടടുത്തുള്ള വൈദ്യശാലയുടെ തിണ്ണയിൽ തലയിൽ കൈയും വച്ചിരിപ്പായി. ഇതു കണ്ട വൈദ്യർ അച്ഛനെ അടുത്ത് വിളിച്ച് മറ്റൊന്നും പറയാതെ ഒരു പുസ്തകം വായിക്കാനായി നൽകി. ഡെയിൽ കാർണഗിയുടെ “How to stop worrying and start living ” എന്ന പുസ്തകമായിരുന്നു അത്. കാലം 1949 . ഒരു 13 കാരന് ആ പുസ്തകത്തിലെ മുഴുവൻ കാര്യങ്ങളും അന്ന് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ അച്ഛന്റെ മനസിൽ ഉറഞ്ഞു കൂടിയിരുന്ന ദു:ഖം നിശേഷം മാറ്റാൻ ഈ പുസ്തകത്തിന്ന് കഴിഞ്ഞു. നല്ല പുസ്തകങ്ങൾ നല്ല കുട്ടുകാരെ പോലെയാണ്. നോവുന്ന മനസ്സിന്റെ വേദനയറിയുന്ന വൈദ്യൻ അതിലും ശ്രേഷ്ഠൻ.
Don’t think of what you are lacking only think of what you have എന്ന് എന്റെ അച്ഛനെ കൊണ്ട് ചിന്തിപ്പിച്ച ഡെയിൽ കാർണഗിയ്ക്ക് ആയിരം പ്രണാമങ്ങൾ
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ചിത്രീകരണം : അനുജ കെ
സ്വന്തം ലേഖകൻ
ലണ്ടൻ : യൂറോപ്യൻ വംശീയ അധിനിവേശത്തിന്റെ പ്രതീകങ്ങളായ പ്രതിമകൾ നീക്കണമെന്നാവശ്യപ്പെട്ട് യൂറോപ്യൻ രാജ്യങ്ങളിലും പ്രതിഷേധം ശക്തമായി. ലണ്ടനിൽ കൂടുതൽ പ്രതിഷേധപ്രകടനങ്ങൾ നടക്കാനിരിക്കുകയാണ്. സുരക്ഷാമുൻകരുതലിന്റെ ഭാഗമായി മഹാത്മാഗാന്ധി, വിൻസ്റ്റൺ ചർച്ചിൽ എന്നിവരുടെ പ്രതിമ മൂടികെട്ടുകയുണ്ടായി. ചർച്ചിലിന്റെ പ്രതിമയ്ക്ക് മുമ്പിൽ പോലീസ് കാവലും ഏർപ്പെടുത്തിയിരുന്നു. പ്രകടനങ്ങൾ ഒഴിവാക്കാൻ പോലീസ് മുന്നറിയിപ്പ് നൽകിയിട്ടും ആയിരക്കണക്കിന് പ്രതിഷേധക്കാർ ലണ്ടനിൽ തടിച്ചുകൂടിയിട്ടുണ്ട്. കഴിഞ്ഞ വാരാന്ത്യത്തിൽ പ്രകടനങ്ങൾ അക്രമാസക്തമായതിനെ തുടർന്ന് എല്ലാ പരിപാടികളും വൈകുന്നേരം 5 മണിക്ക് അവസാനിപ്പിക്കണമെന്ന നിയമം നിലവിൽ വന്നു. തീവ്ര വലതുപക്ഷ ഗ്രൂപ്പുകളുമായി ഏറ്റുമുട്ടലുകൾ ഉണ്ടാകുമെന്ന ഭയത്തെത്തുടർന്ന് ഇന്ന് ആസൂത്രണം ചെയ്ത ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രകടനം ഒരു ദിവസം മുന്നോട്ട് നീക്കിവയ്ക്കുകയുണ്ടായി. വാരാന്ത്യത്തിൽ ആസൂത്രണം ചെയ്ത വംശീയ വിരുദ്ധ റാലികളിൽ പങ്കെടുക്കരുതെന്ന് സംഘാടകർ ജനങ്ങളോട് അഭ്യർത്ഥിച്ചു. എങ്കിലും മറ്റ് പ്രകടനക്കാർ വൈറ്റ്ഹാളിലെ യുദ്ധ സ്മാരകത്തിനും പാർലമെന്റ് സ്ക്വയറിലെ വിൻസ്റ്റൺ ചർച്ചിലിന്റെ പ്രതിമയ്ക്കും മുന്നിലും തടിച്ചുകൂടിയിട്ടുണ്ട്. വിൻസ്റ്റൺ ചർച്ചിലിന്റെ പ്രതിമയ്ക്ക് മുമ്പിൽ ഇന്ന് 150ഓളം ആളുകൾ തടിച്ചുകൂടിയിട്ടുണ്ട്. വലതുപക്ഷ പ്രസ്ഥാനമായ ഡെമോക്രാറ്റിക് ഫുട്ബോൾ ലാഡ്സ് അലയൻസ് (എഫ്എൽഎ), തീവ്ര വലതുപക്ഷ ഇസ്ലാമോഫോബിക് ഓർഗനൈസേഷൻ ഇംഗ്ലീഷ് ഡിഫൻസ് ലീഗ് എന്നീ ഗ്രുപ്പുകളാണ് പ്രതിമയ്ക്ക് കാവൽ നില്കുന്നത്.

ബ്രിട്ടീഷ് ചരിത്രത്തിന്റെ ചിഹ്നങ്ങൾ സംരക്ഷിക്കാനാണ് തങ്ങൾ ലണ്ടനിലെത്തിയതെന്ന് വലതുപക്ഷ പ്രവർത്തകരും ഫുട്ബോൾ പിന്തുണക്കാരായ ഗ്രൂപ്പുകളും പറഞ്ഞു. പ്രകടനക്കാരിൽ ബ്രിട്ടൻ ഫസ്റ്റ് എന്ന തീവ്ര വലതുപക്ഷ ഗ്രൂപ്പിന്റെ നേതാവ് പോൾ ഗോൾഡിംഗും ഉൾപ്പെടുന്നു. പകർച്ചവ്യാധി മൂലം തലസ്ഥാനത്ത് നടക്കുന്ന പ്രകടനങ്ങളിൽ പങ്കെടുക്കരുതെന്ന് നേരത്തെ പോലീസ് പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടിരുന്നു. പക്ഷെ നിർദ്ദേശങ്ങൾ അവഗണിച്ച് ആളുകൾ തടിച്ചുകൂടിയതിനാലാണ് പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കേണ്ടിവന്നത്. കഴിഞ്ഞ ആഴ്ചയിലെ പ്രതിഷേധത്തിനിടയിൽ 27 പോലീസ് ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്.

അതേസമയം ചർച്ചിൽ പ്രതിമ മ്യൂസിയത്തിൽ സൂക്ഷിക്കേണ്ടിവരുമെന്ന് അദേഹത്തിന്റെ ചെറുമകൾ എമ്മ സോംസ് അഭിപ്രായപ്പെട്ടു. യുദ്ധകാലത്തെ പ്രധാനമന്ത്രിയെ ദശലക്ഷക്കണക്കിന് ആളുകൾ വീരനായി കണക്കാക്കുന്നുവെന്ന് അവർ പറയുകയുണ്ടായി. കഴിഞ്ഞ വാരാന്ത്യത്തിൽ പ്രതിമയിൽ “വംശീയവാദിയെന്ന്” പ്രക്ഷോഭകർ എഴുതി. പ്രതിമ മൂലം ആളുകൾ വളരെയധികം പ്രകോപിതരാണെങ്കിൽ അത് ഒരു മ്യൂസിയത്തിൽ സുരക്ഷിതമായി സൂക്ഷിക്കുമെന്നും എമ്മ അറിയിച്ചു. പ്രതിമ നശിപ്പിച്ചതിന് ശേഷം താൻ അസ്വസ്ഥനാണെന്ന് ചർച്ചിലിന്റെ ചെറുമകൻ നിക്കോളാസ് സോംസ് പറഞ്ഞു. 1874 നവംബർ 30 നും 1965 ജനുവരി 24 നും ഇടയിൽ ജീവിച്ചിരുന്ന വിൻസ്റ്റൺ ചർച്ചിൽ പലപ്പോഴും ബ്രിട്ടനിലെ എക്കാലത്തെയും മികച്ച വ്യക്തികളിൽ ഒരാളായി അറിയപ്പെടുന്നു. എന്നാൽ ചിലരെ സംബന്ധിച്ചിടത്തോളം അദ്ദേഹം വിവാദപരമായ വ്യക്തിത്വത്തിന് ഉടമയാണ്. അഡോൾഫ് ഹിറ്റ്ലറെയും നാസി പാർട്ടിയെയും പരാജയപ്പെടുത്തുന്നതിൽ ചർച്ചിൽ നിർണായക പങ്കുവഹിച്ചുവെങ്കിലും നിരവധി വംശീയ വീക്ഷണങ്ങൾ വെച്ചുപുലർത്തിയ നേതാവായിരുന്നു അദ്ദേഹം എന്ന് ആരോപണങ്ങൾ ഉണ്ട്.
സ്വന്തം ലേഖകൻ
ലണ്ടൻ : പ്രവാസിമലയാളികൾക്ക് ഇത് അഭിമാനനിമിഷം. ലോകജനതയെതന്നെ ഭീതിയിലാഴ്ത്തിയ കോവിഡ് 19 ബ്രിട്ടനിൽ എത്തിയതുമുതൽ അതിനെതിരെ പടവെട്ടിയ ഒരു മലയാളിയുണ്ട്. രാജ്യത്തെ കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ ഹീറോയായി തിരഞ്ഞെടുത്തത് ഈ വ്യക്തിയെയാണ് – ചീഫ് ബയോമെഡിക്കൽ സയന്റിസ്റ്റ് ആയ ചെറിയാൻ കോശി. ചെറിയാൻ കോശി ‘മിസ്റ്റർ കോവിഡ്’ ആയ കഥ എല്ലാ മലയാളികളെയും ആവേശം കൊള്ളിക്കുന്നതാണ്. ഫെബ്രുവരിയിൽ ഭാര്യയും മക്കളുമൊത്ത് ജന്മനാടായ കേരളത്തിൽ എത്തിയതാണ് ചെറിയാൻ കോശി. ഇൽഫോർഡിലെ കിംഗ് ജോർജ്ജ് ഹോസ്പിറ്റലിലെ ചീഫ് ബയോമെഡിക്കൽ സയന്റിസ്റ്റായ അദ്ദേഹം ജോലിയിൽ നിന്ന് ഒരാഴ്ച അവധിയെടുത്താണ് നാട്ടിൽ എത്തിയത്. അപ്പോഴാണ് കോവിഡ് പടർന്നുപിടിച്ച വിവരം അറിയുന്നത്. ഉടൻ തന്നെ ബ്രിട്ടനിലെത്തി കൊറോണയ്ക്കെതിരെയുള്ള പോരാട്ടത്തിൽ പങ്കുചേർന്നു.

” വുഹാനിൽ നിന്ന് രോഗം പൊട്ടിപ്പുറപ്പെട്ടത് മുതൽ ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. രോഗം യൂറോപ്പിലെത്തിയതും ജനങ്ങളെ മരണത്തിൽ നിന്നും രക്ഷിക്കാൻ ഞങ്ങൾ ഒരുങ്ങി. ” 55കാരനായ ചെറിയാൻ വെളിപ്പെടുത്തി. അതിനാൽ തന്നെ അവധിക്കാലത്ത് അദ്ദേഹം ധാരാളം തയ്യാറെടുപ്പുകൾ നടത്തി. രോഗനിർണയത്തിനായി ഒരു പുതിയ പരിശോധന വേഗത്തിൽ നടപ്പാകേണ്ടതുണ്ടെന്ന് അദ്ദേഹത്തിന് മനസ്സിലായി. ടിഷ്യു സാമ്പിളുകളും സ്രവങ്ങളും പരിശോധിച്ചു രോഗം നിർണ്ണയിക്കുന്നതും ചികിത്സയിൽ സഹായിക്കുന്നതുമാണ് കോശിയുടെ ജോലി. അതുപോലെ തന്നെ ചികിത്സകളുടെ ഫലപ്രാപ്തി അദ്ദേഹം വിലയിരുത്തുകയും ചെയ്യുന്നു. അവധിയിൽ നിന്ന് തിരിച്ചെത്തിയപ്പോൾ തനിക്ക് അധിക സമ്മർദ്ദം നേരിട്ടതായി കോശി വെളിപ്പെടുത്തി. “ആദ്യം ഞങ്ങൾ ബിഡി മാക്സ് മെഷീനുകൾ ഉപയോഗിച്ചു. അതിലൂടെ വൈറസ് കണ്ടുപിടിക്കാൻ കഴിയും.പക്ഷേ ഏതാനും ആഴ്ചകൾക്കുള്ളിൽ ഞങ്ങൾക്ക് എൻഎച്ച്എസ് ഇംഗ്ലണ്ട് അംഗീകരിച്ച ടെസ്റ്റിംഗ് കിറ്റുകൾ ലഭിച്ചു ഇത് സഹായകരമായി. ഞങ്ങൾ കഴിയുന്നത്ര വേഗത്തിൽ ടെസ്റ്റുകൾ നടത്താൻ ശ്രമിച്ചു.” കോശി തുറന്നുപറഞ്ഞു.

ജോലിയോടുള്ള ഉത്തരവാദിത്തം കാത്തുസൂക്ഷിക്കുന്നതിപ്പം കൊറോണ കാലത്ത് കുടുംബത്തെ പരിപാലിക്കുന്നതിനും അദ്ദേഹം തയ്യാറായി. ഈസ്റ്റ് ലണ്ടനിൽ താമസിക്കുന്ന അദ്ദേഹത്തിന്റെ 79 വയസ്സുള്ള അമ്മ പ്രമേഹരോഗിയാണ്. ജോലിക്ക് ശേഷം അമ്മയ്ക്കുള്ള മരുന്നും ആഹാരങ്ങളും കോശിയാണ് നൽകികൊണ്ടിരുന്നത്. 22 വയസ്സുള്ള മൂത്തമകൻ കോവിഡ് കാലത്ത് യൂണിവേഴ്സിറ്റിയിൽ കുടുങ്ങിപോയതായി കോശി പറഞ്ഞു. മുൻനിര ആരോഗ്യ പ്രവർത്തകരുടെ മക്കൾക്ക് സ്കൂളിൽ പോകാമെന്ന് സർക്കാർ അറിയച്ചതിനെത്തുടർന്ന് 12 വയസ്സുള്ള ഇളയമകൻ അതിന് തയ്യാറായി. വാരാന്ത്യത്തിൽ ഉൾപ്പെടെ ജോലി ചെയ്യേണ്ടി വന്ന അവസ്ഥയെപ്പറ്റിയും അദ്ദേഹം വിവരിച്ചു. സഹപ്രവർത്തകരുമായി നിരന്തരം ബന്ധപ്പെടുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു. അതിനാൽ തന്നെ ടെസ്റ്റുകൾ വേഗത്തിൽ നടത്തുന്നു. കേരളത്തിൽ ജനിച്ച ചെറിയാൻ കോശി 1980ലാണ് യുകെയിൽ എത്തുന്നത്. സ്കൂൾ കാലം മുതൽ ശാസ്ത്രവിഷയങ്ങളോടായിരുന്നു താല്പര്യം. ഒരു ശാസ്ത്രജ്ഞനായതിൽ താൻ അഭിമാനിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് കാലത്തെ പരിശോധനയിൽ മുൻപന്തിയിലുണ്ടായിരുന്ന കോശി എല്ലാ മലയാളികൾക്കും അഭിമാനിക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്.