സ്വന്തം ലേഖകൻ

2014 ഒക്ടോബറിൽ ലിവർപൂൾ ജോൺ മൂർസ് യൂണിവേഴ്സിറ്റിയിൽ ക്രിമിനോളജിയും സൈക്കോളജിയും പഠിക്കാൻ എത്തിച്ചേർന്നതായിരുന്നു റേച്ചൽ ബെയ് ലി. എന്നാൽ ആ ഇടയ്ക്കുണ്ടായ മോശം ഹാങ്ങോവർ എന്ന് കരുതിയ രോഗാവസ്ഥ അവളുടെ ജീവിതം കീഴ്മേൽ മറിക്കുകയായിരുന്നു. കാലിന് തളർച്ച തോന്നി തുടങ്ങിയത്,അപൂർവമായ ന്യൂറോളജിക്കൽ ഡിസോഡറിന്റെ ഭാഗമായിരുന്നു. ഇന്ന് 25കാരിയായ അവൾ തന്നെ രോഗക്കിടക്കയിൽ നിന്ന് എണീപ്പിച്ചു സ്വയം നടക്കാൻ പ്രാപ് തരാക്കിയ ഹീറോസ് ആയ ഫിസിയോതെറാപ്പിസ്റ്റുകളുടെ വഴിതന്നെ തെരഞ്ഞെടുത്തിരിക്കുകയാണ്. കിടന്നിടത്തു നിന്ന് ചലിക്കാൻ പോലും ആവതില്ലാതിരുന്ന അവളെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്നത് അവരാണ്.

നോട്ടിംഗ്ഹാമിൽ 19 വയസുകാരിയായ റെയ്ച്ചൽ ഒരു ദിവസം രാവിലെ എണീറ്റത് കാൽവെള്ളകളിൽ ഇക്കിളി ഉണ്ടാവുന്നത് പോലെയുള്ള അലോസരത്തോടുകൂടിയാണ്. കുറെയധികം സമയം നൃത്തം ചെയ്തതിനാലോ, മോശം ചെരുപ്പ് ഉപയോഗിക്കുന്നതുമൂലമോ ആയിരിക്കാം വേദന ഉണ്ടായത് എന്ന് ആദ്യം കരുതിയെങ്കിലും,മൂന്നു ദിവസത്തിനുള്ളിൽ തന്നെ അവൾ വെന്റിലേറ്ററിൽ ആയി.തുടർന്ന് അവൾക്ക് ഗുയിലെയ്ൻ-ബാരെ സിൻഡ്രോം (ജിബിഎസ്) എന്ന അപൂർവ രോഗം ആണെന്ന് കണ്ടെത്തി. സ്വന്തം ശരീരത്തിലെ പ്രതിരോധശേഷി തന്നെ സ്വയം നാഡിവിന്യാസത്തെ ആക്രമിക്കുന്ന രോഗമാണിത്. രോഗം ബാധിച്ചാൽ കൈകാലുകൾ അനക്കാൻ പോലുമാവാതെ ചലനശേഷി നഷ്ടപ്പെടും. റെയ്ച്ചൽലിന്റെ കേസിൽ അവൾക്ക് കണ്ണുകൾ മാത്രമേ ചലിപ്പിക്കാൻ ആവുമായിരുന്നുള്ളൂ. കണ്ണുകൾ ബോർഡിലെ അക്ഷരങ്ങൾക്ക് നേരെ ചലിപ്പിച്ചാണ് അവൾ ഡോക്ടർമാരോട് ആശയവിനിമയം നടത്തിക്കൊണ്ടിരുന്നത്. വേദന മൂലം ഒന്ന് അലറി കരയാൻ ഉള്ള കഴിവ് പോലും അവൾക്ക് നഷ്ടപ്പെട്ടിരുന്നു.

എന്നാൽ 59 ദിവസം ക്രിട്ടിക്കൽ കെയറിലും, 76 ദിവസം റിഹാബിലിയേഷൻ സെന്ററിലും കഴിഞ്ഞ അവൾ 2015 മാർച്ച് 11 ന് സ്വന്തം കാലിൽ നടന്ന് തന്നെ ആശുപത്രി വിട്ടു.

ഡോക്ടർമാർ അവളുടെ മടങ്ങിവരവിനെ ‘അത്ഭുതകരം’ എന്നാണ് വിശേഷിപ്പിച്ചത്. ഇത്തരം രോഗികളിൽ ഇത്രവേഗം രോഗം മാറുന്നത് ആദ്യമായിട്ടായിരുന്നു. തന്നെ രോഗക്കിടക്കയിൽ നിന്ന് എണീറ്റ് നടക്കാൻ സഹായിച്ചവരുടെ വഴി പിന്തുടരാൻ അങ്ങനെയാണ് റെയ്ച്ചൽ തീരുമാനിച്ചത്. നോട്ടിംഗ്ഹാം യൂണിവേഴ്സിറ്റിയിൽ എത്തിയ ഉടൻ തന്നെ അവൾ ഫിസിയോതെറാപ്പി കോഴ്സിന് ചേർന്നു. കഴിഞ്ഞ വേനലിൽ മികച്ച മാർക്ക് വാങ്ങി ഫസ്റ്റ് ക്ലാസോടെ പാസായി .ഇപ്പോൾ ഓക്സ്ബ്രിഡ്ജിലെ ഹെയർഫീൽഡ് ആശുപത്രിയിൽ ജോലി ചെയ്യുന്നു.തന്റെ അത്ഭുതകരമായ യാത്രാപഥം ഉൾക്കൊള്ളിച്ച ഒരു ഫോട്ടോ അവൾ ട്വീറ്റ് ചെയ്തത് വൈറലായിരുന്നു. ഈ ജോലി താൻ ഏറ്റവുമധികം ആസ്വദിച്ചാണ് ചെയ്യുന്നതെന്നും, ഓരോ ദിവസവും ഓരോ പുതിയ അനുഭവങ്ങൾ ആണെന്നും, തന്റെ ടീം മനോഹരമായ ഐക്യമുള്ളവരാണെന്നും ചേർത്തുപിടിക്കുന്നവരാണ് എന്നും അവൾ പറയുന്നു. ഇപ്പോഴും പൂർണ്ണമായി വിട്ടുമാറിയിട്ടില്ലാത്ത രോഗം കഠിനമായ വേദനയുടെ രൂപത്തിൽ അവളെ ഇടയ്ക്കിടെ ആക്രമിക്കാറുണ്ട്. എന്നാൽ അതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാതെ എത്ര പേരുടെ മുഖത്ത് പുഞ്ചിരി വിടർത്താനാവുമെന്ന പരിശ്രമത്തിലാണ് റെയ്ച്ചൽ.