സ്വന്തം ലേഖകൻ
യു എസ് :- കഴിഞ്ഞ നാലു വർഷങ്ങളായി ഡൊണാൾഡ് ട്രംപിന്റെ മകൾ ഇവാൻക ട്രംപ് ആയിരുന്നു അമേരിക്കയിലെ പ്രഥമ മകൾ എന്ന പദവി അലങ്കരിച്ചിരുന്നത്. എന്നാൽ ഉടൻ തന്നെ ഇവാൻകയും, ഭർത്താവ് ജരെഡ് കുഷ്ണറും വൈറ്റ് ഹൗസിന് പുറത്തേക്ക് പോകും എന്നാണ് ഇലക്ഷൻ റിപ്പോർട്ടുകൾ പ്രവചിക്കുന്നത്. ജോ ബൈഡന് ജയിക്കുവാൻ ഇനി നാല് ഇലക്ട്രൽ കോളേജ് വോട്ടുകൾ മാത്രമാണ് വേണ്ടിയത്. പെൻസിൽവേനിയയിലും ജോ ബൈഡൻ തന്റെ ലീഡ് നില ഉയർത്തിയിരുന്നു. ഇതോടെയാണ് അദ്ദേഹത്തിന്റെ വിജയസാധ്യത വർദ്ധിച്ചിരിക്കുന്നത്. ജോ ബൈഡൻ ജയിച്ചാൽ, അമേരിക്കയുടെ പ്രഥമ മകളുടെ സ്ഥാനത്തേക്ക് വരിക അദ്ദേഹത്തിന്റെയും ജില്ലിന്റെയും മകളായ മുപ്പത്തൊമ്പതുകാരി ആഷ്‌ലി ബൈഡൻ ആയിരിക്കും. ആഷ്‌ലിയുടെ ഭർത്താവ് അൻപത്തിമൂന്നുകാരനായ പ്ലാസ്റ്റിക് സർജൻ ഡോക്ടർ ഹോവാർഡ് ക്രൈൻ ആണ്.

ഇവാൻക ട്രംപിനെ പോലെ വേദികൾ ഇഷ്ടപ്പെടുന്ന ആളല്ല ആഷ്‌ലി. അതുകൊണ്ടുതന്നെ ബൈഡന്റെ ഭരണത്തിൽ ആഷ്‌ലിയുടെ സാന്നിധ്യം വലിയ മാറ്റങ്ങൾ വരുത്തുകയില്ല എന്നാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. ബൈഡന്റെ മുൻ ഭാര്യയായ നീലിയ 1972 ൽ ഒരു കാർ ആക്സിഡന്റിൽ ആണ് മരണപ്പെട്ടത്. ഈ വിവാഹത്തിൽ ബൈഡന് രണ്ട് ആൺകുട്ടികൾ ഉണ്ടായിരുന്നെങ്കിലും, ഒരാൾ പിന്നീട് ബ്രെയിൻ കാൻസർ മൂലം മരിച്ചു.

ആഷ്‌ലി ബൈഡനെ 1999 ൽ മയക്കുമരുന്ന് കൈവശം വച്ചതിന് അറസ്റ്റ് ചെയ്തിരുന്നു. അതോടൊപ്പം തന്നെ 2002 ൽ പോലീസ് ഓഫീസറുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനെതിരെയും ആഷ്‌ലിക്കെതിരെ കേസ് ഉണ്ടാരുന്നു. സാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം ആയിരുന്നു ആഷ്‌ലി. പൊതു വേദികളിൽ നിന്നു വിട്ട് നിൽക്കുന്ന വ്യക്തിത്വമാണെങ്കിലും, ബൈഡന്റെ ചില തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ ആഷ്‌ലിയും പങ്കെടുത്തിരുന്നു.
അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
യുകെയിലെ വർദ്ധിച്ചുവരുന്ന കൊറോണ വൈറസ് വ്യാപനം തടയാൻ വ്യാഴാഴ്ച മുതൽ രണ്ടാം ലോക്ക്ഡൗൺ ആരംഭിച്ചിരിക്കുകയാണ്. പക്ഷേ പല സ്ഥാപനങ്ങളും വൻ സാമ്പത്തികമായ നഷ്ടം നേരിട്ടേക്കാവുന്ന ലോക്ക്ഡൗണിന് പുറംതിരിഞ്ഞു നിൽക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വൻ പിഴ ശിക്ഷ ഏറ്റു വാങ്ങിയാലും പതിവുപോലെ പ്രവർത്തിക്കും എന്നാണ് പല സ്ഥാപനങ്ങളുടെയും കടുംപിടുത്തം. ലോക്ക്ഡൗണിൽ തുറന്നിരിക്കുന്ന സ്ഥാപനങ്ങൾക്ക് 10000 പൗണ്ട് വരെയുള്ള പിഴ ഈടാക്കുന്നതാണ്. വൈറസ് പടരാതിരിക്കാൻ ആവശ്യമായ സാധനങ്ങൾ വിൽക്കുന്ന ഷോപ്പുകൾ ഒഴിച്ച് എല്ലാം അടയ്ക്കാൻ ഗവൺമെൻറ് നിർദ്ദേശം വന്നിരുന്നു.
എന്നാൽ ബെറിയിലെ ജിം, ബ്രിസ്റ്റോളിന് അടുത്തുള്ള ടാറ്റൂ പാർലർ, ഗ്ലോസ്റ്ററിലെ ഹെയർ ഡ്രസ്സിംഗ് സലൂൺ എന്നിവ ഉൾപ്പെടെ പല സ്ഥാപനങ്ങളും നിയമം ലംഘിച്ചതായാണ് റിപ്പോർട്ടുകൾ. ലോക്കഡൗണിൻെറ ആദ്യ ദിവസം പതിവുപോലെ തുറക്കുകയും കസ്റ്റമേഴ്സിന് സർവീസ് നൽകുകയും ചെയ്തതിന് റോജർ ആൻഡ് കോ ഹെയർ ആൻഡ് ബ്യൂട്ടി സലൂൺ ഉടമയിൽ നിന്ന് 1000 പൗണ്ട് പിഴ ഈടാക്കി. ലോക്ക്ഡൗണിനോടനുബന്ധിച്ച് എല്ലാ ഹെയർ ഡ്രസ്സർമാരും തങ്ങളുടെ സ്ഥാപനങ്ങൾ അടയ്ക്കേണ്ടതാണ്. പക്ഷേ റോജർ ആൻഡ് ഹെയർ ആൻഡ് ബ്യൂട്ടി സലൂൺ ലോക്ക്ഡൗണിന് തങ്ങളുടെ സ്ഥാപനം തുറക്കുകയാണെന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.

മാഞ്ചസ്റ്ററിനടുത്തുള്ള ബെറിയിലെ ഫിറ്റ്നസ് ഫോർ ലൈഫ് സ്റ്റുഡിയോയുടെ ഉടമ പിഴ അടയ്ക്കേണ്ടതായി വന്നാലും തങ്ങളുടെ സ്ഥാപനം തുറക്കും എന്ന നിലപാടിലാണ്. തങ്ങളുടെ സേവനങ്ങൾ ലോക്ക്ഡൗൺ സമയത്തും ഉപഭോക്താക്കളുടെ മാനസിക ആരോഗ്യത്തിന് ആവശ്യമാണെന്ന ന്യായീകരണമാണ് ഉടമയായ ജെയ്‌ൻ ഡീക്കിനുള്ളത് .
ജനങ്ങളുടെ അനാവശ്യ യാത്രകളും കൂടിച്ചേരലുകളും ഒഴിവാക്കി രോഗവ്യാപനം തടയുകയാണ് ലോക്ക്ഡൗണിൻെറ പ്രാഥമിക ലക്ഷ്യം. പക്ഷേ പല ബിസിനസ് സ്ഥാപനങ്ങളും പിഴയീടാക്കേണ്ടി വന്നാലും പ്രവർത്തിക്കുമെന്ന തീരുമാനം ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും എന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. അവശ്യ സർവീസുകളിൽ പെടാത്ത പല സ്ഥാപനങ്ങളും അനധികൃതമായി തുറന്നിരിക്കുമെന്ന് ഉപഭോക്താക്കളെ അറിയിച്ചത് തങ്ങളുടെ ശ്രദ്ധയിൽപ്പെട്ടതായി ഗ്ലോസ്റ്റർ ഷെയറിലെ പോലീസ് വക്താവ് പറഞ്ഞു. രണ്ടാമത്തെ ലോക്ക്ഡൗണിൽ ജനങ്ങളോട് വീടുകളിൽ തന്നെ തുടരാൻ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞിരുന്നു. പൊതുജനങ്ങൾ അസ്വസ്ഥരാണെന്ന് തനിക്ക് അറിയാമെന്നും എന്നാൽ നാലാഴ്ചത്തെ ലോക്ക്ഡൗൺ വൈറസിനെ പ്രതിരോധിക്കുമെന്നും ബോറിസ് ജോൺസൻ പറഞ്ഞു.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : രണ്ടാമത്തെ ലോക്ക്ഡൗണിൽ ഇംഗ്ലണ്ടിലെ ആളുകളോട് വീട്ടിൽ തന്നെ തുടരാൻ പ്രധാനമന്ത്രിയുടെ നിർദേശം. പൊതുജനങ്ങൾ അസ്വസ്ഥരാണെന്ന് തനിക്ക് അറിയാമെന്നും എന്നാൽ നാലാഴ്ചത്തെ നടപടികൾ വൈറസിനെ പ്രതിരോധിക്കുമെന്നും ബോറിസ് ജോൺസൻ പറഞ്ഞു. പുതിയ നിയന്ത്രണങ്ങളുടെ ഭാഗമായി പബ്ബുകളും റെസ്റ്റോറന്റുകളും അനിവാര്യമല്ലാത്ത കടകളും വ്യാഴാഴ്ച അടയ്ക്കാൻ നിർബന്ധിതരായി. നേരത്തെ, ജോലികളെ പിന്തുണയ്ക്കുന്നതിനുള്ള ഫർലോഫ് പദ്ധതി മാർച്ച് അവസാനം വരെ യുകെയിലുടനീളം വ്യാപിപ്പിക്കുമെന്ന് ചാൻസലർ റിഷി സുനക് പ്രഖ്യാപിച്ചിരുന്നു. ഡിസംബർ 2 ന് ഇംഗ്ലണ്ടിലെ നിയന്ത്രണങ്ങൾ അവസാനിക്കുമെന്ന് ജോൺസൻ കൂട്ടിച്ചേർത്തു. സാധാരണ പോലെ ക്രിസ്മസ് ആഘോഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാവരും ഈ രോഗപ്രതിരോധ നടപടിയിൽ പങ്കുചേരുന്നതെന്നും അദ്ദേഹം പറഞ്ഞു. വെയിൽസ് 17 ദിവസത്തെ ഫയർബ്രേക്ക് ലോക്ക്ഡൗണിലും സ്കോട്ട്ലൻഡ് ഒരു ടയർ സിസ്റ്റത്തിലും നോർത്തേൺ അയർലൻഡ് നാലാഴ്ചത്തെ പരിമിതമായ ലോക്ക്ഡൗണിനും കീഴിലാണ് ഇപ്പോൾ.

ഫർലോഫ് സ്കീം വിപുലീകരിക്കുന്നതിനു പുറമേ, പ്രാദേശിക അധികാരികൾക്ക് ബിസിനസുകളെ പിന്തുണയ്ക്കുന്നതിനായി 1.1 ബില്യൺ പൗണ്ട് കൂടി ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൊറോണ വൈറസിന്റെ ഈ രണ്ടാമത്തെ തരംഗം യഥാർത്ഥമാണെന്നും അതീവ ഗുരുതരമാണെന്നും എൻഎച്ച്‌എസ് ഇംഗ്ലണ്ട് ചീഫ് എക്‌സിക്യൂട്ടീവ് സർ സൈമൺ സ്റ്റീവൻസ് പറഞ്ഞു. ആരോഗ്യസേവനത്തിലെ 30,000 ത്തോളം ഉദ്യോഗസ്ഥർ കൊറോണ വൈറസ് ബാധിച്ചവരാണ്. കോവിഡ് -19 ആശുപത്രി പ്രവേശനം വർധിച്ചിട്ടുണ്ടോയെന്ന് രണ്ടാമത്തെ ദേശീയ ലോക്ക്ഡൗണിന്റെ അവസാനത്തോടെ അറിയാൻ കഴിയുമെന്ന് അദ്ദേഹം അറിയിച്ചു. അതേസമയം ഇന്നലെ രാജ്യത്ത് 24,141 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. 378 കോവിഡ് മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.

കേസുകളുടെ കണക്കിൽ കഴിഞ്ഞ ആഴ്ചത്തേക്കാൾ 4% വർധനവ് മാത്രമാണ് ഇന്നലെ ഉണ്ടായിരിക്കുന്നത്. മരണസംഖ്യ, കഴിഞ്ഞ ആഴ്ചത്തേക്കാൾ 35% വർധിച്ചു. രണ്ടാം ലോക്ക്ഡൗണിനെ ന്യായീകരിച്ച പ്രധാനമന്ത്രി, കോവിഡ് രോഗികളുടെ വർദ്ധനവ് കാണിക്കാൻ ഒരു ചാർട്ട് ഉപയോഗിച്ചു. കോവിഡ് -19 ഉള്ള 11,000 ത്തിലധികം ആളുകൾ ഇംഗ്ലണ്ടിലെ ആശുപത്രികളിൽ ചികിത്സയിലാണെന്ന് ചാർട്ട് കാണിക്കുന്നു. എന്നാൽ ആരോഗ്യ സേവനം ഇപ്പോഴും സാധാരണ ശൈത്യകാലത്തേക്കാൾ തിരക്കേറിയതായിട്ടില്ലെന്നാണ് വിദഗ്ധർ പറഞ്ഞത്. 11,000 രോഗികൾ ആരോഗ്യ സേവനത്തിന്റെ മൊത്തത്തിലുള്ള ശേഷിയുടെ 10 ശതമാനത്തിൽ താഴെയാണ് വരുന്നതെന്ന് ഗ്രാഫ് കാണിക്കുന്നില്ലെന്ന് അവർ ആരോപിച്ചു.
സ്വന്തം ലേഖകൻ
യു കെ :- ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയും, ഫൈസറും കൊറോണ വാക്സിൻ നിർമ്മാണത്തിന്റെ അന്തിമഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ വാക്സിൻ ക്രിസ്മസോടുകൂടി ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ. ആദ്യഘട്ടത്തിൽ നാല് മില്യൺ ഡോസുകൾ മാത്രമേ ലഭ്യമാകുകയുള്ളൂ. ഈ വർഷംതന്നെ കൊറോണ വാക്സിൻ ലഭ്യമാകും എന്ന ഉറപ്പാണ് യുകെ ഗവൺമെന്റിന്റെ വാക്സിൻ ടാസ്ക് ഫോഴ്സ് ചെയർമാനായ കെയ്റ്റ് ബിങ്ങാം നൽകിയത്. ഫൈസർ വാക്സിന്റെ 10 മില്യൺ ഡോസുകൾ ജനുവരിയോടുകൂടി ലഭ്യമാകുമെന്നും അവർ പറഞ്ഞു.

6 വിവിധ തരം വാക്സിനുകൾ വാങ്ങാനുള്ള തീരുമാനം കൈക്കൊണ്ടിട്ടുണ്ട് എന്നും, ഇതുമൂലം 350 മില്യൺ ഡോസുകളോളം ലഭ്യത ഉണ്ടാകുമെന്നും മിസ്റ്റർ ബിംഗ്ഹാം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. എന്നാൽ ഇത് എത്രത്തോളം ഫലപ്രദമാകും എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ഇല്ല. ഈ വാക്സിനുകൾക്ക് എല്ലാം തന്നെ മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രോഡക്റ്റ് റെഗുലേറ്ററി ഏജൻസിയുടെ (എം എച്ച് ആർ എ ) അംഗീകാരം ഇതുവരെയും ലഭിച്ചിട്ടില്ല. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ വാക്സിൻ പരീക്ഷണത്തിന്റെ ഭാഗമായ പ്രൊഫസർ ആൻഡ്രൂ പൊള്ളാർഡും ഈ വർഷത്തിനുള്ളിൽ വാക്സിൻ ലഭ്യമാകുമെന്ന നേരിയ പ്രതീക്ഷ പ്രകടിപ്പിച്ചിട്ടുണ്ട്. ആദ്യത്തെ ഡോസ് വാക്സിനുകൾ തന്നെ ജനജീവിതത്തെ സാധാരണ ഗതിയിലേക്ക് നയിക്കും എന്ന പ്രതീക്ഷ തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. വാക്സിനുകൾ ലഭ്യമാകുന്നതോടെ ജനജീവിതം സാധാരണ ഗതിയിലേക്ക് ആകുമെന്ന പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ പ്രസ്താവനയ്ക്ക് വിരുദ്ധമാണ് ഇപ്പോൾ ലഭ്യമാകുന്ന വിവരങ്ങൾ. വാക്സിൻ വരുന്നതോടെ മരണനിരക്ക് കുറയാനുള്ള സാധ്യതയുണ്ടെന്നാണ് പ്രൊഫസർ പൊള്ളാർഡ് പ്രതീക്ഷ പ്രകടിപ്പിച്ചത്.

ഒരു വാക്സിൻ കൊണ്ട് കോവിഡ്-19 നെ അപ്പാടെ ഇല്ലാതാക്കാമെന്ന പ്രതീക്ഷ തെറ്റാണെന്ന് ഇമ്പീരിയൽ കോളജ് ലണ്ടൻ പ്രൊഫസർ റോബിൻ ഷറ്റോക്ക് പറഞ്ഞു. ഈ രോഗബാധയുടെ പ്രത്യാഘാതങ്ങൾ വർഷങ്ങളോളം നീണ്ടു നിൽക്കും. രോഗബാധയുടെ തോത് കുറയ്ക്കാൻ മാത്രമേ വാക്സിനുകൾ ഫലപ്രദം ആവുകയുള്ളൂ എന്ന് ജനങ്ങൾ മനസ്സിലാക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.
സ്വന്തം ലേഖകൻ
ഓഹിയോയിൽ സ്ഥിരതാമസമാക്കിയ റോബർട്ട് കാർട്ടർ എന്ന ഹെയർ ഡ്രസ്സർ ആണ് കുട്ടിക്കാലത്ത് സഹോദരങ്ങളിൽ നിന്ന് ഒറ്റപ്പെട്ട് അനാഥാലയത്തിൽ വളർന്ന നീറുന്ന ഓർമ്മയിൽ, ഒരു കുടുംബത്തിൽ നിന്നുള്ള അഞ്ചു കുട്ടികളെ ദത്തെടുക്കാൻ തീരുമാനിച്ചത്. ആദ്യം മൂന്ന് ആൺകുട്ടികളെ പരിചരിച്ച സിംഗിൾടൺ, അവരുടെ രണ്ടു സഹോദരിമാരെ കൂടി കണ്ടെത്തുകയും, ഒരിക്കലും ജീവിതത്തിൽ വേർ പിരിയാതിരിക്കാൻ, ദത്തെടുക്കുകയും ആയിരുന്നു.മരിയോന, റോബർട്ട് ജൂനിയർ, മകൈല, ജിയോവന്നി, കിയോന്റെ എന്നീ സഹോദരങ്ങൾ 4 മുതൽ 10 വയസ്സുവരെ പ്രായമുള്ളവരാണ്.
ഇപ്പോൾ സ്വന്തമായി സലൂൺ നടത്തിവരുന്ന റോബർട്ട് വെറും 12 വയസ്സ് പ്രായമുള്ളപ്പോഴാണ് 8 സഹോദരങ്ങളിൽ നിന്ന് വേർപിരിഞ്ഞു കെയർ ഹോമിൽ എത്തിച്ചേരുന്നത്. ഒറ്റയ്ക്കായി പോകുന്നതിന്റെ വേദന വളരെ തീവ്രമായി അനുഭവിച്ച വ്യക്തിയാണ് താനെന്നും, മറ്റുള്ളവർക്ക് ആ ദുഃഖം വീണ്ടും സംഭവിക്കുന്നത് കാണാനുള്ള ശക്തി ഇല്ലെന്നും അദ്ദേഹം പറയുന്നു. അഞ്ചു കുട്ടികളെയും ശ്രദ്ധിക്കാനും വളർത്താനും ബുദ്ധിമുട്ടുണ്ടാവും എന്നാണ് സിംഗിൾ പാരന്റ് ആയ റോബർട്ടിനോട് എല്ലാവരും മുന്നറിയിപ്പ് നൽകിയത്. എന്നാൽ, ഒറ്റയ്ക്ക് ജീവിതത്തിന് ആവശ്യമായ സൗകര്യങ്ങൾ സമ്പാദിച്ചെടുക്കണമെങ്കിൽ കൂടി കുട്ടികളുമൊത്തുള്ള ജീവിതം അങ്ങേയറ്റം സന്തോഷകരമാണെന്ന് അദ്ദേഹം പറയുന്നു.

സ്വവർഗാനുരാഗിയായ റോബർട്ട് മൂന്നുമാസം മുൻപാണ് പാർട്ണറായ കിയോന്റെ ഗില്ലറുമായി വേർപിരിഞ്ഞത്.”വളരെ ചെറുപ്പമായ കാലം തൊട്ടേ എന്റെ സെക്ഷ്വാലിറ്റിയെ പറ്റി എനിക്ക് ബോധ്യം ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ സ്വന്തമായി കുട്ടികൾ വേണമെന്ന ആഗ്രഹം ഉണ്ടാകുമ്പോൾ ദത്തെടുക്കണം എന്നാണ് ഞാൻ ചിന്തിച്ചിരുന്നതും. അങ്ങനെയാണ് 2018 ൽ മൂന്ന് ആൺകുട്ടികളുടെ വളർത്തുപിതാവ് ആവുന്നത്. അവർക്ക് രണ്ടു സഹോദരിമാർ കൂടി ഉണ്ടെന്ന് ഞാൻ പിന്നീട് മനസ്സിലാക്കി. അവരുടെ വളർത്തമ്മയോടെ സംസാരിച്ചു, ഒരുമിച്ച് കളിക്കാനുള്ള അവസരം ഉണ്ടാക്കി കൊടുത്തു. ആദ്യകാഴ്ചയിൽ തന്നെ കുട്ടികൾ പരസ്പരം കെട്ടിപ്പിടിക്കുന്നതും, കണ്ണീരോടെ പരസ്പരം ഉമ്മ കൊണ്ട് മൂടുന്നതും ഒക്കെ എന്നിൽ അങ്ങേയറ്റം വേദനയുണ്ടാക്കി. അങ്ങനെയാണ് അവരെ അഞ്ചുപേരെയും ഒരുമിപ്പിക്കണമെന്നും ദത്തെടുക്കാം എന്നും തീരുമാനം ആവുന്നത്.

കാര്യങ്ങളൊക്കെ തീർപ്പിലാക്കിയപ്പോൾ എല്ലാവരും ഒരുപാട് സപ്പോർട്ട് ചെയ്തു, പക്ഷേ അഞ്ച് പേരെ ഒറ്റയ്ക്ക് എങ്ങനെയാണ് നോക്കി വളർത്തുക എന്നതായിരുന്നു എല്ലാവരുടെയും സംശയം. പക്ഷേ കുഞ്ഞുങ്ങളുടെ ഒപ്പം ആയിരിക്കുമ്പോൾ തനിക്ക് ഒരു ബുദ്ധിമുട്ടുകളും ഇല്ല. ഒരു വീട് വാങ്ങാനുള്ള ഉദ്ദേശത്തിലാണ് ഇപ്പോൾ. പാർട്ണർ ആയിരുന്ന ഗില്ലൻ ഇടയ്ക്കിടെ കുട്ടികളെ നോക്കാനായി സന്ദർശിക്കാറുണ്ട്. അദ്ദേഹം അവരുടെ ‘പപ്പ’ ആണ്. പേപ്പർ വർക്കുകൾ ശരിയായ സന്തോഷത്തിൽ എല്ലാവരും ഒരേ പോലെയുള്ള വസ്ത്രങ്ങൾ ധരിച്ച് ചിത്രങ്ങൾ എടുത്തിരുന്നു.
ഷിബു മാത്യൂ
ഓണ്‍ലൈനില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിലൂടെ ഭക്തിയില്‍ കുറവ് വന്നു എന്ന് തോന്നുന്നില്ല. ഇനിയുള്ള കാലത്തും ക്രൈസ്തവര്‍ ഇങ്ങനെ തന്നെ തുടര്‍ന്നാല്‍ പോരേ..?? കൊറോണയുടെ കാലത്ത് ധാരാളം പേര്‍ ചോദിക്കുന്ന ചോദ്യമിതാണ്. അതിനെക്കുറിച്ച് സഭ പഠിപ്പിക്കുന്നതെന്താണ്? ഈ ചോദ്യത്തിന് വ്യക്തമായ ഉത്തരമാണ് ക്ലാരിഷ്യന്‍ സന്യാസ സഭാംഗമായ ഫാ. ബിനോയ് ആലപ്പാട്ട് നല്‍കുന്നത്. ഗുജറാത്തില്‍ ഗാന്ധിനഗര്‍ സീറോ മലബാര്‍ ഇടവകയില്‍ വികാരിയായി സേവനം അനുഷ്ഠിക്കുകയാണദ്ദേഹം.
ഫാ. ബിനോയ് പറയുന്നതിങ്ങനെ.
കൂദാശകള്‍ എപ്പോഴും നേരിട്ട് ചെയ്യുവാനുള്ളതാണ്. 2020 ഏപ്രില്‍ 17ന് വിശുദ്ധ കുര്‍ബാന മദ്ധ്യേ പരിശുദ്ധ ഫ്രാന്‍സീസ് പാപ്പാ ഇതിന് വ്യക്തമായ നിര്‍വചനം നല്‍കി. മാധ്യമങ്ങളിലൂടെയുള്ള കൂദാശാ അനുകരണങ്ങളും അതിന്റെ ഭാഗഭാഗിത്വമൊന്നും സഭയുടെ കൂദാശകള്‍ക്ക് പകരമാകുന്നില്ല. പ്രത്യേകമായ സാഹചര്യത്തില്‍ ഒരു ക്രമീകരണം മാത്രമായി ഇതിനെ വിശേഷിപ്പിക്കാന്‍ സാധിക്കത്തുള്ളൂ. കോവിഡ് കാലത്തെ ഐസുലേഷനില്‍ സഭ നല്‍കിയ ആനുകൂല്യം മാത്രമാണിത്.
ഓണ്‍ലൈന്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്ക് കൊള്ളുമ്പോള്‍ പൂജ്യ വസ്തുക്കളുടെ സാന്നിധ്യമനുഭവിക്കുന്നില്ല. വിശുദ്ധ കുര്‍ബാന സ്വീകരണം സാധ്യമാകുന്നില്ല. വിരുന്നിന്റെ ഭാഗമാകുവാന്‍ സാധിക്കുമ്പോഴാണ് അര്‍പ്പണം പൂര്‍ണ്ണമാകുന്നത്. സ്വകാര്യതയുടെ അനുഭവമല്ല ബലിയര്‍പ്പണം. ഓണ്‍ലൈന്‍ ശീലമാക്കാന്‍ ഒരു പക്ഷെ തോന്നിപ്പോകും. ഒരിക്കലും അത് കൗദാശീകമല്ല. സഭയുടെ മാനങ്ങളില്ല. ഒരു വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നതിന്റെ പുണ്യവും അതില്‍ കിട്ടുന്നില്ല. കണ്ടു എന്നു മാത്രം.
ഇതിന് വ്യക്തമായ ഉദാഹരണം ഇതാണ്.
ഞാന്‍ ഗുജറാത്തില്‍ ശുശ്രൂഷ ചെയ്യുന്നു. നാട്ടിലുള്ള എന്റെ അമ്മച്ചിയെ ഫോണ്‍ വിളിക്കുമ്പോള്‍ അമ്മച്ചിയുടെ സാന്നിധ്യമറിയാന്‍ എനിക്ക് സാധിക്കുന്നുണ്ട്. പക്ഷേ, എന്നെ കാത്തിരിക്കുന്ന അമ്മച്ചിയുടെ അടുത്തെത്തി കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കുന്ന അനുഭവം ഒരിക്കലും ഫോണ്‍ വിളിയില്‍ എനിക്ക് ഉണ്ടാകില്ല. ഞാന്‍ പറഞ്ഞതിന്റെ വ്യക്തമായ നിര്‍വചനമിതാണ്.
ഓണ്‍ലൈനിലെ വിശുദ്ധ കുര്‍ബാനയില്‍ പങ്കുകൊള്ളുന്നവര്‍ക്കും ഇനി മുതല്‍ അതു മതി എന്ന് ആശ്വസിക്കുന്നവരുമായ ക്രൈസ്തവര്‍ക്ക് ഫാ. ബിനോയ് ആലപ്പാട്ട് നല്‍ക്കുന്ന മറുപടി കാണുവാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക.
കൊറോണ വൈറസിൻ്റെ വ്യാപനം യുകെയിൽ നിയന്ത്രണാതീതമായി തുടരുന്നതിനിടയിൽ ഗവൺമെൻറിൻറെ ലോക്ക്ഡൗൺ നടപടികളോട് ശക്തമായി പ്രതികരിച്ച് പ്രമുഖ സൂപ്പർമാർക്കറ്റുകൾ രംഗത്ത് വന്നു. ഭാര്യയും ഭർത്താവും ഒന്നിച്ചുള്ള കപ്പിൾ ഷോപ്പിങ്ങും ഫാമിലി ഷോപ്പിങ്ങും പ്രമുഖ സൂപ്പർമാർക്കറ്റുകൾ ആയ സൈൻസ്ബറീസ്, ടെസ്‌കോ, വെയ്‌ട്രോസ് എന്നിവ ഇനി മുതൽ ലോക്ക്ഡൗൺ കാലഘട്ടത്തിൽ അനുവദിക്കുന്നതല്ല. ഇന്ന് അർദ്ധരാത്രി മുതലാണ് യുകെയിലെ ലോക്ക്ഡൗൺ ആരംഭിക്കുന്നത്.

കൊറോണ വൈറസിൻ്റെ രണ്ടാംവരവിൽ കഴിഞ്ഞ മാർച്ച് ഏപ്രിൽ മാസങ്ങളിലെ അപേക്ഷിച്ച് രോഗികളുടെ എണ്ണത്തിൽ കൂടുതൽ ഉണ്ടായതിനെ തുടർന്നാണ് സൂപ്പർ മാർക്കറ്റുകൾ ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളുടെ ഈ നീക്കം . സൂപ്പർ മാർക്കറ്റുകളുടെ ഈ നീക്കത്തോട് ആരോഗ്യവിദഗ്ധർ വളരെ നല്ല രീതിയിൽ ആണ് പ്രതികരിച്ചിരിക്കുന്നത് . കാരണം ലോക്ക്ഡൗൺ പോലെ ഇങ്ങനെയുള്ള ആരോഗ്യ അടിയന്തരാവസ്ഥ നേരിടുന്ന ഈ അവസരത്തിൽ കുടുംബവുമായി ഷോപ്പിങ്ങിന് പോകേണ്ട ആവശ്യകത ഇല്ലെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. കൊറോണയെ നേരിടാൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ മാർച്ചിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ തന്നെ പല സൂപ്പർമാർക്കറ്റുകളും ഒരു കുടുംബത്തിലെ ഒന്നിൽ കൂടുതൽ ആളുകൾ ഷോപ്പിങ്ങിനായി വരുന്നത് വിലക്കിയിരുന്നു
ഈ ദിവസങ്ങളിൽ ലോക്ക്ഡൗണിന് മുന്നോടിയായി സാധനങ്ങൾ വാങ്ങിക്കൂട്ടുന്ന തിരക്കിലായിരുന്നു ജനങ്ങളിൽ ഭൂരിപക്ഷവും. ജനങ്ങൾ പരിഭ്രാന്തരാകേണ്ടെന്നും അവശ്യസാധനങ്ങളുടെ ദൗർലഭ്യം ഉണ്ടാകില്ല എന്നും മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും അതിനെയെല്ലാം അവഗണിച്ചു കൊണ്ടാണ് ആളുകൾ സാധനങ്ങൾ വാങ്ങി കൂട്ടാൻ തിരക്ക് കൂട്ടിയത്. കഴിഞ്ഞ മാർച്ച് മാസത്തിലും ലോക്ക്ഡൗണിന് മുന്നേയുള്ള ദിവസങ്ങളിൽ സ്ഥിതി വ്യത്യസ്തമായിരുന്നില്ല. . സാമ്പത്തികമാന്ദ്യത്തിന് കാരണമാകുമെങ്കിലും രണ്ടാം ലോക്ക്ഡൗൺ എന്ന കടുത്ത നടപടിയിലേക്ക് രാജ്യം നീങ്ങാൻ ഉള്ള കാരണം മഞ്ഞുകാലത്ത് കൊറോണ വ്യാപനം ഉയരാനും മരണനിരക്ക് കൂടാനുള്ള ദുരന്തസാധ്യത മുന്നിൽകണ്ടാണ്.
ടോം ജോസ് തടിയംപാട്
മാഞ്ചെസ്റ്റെർ ന്യൂടൗൺ ഹീത്തിൽ പ്രവർത്തിക്കുന്ന ഇടുക്കി കരിംങ്കുന്നം സ്വദേശി ഷോയ് ചെറിയാന്റെ കടയിൽ മോഷ്ടിക്കാൻ കത്തിയും ,ഡ്രില്ലിങ് മിഷ്യനുമായി, എത്തിയ കള്ളനെ തന്റെ മനക്കരുത്തുകൊണ്ട് കുപ്പികൊണ്ട് എറിഞ്ഞ് ഓടിക്കുകയാണ് ഷോയ് ചെയ്തത് .
കഴിഞ്ഞ ബുധനാഴ്ച ക്യാഷ് മിഷ്യൻ ഇരിക്കുന്ന ക്യബിൻ പൊളിക്കാൻ കൊണ്ടുവന്ന ഡ്രില്ലിങ് മിഷ്യനുമായി തുറന്നു കിടന്ന ക്യബിനിൽ പ്രവേശിച്ച കള്ളൻ പണം എടുക്കാൻ ശ്രമിക്കുന്നത് പുറത്തു സാധനം അടുക്കിക്കൊണ്ടിരുന്ന ഷോയ് കാണുകയും അദ്ദേഹം ഓടിയെത്തിയപ്പോൾ ഡ്രില്ലിങ് മിഷ്യൻ കൊണ്ട് കുത്താൻ ശ്രമിക്കുകയും കത്തി കാണിക്കുകയും ചെയ്യുകയുമായിരുന്നു . മനോനില കൈവിടാതെ ഷോയ് കുപ്പികൊണ്ട് കള്ളനുനേരെ എറിഞ്ഞു, പിന്നീട് കള്ളൻ ഷോയ്ക്കു നേരെ വന്നപ്പോൾ വെള്ളം നിറച്ച കുപ്പികൾ കൊണ്ട് എറിഞ്ഞു ഓടിക്കുകയായിരുന്നു പുറത്തിറങ്ങിയ കള്ളൻ കത്തിയുമായി വീണ്ടും വന്നെകിലും കടയുടെ വാതിലിൽ കുപ്പിയുമായി അടിച്ചുകൊല്ലുമെന്നു പറഞ്ഞു നിന്ന ഷോയിയെ കണ്ട് കള്ളൻ സൈക്കിളിൽ ഓടി മറയുകയും പുറകെ കുതിച്ചെത്തിയ പോലീസ് സംഘം പോലീസ് നായുടെ സഹായത്തോടെ കള്ളനെ പിടിക്കുകയും ചെയ്തു .
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ഇംഗ്ലണ്ട് :- ഇംഗ്ലണ്ടിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നത് സംബന്ധിച്ച അന്തിമ തീരുമാനം ആയിരിക്കുകയാണ്. പാർലമെന്റിൽ ഈ തീരുമാനത്തിന് അംഗീകാരം നൽകിയിരിക്കുകയാണ് എംപിമാർ. ഹൗസ് ഓഫ് കോമൺസിൽ ബുധനാഴ്ച നടന്ന വോട്ടെടുപ്പിൽ, 516 എംപിമാർ ലോക്ക്ഡൗൺ തീരുമാനത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. എന്നാൽ 38 കൺസർവേറ്റീവ് എംപിമാർ ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നതിനെ എതിർത്തു. ഡിസംബർ 2 വരെയാണ് നിലവിൽ ലോക്ക്ഡൗൺ ഏർപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്. പബ്ബുകൾ, റസ്റ്റോറന്റുകൾ, ബാറുകൾ മുതലായവ അടഞ്ഞു തന്നെ കിടക്കും. ആളുകൾ പരമാവധി വീട്ടിൽ തന്നെ കഴിയണം. അവശ്യ യാത്രകൾക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്ന കർശന നിർദ്ദേശമാണ് അധികൃതർ നൽകിയിരിക്കുന്നത്.

എന്നാൽ ലോക്ക്ഡൗൺ ഏർപ്പെടുത്താനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തിനെ, കൺസർവേറ്റീവ് പാർട്ടിയിൽ നിന്ന് തന്നെയുള്ള 38 എംപിമാർ എതിർത്തു. ഇതിൽ പ്രശസ്ത ടോറി നേതാക്കളായ സർ ഗ്രഹാം ബ്രാഡി,സർ ലെയിൻ ഡൻകാൻ സ്മിത്ത് എന്നിവർ ഉൾപ്പെടുന്നു. മുൻ പ്രധാനമന്ത്രി തെരേസ മേ ഉൾപ്പെടെ 21 ടോറി എംപിമാർ തങ്ങളുടെ വോട്ടുകൾ രേഖപ്പെടുത്തിയില്ല. ഹൗസ് ഓഫ് കോമൺസിനെ അഭിസംബോധന ചെയ്ത് സംസാരിച്ച പ്രധാനമന്ത്രി ബോറിസ് ജോൺസൺ, ക്രിസ്മസോടുകൂടി ബിസിനസ് സ്ഥാപനങ്ങൾ എല്ലാം തന്നെ തുറക്കാൻ സാധിക്കും എന്ന ഉറപ്പുനൽകി. ഇപ്പോൾ ഈ തീരുമാനം എടുത്തില്ലെങ്കിൽ, രാജ്യത്ത് ക്രമാതീതമായ രീതിയിൽ മരണനിരക്ക് വർദ്ധിക്കുമെന്ന് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
ഇന്നലെ മാത്രം യുകെയിൽ 25, 177 പേരാണ് കൊറോണ ബാധിതരായി തീർന്നത്. 492 പേർ രോഗം ബാധിച്ചു മരിക്കുകയും ചെയ്തു. പ്രധാനമന്ത്രിയുടെ തീരുമാനത്തിന് ലേബർ പാർട്ടിയുടെ എല്ലാ പിന്തുണയും ലഭിച്ചു. എന്നാൽ സ്വന്തം പാർട്ടിയിൽ നിന്ന് തന്നെയാണ് അദ്ദേഹത്തിന് എതിർപ്പുകൾ നേരിടേണ്ടി വന്നത്.
സ്വന്തം ലേഖകൻ
യു കെ :- കോവിഡ് 19 മൂലം തകർച്ചയിലായ ബിസിനസ് സ്ഥാപനങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനായി ബ്രിട്ടീഷ് ഗവൺമെന്റ് ഏർപ്പെടുത്തിയ സ്കീമുകളിൽ തട്ടിപ്പ് നടത്തിയ ആറു പേർ അറസ്റ്റിൽ. ഓഗസ്റ്റിൽ ചാൻസിലർ ഋഷി സുനക് പ്രഖ്യാപിച്ച ‘ ഈറ്റ് ഔട്ട് ടു ഹെല്പ് ഔട്ട് ‘ എന്ന പദ്ധതിയിൽ തട്ടിപ്പ് നടത്തിയതിനാണ് മൂന്നുപേർ അറസ്റ്റിലായതെന്ന് റവന്യൂ & കസ്റ്റംസ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. ചൊവ്വാഴ്ച ലണ്ടനിൽ വെച്ചാണ് ഈ മൂന്നുപേരും അറസ്റ്റിലായത്. നികുതി വെട്ടിപ്പ് നടത്തി എന്ന കാരണത്താലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇതോടൊപ്പംതന്നെ കൊറോണക്കാലത്തെ ഏർപ്പെടുത്തിയ ലോണുകൾ നൽകുന്ന പദ്ധതിയിൽ തട്ടിപ്പ് നടത്തിയതിന് മറ്റ് മൂന്ന് പേർ അറസ്റ്റിലായി. ഈ പദ്ധതിയിലൂടെ 1,40,000 പൗണ്ട് ഇവർ തട്ടിപ്പ് നടത്തിയെന്നാണ് റിപ്പോർട്ടുകൾ. ഇവരെ നാഷണൽ ക്രൈം ഏജൻസി കസ്റ്റഡിയിലെടുത്തിക്കുകയാണ്.

ഭൂരിഭാഗം ബിസിനസുകാരും ‘ ഈറ്റ് ഔട്ട് ടു ഹെല്പ് ഔട്ട് ‘ പദ്ധതിയെ തങ്ങളുടെ ഉത്തരവാദിത്വമായി കണ്ടു, എന്നാൽ ചിലർ മാത്രമാണ് അതിനെ ഒരു തട്ടിപ്പിന്റെ ഉപാധിയായി എടുത്തതെന്ന് റവന്യൂ ആൻഡ് കസ്റ്റംസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ കാത്ത് ഡോയ്ൽ പറഞ്ഞു. ജനങ്ങൾ തരുന്ന നികുതി വെട്ടിക്കുവാൻ ഒരിക്കലും അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
കൊറോണ കാലത്ത് പ്രതിസന്ധിയിലായ ചെറുകിട ബിസിനസുകാരെ സഹായിക്കുന്നതിനാണ് ലോൺ പദ്ധതി നടപ്പിലാക്കിയത്. 50,000 പൗണ്ട് വരെ ലോൺ ഇല്ലാതെ ബിസിനസുകാർക്ക് ലഭിക്കുന്ന തരത്തിലാണ് ഈ പദ്ധതി. ഇത്തരത്തിൽ രാജ്യം ഒരു പ്രതിസന്ധി ഘട്ടത്തിലൂടെ നീങ്ങുമ്പോൾ, തട്ടിപ്പ് നടത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് നാഷണൽ ക്രൈം ഏജൻസിയും അറിയിച്ചു.