Main News

സ്വന്തം ലേഖകൻ

പി പി ഇ ഗൈഡൻസ് നൽകുന്നതിൽ എൻഎച്ച്എസ് അങ്ങേയറ്റം ശോചനീയാവസ്ഥയിലാണെന്ന് ഡോക്ടർ ദമ്പതിമാർ പറഞ്ഞു, ഇവർ ഉടനെ ഒരു കുഞ്ഞിനെ പ്രതീക്ഷിക്കുന്നുണ്ട്. സുരക്ഷാ ഉപകരണങ്ങളോ മതിയായ സന്നാഹങ്ങളോ ഇല്ലാതെ ആരോഗ്യ പ്രവർത്തകരെ കോവിഡ് മരണത്തിലേക്ക് തള്ളിവിടുന്നു എന്ന് ആരോപിച്ച് ഇരുവരും ഗവൺമെന്റ്നെതിരെ നിയമനടപടികളുമായി മുന്നോട്ട്. ഡോ മീനാൽ വിസ്‌, ഡോ നിഷാന്ത് ജോഷി എന്നിവരാണ് ലോകാരോഗ്യ സംഘടന നിർദേശിച്ച പ്രകാരമുള്ള സ്വയം സംരക്ഷണ ഉപകരണങ്ങളുടെ ലഭ്യതക്കുറവ് ചൂണ്ടിക്കാട്ടി കേസ് നൽകിയത്. ഡോക്ടർ വിസ് ക്ലിനിക്കൽ ജോലിചെയ്യുമ്പോൾ, ഡോക്ടർ ജോഷി ജിപി ട്രെയിനി ആണ്. ഇരുവരും രണ്ട് ആശുപത്രികളിലായി എൻ എച്ച് എസിൽ തന്നെയാണ് ജോലി ചെയ്യുന്നത്. കോവിഡ് 19 ന് എതിരായ പോരാട്ടത്തിൽ മുൻനിരയിൽ തന്നെയുണ്ട്.

കഴിഞ്ഞ ആഴ്ച സുരക്ഷാ ഗൗണുകൾ ഇല്ലാതെ ജോലിയിൽ പ്രവേശിക്കാൻ ഡോക്ടർമാരോട് എൻഎച്ച്എസ് ആവശ്യപ്പെട്ടിരുന്നു. സപ്ലൈകൾ തീർന്ന് മണിക്കൂറുകൾക്ക് ശേഷവും ഡോക്ടർമാർക്ക് ചികിത്സ ഉപകരണങ്ങൾ ഇല്ലാതെ രോഗികളെ സന്ദർശിക്കേണ്ടി വന്നു. ബ്ലാക്ക് ഏഷ്യൻ മൈനോറിറ്റി എത്നിക് ഗ്രൂപ്പുകാരെ ആണ് രോഗം കൂടുതലായി ബാധിക്കുക എന്ന് റിപ്പോർട്ട് പുറത്ത് വന്ന സാഹചര്യത്തിൽ, കോവിഡ് ബാധിച്ചു മരണപ്പെട്ട ആദ്യ പത്ത് ഡോക്ടർമാരും ഇങ്ങനെയുള്ളവരാണ്. ദമ്പതിമാർ പറയുന്നു” ഞങ്ങൾ ഡോക്ടർമാരാണ്, നഴ്സുമാരാണ്, ആരോഗ്യ പ്രവർത്തകരാണ്, അത്യാവശ്യഘട്ടങ്ങളിൽ നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കുകയാണ് ഞങ്ങളുടെ കടമ, നിങ്ങൾക്കും നിങ്ങളുടെ കുടുംബങ്ങൾക്കും വേണ്ടി ഞങ്ങൾ ഉണ്ടാകും, എന്നാൽ ഗവൺമെന്റ് ഞങ്ങളെ സംരക്ഷിച്ചില്ലെങ്കിൽ, നിങ്ങളെ ഞങ്ങൾ എങ്ങനെ സംരക്ഷിക്കും?

ലണ്ടനിലെ അഭിഭാഷകനായ ബസ്മാഹ് സാഹിബ് ഇരുവർക്കും വേണ്ടി ഇംഗ്ലണ്ടിന്റെ പൊതുജനാരോഗ്യ വകുപ്പിനും, സാമൂഹ്യ വകുപ്പിനും നോട്ടീസ് അയച്ചിട്ടുണ്ട്. തിങ്കളാഴ്ചയ്ക്കുള്ളിൽ മറുപടി ലഭിക്കണമെന്ന് നോട്ടീസിൽ പറയുന്നു.

ഏപ്രിൽ 17 മുതൽ സുരക്ഷാ ഗൗണുകളുടെ അഭാവത്തിൽ ആരോഗ്യപ്രവർത്തകർ പ്ലാസ്റ്റിക് ഏപ്രൺ ധരിച്ച് ജോലിയിൽ പ്രവേശിക്കണമെന്ന് നിർദ്ദേശം ലഭിച്ചിരുന്നു. എന്നാൽ മതിയായ സുരക്ഷാ ഉപകരണങ്ങൾ ഇല്ലാതെ രോഗികളുടെ അടുത്തേക്ക് ചെല്ലുന്നത് മരണ മുഖത്തേയ്ക്ക് നടക്കുന്നതിനു തുല്യമാണ്. മാത്രമല്ല എൻ എച്ച് എസ് നൽകിയിരിക്കുന്ന നിർദ്ദേശങ്ങളും വ്യക്തമല്ല. ലോകാരോഗ്യസംഘടനയുടെ നിർദ്ദേശങ്ങൾ കാറ്റിൽപറത്തിയാണ് യുകെയിൽ കാര്യങ്ങൾ നടക്കുന്നത്.

നമുക്കൊപ്പം ജോലി ചെയ്തുകൊണ്ടിരുന്ന സഹപ്രവർത്തകരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതും, നാം തന്നെ അവർക്ക് ഉറക്കമരുന്നുകളും വെന്റിലേറ്ററും നൽകുന്നതും അത്ര എളുപ്പമല്ല, മുന്നിൽ കിടക്കുന്ന കട്ടിലിൽ സ്വന്തം മുഖമാണ് പ്രതിഫലിച്ചു കാണാൻ സാധിക്കുക. ഓരോ തവണ ഓരോ ആരോഗ്യ പ്രവർത്തകർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുമ്പോഴും സുഹൃത്തുക്കളും കുടുംബവുമെല്ലാം ഭീതിയോടെയാണ് നമ്മളെ നോക്കുന്നത്. ജീവൻ സംരക്ഷണ ഉപകരണങ്ങൾ തീർന്നെങ്കിൽ, എന്തുകൊണ്ടാണ് നിർമാതാക്കളോട് കൂടുതൽ ആവശ്യപ്പെടാത്തതെന്നും അവർ ചോദിക്കുന്നു. ഐസിയുവിൽ പ്രവേശിക്കുന്ന ഡോക്ടർമാർക്ക് മാത്രം സുരക്ഷാ ഉപകരണങ്ങൾ നൽകുന്നുണ്ടാവാം എന്നാൽ അതുമാത്രം പോരാ പ്രസവവാർഡ്, ശിശുരോഗ വിഭാഗം തുടങ്ങിയവയെല്ലാം അങ്ങേയറ്റം റിസ്ക് നിറഞ്ഞ സ്ഥലങ്ങളാണ്. ഗവൺമെന്റിന്റെ ഭാഗത്തുനിന്നും അടിയന്തിരനടപടികളാണ് പ്രതീക്ഷിക്കുന്നതെന്നും അവർ അറിയിച്ചു.

ജോജി തോമസ് , അസ്സോസിയേറ്റ് എഡിറ്റർ , മലയാളം യുകെ

ഒരുവർഷം 45 കോടിയിലേറെ യാത്രക്കാരാണ് ആകാശമാർഗ്ഗം യാത്ര ചെയ്യാൻ ഉപയോഗിക്കുന്നത്. അപ്രതീക്ഷിതമായുണ്ടായ കൊറോണ വൈറസിന്റെ വ്യാപനം ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് വിമാനയാത്രികരെയാണ്. കാരണം വിമാനയാത്രകൾ ഭൂരിഭാഗവും വളരെ മുൻകൂട്ടി ആസൂത്രണം ചെയ്യുന്നതാകയാൽ പെട്ടെന്നുള്ള ലോക്ക്ഡൗൺ പ്രഖ്യാപനം മൂലം ആകാശയാത്രികരുടെ ലക്ഷകണക്കിന് കോടി സമ്പത്താണ് വിമാനക്കമ്പനികളുടെ കൈവശമായത്. റദ്ദാക്കിയ സർവീസുകൾക്ക് പകരം പണം മടക്കി നൽകാമെന്നും അതുമല്ലെങ്കിൽ ഒരുവർഷത്തേക്ക് ഉപയോഗിക്കാവുന്ന വൗച്ചറുകൾ നൽകാമെന്നുമുള്ള പലതരത്തിലുള്ള വാഗ്ദാനങ്ങൾ നൽകിയെങ്കിലും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല. പണം തിരികെ ലഭിക്കാനായി ബന്ധപ്പെടുന്ന ഉപഭോക്താക്കളോട് വ്യക്തമായ മറുപടി ഒന്നും നൽകാതെ ഒഴിഞ്ഞുമാറുന്ന സമീപനമാണ് വിമാനകമ്പനികളുടേത്.

ഇതിനിടയിൽ ഒരു വർഷത്തിനുള്ളിൽ ഉപയോഗിക്കാവുന്ന വൗച്ചറുകൾ നൽകുന്നതിൽ പലതരത്തിലുള്ള കെണികളും ഒളിച്ചിരിപ്പുണ്ടോയെന്ന ആശങ്കയിലാണ് ഉപഭോക്താക്കൾ. പ്രവാസി മലയാളികളെ സംബന്ധിച്ചിടത്തോളം ഒരു വർഷം കാലാവധിയുള്ള വൗച്ചറുകൾ ഉപയോഗിക്കണമെങ്കിൽ സ്കൂൾ ഹോളിഡേ, വാർഷിക അവധി തുടങ്ങി പല കാര്യങ്ങളും പരിഗണിക്കേണ്ടിവരും. ഇതുകൂടാതെ ഒരു വർഷത്തിനുള്ളിൽ റീ ബുക്ക് ചെയ്യുമ്പോൾ ഫെയറിൽ വന്ന വ്യത്യാസം എന്ന പേരിൽ ഒരു വൻതുക വിമാനകമ്പനികൾ ഉപഭോക്താക്കളുടെ കയ്യിൽനിന്നും പിഴിയുമോ എന്ന കടുത്ത ആശങ്കയിലാണ് നിരവധിപേർ.

ഇതിനിടയിൽ ഓഗസ്റ്റിലെ സ്കൂൾ ഹോളിഡേയ്സ് നാട്ടിൽ പോകാൻ പദ്ധതിയിട്ടിരുന്ന യുകെ മലയാളികൾ കടുത്ത അരക്ഷിതാവസ്ഥയിൽ ആണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇന്റർനാഷണൽ ഫ്ലൈറ്റുകൾ പുനരാരംഭിക്കാനുള്ള സാധ്യതകൾ പരിമിതമാണ്. അഥവാ പുനരാരംഭിച്ചാലും വിദേശത്തു നിന്ന് എത്തുന്നവരെ ക്വാറന്റൈയിൻ ചെയ്യാനുള്ള സാധ്യതകൾ ആണ് കൂടുതൽ. ഇങ്ങനെയുള്ള സാഹചര്യത്തിൽ യാത്രക്കാർക്കുള്ള പണം മടക്കി നൽകാൻ വിമാനക്കമ്പനികൾ തയ്യാറാവണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ഇറ്റലിയിലെ പ്രശസ്ത റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആയ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻഫെക്റ്റിയസ് ഡിസീസസ് ആണ് 65 വയസ്സ് പ്രായമുള്ള സ്ത്രീയുടെ കണ്ണുകളിൽ ഉള്ള വൈറസ് ബാധ 21 ദിവസം നിലനിന്നതായി റിപ്പോർട്ട് ചെയ്തത്. കോവിഡ് – 19 ബാധിച്ചവരുടെ കണ്ണുകളിൽ ചുവന്ന നിറം കാണുന്നത് ശ്രദ്ധയിൽ പെട്ടതാണ് പഠനത്തിന് വഴിത്തിരിവായത്. എന്നാലും ഇത്തരത്തിലുള്ള അടയാളങ്ങൾ കാണിക്കുന്നവരുടെ എണ്ണം കുറവാണ് എന്നത് ആശ്വാസകരമാണ്.

ബാക്ടീരിയകളുടെയും വൈറസുകളുടെയും സാന്നിധ്യം മൂലം കണ്ണുകൾ ചുവന്ന നിറമാകാറുണ്ട്. ശ്വാസകോശത്തിൽ അണുബാധയുള്ളപ്പോഴും ഇത് കാണാനാവും. അമേരിക്കയിൽ ചുവന്ന കണ്ണുകൾ ശ്രദ്ധയിൽപെട്ടത് കിർക്ക്ലാൻഡിലേ ഒരു ലൈഫ് കെയർ സെന്ററിൽ ജോലിചെയ്യുന്ന നേഴ്സിനായിരുന്നു . ജീവനക്കാരടക്കം ഏകദേശം 114 പേർക്കായിരുന്നു കോവിഡ് ബാധ സ്ഥിരീകരിച്ചത് .ഇവരിൽ എല്ലാവർക്കും തന്നെ ചുവന്ന കണ്ണുകൾ ഉണ്ടായിരുന്നു എന്ന് ആ നഴ്സ് ചൂണ്ടിക്കാട്ടി. മിക്ക രോഗികളും കോവിഡ്-19 ന്റെ ലക്ഷണങ്ങളൊന്നും കാണിച്ചിരുന്നില്ല .എന്നാൽ പിന്നീട് അവർ കൊറോണ ബാധിതരാണ് എന്ന സ്ഥിരീകരിക്കുകയാണുണ്ടായത്. പലരാജ്യങ്ങളും ചുവന്ന കണ്ണുകൾ കൊറോണ വൈറസ് ബാധതരിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇത്‌ കൊറോണ വൈറസിന്റെ ലക്ഷണങ്ങളിൽ ഒന്നായി ഇതുവരെ അംഗീകരിച്ചിട്ടില്ല. പഠനങ്ങളുടെ അടിസ്ഥാനത്തിൽ കണ്ണുകളും വൈറസിന്റെ ആക്രമണത്തിന് വിധേയമാവാം . പക്ഷേ ഇത് എല്ലാവരിലും കണ്ടെന്നു വരില്ല.

ന്യൂ ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിൻന്റെ ഒരു പഠന പ്രകാരം ഏകദേശം ആയിരത്തോളം കോവിഡ് 19 ബാധിച്ച ചൈനീസ് രോഗികളിൽ വെറും 9 പേർക്ക് മാത്രമാണ് അണുബാധയുള്ള കണ്ണുകൾ ഉണ്ടായിരുന്നത്. എന്നാൽ എല്ലാവരിലും കാണാൻ സാധിക്കുന്നില്ലെങ്കിലും ഇത് രോഗവ്യാപനത്തിന് വലിയൊരു പങ്കുവഹിക്കുന്നു എന്ന് അന്നൽസ് ഓഫ് ഇന്റെർണൽ മെഡിസിൻന്റെ റിപ്പോർട്ടുകൾ സാക്ഷ്യപ്പെടുത്തുന്നു. വുഹാനിൽ നിന്ന് ഇറ്റലിയിലേക്ക് മടങ്ങിയെത്തിയ ഒരു രോഗിയിലും ഇത് പോലെ ചുവന്ന അണുബാധയുള്ള കണ്ണുകൾ കാണാൻ സാധിച്ചു. കണ്ണുകൾ ചുവന്നതുമൂലം അവരുടെ കണ്ണുകളും ശ്രദ്ധിക്കാൻ തുടങ്ങി. ഇതിന്റെ ഫലമായി എടുത്ത സാംപിളിൽ കൊറോണ വൈറസുകളുടെ സാന്നിധ്യമുണ്ടായിരുന്നു. കുറച്ചുദിവസം കഴിഞ്ഞ് മൂക്കിൽ നിന്നും മറ്റും എടുത്ത് സ്രവങ്ങളിൽ കൊറോണ വൈറസിന്റെ സാന്നിധ്യം ഇല്ലാതിരുന്നിട്ടും അവരുടെ കണ്ണുകളിൽ വൈറസിന്റെ സാന്നിധ്യം നിലനിന്നിരുന്നതായി റിപ്പോർട്ടുചെയ്യപ്പെട്ടു . ഇങ്ങനെയുള്ള രോഗലക്ഷണങ്ങൾ കൊറോണാ വൈറസിന്റെ വ്യാപനം കൂടാൻ സാധ്യതയുണ്ട് എന്ന ആശങ്കയിലാണ് ഡോക്ടർമാർ.

നിലവിൽ കൊറോണ വൈറസ് സ്രവങ്ങളിലുടെയാണ് മറ്റുള്ളവരിലേക്ക് പടരുന്നത്. പുതിയ പഠനം കണ്ണുകളിലും മുഖത്തും തൊടുന്നത് തടയുന്നത് രോഗ വ്യാപനം തടയുന്നതിന് എത്രമാത്രം പ്രാധാന്യം അർഹിക്കുന്നു എന്ന് ചൂണ്ടിക്കാട്ടുന്നു. ദിനംപ്രതി കൊറോണ വൈറസിനോടനുബന്ധമായി നിരവധി വെളിപ്പെടുത്തലുകളാണ് പുറത്തു വരുന്നത്. പല പഠനങ്ങളുടെയും ആധികാരികത അതുകൊണ്ടു തന്നെ തെളിയിക്കപ്പടേണ്ടതാണ്.

സൗത്താംപ്ടൺ: കൊറോണ വൈറസ് ശമനം കാണിക്കാതെ മനുഷ്യ ജീവനുകളെ പിഴുതെടുക്കുന്ന രീതി ഭംഗമില്ലാതെ തുടരുമ്പോൾ സൗത്താംപ്ടണിൽ ഉള്ള ഇരട്ടകളായ നഴ്‌സുമാരുടെ ജീവൻ ആണ് വെറും രണ്ട് ദിവസത്തെ ഇടവേളയിൽ പിഴുതെറിഞ്ഞത്.   സൗതാംപ്ടണ്‍ ജനറല്‍ ഹോസ്പിറ്റലിലെ ചില്‍ഡ്രന്‍സ് നഴ്‌സായിരുന്ന 38 കാരിയായ കേയ്റ്റി ഡേവിസ് ചൊവ്വാഴ്ച വൈകീട്ട് കൊറോണ വൈറസ് ബാധിച്ചു മരിച്ചിരുന്നു. എന്നാൽ കേയ്റ്റിയുടെ ഇരട്ട സഹോദരിയും മുന്‍ കോളോറെക്ടൽ സർജറി യൂണിറ്റ് നേഴ്‌സുമായ എമ്മ ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങി സഹോദരിക്കൊപ്പം മരണത്തിലും ഒത്തുചേരുകയായിരുന്നു. ഇന്ന് മരിച്ച എമ്മ, ഇതേ ആശുപത്രിയിൽ 2013 വരെ നഴ്‌സായി ജോലി ചെയ്‌തിരുന്നു.

ഇരുവരും സൗതാംപ്ടണ്‍ ജനറല്‍ ഹോസ്പിറ്റലില്‍ വച്ചാണ് രോഗം ബാധിച്ചു മരിച്ചത്. ലോകത്തിലേയ്ക്ക് ഒന്നിച്ചെത്തിയ തങ്ങള്‍ ഒന്നിച്ചു തന്നെ മടങ്ങുകതന്നെ ചെയ്യുമെന്ന് ഇരുവരും പറഞ്ഞതായി സഹോദരിയായ സൂ (Zoe)  ബിബിസി യുമായി പങ്കുവെച്ചത്.

സൗതാംപ്ടണ്‍ ഹോസ്പിറ്റലില്‍ ചൈല്‍ഡ് ഹെല്‍ത്ത് യൂണിറ്റിലാണ് കേയ്റ്റി ഡേവിസ് ജോലി ചെയ്തിരുന്നത്. ഒരുമിച്ചു താമസിച്ചിരുന്ന ഇവർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതായി സഹോദരി വെളിപ്പെടുത്തി.

[ot-video][/ot-video]

സ്വന്തം ലേഖകൻ

ലണ്ടൻ : കൊറോണകാലത്തെ വീരനായകരാണ് ആരോഗ്യപ്രവർത്തകർ. സ്വന്തം ജീവന് സുരക്ഷ ഏകാതെ പോലും രോഗികളെ അവർ ശുശ്രൂഷിക്കുന്നു. നഴ്സിംഗ് ജോലിയുടെ മഹത്വം ഉയർത്തുന്ന വാക്കുകളാണ് പ്രധാനമന്ത്രി ബോറിസ് ജോൺസനെ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സിച്ച ജെന്നി മക്ഗീയിൽ നിന്ന് കേട്ടത്. “ബോറിസ് ജോൺസൻ തങ്ങൾക്ക് ഒരു രോഗി മാത്രം ആയിരുന്നു.” മക്ഗീ വെളിപ്പെടുത്തി. “ഏതൊരു രോഗിയുടെയും ജീവൻ രക്ഷിക്കാൻ പരിശ്രമിക്കുന്നത് പോലെ ജോൺസന്റെ ജീവൻ രക്ഷിക്കുവാനും പരിശ്രമിച്ചു. കാര്യങ്ങൾ കൈവിട്ടു പോകാമായിരുന്നു.” ന്യൂസിലാൻഡ് സ്വദേശി ആയ മക്ഗീ കൂട്ടിച്ചേർത്തു. തന്റെ ജീവൻ രക്ഷിച്ച രണ്ട് നഴ്സുമാരെ ജോൺസൻ പ്രശംസിച്ചിരുന്നു. അതിൽ ഒരാളാണ് മക്ഗീ. പ്രധാനമന്ത്രി തന്റെ പേര് പറയുമെന്ന് അറിയില്ലായിരുന്നെന്നും ശരിക്കും അതൊരു ഞെട്ടലായെന്നും മക്ഗീ പറഞ്ഞു. ജോൺസന് പ്രത്യേക ചികിത്സ ലഭിച്ചിട്ടില്ലെന്നും അവർ അറിയിച്ചു.

 

ടെലിവിഷൻ ന്യൂസിലാൻഡിനോട് (ടിവിഎൻ‌സെഡ്) സംസാരിച്ച മക്ഗീ, പ്രധാനമന്ത്രിയോട് ഇടപഴകിയതിൽ തനിക്ക് അമ്പരപ്പില്ലെന്നും അത് ഓഫീസിലെ മറ്റൊരു ദിവസം പോലെ ആയിരുന്നെന്നും പറഞ്ഞു. “ഒരു യൂണിറ്റ് എന്ന നിലയിൽ ഞങ്ങൾ പരമാവധി ചെയ്യാൻ ശ്രമിക്കുന്ന മറ്റൊരു രോഗി മാത്രമാണ് അദ്ദേഹം.” അവർ പറഞ്ഞു. 10 വർഷമായി തീവ്രപരിചരണ വിഭാഗത്തിൽ ജോലി ചെയ്യുന്ന മക്ഗീ, ചില രോഗികൾ കുടുംബം അടുത്തില്ലാതെ മരിക്കുന്ന കാഴ്ച ഹൃദയഭേദകമാണെന്നും അത് തന്റെ ജോലിയുടെ ഏറ്റവും ദുഃഖകരമായ നിമിഷമാണെന്നും പറഞ്ഞു.രോഗികളുടെ കുടുംബാംഗങ്ങളെ കൊറോണ വൈറസ് അകറ്റിനിർത്തുമ്പോൾ നഴ്‌സുമാർ അവർക്ക് കൈകോർത്ത് ആശ്വാസം നൽകുന്നതിൽ സന്തോഷമുണ്ടെന്ന് അവൾ അറിയിച്ചു. എൻ‌എച്ച്‌എസ് സ്റ്റാഫിന് നന്ദി പറയുന്ന വീഡിയോ പ്രചരിച്ച ശേഷം സൗത്ത് ഐലൻഡിലെ ഇൻ‌വർ‌കാർ‌ഗിലിൽ നിന്നുള്ള മിസ് മക്ഗീ ആഗോളതലത്തിൽ “ജെന്നി ഫ്രം ന്യൂസിലാന്റ്” എന്നറിയപ്പെട്ടു. ജോൺസന്റെ പ്രശംസ ലഭിച്ചതിനുപിന്നാലെ ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ദ ആർഡെർനിൽ നിന്നും മക്ഗീക്ക് അഭിനന്ദന സന്ദേശം ലഭിച്ചു. പകർച്ചവ്യാധിയെത്തുടർന്ന് തൻെറ നാടായ ന്യൂസിലാന്റിലേക്ക് മടങ്ങേണ്ടെന്ന് തീരുമാനിച്ചത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന്, തന്നിൽ ഏൽപ്പിക്കപ്പെട്ട ഉത്തരവാദിത്തം ആണ് പ്രധാനമെന്നും അങ്ങനെയാണ് പോരാടാൻ തയ്യാറായതെന്നും അവൾ ഉത്തരം നൽകി.

അതേസമയം, പ്രധാനമന്ത്രി നന്ദി അറിയിച്ച മറ്റൊരു നഴ്‌സായ ലൂയിസ് പിത്താർമ പറഞ്ഞു ; ജോൺസനെ പരിപാലിച്ചത് തികച്ചും വിചിത്രമായ കാര്യമാണെന്ന് തോന്നുന്നു. കാരണം ഇത്രയും ഉന്നതനായ ഒരാളെ ഞാൻ ഇതിനുമുമ്പ് പരിചരിച്ചിട്ടില്ല.” “ഇത് ഒരു വലിയ ഉത്തരവാദിത്തമാണ്, മറ്റേതൊരു രോഗിയോടും കാണിക്കുന്ന അതേ ബഹുമാനം ഞാൻ അദ്ദേഹത്തിനും നൽകി” പിത്താർമ കൂട്ടിച്ചേർത്തു. 1860 ൽ സെന്റ് തോമസ് ഹോസ്പിറ്റലിൽ ലോകത്തിലെ ആദ്യത്തെ പ്രൊഫഷണൽ നഴ്സിംഗ് സ്കൂൾ സ്ഥാപിച്ച ഫ്ലോറൻസ് നൈറ്റിംഗേലിൽ നിന്ന് തനിക്ക് പ്രചോദനം ലഭിച്ചതായി പിത്താർമ ജോൺസനോട് പറഞ്ഞു. പോർച്ചുഗലിലെ അവീറോ സ്വദേശിയാണ് അദ്ദേഹം. പോർച്ചുഗീസ് പ്രസിഡന്റ് മാർസെലോ റെബലോ ഡി സൂസയിൽ നിന്ന് അദ്ദേഹത്തിന് അഭിനന്ദന സന്ദേശം ലഭിച്ചിരുന്നു. കൊറോണ വൈറസ് ബാധിതനായി ആരോഗ്യ നില വഷളായ ജോൺസനെ ചികിത്സയ്ക്ക് ശേഷം ഏപ്രിൽ 12 ന് ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. തീവ്രപരിചരണ വിഭാഗത്തിൽ നിരവധി രാത്രികൾ ചെലവഴിച്ച അദ്ദേഹത്തിന് ഓക്സിജൻ നൽകിയിരുന്നു. “തനിക്ക് ആവശ്യമായ ഓക്സിജൻ ലഭിക്കാൻ കാരണം ഈ രണ്ട് നഴ്സുമാരും തന്റെ കിടക്കയ്ക്കരികിൽ 48 മണിക്കൂർ ജാഗ്രതയോടെ ഇരുന്നു. ആവശ്യമായ എല്ലാ സഹായങ്ങളും അവർ ചെയ്തുതന്നു.” ഒരു വീഡിയോ സന്ദേശത്തിൽ ജോൺസൻ ഇക്കാര്യങ്ങൾ വെളിപ്പെടുത്തി. പ്രധാനമന്ത്രി തന്റെ രാജ്യ വസതിയായ ചെക്കേഴ്‌സിൽ ഇപ്പോൾ സുഖം പ്രാപിച്ചുവരുന്നു.

സ്വന്തം ലേഖകൻ

ഇന്ത്യ :- ജനസംഖ്യയിൽ ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ രാജ്യമായ ഇന്ത്യയിൽ, കോവിഡ് കേസുകളെ സംബന്ധിച്ചുള്ള ഒരു സ്റ്റാറ്റിസ്റ്റിക്കൽ മോഡൽ പുറത്തു വിട്ടിരിക്കുകയാണ്. നാല് ഗവേഷണ സ്ഥാപനങ്ങൾ ചേർന്നാണ് ഈ ദൗത്യം നിർവഹിച്ചിരിക്കുന്നത്. ജവഹർലാൽ നെഹ്റു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ച്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബാംഗ്ലൂർ, ഐഐടി ബോംബെ, പൂനെയിലെ ആർമ്ഡ് ഫോഴ്‌സ് മെഡിക്കൽ കോളേജ് എന്നിവ ചേർന്നാണ് ഈ കണക്കുകൾ രൂപപ്പെടുത്തിയിരിക്കുന്നത്. ഇത് അനുസരിച്ച് ഇന്ത്യയിലെ കോവിഡ്- 19 മരണങ്ങളുടെ എണ്ണം മെയ് പകുതിയോടെ 38, 220 ലേക്ക് എത്തും. രോഗികളുടെ എണ്ണം 5.35 ലക്ഷത്തിലധികം ഉണ്ടാകുമെന്നും, ഇവരുടെ ചികിത്സയ്ക്കായി നിലവിലുള്ളതിനേക്കാൾ 76, 000 അധികം ഐസിയു ബെഡ്ഡുകൾ ആവശ്യം വരുമെന്നും ഈ റിപ്പോർട്ടിൽ പറയുന്നു.

ഈ മോഡൽ അനുസരിച്ച് രൂപപ്പെടുത്തിയ കണക്കുകൾ, ന്യൂയോർക്കിലും ഇറ്റലിയിലും ശരിയായി വന്നിരിക്കുകയാണ് എന്ന് ഗവേഷകർ പറയുന്നു. അതിനാൽ ആരോഗ്യ മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കേണ്ട ആവശ്യമാണ് ഈ കണക്കുകൾ നമ്മെ ഓർമ്മിപ്പിക്കുന്നത് എന്ന് ജെഎൻ സി എ എസ് ആർ അസോസിയേറ്റ് പ്രൊഫസർ സന്തോഷ് അൻസുമാലി മാധ്യമങ്ങളോട് പറഞ്ഞു. നിലവിലെ കണക്കുകൾ പ്രകാരമാണ് ഈ മോഡൽ രൂപപ്പെടുത്തിയിരിക്കുന്നത്. ഇതനുസരിച്ചു ഏപ്രിൽ ഇരുപത്തിയെട്ടോടെ മരണ നിരക്ക് 1, 012 ആകും. മെയ് അഞ്ചോടെ 3, 258, മെയ്‌ പന്ത്രണ്ടോടെ 10, 924, നാലാമത്തെ ആഴ്ചയായ മെയ് പത്തൊൻമ്പതോടെ 38, 220 എന്ന രീതിയിൽ മരണനിരക്ക് ഉയരും എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

മെയ് മൂന്നോടുകൂടി ലോക് ഡൗൺ മാറ്റിയാൽ മരണ നിരക്ക് കൂടുതൽ ഉയരുമെന്നാണ് നിഗമനം. ലോക ഡൗൺ നീട്ടുന്നത് മരണ നിരക്ക് കുറയ്ക്കുവാൻ സഹായിക്കുമെന്നും അൻസുമാലി പറയുന്നു.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

കോവിഡ് -19 ന്റെ വ്യാപനം അതിരുകളില്ലാതെ മുന്നേറുമ്പോൾ സ്വാഭാവികമായും ലോക്ഡൗണും സാമൂഹിക അകലം പാലിക്കലും തുടരുമെന്നുള്ള കാര്യം ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. ഓരോ വ്യക്തിയുടെയും ശാരീരിക ക്ഷമതയും പ്രായവും അനുസരിച്ച് പല രീതിയിലുള്ള നിയന്ത്രണങ്ങളും ലോക്ക്ഡൗൺ കഴിഞ്ഞാലും തുടരുമെന്നുള്ള കാര്യം ഉറപ്പായിക്കഴിഞ്ഞു. ഈ പശ്ചാത്തലത്തിൽ വീടുകളിൽ തന്നെ കഴിയേണ്ടി വരുമ്പോഴുള്ള മാനസികവും ശാരീരികവുമായിട്ടുള്ള ആരോഗ്യപ്രശ്നങ്ങൾ നിരവധിയാണ്.

കുട്ടികളും മുതിർന്നവരും സമൂഹമാധ്യമങ്ങളുടെയും ടിവി പ്രോഗ്രാമുകളുടെയും അടിമത്വത്തിലേക്ക് മാറുന്ന അനാരോഗ്യ പ്രവണത ലോക്ക്ഡൗണിന്റെ അനന്തരഫലമായി കുടുംബങ്ങളെയും വ്യക്തികളെയും ബാധിച്ചേക്കാം. വീട്ടിൽ തന്നെ ചടഞ്ഞു കൂടുമ്പോഴുള്ള ആരോഗ്യ പ്രശ്നങ്ങളെകുറിച്ച് നിരവധി പഠനങ്ങൾ നടത്തേണ്ടതുണ്ട്. മതിയായ വ്യായാമം ഇല്ലാതെ വീട്ടിൽ തന്നെ ചടഞ്ഞു കൂടേണ്ടി വരുന്നതു മൂലവും സൂര്യപ്രകാശത്തിൻെറ അഭാവം മൂലവും ഒക്കെയുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് വ്യക്തികൾ ബോധവാന്മാരാകേണ്ടതാണ്.

ഈ പശ്ചാത്തലത്തിലാണ് വൈറ്റമിൻ -ഡി സപ്ലിമെന്റ്സ് സ്പ്രിങ് ആൻഡ് സമ്മർ സീസണിൽ തുടർച്ചയായി കഴിക്കേണ്ടതിൻെറ ആവശ്യകതയെക്കുറിച്ച് പബ്ലിക് ഹെൽത്ത് ഓഫ് ഇംഗ്ലണ്ട് മുന്നോട്ടു വയ്ക്കുന്നത്. സാധാരണഗതിയിലുള്ള ജീവിതചര്യയിൽ ആവശ്യത്തിനുള്ള വൈറ്റമിൻ -ഡി സൂര്യപ്രകാശത്തിൽ നിന്ന് നമുക്ക് ലഭിക്കേണ്ടതാണ് പക്ഷേ ഈ ലോക്ഡൗൺ പിരീഡിൽ ഭൂരിപക്ഷമാളുകളും വീടുകളിൽ തന്നെ കഴിയുന്ന അവസ്ഥയിൽ വൈറ്റമിൻ -ഡി ലഭിക്കാനുള്ള സാധ്യത വിരളമാണ്.

നേരത്തെ തന്നെ യുകെയിൽ താമസിക്കുന്നവർ ഒക്ടോബർ മുതൽ മാർച്ചുവരെ 10 മൈക്രോഗ്രാം വൈറ്റമിൻ -ഡി കഴിക്കണമെന്നുള്ള നിർദ്ദേശം പബ്ലിക് ഹെൽത്ത് ഓഫ് ഇംഗ്ലണ്ട് നൽകിയിട്ടുണ്ട്. വൈറ്റമിൻ -ഡി അസ്ഥികളുടെയും, മാംസപേശികളുടെയും ആരോഗ്യത്തിന് സുപ്രധാനമാണ് പക്ഷെ ശുപാർശ ചെയ്യപ്പെട്ടതിനപ്പുറം വൈറ്റമിൻ -ഡി സപ്ലിമെന്റ്സ് ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഉത്തമമല്ലാ.

സ്വന്തം ലേഖകൻ

ലോക്ക്ഡൗൺ ഒരു യൂണിവേഴ്സിറ്റി വിദ്യാർത്ഥിയുടെ ജീവിതത്തിൽ എന്ത് മാറ്റങ്ങളാണ് ഉണ്ടാക്കിയതെന്ന് 22 കാരിയായ മാദലിൻ ഹോൾഡിൻസ്കി പറയുന്നു. ഓഹിയോയിലെ സിൻസിനാറ്റിയിൽ പതിനേഴുകാരിയായ അനുജത്തിക്ക് ഒപ്പമാണ് താമസം. മാർച്ച് 20 ന് സമൂഹ അകലം( സോഷ്യൽ ഡിസ്റ്റൻസിങ് ) പാലിച്ചുകൊണ്ട് ബോയ്ഫ്രണ്ടിനൊപ്പം വാൾനട്ട് ഹിൽസിൽ നടക്കാൻ പോയിരുന്നു. ആറടിയിലേറെ അകലം പാലിച്ചാണ് നടന്നത്. സുഹൃത്തുക്കളോട് അകലം പാലിച്ചു കഴിയുക എന്നത് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണ്, പ്രത്യേകിച്ചും, മൂന്നുവർഷമായി ലോങ്ങ് ഡിസ്റ്റൻസ് റിലേഷൻഷിപ്പ് തുടരുന്ന വല്ലപ്പോഴും ഒരിക്കൽ മാത്രം കണ്ടുമുട്ടാൻ അവസരം ലഭിക്കുന്ന ഞങ്ങൾക്കിടയിൽ. ഇപ്പോൾ ഞങ്ങൾ മുഴുവൻ സമയവും വീട്ടിലുണ്ട് അതുകൊണ്ട് ദൂരത്ത് നിന്നെങ്കിലും കാണാൻ സാധിക്കുന്നു. എന്നാണ് ഇനി ലോക്ഡൗൺ മാറി പുറത്തൊക്കെ കറങ്ങിനടക്കാൻ കഴിയുന്നത് എന്ന് അറിയില്ല, എല്ലാവർക്കും നല്ലതു മാത്രം വരട്ടെ എന്ന് ആഗ്രഹിക്കുന്നു.

മാർച്ച് 29 ഓടെ വീട്ടിൽ പുതിയ ലോക്ക്ഡൗൺ നിയമങ്ങൾ വന്നു. ജോലി കഴിഞ്ഞാൽ ഉടനെ വസ്ത്രങ്ങൾ അലക്കുകയും കൈകൾ ഇടയ്ക്കിടെ കഴുകുകയും ചെയ്യുമായിരുന്നു. കൊറോണാ വൈറസ് ലോക്ക്ഡൗൺ മൂലം ദുരിതമനുഭവിക്കുന്ന താഴെക്കിടയിലുള്ള ആളുകളുടെ ജീവിതത്തെക്കുറിച്ച് പഠിക്കുന്നുണ്ടായിരുന്നു, അതിന്റെ റിപ്പോർട്ട് തയ്യാറാക്കാനായി ഇടയ്ക്ക് ഹോംലെസ് ഷെൽറ്റർ സന്ദർശിക്കാറുണ്ടായിരുന്നു. ഓഹിയോ യൂണിവേഴ്സിറ്റി ഓൺലൈൻ ക്ലാസ്സ് നൽകുന്നുണ്ട്. അതിനാൽ വീട്ടിലിരുന്ന് തന്നെയാണ് പഠനം. മാർച്ച് 30ന് അനുജത്തിക്കൊപ്പം കാറിൽ മൗണ്ട് ആദംസിൽ പോയെങ്കിലും കാറിൽനിന്ന് പുറത്തേക്ക് ഇറങ്ങിയില്ല. അപ്പോഴേക്കും വീടിനു തൊട്ടടുത്തുള്ള ഒരുപാട് പേർക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. അതിനു ശേഷം അധികം വീടിനു പുറത്തിറങ്ങിയിട്ടില്ല.

അനുജത്തി ഹൈസ്കൂളിൽ അവസാന വർഷം പഠിക്കുകയാണ്. സ്കൂളിൽ പോകാൻ കഴിയാത്തതിനാൽ അവൾ മാനസികമായി നല്ല ബുദ്ധിമുട്ട് നേരിടുന്നുണ്ട്. പക്ഷേ ഓൺലൈൻ ക്ലാസുകൾ ഉള്ളതിനാൽ അക്കാദമിക്സ് മാറ്റി വെക്കുന്നില്ല. ഏകദേശം ഏപ്രിൽ 8 ഓടുകൂടി ഹോം ക്വാറന്റൈൻ ശീലമായി. വീട്ടിൽ എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുകയും, പ്രൊജക്ടർ ഉപയോഗിച്ച് അയലൽക്കാർ ഉൾപ്പെടെ സാമൂഹ്യ അകലം പാലിച്ച് ഒരുമിച്ചിരുന്ന് സിനിമ കാണുകയും ചെയ്തു. ഈ മഹാമാരിയുടെ സമയത്ത് എല്ലാവരും പരസ്പരം എത്ര സ്നേഹവും കരുതലുമാണ് നൽകുന്നത് വളരെ പ്രതീക്ഷ നൽകുന്ന കാര്യമാണ്. പപ്പ, സംഗീതജ്ഞനാണ് ഇപ്പോൾ വീട്ടിനുള്ളിൽ മ്യൂസിക് കംപോസ് ചെയ്യുകയും ഓൺലൈൻ ക്ലാസുകൾ നൽകുകയും ചെയ്യുന്നു. മമ്മ ലോക്കൽ ഹൈസ്കൂളിലെ വോളണ്ടിയർ കോഡിനേറ്റർ ആണ്. ഇപ്പോൾ വീട്ടിലെ പഴയ തുണികളും കർട്ടനുകളും ഉപയോഗിച്ച് മാസ്ക്കുകൾ തുന്നുന്നു. അമ്മയുടെ സ്കൂളിലെ ഒരു ടീച്ചർ മരിച്ചപ്പോൾ കാറിന് പുറത്ത് പ്രത്യേക അനുശോചന സന്ദേശം എഴുതി ഒട്ടിച്ചാണ് മരണാനന്തര ചടങ്ങിൽ പങ്കെടുത്തത്.

കുടുംബത്തെ പറ്റിയും പ്രിയപ്പെട്ടവരെപറ്റിയും അവരോട് ചെലവഴിക്കുന്ന ക്വാളിറ്റി സമയത്തെപറ്റിയുമുള്ള കാഴ്ചപ്പാട് തികച്ചും വ്യത്യസ്തമായി. ഞങ്ങൾക്കിടയിൽ ചെറിയ പിണക്കങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിലും, എല്ലാ കാര്യങ്ങളും ഒരുമിച്ച് ചെയ്യുന്നതിന്റെ പ്രത്യേക സന്തോഷം തിരിച്ചറിഞ്ഞു. തൊട്ടടുത്ത വീട്ടിലെ കുട്ടിയുടെ പിറന്നാൾ ആഘോഷിച്ചതും, ഒരു അപ്പാർട്ട്മെന്റ്കാർക്ക് മുഴുവൻ കാണാൻ പാകത്തിൽ പ്രൊജക്ടർ വച്ച് സിനിമ പ്രദർശനം നടത്തുന്നതും തുടങ്ങി. വ്യക്തികൾ പരസ്പരം സ്നേഹിക്കുകയും കരുതുകയും ചെയ്യുന്നുണ്ട്. ഈ മഹാമാരിക്കിടയിലും അത് പകർന്നു നൽകുന്ന സന്തോഷം ചെറുതല്ല.

ഡോക്ടർ എ. സി. രാജീവ്‌ കുമാർ

ഒരു മഹാമാരിയുടെ സാമൂഹിക വ്യാപനം പ്രതിരോധിക്കാൻ നമ്മുടെ സർക്കാർ സ്വീകരിച്ച നടപടികൾ ഫലപ്രദം ആകുന്നു എന്നത് കൊണ്ടാണ് ഇത്ര വേഗത്തിൽ തന്നെ ഇളവുകൾ നല്കാൻ ആവുന്ന സ്ഥിതി നമ്മുടെ സംസ്ഥാനത്തും രാജ്യത്തും ഉണ്ടായത്.

സാംക്രമിക രോഗങ്ങൾ മനുഷ്യനിൽനിന്ന് മനുഷ്യനിലേക്കു പകരുവാൻ ഇടയാക്കുന്ന സാഹചര്യങ്ങൾ ജനപതോദ്ധ്വംസനീയം അദ്ധ്യായത്തിൽ വിശദമാക്കുന്നുണ്ട്. കൂട്ടം കൂടിയുള്ള മുട്ടിയുരുമ്മിയുള്ള ഇരുപ്പ് യാത്ര, ഒരേ കട്ടിലിൽ കസേരയിൽ ഒരുമിച്ചോ അല്ലാതെയോ ഇരിക്കുക കിടക്കുക ഒരുമിച്ചുള്ള ഭക്ഷണം കഴിക്കൽ വസ്ത്രം ആഭരണം സൗന്ദര്യ വസ്തുക്കൾ പരസ്പരം കൈമാറി ഉപയോഗിക്കുക എന്നിവ ജ്വരം പോലെയുള്ള രോഗങ്ങൾ മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് സംക്രമിക്കും, പകരും എന്ന് പറയുന്നു. ഇത് തന്നെ ആണ് സാമൂഹിക അകലം പാലിക്കുന്നതിലൂടെ രോഗ വ്യാപനം തടയും എന്നത് സാർഥകമായത്.

ശുചിത്വ പാലനം അഭ്യംഗ സ്നാനം, തേച്ചുകുളി, ഭക്ഷണത്തിനു മുമ്പും പിമ്പും കൈകാലുകൾ വൃത്തിയായി കഴുകാനുള്ള നിർദേശം, ചൂട് വെള്ളം കുടിക്കാനും, അപ്പപ്പോൾ പാകം ചെയ്തു ചെറു ചൂടുള്ള ആഹാരം കഴിക്കാനും ഉള്ള നിർദേശം ഒക്കെയും രോഗ പകർച്ച തടയുന്നതിന് ഇടയാക്കിയിട്ടുണ്ട്.

ഇനിയും നിയന്ത്രണ ഇളവുകൾ ആഘോഷം ആക്കാതെ കരുതലോടെ സാമൂഹിക അകലം പാലിക്കുന്നതിലും യാത്രകൾ കുറച്ചും പുറത്തു നിന്നുള്ള ആഹാര പാനീയങ്ങൾ ഒഴിവാക്കിയും മറ്റുമുള്ളവ അനുസരിച്ചു നമുക്ക് മുന്നോട്ടു പോകാം.

മുതിർന്ന പൗരന്മാർക്കും പലതരം ജീവിത ശൈലീ രോഗങ്ങൾ ഉള്ളവരും തങ്ങളുടെ രോഗങ്ങളുടെ ഇപ്പോഴത്തെ നില കൃത്യത വരുത്തേണ്ടതുണ്ട്. അതിനുള്ള ലബോറട്ടറി പരിശോധന വൈദ്യനിർദേശം എന്നിവയും നേടണം. ആരോഗ്യ പരിപാലനത്തിനും പ്രതിരോധം പുനരധിവാസം എന്നിവയെ കരുതി നിർദ്ദേശിച്ചിട്ടുള്ള ആയുർവേദ മാർഗങ്ങൾ സ്വീകരിച്ചു കൊണ്ട് ആയുരാരോഗ്യ സൗഖ്യം നേടാനാവും.

ശരീരത്തിൽ അടിഞ്ഞു കൂടിയ മാലിന്യം അകറ്റുവാൻ ഉള്ള ശോധന ചികിത്സകൾ, പഞ്ചകർമ്മ ചികിത്സ, രസം രക്തം മാംസം മേദസ് അസ്‌ഥി മജ്ജ ശുക്ലം എന്നീ ഏഴു ധാതുക്കളുടെയും സന്തുലിതാവസ്ഥ സാധ്യമാക്കുന്ന രസായന സേവനം എന്നിവ ആയുർവ്വേദം നിർദേശിക്കുന്നു.

ഒരു ആയുർവേദ വിദഗ്ദ്ധന്റെ നിർദേശങ്ങൾ അനുസരിച്ചു ഓരോരുത്തരുടെയും ശരീര പ്രകൃതിക്കും രോഗങ്ങക്കും അനുസരിച്ചു അവശ്യം ഉള്ളവ തിരഞ്ഞെടുക്കാവുന്നതാണ്.

ഇഞ്ചി, കുരുമുളക്, മഞ്ഞൾ, വെളുത്തുള്ളി, കറുവ, ഗ്രാമ്പ്, ചുക്ക് എന്നിവ അവസരോചിതമായി ആഹാരത്തിൽ ഉചിതമായ അളവിൽ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. അമുക്കുരം, ത്രിഫല, ഇരട്ടിമധുരം, തിപ്പലി, എന്നിവ ചേർന്നിട്ടുള്ള വ്യത്യസ്തങ്ങളായ ഔഷധ കൂട്ടുകൾ ശ്രദ്ധയോടെ തെരഞ്ഞെടുക്കെണ്ടതുണ്ട്.

രോഗ പ്രതിരോധത്തിനും പുനരധിവാസത്തിലും ആയുർവേദ മാർഗം ലോകം ശ്രദ്ധയോടെ ആണ് കാണുന്നത്. പ്രസിദ്ധനായ ഒരു സ്പെഷ്യലിറ്റി ഡോക്ടറുടെ നിർദേശം ഒരു സാമൂഹിക മധ്യത്തിൽ ഇത് സാക്ഷ്യപെടുത്തുന്നു.

ഇഞ്ചിയും നാരങ്ങയും ചവച്ചിറക്കി മഞ്ഞളിട്ട ചെറു ചൂടുള്ള വെള്ളവും കൂടി കുടിക്കുന്നത് തന്നെ രോഗാണു സംക്രമണം തടയും എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. നനവുള്ള നാസാദ്വാരങ്ങളിലൂടെ ഉള്ള വൈറസ് പ്രവേശനം തടയാൻ കരിം ജീരകം ഞെരടി മണപ്പിച്ചു നോക്കാം. ചൂടുവെള്ളം വായ് നിറച്ചു കുറേ നേരം നിർത്തിയ ശേഷം തുപ്പി കളയുക. പല തവണ ഇതാവർത്തിക്കുക.

  

ഡോക്ടർ എ. സി. രാജീവ്‌ കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ്‌ കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്.   മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് .   ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.

രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154

സ്വന്തം ലേഖകൻ

ലണ്ടൻ : കൊറോണ വൈറസ് പ്രതിസന്ധി ഘട്ടത്തിൽ സർക്കാരിന്റെ പ്രവർത്തനങ്ങൾ മന്ദഗതിയിലെന്ന് ലേബർ പാർട്ടി നേതാവ് കീർ സ്റ്റാർമർ. കൊറോണ വൈറസ് പ്രവർത്തനങ്ങളെ കുറിച്ച് പറഞ്ഞു ഡൊമിനിക് റാബ് മറുപടിയും നൽകി. ഈയൊരു സമയത്ത് സർക്കാരിന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ സ്റ്റാർമർ അതൃപ്തി പ്രകടിപ്പിച്ചു. പേഴ്‌സണൽ പ്രൊട്ടക്റ്റീവ് എക്യുപ്‌മെന്റിന്റെ (പിപിഇ) സാധനങ്ങൾ പരിശോധിക്കുന്നതിനും വർദ്ധിപ്പിക്കുന്നതിനും സർക്കാർ പിന്നിലാണെന്ന് അദ്ദേഹം ആരോപിച്ചു. കൂടാതെ ചില നഴ്‌സുമാരും ഡോക്ടർമാരും തങ്ങൾ സുരക്ഷയില്ലാതെ ജോലി ചെയ്യാൻ നിർബന്ധിതരാകുന്നുവെന്ന് പരാതിപ്പെടുന്നു. പി‌പി‌ഇ നിർമ്മിക്കാൻ സഹായം നൽകാം എന്ന വാഗ്ദാനവുമായി 36 യുകെ കമ്പനികൾ സർക്കാരിനെ ബന്ധപ്പെട്ടിട്ടുണ്ടെന്നും എന്നാൽ അവർക്കൊന്നും മറുപടി ലഭിച്ചില്ലെന്നും സ്റ്റാർമർ പറഞ്ഞു. ഒരു ദിവസം ലഭ്യമായ കൊറോണ വൈറസ് ടെസ്റ്റുകളുടെ എണ്ണം 40,000 ആണെങ്കിലും 20,000 ൽ താഴെ മാത്രം ഉപയോഗിക്കുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

8,000 ബ്രിട്ടീഷ് ബിസിനസ് സ്ഥാപനങ്ങൾ പിപിഇ സഹായത്തിനുള്ള ആഹ്വാനത്തോട് പ്രതികരിച്ചതായും അവർക്കെല്ലാം പ്രതികരണം നൽകിയതായും 3000ത്തോളം പേർ ഇപ്പോൾ പിന്തുണയ്ക്കുന്നുണ്ടെന്നും സർക്കാറിന്റെ ചുമതലയുള്ള ഡൊമിനിക് റാബ് മറുപടി നൽകി. വിദേശത്ത് നിന്ന് പിപിഇ ലഭ്യമാക്കുന്നത് വളരെയധികം ബുദ്ധിമുട്ട് ഉളവാക്കുമെന്ന് റാബ് കൂട്ടിച്ചേർത്തു. വൈറസ് നിയന്ത്രിക്കുന്ന കാര്യത്തിൽ മാത്രമല്ല, അടുത്ത ഘട്ടത്തിലേക്ക് രാജ്യത്തെ കടത്തുന്നതിലും കൂടുതൽ പരിശോധനകൾ നിർണായകമാകും. ചില ആരോഗ്യ പ്രവർത്തകർക്ക് അവരുടെ പ്രാഥമിക പരിശോധന തൃപ്തികരമല്ല എന്നും അതിനാൽ വീണ്ടും പരിശോധന നടത്തിയെന്നും സാമൂഹ്യ പരിപാലന മന്ത്രി ഹെലൻ വാട്‌ലി മാധ്യമങ്ങളോട് പറഞ്ഞു. ചോർന്ന രേഖയിൽ നിന്ന്, ആയിരക്കണക്കിന് എൻ‌എച്ച്‌എസ് ഉദ്യോഗസ്ഥരുടെ പരിശോധനയിൽ പിഴവുകളുണ്ടെന്ന് ഡെയ്‌ലി ടെലിഗ്രാഫ് ബുധനാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. നിലവിലുള്ള ടെസ്റ്റുകൾ വ്യാഴാഴ്ചയ്ക്കകം നിർത്തണമെന്നും പകരം വാണിജ്യ സ്ഥാപനങ്ങൾ വിതരണം ചെയ്യുന്ന ടെസ്റ്റുകൾ ഉപയോഗിക്കണമെന്നും പിഎച്ച്ഇ ടെസ്റ്റിംഗ് സെന്ററുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. തെറ്റായ പരിശോധനകൾ മൂലം രോഗികളായ ആരോഗ്യപരിപാലന തൊഴിലാളികളെ ആശുപത്രികളിലേക്കും കെയർ ഹോമുകളിലേക്കും ജോലിക്ക് അയച്ചിട്ടുണ്ടെന്നതിന്റെ സാധ്യതയെയും വാട്ട്ലി തുറന്നുകാട്ടി. ” രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഒറ്റപ്പെടുക എന്നതാണ് മാർഗം. ടെസ്റ്റുകളുടെ വിശ്വാസ്യത ഞങ്ങൾക്ക് ഉറപ്പാക്കേണ്ടതുണ്ട്.” അവർ പറഞ്ഞു. രോഗലക്ഷണങ്ങളുള്ള ആളുകളിൽ പരിശോധന കേന്ദ്രീകരിക്കുന്നതിന്റെ ഒരു കാരണം, ലക്ഷണങ്ങളുള്ളപ്പോൾ പരിശോധന ഏറ്റവും കൃത്യമാകും എന്നതുതന്നെയാണ്. എന്നാൽ ആളുകളെ ഫലപ്രദമായ രീതിയിൽ പരിശോധിക്കുന്നത് നമ്മൾ ഉറപ്പാക്കണമെന്ന് വാട്ട്ലി കൂട്ടിച്ചേർത്തു.

യുകെയിലുടനീളം കൊറോണ വൈറസ് പരിശോധനയ്ക്കുള്ള ശേഷി വർദ്ധിക്കുന്നത് വളരെ വലിയ കാര്യമാണെന്ന് ഹാൻകോക്ക് അറിയിച്ചു. ഈ മാസം അവസാനത്തോടെ ഒരു ദിവസം ഒരു ലക്ഷം ടെസ്റ്റുകൾ നടത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. എങ്കിലും ലഭ്യമായ COVID-19 ടെസ്റ്റിംഗ് ശേഷിയുടെ പകുതിയിൽ താഴെ മാത്രമാണ് ഇപ്പോഴും ഉപയോഗിക്കുന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. നിലവിലുള്ള ടെസ്റ്റിംഗ് സെന്ററുകളിലേയ്ക്ക് പോകുന്നത് ചിലർക്ക് ബുദ്ധിമുട്ടാണെന്ന് എം‌എസ് വാട്ട്‌ലി സമ്മതിച്ചു. അതിനാൽ നിലവിലെ 27 സൈറ്റുകളിൽ നിന്ന് ഡ്രൈവ് ത്രൂ ടെസ്റ്റിംഗ് സെന്ററുകളുടെ എണ്ണം 50 ആക്കി ഉയർത്തുകയാണെന്നും ഹോം ടെസ്റ്റിംഗ് കിറ്റുകൾ വിതരണം ചെയ്യാൻ ആരംഭിക്കുകയാണെന്നും അവർ പറഞ്ഞു.

RECENT POSTS
Copyright © . All rights reserved