Main News

സ്വന്തം ലേഖകൻ

ലണ്ടൻ : യുകെയുടെ സമ്പദ്‌വ്യവസ്ഥ ഏപ്രിലിൽ നേരിട്ടത് റെക്കോർഡ് ഇടിവെന്ന് കണക്കുകൾ. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ഏപ്രിലിൽ 20.4 ശതമാനം കുറഞ്ഞുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യം മുഴുവൻ ലോക്ക്ഡൗണിൽ ആയതിനാൽ സമ്പദ്‌വ്യവസ്ഥ അഞ്ചിലൊന്നായി ചുരുങ്ങുകയായിരുന്നു. 300 വർഷത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തികമാന്ദ്യത്തിലേക്ക് രാജ്യം നീങ്ങുകയാണെന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് (ഒഎൻ‌എസ്) കണക്കുകൾ വെളിപ്പെടുത്തുന്നു. ഇത് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ സമ്മതിച്ചു. യുകെ സമ്പദ്‌വ്യവസ്ഥയെ തിരികെ കൊണ്ടുവരാൻ ശക്തമായ നടപടി ആവശ്യമാണെന്ന് ലേബർ പാർട്ടി ആവശ്യപ്പെട്ടു. മാർച്ച്, ഏപ്രിൽ മാസങ്ങളിലെ കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ 25% ഇടിവ് ആണ് ഉണ്ടായത്. രണ്ട് മാസത്തിനുള്ളിൽ സമ്പദ്‌വ്യവസ്ഥ നാലിലൊന്നായി ചുരുങ്ങിയെന്ന് അർത്ഥം. മറ്റ് വികസിത രാജ്യങ്ങളെ അപേക്ഷിച്ച് യുകെയുടെ സമ്പദ്‌വ്യവസ്ഥ അതിവേഗം ചുരുങ്ങുന്നുവെന്ന് ഷാഡോ ചാൻസലർ അന്നലീസി ഡോഡ്സ് മുന്നറിയിപ്പ് നൽകി. എല്ലാ തൊഴിൽ മേഖലകളിലും സാമ്പത്തിക മാന്ദ്യത്തിന്റെ പ്രത്യാഘാതങ്ങൾ തെളിഞ്ഞുകാണപ്പെടും.

ബ്രിട്ടന് ഈ വർഷത്തെ ജിഡിപിയിലുണ്ടായ ഇടിവ് മറ്റെല്ലാ വ്യവസായിക രാജ്യങ്ങളേക്കാളും മോശമാകുമെന്ന് കഴിഞ്ഞ ആഴ്ച ഒഇസിഡി പറഞ്ഞിരുന്നു. ബിസിനസ്സുകളും ജോലികളും സർക്കാർ സംരക്ഷിച്ചിട്ടുണ്ടെന്നും ഇത് വേഗത്തിൽ വീണ്ടെടുക്കാനുള്ള അവസരം ഒരുക്കുമെന്നും ചാൻസലർ റിഷി സുനക് അറിയിച്ചു. കടകൾ വീണ്ടും തുറക്കുമ്പോൾ ജീവിതം കുറച്ചുകൂടി സാധാരണ നിലയിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഒപ്പം ഫർ‌ലോഫ് സ്കീം, ഗ്രാന്റുകൾ, വായ്പകൾ, നികുതി വെട്ടിക്കുറവുകൾ എന്നിവ ആയിരക്കണക്കിന് ബിസിനസ്സുകളെയും തൊഴിലാളികളെയും സംരക്ഷിച്ചുനിർത്തിയെന്ന് സുനക് കൂട്ടിച്ചേർത്തു. ഏപ്രിൽ വരെയുള്ള മൂന്ന് മാസങ്ങളിൽ ജിഡിപി 10.4 ശതമാനം ഇടിഞ്ഞു. ഏപ്രിലിലെ റെക്കോർഡ് ഇടിവ് പുറത്തുവന്നതിനുപിന്നാലെ രാജ്യത്തെ സഹായിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആൻഡ്രൂ ബെയ്‌ലി വ്യക്തമാക്കി.

ഏപ്രിൽ മാസത്തെ ചരിത്രപരമായ ഇടിവ് എല്ലാ പ്രവർത്തന മേഖലകളെയും ബാധിച്ചതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പറഞ്ഞു. 2008 – 2009 വർഷത്തിൽ ഉണ്ടായ ഇടിവിനേക്കാൾ മൂന്നിരട്ടിയാണ് ഇപ്പോഴത്തേത്. മെയ് മാസത്തിൽ സർക്കാർ ലോക്ക്ഡൗൺ ലഘൂകരിക്കാൻ തുടങ്ങിയതിനാൽ ഏപ്രിലിൽ ഏറ്റവും മോശം ഇടിവ് കാണപ്പെടുമെന്ന് വിദഗ്ധർ പറഞ്ഞിരുന്നു. യുകെയിലെ ഒൻപത് ദശലക്ഷം തൊഴിലാളികൾക്ക് അവരുടെ വേതനം സർക്കാർ നൽകിക്കൊണ്ടിരിക്കുമ്പോഴാണ് സാമ്പത്തിക മാന്ദ്യത്തിന്റെ വാർത്തകൾ പുറത്തുവരുന്നത്. സമാനതകളില്ലാത്ത സാമ്പത്തിക പ്രതിസന്ധിക്ക് കൊറോണ വൈറസ് കാരണമായിട്ടുണ്ടെന്നും ഇത് യുകെ സമ്പദ്‌വ്യവസ്ഥയെ കുറച്ചുകാലം ബാധിക്കുമെന്നും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയറക്ടെഴ്സിന്റെ ചീഫ് ഇക്കണോമിസ്റ്റ് തേജ് പരീഖ് പറഞ്ഞു.

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- അടുത്ത ആഴ്ച മുതൽ ബ്രിട്ടണിൽ ആവശ്യ സർവീസുകളിൽ ഉൾപ്പെടാത്ത വ്യാപാരസ്ഥാപനങ്ങളും തുറക്കുവാൻ അനുമതി നൽകി സർക്കാർ. ഇതിനെ സംബന്ധിച്ച വ്യക്തമായ മാർഗ്ഗരേഖ പുറപ്പെടുവിച്ചിരിക്കുകയാണ് സർക്കാർ. ജൂൺ 15 മുതൽ വസ്ത്ര സ്ഥാപനങ്ങൾ, മൊബൈൽ ഷോപ്പുകൾ, ആർക്കെയ്ഡുകൾ എന്നിവ തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ തുറക്കുന്ന സ്ഥാപനങ്ങളെല്ലാം തന്നെ ഗവൺമെന്റ് പുറപ്പെടുവിച്ചിരിക്കുന്ന മാർഗ്ഗ നിർദ്ദേശങ്ങൾ വ്യക്തമായി പാലിക്കേണ്ടതാണ്. അതോടൊപ്പം തന്നെ കടയിൽ ജോലിചെയ്യുന്ന ജീവനക്കാരുടെ സുരക്ഷയും ഉറപ്പു വരുത്തേണ്ടതാണ്. എന്നാൽ ചില സ്ഥാപനങ്ങക്ക് ഇനിയും തുറക്കുവാൻ അനുമതി നൽകിയിട്ടില്ല. മാർച്ച് 23ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് മുതൽ ഇത്തരം സ്ഥാപനങ്ങൾ എല്ലാം തന്നെ അടഞ്ഞുകിടക്കുകയാണ്. ജിമ്മുകൾ, സ്വിമ്മിംഗ് പൂൾ, ഇൻഡോർ & ഔട്ട്ഡോർ എക്സസൈസ് പോയിന്റുകൾ എന്നിവ തുറക്കുവാൻ ഇനിയും അനുമതി നൽകിയിട്ടില്ല.

സിനിമ തീയറ്ററുകൾ, കാസിനോകൾ, മ്യൂസിയം, ക്ലബ്ബുകൾ, എന്നിവ ഇനിയുള്ള ദിവസങ്ങളിലും അടഞ്ഞു തന്നെ കിടക്കും. ഹെയർ ഡ്രസ്സിംഗ് സ്ഥാപനങ്ങൾ, സലൂണുകൾ, മസാജ് ടാറ്റു പാർലറുകൾ,സ്പാകൾ തുടങ്ങിയവയ്ക്കും തുറക്കാൻ അനുമതി നൽകിയിട്ടില്ല. റസ്റ്റോറന്റുകളിലും കഫേകളിലും ഇരുന്നു കഴിക്കുവാനുള്ള അനുമതിയില്ല. എന്നാൽ ഇവിടെ നിന്നും ഹോം ഡെലിവറി സൗകര്യങ്ങളും മറ്റും നടപ്പിലാക്കുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങളിൽ ജൂലൈ 4 വരെ എങ്കിലും അടഞ്ഞു തന്നെ കിടക്കണം എന്ന് സെക്രട്ടറി അലോക് ശർമ അറിയിച്ചു. ഹെയർ ഡ്രസ്സിംഗ് സ്ഥാപനങ്ങളും, ബാർബർ ഷോപ്പുകളും ജൂലൈ 4 മുതൽ തുറക്കുവാനുള്ള അനുമതി നൽകുമെന്ന് അദ്ദേഹം അറിയിച്ചു. ജനങ്ങളുടെ സുരക്ഷയെ മുൻ കരുതിയാണ് ഇത്തരം കർശന നിർദ്ദേശങ്ങൾ എടുക്കുന്നത്. അത് പാലിക്കുവാൻ എല്ലാവരും ആത്മാർത്ഥമായി പരിശ്രമിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ലണ്ടൻ : യുകെയിലെ സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ലണ്ടനിലെ സഹോദരിമാരുടെ കൊലപാതകത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. ഒരാഴ്ച മുമ്പാണ് നോർത്ത് വെസ്റ്റ്‌ ലണ്ടനിൽ വെംബ്ലിയിലെ സ്ലഫ് ലെയ്‌നിന് സമീപമുള്ള ഫ്രൈന്റ് കൺട്രി പാർക്കിൽ നിക്കോൾ സ്മാൾമാൻ (27), ബിബ ഹെൻറി (46) എന്നിവരെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. ബിബ ഹെൻറിയുടെ ജന്മദിനം ആഘോഷിക്കുന്നതിനായാണ് കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം സുഹൃത്തുക്കളുമൊത്ത് അവർ പാർക്കിൽ ഒത്തുകൂടിയത്. ഞായറാഴ്ച ഉച്ചയോടെയാണ് സഹോദരിമാരുടെ മൃതദേഹം കണ്ടെത്തുന്നത്. ഒന്നിലേറെ കുത്തേറ്റാണ് ഇരുവരും മരിച്ചതെന്ന് പോസ്റ്റ്‌മാർട്ടത്തിൽ കണ്ടെത്തുകയുണ്ടായി. തെളിവുകൾ കണ്ടെത്താനായി പാർക്കിലെ കുളം ഉൾപ്പെടെയുള്ള പ്രദേശം പോലീസ് തിരയുന്നുണ്ട്. അപരിചിതന്റെ കുത്തേറ്റാണ് ഇരുവരും മരിച്ചതെന്ന് പോലീസ് പറയുന്നു.

നിക്കോളിനെയും ബിബയെയും അജ്ഞാതനായ ഒരാൾ കൊലപ്പെടുത്തിയെന്ന് ഞങ്ങൾക്ക് ഇപ്പോൾ ഉറപ്പിച്ചു പറയാൻ കഴിയും.” ; ഡെപ്യൂട്ടി ചീഫ് ഇൻസ്പെക്ടർ സൈമൺ ഹാർഡിംഗ് ഇന്ന് പറഞ്ഞു. വാലി ഡ്രൈവ് കവാടത്തിലൂടെയാണ് കൊലയാളി പാർക്ക് വിട്ടതെന്ന് പോലീസ് കരുതുന്നു. ആക്രമണത്തിനിടയിൽ കൊലയാളിക്കും പരിക്കേറ്റിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. വെള്ളിയാഴ്ച വൈകുന്നേരം മുതൽ ഞായറാഴ്ച ഉച്ച വരെ പാർക്കിലുണ്ടായിരുന്നവർ സംശയാസ്പദമായ രീതിയിൽ എന്തെങ്കിലും കണ്ടിട്ടുണ്ടെങ്കിൽ തുറന്നു പറയാൻ ഹാർഡിംഗ് അഭ്യർത്ഥിച്ചു.

ഇതിനിടെ കൊലപാതകിയെന്ന് സംശയിച്ചു കസ്റ്റഡിയിൽ എടുത്ത 36കാരനെ തെളിവുകളുടെ അഭാവത്തിൽ വിട്ടയച്ചിരുന്നു. അതേസമയം പാർക്ക് പോലുള്ള പൊതുസ്ഥലത്ത് നടന്ന കൊലപാതകത്തിന് തുമ്പ് കണ്ടെത്താൻ സാധിക്കാത്തത് വൻ സുരക്ഷാ വീഴ്ചയായി വിലയിരുത്തപ്പെടുന്നു.

സ്വന്തം ലേഖകൻ

ലണ്ടൻ : ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ച കൂടുതൽ ഇളവുകൾ ജൂൺ 15 മുതൽ നടപ്പാകാനിരിക്കെ ആശ്വാസത്തേക്കാളേറെ അനിശ്ചിതത്വം ആണ് രാജ്യത്തെങ്ങും. സാമൂഹിക അകലം പാലിക്കൽ നടപടിയിൽ ഇതുവരെയും മാറ്റങ്ങൾ കൊണ്ടുവന്നിട്ടില്ല. രണ്ട് മീറ്റർ ദൂരം കുറയ്ക്കാനുള്ള തീരുമാനം മന്ത്രിസഭ കൈകൊണ്ടെങ്കിലും അത് പ്രാബല്യത്തിൽ എത്താത്തത് പല കടഉടമകളെയും പ്രതിസന്ധിയിലാക്കുന്നുണ്ട്. കടകളും മറ്റും തുറന്ന് പ്രവർത്തിക്കാൻ തയ്യാറെടുക്കുന്നതിനാൽ രണ്ട് മീറ്റർ ദൂരം അളന്നു അടയാളപ്പെടുത്തുന്നതിനായി ധാരാളം പണം ആവശ്യമായിവരുന്നു. ഇംഗ്ലണ്ടിലെ 2 മീറ്റർ സാമൂഹിക അകലം പാലിക്കൽ നിയമം കുറയ്ക്കുന്നതിനുള്ള ഏതൊരു സർക്കാർ തീരുമാനവും അർത്ഥമാക്കുന്നത് കൗൺസിലുകളും ചില്ലറ വ്യാപാരികളും ഉയർന്ന തെരുവുകൾ വീണ്ടും തുറക്കുന്നതിനുള്ള അടയാളങ്ങൾക്കും മറ്റ് തയ്യാറെടുപ്പുകൾക്കുമായി ചിലവഴിക്കുന്ന ദശലക്ഷക്കണക്കിന് പൗണ്ട് പാഴാക്കുമെന്നതാണ്. കഴിഞ്ഞ ആഴ്ച ഇംഗ്ലണ്ടിലെ കൗൺസിലുകൾക്ക് കൈമാറിയ 50 മില്യൺ സർക്കാർ ഫണ്ട്, 2 മീറ്റർ ദൂരത്തെ അടിസ്ഥാനമാക്കി അടയാളങ്ങൾക്കും മറ്റു ക്രമീകരണങ്ങൾക്കുമായി ചെലവഴിച്ചു.

സാമൂഹിക അകലം ഒരു മീറ്ററിലേക്ക് കുറയ്ക്കുന്നത് ഷോപ്പുകളെ വളരെയധികം സഹായിക്കുമെന്ന് കൺസേർവേറ്റിവ് എംപിമാർ പറഞ്ഞു. എല്ലാ കടകളും തിങ്കളാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കുവാൻ തയ്യാറെടുക്കുകയാണ്. അതിനു ശേഷം ആവും പബ്ബുകൾ, റെസ്റ്റോറന്റുകൾ, കഫേകൾ എന്നിവ തുറന്ന് പ്രവർത്തിക്കുക. സർക്കാർ നടപടികൾ ആശയകുഴപ്പം സൃഷ്ടിക്കുന്നുവെന്ന് കൗൺസിൽ നേതാക്കൾ പറഞ്ഞു. എങ്കിലും തെരുവുകളിലെ കടകൾ വീണ്ടും സുരക്ഷിതമായി തുറക്കുന്നതിന് മിനിസ്ട്രി ഓഫ് ഹൗസിങ്, കമ്മ്യൂണിറ്റി, ആൻഡ് ലോക്കൽ ഗവൺമെന്റ് (എം‌എച്ച്‌സി‌എൽ‌ജി) ഇംഗ്ലണ്ടിലുടനീളമുള്ള കൗൺസിലുകൾക്ക് 50 മില്യൺ പൗണ്ട് ധനസഹായം നൽകിയിരുന്നു. തെരുവുകളിൽ 2 മീറ്റർ ദൂരം സൂചിപ്പിക്കുന്ന ധാരാളം ഡിസ്കുകൾക്കും മറ്റു സുരക്ഷാ ക്രമീകരണങ്ങൾക്കും പണം ഉപയോഗിച്ചുവെന്ന് ഫണ്ടിൽ നിന്ന് 235,000 പൗണ്ട് സ്വീകരിച്ച പ്ലിമൗത്ത് കൗൺസിലിന്റെ ലേബർ നേതാവ് ട്യൂഡർ ഇവാൻസ് പറഞ്ഞു. ദൂരം കുറച്ചാൽ ഈ നടപടികൾ വീണ്ടും ചെയ്യേണ്ടതുണ്ട്.

“അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ രണ്ട് മീറ്റർ ദൂരം മാറുകയാണെങ്കിൽ അത് ആളുകളെ പ്രകോപിപ്പിക്കും.” ഇവാൻസ് കൂട്ടിച്ചേർത്തു. അനിശ്ചിതത്വത്തിനിടയിൽ, ചില കൗൺസിലുകൾ അവരുടെ പ്രവർത്തനങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്. പ്രാദേശിക അടയാളങ്ങളിൽ ദൂരം വ്യക്തമാക്കിയിട്ടില്ലെന്ന് എം‌എച്ച്‌സി‌എൽ‌ജി ഫണ്ടിൽ നിന്ന് 240,000 ഡോളർ സ്വീകരിച്ച ബാർൺസ്‌ലി കൗൺസിലിന്റെ ലേബർ നേതാവ് സ്റ്റീവ് ഹൗട്ടൺ പറഞ്ഞു. “ഈ നിയമം ചിലപ്പോൾ മാറിവന്നേക്കും. അതിനാൽ തന്നെ മിക്ക അടയാളങ്ങളിലും അകന്നുനിൽക്കുക, സാമൂഹിക അകലം പാലിക്കുക എന്നീ നിർദേശങ്ങളാണ് ചേർത്തിരിക്കുന്നത്.” അദ്ദേഹം അറിയിച്ചു. 2 മീറ്റർ നിയമത്തിൽ മാറ്റം വരുത്തുന്നത് അവലോകനത്തിലാണെന്ന് ബോറിസ് ജോൺസന്റെ വക്താവ് വ്യാഴാഴ്ച പറഞ്ഞിരുന്നു.

സ്വന്തം ലേഖകൻ

മെൽബൺ :- കറുത്തവർഗക്കാർക്കെതിരെ ലോകമെമ്പാടും നടക്കുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് മെൽബണിൽ പതിനായിരത്തോളം പേർ നടത്തിയ റാലിയിൽ പങ്കെടുത്തയാൾക്കു കോവിഡ് പോസിറ്റീവ്. ശനിയാഴ്ച മുഴുവൻ ഇദ്ദേഹം നഗരത്തിലൂടെ യാത്ര ചെയ്തതായി റിപ്പോർട്ടുകളുണ്ട്. ഇതിനുശേഷം 24 മണിക്കൂർ കഴിഞ്ഞാണ് ഇദ്ദേഹത്തിന് രോഗലക്ഷണങ്ങൾ കാണിച്ചത്. ഇയാളിൽ നിന്നും അനേകം പേർക്ക് രോഗം പകർന്നിരിക്കാം എന്ന ആശങ്കയിലാണ് അധികൃതർ. മറ്റു രാജ്യങ്ങളെ പോലെ ഓസ്ട്രേലിയയിൽ രോഗത്തിന്റെ രണ്ടാംവരവ് ഇതുമൂലം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ആഭ്യന്തരമന്ത്രി പീറ്റർ ഡട്ടൺ സിഡ്നി റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ഇദ്ദേഹത്തിന് റാലിയിൽ പങ്കെടുക്കുന്നതിന് മുൻപ് തന്നെ രോഗം ഉണ്ടായിരുന്നതിനാലാണ്‌ ഇത്രവേഗം ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയത് എന്നാണ് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

ഇയാളുമായി 15 മിനിറ്റിലേറെ സമ്പർക്കം പുലർത്തിയവർ സെൽഫ് ക്വാറന്റൈനിൽ പോകണമെന്ന നിർദ്ദേശം ആരോഗ്യവിദഗ്ധർ നൽകിയിട്ടുണ്ട്. രോഗം പടരാനുള്ള സാഹചര്യം അധികമായാൽ 20 ലേറെ പേരുള്ള കൂട്ടങ്ങൾ ഒഴിവാക്കണമെന്ന് വിക്ടോറിയ സ്റ്റേറ്റ് ചീഫ് ഹെൽത്ത് ഓഫീസർ ബ്രെറ്റ് സട്ടൻ അറിയിച്ചു. ജനങ്ങൾ കുറച്ചുകാലത്തേക്ക് പ്രതിഷേധ പ്രകടനങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്ന നിർദേശം നൽകിയിട്ടുണ്ട്. യുഎസിൽ കറുത്തവർഗ്ഗക്കാരനായ ജോർജ് ഫ്ലോയ്ഡ് പോലീസുകാരുടെ അക്രമത്തെ തുടർന്ന് മരണപ്പെട്ടതിൽ പ്രതിഷേധിച്ച് ലോകമെമ്പാടും പ്രതിഷേധപ്രകടനങ്ങൾ നടത്തുന്നുണ്ട്.

പ്രതിഷേധപ്രകടനങ്ങൾ നിലവിലെ ആരോഗ്യ വ്യവസ്ഥയെ തകർക്കുമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ ആശങ്ക പ്രകടിപ്പിച്ചു. ഇത്തരം പ്രതിഷേധ പ്രകടനങ്ങൾ രോഗവ്യാപനത്തിന് ഇടയാക്കും എന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

സ്വന്തം ലേഖകൻ

ജേണലിസ്റ്റായ ലൈറയുടെ കൊലപാതകത്തോട് അനുബന്ധിച്ച് ലണ്ടൻ ഡെറിയിൽ നടത്തിയ വിശദമായ തിരച്ചിലിൽ കണ്ടെത്തിയ തോക്ക് തിരിച്ചറിഞ്ഞു. നോർത്ത് അയർലൻഡ് പോലീസ് സർവീസ് പ്രാഥമിക പരിശോധനകൾക്കു ശേഷം തോക്ക് ഹമ്മർലി എക്സ്-എസ്സെ പിസ്റ്റൾ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. 29 കാരിയായ മിസ്സ് മക്കീ 2019ൽ സിറ്റി ക്രെഗ്ഗൻ ഏരിയയിൽ ഉണ്ടായ പ്രശ്നത്തിലാണ് കൊല്ലപ്പെട്ടത്. ഫോറൻസിക് അന്വേഷണങ്ങൾ നടന്നു വരികയാണ്. ഡെറി ഏരിയയിൽ 38 ഏക്കറോളം സ്ഥലത്ത് പോലീസ് നടത്തിയ രണ്ട് ദിവസം നീണ്ടുനിന്ന പരിശോധനയിലാണ് ഒരു ബോംബും പിസ്റ്റളും കണ്ടെത്തിയത്. ലാറയുടെ പങ്കാളിയെയും കുടുംബത്തെയും വിവരമറിയിച്ചിട്ടുണ്ട്. മുൻപ് 52 കാരനായ പോൾ മക്ലൻടയറിനെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നെങ്കിലും അയാൾ കൊല നടത്തിയ കാര്യം നിഷേധിച്ചിരുന്നു.

ഡിപ്പാർട്ട്മെന്റ് സൂപ്രണ്ട് ആയ ജയ്സൺ മർഫി പറയുന്നു ” അന്വേഷണത്തിൽ കണ്ടെത്തിയ തോക്ക്, അതിലെ തിരകൾ, പൊതിഞ്ഞിരുന്ന പ്ലാസ്റ്റിക് ബാഗ് തുടങ്ങിയവയെക്കുറിച്ച് വിശദമായ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. വെടിയുതിർത്തപ്പോൾ തോക്ക് ജാം ആയിരിക്കാം. തോക്കിന്റെ പുറത്ത് ഭാഗങ്ങളെ പറ്റി മാത്രമല്ല ആന്തരിക ഭാഗങ്ങളെ പറ്റിയും അന്വേഷണം നടത്താൻ ശാസ്ത്രജ്ഞരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉള്ളിലെ മെക്കാനിസത്തെ പറ്റിയും ഫോറൻസിക് അന്വേഷണം നടക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഏപ്രിൽ 18 മുതൽ സമഗ്രമായ അന്വേഷണമാണ് പോലീസ് നടത്തിവരുന്നത്. കൊലപാതകം നടത്തിയവരെ എന്തായാലും നിയമത്തിനു മുന്നിൽ കൊണ്ടുവരും എന്ന കാര്യം ഉറപ്പാണ്.”

തോക്ക് കണ്ടെത്തിയതു തന്നെ അന്വേഷണത്തിലെ പ്രധാനപ്പെട്ട വഴിത്തിരിവാണ്. വെടിവച്ച ശേഷം തോക്ക് കാണാതെ പോയതും സംശയത്തിന് ബലം കൂട്ടുന്നു. മറ്റാരുടേയും സഹായമില്ലാതെ കൊലപാതകിക്ക് ഹൗസിംഗ് ഏരിയയുടെ 250 യാർഡ് പരിധിയിൽ തോക്ക് കുഴിച്ചിടാൻ സാധ്യമല്ല, കൊലപാതകത്തിന് സഹായിച്ച മറ്റ് പ്രതികളുടെ സാന്നിധ്യമാണ് ഇവിടെ വ്യക്തമാകുന്നത്. പൊതുജന പങ്കാളിത്തത്തോടെ എത്രയും പെട്ടെന്ന് പ്രതികളെ നിയമത്തിനു മുന്നിലെത്തിക്കാൻ ആകും എന്നാണ് പ്രതീക്ഷ.

ലൈറ മക്കീയുടെ പങ്കാളിയും കുടുംബാംഗങ്ങളും സുഹൃത്തുക്കളും അവളുടെ മരണവുമായി പൊരുത്തപ്പെട്ട് വരുന്നതേയുള്ളൂ. ലൈറയുടെ കൊലപാതകവുമായി ബന്ധമുള്ള വ്യക്തികൾക്കു ചുറ്റും അവരറിയാതെ വല മുറുകിക്കൊണ്ടിരിക്കുകയാണെന്നും, അവർ ഉടൻ തന്നെ പിടിയിലാകും എന്നും പോലീസ് പറഞ്ഞു.

സ്വന്തം ലേഖകൻ

ലണ്ടൻ : ഇംഗ്ലണ്ടിലെ ടെസ്റ്റ് ആൻഡ് ട്രേസ് സിസ്റ്റത്തിന്റെ ആദ്യ ആഴ്ചയിൽ 31,000 ത്തിലധികം കോൺടാക്ടുകൾ തിരിച്ചറിഞ്ഞതായി കണക്കുകൾ വ്യക്തമാക്കുന്നു. അതിൽ 85 ശതമാനത്തോളം പേരെ 24 മണിക്കൂറിനുള്ളിൽ ബന്ധപ്പെടുകയും അവരോട് 14 ദിവസത്തേക്ക് ഐസൊലേഷനിൽ കഴിയാൻ ആവശ്യപ്പെടുകയും ചെയ്തു. മെയ് 28 മുതൽ ജൂൺ 3 വരെയുള്ള എൻഎച്ച്എസ് കണക്കുകൾ കോൺടാക്റ്റ് ട്രേസിംഗ് സ്കീമിന്റെ പുരോഗതി വ്യക്തമായി കാട്ടുന്നു. തുടക്കത്തിൽ താളം പിഴച്ചെങ്കിലും പിന്നീടുള്ള തിരിച്ചുവരവിലൂടെയാണ് ഇത്രയും കോൺടാക്ടുകളെ ആദ്യ ആഴ്ചയിൽ കണ്ടെത്തിയത്. വൈറസ് സ്ഥിരീകരിച്ച 8000 ആളുകളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയും അവരുമായി അടുത്തിടപഴകിയവരെ കണ്ടെത്തുകയും ചെയ്തു. ഇംഗ്ലണ്ടിൽ 25,000 ത്തോളം കോൺടാക്റ്റ് ട്രേസറുകളെ റിക്രൂട്ട് ചെയ്യുകയും മെയ് അവസാനം ജോലി ആരംഭിക്കുകയും ചെയ്തിരുന്നു. സിസ്റ്റത്തിന്റെ വേഗത മെച്ചപ്പെടുത്തുന്നതിന് ഇനിയും വളരെയധികം കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് ഇംഗ്ലണ്ടിലെ എൻ‌എച്ച്‌എസ് ടെസ്റ്റ് ആൻഡ് ട്രെയ്‌സ് നടത്തുന്ന ബറോണസ് ഡിഡോ ഹാർഡിംഗ് പറഞ്ഞു. രോഗികളുമായി അടുത്തിടപഴകിയ 15% ആളുകളിലേക്ക് എത്താൻ സിസ്റ്റത്തിന് കഴിഞ്ഞില്ല.

സ് കോട്ട്ലൻഡിൽ ഈ സിസ്റ്റത്തെ ‘എൻ‌എച്ച്എസ് ടെസ്റ്റ് ആൻഡ് പ്രൊട്ടക്റ്റ്’ എന്നാണ് വിളിക്കുന്നത്. 2020 മെയ് 28 നും ജൂൺ 7 നും ഇടയിൽ രോഗം സ്ഥിരീകരിച്ച 681 പേരിൽ നിന്ന് 741 കോൺ‌ടാക്റ്റുകൾ കണ്ടെത്തി. ജൂൺ 1നാണ് വെയിൽസിൽ കോൺടാക്ട് ട്രെയിസിംഗ് ആരംഭിക്കുന്നത്. അതിനെ ‘ടെസ്റ്റ്, ട്രേസ്, പ്രൊട്ടക്റ്റ്’ എന്ന് വിളിക്കുന്നു. അതേസമയം കോവിഡ് 19, ക്യാൻസർ പരിചരണത്തിന് വലിയ തടസ്സമായി മാറിയെന്നു എൻ എച്ച് എസ് ഇംഗ്ലണ്ട് വെളിപ്പെടുത്തി. പകർച്ചവ്യാധി സമയത്ത് കീമോതെറാപ്പി, റേഡിയോ തെറാപ്പി ചികിത്സകൾ കുറവായിരുന്നു. ക്യാൻസർ ഡോക്ടമാരുമായി ബന്ധപ്പെടുന്ന രോഗികളുടെ എണ്ണം ഏപ്രിലിൽ 79,500 ആയി കുറഞ്ഞു. കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് 60% കുറവ്. കൊറോണ പടർന്നുപിടിച്ചതുമൂലം അർബുദത്തിന് ചികിത്സ തേടാൻ രോഗികൾ തയ്യാറാകുന്നില്ല. ക്യാൻസർ പരിചരണം തുടരുന്നതിന് നിരവധി നൂതന രീതികൾ അവതരിപ്പിക്കുന്നതായി എൻഎച്ച്എസ് ഇംഗ്ലണ്ട് പറഞ്ഞു. സമൂഹത്തിലും ആളുകളുടെ വീടുകളിലും കൂടുതൽ കീമോതെറാപ്പി ചെയ്യുന്നതിനും രോഗികളെ സംരക്ഷിക്കുന്നതിനുമായി ആശുപത്രിയിൽ “കോവിഡ് ഫ്രീ വിങ്ങുകൾ ” സൃഷ്ടിക്കുമെന്നും എൻ എച്ച് എസ് വെളിപ്പെടുത്തി.

പരിചരണം നൽകുന്നതിന് ഉദ്യോഗസ്ഥർ വളരെയധികം ശ്രമിച്ചിട്ടുണ്ടെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് ചീഫ് എക്സിക്യൂട്ടീവ് സർ സൈമൺ സ്റ്റീവൻസ് പറഞ്ഞു. വൈറസിനെ ഭയന്ന് ആളുകൾ ചികിത്സ തേടുന്നതിൽ നിന്ന് പിന്തിരിയുന്നു എന്ന ആശങ്കകൾക്കിടയിലും ചികിത്സയ്ക്കായി മുന്നോട്ട് വരാൻ അദ്ദേഹം രോഗികളോട് അഭ്യർത്ഥിച്ചു. പരിചരണം തടസ്സപ്പെടുത്തുന്നത് വിനാശകരമായ ഫലമുണ്ടാക്കുമെന്ന് ചാരിറ്റികൾ മുന്നറിയിപ്പ് നൽകി. കോവിഡ് മൂലം ആയിരക്കണക്കിന് രോഗികളും അവരുടെ തുടർചികിത്സ നിർത്തിവച്ചിട്ടുണ്ട്. 41,000 പേർ മാത്രമാണ് ഏപ്രിലിൽ ശസ്ത്രക്രിയയ്ക്ക് വിധേയരായത്. 2019 ഏപ്രിലിൽ ഇത് 280,000 ആയിരുന്നു. അടിയന്തര സഹായം ആവശ്യമുള്ള രോഗികളോട് ആക്‌സിഡന്റ് ആൻഡ് എമർജൻസിയിൽ ചികിത്സ തേടാൻ ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. പകർച്ചവ്യാധി കാരണം പൂർവ്വസ്ഥിതിയിലേയ്ക്ക് എത്താൻ ആശുപത്രികൾ ബുദ്ധിമുട്ടുകയാണ്. ഇതാണ് പല സേവനങ്ങളും തടസ്സപ്പെടാൻ കാരണം.

കഴിഞ്ഞ കുറെ വർഷമായി ധാരാളം കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് പ്രവേശനം നേടിക്കൊടുത്ത യൂറോ മെഡിസിറ്റി, പുതിയ അധ്യയനവർഷത്തിലേയ്ക്ക് ഉന്നത വിദ്യാഭ്യാസം നേടാൻ താല്പര്യമുള്ള കുട്ടികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. പോളണ്ടിലോ, യുക്രൈനിലോ പഠിച്ച് ഡോക്ടർ ആകാനോ ബ്രിട്ടനിലെ യൂണിവേഴ്സിറ്റികളിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട കോഴ്സുകൾ തിരഞ്ഞെടുക്കാനോ നിരവധി അവസരങ്ങൾ യൂറോ മെഡിസിറ്റി വിദ്യാർത്ഥികൾക്കായി ഒരുക്കുന്നു.

പോളണ്ടിലെ മെഡിക്കൽ വിദ്യാഭ്യാസം

ലോകാരോഗ്യസംഘടന അംഗീകരിച്ചതും രാജ്യാന്തര മെഡിക്കൽ ഡയറക്ടറിയിൽ ഇടം നേടിയിട്ടുള്ളതുമായ പോളണ്ടിലെ മെഡിക്കൽ യൂണിവേഴ്സിറ്റികളിൽ പഠിച്ച് ഡോക്ടർ ആകാൻ താല്പര്യമുണ്ടെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടുക. ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ഉൾപ്പെടെ ലോകത്തിലെ എല്ലാ രാജ്യങ്ങളും അംഗീകരിച്ചിട്ടുള്ള പോളണ്ടിലെ ഈ യൂണിവേഴ്സിറ്റികളിലെ പഠനം പൂർണമായും ഇംഗ്ലീഷ് ഭാഷയിൽ ആണ്. അത്യാധുനിക ലാബ്, ക്ലാസ് റൂം, ലൈബ്രറി സൗകര്യങ്ങളുള്ള പോളണ്ടിലെ മെഡിക്കൽ യൂണിവേഴ്സിറ്റികൾ, ലോകത്തിലെ ഏത് യൂണിവേഴ്സിറ്റികളുമായി കിടപിടിക്കുന്നതാണ്. പ്ലസ്ടുവിന് സയൻസ് വിഷയങ്ങൾ പഠിച്ച കുട്ടികൾക്ക് പോളണ്ടിലെ യൂണിവേഴ്സിറ്റികളിൽ പ്രവേശനം നേടാവുന്നതാണ്. പ്ലസ്ടുവിന്റെ മാർക്കിന്റെ അടിസ്ഥാനത്തിലും യൂണിവേഴ്സിറ്റി നേരിട്ട് നടത്തുന്ന സ്കൈപ്പ് ഇന്റർവ്യൂവിലെ പോയ്ന്റ്സിന്റെ അടിസ്ഥാനത്തിലുമാണ് കുട്ടികൾക്ക് പ്രവേശനം നൽകുന്നത്.

യുക്രൈൻ കുറഞ്ഞ ചിലവിൽ മെഡിക്കൽ വിദ്യാഭ്യാസം

കുറഞ്ഞ ചിലവിൽ മെഡിക്കൽ വിദ്യാഭ്യാസം നൽകുന്ന രാജ്യങ്ങളിൽ, ഇന്ന് ലോകത്തെ മുൻപന്തിയിൽ നിൽക്കുന്ന രാജ്യമാണ് യുക്രൈൻ. മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് വർഷങ്ങളുടെ പാരമ്പര്യമുള്ള യൂണിവേഴ്സിറ്റികൾ ആണ് യുക്രൈനിൽ ഉള്ളത്. ലോകാരോഗ്യസംഘടന അംഗീകരിച്ചതും, ലോകത്ത് ഒട്ടനവധി തൊഴിൽ സാധ്യതയുള്ള രാജ്യങ്ങളായ യുഎസ്, യുകെ, ഇന്ത്യ എന്നിവിടങ്ങളിലെ മെഡിക്കൽ സ്ക്രീനിങ് പരീക്ഷകളായ USMLE , UKMLA , NEXT എന്നിവയ്ക്ക് ഒരുങ്ങാനും പ്രവേശനം നേടാനും കുട്ടികളെ സജ്ജരാക്കുന്ന യുക്രൈൻ യൂണിവേഴ്സിറ്റികളിൽ പഠിക്കാൻ താല്പര്യമുള്ളവർ ഞങ്ങളുമായി ബന്ധപ്പെടുക

ബ്രിട്ടനിലെ യൂണിവേഴ്സിറ്റികളിൽ ഉന്നതപഠനം

ലോകത്തിലെ ഏറ്റവും നല്ല യൂണിവേഴ്സിറ്റികൾ ആയ ബ്രിട്ടനിലെ യൂണിവേഴ്സിറ്റികളിൽ പഠിച്ച്, നിങ്ങൾക്ക് ഇഷ്ടപ്പെട്ട വിഷയങ്ങളിൽ യോഗ്യത നേടണമെന്ന ആഗ്രഹം ഉണ്ടെങ്കിൽ ദയവായി ഞങ്ങളുമായി ബന്ധപ്പെടുക. ബ്രിട്ടനിലെ നൂറിൽപരം യൂണിവേഴ്സിറ്റികളുമായി ചേർന്ന് പ്രവർത്തിക്കുന്ന യൂറോ മെഡിസിറ്റിയിലൂടെ ആയിരക്കണക്കിന് കോഴ്സുകൾക്ക് പ്രവേശനം നേടാവുന്നതാണ്. ബ്രിട്ടനിലെ യൂണിവേഴ്സിറ്റികളിൽ പഠിക്കുന്നതോടൊപ്പം ജോലി ചെയ്യാൻ അവസരം ലഭിക്കുന്നതും പഠന ശേഷം രണ്ടു വർഷം യുകെയിൽ ജോലി ചെയ്യാനുള്ള അവസരവും ഇപ്പോൾ ലഭിക്കുന്നു.

പോളണ്ടിലും യുക്രൈയിനിലും സ്വന്തമായി പാർട്ണർ ഏജൻസിയുള്ള യൂറോ മെഡിസിറ്റിയിലൂടെ പ്രവേശനം നേടുന്ന കുട്ടികൾക്ക് ആ രാജ്യത്തെ പഠിക്കുന്നതിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഞങ്ങൾ ഒരുക്കുന്നതായിരിക്കും. കുട്ടികളെ വിമാനത്താവളത്തിൽനിന്ന് പിക്കപ്പ് ചെയ്യുന്നത് മുതൽ സിറ്റി ടൂർ, അക്കമഡേഷൻ ഫെസിലിറ്റീസ് മുതലായവ ഞങ്ങൾ ഒരുക്കി നൽകുന്നതായിരിക്കും.

നിങ്ങൾ ലോകത്തിലെ ഏത് ഭാഗത്ത് ജീവിക്കുന്നവർ ആകട്ടെ, വിദേശരാജ്യങ്ങളിൽ നിന്നും ഉന്നത വിദ്യാഭ്യാസം നേടണമെന്ന ആഗ്രഹം ഉണ്ടെങ്കിൽ ഞങ്ങൾക്ക് എഴുതുക. നിങ്ങളുടെ ഉന്നതവിദ്യാഭ്യാസം യൂറോ മെഡിസിറ്റിയിലൂടെ ഉറപ്പുവരുത്തുക.
ബന്ധപ്പെടുക :
Email: [email protected]
0044-7531961940
0091-9544557279
www.euromedicity.com

സ്വന്തം ലേഖകൻ

ലണ്ടൻ : ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകളുമായി പ്രധാനമന്ത്രി ബോറിസ് ജോൺസൻ. ഇംഗ്ലണ്ടിലെ ഒറ്റയ്ക്ക് താമസിക്കുന്ന വ്യക്തികൾക്ക് ശനിയാഴ്ച മുതൽ മറ്റൊരു വീട്ടിൽ അവിടെയുള്ളവരോടൊപ്പം കഴിയാൻ അനുവാദമുണ്ട്. ഒറ്റയ്ക്കു പാർക്കുന്നവർക്ക് ഇനി ബന്ധുക്കളോടൊപ്പം രാത്രി കഴിയാൻ സാധിക്കും. ഇതിനെ ‘സപ്പോർട്ട് ബബിൾ’ എന്ന് പറയുന്നു. ഏകാന്തതയെ ചെറുക്കാൻ സഹായിക്കുകയാണ് ഈ മാറ്റത്തിന്റെ ലക്ഷ്യമെന്നും നിയമങ്ങൾ പാലിക്കാൻ ആളുകൾ ബാധ്യസ്ഥരാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 18 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളുമായി ഒറ്റയ്ക്കു കഴിയുന്ന രക്ഷാകർത്താവിനും പുതിയ “സപ്പോർട്ട് ബബിളുകൾ” ബാധകമാണെന്ന് ജോൺസൺ അറിയിച്ചു. “ഒരു സപ്പോർട്ട് ബബിളിലുള്ള എല്ലാവർക്കും ഒരേ വീട്ടിൽ താമസിക്കുന്നതുപോലെ പ്രവർത്തിക്കാൻ കഴിയും. അതായത് പരസ്പരം ഒരുമിച്ച് സമയം ചെലവഴിക്കാൻ കഴിയും. രണ്ട് മീറ്റർ അകലം പാലിക്കേണ്ട ആവശ്യമില്ല.” അദ്ദേഹം പറഞ്ഞു. സപ്പോർട്ട് ബബിളിലെ ഏതെങ്കിലും ഒരു അംഗം രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുകയാണെങ്കിൽ ആ ബബിളിലെ എല്ലാവരും 14 ദിവസം സെൽഫ് ഐസൊലേഷനിൽ കഴിയണം.

ഒറ്റയ്ക്ക് താമസിക്കുന്ന ഒരു മുത്തച്ഛന് തന്റെ കുട്ടികളിലൊരാളുമായി ഒരു ബബിൾ സൃഷ്ടിക്കാൻ കഴിയും. അതിനർത്ഥം അവർക്ക് പരസ്പരം കാണാനും കൊച്ചുമക്കളുമായി സാധാരണപോലെ സംവദിക്കാനും സാധിക്കും എന്നതാണ്. സ്വന്തമായി ഒറ്റയ്ക്ക് താമസിക്കുന്ന രണ്ട് അവിവാഹിതർക്ക് ബബിൾ രൂപപ്പെടുത്താം. ഒരുമിച്ച് താമസിക്കാത്ത ദമ്പതികൾക്ക് ഒരു ബബിൾ രൂപപ്പെടുത്തി ഒരുമിച്ചു താമസിക്കാൻ കഴിയും. ഇപ്പോൾ ഒരുമിച്ചു കഴിയുന്ന പ്രായമായവർക്കും ഫ്ലാറ്റ്ഷെയർ പോലുള്ള സംവിധാനത്തിൽ കഴിയുന്നവർക്കും ഒരുമിച്ചു ജീവിക്കുന്ന ദമ്പതികൾക്കും ഈ നിയമം ബാധകമല്ല. കഴിഞ്ഞ വർഷം യുകെയിൽ 8.2 ദശലക്ഷം ആളുകൾ ഒറ്റയ്ക്ക് താമസിച്ചിരുന്നതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പറയുന്നു. 65 വയസും അതിൽ കൂടുതലുമുള്ള ആളുകളാണ് ഏറെയും. 2.9 ദശലക്ഷം സിംഗിൾ – പേരെന്റ് കുടുംബങ്ങളും ഉണ്ടായിരുന്നു.

സെപ്റ്റംബർ വരെ മിക്ക കുട്ടികളും ക്ലാസ് മുറികളിലേക്ക് മടങ്ങില്ലെന്ന് സ്ഥിരീകരിച്ചതിനെത്തുടർന്ന് പ്രധാനമന്ത്രി ഇംഗ്ലണ്ടിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി ഒരു പുതിയ ദേശീയ “ക്യാച്ച്-അപ്പ് പ്രോഗ്രാം” പ്രഖ്യാപിച്ചു. സപ്പോർട്ട് ബബിളുകളെ കൂടാതെ ഔട്ട്‌ഡോർ മൃഗശാലകൾ, സഫാരി പാർക്കുകൾ , ഡ്രൈവ്-ഇൻ സിനിമകൾ എന്നിവയ്‌ക്കൊപ്പം ജൂൺ 15 ന് അനിവാര്യമല്ലാത്ത കടകൾ വീണ്ടും തുറക്കാമെന്നും പ്രധാനമന്ത്രി സ്ഥിരീകരിച്ചു. എല്ലാ പ്രാഥമിക വിദ്യാർത്ഥികളെയും വേനൽക്കാല അവധി ദിവസങ്ങൾക്ക് മുമ്പ് തിരികെ കൊണ്ടുവരാൻ സർക്കാർ ആഗ്രഹിച്ചിരുന്നതായി ജോൺസൺ പറഞ്ഞു. അതിന് കഴിയാത്തതിനാൽ ഒരു ക്യാച്ച് അപ്പ്‌ പ്രോഗ്രാം അടുത്താഴ്ച വിദ്യാഭ്യാസ സെക്രട്ടറി തയ്യാറാക്കുമെന്ന് ജോൺസൻ അറിയിച്ചു.

സ്വന്തം ലേഖകൻ

പോർച്ചുഗീസ് ജേണലിസം സ്റ്റുഡന്റ് ജോർജ് ആരാന്റസ്മായുള്ള ആദ്യവിവാഹം’ അക്രമാസക്തമായിരുന്നു’ എന്നാണ് അഭിപ്രായപ്പെട്ടത്. താൻ ഗാർഹിക പീഡനത്തിനും ലൈംഗികാതിക്രമത്തിനും ഇരയായിട്ടുണ്ടെന്നും, താൻ അവയെ അതിജീവിച്ച വ്യക്തിയാണെന്നും ബുധനാഴ്ച തന്റെ പേഴ്സണൽ വെബ്സൈറ്റിലൂടെ 3,663 വാക്കുകളുള്ള തീർത്തും സ്വകാര്യ വിവരങ്ങൾ അടങ്ങിയ ലേഖനത്തിലൂടെയാണ് വെളിപ്പെടുത്തിയത്. അതേസമയം തന്നെ പീഡിപ്പിച്ചത് ആരാണെന്ന് അവർ വെളിപ്പെടുത്തിയിട്ടില്ല.

‘ പീപ്പിൾ ഹു മെൻസ്ട്രൂവേട് ‘ എന്ന ഓൺലൈൻ ലേഖനത്തിൽ പ്രതികരിച്ചതിന് തുടർന്ന് ട്രാൻസ്ഫോബിയ ആരോപിക്കപ്പെടുകയും പ്രശസ്ത താരങ്ങളിൽ നിന്ന് ഉൾപ്പെടെ ഗുരുതരമായ വിമർശനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തതിനു തൊട്ടുപിന്നാലെയാണ് വെളിപ്പെടുത്തൽ.

14.5 മില്യനോളം വരുന്ന തന്റെ ഫോളോവേഴ്സിന് അവർ ട്വീറ്റ് ചെയ്തത് ഇങ്ങനെയാണ് ‘ അവരെ വിളിക്കാൻ ഒരു പേരുണ്ട്, ആരെങ്കിലും എന്നെ ഒന്ന് സഹായിക്കൂ, വുമ്പൻ, വിംപഡ്, വൂമഡ്, എന്താണത്?’ 54 കാരിയായ റൈറ്റർക്കെതിരെ ഹാരി പോട്ടർ സീരീസുകളിൽ ഹാരിപോട്ടർ ആയി അഭിനയിച്ച ഡാനിയേൽ റാഡ്ക്ലിഫ്, ഹെർമോയിൻ ആയി അഭിനയിച്ച എമ്മ വാട്സൺ, ഫന്റാസ്റ്റിക് ബീസ്റ്സ് സിനിമയിൽ അഭിനയിച്ച എഡ്ഡി റെഡ്മൈൻ തുടങ്ങി പ്രശസ്ത താരങ്ങൾ ഉൾപ്പെടെ റൗളിങ്ങിന്റെ അഭിപ്രായത്തിന് എതിരെ രംഗത്ത് വന്നിരുന്നു. എന്നാൽ “സെക്സ് ആൻഡ് ജെൻഡർ വിഷയങ്ങളിൽ ജെ കെ റൗളിംഗിന്റെ അഭിപ്രായങ്ങൾ രൂപപ്പെടുത്താൻ ഉണ്ടായ കാരണങ്ങൾ” എന്ന തലക്കെട്ടോടെ തന്റെ വിമർശകർക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് എഴുത്തുകാരി. തന്റെ പ്രായക്കുറവുള്ള ആരാധകർക്ക് വായിക്കാൻ പറ്റിയതല്ല ആ ലേഖനം എന്ന് തലക്കെട്ടിൽ തന്നെ അവർ അറിയിപ്പ് നൽകുന്നുണ്ട്, ‘ വാണിംഗ്: ഈ ലേഖനത്തിൽ കുട്ടികൾക്ക് ഹിതകരമല്ലാത്ത വാക്കുകൾ കണ്ടേക്കാം’ എന്നാണു സബ് ഹെഡിങ് നൽകിയിരിക്കുന്നത്. തന്റെ പീഡകനെ കുറിച്ച് ഒരു വിധത്തിലുള്ള തെളിവുകളും നൽകാതിരിക്കാൻ അവർ ശ്രദ്ധിച്ചിട്ടുണ്ട്, ചെറുപ്പത്തിൽ തന്റെ നിസ്സഹായാവസ്ഥ അയാൾ മുതലെടുക്കുകയായിരുന്നു എന്നാണ് റൗളിങ് പറയുന്നത്.

ശനിയാഴ്ച രാവിലെ സ്കോട്ടിഷ് ഗവൺമെന്റ് പുറത്തിറക്കിയ വിവാദപരമായ ലിംഗ നിർണയ പ്ലാനിനെപ്പറ്റി അവർ പറയുന്നുണ്ട്, മിക്കവാറും എല്ലാ പുരുഷന്മാരും സ്ത്രീകളാകേണ്ടി വരും എന്നാണ് അവർ അഭിപ്രായപ്പെട്ടത്. എന്നാൽ അതിനെ തുടർന്ന് സാമൂഹ മാധ്യമങ്ങളിലൂടെ നിശിതമായ വിമർശനങ്ങളാണ് റൗളിങ്ങിനെ തേടിയെത്തിയത്.

RECENT POSTS
Copyright © . All rights reserved