ന്യൂസ് ഡെസ്ക് , മലയാളം യുകെ
കൊറോണ വൈറസ് പകർച്ചവ്യാധിയെ തുടർന്ന് ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിലെ സ്കൂളുകൾ ഇന്ന് മുതൽ അടച്ചിടും. അനിശ്ചിതകാലത്തേക്ക് സ്കൂളുകൾ അടച്ചിടുമെന്നാണ് അധികാരികൾ അറിയിച്ചിരിക്കുന്നത്. കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ സ്കൂളുകൾ അടച്ചിടുമെന്ന് ഇംഗ്ലണ്ട് വിദ്യാഭ്യാസ സെക്രട്ടറി ഗാവിൻ വില്യംസൺ അറിയിച്ചു. പല യൂറോപ്പ്യൻ രാജ്യങ്ങളും സ്കൂൾ അടച്ചിടുന്ന സാഹചര്യത്തിലാണ് ബ്രിട്ടനിലും ഇത് പ്രഖ്യാപിച്ചിരിക്കുന്നത്. കൊറോണ വൈറസ് വ്യാപനത്തെ തടയാൻ ഇത് സഹായിക്കുമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ ഈ സമയത്ത് അക്ഷീണം പ്രയത്നിക്കുന്ന എൻഎച്ച്എസ് സ്റ്റാഫ്, പോലീസ്, ഫുഡ് ഡെലിവറി ഡ്രൈവർമാർ എന്നിവരുടെ കുട്ടികൾക്കായി സ്കൂളുകൾ തുറന്ന് പ്രവർത്തിക്കും. മാതാപിക്കളുടെ ജോലിക്ക് തടസ്സമുണ്ടാകാതിരിക്കാനാണ് ഈ നടപടി സ്വീകരിച്ചതെന്ന് അധികൃതർ അറിയിച്ചു. സ്കൂൾ ഭക്ഷണം ലഭിക്കുന്ന കുട്ടികൾ, വിദ്യാഭ്യാസ ആരോഗ്യ പരിരക്ഷാ പദ്ധതികളിൽ ഉൾപ്പെട്ട കുട്ടികൾ എന്നിവരെ സഹായിക്കാൻ സ്കൂളുകളോട് ആവശ്യപെട്ടിട്ടുണ്ട്. എന്നാൽ ഏതൊക്കെ സ്കൂളുകളാണ് ഈ സേവനങ്ങൾ നൽകുക എന്ന കാര്യത്തിൽ വ്യക്തതയില്ല.
സ്കൂളുകൾ അടച്ചിടുന്ന സാഹചര്യത്തിൽ ഇംഗ്ലണ്ടിലും വെയിൽസിലും മെയ്, ജൂൺ മാസങ്ങളിൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും റദ്ദാക്കി. ഇതിൽ ജിസിഎസ്ഇ, എ-ലെവൽ പരീക്ഷകളും ഇംഗ്ലണ്ടിന്റെ പ്രൈമറി സ്കൂൾ ദേശീയ പാഠ്യപദ്ധതി പരീക്ഷയും (സാറ്റ്സ് ) ഉൾപ്പെടുന്നു. നേഴ്സറികളും സ്വകാര്യ സ്കൂളുകളും അടച്ചിടുമെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൻ അറിയിച്ചു. പരീക്ഷകൾ നടക്കില്ലെന്നും എന്നാൽ എല്ലാ വിദ്യാർത്ഥികൾക്കും അവരവരുടെ അർഹതയ്ക്കനുസരിച്ചുള്ള യോഗ്യത ലഭിക്കുമെന്നും വില്യംസൺ പറഞ്ഞു.
സ്കോട് ലാൻഡ് സ്കൂളുകളും അനിശ്ചിതകാലത്തേക്ക് അടച്ചിടുയാണെന്ന് സ്കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജിയൻ പറഞ്ഞു. സെപ്റ്റംബറിന് മുമ്പ് സ്കൂളുകൾ വീണ്ടും തുറക്കുമെന്ന കാര്യത്തിൽ ഉറപ്പുനൽകാനാവില്ലെന്നും സ്റ്റർജിയൻ പറഞ്ഞു. യുകെയിൽ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 2,626 ആയി ഉയർന്നു. മരണസംഖ്യ 108ലേക്കും ഉയർന്നു. ഈയൊരവസ്ഥയിൽ സ്കൂളുകൾ അടച്ചിടുന്ന നടപടി, രോഗവ്യാപനത്തെ ഒരു പരിധി വരെ തടയുമെന്ന് ഏവരും പ്രതീക്ഷിക്കുന്നു.
*
അനു എലിസബത്ത് തോമസ്, മലയാളം യുകെ ന്യൂസ് ടീം
ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവർണറായി പുതിയതായി നിയമിതനായ ആൻഡ്രൂ ബെയ്‌ലി കൊറോണ വൈറസ് മൂലമുണ്ടായ സാമ്പത്തികമാന്ദ്യത്തിന്റെ ഫലമായി ജീവനക്കാരെ പിരിച്ചു വിടരുതെന്ന് കമ്പനികളോട് ആവശ്യപ്പെട്ടു. സാമ്പത്തിക മാന്ദ്യത്തെ അതിജീവിക്കുന്നതിനാവശ്യമായ സാമ്പത്തിക പരിഷ്കരണങ്ങൾ നടപ്പാക്കി ബാങ്ക് ഓഫ് ഇംഗ്ലണ്ട് കമ്പനികളെ പരമാവധി സഹായിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
യുകെയിലെ പല സ്ഥാപനങ്ങളെയും കൊറോണ വൈറസ് മൂലമുണ്ടായ സാമ്പത്തിക പ്രശ്നങ്ങൾ പിടിമുറുക്കാൻ തുടങ്ങിയ പശ്ചാത്തലത്തിലാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് സാമ്പത്തിക ഉത്തേജന പദ്ധതികളുമായി മുന്നോട്ടു വന്നിരിക്കുന്നത്. ബ്രെക്സിറ്റിനെ തുടർന്നുണ്ടായ പ്രശ്നങ്ങളെ തുടർന്ന് ഇലക്ട്രിക് കാർ ബാറ്ററി നിർമ്മാണരംഗത്ത് യുകെയിൽ ലക്ഷക്കണക്കിന് തൊഴിൽ അവസരങ്ങൾ നഷ്ടപ്പെടാൻ പോകുന്ന വാർത്ത മലയാളം യുകെ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.
കൊറോണോ വൈറസ് മൂലമുണ്ടാകുന്ന തൊഴിൽ ദിനങ്ങളുടെ നഷ്ടം മൂലം ഉത്പാദനം ഗണ്യമായി കുറയുകയും പല കമ്പനികൾക്കും തൊഴിലാളികളെ പിരിച്ചു വിടേണ്ട സാഹചര്യം ഉടലെടുക്കുകയും ചെയ്യും എന്നാണ് കരുതപ്പെടുന്നത്. ചൊവ്വാഴ്ച ചാൻസലർ റിഷി സുനക് 350 ബില്യൻ പൗണ്ട് പാക്കേജ് അവതരിപ്പിക്കുകയുണ്ടായി. അതിൽ 330 ബില്യൻ പൗണ്ടുകളും ബിസിനസ് ലോൺ ഗ്യാരണ്ടി ഉൾപ്പെടെയുള്ളതാണ്. അതേസമയം ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ പൗണ്ട് 35 വർഷത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലായി.
ലണ്ടൻ : കോവിഡ്- 19 വൈറസിനെ പിടിച്ചുകെട്ടാൻ ലോകം മുഴവനും സർവ്വ ശക്തി സമാഹരിക്കുമ്പോഴും വൈറസ് മരണതാണ്ഡവമാടുകയാണ്. കൊറോണ വൈറസ് വ്യാപനത്തെ തടയാനായി ഓരോ ദിവസവും പുതിയ നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും പുറത്തിറക്കി പ്രധാനമന്ത്രി ബോറിസ് ജോൺസൻ എല്ലാ ദിവസവും ലൈവ് ആയി പൊതുജനത്തോട് സംസാരിക്കുന്നു. ഒരു പരിധിവരെ ജനങ്ങളുടെ ആശങ്കകൾ ദൂരീകരിക്കുവാൻ ഉപകരിക്കുകയും ചെയ്യുന്നു. രോഗത്തെ തടഞ്ഞു നിർത്താൻ പുതിയ വഴികൾ തേടുമ്പോൾ തന്നെ അപകടകരമായ രീതിയിൽ രോഗം പടരുകയാണ്. ഇന്ന് 40 കൂടി ഉയർന്ന് മരണം 144.. രോഗബാധിതരുടെ എണ്ണം 3269 ലേക്ക് എത്തുകയും ചെയ്‌തതോടെ പുതിയ നിർദ്ദേശങ്ങളുമായി പ്രധാനമന്ത്രി ബോറിസ് ജോൺസൻ…
പ്രധാന തീരുമാനങ്ങൾ ഇവയാണ്.
പന്ത്രണ്ട് ആഴ്ചക്കുള്ളിൽ കൊറോണ വൈറസിനെ പിടിച്ചുകെട്ടുമെന്ന് പ്രധാനമന്ത്രി, എന്നിരുന്നാലും എന്ന് എന്നുള്ള കാര്യത്തിൽ ഉത്തരം പറയുക ഇപ്പോൾ സാധിക്കുകയില്ല.. എങ്കിലും ഇപ്പോൾ ഉള്ള ഗ്രാഫിനെ തിരിച്ചിറക്കാൻ സാധിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു
ഒരു മാസത്തിനുള്ളിൽ പുതിയ വാക്‌സിനിന്റെ ട്രയൽ ആരംഭിക്കും.. വേണ്ടിവന്നാൽ ലണ്ടൻ നഗരം ലോക്ക് ഡൗൺ ചെയ്യുന്ന കാര്യം പരിഗണയിലാണ്…
ലണ്ടൻ നഗരത്തിലെ പൊതുഗതാഗതം നിർത്തുന്നത് തള്ളിക്കളഞ്ഞെങ്കിലും ജനങ്ങൾ പുറത്തിറങ്ങുന്നത് തുടർന്നാൽ എൻഫോഴ്‌സ്‌മെന്റ് ഉണ്ടാകും എന്ന് സൂചിപ്പിക്കാൻ മറന്നില്ല
ബിസിനസ് സംബദ്ധമായ കൂടുതൽ പാക്കേജുകൾ നാളെ ധനമന്ത്രി പബ്ലിഷ് ചെയ്യുന്നതാണ്.
ആവശ്യമുള്ള പ്രതിരോധ കിറ്റുകളുടെ ലഭ്യത ഈ ഞായറാഴ്ചയോടു കൂടി പരിഹരിക്കുമെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക്..
ഫോർമുല വൺ ഉൾപ്പെടെയുള്ള 1400 കമ്പനികൾ വെന്റിലേറ്റർ ഉണ്ടാക്കാൻ തയ്യാറായിട്ടുണ്ട് എന്നും സെക്രട്ടറി കൂട്ടിച്ചേർത്തു.. ഇത് ഗവൺമെന്റ് അഭ്യർത്ഥന മാനിച്ചാണ്.
ഗവൺമെന്റ് പുതിയ ഒരു ടെസ്റ്റിംഗ് രീതി പിന്തുടരുവാൻ പോവുകയാണ്… പ്രെഗ്നൻസി ടെസ്റ്റിന് ഉപോയോഗിക്കുന്ന രീതിയിലുള്ള ഒരു ഉപകരണമാണ് ഇതിനായി പരീക്ഷിക്കുന്നത്.
ബാങ്ക് ഓഫ് ഇംഗ്ലണ്ട് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പലിശ നിരക്ക് പുറത്തിറക്കി… 0.25% നിന്നും ൦.1% ആയി കുറച്ച് പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്നു.. ഒരാഴ്ചയിലെ രണ്ടാമത്തെ കുറക്കൽ..
മരിച്ചവരുടെ എണ്ണത്തിൽ ചൈനയെ കടത്തിവെട്ടി ഇറ്റലി… എണ്ണം 3405
ലോകത്താകമാനം ഇതുവരെ മരിച്ചത് 9000 പേർ .. രോഗബാധിതർ 220000 കവിഞ്ഞു.
മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച നിർഭയ കേസിലെ കുറ്റവാളികളെ തൂക്കിലേറ്റുന്നതുവഴി രാജ്യത്ത് ഒരിക്കൽക്കൂടി വധശിക്ഷ നടപ്പാക്കുകയാണ്. ഇന്ത്യയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് നാലു കുറ്റവാളികളെ ഒന്നിച്ച് തൂക്കിലേറ്റുന്നത്. കുറ്റവാളി ഒരാളായാലും ഒന്നിലേറെയാണെങ്കിലും ജയിലിൽ ഏറെ നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്
വാറന്റിൽ പറയുന്ന ജയിലിനകത്തുവെച്ചുവേണം തൂക്കിലേറ്റാൻ. പൊതു അവധിദിവസം വധശിക്ഷ നടപ്പാക്കരുത്. കുറ്റവാളിക്ക് ഗുരുതരമായ അസുഖമോ ആരോഗ്യപ്രശ്നമോ ഉണ്ടെങ്കിൽ ശിക്ഷ നടപ്പാക്കരുത്. എന്നാൽ, ദീർഘകാലമായി തുടരുന്ന അസുഖമാണെങ്കിൽ വധശിക്ഷ മാറ്റിവെക്കേണ്ടതില്ല. ആരോഗ്യപ്രശ്നങ്ങളാൽ ശിക്ഷ മാറ്റിവെക്കുന്നുണ്ടെങ്കിൽ അതുസംബന്ധിച്ച് ജയിൽ ഐ.ജി.ക്ക് സൂപ്രണ്ട് റിപ്പോർട്ട് നൽകണം.
ഏതെങ്കിലും അപ്പീലുകൾ നിലനിൽക്കുന്നതുകൊണ്ടല്ലാതെ മറ്റേതെങ്കിലും കാരണത്താൽ ശിക്ഷ നടപ്പാക്കൽ നീട്ടിവെക്കേണ്ട സാഹചര്യമുണ്ടെങ്കിൽ അക്കാര്യം മരണവാറന്റയച്ച സെഷൻസ് ജഡ്ജിയെ ജയിൽ സൂപ്രണ്ട് അറിയിക്കണം. തുടർന്ന് പുതിയ വാറന്റ് ഇറക്കാൻ നടപടി സ്വീകരിക്കണം.
പുതിയ തൂക്കുകയർ നിർബന്ധമില്ല.
ഓരോ തവണയും വധശിക്ഷ നടപ്പാക്കാൻ പുതിയ തൂക്കുകയർ നിർബന്ധമില്ല. എന്നാൽ, അതിന്റെ നിലവാരം പരിശോധിച്ച് ഉറപ്പുവരുത്തണം. തൂക്കുകയറിൽ മെഴുകോ വെണ്ണയോ പുരട്ടിയാണ് സൂക്ഷിക്കുക. പരിശോധനകൾക്കുശേഷം തൂക്കുകയർ സുരക്ഷിതമായി പൂട്ടി ഉരുക്കുപെട്ടിയിലാക്കി മുദ്രവെച്ച് സൂക്ഷിക്കണം. ഓരോ കുറ്റവാളിയെയും തൂക്കുന്ന കയറിന് പുറമേ രണ്ട് കയറുകൾകൂടി വേറെ തയ്യാറാക്കി വെക്കണം.
തൂക്കിലേറ്റേണ്ട കുറ്റവാളിയുടെ ഒന്നര ഇരട്ടി ഭാരമുള്ള ഡമ്മി തൂക്കി നേരത്തേ പരിശോധന നടത്തണം. കുറ്റവാളിയുടെ തൂക്കത്തിനനുസരിച്ച് 1.83 മീറ്ററിനും 2.44 മീറ്ററിനുമിടയിലുള്ള ആഴത്തിൽ താഴേക്ക് വീഴ്ത്തിയാണ് വധശിക്ഷ നടപ്പാക്കുക. പൊതുമരാമത്ത് എക്സിക്യുട്ടീവ് എൻജിനിയർ കൃത്യമായ ഇടവേളകളിൽ തൂക്കുമരം പരിശോധിക്കണം. തൂക്കിലേറ്റുന്നതിന്റെ തലേന്ന് വൈകീട്ടും പരിശോധന നടത്തും.
തൂക്കിലേറ്റപ്പെടുന്നവരുടെ ബന്ധുക്കളെയോ മറ്റു തടവുകാരെയോ വധശിക്ഷ നടപ്പാക്കുന്നത് കാണാൻ അനുവദിക്കില്ല. അതേസമയം, സർക്കാരിന്റെ മുൻകൂർ അനുമതിയോടെ സാമൂഹികശാസ്ത്രജ്ഞർ, മനശ്ശാസ്ത്രജ്ഞർ, മനോരോഗവിദഗ്ധർ തുടങ്ങി ഇതുസംബന്ധിച്ച ഗവേഷണം നടത്തുന്നവർക്ക് അനുമതി നൽകാം. സൂപ്രണ്ടിന്റെ വിവേചനാധികാരമാണത്. വധശിക്ഷ കഴിഞ്ഞ് മൃതദേഹങ്ങൾ ജയിലിന് പുറത്തേക്ക് കൊണ്ടുപോകുംവരെ മറ്റു തടവുകാരെയെല്ലാം ഈ സമയത്ത് ലോക്കപ്പിൽ പൂട്ടിയിടും.
അവസാനനിമിഷവും ഉത്തരവ് നോക്കണം
പുലർച്ചെ, സൂര്യോദയത്തിന് മുമ്പാണ് വധശിക്ഷ നടപ്പാക്കേണ്ടത്. ഏറ്റവും ചുരുങ്ങിയത് പത്ത് കോൺസ്റ്റബിൾമാർ അല്ലെങ്കിൽ വാർഡർമാർ, രണ്ട് ഹെഡ് കോൺസ്റ്റബിൾ അല്ലെങ്കിൽ ഹെഡ് വാർഡർ എന്നിവർ അവിടെയുണ്ടാകും. ശിക്ഷ നടപ്പാക്കുന്ന ദിവസം പ്രതികളുടെ സെല്ലിലേക്ക് പോകുംമുമ്പ്, ജയിൽ സൂപ്രണ്ട് തന്റെ ഓഫീസിലെത്തി വധശിക്ഷ സംബന്ധിച്ച എന്തെങ്കിലും പുതിയ ഉത്തരവോ നിർദേശമോ അധികൃതരിൽനിന്ന് വന്നിട്ടുണ്ടോയെന്ന് പരിശോധിക്കണം.
കുറ്റവാളി തൂക്കുമരത്തട്ടിലേക്ക്
ജില്ലാ മജിസ്ട്രേറ്റ് അല്ലെങ്കിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ്, മെഡിക്കൽ ഓഫീസർ, ഡെപ്യൂട്ടി സൂപ്രണ്ട് എന്നിവർ കുറ്റവാളിയുടെ സെല്ലിലേക്ക് രാവിലെ ചെല്ലണം. കുറ്റവാളിയുടെ വിൽപത്രമോ മറ്റെന്തെങ്കിലും ഒപ്പിട്ടുവാങ്ങാനുണ്ടെങ്കിൽ അത് ചെയ്യും. തുടർന്ന് അവർ തൂക്കുമരത്തട്ടിലേക്ക് നീങ്ങും. അപ്പോഴും തൂക്കിലേറ്റപ്പെടേണ്ട കുറ്റവാളി ഡെപ്യൂട്ടി സൂപ്രണ്ടിന്റെ നിരീക്ഷണത്തിൽ സെല്ലിൽത്തന്നെ തുടരും. അതിനുശേഷം കുറ്റവാളിയുടെ കൈകൾ പിന്നിലേക്ക് ബന്ധിക്കും. കാലിൽ വിലങ്ങിട്ടിട്ടുണ്ടെങ്കിൽ അതഴിച്ചുമാറ്റും. തുടർന്ന് തൂക്കുമരത്തിനടുത്തേക്ക്. ഡെപ്യൂട്ടി സൂപ്രണ്ട്, ഹെഡ് വാർഡർ, വാർഡർമാർ എന്നിവർ ഒപ്പമുണ്ടാകും. അതിൽ രണ്ടുപേർ കുറ്റവാളിയുടെ മുന്നിലും രണ്ടുപേർ പിന്നിലുമായി നടക്കും. രണ്ടുപേർ കുറ്റവാളിയുടെ കൈകൾ പിടിച്ചാകും നടക്കുക.
വാറന്റ് വായിക്കൽ
കുറ്റവാളി തൂക്കുമരത്തിനടുത്തെത്തുന്നതിന് മുമ്പേ, മജിസ്ട്രേറ്റ്, സൂപ്രണ്ട്, മെഡിക്കൽ ഓഫീസർ എന്നിവർ അവിടെയെത്തിയിട്ടുണ്ടാകും. തൂക്കിലേറ്റപ്പെടേണ്ട കുറ്റവാളി ഇതുതന്നെയാണെന്ന് താൻ തിരിച്ചറിഞ്ഞതായി മജിസ്ട്രേറ്റിനെ സൂപ്രണ്ട് ബോധ്യപ്പെടുത്തും. തുടർന്ന് തൂക്കിലേറ്റാൻ പറയുന്ന കോടതിയുടെ വാറന്റ് കുറ്റവാളിക്ക് മനസ്സിലാകുന്ന ഭാഷയിൽ വായിച്ചുകേൾപ്പിക്കും.
മൃതദേഹം വിട്ടുനൽകൽ
ബന്ധുക്കൾ ആവശ്യപ്പെട്ടാൽ മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കുന്ന കാര്യത്തിൽ സർക്കാരിന് തീരുമാനമെടുക്കാം. എന്നാൽ, കുറ്റവാളിയുടെ മൃതദേഹം പൊതുദർശനത്തിന് വെക്കുകയോ മറ്റോ ചെയ്യില്ലെന്ന് ബന്ധുക്കൾ എഴുതിനൽകണം. ജില്ലാ മജിസ്ട്രേറ്റുമായും പോലീസ് അധികൃതരുമായും ഇക്കാര്യത്തിൽ ജയിൽ സൂപ്രണ്ട് ആലോചിക്കണം. മൃതദേഹം സംസ്കാര സ്ഥലത്തെത്തിക്കുന്നതിന്റെയും സംസ്കരിക്കുന്നതിന്റെയും ചെലവ് ജയിൽ അധികൃതർ വഹിക്കും.
ശിക്ഷാസ്ഥലത്ത് ഇവർ
ജയിൽ സൂപ്രണ്ട്, ഡെപ്യൂട്ടി ജയിൽ സൂപ്രണ്ട്, ജില്ലാ മജിസ്ട്രേറ്റ്/ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ്, മെഡിക്കൽ ഓഫീസർ, റെസിഡന്റ് മെഡിക്കൽ ഓഫീസർ, ഹെഡ് വാർഡർ (ഹെഡ് കോൺസ്റ്റബിൾ), ചുരുങ്ങിയത് പത്ത് വാർഡർമാർ (കോൺസ്റ്റബിൾ), ആരാച്ചാർ
ശിക്ഷയുടെ നടപടിക്രമങ്ങൾ
തൂക്കുമരത്തിനടുത്തേക്ക് എത്തുന്നതിന് മുമ്പേ കുറ്റവാളിയെ മുഖംമൂടുന്ന തൊപ്പി ധരിപ്പിക്കും. തൂക്കുമരം കാണാൻ കുറ്റവാളിയെ അനുവദിക്കില്ല.
തൂക്കുമരത്തിന്റെ തൊട്ടുതാഴേക്ക് കുറ്റവാളിയെ നടത്തിക്കൊണ്ടുപോയി നിർത്തും. അപ്പോഴും അയാളുടെ കൈകൾ രണ്ട് ഗാർഡർമാർ പിടിച്ചിട്ടുണ്ടാകും.
അതിനുശേഷം കുറ്റവാളിയെ ആരാച്ചാർ ഏറ്റെടുക്കും. കുറ്റവാളിയുടെ ഇരുകാലുകളും ആരാച്ചാർ തമ്മിൽ ബന്ധിക്കും.
തൂക്കുകയർ കഴുത്തിൽ മുറുക്കും. ശരിയായ രീതിയിലാണ് തൂക്കുകയർ കഴുത്തിലിട്ടിരിക്കുന്നതെന്ന് സൂപ്രണ്ട് ഉറപ്പുവരുത്തും.
കുറ്റവാളിയുടെ കൈകൾ പിടിച്ചിരിക്കുന്ന വാർഡർമാർ പിൻവാങ്ങും.
സൂപ്രണ്ടിന്റെ സൂചന വരുന്നതോടെ ആരാച്ചാർ ലിവർ വലിക്കും. അപ്പോൾ, ട്രാപ് ഡോർ തുറന്ന് കുറ്റവാളി താഴേക്ക് തൂങ്ങും.
അരമണിക്കൂറോളം മൃതദേഹം കയറിൽത്തന്നെ തൂങ്ങിനിൽക്കും.
റസിഡന്റ് മെഡിക്കൽ ഓഫീസർ മരണം ഉറപ്പുവരുത്തിയശേഷം മൃതദേഹം കയറിൽ നിന്നഴിച്ചുമാറ്റും.
പിന്നീട്, മരണവാറന്റയച്ച കോടതിയെ ശിക്ഷ നടപ്പാക്കിയതായി ജയിൽ അധികൃതർ വിവരമറിയിക്കും.
മലയാളം യുകെ ന്യൂസ് ടീമിന്റെ ചില ചോദ്യങ്ങൾ ഞങ്ങളുടെ പ്രിയ വായനക്കാരുടെ മുമ്പിൽ ഞങ്ങൾ ചോദിക്കുകയാണ്.
പരമോന്നത നീതിന്യായ പീഠത്തിന്റെ വിധി മാനുഷികമായി ശരിയാണോ?
ഈ ശിക്ഷയിലൂടെ കുറ്റകൃത്യങ്ങൾ ചെയ്യുന്നതിനുള്ള പ്രവണത കുറയുമോ?
തൂക്കിലേറുന്നവരുടെ വൃദ്ധരായ മാതാപിതാക്കളുടെ മാനസീകാവസ്ഥ എന്തായിരിക്കും?
മരിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി. പ്രതികളുടെ ഇപ്പോഴത്തെ ചിന്തകൾ എന്തൊക്കെയായിരിക്കും?
ഈ ശിക്ഷാ നടപടികൾ രാജ്യത്തിന് നല്കുന്ന സന്ദേശമെന്ത്?
ഒരു മലയാളം യുകെ ചിന്താവിഷയം
അഞ്ജു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
കൊറോണ വൈറസ് യുകെയിൽ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ വിശ്വാസികളുടെ സുരക്ഷയെ പരിഗണിച്ചും ഗവൺമെന്റിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച് ജനങ്ങളോടുള്ള പ്രതിബദ്ധത പുലർത്തുന്നതിനായിട്ടും സീറോ മലബാർ സഭ യുകെയിലെ എല്ലാ സർവീസുകളും വെള്ളിയാഴ്ച വൈകുന്നേരം മുതൽ നിർത്തിവയ്ക്കാൻ തീരുമാനമെടുത്തു. വിവരങ്ങൾ പിന്നീട് വിശ്വാസികളെ അറിയിക്കുമെന്നാണ് റിപ്പോർട്ട്.
ലോകത്താകമാനം 2 ലക്ഷത്തിൽ അധികമായി കൊറോണാ വൈറസ് കേസുകൾ സ്ഥിരീകരിച്ചതായുള്ള ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയുടെ റിപ്പോർട്ടുകൾ പുറത്തുവന്നു. ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഏകദേശം 2, 01,530 കേസുകളാണ് ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസത്തെ കണക്ക് പ്രകാരം പ്രതിദിനം കൊണ്ട് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 676 ആയി ഉയർന്നു. ഈ കണക്ക് പ്രകാരം ആകമാനം 2, 626 രോഗബാധിതരാണ് ഇപ്പോൾ യുകെയിൽ ഉള്ളത്. യുകെയുടെ മൊത്തം മരണസംഖ്യ104 ആയി കൂടി. കൊറോണ വൈറസ് പകർച്ചയെ തുടർന്ന് യുകെയിലെയും സ്കോട്ട്ലാൻഡിലെയും വെയിൽസിലെയും എല്ലാ സ്കൂളുകളും വെള്ളിയാഴ്ചയോടെ അടച്ചിടും.
കോവിഡ് – 19 ബാധിച്ചവരിൽ ഇതുവരെ 8, 007 ആളുകളാണ് മരിച്ചിരിക്കുന്നത്. എന്നാൽ 82,030 പേർ രോഗ മുക്തരായി എന്നുള്ള വാർത്ത ആശ്വാസ ജനകമാണ്. നിലവിലെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ചൈന, ഇറ്റലി ഇറാൻ, സ്പെയിൻ, ജർമനി എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.ഇവയിൽ ഫ്രാൻസ്, ചൈന, ഇറ്റലി, ഇറാൻ, സ്പെയിൻ എന്നീ രാജ്യങ്ങളിലായാണ് വൈറസ് ബാധ മൂലമുണ്ടായ മരണങ്ങൾ ഏറ്റവും കൂടുതൽ റിപ്പോർട്ടുകൾ ചെയ്യപ്പെട്ടിരിക്കുന്നത്.
യൂറോപ്പ് രാത്രിയിൽ അതിർത്തികൾ അടച്ചതിന്റെ ഫലമായി ഏകദേശം 17 മൈലോളം നീളുന്ന ഗതാഗത കുരുക്കാണ് ഇവിടെ സൃഷ്ടിക്കപ്പെട്ടത്. എന്നാൽ ഈ സമ്മർദ്ദങ്ങൾ ഒരു പരിധി വരെ ഒഴിവാക്കാനായി ഹംഗറി തങ്ങളുടെ അതിർത്തികൾ തുറന്നു.
യൂറോപ്യൻ യൂണിയൻ ഭക്ഷണം, മെഡിക്കൽ സാധനങ്ങൾ, മറ്റു ആവശ്യ വസ്തുക്കൾ എന്നിവ ആവശ്യക്കാരിലേയ്ക്ക് എത്തിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നു. ചൈനയ്ക്ക് ശേഷം ഏറ്റവും കൂടുതൽ കൊറോണ ബാധ സ്ഥിരീകരിച്ച ഇറ്റലിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട അണുബാധയുടെ അളവ് 27, 980 ആയി. ഏറ്റവും കൂടുതൽ വൈറസ് ബാധിച്ച നാലാമത്തെ രാജ്യമായ സ്പെയിനിൽ ഉണ്ടായ മരിച്ചവരുടെ എണ്ണം 491 ആയി ഉയർന്നു. എന്നാൽ ആദ്യമായി വൈറസ് ബാധ സ്ഥിരീകരിച്ച ചൈനീസ് നഗരമായ വുഹാനിൽ ഒരു പുതിയ കേസ് മാത്രമാണ് സ്ഥിരീകരിച്ചത് എന്നുള്ള വാർത്ത ഏവരിലും പ്രതീക്ഷ ഉണർത്തുന്ന ഒന്നാണ്
ലണ്ടൻ : കൊറോണ വൈറസ് കാലം എത്തിയതോടെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജവാർത്തകളും ഏറിയിരിക്കുന്നു. രോഗത്തെ തടുക്കാൻ സർക്കാർ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. എന്നാൽ വ്യാജവാർത്തകളുടെ പ്രചരണം മൂലം പലരും സത്യമെന്തെന്ന് അറിയാതെ പോകുന്നു. പനിയ്ക്കായി ഉപയോഗിക്കുന്ന ഒരു മരുന്നാണ് ഇബുപ്രോഫെൻ. വേദന ഇല്ലാതാക്കാനും ഇതിന് കഴിവുണ്ട്. എന്നാൽ കൊറോണ വൈറസ് രോഗവുമായി ബന്ധപ്പെട്ട് ഇബുപ്രോഫെൻ കഴിക്കുന്നത് ആപത്താണെന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ പരക്കെ പ്രചരിക്കുന്നു. പാരസെറ്റമോൾ, ഇബുപ്രോഫെൻ എന്നിവയ്ക്ക് താപനില കുറയ്ക്കാനും ഇൻഫ്ലുവൻസ പോലുള്ള രോഗങ്ങളെ തടയാനും കഴിയും. എന്നാൽ ഇബുപ്രോഫെനും മറ്റ് നോൺ-സ്റ്റിറോയിഡൽ ആന്റി ഇൻഫ്ളമേറ്ററി മരുന്നുകളും (എൻഎസ്‌ഐഡികൾ) എല്ലാവർക്കും അനുയോജ്യമല്ല, മാത്രമല്ല ഇത് പ്രത്യേകിച്ച് ആസ്ത്മ, ഹൃദയം, രക്തചംക്രമണ രോഗങ്ങൾ ഉള്ളവർക്ക് പാർശ്വഫലങ്ങൾക്ക് കാരണമാവുകയും ചെയ്യും. മറ്റ് ആരോഗ്യപ്രശ്നങ്ങൾക്ക് ഇതിനകം ഇബുപ്രോഫെൻ എടുക്കുന്നവർ ഡോക്ടറുമായി കൂടിയാലോചിക്കാതെ നിർത്തരുത്.
എൻഎച്ച്‌എസ് വെബ്‌സൈറ്റ് മുമ്പ് പാരസെറ്റമോൾ, ഇബുപ്രോഫെൻ എന്നിവ ശുപാർശ ചെയ്തിരുന്നു. എന്നാൽ പല വാർത്തകളും പ്രചരിക്കുന്നതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതുവരെ പാരസെറ്റമോൾ ഉപയോഗിക്കാൻ അവർ നിർദേശിച്ചു. ലണ്ടൻ സ്കൂൾ ഓഫ് ഹൈജീനിൻ ആന്റ് ട്രോപ്പിക്കൽ മെഡിസിനിലെ ഡോ. ഷാർലറ്റ് വാറൻ-ഗാഷും പാരസെറ്റമോൾ കഴിക്കാനാണ് നിർദേശിക്കുന്നത്. കൊറോണ വൈറസ് രോഗത്തെ ഇബുപ്രോഫെൻ സ്വാധീനിക്കുനുണ്ടോ എന്ന കാര്യത്തിൽ വ്യകതതയില്ല. എന്നിരുന്നാലും ഇതിനെതിരെ ധാരാളം വ്യാജവാർത്തകളാണ് വാട്സാപ്പിൽ പ്രചരിക്കുന്നത്.
1) കോർക്കിലെ തീവ്രപരിചരണ വിഭാഗത്തിൽ നാല് ചെറുപ്പക്കാർ ഉണ്ട്, അവർക്ക് അടിസ്ഥാന രോഗങ്ങളൊന്നുമില്ല – എല്ലാവരും ആന്റി ഇൻഫ്ളമേറ്ററി ഡ്രഗ്സ് ആണ് കഴിക്കുന്നത്, ഇത് രോഗത്തെ കൂടുതൽ ഗുരുതരമാക്കുന്നു.
2) വിയന്ന യൂണിവേഴ്സിറ്റി കൊറോണ വൈറസ് ലക്ഷണങ്ങളുള്ള ആളുകൾക്ക് ഇബുപ്രോഫെൻ എടുക്കരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
3) ഫ്രാൻസിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ആരോഗ്യപ്രശ്നങ്ങളില്ലാത്ത ചെറുപ്പക്കാരിൽ വളരെ ഗുരുതരമായ നാല് കൊറോണ വൈറസ് കേസുകളുണ്ട്. എല്ലാവരും ഇബുപ്രൂഫെൻ പോലുള്ള വേദനസംഹാരികൾ കഴിച്ചു എന്ന് അറിയാൻ കഴിഞ്ഞു .
ഈ തെറ്റായ വാർത്തകളാണ് വാട്സാപ്പിലൂടെ ഇപ്പോൾ പ്രചരിക്കുന്നത്. തുടർന്ന് ഇത് ഇൻസ്റ്റഗ്രാമിലും കാണപ്പെട്ടു.
കോർക്കിലെ കൊറോണ വൈറസ് രോഗികളെക്കുറിച്ച് പ്രചരിക്കുന്ന ഒരു വാട്ട്‌സ്ആപ്പ് സന്ദേശം വ്യാജമാണെന്ന് ഇൻഫെക്റ്റിയസ് ഡിസീസസ് സൊസൈറ്റി ഓഫ് അയർലൻഡ് പറഞ്ഞു. ഇബുപ്രോഫെൻ, കൊറോണ വൈറസ് (കോവിഡ് -19) എന്നിവയെക്കുറിച്ച് ഒരു ഗവേഷണവും ഇതുവരെ നടന്നിട്ടില്ല. ശ്വാസകോശ സംബന്ധമായ രോഗത്തിനിടെ ഇബുപ്രോഫെൻ ഉപയോഗിക്കുന്നത് രോഗം വഷളാകുകയോ മറ്റ് സങ്കീർണതകൾ ഉണ്ടാക്കുകയോ ചെയ്യുമെന്ന് സൂചിപ്പിക്കുന്ന നിരവധി പഠനങ്ങളുണ്ടെന്നു റീഡിംഗ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ പാരസ്റ്റോ ഡോന്യായ് പറയുന്നു. ഇത്തരം വ്യാജവാർത്തകൾ മൂലം ഇബുപ്രോഫെൻ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ ഫ്രാൻസിൽ ഉയർന്നുവന്നു. കൊറോണ വൈറസ് ഇബുപ്രോഫെനിൽ ഉണ്ടാകുന്നുവെന്ന് ചില പോസ്റ്റുകൾ അവകാശപ്പെടുന്നു. എന്നാൽ ഇതിനെ സംബന്ധിച്ച് വ്യക്തമായ യാതൊരു തെളിവുകളും ഇല്ല എന്നുള്ളതാണ് സത്യം.
സ്വന്തം ലേഖകൻ
ലണ്ടൻ :കൊറോണ വൈറസ് വ്യാപനത്തെ തടയാനായി പല നിയന്ത്രണങ്ങളും വരുത്താൻ സർക്കാർ തയ്യാറെടുക്കുന്നു. അനിവാര്യമല്ലാത്ത എല്ലാ വിദേശ യാത്രകളും ബ്രിട്ടീഷ് പൗരന്മാർ ഒഴിവാക്കണമെന്ന് ഫോറിൻ ആൻഡ് കോമൺവെൽത്ത് ഓഫീസ് (എഫ്‌സിഒ) ആവശ്യപ്പെട്ടു. ഇതാദ്യമായാണ് എഫ്‌സിഒ ലോകത്തെവിടേയ്ക്കുമുള്ള യാത്ര ഒഴിവാക്കണമെന്ന് നിർദേശിക്കുന്നത്. ബ്രിട്ടനിലേയും മറ്റു രാജ്യങ്ങളിലെയും യാത്രാനിയന്ത്രണങ്ങൾ മൂലം പല ഫ്ലൈറ്റുകളും റദ്ദുചെയ്യപ്പെട്ടേക്കാം .
ഫ്‌ളൈറ്റുകൾ റദ്ദു ചെയ്യപ്പെടുന്ന സാഹചര്യത്തിൽ നിങ്ങളുടെ യാത്രാ അവകാശങ്ങൾ നിങ്ങൾ തിരഞ്ഞെടുത്ത എയർലൈൻ, ഇൻഷുറൻസ് പോളിസി എന്നിവയെ ആശ്രയിച്ചിരിക്കും. ചൈന, യുഎസ്‌എ, ഇറ്റലി, സ്‌പെയിൻ തുടങ്ങി നിരവധി രാജ്യങ്ങളിലേക്കുള്ള അവശ്യ യാത്രകളൊഴികെ മറ്റെല്ലാം മാറ്റിവെക്കണമെന്ന് എഫ്‌സിഒ ആവശ്യപ്പെടുന്നു .
ഇത് വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കുന്നതിന് കാരണമായി. നിങ്ങളുടെ ഫ്ലൈറ്റ് റദ്ദാക്കപ്പെടുകയാണെങ്കിൽ, എയർലൈൻ ഒരു റീഫണ്ട് വാഗ്ദാനം ചെയ്യണം. അതുപോലെ തന്നെ മടക്കയാത്രയ്ക്കുള്ള വിമാനം റദ്ദാക്കപ്പെട്ടാൽ യാത്രക്കാരെ തിരികെയെത്തിക്കാൻ എയർലൈൻസിന് കടമയുണ്ട്. ഇത് മടക്കയാത്രയ്ക്കുള്ള പണം യാത്രക്കാരൻ സ്വീകരിച്ചില്ലെങ്കിൽ മാത്രമാണ്.
ചില രാജ്യങ്ങളിലേക്ക് അവർ തന്നെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കാരണം നിങ്ങൾക്ക് യാത്ര ചെയ്യാൻ കഴിഞ്ഞേക്കില്ല. അർജന്റീന, പെറു, പരാഗ്വേ, വെനിസ്വേല എന്നിവ നിലവിൽ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള എല്ലാ വിമാനങ്ങളും താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു. “പൊതുവേ, ഒരു പ്രദേശത്തേക്കുള്ള എല്ലാ യാത്രകൾക്കും എതിരെ എഫ്‌സിഒ നിർദേശം നൽകുമ്പോൾ യാത്ര തടസ്സപ്പെടുത്തലോ റദ്ദാക്കലോ ഉണ്ടായേക്കും.” അസോസിയേഷൻ ഓഫ് ബ്രിട്ടീഷ് ഇൻഷുറേഴ്‌സ് (എബിഐ) യിലെ സു ക്രൗൺ പറഞ്ഞു.
ഇതിലെ പ്രധാന കാര്യം എന്ന് പറയുന്നത് എഫ് സി ഓ (The Foreign and Commonwealth Office, commonly called the Foreign Office, or British Foreign Office, is a department of the Government of the United Kingdom. It is responsible for protecting and promoting British interests worldwide and was created in 1968 by merging the Foreign Office and the Commonwealth Office) ഒരു സ്ഥലത്തേക്കുള്ള യാത്രാ സംബന്ധമായ മുന്നറിയിപ്പ് നൽകിയ ശേഷം അവ അവഗണിച്ചു യാത്ര തുടരാൻ നിങ്ങൾ തീരുമാനിച്ചാൽ ട്രാവൽ ഇൻഷുറൻസ് കവർ ചെയ്യില്ല എന്ന് അറിയുക. ക്ലെയിം നിരസിക്കാൻ ഇത് കമ്പനികളെ അധികാരപ്പെടുത്തുന്നു. നിങ്ങളുടെ ഇഷ്ടത്തിന് ട്രാവൽ നടത്തുകയും പിന്നീട് എന്തെങ്കിലും തടസം തിരിച്ചുവരവിന് ഉണ്ടാവുകയും ചെയ്താൽ സ്വന്തം ചിലവിൽ തന്നെ മടക്കയാത്ര നടത്തേണ്ടി വരുകയും ചെയ്യും. ഇതുപോലുള്ള മടക്കയാത്രകൾ ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരിക്കുകയില്ല എന്ന് തിരിച്ചറിയുക. അതുകൊണ്ടു ഫോറിൻ ഓഫീസ് നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചു മാത്രം നമ്മുടെ യാത്രകളും ഹോളിഡേകളും തിരഞ്ഞെടുക്കുക.
ബ്രിട്ടീഷ് എയർവെയ്‌സ്, ഈസി ജെറ്റ്, വിർജിൻ അറ്റ്ലാന്റിക് എന്നിവയുൾപ്പെടെ നിരവധി വിമാനക്കമ്പനികൾ നിലവിൽ യാത്രക്കാരെ സൗജന്യമായി റീബുക്ക് ചെയ്യാൻ അനുവദിക്കുന്നു. എന്നാൽ ഇത് പൂർണ്ണമായും ഓരോ ടിക്കറ്റിനെയും വിമാന കമ്പനിയെയും ആശ്രയിച്ചാണ് നിൽക്കുന്നത്. നോൺ റീഫഡബിൾ ടിക്കറ്റ് തുടങ്ങിയ സംബന്ധമായി ഓരോ വിമാന കമ്പനിക്കും വ്യത്യസ്ഥമായ മാനദണ്ഡങ്ങൾ നിലവിൽ ഉണ്ട് എന്ന് അറിയുക. എന്നിരുന്നാലും ഒരു നിലവിലെ സാഹചര്യത്തിൽ ഫീ ഒന്നും നൽകാതെ മറ്റൊരു ദിവസത്തേക്ക് റീ ബുക്ക് ചെയ്യാൻ കമ്പനികൾ അവസരം നൽകുന്നു. അപ്പോൾ ടിക്കറ്റ് വിലയിൽ ഉണ്ടാകാവുന്ന വില വർദ്ധനവ് നൽകാൻ കസ്റ്റമർ തയ്യാർ ആകണം എന്ന് മാത്രം. ക്യാൻസൽ ചെയ്താൽ കൂടുതൽ തുക നഷ്ടപ്പെടുന്നതിനേക്കാൾ ഭേദമാണ് മറ്റൊരു ഭിവസത്തേക്കു യാത്ര മാറ്റുന്നത്. എന്നാൽ എല്ലാവർക്കും ഇതിന് സാധിക്കുമോ എന്നകാര്യത്തിൽ സംശയം നിലനിൽക്കുന്നു. അതുകൊണ്ട് ഉപയോക്താക്കൾ എയർലൈനിനോടോ മറ്റോ ആദ്യം റീഫണ്ടുകൾക്കോ റീ ബുക്കിംഗിനോ ആവശ്യപ്പെടണമെന്ന് ഇൻഷുറർമാർ പറയുന്നു. “ക്ലെയിം പ്രക്രിയ സുഗമമായി നടക്കാൻ സഹായിക്കുന്നതിന് ആളുകൾ അവരുടെ എല്ലാ യാത്രാ ഇൻവോയ്സുകളും രസീതുകളും സൂക്ഷിക്കണം,” എബിഐയിലെ ലോറ ഡോസൺ പറയുന്നു.
രോഗം പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിൽ ചില ഇൻഷുറൻസ് കമ്പനികൾ പുതിയ പോളിസികൾ അല്ലെങ്കിൽ മാറ്റം വരുത്തിയ കവർ വിൽക്കുന്നത് നിർത്തി. ഏറ്റവും പ്രധാനം “തടസ്സപ്പെടുത്തൽ കവർ” ആണ്. അതേസമയം, ആക്സ, അവിവ, ഇൻഷുറർ അൻഡോ എന്നിവയ്ക്ക് രോഗവുമായി ബന്ധപ്പെട്ട ക്ലെയിമുകൾക്ക് പരിമിതമോ മാറ്റമോ ഉണ്ട്. അഡ്മിറൽ, അവിവ, എൽവി, ചർച്ചിൽ, മോർ ദാൻ, ഡയറക്ട് ലൈൻ എന്നിവ യാത്രാ ഇൻഷുറൻസ് നൽകുന്നതിനെ താൽക്കാലികമായി നിർത്തിവച്ചു. രോഗം ബാധിക്കാത്ത സ്ഥലങ്ങളിലേക്ക് ബുക്ക് ചെയ്തിട്ടുണ്ടെങ്കിൽ തുടർന്നുള്ള ദിവസങ്ങളിൽ എഫ്‌സിഒ പുതിയ നിർദേശങ്ങൾ കൊണ്ടുവന്നാലും നിങ്ങൾക്ക് യോഗ്യതയുള്ള ഇൻഷുറൻസ് ഉണ്ടെങ്കിൽ നിങ്ങൾ പരിരക്ഷിക്കപ്പെടും.
ഇന്നലെ മുതൽ ബ്രിട്ടനിൽ നിന്നുള്ളവർക്ക് ഇന്ത്യയിൽ പ്രവേശനമില്ല. ഇത്പോലെ അമേരിക്കയും നടപടി സ്വീകരിച്ചുകഴിഞ്ഞു. നിലവിലുള്ള എല്ലാ വിസകളും താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് ഇന്ത്യൻ സർക്കാർ അറിയിച്ചു. 2020 ഏപ്രിൽ 15 വരെയാണ് ഈ നടപടി. യുഎൻ, അന്താരാഷ്ട്ര ഓർഗനൈസേഷനുകൾ, തൊഴിൽ, പ്രോജക്റ്റ് വിസ എന്നിവയിലാണ് യാത്ര ചെയ്യുന്നതെങ്കിൽ ഇത് ബാധകമല്ല. രോഗം പടരുന്ന സാഹചര്യത്തിൽ എയർപോർട്ടിൽ ഉള്ള പരിശോധനകളെല്ലാം ഇന്ത്യയിൽ കർശനമാക്കി. ബ്രിട്ടനിൽ വിർജിൻ അറ്റ്ലാന്റിക് വിമാനത്തിന്റെ അഞ്ചിൽ നാലും വെട്ടികുറയ്ക്കുകയും, കൂടാതെ എട്ട് ആഴ്ച ശമ്പളമില്ലാത്ത അവധി എടുക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ഉണ്ടായി. റയാനെയറും ഈസി ജെറ്റും അവരുടെ ഭൂരിഭാഗം സർവീസുകളും നിർത്തിവെച്ചു.
ബ്ലാക്ക് ബേണിൽ താമസിച്ചിരുന്ന മെയ് മോൾ മാത്യു (Maymol Mathew, 42 ) അല്പം മുൻപ് ബ്ലാക്ക് ബേൺ ആശുപത്രിൽ വച്ച് നിര്യതയായ വിവരം വ്യസനസമേതം അറിയിക്കുന്നു. മരിച്ച മെയ് മോൾ കോട്ടയം പുന്നത്തറ സ്വദേശിനിയാണ്. പുന്നത്തറ ഇളയംതോട്ടത്തിൽ കുടുംബാംഗമാണ് മെയ് മോൾ. ബ്ലാക്ക് ബേൺ ആശുപത്രിയിൽ നേഴ്‌സായി ജോലി ചെയ്‌തു വരികയായിരുന്നു.
ഈ മാസം പന്ത്രണ്ടാം തിയതി ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന ക്രോയ്ഡഡോണിൽ താമസിച്ചിരുന്ന മലയാളിയായ തിരുവല്ല സ്വദേശി സിജി ടി അലക്‌സ് ഹൃദയാഘാതം മൂലം മരിച്ചത്. യുകെ മലയാളികളുടെ അനുഭവത്തിൽ ഒന്നിന് പിറകെ മറ്റൊരു ദുഃഖം ഉണ്ടാകും എന്നത് അനുഭവപാഠം…
ഷോൾഡർ സംബന്ധമായ ഒരു ഓപ്പറേഷന് ശേഷം ഡിസ്ചാർജ് ചെയ്‌ത് വീട്ടിൽ എത്തിയ മെയ് മോൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച തിരിച്ചു ആശുപത്രിൽ എത്തുകയായിരുന്നു. ആരോഗ്യനില വഷളായതിനെത്തുടന്ന് വെള്ളിയാഴ്ച്ച വെൻറ്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. എന്നാൽ എല്ലാ പ്രതീക്ഷകളും നിഷഫലമാക്കി മെയ് മോൾ അൽപ്പം മുൻപ് മരണത്തിന് കീഴടങ്ങിയപ്പോൾ എന്താണ് സംഭവിച്ചത് എന്ന് തിരിച്ചറിയാൻ കഴിയാതെ കുഴങ്ങുകയാണ് കൂട്ടുകാരും ബന്ധുക്കളും.
പോസ്റ്റ് ഓപ്പറേഷൻ ഇൻഫെക്ഷൻ ആകാനാണ് സാധ്യത എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. കൊറോണ ടെസ്റ്റ് നടത്തുകയും ഫലം നെഗറ്റീവും ആയിരുന്നു. എന്നാൽ എന്താണ് യഥാർത്ഥ കാരണമെന്ന് ഇപ്പോഴും വ്യക്തമല്ല.
പരേതയായ മെയ് മോൾക്ക് രണ്ട് സഹോദരൻമ്മാരാണ് ഉള്ളത്. യുകെയിലെ ഹഡേഴ്സഫീൽഡ് (Huddersfield) ൽ താമസിക്കുന്ന ബിബിയും മറ്റൊരു സഹോദരൻ ആയ ലൂക്കാച്ചൻ അമേരിക്കയിലും ആണ് ഉള്ളത്.
മെയ് മോളുടെ അകാല മരണത്തിൽ മലയാളം യുകെയുടെ അനുശോചനം ദുഃഖാർത്ഥരായ ബന്ധുക്കളെയും കൂട്ടുകാരെയും അറിയിക്കുന്നു.
തോമസ് ചാക്കോ
ലണ്ടൻ : കേരളം കഴുത്തറ്റം വെള്ളത്തിൽ മുങ്ങി താണപ്പോഴും , നിപ്പ വൈറസ് പരത്തിയ പനി കേരളത്തിൽ പടർന്നു പിടിച്ചപ്പോഴും നാടിനെ രക്ഷിക്കാൻ മലയാളികൾ സ്വീകരിച്ച രക്ഷാപ്രവർത്തനങ്ങൾ ലോകാരോഗ്യ സംഘടനയുടെയും , ലോക രാജ്യങ്ങളുടെയും അഭിനന്ദങ്ങൾ ഏറ്റ് വാങ്ങിയിരുന്നു . ഇന്ന് ലോകം മുഴുവനും കൊറോണ വൈറസ് ഭീതിയിലൂടെ കടന്നു പോകുമ്പോൾ യുകെയിലെ യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സഹകരിക്കാൻ തയ്യാറായി വന്ന ഇന്ത്യൻ ഡോക്ടർമാർ ഓരോ യുകെ മലയാളികളുടെയും മനസ്സിൽ ഇടം നേടി കഴിഞ്ഞു .
യുകെയിൽ കൊറോണ വൈറസ് മൂലം ഉണ്ടായ മരണം 104 കടന്നു . രോഗബാധിതരുടെ എണ്ണം 2626 ൽ എത്തിയിരിക്കുന്നു . ഒരു ദിവസം 25000 പേരെ വരെ ടെസ്റ്റ് ചെയ്‌തു രോഗനിർണ്ണയം നടത്തുന്നു . വെള്ളിയാഴ്ചയോടു കൂടി യുകെയിലെ എല്ലാ സ്‌കൂളുകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടക്കുവാൻ ഒരുങ്ങുന്നു . പരീക്ഷകൾ മാറ്റി വയ്ക്കാൻ ഒരുങ്ങുന്നു . വാടകയ്ക്ക് താമസിക്കുന്നവരെയും , ലോണെടുത്ത് വീട് വാങ്ങിയവരെയും സഹായിക്കാൻ നിയമനിർമ്മാണം നടത്താൻ യുകെ ഗവണ്മെന്റ് തയ്യാറെടുക്കുന്നു. ബ്രിട്ടീഷ് പൗരന്മാരോട് യാത്രകൾ ഒഴിവാക്കാൻ ആവശ്യപ്പെട്ടിരിക്കുന്നു . രോഗത്തെ തടഞ്ഞു നിർത്താൻ പുതിയ വഴികൾ തേടുമ്പോഴും യുകെയിൽ അപകടകരമായ രീതിയിൽ രോഗം പടരുകയാണ്.
ഈ അവസരത്തിൽ ബ്രിട്ടണിൽ കൊറോണ വൈറസ് ഭീതിയിൽ കഴിയുന്ന ഇന്ത്യക്കാരെ സഹായിക്കാൻ യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ സംഘാടകരിൽ ഒരാളായ ബാല സജീവ് കുമാർ മുമ്പോട്ട് വച്ച പരസ്പര സഹായം എന്ന ആശയം നടപ്പിലാക്കുവാൻ ഇരുപതോളം ഇന്ത്യൻ ഡോക്ടർമാരാണ് ആദ്യം മുന്നോട്ട് വന്നിരുന്നത്. എന്നാൽ ഈ ഉദ്യമത്തിന്റെ നന്മയും , മഹത്വവും തിരിച്ചറിഞ്ഞു കൂടുതൽ ഡോക്‌ടർമാരും നഴ്‌സുമാരും ഇതിൽ പങ്കാളികളാകുവാൻ മുന്നോട്ട് വന്നു കഴിഞ്ഞു.
വൈദ്യ സഹായം ലഭിക്കാതെ ബ്രിട്ടനിൽ ഒരു മലയാളി പോലും മരണപ്പെടരുതെന്നും , ഡോക്ടറായ എന്റെ ഭർത്താവിനെ കൂടി നിങ്ങളുടെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സഹകരിപ്പിക്കുമോ എന്നും ചോദിച്ചുകൊണ്ടാണ് മലയാളിയായ ഒരു ലേഡി ഡോക്ടർ ഈ പ്രവർത്തനത്തിൽ പങ്കെടുക്കുവാൻ മുന്നോട്ട് വന്നത്.
യുകെയിലുള്ള ഏതൊരു ഇന്ത്യക്കാരനും , സൗജന്യമായി വിളിക്കാൻ സാധിക്കുന്ന 02070626688 (നെറ്റ്‌വർക്ക് നിരക്കുകൾ ബാധകം) എന്ന ഹെൽപ്പ് ലൈൻ ഫോൺ നമ്പർ ഒരുക്കികൊണ്ടാണ് യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ കൊറോണ വൈറസിനെ തടയാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് . ഈ നമ്പറിൽ വിളിക്കുന്ന ആൾ, തങ്ങളുടെ പേര്, ഫോൺ നമ്പർ, സഹായത്തിന്റെ രൂപം, സഹായം ആവശ്യമുള്ള സ്ഥലം എന്നിവ നൽകി കഴിഞ്ഞാൽ ഇന്ത്യൻ ഡോക്ടർമാരുമായി നേരിട്ട് സംസാരിക്കുവാനും മറ്റ് സഹായങ്ങൾ എത്തിക്കുവാനുമായിട്ടുള്ള ക്രമീകരണങ്ങളാണ് ഇപ്പോൾ ഒരുക്കുന്നത്.
ഡോക്ടർ സോജി അലക്സിന്റെ നേതൃത്വത്തിൽ ഡോക്ടർമാരും , നഴ്‌സുമാരും അടങ്ങുന്ന ക്ലിനിക്കൽ അഡ്‌വൈസ് ഗ്രൂപ്പ് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് , ഹെൽത്ത് പ്രൊട്ടക്ഷൻ സ്കോട്ട്ലൻഡ് എന്നീ ഗവൺമെന്റ് ബോഡികളുടെ നിർദ്ദേശാനുസരണം തയ്യാറാക്കിയിട്ടുള്ള കോവിഡ് 19 മാനേജ്‌മെന്റിനുള്ള പ്രോട്ടോക്കോൾ അനുസരിച്ചുള്ള ഉപദേശങ്ങളും നിർദ്ദേശങ്ങളുമാണ് നൽകുന്നത്. ഈ ഡോക്ടർമാർ ചികിത്സ നിശ്ചയിക്കുകയോ, മരുന്നുകൾ പ്രിസ്‌ക്രൈബ് ചെയ്യുകയോ ചെയ്യാതെ രോഗം സ്ഥിരീകരിച്ചവരോ, സംശയിക്കപ്പെടുന്നവരോ ആയവർക്ക് മാനസികമായി ധൈര്യം പകർന്നു കൊടുക്കുന്നതിനുള്ള ശ്രമമാണ് ആദ്യം നടത്തുന്നത്.
ഏതെങ്കിലും ഇന്ത്യൻ കുടുംബങ്ങൾ കൊറോണ രോഗലക്ഷണങ്ങൾ മൂലമോ, രോഗം ബാധിച്ചോ വീടുകളിൽ പരസഹായമില്ലാതെ ജീവിക്കേണ്ടി വരുന്ന സാഹചര്യമുണ്ടായാൽ അവരെ അടിയന്തിരമായി സഹായിക്കാൻ യുകെയുടെ നാനാഭാഗങ്ങളിലുള്ള പ്രവർത്തകരെ കൂട്ടി ഒരു വോളന്റിയേഴ്‌സ് ഗ്രൂപ്പും രൂപീകരിച്ചിട്ടുണ്ട്. നിരവധി സന്മനസുകളാണ് ഇതിനോടകം യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ ഈ ജീവകാരുണ്യ പ്രവർത്തങ്ങളിൽ പങ്കാളികളാകുവാൻ തയ്യാറായി മുന്നോട്ട് വന്നിരിക്കുന്നത് .
ഉണും ഉറക്കവുമില്ലാതെ യുകെ ഗവണ്മെന്റിന്റെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായി കൊണ്ടിരിക്കുന്ന ഇന്ത്യൻ ഡോക്ടര്മാരും നഴ്‌സുമാരും നടത്തുന്ന ഈ മഹനീയ കർമ്മങ്ങളെ നമ്മുക്ക് ആത്മാർത്ഥമായി അഭിനന്ദിക്കാം . ലോകത്തോടൊപ്പം മരണ ഭീതിയിൽ വിറങ്ങലിച്ചു നിൽക്കുന്ന ബ്രിട്ടന് സഹായമായി മാറുവാൻ യുകെ മലയാളികളെ വരൂ നമ്മുക്കും ഈ സന്മനസുകൾക്കൊപ്പം കൈകോർക്കാം.
ലണ്ടൻ : കൊറോണ വൈറസ് വ്യാപനത്തെ തടയാനായി ഓരോ ദിവസവും പുതിയ നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും പുറത്തിറക്കി പ്രധാനമന്ത്രി ബോറിസ് ജോൺസൻ. അനിവാര്യമല്ലാത്ത എല്ലാ വിദേശ യാത്രകളും ബ്രിട്ടീഷ് പൗരന്മാർ ഒഴിവാക്കണമെന്ന് ഇന്നലെ ഫോറിൻ ആൻഡ് കോമൺവെൽത്ത് ഓഫീസ് (എഫ്‌സിഒ) ആവശ്യപ്പെട്ടു. ഇതാദ്യമായാണ് എഫ്‌സിഒ ലോകത്തെവിടെയ്ക്കുമുള്ള യാത്ര ഒഴിവാക്കണമെന്ന് നിർദേശിക്കുന്നത്. രോഗത്തെ തടഞ്ഞു നിർത്താൻ പുതിയ വഴികൾ തേടുമ്പോൾ തന്നെ അപകടകരമായ രീതിയിൽ രോഗം പടരുകയാണ്. മരണം 104 എത്തുകയും രോഗബാധിതരുടെ എണ്ണം 2626 റിൽ ആകുകയും ചെയ്‌തതോടെ പുതിയ നിർദ്ദേശങ്ങളുമായി ബോറിസ് ജോൺസൻ… പ്രധാന തീരുമാനങ്ങൾ ഇവയാണ്.
വെള്ളിയാഴ്ചയോടു കൂടി എല്ലാ സ്‌കൂളുകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടക്കുന്നു.
പ്രൈവറ്റ് സ്‌കൂളുകളും നേഴ്സറിയും ഇതിൽപ്പെടുന്നു.
മെയ് ജൂൺ മാസങ്ങളിൽ നടക്കാനിരുന്ന പരീക്ഷകൾ നടക്കാനുള്ള സാധ്യത ഇല്ലായതായി
കുട്ടികളുടെ ഭാവിയെ ബാധിക്കാതെ തന്നെ തീരുമാനങ്ങൾ ഉണ്ടാകും
സ്‌കൂൾ കീ വർക്കേഴ്‌സ് സ്‌കൂളിൽ റിപ്പോർട്ട് ചെയ്യണം…
പാവപ്പെട്ട വിദ്യാർത്ഥികൾക്ക് ഭക്ഷണം എത്തിച്ചു നൽകുകയോ വൗച്ചർ നൽകുകയോ ചെയ്യും
വാടക തരുന്നതിൽ വീഴ്ച വരുത്തുന്ന താമസക്കാരെ പുറത്താക്കാൻ പാടുള്ളതല്ല… ഇതിന് വേണ്ടി നിയമനിർമ്മാണം നടത്തും.
ഒരു ദിവസം 25000 പേരെ വരെ ടെസ്റ്റ് ചെയ്‌തു രോഗനിർണ്ണയം നടത്തുന്നു.
ലോകത്താകമാനം ഇതുവരെ മരിച്ചത് 8000 പേർ .. രോഗബാധിതർ രണ്ട് ലക്ഷം കവിഞ്ഞു.
ഇന്നൊരുദിവസം ഇറ്റലിയിൽ മാത്രം മരിച്ചത് 475 പേർ ആണ് എന്നത് ആശങ്ക കൂട്ടുന്നു.