സ്വന്തം ലേഖകൻ
ലണ്ടൻ : പിടിച്ചുനിർത്താനാവാത്ത വിധത്തിൽ കൊറോണ വൈറസ് മുന്നേറുന്നതോടെ ബ്രിട്ടനിൽ വൈറസ് കേസുകൾ 206 ആയി. ഒരു ദിനം കൊണ്ട് 43 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മിൽട്ടൺ കീൻസ് ആശുപത്രിയിൽ രോഗം സ്ഥിരീകരിച്ച 83 കാരനും മരിച്ചതോടെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി ഉയർന്നു. ഇതോടെ ജനം കൂടുതൽ പരിഭ്രാന്തരായിരിക്കുകയാണ്. മരുന്നില്ലാത്ത രോഗമായതിനാൽ എന്ത് ചെയ്യണമെന്ന് അറിയാതെ നിൽക്കുകയാണ് ശാസ്ത്രലോകം. കേസുകളുടെ എണ്ണം എത്ര വേഗത്തിൽ ഉയരുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അടുത്ത ഘട്ടത്തിലെ രോഗ പ്രതിരോധം എന്ന് ഇംഗ്ലണ്ട് ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസർ ജെന്നി ഹാരിസ് ബിബിസിയോട് പറഞ്ഞു. ആർക്കും ഏത് സമയത്തും രോഗം ബാധിക്കാനും മരിക്കാനും ഉള്ള സാധ്യത ഏറെയാണെന്ന് വിദഗ്ദർ മുന്നറിയിപ്പ് നൽകി.
വലിയ സമ്മേളനങ്ങൾ നിയന്ത്രിക്കുന്നത് പോലുള്ള നടപടികളെക്കുറിച്ച് ഈയാഴ്ച്ച ചർച്ച ചെയ്യും. രോഗം പ്രതിരോധിക്കാൻ സാധിച്ചില്ലെങ്കിൽ സ്കൂളുകൾ അടയ്‌ക്കേണ്ടി വരും. ഒപ്പം വീട്ടിലിരുന്നു ജോലി ചെയ്യാനും ആളുകൾ നിർബന്ധിതരാകും. കേസുകൾ കുത്തനെ ഉയരുന്നത് തടയുവാനും ശൈത്യകാലത്ത് പകർച്ചവ്യാധിയുടെ വേരോട്ടം ഇല്ലാതാക്കുവാനും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഡോക്ടർ ഹാരിസ് പറഞ്ഞു. ജനങ്ങളുടെ ജീവിതത്തിനും സമ്പദ്‌വ്യവസ്ഥയ്ക്കും ഉണ്ടാകുന്ന തടസ്സം നീക്കം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ലോകമാകെ 102,000 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 3,480 പേർ മരിച്ചു. ഇതിൽ 3, 070 പേര് ചൈനയിലാണ്. ഇറാനിൽ ഇന്നലെ 21 പേർ കൂടി മരിച്ചതോടെ രാജ്യത്ത് മരണസംഖ്യ 145 ആയി ഉയർന്നു. ചൈനയ്ക്കു പുറത്തു കൊറോണ ബാധിച്ച് ഏറ്റവും കൂടൂതൽ ആളുകൾ മരിച്ചത് ഇറ്റലിയിലാണ് – 233 പേർ.
വൈറസ് ഭീതിയെ തുടർന്ന് കാലിഫോർണിയ തീരത്ത് പിടിച്ചിട്ട കപ്പലിലെ 21 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. യു എസ് വൈസ് പ്രസിഡന്‍റ് മൈക് പെൻസ് ആണ് ഇക്കാര്യം അറിയിച്ചത്.
ഫാ. ഹാപ്പി ജേക്കബ്
പരിശുദ്ധമായ വലിയനോമ്പിലെ മൂന്നാമത്തെ ആഴ്ചയിലേക്ക് നാം പ്രവേശിക്കുകയാണ്. രൂപാന്തര ത്തിൻറെ അവസ്ഥയിലേക്ക് നമ്മെ കൊണ്ടെത്തിക്കാൻ നോമ്പിന് വളരെ വലിയ പ്രാധാന്യമുണ്ട്. ഇനിയുള്ള ആഴ്ചകളിൽ നമ്മുടെ ചിന്തയ്ക്ക് ഭവിക്കുന്നത് എല്ലാ വായനകളും രോഗശാന്തി യുടെയും സൗഖ്യ ദാനത്തിനും ഭാഗങ്ങളാണ് ആണ്. കഴിഞ്ഞ കുറേ ദിവസങ്ങളായി നാം കേട്ടുകൊണ്ടിരിക്കുകയാണ് ലോകം മുഴുവനും പുതിയ ഒരു വൈറസ് രോഗബാധ പൊട്ടിപ്പുറപ്പെട്ടത് ആയിട്ടുള്ള വാർത്തകൾ. ചൈനയിൽ ആരംഭിച്ച ചുരുങ്ങിയ സമയം കൊണ്ട് ലോകമാകെ ഇതിൻറെ ഭയാശങ്കകൾ നിറഞ്ഞിരിക്കുന്നു . ആധുനികതയും ഉത്തരാധുനികതയും നമ്മെ പുൽകുമ്പോളും സൗഖ്യത്തിനും ശമനത്തിനുമായി നാം പുതിയ മാർഗങ്ങൾ തേടുകയാണ്. ദൈവകോപം ആണോ അതോ ദൈവനിഷേധത്തിലൂടെ മനുഷ്യൻ ആയിത്തീർന്ന അവസ്ഥയാണോ ഇത് എന്ന് നാം മനസ്സിലാക്കുകയും പരിശോധിക്കുകയും തെറ്റ് എവിടെയാണെങ്കിലും അത് തിരുത്തി നോമ്പിൻെറ അനുഭവത്തിലേക്ക് കടന്നു വരേണ്ട സമയമാണ്. ഇവിടെ ഇന്ന് നാം കാണേണ്ടത് കാരണങ്ങളല്ല പകരം കൺമുമ്പിൽ പിടഞ്ഞു വീഴുന്ന മനുഷ്യ ജന്മങ്ങൾ ആണ്, കണ്ണുനീരാണ് അതുപോലെ കുടുംബ ബന്ധങ്ങൾ ആണ്. തൊഴിൽ ശാലകൾ അടയുന്നു , സ്കൂളുകൾ പൂട്ടുന്നു , സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നു ഇവയെല്ലാം രോഗവുമായി ബന്ധപ്പെട്ട് നാം ഇന്ന് അനുഭവിക്കുന്നു . ഏവരെയും ദൈവസന്നിധിയിൽ സമർപ്പിക്കുകയും പ്രാർത്ഥിക്കുകയും രോഗബാധിതരായിരിക്കുന്ന ഏവർക്കും സൗഖ്യം ലഭിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കുകയും ചെയ്യാം.
ഈ ആഴ്ചയിൽ നമ്മുടെ ചിന്തയായി ഭവിക്കുന്നത് വിശുദ്ധ മർക്കോസിൻെറ സുവിശേഷം രണ്ടാം അധ്യായം ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള വാക്യങ്ങൾ ആണ്. കർത്താവ് ഒരു ഭവനത്തിൽ പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോൾ തളർവാത രോഗം ബാധിച്ച ഒരു മനുഷ്യനെ നാലുപേർ ചുവന്ന് അവൻറെ സന്നിധിയിലേക്ക് കൊണ്ടുവരികയാണ് . അവിടെ ധാരാളം തടസ്സങ്ങളും പ്രതിബന്ധങ്ങളും നാം കാണുന്നു. എന്നാൽ എനിക്ക് ഈ ഭാഗത്ത് നിങ്ങളോട് പറയുവാൻ ആഗ്രഹിക്കുന്ന ഒരു തടസ്സത്തെ കുറിച്ചാണ് ഈ ആഴ്ച ട് എഴുതുന്നത്. അവൻ ബലഹീനനായി കട്ടിലില് കിടക്കുകയാണ് ആ അവസ്ഥയിൽ അവനെ ദൈവസന്നിധിയിലേക്ക് കൊണ്ടുവരുവാൻ അവൻറെ കൂടെയുള്ളവർ എത്രമാത്രം ബുദ്ധിമുട്ടി കാണുമെന്ന് എന്ന് നാം ചിന്തിക്കുക. അതുകൊണ്ട് സുവിശേഷകൻ വളരെ വ്യക്തമായി എഴുതിയിരിക്കുന്നു. പുരുഷാരം നിമിത്തം അവനെ യേശുവിനെ മുമ്പാകെ എത്തിക്കുവാൻ അവർക്ക് കഴിഞ്ഞില്ല. അതിനാൽ അവർ വീടിൻറെ മേൽക്കൂര പൊളിച്ച് കട്ടിലോടുകൂടി അവനെ യേശുവിൻറെ സന്നിധിയിൽ കൊണ്ടുവന്നു. അവരുടെ വിശ്വാസം കണ്ടിട്ട് കർത്താവ് അവനോടു നീ നിൻെറ കിടക്ക എടുത്ത് വീട്ടിലേക്ക് പോകുക . ഉടയവൻെറ വാക്ക് കേട്ടപ്പോൾ ഉടൻ തന്നെ അവൻറെ ബന്ധനങ്ങൾ അഴിയുകയും സൗഖ്യം പ്രാപിക്കുകയും അവൻ എഴുന്നേറ്റു നിവർന്നു നിൽക്കുകയും ചെയ്തു. ഇത് കണ്ടപ്പോൾ സമൂഹത്തിലെ പ്രധാന വ്യക്തികളായ പരീശന്മാരും സാധുക്യരും ഹൃദയത്തിൽ ദോഷം നിരൂപിക്കുന്നു . അവരുടെ മനസ്സ് കണ്ടിട്ട് കർത്താവ് ചോദിക്കുകയാണ് ആണ് ഇവൻറെ പാപങ്ങൾ മോചിച്ചിരിക്കുന്നു എന്ന് പറയുന്നതോ അതോ നീ കട്ടിൽ എടുത്ത് വീട്ടിലേക്ക് പോവുക എന്നു പറയുന്നതാണോ ആണ് എളുപ്പം . അവൻ ദൈവപുത്രനാകയാൽ തനിക്ക് പാപങ്ങളെ മോചിപ്പിക്കുവാൻ അധികാരം ഉണ്ട് എന്ന് അവൻ അവിടെ വെളിപ്പെടുത്തുന്നു.
ആദിമസഭയിൽ വളർച്ചയുടെ ഘട്ടങ്ങളിൽ നാല് തൂണുകളെ കുറിച്ച് നാം മനസ്സിലാക്കുന്നു .അതിൽ ഒന്നാമത് അപ്പോസ്തലന്മാരുടെ പഠിപ്പിക്കലും രണ്ടാമത് കൂട്ടായ്മയും മൂന്നാമത് അപ്പം നുറുക്കലും നാലാമത് പ്രാർത്ഥനയും എന്ന് നാം മനസ്സിലാക്കുന്നു. ആത്മീയ വളർച്ചക്ക് കർശനമായും ഇവ പാലിക്കണം എന്ന് പിതാക്കന്മാർ പഠിപ്പിച്ചു. സഭയുടെ വളർച്ചയിൽ തളർന്നുപോകാതെ നിലനിൽക്കുവാൻ പിതാക്കന്മാർ വിശ്വാസപ്രമാണം നമുക്കായി തന്നു. അവ ഇപ്രകാരം നാം മനസ്സിലാക്കണം സഭ കാതോലികം ആണ് അപ്പോസ്തോലികമാണ് ഏകമാണ് പരിശുദ്ധമാണ് . ഈ നാല് തൂണുകളിൽ ആണ് സഭ നിലനിൽക്കുന്നതും സഭയിലെ അംഗങ്ങളായ നാമോരോരുത്തരും ചേർന്നു വരുന്നതും. ഇതുപോലെ സമർപ്പിതമായ നാലുപേരുടെ വിശ്വാസം കണ്ടിട്ടാണ് കർത്താവ് ഈ തളർവാതരോഗിയെ സൗഖ്യമാക്കിയത്. അത് വിശ്വാസം ആകാം പ്രത്യാശ ആകാം അത് സ്നേഹം ആകാം രക്ഷയുടെ ഉറവിടം ആകാം എങ്ങനെ വേണമെങ്കിലും നമുക്ക് ആ തൂണുകളെ വർണ്ണിക്കാവുന്നതാണ്.
സൗഖ്യം ദൈവദാനം എന്ന് വിശുദ്ധ വേദപുസ്തകം പഠിപ്പിക്കുന്നു. അതുപോലെതന്നെ പാപം മൂലമാണ് രോഗവും, ദുഃഖവും, ദാരിദ്ര്യവും ലോകത്തിലേക്ക് കടന്നു വന്നത് എന്നും പഠിപ്പിക്കുന്നു. ഈ നോമ്പിൽ വിശുദ്ധരായി തീർന്ന് പാപമോചനം നേടുവാൻ നമുക്ക് കഴിയണം.ഈ നാല് പേരുടെ സമർപ്പണം പോലെ നമ്മുടെ പ്രാർത്ഥനയും നമ്മുടെ സമർപ്പണവും കാരണം ഇന്ന് ലോകത്തെ ബാധിച്ചിരിക്കുന്ന എല്ലാ വ്യാധിയും മാറി പോകുവാൻ ഈ നോമ്പ് നമുക്ക് സഹായകമാകട്ടെ.
തൻറെ മകളുടെ സൗഖ്യത്തിന് വേണ്ടി കർത്താവിൻറെ മുമ്പാകെ കണ്ണുനീരോടെ വന്ന സ്ത്രീയോട് പറഞ്ഞ ആ വാക്യം നാം വിസ്മരിക്കരുത് .സ്ത്രീയെ നിൻറെ വിശ്വാസം വലുത് അതിനാൽ നിൻറെ മകൾക്ക് ഈ നാഴികയിൽ തന്നെ സൗഖ്യം വന്നിരിക്കുന്നു.( Mark 5:34) വിശുദ്ധ പത്രോസ് ശ്ലീഹാ നമ്മളോട് ആഹ്വാനം ചെയ്തിരിക്കുന്നത് അവൻറെ അടിപ്പിണരാൽ നമുക്ക് സൗഖ്യം ലഭിച്ചിരിക്കുന്നു . (1Pet 2:24) സൗഖ്യ ദാനത്തിന് നാം തടസ്സമായി നിൽക്കുന്നുവെങ്കിൽ ന മ്മുടെ ജീവിതവും നമ്മുടെ പെരുമാറ്റവും തടസ്സമായി മാറുന്നുവെങ്കിൽ ചിന്തിക്കുക. ആ പുരുഷാരം കാരണം അവന് സൗഖ്യം ലഭിക്കുവാൻ നാലുപേർ ശ്രമിച്ചത് പോലെ നമ്മൾ ഉണ്ടാക്കുന്ന പ്രശ്നങ്ങളെയും പ്രയാസങ്ങളെയും രോഗങ്ങളെയും യും അതിജീവിക്കുവാൻ ഈ നാലു പേരെ പോലെ നാമും ആയിത്തീർന്നേ മതിയാവുകയുള്ളൂ. ആയതിലേക്ക് നമ്മെ എത്തിക്കുവാൻ ഈ നോമ്പ് സഹായകമാകട്ടെ.
ശുദ്ധമുള്ള നോമ്പ് സമാധാനത്തോടെ വരിക
പ്രാർത്ഥനയിൽ നിങ്ങളുടെ ഹാപ്പി ജേക്കബ് അച്ഛൻ
ഡോ. ഐഷ . വി.
നയാ പൈസയും ചെറുകള്ളങ്ങളും
കാസർഗോഡ് ഗവ ടൗൺ യു പി എസിൽ യൂണിഫോമായിരുന്നു. പച്ച പാവാടയും ചന്ദന നിറത്തിലുള്ള ഷർട്ടും. പാവാട ഊർന്ന് പോകാതിരിക്കാനായി പിൻഭാഗത്ത് ഗുണനചിഹ്നാ കൃതിയിൽ പിടിപ്പിച്ച രണ്ടു വള്ളി കൾ മുൻ ഭാഗത്ത് പാവാടയുടെ പട്ടയിൽ അവസാനിച്ചിരുന്നു. പാവാടയ്ക്കും ഷർട്ടിനും പോക്കറ്റുണ്ടായിരുന്നു. ഞങ്ങളുടെ ക്ലാസ്സിലെ മോഹിനി മാതളത്തിന്റെ അല്ലികൾ പോക്കറ്റിൽ ഇട്ടു കൊണ്ടുവന്ന് തിന്നുമ്പോൾ എനിക്കു കൂടി തന്നിരുന്നു. മാതളം അല്ലികളായി ഞാൻ ആദ്യ o കാണുന്നത് മോഹിനിയുടെ പക്കലാണ്(1973 ൽ). അതിന്റെ മുഴുവൻ കായ കാണുന്നത് പിന്നീട് മൂന്നര വർഷത്തിനു ശേഷം(1976 ൽ) ചിരവാത്തോട്ടത്ത് കുടുംബ വീട്ടിലെത്തിയപ്പോൾ . അമ്മയുടെ ചേച്ചിയുടെ മക്കളായ പ്രസാദണ്ണനും സത്യനും കൂടി തറവാട്ടിൽ മരുന്നിന്റെ ആവശ്യത്തിനായി നട്ടുവളർത്തിയിരുന്ന മാതള ചെടികൾ (കുറ്റിച്ചെടികളാണ് ) കായ പറിച്ചെടുത്ത് മരുന്നി ടി ക്കുന്ന ഇടി കല്ലിൽ വച്ച് ഇടിച്ച് പൊട്ടിച്ച് തിന്നാൻ തന്നപ്പോഴാണ്. അന്ന് മാതളപ്പഴം(pomogranate or anar) ഇന്നത്തെപ്പോലെ കടകളിൽ ലഭ്യമായിരുന്നില്ല. ഇന്ന് കടകളിൽ സർവ്വസാധാരണമായി ലഭിക്കുന്ന മാതളത്തിന്റെ( ഹൈബ്രിഡ്) നിറമായിരുന്നില്ല അന്നത്തെ മാതളത്തിന്റെ അകവും പുറവു o വെള്ള കലർന്ന റോസ് നിറമായിരുന്നു അല്ലികൾക്ക്. പുറo ഇളം തവിട്ടു നിറം. കായുടെ ഞെട്ടിന്റെ ഭാഗത്ത് തവിട്ടു നിറം കൂടുതലു o തുമ്പിലേയ്ക്കടുക്കുമ്പോൾ നിറത്തിന്റെ കാഠിന്യം കുറഞ്ഞു o കാണപ്പെട്ടു.
ഒരു ദിവസം ഞങ്ങൾ ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ മോഹിനിയുടെ അമ്മ സ്കൂളിലെത്തി. ക്ലാസ്സ് ടീച്ചറിനെ കണ്ട് മോഹിനിയുടെ അമ്മ പോകാനൊരുങ്ങിയപ്പോൾ മോഹിനി ഓടിച്ചെന്ന് അമ്മയോട് പൈസ ചോദിച്ചു. എന്റെ കൈയ്യിൽ നയാ പൈസയില്ലെന്ന് ആ അമ്മ പറഞ്ഞു. മോഹിനി വിഷണ്ണയായി. അന്നെനിക്കൊരു പുതിയ വാക്കു കിട്ടി. നയാ പൈസ അതായത് ഒരു പൈസ.
അക്കാലത്ത് കാസർ ഗോഡ് ടൗൺ യു പി എസ്സിന് തൊട്ടു ചേർന്ന പറമ്പിലായിരുന്നു ഹൈസ്കൂൾ . അതിനപ്പുറത്ത് വഴിവക്കിൽ ചില മനുഷ്യർ കരിങ്ങാപ്പഴം (ഇന്നത്തെ ഞാവൽപ്പഴം പോലെ അതിനേക്കാൾ വളരെ ചെറിയ പഴം ) , നെല്ലിക്ക , ശീമ നെല്ലിക്ക തുടങ്ങിയവ കുട്ടകളിൽ കൊണ്ടുവന്ന് വിറ്റിരുന്നു. സ്കൂൾ കുട്ടികളാണ് ഏറെയും വാങ്ങിയിരുന്നത്. ഒരു പൈസ ,രണ്ടു പൈസ , മൂന്നു പൈസ, അഞ്ചു പൈസ ,10 പൈസ 20 പൈസ 25 പൈസ (കാലണ എന്ന് പഴമക്കാർ പറഞ്ഞു പോന്നു.), 50 പൈസ(അരയണ), ഒരു രൂപ എന്നിവയായിരുന്നു അന്നത്തെ നാണയങ്ങൾ . 100 ഒരു പൈസകൾ ചേരുമ്പോൾ ഒരു രൂപയായി. പ്രധാന ഉപഭോക്താക്കളായ കുട്ടികൾ ഒന്നോ രണ്ടോ പൈസ കൊടുത്ത് ഈ വക കായ്കനികൾ വാങ്ങി തിന്നിരുന്നു. ഒന്നോ രണ്ടോ പൈസ കൊടുത്ത് വാങ്ങുമ്പോൾ ഒരു വട്ടയില നിറയെ കായ്കനികൾ ലഭിച്ചിരുന്നു. ഇങ്ങനെ വാങ്ങുന്ന സാധനങ്ങൾ കുട്ടികൾ എനിയ്ക്കും തന്നിരുന്നു. ഇത്തരം കായ്കനികൾ തിന്നിരുന്ന കുട്ടികൾക്ക് ചുവന്ന രക്താണുക്കളുടെ കുറവുണ്ടായിരുന്നില്ല എന്നനുമാനിക്കാം.
ഭൂരിഭാഗം കുട്ടികളും പോക്കറ്റിൽ ചില്ലറത്തുട്ടുകൾ ഈ വക സാധനങ്ങൾ വാങ്ങാനായി കരുതിയിരുന്നു. ഞാൻ വീട്ടിൽ നിന്നും പൈസയൊന്നും കൊണ്ടു പോയിരുന്നില്ല. ഒരു ദിവസം എനിയ്ക്കും ഒരു മോഹം തോന്നി. സ്കൂളിൽ പൈസ കൊണ്ടുപോകണമെന്ന്.
അമ്മയും കൈക്കുഞ്ഞായ അനുജത്തിയും ഒരു മുറിയിൽ കിടക്കുകയാണ്. ദേവിയാണ് വീട്ടിലെ ജോലികൾ ചെയ്തിരുന്നത്. അച്ഛൻ രാവിലെ ഓഫീസിൽ പോകുമ്പോൾ മീൻ വാങ്ങാനായി മേശ വലിപ്പിൽ പൈസ ഇട്ടിട്ട് പോകും. ദേവി അതെടുത്തു കൊണ്ടു പോയി നെല്ലിക്കുന്നിൽ നിന്നും മത്സ്യം വാങ്ങണം. അന്ന് പത്തു പൈസയുണ്ടെങ്കിൽ ഒരു കുടുംബത്തിന് ഒരു ദിവസം സുഭിക്ഷമായി കഴിക്കാനുള്ള മത്സ്യം ലഭിച്ചിരുന്നു. ചാകരയാണെങ്കിൽ മത്തി (ചാള), വട്ടമത്തി എന്നിവ 10 പൈസയ്ക്ക് നൂറിലധികം ലഭിച്ചിരുന്നു.
ഇന്നത്തെ പോലെ പണപ്പെരുപ്പം അന്നില്ലായിരുന്നു. സ്കൂളിൽ പൈസ കൊണ്ടുപോകണമെന്ന് തോന്നിയ ദിവസം ഞാനാ പൈസയെടുത്ത് ബാഗിൽ ഇട്ടു. സ്കൂളിൽ കൊണ്ടുപോയെങ്കിലും ചിലവാക്കാൻ തോന്നിയില്ല. ഓരോ ദിവസവും ഇതാവർത്തിച്ചു. ഇത് ചിലപ്പോൾ ഒന്നോ രണ്ടോ മൂന്നോ പൈസകൾ ഒക്കെയായിരുന്നു. ഒരു ദിവസം അമ്മ അച്ഛനോട് ചോദിച്ചു: മേശയിൽ പൈസ ഇടുമെന്ന് പറഞ്ഞിട്ട് ഇട്ടില്ലേയെന്ന് . കുറേ ദിവസങ്ങൾ കഴിഞ്ഞ് ബാഗിന് നല്ല ഘനം വച്ചു. എന്റെ കൈയ്യിൽ പൈസയുള്ള വിവരം കമലാക്ഷി മനസ്സിലാക്കി. എന്നോട് കരിങ്ങാപ്പഴം വാങ്ങാൻ പൈസ ചോദിച്ചെങ്കിലും ഞാൻ കൊടുത്തില്ല. ഒരു വെള്ളി അരഞ്ഞാണത്തിന്റെ ചുട്ടി പൊട്ടിയതും കൂട്ടത്തിലുണ്ടായിരുന്നു. പിറ്റേന്ന് ഞാനതെടുത്ത് കമലാക്ഷിയ്ക്ക് കൊടുത്തു. കമലാക്ഷി എന്നെയും കൂട്ടി നെല്ലിക്കുന്നിലെ ഒരു പീടികയിലെത്തി. ഈ ചുട്ടി കമലാക്ഷി സംസാര ശേഷിയില്ലാത്ത പീടികക്കാരന് കൊടുത്തിട്ട് മിഠായി തരാൻ ആവശ്യപ്പെട്ടു. അയാൾ ആ ചുട്ടി വാങ്ങി തിരിച്ചും മറിച്ചും നോക്കിയ ശേഷം എന്തൊക്കെയോ ദേഷ്യപ്പെട്ട് പറയാൻ ശ്രമിച്ച ശേഷം ചുട്ടി തിരികെ തന്നു. ഞങ്ങൾ ഇളിഭ്യരായി വീട്ടിലേയ്ക്ക് പോയി.
അന്നു രാത്രി അമ്മ എന്നെ പഠിപ്പിക്കാൻ ആരംഭിച്ചു. എന്നോട് ബാഗെടുത്തു കൊണ്ടുവരാൻ ആവശ്യപ്പെട്ടു. ഞാൻ ബാഗെടുത്തു അമ്മയുടെ കൈയ്യിൽ കൊടുത്തു. അസാമാന്യ ഭാരം അനുഭവപ്പെട്ട ബാഗ് അമ്മ തുറന്നു നോക്കിയപ്പോൾ ധാരാളം ചില്ലറത്തുട്ടുകൾ . അമ്മയെന്നെ ചോദ്യം ചെയ്യാൻ തുടങ്ങി. അച്ഛൻ മീൻ വാങ്ങാനായി മേശ വലിപ്പിൽ ഇട്ടിരുന്ന പൈസയാണെന്ന് ഞാൻ പറഞ്ഞു. അച്ഛൻ വീട്ടിലെത്തിയപ്പോൾ അമ്മ വിവരങ്ങൾ ധരിപ്പിച്ചു . അച്ഛൻ എന്നെ അടുത്തു വിളിച്ച് കാര്യങ്ങൾ സംസാരിച്ചു. വെറുതേ ദേവിയെ സംശയിക്കാനിടയാക്കിയില്ലേ എന്നു പറഞ്ഞപ്പോൾ എനിയ്ക്കും വിഷമം തോന്നി. അച്ഛൻ പിന്നെ കാര്യമായി പറഞ്ഞു തന്നു : ഒരിക്കലും മോഷ്ടിക്കരുതെന്നും കള്ളം പറയരുതെന്നും ചെയ്യരുതെന്നും. ഒരാൾ സാഹചര്യങ്ങൾ കൊണ്ട് കൊലപാതകിയാകാം പക്ഷേ മോഷ്ടിക്കുകയെന്നത് അയാൾ കരുതി കൂട്ടി ചെയ്യുന്നതാണ്. മോഷണത്തിന്റെ നിർവ്വചനവും അച്ഛൻ പറഞ്ഞു തന്നതിങ്ങനെയാണ്. ഒരാളുടെ അനുവാദമില്ലാതെ അയാളുടെ മഷി കുപ്പിയിലെ മഷി മറ്റൊരാൾ തൂവൽ കൊണ്ട് തൊട്ടെഴുതുന്നതു പോലും മോഷണമാണ്. ഞങ്ങളിൽ മൂല്യങ്ങൾ വളർത്താൻ അച്ഛൻ ഏറെ ശ്രദ്ധിച്ചിരുന്നു. അക്കാര്യത്തിൽ അച്ഛൻ ഞങ്ങൾക്ക് മാതൃകയാണ്. അച്ഛൻ ഔദ്യോഗിക ജീവിതം നയിച്ചത് ഒട്ടും കളങ്കമില്ലാതെയാണെന്ന് എനിയ്ക്കുറപ്പുണ്ട്, ഞാൻ ചില്ലറത്തുട്ടുകൾ എടുത്തു ബാഗിലിട്ടത് അച്ഛനമ്മമാർക്ക് അപ്രതീക്ഷിതമായി ഒരു സമ്പാദ്യമായി മാറി. വീട്ടിലുള്ള ബിസ്ക്കറ്റ് ഹോർലിക്സ് എന്നിവ തീർത്തു വയ്ക്കുക എന്നതാണ് ഞങ്ങൾ ചെയ്തിരുന്ന മറ്റു കള്ളങ്ങൾ . ഒരല്പം സാഹസപ്പെട്ട് കതകിന്റെ സാക്ഷ നീട്ടിവച്ച് അതിൽ ചവിട്ടിക്കയറി ഭിത്തിയിൽ മുകളിലായി തടി കൊണ്ട് തീർത്ത തട്ടിൽ വച്ചിരുന്ന പാട്ടയിൽനിന്നും ബിസ്ക്കറ്റ് എടുത്ത് തിന്നിട്ടുണ്ട്. ഉണ്ണിക്കണ്ണൻ വെണ്ണ കട്ടുതിന്നതു പോലെയുള്ള മോഷണങ്ങൾ മിക്കവരുടേയും ജീവിതത്തിലുണ്ടാകും. പക്ഷേ ജോലിയ്ക്കു നിന്ന ദേവിയെ സംശയിക്കത്തക്ക തരത്തിലുള്ള മോഷണം ഒരിക്കലും ന്യായീകരിക്കത്തക്കതല്ല.
ലണ്ടൻ : യുകെയിൽ നൂറിലധികം പേർക്ക് കൊറോണ സ്ഥിരീകരിച്ചതോടെ കനത്ത ജാഗ്രതയാണ് രാജ്യത്തെങ്ങും. വെയിൽസിലും സ്കോട്ലൻഡിലും നോർത്തേൺ അയർലണ്ടിലും രോഗം ഇതിനകം പടർന്നുപിടിച്ചുകഴിഞ്ഞു. രോഗം തടയാനുള്ള പല മാർഗങ്ങളും സർക്കാർ സ്വീകരിച്ചുവരുന്നു. പനി, ചുമ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ചുമ, തുമ്മൽ എന്നിവയിലൂടെയാണ് ആളുകൾക്കിടയിൽ രോഗം പടരുന്നത്. കൈകൾ കഴുകുന്നതുപോലെതന്നെ ജനങ്ങൾ തങ്ങളുടെ ഫോണുകളും വൃത്തിയായി സൂക്ഷിക്കണമെന്ന് ഡോക്ടർമാർ പറയുന്നു. ലൈസോൾ പോലെയുള്ള ആന്റി ബാക്റ്റീരിയൽ വൈപ്പ്സ് ഉപയോഗിച്ച് ഫോൺ കഴുകി സൂക്ഷിക്കണമെന്ന് അവർ പറയുന്നു.
ചൈനയിൽ നിന്നുള്ള കണക്കുകൾ പ്രകാരം , കൊറോണ വൈറസ് കുട്ടികളെ താരതമ്യേന ബാധിച്ചിട്ടില്ല. എന്നിരുന്നാലും, ആസ്ത്മ പോലുള്ള ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉള്ള കുട്ടികൾ കൊറോണ പടരാതിരിക്കാൻ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. വൈറസ് പടരാതിരിക്കാനായി സ്കൂളുകൾ അടയ്ക്കാൻ യുകെ സർക്കാർ ആലോചിക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ ടൈംടേബിളുകളിൽ മാറ്റങ്ങളൊന്നുമില്ലെന്നും വിദ്യാർത്ഥികൾ, സ്കൂളുകൾ, കോളേജുകൾ എന്നിവ സാധാരണപോലെ പരീക്ഷകൾക്ക് തയ്യാറാകണമെന്നും യുകെയിലുടനീളമുള്ള പരീക്ഷാ ബോർഡുകൾ അറിയിച്ചു. ഇറ്റലിയിലെയും ഇറാനിലെയും സ്കൂളുകൾ ഇതിനകം അടച്ചു. രോഗം പടരുന്നത് തടയാൻ എല്ലാ ബാങ്കുകൾക്കും ലഭിക്കുന്ന പണം ഉപഭോക്താക്കൾക്ക് വിട്ടുകൊടുക്കുന്നതിന് മുമ്പ് അണുവിമുക്തമാക്കണമെന്ന് ചൈനീസ് സർക്കാർ അറിയിച്ചു . കാർഡുകൾ, നാണയങ്ങൾ, നോട്ടുകൾ എന്നിവ കൈകാര്യം ചെയ്ത ശേഷം കൈകൾ നന്നായി കഴുകുക എന്നതാണ് വൈറസിനെ പ്രതിരോധിക്കാനുള്ള മികച്ച മാർഗം. നഖം കടിക്കുകയോ കഴുകാത്ത കൈ വെച്ച് മുഖത്ത് സ്പർശിക്കുകയോ ചെയ്യരുത്.
ഓസ്‌ട്രേലിയ, യുഎസ് ഉൾപ്പെടെയുള്ള ചില രാജ്യങ്ങൾ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും അതിർത്തികൾ അടയ്ക്കാൻ യുകെ സർക്കാർ ഒരുങ്ങുന്നില്ല. ആളുകളെ സുരക്ഷിതരായി നിലനിർത്തുവാനാണ് അവർ ശ്രമിക്കുന്നത്. നിലവിൽ, യുകെയിൽ എത്തുന്ന എല്ലാ വിമാനങ്ങളും കപ്പലുകളും തങ്ങളുടെ യാത്രക്കാർക്ക് സുഖമാണെന്ന അറിയിപ്പ് നൽകണം. കൊറോണ വൈറസ് പിടിപെട്ടിട്ടുണ്ടെന്ന് സംശയിക്കുന്ന ആളുകൾ ആശുപത്രി സന്ദർശിക്കുന്നതിന് പകരം 111 എന്ന നമ്പറിൽ ബന്ധപ്പെടുക.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് മനുഷ്യർക്കും വളർത്തുമൃഗങ്ങൾക്കും ഇടയിൽ കൊറോണ വൈറസ് പകരാമെന്നതിന് തെളിവുകളൊന്നുമില്ല. എന്നാൽ മൃഗത്തിന്റെ രോമങ്ങളിൽ നിന്ന് കൊറോണ വൈറസ് പിടിപെടാൻ സാധ്യത ഉള്ളതിനാൽ വളർത്തുമൃഗങ്ങളെ സ്പർശിച്ചതിനുശേഷം സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ നന്നായി കഴുകുക.
സ്വന്തം ലേഖകൻ
ലണ്ടൻ : പ്രസവപരിചരണം മെച്ചപ്പെടുത്തുന്നതിനായി 2018ൽ ആയിരുന്നു എൻ എച്ച് എസ് റെസല്യൂഷൻ ഒരു പദ്ധതി കൊണ്ടുവന്നത്. ഇതിനായി ട്രസ്റ്റുകൾ 10 സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. അതിലൂടെ 132 ട്രസ്റ്റുകളിൽ 75 എണ്ണത്തിന് ഫണ്ട് ലഭ്യമായിരുന്നു. അതിലൊന്നാണ് ഷ്രൂസ്ബറി & ടെൽഫോർഡ് ഹോസ്പിറ്റൽ ട്രസ്റ്റ് (സാത്ത്). 2018ൽ 1 മില്യൺ ധനസഹായം ഇവർക്ക് ലഭിക്കുകയുമുണ്ടായി. എന്നാൽ ഏകദേശം 900 കുടുംബങ്ങൾ ട്രസ്റ്റിന്റെ പ്രവർത്തനങ്ങളിൽ അതൃപ്തി പ്രകടിപ്പിക്കുകയും ഒരു അന്വേഷണം നടത്തണമെന്ന് പിന്നീട് ആവശ്യപ്പെട്ടു. ഈ ആശുപത്രിയിൽ നിരവധി കുഞ്ഞുങ്ങളും മൂന്നു അമ്മമാരും മരണപ്പെട്ടു. കെയർ ക്വാളിറ്റി കമ്മീഷൻ (സിക്യുസി) ഇൻസ്പെക്ടർമാർ ഇത് വിലയിരുത്തുമ്പോളാണ് പണം ട്രസ്റ്റിന് ലഭിക്കുന്നത് . കെയർ ക്വാളിറ്റി കമ്മീഷൻ റിപ്പോർട്ട്, ട്രസ്റ്റിന്റെ പ്രസവ സേവനങ്ങൾ ഉൾപ്പെടെയുള്ളവ അപര്യാപ്തമാണെന്ന് വിലയിരുത്തി. അതിനാൽ ലഭിച്ചത് തുക തിരികെ നൽകുമെന്ന് സാത്ത് ചീഫ് എക്‌സിക്യൂട്ടീവ് ലൂയിസ് ബാർനെറ്റ് പറഞ്ഞു.
“ഞങ്ങളുടെ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തേണ്ടിയിരിക്കുന്നു. മാറ്റങ്ങൾ കൊണ്ടുവരാൻ ഞങ്ങൾ ശ്രമിക്കുന്നു. ” ബാർനെറ്റ് പറഞ്ഞു. എൻഎച്ച്എസ് പ്രസവ സേവനങ്ങളുടെ സുരക്ഷയെക്കുറിച്ച് അന്വേഷിക്കാൻ മുൻ ആരോഗ്യ മന്ത്രി ജെറമി ഹണ്ട് ഫെബ്രുവരിയിൽ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ഹണ്ട് മന്ത്രിമാർക്ക് ഒരു കത്തെഴുതി. കെയർ ക്വാളിറ്റി കമ്മീഷൻ മറ്റേണിറ്റിയും സുരക്ഷയുമായി ബന്ധിപ്പിക്കുക എന്ന ഒരു നിർദേശം അദ്ദേഹം മുന്നോട്ടുവെച്ചു. ഫെബ്രുവരിയിൽ നടത്തിയ ഒരു പരിശോധനയിൽ പ്രിൻസസ് റോയൽ ഹോസ്പിറ്റലിന്റെ എ & ഇ ഡിപ്പാർട്ട്‌മെന്റിൽ കുട്ടികൾക്ക് വേണ്ടിയുള്ള നഴ്സ് ജോലിയിൽ ഇല്ലെന്ന് കണ്ടെത്തി. ചൊവ്വാഴ്ച യോഗം ചേരുമ്പോൾ ക്ലിനിക്കൽ കമ്മീഷനിംഗ് ഗ്രൂപ്പ് ബോർഡ് ഇതൊക്കെ ചർച്ച ചെയ്യും.
ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
യു എസ് :- കൊറോണ വൈറസിനെ സംബന്ധിക്കുന്ന ഭീതി ആഗോള വിപണിയിലും പ്രതിഫലിക്കുന്നു. സ്റ്റോക്ക് മാർക്കറ്റുകൾ എല്ലാംതന്നെ തകർച്ചയുടെ വക്കിലാണ്. ലണ്ടനിലെ എഫ് റ്റി എസ് ഇ മൂന്ന് ശതമാനത്തോളം തകർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഡൗ ജോൺസ് ഒരു ശതമാനവും, എസ് & പി 1.7 ശതമാനത്തോളവും തകർച്ചയിലാണ്. യുഎസ് ലേബർ ഡിപ്പാർട്ട്മെന്റിൽ നിന്നുള്ള റിപ്പോർട്ട് അനുസരിച്ച്, 273000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടതായി പറയുന്നു. എന്നാൽ സർവ്വേകളുടെ റിപ്പോർട്ടുകളനുസരിച്ച് കൊറോണ ബാധ മൂലം പല രാജ്യങ്ങളിലും ജനജീവിതം ദുസ്സഹമായി കൊണ്ടിരിക്കുകയാണ്. സ്കൂളുകളും ഷോപ്പിംഗ് മാളുകളും മറ്റും പലയിടങ്ങളിലും അടഞ്ഞുകിടക്കുകയാണ്. സാമ്പത്തിക മേഖലയിലും കൊറോണ വൺ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച ഏഷ്യയിലെ സ്റ്റോപ്പ് മാർക്കറ്റുകൾ വൻ തകർച്ചയാണ് രേഖപ്പെടുത്തിയത്. യാത്ര കമ്പനികളുടെ ഷെയറുകളും മറ്റും ഈ വർഷത്തിലെ ഏറ്റവും വലിയ നഷ്ടത്തിലേക്കാണ് കൂപ്പു കുത്തുന്നത്. യുഎസിൽ ട്രഷറികളിൽ നിന്നുള്ള വരുമാനം 10 വർഷത്തെ ഏറ്റവും കുറഞ്ഞ സംഖ്യയിൽ എത്തിനിൽക്കുകയാണ്.
കൊറോണ ബാധ മൂലം ചരക്ക് സേവനങ്ങളുടെ ആഗോള വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. മിക്കവാറും എല്ലാ രാജ്യങ്ങളിലെയും സാമ്പത്തിക മേഖലയെ കുറവാണ് അതിശക്തമായി ബാധിച്ചിരിക്കുകയാണ്. ഇതിൽ നിന്നുള്ള കരകയറ്റത്തിനായി നൂതന പദ്ധതികൾ ആവിഷ്കരിക്കുകയാണ് ഭരണകൂടങ്ങൾ.
എൻ എസ് പി സി സി യിലേക്ക് വിളിച്ച് സ്വന്തം വീടുകളിൽ നടക്കുന്ന ഗാർഹിക പീഡനങ്ങൾ റിപ്പോർട്ട് ചെയ്യുന്ന കുട്ടികളുടെ എണ്ണം ഭീകരമാം വിധം വർദ്ധിക്കുന്നു എന്ന് ചാരിറ്റിയുടെ മുന്നറിയിപ്പ് . പൊലീസിനും ലോക്കൽ അതോറിറ്റിക്കും ലഭിച്ച പരാതികളുടെ എണ്ണം കഴിഞ്ഞ വർഷത്തേതിനെ അപേക്ഷിച്ച് 5, 322ൽ നിന്ന് 6, 642ആയി ഉയർന്നു. ഇതിൽ പങ്കാളികളാകുന്ന കുട്ടികളുടെ മാനസിക നിലവാരവും വല്ലാതെ ഇടിയുന്നതായി റിപ്പോർട്ട്. ഡൊമസ്റ്റിക് അബ്യൂസ് ബില്ലിൽ കുട്ടികൾക്ക് കൂടുതൽ സംരക്ഷണം നൽകണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. എന്നാൽ ഇപ്പോൾ നിലവിലുള്ള ബില്ല് കുട്ടികൾക്ക് അനുകൂലമായ ധാരാളം നിയമാവലികൾ ഉള്ളതാണെന്ന് ഹോം ഓഫീസ് പറഞ്ഞു.
ബിബിസിയിൽ നിന്നുള്ള ഒരു റിപ്പോർട്ടർ പറയുന്നു ” ആറുവയസ്സുകാരനായ ഒരു ആൺകുട്ടി ഷൂസ് ധരിച്ചാണ് കിടന്നുറങ്ങുന്നത്, മർദ്ദകനായ അച്ഛൻ അടിക്കാൻ വരുമ്പോൾ ഓടി രക്ഷപ്പെടാനാണ് അവൻ ഇങ്ങനെ ചെയ്തിരുന്നത്. അച്ഛൻ അമ്മയെ സ്ഥിരമായി അടിക്കുന്നത് അവൻ കാണാറുണ്ടായിരുന്നു. സഹായം ചോദിച്ചു കൊണ്ട് ഓടി മറ്റുള്ളവരുടെ അടുത്ത് ചെല്ലുന്നത് അവനായിരുന്നു എന്ന് ലിസ ബ്രിയാർഡ് പറഞ്ഞു. മുറിയിൽ ഒരു ചെറിയ അനക്കം കേട്ടാൽ പോലും അവൻ ഉറക്കത്തിൽ നിന്ന് ഞെട്ടും. ചാടി എഴുന്നേറ്റ് ഓടും. ആറാഴ്ച്ച നീണ്ട കൗൺസിലിങ്ങിന് ശേഷമാണ് ഉറങ്ങും മുൻപ് ഷൂസും കോട്ടും ഊരി വയ്ക്കാൻ കുട്ടി ശീലിച്ചത്.
വിളിച്ചുപറയുന്ന കേസുകളിൽ 57 ശതമാനത്തിലും കുട്ടികളാണ് സാക്ഷികൾ. എന്നാൽ അവർക്ക് ആവശ്യമായ നിയമ സഹായങ്ങൾ ചെയ്തുകൊടുക്കാൻ ഇപ്പോൾ നിലവിൽ സംവിധാനങ്ങളില്ല. പീഡകൻ ആയ തന്നെ ഭർത്താവിനോടൊത്തുള്ള ജീവിതം കാരണമാണ് കുട്ടി മോശമായ രീതിയിൽ വളർന്നതെന്ന് യുകെ കാരിയായ ആലീസ് സാക്ഷ്യപ്പെടുത്തുന്നു.
ഇപ്പോൾ നിലവിലുള്ള ഡൊമസ്റ്റിക് അബ്യൂസ് ബിൽ സാക്ഷികളായ കുട്ടികളെയും ഇരകളായി പരിഗണിക്കുന്നതിൽ പരാജയപ്പെട്ടിരിക്കുകയാണ് എന്ന് എമിലി ഹിൽട്ടൺ പറയുന്നു. കുട്ടികളെ മാനസിക തകർച്ചയിൽ നിന്നും രക്ഷപ്പെടുത്താനുള്ള മാർഗ്ഗം എത്രയും പെട്ടെന്ന് തന്നെ ലഭ്യമാക്കണം.
യൂറോപ്പിൽ കൊറോണ വൈറസ് (കോവിഡ്–19) രോഗത്തിന്റെ കേന്ദ്രമായ ഇറ്റലിയിൽ മരണം 197 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 49 പേർ കൂടി മരിച്ചതോടെയാണിത്. ഇതുവരെ 4,600 പേരെ രോഗം ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജ്യത്തിന്റെ വടക്കൻ മേഖലയിലാണ് ഏറ്റവും കൂടുതൽ രോഗികൾ.
ചൈനയ്ക്ക് പുറത്ത് ഏറ്റവുമധികം മരണങ്ങൾ റിപ്പോർട്ട് ചെയ്തത് ഇറ്റലിയിലാണ്. രോഗബാധ തടയുന്നതിന്റെ ഭാഗമായി കടുത്ത നിയന്ത്രണങ്ങൾ സർക്കാർ ഏർപ്പെടുത്തിയിരുന്നു. സ്കൂളുകൾ പത്തുദിവസത്തേക്ക് അടച്ചു. ഫുട്ബോൾ അടക്കമുള്ള കായികവിനോദങ്ങൾ കാണികളുടെ അഭാവത്തിൽ നടത്തണമെന്നാണ് നിർദേശം.
കൊറോണ വൈറസ് ബാധിതരുടെ എണ്ണം ആഗോളതലത്തിൽ ഒരു ലക്ഷത്തിലധികമായി ഉയർന്നിട്ടുണ്ട്. ചൈനയിൽ രോഗബാധ നിയന്ത്രണവിയേയമാകുന്നതിന്റെ സൂചനകൾ ലഭിക്കുന്പോൾ യൂറോപ്പിൽ രോഗം പടരുന്നതിന്റെ സൂചനകളാണ് ലഭിക്കുന്നത്. ഇറ്റലിക്കു പുറമേ, ഫ്രാൻസിലും ജർമനിയിലും രോഗികളുടെ എണ്ണം കൂടിയിരിക്കുകയാണ്.
സ്വന്തം ലേഖകൻ
നോർത്ത് വെയിൽസ് : ലോകജനതയെ തന്നെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് രാജ്യങ്ങളിൽ നിന്നും രാജ്യങ്ങളിലേക്ക് പടർന്നു പിടിക്കുകയാണ്. അതോടൊപ്പം തന്നെ രോഗത്തെ സംബന്ധിച്ചുള്ള ആശങ്കയും മിക്ക ആളുകളുടെയും മനസ്സിൽ ഉയരുന്നു. രോഗാവസ്ഥയെക്കുറിച്ചും ലക്ഷണങ്ങളെ കുറിച്ചും ബുദ്ധിമുട്ടുകളെ കുറിച്ചുമൊക്കെ ഓർത്ത് ജനങ്ങൾ ആശങ്കാകുലരാണ്. ഇതിനിടെ ബ്രിട്ടനിലെ ആദ്യ കൊറോണ ബാധിതൻ തന്റെ രോഗാവസ്ഥ വെളിപ്പെടുത്തുകയുണ്ടായി. ചൈനയിലെ വുഹാനിൽ ജോലി ചെയ്തിരുന്ന നോർത്ത് വെയിൽസ് സ്വദേശി കോന്നർ റീഡ് (25) ആണ് തന്റെ രോഗാവസ്ഥയെ കുറിച്ച് വെളിപ്പെടുത്തലുകൾ നടത്തിയത്.
നവംബർ 25നാണ് രോഗലക്ഷണങ്ങൾ ആദ്യം കാണപ്പെട്ടുതുടങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു. താൻ തുടർച്ചയായി മൂക്ക് ചീറ്റിയിരുന്നതായും കണ്ണുകൾ വിളറിയിരുന്നതായും അദ്ദേഹം പറഞ്ഞു. കനത്ത പനി ഉണ്ടെന്ന് ഭയന്നാണ് ഏഴുമാസം ട്യൂട്ടർ ആയി ജോലി ചെയ്തിരുന്ന സ്കൂളിൽ നിന്ന് അദ്ദേഹം അവധിയെടുത്തത്. രണ്ടാം ദിവസം കനത്ത തൊണ്ടവേദന അനുഭവപ്പെട്ടു. അപ്പോൾ തേനും ചൂടുവെള്ളവും ചേർത്ത് ഔഷധമായി കുടിച്ചു. താൻ മദ്യപിക്കാറില്ലെങ്കിലും ചികിത്സയുടെ ഭാഗമായി തേനിൽ വിസ്കി ചേർത്ത് കഴിച്ചതായും റീഡ് വെളിപ്പെടുത്തി. തുടർന്ന് രോഗം കുറഞ്ഞു വീണ്ടും ജോലിക്ക് പോയി തുടങ്ങി. എന്നാൽ ഏഴാം ദിനം ജലദോഷത്തോടൊപ്പം ദേഹമാസകലം വേദനയും വന്നപ്പോൾ സ്ഥിതി വഷളായി. ശക്തമായ ചുമയും വിറയലും തൊണ്ടയ്ക്ക് തടസ്സവും അനുഭവപ്പെട്ടതായി റീഡ് പറഞ്ഞു. ഭക്ഷണം കഴിച്ചില്ലെന്ന് മാത്രമല്ല കുറച്ചു ദിവസങ്ങൾക്കു ശേഷം ശരീര താപനില ഉയരുകയും ചെയ്തു. കോന്നറിന്റെ ഫ്ലാറ്റിൽ താമസിച്ചിരുന്ന ഒരു ചെറിയ പൂച്ചക്കുട്ടി പെട്ടെന്ന് മരിച്ചതായും അദ്ദേഹം ഓർക്കുന്നു.
ഡിസംബർ 6 ഉച്ചകഴിഞ്ഞ്, ശ്വാസംമുട്ടൽ അനുഭവപ്പെടുന്നതായി അദ്ദേഹത്തിന് തോന്നി. “ടെലിവിഷൻ ഓണാണെങ്കിലും തനിക്ക് അത് മനസിലാക്കാൻ കഴിഞ്ഞില്ല. ബാത്‌റൂമിൽ പോയപ്പോൾ ശരീരം വിറയ്ക്കുന്നതായി അനുഭവപ്പെട്ടു. കുറച്ച് കഴിഞ്ഞ് ശ്വാസം വലിക്കാൻ പോലും കഴിയാതായി.” റീഡ് വെളിപ്പെടുത്തി. തുടർന്നാണ് സോങ്‌നാൻ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലേക്ക് ഒരു ടാക്സി എടുത്ത് അദ്ദേഹം പോയത്. ന്യൂമോണിയ ആണെന്ന് പറഞ്ഞു ഡോക്ടർമാർ ചികിത്സിച്ചെങ്കിലും തിരികെയെത്തിയ റീഡ് മരുന്നുകൾ കഴിക്കുവാൻ തയ്യാറായില്ല. അതിനുശേഷമുള്ള ദിവസങ്ങൾ കഠിന വേദനയിലൂടെയാണ് ജീവിച്ചതെന്നും 22ആം ദിനമാണ് ജോലിക്ക് പോകാൻ പറ്റിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ 52 ആം ദിനമാണ് തനിക്ക് കൊറോണ ബാധിച്ച കാര്യം അറിഞ്ഞതെന്നും ആ സമയത്ത് ചൈനയിൽ മിക്ക സ്ഥലങ്ങളിലും രോഗം പൊട്ടിപുറപ്പെട്ടതായി അറിഞ്ഞെന്നും റീഡ് വെളിപ്പെടുത്തി.
രോഗത്തിൽ നിന്ന് സുഖപ്പെട്ട റീഡ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് നടത്തിയിരിക്കുന്നത്. കൊറോണ വൈറസ് കേസുകളിൽ യുകെയിൽ ഇന്നലെ ഏറ്റവും വലിയ ദൈനംദിന വർദ്ധനവ് രേഖപ്പെടുത്തി. 87 പേർക്ക് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചു. ലോകത്താകമാനം 90,000ത്തിൽ അധികം കേസുകളും മൂവായിരത്തിലധികം മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ജോയൽ ചെമ്പോല
നിലവിൽ വിൽപ്പനയ്‌ക്കെത്തിച്ചിരിക്കുന്ന ഇന്ധനങ്ങളേക്കാൾ കുറഞ്ഞ കാർബണും കൂടുതൽ എത്തനോളും അടങ്ങിയ പുതിയ സ്റ്റാൻഡേർഡ് പെട്രോൾ ഗ്രേഡായ ഇ-10 നിർമ്മിക്കാൻ സർക്കാർ ശ്രമം തുടങ്ങി. ഈ നീക്കത്തിലൂടെ പ്രതിവർഷം 7,50,000 ടൺ കാർബൺ ഡൈഓക്‌സൈഡിൻെറ ഉദ്‌വമനം കുറയ്ക്കാൻ കഴിയുമെന്ന് ഗതാഗത വകുപ്പിന്റെ കണക്കുകൂട്ടൽ. പക്ഷെ കുറഞ്ഞ കാർബൺ ഇന്ധനം പഴയ വാഹനങ്ങളിൽ ചിലതിൽ ഉപയോഗിക്കാനാവില്ല. യുകെയിൽ നിലവിൽ ഇ-5 പെട്രോൾ ആണ് ഉപയോഗിക്കുന്നത്. ഇതിൽ 5% വരെ ബയോഎഥനോൾ അടങ്ങിയിരിക്കുന്നു. ഇ-10 ആകുമ്പോൾ 10% വരെ വർദ്ധിക്കും. ബെൽജിയം, ഫിൻലാൻഡ്, ഫ്രാൻസ്, ജർമ്മനി തുടങ്ങിയ രാജ്യങ്ങളുമായി സഹകരിച്ചാണ് യു.കെ. ഇത് കൊണ്ടുവരുന്നത്.
പെട്രോളിലെ മാറ്റം ഓരോ വർഷവും 3,50,000 കാറുകൾ റോഡിൽ നിന്ന് ഇല്ലാതാകുന്നതിന് തുല്യമാകുമെന്ന് ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്സ് പറഞ്ഞു. അടുത്ത 15 വർഷം നമ്മുടെ റോഡുകളിൽ നിന്നുള്ള മലിനീകരണം കുറയ്ക്കുന്നതിൽ ഇ-10 നിർണായക പങ്ക് വഹിക്കും, ഭാവിയിൽ ഇതിന്റെ ഗുണങ്ങൾ നാമെല്ലാവരും അനുഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു.”ഇലക്ട്രിക് കാറുകൾ നിർബന്ധമാക്കുന്നതിനുമുമ്പ് ഇന്ന് ഇ-10 പെട്രോൾ പ്രാബല്യത്തിലാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. 10% ബയോഇഥനോൾ അടങ്ങിയ പെട്രോളിലേക്കുള്ള ഈ ചെറിയ മാറ്റം രാജ്യത്തുടനീളമുള്ള ഡ്രൈവർമാരെ ഓരോ യാത്രയുടെയും പാരിസ്ഥിതിക ആഘാതം കുറയ്ക്കാൻ സഹായിക്കും.” പുതിയ പെട്രോൾ, ഡീസൽ, ഹൈബ്രിഡ് കാറുകൾ വിൽക്കുന്നത് നിരോധിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചതിനെ തുടർന്നുള്ള ആലോചനയ്ക്ക് ശേഷമാണ് പ്രഖ്യാപനം. 2032 ൽ തന്നെ ഇത് പ്രാവർത്തികമാകുമെന്നും ഷാപ്പ്സ് പറഞ്ഞു.
നവംബറിൽ ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്ന യു.കെ 2050 ഓടെ മൊത്തം കാർബൺ ഉദ്‌വമനം നടത്താനാണ് ലക്ഷ്യമിടുന്നത്. അതേസമയം, ഹരിത ബദൽ ഇന്ധന വാഹനങ്ങളിലേക്ക് മാറുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനും കാലാവസ്ഥാ വ്യതിയാന ലക്ഷ്യങ്ങൾ കൈവരിക്കാൻ യു.കെയെ സഹായിക്കുന്നതിനുമായി കാർഷിക നിർമ്മാണ മേഖല ഉപയോഗിക്കുന്ന ഡീസലിന്റെ സബ്സിഡി ചാൻസലർ റദ്ദാക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിൽ 15% ആണ് യു.കെയിലെ മൊത്തം ഡീസൽ വിൽപ്പന. ട്രഷറിക്ക് പ്രതിവർഷം 2.4 ബില്യൺ ഡോളറാണ് വരുമാനം.