സ്വന്തം ലേഖകൻ

യു കെ :- ബ്രിട്ടനിൽ സ്റ്റേറ്റ് പെൻഷൻ ലഭിക്കാനുള്ള പ്രായപരിധി അടുത്ത ആഴ്ച മുതൽ 66 ആയി ഉയർത്തുവാൻ തീരുമാനമായി. നിലവിൽ 65 വയസ്സാണ് പെൻഷൻ ലഭിക്കാനുള്ള പ്രായം ആയി നിശ്ചയിച്ചിരുന്നത്. സമീപഭാവിയിൽ ഇത് വീണ്ടും ഉയർത്തുവാൻ ആലോചിക്കുന്നതായും പെൻഷൻസ് ഡയറക്ടർ സ്റ്റീഫൻ ക്യാമറോൺ അറിയിച്ചു. പത്തുവർഷത്തിനിടയിൽ നിരവധി തവണയാണ് പെൻഷൻ ലഭിക്കുന്ന പ്രായത്തിൽ മാറ്റം വരുത്തിയിരിക്കുന്നത്. 2010- ൽ സ്ത്രീകൾക്ക് 60 വയസ്സ് മുതലും, പുരുഷന്മാർക്ക് 65 വയസ്സുമുതലും പെൻഷൻ ലഭിക്കാൻ അർഹരായിരുന്നു. 2028 ഓടു കൂടി ഇത് 67 ആക്കാനാണ് തീരുമാനം.

അതോടൊപ്പം തന്നെ പെൻഷൻ തുകയിലും കാര്യമായ മാറ്റങ്ങൾ വരുത്താൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. പെൻഷനിലൂടെ ലഭിക്കുന്ന തുക കൊണ്ട് മാത്രം റിട്ടയർമെന്റ് ജീവിതം സുഖമായി മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയിലാണ് പലരും. അതുകൊണ്ട് ജനങ്ങൾ പൂർണമായി പെൻഷനെ തന്നെ ആശ്രയിക്കാതെ, മറ്റ് വരുമാന മാർഗങ്ങൾ കണ്ടുപിടിക്കണമെന്ന് പെൻഷൻസ് ഡയറക്ടർ ഓർമിപ്പിച്ചു. നിലവിൽ പാലിച്ച് വരുന്ന ട്രിപ്പിൾ ലോക്ക് മെക്കാനിസം അനുസരിച്ച്, വർഷാവർഷങ്ങളിൽ പെൻഷൻ തുക വർധിപ്പിക്കുന്ന തരത്തിലാണ് സർക്കാർ തീരുമാനങ്ങൾ കൈക്കൊള്ളുന്നത്. എന്നാൽ കോവിഡ് ബാധ മൂലമുണ്ടായിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി എത്രത്തോളം പെൻഷൻ കാര്യങ്ങളെ ബാധിക്കുമെന്ന് ഇതുവരെയും സർക്കാർ വ്യക്തമാക്കിയിട്ടില്ല.