പ്രെസ്റ്റൺ: ഈ മാസം ആറാം തിയതി പ്രെസ്റ്റണിൽ നിര്യാതനതായ സണ്ണി ചേട്ടന് (ജോൺ സണ്ണി, 70) ബന്ധുക്കളുടെയും യുകെ മലയാളികളുടെയും അന്ത്യഞ്ജലി. കൊറോണ ബാധിച്ചു ചികിത്സയിൽ ഇരിക്കെ ആണ് ആയിരുന്നു സണ്ണിച്ചേട്ടന്റെ മരണം.
അറിയിച്ചിരുന്നതുപോലെ രാവിലെ പത്തരമണിക്ക് തന്നെ ശവസംസ്ക്കാര ചടങ്ങുകൾ വീട്ടിൽ ആരംഭിച്ചു. അടുത്ത ബന്ധുക്കൾക്ക് മാത്രമാണ് വീട്ടിലെ പ്രാർത്ഥനയിൽ പങ്കെടുക്കുവാൻ അനുവാദം ഉണ്ടായിരുന്നത്. യുകെയിൽ ഇളവുകൾ അനുവദിച്ചെങ്കിലും കൂട്ടം കൂടുന്ന ആൾക്കാരുടെ എണ്ണത്തിൽ ഇപ്പോഴും നിയന്ത്രണം നിലനിൽക്കുന്നു.
തുടന്ന് ഫ്യൂണറൽ ഡിറക്ടര്സിന്റെ ചാപ്പലിൽ ശവസംസ്ക്കാര ചടങ്ങുകൾ… ഏകദേശം പന്ത്രണ്ടരയോടെ സെമിട്രിയിലേക്ക് പുറപ്പെടുകയായിരുന്നു. ഇതിനിടെ ചെറിയ മഴ പെയ്യുവാൻ ആരംഭിച്ചത് കർമ്മങ്ങൾ അൽപം താമസിക്കാൻ ഇടയാക്കിയെങ്കിലും ഒരുമണിയോടെ ശവസംസ്ക്കാര കർമ്മങ്ങൾ പൂർത്തിയാക്കി. കോറോണയുടെ വ്യാപനം മൂലം വ്യോമഗതാഗതം നിലക്കുകയും ചെയ്‌തപ്പോൾ ജീവിതത്തിലെ സിംഹഭാഗവും പ്രവാസിയായിരുന്ന സണ്ണിച്ചേട്ടൻ പ്രവാസ മണ്ണിൽ തന്നെ ചേരുകയായിരുന്നു.

പ്രവാസജീവിത ഘട്ടത്തിലെ പ്രതിസന്ധികളിൽ വെളിച്ചം പകർന്ന് ഭാര്യയെയും മക്കളെയും മുൻപോട്ട് നയിച്ചുരുന്ന വിളക്കാണ് ഇന്ന് അന്നം തന്നരുന്ന മണ്ണിൽ അലിഞ്ഞുചേർന്നത്. സ്വജീവിതം മക്കൾക്കായി മാറ്റിവെച്ച സണ്ണിച്ചേട്ടൻ കുടുംബത്തിലെ മാത്രമല്ല അറിയുന്ന എല്ലാവരുടെയും മനസ്സിൽ ഒരു തിരിനാളമായി തെളിഞ്ഞു നിൽക്കുക തന്നെ ചെയ്യും.
2003-2004 കാലഘട്ടത്തിൽ ഗൾഫിൽ നിന്നും ആണ് സുണ്ണിച്ചേട്ടനും കുടുംബവും യുകെയിലെ പ്രെസ്റ്റണിൽ എത്തിയത്. എറണാകുളം ജില്ലയില്‍ കോലഞ്ചേരി രാമമംഗലം സ്വാദേശിയായ സണ്ണി ചേട്ടന്‍ കൂത്താട്ടുകുളം ചെറിയാമാക്കില്‍ കുടുംബാംഗമാണ്. ഭാര്യ എല്‍സി. മക്കള്‍: നെല്‍സണ്‍, നിക്‌സണ്‍. മരുമകള്‍: റിയോ
[ot-video][/ot-video]

സ്വന്തം ലേഖകൻ
ലണ്ടൻ : കൊറോണ വൈറസ് ലക്ഷണങ്ങളുടെ കൂട്ടത്തിൽ രുചിയും മണവും നഷ്ടമാകുന്ന അവസ്ഥയും ഉൾപ്പെടുത്തി. ഇംഗ്ലണ്ടിലെ ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫസർ ജോനാഥൻ വാൻ-ടാം എൻഎച്ച്എസ് കൊറോണ വൈറസ് ലക്ഷണങ്ങളുടെ പട്ടികയിൽ വാസനയോ രുചിയോ നഷ്ടപ്പെടുന്ന അവസ്ഥയും ഉൾപ്പെടുത്തുന്നതായി പ്രഖ്യാപിച്ചു. കോവിഡ് ലക്ഷണങ്ങൾ നവീകരിക്കുവാൻ ശാസ്ത്ര ഉപദേഷ്ടാക്കൾ സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതുവരെ ചുമയും പനിയും ഉള്ള ആളുകളോടായിരുന്നു ഐസൊലേഷനിൽ കഴിയാൻ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇനി മുതൽ രുചിയും മണവും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ ഉളവരോടും 7 ദിവസം ഐസൊലേഷനിൽ കഴിയാൻ ആവശ്യപ്പെടും. ഈ അവസ്ഥയ്ക്ക് അനോസ്മിയ എന്ന് പേരുപറയും. ഉയർന്ന താപനിലയോ അസുഖമോ ഇല്ലെങ്കിൽ ഏഴ് ദിവസത്തിന് ശേഷം സ്വയം ഒറ്റപ്പെടേണ്ട ആവശ്യമില്ലെന്നും ഉപദേശത്തിൽ പറയുന്നു. ജലദോഷം പോലുള്ള മറ്റ് ശ്വാസകോശ സംബന്ധമായ അണുബാധകളുടെ ലക്ഷണമായിരിക്കാം ഗന്ധവും രുചിയും നഷ്ടപ്പെടുന്നത്. പനിയും ചുമയും കൊറോണ വൈറസിന്റെ പ്രധാന ലക്ഷണങ്ങളായി തുടരുന്നുവെന്നും വിദഗ്ദ്ധർ പറഞ്ഞു.

ഒരു ആപ്ലിക്കേഷൻ ഉപയോഗിച്ച്, ലണ്ടനിലെ കിംഗ്സ് കോളേജിലെ ഗവേഷകർ യുകെയിലെ 1.5 മില്യൺ ആളുകളിൽ നിന്ന് കൊറോണ വൈറസ് ഉണ്ടായിരിക്കാമെന്ന് വിശ്വസിക്കുന്ന രോഗലക്ഷണ വിവരങ്ങൾ ശേഖരിച്ചു. കൂടുതൽ ലക്ഷണങ്ങൾ പ്രകടമാണെന്ന് അവർ പറഞ്ഞു. ക്ഷീണം, വയറുവേദന തുടങ്ങിയ ലക്ഷണങ്ങളും കാണപ്പെട്ടതായി അവർ വെളിപ്പെടുത്തി. രോഗലക്ഷണങ്ങൾ അറിയില്ലെങ്കിൽ ജാഗ്രത പാലിക്കാൻ ആളുകളോട് പറയുന്നതിൽ അർത്ഥമില്ലെന്ന് ഗവേഷകനായ പ്രൊഫ. ടിം സ്‌പെക്ടർ പറഞ്ഞു. വിദഗ്ധരുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ യുകെ ചീഫ് മെഡിക്കൽ ഓഫീസർമാർ വൈറസിന്റെ ലക്ഷണങ്ങൾ നിരന്തരം അവലോകനം ചെയ്യുകയാണെന്ന് ഡൗണിംഗ് സ്ട്രീറ്റ് വ്യക്തമാക്കി.

പനി, ചുമ, ക്ഷീണം എന്നീ സാധാരണ ലക്ഷണങ്ങളോടൊപ്പം ആളുകളിൽ തൊണ്ടവേദന, അതിസാരം, തലവേദന, രുചിയും മണവും നഷ്ടപ്പെടുന്ന അവസ്ഥ, ചെങ്കണ്ണ് തുടങ്ങിയവയും കാണപ്പെട്ടേക്കാമെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. ഈ ലക്ഷണങ്ങൾ ഉള്ള ആളുകൾ കർശനമായി ഏഴു ദിവസം വീട്ടിൽ തന്നെ തുടരേണ്ടതുണ്ട്. രോഗലക്ഷണങ്ങൾ കൃത്യമായി കണ്ടെത്തുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് രോഗബാധിതരായവർ ജോലിയിലേയ്ക്ക് തിരികെയെത്തിയെന്ന് പ്രൊഫ. സ്പെക്ടർ ആരോപിച്ചു.
സ്വന്തം ലേഖകൻ
ലണ്ടൻ : ലണ്ടനിൽ കോവിഡ് 19 ബാധിച്ചു മരിച്ച റെയിൽതൊഴിലാളിയുടെ കേസിൽ പുതിയ വഴിത്തിരിവ്. അവളിലേക്ക് മനഃപൂർവം വൈറസ് പടർത്തിയെന്ന് സംശയിക്കുന്ന വ്യക്തിയെ ഇന്നലെ പോലീസ് ചെയ്തു. കൊറോണ വൈറസ് ബാധിതനായ ഒരാൾ മാർച്ചിൽ, ബെല്ലി മുജിംഗയുടെയും സഹപ്രവർത്തകയുടെയും മുഖത്തു തുപ്പുകയായിരുന്നു. അതേത്തുടർന്നാണ് അവർക്ക് രോഗം പിടിപെട്ടത്. ലണ്ടനിലെ വിക്ടോറിയ സ്റ്റേഷനിലെ ടിക്കറ്റ് ഓഫീസിൽ ജോലി ചെയ്തിരുന്ന ബെല്ലി മുജിംഗയുടെയും (47) സഹപ്രവർത്തകയുടെയും മുഖത്ത് വൈറസ് ബാധയുണ്ടെന്ന് അവകാശപ്പെടുന്ന ഒരാൾ ചുമച്ചു തുപ്പുകയായിരുന്നുവെന്ന് യൂണിയൻ കഴിഞ്ഞ ആഴ്ച വെളിപ്പെടുത്തി. ഏതാനും ദിവസങ്ങൾക്കുള്ളിൽ രണ്ട് സ്ത്രീകളും രോഗബാധിതരായി. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുള്ള മുജിംഗയെ പിന്നീട് ആശുപത്രിയിലെത്തിച്ച് വെന്റിലേറ്ററിലേക്ക് മാറ്റി. സംഭവം നടന്ന് 14 ദിവസത്തിന് ശേഷം ഏപ്രിൽ 5 നാണ് അവൾ മരിച്ചത്. ആക്രമണവുമായി ബന്ധപ്പെട്ട് 57 കാരനെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ബ്രിട്ടീഷ് ട്രാൻസ്പോർട്ട് പോലീസ് പറഞ്ഞിരുന്നു. ഇന്നലെ ലണ്ടൻ പോലീസ് സ്റ്റേഷനിൽ വെച്ച് അദ്ദേഹത്തെ ചോദ്യം ചെയ്തതായി ഒരു വക്താവ് അറിയിച്ചു. ഈയൊരു സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്താനും തെളിവുകൾ ശേഖരിക്കാനും പോലീസ് ഒരുങ്ങുന്നു. 11 വയസ്സുകാരിയുടെ അമ്മ കൂടിയായ മുജിംഗയുടെ മരണം ദാരുണമാണെന്ന് ബോറിസ് ജോൺസൺ ബുധനാഴ്ച പാർലമെന്റിൽ പറഞ്ഞു. “ജോലി ചെയ്തതിന്റെ പേരിൽ അവളുടെ നേരെ ആക്രമണം ഉണ്ടായി എന്നത് തികച്ചും ഭയാനകമാണ്.” അദ്ദേഹം പറഞ്ഞു.

അതേസമയം രാജ്യത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ മരണനിരക്ക് ഇന്നലെ രേഖപ്പെടുത്തി. 170 മരണങ്ങൾ മാത്രമാണ് ഇന്നലെ ഉണ്ടായത്. കഴിഞ്ഞ ഞായറാഴ്ച ഉണ്ടായ 268 മരണങ്ങളെക്കാൾ 100 മരണങ്ങൾ കുറവ്. ഇത് യുകെ ജനതയ്ക്ക് ആശ്വാസകരമായ വാർത്തയായി മാറി. 3,534 പുതിയ കേസുകൾ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടു. 243,695 പേർക്കാണ് ഇതുവരെ രോഗം പിടിപെട്ടത്. 34,636 മരണങ്ങളും ഉണ്ടായിക്കഴിഞ്ഞു. കോവിഡ് വാക്സിൻ പരിശോധന വിജയകരമാണെങ്കിൽ സെപ്റ്റംബറിൽ അത് 30 ദശലക്ഷം ആളുകളിലേക്ക് എത്തുമെന്ന് ബിസിനസ് സെക്രട്ടറി അലോക് ശർമ പറഞ്ഞു. ഏപ്രിൽ 2ന് രേഖപ്പെടുത്തിയ 961 മരണങ്ങളിൽ നിന്ന് പ്രതിദിനം 170 മരണങ്ങളിലേക്ക് രാജ്യം എത്തിയെന്നത് ശുഭസൂചനയായി ജനങ്ങൾ കരുതുന്നു.
സ്വന്തം ലേഖകൻ
ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ കൊറോണ വൈറസിനെതിരെ വാക്സിൻ കണ്ടുപിടിക്കാനുള്ള ശ്രമം ത്വരിതഗതിയിൽ ആണെന്നും എന്നാൽ വിജയത്തിന്റെ കാര്യത്തിൽ ഉറപ്പു പറയാൻ സാധ്യമല്ലെന്നും ബിസിനസ് സെക്രട്ടറി അലോക് ശർമ പറഞ്ഞു. സാങ്കേതികത മൂലം വൈകി തുടങ്ങിയ ഞായറാഴ്ചത്തെ ഡൗണിങ് സ്ട്രീറ്റ് ന്യൂസ് കോൺഫറൻസിലാണ് ക്യാബിനറ്റ് മിനിസ്റ്റർ ശുഭ പ്രതീക്ഷ പകരുന്ന വാർത്ത വെളിപ്പെടുത്തിയത്. ഗവൺമെന്റ് ഇപ്പോൾതന്നെ ഒരു മില്യനോളം പൗണ്ട് ഇതിനായി ചെലവാക്കുന്നുണ്ട്. ശർമ പറയുന്നു” ഈ രോഗത്തിനെതിരെയുള്ള ഫലപ്രദമായ ചികിത്സയ്ക്ക് സുരക്ഷിതവും ഫലപ്രദവുമായ വാക്സിൻ എത്രയും പെട്ടെന്ന് കണ്ടെത്തണം. സർക്കാരിനെയും അക്കാദമിക് രംഗത്തെയും ഇൻഡസ്ട്രികളെയും ഏകോപിപ്പിച്ചുകൊണ്ട് ഒരു വാക്സിൻ ടാസ്ക് ഫോഴ്സ് കഴിഞ്ഞ മാസം മുതൽ പ്രവർത്തിക്കുന്നതായി അദ്ദേഹം വെളിപ്പെടുത്തി. ആ ടീമിലെ ശാസ്ത്രജ്ഞന്മാരും, ഗവേഷകരും വിജയത്തിലേക്ക് അടുത്ത് കൊണ്ടിരിക്കുകയാണ്.”

ഇതിന്റെ ആദ്യ ക്ലിനിക്കൽ ട്രയൽ ഒരു വ്യക്തിയിൽ ഈ ആഴ്ചയുടെ തുടക്കത്തിൽ തന്നെ പരീക്ഷിച്ചു കഴിഞ്ഞു. ജൂൺ പകുതിയോടെ പൂർണ്ണമായ ക്ലിനിക്കൽ ട്രയലുകളിലേക്ക് പ്രവേശിക്കാൻ കഴിയുന്ന രീതിയിലാണ് ഇമ്പീരിയൽ കോളജ് ലണ്ടൻ പരീക്ഷണം നടത്തി വരുന്നത്. ഒക്ടോബറോടെ വ്യാപകമായ പരീക്ഷണങ്ങൾ സാധ്യമാകും. മുൻപ് ഗവൺമെന്റ് 47 മില്യൺ പൗണ്ടാണ് ഇതിനായി ഇൻവെസ്റ്റ് ചെയ്തിരുന്നത്, എന്നാൽ ഇപ്പോൾ 84 മില്യൺ പൗണ്ട് കൂടി ഓക്സ്ഫോർഡ് ആൻഡ് ഇംപീരിയൽ വാക്സിൻ പ്രോഗ്രാമിന് ലഭ്യമാക്കിയിട്ടുണ്ട്. ഈ തുക യുകെയിലെ ആരോഗ്യപ്രവർത്തനങ്ങളെ സഹായിക്കാനുതകും എന്നാണ് കരുതുന്നത്. ഗവൺമെന്റിന്റെ സഹകരണത്തോടുകൂടി ആസ്ട്രസെനെക്ക എന്ന ഫാർമസ്യൂട്ടിക്കൽ ഭീമൻ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയോടൊപ്പം മരുന്ന് നിർമിക്കാൻ ഗ്ലോബൽ ലൈസൻസിംഗ് എഗ്രിമെന്റ് നേടിയിരുന്നു.

പരീക്ഷണം വിജയിക്കുകയാണെങ്കിൽ ഫലപ്രദമായ മരുന്ന് വിപണിയിലെത്തിക്കുന്ന ആദ്യ രാജ്യമാകും യുകെ. വികസ്വര രാജ്യങ്ങൾക്ക് താങ്ങാവുന്ന വിലയിൽ മരുന്നുകൾ ലഭ്യമാക്കും എന്ന് അദ്ദേഹം ഉറപ്പു നൽകി. എന്നാൽ ഫലപ്രദമായ മരുന്ന് കണ്ടെത്തുന്ന കാര്യത്തിൽ ഉറപ്പില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞവർക്കും, ഡിഗ്രി മുതലായ കോഴ്സുകൾ കഴിഞ്ഞിറങ്ങുന്ന തുടക്കക്കാർക്കും ഇത് പരീക്ഷണ കാലഘട്ടം. കൊറോണ ബാധയെത്തുടർന്ന് കമ്പനികളെല്ലാം തന്നെ തുടക്കക്കാർക്കുള്ള തൊഴിലവസരങ്ങൾ കാൽ ശതമാനത്തോളം വെട്ടി കുറച്ചിരിക്കുകയാണ്. ഈ വർഷം എൻട്രി-ലെവൽ തൊഴിലവസരങ്ങൾ 23 ശതമാനത്തോളം കുറഞ്ഞതായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റുഡന്റ് എംപ്ലോയേഴ്സ് രേഖപ്പെടുത്തി. ഇതോടെ യുവാക്കളുടെ തൊഴിൽ അവസരങ്ങൾ കൊറോണ ബാധമൂലം ഗണ്യമായി കുറയുമെന്ന ആശങ്ക ശരിയായി വരികയാണ്. ഇന്റേൺഷിപ്പുകളിലും, പ്ലേസ്‌മെന്റുകളിലും 40 ശതമാനത്തോളം കുറവുണ്ടാകും. അസോസിയേഷൻ ഓഫ് ഗ്രാജുവേറ്റ് കരിയേഴ്‌സ് അഡ്വൈസറി സർവീസസ് പുറത്തിറക്കിയ റിപ്പോർട്ടിൽ ഡിഗ്രി കഴിഞ്ഞവർക്കുള്ള തൊഴിലവസരങ്ങളിൽ 12 ശതമാനത്തോളം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

നിലവിൽ ജോലി ചെയ്യുന്നവരുടെ തൊഴിലുകളും സുരക്ഷിതമല്ല. 14 ശതമാനത്തോളം തുടക്കക്കാരെ പിരിച്ചുവിട്ടതായി പല കമ്പനികളും അറിയിച്ചിട്ടുണ്ട്. 35 ശതമാനത്തോളം പേർ അവധി കഴിഞ്ഞ് തിരിച്ചു കയറുവാൻ കാത്തിരിക്കുകയാണ്. തൊഴിൽ മാർക്കറ്റിൽ യുവാക്കൾക്ക് ശക്തമായ തിരിച്ചടികൾ ഉണ്ടാകുമെന്നത് വാസ്തവമാണെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റുഡന്റ് എംപ്ലോയേർസ് ചീഫ് എക്സിക്യൂട്ടീവ് സ്റ്റീഫൻ ഇഷെർവുഡ് അറിയിച്ചു. ചിലയിടങ്ങളിൽ ഗ്രാജുവേഷൻ കഴിഞ്ഞവർക്ക് ചില പരിഗണനകൾ ലഭിക്കുന്നുണ്ട്. സ്കൂളുകളിൽ നിന്നും പുറത്തിറങ്ങിയവർക്കാണ് ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടുന്നത് എന്നാണ് പുതിയ റിപ്പോർട്ടുകൾ.

എന്നാൽ ചില സെക്ടറുകളിൽ ചില പ്രതീക്ഷകൾ കാണുന്നതായും റിപ്പോർട്ടുകളുണ്ട്. ഹെൽത്ത് & ഫാർമസ്യൂട്ടിക്കൽ സെക്ടറുകളിൽ എൻട്രി ലെവൽ ജോലികളിൽ വർധനവുണ്ട്. യുകെയിലെ പല വൻകിട കമ്പനികളും തങ്ങളുടെ തൊഴിലവസരങ്ങൾ വെട്ടിക്കുറച്ചു കൊണ്ടിരിക്കുകയാണ്. നിലവിലെ സാഹചര്യം കഴിയുമ്പോൾ സ്ഥിതി മെച്ചപ്പെടുമെന്ന് വിശ്വാസത്തിലാണ് യുവജനങ്ങൾ.
സ്വന്തം ലേഖകൻ
ലണ്ടൻ : ജൂലൈ ആദ്യവാരം തന്നെ ബ്രിട്ടൻ സാധാരണ നിലയിലേക്ക് മടങ്ങിവരണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ജൂൺ 2ന് തന്നെ കോമൺ സിറ്റിംഗ് പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ജോൺസൺ പറഞ്ഞു. കൊറോണയെ തടയാൻ തക്കവണ്ണമുള്ള വ്യവസ്ഥകൾ പാലിച്ചുകൊണ്ടുവേണം ലോക്ക്ഡൗൺ ഇളവുകൾ ഉപയോഗിക്കാനെന്നും ജോൺസൻ കൂട്ടിച്ചേർത്തു. സാമൂഹിക അകലം പാലിക്കുന്ന നടപടി പിൻവലിക്കുന്നതിന് മുമ്പ് യുകെ അഞ്ച് നിബന്ധനകൾ പാലിക്കണമെന്ന് കാബിനറ്റ് മന്ത്രിമാർ ആവർത്തിച്ചു. രാജ്യത്തിന്റെ മരണനിരക്കിൽ ഇടിവുണ്ടാകണം. ഒപ്പം തന്നെ വൈറസിന്റെ പുനരുൽപാദന നിരക്ക് ഒന്നിനേക്കാൾ താഴെയായി നിലനിർത്തുകയും വേണം. ഇതുവരെ രാജ്യത്ത് കോവിഡ് 19 ബാധിച്ചു 34,000ത്തിൽ അധികം ആളുകൾ മരിച്ചുകഴിഞ്ഞു.

അതേസമയം സ്കൂളുകൾ വീണ്ടും തുറക്കാൻ സുരക്ഷിതമാണെന്ന് മൈക്കൽ ഗോവ് അറിയിച്ചു. അടുത്ത മാസം മുതൽ ഇംഗ്ലണ്ടിലെ പ്രൈമറി സ്കൂളുകൾ ഘട്ടംഘട്ടമായി തുറന്നു പ്രവർത്തിക്കാൻ സർക്കാർ പദ്ധതികൾ ആവിഷ്കരിച്ചു. എന്നാൽ ഒരിക്കലും അപകടസാധ്യത ഇല്ലാതാക്കാൻ കഴിയില്ലെന്ന് ഗോവ് മുന്നറിയിപ്പ് നൽകി. ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷന്റെ പിന്തുണയുള്ള അധ്യാപന യൂണിയനുകൾ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും സുരക്ഷയെക്കുറിച്ച് ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്. ഡെൻമാർക്ക് പോലുള്ള മറ്റു രാജ്യങ്ങളുടെ സ്കൂൾ സുരക്ഷാ മാതൃക ബ്രിട്ടനും പിന്തുടരണമെന്ന് മുൻ വിദ്യാഭ്യാസ സെക്രട്ടറി അഭിപ്രായപ്പെട്ടു.

കുട്ടികൾക്ക് വൈറസ് പിടിപെടാനുള്ള സാധ്യത കുറവാണെന്ന് ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥൻ പറഞ്ഞു. “സ്കൂളുകൾ തുറന്നുകിടക്കുന്ന രാജ്യങ്ങളുണ്ട്. അവിടുത്തെ സ്കൂളുകളിൽ പകർച്ചവ്യാധികൾ വലിയ രീതിയിൽ ഉണ്ടായിട്ടില്ല എന്നത് നമ്മൾ കണ്ടതാണ്.” ഡോ. സൗമ്യ പറഞ്ഞു. മിക്ക പകർച്ചവ്യാധികളും പടരുന്നത് സാധാരണ ക്ലാസ് മുറികളിലല്ല, ധാരാളം ആളുകൾ ഒത്തുചേരുന്ന സംഭവങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അവർ കൂട്ടിച്ചേർത്തു. കൊറോണ വൈറസ് കേസുകൾ പ്രാദേശികമായി വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ അടുത്തമാസം തുടക്കത്തിൽ തന്നെ സ്കൂളുകൾ വീണ്ടും തുറക്കില്ലെന്ന് വടക്കൻ ഇംഗ്ലണ്ടിലെ അധികാരികളോടൊപ്പം ലിവർപൂൾ, ഹാർട്ട്‌പൂൾ കൗൺസിലുകൾ പറഞ്ഞിട്ടുണ്ട്. അതേസമയം, വെയിൽസിലെ സ്കൂളുകൾ ജൂൺ 1 ന് വീണ്ടും തുറക്കില്ല. സ്കോട്ട്ലൻഡിലെയും വടക്കൻ അയർലണ്ടിലെയും സ്കൂളുകൾ വേനൽക്കാല അവധിക്ക് മുമ്പ് പുനരാരംഭിക്കാനിടയില്ല.
സ്വന്തം ലേഖകൻ
ലണ്ടൻ :- ലണ്ടനിലെ ഹൈഡെ പാർക്കിൽ ലോക്ക് ഡൗണിനെതിരെ പ്രതിഷേധിച്ച 19 പേരെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റ് പത്തു പേർക്ക് കൂട്ടം കൂടിയതിനു പിഴയും ചെലുത്തി വിട്ടയച്ചു. ശനിയാഴ്ചയാണ് സെൻട്രൽ ലണ്ടൻ പാർക്കിൽ ആളുകൾ കൂട്ടമായി എത്തി പ്രതിഷേധിച്ചത്. അറസ്റ്റ് ചെയ്തവരിൽ മുൻ ലേബർ പാർട്ടി നേതാവ് ജെർമി കോർബിന്റെ സഹോദരൻ പിയേഴ്സ് കോർബിനും ഉൾപ്പെടും. 5ജിയും കൊറോണ ബാധയും തമ്മിൽ ബന്ധമുണ്ടെന്ന് ആരോപിച്ചാണ് അദ്ദേഹം പ്രതിഷേധത്തിൽ പങ്കെടുത്തത്. ഇതോടൊപ്പം തന്നെ ലോക്ക് ഡൗൺ തികച്ചും കള്ളത്തരം ആണെന്നും അദ്ദേഹം ആരോപിച്ചു. അദ്ദേഹത്തോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടെങ്കിലും, പിരിഞ്ഞുപോകാതെ വന്നതിനെ തുടർന്നാണ് അറസ്റ്റ് ചെയ്ത് നീക്കിയത്.

ഗവൺമെന്റ് ഏർപ്പെടുത്തിയ സാമൂഹിക അകലം പാലിക്കണമെന്ന് നിർദ്ദേശത്തിനെതിരെ ആണ് പലരും പ്രതിഷേധിച്ചതെന്ന് ഡെപ്യൂട്ടി അസിസ്റ്റന്റ് കമ്മീഷണർ ലോറെൻസ് ടെയ്ലർ പറഞ്ഞു. ജനങ്ങൾ ഇത്തരത്തിൽ പെരുമാറിയാൽ രോഗബാധ വ്യാപിക്കുന്നതിന് ഇടയാകുമെന്നും അവർ പറഞ്ഞു. വൈറസിന്റെ പേരിൽ ജനങ്ങളുടെ അവകാശങ്ങൾ നഷ്ടപ്പെടുത്തുന്നതിനെതിരെയാണ് പ്രധിഷേധിച്ചത് എന്ന് പങ്കെടുത്തവരിൽ ഒരാളായ ഡേവിഡ് സാംസൺ പറഞ്ഞു. ലോക്ക് ഡൗൺ മൂലം ഉണ്ടാകുന്ന നഷ്ടങ്ങളെ മറ്റൊരു പ്രതിഷേധകയായ കാതറിൻ ഹാർവെ ചൂണ്ടി കാട്ടി.

ബ്രിട്ടനിൽ ഇതുവരെ കൊറോണ ബാധമൂലം 34,000 ത്തോളം മരണങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജൂൺ ഒന്നുമുതൽ സ്കൂളുകൾ തുറക്കാനുള്ള തീരുമാനങ്ങളും ചിലപ്പോൾ ഉണ്ടാകും എന്നാണ് നിഗമനം. പലയിടത്തും അടച്ചിടലിനെതിരെ പ്രതിഷേധങ്ങളും ശക്തമാണ്. ഇത്തരം സാഹചര്യത്തിൽ പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് ജനങ്ങൾ.
സ്വന്തം ലേഖകൻ
മെഡിക്കൽ സ്നിഫർ ഡോഗ്സ് അഥവാ മെഡിക്കൽ രംഗത്ത് മണം പിടിക്കാൻ കഴിവുള്ള ശ്വാനൻ മാരെ ഉപയോഗിച്ച് മനുഷ്യരിൽ കൊറോണ വൈറസിന്റെ സാന്നിധ്യം ഉണ്ടോ ഇല്ലയോ എന്ന് ഗന്ധത്തിലൂടെ പരിശോധിക്കാനുള്ള ശ്രമത്തിലാണ് യുകെയിലെ മെഡിക്കൽ ടീം. ചാരിറ്റി മെഡിക്കൽ ഡോഗ്സ് എന്ന പേരിൽ അറിയപ്പെടുന്ന ഈ നായ്ക്കൾ ക്യാൻസർ, മലേറിയ, പാർക്കിൻസൺ രോഗം എന്നിവ മണത്തു കണ്ടുപിടിക്കാൻ പരിശീലനം ലഭിച്ചവരാണ്. ചാരിറ്റി ആൻഡ് ഡൻഹാം യൂണിവേഴ്സിറ്റിയും ലണ്ടൻ സ്കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ സ്റ്റഡീസും ചേർന്നാണ് പരീക്ഷണത്തിൻെറ ആദ്യ ഘട്ടത്തിന് തുടക്കം കുറിക്കുന്നത്. ഇതിനായി ഗവൺമെന്റ് അഞ്ച് മില്യൺ പൗണ്ട് ഫണ്ട് വകയിരുത്തിയിട്ടുണ്ട്.

വേഗതയേറിയ ടെസ്റ്റുകൾ കണ്ടെത്തുന്നതിൻെറ ഭാഗമായി ഈ നായ്ക്കൾ വേഗതയേറിയ കൃത്യമായ ടെസ്റ്റ് റിസൾട്ടുകൾ നൽകും എന്നാണ് കരുതപ്പെടുന്നത്. മനുഷ്യരിൽ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിനു മുമ്പുതന്നെ, ലാബ്രഡോർ കോക്കർ സ്പാനിയേൽ എന്നീ ഇനങ്ങളിൽപെട്ട കോവിഡ് നായ്ക്കൾ ഗന്ധ സാമ്പിളുകളിലൂടെ മണത്ത് അറിയും. ഇത്തരം ബയോ ഡിറ്റക്ഷൻ നായ്ക്കൾ മണിക്കൂറിൽ 250 ഓളം സാമ്പിളുകൾ പരിശോധിക്കും എന്നാണ് കരുതപ്പെടുന്നത്. ഇതിന്റെ ആദ്യപടിയായി എൻ എച്ച് എസ് സ്റ്റാഫ് ലണ്ടനിലെ ആശുപത്രികളിൽ നിന്നും കൊറോണ വൈറസ് ബാധിച്ചവർ ഉപയോഗിച്ച് മാസ്ക് ഉൾപ്പെടെയുള്ള വസ്തുക്കൾ ശേഖരിക്കും. അവയോടൊപ്പം രോഗബാധയില്ലാത്തവർ ഉപയോഗിച്ച സമാനമായ വസ്തുക്കളും ഉപയോഗിച്ചായിരിക്കും പരിശീലനം നടത്തുക. ശരീരഗന്ധം ഉച്ഛ്വാസവായു എന്നിവയാണ് പ്രധാനമായും ഈ ടെസ്റ്റിന് ഉപയോഗിക്കുന്നത്.

നോർമാൻ, ഡിഗ്‌ബി, സ്റ്റോമ്, സ്റ്റാർ, ജാസ്പർ, ആഷർ എന്ന ആറ് നായ്ക്കൾക്കാണ് പരിശീലനം നൽകുക. ആറു മുതൽ എട്ട് ആഴ്ച വരെ പരിശീലനത്തിനു വേണ്ടി വന്നേക്കാം. മൂന്നു മാസത്തെ പരീക്ഷണ കാലയളവിനുശേഷം ഈ നായ്ക്കൾ ആരോഗ്യരംഗത്ത് ഉപകാരപ്രദമെന്നു ബോധ്യപ്പെട്ടാൽ ഇവയെ രാജ്യത്തേക്ക് പ്രവേശിക്കുന്ന പ്രധാന കവാടങ്ങൾ ആയ എയർപോർട്ട്, മറ്റ് ടെസ്റ്റിംഗ് സെന്ററുകൾ എന്നിവിടങ്ങളിൽ വ്യാപകമായി ഉപയോഗിക്കും.

ഒരു ഒളിമ്പിക്സ് സൈസ് സ്വിമ്മിംഗ് പൂളിൽ ഒരു സ്പൂൺ പഞ്ചസാര കലക്കിയാൽ എത്ര ശതമാനം ആണോ ഉണ്ടാവുക അത്രയും സാധ്യതയുള്ള രോഗങ്ങളെ വരെ കണ്ടെത്താൻ പത്തു വർഷത്തോളമായി ഗവേഷണം നടത്തി പരിശീലനം നൽകിയ ഈ നായ്ക്കൾക്ക് സാധിക്കും എന്ന് തെളിഞ്ഞിട്ടുണ്ട്. ചാരിറ്റിയുടെ സഹസ്ഥാപകയായ ഡോക്ടർ ക്ലെയർ ഗസ്റ്റ് പറയുന്നത് തങ്ങളുടെ നായ്ക്കളെ തീർച്ചയായും ഇതിന് ഉപയോഗിക്കാൻ കഴിയുമെന്നും, വ്യാപകമായ രീതിയിലേക്ക് ഈ ടെസ്റ്റിംഗ് സമ്പ്രദായം വളരാൻ സാധ്യതയുണ്ട് എന്നുമാണ്. മുൻപ് മലേറിയ ഉള്ള വ്യക്തികൾ ധരിച്ചിരുന്ന സോക്സിൽ നിന്ന് രോഗം കണ്ടെത്താൻ ഇവയ്ക്ക് സാധിച്ചിരുന്നു എന്നത് ആരോഗ്യരംഗത്ത് പ്രതീക്ഷയ്ക്ക് വക നൽകുന്നു.
സ്വന്തം ലേഖകൻ
ബെർലിൻ : ഫുട്ബോൾ ആരാധകർക്ക് ഇനി ആഘോഷത്തിന്റെ രാവുകൾ. മാസങ്ങൾക്ക് ശേഷം ഫുട്ബോൾ മത്സരം പുനരാരംഭിച്ചു. ജർമൻ ഫസ്റ്റ് ഡിവിഷൻ ലീഗ് ആയ ബുന്ദസ്‌ലിഗയാണ് കളിക്കളത്തിലേക്ക് തിരികെയെത്തിയത്. ലീഗിൽ എല്ലാ ടീമിനും ഒമ്പത് മത്സരങ്ങൾ വീതമാണ് ബാക്കിയുള്ളത്. ബോറുസിയ ഡോർട്മുണ്ടും ഷാൽകെയും തമ്മിലായിരുന്നു ഇന്നലെ നടന്ന ആദ്യ മത്സരം. തിരിച്ചുവരവ് ആഘോഷമാക്കിയ ഡോർട്മുണ്ട് ഷാൽക്കെയെ എതിരില്ലാത്ത 4 ഗോളുകൾക്കാണ് തറപറ്റിച്ചത്. ഗോൾ നേടിയപ്പോഴും സാമൂഹിക അകലം പാലിച്ചുകൊണ്ടായിരുന്നു ഡോർട്മുണ്ട് താരങ്ങൾ ആഘോഷിച്ചത്. കൊറോണ കാലത്തെ പ്രതിസന്ധികളെ മാറ്റി നിർത്തി തങ്ങളുടെ ഇഷ്ടതാരങ്ങൾ കളിക്കളത്തിലേക്ക് മടങ്ങിയെത്തുമ്പോൾ ആരാധകർക്കും അത് വലിയ ആശ്വാസമാണ്. എന്നാൽ ആരാധകർക്കു പ്രവേശനം ഇല്ലാതെ എല്ലാ മത്സരങ്ങളും അടച്ചിട്ട സ്റ്റേഡിയത്തിലാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ ഡോർട്മുണ്ടിന്റെ സ്റ്റേഡിയത്തിൽ റെവിയർ ഡെർബിയ്ക്ക് വിസിൽ മുഴങ്ങിയപ്പോൾ ഒരു പുതുഅനുഭവം ആവും കളിക്കാർക്ക് ലഭിച്ചിട്ടുണ്ടാകുക. ആരവങ്ങളും ആഘോഷങ്ങളും ഇല്ലാത്ത സ്റ്റേഡിയം. നിലവിലെ പോയിന്റ് പട്ടിക അനുസരിച്ച് ലെവൻഡോവസ്‌കിയുടെ ബയൺ മ്യുണിക്കാണ് ഒന്നാം സ്ഥാനത്ത്.

ജർമൻ ഫുട്ബോൾ വിദഗ്ദ്ധനായ റാഫേൽ ഹോനിഗ്സ്റ്റെയ്ന്റെ വിലയിരുത്തൽ പ്രകാരം ആരാധകരെ സ്റ്റേഡിയത്തിനുള്ളിൽ പ്രവേശിപ്പിക്കണമോ എന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നു എന്നതാണ്. ആരാധകർ ഇല്ലാതെ തികച്ചും സമാനമല്ലാത്ത ഫുട്ബോളിന്റെ ഒരു പതിപ്പാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്റ്റേഡിയത്തിൽ എത്താനാവാതെ വീർപ്പുമുട്ടുന്ന കടുത്ത ആരാധകർ ടിവിയ്ക്ക് മുന്നിൽ കുത്തിയിരിക്കുന്നതിനാൽ ടെലിവിഷൻ സംപ്രേഷണവും വർധിക്കും. വേറെ ഒരിടത്തും മത്സരങ്ങൾ തുടങ്ങിയിട്ടില്ലാത്തതിനാൽ ലോകം മുഴുവൻ ബുന്ദസ്‌ലിഗയിലേക്ക് ഉറ്റുനോക്കും. സ്റ്റേഡിയങ്ങളിലെ ഉത്സവാന്തരീക്ഷത്തിൽ കളി കണ്ടുശീലിച്ച ആരാധകരെ തൃപ്തിപ്പെടുത്താൻ സ്കൈ സ്പോർട്സ് മറ്റൊരു വിദ്യ കൊണ്ടുവന്നിട്ടുണ്ട്. റെക്കോർഡ് ചെയ്ത സൗണ്ട് ട്രാക്ക് തിരഞ്ഞെടുത്തു മത്സരം കാണാനുള്ള സൗകര്യമാണിത്. ഗോളടി ആരവങ്ങൾ, ടീം ഗീതങ്ങൾ എന്നിവ ഉണ്ടാകും. സ്വഭവനങ്ങളിൽ കഴിയുന്ന ആരാധകരെ തൃപ്തിപ്പെടുത്തുക എന്നതാണ് ഇപ്പോൾ പ്രധാനം.

അതേസമയം യൂറോപ്പിലെ മറ്റു ലീഗുകളും ഉടൻ പുനരാരംഭിക്കാമെന്ന പ്രതീക്ഷയിലാണ്. അടുത്തയാഴ്ച മുതൽ വ്യക്തിഗത പരിശീലനം നടത്താൻ താരങ്ങൾക്ക് അനുവാദം നൽകാനാണ് ഇംഗ്ലിഷ് പ്രീമിയർ ലീഗ് സംഘാടകരുടെ ആലോചന. അടുത്ത മാസം അടച്ചിട്ട സ്റ്റേഡിയങ്ങളിൽ മത്സരങ്ങൾ നടത്താമെന്നും സംഘാടകർ കരുതുന്നു.ഫ്രഞ്ച് ലീഗും ഡച്ച് ലീഗും ഇതിനകം റദ്ദാക്കിക്കഴിഞ്ഞു.
ഡോ. ഐഷ വി
റേഷൻ കടയിലെ ക്യൂവിൽ അമ്മയെ കണ്ട് സ്കൂൾ വിട്ടു വന്ന ഞാൻ അങ്ങോട്ട് കയറി. റേഷൻ കട നടത്തുന്നയാൾ ഏറ്റവും അടിയിലിരിക്കുന്ന കാർഡ് ആദ്യമെടുത്ത് ക്യൂവിൽ ആദ്യം നിൽക്കുന്നയാൾക്ക് റേഷൻ കൊടുക്കുന്നു. ഏറ്റവും അവസാനം വന്നയാൾ ഏറ്റവും മുകളിലിരിക്കുന്ന കാർഡിന്റെ മുകളിൽ അയാളുടെ കാർഡ് വയ്ക്കുന്നു. ഇതൊരു തലതിരിഞ്ഞ ഏർപ്പാടാണല്ലോ എന്ന് എനിയ്ക്ക് തോന്നി. ഞാൻ അമ്മയോട് ഇതേ പറ്റി ചോദിച്ചു . അമ്മ പറഞ്ഞു : ഇതാണ് ശരിയായ രീതി. ആദ്യം വന്നയാളെയല്ലേ ആദ്യം വിടേണ്ടത് ? എന്റെ ശ്രദ്ധ വീണ്ടും റേഷൻ കാർഡിലേയ്ക്ക്. പിന്നീട് കംപ്യൂട്ടർ സയൻസ് ക്ലാസ്സിൽ പഠിച്ച സ്റ്റാക്ക് , ക്യൂ , LIFO, FIFO എന്നിവയെ കുറിച്ചുള്ള എന്റെ ബാലപാഠം അവിടെ ആരംഭിച്ചു. എപ്പോഴോ എന്റെ ശ്രദ്ധ റേഷൻ കടക്കാരനിൽ നിന്നും നിന്നും റോഡിലേയ്ക്ക് നീണ്ടു. പെട്ടെന്നാണ് വളവു തിരിഞ്ഞു വരുന്ന സരോജിനി ടീച്ചറെ കണ്ടത്. മൂന്നാ ക്ലാസ്സിലെ എന്റെ ക്ലാസ്റ്റ് ടീച്ചറായിരുന്നു സരോജിനി ടീച്ചർ. ഞാനൊന്നു പരുങ്ങി. വേഗo തന്നെ ഞാൻ അമ്മയുടെ മറവിലേയ്ക്ക് മാറി. ടീച്ചർ അന്നു രാവിലെ എനിയ്ക്കു തന്ന ശിക്ഷയെ പറ്റി അമ്മയോട് പറയുമോ എന്നതായിരുന്നു എന്റെ ഭയം. ശിക്ഷ എന്താണെന്നല്ലേ ? രാവിലെ ടീച്ചർക്ക് കുറച്ചു സമയം ക്ലാസ്സിൽ നിന്നും മാറി നിൽക്കേണ്ടി വന്നു. അന്ന് ക്ലാസ്സിൽ ടീച്ചറില്ലാത്തപ്പോൾ മോണിട്ടറെ പേരെഴുതി വയ്ക്കാനൊന്നും ഏൽപ്പിച്ചില്ല. പതിവിനു വിരുദ്ധമായി ഒരു ശിക്ഷ നടപ്പാക്കും എന്നായിരുന്നു പ്രഖ്യാപനം. ശിക്ഷ ഇങ്ങനെയായിരുന്നു. ടീച്ചർ ക്ലാസ്സിൽ ഇല്ലാത്തപ്പോൾ സംസാരിക്കുന്ന ആൺകുട്ടിയെ പെൺകുട്ടികളുടെ ഇടയിലും പെൺകുട്ടിയെ ആൺകുട്ടികളുടെ ഇടയിലും ഇരുത്തുമെന്ന്. അന്ന് ആൺ കുട്ടികളും പെൺ കുട്ടികളും വെവ്വേറെ നിരകളിലായിരുന്നു ഇരിപ്പ്.
ടീച്ചർ പോയി കഴിഞ്ഞ് എല്ലാവരും നിശ്ബ്ദരായിരിക്കുകയായിരുന്നു. ഒരു സൂചി താഴെ വീണാൽ കേൾക്കാവുന്ന നിശബ്ദത. തികഞ്ഞ അച്ചടക്കത്തോടെ ഇരിക്കുകയായിരുന്ന എന്റെ അടുത്തേയ്ക്ക് ക്ലാസ്സിലെ വത്സല വന്നു. “വസ്ത്രം” എന്ന വാക്കെഴുതിയത് ശരിയാണോ എന്ന് ചോദിക്കാനാണ് വന്നത്. വത്സല എഴുതിയിരുന്നത് തെറ്റായതിനാൽ ഞാൻ തിരുത്തി കൊടുത്തു. പെട്ടെന്നാണ് ടീച്ചർ ക്ലാസ്സിലേയ്ക്ക് കയറി വന്നത്. വത്സല പെട്ടെന്നുതന്നെ സ്വന്തം ഇരിപ്പിടത്തിൽ ആസനസ്ഥയായി. ഞാൻ കുറ്റവാളിയും . എന്റെ ഭാഗം കേൾക്കാൻ ടീച്ചർ തയ്യാറായില്ല. ശിക്ഷ എനിയ്ക്കുമാത്രമായി. ആൺകുട്ടികളുടെ നിരയിലെ അവസാന ബഞ്ചിന് തൊട്ടു മുന്നിലെ ബഞ്ചിൽ അങ്ങേയറ്റത്തായി എന്നെ ഇരുത്തി. ക്ലാസ്സിലെ ഏറ്റവും പൊക്കം കൂടിയ ഹമീദാണ് എന്റെ തൊട്ടുപിന്നിൽ. ഹമീദിന്റെ അച്ഛൻ ഒരു ഹോമിയോ ഡോക്ടറാണെന്ന് കമലാക്ഷി പറഞ്ഞറിയാം. എന്റെ ഇടതു വശം ഭിത്തിയും വലതു വശത്ത് മധുവും. എനിയ്ക്ക് ശിക്ഷ കിട്ടിയതിൽ ക്ലാസ്സിലെ ഒട്ടുമിക്ക ആൺ കുട്ടികൾക്കും ആഹ്ലാദമായി. അതവർ പ്രകടിപ്പിക്കുകയും ചെയ്തു. എനിയ്ക്ക് വളരെ വിഷമമായിരുന്നു. രണ്ടാഴ്ചത്തേയ്ക്കായിരുന്നു ശിക്ഷ. കൂടാതെ ആൺകുട്ടികളുടെ വക ഉപദ്രവവും. ബഞ്ചിലിരിക്കുന്ന ഏല്ലാ ആൺകുട്ടികളും കൂടി നീങ്ങി എന്നെ ഞെരുക്കി ഭിത്തിയോട് ചേർക്കുക. നുള്ളുക തോണ്ടുക ഇതൊക്കെയായിരുന്നു അവരുടെ വിനോദങ്ങൾ. ഹമീദ് മാത്രം ഉപദ്രവിച്ചില്ല. പിന്നിലിരുന്ന മറ്റ് കുട്ടികളെല്ലാം ചവിട്ടുകയും നുള്ളുകയുമൊക്കെ ചെയ്തു. മുന്നിലിരുന്നവരുടെ വല്യ ശല്യം ഉണ്ടായില്ല. ക്ലാസ്സിൽ മറ്റു ടീച്ചർമാർ വരുമ്പോൾ ഈ കുട്ടി മാത്രം എന്തേ ആൺകുട്ടികളുടെ ഇടയിൽ എന്നു ചോദിയ്ക്കും. അപ്പോൾ കുട്ടികൾ എല്ലാം കൂടി ശിക്ഷയെപ്പറ്റി പറയും. ഞാൻ ഈ ലോകത്തിലെ ഏറ്റവും വല്യ അപരാധം ചെയ്ത മട്ടായിരുന്നു അവർക്ക് . റേഷൻ കടയിൽ നിന്ന എന്റെ പരുങ്ങലിൽ നിന്നു തന്നെ ശിക്ഷാ വിവരം ഞാൻ വീട്ടിൽ പറയാൻ പോകുന്നില്ല എന്ന് നിങ്ങൾക്ക് മനസ്സിലായി കാണുമല്ലോ? എങ്കിലും എനിയ്ക്ക് വളരെ മനോവിഷമത്തിനിടയാക്കിയ സംഭവമായിരുന്നു അത്. വീട്ടിൽ ചെന്നു പറഞ്ഞാൽ വീട്ടിൽ നിന്നു കൂടി ശിക്ഷ കിട്ടുമോ എന്നായിരുന്നു ഭയം.
അങ്ങനെ രണ്ടാഴ്ച കടന്നുപോയി. എന്റെ ശിക്ഷാ കാലാവധി അവസാനിയ്ക്കുന്ന ദിവസം വന്നു. ഞാൻ ആശ്വസിച്ചിരിക്കുകയായിരുന്നു അന്ന് എന്റെ ശിക്ഷ അവസാനിയ്ക്കുമല്ലോയെന്ന് . പക്ഷേ സരോജിനിടീച്ചർ ക്ലാസ്സിൽ എത്തിയപ്പോൾ മധു ഉറക്കെ വിളിച്ചു പറഞ്ഞു: ടീച്ചറേ ഇത് നോക്ക്, ഐഷ ഭിത്തിയിൽ എഴുതി വച്ചിരിക്കുന്നത് കണ്ടോ ? “___ തൂറി___ നക്കി”. ടീച്ചർ വന്ന് ഭിത്തി പരിശോധിച്ചു. സംഗതി ശരിയാണ്. വീണ്ടും എന്റെ ഭാഗം കേൾക്കാൻ ടീച്ചർ തയ്യാറായില്ല. ഞാൻ തന്നെയാണ് അത് എഴുതിയതെന്ന് ടീച്ചർ വിശ്വസിച്ചു. എന്നെ തിരിച്ച് പെൺകുട്ടികളുടെ ഇടയിലാക്കുന്നത് തടയാൻ വിരുതന്മാർ ആരോ ചെയ്തതായിരുന്നു അത്. എനിയ്ക്ക് ശിക്ഷ രണ്ടാഴ്ച കൂടി നീട്ടിക്കിട്ടി. ഈ ശിക്ഷയിലൂടെ ഞാൻ മുമ്പത്തേതിനേക്കാൾ പത്തിരട്ടി മനക്കരുത്തുള്ളവളായി മാറുകയായിരുന്നു. ചെയ്യാത്ത കുറ്റത്തിന് എന്നെ ശിക്ഷിച്ചെങ്കിലും ഇന്നും ഞാൻ വളരെയധികം ബഹുമാനിയ്ക്കുകയും സ്നേഹിക്കുകയും ചെയ്യുന്നത് സരോജിനി ടീച്ചറിനെയാണ്. കാസർഗോഡ് നിന്നും പോന്ന ശേഷം ടീച്ചറെ കണ്ടിട്ടേയില്ല. മൂന്നാം ക്ലാസ്സിലെ ഓരോ ദിനവും അവിസ്മരണീയമാക്കിയത് ഈ ക്ലാസ്സ് ടീച്ചറാണ്. ടീച്ചറുടെ മകൾ ജയശ്രീ ഞങ്ങളുടെ ക്ലാസ്സിലായിരുന്നു പഠിച്ചിരുന്നത്. ഞങ്ങൾക്ക് ക്ലാസ്സെടുക്കാനില്ലാത്ത അധ്യാപകരെ കൊണ്ടുവന്ന് പാഠ്യഭാഗമല്ലാത്ത വിഷയങ്ങളെ കുറിച്ച് ഞങ്ങളോട് സംവദിക്കാൻ ടീച്ചർ അവസരമൊരുക്കിയിരുന്നു. അങ്ങനെയുള്ള ക്ഷണിതാക്കളിൽ പ്രമുഖ തിരുവനന്തപുരത്തു നിന്നും ആ സ്കൂളിലേയ്ക്ക് സ്ഥലം മാറ്റം കിട്ടി വന്ന ഹിന്ദി ടീച്ചറായിരുന്നു. ടീച്ചറുടെ അവതരണ രീതി സവിശേഷം തന്നെ. മറ്റ് അധ്യാപകർക്ക് ഹിന്ദി ടീച്ചറിനോട് വല്യ ബഹുമാനമായിരുന്നെന്ന് എനിയ്ക്ക് തോന്നിയിട്ടുണ്ട്. കുട്ടികളിൽ മൂല്യ ബോധമുണ്ടാക്കാനുള്ള കഥകളും തിരുവനന്തപുരത്തെ റേഡിയോ നിലയം പത്മനാഭ സ്വാമി ക്ഷേത്രം എന്നിവയെ കുറിച്ചും ടീച്ചർ സംസാരിച്ചിട്ടുണ്ട്. കമലാക്ഷിയുടെ ചേച്ചി ഈ ടീച്ചറുടെ വീട്ടിലായിരുന്നു ജോലിയ്ക്ക് പോയിരുന്നത്.
സരോജിനി ടീച്ചർക്കും ജയശ്രീയ്ക്കുമായി എന്നും ഉച്ചഭക്ഷണം എത്തിച്ചിരുന്നത് ഒരു പയ്യനായിരുന്നു. കഴുത്തൊന്ന് വെട്ടിപ്പിടിച്ച മട്ടിലായിരുന്നു ആ പയ്യന്റെ നടപ്പ്. ഒരു ദിവസം കമലാക്ഷി വന്നു പറഞ്ഞ വാർത്ത ടീച്ചറുടെ മൂത്ത മകൾക്ക് രണ്ടാമത്തെ കുട്ടി പിറന്നു എന്നതായിരുന്നു. ഒരു ദിവസം ആശുപത്രിയിലായിരുന്ന അമ്മയേയും കുഞ്ഞിനേയും കാണാൻ ജയശ്രീയും ടീച്ചറും കൂടി ഉച്ചഭക്ഷണ സമയത്ത് പോയപ്പോൾ എന്നെയും കൂടെ കൂട്ടി. തിരിച്ചു വന്ന വഴി ഒരു ചെരുപ്പുകടയിൽ കയറി ജയശ്രീയ്ക്ക് ഒരു ചെരുപ്പു വാങ്ങിച്ചു. മോൾക്ക് ഒരു ചെരുപ്പു വാങ്ങട്ടേയെന്ന് ടീച്ചർ എന്നോട് ചോദിച്ചു. ഞാൻ സ്നേഹപൂർവ്വം അത് നിരസിച്ചു. ഞങ്ങൾ മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ജയശ്രീയുടെ അച്ഛൻ മരിച്ചത്. അവധി കഴിഞ്ഞു വന്ന ടീച്ചറുടെ സീമന്തരേഖയിൽ സിന്ദൂരമില്ലായിരുന്നു. നെറ്റിയിലെ ചുവന്ന പൊട്ടിന്റെ സ്ഥാനത്ത് കറുത്ത പൊട്ട്. ഇതിലേയ്ക്ക് എന്റെ ശ്രദ്ധ നയിച്ചതും അതിന്റെ അർത്ഥമെന്തെന്ന് എന്നെ ബോധ്യപ്പെടുത്തിയതും കമലാക്ഷിയായിരുന്നു. ഒരിക്കൽ നാണയങ്ങളെ കുറിച്ച് പഠിപ്പിച്ച ക്ലാസ്സിൽ ടീച്ചറുടെ പഴ്സിൽ നിന്നും ഏതാനും നാണയങ്ങൾ എടുത്ത് ഞങ്ങൾക്ക് നോട്ട് ബുക്കിൽ വരയ്ക്കാനായി തന്നു. ഓരോരുത്തരായി വരച്ച് കൈമാറിക്കൊണ്ടിരുന്നു. ഒരു 25 പൈസ നാണയവും 50 പൈസ നാണയവും ഒഴികെ ബാക്കിയെല്ലാം ടീച്ചറുടെ കൈയ്യിൽ തിരികെ കിട്ടി. ടീച്ചർ ക്ലാസ്സിൽ വച്ച് ചോദിച്ചെങ്കിലും ആരും ഏറ്റില്ല. പിറ്റേന്ന് ആ നാണയങ്ങൾ തിരികെ കിട്ടിയെന്ന് ടീച്ചർ ക്ലാസ്സിൽ പറഞ്ഞു. അതെടുത്ത കുട്ടിയുടെ അച്ഛനായിരുന്നു അത് ടീച്ചറെ തിരികെ ഏൽപ്പിച്ചത്. കുട്ടിയുടെ പേര് ടീച്ചർ ക്ലാസ്സിൽ പറഞ്ഞിരുന്നില്ല. കമലാക്ഷിയാണ് ആ കുട്ടിയുടെ പേര് എനിയ്ക്ക് പറഞ്ഞു തന്നത്.
ഞാനത് മറ്റാരോടും പറഞ്ഞില്ല. ഒരിക്കൽ ക്ലാസ്സിലെ ഷീലയുടെ സ്വർണ്ണ മാല നഷ്ടപ്പെട്ടു. അത് ഒരാൺകുട്ടിയ്ക്ക് കിട്ടി. ആ കുട്ടി അത് ടീച്ചറിനെ ഏൽപ്പിച്ചു. പിറ്റേന്ന് നടന്ന സ്കൂൾ അസംബ്ലിയിൽ ഹെഡ് മാസ്റ്റർ ആ കുട്ടിയെ അനുമോദിച്ച് സംസാരിച്ചു. അന്ന് ഷീലയുടെ അച്ഛൻ കൊണ്ടുവന്ന് കൊടുത്ത പാരിതോഷികം ഹെഡ് മാസ്റ്റർ ആ കുട്ടിയ്ക്ക് കൈമാറി. ഇതേ പറ്റി അന്നത്തെ ക്ലാസ്സിൽ സരോജിനി ടീച്ചർ സംസാരിച്ചു. ടീച്ചർ ഞങ്ങളെയെല്ലാം മക്കളെപ്പോലെയായിരുന്നു കണ്ടിരുന്നത്. ജയശ്രീയും ഞങ്ങളും തമ്മിൽ വ്യത്യാസമൊന്നും ടീച്ചർക്കില്ലായിരുന്നു. വർഷം 45 കഴിഞ്ഞു. ടീച്ചർ ഇന്ന് ജീവിച്ചിരുപ്പുണ്ടോ എന്നറിയില്ല. നല്ല ഗുരുക്കന്മാരുടെ ഗണത്തിൽ ആ ടീച്ചർ എന്നുo എന്റെ മനസ്സിൽ ജീവിയ്ക്കും.
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ചിത്രീകരണം : അനുജ കെ