സ്വന്തം ലേഖകൻ
ബ്രിട്ടൻ :- ഇന്തോനേഷ്യയിലെ ബാലി ദ്വീപിലെ ജയിലിൽ ഏഴുവർഷമായി തടവിലാണ് ബ്രിട്ടീഷ് വനിത ലിൻഡ്‌സെ സാൻഡിഫോർഡ്. 2013 -ൽ 1.6 മില്യൺ പൗണ്ട് മൂല്യമുള്ള കൊക്കയ്ൻ എന്ന മയക്കുമരുന്ന് ഇന്തോനേഷ്യയിലേക്ക് കടത്താൻ ശ്രമിച്ച കുറ്റത്തിനാണ് ലിൻഡ്‌സെ അറസ്റ്റിലായത്. ഇത്തരം കുറ്റകൃത്യങ്ങൾക്ക് ഇന്തോനേഷ്യയിലെ ശിക്ഷ വളരെ ക്രൂരമാണ്. മയക്കുമരുന്ന് മാഫിയയോട് ബന്ധപ്പെട്ട് കിടക്കുന്ന എല്ലാവരെയും വധശിക്ഷയ്ക്ക് വിധിക്കുകയാണ് പതിവ്. ഈ വധശിക്ഷ നടപ്പിലാക്കുന്നതും വളരെ ക്രൂരമായാണ്. പ്രതികളെ ആയുധധാരികളായ സൈനികർ നേരിട്ട് നെഞ്ചിലേക്ക് നിറയൊഴിച്ചു കൊല്ലുകയാണ് പതിവ്. ഇപ്രകാരം വെടിവയ്ക്കുന്ന വ്യക്തി മരിച്ചില്ലെങ്കിൽ പിന്നീട്, ശിരസ്സിലേക്കാണ് നിറയൊഴിക്കുന്നത് . പ്രതികൾ 10 വർഷത്തോളം ജയിലിൽ കിടന്ന ശേഷം മാത്രമേ ഇത്തരത്തിലുള്ള വധശിക്ഷ നടപ്പിലാക്കാറുള്ളൂ. 2015- ലാണ് ഏറ്റവും അവസാനമായി വധശിക്ഷ നടപ്പിലാക്കിയത്. ഇപ്പോൾ ലിൻഡ്‌സെ ഉൾപ്പെടെ നിരവധിപേർ വധശിക്ഷ കാത്ത് ജയിലിൽ കഴിയുകയാണ്.

ഗ്ലോസെസ്റ്റർഷെയറിലെ ചെൽറ്റൻഹാമിലായിരുന്നു ലിൻഡ്‌സെ താമസിച്ചിരുന്നത്. വാടക കുടിശ്ശിക വന്നതുമൂലം വാടക വീട്ടിൽ നിന്ന് ഇവർ പുറംതള്ളപ്പെട്ടു. രണ്ടു കുട്ടികളുടെ അമ്മയായ ഇവർ, ഭർത്താവിൽനിന്നു പിരിഞ്ഞു 2012- ൽ ഇന്ത്യയിലേക്ക് വരുന്നതിനുള്ള തീരുമാനമെടുത്തു. ആ യാത്രയ്ക്കിടയിൽ 2012 മെയ് 19ന് ആണ് ഇന്തോനേഷ്യയിലെ ബാലിയിൽ വെച്ച് ലിൻഡ്‌സെയുടെ പെട്ടിയിൽ കൊക്കയ്ൻ കണ്ടെത്തുന്നതും, അറസ്റ്റിലാവുന്നതും. തന്റെ കുടുംബത്തെ ഉപദ്രവിക്കും എന്ന് ഭീഷണിപ്പെടുത്തി തന്നെക്കൊണ്ട് മനഃപൂർവം ഇതു കടത്തിച്ചതാണെന്നാണ് ലിൻഡ്‌സെ പോലീസിനോട് പറഞ്ഞത്. എന്നാൽ പിന്നീട് ഈ വാദം മാറ്റി പറയുകയും ചെയ്തു.

ജൂലിയൻ പൊൺഡെർ എന്നെ ബ്രിട്ടീഷുകാരനും, അദ്ദേഹത്തിന്റെ കൂട്ടാളി റെയ്ച്ചലും ചേർന്നാണ് തന്നെ ഈ പ്രവർത്തിക്ക് നിർബന്ധിച്ചതെന്ന് ലിൻഡ്‌സെ ആരോപിച്ചെങ്കിലും, അവർക്ക് ലിൻഡ്‌സെയോടുള്ള ബന്ധം കണ്ടെത്താനായില്ല.
2013 ജനുവരി 22നാണ് ലിൻഡ്‌സെയെ വധശിക്ഷയ്ക്ക് വിധിച്ചത്. ഇന്തോനേഷ്യൻ സുപ്രീംകോടതിക്ക് ഇവർ പരാതി നൽകിയെങ്കിലും തീരുമാനത്തിന് മാറ്റമൊന്നുമുണ്ടായില്ല. ഇതിനു ശേഷം ഏഴു വർഷമായി ഇവർ ബാലിയിലെ ജയിലിലാണ്.
ഷെറിൻ പി യോഹന്നാൻ
വളരെ സിംപിളാണ് കപ്പേള. കുടുംബത്തെ കൂട്ടി ഒരു പടത്തിന് പോകണമെന്ന് ആഗ്രഹിക്കുന്നവർക്ക് കപ്പേള തിരഞ്ഞെടുക്കാം. വയനാട്ടിലെ പൂവർമല എന്ന മലയോര ഗ്രാമത്തിൽ നിന്ന് തുടങ്ങി കോഴിക്കോടെന്ന നഗരത്തിൽ അവസാനിക്കുന്ന ചിത്രം. ഇതിനിടെ സംഭവിക്കുന്ന ചില കാര്യങ്ങളിലൂടെ ഗൗരവമേറിയ ഒരു കഥ പറയുകയാണ് നവാഗത സംവിധായകൻ മുഹമ്മദ് മുസ്തഫ. പുതുമകൾ ഒന്നും അവകാശപ്പെടാനില്ലാത്ത കഥയാണെങ്കിൽ കൂടി പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ കപ്പേളയ്ക്ക് കഴിയുന്നുണ്ട്.
1 മണിക്കൂർ 53 മിനിറ്റിൽ തീരുന്ന ചിത്രം പ്രധാനമായി ജെസ്സിയുടെ ജീവിതത്തിലെ ചില സംഭവങ്ങളെയാണ് കാട്ടിത്തരുന്നത്. ഒരു മലയോരഗ്രാമത്തിലെ പെൺകുട്ടിയുടെ പ്രണയവും അതുവഴി അവൾ എത്തിപ്പെടുന്ന സാഹചര്യങ്ങളും ഒരു നഗരമധ്യത്തിൽ അവൾ നേരിടേണ്ടിവരുന്ന സംഘർഷങ്ങളും ആണ് ചിത്രം പ്രധാനമായി കാണിച്ചുതരുന്നത്. അഭിനേതാക്കളുടെ പ്രകടനം തന്നെയാണ് സിനിമയിൽ എടുത്തുപറയേണ്ടത്. ജെസ്സിയെ അവതരിപ്പിച്ച അന്ന ബെന്നും വിഷ്ണുവിനെ അവതരിപ്പിച്ച റോഷൻ മാത്യുവും റോയിയെ അവതരിപ്പിച്ച ശ്രീനാഥ് ഭാസിയും ഗംഭീരമായി തങ്ങളുടെ വേഷം മനോഹരമായി കൈകാര്യം ചെയ്തിട്ടുണ്ട്. ശ്രീനാഥ് ഭാസിയുടെ ഇഷ്ടപ്പെട്ട വേഷങ്ങളിൽ ഒന്ന്. ഗ്രാമത്തിലെ മനോഹര കാഴ്ചകളെ ജിംഷി ഖാലിദ് എന്ന ഛായാഗ്രാഹകൻ സ്‌ക്രീനിൽ നിറച്ചിട്ടുണ്ട്. ചിത്രത്തിലെ ‘കപ്പേള’ വളരെയധികം ഇഷ്ടപ്പെട്ടു. സുഷിൻ ശ്യാമിന്റെ സംഗീതവും മികച്ചുനിന്നു. പ്രണയത്തിലെ ചതിക്കുഴികളെ പറ്റി പറയുന്നതോടൊപ്പം മൂന്നു സാഹചര്യത്തിൽ നിന്നുള്ളവർ ഒരിടത്തേക്ക് എത്തുന്ന കാഴ്ചകളെ ബോറടിപ്പിക്കാത്ത വിധം സ്‌ക്രീനിൽ നിറയ്ക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. മാസ്സും മസാലയും നിറച്ച കഥപറച്ചിലിന് ഈ ചിത്രത്തിൽ സ്ഥാനമില്ല.

ഏവർക്കും അറിവുള്ള, എന്നാൽ ഇന്നും ഇങ്ങനെയൊക്കെ സംഭവിക്കുന്ന ഒരു വിഷയത്തെ ആണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. അതിനാൽ തന്നെ പുതമയുള്ള കഥാസന്ദർഭങ്ങൾ സിനിമയിൽ ഇല്ല. മോശമല്ലാത്ത ഒന്നാം പകുതിയോടൊപ്പം കുറച്ചു ത്രില്ലടിപ്പിക്കുന്ന രണ്ടാം പകുതിയും ചേരുമ്പോൾ ഒരു ആവറേജ് സിനിമ ആയാണ് കപ്പേള എനിക്കനുഭവപ്പെട്ടത്. റിയലിസ്റ്റിക് ആയി അവതരിപ്പിക്കുമ്പോൾ തന്നെ അവതരണത്തിൽ പിന്നോട്ട് വലിയുന്നുണ്ട് ചിത്രം. ഇക്കാലത്തും ‘സ്മാർട്ടഫോൺ എന്താണെന്ന് ‘ ചോദിക്കുന്ന സീനിലെ വിശ്വാസ്യതയും ആലോചിച്ചുപോകും. എന്നാൽ ഒരു മലയോര ഗ്രാമത്തിലെ കഥ എന്ന നിലയ്ക്ക് അവയെ മറന്നുകളയാം. ക്ലൈമാക്സ് രംഗങ്ങളിൽ ഫീൽ ഗുഡ് എലമെന്റ് കുത്തികയറ്റാൻ ശ്രമിച്ചതായും അനുഭവപ്പെട്ടു.
കപ്പേള പറയുന്നത് പ്രണയത്തിന്റെയും പോരാട്ടത്തിന്റെയും കഥയാണ്. പ്രണയത്തിലെ ചതികുഴികളോടൊപ്പം നിഗൂഢതകൾ ഒളിപ്പിക്കുന്ന മനുഷ്യസ്വഭാവത്തെയും സിനിമ കാട്ടുന്നു. കണ്ടിരിക്കാവുന്ന ചിത്രമായാണ് കപ്പേള അനുഭവപ്പെട്ടത്. ഗംഭീരമെന്ന് പറയാനാവില്ലെങ്കിലും ഇത്തരം കൊച്ചു സിനിമകളും തിയേറ്ററിൽ വിജയിക്കട്ടെ.
ന്യൂസ് ഡസ്ക് , മലയാളം യുകെ
മലയാളം യുകെയിൽ നിന്ന് വായനക്കാർക്ക് പുതിയ ഒരു സമ്മാനം കൂടി. മലയാളം യുകെ ദൃശ്യമാധ്യമ രംഗത്തേയ്ക്ക് ചുവടു വയ്ക്കുന്നു. ഇനി മലയാളം യുകെയുടെ വായനക്കാർക്ക് വീഡിയോകളിലൂടെ ലോകമെമ്പാടുമുള്ള വാർത്തകൾ അറിയാൻ സാധിക്കും.ഓൺ ലൈൻ പത്ര പ്രവർത്തന രംഗത്ത് മലയാളം യുകെ എന്ന സൂര്യോദയമുണ്ടായിട്ട്5 വർഷങ്ങൾ തികയാൻ പോകുകയാണ് . യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന മറ്റ് ഓൺലൈൻ മലയാളം ന്യൂസ് പോർട്ടലുകളുമായി താരതമ്യം ചെയ്യുമ്പോൾ മലയാളം യുകെ റേറ്റിങ്ങിൻെറ കാര്യത്തിൽ ബഹുദൂരം മുന്നിലാണ്.
മലയാളം യുകെ അസ്സോസിയേറ്റ് എഡിറ്റർ ജോജിതോമസ് എഴുതുന്ന മാസാന്ത്യവലോകനം , ഡോ. എ. സി. രാജീവ്‌കുമാറിൻെറ ആയുരാരോഗ്യം , ബേസിൽ ജോസഫിന്റെ വീക്കെൻഡ് കുക്കിംഗ് , ഫാ . ഹാപ്പി ജേക്കബ് അച്ചന്റെ നൊയമ്പുകാല ചിന്തകൾ , ഞായറാഴ്‌ച സങ്കീർത്തനം ,നമ്മളെ കാത്തിരിക്കുന്ന തൊഴിലവസരങ്ങൾ ,ടെക്‌നോളജി ഫോർ ഈസി ലൈഫ് ,തുടങ്ങിയ സ്ഥിരം പംക്തികൾ മലയാളം യുകെയെ മറ്റ് ഓൺലൈൻ പത്രങ്ങളിൽ നിന്ന് വ്യത്യസ്ഥമാക്കുന്നു .
കഴിഞ്ഞ ഓണക്കാലത്ത് അത്തം മുതൽ പൊന്നോണം വരെയുള്ള 10 ദിവസവും വായനക്കാർക്ക് കഥകളും കവിതകളും ലേഖനങ്ങളുമായി മികച്ച വായനാനുഭവമാണ് മലയാളം യുകെ സമ്മാനിച്ചത്. ഡോക്ടർ ജോർജ് ഓണക്കൂർ, നിഷ ജോസ് കെ മാണി തുടങ്ങിയ പ്രമുഖർ മലയാളം യുകെയ്ക്ക് വേണ്ടി എഴുതിയിരുന്നു മേഘാലയ ഗവർണറും മുൻ ബിജെപി അധ്യക്ഷനുമായ അഡ്വ. പി. എസ്. ശ്രീധരൻ പിള്ളയുടെ ക്രിസ്മസ് അനുഭവങ്ങൾ “ക്രിസ്മസ് വിശ്വ മാനവികതയുടെ മഹത്തായ സന്ദേശം ” തുടങ്ങിയവ വായനക്കാരെ വളരെയേറെ ആകർഷിച്ചിരുന്നു.
മലയാളം യു കെ യുടെ പുതിയ സംരംഭത്തിന് വായനക്കാരുടെ എല്ലാ സഹകരണങ്ങളും പ്രതീക്ഷിക്കുന്നു. കൂടാതെ മലയാളം യുകെ ന്യൂസ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുതേ. പ്രിയ വായനക്കാർക്ക് ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു.
സ്വന്തം ലേഖകൻ
ലണ്ടൻ : യുകെയിൽ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. രോഗബാധിതരുടെ എണ്ണം 319 ആയി ഉയർന്നു. കടുത്ത പ്രതിസന്ധി ഘട്ടങ്ങളിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. നേരത്തെ റോയൽ വോൾവർഹാംപ്ടൺ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന 70കാരിയും മരണത്തിന് കീഴടങ്ങിയിരുന്നു. ഓരോ ദിനവും രോഗബാധിതരുടെ എണ്ണം വർധിക്കുന്നത് ജനങ്ങളിൽ പരിഭ്രാന്തി പടർത്തുന്നുണ്ട്. എന്നാൽ ഭയമല്ല , ജാഗ്രതയാണ് ആവശ്യമെന്ന് സർക്കാർ വ്യക്തമാക്കുന്നു. വൈറസിനെ തടയാൻ പല പ്രധാന നടപടികളും സർക്കാർ കൈക്കൊള്ളുന്നു. വൈറസ് ബാധയുടെ ലക്ഷണങ്ങൾ കാണിക്കുന്നവരോട് സ്വയം ഒറ്റപ്പെടാൻ ആവശ്യപ്പെടുമെന്ന് സർക്കാർ അറിയിച്ചു.

അതേസമയം പെൻഷൻ വാങ്ങുന്നവരോട് വീട്ടിൽ തന്നെ കഴിയാൻ സർക്കാർ ആവശ്യപ്പെട്ടു. രോഗത്തിൽ നിന്ന് വയോധികരെ സംരക്ഷിക്കുന്നതിനാണ് ഈ ശ്രമം. പ്രായമായവർക്കാണ് രോഗം പിടിപെടാൻ കൂടുതൽ സാധ്യത. പ്രായമായവരോട് വീട്ടിൽ തന്നെ തുടരാൻ പറഞ്ഞാൽ കുടുംബത്തിലെ മറ്റുളവർക്ക് ജോലിയിൽ നിന്ന് അവധിയെടുക്കേണ്ടിവരും. ഇത് സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിക്കും. എന്നിരുന്നാലും, കോവിഡ് 19 സംബന്ധിച്ച് സർക്കാർ എടുക്കുന്ന ഓരോ തീരുമാനവും ശാസ്ത്രത്തിന്റെ പിന്തുണയോടെ മാത്രമേ നടക്കൂ എന്ന് ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസർ ഡോ ജെന്നി ഹാരിസ് പറഞ്ഞു. വൈറസിനെ തോൽപ്പിക്കാൻ ദേശീയവും അന്തർദ്ദേശീയവുമായ ശ്രമം ആവശ്യമാണെന്ന് ബോറിസ് ജോൺസനും പറഞ്ഞു. പൊതു സുരക്ഷയാണ് തന്റെ മുൻഗണന എന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് അറിയിച്ചു.

പ്രധാനമന്ത്രി ബോറിസ് ജോൺസണും യുകെ സർക്കാരിന്റെ മുഖ്യ മെഡിക്കൽ ഉപദേഷ്ടാവ് പ്രൊഫ. ക്രിസ് വിറ്റിയും മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് സർ പാട്രിക് വാലൻസും ഡൗണിംഗ് സ്ട്രീറ്റിൽ പത്രസമ്മേളനം നടത്തി. രോഗത്തിന്റെ ചെറിയ ലക്ഷണങ്ങൾ കാണിക്കുന്നവരോട് ഏഴ് ദിവസത്തേക്ക് മറ്റുള്ളവരോടുള്ള സംസർഗം ഒഴിവാക്കണമെന്ന് പ്രൊഫ. ക്രിസ് വിറ്റി പറഞ്ഞു. കൊറോണ വൈറസ് വളരെ വേഗത്തിൽ പടരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇറ്റലിയിൽ നിന്നുള്ള വിമാനങ്ങൾ നിർത്തുന്നത് പോലുള്ള നടപടികൾ സർക്കാർ സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന്, ശരിയായ സമയത്ത് ശരിയായ തീരുമാനങ്ങൾ എടുക്കുക എന്നതാണ് നിർണായകമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രോഗം ശക്തമായതോടെ ഓഹരിവിപണിയിലും ഇടിവുണ്ടായി. ഒപ്പം വിമാനകമ്പനികളും പല വിമാനങ്ങളും റദ്ദാക്കുന്നു. ബ്രിട്ടീഷ് എയർവേയ്‌സും ഈസിജെറ്റും ഏപ്രിൽ 3 വരെ വടക്കൻ ഇറ്റലിയിലേക്കുള്ള റൂട്ടുകൾ നിർത്തും. നൂറിലേറെ രാജ്യങ്ങളിൽ ആണ് ഇതുവരെ വൈറസ് പടർന്നുപിടിച്ചിരിക്കുന്നത്. ലോകത്താകെ 3,800 ൽ അധികം മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സ്വന്തം ലേഖകൻ
നോർത്ത് യോർക്ക് ഷെയർ ഗ്രാമത്തിലെ ഏക ഇലക്ട്രിക് കാർ ഉടമകളായ ടിഫാനി സ്‌നോഡനും ഭർത്താവും ചാർജിങ് സ്ലോട്ടുകൾ ഇല്ലാതെ ബുദ്ധിമുട്ടുന്നു. സെക്കൻഡ് ഹാൻഡ് നിസ്സാൻ ലീഫ് ആണ് ഏതാനും ആഴ്ചകൾക്ക് മുൻപ് ഇരുവരും സ്വന്തമാക്കിയത്. വാഹനം ഓടിക്കാൻ നല്ല സുഖം ആണെങ്കിലും ചാർജ് ചെയ്യാൻ അത്ര എളുപ്പമല്ല. വീട്ടിൽ നിന്നും 10 മൈൽ അകലെയുള്ള ഒരു സ്ലോട്ടിൽ ആണ് ഇപ്പോൾ ചാർജ് ചെയ്യുന്നത്. അവിടെ പാർക്കിംഗ് സൗകര്യം ലഭിക്കുന്നത് അത്ര എളുപ്പമല്ലതാനും. 15 വർഷങ്ങൾക്കുള്ളിൽ നിരത്തിലൂടെ ഓടുന്ന മുഴുവൻ വാഹനങ്ങളും ഇലക്ട്രിസിറ്റി ഉപയോഗിച്ചുള്ളവയാകണം അല്ലെങ്കിൽ ഹൈഡ്രജൻ വാതകങ്ങൾ ഉപയോഗിക്കുന്നതാകണം എന്ന് സർക്കുലർ ഇറങ്ങിയിട്ടുണ്ടെങ്കിലും, എങ്ങനെചാർജ് ചെയ്യാം എന്നതാണ് ഇപ്പോൾ ചോദ്യചിഹ്നം ആകുന്നത്.

12 മാസങ്ങൾക്കുള്ളിൽ ചാർജിങ് സ്ലോട്ടുകൾ അൻപത് ശതമാനം വർദ്ധിച്ചു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2050ഓടെ ആവശ്യത്തിനുള്ള ചാർജിങ് നെറ്റ്‌വർക്കുകൾ പൂർത്തിയാക്കാൻ ഏകദേശം 45 ബില്യൺ പൗണ്ട് വേണ്ടിവരും.

സ്നോഡൻ ദമ്പതിമാർ ഇതിനെപ്പറ്റി കൗൺസിലിൽ പരാതി നൽകിയെങ്കിലും ഗ്രാമത്തിൽ അതിന് ആവശ്യമായ സൗകര്യങ്ങൾ ഇല്ല എന്ന മറുപടിയാണ് ലഭിച്ചത്. ഏകദേശം 75,000 ത്തോളം പൗണ്ട് ചെലവുവരും പുതിയ ഒരെണ്ണം നിർമ്മിക്കാൻ. 12 മാസത്തിനിടയ്ക്ക് ഏകദേശം പതിനായിരത്തോളം ചാർജിങ് കണക്ടറുകൾ യുകെയിൽ നിലവിൽ വന്നിട്ടുണ്ട്.

പെട്രോൾ സ്റ്റേഷനുകൾക്ക് പകരം കൂടുതൽ ചാർജിങ് സ്റ്റേഷനുകൾ നിർമ്മിക്കണം. സർവീസ് സ്റ്റേഷനുകളിലും, ഹോട്ടലുകളിലും, ഷോപ്പിംഗ് കോംപ്ലക്സുകളും ചാർജിഗ് സൗകര്യം നിലവിൽ വന്നാൽ അതു വലിയ മുന്നേറ്റം ആയിരിക്കും. ഇനി വരുന്ന ഹൗസിംഗ് പ്രോജക്ടുകളിൽ എല്ലാം ഈ മാതൃക സ്വീകരിക്കാൻ ഗവൺമെന്റ് ഉദ്ദേശിക്കുന്നുണ്ട്.
അമ്മു തോമസ് , മലയാളം യുകെ ന്യൂസ് ടീം , മലയാളം യുകെ ന്യൂസ് ടീം
കോവിട് -19 നെ പറ്റിയുള്ള വ്യാജ സന്ദേശങ്ങൾ ജനങ്ങളിൽ എത്തിക്കുന്നത് തടയാനായി എൻഎച്ച്എസിന്റെ പുതിയ നീക്കം. കോവിഡ് – 19 നെ പറ്റിയുള്ള വിവരങ്ങൾ ഇന്റർനെറ്റിലെ ടോപ് സെർച്ച് റിസൾട്ട്സിൽ ഉൾപ്പെടുത്തുന്നതു വഴി ഇത് നടപ്പാക്കാനാണ് ഒഫീഷ്യൽ എൻഎച്ച്എസ് ഗൈഡൻസ് ശ്രമിക്കുന്നത്. നല്ല സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിൻെറ ഭാഗമായി ഗൂഗിൾ , ഫേസ്ബുക്ക് എന്നിവയോട് ചേർന്ന് എൻഎച്ച്എസ് ഇത് നടപ്പിലാക്കുന്നു. സമൂഹ മാധ്യമങ്ങൾ വഴി പ്രചരിക്കുന്ന പല വ്യാജ സന്ദേശങ്ങളും ജനങ്ങളിൽ അനാവശ്യ പരിഭ്രാന്തി സൃഷ്ടിക്കുന്നതും അബദ്ധങ്ങൾ നിറഞ്ഞതുമാണ് എന്ന് മനസ്സിലാക്കിയാണ് വ്യാജ സന്ദേശങ്ങൾ ജനങ്ങളിലെത്തിക്കുന്നത് തടയാനുള്ള നീക്കങ്ങൾ ശക്തമാക്കിയിരിക്കുന്നത്.

ഇറ്റലിയിലേക്കുള്ള ബ്രിട്ടീഷ് പൗരന്മാരുടെ അവശ്യയാത്ര ഒഴികെയുള്ളവ വിദേശകാര്യ ഓഫീസ് വിലക്കിയിരിക്കുന്നതിനു പിന്നാലെയാണ് ഈ നീക്കം. ഇറ്റലിയിൽ നിന്ന് വരുന്ന ഏതൊരാളും മറ്റുള്ളവരോടുള്ള സംസർഗം 14 ദിവസത്തേക്ക് ഒഴിവാക്കണമെന്ന് യുകെ വിദേശകാര്യ വക്താവ് അറിയിച്ചു. ഇങ്ങനെ ഒരു പരിധിവരെ കോവിഡ് – 19ന് പകരുന്നത് തടയുന്നതിനുള്ള നീക്കങ്ങളാണ് ഇപ്പോഴുള്ളത്.

ഇറ്റലിയുടെ പ്രധാനമന്ത്രി രാജ്യത്തെ മുഴുവൻ ജനങ്ങളോടും വീട്ടിൽ സമയം ചിലവഴിക്കാനും യാത്രകൾ പരമാവധി ഒഴിവാക്കാനും കഴിഞ്ഞ തിങ്കളാഴ്ച ആവശ്യപ്പെട്ടിരുന്നു. വിമാനത്തിൽ യാത്ര ചെയ്യുന്ന എല്ലാവരും സ്വയംകൊറോണ ബാധിതരല്ലെന്നു സാക്ഷ്യപ്പെടുത്തേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.
വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് തടയാനായി ട്വിറ്ററുമായി സഹകരിച്ച് പ്രവർത്തിക്കുന്നതായി എൻഎച്ച്എസ് അറിയിച്ചു. അതേസമയം ഇന്റർനെറ്റിലൂടെ തെറ്റായ ചികിത്സകൾ പ്രോത്സാഹിപ്പിക്കുന്ന ഹോമിയോപതിചികിത്സകർക്കെതിരായും എൻഎച്ച്എസ് ശബ്ദമുയർത്തി
അഞ്ജു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
യുകെയിലെ കൊറോണ വൈറസ് ബാധകരിൽ ഒരാൾകൂടി മരണത്തിന് കീഴടങ്ങി. അടുത്ത കാലത്ത് ഇറ്റലിയിൽ നിന്ന് മടങ്ങിയെത്തിയ അദ്ദേഹം മാഞ്ചസ്റ്റർ ജനറൽ ആശുപത്രിയുടെ സ്പെഷ്യലിസ്റ്റ് പകർച്ചവ്യാധി വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
യുകെയിലെ കൊറോണ വൈറസ് ബാധകരുടെ എണ്ണം 278 ആയി ഉയർന്നത് പരക്കെ ആശങ്ക ഉളവാക്കിയിട്ടുണ്ട്. ഒരാൾ കൂടി കൊറോണ വൈറസ് ബാധിച്ച് മരണമടഞ്ഞ സാഹചര്യത്തിൽ രോഗബാധിതനുമായി സമ്പർക്കം പുലർത്തിയിരുന്നവരെ കണ്ടെത്താൻ ആരോഗ്യവകുപ്പ് തീവ്ര ശ്രമം ആരംഭിച്ചിട്ടുണ്ട്. അതേസമയം ഇറ്റലി ചൈന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വൈറസ് ബാധിതരുള്ള രാജ്യമായത് യൂറോപ്പിലാകെ ആശങ്ക പടർത്തിയിട്ടുണ്ട്. 7375 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇറ്റലിയിൽ മരണപ്പെട്ടവരുടെ എണ്ണം 366 ആയി ഉയരുകയും ചെയ്തു. ബ്രിട്ടീഷ് പൗരൻമാർക്ക് ഇറ്റലിയിൽ നിന്ന് മടങ്ങി വരുവാൻ തടസ്സമൊന്നുമില്ലെങ്കിലും പല വിമാനക്കമ്പനികളും ദുരിതബാധിത പ്രദേശങ്ങളിൽ നിന്നുള്ള സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ഒരു വിദ്യാർത്ഥിയ്ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചെങ്കിലും മറ്റുള്ള അധ്യാപകരും വിദ്യാർത്ഥികളും സുരക്ഷിതരാണെന്ന് സർവകലാശാല അറിയിച്ചു.

കൊറോണ വൈറസ് ബാധ പകരുന്ന സാഹചര്യത്തിൽ 2020 മാർച്ച് 14 ന് വെസ്റ്റ് ബ്രോംവിച്ചിലെ ബെഥേൽ സെന്ററിൽ നടക്കാനിരുന്ന രണ്ടാം ശനിയാഴ്ച കൺവൻഷൻ റദ്ദാക്കി. എന്നാൽ സെഹിയോൺ മിനിസ്ട്രി നടത്തുന്ന രണ്ടാം ശനിയാഴ്ച കൺവൻഷൻ മാർച്ച് 14 ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ ഓൺലൈനിൽ നിന്ന് തൽസമയം താഴെ പറയുന്ന ലിങ്കിലൂടെ സംപ്രേഷണം ചെയ്യുന്നതായിരിക്കും എന്ന് ഫാ. ഷൈജു നടുവന്താനിയിൽ അറിയിച്ചു.
Youtube Live :
www.sehionuk.org/second-saturday-live-streams
Or sehion.eu
Facebook live :
https://facebook.com/sehionuk

അതേസമയം കേരളത്തിലെ റാന്നിയിൽ ഇറ്റലിയിൽ നിന്ന് മടങ്ങി വന്ന മൂന്ന് പേർക്കും അവരിൽ നിന്നും പകർന്ന് അവരുടെ ബന്ധുക്കളടക്കം അഞ്ച് പേർക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. കേരളത്തിലെ രണ്ടാംഘട്ട വൈറസ് ബാധയുടെ ഉറവിടം ഇറ്റലിയിൽ നിന്നായതിനാൽ ആരോഗ്യ വകുപ്പ് കടുത്ത ജാഗ്രതയാണ് പുലർത്തുന്നത്. പത്തനംതിട്ട ,കോട്ടയം ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ അവധി പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടങ്ങൾ വൈറസ് ബാധയെ നേരിടാൻ സത്വര നടപടികൾ ആരംഭിച്ചു.
ഇറ്റലിയിൽ നിന്ന് മടങ്ങി വന്ന യാത്രക്കാരെ വിമാനത്താവളത്തിൽ തന്നെ നിരീക്ഷിക്കാൻ സാധിക്കാതെ വന്നത് ഗുരുതര വീഴ്ചയായി മലയാളം യുകെ കേരള ന്യൂസ് റൂം റിപ്പോർട്ട് ചെയ്യുന്നു. ഇറ്റലിയിൽ നിന്ന് മടങ്ങി വന്ന യാത്രക്കാരിൽനിന്ന് എത്രമാത്രം വൈറസ് മറ്റുള്ളവരിലേയ്ക്ക് പകർന്നിട്ടുണ്ടാകാം എന്നതിന്റെ വ്യാപ്‌തി വരും ദിവസങ്ങളിൽ അറിയാനിരിക്കുന്നതേയുള്ളൂ.
സ്വന്തം ലേഖകൻ
ദക്ഷിണ കൊറിയ : ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (എഫ്എടിഎഫ്) മാനദണ്ഡങ്ങൾക്കനുസൃതമായി ക്രിപ്‌റ്റോകറൻസി നിയന്ത്രിക്കുന്നതിനുള്ള ബിൽ ദക്ഷിണ കൊറിയ പാസാക്കി. ക്രിപ്റ്റോകറൻസികളുടെയും എക്സ്ചേഞ്ചുകളുടെയും നിയന്ത്രണത്തിന് ഒരു ചട്ടക്കൂട് തീർക്കുകയാണ് ഇതിലൂടെ. വർഷങ്ങളുടെ ആലോചനയ്ക്ക് ശേഷമാണ് നിർദ്ദിഷ്ട സാമ്പത്തിക വിവരങ്ങളുടെ റിപ്പോർട്ടിംഗും ഉപയോഗവും സംബന്ധിച്ച നിയമ ഭേദഗതി ദക്ഷിണ കൊറിയൻ ദേശീയ അസംബ്ലി ഏകകണ്ഠമായി പാസാക്കുന്നത്. ദക്ഷിണ കൊറിയയിൽ ക്രിപ്റ്റോകറൻസി പൂർണമായി നിയമപരമായി മാറിയിരിക്കുന്നു. പ്രസിഡന്റ് മൂൺ ജെയ്-ഇൻ ഒപ്പുവെക്കുന്ന തീയതി മുതൽ ഒരു വർഷത്തേക്ക് ഇത് പ്രാബല്യത്തിൽ വരും. ആറുമാസത്തെ ഗ്രേസ് പിരീഡ് ഉണ്ടായിരിക്കും. ഭേദഗതി പാസാക്കിയത് ക്രിപ്റ്റോകറൻസി ട്രേഡിംഗിന്റെ ഔദ്യോഗിക പ്രവേശനത്തെയാണ് എടുത്തുകാട്ടുന്നത്.

കഴിഞ്ഞ വർഷം നവംബറിൽ ദേശീയ അസംബ്ലിയുടെ ദേശീയ നയസമിതി ഈ ഭേദഗതി പാസാക്കി. ആഗോള പണമിടപാട് നിരീക്ഷകരായ എഫ്എടിഎഫ് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിച്ച് ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചുകളിലും സേവന ദാതാക്കളിലും ഇത് ആന്റി മണി ലോണ്ടറിംഗ് (എഎംഎൽ) ബാധ്യതകൾ ചുമത്തുന്നു. ക്രിപ്‌റ്റോ ആസ്തികളെയും അനുബന്ധ സേവന ദാതാക്കളെയും കുറിച്ച് എഫ്എടിഎഫ് കഴിഞ്ഞ വർഷം ജൂണിൽ മാർഗനിർദേശവും നൽകിയിരുന്നു. ദക്ഷിണ കൊറിയ ഉൾപ്പെടെ എല്ലാ ജി 20 രാജ്യങ്ങളും ഈ മാനദണ്ഡങ്ങൾ പാലിക്കേണ്ടിയിരിക്കുന്നു. ഈ വർഷം ആദ്യം നടന്ന ജി 20 രാജ്യങ്ങളിലെ ധനമന്ത്രിമാരും സെൻട്രൽ ബാങ്ക് ഗവർണർമാരുടെയും യോഗത്തിൽ എഫ്എടിഎഫിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പാക്കണമെന്ന് രാജ്യങ്ങളോട് ആവശ്യപ്പെട്ടു.

സ്വന്തം ലേഖകൻ
ബ്രിട്ടൻ :- നിലവിൽ കൊറോണ വൈറസ് സ്ത്രീകളെക്കാൾ, പുരുഷന്മാരെ ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്ന് റിപ്പോർട്ടുകൾ. ഇതോടൊപ്പം തന്നെ വിവിധ പ്രായ ഗ്രൂപ്പുകളിൽ, കൊറോണ ഏറ്റവും കുറവ് ബാധിക്കുന്നത് കുട്ടികളെയാണ്. ചൈനീസ് സെന്റർ ഓഫ് ഡിസീസ് കൺട്രോൾ നടത്തിയ പഠന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. 44000 പേരിൽ നടത്തിയ പഠനത്തിൽ, അസുഖം ബാധിച്ച പുരുഷന്മാരിൽ 2.8 ശതമാനം പേർ മരണപ്പെട്ടപ്പോൾ, 1.7 ശതമാനം സ്ത്രീകൾ മാത്രമാണ് മരണപ്പെട്ടത്. 0.2% കുട്ടികൾക്ക് മാത്രമാണ് കൊറോണ ബാധ മൂലം മരണം സംഭവിച്ചിരിക്കുന്നത്.

ഇതേതുടർന്നാണ് സ്ത്രീകളെ കുട്ടികളെയും ബാധിക്കുന്നത് വളരെ കുറച്ചു മാത്രമേയുള്ളൂ എന്ന ചോദ്യം ഉയർന്നുവരുന്നത്?? എന്നാൽ എക്സറ്റർ യൂണിവേഴ്സിറ്റിയിലെ ഡോക്ടർ ഭരത് പങ്കാനിയയുടെ അഭിപ്രായമനുസരിച്ച്, ഒരു പുതിയ വൈറസ് ഉണ്ടാകുമ്പോൾ എല്ലാവരെയും ഒരുപോലെ ബാധിക്കാനുള്ള സാധ്യത ആണ് ഉള്ളത്. വൈറസ് പുതുതായി രൂപീകരിക്കപ്പെട്ടതായതിനാൽ ആരുടെയും ശരീരത്ത് ഇതിനെ പ്രതിരോധിക്കാനുള്ള പ്രതിരോധ ശേഷി ഉണ്ടാവുകയില്ല. കുട്ടികളെ വളരെ കുറച്ചുമാത്രം രോഗം ബാധിക്കാനുള്ള കാരണം, കുട്ടികൾ രോഗ സാഹചര്യങ്ങളിൽ നിന്ന് മാറ്റി നിർത്തപ്പെടുന്നതുകൊണ്ടാണെന്ന് കിംഗ്സ് കോളേജ് ലണ്ടനിലെ ഡോക്ടർ നതാലി വ്യക്തമാക്കി.

സ്ത്രീകളെക്കാൾ കൂടുതൽ പുരുഷന്മാർ പുകവലിക്കുകയും മറ്റും ചെയ്യുന്നത് മൂലം അവരുടെ പ്രതിരോധശേഷി കുറയാൻ സാധ്യത ഉണ്ട് , ഇത് ചിലപ്പോൾ പുരുഷന്മാരിൽ രോഗബാധ കൂടുതൽ ഉണ്ടാക്കുവാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. എല്ലാവരും വളരെ ജാഗ്രത പുലർത്തണമെന്ന നിർദ്ദേശം ആണ് ആരോഗ്യ മേഖലയിലെ വിദഗ്ധർ പങ്കുവയ്ക്കുന്നത്. നിലവിൽ എന്തെങ്കിലും രോഗബാധയിൽ ഉള്ളവർ പ്രത്യേകം സൂക്ഷിക്കണം എന്ന നിർദ്ദേശം നൽകിയിട്ടുണ്ട്. പനി, ചുമ, ശ്വാസതടസ്സം എന്നിവയാണ് രോഗലക്ഷണങ്ങൾ.
സ്വന്തം ലേഖകൻ
വേഗത കുറഞ്ഞ പബ്ലിക് ട്രാൻസ്പോർട്ട് ഉള്ള സ്ഥലങ്ങളിലെ സ്കൂളുകളിലെ നിലവാരവും മോശം ആയിരിക്കുമെന്ന് റിസർച്ച്. പഠന നിലവാരം അളക്കാൻ താമസസ്ഥലങ്ങളിൽ നിന്നും സ്കൂളുകളിലേയ്ക്കുളള യാത്രാ സൗകര്യങ്ങളും മാനദണ്ഡം ആണെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. ധനികരായ ആളുകൾ താമസിക്കുന്നിടത്തും പബ്ലിക് ട്രാൻസ്പോർട്ട് മോശമാണെങ്കിൽ സ്കൂളുകളുടെ റിസൾട്ടും മോശമായിരിക്കും. നോർത്ത് ഫോക്ക് കോസ്റ്റ്, നോർത്ത് വെസ്റ്റ്, നോർത്ത് ഈസ്റ്റ് കടൽ തീരങ്ങൾ എന്നിവിടങ്ങളിലെ പഠനനിലവാരം താഴേക്ക്. ഗ്രേഡുകൾ മാത്രമല്ല സ്കൂളുകളിലേയ്ക്ക് എത്തിപ്പെടാനുള്ള സൗകര്യങ്ങളും സ്കൂളുകളുടെ നിലവാരം നിശ്ചയിക്കുന്ന ഘടകങ്ങളാണ് . സ്കൂളിനും വീടിനും ഇടയിലുള്ള യാത്രാദൂരം ശരാശരി 33 മിനിറ്റ് ആണ്. ഇതിൽ കൂടുതൽ സമയമെടുക്കുന്നതോ അല്ലെങ്കിൽ യാത്രാസൗകര്യം തീരെ കുറഞ്ഞതോ ആയ സ്ഥലങ്ങളിലുള്ള സ്കൂളുകളാണ് നിലവാരത്തകർച്ച കാണിക്കുന്നത്.

മികച്ച പബ്ലിക് ട്രാൻസ്പോർട്ട് ഉള്ള 31 ശതമാനം സ്കൂളുകളും ഏറ്റവും മികച്ച നിലവാരം പുലർത്തുന്നവയാണ്. എന്നാൽ യാത്രാസൗകര്യം കുറവുള്ള ഇടങ്ങളിൽ 17 ശതമാനം മാത്രമേ മികച്ച സ്കൂളുകൾ ഉള്ളൂ. യാത്രാദൂരം കൂടുതലുള്ള 24% സ്കൂളുകളും സൗകര്യങ്ങളുടെ കാര്യത്തിൽ പിന്നിൽ ആണ്. ഗ്രാമപ്രദേശങ്ങൾ മാത്രമല്ല വലിയ നഗരങ്ങളായ മാഞ്ചസ്റ്റർ, ബെർമിങ്ഹാം, ബ്രിസ്റ്റാൾ, ന്യൂ കാസിൽ, കെന്റ് എന്നിവിടങ്ങളിലെ അതിർത്തി പ്രദേശങ്ങളും ഇതേ പ്രശ്നം നേരിടുന്ന സ്ഥലങ്ങളാണ്. കണക്ടിവിറ്റി കൂടുതലുള്ള സ്ഥലങ്ങളിലെ സ്കൂളുകൾക്കാണ് ഏറ്റവും ഉന്നത നിലവാരവും, മികച്ച റിസൾട്ടും ഉള്ളത്.

ഇതിന് രാഷ്ട്രീയമായ രീതിയിലും വീക്ഷിക്കാവുന്നതാണ്. ഗതാഗതത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ബോറിസ് ജോൺസൺ അധികാരത്തിൽ എത്തുന്നതിനു മുൻപ് ഉറപ്പുനൽകിയിരുന്നു. മികച്ച സ്റ്റാഫുകളെ ലഭിക്കുക എന്നതും സ്കൂളുകൾ നേരിടുന്ന വെല്ലുവിളിയാണ്, എത്തിപ്പെടാൻ എളുപ്പമുള്ളതും, മികച്ച താമസ സൗകര്യങ്ങൾ ലഭിക്കുന്നതുമായ സ്ഥലങ്ങളിൽ ആയിരിക്കും മികച്ച അധ്യാപകർ ഉണ്ടാവുക. റിസൾട്ടിലും അതിനനുസരിച്ചുള്ള മാറ്റങ്ങൾ കാണാം എക്കണോമിക്സ് ഓഫ് എഡ്യൂക്കേഷൻ പ്രൊഫസറായ സൈമൺ ബർഗസ് പറയുന്നു സ്കൂളുകൾ അടുത്തടുത്ത് വരുന്നതും അവർ തമ്മിലുള്ള മത്സരങ്ങളും കാര്യക്ഷമത കൂട്ടാനും അതുവഴി റിസൾട്ട് മികച്ചതാക്കാനും ഉപകരിക്കുമെന്നാണ്.