സ്വന്തം ലേഖകൻ
ഇംഗ്ലണ്ട്, വെയിൽസ് : ഇംഗ്ലണ്ടിലും വെയിൽസിലും ശക്തമായ മഴ തുടരുന്നു. ഒരു മാസത്തിനു തുല്യമായ മഴ, അടുത്ത 24 മണിക്കൂറിൽ ഈ പ്രദേശങ്ങളിൽ കാണാനാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. രാജ്യത്ത് നിലവിൽ 120ഓളം മുന്നറിയിപ്പുകൾ ഉണ്ട്. വെള്ളപൊക്കം മൂലം ഇംഗ്ലണ്ട് മുതൽ സ്കോട്ലൻഡ് വരെയുള്ള റെയിൽ ഗതാഗതം തടസ്സപ്പെട്ടു. സെവേൺ, വേ തുടങ്ങിയ നദികളിൽ ഇപ്പോഴും ശക്തമായ വെള്ളപൊക്ക സാധ്യത മുന്നറിയിപ്പാണുള്ളത്. വെള്ളപ്പൊക്കം മൂലം നൂറിൽ ഏറെ ആളുകളെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി താമസിപ്പിച്ചു. വടക്ക്കിഴക്കൻ ഇംഗ്ലണ്ടിലും വെയിൽസിലും യെല്ലോ അലേർട്ട് നിലവിലുണ്ട്.

കുംബ്രിയയിലും ഹോണിസ്റ്റർ പാസിലും 24 മണിക്കൂറിനുള്ളിൽ 178 മില്ലിമീറ്റർ മഴ പെയ്തു. സീത്‌വെയ്റ്റിൽ 158 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. പരിസ്ഥിതി ഏജൻസിയുടെ കണക്കനുസരിച്ച്, ഈ മാസം ഇതുവരെ ഇംഗ്ലണ്ടിന്റെ ശരാശരി മഴയുടെ 141% ഇതിനകം ലഭിച്ചു. അതേസമയം, പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാത്തതിന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രതിപക്ഷ പാർട്ടികളുടെ വിമർശനങ്ങൾ നേരിട്ടു. പ്രധാനമന്ത്രി തന്റെ തനി നിറം കാണിക്കുകയാണെന്ന് ലേബർ പാർട്ടി നേതാവ് ജെറമി കോർബിൻ പറഞ്ഞു. 2.6 ബില്യൺ പൗണ്ട് വെള്ളപ്പൊക്ക പ്രതിരോധത്തിനായി സർക്കാർ നിക്ഷേപിക്കുകയാണെന്ന് പരിസ്ഥിതി സെക്രട്ടറി ജോർജ് യൂസ്റ്റിസ് പറഞ്ഞു.

കടുത്ത മഴയും വെള്ളപ്പൊക്കവും തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ ഏവരും ജാഗ്രതയോടെ ഇരിക്കേണ്ടതുണ്ട്. വെള്ളപ്പൊക്ക മുന്നറിയിപ്പിനെ തുടർന്ന് ജനങ്ങൾ കൈക്കൊള്ളേണ്ട അടിയന്തര നടപടി ഇവയൊക്കെ ; വളർത്തുമൃഗങ്ങളെയും വിലപിടിപ്പുള്ള വസ്തുക്കളെയും സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുക. ഹോം ഇൻഷുറൻസ് രേഖകളുടെ പകർപ്പുകൾ, ഒരു ടോർച്ച്, സ്പെയർ ബാറ്ററികൾ, ഒരു പോർട്ടബിൾ റേഡിയോ, ശിശു സംരക്ഷണ ഇനങ്ങൾ, കുപ്പിവെള്ളവും കേടുവരാത്ത ഭക്ഷണങ്ങൾ, വെള്ളം കയറാത്ത വസ്ത്രം, പുതപ്പ് എന്നിവ അടങ്ങിയ ഒരു കിറ്റ് തയ്യാറാക്കുക. നിങ്ങളുടെ കുടുംബത്തിന് സഹായം ലഭിച്ചാൽ അയൽക്കാരോ ബന്ധുക്കളോ ഒക്കെ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തുക. ദുരിതത്തെ ഒറ്റകെട്ടായി നമ്മുക്ക് നേരിടാം.
സ്വന്തം ലേഖകൻ
പടിഞ്ഞാറൻ ജർമനിയിലെ രണ്ട് ശിഷാ ബാറുകളിൽ ആയി നടന്ന വെടിവെപ്പിൽ 9 പേർ കൊല്ലപ്പെട്ടു, കൊലയാളി തീവ്ര വലതുപക്ഷ അനുഭാവി ആണെന്നാണ് നിഗമനം. ഹനാവുവിൽ നടന്ന കൊലപാതകം തീവ്രമായ വെറുപ്പും റേസിസം മൂലമുണ്ടായതെന്നതിനു തെളിവുകൾ ലഭ്യമാണെന്ന് ചാൻസലർ ആഞ്ജല മെർകൽ പറഞ്ഞു. ഫെഡറൽ പ്രോസിക്യൂട്ടർ ഇതിനെ ഒരു തീവ്രവാദമായാണ് കണക്കാക്കുന്നത്. മരിച്ചവരിൽ കുറഞ്ഞത് അഞ്ചു പേരെങ്കിലും തുർക്കിക്കാർ ആണെന്ന് തുർക്കി അറിയിച്ചു. ആക്രമണത്തിനുശേഷം പോലീസ് അന്വേഷിച്ച് എത്തിയപ്പോൾ 43കാരൻ സ്വഗൃഹത്തിൽ അമ്മയോടൊപ്പം മരിച്ചു കിടക്കുന്നതാണ് കാണാൻ സാധിച്ചത്. അക്രമി തോബിയാസ് ആർ എന്ന ജർമൻ പൗരനാണെന്നാണ് നിഗമനം. അക്രമിയുടെ തോക്കിന് ലൈസൻസ് ഉണ്ടായിരുന്നതായും കാറിൽ നിന്ന് ഗൺ മാഗസിൻ കണ്ടെടുത്തതായും റിപ്പോർട്ടുണ്ട്. കൊലപാതകത്തിനു മുമ്പ് തീവ്ര വലതുപക്ഷ സ്വഭാവമുള്ള വീഡിയോകൾ അയാൾ സോഷ്യൽ മീഡിയയിൽ അപ്ഡേറ്റ് ചെയ്തിരുന്നു. ഇതും പരിശോധിച്ചുവരികയാണ്.

വർഗീയത ഒരു വിഷമാണെന്നും, വെറുപ്പ് നമ്മുടെ സമൂഹത്തിൽ വെച്ചുപൊറുപ്പിച്ചു കൂടാനാവാത്തതാണെന്നും മിസിസ്സ് മെർക്കൽ ബെർലിനിൽ വച്ച് പ്രതികരിച്ചു.
ബുധനാഴ്ച രാത്രി പത്ത് മണിയോട് കൂടിയാണ്, ഹനാവുവിലെ സിറ്റി സെന്ററിൽ ഉള്ള ശിഷ ബാറിൽ ആദ്യ ആക്രമണം നടന്നത്. അവിടെനിന്ന് ഒരു ഡസനോളം വെടിയൊച്ചകൾ കേട്ടു. പിന്നീട് അക്രമി കാറോടിച്ച് രണ്ടര കിലോമീറ്റർ ദൂരെയുള്ള അരേന ബാർ ആൻഡ് കഫേയിൽ ആക്രമണം നടത്തി. ഹുക്ക വലിക്കാൻ ആയി ആളുകൾ കൂടുന്ന സ്ഥലമാണ് ഇത്. ഏഷ്യയിലും മിഡിൽ ഈസ്റ്റിലും ഉള്ള പതിവാണ് ഹുക്ക.

ബാറുകളിൽ ഒന്നിന്റെ ഉടമസ്ഥനായ ക്യാൻ ലുക്ക പറയുന്നത് സംഭവസ്ഥലത്തുണ്ടായിരുന്ന തന്റെ പിതാവും ചെറിയ സഹോദരനും ഇതുവരെ ഭയത്തിൽ നിന്നും മുക്തരായിട്ടില്ല എന്നാണ്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും, ആക്രമണത്തിനുപിന്നിൽ ഉണ്ടായ കാരണങ്ങളെക്കുറിച്ച് പഠിക്കും എന്നും പരിഹാരമുണ്ടാകും എന്നും ഹെസ്സെ ഇന്റീരിയർ മിനിസ്റ്റർ ആയ പീറ്റർ ബെയ്‌ത്ത് പറഞ്ഞു. നാസികളുമായി ബന്ധപ്പെട്ട പല വസ്തുക്കളും അക്രമിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തിരുന്നു. 2015 ജർമ്മനി ഒന്നര മില്യനോളം വരുന്ന മിഡിൽ ഈസ്റ്റിലെ അഭയാർത്ഥികൾക്ക് അതിർത്തി തുറന്നു കൊടുത്തിരുന്നു. വർഗീയത തന്നെയാണ് കൊലപാതകങ്ങളുടെ പിന്നിലെ കാരണം എന്നാണ് വിശ്വസിക്കപ്പെടുന്നത്. സംഭവത്തിൽ ജർമനിയുടെ പ്രധാനപ്പെട്ട സംഘടനകളുടെ എല്ലാം നേതാക്കൾ അപലപിച്ചു.
ലീഡ്സ്. യുകെയിലെ മൂന്നാമത്തെ വലിയ പട്ടണമായ ലീഡ്സിലെ മലയാളികൾ 2009 ൽ ആരംഭിച്ച ലീഡ്സ് മലയാളി അസ്സോസിയേഷന്റെ (ലിമ) 2020ലേയ്ക്കുള്ള ഭാരവാഹികളെ പ്രഖ്യാപിച്ചു. ലീഡ്സിൽ നടന്ന ക്രിസ്തുമസ്സ് പുതുവത്സരാഘോഷ വേളയിലാണ് ഭാരവാഹികളെ

ജേക്കബ്ബ് കുയിലാടൻ (പ്രസിഡന്റ്)
തെരഞ്ഞെടുത്തത്. ഭാരവാഹികളുടെ ലിസ്റ്റ് ഇപ്രകാരമാണ്. ജേക്കബ്ബ് കുയിലാടൻ (പ്രസിഡന്റ്), ബെന്നി വേങ്ങച്ചേരിൽ (സെക്രട്ടറി), ആഷിറ്റ സേവ്യർ (വൈസ് പ്രസിഡന്റ്), സിജോ ചാക്കോ (ട്രഷറർ) കൂടാത ഫിലിപ്പ്സ് കടവിൽ, മഹേഷ് മാധവൻ, ബീന തോമസ് എന്നിവർ കമ്മറ്റി മെമ്പേഴ്സും, ജിത വിജി, റെജി ജയൻ എന്നിവർ പ്രോഗ്രാം കോർഡിനേറ്റേഴ്സായും തെരഞ്ഞെടുക്കപ്പെട്ടു.
അടുത്ത കാലത്തായി ലീഡ്സിൽ താമസമാക്കിയതും ലീഡ്സ് മലയാളി അസ്സോസിയേഷനിൽ അംഗമല്ലാത്തതുമായ നിരവധി മലയാളി കുടുംബങ്ങൾ ലീഡ്സിലുണ്ട്. ഇവരെയെല്ലാം ഒരു കുടക്കീഴിൽ ഒരുമിച്ചു നിർത്തി കഴിഞ്ഞ കാലങ്ങളിൽ നിന്നും വളരെ വ്യത്യസ്ഥമായി കലാകായിക രംഗങ്ങളിൽ ഒരു പുത്തൻ ഉണർവ്വുണ്ടാക്കി ആരോഗ്യപരമായ ഒരന്തരീക്ഷം രൂപപ്പെടുത്തിയെടുക്കുകയാണ് ലക്ഷ്യമെന്ന് അസ്സോസിയേഷൻ പ്രസിഡന്റ് ജേക്കബ്ബ് കുയിലാടൻ പറഞ്ഞു. വളരെ വിപുലമായ പദ്ധതികളാണ് ലിമയുടെ ഭാരവാഹികൾ 2020ലെ പ്രവർത്തന വർഷത്തിലേയ്ക്കൊരുക്കിയിരിക്കുന്നത്. യുക്മ പോലുള്ള സാംസ്കാരിക സഘടകളുടെ യുവജനോത്സവത്തിൽ തങ്ങളുടെ കഴിവ് തെളിയ്ക്കാനുള്ള ഒരുക്കത്തിലാണ് ലിമയിപ്പോൾ.

ബെന്നി വേങ്ങച്ചേരിൽ (സെക്രട്ടറി),

ആഷിറ്റ സേവ്യർ (വൈസ് പ്രസിഡന്റ്)

മഹേഷ് മാധവൻ കമ്മറ്റി മെമ്പർ

സിജോ ചാക്കോ (ട്രഷറർ)

ബീന തോമസ് കമ്മറ്റി മെമ്പർ

ജിത വിജി പ്രോഗ്രാം കോ – ഓർഡിനേറ്റർ

റെജി ജയൻ പ്രോഗ്രാം കോ – ഓർഡിനേറ്റർ
സമൂഹത്തിലെ ഏറ്റവും വലിയ വ്യവസായമായി മതം മാറുന്ന കാലത്തെ അടയാളപ്പെടുത്തുകയാണ് ട്രാൻസ്. അതീവ ഗൗരവമായ വിഷയം ശക്തമായി തന്നെ സ്‌ക്രീനിൽ നിറയ്ക്കുകയാണ് അൻവർ റഷീദ്. ഭക്തി മൂത്തു ഭ്രാന്താവുന്ന സമൂഹത്തിൽ ആൾദൈവങ്ങളുടെ മുഖംമൂടി പിച്ചിച്ചീന്തുകയാണ് ചിത്രം. അറിവുള്ളതാണെങ്കിലും നാം എല്ലാവരും പറയാൻ മടിക്കുന്ന വിഷയം. വിവാദങ്ങൾ ഉടലെടുക്കുമെന്ന കാര്യത്തിൽ സംശയമില്ല. കാരണം സത്യങ്ങളെ ഉച്ചത്തിൽ, നല്ല ഉച്ചത്തിൽ വിളിച്ചുപറയുകയാണ് ട്രാൻസ്.
കന്യാകുമാരിയിൽ അനിയനോടൊത്തു താമസിക്കുന്ന മോട്ടിവേഷണൽ സ്‌പീക്കർ വിജു പ്രസാദിനെ പരിചയപ്പെടുത്തി ആരംഭിക്കുന്ന ചിത്രം പിന്നെ അദേഹത്തിന്റെ ജീവിതത്തിൽ സംഭവിക്കുന്ന പ്രധാന കാര്യങ്ങളിലൂടെ മുന്നേറുന്നു. ജീവിതത്തിലെ പ്രതിസന്ധികൾ കാരണം കന്യാകുമാരിയിൽ നിന്നും മുംബൈയിലേക്ക് എത്തിപ്പെടുന്നതും തുടർന്ന് JC ആയി മാറുന്നത് കാണിച്ചുതരുന്നതോടൊപ്പം എൻഗേജിങ് ആയാണ് ഒന്നാം പകുതിയിൽ കഥ പറച്ചിൽ. രണ്ടാം പകുതിയിൽ കുറച്ചുകൂടി ആഴത്തിലാണ് കഥ പറയുന്നത്. JC യുടെ മാനസിക വൈകാരിക തലങ്ങൾ കൈകാര്യം ചെയ്യുന്ന കഥ നല്ലൊരു പ്രീ ക്ലൈമാക്സ് സീൻ നൽകുന്നുണ്ട്.

ഫഹദിന്റെ അസാമാന്യ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഒരു fafa ഷോ തന്നെയാണ് ചിത്രം. ചിത്രത്തിലെ ഒരു ഡയലോഗ് പോലെ ; അവന്റെ അഭിനയത്തിനൊരു അവാർഡ് കൊടുക്കേണ്ടിവരും. നസ്രിയയ്ക്ക് നല്ല സ്ക്രീൻ പ്രസൻസ് കിട്ടിയപ്പോൾ കുറച്ചു നേരത്തെ പ്രകടനത്തിലൂടെ ശ്രീനാഥ് ഭാസിയും വിനായകനും പ്രേക്ഷകമനസ്സുകളിൽ ഇടം പിടിക്കുന്നുണ്ട്. സൗബിൻ, ഗൗതം മേനോൻ, ദിലീഷ് പോത്തൻ, ചെമ്പൻ വിനോദ് തുടങ്ങിയവരും നന്നായി സ്‌ക്രീനിൽ നിറയുന്നുണ്ട്. 35 കോടി മുതൽമുടക്കിൽ വന്ന പടം ഗംഭീര കാഴ്ചകളാണ് പ്രേക്ഷകന് സമ്മാനിക്കുന്നത്. അമൽ നീരദിന്റെ വേറിട്ട ക്യാമറ കാഴ്ചകൾ തീയേറ്ററിൽ തന്നെ ആസ്വദിക്കേണ്ടതാണ്. മലയാളത്തിൽ ആദ്യമായി ബോൾഡ് ഹൈ സ്പീഡ് സിനിബോട് ക്യാമറ ഉപയോഗിച്ച ചിത്രം കൂടിയാണിത്. അതുപോലെ തന്നെയാണ് സുഷിൻ ശ്യാം, ജാക്ക്സൺ വിജയൻ എന്നിവരുടെ ബിജിഎം. രണ്ടാം പകുതിൽ കുറച്ച് പിന്നോട്ട് വലിയുന്ന കഥയെ കൈവിട്ടുപോകാതെ പിടിച്ചുനിർത്തുന്നത് ശക്തമായ ബിജിഎം ആണ്. ഇടയ്ക്കൊക്കെ പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കാനും സിനിമ മുതിരുന്നുണ്ട്. 2 മണിക്കൂർ 50 മിനിറ്റാണ് സിനിമയുടെ ദൈർഘ്യം.
മനുഷ്യമനസ്സിനെ കീഴ്പ്പെടുത്തുന്ന വികാരമായി മതം മാറ്റപ്പെടുമ്പോൾ അതിന് പിന്നിൽ ചരടുവലി നടത്തുന്നവരെ കൂടി കാട്ടിത്തരുന്നുണ്ട് ചിത്രം. “ആടുകളെ പോലെ നിങ്ങളുടെ മുമ്പിൽ വരുന്ന പ്രവാചകന്മാരെ വിശ്വസിക്കരുത്. അവർ ചെന്നായ്ക്കളെപോലെ വലിച്ചുകീറും. ” അത്ഭുതപ്രവാചകനും ആൾദൈവങ്ങളുമൊക്കെ അടക്കിവാഴുന്ന സമൂഹത്തിലെ സാധാരണക്കാരന്റെ ജീവിതവും സിനിമ ചർച്ചചെയ്യുന്നു. 35 കോടി തിരിച്ചുപിടിക്കുമോ എന്ന് ചോദിച്ചാൽ അറിയില്ല…രണ്ടാം പകുതിയിലെ ചില പോരായ്മകൾ മാറ്റി നിർത്തിയാൽ തിയേറ്ററിൽ എക്സ്പീരിയൻസ് ചെയ്യാവുന്ന ചിത്രമാണ് ട്രാൻസ്. അൻവർ റഷീദിന്റെ ക്രാഫ്റ്റ് ചിത്രത്തിലുടനീളം തെളിഞ്ഞുകാണാം. ഗംഭീര ചിത്രം എന്ന് പറയാൻ കഴിയില്ല. ആഘോഷിക്കാനുള്ള സിനിമ എന്നതിലുപരി ഗൗരവമായ വിഷയത്തെ നല്ല അഭിനയങ്ങളിലൂടെയും ക്വാളിറ്റി മേക്കിങിലൂടെയും മാത്രം അവതരിപ്പിക്കുന്ന ചിത്രമായി ട്രാൻസ് മാറുന്നു.
സ്വന്തം ലേഖകൻ
കെൻറ്റ് : യുക്മയിൽ നിന്ന് അംഗ അസ്സോസിയേഷനുകൾ അവരുടെ അംഗത്വം പിൻവലിക്കുന്നു . യുക്മ എന്ന പ്രസ്ഥാനം ജനാധിപത്യ മര്യാദകളെ മാനിക്കാത്തതിൽ പ്രതിക്ഷേധിച്ചാണ് അംഗ അസ്സോസിയേഷനുകൾ അവരുടെ അംഗത്വം പിൻവലിച്ചിരിക്കുന്നത് . ഇന്ന് യുകെയിലെ പല മലയാളി അസ്സോസ്സിയേഷനുകളും ചിന്തിക്കുന്ന രീതിയിൽ യുക്മയിൽ നിന്ന് അംഗത്വം പിൻവലിച്ചത് സൗത്ത് ഈസ്റ്റ് റീജിയനിലുള്ള സഹൃദയ മലയാളി അസ്സോസിയേഷനാണ് . കഴിഞ്ഞ റീജിയണൽ കമ്മിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ യുക്മയുടെ നാഷണൽ കമ്മിറ്റിയിൽ നിന്ന് നേരിട്ട തീർത്തും ജനാധിപത്യ വിരുദ്ധ നിലപാടുകളാണ് സഹൃദയ മലയാളി അസ്സോസിയേഷനെ യുക്മയിൽ നിന്ന് അവരുടെ അംഗത്വം പിൻവലിക്കുന്ന സാഹചര്യത്തിലേയ്ക്ക് എത്തിച്ചത് .
2019 ൽ സൗത്ത് ഈസ്റ്റ് റീജിയണിൽ നടന്ന തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ട ഒരാളെ വീണ്ടും പ്രസിഡന്റാക്കണമെന്നും , അംഗ അസ്സോസ്സിയേഷനുകൾ വോട്ട് ചെയ്ത് ജയിപ്പിച്ച വ്യക്തിയെ പ്രസിഡന്റാക്കാൻ തോറ്റ സ്ഥാനാർത്ഥിയും നാഷണൽ കമ്മിറ്റിയും തയ്യറാകാത്ത ഒരു സാഹചര്യം ഉടലെടുത്തിരുന്നു. തുടർന്ന് തോറ്റ വിഭാഗവും ജയിച്ച വിഭാഗവും യുക്മയുടെ കഴിഞ്ഞ വർഷത്തെ റീജിയണൽ സ്പോർട്സ് ഡേയും , കലാമേളകളും രണ്ടായി നടത്തുകയും , അതിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഇമെയിലുകൾ രണ്ട് വിഭാഗങ്ങളിൽ നിന്നും സഹൃദയ മലയാളി അസോസിയേഷന് ലഭിച്ചുകൊണ്ടിരുന്നു . ഇങ്ങനെ വന്ന സാഹചര്യത്തിൽ ഈ പ്രശ്നത്തിന് ഒരു പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സഹൃദയ മലയാളി അസോസിയേഷൻ യുക്മയുടെ നാഷണൽ കമ്മിറ്റിക്ക് ഒരു ഇമെയിൽ അയച്ചിരുന്നു .
2019 ഒക്ടോബർ 11 ന് അറുപത് ദിവസത്തിനുള്ളിൽ മറുപടി പ്രതീക്ഷിച്ചുകൊണ്ടാണ് യുക്മയുടെ നാഷണൽ കമ്മിറ്റിക്ക് ഇമെയിൽ അയച്ചിരുന്നത്. അറുപത് ദിവസത്തിന് ശേഷവും സഹൃദയ മലയാളി അസോസിയേഷൻ ഉയർത്തി കാട്ടിയ പ്രശ്നങ്ങൾക്കോ , ചോദിച്ച ചോദ്യങ്ങൾക്കോ ഒരു മറുപടി പോലും യുക്മയുടെ നാഷണൽ ഭാരവാഹികൾ നൽകിയില്ല. ഒരു അംഗ അസ്സോസിയേഷൻ ഔദ്യോഗികമായി അയച്ച ഈമെയിലിന് മറുപടി കൊടുക്കുവാനുള്ള സംഘടനാ മര്യാദ പോലും യുക്മയുടെ നാഷണൽ കമ്മിറ്റിയുടെ ഭാഗത്ത് നിന്ന് നാളിന്നുവരെ ഉണ്ടായില്ല .
2019 ഒക്ടോബർ 11ന് രാത്രി 8. 19ന് അയച്ച മെയിലിലെ ഉള്ളടക്കം ഇങ്ങനെയാണ്
പ്രിയപ്പെട്ട യുക്മയുടെ ഓഫീസ് ഭാരവാഹികളെ … സൗത്ത് ഈസ്റ്റ് റീജിയണൽ ഇലക്ഷനിൽ നടന്ന തർക്കത്തെ കുറിച്ച് സഹൃദയയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ കൃത്യമായ ചർച്ച നടത്തിയിരുന്നു. യുക്മയുടെ ഇത്തവണത്തെ റീജിയണൽ സ്പോർട്സ് ഡേയും , കലാമേളകളും രണ്ടായി നടത്താൻ തീരുമാനിച്ചതിനാൽ യുക്മയ്ക്കുള്ളിലെ രാഷ്രീയത്തിൽ നിന്ന് വിട്ടുനിൽക്കാൻ സഹൃദയ തീരുമാനിച്ചിരിക്കുകയാണ്.
അതിനാൽ സഹൃദയ അംഗങ്ങളോ അതിന്റെ യുക്മ പ്രതിനിധികളോ ഈ വർഷത്തെ റീജണൽ , നാഷണൽ കലാമേളകളിൽ നിന്നും വിട്ടു നിൽക്കുന്നതായിരിക്കും . മാത്രമല്ല യു ഗ്രാൻഡ് ടിക്കറ്റ് സെയിലും നിർത്തിവെക്കുന്നതായിരിക്കും .
സംഘടനയ്ക്കുള്ളിലെ പ്രശ്നങ്ങൾ വരുന്ന 60 ദിവസങ്ങൾക്കുള്ളിൽ മാന്യമായി ചർച്ച ചെയ്ത് പരിഹരിക്കാത്ത പക്ഷം യുക്മയിൽ നിന്ന് അംഗത്വം പിൻവലിക്കുന്ന നടപടികളുമായി മുന്നോട്ട് പോകുമെന്ന് അറിയിക്കുന്നു .
എന്നാൽ ഈ തർക്കത്തെ സംബന്ധിച്ച് യുക്മയുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായില്ല എന്നുമാത്രമല്ല , സഹൃദയയുടെ ഭാരവാഹികൾ അയച്ച ഇ-മെയിലിനെ പൂർണ്ണമായും അവഗണിക്കുകയും ചെയ്തിരുന്നു . തുടർന്ന് ഈ ഫെബ്രുവരി 8 ന് സഹൃദയ മലയാളി അസ്സോസിയേഷൻ വിളിച്ചു കൂട്ടിയ വാർഷിക ജനറൽ ബോഡിയിൽ ഈ പ്രശ്നം ചർച്ച ചെയ്യുകയും , സഹൃദയയിലെ അംഗങ്ങളുടെ അഭിപ്രായം അറിയിക്കുവാനും ആവശ്യപ്പെട്ടിരുന്നു . ഈ ജനറൽ ബോഡിയിലെ ഭൂരിപക്ഷം അംഗങ്ങളുടെയും തീരുമാനപ്രകാരമാണ് യുക്മയിൽ നിന്ന് അംഗത്വം പിൻവലിക്കാൻ സഹൃദയ മലയാളി അസ്സോസിയേഷൻ തീരുമാനമെടുത്തത്.
ജനാധിപത്യ മൂല്ല്യങ്ങൾക്ക് യാതൊരു വിലയും കൽപ്പിക്കാത്ത പ്രാഞ്ചിയേട്ടന്മാരുടെയും , ജാതി – മത – രാഷ്ട്രീയ – കൂട്ടായ്മക്കാരുടെയും , സ്ഥാന മോഹികളുടെയും താവളമായി യുക്മ എന്ന സംഘടന മാറിയെന്നാണ് ഇത്തരം സംഭവങ്ങൾ തെളിയിക്കുന്നത്. അതുകൊണ്ട് തന്നെയാണ് യുക്മ നടത്തുന്ന എല്ലാ പരിപാടികളിലും ജനപ്രാതിനിധ്യം കുറഞ്ഞതും , യുകെയിലെ മഹാഭൂരിപക്ഷം അംഗ അസോസിയേഷനുകളും യുക്മയിൽ നിന്ന് വിട്ട് പോകുന്നതിനെപ്പറ്റി ചിന്തിക്കുന്നതും .

സ്വന്തം ലേഖകൻ
സ്കൂൾ ബസ് ഇടിച്ച് ദാരുണമായി തൽസമയം കൊല്ലപ്പെട്ട പെൺകുട്ടി അപകടസമയത്ത് ഫോണിൽ നോക്കി നടക്കുകയായിരുന്നുവെന്ന് സാക്ഷിമൊഴി. സിയാൻ എല്ലിസ് എന്ന 15 വയസ്സുകാരി, ലെയ്‌സിസ്റ്റർലുള്ള കിംഗ് എഡ്വാർഡ് 7 കോളേജിന്റെ മുൻപിൽ വച്ച് കഴിഞ്ഞവർഷം ജനുവരി 28നാണ് ഡബിൾ ഡെക്കർ ബസ് ഇടിച്ച് കൊല്ലപ്പെട്ടത്. പെൺകുട്ടി സംഭവസ്ഥലത്ത് വെച്ച് തന്നെ ദാരുണമായി മരണപ്പെട്ടിരുന്നു. സാക്ഷികളായ കുട്ടികൾ മുഴുവൻ പേരും പറഞ്ഞത് അപകട സ്ഥലത്ത് ടിയാൻ അലക്ഷ്യമായി ഫോണിൽ നോക്കി കൊണ്ട് നടക്കുകയായിരുന്നു എന്നാണ്. ബസ്സിലുണ്ടായിരുന്ന 60 കുട്ടികളും സംഭവസ്ഥലത്തുണ്ടായിരുന്ന മുപ്പതോളം കുട്ടികളും ഒരേ മൊഴിയാണ് നൽകിയിരിക്കുന്നത്. അതിൽ ഒരു കുട്ടി അവളുടെ ചെവിയിൽ ഹെഡ് ഫോൺ ഉണ്ടായിരുന്നു എന്നു മൊഴിനൽകിയിട്ടുണ്ട്. ഫോറൻസിക് കൊളിഷൻ അന്വേഷണ ഉദ്യോഗസ്ഥനായ പിസി സ്റ്റുവർട്ട് ബേർഡ് പറയുന്നു ” സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സ്കൂൾ ഗ്രൗണ്ടിലൂടെ തലയിൽ ഒരു സ്കാർഫ് ധരിച്ച് നടന്ന പെൺകുട്ടിയുടെ കൈയിൽ ഒരു മൊബൈൽ ഫോൺ ഉണ്ടായിരുന്നു, അവൾ അതിലേക്ക് നോക്കിയാണ് നടന്നത്. തീർച്ചയായും അത് തന്നെയാവണം അപകടത്തിന് കാരണം”

സിയാൻ വളരെ മിടുക്കിയായ ഒരു പെൺകുട്ടിയായിരുന്നു. ഒരു വ്യക്തി എന്ന നിലയിൽ എല്ലാ ഇടങ്ങളിലും മുദ്രപതിപ്പിച്ചവൾ. അവരുടെ വിയോഗം ഒരുപാടുപേർക്ക് തീരാത്ത നഷ്ടം ഉണ്ടാക്കി വെച്ചു. തങ്ങളുടെ മകൾക്ക് ഉണ്ടായ അനുഭവം ഇനി ആർക്കും ഉണ്ടാവരുത് എന്നാണ് അവളുടെ കുടുംബത്തിന്റെ ആഗ്രഹം. അതിനു വേണ്ട നടപടി എടുക്കണം എന്ന് അവർ അന്വേഷണ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു.

ഭാര്യ പോളയ്‌ക്കൊപ്പം ഡ്രൈവർ മൈക്കൽ പാർക്കർ (വലത്ത്)
62 കാരനായ മൈക്കിൾ പാർക്കർ ആണ് അന്ന് ബസ് ഓടിച്ചിരുന്നത്. അന്ന് അദ്ദേഹം ടെസ്റ്റ് പാസായിരുന്നില്ല, മാത്രമല്ല പ്രൊവിഷണൽ ലൈസൻസ് മാത്രമേ കയ്യിൽ ഉണ്ടായിരുന്നുള്ളൂ, അതോടൊപ്പം ഇൻഷുറൻസും ഉണ്ടായിരുന്നില്ല. എങ്ങനെയാണ് ഈ വ്യക്തി പബ്ലിക് ട്രാൻപോർട്ട് ബസിൽ ഡ്രൈവർ ആയത് എന്നും എന്തിന്റെ അടിസ്ഥാനത്തിൽ നിയമിച്ചു എന്നും കോടതി വിധിയിൽ പ്രതിപാദിക്കുന്നില്ല.
കോൾ വില്ലേയിൽ നിന്നുള്ള ഡ്രൈവർക്ക് 120 പൗണ്ട് പിഴയും, നാലുവർഷം ഡ്രൈവിംഗിൽ നിന്ന് വിലക്കും ആണ് ശിക്ഷയായി നൽകിയത്. കൊലക്കുറ്റത്തിന് കേസ് ഫയൽ ചെയ്യണം എന്ന് സിയാന്റെ ആന്റി അലക്സ് വാദിച്ചിരുന്നെങ്കിലും ഒഴിവാക്കാൻ കഴിയാത്ത ഒരു അവസരത്തിൽ നടന്ന അപകടം ആയതിനാൽ അദ്ദേഹത്തെ വെറുതെ വിടുകയായിരുന്നു. ക്യാമ്പസിൽ നിന്ന് കുട്ടികളുമായി ടൗൺ സെന്ററിന്റെ ഭാഗത്തേക്ക് വണ്ടി വളച്ചെടുത്തപ്പോൾ എവിടെനിന്ന് എന്നില്ലാതെ ഒരു പെൺകുട്ടി പെട്ടെന്ന് പ്രത്യക്ഷപ്പെടുക യായിരുന്നു എന്നും, ഒരു നിമിഷത്തിൽ തനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല എന്നും ഡ്രൈവർ മൊഴി നൽകി. അപകടം നടന്ന ഉടൻ തന്നെ പാർക്കർ വണ്ടിയിൽ നിന്നിറങ്ങി നോക്കിയെങ്കിലും വൈകി പോയിരുന്നു. സിയാന്റെ ശരീരം പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർ പറയുന്നത് തലയ്ക്കും നെഞ്ചിനും വയറിനും ഏറ്റ തീവ്രമായ ക്ഷതം മൂലമാണ് അവൾ മരണപ്പെട്ടത്.
മുൻകരുതൽ എങ്ങനെ..
യുകെയിൽ സുരക്ഷിതത്വത്തിനാണ് ഏറ്റവും കൂടുതൽ പരിഗണ കൊടുക്കുന്നത്. നല്ലൊരുശതമാനം മലയാളി കുട്ടികളും മൊബൈൽ ഉപയോഗിക്കുന്നു. സ്‌കൂൾ പരിസരത്തെ മൊബൈൽ ഉപയോഗത്തിന് വ്യക്തമായ മാനദണ്ഡങ്ങളുണ്ട്. യുകെയിലെ വലിയ കമ്പനികളിലേക്ക് കയറിച്ചെന്നാൽ കാണുന്ന ഒരു ബോർഡ് കാണാം.. അതിൽ എങ്ങനെ എഴുതിയിരിക്കുന്നു “NO TALKING OR TEXTING WHILE YOU WALKING”. സംസാരിച്ചുകൊണ്ട് നടക്കുമ്പോൾ ഉണ്ടാകാവുന്ന അപകടങ്ങളുടെ സ്വഭാവം അറിവുള്ളതുകൊണ്ടാണ് അവർ ഇത് ഓർമിപ്പിക്കുന്നത്. ഫോൺ വന്നാൽ സുരക്ഷിതമായ സ്ഥലത്തു നിന്നിട്ടുവേണം ഫോൺ അറ്റൻഡ് ചെയ്യാൻ എന്ന് ജോലിസ്ഥലത്തു നിബന്ധനയുള്ളത് ഓർമ്മിക്കുന്നതോടൊപ്പം നമ്മുടെ കുട്ടികൾക്ക് അത് പറഞ്ഞു കൊടുക്കാനും രക്ഷിതാക്കൾ സമയം കണ്ടെത്തണം. ഇയർ പോഡ് വാങ്ങി നൽകുന്നത് അപകടം ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു. ഫോണിൽ വിളിയിൽ കൂടി വരുന്ന വിവരങ്ങൾ കുട്ടിയുടെ വികാരവിചാരങ്ങളെ ബാധിക്കുകയും പരിസരബോധം നഷ്ടപ്പെടാൻ ഇടയാക്കുകയും ചെയ്യും എന്ന് നാം അറിഞ്ഞിരിക്കുക.
എന്തെങ്കിലും ആവശ്യനേരത്തു ഉപയോഗപ്പെടുവാൻ ആയി നൽകുന്ന ഉപകരണം കുട്ടികളുടെ ജീവൻ നഷ്ടപ്പെടുന്നതിനു കാരണം ആകുന്നു എങ്കിൽ അത് ഒഴിവാക്കാൻ ശ്രമിക്കുക… അതുമില്ലെങ്കിൽ എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാം എന്ന് പറഞ്ഞു കൊടുക്കുക. രോഗം വന്നതിന് ശേഷം ചികിൽസിക്കുന്നതിനേക്കാൾ നല്ലതാണ് രോഗം വരാതെ നോക്കുന്നത് എന്ന ചൊല്ല് ഓർക്കുക…
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- ബ്രക്സിറ്റാനന്തരമുള്ള ബ്രിട്ടീഷ് ഗവൺമെന്റിന്റെ പദ്ധതികൾ ആഭ്യന്തര വകുപ്പ് പുറത്തു വിട്ടു. ലോ സ്കിൽഡ് വർക്കേഴ്സിന് ഇനി ബ്രിട്ടനിലേക്ക് വിസ അനുവദിക്കുകയില്ലെന്ന് ആഭ്യന്തരവകുപ്പ് പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറയുന്നു. ഡിസംബർ 31ന് ശേഷം ബ്രിട്ടനിൽ ജോലി ചെയ്യുന്ന യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ ജോലിക്കാർക്ക്, മറ്റുള്ള രാജ്യങ്ങളിലെ ജോലിക്കാരുടെ അതേ പദവി തന്നെയായിരിക്കും ലഭിക്കുക. മികവുറ്റ ആളുകൾക്ക് ജോലി നൽകുക എന്നതാണ് ഗവൺമെന്റിന്റെ നയമെന്നും, ലോ സ്കിൽട് വർക്കേഴ്സിന്റെ ബ്രിട്ടനിലേക്ക് ഉള്ള വരവിനെ തടയിടാനും ആണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും ആഭ്യന്തര വകുപ്പ് സെക്രട്ടറി പ്രീതി പട്ടേൽ ബിബിസി ബ്രേക്ഫാസ്റ്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ ഇത്തരം നിയമങ്ങൾ നടപ്പിലാക്കുന്നത് ന്യായമല്ലെന്ന് ലേബർ പാർട്ടി വക്താക്കൾ അഭിപ്രായപ്പെട്ടു.

ഈ നിയമം അനുസരിച്ച്, സ്‌കിൽഡ് ജോലിക്കാർക്ക് ബ്രിട്ടനിലെ എ ലെവൽ യോഗ്യതയെങ്കിലും കുറഞ്ഞത് ഉണ്ടാവണം. പോയിന്റ് ബേസ്ഡ് ഇമ്മിഗ്രേഷൻ സിസ്റ്റം നടപ്പിലാക്കാനാണ് ഗവണ്മെന്റ് ആലോചിക്കുന്നത്. ഇതനുസരിച്ചു ഏകദേശം 70 പോയിന്റ് നേടിയാൽ മാത്രമേ വിദേശ പൗരന്മാർക്ക് ബ്രിട്ടനിൽ ജോലി ചെയ്യാനാവൂ.

യൂറോപ്യൻ യൂണിയന് പുറത്തുനിന്ന് ബ്രിട്ടനിലേക്ക് വരാൻ ആഗ്രഹിക്കുന്നവർക്ക് ഈ നിയമങ്ങൾ സന്തോഷം നൽകുന്നവയാണ്. എന്നാൽ യൂറോപ്യൻ യൂണിയനിൽ പെട്ട രാജ്യങ്ങളിലെ ആളുകൾക്ക് ഈ നിയമങ്ങൾ ആശങ്കയുളവാക്കുന്നു. എന്നാൽ ഈ നിയമങ്ങൾക്കെതിരെ അതിശക്തമായ വിമർശനങ്ങളും ഉയർന്നു വരുന്നുണ്ട്. ഈ നിയമങ്ങൾ സ്കോട്ട്‌ലൻഡിന്റെ സാമ്പത്തിക സ്ഥിതിയെ കാര്യമായി ബാധിക്കുമെന്ന് സ്കോട്ട്‌ലൻഡ് എസ് എൻ പി നേതാവ് നിക്കോള സ്റ്റർജിയോൻ അഭിപ്രായപ്പെട്ടു. 2021 ജനുവരി മുതലാണ് പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുക.
സ്വന്തം ലേഖകൻ
ഇംഗ്ലണ്ട്, വെയിൽസ് : അടുത്ത നാല് ദിവസങ്ങളിൽ ഇംഗ്ലണ്ടിലും വെയിൽസിലും കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഡെന്നിസ് കൊടുങ്കാറ്റ് മൂലം പല വീടുകളിലും വെള്ളം കയറി. അവിടെയുണ്ടായിരുന്നവരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി പാർപ്പിച്ചു. ചില പ്രദേശങ്ങളിൽ നദിയിലെ ജലനിരപ്പ് ഉയരുന്നതിനാൽ വെള്ളപ്പൊക്ക സാധ്യത ഏറെയാണെന്ന് പരിസ്ഥിതി ഏജൻസി മുന്നറിയിപ്പ് നൽകുന്നു. ഇതുവരെ അഞ്ചു വെള്ളപൊക്ക മുന്നറിയിപ്പുകൾ ഇംഗ്ലണ്ടിൽ നിലനിൽക്കുന്നുണ്ട്. വെയിൽസിലെ മുന്നറിയിപ്പ് പിൻവലിക്കുകയുണ്ടായി. വൈ, സെവേൺ നദികളിലെ ജലനിരപ്പ് ഉയർന്നു തന്നെ നിലനിൽക്കാൻ സാധ്യതയുണ്ട്. സെവേൺ നദി കരകവിഞ്ഞൊ ഴുകിയാൽ മിഡ്‌ലാൻഡിലെ വീടുകൾക്കത് ഭീഷണി ആയേക്കാമെന്നും അവർ പറയുന്നു.

ഇംഗ്ലണ്ടിൽ ഉടനീളം വെള്ളപൊക്കത്തിനുള്ള സാധ്യത വരും ദിവസങ്ങളിലുണ്ടെന്ന് പരിസ്ഥിതി ഏജൻസിയുടെ ഫ്ലഡ് ആൻഡ് കോസ്റ്റൽ റിസ്ക് മാനേജ്മെൻറ് എക്സിക്യൂട്ടീവ് ഡയറക്ടർ ജോൺ കർട്ടിൻ പറഞ്ഞു. ശനിയാഴ്ച വരെ ഇംഗ്ലണ്ടിലും വെയിൽസിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വോർസെസ്റ്റർഷയർ, ഹെയർഫോർഡ്ഷയർ, ഷ്രോപ്പ്ഷയർ എന്നിവിടങ്ങളിലായി 384 ഓളം വസ്തുവകകൾ വെള്ളപ്പൊക്കം മൂലം ബാധിക്കപ്പെട്ടിരിക്കുന്നുവെന്ന് വെസ്റ്റ് മെർസിയ പോലീസ് അറിയിച്ചു.

പ്രകൃതിദുരന്തം മൂലം ഇത് വരെ അഞ്ചു പേരാണ് മരിച്ചത്. ഒരാളെ മൗണ്ടൻ റെസ്ക്യൂ ടീം അദ്ദേഹത്തിന്റെ വീട്ടിൽ നിന്നും രക്ഷിക്കുകയുണ്ടായി. വെൽഷ് വാട്ടർ നഗരത്തിലെ ആളുകളോട് കുടിവെള്ള ഉപയോഗം കുറയ്ക്കാൻ ആവശ്യപ്പെട്ടു. ദുരിതബാധിതരായ ആളുകൾക്ക് 500 പൗണ്ട് വരെ ധനസഹായം സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഒപ്പം പ്രളയം രൂക്ഷമായി ബാധിച്ചവർ കുറഞ്ഞത് മൂന്ന് മാസത്തേക്ക് കൗൺസിൽ നികുതിയോ ബിസിനസ് നിരക്കുകളോ നൽകേണ്ടതില്ലെന്നും കമ്മ്യൂണിറ്റി വകുപ്പ് അറിയിച്ചു.
സ്വന്തം ലേഖകൻ
ജർമ്മനി : ജർമനിയിലെ നാല്പത് ബാങ്കുകൾ ക്രിപ്റ്റോകറൻസി സേവനങ്ങൾ നൽകാൻ തയ്യാറെടുക്കുന്നു. പുതിയ ജർമ്മൻ നിയമപ്രകാരം ക്രിപ്‌റ്റോ കറൻസി സേവനങ്ങൾ നൽകാനുള്ള താൽപ്പര്യം ജർമ്മനിയിലെ 40 ലധികം ധനകാര്യ സ്ഥാപനങ്ങൾ രാജ്യത്തെ ധനകാര്യ റെഗുലേറ്ററായ ബാഫിന് പ്രഖ്യാപനത്തിലൂടെ അറിയിച്ചതായി റിപ്പോർട്ട്. ബാഫിനിൽ നിന്ന് ലൈസൻസ് നേടിയ ശേഷം ക്രിപ്റ്റോ സേവനങ്ങൾ നൽകാൻ ഈ വർഷം ആദ്യം പ്രാബല്യത്തിൽ വന്ന നിയമം ബാങ്കുകളെ അനുവദിക്കുന്നു. ഭാവിയിൽ ക്രിപ്റ്റോ കസ്റ്റഡി ബിസിനസ്സ് നടത്തുന്നതിനുള്ള അനുമതിക്കായി ബാങ്കുകളിൽ നിന്ന് 40 ൽ അധികം “പ്രഖ്യാപനങ്ങൾ” ബാഫിന് ലഭിച്ചിട്ടുണ്ടെന്ന് ജർമ്മൻ പ്രസിദ്ധീകരണമായ ഹാൻഡെൽസ്ബ്ലാറ്റ് തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തു. ഈ പ്രഖ്യാപനങ്ങൾ അനുമതിക്കായുള്ള അപേക്ഷകളല്ലെന്ന് റെഗുലേറ്ററിന്റെ വക്താവ് വ്യക്തമാക്കി.

ഈ വർഷമാദ്യം പ്രാബല്യത്തിൽ വന്ന പുതിയ ജർമ്മൻ മണി ലോണ്ടറിംഗ് ആക്റ്റ്, പരമ്പരാഗത നിക്ഷേപ ഉൽപ്പന്നങ്ങളായ സ്റ്റോക്കുകൾ, ബോണ്ടുകൾ എന്നിവയ്‌ക്കൊപ്പം തങ്ങളുടെ ഉപയോക്താക്കൾക്ക് ക്രിപ്‌റ്റോകറൻസികൾ വാഗ്ദാനം ചെയ്യാൻ ധനകാര്യ സ്ഥാപനങ്ങളെ അനുവദിക്കുന്നു. ക്രിപ്‌റ്റോകറൻസി സേവനങ്ങൾ നൽകുന്ന ആദ്യത്തെ ധനകാര്യ സ്ഥാപനങ്ങളിലൊന്നാണ് ബെർലിനിലെ സോളാരിസ് ബാങ്ക്. ഡിജിറ്റൽ ആസ്തികൾ സ്വീകരിക്കുന്നതിന് ബാങ്ക് കഴിഞ്ഞ ഡിസംബറിൽ സോളാരിസ് ഡിജിറ്റൽ അസറ്റുകൾ എന്ന അനുബന്ധ സ്ഥാപനം ആരംഭിച്ചു.

സോളാരിസ് ബാങ്കിന് ഒരു സമ്പൂർണ്ണ ബാങ്കിംഗ് ലൈസൻസുണ്ട്. കൂടാതെ നിരവധി ജർമ്മൻ ഫിൻടെക് സ്റ്റാർട്ടപ്പുകൾക്ക് സേവനങ്ങൾ നൽകുന്നു. ഡിജിറ്റൽ ആസ്തികൾ സാമ്പത്തിക വിപണിയെ അടിസ്ഥാനപരമായി മാറ്റുമെന്ന് സോളാരിസ് ബാങ്കിലെ ക്രിപ്റ്റോ ബാങ്കിംഗ് പ്രവർത്തനങ്ങളുടെ മാനേജിംഗ് ഡയറക്ടർ മൈക്കൽ ഓഫർമാൻ വാർത്താക്കുറിപ്പിന് മറുപടി നൽകി.
സ്വന്തം ലേഖകൻ
ലണ്ടൻ : ബോറിസ് ജോൺസൻ സർക്കാരിൽ പുതുതായി നിയമിതനായ ഋഷി സുനക് ഇന്ത്യക്കാരുടെ അഭിമാനം ആയി മാറുന്നു. കഴിഞ്ഞ വ്യാഴാഴ്ച ആണ് മന്ത്രിസഭാ പുനഃസംഘടനയിൽ രാജിവെച്ച ചാൻസിലർ സാജിദ് ജാവീദിന് പകരമായി ഋഷി സുനക് എത്തിയത്. ബ്രെക്സിറ്റ് പ്രചാരണത്തിൽ മുൻപന്തിയിൽ ഉണ്ടായിരുന്ന ഇദ്ദേഹം ബ്രിട്ടന്റെ പുതിയ ധനമന്ത്രി ആയാണ് സ്ഥാനമേറ്റത്. ഒരു ഇന്ത്യൻ വംശജൻ കൂടി ബ്രിട്ടൻ മന്ത്രിസഭയിൽ എത്തിയത് ഇന്ത്യൻ മാധ്യമങ്ങൾ ആഘോഷമാക്കി മാറ്റി.

ഇൻഫോസിസ് സ്ഥാപകന്റെ മരുമകൻ യുകെ ചാസിലർ എന്നാണ് ടൈംസ് ഓഫ് ഇന്ത്യ കുറിച്ചത്. ബ്രിട്ടനിലെ “കാത്തിരിക്കുന്ന പ്രധാനമന്ത്രി” സുനാക്കാണെന്നും സുനക് തന്റെ തിളക്കമാർന്ന കരിയറിലൂടെ കടന്നുപോകുമെന്നും ഡെക്കാൻ ഹെറാൾഡ് പറഞ്ഞു. വാഴ്ത്തലുകളോടൊപ്പം പല വിമർശനങ്ങളും ഉയർന്നുകേട്ടു. ഋഷിയെ അദേഹത്തിന്റെ ഇൻഫോസിസ് ബന്ധത്തിൽ വിവരിക്കുന്നത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടി പലരും രംഗത്തെത്തി. അദ്ദേഹത്തിന് ഈ പദവി ലഭിച്ചത് ഇൻഫോസിസും ആയുള്ള ബന്ധത്തിലൂടെ അല്ല എന്ന് അവർ വ്യക്തമാക്കി. മന്ത്രിസഭയിൽ സുനാക്കിനൊപ്പം പ്രീതി പട്ടേൽ , അലോക് ശർമ , സുവല്ല ബ്രേവർമാൻ എന്നീ ഇന്ത്യൻ വംശജരും ഉൾപ്പെടുന്നു .

സതാംപ്ടണിലാണ് ഋഷി ജനിച്ചത്. വിൻചെസ്റ്റർ കോളേജിലും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലും വിദ്യാഭ്യാസം നേടിയ അദ്ദേഹം അതിനുശേഷം ഒരു നിക്ഷേപ സ്ഥാപനം തുടങ്ങുകയുണ്ടായി. 2015ൽ യോർക്ക്ഷയറിലെ റിച്ച്മോണ്ടിൽനിന്ന് എം.പിയായി തെരഞ്ഞെടുക്കപ്പെട്ട ഋഷി, തെരേസ മേയ്, ബോറിസ് ജോൺസൺ മന്ത്രിസഭകളിൽ വിവിധ സ്ഥാനങ്ങൾ വഹിച്ചിരുന്നു. 2009ലാണ് ഇൻഫോസിസ് സ്ഥാപകൻ നാരയണ മൂർത്തിയുടെ മകളെ വിവാഹം ചെയ്യുന്നത്.