സ്വന്തം ലേഖകൻ

ബ്രിട്ടൻ :- കൊറോണ രോഗബാധ ലോകത്താകമാനം അതിരൂക്ഷമായി വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഞായറാഴ്ചയോടെ ബ്രിട്ടണിൽ കൊറോണ രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 281 ലേക്ക് ഉയർന്നു. കോവിഡ് -19 ബാധിച്ചവരുടെ എണ്ണം ഒരു ദിവസം കൊണ്ട് 635- ൽ നിന്നു 5683ലേക്ക് ഉയർന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു. 18 വയസ്സ് മാത്രം പ്രായമുള്ള ആളാണ് രോഗം ബാധിച്ച് മരിച്ചവരിൽ ഏറ്റവും പ്രായം കുറഞ്ഞ ആൾ. 18 വയസ്സിനും 102 വയസ്സിനും ഇടയിലുള്ളവരാണ് മരണപ്പെട്ടവരിലധികവും . ആരോഗ്യസ്ഥിതി മോശമായവരാണ് മരണപ്പെട്ടവരിൽ ഏറെയും എന്നാണ് റിപ്പോർട്ടുകൾ.


ജനങ്ങൾ സാമൂഹ്യ അകലം പാലിക്കുന്നതിൽ വീഴ്ച വരുത്തുകയാണെങ്കിൽ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഞായറാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. കഴിഞ്ഞ ദിവസം 7 പേർ കൂടി മരിച്ചതോടെ, വെയിൽസിലെ മൊത്തം മരണസംഖ്യ 12 ലേക്ക് ഉയർന്നു. മൂന്നുപേരുടെ മരണത്തോടെ സ്കോട്ട്‌ലൻഡിലെ മരണസംഖ്യയും പത്തായി ഉയർന്നു.നോർത്തേൺ അയർലൻഡിലെ മരണസംഖ്യ രണ്ടായി. രോഗം സ്ഥിരീകരിച്ച വാർദ്ധക്യത്തിൽ ഉള്ള ഒരാൾ മരിച്ചതോടെയാണ് ഇത്. ഇയാളുടെ ആരോഗ്യനില തീർത്തും മോശമായിരുന്നു.

വെയിൽസിൽ കോവിഡ് -19 , 71 പേർക്ക് കൂടി പുതുതായി സ്ഥിരീകരിച്ചു. ഇതോടെ വെയിൽസിൽ മൊത്തം രോഗബാധിതരുടെ എണ്ണം 347 ആയി ഉയർന്നു. സ്കോട്ലൻഡിൽ മൊത്തം 416 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജനങ്ങൾ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന നിർദേശം അധികൃതരുടെ ഭാഗത്തുനിന്ന് നൽകിയിട്ടുണ്ട്. ഇത് പാലിക്കാത്തവർക്കെതിരെ നടപടി എടുക്കാനുള്ള തീരുമാനവും ഉണ്ടായിട്ടുണ്ട്. ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റിയുടെ കണക്കു പ്രകാരം ലോകത്താകമാനം 14300 മരണങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.