Main News

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : മറ്റു വർഷങ്ങളെ അപേക്ഷിച്ച് 2019ലെ എൻ എച്ച് എസിന്റെ പ്രകടനം മോശമായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ എൻ എച്ച് എസിനായി അനേകം പദ്ധതികൾ ജോൺസൻ മുന്നോട്ട് വച്ചിരുന്നു. മടങ്ങിവരവിന്റെ തുടക്കത്തിൽ തന്നെ മാറ്റത്തിന്റെ പാതയിലൂടെയാണ് കൺസേർവേറ്റിവ് പാർട്ടിയുടെ നീക്കം. എൻ‌എച്ച്‌എസ് ഉദ്യോഗസ്ഥരെ 50,000 ആയി വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഓരോ നഴ്സിംഗ് വിദ്യാർത്ഥിക്കും പ്രതിവർഷം 8,000 ഡോളർ വരെ സൗജന്യ ബർസറി ലഭിക്കുമെന്ന് ജോൺസൻ അറിയിച്ചു. രാജ്ഞിയുടെ പ്രസംഗം ഇന്ന് നടക്കാനിരിക്കെയാണ് ഈ പദ്ധതി ജോൺസൺ ഇന്നലെ അവതരിപ്പിച്ചത്. കൂടാതെ 34 ബില്യൺ ഫണ്ടും ഇന്ന് എൻ എച്ച് എസിനു ലഭിക്കും. അടുത്ത വർഷം മുതൽ നടപ്പിലാകുന്ന ഈ പദ്ധതിയിൽ നിന്ന് പ്രതിവർഷം 35,000 വിദ്യാർത്ഥികൾക്ക് പ്രയോജനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ബ്രിട്ടീഷ് ജനതയുടെ മുൻഗണന എൻ എച്ച് എസ് ആണെന്ന് ജോൺസൻ പറഞ്ഞു. “ലോകോത്തര നിലവാരത്തിലുള്ള പരിചരണം നൽകുന്നതിന് ഈ അമൂല്യമായ സ്ഥാപനത്തിന് ആവശ്യമായതെല്ലാം ഉണ്ടെന്ന് ഉറപ്പാക്കുക എന്നത് നമ്മുടെ ആവശ്യമാണ്.” ജോൺസൻ കൂട്ടിച്ചേർത്തു. 41000ത്തോളം ഒഴിവുകളാണ് നേഴ്സുമ്മാർക്കായി എൻ എച്ച് എസിൽ നിലവിലുള്ളത്. മൂന്നു വർഷത്തിനിടയിൽ നഴ്സിംഗ് ഡിഗ്രിക്ക് അപേക്ഷിക്കുന്നവരുടെ എണ്ണം 24% ആയി കുറഞ്ഞു. പുതിയ പദ്ധതി പ്രകാരം 14,000 പുതിയ നഴ്സിംഗ് സ്ഥലങ്ങൾ, 5,000 നഴ്സിംഗ് അപ്രന്റീസ്ഷിപ്പുകൾ, വിദേശത്ത് നിന്ന് 12,500 നഴ്സിംഗ് പ്രൊഫഷണലുകളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ശ്രമം, കൂടാതെ 18,500 നഴ്സുമാരെ നിലനിർത്തുന്നതിനോ അല്ലെങ്കിൽ മടങ്ങിവരുന്നതിനോ ഉള്ള ശ്രമങ്ങൾ എന്നിവ നടക്കുന്നു.

റോയൽ കോളേജ് ഓഫ് നഴ്‌സിംഗിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഡാം ഡോന്ന കിന്നെയർ പറഞ്ഞു: “ഇംഗ്ലണ്ടിൽ പതിനായിരക്കണക്കിന് നഴ്‌സ് ജോലികൾ ഒഴിഞ്ഞുകിടക്കുന്നതിനാൽ, ഇത് വളരെ പ്രധാനപ്പെട്ട ഒരു നടപടിയാണ്. ഒപ്പം ഈ പദ്ധതി, നഴ്സിങ്ങിനായി അപേക്ഷിക്കുന്നവരുടെ എണ്ണവും വർധിപ്പിക്കും.” എൻ‌എച്ച്‌എസ് ജീവനക്കാരുടെ പ്രവർത്തനങ്ങൾക്ക് നന്ദി അറിയിക്കുന്നതിനായി ഡൗണിംഗ് സ്ട്രീറ്റിൽ അവർക്കായി ഒരു സ്വീകരണപരിപാടി നടത്താനും ജോൺസൻ പദ്ധതിയിടുന്നു.

 

 

ജീവിത നിലവാരതോത് ഉയർന്നതോടുകൂടി യുകെയിലെ പ്രവാസികളായ മലയാളികളും പല വിദേശ രാജ്യങ്ങളും സന്ദർശിക്കുവാൻ താല്പര്യപ്പെടുന്നവരാണ്. ഇവരെയൊക്കെ ആശങ്കയിലാക്കുന്നതാണ് യുകെ പാസ്പോർട്ടിന്റെ മൂല്യത്തിലുണ്ടാകുന്ന തകർച്ച. ഇതുവരെയും ഏറ്റവും മൂല്യമുണ്ടായിരുന്ന പാസ്പോർട്ടുകളിൽ ഒന്നാം സ്ഥാനത്തായിരുന്നു യുകെയുടെയും അമേരിക്കയുടെയും പാസ്പോർട്ടുകൾ കണക്കാക്കപ്പെട്ടിരുന്നത്. ഇതുപയോഗിച്ചാണ് ഏറ്റവും കൂടുതൽ രാജ്യങ്ങൾ സന്ദർശിക്കാൻ സാധിച്ചിരുന്നത്. രാഷ്ട്രീയ സാമ്പത്തിക മേഖലകളിലുണ്ടായിരിക്കുന്ന മാറ്റം മറിച്ചിലുകൾ യുകെ പാസ്പോർട്ടിന് ഒന്നാം സ്ഥാനത്ത് നിന്ന് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടാൻ കാരണമായി.

വീസയില്ലാതെ പാസ്പോര്‍ട്ട് മാത്രമോ വീസ ഓണ്‍ അറൈവല്‍ സൗകര്യമോ ഉപയോഗിച്ച് സന്ദര്‍ശിക്കാവുന്ന രാജ്യങ്ങളുടെ എണ്ണം നോക്കി റാങ്കിങ് നല്‍കുന്ന സൂചികയാണ് ഹെന്‍ലി ഇന്‍ഡക്സ്‌. ഇന്റർനാഷനൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷനുമായി (IATA) സഹകരിച്ച്, അവരുടെ ആഗോള ഡാറ്റാബേസിൽ നിന്നുള്ള ഔദ്യോഗിക വിവരങ്ങളെ അടിസ്ഥാനമാക്കി, 2006 മുതൽ ലോകത്തിലെ എല്ലാ രാജ്യങ്ങളുടെയും പ്രദേശങ്ങളുടെയും വീസ നിയന്ത്രണങ്ങൾ വിശകലനം ചെയ്താണ് ഇത് പുറത്തിറക്കുന്നത്

ഈ വര്‍ഷത്തെ റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും കരുത്തുറ്റതും മൂല്യമേറിയതുമായ പാസ്പോര്‍ട്ട്‌ എന്ന സ്ഥാനം ജപ്പാൻ നിലനിര്‍ത്തി. ഒപ്പം സിംഗപ്പൂരുമുണ്ട്. ഇരു രാജ്യങ്ങളുടെയും പാസ്പോര്‍ട്ട്‌ മാത്രം ഉപയോഗിച്ച്, വീസയില്ലാതെ 190 രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാവും. ലോകത്തെ ഏറ്റവും ട്രാവല്‍-ഫ്രണ്ട്‌ലി പാസ്പോര്‍ട്ടുകളായാണ് ഇവ അറിയപ്പെടുന്നത്.

 

പൗരത്വ നിയമ ഭേദഗതികെതിരെ സുപ്രീം കോടതിയിൽ സമർപ്പിച്ചിരിക്കുന്ന ഹർജികൾ നിരസിക്കപ്പെട്ടാൽ ലോകത്തെ എല്ലാ ജനാധിപത്യ രാജ്യങ്ങളും അതിനെതിരെ ശബ്ദമുയർത്തണമെന്ന് ന്യൂയോർക്ക് ടൈംസ് ദിനപത്രം. പത്രത്തിന്റെ എഡിറ്റോറിയലിൽ, നിയമം വിവേചനപരവും ഇന്ത്യയുടെ ജനാധിപത്യത്തിന് ഭീഷണിയുമായതിനാലാണ് ഇത് വേണ്ടതെന്ന് വ്യക്തമാക്കുന്നു. മുസ്ലിങ്ങൾ ഭൂരിപക്ഷമുള്ള രാജ്യങ്ങളിലെ മുസ്ലിം പൗരന്മാർക്ക് പൗരത്വം നിഷേധിക്കുന്ന നിയമം പക്ഷെ, മുസ്ലിം ന്യൂനപക്ഷമായ ചൈന, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളുടെ കാര്യത്തിൽ മൗനം അവലംബിക്കുന്നതായി എഡിറ്റോറിയൽ പറയുന്നു.

80 ശതമാനത്തോളം വരുന്ന ഹിന്ദു ജനതയെ അണിനിരത്തി ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കുകയാണ് നിയമത്തിലൂടെ മോദിയും ഉറ്റ അനുയായിയുമായ അമിത് ഷായും ലക്ഷ്യമിടുന്നത്. അതിനായി മുസ്ലീങ്ങളെ പാർശ്വത്കരിക്കാനാണ് നീക്കമെന്നും പത്രം പറയുന്നു. ആസാമിൽ പൗരത്വ രെജിസ്റ്റർ നടപ്പാക്കിയതോടെ 20 ലക്ഷത്തോളം വരുന്ന മുസ്ലിങ്ങൾ ഇപ്പോൾ രാജ്യമില്ലാത്തവരായി മാറിയിരിക്കുന്നു. ഇന്ത്യയിൽ ജനിച്ചു വളർന്നവർ ഇപ്പോൾ ഇന്ത്യക്കാരാണെന്ന് തെളിയിക്കേണ്ട അവസ്ഥ വന്നു ചേർന്നിരിക്കുന്നു. അത് സാധിക്കാത്തവർക്കായി പ്രത്യേക ക്യാംപുകൾ ഒരുങ്ങുകയാണ്.
കഴിഞ്ഞ ആഗസ്റ്റ് മുതൽ കാശ്മീർ ഒറ്റപ്പെട്ട നിലയിലാണ്. ലോകത്ത് ഏറ്റവും കൂടുതൽ തവണ ഇന്റർനെറ്റ് സേവനം നിരോധിച്ച രാജ്യമായി ഇന്ത്യ മാറിയതായും ന്യൂയോർക് ടൈംസ് പറയുന്നു.

2014ല്‍ അധികാരത്തിലെത്തിയത് മുതല്‍ മോദി സര്‍ക്കാര്‍ പടിപടിയായി നടപ്പാക്കി വരുന്ന ഹിന്ദുത്വ അജണ്ടക്കെതിരെ പൗരത്വ നിയമത്തിന്റെ വരവോടെ വലിയ പ്രതിഷേധം പടര്‍ന്നിരിക്കുകയാണെന്ന് പത്രം പറയുന്നു. ഒറ്റനോട്ടത്തില്‍ യാതൊരു പ്രശ്‌നവും തോന്നാത്തതാണ് പൗരത്വഭേദഗതി നിയമം. അയല്‍രാജ്യങ്ങളില്‍ മതത്തിന്റെ പേരില്‍ പീഡനങ്ങള്‍ അനുഭവിക്കുന്ന ന്യൂനപക്ഷങ്ങളെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്ന നിയമഭേദഗതി. പക്ഷെ ഇതിലെ പിശാച് ഒളിഞ്ഞിരിക്കുന്നത് രണ്ട് വിഷയങ്ങളിലാണ്. ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജൈനർ, പാഴ്‌സി എന്നീ മതസ്ഥര്‍ക്ക് മാത്രമാണ് ഈ ഭേദഗതി പ്രകാരം പൗരത്വത്തിന് അപേക്ഷിക്കാന്‍ അവസരമുളളത്. കൂടാതെ ഇന്ത്യയുടെ അയല്‍രാജ്യങ്ങളിലെ പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ മുസ്‌ലിം ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ മാത്രമാണ് പരിഗണിക്കുന്നതും.

മോദി ഗുജറാത്തിൽ മുഖ്യമന്ത്രി ആയിരുന്നപ്പോൾ ആയിരകണക്കിന് മുസ്ലീങ്ങളെ കൊന്നൊടുക്കി. പതിനായിരക്കണക്കിന് പേർക്ക് പലായനം ചെയേണ്ടതായും വന്നു. മോദി അധികാരത്തിൽ തുടരുന്നുവെങ്കിലും ഇന്ത്യയിലും പുറത്തും പടരുന്ന പ്രതിഷേധങ്ങൾ കാര്യങ്ങൾ അദ്ദേഹത്തിന് അത്ര സുഗമമാക്കില്ലെന്ന മുന്നറിയിപ്പോടെയാണ് എഡിറ്റോറിയൽ അവസാനിപ്പിക്കുന്നത്.

സ്വിസ് മലയാളികളുടെ പുരോഗമന പ്രസ്‌ഥാനമായ സ്വിസ് കേരള പ്രോഗ്രസ്സിവ് ഫോറം (KPFS) പൗരത്വ ബില്ലുമായി ബന്ധപ്പെട്ടു ഇന്ത്യയൊട്ടാകെ ഉയർന്നുവന്നിരിക്കുന്ന പ്രതിഷേധങ്ങളിൽ ഉൽക്കണ്ഠ പ്രകടിപ്പിച്ചു.

പൗരന്മാരെ രണ്ടു തരമായി തിരിച്ചു ഒരു പ്രത്യേക സമുദായത്തിൽ പെട്ടവരെ അവഗണിക്കുകയും പാർശ്വവത്കരിക്കുകയും ചെയ്തു അവർക്കു മൗലികാവകാശങ്ങൾ നിഷേധിക്കുകയും ചെയ്യുന്നതിന് വേണ്ടി കേന്ദ്ര സർക്കാർ കൊണ്ട് വന്നിരിക്കുന്ന പൗരത്വ ഭേദഗതി ബില്ല് (CAB) പാർലമെന്റിന്റെ ഇരു സഭകളിലും ബി.ജെ.പി ഗവണ്മെന്റിനു പാസ്സാക്കിയെടുക്കാൻ കഴിഞ്ഞിരുന്നു. ഫാസിസത്തിന്റെ എല്ലാ സവിശേഷതകളോടു കൂടി രൂപാന്തരണം ചെയ്തുകൊണ്ടിരിക്കുന്ന വർഗീയ ശക്തികളുടെ ഈ നീക്കങ്ങളെ പുരോഗമനചിന്താഗതിക്കാരായ ഓരോ ഇന്ത്യൻ പൗരനും ഉൽകണ്ഠയോടും ഭീതിയോടെയുമാണ് കാണുന്നത്. ഒരുമയോടെ പ്രവർത്തിക്കുവാനും നാടിന്റെ പുരോഗതിക്കു വേണ്ടി നിലകൊള്ളാനും ഓരോ പൗരനെയും ഇത്തരം നീക്കങ്ങൾ ഓർമിപ്പിക്കുന്നു.

ഈ ഭേദഗതി ബിൽ വിദേശമലയാളികൾക്കും OCI കാർഡ് കൈവശമുള്ള എല്ലാവര്ക്കും ദോഷമുണ്ടാക്കുന്ന ഭേദഗതികൾ ഉള്കൊള്ളുന്നതാണെന്നത് പ്രശ്നത്തിന്റെ ഗൗരവം വര്ധിപ്പിക്കുന്നതാണെന്നതിൽ സംശയമില്ല. നിസ്സംഗതയോടെ കാര്യങ്ങളെ കാണുന്ന പ്രവണത മാറ്റി ഉണർന്നു പ്രവറ്ത്തിക്കേണ്ടതിന്റെ ആവശ്യകതയും ഇത്തരം സംഭവങ്ങൾ നമ്മെ ഓർമിപ്പിക്കുന്നു. പിറന്ന മണ്ണിലേക്ക്, വീടും വസ്തുവകകളും സ്‌ഥിതിചെയ്യുന്ന നാട്ടിലേക്ക് ചെല്ലുവാൻ വിസപോലും കിട്ടാത്ത അവസ്‌ഥ ഓരോ മലയാളിക്കും ചിന്തിക്കാൻ പോലുമാകില്ല.

സാമുദായികസൗഹാർദ്ദത്തിന് കടക്കൽ കത്തി വയ്ക്കുന്ന ഇത്തരം നീക്കങ്ങളെ കൂട്ടായ്മയോടെ എതിർക്കേണ്ടതുണ്ടെന്നു കേരള ഗവണ്മെന്റ് തന്നെ അഭിപ്രായം പ്രകടിപ്പിച്ചു. ഇതിന്റെ ഭാഗമായി ജനുവരി 26 നു സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങലക്കു KPFS ന്റെ ഭാവുകങ്ങൾ നേരുന്നതായി സംഘടനക്ക് വേണ്ടി പ്രസിഡന്റ് സണ്ണി ജോസഫും ജന:സെക്രട്ടറി സാജൻ പെരേപ്പാടനും അറിയിച്ചു.

ഡബ്ലിന്‍: യുകെയിലേക്ക് കൂടുതൽ വിദേശ നഴ്‌സുമാരെ കൊണ്ടുവരും എന്ന അറിയിപ്പിന്‌ പിന്നാലെ അയര്‍ലണ്ടിലെ വര്‍ക്ക് പെര്‍മിറ്റ് നിയമങ്ങളില്‍ വ്യാപകമായ പൊളിച്ചെഴുത്തുകള്‍ നടത്തി കൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. അയര്‍ലണ്ടില്‍ ജോലിയ്‌ക്കെത്തുന്ന എല്ലാ നഴ്‌സുമാര്‍ക്കും ക്രിട്ടിക്കല്‍ സ്‌കില്‍ വര്‍ക്ക് പെര്‍മിറ്റ് അനുവദിച്ചതാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ജനുവരി ഒന്നിന് പുതിയ വര്‍ക്ക് പെര്‍മിറ്റ് നിയമം പ്രാബല്യത്തില്‍ വരും എന്നാണ് അയർലണ്ടിലെ മന്ത്രിയുടെ വാർത്താക്കുറിപ്പ് ഇന്ന് ഐറിഷ് മാധ്യമങ്ങൾ പുറത്തു വിട്ടിരിക്കുന്നത്.

ഇത് വരെ അയര്‍ലണ്ടില്‍ എത്തിയിരുന്ന വിദേശ നഴ്‌സുമാരെ ക്രിട്ടിക്കല്‍ സ്‌കില്‍, ജനറല്‍ വര്‍ക്ക് പെര്‍മിറ്റ് എന്നിങ്ങനെ രണ്ടായി വേര്‍തിരിച്ചാണ് പെര്‍മിറ്റ് നല്‍കിയിരുന്നത്. എന്നാല്‍ പുതിയ ഭേദഗതി പ്രകാരം നഴ്‌സുമാര്‍ എല്ലാവരും ക്രിട്ടിക്കല്‍ സ്‌കില്‍ എന്ന ഒരൊറ്റ കാറ്റഗറിയിലാവും ഉള്‍പ്പെടുക. നിലവില്‍ ക്രിട്ടിക്കല്‍ സ്‌കില്‍ വര്‍ക്ക് പെര്‍മിറ്റ് ഉള്ള നഴ്‌സുമാര്‍ക്ക് ലഭിച്ചിരുന്ന എല്ലാ ആനുകൂല്യങ്ങളും ജനറല്‍ പെര്‍മിറ്റില്‍ എത്തിയവര്‍ക്കും ലഭിക്കും.

ജനറല്‍ വര്‍ക്ക് പെര്‍മിറ്റില്‍ എത്തിയവരുടെ സ്പൗസസിന് ജോലി ചെയ്യാനുള്ള തടസം, ഫാമിലിയെ കൊണ്ടുവരാന്‍ ഉണ്ടായിരുന്ന കാലതാമസം എന്നിവയെല്ലാം പുതിയ നിയമത്തോടെ നീക്കം ചെയ്യും. ജോലി തേടി അയര്‍ലണ്ടില്‍ എത്തുന്ന നഴ്‌സുമാര്‍ക്കൊപ്പം തന്നെ അവരുടെ പങ്കാളിക്കും, മക്കള്‍ക്കും അയര്‍ലണ്ടില്‍ എത്താനാവും. പങ്കാളികള്‍ക്ക് അയര്‍ലണ്ടില്‍ ജോലി ചെയ്യാന്‍ ഉണ്ടായിരുന്ന എല്ലാ തടസവും സര്‍ക്കാര്‍ ഇല്ലാതാക്കി. അയര്‍ലണ്ടിലേയ്ക്ക് കൂടുതല്‍ ഷെഫുമാരെയും, കണ്‍സ്ട്രക്ഷന്‍ വിദഗ്ധരെയും ആകര്‍ഷിക്കാനായുള്ള നിയമഭേദഗതികളും പുതിയ നിയമത്തില്‍ ഉള്‍പ്പെടുന്നു. കൂടുതല്‍ ഷെഫുമാര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കും.

ഗതാഗത, ലോജിസ്റ്റിക് മേഖലകളിലെ കുറവ് പരിഹരിക്കുന്നതിന് ഹെവി ഗുഡ്‌സ് വാഹന ഡ്രൈവര്‍മാര്‍ക്ക് 200 പെര്‍മിറ്റുകളും അനുവദിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മികച്ച കരിയര്‍ ബാക്ക് ഗ്രൗണ്ടില്‍ നിന്നും അയര്‍ലണ്ടില്‍ എത്തുന്ന നഴ്‌സുമാരുടെ സ്പൗസസിന് അയര്‍ലണ്ടിലെ പൊതു തൊഴില്‍ മേഖലയില്‍ നിബന്ധനകളില്ലാതെ പ്രവര്‍ത്തിക്കാനാവുമെന്നത് ഏറെ നേട്ടമാകും. അത് കൊണ്ട് തന്നെ മലയാളികള്‍ക്കും ഏറെ അഭിമാനിക്കാവുന്ന ഒരു നിയമ മാറ്റമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. അയര്‍ലണ്ടിലേക്ക് ഏറ്റവും കൂടുതല്‍ നഴ്‌സുമാര്‍ എത്തുന്നതും ഇന്ത്യയില്‍ നിന്നാണ്. എന്തായാലൂം മെഡിക്കൽ പഠനം നടത്തിയിട്ടുള്ളവരുടെ ജോലി അവസരങ്ങൾ കൂടുന്നു എന്നത് ഒരു യാഥാർത്യമാണ്.

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- പുക വലിക്കുന്നതിനായി കാറിൽ ആദ്യം എയർ ഫ്രഷ്നെർ ഉപയോഗിച്ചശേഷം സിഗരറ്റ് കത്തിച്ച വ്യക്തിയുടെ കാറിൽ തീ പടർന്നു. ഇംഗ്ലണ്ടിൽ വെസ്റ്റ് യോർക്ക്ഷൈറിലെ ഹാലിഫാക്സ് ടൗണിലാണ് സംഭവം നടന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് ഏകദേശം മൂന്ന് മണിയോടെയാണ് കാറിന് തീപിടിച്ചത്. എയർ ഫ്രഷ്നെർ ഉപയോഗിച്ചപ്പോൾ ജനലുകൾ എല്ലാം തന്നെ അടച്ചിട്ടിരിക്കുകയായിരുന്നു. അതിനുശേഷം സിഗരറ്റ് കത്തിച്ചപ്പോൾ ഉണ്ടായ പുക തീപിടുത്തത്തിന് കാരണമായി.

 

കാറിന്റെ ജനലുകളും, അടുത്തുള്ള ഒരു കടയുടെ ജനലുകളും അപകടത്തിൽ തകർന്നിട്ടുണ്ട്. കാറിലുണ്ടായിരുന്ന വ്യക്തി നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. എയർ ഫ്രഷ് നർ ഉപയോഗിക്കുമ്പോൾ മുൻകരുതൽ എടുക്കണമെന്ന നിർദ്ദേശം പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. 2017- ൽ ഇതേ സംഭവം ആവർത്തിച്ചതാണ്.

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : ഇംഗ്ലണ്ടിൽ വേൾപൂൾ കമ്പനിയ്ക്ക് വൻ തിരിച്ചടി. പല തകരാറുകൾ മൂലം യുകെയിലെ വീടുകളിലെ  5 ലക്ഷം വാഷിംഗ് മെഷീനുകൾ കമ്പനി തിരിച്ചുവിളിച്ചു. ഡോർ ലോക്കിംഗ് സംവിധാനം ചൂടാകുന്നത് മൂലം തീ പിടിക്കാനുള്ള സാധ്യത ഏറെയാണ് കണ്ടെത്തിയതോടെയാണ് മെഷീനുകൾ തിരിച്ചുവിളിച്ചത്. ഉപകരണങ്ങൾ ശരിയാക്കുന്നത് വരെയോ മാറ്റി സ്ഥാപിക്കുന്നത് വരെയോ ഉടമകൾ, ചൂട് വെള്ളം ഉപയോഗിക്കാതെ കഴുകേണ്ടി വരും. 11 വർഷത്തിനിടെ വിറ്റ അഞ്ച് ദശലക്ഷത്തിലധികം ടംബിൾ ഡ്രയറുകളിലെ തകരാർ പരിഹരിച്ചത് അധികം സമയമെടുത്തിട്ടാണ്. എന്നാൽ ഇത്തവണ പ്രശ്നം കണ്ടെത്തിയ ഉടൻ തന്നെ വേൾപൂൾ ഉപകരണങ്ങൾ തിരിച്ചുവിളിച്ചിരിക്കുകയാണ്.

2014 മുതൽ വിറ്റ ഹോട്ട്‌പോയിന്റ്, ഇൻ‌ഡെസിറ്റ് വാഷിംഗ് മെഷീനുകളിൽ ഏകദേശം 20% എണ്ണത്തിൽ ആണ് തകരാർ കണ്ടെത്തിയത്. യുകെയിൽ വിറ്റ 519,000 വാഷിംഗ് മെഷീനുകൾ ഇതിൽ ഉൾപ്പെടുന്നു. 79 തീപിടുത്തങ്ങൾ ഉണ്ടായി എന്നതാണ് വേൾപൂളിന്റെ കണക്ക്. വാഷിംഗ് മെഷീനിലെ ചൂടാക്കൽ ഘടകം പ്രവർത്തിക്കുമ്പോൾ വളരെ അപൂർവമായി ഡോർ ലോക്ക് സിസ്റ്റത്തിലെ ഒരു ഘടകം അമിതമായി ചൂടാകുന്നു. ഇത് ഉൽപ്പന്ന സവിശേഷതകളെ ആശ്രയിച്ച് തീപിടുത്തത്തിന് കാരണമാകുമെന്ന് വേൾപൂൾ പറഞ്ഞു. നിങ്ങളുടെ മെഷീനുകൾക്ക് പ്രശ്നം ഉണ്ടോ എന്നറിയാൻ വേൾപൂൾ ഒരു മോഡൽ ചെക്കർ ഓൺ‌ലൈനിൽ സജ്ജമാക്കിയിട്ടുണ്ട് . 2014 ഒക്ടോബർ മുതൽ വാങ്ങിയ ഹോട്ട്പോയിന്റ്, ഇൻഡെസിറ്റ് വാഷിംഗ് മെഷീനുകളുടെ ഉടമകൾക്ക് അവരുടെ മെഷീന്റെ മോഡലും സീരിയൽ നമ്പറും ഉപയോഗിച്ച് സുരക്ഷ പരിശോധിക്കാം. പ്രശ്നം ഉള്ളതാണെങ്കിൽ നന്നാക്കുന്നതുവരെ അതുപയോഗിക്കരുതെന്നും വേൾപൂൾ നിർദേശിച്ചു. അറ്റകുറ്റപ്പണികൾക്കോ ​​മാറ്റിസ്ഥാപിക്കലിനോ വേണ്ടി ഉടമകൾക്ക് ഇപ്പോൾ പരിശോധിച്ച് രജിസ്റ്റർ ചെയ്യാൻ കഴിയും.

ജനുവരി മുതലേ മെഷീൻ നന്നാക്കാൻ തുടങ്ങൂ. തൽഫലമായി, ക്രിസ്മസ് വേളയിൽ ഉൾപ്പെടെ ഉടമകൾക്ക് അവരുടെ വാഷിംഗ് മെഷീൻ ഇല്ലാതെ കഴിയേണ്ടി വരും. ഇത് കൂടാതെ കംപ്ലെയിന്റ് ഉള്ള മെഷീനുകൾക്ക് പണം തിരികെ നൽകില്ല എന്നും കമ്പനി അറിയിച്ചു. എന്നാൽ ഇത് കൂടുതൽ വിമർശനങ്ങൾക്ക് വഴിയൊരുക്കും. വേൾപൂൾ വൈസ് പ്രസിഡന്റ് ജെഫ് നോയൽ പറഞ്ഞു: “ഇത് കുറച്ച് ആശങ്കയുണ്ടാക്കുമെന്ന് ഞങ്ങൾക്കറിയാം. വാഷിംഗ് മെഷീൻ കുടുംബജീവിതത്തിന് വളരെ പ്രധാനമാണെന്ന് ഞങ്ങൾ മനസിലാക്കുന്നു, ക്രിസ്മസ് അവധിക്കാലത്ത് ഇത് ഒരു പ്രധാന കാര്യമാണ്, എന്നിരുന്നാലും ഞങ്ങൾ ക്ഷമ ചോദിക്കുന്നു.” യുകെയിലും അയർലണ്ടിലും മാത്രമാണ് ഈ തിരിച്ചുവിളി നടന്നിട്ടുള്ളത്.

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- ബ്രിട്ടനിലെ യൂണിവേഴ്സിറ്റികളിൽ പഠിക്കുന്ന എണ്ണായിരത്തോളം വിദ്യാർത്ഥികൾ മാതാപിതാക്കളിൽ നിന്നും അകന്നു താമസിക്കുന്നവരാണ് എന്ന് റിപ്പോർട്ടുകൾ. ഇത്തരം വിദ്യാർത്ഥികൾ അവധിക്കാലങ്ങളിൽ അഭയം ഇല്ലാതെ വലയുകയാണ്. ഇതോടൊപ്പം തന്നെ ഒറ്റപ്പെടലും, സാമ്പത്തിക പ്രതിസന്ധിയും ഇവർ അനുഭവിക്കുന്നു. ലണ്ടനിലെ ക്യുൻ മേരി യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന സെരെസ എന്ന വിദ്യാർത്ഥിനി, ഒരു അവധിക്കാലത്ത് തന്നെ എട്ടു കൂട്ടുകാരികളുടെ വീട്ടിൽ താമസിച്ച അനുഭവം വ്യക്തമാക്കുന്നുണ്ട്. തന്റെ കുട്ടിക്കാലം വളരെ ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരുന്നു എന്നും, യൂണിവേഴ്സിറ്റി പഠനത്തോടെ താൻ കുടുംബത്തിൽ നിന്ന് തഴയപ്പെട്ടു എന്നും അവൾ പറയുന്നു. ഓരോ അക്കാദമിക് വർഷത്തിന്റെ അവസാനവും താൻ സാധനങ്ങളുമായി വലയുകയാണ്. അപ്പോഴാണ് താനൊരു സാധാരണ വിദ്യാർത്ഥി അല്ലെന്നും, തന്നെ സഹായിക്കാൻ ആരുമില്ല എന്നുള്ള തോന്നൽ തന്നിൽ ഉളവാകുന്നത് എന്ന് സെരെസ പറയുന്നു.

ഇത്തരത്തിൽ ഒറ്റപ്പെടൽ അനുഭവിക്കുന്ന അനേകം വിദ്യാർത്ഥികൾ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. സ്റ്റുഡന്റസ് ലോൺ കമ്പനി പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച്, 7566 വിദ്യാർത്ഥികൾ ഇംഗ്ലണ്ടിലും, 341 വിദ്യാർത്ഥികൾ വെയിൽസിലും, 121 പേർ നോർത്തേൺ അയർലൻഡിലും ഇത്തരത്തിൽ ഒറ്റപ്പെടൽ അനുഭവിക്കുന്നവരാണ്. സ്കോട്ട്‌ലൻഡ് സ്റ്റുഡന്റ് അവാർഡ് ഏജൻസിയുടെ കണക്കനുസരിച്ച്, 145 പേർ സ്കോട്ട്‌ലൻഡിൽ ഇത്തരത്തിൽ ദുരിതമനുഭവിക്കുന്നവരാണ്. കുടുംബത്തിൽനിന്ന് നേരിടുന്ന ദുരനുഭവങ്ങളും മറ്റുമാണ് വിദ്യാർഥികളെ അവരിൽ നിന്ന് അകറ്റുന്നത്. സ്റ്റുഡന്റ് എലോൺ ചാരിറ്റി ഫൗണ്ടർ ബേക്ക ബ്ലാൻഡ് ഇത്തരത്തിലുള്ള കുട്ടികൾക്ക് ആവശ്യമായ സഹായങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്.

ലിവർപൂളിലെ ജോൺ മൂർസ് യൂണിവേഴ്സിറ്റിയും ഇത്തരത്തിലുള്ള കുട്ടികൾ സഹായിക്കുന്നതിന് പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള കുട്ടികൾക്കും ലോൺ നേടുന്നതിന് ഡിപ്പോസിറ്റ് ആവശ്യം ഇല്ലാതാക്കാൻ വേണ്ട നടപടികൾ എടുത്തിട്ടുണ്ട്. ഡിപ്പാർട്ട്മെന്റ് ഓഫ് എജുക്കേഷനും ആവശ്യമായ സഹായങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്.

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

ലണ്ടൻ :- ഫോർമുല വൺ ഗ്രൂപ്പ് മുൻ ചീഫ് എക്സിക്യൂട്ടീവ് ബെർണി എക്കിൽസ്റ്റോണിൻ്റെ മകൾ തമാരയുടെ അൻപത് മില്യൺ പൗണ്ടിന്റെ ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ടു. 57 മുറികളുള്ള അദ്ദേഹത്തിന്റെ ആഡംബര വീട്ടലെ സെയ്ഫുകകളിൽ സൂക്ഷിച്ചിട്ടുള്ള സ്വർണ്ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. സിസിടിവി ക്യാമറകൾ ഉള്ള, 24 മണിക്കൂറും സെക്യൂരിറ്റി പെട്രോളിങ്ങുള്ള ഭവനത്തിലാണ് കവർച്ച നടന്നത്.

എന്നാൽ ഇത് വീട്ടിനുള്ളിൽ ഉള്ളവർ അറിഞ്ഞിട്ടുള്ള കവർച്ച ആണെന്നാണ് ബെർണി സംശയിക്കുന്നത്. തമാരയും, ഭർത്താവ് ജയ്, മകൾ സോഫിയ എന്നിവർ പിതാവിനൊപ്പം ലാപ്ലാൻഡിലേക്കു യാത്ര പോയ സമയത്താണ് കവർച്ച നടന്നത്. ഇതുവരെയും മോഷണത്തെ തുടർന്ന് അറസ്റ്റുകൾ ഒന്നും നടന്നിട്ടില്ല.

കവർച്ച നടത്താൻ വീടിനുള്ളിൽ തന്നെ ആരോ സഹായിച്ചിട്ടുണ്ട് എന്നാണ് പ്രാഥമിക നിഗമനം. വളരെ വിലപിടിപ്പുള്ള ആഭരണങ്ങളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. അമ്പതിനായിരം പൗണ്ട് വിലവരുന്ന ഒത്തിരി അധികം ഡയമണ്ട് ആഭരണങ്ങൾ, റോളക്സ് വാച്ച് കളക്ഷൻ എന്നിവയെല്ലാം നഷ്ടപ്പെട്ടു. മൂന്നുപേർ ചേർന്നാണ് കവർച്ച നടത്തിയതെന്നാണ് നിഗമനം. പുറകിലുള്ള മതിൽ ചാടി കടന്നാണ് ഭവനത്തിലേക്ക് പ്രവേശിച്ചത്. അൻപതു മിനിറ്റോളം എടുത്താണ് കവർച്ച നടത്തിയത്. പോലീസിൻെറ അന്വേഷണം ഊർജിതമായി നടക്കുന്നുണ്ട്.

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- ക്രിസ്മസ് കാലത്തെ ജനങ്ങളിൽ ആശങ്ക പടർത്തി വർധിച്ചുവരുന്ന ഫ്ലൂ രോഗം. ഈ രോഗത്തിന്റെ വൈറസുകൾ ജനങ്ങളിൽ വ്യാപിച്ചു തുടങ്ങിയതായി ഡോക്ടർമാർ പറഞ്ഞു. ഇതുവരെയും വാക്സിനേഷൻ എടുക്കാത്തവർ എത്രയും വേഗം എടുക്കണമെന്ന് വിദഗ്ധർ നിർദ്ദേശം നൽകിയിട്ടുണ്ട്. കുട്ടികളിലാണ് ഈ രോഗം ഏറ്റവും സുലഭമായി കാണുന്നത്. കുട്ടികളോടൊപ്പം തന്നെ, പ്രായമുള്ളവരിലും ഈ രോഗം പടരാനുള്ള സാധ്യത ഏറെയാണ്.

65 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും, ഗർഭിണികൾക്കും, കെയർ ഹോമുകളിൽ താമസിക്കുന്നവർക്കും മറ്റും വാക്സിനേഷൻ സൗജന്യമായി ലഭിക്കുന്നതാണ്. പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടും, എൻ എച്ച് എസും ആവശ്യമായ മുന്നറിയിപ്പുകൾ നൽകുന്നുണ്ട്.

രോഗം പടരുന്ന കാലം ആകയാൽ എല്ലാവരും മുൻകരുതൽ എടുക്കണമെന്ന് എൻഎച്ച്എസ് നാഷണൽ മെഡിക്കൽ ഡയറക്ടർ പ്രൊഫസർ സ്റ്റീഫൻ അറിയിച്ചു. പിഞ്ചു കുഞ്ഞുങ്ങളുടെ മാതാപിതാക്കൾ എത്രയുംവേഗം കുട്ടികളെ വാക്സിനേഷന് വിധേയരാക്കണം എന്ന് അദ്ദേഹം പറഞ്ഞു.

RECENT POSTS
Copyright © . All rights reserved