Main News

ബിർമിങ്ഹാം:  മാഞ്ചസ്റ്ററിലെ പാഴ്‌സ് വുഡ് സ്കൂളിൽ തയ്യാറാക്കിയ ശ്രീദേവി നഗർ വേദിയിൽ വൻ ജനാവലിയെ സാക്ഷി നിർത്തി പത്താമത് യുക്മ കലാമേള കൊടിയിറങ്ങുമ്പോൾ വിജയ കിരീടത്തിൽ മുത്തമിട്ടത് ബർമിങ്ഹാം സിറ്റി മലയാളി കമ്യുണിറ്റി. ആവേശകരമായ പോരാട്ടത്തിൽ 87 പോയിന്റ് നേടിയാണ് ബിസിഎംസി വിജയം കൈവരിച്ചത്. ഒരു പരിധി വരെ പറഞ്ഞാൽ മിഡ്‌ലാൻഡിന്റെ കിരീടം ബി സി എം സി യുടേതാണ് എന്ന് പറഞ്ഞാൽ ഒട്ടും കൂടുതൽ അല്ല എന്ന് സാരം. റീജിയണ് കിട്ടിയ 137 പോയിന്റിൽ 87 പോയിന്റും ബി സി എം സി യുടെ സംഭാവനയായിരുന്നു.  തൊട്ടു പിന്നാലെ 67 പോയിന്റ് നേടി ഈസ്റ്റ് യോർക്ക് ഷെയർ മലയാളി അസോസിയേഷൻ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ 52 പോയിന്റോടെ ആതിഥേയരായ മാഞ്ചസ്റ്റർ അസോസിയേഷൻ മൂന്നാം സ്ഥാനത്തെത്തി.

സംഘാടനമികവും ഒത്തൊരുമയുമാണ് അസോസിയേഷന്റെ വിജയത്തിനു കാരണം എന്ന് ബിസിഎംസി പ്രസിഡന്റ് ശ്രീ. സാന്റോ ജേക്കബ് വ്യക്തമാക്കി. ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാ അസോസിയേഷൻ അംഗങ്ങളെയും അദ്ദേഹം വ്യക്തിപരമായി അഭിനന്ദിച്ചു. എൻഫീൽഡ് മലയാളി അസോസിയേഷനിൽ നിന്നുള്ള ദേവനന്ദ ബിബി രാജാണ് കലാതിലകം. 15 പോയിന്റുമായി ടോണി അലോഷ്യസ് കലാപ്രതിഭയുമായി. ഈവ മറിയം കുര്യാക്കോസ് നാട്യമയൂരം സ്വന്തമാക്കിയപ്പോൾ, ബിസിഎംസി യിൽ നിന്നുള്ള സൈറ മരിയ ജിജോ ഭാഷാകേസരി പുരസ്‌കാരം സ്വന്തമാക്കി.

2019 കലാമേളയിൽ ജേതാക്കളായ ബി സി എം സി യുടെ ഭാരവാഹികൾ

വെറും ഒരു വർഷത്തെ ഇടവേള മാത്രമേ ബി സി എം സി നൽകിയുള്ളു കിരീടം തിരിച്ചുപിടിക്കാൻ… അവരുടെ നിർലോഭമായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ എല്ലാവരും തോളോടുതോൾ ചേരുമ്പോൾ വിജയം താനേ വന്നു കൊള്ളും എന്ന് തെളിയിക്കുന്നതാണ് ബി സി എം സി യുടെ ഈ വിജയം. വിജയങ്ങളിൽ മതിമറക്കാതെ നാളകളെ എങ്ങനെ കാണണം എന്ന് ഗൃഹപാഠം ചെയ്യുന്ന ബി സി എം സി എന്ന പാണ്ഡവപ്പട പുതിയ വിജയതീരങ്ങൾ തേടിക്കൊണ്ടിരിക്കുന്നു. യുകെയിലെ മറ്റ് അസ്സോസിയേഷനുകൾക്ക് മാതൃക നൽകി  അവരുടെ യാത്ര തുടരുന്നു… മറ്റൊരങ്കത്തിനായി…

സർക്കാർ സർവീസ് ലക്ഷ്യം വയ്ക്കുന്ന തൊഴിലന്വേഷകർക്കു മുന്നിൽ തുറക്കുന്നത് അവസരങ്ങളുടെ പെരുമഴക്കാലം. ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾക്ക് അപേക്ഷ നൽകാൻ അവസരം നൽകുന്ന എൽഡി ക്ലാർക്ക്, കെഎഎസ് ഉൾപ്പെടെയുള്ള വമ്പൻ വിജ്ഞാപനങ്ങളാണ് ഉടൻ വരാനിരിക്കുന്നത്. സെക്രട്ടേറിയറ്റ് ഓഫിസ് അറ്റൻഡന്റ്, ഫയർമാൻ ഉൾപ്പെടെയുള്ള വലിയ പരീക്ഷകളും ചേരുമ്പോൾ പിഎസ്‌സിയുടെ തിരഞ്ഞെടുപ്പു നടപടികൾക്കു കൂടുതൽ ചൂടുപിടിക്കും. ഇനിയുള്ള മാസങ്ങളിൽ ഉദ്യോഗാർഥികൾ അൽപം മനസ്സു വച്ചാൽ 2020 ൽ ഒരു സർക്കാർ ജോലി എന്ന സ്വപ്നം നിഷ്പ്രയാസം കൈപ്പിടിയിലൊതുക്കാൻ കഴിയും.

ഗ്ലാമർ പരീക്ഷ LDC !

∙ഏറ്റവും കൂടുതൽ ഉദ്യോഗാർഥികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജ്ഞാപനമാണ് എൽഡി ക്ലാർക്ക്.

∙ നവംബർ 15 നു പിഎസ്‌സി വിജ്ഞാപനം പ്രസിദ്ധീകരിക്കും.

∙ പരീക്ഷ 2020 ജൂണിനു ശേഷം.

∙ മുൻ വിജ്ഞാപനം പ്രസിദ്ധീകരിച്ചത്: 2016 നവംബർ 25 ന്.

∙ കഴിഞ്ഞ തവണത്തെ മൊത്തം അപേക്ഷകർ: 17,94,091.

∙ ഇത്തവണ പ്രതീക്ഷിക്കുന്നത്: 20 ലക്ഷം അപേക്ഷകരെ.

∙ കഴിഞ്ഞ തവണത്തെ എൽഡി ക്ലാർക്ക് പരീക്ഷ നടന്നത്: 2017 ജൂൺ 17 മുതൽ ഓഗസ്റ്റ് 26 വരെ ആറു ഘട്ടമായി.

∙ ഇത്തവണ 8 മുതൽ 10 ഘട്ടമായിട്ടാകും 14 ജില്ലകളിലെയും പരീക്ഷകൾ.

∙ സിലബസ്: പൊതുവിജ്ഞാനം, ആനുകാലിക സംഭവങ്ങൾ, കേരള നവോത്ഥാനം, ജനറൽ ഇംഗ്ലിഷ്, ഗണിതം, മാനസികശേഷി പരിശോധന, പ്രാദേശിക ഭാഷ (മലയാളം/ തമിഴ്/ കന്നട). ഇത്തവണയും ഇതിൽ മാറ്റം വരാൻ സാധ്യതയില്ല.

∙ ചോദ്യ പേപ്പർ മലയാളത്തിലായിരിക്കും. ഭാഷാന്യൂനപക്ഷങ്ങൾക്കു തമിഴിലും കന്നടയിലും ചോദ്യം ലഭ്യമാക്കും.

∙ 2018 ഏപ്രിൽ 2 നു നിലവിൽ വന്ന ഇപ്പോഴത്തെ റാങ്ക് ലിസ്റ്റുകളുടെ കാലാവധി 2021 ഏപ്രിൽ 1 ന് അവസാനിക്കും. ഇതിനു തൊട്ടടുത്ത ദിവസം പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനാണു തീരുമാനം.

∙ നിലവിലുള്ള റാങ്ക് ലിസ്റ്റുകളിൽ നിന്ന് ഇതുവരെ നിയമനശുപാർശ ലഭിച്ചത്: 3784 പേർക്ക്.

∙ ലിസ്റ്റിന്റെ കാലാവധിക്കുള്ളിൽ നിയമനം പ്രതീക്ഷിക്കാവുന്നത്: എണ്ണായിരത്തിലേറെപ്പേർക്ക്.

∙ നടക്കാനിരിക്കുന്ന എൽഡിസി പരീക്ഷകളിൽ നിന്നു പ്രതീക്ഷിക്കാവുന്ന നിയമനം: എണ്ണായിരത്തിലേറെ.

KAS: കേരളത്തിന്റെ ‘IAS’

∙ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) വിജ്ഞാപനം ഉടൻ.

∙ കരട് വിജ്ഞാപനം ഒക്ടോബർ 22 നു ചേർന്ന പിഎസ്‌സി യോഗം ചർച്ച ചെയ്തു.

∙ പിഎസ്‍സി ഉദ്ദേശിക്കുന്നത് കേരളപ്പിറവി ദിവസമായ നവംബർ ഒന്നിനു വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ.

∙ പ്രാഥമിക പരീക്ഷ ഫെബ്രുവരിയിൽ നടത്തിയേക്കും. മെയിൻ പരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ ഏകദേശ സമയക്രമവും വിജ്ഞാപനത്തിൽ ഉണ്ടാവും.

∙ ഒഴിവുകളുടെ എണ്ണം സർക്കാർ ഇതുവരെ പിഎസ്‌സിയെ ഇതുവരെ അറിയിച്ചിട്ടില്ല. അതിനാൽ പ്രതീക്ഷിത ഒഴിവുകളിലേക്കായിരിക്കും വിജ്ഞാപനം. വിജ്ഞാപനം പ്രസിദ്ധീകരിക്കുംമുൻപ് ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടാൽ അതും ഉൾപ്പെടുത്തും.

∙ പ്രാഥമിക പരീക്ഷ 2020 ജൂണിനു മുൻപു നടത്താനാണു പിഎസ്‌സി ആലോചന.

പുത്തൻ പരീക്ഷ, ഓഫിസ് അറ്റൻഡന്റ്

∙ സെക്രട്ടേറിയറ്റ്/പിഎസ്‌സി/ലോക്കൽ ഫണ്ട് ഓഡിറ്റ് തുടങ്ങിയവയിൽ പത്താം ക്ലാസുകാർക്ക് ഓഫിസ് അറ്റൻഡന്റ് ആകാം.

∙ ഈ തസ്തികയിലേക്കു പിഎസ്‍സി നടത്തുന്ന ആദ്യ പരീക്ഷയാണിത്.

∙ റിപ്പോർട്ട് ചെയ്ത ഒഴിവുകൾ: 64 (സെക്രട്ടേറിയറ്റിലെ വിവിധ വകുപ്പുകളിൽ നിന്ന്).

∙ പ്രതീക്ഷിക്കാവുന്നത്: അഞ്ഞൂറോളം നിയമനം (പിഎസ്‍സി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടാൽ).

∙ അടിസ്ഥാന യോഗ്യത: എസ്എസ്എൽസി വിജയം.

∙ സംസ്ഥാനതലത്തിലെ അപേക്ഷകർ: 10.59 ലക്ഷം.

∙ 2020 ജൂൺ അവസാനമോ ജൂലൈയിലോ പരീക്ഷ നടത്താൻ സാധ്യത.

∙ സംസ്ഥാനതല തിരഞ്ഞെടുപ്പാണെങ്കിലും പരീക്ഷ മൂന്നോ നാലോ ഘട്ടമാകും.

∙ സിലബസ്: തീരുമാനമായിട്ടില്ല. എൽഡി ക്ലാർക്കിന്റേതിനു സമാനമാകുമോ ലാസ്റ്റ് ഗ്രേഡിന്റേതിനു സമാനമാകുമോ എന്നാണു പ്രധാന ആശയക്കുഴപ്പം.

∙ എൽജിഎസ് മാനദണ്ഡമാക്കിയാൽ പൊതുവിജ്ഞാനം, ആനുകാലിക സംഭവങ്ങൾ, കേരള നവോത്ഥാനം, ജനറൽ സയൻസ്, ലഘുഗണിതം എന്നീ വിഷയങ്ങളാവും സിലബസിൽ.

ഫയറിലേക്ക് ആൺ, പെൺ സേന

∙ ഫയർ ആൻഡ് റസ്ക്യു സർവീസിൽ ഫയർമാൻ (ട്രെയിനി) വിജ്ഞാപനം അടുത്തിടെ പുറത്തിറങ്ങി.

∙ ഫയർവുമൺ വിജ്ഞാപനവും വൈകാതെ.

∙ രണ്ടിനും ഒരേ യോഗ്യത.

∙ പരീക്ഷ രണ്ടു തസ്തികയ്ക്കും പൊതുവായിട്ടായിരിക്കും.

∙ ഫയർമാൻ അപേക്ഷകർ ഇതുവരെ: 95,000.

∙ അപേക്ഷ സ്വീകരിക്കുന്നത്: നവംബർ 20 വരെ.

∙ പ്രതീക്ഷിക്കുന്ന അപേക്ഷകർ: 3 ലക്ഷം.

∙ മുൻ വിജ്ഞാപനപ്രകാരം അപേക്ഷിച്ചത്: 2.71,782 പേർ.

∙ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്: 2018 ഡിസംബർ 17.

∙ ഇതുവരെ നിയമനം ലഭിച്ചത്: 361 പേർക്ക്.

∙ ലിസ്റ്റിന്റെ കാലാവധി: ഒരു വർഷം.

∙ പ്രതീക്ഷിക്കുന്ന നിയമനം: അഞ്ഞൂറിലേറെ.

∙ ഫയർവുമൺ ഒഴിവുകൾ റിപ്പോർട്ട് ചെയ്തത്: 100.

ആദ്യം വരും, ഇൻസ്പെക്ടർ

∙ സഹകരണ വകുപ്പിൽ ജൂനിയർ കോഓപ്പറേറ്റീവ് ഇൻസ്പെക്ടർ പരീക്ഷ 2020 ആദ്യം നടത്തിയേക്കും.

∙ വിഇഒമാരിൽനിന്നു തസ്തികമാറ്റം വഴി ജൂനിയർ കോഓപ്പേറ്റീവ് ഇൻസ്പെക്ടറാകാനുള്ള പരീക്ഷയും ഇതോടൊപ്പം നടത്തും.

∙ ജൂനിയർ കോഓപ്പറേറ്റീവ് ഇൻസ്പെക്ടർ തസ്തികയ്ക്ക് അപേക്ഷ നൽകിയത്: 80,515 പേർ.

∙ നിയമനം പ്രതീക്ഷിക്കാവുന്നത്: 750 ൽ അധികം പേർക്ക്.

∙ മുൻ റാങ്ക് ലിസ്റ്റിൽനിന്നു നിയമന ശുപാർശ ലഭിച്ചത്: 935 പേർക്ക്.

∙ മുൻ റാങ്ക് ലിസ്റ്റ് കാലഘട്ടം: 2015 ഓഗസ്റ്റ് 17 മുതൽ 2018 ഓഗസ്റ്റ് 16 വരെ.

പരീക്ഷകൾ നീളാൻ കാരണം പുതിയ സുരക്ഷാനടപടികൾ

സിവിൽ പൊലീസ് ഓഫിസർ പരീക്ഷയിലെ ക്രമക്കേടിനെ തുടർന്ന് എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും പിഎസ്‍സി ജീവനക്കാരുടെ സാന്നിധ്യം ഉറപ്പാക്കിയാണ് ഇപ്പോൾ വിവിധ തസ്തികകളിലേക്കുള്ള പരീക്ഷകൾ പിഎസ്‌സി നടത്തുന്നത്. പരമാവധി 2.5 ലക്ഷം പേർക്കേ ഒരു ദിവസം പരീക്ഷ നടത്താൻ കഴിയൂ. ഈ സാഹചര്യത്തിലാണ് എൽഡി ക്ലാർക്ക് പരീക്ഷകളുടെ എണ്ണം 8 മുതൽ 10 വരെ ഘട്ടങ്ങളാക്കേണ്ടിവരിക.

 

 

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- മദർ കെയർ കമ്പനിയുടെ ബ്രിട്ടനിലെ സ്ഥാപനങ്ങൾ തകർച്ചയുടെ വക്കിലേക്ക്. ഇതിലൂടെ രണ്ടായിരത്തി അഞ്ഞൂറോളം പേരുടെ ജോലിയാണ് ഭീഷണിയിൽ ആയിരിക്കുന്നത്. സ്കൈ ന്യൂസ് പുറത്ത് വിട്ട വാർത്തയ്ക്ക് പിന്നാലെ കമ്പനി തന്നെയാണ് ഈ വാർത്ത സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. കമ്പനിയെ അഡ്മിനിസ്ട്രേറ്റർമാരുടെ കയ്യിൽ ഏൽപ്പിക്കാനുള്ള തീരുമാനത്തിലാണ്. 58 വർഷത്തോളം പഴക്കമുള്ള മദർ കെയർ സ്ഥാപനങ്ങളിൽ ഇതിനോടകം തന്നെ ബ്രിട്ടണിൽ 55 എണ്ണം പൂട്ടിയിരിക്കുകയാണ്. മൊത്തം 79 സ്ഥാപനങ്ങളാണ് മദർ കെയറിനു ബ്രിട്ടണിൽ ഉള്ളത്.

കമ്പനി അവരുടെ പെൻഷൻ സ്കീമുകൾ എല്ലാം തന്നെ ബ്രിട്ടനിൽ നിന്നും മാറ്റി മുഖ്യ ബ്രാഞ്ചിലേക്ക് നീക്കാൻ ശുപാർശ ചെയ്തിരിക്കുകയാണ്. കമ്പനി ചീഫ് എക്സിക്യൂട്ടീവ് ആയിരിക്കുന്ന മാർക്ക് ന്യൂട്ടൺ ജോൺസ് ആണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. കഴിഞ്ഞ മെയിൽ ഇദ്ദേഹത്തെ പിരിച്ചുവിട്ടിരുന്നു എങ്കിലും, 44 ദിവസത്തിനുശേഷം തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ വർഷം കൊണ്ട് തന്നെ ഏകദേശം 36 മില്യൺ പൗണ്ടാണ് കമ്പനിക്ക് നഷ്ടം വന്നിരിക്കുന്നത്. മദർ കെയറിന്റെ ബ്രിട്ടണിലെ റീട്ടെയിൽ ഡിവിഷനിൽ ഏകദേശം അഞ്ഞൂറോളം മുഴുവൻസമയ തൊഴിലാളികളും, രണ്ടായിരത്തോളം പാർടൈം തൊഴിലാളികളും ജോലി ചെയ്യുന്നുണ്ട്.

2018 മെയ് മുതൽ തന്നെ കമ്പനിയുടെ ബ്രിട്ടണിലെ ബിസിനസിനെ കുറിച്ച് പഠിച്ചു വരികയായിരുന്നു എന്നും, ഇനി ഒരു തിരിച്ചുവരവ് സാധ്യമല്ലാത്തതുകൊണ്ടാണ് കമ്പനിയുടെ സ്ഥാപനങ്ങൾ പൂട്ടുന്നത് എന്നും കമ്പനി വക്താക്കൾ അറിയിച്ചു. എന്നാൽ നഷ്ടപ്പെടുന്നവരുടെ ജോലിയെപ്പറ്റി കമ്പനി ഒന്നും അറിയിച്ചിട്ടില്ല. കമ്പനി അഡ്മിനിസ്ട്രേറ്റർ ഭരണത്തിലേക്ക് ഏർപ്പെടുത്താനാണ് തീരുമാനം.

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- ബ്രിട്ടനിലെ ആരോഗ്യമേഖലയിൽ സ്റ്റാഫുകളുടെ അഭാവം പരിഹരിക്കുന്നതിനായി മറ്റു രാജ്യങ്ങളിൽ നിന്നും ഡോക്ടർമാരെയും, നേഴ്സുമാരെയും റിക്രൂട്ട് ചെയ്യാനുള്ള എൻ എച്ച് എസിന്റെ തീരുമാനത്തെ എതിർത്ത് ബ്രിട്ടൺ ആഭ്യന്തരവകുപ്പ്. നേരത്തെ ഹെൽത്ത് സെക്രട്ടറിയും മറ്റും അംഗീകരിച്ചിരുന്ന ഈ പദ്ധതിയുമായി മുന്നോട്ടുപോകാൻ ആവുകയില്ല എന്നാണ് ആഭ്യന്തരവകുപ്പിന്റെ പുതിയ തീരുമാനം. ആഭ്യന്തരവകുപ്പിന്റെ തീരുമാനത്തോട് എൻ എച്ച് എസ് അധികൃതർ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. നിലവിലുള്ള ജീവനക്കാരുടെ ക്ഷാമം പരിഹരിക്കുന്നതിനായി ഏറ്റവും നല്ല മാർഗ്ഗമാണ് ഇതെന്നും, ഇത് തടയുന്നത് ആഭ്യന്തരവകുപ്പിന്റെ ഭാഗത്തുനിന്നുമുള്ള തെറ്റായ നീക്കമാണെന്നും എൻഎച്ച്എസ് വക്താവ് പറഞ്ഞു. ഇംഗ്ലണ്ടിൽ തന്നെ ഏകദേശം പതിനായിരത്തോളം വേക്കൻസികൾ ആണ് ഉള്ളത്.


മെഡിക്കൽ ട്രെയിനിങ് ഇനിഷ്യേറ്റീവ് (എം റ്റി ഐ ) യുടെ ഭാഗമായി ഏകദേശം ആയിരത്തോളം ഡോക്ടർമാരാണ് മറ്റ് രാജ്യങ്ങളിൽ നിന്നും എല്ലാ വർഷവും ബ്രിട്ടണിൽ എത്തുന്നത്. ഈ പദ്ധതിയിലൂടെ കൂടുതൽ ഡോക്ടർമാർ ബ്രിട്ടണിൽ എത്തുന്നത് കാണുവാനാണ് ആരോഗ്യവകുപ്പും എൻ എച്ച് എസ്സും ആഗ്രഹിക്കുന്നതെന്ന് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക് രേഖപ്പെടുത്തി. ഈ പദ്ധതിയിലൂടെ വികസിത-വികസ്വര രാജ്യങ്ങളിലെ അനേകം ഡോക്ടർമാർക്ക് ബ്രിട്ടണിൽ ജോലിചെയ്യാനും, പഠിക്കാനുമുള്ള അവസരങ്ങളാണ് ലഭിക്കുന്നതെന്ന് ആരോഗ്യ സെക്രട്ടറി പറഞ്ഞു.

റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസും ആഭ്യന്തരവകുപ്പിന്റെ ഈ തീരുമാനത്തോടുള്ള അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ഗവൺമെന്റ് തന്ന ഉറപ്പുകൾ പലതും ലംഘിക്കപ്പെടുകയാണെന്ന് കോളേജ് പ്രസിഡന്റ് ആൻഡ്രൂ ഗൊഡ്ഡഡ് രേഖപ്പെടുത്തി. രോഗികൾക്ക് ലഭിക്കേണ്ട മെച്ചപ്പെട്ട ചികിത്സ ജീവനക്കാരുടെ അഭാവം മൂലം പലപ്പോഴും കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ആഭ്യന്തരവകുപ്പിന്റെ തീരുമാനത്തിനെതിരെ ശക്തമായ എതിർപ്പുകൾ പലഭാഗത്തുനിന്നും വന്നിട്ടുണ്ട്. ആവശ്യമായ തീരുമാനമെടുക്കുമെന്നാണ് ആഭ്യന്തരവകുപ്പിൻെറ ഭാഗത്തു നിന്നുള്ള പ്രതികരണം.

വാളയാർ പെൺകുട്ടികളുടെ ക്രൂരമരണത്തിൽ പ്രതിഷേധിച്ചു് സെക്രട്ടറിയേറ്റ് പടിക്കൽ മുൻ ഗവര്ണറും ബി.ജെ.പി. നേതാവുമായ കുമ്മനം രാജശേഖരൻ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യാനെത്തിയ മലയാള ഭാഷ സ്‌നേഹികൾ ലോകെമെങ്ങും ആദരിക്കപ്പെടുന്ന ഡോ.ജോർജ് ഓണക്കൂറിനെതിരെ സി.എസ്.ചന്ദ്രിക കത്തിച്ചുവിട്ട തീ ഭാഷ സ്‌നേഹികൾക്കിടയിൽ അസംതൃപ്തി മാത്രമല്ല നിരർത്ഥകവും വാളയാർ പ്രശനത്തെ ലഘൂകരിക്കാൻ നടത്തിയ പാഴ്ശ്രമമായിട്ടാണ് കണ്ടത്. പേരുണ്ടാക്കാനും മറ്റ് താൽപര്യങ്ങൾക്കായി പലരും സോഷ്യൽ മീഡിയയിൽ പലതും കത്തിച്ചുവിടാറുണ്ട്. ചുട്ടു കണ്ട മുയലിനെപ്പോലെ എന്തും കത്തിച്ചുവിടാൻ കുറെ മലയാളികൾ സമർത്ഥരാണ്. സോഷ്യൽ മീഡിയയെന്ന വായു സേന പലരുടെ മുകളിലും ബോംബിട്ട് രസിക്കാറുണ്ട്. അത് ആളിപടർന്നു കത്തുമ്പോൾ നിരപരാധികൾക്കും പൊള്ളലേക്കും. വർത്തമാനകാലത്തെ അധികാര ഗോപുരങ്ങളിൽ നിന്നാണ് പലരും സംസാരിക്കുന്നത്. അവർ അധികാരത്തിന്റ കോട്ടക്കകത്തുള്ളവരാണ്. ഒന്നും ഓർത്തു ഭയക്കേണ്ടതില്ല. കോട്ടമതിലിനുള്ളിലും പുറത്തും അവർക്ക് സംരക്ഷണമുണ്ട്. കുറ്റവും ശിക്ഷയും ഏറ്റുവാങ്ങി തടവുകാരായി മാറുന്നവർ പുറത്തുള്ളവരാണ്. വാളയാറിൽ കണ്ട നീതി നിഷേധങ്ങൾ തിരിച്ചറിയാതെ പിന്തിരിപ്പൻ നയവുമായി സമീപിക്കുന്നവരോട് സഹതാപം മാത്രമാണ്. വടക്കേ ഇന്ത്യയിൽ നടക്കുന്ന കൊലപാതകങ്ങളും സ്ത്രീകളോട് കാട്ടുന്ന പീഡനങ്ങളും കേരളത്തിലുള്ളവർ വാരിക്കോരി വിവരിക്കുമ്പോൾ വാളയാറിലെ കൊടുംക്രൂരതക്കെതിരെ എത്ര പേർ രംഗത്ത് വന്നു? ഇപ്പോൾ എല്ലാം പൊലീസിന്റ തലയിൽ കെട്ടിവെച്ചു രക്ഷപെടുന്നില്ലേ? ആ പൊലീസിന് ഒരു കുറ്റബോധവുമില്ല. എന്തുകൊണ്ടെന്നാൽ അവരെ തീറ്റിപ്പോറ്റാൻ രാഷ്ട്രീയപാർട്ടികളുണ്ട്. മനുഷ്യരുടെ കണ്ണിൽ പൊടിയിട്ട് പിരിച്ചുവിട്ടാലും തിരിച്ചെടുക്കും. പൊലീസ് പരീക്ഷയിൽ റാങ്കുകൾ വാങ്ങിയ ധാരാളം ക്രിമിനലുകളെ പൊലീസ് സേനയിൽ ഭരണകൂടങ്ങൾ കുത്തിനിറച്ചിട്ടുണ്ട്. കസ്റ്റഡി കൊലപാതകങ്ങൾ അതിനുള്ള തെളിവാണ്. പാർട്ടിക്കാർക്കായി ഓരോ കേസുകൾ അട്ടിമറിച്ചു കൊടുക്കാൻ ബിരുദം നേടിയവർ.

ഓണക്കൂർ പോയത് ബി.ജെ.പി യുടെ യഥാർത്ഥ മുഖം അറിയാതെയെന്നു ഭവതി ചോദിച്ചാൽ ആദ്യം കാണേണ്ടത് ഓണക്കൂറിന്റ് മുഖമാണ്. ഓണക്കൂറിനൊപ്പം ജർമ്മനിയിലും ഇംഗ്ളണ്ടിലും പല വേദികളിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്. ആ മുഖത്തിന്റ മഹത്വം അദ്ദേഹത്തെ അറിയാവുന്നവർക്കറിയാം. യൂറോപ്പിൽ വന്നുപോയിട്ടുള്ള സക്കറിയ, സച്ചിദാനന്ദൻ, പ്രഭ വർമ്മ, സാറ ജോസഫ്ന്റെ കാര്യത്തിലും ഇതെ അഭിപ്രായമാണ് എനിക്കുള്ളത്. ബി.ജെ.പി ക്ക് ഒരു വികൃത മുഖമുണ്ടെങ്കിൽ കേരളത്തിൽ എത്രയോ ഭീകര മുഖങ്ങളുള്ളത് ഭവതി എന്താണ് കാണാതെ പോകുന്നത്? ഇതൊന്നും കാണാൻ കണ്ണില്ലേ? ഏത് പാർട്ടിക്കാരനായാലും അവരിൽ കുടികൊണ്ടിരിക്കുന്ന ഹീനമായ പ്രവർത്തികളെയാണ് അനാവരണം ചെയ്യേണ്ടത്? അതിന് വിചാരവികാരമെന്ന പ്രതിബദ്ധത അല്ലെങ്കിൽ അറിവ് മനുഷ്യനുണ്ടാകണം. മുലകൊടുത്ത വളർത്തിയ രണ്ട് കുഞ്ഞു പെൺമക്കളുടെ ദാരുണമായ മരണത്തേക്കാൾ വലുതാണോ ഓണക്കൂർ കുമ്മനത്തിന്റെ കവിളിൽ കൊടുത്ത ഒരു മുത്തം?

ഇപ്പോൾ ഓർമ്മവരുന്നത് മറ്റൊരു ഗവര്ണരുടെ ചുംബനമാണ്. ഡൽഹി കേരള ഹൗസിൽ തകഴിക്ക് ജ്ഞാനപീഠ൦ അവാർഡ് കിട്ടിയപ്പോൾ കേരള എം.പി.മാർ നൽകിയ സ്വീകരണ ചടങ്ങിൽ അന്നത്തെ ഗവര്ണർ വക്കം പുരുഷോത്തമൻ അധ്യക്ഷനും മുഖ്യ മന്ത്രി കരുണാകരൻ വിശിഷ്ട അതിഥിയുമായിരുന്നു. സ്വീകരണ ചടങ്ങിൽ മുൻ ഗവർണ്ണർ എം.എം. ജേക്കബ് തകഴിക്ക് ജ്ഞാനപീഠ൦ അവാർഡ് കിട്ടിയപ്പോൾ പങ്കെടുക്കാൻ സാധിച്ചില്ല. അടുത്ത ദിവസം എം.എം.ജേക്കബ് തകഴിയെ കാണാനെത്തി. ഒ.വി.വിജയൻ, മാവേലിക്കര രാമചന്ദ്രൻ, ചിത്രകാരൻ പെരുന്ന.ജി.എസ്, ഞാനടക്കം തകഴിയുടെ മുറിയിൽ ഇരിക്കുമ്പോഴാണ് എം.എം. ജേക്കബ് കടന്നു വന്ന് കെട്ടിപിടിക്ക മാത്രമല്ല ആ കവിളിൽ ചുംബിക്കയും ചെയ്തു. അത് കാമുകനെ പ്രാപിക്കുന്ന കാമുകിയുടെ ചുംബനമോ കാമം നിറഞ്ഞ ഒരു നിശാസുന്ദരിയുടെ ചുംബനമോ ആയിരുന്നില്ല. അതിലുപരി മനുഷ്യൻ മനുഷ്യനെ അമർത്തി ചുംബിക്കുന്ന സ്‌നേഹവികാരപ്രകടനമാണ്. ഇവിടെയും കുമ്മനം എന്ന മുൻ ഗവര്ണർ ആണ് പ്രധാന കഥാപാത്രം. ഇത് ബി.ജെ.പിയോടുള്ള ചിലരുടെ കാഴ്ചപ്പാടുകൾ മാത്രമല്ല അതിനെക്കാൾ അറിവും വിവേകവുമുള്ള ഒരെഴുത്തുകാരൻ എനിക്കെഴുതിയ വരികളും ഇതിനോട് കുട്ടിവായിക്കുന്നു. എന്തുകൊണ്ടാണ് ഞാൻ ജന്മഭൂമിയിൽ എഴുതുന്നു? എത്രയോ വര്ഷങ്ങളായി ഞാൻ ജന്മഭൂമി ഓണപതിപ്പുകളിൽ എഴുതുന്നു. ഈ വർഷവും എഴുതിയിട്ടുണ്ട്. അക്ഷരലോകത്തു എനിക്കാരോടും അയിത്തമില്ല. കമ്മ്യൂണിസ്റ്റ് ജനയുഗം, കോൺഗ്രസ് വീക്ഷണം ഓണപതിപ്പുകളിലും എഴുതിയിട്ടുണ്ട്. ആരിൽ നിന്നും ഒരു കനത്ത പ്രഹരം കിട്ടിയിട്ടില്ല. അക്ഷരത്തിന് ജാതിയോ മതമോ രാഷ്ട്രീയമോ ഇല്ല. ഓരൊ മനുഷ്യരുടെ മനസിലെ ഭ്രാന്തൻ കോശങ്ങൾ ഏതെല്ലാം വഴിയുലൂടെ സഞ്ചരിക്കുന്നതെന്ന് ഇതൊക്കെ കാണുമ്പൊൾ തോന്നുന്നു. ഇതൊക്കെ എഴുതാനും ഉന്മാദം സൃഷ്ഠിക്കാനും പറ്റിയ ആധുനിക മാധ്യമങ്ങൾ ഈ കാലഘട്ടത്തിന്റ മുഖചിത്രമായി മാറിയിരിക്കുന്നു.

മധുരമായ വാഗ്‌ദനങ്ങൾ നൽകി അധികാരത്തിൽ വരുന്ന പാർട്ടികൾ മലയാളിക്ക് സമഗ്ര സംഭാവനയും സൗന്ദര്യവും നൽകേണ്ടത് വാളയാർ പോലുള്ള സംഭവങ്ങളാണോ? ഓരോ കാലത്തും വെള്ളപൂശിയ മുഖങ്ങൾ എല്ലാം രംഗത്തും രൂപമെടുത്തിട്ടുണ്ട്, കവിതയെടുത്താൽ കേരളത്തിലെങ്ങും കവികളെന്ന് കേൾക്കുന്നു. ഇന്നത്തെ പുസ്തകങ്ങളും അതിന്റ പ്രകാശനങ്ങളും അവർക്കൊപ്പം മത്സരിക്കുന്നു. പല പ്രമുഖ കവികളും കവിതയെഴുത്തു നിർത്തിയാതായിട്ടാണ് അറിവ്. ഒരു സാഹിത്യ സൃഷ്ഠിയുടെ വർണ്ണശബളിമ ഉയരങ്ങൾ ചവുട്ടിക്കയറുന്നതാണ്. ഇന്നാകട്ടെ ഒരുപറ്റം എഴുത്തുകാർ സാഹിത്യത്തിന്റ ദിവ്യഗർഭം ധരിച്ചു് മുകളിൽ നിന്ന് താഴേക്ക് ചാടിയിറങ്ങി വരികയാണ്. അവരുടെ സുഖപ്രസവമെടുക്കൻ താളമേളങ്ങളോടെ രാഷ്ട്രീയ പാർട്ടികളുടെ അണികൾ തയ്യാറായി നിൽക്കുന്നു. അധികാരമുണ്ടെങ്കിൽ പെട്ടെന്ന് മഹാകവികളാകാം. പ്രതിഭ ധനനരായ സാഹിത്യകാരന്മാർ വെള്ളംകോരി നട്ടുവളർത്തിയ വന്മരങ്ങൾക്കിടയിൽ കുറ്റിച്ചെടികൾ വളരുന്ന കാലം. സാഹിത്യകാരന്മാർ, കവികൾ തിന്മയുടെ വാക്താക്കളല്ല. അവരെന്നും ധർമ്മപക്ഷത്തുള്ളവരാണ്. അങ്ങനെയെങ്കിൽ ഇന്നത്തെ മനുഷ്യന്റ പരാജയത്തിൽ നിഷേധാത്മ നിലപാടുകൾ എഴുത്തുകാർ എടുക്കുന്നത് എന്താണ്? അവരുടെ മൗനം അതിനുള്ള തെളിവാണ്. കേരളത്തിൽ അവിരാമമായി സംഭവിച്ചുകൊണ്ടിരിക്കുന്ന ക്രൂരമായ എത്രയോ സംഭവങ്ങൾ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നു. ഒരു രാഷ്ട്രീയ പാർട്ടിയുടെ അംഗമായതുകൊണ്ട് കാഴ്ചക്കാരായി കണ്ടുനിൽക്കുന്നത് നമ്മുടെ സംസ്കാരത്തെ മാത്രമല്ല അതിന്റെ കെട്ടുറപ്പിനെ ബാധിക്കുന്ന വിഷയംകൂടിയാണ്. സാഹിത്യകാരൻ എന്ന നിലയിൽ സമൂഹത്തോട് അദ്ദേഹത്തിന് കടപ്പാടുണ്ട്. ചില പ്രത്യേക ലക്ഷ്യങ്ങൾക്ക് വേണ്ടി മാത്രം തൂലിക ചലിപ്പിക്കുക അത് സാഹിത്യത്തിന്റ അന്തസ്സിനെയാണ് ചോദ്യം ചെയ്യുന്നത്. മുന്നിൽ ഭീകരമായ ദുരന്തങ്ങൾ നടമാടുമ്പോൾ ഒരു സാഹിത്യകാരൻ എങ്ങനെയാണ് ഒരു ഭീരുവായി മാറുന്നത്? ഉണ്ട ചോറിന് നന്ദി കാട്ടുകയാണോ വേണ്ടത് അതോ സമൂഹത്തോടുള്ള കർമ്മം നിർവഹിക്കയാണോ വേണ്ടത്?

വടക്കേ ഇന്ത്യയിൽ നടക്കുന്നത് മാത്രം വെറുക്കപ്പെട്ടാൽ മതിയോ? ഒരു കുരക്കുള്ളിൽ പിടഞ്ഞുഞെരിയുന്ന ഒരമ്മയുടെ നിലവിളി ഒരു സ്ത്രീയായ ചന്ദ്രികയിൽ എന്തുകൊണ്ട് കണ്ടില്ല? ഒരു കുടുംബത്തിലെ കുഞ്ഞുങ്ങളെ മുഴുവനായും കെട്ടിത്തൂക്കിയ കാപാലികന്മാർക്കെതിരെ നടക്കുന്ന ഒരു ചടങ്ങിൽ ഓണക്കൂർ പോയതാണോ ഇത്ര വലിയ അപരാധം? ഒരു പുരുഷൻ മറ്റൊരു പുരുഷനെ ചുംബിച്ചാൽ സാംസ്‌കാരിക കേരളത്തിന് അപമാനമാകുമെന്നാണോ ഭവതി പറയുന്നത്? അതിനെ ബി ജെ പി യുമായി എന്തിന് കുട്ടികെട്ടണം? രാഷ്ട്രീയ തിമിരം ബാധിച്ചവർ എല്ലാം പാര്ടികളിലുമുണ്ട്. അത് ബി.ജെ.പി.യിൽ മാത്രമെന്നും ആ ഗണത്തിൽ കുമ്മനത്തെ കാണുന്നതും നന്നായി ഞാൻ കാണുന്നില്ല. നന്മയുള്ള മനുഷ്യരെ പാർട്ടികൾക്കപ്പുറം കാണാൻ ശ്രമിക്കണം. അവിടെ ജാതിമതരാഷ്ട്രീയത്തിന് എന്ത് പ്രസക്തി? ഈ പുറത്തുവിട്ട ഭൂതം എന്തിനെന്ന് പലരും സംശയത്തോടെയാണ് കാണുന്നത്? സമൂഹത്തിൽ വിനാശം വിതക്കുന്ന ഈ ചിന്തകൾ ആധുനിക സമൂഹത്തിന് ഒട്ടും ഗുണകരമല്ല. പേരുണ്ടാക്കിയെടുക്കാൻ സോഷ്യൽ മീഡിയ പലര്ക്കും ഒരുപകകരണമാണ്. ഇതിനൊക്കെ അല്പായുസ്സുമാത്രമേയുള്ളു.

ഒരെഴുത്തുകാരൻ സ്വന്തം ഹൃദയാനുഭൂതിയിൽ ജീവിക്കുന്നവനാണ്. അവർക്കാണ് നല്ല വായനക്കാരനെയും സുകുത്തിനെയും ലഭിക്കുക. അല്ലാത്തവർക്ക് ഫേസ് ബുക്കിലെ ലൈക് കിട്ടി സംതൃപ്തരാകാം. സമൂഹത്തിൽ നടക്കുന്ന ഓരോ സംഭവങ്ങളും എഴുത്തുകാരന്റെ തീച്ചൂളയിൽ ഇരുമ്പോലെയുരുകുന്നതാണ്. ആ തീയിൽ വിളയുന്നത് മനോഹരങ്ങളായ കലാശില്പങ്ങൾ മാത്രമല്ല കുത്തികിറാനുള്ള കത്തികൾ, വാളുകൾവരെയുണ്ട്. ഒരു സാഹിത്യസൃഷ്ഠിയുടെ സൗന്ദര്യംപോലെയാണ് കണ്ണീരും ചോരയും ദാരുണമായ മനുഷ്യ മനസ്സിനെ മരവിപ്പിക്കുന്ന സംഭവങ്ങൾ കാണുമ്പൊൾ സാഹിത്യകാരൻ അല്ലെങ്കിൽ കലാകാരൻ പ്രതികരിക്കുന്നത്. അത് സാഹിത്യലോകത്തുള്ള പൊതുവിലുള്ള വികാരമാണ്. ഇതൊക്കെ വെളിപ്പെടുന്നത് എഴുത്തിലൂടെ, വിവിധ കലാരൂപങ്ങളിലൂടെ, വിവിധ കൂട്ടായ്‌മകളിലൂടെ, മാധ്യമങ്ങളിലൂടെ മനുഷ്യത്വമുള്ള മനുഷ്യർ ചെയ്യുന്ന കാര്യമാണ്. അവിടെ രാഷ്ട്രീയ പാർട്ടികളുടെ വാലാട്ടികളാകാൻ എല്ലാം എഴുത്തുകാരെയും കിട്ടില്ല. അതിന്റിയർത്ഥം ആ പാർട്ടിയോടുള്ള വിരോധമല്ല അതിലുപരി അവരുടെ നിലപാടുകളോടുള്ള അമര്ഷമാണ് രേഖപെടുത്തുന്നത്. ഒരമ്മ പ്രസവിച്ചവന് വാളയാർ പെൺകുട്ടികളോട് കാട്ടിയ ക്രൂരകൃത്യത്തെ അനുകൂലിക്കാൻ സാധിക്കുമോ? സാഹിത്യ സാംസ്‌കാരിക രംഗത്തുള്ളവർ എല്ലാവരും ഒളിച്ചോടുന്ന ഭീരുക്കളെന്നു ധരിക്കരുത്. ഈ രണ്ട് പെൺകുട്ടികളുടെ കൊലപാതകം ആരുടെയും കണ്ണുകൾ നനയിക്കും. അത് ഹൃദയം നൊന്തുള്ള മനുഷ്യന്റെ നൊമ്പരങ്ങളാണ്. ആ അനുഭൂതിസാക്ഷാൽക്കരമാണ് ഓണക്കൂറും നടത്തിയത്. അവിടെ എന്ത് മതം? എന്ത് രാഷ്ട്രീയം? മനുഷ്യനുണ്ടാക്കിയ ഈ ചരക്ക് കമ്പനികൾ മനുഷ്യനെക്കാൾ വലുതല്ല. എല്ലാവരും ബുദ്ധിശൂന്യരും വിവരംകെട്ടവരുമെന്ന് ധരിക്കരുത്. സ്വന്തം മൂല്യബോധം ഉണർത്താൻ കഴിയാത്തവർ മനുഷ്യമഹത്വത്തെയാണ് കാറ്റിൽ പറത്തുന്നത്.

പ്രബുദ്ധ കേരളത്തിൽ ജനാധിപത്യത്തെ കാറ്റിൽ പറത്തി കൊടി പിടിച്ചു ഇങ്കിലാബ് വിളിച്ചാൽ അതൊരു യോഗ്യതയായി കണ്ട് നിയമനങ്ങൾ നടത്തുന്ന ഭരണയന്ത്രങ്ങളെ ആരും കാണാതെയിരിക്കരുത്. കഷ്ടപ്പെട്ടും കടമെടുത്തും പഠിച്ചവന് തൊഴിൽ കിട്ടുന്നില്ല. ആദിവാസികളുടെയും ദളിതരുടെയൂം ദുരവസ്ഥ ഇന്നുവരെ മാറിയിട്ടില്ല. എവിടെയും ആരെയും വിഡ്ഢികളാക്കുന്ന നിയമനങ്ങൾ. സംസ്ഥാന ശിശു ക്ഷേമ വകുപ്പ്, കേരളത്തിലെ കമ്മീഷനുകൾ, പൊലീസ് നിയമനങ്ങൾ തുടങ്ങി നടക്കുന്ന നിയമനങ്ങളെല്ലാം ജനങ്ങളിൽ ആശങ്കകൾ വളർത്തുന്നു. സാമൂഹ്യ പ്രശ്നങ്ങളുടെ വിധികർത്താക്കളും പ്രതികരണ തൊഴിലാളികളുമല്ല എഴുത്തുകാരെങ്കിലും ഭീതിയും നിരാശയും സങ്കടങ്ങളു൦ പ്രതിഷേധങ്ങളും സമൂഹത്തിൽ അലയടിക്കുമ്പോൾ എത്രനാൾ കാഴ്ചക്കാരായി കണ്ടുനിൽക്കും. മഹത്തായ സാഹിത്യ കൃതികളും അവരുടെ സമീപനങ്ങളും ലോകമെങ്ങും നന്മകളും വിപ്ലവങ്ങളും മാത്രമാണ് സൃഷ്ഠിച്ചിട്ടുള്ളത് അല്ലാതെ ഇരകളുടെ ഹ്ര്യദയ നൊമ്പരങ്ങൾ കണ്ട് രസിക്കുന്നവരല്ല. നിലനിൽക്കുന്ന ഭരണഘടന ജീവിക്കാൻ കൊള്ളില്ലെങ്കിൽ അത് കുഴിച്ചുമൂടണമെന്ന് പറയേണ്ടവരാണ് എഴുത്തുകാർ. സ്വന്തം ആനന്ദവും അനുഭൂതിയും ആസ്വദിച്ചുജീവിച്ചാൽ മാത്രം മതിയോ? ഇത് തുടർന്നാൽ പുതിയ സംസ്കാരങ്ങളെ വാർത്തെടുക്കാനോ പുതിയ നിശാബോധത്തിലേക്ക് തലമുറയെ നയിക്കാനോ സാധിക്കില്ല. മനുഷ്യ ഹൃദയത്തിൽ ഏൽപ്പിച്ച സങ്കടകഥകൾക്ക് നടുവിൽ അപ്രതീഷിതമായി സംഭവിക്കുന്ന മരണത്തിനും സർക്കാർ വക മരണാനന്തര ബഹുമതിയായി ആദരസൂചകമായ സർക്കാർ ചിലവിലുള്ള ആകാശത്തേക്കുള്ള വെടിയൊച്ചകൾ മുഴങ്ങാറുണ്ട്. ഈ മണ്ണിൽ നിന്നും പലായനം ചെയ്തുപോയവരൊന്നും ആ വെടിയുണ്ടകളുടെ ശബ്‌ദം കേൾക്കാറില്ല. എന്നാൽ ഈ മണ്ണിൽ നെഞ്ചു പിടയുന്ന മനുഷ്യർ വിതുമ്പി കരയുന്ന ശബ്‌ദം നമ്മൾ കേൾക്കാറുണ്ട്. അത് വാളയാറിൽ മാത്രമല്ല കേരളത്തിന്റ പലഭാഗങ്ങളിലും കേൾക്കുന്നു. ജനിച്ചുവളർന്ന മണ്ണിൽ ചിറകുവിടർത്തി പറന്നു കളിക്കേണ്ട രണ്ടു കുഞ്ഞുങ്ങളുടെ ജീവിതം ചവച്ചുതുപ്പി ചണ്ടിപോലെ തള്ളിക്കളഞ്ഞവർക്കും അവർക്ക് കുടപിടിക്കുന്നവർക്കും കാലം മാപ്പു നൽകില്ല.

ദുബായ് ∙ കേരളീയരായ പ്രവാസികളുടെ നിയമപ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ ഒരു മാസത്തിനുള്ളിൽ യുഎഇയിലും നിയമസഹായ പദ്ധതി ആരംഭിക്കും. യുഎഇയിൽ മൂന്നിടങ്ങളിൽ ലീഗൽ കൺസൽറ്റന്റിനെ നിയമിക്കാനാണു പദ്ധതി. ഇന്ത്യയ്ക്കു വെളിയിൽ ഏറ്റവുമധികം മലയാളികൾ താമസിക്കുന്ന രാജ്യം എന്ന നിലയിലാണു യുഎഇയിൽ മൂന്നിടങ്ങളിൽ കൺസൽറ്റന്റുമാരെ നിയമിക്കാൻ തീരുമാനിച്ചിരിക്കുന്നത്. അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിലാണ് നിയമനം നടത്തുക. ഒരോ സ്ഥലത്തും ഒന്നോ രണ്ടോ പേരെ നിയമിക്കാൻ ആലോചിക്കുന്നുണ്ട്. കുവൈത്ത്, ഒമാൻ എന്നിവിടങ്ങളിൽ നിയമച്ചതിനു പിന്നാലെയാണ് യുഎഇയിലും ലീഗൽ കൺസൽട്ടന്റിനെ നിയമിക്കുന്നത്.

ക്രിമിനൽ കുറ്റത്തിൽ ഇടപെടില്ല

ക്രിമിനൽ കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവർക്ക് സഹായം നൽകാൻ നിയമപരമായ പരിമിതികളുണ്ടെന്ന് അധികൃതർ അറിയിച്ചു. പ്രത്യേകിച്ച് ശിക്ഷാ കാലാവധിയുടെ ബാക്കി ഭാഗം നാട്ടിലെ ജയിലിൽ കഴിയാൻ അനുവദിക്കുന്ന വ്യവസ്ഥ ഇതിന്റെ പരിധിയിൽ വരുന്നതല്ല. അതു രാജ്യങ്ങൾ തമ്മിലുള്ള കുറ്റവാളി കൈമാറ്റത്തിന്റെ പരിധിയിൽ വരുന്ന വിഷയമാണ്.
കേന്ദ്രസർക്കാരിന്റെ ഇടപെടലാണ് ഇക്കാര്യത്തിൽ ഉണ്ടാകേണ്ടത്.

സഹായം തേടാം

പാസ്പോര്‍ട്ടും സാധുവായ തൊഴില്‍ വിസയോ സന്ദര്‍ശക വിസയോ ഉള്ള മലയാളികള്‍ക്കോ അല്ലെങ്കില്‍ തടവിലാക്കപ്പെടുകയോ ബുദ്ധിമുട്ടനുഭവിക്കുകയോ ചെയ്യുന്ന ആളിന്‍റെ ബന്ധുക്കള്‍/സുഹൃത്തുക്കള്‍ എന്നിവര്‍ക്കോ സഹായം തേടാം.തങ്ങളുടേതല്ലാത്ത കുറ്റങ്ങള്‍ക്കും ചെറിയ കുറ്റകൃത്യങ്ങള്‍ക്കും വിദേശ ജയിലുകളില്‍ കഴിയുന്ന മലയാളികള്‍ക്ക് നിയമ സഹായം നല്‍കും.

നിയമസഹായം, ബോധവൽക്കരണം

ജോലി സംബന്ധമായി വിദേശ മലയാളികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് നിയമ സഹായം ലഭിക്കും. കേസുകള്‍ ഫയല്‍ ചെയ്യാനുള്ള നിയമ സഹായം, നഷ്ടപരിഹാര,ദയാഹര്‍ജികള്‍ എന്നിവയില്‍ സഹായിക്കുക, നിയമ ബോധവത്ക്കരണ പരിപാടികള്‍ മലയാളി സാംസ്ക്കാരിക സംഘടനകളുമായി ചേര്‍ന്ന് സംഘടിപ്പിക്കുക, വിവിധ ഭാഷകളില്‍ തര്‍ജ്ജിമ നടത്തുന്നതിന് വിദഗ്ധരുടെ സഹായം ലഭ്യമാക്കുക, ബുദ്ധിമുട്ടനുഭവിക്കുന്ന മലയാളികള്‍ക്ക് നിയമവ്യവഹാരത്തിനുള്ള സഹായം നല്‍കുക എന്നിവയാണ് മറ്റു ലക്ഷ്യങ്ങൾ

അപേക്ഷ നോർക്ക വഴി

പ്രവാസി നിയമ സഹായത്തിനുള്ള അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, നോര്‍ക്ക റൂട്ട്സ്, മൂന്നാം നില, നോര്‍ക്ക സെന്‍റര്‍, തൈക്കാട്, തിരുവനന്തപുരം-695014 എന്ന വിലാസത്തിലോ, [email protected], [email protected] എന്ന ഇ-മെയിലിലോ സമര്‍പ്പിക്കണം. അപേക്ഷാഫോറം www.norkaroots.org–ല്‍ ലഭിക്കും. ടോള്‍ഫ്രീ നമ്പരായ 1800 425 3939 (ഇന്ത്യയില്‍നിന്നും), 00918802012345 (വിദേശത്തുനിന്നും മിസ്ഡ് കോള്‍ സേവനം) ലഭിക്കും.

ഭാഷകൊണ്ടുള്ള പ്രശ്നങ്ങൾ, സമയത്തിന് സഹായം എത്തിക്കുന്നതിലുള്ള ബുദ്ധിമുട്ടുകൾ, വീട്ടുകാരുമായി ബന്ധപ്പെട്ട് കൃത്യമായ വിവരങ്ങൾ കൈമാറുന്നതിലെ പ്രശ്നങ്ങൾ എന്നിവ പരിഹരിക്കാനാണ് പ്രധാനമായും ശ്രമിക്കുന്നത് -നോർക്ക സിഇഒ ഹരികൃഷ്ണൻ നമ്പൂതിരി

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം

ലണ്ടൻ : ലോകമെമ്പാടും ദാരിദ്ര്യത്തിൽ കഴിയുന്ന കുട്ടികൾക്ക് ഷൂസുകൾ എത്തിച്ചുകൊടുക്കുന്ന ബ്രിട്ടീഷ് ചാരിറ്റിയാണ് സാൽസ് ഷൂസ്. എന്നാൽ യുകെയിൽ തന്നെ ഇതിന് ആവശ്യക്കാർ ഏറെയാണെന്ന് അവർ വെളിപ്പെടുത്തുകയുണ്ടായി. യുകെയിൽ ദാരിദ്ര്യത്തിന്റെ അളവ് വർധിക്കുന്നു എന്നതുതന്നെയാണ് ഇതിന്റെ അർത്ഥം. അഞ്ച് വർഷം മുമ്പ് സി ജെ ബൗറിയാണ് സാൽസ് ഷൂസ് സ്ഥാപിച്ചത്. ചാരിറ്റി ആരംഭിച്ചപ്പോൾ 5,000 ജോഡി ഷൂസ് ദാനം ചെയ്ത നിലയിൽ നിന്ന് കഴിഞ്ഞ വർഷം 300,000 ത്തിൽ അധികം എണ്ണം വിവിധ ഇടങ്ങളിലേക്ക് അവർ നൽകുകയുണ്ടായി. ഇപ്പോൾ 43 ലധികം രാജ്യങ്ങളിലെ കുട്ടികൾക്ക്, പ്രധാനമായും ഏഷ്യ, ആഫ്രിക്ക, കിഴക്കൻ യൂറോപ്പ് എന്നിവിടങ്ങളിലേക്ക് പാദരക്ഷകൾ അയക്കുന്നുണ്ട്.

യുകെയിലെ കുട്ടികൾക്കാണ് ഇപ്പോൾ ഷൂസുകൾ കൂടുതലായി വേണ്ടിവരുന്നത്. യുകെയിലെ മിക്ക കുട്ടികൾക്കും, അധ്യയന വർഷത്തിന്റെ തുടക്കത്തിൽ ഒരു ജോഡി സ്കൂൾ ഷൂസ് ആവശ്യമാണ്. അതിനാൽ ഈ സംരംഭം വേനൽക്കാല അവധിയുടെ അവസാനത്തിൽ ആരംഭിച്ചതാണെന്ന് ബൗറി പറയുകയുണ്ടായി. യുകെയിലെ ആവശ്യക്കാരുമായി എല്ലാം ഈ സംഘടന ഇപ്പോൾ ദിവസേന ബന്ധപ്പെടാറുണ്ട്. കുട്ടികളെ സഹായിക്കുന്നതുവഴി അവരുടെ കുടുംബങ്ങളെയാണ് സഹായിക്കുന്നതെന്ന് അവർ പറയുന്നു. യുകെയിൽ ദാരിദ്ര്യ നിലവാരം ഉയരുന്നതുമൂലം മാതാപിതാക്കൾ ബുദ്ധിമുട്ടുന്നെന്നും അവർ കൂട്ടിച്ചേർത്തു. അഞ്ച് വർഷത്തിനുള്ളിൽ ബ്രിട്ടനിൽ ഒരു ദശലക്ഷം കുട്ടികൾ ദാരിദ്ര്യത്തിൽ കഴിയേണ്ടി വരുമെന്ന് തിങ്ക്-ടാങ്ക് ദി റെസല്യൂഷൻ ഫൗണ്ടേഷനും അറിയിച്ചു.

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

ക്യാൻസർ സെല്ലുകളോട് ശരീരത്തിലെ രോഗപ്രതിരോധ ശൃംഖല പ്രതികരിക്കുമ്പോൾ ഉണ്ടാകുന്ന പ്രോട്ടീനുകൾ കണ്ടെത്തുന്ന ബ്ലഡ് ടെസ്റ്റ് നാലുവർഷത്തിനുള്ളിൽ ലഭ്യമാകും.

ക്ലിനിക്കൽ സൈനുകൾ പ്രകടമാകുന്നതിന് വളരെ മുൻപ് തന്നെ രോഗം കണ്ടെത്താൻ സാധിക്കുന്നത് ക്യാൻസർ ചികിത്സാരംഗത്ത് വൻമുന്നേറ്റമാകും എന്ന് ഗവേഷകർ.നോട്ടിൻഹാം യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് കണ്ടെത്തൽ നടത്തിയിരിക്കുന്നത്. ക്യാൻസർ ബാധിച്ച കോശങ്ങൾ ആന്റിജൻസ് എന്ന പ്രോട്ടീനുകൾ പുറപ്പെടുവിക്കും അതിനെ പ്രതിരോധിക്കാൻ ശരീരം ആന്റിബോഡികളെ ഉൽപാദിപ്പിക്കും.ഓട്ടോ ആന്റി ബോഡീസ് എന്ന പേരിലറിയപ്പെടുന്ന ഇവയെ രക്തത്തിൽ കണ്ടെത്തിയാൽ ക്യാൻസർ വളരെ നേരത്തെ തന്നെ ചികിത്സിച്ചു ഭേദമാക്കാം.

ക്യാൻസർ കണ്ടെത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ടി എ എ അഥവ ട്യൂമർ അസോസിയേറ്റെഡ്‌ ആന്റിജൻസ് കണ്ടെത്താനുള്ള ടെസ്റ്റ് ആണ് ഗവേഷകർ മുന്നോട്ടുവെക്കുന്നത്. രോഗികളിൽ നിന്നും ശേഖരിച്ച രക്തസാമ്പിൾ ടി എ എ അടങ്ങിയിട്ടുണ്ടോ എന്ന് കണ്ടെത്തുകയാണ് ആദ്യം വേണ്ടത്.

നോട്ടിങ്ഹാം -ലെ സെന്റർ ഓഫ് എക്സലൻസ് ഫോർ ഓട്ടോ ഇമ്മ്യൂണിറ്റി ഇൻ ക്യാൻസർ( സി ഇ എ സി ) എന്ന ഗവേഷണകേന്ദ്രത്തിലെ വിദ്യാർത്ഥികൾ 90 ക്യാൻസർ രോഗികളിൽ നിന്നും രക്ത സാംപിൾ ശേഖരിച്ച ശേഷം 90 ക്യാൻസർ ഇല്ലാത്ത വ്യക്തികളുടെ രക്തസാമ്പിളുകളുമായി താരതമ്യപഠനം നടത്തി.

പി എച്ച് ഡി വിദ്യാർത്ഥിയായ ഡാനിഗാഹ് അൽഫത്താനി പറയുന്നു” ട്യൂമർ പുറപ്പെടുവിക്കുന്ന ആന്റിജൻസിന് എതിരെയുള്ള ഓട്ടോ ആന്റിബോഡികളെ ഞങ്ങൾ പഠനത്തിൽ കണ്ടെത്തി. രക്തത്തിൽ ഇവയുടെ സാന്നിധ്യം ഉണ്ടെങ്കിൽ വളരെ നേരത്തെ രോഗം കണ്ടെത്താൻ സാധിക്കും”. എത്രയധികം ആന്റിജനുകളെ ഉൾപ്പെടുത്തി ടെസ്റ്റ് നടത്തുന്നുവോ അത്ര കൃത്യതയോടെ രോഗനിർണയം നടക്കുന്നുവെന്ന് കണക്കുകളുടെ പിൻബലത്തിൽ അവർ സമർത്ഥിക്കുന്നു.

9 ആന്റിജനുകൾ ഉപയോഗിച്ച് നടത്തിയ ടെസ്റ്റിൽ 35 % ക്യാൻസർ കൃത്യമായി കണ്ടെത്തി 79 %രോഗം ഇല്ലാത്തതും കണ്ടെത്തി. എന്നാൽ അഞ്ച് ആന്റിജനുകൾ ഉപയോഗിച്ച് നടത്തിയ ടെസ്റ്റിൽ 29 ശതമാനം ക്യാൻസർ കണ്ടെത്താനായി 84 ശതമാനം രോഗം ഇല്ലാത്തതും കണ്ടെത്തി.

കണക്കുകൾ കുറച്ചുകൂടി കൃത്യതയോടെ സ്ഥിരീകരിക്കാൻ ആയാൽ ഇത് മെഡിക്കൽ രംഗത്തെ ഭാവിക്ക് മുതൽക്കൂട്ടാകും.

.ആയിരക്കണക്കിന് പേർക്ക് തൊഴിൽ നഷ്ടപ്പെടും .റബറിൻെറയും മറ്റു കാർഷിക വിളകളുടെയും കനത്ത വില തകർച്ചയിൽ തുടർന്ന് താറുമാറായിരിക്കുന്ന കേരള സമ്പദ് വ്യവസ്ഥ കൂടുതൽ ഗുരുതരമായ ഭീഷണികൾ ഉയർത്തി കൊണ്ട് അമേരിക്കയുമായി കരാറുകളിൽ ഏർപ്പെടുകയാണ് .ഇത് കേരളത്തിൻെറ സമ്പദ് വ്യവസ്ഥയെ ഗുരുതരമായി ബാധിക്കാൻ സാധ്യതയുണ്ട് .സ്ഥലത്തിൻെറ വിലയിൽ കൂടുതൽ ഇടിവ് ഉണ്ടാകാനാണ് സാധ്യത .

അമേരിക്കയില്‍ നിന്ന് കോഴിയിറച്ചി വന്‍തോതില്‍ ഇറക്കുമതി ചെയ്യാന്‍ ഇടയാക്കുന്ന ഉടമ്പടിക്ക് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുമ്പോള്‍ കുടംബശ്രീ ചിക്കന്‍ അടക്കമുള്ള നമ്മുടെ ഉത്പാദന യൂണിറ്റുകള്‍ക്ക് എന്ത് സംഭവിക്കും? യുഎസില്‍ നിന്ന് ഇന്ത്യയിലേക്കുള്ള കോഴി ഇറച്ചി ഇറക്കുമതിയ്ക്ക് തീരുവ നിലവിലുള്ള 100 ശതമാനത്തില്‍ നിന്ന് 30 ശതമാനമാക്കി കുറച്ചുകൊണ്ടുള്ള കരാറില്‍ ഇന്ത്യ വൈകാതെ ഒപ്പു വയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിലുളള തീരുവ 100 ല്‍ നിന്ന് കേവലം 30 ശതമാനമായി കുറയുന്നതോടെ വന്‍ വിലക്കിഴിവില്‍ ഇന്ത്യന്‍ വിപണിയില്‍ കോഴിയിറച്ചി നിറയും.

നിലവിലുള്ള കണക്കനുസരിച്ച് 40 ലക്ഷം പേരാണ് ഈ രംഗത്ത് തൊഴിലെടുത്ത് ജീവിക്കുന്നത്. തമിഴ്‌നാട്,കേരളമടക്കമുള്ള തെക്കന്‍ സംസ്ഥാനങ്ങളില്‍ ഈരംഗത്ത്  ലക്ഷക്കണക്കിന് പേര്‍ തൊഴിലെടുക്കുന്നുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി കോഴികളെ വളര്‍ത്തി കൊടുക്കുന്ന പതിനായിക്കണക്കിന് യൂണിററുകള്‍ സംസ്ഥാനത്തുണ്ട്. കാര്‍ഷിക വ്യത്തി ആദായകരമല്ലാതായി മാറിയതോടെ വരുമാനം നിലച്ച കര്‍ഷകര്‍ ഗ്രാമങ്ങളില്‍ സ്വന്തം സ്ഥലത്ത് കോഴി വളര്‍ത്തല്‍ യൂണിറ്റുകള്‍ നടത്തി ഉപജീവനം നടത്തി വരുന്നു. കോഴിക്കുഞ്ഞുങ്ങളും തീറ്റയും നല്‍കി 45 ദിവസം വളര്‍ത്തി നല്‍കുന്നതിന് കിലോയ്ക്ക് ആറ് രൂപയാണ് കൂലിയായി ലഭിക്കുന്നത്. ഈ രീതിയില്‍ 5000 മുതല്‍ 20000 വരെ കോഴി വളര്‍ത്തി നല്‍കുന്ന ആയിരങ്ങളുണ്ട്. കൂടാതെ സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷനും ഇതേ മാതൃകയില്‍ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്.

 

കുടംബശ്രീ കൂട്ടങ്ങള്‍ക്ക് കോഴിയൊന്നിന് 7-10 രുപ നിരക്കിലാണ് വളര്‍ത്താന്‍ നല്‍കുന്നത്. ആയിരക്കണക്കിന് കുടംബശ്രീ പ്രവര്‍ത്തരാണ് ഇതിലേക്ക് ഫാമിനും മറ്റുമായി പണം മുടക്കിയിരിക്കുന്നത്. നിലവില്‍ കോഴിക്ക് ശരാശരി കിലോയ്ക്ക് നൂറു രൂപയാണ് വില്‍പ്പന വില. ഇത് 85 രുപ നിരക്കിലേക്കാക്കുന്നതിന് വേണ്ടിയാണ് കുടുംബശ്രീ സംരംഭം കേരള സര്‍ക്കാര്‍ ഒരുക്കുന്നത്. ഇതിനിടെയാണ് ലോകത്തേറ്റവും വലിയ കോഴിയിറച്ചി നിര്‍മാതാക്കളായ അമേരിക്ക ഇന്ത്യന്‍ വിപണിയിലേക്ക് വരാന്‍ ഒരുങ്ങുന്നത്. രാജ്യത്തെ ക്ഷീരകര്‍ഷകരെ അടക്കം പട്ടിണിയിലേക്ക് തള്ളിയിട്ടേക്കാവുന്ന ആര്‍ സി ഇ പി (റീജിയണല്‍ കോംപ്രിഹെന്‍സിവ് ഇക്കണോമിക് പാര്‍ട്ട്ണര്‍ഷിപ്പ്) കാരാറിനെതിരെയുള്ള മുറവിളികള്‍ തുടരുന്നതിനിടെയാണ് സമാനമായ മറ്റൊരു കരാറും കൂടി വരുന്നത്. 2020 ല്‍ ആര്‍സിഇപി ഒപ്പിടാനാണ് നീക്കം നടക്കുന്നത്.ആര്‍സിഇപിയില്‍ പ്രധാന ക്ഷീരോത്പാദന രാഷ്ട്രങ്ങളായ ന്യൂസിലാന്റും ഓസ്‌ട്രേലിയയും ഉള്‍പ്പെടുന്നു.  കരാറനുസരിച്ച് തീരുവ കുറച്ച് ക്ഷീരോത്പന്നങ്ങള്‍ ഇവിടേക്ക് ഇറക്കുമതി ചെയ്യപ്പെടുകയും ഇത് രാജ്യത്തെ വിശേഷിച്ച് കേരളത്തിലെ ക്ഷീരമേഖലയെ പ്രതിസന്ധിയിലാക്കുമെന്നതാണ് പ്രധാന വിര്‍ശനം. ആസിയാന്‍ കരാര്‍ ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

 

ലണ്ടൻ∙ ട്രക്കിൽ ഘടിപ്പിച്ച കണ്ടെയ്നറില്‍ ശ്വാസം മുട്ടി മരിച്ച നിലയിൽ കണ്ടെത്തിയ 39 മൃതദേഹങ്ങളും വിയറ്റ്നാം സ്വദേശികളുടേതാണെന്ന് ഏകദേശം സ്ഥിരീകരിച്ച് ബ്രിട്ടിഷ് അന്വേഷണ സംഘം. നിലവിലെ വിവരങ്ങൾ പ്രകാരം കണ്ടെയ്നറിലെ എല്ലാവരും വിയറ്റ്നാമിൽ നിന്നുള്ളവരാണ്. കൂടുതൽ വിവരങ്ങൾക്ക് വിയറ്റ്നാം സർക്കാരുമായി ആശയവിനിമയം നടത്തുന്നുണ്ട്. എന്നാൽ കൊല്ലപ്പെട്ടവരുടെ പേരുൾപ്പെടെയുള്ള വിവരങ്ങൾ പുറത്തുവിടാനുള്ളത്ര തെളിവുകൾ ലഭിച്ചിട്ടില്ല. കൊല്ലപ്പെട്ടവരിൽ എട്ടു വനിതകളും 31 പുരുഷന്മാരുമായിരുന്നു ഉണ്ടായിരുന്നത്. ഇവരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളും പുറത്തുവിട്ടിട്ടില്ല.

ലണ്ടന് 20 കിലോമീറ്റര്‍ അകലെ ഗ്രേയ്‌സിലുള്ള വാട്ടർഗ്ലേഡ് ഇൻഡസ്ട്രിയൽ പാർക്കിനടുത്തു നിർത്തിയിട്ടിരുന്ന ട്രക്കിലെ കണ്ടെയ്നറിൽ ഇക്കഴിഞ്ഞ ഒക്ടോബർ 23നായിരുന്നു 39 മൃതദേഹങ്ങൾ കണ്ടെത്തിയത്. കൂട്ടത്തിൽ ഏറ്റവും പ്രായം കുറഞ്ഞ പത്തൊൻപതുകാരി ഉൾപ്പെടെ വിയറ്റ്നാമിൽ നിന്നുള്ളവരാണെന്നാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വിവരം.

‘വിയറ്റ്നാമിലെയും യുകെയിലെയും ചില കുടുംബങ്ങളുമായി ഞങ്ങൾ ബന്ധപ്പെട്ടിരുന്നു. കൊല്ലപ്പെട്ട 39 പേരിൽ ചിലരുടെ ബന്ധുക്കളും അക്കൂട്ടത്തിലുണ്ടായിരുന്നു’– എസ്സക്സ് പൊലീസ് അസി. ചീഫ് കോൺസ്റ്റബിൾ ടിം സ്മിത്ത് പറഞ്ഞു. ബ്രിട്ടൻ, വിയറ്റ്നാം, അയർലൻഡ് പൊലീസ് സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്.

ബ്രിട്ടനിലെ വിയറ്റ്നാം എംബസിക്കു നൽകിയ റിപ്പോർട്ടിലും ട്രക്കിലെ വിയറ്റ്നാം സ്വദേശികളെപ്പറ്റിയുള്ള വിവരങ്ങളുണ്ടെന്നും വിദേശകാര്യ വകുപ്പ് അറിയിച്ചു. മനുഷ്യക്കടത്തുകാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും വിയറ്റ്നാം വിദേശകാര്യ വകുപ്പ് വ്യക്തമാക്കി. അതിനിടെ കേസുമായി ബന്ധപ്പെട്ട് നരഹത്യയ്ക്ക്, ട്രക്ക് ഡ്രൈവരെ കൂടാതെ ഒരാളെക്കൂടി അറസ്റ്റ് ചെയ്തു. വിയറ്റ്നാമിലും രണ്ടു പേരെ മനുഷ്യക്കടത്തിന് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഡ്രൈവർ മോറിസ് റോബിൻസണെ (25) കൂടാതെ വടക്കൻ അയർലൻഡിൽ നിന്നുള്ള ഇമാൻ ഹാരിസനെയാണ്(23) അറസ്റ്റ് ചെയ്തതെന്ന് എസ്സക്സ് പൊലീസ് അറിയിച്ചു. നരഹത്യ, മനുഷ്യക്കടത്ത്, ഇമിഗ്രേഷൻ തട്ടിപ്പ് തുടങ്ങിയവ ഉൾപ്പെടുത്തിയാണ് ഇയാൾക്കെതിരെ കേസ്.  ബ്രിട്ടനിലെത്തിച്ച ഇയാളെ നവംബർ 11 വരെ പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

വടക്കൻ അയർലൻഡിൽ നിന്നു തന്നെയുള്ള റോണൻ ഹ്യൂഗ്സ്(40), സഹോദരൻ ക്രിസ്റ്റഫർ (34) എന്നിവരെയും പൊലീസ് തിരയുന്നുണ്ട്. കണ്ടെയ്നർ വാടകയ്ക്കെടുക്കാനുള്ള രേഖകളിൽ ഒപ്പിട്ടത് റോണനാണെന്ന് ഗ്ലോബൽ ട്രെയ്‌ലർ റെന്റൽസ് എന്ന കമ്പനി വ്യക്തമാക്കിയിരുന്നു. സി.ഹ്യൂഗ്സ് ലോജിസ്റ്റിക്സ് ലിമിറ്റഡ് കമ്പനിയുടെ പേരിലായിരുന്നു ഒപ്പിട്ടത്. ഇതിന്റെ ഡയറക്ടറാണ് ക്രിസ്റ്റഫർ.

ബെൽജിയത്തിലെ സെബ്രഗ്ഗെ തുറമുഖത്തിൽ നിന്നാണ് 39 അഭയാർഥികളുമായി കണ്ടെയ്നർ ബ്രിട്ടനിലെ എസ്സക്സിലെ പർഫ്ലീറ്റ് തുറമുഖത്തെത്തിയത്. വടക്കൻ അയർലൻഡിൽ നിന്ന് ട്രക്കുമായെത്തിയ മോറിസ് ഈ കണ്ടെയ്നറുമായി യാത്ര തുടരുന്നതിനിടെയായിരുന്നു ദുരന്തം. എങ്ങനെയാണ് 39 പേർ മരിച്ചതെന്ന വിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല.

ആദ്യം കരുതിയിരുന്നത് ഇരകളെല്ലാം ചൈനക്കാരാണെന്നായിരുന്നു. തുടരന്വേഷണത്തിലാണ് വിയറ്റ്നാം സ്വദേശികളാണെന്ന സംശയം ഉയർന്നത്. വിയറ്റ്നാമിൽ നിന്നുള്ള ഒട്ടേറെ പേർ തങ്ങളുടെ ബന്ധുക്കളെ കാണാനില്ലെന്ന പരാതിയും നൽകിയിരുന്നു. ഈ സാഹചര്യത്തിൽ ഒട്ടേറെ പേരെ ചോദ്യം ചെയ്യാനും വിയറ്റ്നാം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

 

RECENT POSTS
Copyright © . All rights reserved