Main News

സ്വന്തം ലേഖകൻ

നാലു വർഷം മുൻപ് കോമൺവെൽത്ത് രാജ്യങ്ങളുടെ കൂട്ടായ്മയിൽ നിന്നും പടിയിറങ്ങിപ്പോയ മാലിദ്വീപ് വീണ്ടും തിരിച്ചു വരികയാണ്. കോമൺവെൽത്ത് രാജ്യങ്ങളുടെ എണ്ണം അങ്ങനെ വീണ്ടും 54 ആയി. ഫെബ്രുവരി 1 വെള്ളിയാഴ്ച പുലർച്ചെ 12 മണിക്ക് ആണ് ഈ മാറ്റം നടന്നത്. യൂറോപ്യൻ യൂണിയനിൽ നിന്നും ബ്രിട്ടന്റെ വിടവാങ്ങലിനു കാരണമായ ബ്രക്സിറ്റ് നടന്നതിനു ഒരു മണിക്കൂറിനു ശേഷമാണ് ഈ മാറ്റം സംഭവിക്കുന്നത്. കടൽ തീരങ്ങൾക്കും, ടൂറിസ്റ്റ് റിസോർട്ടുകൾക്കും ശ്രദ്ധേയമായ മാലിദ്വീപ്, 2016- ലാണ് കോമൺവെൽത്തിൽ നിന്നും പിന്മാറുന്നത്. 2018 – ൽ ഇബ്രാഹിം ഇബു മെഹമ്മെദ് പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കൂടിയാണ് ഈ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുന്നത്. അദ്ദേഹം അധികാരത്തിലെത്തിയ ശേഷം പല നല്ല മാറ്റങ്ങളും രാജ്യത്ത് നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്.

പല രാഷ്ട്രീയ തടവുകാരെയും അദ്ദേഹം വിട്ടയച്ചു കൊണ്ടിരിക്കുകയാണ്. അതോടൊപ്പം തന്നെ നാടുകടത്തപ്പെട്ട പ്രതിപക്ഷ പാർട്ടി അംഗങ്ങളെയും അദ്ദേഹം തിരികെ കൊണ്ടു വരികയാണ്. മാലിദ്വീപിനെ തിരികെ എടുക്കുവാൻ കോമൺവെൽത്തിലെ നിലവിലുള്ള എല്ലാ രാജ്യങ്ങളുടേയും സമ്മതം ആവശ്യമാണ്. അതോടൊപ്പം തന്നെ രാജ്യത്ത് സമാധാനമായ ജനാധിപത്യഭരണം നടപ്പിലാകുന്നുണ്ടെന്ന് തെളിയിക്കേണ്ടതും അത്യന്താപേക്ഷിതമാണ്.

ഏകദേശം 1200 ദ്വീപുകൾ ചേർന്നതാണ് മാലിദ്വീപ്. ഏകദേശം അഞ്ചു ലക്ഷം ആളുകൾ മാത്രമാണ് ഈ രാജ്യത്ത് താമസിക്കുന്നത്. വർഷങ്ങളായി രാജ്യത്ത് സ്വേച്ഛാധിപത്യ ഭരണം ആണ് നടക്കുന്നത്. 2008ലാണ് അവിടെ ജനാധിപത്യഭരണം ആദ്യമായി നിലവിൽ വരുന്നത്. നിലവിൽ ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിയാണ് കോമൺവെൽത്ത് രാജ്യങ്ങളുടെ കൂട്ടായ്മയുടെ തലവൻ. തിരികെ വീണ്ടും കോമൺവെൽത്ത് കൂട്ടായ്മയിലേക്ക് എത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് പ്രസിഡന്റ് വ്യക്തമാക്കി.

ഡോ.ഐഷ . വി.

ആരോ ഒരാൾ വിവാഹ ക്ഷണക്കത്ത് എന്റെ ഭർത്താവിനെ ഏൽപ്പിച്ചു പറഞ്ഞു. ഷീലയ്ക്ക് സൗമ്യയെ അറിയാം. എല്ലാവരും വരണം. ഇവിടെ അടുത്ത് പുതുതായി തുടങ്ങിയ കൺവെൻഷൻ സെന്ററിൽ വച്ചാണ് വിവാഹം. ഞാൻ കത്ത് തിരിച്ചും മറിച്ചും നോക്കി. യാതൊരു പിടിയും കിട്ടുന്നില്ല. വിവാഹത്തീയതി അടുത്തു വന്നപ്പോൾ പണിക്ക് വരുന്ന ബിജുവിനോട് ചോദിച്ചു. ആരുടെ കല്യാണമാണത് ? ബിജുവിന് ക്ഷണം ഉണ്ടോ? ഉണ്ട്. അത് കാലിക്കോടന്റവിടുത്തെയാ. ഞാൻ വീണ്ടും ഓർമ്മയിൽ പരതി. ഫലം നാസ്തി. പ്രത്യേകിച്ച് വട്ടപ്പേർ കൂടി പറഞ്ഞപ്പോൾ . പഠനവും ഉദ്യോഗവുമായി കാൽ നൂറ്റാേണ്ടോളം മറ്റു ജില്ലകളിൽ താമസിക്കേണ്ടി വന്നതിനാൽ നാട്ടുകാരിൽ പലരെയും അറിയാതായി. ബിജു പല തരത്തിലും പറഞ്ഞു തരാൻശ്രമിച്ചെങ്കിലും പിടി കിട്ടിയില്ല. പിന്നെയാണ് ശ്രീമാൻ ജനാർദ്ദനൻ പിള്ളയുടെ കൊച്ചുമകളുടെ വിവാഹമാണ് എന്ന് മനസ്സിലായത്. ഓർമ്മകൾ മൂന്നര ദശകത്തോളം പിന്നോട്ട് പോയി. ശ്രീമാൻ ജനാർദ്ദനൻ പിള്ളയും ഭാര്യ പൊന്നമ്മയും മക്കളും അമ്മയുടെ തറവാട്ടിൽ സ്ഥിരമായി വരുന്നവരായിരുന്നു. ജനാർദ്ദനൻ പിള്ള മാമന് ഊന്നിൻ മൂട്ടിലുള്ള ആശുപത്രിയിലേയ്ക്ക് പ്രാതൽ, ഉച്ച ഭക്ഷണം മുതലായവ അമ്മാമ്മ തയ്യാറാക്കുന്ന മുറയ്ക്ക് കൊണ്ടുപോയി കൊടുക്കും. ഇടയ്ക്ക് വീട്ടിലെത്തുന്ന സമയത്ത് പശുവിന്റെ കാര്യങ്ങളും നോക്കും. അമ്മാമ്മയുടെ പറങ്കിമാവുകൾ പാട്ടത്തിനെടുക്കുന്നത് ജനാർദ്ദനൻ പിള്ളയുടെ ഭാര്യയാണ്. വൃശ്ചിക കാറ്റ് മരങ്ങളുടെ ഉണക്കയില പൊഴിക്കാൻ തുടങ്ങുമ്പോൾ അമ്മാമ്മ അഞ്ചാറു സ്ത്രീകളെ ജോലിക്ക് നിർത്തി അഞ്ചേക്കർ പറമ്പിലെ മുഴുവൻ കരിയിലയും കരിയില കത്തിക്കാനായി തയ്യാറാക്കിയ കുഴിയിലെത്തിക്കും. ആ കുഴിയിലെ തീ മൂന്നോ നാലോ ദിവസം കഴിഞ്ഞാലും കെട്ടുപോകുകയില്ല. ഇങ്ങനെ കരിയില കത്തിക്കുന്നതിന്റെ ഗുണം പലതാണ്. അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്സൈഡ് കൂടുമ്പോൾ ഫലവൃക്ഷങ്ങളിൽ കായ്ഫലം കൂടും പറമ്പിലെ കീടങ്ങൾ നശിക്കും കുമിൾ രോഗ ബാധ കുറയും. തെങ്ങിനിടാനുള്ള ചാരം ലഭിക്കും. കരിയില വീണ് ദ്രവിച്ച് മണ്ണിന്റെ അമ്ലഗുണം കൂടുകയില്ല. പൊന്നമ്മ അക്കയ്ക്ക് കശുവണ്ടി (പറങ്കിയണ്ടി) എവിടെ വീണാലും കാണാം. കശുവണ്ടിക്കാലം ഞങ്ങൾക്ക് അവധിക്കാലമാണ്. കശുവണ്ടി പെറുക്കാനും കശുമാങ്ങ തിന്നാനും ഞങ്ങൾ കുട്ടികൾ പൊന്നമ്മ അക്കയുടെ മക്കളോടൊപ്പം കൂടും. നല്ല കശുമാങ്ങ (ഞങ്ങൾ കുട്ടികളുടെ ഭാഷയിൽ പെട്ടിക്കുടം പോലുള്ളത്) ഞങ്ങൾ തിന്നും. ബാക്കിയുള്ളവ വലിച്ചെറിയാൻ പാടില്ല. എല്ലാം അതാത് പറങ്കിമാവിന്റെ പരിസരത്തുള്ള തെങ്ങിൻ ചുവട്ടിൽ ഇടണം എന്നത് പൊന്നമ്മ അക്കയുടെ കർശന നിർദ്ദേശമാണ്. ഞങ്ങൾ അത് അനുസരിക്കും മറ്റാരെങ്കിലും അണ്ടി പെറുക്കുന്നോ എന്നറിയാനുള്ള വിദ്യ കൂടിയാണത്. മതിലുകളില്ലാത്ത പറമ്പല്ലേ ? കുലുക്കിയിടുക , തോട്ടി വച്ച് പറിക്കുക, കല്ലെറിഞ്ഞിടുക എന്നിങ്ങനെ വിവിധ രീതികൾ ഉപയോഗിച്ച് കശുവണ്ടി പറിച്ചെടുക്കാൻ പറ്റും. തോട്ടിയെത്താത്ത കൊമ്പിലുള്ളത് പറിക്കാൻ പൊന്നമ്മയക്ക മരത്തിൽ കയറും , അത് കാണേണ്ട കാഴ്ച തന്നെ. നല്ല വണ്ണമുള്ള പൊന്നമ്മ അക്ക ഏത് വണ്ണവും പൊക്കവുമുള്ള മരത്തിൽ വലിഞ്ഞ് കയറുമായിരുന്നു. അതിന് ചില മുന്നൊരുക്കങ്ങൾ ഒക്കെയുണ്ട്. അമ്പലത്തിൽ പൂജാരിമാർ ഉടുക്കുന്നതു പോലെ ഉടുത്തിരിക്കുന്ന കൈലി താറുടുത്ത് കശുമാവിൽ വലിഞ്ഞ് കയറും. കുറച്ച് ഉയരെ എത്തുമ്പോൾ ഞങ്ങൾ കുട്ടികൾ ആരെങ്കിലും തോട്ടിയെടുത്ത് കൊടുക്കും. അങ്ങനെ എത്താത്ത കൊമ്പിലെ കശുമാങ്ങ പൊന്നമ്മ അക്ക പറിച്ചെടുക്കും. ഒരു മാവിൻ ചുവട്ടിൽ നിന്നു മറ്റൊരു മാവിൻ ചുവട്ടിലേയ്ക്കു പോകുന്നതിനിടയിൽ പൊന്നമ്മ അക്ക പാകാൻ പറ്റിയ കശുവണ്ടികൾ തിരഞ്ഞെടുക്കും. പച്ച കശുവണ്ടി ഒരു കമ്പു വച്ച് അതിന്റെ മൂക്ക് കുത്തി അകത്തെ പരിപ്പ് മുറിയാതെയെടുക്കുന്ന വിദ്യ മുതിർന്ന കുട്ടികൾ ഇളയ കുട്ടികളെ പഠിപ്പിച്ച് കൊടുക്കും. സന്ധ്യയ്ക്ക് കഷായപ്പുരയിലെ അടുപ്പിലെ കനലിൽ കശുവണ്ടി ചുട്ടെടുക്കും. കശുവണ്ടി ഫാക്ടറിയിലെ സ്ത്രീകൾ പരിപ്പ് ഉടഞ്ഞ് പോകാതെ കശുവണ്ടി തല്ലുന്നത് എങ്ങിനെയെന്ന് പൊന്നമ്മ അക്ക കാണിച്ചു തരും.

ഞാൻ പി ജി കഴിഞ്ഞ് നാട്ടിലെത്തിയപ്പോഴാണ് ശ്രീമാൻ ജനാർദ്ദനൻ പിള്ളയുടെ മരണത്തെ കുറിച്ച് അറിയുന്നത്. പേ വിഷ ബാധയായിരുന്നു. തോട്ടിൽ തുണി കഴുകി കൊണ്ടു നിന്നപ്പോൾ പേയുള്ള ഒരു പട്ടി ഓടി വന്ന് ചുണ്ടിൽ ഒന്ന് അള്ളി. അള്ളിയതല്ലേയുള്ളൂ കടിച്ചതല്ലല്ലോ എന്ന് കരുതി അവഗണിച്ചു . പിന്നീട് പേയിളകി അദ്ദേഹം മരിച്ചു പോയി. അധികം താമസിയാതെ പ്രമേഹം മൂത്ത് പൊന്നമ്മ അക്കയും മരിച്ചു. മൂത്ത മകളുടെ വിവാഹം മാത്രമേ കഴിഞ്ഞിരുന്നുള്ളൂ. അപ്പോഴേയ്ക്കും അവർ ആദ്യ വീട് വിറ്റ് മറ്റൊരു വീട്ടിൽ താമസമാക്കി. പിന്നീട് രണ്ട് പെൺമക്കളുടെയും തന്റെയും വിവാഹം നടത്തുന്ന ചുമതല ഏക മകൻ ബാബു കുട്ടന്റെ കൈകളിലായി.

ബാബു കുട്ടൻ ആത്മഹത്യ ചെയ്തെന്ന് ബിജു പറഞ്ഞപ്പോഴാണറിഞ്ഞത്.

ഇന്ന് ഷീലയുടെ മകളുടെ വിവാഹമായിരുന്നു. ഇന്നലെയും ഇന്നും വിവാഹ ചടങ്ങുകളിൽ ഞാനും പങ്കെടുത്തു.

 

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

 

ചിത്രീകരണം : അനുജ കെ, മലയാളം യുകെ ന്യൂസ് ടീം

കൊറോണ പടരുന്ന ചൈനയിലെ വുഹാനിൽ നിന്ന് ഇന്ത്യക്കാരുമായി എയർ ഇന്ത്യയുടെ രണ്ടാം വിമാനം ഡൽഹിയിലേക്ക് തിരിച്ചു. വിദ്യാർഥികളടക്കം മുന്നൂറോളം പേരാണ് എയർ ഇന്ത്യയുടെ വിമാനത്തിലുള്ളത്. ഇവർ രാവിലെ എട്ടരയോടെ ഡൽഹിയില്‍ എത്തിച്ചേരും. മലയാളി വിദ്യാർഥികളും വിമാനത്തിലുണ്ട്.

ഇന്നലെ 42മലയാളികൾ ഉൾപ്പെടെ 324 പേരെ തിരികെ എത്തിച്ചിരുന്നു. മടങ്ങിയെത്തിയവരെ മനേസറിലെ സൈനിക ക്യാംപിലും കുടുംബങ്ങളെ ഐടിബിപി ക്യാംപിലുമാണ് പാര്‍പ്പിചിരിക്കുന്നത്. വിദഗ്ധ ഡോക്ടർമാരുടെ പരിശോധനയ്ക്ക് ശേഷം ഇന്ന് എത്തുന്നവരെയും ക്യാമ്പിലേക്കാകും കൊണ്ടുപോവുക. 14 ദിവസം ഇവരെ നിരീക്ഷിക്കും. സൈന്യത്തിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ക്യാമ്പിൽ വിദഗ്ധ ഡോക്ടർമാരെയും മറ്റ് ഉദ്യോഗസ്ഥരെയും ആരോഗ്യ മന്ത്രാലയം നിയോഗിച്ചിട്ടുണ്ട്.

മടങ്ങി എത്തുന്നവർ ഒരു മാസത്തേക്ക് പോതു ചടങ്ങുകളിൽ പങ്കെടുക്കരുത് എന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.അതിനിടെ ചൈനയില്‍ കൊറോണ ബാധിച്ച് ഇന്നലെ 45പേര്‍കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 304 ആയി. പുതിയതായി 2590പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചതായി അധികൃതർ വ്യക്തമാക്കുന്നു

എബ്രഹാം സി

വിവരാവകാശ നിയമപ്രകാരം രേഖകൾ ആവശ്യപ്പെട്ട `പൂർവ റാൻബാക്സി എക്സിക്യൂട്ടീവ് ` ദിനേഷ് താക്കൂർ ന്റെ ഹർജിയിൽ വിദേശമന്ത്രാലയത്തിനു വേണ്ടി സമർപ്പിക്കപ്പെട്ട സത്യവാങ്‌മൂലത്തിലാണ് ഡൽഹി ഹൈ കോർട്ടിൽ മന്ത്രാലയം നിലപാടറിയിച്ചിരിക്കുന്നത് .
ഡൽഹി ഹൈ കോർട്ടിന്റെ തന്നെ 2018 ലെ ഒരു വിധിയിൽ OCI (Overseas Citizen of India) കാർഡ് കൈവശമുള്ള വിദേശ ഇന്ത്യക്കാരന് ഇന്ത്യൻ പൗരനു തുല്യമായ പൗരാവകാശങ്ങളും, സ്വതന്ത്രമായി സംസാരിക്കുവാനും ആശയപ്രകടനം നടത്തുവാനും ഉള്ള സാഹചര്യങ്ങളും എടുത്തു പറഞ്ഞിരുന്നു.
മന്ത്രാലയത്തിന്റെ ഇപ്പോഴത്തെ ഈ നയം മാറ്റം വിദേശ ഇൻഡ്യക്കാർക്കിടയിൽ ആശങ്കയുണർത്തുന്നതും അനാരോഗ്യകരവുമാണ്.
ഇന്നും അവികസിതരാജ്യങ്ങളുടെ ഗണത്തിൽപ്പെടുന്ന ഇന്ത്യയിൽ നിന്നും ഏറ്റവും അധികം കയറ്റുമതി ചെയ്യപ്പെടുന്നത് വിദ്യാസമ്പന്നരും, വിദഗ്ദരുമായ തൊഴിലാളികളാണ്. അമേരിക്കയും യൂറോപ്പുമുൾപ്പെടെ ലോകത്തുള്ള വികസിത രാജ്യങ്ങളെല്ലാം തന്നെ ഇന്ത്യാക്കാരന്റെ ബുദ്ധിമികവിൽ നേട്ടങ്ങൾ കൊയ്യുമ്പോൾ, ഇന്ത്യയിൽ അവർക്കു നല്കാൻ അവസരങ്ങളില്ലാതെ വാതിലുകൾ കൊട്ടിയടയ്ക്കപ്പെടുന്നു. അഭ്യസ്ത വിദ്യർ ഇന്ത്യ വിടാനുള്ള പ്രധാന കാരണം അഭിരുചിക്കൊത്ത ജോലിസാധ്യതകളില്ലെന്നതു തന്നെ. എന്നാൽ അവർ മറ്റു രാജ്യങ്ങളിലേക്കു ചേക്കേറി അതിജീവനത്തിനായി അവിടങ്ങളിലെ പൗരത്വം സ്വീകരിച്ചു എന്നതു കൊണ്ട് മാതൃരാജ്യത്തോടുള്ള അവരുടെ കൂറിനു കുറവുകളുണ്ടാവുന്നില്ല. ഇന്ത്യയിൽ നിക്ഷേപങ്ങൾ നടത്തിയും, കുട്ടികളെ ഇന്ത്യൻ സംസ്കാരത്തിൽ വളർത്തിയും വർഷത്തിലൊരിക്കലെങ്കിലും ബന്ധുമിത്രാദികളെ സന്ദർശിച്ചുമൊക്കെ മാതൃരാജ്യവുമായുള്ള അവരുടെ ബന്ധം നഷ്ടപ്പെടുത്താതെ സൂക്ഷിക്കുന്നു. വിദേശ രാജ്യങ്ങളിൽ അവർ സ്വരുക്കൂട്ടുന്ന സമ്പാദ്യം ഇന്ത്യയിൽ നിക്ഷേപിക്കയും ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥിതിക്കു മുതൽക്കൂട്ടാവുകയും ചെയ്യുന്നു. ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ധനം സാമ്പത്തിക പ്രതിസന്ധികളിൽ ഉലയാതെ നിൽക്കുന്നത് വിദേശ ഇന്ത്യക്കാരുടെ കരുതൽ ഒന്നുകൊണ്ടു മാത്രമാണ്.വികസിത രാജ്യമായി മാറുന്ന ഇന്ത്യയിലേയ്ക്ക് തങ്ങളുടെ അടുത്ത തലമുറയെ തിരിച്ചെത്തിക്കുകയാണ് ഓരോ പ്രവാസിയുടെയും സ്വപ്നം

OCI കാർഡുടമ യ്ക്ക് ഇന്ത്യയിൽ തങ്ങുവാനുള്ള സമയപരിധി നീക്കിയതും, റെജിസ്ട്രർ ചെയ്യണമെന്ന നിബന്ധന ഒഴിവാക്കിയതും വഴി മോഡി ഗവണ്മെന്റ് പ്രവാസികളെ അംഗീകരിക്കുകയായിരുന്നു.

എന്നാൽ വിദേശ പൗരത്വം സ്വീകരിച്ച ഇന്ത്യക്കാരന്റെ ഭാഗധേയങ്ങൾ തീരുമാനിക്കുന്നത് മാറി മാറി വരുന്ന ഗവൺമെൻറ് പോളിസികൾ വഴിയാകുമെന്ന പുതിയ നിലപാട് ഉത്തരവാദയത്വപ്പെട്ടവർ അറിഞ്ഞുകൊണ്ടുള്ളതാവുമോ എന്ന് പോലും സന്ദേഹിക്കുന്നു. വോട്ടവകാശവും ജനപ്രതിനിധിയാവാനുള്ള അവസരവും സാധ്യമല്ലെങ്കിലും പൗരാവകാശങ്ങൾ നിഷേധിക്കപ്പെടുന്നത് ഞങ്ങളെ നിരാശരാക്കുന്നു

ജനപ്രതിനിധികൾ വിദേശരാജ്യങ്ങളിലെത്തി ലക്ഷം ലക്ഷം പ്രവാസികളെ സാക്ഷി നിറുത്തി അവരുടെയും ബന്ധുക്കളുടെയും ജീവനും സ്വത്തും ഇന്ത്യയിൽ സുരക്ഷിതമാണെന്നും ഏതവസരത്തിലും ഇന്ത്യയിലേക്കൊരു തിരിച്ചുവരവിന് സ്വാഗതം ചെയ്യുന്നു എന്നും കേൾക്കുമ്പോൾ അവർ പുളകിതരാവുന്നു. ഈ ഒരുറപ്പാണ് ഒരു പ്രവാസിയെ എന്നും ഇന്ത്യക്കാരനായി നിലനിര്ത്തുന്നത്

എന്നാൽ ഈ സുരക്ഷിതത്വവും വ്യക്തിസ്വാതന്ത്ര്യവും അപകടത്തിലാണെന്ന് തോന്നുന്ന നിമിഷം മുതൽ അവർ മാറി ചിന്തിക്കുവാൻ നിർബന്ധിതരാവും. ഇലക്ഷനു മുൻപും വിജയശേഷവും നിങ്ങളെ സ്വീകരിക്കുവാനും ശ്രവിക്കുവാനും ജനസഞ്ചയങ്ങൾ ഉണ്ടാവില്ല. OCI കാർ വെറും വിദേശിയുടെ ഗണത്തിലേയ്ക്ക് തരാം താഴ്ത്തപ്പെടുമ്പോൾ ഇന്ത്യയുടെ പ്രതിച്ഛായക്കും വിദേശങ്ങളിൽ മങ്ങലേൽക്കാം.

ആഗോളവത്കരണത്തിന്റെ ഈ യുഗത്തിൽ ലോകരാഷ്ട്രങ്ങൾ അവരുടെ ഉന്നമനത്തിനു ചവിട്ടുപടിയായി രാജ്യസുരക്ഷക്കുള്ള നിബന്ധനകൾ മാത്രം നിലനിറുത്തിക്കൊണ്ട് ഇരട്ട പൗരത്വം പ്രോത്സാഹിക്കുമ്പോൾ ഇന്നിന്റെ ആവശ്യമാണ് ഇന്ത്യക്കാരന്റെ ഇരട്ട പൗരത്വം

അനാവശ്യമായ സമരങ്ങളും നിരുത്തിരവാദിത്വപരമായ പ്രസ്താവനകളും കൊണ്ട് അലങ്കോലപ്പെട്ടു കിടക്കുന്ന ഇന്ത്യൻ രാഷ്ട്രീയത്തിൽ പുരോഗമനമായ ആശയങ്ങൾ നടപ്പിൽ വരുത്തുവാൻ ഉതിരവാദിത്വപ്പെട്ടവർക്കു സമയം കിട്ടുന്നില്ല!

സ്റ്റോക്ക് ഓൺ ട്രെന്റ്: കഴിഞ്ഞ ഞായറാഴ്ച രാവിലെ പത്തു മണിക്ക് സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ തലവൻ മാർ ജോസഫ് സ്രാമ്പിക്കൽ പങ്കെടുത്ത ഇടവക ദിനത്തിന്റെ അവിസ്മരണീയമായ നിമിഷങ്ങൾ കോർത്തിണക്കി ലെൻസ് മേറ്റ് (lensmate media, Crewe) മീഡിയ തയ്യാറാക്കിയ മനോഹരമായ വീഡിയോ കാണാം.

[ot-video][/ot-video]

Also read … വിസ്മയങ്ങൾ ഒരുക്കി സ്റ്റോക്ക് ഓൺ ട്രെന്റ്… സ്റ്റോക്ക് മലയാളികൾ കാണാത്ത ആഘോഷങ്ങൾക്ക് വേദിയായത് കിങ്സ് ഹാൾ… പടനയിച്ച് പറന്നുയർന്ന് എട്ടുപറയച്ചന്റെ ഇടയനൊപ്പം ഇടവകയോടൊപ്പം പരിപാടി 

സ്വന്തം ലേഖകൻ

ലണ്ടൻ : യുകെയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഒരു കുടുംബത്തിലെ രണ്ട് പേർക്കാണ് രോഗം. യോർക്കിലെ ഒരു ഹോട്ടലിൽ താമസിച്ചിരുന്ന ഇവരെ ന്യൂകാസിലിലെ സ്പെഷ്യലിസ്റ്റ് സെന്ററിലേക്ക് മാറ്റി. രോഗത്തെ നേരിടാൻ എൻ എച്ച് എസ് പൂർണ്ണസജ്ജമാണെന്ന് ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫ. ക്രിസ് വിറ്റി പറഞ്ഞു. വൈറസ് ബാധിക്കപ്പെട്ട രണ്ട് പേരുമായി അടുത്തിടപഴകിയ എല്ലാവരും നിരീക്ഷണത്തിൽ ആയിരിക്കും. യോർക്കിലെ സ്റ്റേസിറ്റി പ്രോപ്പർട്ടിയിലെ അതിഥികൾക്കോ ​​ജോലിക്കാർക്കോ ​​അണുബാധ ഏൽക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് പറഞ്ഞു.

രോഗം നേരത്തെ കണ്ടെത്തിയതിനാൽ കൂടുതൽ വ്യാപിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് റീഡിംഗ് സർവകലാശാലയിലെ വൈറോളജി പ്രൊഫസർ ഇയാൻ ജോൺസ് പറഞ്ഞു. യുകെയിൽ വൈറസ് ബാധ കണ്ടെത്തിയതിൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്ന് വിദഗ്ധർ പറഞ്ഞു. രോഗം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് ചൈനയെ ആണെന്നും അതിനാൽ തന്നെ 99% കേസുകളും അവിടെയാണെന്നും എഡിൻബർഗ് സർവകലാശാലയിലെ പ്രൊഫ. ദേവി ശ്രീധർ പറഞ്ഞു. ലോകാരോഗ്യ സംഘടന വ്യാഴാഴ്ച ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയുണ്ടായി. കൊറോണ വൈറസ് ബാധയുടെ മരണനിരക്ക് 2% മാത്രമാണ്. ഇത് എബോളയെക്കാൾ ഏറെ താഴെയാണ്. എന്നാൽ ഇനിയും മരണനിരക്ക് ഉയർന്നാൽ ലോകരാജ്യങ്ങൾ പ്രതിസന്ധിയിലാവും.

അതിനിടയിൽ, ചൈനയിലെ വുഹാനിൽ നിന്ന് 83 ബ്രിട്ടീഷുകാരുമായി ഒരു വിമാനം യുകെയിൽ എത്തുകയുണ്ടായി. ഇവർ വിറാലിലെ ആരോ പാർക്ക് ആശുപത്രിയിൽ രണ്ടാഴ്ച നിരീക്ഷണത്തിൽ ആയിരിക്കും. 14 ദിവസത്തെ നിരീക്ഷണത്തിന് ശേഷം മാത്രമേ ഇവരെ വിട്ടയക്കുകയുള്ളൂ. ലക്ഷണങ്ങൾ കണ്ടെത്തുന്നവരെ എൻ എച്ച് എസിൽ ചികിത്സിക്കും. കൊറോണ വൈറസ് മൂലം ചൈനയിൽ മരിച്ചവരുടെ എണ്ണം 170 ആയി. 8100 പേർക്കു രോഗം സ്ഥിരീകരിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കും. ചൈനയ്ക്കു പുറത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഇതുവരെ 75 ആണ്. യുകെയടക്കം 20 രാജ്യങ്ങളിലാണ് രോഗം പടർന്നിട്ടുള്ളത്. ഇന്ത്യയിലെ ആദ്യ കേസ് കേരളത്തിലെ തൃശൂരിൽ കണ്ടെത്തി. വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനിൽനിന്നു തിരിച്ചെത്തിയ തൃശൂർ സ്വദേശിനിക്കാണു രോഗം.

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- 47 വർഷം നീണ്ടുനിന്ന ബ്രിട്ടൻ- യൂറോപ്യൻ യൂണിയൻ ബന്ധം അവസാനിച്ചു. മൂന്നു വർഷത്തോളം നീണ്ടുനിന്ന റഫറണ്ടങ്ങളിലൂടെയാണ് ബ്രെക്സിറ്റ് നടപ്പിലാക്കുന്നത്. ഈ ചരിത്രമുഹൂർത്തത്തിന് സാക്ഷ്യം വഹിക്കുമ്പോൾ, ഒരു ഭാഗത്ത് ബ്രെക്സിറ്റിനെ അനുകൂലിച്ച് ആഘോഷ പാർട്ടികളും, മറുഭാഗത്ത് ബ്രക്സിറ്റിനെതിരായ മുദ്രാവാക്യങ്ങളും സജീവമായിരുന്നു. സ്കോട്ട്‌ലൻഡിൽ രാത്രികാല പ്രതിഷേധങ്ങളും സജീവമായിരുന്നു. ലണ്ടനിലെ പാർലമെന്റ് സ്ക്വയറിൽ ബ്രെക്സിറ്റ് അനുകൂലികൾ തങ്ങളുടെ സന്തോഷം ആഘോഷിച്ചു. രാജ്യത്തെ പുരോഗതിയിലേക്ക് മുന്നോട്ട് നയിക്കും എന്ന ഉറപ്പാണ്‌ പ്രധാനമന്ത്രി ബോറിസ് ജോൺസൺ നൽകുന്നത്. അനേകം ആളുകളുടെ പ്രതീക്ഷകളുടെയും, സ്വപ്നത്തിന്റെയും നടപ്പാകലാണ് ബ്രെക്സിറ്റ് എന്ന് പ്രധാനമന്ത്രി സോഷ്യൽ മീഡിയയിൽ കുറിച്ച കുറിപ്പിൽ വ്യക്തമാക്കി. എന്നാൽ ബ്രെക്സിറ്റ് നടപ്പിലാക്കുമ്പോൾ അതിന് അംഗീകരിക്കാത്തവരും ഉണ്ടെന്നത് വാസ്തവം ആണെന്നും അദ്ദേഹം പറഞ്ഞു.

ഇത് ഒരിക്കലും ഒരു അവസാനം അല്ലെന്നും, മറിച്ച് ഒരു പുതിയ തുടക്കം മാത്രമാണെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി. യുകെയിൽ ഉടനീളം ബ്രെക്സിറ്റ് അനുകൂലികൾ ആഘോഷ പാർട്ടികൾ നടത്തി. ഇന്ന് ആഘോഷത്തിന്റെ രാത്രി ആണെന്ന് ബ്രെക്സിറ്റ് പാർട്ടി നേതാവ് പറഞ്ഞു. ഡിസംബർ 31 വരെ പരിവർത്തന കാലഘട്ടമാണ്. ഈ സമയങ്ങളിൽ ചില യൂറോപ്യൻ യൂണിയൻ നിയമങ്ങൾ നിലനിൽക്കുന്നതായിരിക്കും.

70 വർഷത്തെ ചരിത്രത്തിലാദ്യമായി ഒരു രാജ്യം യൂറോപ്യൻ യൂണിയൻ വിടുകയാണെന്നു ഫ്രഞ്ച് പ്രസിഡന്റ്‌ ഇമ്മാനുവേൽ മക്രോണി അഭിപ്രായപ്പെട്ടു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ബ്രെക്സിറ്റിനെ അനുകൂലിച്ചിരുന്നു. അമേരിക്കയും ബ്രിട്ടനും ആയുള്ള ബന്ധം കൂടുതൽ ഊഷ്മളതയുള്ളതാക്കുമെന്ന് ബോറിസ് ജോൺസൺ വ്യക്തമാക്കി. അങ്ങനെ മൂന്നു വർഷങ്ങളോളം നീണ്ടുനിന്ന അഭ്യൂഹങ്ങൾക്ക് അന്ത്യം ആയിരിക്കുകയാണ്.

ജോജി തോമസ്.

അടുത്തകാലത്ത് കേരളത്തിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട വിഷയങ്ങളിൽ ഒന്നാണ് മരടിലെ അനധികൃത ഫ്ലാറ്റ് നിർമ്മാണവും, സുപ്രീം കോടതി വിധിയെ തുടർന്ന് ഫ്ളാറ്റുകളുടെ പൊളിച്ചുനീക്കലും. ചർച്ചകളിലേറെയും നിറഞ്ഞുനിന്നത് നിയമവിരുദ്ധ നിർമ്മാണത്തിൽ ഉണ്ടായ രാഷ്ട്രീയ ഉദ്യോഗസ്ഥ അവിശുദ്ധ കൂട്ടുകെട്ടിലുപരിയായി ഭവനരഹിതരാക്കപെട്ട ഒരു പറ്റം നിരപരാധികളായ കുടുംബങ്ങളുടെ രോദനങ്ങളാണ്. മരടിലെ ഫ്ലാറ്റുടമകൾ കുടിയൊഴിപ്പിക്കപ്പെട്ടപ്പോൾ നിരവധി കുടുംബങ്ങൾ ഭവനരഹിതരാക്കപ്പെടും എന്ന ധാർമിക വശം അതിനുണ്ടായിരുന്നു. എന്നാൽ കേരളത്തിന്റെ തീരപ്രദേശങ്ങളിലും പരിസ്ഥിതി ദുർബല മേഖലകളിലുമുണ്ടായിരിയ്ക്കുന്ന ആയിരക്കണക്കിന് അനധികൃത കൈയേറ്റങ്ങൾക്കും, നിർമാണപ്രവർത്തനങ്ങൾക്കും നേരെ നടപടിയെടുക്കാൻ സർക്കാരിനോ കോടതിക്കോ ഈ ധാർമിക വശം പരിഗണിക്കേണ്ടതില്ല. കാരണം ഈ അനധികൃത കൈയേറ്റങ്ങളിൽ ഏറെയും നടത്തിയിരിക്കുന്നത് സമ്പന്ന രാഷ്ട്രീയ വർഗ്ഗവും, വൻകിട ബിസിനസ് ഗ്രൂപ്പുകളുമാണ്. അതുകൊണ്ടുതന്നെ മരടിലെ ഭവനരഹിതരാക്കപ്പെട്ട കുടുംബങ്ങളുടെ രോധനത്തിന് നേരെ കണ്ണടച്ച സുപ്രീം കോടതിയും സർക്കാരും ഈ നിയമലംഘനങ്ങൾക്കു നേരെ കണ്ണടയ്ക്കുകയാണെങ്കിൽ അത് ചരിത്രത്തോടും വഴിയാധാരമാക്കപ്പെട്ട ഒരുപറ്റം കുടുംബാംഗങ്ങളോടും ചെയ്യുന്ന കടുത്ത അനീതി ആയിരിക്കും.

ലോകപ്രശസ്ത മാനേജ്മെന്റ് വിദഗ്ധനായ ഡഗളസ് മാഗ് ഗ്രിഗോറി നിയമ അച്ചടക്ക ലംഘനങ്ങളെ കൈകാര്യം ചെയ്യുന്നതിനായി “ഹോട്ട് സ്റ്റൗ അപ്പോറോച്ച് “എന്നപേരിൽ വികസിപ്പിച്ചെടുത്ത ഒരു തിയറിയുണ്ട്. നിയമലംഘനങ്ങളുടെ ആധിക്യമനുസരിച്ച് ശിക്ഷയുടെ ആധിക്യം കൂടുമെന്നും , മുഖം നോക്കാതെയുള്ള നടപടികൾ ആയിരിക്കണം നിയമലംഘനം നടത്തുന്നവർക്കെതിരെ സ്വീകരിക്കേണ്ടതെന്നുമാണ് പ്രസ്തുത തിയറിയുടെ രത്നചുരുക്കം . അങ്ങനെയാണെങ്കിൽ മരടി
നേക്കാൾ വലുതും പഴക്കം ചെന്നതുമായ നൂറുകണക്കിന് നിയമലംഘനങ്ങൾ കേരളത്തിലെമ്പാടുമുണ്ട്. അതിനെതിരെ നിയമസംവിധാനങ്ങൾ കണ്ണടയ്ക്കുന്നത് എന്തു കൊണ്ടാണന്ന ചോദ്യം സ്വാഭാവികമായും ഉയരും. മരടിൽ ശിക്ഷ അനുഭവിച്ചതും, വഴിയാധാരമാക്കപ്പെട്ടതും നിയമലംഘനം നടത്തിയവരോ അതിനു കുട പിടിച്ചവരോ അല്ലന്നുള്ളത് ഇവിടെ പ്രസക്തമാണ്.

കേരളത്തിലേ പരിസ്ഥിതി ദുർബല പ്രദേശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതും, നിയമങ്ങൾ കർശനമായി നടപ്പാക്കപ്പെടേണ്ടതുമാണ് . അതുകൊണ്ടുതന്നെ നിയമലംഘനങ്ങൾ നടത്തിയിരിക്കുന്ന രാഷ്ട്രീയ, സാമ്പത്തിക രംഗത്തെ വമ്പൻ സ്രാവുകളുടെ മേൽ കണ്ണടച്ചാൽ മരടിൽ വഴിയാധാരമായ കുടുംബങ്ങളോടു ചെയ്യുന്ന അനീതിയായിരിക്കുമത്. സർക്കാരിനും നിയമവ്യവസ്ഥയ്ക്കും ഈ വമ്പൻ സ്രാവുകളുടെ അനധികൃത കയ്യേറ്റങ്ങളേയും, നിയമലംഘനങ്ങളുടെമേലും നടപടിയെടുക്കാനുള്ള ആർജ്ജവമുണ്ടോയെന്നാണ് ഇനിയും അറിയാനിരിക്കുന്നത്.

 

ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.

 

കൃഷ്ണപ്രസാദ്‌.ആർ.

റോഡിൽ വാഹനങ്ങൾക്ക് നായ വട്ടം ചാടുന്നത് സർവസാദരണമായ കാഴ്ചയാണ് എന്നാൽ വാഹനത്തിൽ സ്ഥിരമായി ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന നായ എന്ന കൗതുകകാഴ്ച്ചക്ക് അരങ്ങൊരുക്കുകയാണ് അമേരിക്കൻ നഗരമായ സിയറ്റിൽ. എക്ലിപ്സ് എന്ന നായയാണ് കഥയിലെ താരം.

വീട്ടിൽ നിന്ന് തനിയെ ഇറങ്ങി ബസ് കയറി ഡോഗ് പാർക്കിൽ പോകുന്നത്‌ ഒരു പതിവാക്കിയിരിക്കുകയാണ് കക്ഷി. വേണ്ടുവോളം സമയം ചിലവഴിച്ചശേഷം തിരികയെത്താനും മറ്റാരുടെയും സഹായം വേണ്ട എക്ലിപ്‌സിന്.

നാളുകൾക്ക് മുന്നേ ഉടമസ്ഥൻ ജെഫിനോടൊത്തുപാർക്കിൽ പോകുകയും എന്നാൽ തിരികെ വരാനുള്ള ബസ് വന്നിട്ടും ജെഫ് പുകവലി തുടർണത്തിനാൽ എക്ലസിപ്സ് തനിയെ ബസിൽ ചാടി കയറി യാത്രചെയുകയായിരുന്നു. അതോടുകൂടി എക്ലിസ്പിസിന്റെ പ്രാപ്തിമനസിലാക്കിയ ജെഫ് ഇനി താൻ കൂടെ പോകേണ്ടകാര്യമില്ല എന്ന്‌ മനസിലാക്കുകയായിരുന്നു.
ഇതിനോടകംതന്നെ യാത്രകാരോടും ബസ് ജീവനക്കാരോടും സൗഹൃദം സ്ഥാപിച്ചഎക്ലിപ്സ് ഒറ്റക്കുള്ള സഞ്ചാരം ആസ്വദിക്കുകയാണ്.

2018 ആഗസ്റ്റിലെ ചില ദിനരാത്രങ്ങൾ ഓർക്കുന്നുവോ? ഓരോ പ്രൊഫൈലും ഒരു ഹെൽപ് ലൈൻ ആയി ജീവിച്ച ദിവസങ്ങൾ. നമ്മുടെ കേരളത്തിനെ ആകെമൊത്തം ഒന്ന് കഴുകിയെടുത്ത പ്രളയദിനങ്ങൾ. അന്ന് കൂടെക്കൂടിയ കുറേപ്പേരുണ്ട്, വെള്ളമിറങ്ങിക്കഴിഞ്ഞപ്പോഴും അവർ അവിടെത്തന്നെ നിൽക്കുകയായിരുന്നു – എന്തിനാണ് ഇനിയും ഞങ്ങളെ ഈ വെള്ളത്തിൽ നിർത്തിയിരിക്കുന്നത് എന്നവർ ചോദിക്കുന്നുമുണ്ട്! 2018 ലെ വെള്ളപൊക്കത്തിലെ വെള്ളം താഴ്ന്നു കഴിഞ്ഞപ്പോൾ ആണ് പലർക്കും തിരികെപ്പോകാൻ കിടപ്പാടം പോലും ഇല്ലായെന്ന അവസ്ഥ അറിയുന്നത്. വെള്ളത്തിനൊപ്പം ഒലിച്ചുപോയത് അവരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും മണ്ണും കൂട്ടിവെച്ച പൊന്നുമൊക്കെയായിരുന്നു. നിയമത്തിന്റെ നൂലാമാലകളിൽ കുരുങ്ങി ദുരിതാശ്വാസപദ്ധതികളുടെ ഫലങ്ങൾ ഒന്നും കിട്ടാതെ പോയേക്കാമായിരുന്നവർ.

രമ്യ, ജീന, ജോജി, ആർഷ – ഇവർ നാല് കമ്പ്യുട്ടർ എൻജിനീയർമാർ , അമേരിക്കയിലും കാനഡയിലുമായിരുന്ന് പ്രളയകാലത്തെ കേരളത്തിൻ്റെ കണ്ണീരിലൂടെ കടന്നു പോയവരായിരുന്നു അവരും. ഇവർ രാഷ്ട്രീയവും, മതവും ഒന്നും കൂട്ടിക്കുഴക്കാതെ സഹജീവികൾക്ക് താങ്ങാവാനുള്ള ആഗ്രഹത്തോടെ ‘kerala ReLife – കേരള റീലൈഫ് എന്നൊരു പലതുള്ളി പെരുവെള്ളം പദ്ധതി ആലോചിച്ചത് ആ പ്രളയപെരുമഴക്കാലത്താണ് . ഇടുക്കി പ്രദേശത്തുള്ള എല്ലാം നഷ്ടപ്പെട്ട ചില ജീവിതങ്ങളെക്കുറിച്ചു കേട്ടപ്പോൾ അവരെ എങ്ങനേയും സഹായിക്കണം എന്ന് ഇവർ ആലോചിച്ചു തുടങ്ങി.

അങ്ങനെ നടത്തിയ അന്വേഷണങ്ങളുടെ ഭാഗമായി പരിചയപ്പെട്ട ഒരാൾ ആണ് ഫാദർ ജിജോ കുര്യൻ. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പല ദുരിതാശ്വാസ പ്രവർത്തനങ്ങളും നടന്നിരുന്നതിനാൽ വെള്ളപ്പൊക്ക സമയത്ത് ഇടുക്കി മേഖലയിലെ ഏറ്റവും കൂടുതൽ ആശയവിനിമയങ്ങൾ നടന്നത് അദ്ദേഹവുമായിട്ടായിരുന്നു. അദ്ദേഹത്തിന്റെ ആഗ്രഹം ആയിരുന്നു പാവങ്ങൾക്കായി ഒരു മോഡൽ കമ്മ്യൂണിറ്റി രൂപീകരിക്കുക എന്നത്. അങ്ങനെ Kerala Relife ടീമിലെ നാല് പേരും അദ്ദേഹത്തിനോട് യോജിച്ചു പ്രവർത്തിക്കാൻ തീരുമാനിക്കുകയായിരുന്നു.

അങ്ങനെ പുനർജനി രൂപം കൊണ്ടു. ഇടുക്കിയിലെ ഉരുൾപൊട്ടലിൽ ഭൂമിയും, വീടും നഷ്ടപ്പെട്ട പട്ടയരഹിതരായ കുടുംബങ്ങൾക്ക് വീട് വെച്ചുകൊടുക്കുകയും അതിൽ ഉൾപ്പെട്ട 7 കുടുംബങ്ങളെയും ചേർത്തു , ഫാദർ ജിജോ കുര്യൻ പേട്രൺ ആയി ഒരു സൊസൈറ്റി രൂപീകരിക്കുകയും ആയിരുന്നു പുനർജ്ജനിയുടെ ആശയം. അദ്ദേഹമാണ് ഏറ്റവും അനുയോജ്യരായ 7 കുടുംബങ്ങളെ ഈ പദ്ധതിക്ക് വേണ്ടി കണ്ടെത്തിയതും.

നന്മ എന്നത് ലോകത്തിലെല്ലായിടത്തും ഒരുപോലെ വ്യാപിച്ചുകിടക്കുന്ന ഒന്നാണ് – കൊടുക്കുംതോറും വർദ്ധിക്കുന്ന ഒന്ന്! അതിന് വലിയ ഉദാഹരങ്ങളാണ് ഈ കുടുംബാംങ്ങളെക്കുറിച്ചു കേട്ടതിനെത്തുടർന്നു വീടുകൾ വെയ്ക്കാനുള്ള സ്ഥലം ഇഷ്ടദാനമായി നൽകിയ കോട്ടയം സ്വദേശികൾ, ഒരു ലാഭേച്ഛയും കൂടാതെ ഇതിന്റെ മുഴുവൻ നിർമാണ പ്രവർത്തനങ്ങൾക്കും നേതൃത്വം വഹിച്ച ടോമിച്ചൻ തോമസ് , ബാങ്കിങ് നു വേണ്ട സഹായങ്ങൾ ചെയ്തു തന്ന സജിമോൻ ജോസഫ്, കുടുംബങ്ങളെ തിരഞ്ഞെടുക്കാൻ സഹായിച്ച ബിനോയ് അഗസ്റ്റിൻ, പുനർജനിക്ക് ആവശ്യമായ എല്ലാ സഹായത്തിനും ക്ഷമയോടെ ഒപ്പം നിന്ന മിത്രാനികേതനിലെ ജോസഫ് മൈക്കൽ , എപ്പോളും അത്യാവശ്യങ്ങൾ അറിഞ്ഞു സഹായങ്ങൾ എത്തിച്ച KCF ലെ റാണി സുനിൽ, ഓഫീസ് ഒഴിവുസമയങ്ങളിൽ പുനർജനിക്കുവേണ്ടി സഹപ്രവർത്തകരെ ബോധവൽക്കരിച്ച സ്കിപ്റ്റനിലെ സോജൻ മാത്യു, കൂട്ടുകാരുടെ സമ്പാദ്യങ്ങൾ കൂട്ടി വച്ച് ഇസ്രായേൽ നിന്ന് അയച്ചു തന്ന സിലൂ അങ്ങനെ ഒരുപാടു പേർ.

ആദ്യകടമ്പയായ ഭൂമി ലഭിച്ചതോടെ എങ്ങനെയും ലക്ഷ്യത്തിലേക്കുള്ള പണം സമ്പാദിക്കാനായുള്ള മാർഗമാണ് തിരഞ്ഞു. ഓരോ വീടിനും 7 മുതൽ 8.5 ലക്ഷം വരെയാണ് കണക്കായിരുന്നത്. വെറുതെ ഒരു വീടെന്നതിനേക്കാൾ ഒരു മോഡൽ കമ്മ്യുണിറ്റി നിർമിച്ചു നൽകുക എന്നതായിരുന്നു ആശയം. വീടുകളിലെ അംഗങ്ങളുടെ എണ്ണത്തിന് അനുസരിച്ച് നിർമ്മാണത്തിന്റെ ചെലവിലും വ്യത്യാസം ഉണ്ടായിരുന്നു. വിദേശങ്ങളിലുള്ള പല മലയാളി സംഘടനകളുടെയും വ്യക്തികളുടെയും സഹായത്തോടെ ഈ ലക്‌ഷ്യം സാധിക്കാൻ കഴിഞ്ഞേക്കും എന്ന തോന്നലിൽ നിരന്തരമായി എല്ലാ അസോസിയേഷനുകളുമായും ഈ ആശയത്തിനെക്കുറിച്ചു സംസാരിച്ചുകൊണ്ടേയിരുന്നു.

ആദ്യത്തെ പ്രതികരണം എത്തിയത് സ്വിറ്റ്സർലൻഡിൽ നിന്നും ആയിരുന്നു. 14 മലയാളി കുടുംബങ്ങൾ ചേർന്ന് രൂപീകരിച്ചു പ്രവർത്തിക്കുന്ന “ലൈറ്റ് ഇൻ ലൈഫ്” എന്ന സംഘടനയുടെ, മുഖ്യ പങ്കാളിത്തത്തോടെയുള്ള ഇടപെടൽ തികച്ചും ആവേശം പകരുന്നതായിരുന്നു. 7 കുടുംബങ്ങൾക്കും ആയി രൂപീകരിച്ച അക്കൗണ്ടുകളിലേക്ക് LIGHT IN LIFE (Switzerland) നിക്ഷേപിച്ച ഒരു നിശ്ചിത തുക എത്തിയതോടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയായിരുന്നു. പിന്നീട് ഇവരോടൊപ്പം MANOFA (Florida), DELMA (DELAWARE), NEMA (NEW ENGLAND), WISMA (WISCONSIN) , KAC (CHICAGO) , KCF(UK) ആപ്പിളിന്റെ ചാരിറ്റി വിങ് ആയ ഗ്ലോബൽ ഗിവിങ് എന്നിവർ കൂടിച്ചേർന്നു. കൂടാതെ, ജോജിയും രമ്യയും പഠിച്ച NSS കോളേജ് ഓഫ് എഞ്ചിനീറിങ്ങിലെ പൂർവ വിദ്യാർത്ഥികളിൽ നിന്ന് അർജുൻ ശങ്കറിന്റെയും രാകേഷ് ഉണ്ണികൃഷ്‍ണന്റെയും നേതൃത്വത്തിൽ ഏകദേശം ഒരു വീടിനുള്ള പണം സമാഹരിക്കാനായി. എന്നിട്ടും വീണ്ടും ലക്ഷ്യത്തിലേക്കെത്താൻ പണമിട ദൂരങ്ങൾ ഒരുപാടുണ്ടായിരുന്നു.

പിന്നീട് 2019 ലെ മഴക്കാലക്കെടുതികളിലേക്ക് കേരളം വീണപ്പോൾ എല്ലാവരും കഷ്ടത്തിലായി, റീലൈഫും! പക്ഷേ വേണ്ടെന്നു വെയ്ക്കാൻ കഴിയുന്ന സാഹചര്യത്തിലായിരുന്നില്ല , കാരണം അപ്പോഴും ആ കുടുബങ്ങൾക്ക് പോകാൻ വീടുകൾ ഉണ്ടായിരുന്നില്ല. അസോസിയേഷനുകളിൽ നിന്നുള്ള സഹായങ്ങൾക്കുളള പരിമിതികൾ കാരണം വ്യക്തിപരമായി ആർക്കെങ്കിലും ഇതിലേക്ക് കൂടാൻ കഴിയുമോ എന്നുള്ള ചിന്തയാണ് “ഒരു സ്ക്വയർഫീറ്റ്” ആശയത്തിലേക്ക് എത്തിച്ചത്. ഒരാൾക്ക് ഒരു സ്ക്വയർഫീറ്റ് ഈ വീടുകൾക്ക് വേണ്ടി സ്പോൺസർ ചെയ്യാം. അതിനു ലഭിച്ച നല്ല സ്വീകരണവും മറ്റു ചിലയിടങ്ങളിൽ നിന്നും പേര് വെളിപെടുത്താൻ ആഗ്രഹിക്കാതെ കിട്ടിയ സഹായവും കൂടിയായപ്പോൾ പദ്ധതി വിജയകരമായി പൂർത്തിയായി.

ഏഴര ലക്ഷം മുതൽ എട്ടര ലക്ഷം വരെയാണ് ഓരോ വീടിന്റെയും പണിതീരാനെടുത്തത്. നല്ലവരായ മനുഷ്യരുടെ കൂട്ടായ്മകളിലൂടെ ഈ പുണ്യത്തിലേക്ക് എത്തിയത് 57 ലക്ഷം രൂപയാണ്. ലോകം മുഴുവൻ പരന്ന് കിടക്കുന്ന ഈ നന്മയുടെ ഗ്ലോബൽ പ്രതിനിധികളാണ് ഇതിലെ ഓരോ സ്‌ക്വയർ ഫീറ്റിന് വേണ്ടി സഹായിച്ചവരും!

ഒന്നര വർഷത്തോളം നീണ്ട ഈ പ്രോജക്ട് ഫലപ്രാപ്തിയിലേക്ക് എത്തുകയാണ്. വീടുകളുടെ ഡിസൈൻ RGB ഗ്രൂപ്പ് ആണ് ചെയ്തിരിക്കുന്നത്. നിർമാണം പൂർണമായും നിർവഹിച്ചിരിക്കുന്നത് ശ്രീ. ടോമിച്ചൻ തോമസിന്റെ നേതൃത്വത്തിൽ ഉള്ള ടീം ആണ്. എല്ലാ കെട്ടിടങ്ങളുടെയും നിർമാണം കഴിഞ്ഞു , തങ്ങളിലേക്ക് സ്വപ്നങ്ങളുമായി കടന്നെത്തുന്ന ആ വീട്ടുകാരെ കാത്തിരിപ്പാണ് ഈ ഓരോ കെട്ടിടവും, അവരുടെ സ്വന്തം ‘വീടുകളാകാൻ’!

Copyright © . All rights reserved