സ്വന്തം ലേഖകൻ

തടവുപുള്ളിയുടെ അപ്രതീക്ഷിതമായ ആക്രമണത്തിൽ 5 ജയിലധികൃതർക്കാണ് പരിക്കേറ്റത്. എച്ച് എം പി ബ്രിസ്റ്റോൾ ജയിലിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം ഉണ്ടായത് എന്നും, ഉടൻതന്നെ ചികിത്സതേടി എന്നും ജയിൽ അധികൃതർ പറഞ്ഞു. പ്രിസൺ ഓഫീസേഴ്സ് അസോസിയേഷൻ (പി ഒ എ ) അംഗമായ സാറാ റിഗ്ബി പറയുന്നത് കുറ്റക്കാരനായ പ്രതിയെ അത്യധികം സുരക്ഷാ സജ്ജീകരണങ്ങളുള്ള ജയിലിൽ നിന്നാണ് കൊണ്ടുവന്നത് എന്നാണ്.

ജീവനക്കാരുടെ സുരക്ഷയ്ക്കുവേണ്ടി അടിയന്തരമായി പെപ്പർ സ്പ്രേ, ബോഡി ക്യാം തുടങ്ങിയ സുരക്ഷ നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് പ്രിസൺ സർവീസ് അറിയിച്ചു. പ്രതിയെ ഒരുകാരണവശാലും അത്യധികം സുരക്ഷയുള്ള ചുറ്റുപാടിൽ നിന്ന് മാറ്റരുതെന്ന് മിസ്സ് റിഗ്‌ബി പറഞ്ഞു. പരുക്കേറ്റ ഉദ്യോഗസ്ഥർ വീടുകളിൽ സുഖം പ്രാപിച്ചു വരികയാണെന്നും അവർ മാധ്യമങ്ങളെ അറിയിച്ചു. എച്ച് എം പി ബ്രിസ്റ്റോൾ ജയിലിൽ പെപ്പർ സ്പ്രേ യോ, ബലമേറിയ കൈവിലങ്ങുകളോ ഇല്ലാതിരുന്നതാണ് അപകടത്തിന് ആക്കം കൂട്ടിയത്. നല്ല കൈവിലങ്ങുകൾ ഉണ്ടായിരുന്നുവെങ്കിൽ തീർച്ചയായും ഉദ്യോഗസ്ഥർ ആക്രമണത്തിന് ഇരയാകുമായിരുന്നില്ല എന്നും അവർ കൂട്ടിച്ചേർത്തു.

ജീവനക്കാർക്ക് മതിയായ സുരക്ഷാ സാഹചര്യങ്ങൾ ഒരുക്കാൻ സാധിക്കാത്തതിൽ പി ഒ എ ഖേദിക്കുകയാണ്. അപകടവും അതിതീവ്രവുമായ സാഹചര്യങ്ങളിൽ ജോലി ചെയ്യുന്നവർക്ക് സുരക്ഷയൊരുക്കാൻ എത്രയും പെട്ടെന്ന് തങ്ങൾ ശ്രമിക്കുമെന്നും അവർ പറഞ്ഞു. ആവോൺ, സോമേർസെറ്റ് പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഗുരുതരമല്ലാത്ത പരിക്കുകളോടെ ആണ് ജയിൽ അധികൃതരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രതിയെ ജയിലധികൃതർ കസ്റ്റഡിയിലെടുത്ത ശേഷം ചോദ്യം ചെയ്യാനായി പോലീസിന് വിട്ടുനൽകി.

എച്ച്എംടി ബ്രിസ്റ്റോളിൽ ഏകദേശം 520 പുരുഷ തടവുകാരും, ചുരുങ്ങിയ എണ്ണം നിയമലംഘകരും ആണുള്ളത്. ഇവരെയെല്ലാം ലോക്കൽ കോർട്ടുകളിൽ നിന്നും വിചാരണ കഴിഞ്ഞു കൊണ്ടുവന്നവരാണ്. അതൊരു കാറ്റഗറി ബി ജയിൽ ആയതുകൊണ്ടുതന്നെ, മിക്ക പ്രതികളും ഏകദേശം ഒരു വർഷത്തിൽ താഴെ മാത്രമേ ഇവിടെ തങ്ങാറുള്ളൂ.