രണ്ടുവർഷത്തിനകം അയർലൻഡ് അതിർത്തിയിൽ ബദൽ സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനാർത്ഥി സാജിദ് ജാവേദിന്റെ വാഗ്ദാനം. തന്റെ വിദേശ വേരുകളാണ് തന്നെ ഏറ്റവും മികച്ച പ്രധാനമന്ത്രി സ്ഥാനാർത്ഥി ആക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ബ്രിട്ടൺ ആഭ്യന്തര സെക്രട്ടറിയായിരുന്ന സാജിദ് പാകിസ്ഥാനിയാണ്. “സോഫി റിഡ്ജ്”നു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ അഭിപ്രായം രേഖപ്പെടുത്തിയത്.
ബ്രെക്സിറ് തീരുമാനത്തിന് ശേഷം ഏറ്റവുമധികം വാർത്താപ്രാധാന്യം നേടിയ അതിർത്തിയാണ് അയർലണ്ട്. ബ്രിട്ടനും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ഏക അന്താരാഷ്ട്ര അതിർത്തി ആണ് ഇത്. ഒരു പ്രശ്നസങ്കീർണ്ണമായ അതിർത്തിയായി ഇതിനെ മാറ്റാൻ അനുവദിക്കുകയില്ലെന്നും പരസ്പര സഹകരണത്തിലൂടെ ആവശ്യമായ എല്ലാ തീരുമാനങ്ങളും എടുക്കുമെന്നും ജാവേദ് ഉറപ്പുനൽകി.താൻ തിരഞ്ഞെടുക്കപ്പെട്ടാൽ ബ്രെക്സിറ്റ് തീരുമാനം നടപ്പിലാക്കുമെന്നും ഒരു കരാർ രഹിത ബ്രക്സിറ്റിനാവും ശ്രമിക്കുക എന്നും അദ്ദേഹം അഭിമുഖത്തിൽ അറിയിച്ചു.
താൻ പാർട്ടിയിൽ ഒരു വിദേശ പശ്ചാത്തലമുള്ള വ്യക്തിയാണ്. എന്നാൽ കാര്യങ്ങളെ ഊർജ്ജസ്വലതയോടെ കൈകാര്യം ചെയ്യുവാൻ അത്തരത്തിലുള്ള ഒരു വ്യക്തി അനിവാര്യമാണ് എന്ന് അദ്ദേഹം പറഞ്ഞു. ഒരു പാകിസ്താനി ബസ് ഡ്രൈവറുടെ മകനാണ് സാജിദ് ജാവേദ്. തന്റെ വിദ്യാഭ്യാസകാലഘട്ടത്തിൽ അനേകം ബുദ്ധിമുട്ടുകൾ നേരിട്ടിട്ടുണ്ട്. അതിനാൽ ഭരണത്തിലേറിയാൽ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി പണം നീക്കിവയ്ക്കും എന്നും അദ്ദേഹം അറിയിച്ചു.
ബ്രിട്ടൻ ന്റെ ചെലവുചുരുക്കൽ നയത്തിൽ നിന്നും ഒരു വിടുതൽ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. കടം കുറയുന്നതിനോടൊപ്പം മിച്ചം വരുന്ന തുക ബ്രിട്ടന്റെ മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കാം. താൻ പ്രധാനമന്ത്രിപദത്തിൽ ഏറും എന്ന ഉറച്ച വിശ്വാസം ഉണ്ടെന്ന് സാജിദ് ജാവേദ് അഭിമുഖത്തിൽ പറഞ്ഞു
നാടുകടത്തൽ നിയമത്തിനെതിരെ വൻ പ്രതിഷേധമുയർത്തി ഹോങ്കോങിൽ ഒരു കോടി ആളുകൾ പങ്കെടുത്ത കൂറ്റൻ റാലി നടന്നു .രാജ്യത്തെ രാഷ്ട്രീയ എതിരാളികൾക്ക് നേരെ ഉപയോഗിക്കാൻ സാധ്യതയുള്ള നിയമത്തിനെതിരെയാണ് പ്രേതിഷേധം ഉയർന്നത്. വിവാദമായിരിക്കുന്ന നാടുകടത്തൽ നിയമത്തിൽ കുറ്റവാളികളെന്ന് സംശയിക്കുന്നവരെ ചൈനയിലേക്ക് വിചാരണയ്ക്ക് അയക്കാം . 20 വർഷത്തിനകം ചൈനയിൽ നടന്ന ഏറ്റവും വലിയ പ്രതിഷേധപ്രകടനത്തിൽ ഏകദേശം ഒരു കോടി ആളുകൾ പങ്കെടുത്തതായി സംഘാടകർ അറിയിച്ചു, എന്നാൽ പോലീസ് പറയുന്നത് 240000 പേർ പങ്കെടുത്തു എന്നാണ്. പ്രതിഷേധത്തിന് ശേഷം പ്രകടനക്കാരും പൊലീസും തമ്മിൽ സംഘർഷം ഉണ്ടായി. മുഖാവരണം ധരിച്ച് പ്രതിഷേധക്കാർ ലെജിസ്ലേറ്റീവ് കൗൺസിൽ കോംപ്ലക്സിലേക്ക് ഇടിച്ചു കയറിയതിനാൽ പോലീസിന് കുരുമുളക് സ്പ്രേ യും ബാറ്റുകളും ഉപയോഗിക്കേണ്ടി വന്നു. അത് സംഘർഷം തീവ്രമാക്കി എന്ന് മാത്രമല്ല സ്ഥലം ചോരക്കളമാക്കി മാറ്റുകയും ചെയ്‌തു .
പഴയ ബ്രിട്ടീഷ് കോളനിയിലെ ആളുകളെ ചൈനയിലേക്ക് നാടുകടത്തും എന്നും അത് സിറ്റിയിലെ നിയമപരമായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് എന്നും ഒരു വശത്ത് വിമർശകർ വാദിക്കുമ്പോൾ രാഷ്ട്രീയപരമോ മതപരമോ ആയ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാൻ നിയമത്തിൽ സംവിധാനങ്ങൾ നിലവിലുണ്ടെന്ന് പുതിയ നിയമത്തെ അനുകൂലിക്കുന്നവർ പറയുന്നു. കനത്ത ചൂടിനെ പോലും വകവെക്കാതെ സാധാരണക്കാരും നിയമജ്ഞരും വിദ്യാർത്ഥികളും മത പ്രതിനിധികളും രാഷ്ട്രീയക്കാരും ബിസിനസുകാരും എല്ലാം അടങ്ങുന്ന ഒരു സമാധാനപരമായ പ്രകടനമായിരുന്നു ഞായറാഴ്ച രാവിലെ നടന്നത്. പലരുടെയും കയ്യിൽ “കരാള നിയമം അവസാനിപ്പിക്കുക” എന്നും നാടുകടത്തൽ തടയുക എന്നുള്ള പോസ്റ്ററുകളും ഉണ്ടായിരുന്നു. പോലീസും സംഘാടകരും വ്യത്യസ്തങ്ങളായ കണക്കുകളാണ് പ്രതിഷേധക്കാരുടെ എണ്ണത്തെ സംബന്ധിച്ച് നൽകുന്നതെങ്കിലും 1997നു ശേഷം നടന്ന ഏറ്റവും വലിയ പ്രകടനമായിരുന്നു ഇന്നലത്തേത്. ഹോങ്കോങ് ലീഡർ കാരി ലാമിനെതിരെ വൻ അതൃപ്തി ആണുള്ളതെന്നും ഇതൊരു ജീവന്മരണപ്പോരാട്ടം ആണെന്നും റോക്കി എന്ന 59 കാരനായ പ്രൊഫസർ വാർത്താചാനലുകളോട് പ്രതികരിച്ചു.
പുതിയ നിയമവുമായി മുന്നോട്ടു പോകുമെന്ന് ഗവൺമെന്റ് വക്താവ് അറിയിച്ചു. ഇത്രയും വലിയ പ്രതിഷേധം നടന്നെങ്കിലും വലിയ ഒരു മാറ്റമൊന്നും പ്രകടനക്കാർ പ്രതീക്ഷിക്കുന്നില്ല. പ്രീതിപക്ഷ പാർട്ടികൾ ഭൂരിപക്ഷം കുറവുള്ളടത്തോളം പ്രതീക്ഷയ്ക്ക് വകയില്ലെന്ന് രാക്ഷ്ട്രീയ നിരീക്ഷകർ കരുതുന്നു . കൊലപാതകം ,ബലാത്സംഗം തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് മാത്രമേ നാടുകടത്തൽ ബാധകമാവൂ എന്നും മതപരമോ രാഷ്ട്രീയമോ ആയ കേസുകളിൽ ഇത് പരിഗണിക്കില്ലെന്നുമാണ് ഉദ്യോഗസ്ഥർ പറയുന്നത്. അവസാന തീരുമാനം കോടതിയുടെതാണെന്നും അവർ അറിയിച്ചു.
യുവ വോട്ടർമാരെ തന്റെ പാർട്ടിയുടെ കുടകീഴിൽ കൊണ്ടുവരാനുള്ള പദ്ധതിയുടെ ഭാഗമായി അടുത്ത 10 വർഷത്തെ ജെനെറേഷൻ റെന്റിനുവേണ്ടി 1.5 ദശലക്ഷം വീടുകളാണ് കൺസർവേറ്റീവ് നേതാവ് ജെറമി ഹണ്ട് വാഗ്ദാനം ചെയ്തിരിക്കുന്നത്.യുവാക്കളുടെ വിശ്വാസം നേടിയെടുത്തില്ലെങ്കിൽ അടുത്ത ഇലക്ഷനിൽ പരാജയപ്പെടുമെന്ന് ഫോറിൻ സെക്രട്ടറി മൈക്കിൾ ഗോവ് അഭിപ്രായപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് യുവജനങ്ങളുടെ വിശ്വാസം നേടിയെടുക്കാനുള്ള പദ്ധതിയുമായി കൺസർവേറ്റിവ് പാർട്ടി മുന്നോട്ട് പോകുന്നത്. ഇതിന്റെ ഭാഗമായി വിദ്യാഭ്യാസ വായ്പയുടെ പലിശ കുറയ്ക്കാനും യുവ സംരംഭകർക്ക് കൂടുതൽ സൗജന്യങ്ങൾ നൽകികൊണ്ടുള്ള പദ്ധതികളുമാണ് ആസൂത്രണം ചെയുന്നത്. കഴിഞ്ഞ കാലങ്ങളിലെ കൺസർവേറ്റിവ് നേതൃത്വത്തിലുള്ള ഗവൺമെന്റുകളുടെ പല നയ പരിപാടികളും യുവ വോട്ടർമാരെ തങ്ങളിൽനിന്ന് അകറ്റിയെന്നുള്ള അഭിപ്രായമാണ് പല നേതാക്കൾക്കുമുള്ളത്.
ജെറെമി ഹണ്ടിൻെറ അഭിപ്രായത്തിൽ പുതിയ തലമുറയും പഴയ തലമുറയും തമ്മിലുള്ള ഐക്യം രാജ്യത്തുണ്ടാകേണ്ടത് വളരെ അത്യന്താപേഷിതമാണ്. താൻ പ്രധാന മന്ത്രിയാകുവാണ് എങ്കിൽ കാലാവസ്ഥാ വ്യതിയാനം,മാനസിക ആരോഗ്യം,വിദ്യഭ്യാസം തുടങ്ങിയ തന്ത്രപരമായ വിഷയങ്ങളിൽ യുവ ജനതയ്‌ക്കൊപ്പം നിന്ന് പ്രവർത്തിക്കുമെന്ന് അദ്ദേഹം ഉറപ്പു പറഞ്ഞു. 2020 ൻെറ പകുതിയോടെ ഗവൺമെന്റ് പദ്ധതിയിടുന്നത് 300,000 ഭവനങ്ങൾ പൂർത്തിയാക്കുമെന്നാണ് വാഗ്ദാനം നൽകിയിരിക്കുന്നത്.ഇവയൊക്കെത്തന്നെ ആധുനിക സൗകര്യങ്ങളോടു കൂടിയുള്ള യുവ ജനങ്ങളുടെ സ്വപ്ന ഭാവനങ്ങളായിരിക്കുമെന്ന് അദ്ദേഹം ഉറപ്പു പറഞ്ഞു. ഈ പുതിയ പദ്ധതിയുടെ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ വെളിപ്പെടുത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്.
ഈ പ്രഖ്യാപിച്ച പദ്ധതികൾ ടോറി നേത്രു തിരഞ്ഞെടുപ്പിൽ ജെറെമി ഹണ്ടിന് വ്യക്തമായ മുൻതൂക്കം നൽകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.
ബ്രിട്ടീഷ് ആഭ്യന്തര വകുപ്പിനെതിരെ വർണ്ണവിവേചന ആരോപണം. ബ്രിട്ടനിലേക്ക് ക്ഷണിക്കപ്പെട്ട പല ഗവേഷകർക്കും ആഭ്യന്തരവകുപ്പ് വിസ നിഷേധിച്ചു. കഴിഞ്ഞ ഏപ്രിലിൽ ബ്രിട്ടണിൽ വച്ച് നടന്ന ട്രെയിനിങ് ക്യാമ്പിൽ ആഫ്രിക്കയിലെ സിയറി ലൗണിൽ നിന്നുള്ള ആറ് എബോള രോഗ ഗവേഷകർക്ക് പങ്കെടുക്കാൻ സാധിക്കാതെ പോയത് ഇതിന്റെ ഭാഗമായാണ്. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ് നടത്തിയ ആഫ്രിക്കൻ സബ്മിറ്റിലും ഇരുപത്തിനാലോളം ഗവേഷകർക്ക് പങ്കെടുക്കാൻ സാധിച്ചില്ല.
ഇതേതുടർന്ന് ബ്രിട്ടൻ ആഭ്യന്തരവകുപ്പിനെതിരെ വളരെ ശക്തമായ ആരോപണങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. “ഒബ്സർവർ” പത്രത്തിനു നൽകിയ കുറിപ്പിൽ എഴുപതോളം ഗവേഷകരും അധ്യാപകരും ഈ നടപടിയെ രൂക്ഷമായി വിമർശിച്ചു . ആഫ്രിക്കൻ വംശജർക്ക് വിസ നിഷേധിച്ചത് ബ്രിട്ടന്റെ ആഗോള സമ്മതിക്ക് ഏറ്റ കനത്ത പ്രഹരം ആണെന്ന് അവർ വിലയിരുത്തി. ആഗോള പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ബ്രിട്ടനിന്റെ പ്രവർത്തനങ്ങളെയും ഇത് കാര്യമായി ബാധിക്കും.
ബ്രിട്ടണിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസ് ഡയറക്ടർ ആയിരിക്കുന്ന മെലിസ ഇതിനെ രൂക്ഷമായി വിമർശിച്ചു. യൂണിവേഴ്സിറ്റിയുടെ പല ഗവേഷണ പദ്ധതികളെയും ഇത് കാര്യമായി ബാധിച്ചിട്ടുണ്ട് എന്ന് അവർ വാർത്താകുറിപ്പിൽ അറിയിച്ചു. ഏപ്രിൽ മാസത്തിൽ പല ഗവേഷണങ്ങൾക്കായി ബ്രിട്ടനിലേക്ക് ക്ഷണിക്കപ്പെട്ട 25 ഗവേഷകരിൽ ഇരുപത്തിനാലോളം പേർക്കാണ് വിസ നിഷേധിക്കപ്പെട്ടത്.
എന്നാൽ ഈ ആരോപണത്തെ ബ്രിട്ടൻ ആഭ്യന്തരവകുപ്പ് ശക്തമായി നിഷേധിച്ചു. എല്ലാ വിദേശ അപേക്ഷകളെയും നിയമപരമായി തന്നെയാണ് പരിഗണിച്ചത് എന്നും അന്താരാഷ്ട്ര ഗവേഷകരെ ബ്രിട്ടൺ എപ്പോഴും സ്വാഗതം ചെയ്യുകയാണ് ചെയ്തിട്ടുള്ളതെന്നും ആഭ്യന്തര വകുപ്പ് അറിയിച്ചു.
തന്റെ കൊകൊക്കെയ്ൻ ഉപയോഗം ജീവിതത്തിലെ ഏറ്റവും വലിയ തെറ്റുകളിൽ ഒന്നാണെന്ന് ഏറ്റുപറഞ്ഞ് ടോറി നേതാവ് മൈക്കിൾ ഗോവ്. ബ്രിട്ടനിന്റെ പരിസ്ഥിതി, ഭക്ഷ്യ സെക്രട്ടറിയും അതോടൊപ്പം തെരേസ മേ സ്ഥാനമൊഴിഞ്ഞതിനുശേഷമുള്ള തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയും ആണ് അദ്ദേഹം.
ഡെയിലി മെയിലിനു നൽകിയ അഭിമുഖത്തിലാണ് പത്രപ്രവർത്തകൻ ആയിരിക്കുമ്പോൾ താൻ പലതവണ കൊക്കെയ്ൻ ഉപയോഗിച്ചതായി അദ്ദേഹം വെളിപ്പെടുത്തിയത്. എന്നാൽ ഇത് തന്റെ പ്രധാനമന്ത്രി പദവിയിലേക്കുള്ള പ്രയാണത്തിൽ ഒരു തടസ്സമായി കാണരുതെന്ന് അദ്ദേഹം പറഞ്ഞു. 2015- 16 കാലഘട്ടത്തിൽ ബ്രിട്ടൻ നിയമ സെക്രട്ടറിയായി പ്രവർത്തിച്ച ഇദ്ദേഹം തെരേസ മേ രാജിവെച്ച ഒഴിവിൽ ബ്രിട്ടൻ പ്രധാനമന്ത്രിപദത്തിനായി മത്സരിക്കുന്ന 11 ടോറി എംപിമാരിൽ ഒരാളാണ്.
ബ്രിട്ടനിലെ മറ്റു പല നേതാക്കളും സമാന രീതിയിലുള്ള ക്ഷമാപണവുമായി രംഗത്തുവന്നിട്ടുണ്ട്. ജൂലൈയിൽ നടക്കുന്ന തിരഞ്ഞെടുപ്പിലെ മറ്റൊരു സ്ഥാനാർത്ഥിയായ റോറി സ്റ്റുവാർട്ട് 15 വർഷങ്ങൾക്ക് മുൻപ് ഇറാനിൽ വച്ച് നടന്ന ഒരു വിവാഹത്തിൽ മയക്കു മരുന്ന് ഉപയോഗിച്ചതായി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു . തെരേസ മേയ് ശേഷം കൺസർവേറ്റീവ് പാർട്ടി നേതാവാകാൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെട്ട ബോറിസ് ജോൺസണ് എതിരെയും ആരോപണങ്ങൾ ഉയർന്നു വന്നിട്ടുണ്ട്.
എല്ലാ രാഷ്ട്രീയ പ്രവർത്തകർക്കും ഒരു പൂർവചരിത്രം ഉണ്ട്. താൻ പത്രപ്രവർത്തകനായിരുന്നപ്പോൾ ഒരിക്കലും ഒരു രാഷ്ട്രീയക്കാരൻ ആകുമെന്ന് ചിന്തിച്ചിട്ടില്ല എന്ന് ഗോവ് അഭിമുഖത്തിൽ പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് തെരേസ മേ ബ്രിട്ടനിന്റെ പ്രധാനമന്ത്രിപദം രാജിവച്ചത്. ജൂലൈയിലാണ് പ്രധാനമന്ത്രി പദത്തിനുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്.
1400 ഓളം ആളുകളിൽ നടത്തിയ സർവ്വേ ഫലം ആണ് ഗുഡ് ഹോം റിപ്പോർട്ടായി പുറത്തുവന്നിരിക്കുന്നത്. യൂറോപ്പിൽ ഉള്ളവരോട് സന്തോഷത്തെക്കുറിച്ചും വീടിനെക്കുറിച്ചുമുള്ള ചോദ്യങ്ങളാണ് പ്രധാനമായും സർവേയിൽ ഉണ്ടായിരുന്നത്. സ്വന്തം വീടുകളെ കുറിച്ച് ചിന്തിക്കുമ്പോൾ യുകെ നാലാമത് സന്തോഷം ഉള്ള സ്ഥലമാണ്. കുറവ് പ്രകാശം, മോശം ശ്വസന വായു, സ്ഥലപരിമിതി എന്നിവയാണ് ബ്രിട്ടീഷുകാർക്ക് അരോചകമാകുന്ന ഗാർഹിക ബുദ്ധിമുട്ടുകൾ. യൂറോപ്പിലെ പത്ത് രാജ്യങ്ങളിലാണ് സർവ്വേ നടത്തിയത്. ഗാർഹിക സന്തോഷത്തിൽ ഒന്നാം സ്ഥാനത്ത് നെതർലാൻഡും രണ്ടാം സ്ഥാനത്ത് ജർമനിയും മൂന്നാം സ്ഥാനത്ത് ഡെൻമാർക്കും ആണ്.
സർവേ നടത്തിയ ഹാപ്പിനസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പറയുന്നത് സിറ്റിയിൽ താമസിക്കുന്നവരുടെയും നാട്ടിൻപുറത്ത് താമസിക്കുന്നവരുടെയും സന്തോഷത്തിൽ പ്രകടമായ വ്യത്യാസം ഒന്നും ഇല്ലെന്നാണ്. സന്തോഷം കണ്ടെത്താൻ നമ്മൾ തിരഞ്ഞെടുക്കുന്നത് തെറ്റായ സ്ഥലങ്ങൾ ആണെന്ന് ഹാപ്പിനസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സി ഇ ഒ മേയ്ക് വൈക്കിംഗ് പറയുന്നു. ” നമ്മളെ സന്തോഷിപ്പിക്കുന്ന” കാര്യങ്ങളും” നമ്മളെ സന്തോഷിപ്പിക്കുന്നത്” എന്ന് നമ്മൾ ചിന്തിക്കുന്ന കാര്യങ്ങളും വ്യത്യസ്തമാണ്. നമ്മുടെ ജീവിതത്തെ പാകപ്പെടുത്തുന്ന വീടുകളിലാണ് സന്തോഷം കുടികൊള്ളുന്നത്. അവിടെയാണ് നമ്മൾ സുഖവും സമാധാനവും സുരക്ഷിതത്വവും അനുഭവിക്കുന്നത്. തിരക്കുപിടിച്ചതും ശ്രദ്ധ ക്ഷണിക്കാൻ വെമ്പൽ കൊള്ളുന്നതുമായ ഈ ലോകത്ത് നമ്മുടെ ആകെയുള്ള അഭയകേന്ദ്രമാണ് നമ്മുടെഗൃഹങ്ങൾ ആണ് .
പത്തിൽ 7.69 സ്കോറും ആയി ഡച്ച് പട്ടികയിൽ മുന്നിൽ ഉണ്ട്. 6.57 ആയി റഷ്യ ഏറ്റവും പിന്നിലും. നാലാം സ്ഥാനം ലഭിച്ച ബ്രിട്ടന് 7.4 പോയിന്റ് ആണുള്ളത്. ജനങ്ങളുടെ സന്തോഷത്തിന്റെ 13 ശതമാനം ഗൃഹങ്ങളുമായി ബന്ധപ്പെട്ടാണുള്ളത്, 14 ശതമാനം ആരോഗ്യവും ഫിട്നെസ്സും ആയി ബന്ധപ്പെട്ടും 6% നാം എന്ത് സമ്പാദിക്കുന്നു എന്നതുമായി ബന്ധപ്പെട്ടും ആണ് ഉള്ളത്. കിംഗ്ഫിഷർ സിഇഒ വോണിക് ലോറി പറയുന്നത് വീടുകളാണ് നമ്മുടെ സന്തോഷത്തിലേക്കുള്ള താക്കോൽ എന്നാണ്. അദ്ദേഹം 16 വർഷമായി വീടുകൾ നവീകരിക്കുന്ന മേഖലയിലുള്ള വ്യക്തിയാണ്.
മുൻ വിദേശകാര്യസെക്രട്ടറി ബോറിസ് ജോൺസന് എതിരെയുള്ള നിയമ നടപടി ഹൈക്കോടതി റദ്ദാക്കി. 2016ലെ യൂറോപ്യൻ യൂണിയൻ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ബ്രക്സിറ്റ് ആരോപണങ്ങളെ ചൊല്ലിയുള്ള വിവാദത്തെ തുടർന്നാണ് കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടത്. ബ്രിട്ടൻ, 350 മില്യൺ പൗണ്ട് യൂറോപ്യൻ യൂണിയന് എല്ലാ ആഴ്ചയും നൽകിയെന്ന് അദ്ദേഹം രണ്ടു വർഷം മുമ്പത്തെ പ്രചാരണ ചടങ്ങുകൾക്കിടയിൽ പറയുകയുണ്ടായി. 350 മില്യൺ പൗണ്ട് എന്ന കണക്ക് പ്രോ -ബ്രെക്സിറ്റ് ക്യാമ്പയിനിൽ ഒരു പ്രധാന വിഷയം തന്നെയായി മാറി. ബ്രക്സിറ്റ് ക്യാമ്പയിൻ ബസ്സിൽ രേഖപ്പെടുത്തിയത് ഇപ്രകാരമായിരുന്നു “നമ്മൾ 350 മില്യൺ പൗണ്ട് ഓരോ വാരവും യൂറോപ്യൻ യൂണിയന് നൽകുന്നു. എൻ എച്ച് എസിനെ സഹായിക്കുവാൻ നാം മുൻകൈയെടുക്കണം.” ഇതിനെതിരെ പല പ്രമുഖരും രംഗത്തെത്തി. ഇത് ജനങ്ങളെ വഞ്ചിക്കുന്നതിന് തുല്യമാണെന്ന് അവർ ആരോപിച്ചു.
ജോൺസന് എതിരെ നിയമ നടപടികൾ സ്വീകരിച്ചത് 29കാരനായ വ്യവസായി മാർക്കസ് ബോളാണ്. ബോളിന്റെ അഭിഭാഷകർ ജോൺസനെ ഉത്തരവാദിത്വമില്ലാത്തവനും അവിശ്വസ്തനുമായാണ് വിശേഷിപ്പിച്ചത്. ബ്രക്സിറ്റ് ജസ്റ്റിസ് എന്ന പേരിലുള്ള നിയമനടപടിക്ക് വേണ്ടി 2016 ജൂൺ മുതൽ ബോൾ പ്രവർത്തിക്കുകയുണ്ടായി. ബോൾ നിരന്തരമായി രാഷ്ട്രീയത്തിലെ അഴിമതിയെ വേരോടെ പിഴുതെറിയാൻ ശ്രമിച്ചുവെന്ന് ബ്രക്സിറ്റ് ജസ്റ്റിസ് വെബ്സൈറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ബോറിസ് ജോൺസന് എതിരെയുള്ള കേസ് റദ്ദാക്കിയതിലുള്ള കാരണങ്ങൾ കോടതി ഇനിയും വെളിപ്പെടുത്താനുണ്ടെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. വ്യക്തമായ കാരണങ്ങൾ ഇനിയും അറിയേണ്ടിയിരിക്കുന്നു. വിധിയെ തുടർന്ന് ബോൾ ഇങ്ങനെ അഭിപ്രായപ്പെട്ടു “നമ്മൾ രാഷ്ട്രീയ നേതാക്കൾക്ക് കള്ളത്തരങ്ങൾ പറയുവാൻ ഒരു പച്ചക്കൊടി കിട്ടിയിരിക്കുന്നു”. എന്നാൽ ആഭ്യന്തര സെക്രട്ടറി സായിദ് ജാവീദ് ഈ വിധിയെ അനുകൂലിച്ച് സംസാരിക്കുകയുണ്ടായി. “ബോറിസ് ജോൺസന് എതിരെ കോടതി വിധി അനുകൂലമായതിൽ സന്തോഷമുണ്ട്. നമ്മുടെ സംസാര സ്വാതന്ത്ര്യം കൂടുതൽ വെല്ലുവിളി നേരിടുകയാണ് ” അദ്ദേഹം ഇപ്രകാരം ട്വീറ്റ് ചെയ്തു.
തെരേസ മേയുടെ പടിയിറകത്തോടെ അടുത്ത പ്രധാനമന്ത്രിയാകാൻ ഏറ്റവും അധികം സാധ്യതയുള്ള വ്യക്തിയാണ് ബോറിസ് ജോൺസൺ എന്ന് രാഷ്ട്രീയ നീരിക്ഷകർ കരുതുന്നു. ഈ കോടതിവിധി അനുകൂലമായത് എന്തുകൊണ്ടും ജോൺസന് വരും തിരഞ്ഞെടുപ്പിൽ നേട്ടം തന്നെയാണ്.
ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗികൾ ഭക്ഷ്യവിഷബാധ മൂലം മരിച്ചു. ഭക്ഷ്യവിഷബാധയേറ്റ ആറ് പേരിൽ മൂന്ന് പേർ മരിച്ചു. രോഗികൾക്ക് നൽകിയ പാക്കഡ് സാൻ വിച്ചുകളിൽ നിന്നും ലിസ്റ്റീരിയ ബാക്ടീരിയയുടെ സാന്നിധ്യം പരിശോധനയിൽ തെളിഞ്ഞു.
ഗുഡ് ഫുഡ് ചെയിൻ എന്ന കമ്പനിയുടെ സാൻവിച്ച് കളിലാണ് ലിസ്റ്റീരിയ ബാക്ടീരിയയുടെ സാന്നിധ്യം തെളിഞ്ഞത്. ഭക്ഷ്യ വിഷബാധ ഉണ്ടാക്കുന്ന ഒരു തരം ബാക്ടീരിയയാണ് ലിസ്റ്റീരിയ. അത്തരം സാൻവിച്ചുകൾ നീക്കം ചെയ്തുവെന്നും സാൻവിച്ച് ഉൽപാദനം താൽക്കാലികമായി നിർത്തിവെച്ചു എന്നും ഇംഗ്ലണ്ടിലെ പൊതു ആരോഗ്യ വകുപ്പ് നൽകിയ പ്രസ്താവനയിൽ രേഖപ്പെടുത്തി. ഇതോടെ “നോർത്ത് കൺട്രി കുക്ക് ട് മീറ്റ്‌സ് “എന്ന ഉൽപാദകരും സാൻവിച്ചു ഉൽപ്പാദനം നിർത്തിവെച്ചു.
മരിച്ച മൂന്ന് പേരും ഇംഗ്ലണ്ടിലെ ആശുപത്രികളിലെ രോഗികൾ ആയിരുന്നുവെന്നും സാധാരണ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും നാഷണൽ ഇൻഫെക്ഷൻ സർവീസ് മേധാവി ഡോക്ടർ നിക്ക് ഫിൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതോടൊപ്പം ഫുഡ് സ്റ്റാൻഡേർഡ് അതോറിറ്റിയും പ്രശ്നപരിഹാരത്തിനായി രംഗത്തുവന്നിട്ടുണ്ട്. ലിസ്റ്റീരിയ ബാക്ടീരിയകൾ സാധാരണയായി പാലിലും മറ്റും കാണപ്പെടാറുള്ളത് ആണ്. ആരോഗ്യമുള്ളവരേക്കാൾ കൂടുതൽ രോഗപ്രതിരോധശേഷി കുറഞ്ഞവരെയും ഗർഭിണികളെയും കുട്ടികളെയും ആണ് ഇത് കൂടുതൽ ബാധിക്കുന്നത്.
സാധാരണക്കാർ ആശങ്കപ്പെടേണ്ടതില്ലെന്നും ആശുപത്രിയിലെ രോഗികൾ ആയിരിക്കുമ്പോഴാണ് ഇവർക്ക് ഭക്ഷ്യവിഷബാധയേറ്റ് എന്നും , ആശുപത്രിയുടെ മെനുവിൽ നിന്നും പൂർണ്ണമായി സാൻവിച്ചുകൾ നീക്കം ചെയ്തതായും ആശുപത്രിവൃത്തങ്ങൾ അറിയിച്ചു.
ന്യൂസ് ഡെസ്ക്
M1 മോട്ടോർ വേയിൽ ഉണ്ടായ അപകടത്തിൽ രണ്ടു പേർ മരണമടഞ്ഞു ഇന്നു രാവിലെ 8.15ന് ആണ് സംഭവം നടന്നത്. ജംഗ്ഷൻ 34 മെഡഹോളിനടുത്ത് ടിൻസ്ലി വയാഡക്ടിൽ ഒരു ട്രക്കും വാനും കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. എയർ ആംബുലൻസിൽ പരിക്കേറ്റവരെ ഉടൻ ഹോസ്പിറ്റലിൽ എത്തിച്ചു. അപകടത്തിൽ രണ്ടുപേർ മരണമടഞ്ഞതിനെത്തുടർന്ന് കൊളീഷൻ ഇൻവെസ്റ്റിഗേഷനായി മോട്ടോർ വേ ഇരു ദിശകളിലും അടയ്ക്കുകയായിരുന്നു.
പത്തു മണിക്കൂർ നേരത്തേക്കാണ് M1 അടച്ചത്. ഇതേത്തുടർന്ന് വൻ ട്രാഫിക് ക്യൂ രൂപം കൊണ്ടു. ആദ്യം സൗത്ത് ബൗണ്ട് ഭാഗം തുറന്നെങ്കിലും നോർത്ത് ബൗണ്ട് അടച്ചിരിക്കുകയാണ്. അപകടകരമായ രീതിയിൽ ഡ്രൈവ് ചെയ്തതിന് ഹള്ളിൽ നിന്നുള്ള 39കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ ഇന്നു കൺസർവേറ്റീവ് പാർട്ടി നേതൃപദവി രാജിവയ്ക്കും. ഫലത്തിൽ ഇത് പ്രധാനമന്ത്രിപദം രാജിവയ്ക്കലാണ്. പക്ഷേ, ഉൾപാർട്ടി തെരഞ്ഞെടുപ്പിലൂടെ പുതിയ പ്രധാനമന്ത്രിയെ കണ്ടെത്തുന്നതുവരെ അവർ പ്രധാനമന്ത്രിയുടെ ചുമതലകൾ തുടരും. ബ്രെക്സിറ്റ് വിഷയത്തിലെ അനിശ്ചിതത്വമാണ് മേയെ രാജിവയ്ക്കാൻ നിർബന്ധിതയാക്കിയത്.
പ്രധാനമന്ത്രി പദത്തിനായി മത്സരിക്കുന്നവരിൽ മുൻ വിദേശകാര്യ സെക്രട്ടറി ബോറീസ് ജോൺസൺ ആണു മുന്നിൽ. 11 കൺസർവേറ്റീസ് എംപിമാർ കൂടി മത്സരത്തിനുണ്ട്. തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക നടപടികൾ തിങ്കളാഴ്ച തുടങ്ങും.
ബ്രെക്സിറ്റിനായി യൂറോപ്യൻ യൂണിയനുമായി മേ ഉണ്ടാക്കിയ വിടുതൽ കരാർ ബ്രിട്ടീഷ് പാർലമെന്റ് പലവട്ടം തള്ളി. ഇതേത്തുടർന്നാണ് മേ രാജിപ്രഖ്യാപനം നടത്തിയത്.
ബ്രെക്സിറ്റിനെ എതിർത്തിരുന്ന മേ, ബ്രെക്സിറ്റിനായി കരാർ ഉണ്ടാക്കാനുള്ള നിയോഗം പേറിയത് വിരോധാഭാസമായിരുന്നു. ബ്രെക്സിറ്റ് ഹിതപരിശോധനയിൽ ബ്രിട്ടീഷ് ജനത അനുകൂലമായി വിധി എഴുതിയപ്പോൾ ബ്രെക്സിറ്റ് വിരുദ്ധനായ മുൻ പ്രധാനമന്ത്രി ഡേവിഡ് കാമറോണിന് രാജിവയ്ക്കേണ്ടിവന്നു. തുടർന്നാണ് മേ പ്രധാനമന്ത്രിയായത്. പാർലെന്റിൽ ഭൂരിപക്ഷം കൂട്ടി ബ്രെക്സിറ്റ് നടപ്പാക്കമെന്ന പ്രതീക്ഷയിൽ മേ ഇടക്കാല തെരഞ്ഞെടുപ്പു നടത്തിയെങ്കിലും പാളി. മേയ്ക്കു വീണ്ടും സർക്കാർ രൂപീകരിക്കാനായെങ്കിലും ഉള്ള ഭൂരിപക്ഷം നഷ്ടമായി.