ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങളുള്ള ഏകദേശം 75 ലക്ഷത്തോളം ഫോട്ടോകളും വീഡിയോകളും ഇന്റർനെറ്റിൽ ലഭ്യമാണെന്ന്, ഇന്റർനെറ്റ് വാച്ച് ഫൗണ്ടേഷൻ റിപ്പോർട്ട്. ഇതിൽ ഒരു ലക്ഷത്തി മുപ്പത്തിരണ്ടായിരം കണ്ണികളും ലൈംഗിക കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടവ ആണെന്ന് ചാരിറ്റി അറിയിച്ചു. ഈ വിവരങ്ങളെല്ലാം തന്നെ നമ്മൾ സാധാരണയായി ഉപയോഗിക്കുന്ന വെബ്ബിൽ ലഭ്യമാണ്.

ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ സുസി ഹാർഗ്രീവ്സ് ഇതിനെ വലിയ ഒരു ദുരന്തം എന്നാണ് വിശേഷിപ്പിക്കുന്നത്. ക്ലിയർ വെബ് എന്നറിയപ്പെടുന്ന ദൈനംദിന ഓൺലൈൻ ശേഖരങ്ങളിൽ ആണ് ഇവ കാണപ്പെടുന്നത്. അതായത് നമ്മൾ വാർത്തകൾ കാണാനും വിവരശേഖരണത്തിനും ഷോപ്പിങ്ങിനും ആയി ഉപയോഗിക്കുന്ന നിത്യോപയോഗ മേഖലയിൽ. ഈ റിപ്പോർട്ടുകളുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുന്നതും ഭയാനകമായ വസ്തുതയാണ്.

എന്നാൽ ചാരിറ്റിയുടെ ഹോട്ട്‌ലൈൻ മാനേജറായ ക്രിസ് പറയുന്നത് ഈ വർദ്ധനവിന് പിന്നിൽ മറ്റ് കാരണങ്ങളും ഉണ്ടെന്നാണ്. ഇതിനായി കൂടുതൽ സ്റ്റാഫ് അവയർനസും വൈദഗ്ധ്യവും ആവശ്യമാണ്. ചൈൽഡ് അബ്യൂസ് എന്ന പേരിൽ ഞങ്ങളുടെ മുന്നിലെത്തുന്ന ചിത്രങ്ങളെല്ലാം ഞങ്ങൾ നിരീക്ഷിക്കാറുണ്ട്, എന്നാൽ അവയിൽ പലതും കുറ്റകൃത്യങ്ങൾ അല്ലതാനും. തെറ്റായ വിവരങ്ങൾ നൽകി ജനങ്ങൾ ഞങ്ങളുടെ സമയം നഷ്ടപ്പെടുത്തുന്നത് കുറയ്ക്കണം. 2018 ൽ മാത്രം ചാരിറ്റിക്ക് ഇതിലൂടെ 150,500 പൗണ്ടാണ് നഷ്ടം വന്നിരിക്കുന്നത്, ഏകദേശം നാലര വർഷം സമയവും പാഴായി. ഇതിന്റെ വെബ്സൈറ്റ്, കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ പാലിക്കേണ്ട കൃത്യമായ മാനദണ്ഡങ്ങൾ നൽകുന്നുണ്ട്. പൊതുജനങ്ങൾ അതനുസരിച്ച് പെരുമാറാൻ തയ്യാറാവണം.

കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾ തീർച്ചയായും ഭയാനകമായ കുറ്റം തന്നെയാണ്, എന്നാൽ യാഥാർത്ഥ്യത്തെ മുഖവിലക്കെടുക്കാൻ നാമെല്ലാവരും തയ്യാറാകണമെന്ന് മിസ്സ് ഹാർഗ്രീവ്സ് ആവർത്തിച്ചു.