ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ :കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ കൂടുന്നു എന്ന് ചാരിറ്റി എൻഎസ്പിസിസിയുടെ വെളിപ്പെടുത്തൽ. 2018 – 19 വർഷത്തിൽ 4500ൽ അധികം കുട്ടികളാണ് ചൈൽഡ്‌ലൈനിലേക്ക് വിളിച്ചത്. കഴിഞ്ഞ വർഷങ്ങളേക്കാൾ 16%ത്തിന്റെ വർധനവ്. ഇത് ആശങ്ക ഉളവാകുന്ന ഒന്നാണെന്നു അവർ പറഞ്ഞു. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിനെ ചെറുക്കാൻ അധ്യാപകർക്ക് മികച്ച പരിശീലനം ആവശ്യമാണെന്നും ചാരിറ്റി പറഞ്ഞു. ഓൺലൈൻ ഗെയിമുകളും സമൂഹമാധ്യമങ്ങളും വഴിയാണ് അത്തരക്കാർ കുട്ടികളെ കണ്ടെത്തുന്നത്.

ചൈൽഡ്‌ലൈന്റെ തലവൻ ഷോൺ ഫ്രിയൽ പറഞ്ഞു ; “ലൈംഗിക അതിക്രമങ്ങളിലെ വർദ്ധനവ് വളരെ പ്രധാന്യം അർഹിക്കുന്നു. ഒരു കുട്ടി, താൻ ചൂഷണത്തിന് ഇരയാകുവാണെന്നത് മനസ്സിലാക്കുന്നതും അത് വെളിപ്പെടുത്തുന്നതും ബുദ്ധിമുട്ടുള്ള കാര്യമാണ്.” അധ്യാപകർക്ക് മികച്ച രീതിയിലുള്ള ലൈംഗിക വിദ്യാഭ്യാസ പരിശീലനം ആവശ്യമാണെന്നും എൻഎസ്‌പിസിസി അഭിപ്രായപ്പെട്ടു.

2020ൽ ഇംഗ്ലണ്ടിലെ സ്കൂളുകളിൽ നിർബന്ധിത ലൈംഗിക വിദ്യാഭ്യാസം നൽകണമെന്ന ആശയത്തെ ഫ്രിയേൽ സ്വാഗതം ചെയ്തു. അടുത്ത വർഷം സെപ്റ്റംബർ മുതൽ പ്രായത്തിന് അനുയോജ്യമായ രീതിയിൽ ആരോഗ്യകരമായ ബന്ധങ്ങളെക്കുറിച്ച് വിദ്യാർത്ഥികളെ പഠിപ്പിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. തന്റെ പന്ത്രണ്ടാം വയസ്സിൽ ഓൺലൈൻ ചാറ്റിങ് വഴി ഒരു പുരുഷൻ തന്നെ ചൂഷണം ചെയ്തു എന്ന് 22 കാരിയായ ലൂസി വെളിപ്പെടുത്തി. മാറുന്ന സാങ്കേതികവിദ്യയ്ക്ക് അനുസൃതമായി സ്കൂളുകൾ മാറേണ്ടതുണ്ടെന്ന് അവൾ സ്കൈ ന്യൂസിനോട് പറഞ്ഞു. 19 വയസ്സിൽ താഴെ ഉള്ളവർക്കായി കഴിഞ്ഞ വർഷം 250, 281 കൗൺസിലിംഗ് ക്ലാസുകൾ നടത്തുകയുണ്ടായി. 1986 മുതൽ ചൈൽഡ്‌ലൈൻ പ്രവർത്തിച്ചു വരുന്നു. മാനസികവും വൈകാരികവുമായ പ്രശ്നങ്ങൾ പങ്കുവെക്കാൻ ധാരാളം കുട്ടികൾ ചൈൽഡ്‌ലൈനിലേക്ക് വിളിക്കുന്നുണ്ട്.
ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം
ജനറൽ ഇലക്ഷനിൽ വിജയിക്കുകയാണെങ്കിൽ 2030ഓടെ രാജ്യത്തെ മുഴുവൻ വീടുകളിലും ബിസിനസ് സ്ഥാപനങ്ങളിലും ഫ്രീ ഫുൾ ഫൈബർ ബ്രോഡ്ബാൻഡ് നൽകുമെന്ന വാഗ്ദാനവുമായി ലേബർ പാർട്ടി രംഗത്ത്. പദ്ധതിയുടെ ഭാഗമായി ബി ടി ദേശീയ വൽക്കരിക്കും എന്നും പദ്ധതിക്ക് ആവശ്യമായ ചെലവുകൾ ടെക് ഭീമൻ മാരിൽ നിന്നും ടാക്സിനത്തിൽ ലഭ്യമാക്കുമെന്നും പാർട്ടി പറഞ്ഞു. രാജ്യം മുഴുവൻ 20 ബില്യൻ പൗണ്ട് ചെലവിൽ മിഷനറി എന്ന് വിശേഷിപ്പിക്കപ്പെട്ട പദ്ധതി നടപ്പിലാക്കുമെന്ന് ഷാഡോ ചാൻസിലർ ജോൺ മക്‌ഡോന്നേൽ ഉറപ്പുനൽകി. എന്നാൽ കൊക്കിലൊതുങ്ങാത്തത് എന്നാണ് പദ്ധതിയെപ്പറ്റി ബോറിസ് ജോൺസൺ അഭിപ്രായപ്പെട്ടത്.

നിലവിൽ ബ്രോഡ്ബാൻഡുകൾ തീരെ ലഭ്യമല്ലാത്ത ഇടങ്ങളിൽ ആദ്യം സൗകര്യം നൽകാൻ ശ്രമിക്കുമെന്ന് പാർട്ടി വാഗ്ദാനം നൽകുന്നു. പദ്ധതി വഴി ഷെയർ ഹോൾഡേഴ്സിന് ഉണ്ടാകാൻ സാധ്യതയുള്ള നഷ്ടം ഗവൺമെന്റ് ബോർഡുകൾ വഴി പരിഹരിക്കുമെന്നും, ബി ടി യിലെ തൊഴിലാളികൾക്ക് പെൻഷൻ കാര്യം പരിഗണിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. പാർട്ടിയുടെ ഗ്രീൻ ട്രാൻസ്ഫോർമേഷൻ ഫണ്ടിൽനിന്ന് ആവശ്യമായ ഫണ്ട് വകയിരുത്തും എന്ന് മാക്ഡോന്നേല്സ് പറഞ്ഞു.
എന്നാൽ പദ്ധതിയുടെ ചിലവ്, പ്രവർത്തനം എന്നിവ കൃത്യമായി വിലയിരുത്താൻ പാർട്ടിക്ക് കഴിഞ്ഞിട്ടില്ല. ബ്രോഡ്ബാൻഡ് ദാതാക്കൾ ബ്രിട്ടീഷ് ബ്രോഡ്ബാൻഡിനോട് സഹകരിക്കുന്നില്ല എങ്കിൽ അവയെ പൊതുസ്ഥാപനങ്ങൾ ആക്കാനും ആലോചനയുണ്ട്. യുകെയിലെ മില്യൻ കണക്കിന് വരുന്ന ബ്രോഡ്ബാൻഡ് ബില്ലുകൾക്ക് പദ്ധതി അന്ത്യംകുറിക്കും എന്ന് കരുതുന്നു.

ബി ടി ചീഫ് എക്സിക്യൂട്ടീവ് ആയ ഫിലിപ് ജെൻസൺ പറയുന്നത് പദ്ധതി വിചാരിക്കുന്ന അത്ര എളുപ്പമാവില്ല എന്നാണ്. പത്തുവർഷംകൊണ്ട് പദ്ധതിയുടെ ചെലവ് 83 ബില്യൻ പൗണ്ട് ആയി ഉയരുമെന്ന് ടോറി പാർട്ടി ആരോപിച്ചു. മാത്രമല്ല ഈ പദ്ധതി നികുതിദായകർക്ക് വലിയൊരു ബാധ്യത ആവാനും സാധ്യതയുണ്ട്. ആസ്ട്രേലിയയിൽ 6 മില്യൺ ഓളം പേർക്ക് സൗജന്യ ബ്രോഡ്ബാൻഡ് ലഭ്യമാക്കുന്നുണ്ട്. എന്നാൽ സർവീസ് ക്വാളിറ്റി പലയിടങ്ങളിൽ പലതാണ് എന്നതിനാൽ അതിനെ പൂർണമായി ആശ്രയിക്കാൻ കഴിയില്ല.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : 2025 അവസാനത്തോടെ ഒരു സാർവത്രിക അടിസ്ഥാന വരുമാനം യുകെയിൽ നടപ്പിലാക്കുമെന്ന് ഗ്രീൻസ് പാർട്ടിയുടെ വാഗ്ദാനം. വികലാംഗർക്കും ഒറ്റപെട്ടു കഴിയുന്ന മാതാപിതാക്കൾക്കും ഉൾപ്പെടെ ജോലിക്ക് തടസ്സങ്ങൾ നേരിടുന്നവർക്ക് അധിക വരുമാനം ലഭിക്കും. അതുപോലെ എല്ലാ മുതിർന്നവർക്കും ആഴ്ചയിൽ 89 പൗണ്ട് വരെ ലഭിക്കും. ഈയൊരു പദ്ധതിയ്ക്ക് 76 ബില്യൺ ഡോളർ അധിക ചിലവ് വരുമെന്നും അത് നികുതിയിലൂടെ ലഭിക്കുമെന്നും പാർട്ടിയുടെ സഹനേതാവ് സിയാൻ ബെറി പറഞ്ഞു. ഈ നയം മുമ്പത്തേക്കാൾ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് അവർ പറഞ്ഞു.

ഗ്രീൻ പാർട്ടിയുടെ പദ്ധതികൾ പ്രകാരം, സാർവത്രിക വായ്പയെ മാറ്റിസ്ഥാപിക്കാൻ വരുമാനത്തിന് കഴിയും. ഭവന ആനുകൂല്യവും പരിചരണത്തിന്റെ വേതനവും ഒഴികെയുള്ള എല്ലാ ആനുകൂല്യങ്ങളും പുതിയ പ്രതിഫലത്തിൽ ഉൾപ്പെടുത്തും, ഇത് അഞ്ച് വർഷത്തിനുള്ളിൽ ഘട്ടംഘട്ടമായി ലഭിക്കുകയും ചെയ്യും. ഏറ്റവും കുറഞ്ഞ വേതനത്തിൽ മുഴുവൻ സമയവും ജോലി ചെയ്യുന്ന ഒരാൾക്ക് അദേഹത്തിന്റെ വരുമാനം 32% ആയി ഉയരുമെന്ന് പാർട്ടി വാഗ്ദാനം ചെയ്യുന്നു. ദാരിദ്ര്യത്തെ നേരിടാനുള്ള നയങ്ങളും ലക്ഷ്യങ്ങളും ഗ്രീൻ പാർട്ടിക്കുണ്ടെന്ന് സിയാൻ ബെറി പറഞ്ഞു. ” സാമ്പത്തിക സുരക്ഷ ഒരു നല്ല സമൂഹത്തെ സൃഷ്ടിക്കുന്നതിന് കാരണമാവും.

സാർവത്രിക വരുമാനം ലഭിക്കുന്ന ആളുകൾക്ക് കൂടുതൽ പദ്ധതികൾ ഉണ്ടാകും, കൂടാതെ കൂടുതൽ ആളുകൾക്ക് ജോലി സമയം വെട്ടിക്കുറയ്ക്കാനും പുതിയ ഹരിത വ്യവസായം ആരംഭിക്കാനും കമ്മ്യൂണിറ്റി പ്രവർത്തനങ്ങളിൽ പങ്കെടുക്കാനും കഴിയും. അതുവഴി അവരുടെ ജീവിതം കൂടുതൽ മെച്ചപ്പെടും.” അദ്ദേഹം കൂട്ടിച്ചേർത്തു. സാർവത്രിക അടിസ്ഥാന വരുമാനം എന്ന ആശയം പടിഞ്ഞാറൻ കെനിയ, നെതർലാന്റ്സ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ ഇതിനകം പരീക്ഷിച്ചിട്ടുണ്ട്.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : ഇംഗ്ലണ്ടിലെ ആശുപത്രികളുടെ പ്രവർത്തനം പുറകോട്ടെന്നു കണക്കുകൾ. ആശുപത്രിയുടെ പ്രകടനം, സേവനം എന്നിവയിൽ രാജ്യത്തെ ആശുപത്രികൾ ഏറ്റവും മോശപ്പെട്ട നിലയിലാണെന്നാണ് കണക്കുകൾ വെളിവാക്കുന്നത്. എല്ലാ വർഷവും സാമൂഹികാരോഗ്യത്തിനായി ലക്ഷങ്ങൾ ചിലവാക്കുന്നുണ്ട്. എന്നാൽ ഇത് പൊതുജനാരോഗ്യ പുരോഗതിക്ക് ഉതകുന്ന രീതിയിലല്ല. ആനുവൽ ഹെൽത്ത് കെയർ ഇൻഡക്സ് പ്രകാരം യുകെ മുപ്പത്തിയഞ്ചാം സ്ഥാനത്താണ്. മുമ്പ് ഇത് 21 ആയിരുന്നു. ഇപ്പോൾ ഹോങ്കോങും സിംഗപ്പൂരും യുകെയ്ക്ക് മുന്നിലാണ്. തിരഞ്ഞെടുപ്പ് അടുത്തതോടെ രാഷ്ട്രീയ പാർട്ടികളുടെ പ്രചാരണത്തിൽ എൻ എച്ച് എസ് ഒരു പ്രധാന വിഷയം ആയി മാറിക്കഴിഞ്ഞു.

എൻ എച്ച് എസിന്റെ പ്രവർത്തനങ്ങൾ ശരാശരിക്കും താഴെയാണ്. യുകെയിൽ അർബുദം, ഹൃദ്രോഗ മരണങ്ങൾ വളരെ കൂടുതലാണ്. ഇതിന്റെ പ്രധാന കാരണം രോഗികളിൽ രോഗനിർണയം നടത്താൻ താമസിക്കുന്നു എന്നതാണ്. ധനസഹായവും കുറഞ്ഞതോടെ എൻ എച്ച് എസിന്റെ പ്രവർത്തനങ്ങൾ താറുമാറായി. സാധ്യതയുള്ളവരുടെ ലിസ്റ്റിൽ 4.42 ദശലക്ഷം രോഗികളാണ് ഉള്ളത്. രോഗികൾക്ക് വേണ്ടത്ര പരിചരണം നൽകാൻ ആശുപത്രികൾക്ക് കഴിയുന്നില്ല. പ്രകടന കണക്കുകൾ വെറുപ്പുളവാക്കുന്നതാണെന്നും ഉദ്യോഗസ്ഥരുടെയും ധനസഹായത്തിന്റെയും അഭാവമാണ് ഇതിന് കാരണമെന്നും ലേബർ പാർട്ടി നേതാവ് കോർബിൻ പറഞ്ഞു. ടോറികൾക്ക് ഇക്കാര്യത്തിൽ ലജ്ജാകരമായ റെക്കോർഡ് ആണുള്ളതെന്ന് ലിബറൽ ഡെമോക്രാറ്റ് ആരോഗ്യ വക്താവ് ലൂസിയാന ബെർഗർ അഭിപ്രായപ്പെട്ടു. സാമൂഹ്യ പരിപാലനം, മാനസികാരോഗ്യം, പൊതുജനാരോഗ്യം എന്നിവയിൽ അധിക നിക്ഷേപം നടത്തുന്നതിനായി ആദായനികുതിയിൽ ഒരു രൂപ വർധിപ്പിക്കാൻ ലിബ് ഡെംസ് നിർദ്ദേശിക്കുന്നു.

ഫ്രാൻസെസ് റീഡ് എന്ന സ്ത്രീയ്ക്ക് ഇടുപ്പ് മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്താൻ മാസങ്ങൾ കാത്തിരിക്കേണ്ടതായി വന്നു. 2018 ഏപ്രിലിൽ നടക്കേണ്ടത് ജൂലൈ വരെ നീട്ടിവെച്ചു. ഇതുമൂലം വളരെ അധികം ബുദ്ധിമുട്ടാണ് താൻ അനുഭവിച്ചതെന്ന് റീഡ് വ്യക്തമാക്കി. ശരത്കാലം വരുന്നതോടെ രോഗങ്ങളും വർധിക്കും. അതുമൂലം പുതിയ കിടക്കകളും ആവശ്യമായി വരും. നിലവിലെ സർക്കാർ ഇതിൽ എന്ത് നപടികൾ കൈക്കൊള്ളുമെന്ന് കാണേണ്ടിയിരിക്കുന്നു. എൻ എച്ച് എസിന് കൂടുതൽ ധനസഹായം നൽകാനായി ശക്തമായ ഒരു സമ്പദ് വ്യവസ്ഥ ആവശ്യമാണ്. അത് സൃഷ്ടിക്കാൻ ടോറികൾക്കെ കഴിയൂ എന്ന് പ്രധാനമന്ത്രി ജോൺസൻ പറഞ്ഞു. എന്നാൽ ടോറി സർക്കാരിന്റെ കീഴിൽ എൻ എച്ച് എസ് ഒരു ദുരിതത്തിലേക്കാണ് പോകുന്നതെന്ന് ലേബർ ഷാഡോ ഹെൽത്ത് സെക്രട്ടറി ജോനാഥാൻ അഷ്‌വർത്ത് പറഞ്ഞു.
ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം
ഈസ്റ്റ് ലണ്ടനിൽ അന്താരാഷ്ട്ര മനുഷ്യക്കടത്തിന്റെ ഭാഗം എന്ന് സംശയിക്കുന്ന 17 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 20 നും 40 നും ഇടയിൽ പ്രായമുള്ള 29 സ്ത്രീകളെ റൊമാനിയ ഉദ്യോഗസ്ഥരുടെ സഹായത്തോടെ മെറ്റ് ഓപ്പറേഷനിലൂടെ രക്ഷപ്പെടുത്തി.ഇരകളെ സുരക്ഷിതമായ സ്ഥലത്ത് എത്തിച്ചിട്ടുണ്ട് എന്ന് ഉദ്യോഗസ്ഥൻ അറിയിച്ചു അറസ്റ്റിലായവരിൽ 14 പുരുഷന്മാരും മൂന്ന് സ്ത്രീകളും ആണുള്ളത്.

റെഡ് ബ്രിഡ്ജ് ഹവറിങ് ബാർക്കിംഗ്, ഡാനിഎൻഹാം, ടൗൺ ഹാംലെറ്റ് എന്നിവിടങ്ങളിലെ വസ്തുവകകളുടെ പേരിൽ 16 വാറണ്ട് രേഖപ്പെടുത്തി. അറസ്റ്റിലായവർ 17 നും 50 നും ഇടയിൽ പ്രായമുള്ളവരാണ്. വേശ്യാവൃത്തി, ആധുനിക അടിമത്തം, മയക്കു മരുന്ന് വ്യാപാരം എന്നിവ ആരോപിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതികൾ സെൻട്രൽ പോലീസ് സ്റ്റേഷനിൽ തടവിലാണ്. അതേസമയം സമാനമായ കേസിൽ റൊമാനിയയിൽ 4 വാറണ്ട് രേഖപ്പെടുത്തുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ചീഫ് ഇൻസ്പെക്ടർ റിച്ചാർഡ് മക്‌ഡോഗ് പറയുന്നു “സാധാരണക്കാരുടെ ജീവിതത്തിൽ ഇപ്പോഴും ആധുനിക അടിമത്ത സമ്പ്രദായം മൂലമുണ്ടാകുന്ന ദുരന്തങ്ങൾ നിരവധിയാണ്. ഇന്നത്തെ ആസൂത്രിതമായ നീക്കത്തിലൂടെ കുറച്ചുപേരെ കുടുക്കാൻ കഴിഞ്ഞു. വിശദമായ അന്വേഷണത്തിലൂടെ ഇതിന്റെ വേരുകൾ കണ്ടെത്താനും തടയാനും ശ്രമിക്കും. ഇരകൾക്ക് നീതി ഉറപ്പാക്കുകയാണ് നമ്മുടെ പ്രഥമലക്ഷ്യം.”
റൊമാനിയൻ പോലീസ് ഓഫീസേഴ്സ് ബ്രിട്ടീഷ് ഉദ്യോഗസ്ഥരുമായി തോളോട് തോൾ ചേർന്ന് പ്രവർത്തിച്ചാൽ ഇനിയും ധാരാളം കേസുകൾ തെളിയിക്കാനും നേട്ടങ്ങൾ കൈവരിക്കാനും ആകുമെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
ബ്രിട്ടൻ :- വിവാഹം എല്ലാവരുടെയും മനസ്സിലെ സ്വപ്നമാണ്. എന്നാൽ വിവാഹങ്ങളെ
സംബന്ധിക്കുന്ന പുതിയ പഠന റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. ആഡംബരം കുറഞ്ഞ വിവാഹങ്ങളാണ് കൂടുതൽകാലം നിലനിൽക്കുന്നതെന്ന പുതിയ വെളിപ്പെടുത്തലാണ് റിപ്പോർട്ടിലുള്ളത്. ബ്രൈഡൽ മാസികകളും, ഡയമണ്ട് കമ്പനികളുമെല്ലാം വിവാഹം അതിഗംഭീരമായി നടത്തുന്നതിനുള്ള നൂതന വഴികൾ തേടുമ്പോൾ, ഗവേഷകരുടെ വെളിപ്പെടുത്തൽ ഇതിനു വിപരീതമായാണ്.
സാമ്പത്തികശാസ്ത്ര പ്രൊഫസർമാരായ ആൻഡ്രൂ ഫ്രാൻസിസും, ഹ്യൂഗോ മിയാലോണും മൂവായിരത്തോളം ദമ്പതികളിൽ നടത്തിയ പഠനത്തിനു ശേഷമാണ് റിപ്പോർട്ട് പുറത്തിറക്കിയിരിക്കുന്നത്. വിവാഹ ചെലവുകൾക്ക് പ്രാധാന്യം നൽകുന്നവർ പുറംമോടിക്കാണ് പ്രാധാന്യം നൽകുന്നത്. അവരുടെ വിവാഹ ബന്ധം നീണ്ടു നിൽക്കാൻ ഉള്ള സാധ്യത കുറവാണ്. 2000 ഡോളറിൽ കൂടുതൽ വിവാഹമോതിരത്തിനായി ചിലവാക്കുന്നവരുടെ വിവാഹ ബന്ധങ്ങൾ തകരാനുള്ള സാധ്യത ഏറെയാണെന്ന് പഠനറിപ്പോർട്ടിൽ രേഖപ്പെടുത്തുന്നു. അതോടൊപ്പം തന്നെ ആയിരം ഡോളറിൽ താഴെ ഉള്ള ചെലവുള്ള വിവാഹങ്ങൾ നിലനിൽക്കാനുള്ള സാധ്യത ഏറെയാണെന്നും പറയുന്നു.

ദമ്പതികളുടെ സൗന്ദര്യം കണക്കിലെടുത്തു നടത്തുന്ന വിവാഹങ്ങളും നിലനിൽക്കാനുള്ള സാധ്യത കുറവാണെന്ന് പ്രൊഫസർ മിയലോൻ ഇൻഡിപെൻഡന്റിനു നൽകിയ വാർത്താസമ്മേളനത്തിൽ രേഖപ്പെടുത്തി. വിവാഹജീവിതത്തിൽ ഹണിമൂണിന് വളരെ പ്രാധാന്യമുണ്ടെന്നും, ഹണിമൂണിന് പോകുന്നത് ദാമ്പത്യബന്ധത്തെ സുസ്ഥിരപ്പെടുത്തും എന്നും റിപ്പോർട്ടിൽ രേഖപ്പെടുത്തുന്നു. വിവാഹ ചെലവുകൾക്കായി ദൂർത്തടിക്കുന്നതിനേക്കാൾ , വിവാഹശേഷമുള്ള യാത്രകൾക്ക്പണം വിനിയോഗിക്കുന്നതാണ് ഉത്തമം. പുതിയ പഠനറിപ്പോർട്ടുകൾ ആധുനിക തലമുറയുടെ ചിന്താഗതിയെ തന്നെ മാറ്റിമറിക്കുന്നതാണ്.
മലയാളം യുകെന്യൂസ് ടീം
ലോക ശ്രദ്ധയാകർഷിച്ച ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ മൂന്നാമത് ബൈബിൾ കലോത്സവം നാളെ ലിവർപൂളിൽ നടക്കും. പ്രസ്റ്റൺ റീജിയൺ ആതിധേയത്വം വഹിക്കുന്ന ബൈബിൾ കലോത്സവം ലിവർപൂളിലെ ഡെ ലാ സാൽ അക്കാഡമിയിൽ അരങ്ങേറും. ഗ്ലാസ്‌ഗോ, പ്രസ്റ്റൺ, മാഞ്ചെസ്റ്റർ, കവൻട്രി, ബ്രിസ്സ്റ്റോൾ കാർഡിഫ്, സൗത്താംടൺ, ലണ്ടൻ, കേംബ്രിഡ്ജ് തുടങ്ങിയ എട്ടു റീജിയണിൽ നിന്നുമായി ആയിരത്തി ഇരുന്നൂറോളം മത്സരാർത്ഥികളാണ് തങ്ങളുടെ കഴിവ് തെളിയ്ക്കാനെത്തുന്നത്. ഇരുപത്തി രണ്ടോളം ഇനങ്ങളിലായി അറുനൂറിൽപ്പരം പേർ പങ്കെടുക്കുന്ന വ്യക്തിഗത മത്സരങ്ങളും, ഗ്രൂപ്പിനങ്ങളിലായി തൊണ്ണൂറോളം ടീമുകളും പങ്കെടുക്കുന്ന ഗ്രൂപ്പ് മത്സരങ്ങളും കൂടിച്ചേരുമ്പോൾ സീറോ മലബാർ സഭയുടെ ലോകത്തിലെ ഏറ്റവും വലിയ ബൈബിൾ കലോത്സവത്തിനാണ് ബ്രിട്ടണിലെ ലിവർപൂൾ ഒരുങ്ങുന്നത്.
രാവിലെ എട്ട് മണി മുതൽ രജിസ്ട്രേഷൻ ആരംഭിക്കും. ഒമ്പത് മണിക്ക് കലോത്സവത്തിന്റെ ആദ്ധ്യാത്മികത വിളിച്ചുണർത്തുന്ന ബൈബിൾ പ്രതിഷ്ഠ നടക്കും. തുടർന്ന് ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ മൂന്നാമത് ബൈബിൾ കലോത്സവം രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ തിരി തെളിയ്ച്ച് ഔദ്യോഗീകമായി ഉദ്ഘാടനം ചെയ്യും. തുടർന്ന് പതിനൊന്ന് സ്റ്റേജുകളിയായി മത്സരങ്ങൾ നടക്കും. കഴിഞ്ഞ രണ്ട് വർഷവും ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ ബൈബിൾ കലോത്സവം വിജയത്തിലെത്തിച്ച ഫാ. പോൾ വെട്ടിക്കാട്ടിലിന്റെ പരിചയസമ്പത്ത് മൂന്നാമത് ബൈബിൾ കലോത്സവത്തിന് മുതൽക്കൂട്ടാകുമെന്ന് മാധ്യമങ്ങൾ വിലയിരുത്തുന്നു.
അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഴുവൻ സമയ സാമിപ്യവും വികാരി ജനറാളന്മാരും അമ്പതോളം വൈദീകരും ഇരുപതോളം വരുന്ന സിസ്സ്റ്റേഴ്സിന്റേയും കൂടാതെ സൺഡേ സ്ക്കൂൾ അധ്യാപകർ, അൽമായ പ്രതിനിധികൾ തുടങ്ങിയവരുടെ സാധിദ്ധ്യവും കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് വഴിയൊരുക്കും. വൈകുന്നേരം 5.30ന് മത്സരങ്ങൾ അവസാനിപ്പിക്കാനുള്ള തിരക്കിലാണ് സംഘാടകർ. 5.45ന് സമാപന സമ്മേളനം ആരംഭിക്കും. എട്ട് മണിയോട് കൂടി ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ മൂന്നാമത് ബൈബിൾ കലോത്സവത്തിന് ലിവർപൂളിൽ തിരശ്ശീല വീഴും.
നൂറ്റിയമ്പതോളം വരുന്ന വോളണ്ടറിയന്മർ, ഫസ്റ്റ് എയിഡ് സംവിധാനങ്ങൾ, രുചികരമായ ഭക്ഷണക്രമീകരണങ്ങൾ, വിശാലമായ പാർക്കിംഗ് സൗകര്യങ്ങൾ തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്നവർക്ക് സുഗമമായ രീതിയിൽ മത്സരങ്ങളിൽ പങ്കെടുക്കുവാനും ആസ്വദിക്കുവാനുമുള്ള അവസരമാണ് കോർഡിനേറ്ററന്മാരായ സിജി വാദ്യാനത്തിന്റെയും റോമിൽസ് മാത്യൂവിന്റെയും നേതൃത്വത്തിൽ ലിവർപൂളിൽ ഒരുക്കുന്നതെന്ന് രൂപതയുടെ വികാരി ജനറാളും ആതിധേയത്വം വഹിക്കുന്ന ലിവർപൂളിന്റെ ഇടവക വികാരിയുമായ റവ. ഫാ. ജിനോ അരീക്കാട്ട് മലയാളം യുകെയോട് പറഞ്ഞു.
പതിവ് വർഷങ്ങൾക്ക് വിപരീതമായി വളരെയധികം ആവേശത്തോടെയാണ് ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ എല്ലാ റീജിയണിൽ നിന്നുമായി മത്സരാർത്ഥികൾ എത്തുന്നത്. രൂപതാസ്ഥാനത്തു നിന്നും അഞ്ഞൂറോളം മൈലുകൾ ദൂരത്തിലുള്ള സ്കോട്ലാന്റിൽ നിന്നും ഫാ. ജോസഫ് വെമ്പാടുംതറയുടെ നേതൃത്വത്തിൽ കഴിഞ്ഞ വർഷത്തേപ്പോലെ ഇത്തവണയും ബൈബിൾ കലോത്സവത്തിന് വ്യക്തമായ പ്രാതിനിധ്യം ഉണ്ടാകും. ബസ്സുകളിലും കാറുകളിലുമായി മത്സരാർത്ഥികൾ ഉൾപ്പെടെ മുന്നോറോളം വരുന്ന സമൂഹമാണ് ദൂരങ്ങൾ താണ്ടി ലിവർപൂളിലെത്തുന്നത്. സീറോ മലബാർ സഭയുടെ ബൈബിൾ കലോത്സവം സ്കോട്ലാന്റിനെ സംബന്ധിച്ച് മൂന്ന് ദിവസത്തെ ഉത്സവമാണെന്ന് ഫാ. ജോസഫ് വെമ്പാടുംതറ പറഞ്ഞു. 2018ലെ ബൈബിൾ കലോത്സവത്തിൽ സ്കോട് ലാന്റ് മൂന്നാമത് എത്തിയിരുന്നു. വളരെ ആവേശത്തോടെയാണ് ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ മൂന്നാമത് ബൈബിൾ കലോത്സവത്തിനെ യുകെ മലയാളികൾ നോക്കിക്കാണുന്നത്.
2018 ലെ ബൈബിൾ കലോത്സവത്തിൽ കവൻട്രി റീജിയൺ കിരീടം ചൂടിയപ്പോൾ നേരിയ വ്യത്യാസത്തിൽ ബ്രിസ്റ്റോൾ കാർഡിഫ് റീജിയൺ രണ്ടാമതും എത്തിയിരുന്നു.
ബൈബിൾ കലോത്സവത്തിന്റെ എല്ലാ വിശേഷങ്ങളും വായനക്കാരിലേയ്ക്ക് എത്തിക്കാൻ മലയാളം യുകെയും വിപുലമായ ക്രമീകരണങ്ങളാണ് നടത്തിയിരിക്കുന്നത് .
ജോൺ കുറിഞ്ഞിരപ്പള്ളി
കടൽ കാറ്റിൻ്റെ തണുപ്പിൽ സ്നേഹത്തിൻ്റെ ,സൗഹാർദ്ദത്തിൻ്റെ മൂടുപടമണിഞ്ഞു നിൽക്കുന്നു തലശ്ശേരി എന്ന തുറമുഖ പട്ടണത്തിൽ ഒരു പ്രധാന വാർത്തയായി കുഞ്ചുവിൻ്റെ മരണം.
ആൻ മരിയക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ആ സംഭവം
.പരസ്പര ബഹുമാനത്തോടെ പെരുമാറിയിരുന്ന സുഹൃത്തുക്കൾ മാത്രമായിരുന്നു അവർ.മണ്ണുവാരികളിക്കുന്ന കൊച്ചുകുട്ടികളെപ്പോലെ ചിലപ്പോൾ അവർ തമ്മിൽ വഴക്കടിച്ചു.പരസ്പരം കളിയാക്കി,അറിയാവുന്ന കാര്യങ്ങൾ പഠനത്തിനിടയിലുള്ള വിശ്രമവേളകളിൽ ചർച്ച ചെയ്തു.അപരിചിതമായ ഒരു പുതിയ സംസ്കാരവും ആചാരങ്ങളും മനസ്സിലാക്കാനുള്ള ആഗ്രഹം മാത്രമായിരുന്നു ആൻ മരിയയുടേത്.
ആൻ മരിയ ഒരിക്കൽ ചോദിച്ചു
,”കുഞ്ചു,ആർ യു മാരീഡ്?”
“നോ”.
“വൈ?”
വീട്ടിലെ പ്രാരാബ്ധങ്ങൾ ,ഒരു കുടുംബമായി ജീവിക്കാനുള്ള ബുദ്ധിമുട്ടുകൾ അവൻ വിശദീകരിച്ചു.അവൾ എല്ലാം ഒരു കൊച്ചുകുട്ടിയുടെ ജിജ്ഞാസയോടെ കേട്ടിരിക്കും.
“നിനക്ക് ഗീതയെ വിവാഹം കഴിച്ചുകൂടെ?”
“പാടില്ല.ഞങ്ങൾ താഴ്ന്ന ജാതിയാണ്.”
“ജാതി?അതെന്താണ്?”
…………..
ഇന്ന് അവനില്ല.
ഇന്ത്യയിലെ ആചാരങ്ങൾ,ജാതി വ്യവസ്ഥകൾ എല്ലാം ആൻ മരിയക്ക് വളരെ താല്പര്യമുള്ള വിഷയങ്ങൾ ആയിരുന്നു.തിരുവിതാംകൂർ പ്രദേശങ്ങളിൽ ഈഴവ സ്ത്രീകൾക്ക് മാറുമറയ്ക്കാൻ അവകാശമില്ല എന്ന് കേട്ട് “ഇതെന്തു നിയമം?”എന്ന് ആശ്ചര്യപ്പെട്ടു.ആൻ മരിയയുടെ ചോദ്യങ്ങൾക്ക് പലപ്പോഴും മറുപടി പറയാൻ കുഞ്ചു വിഷമിച്ചു.
ദിവസവും എന്തെങ്കിലും ചോദ്യങ്ങൾ സംശയങ്ങൾ ആൻ മരിയയ്ക്ക് ഉണ്ടാകും.,”വാട്ട് ഈസ് ദാറ്റ് ?വാട്ട് ഈസ് ദിസ്?”
………
ആൻ മരിയ ഒരു കൊച്ചുകുട്ടിയെപ്പോലെ തേങ്ങിക്കരഞ്ഞു.ബ്രൈറ്റ് ഒന്നും മനസ്സിലാകാത്തതുപോലെ,ഇതൊന്നും തൻ്റെ വിഷയമല്ല,എന്ന ഭാവത്തിൽ നടന്നു.
പോലീസ് വന്നു
ഇൻക്വസ്റ്റും പോസ്റ്മാർട്ടവും നടന്നു.തലയിലെ മുറിവ് മൂലമാണ് മരണം സംഭവിച്ചതെന്ന് സ്ഥിരീകരിക്കപ്പെട്ടു.
കുഞ്ചു കടൽ പാലത്തിൽ നിന്നും വീണു തലയിടിച്ചു ഉണ്ടായതാണ് മുറിവ് എന്ന നിഗമനത്തിൽ ഒരു അപകടമരണമാണ് എന്ന് എഴുതി.
ശങ്കരൻ നായർക്ക് അത് വിശ്വാസമായില്ല.
“കാൽ വഴുതി വീണാൽ അത് വെള്ളത്തിലേക്കല്ലേ വീഴുക?.ഇത്രയും മാരകമായ മുറിവ് തലയിൽ ഉണ്ടാകുമോ?”
പോസ്റ്റുമാർട്ടം നടത്തിയെങ്കിലും എല്ലാം കൃത്യമായി തയാറാക്കിയ ഒരു പരിപാടി മാത്രമായിരുന്നു. ഇന്ത്യക്കാരായ പോലീസ്‌കാർ ബ്രിട്ടീഷ്‌കാരനായ സ്റ്റേഷൻ ഓഫിസർ പറഞ്ഞതുപോലെ എല്ലാം ചെയ്തു.നായർക്ക് എല്ലാം മനസ്സിൽ ആകുന്നുണ്ടായിരുന്നു.ബ്രൈറ്റിൻ്റെ അദൃശ്യമായ കൈകൾ ഇതിന് പിന്നിലുണ്ട് എന്ന് നായർ വിശ്വസിച്ചു.
ശങ്കരൻ നായരെ സംബന്ധിച്ചിടത്തോളം തൻ്റെ വലം കയ്യാണ് നഷ്ടപെട്ടത്.ജോലിക്കാരുടെ ഇടയിലും മുറുമുറുപ്പ് ഉയർന്നു.എല്ലാവര്ക്കും സമ്മതനായ ചെറുപ്പക്കാരനായിരുന്നു കുഞ്ചു.പലരും ബ്രൈറ്റിൻ്റെ കൈ ഈ സംഭവത്തിന് പിന്നിൽ ഉണ്ട് എന്ന് വിശ്വസിച്ചു.എന്നാൽ അത് തുറന്നു പറയാൻ അവർ ഭയപ്പെട്ടു. സംഭവത്തിന് ദൃക്‌സാക്ഷികൾ ആരും ഉണ്ടായിരുന്നില്ല.
ഇടക്ക് ഒന്നും അറിയാത്തതുപോലെ ബ്രൈറ്റ് നായരോട് ചോദിച്ചു.
“വാട് ഹാപ്പെൻഡ് ടു കുഞ്ചു?”.അതൊരു കെണിയാണ്.കാര്യങ്ങളുടെ കിടപ്പ് സൂത്രത്തിൽ അറിയാനുള്ള ശ്രമമാണ്.
“ഒരു അപകടം പറ്റി.”ഒന്നും അറിഞ്ഞുകൂടാത്തതുപോലെ നായർ പറഞ്ഞു.
“ആർക്കും ഒന്നും മനസ്സിലായിട്ടില്ല.ഇഡിയറ്റ്സ് “. ബ്രൈറ്റ് മനസ്സിൽ പറഞ്ഞു.ഇന്ത്യക്കാർ വിഡ്ഢികളാണെന്ന് ബ്രൈറ്റ് വിശ്വസിക്കുകയും പറയുകയും ചെയ്യുമായിരുന്നു.
ഉടനെ തന്നെ നായർ പറഞ്ഞു,”ഒരു ഡബിൾ ബാരൽ ഗൺ ഉപയോഗിച്ച് ദൂരെ നിന്ന് വെടി വച്ചതുപോലെയുണ്ട് ആ മുറിവുകണ്ടാൽ.”
ബ്രൈറ്റിൻ്റെ മുഖം വലിഞ്ഞു മുറുകി.ദൃക്‌സാക്ഷികളില്ലെങ്കിലും വെടിയേറ്റാണ് കുഞ്ചു മരിച്ചതെന്ന് കണ്ടുപിടിക്കാൻ യാതൊരു വിഷമവുമില്ല.നായർക്ക് അത് മനസ്സിലായിട്ടുണ്ടാകുമോ?
“പക്ഷെ ,ഇത് വീണ് തലയടിച്ചു മുറിവുണ്ടായതാണ് എന്നാണ് ഡോക്ടർ പറയുന്നത് .”
ബ്രൈറ്റിന് ആശ്വാസമായി.നായർക്ക് മനസ്സിലായിട്ടില്ല എന്ന് തോന്നുന്നു.
കുഞ്ചുവിൻ്റെ മരണം ആൻ മരിയയെ വല്ലാതെ ഉലച്ചുകളഞ്ഞു.അവരുടെ മനസ്സിൻ്റെ താളം തെറ്റിയതുപോലെ ആയി. വല്ലാത്ത ഒരു കുറ്റബോധം അവരെ പിടികൂടി.താൻ കാരണമാണ് ഇതെല്ലം സംഭവിച്ചതെന്ന് ആൻ വിശ്വസിച്ചു.എങ്കിലും ആൻ ഇടക്കിടക്ക് എന്തു തെറ്റാണ് താൻ ചെയ്തത് എന്നു ചോദിച്ചു കൊണ്ടിരുന്നു.
മാനസികമായി തളർന്ന അവർ ബംഗ്ളാവിന് പുറത്തിറങ്ങാതെയായി.ചില ദിവസങ്ങളിൽ കാലത്തു് എഴുന്നേറ്റ് കുളിച്ചു റെഡിയായി കളരിപ്പയറ്റിനുള്ള ഡ്രസ്സ് ധരിച്ചു അവൾ കാത്തിരിക്കും.
പിന്നെ വേലക്കാർ വന്നു നിർബ്ബന്ധിച്ചു കൂട്ടികൊണ്ടുപോകണം. ഒന്നും ചെയ്തില്ലെങ്കിലും കുറ്റ ബോധം അവരെ കീഴടക്കി.എന്തുകൊണ്ടോ താൻ കാരണമാണ് കുഞ്ചു മരിച്ചതെന്ന് അവർ വിചാരിച്ചു, അങ്ങിനെ വിശ്വസിച്ചു.
ഇത് ഒരു അപകടമരണമല്ല.ഈ മരണത്തിനുപിന്നിൽ ജെയിംസ് ബ്രൈറ്റ് ആണന്ന് അവർക്ക് ഉറപ്പായിരുന്നു.ആൻ മരിയയുടെ അവസ്ഥ ബ്രൈറ്റ് അറിയുന്നുണ്ടായിരുന്നു.ഒന്നും മനസ്സിലാകാത്തതുപോലെ അയാൾ അഭിനയിച്ചു.കാര്യങ്ങൾ തൻ്റെ നിയന്ത്രണങ്ങൾക്ക് പുറത്തുപോകുമോ എന്ന ഭയം ബ്രൈറ്റിനെ അലട്ടി.തനിക്കെതിരായി എല്ലാവരും തിരിഞ്ഞിരിക്കുന്നു എന്ന തോന്നലിൽ ബ്രൈറ്റ് കോട്ടിനടിയിൽ ഒളിപ്പിച്ചുവച്ചിരിക്കുന്ന റിവോൾവറിൽ ധൈര്യം കണ്ടെത്തി.
ബ്രൈറ്റ് വേണ്ടിവന്നാൽ തന്നെയും കൊല്ലുമെന്ന് ആൻ ഭയന്നു.ഇംഗ്ലണ്ടിലേക്കുള്ള യാത്രക്ക് ഇനി മൂന്നാഴ്ച കൂടി കാത്തിരിക്കണം എന്നത് അവരെ വല്ലാതെ വിഷമിപ്പിച്ചു..
എത്രയും വേഗം തിരിച്ചുപോകണം.അതുമാത്രമായിരുന്നു ആൻ മരിയയുടെ മനസ്സിൽ.ഒരു കാലത്തു് തലശ്ശേരിയേയും അവിടുത്തെ ജനങ്ങളേയും വല്ലാതെ ഇഷ്ട്ടപെട്ട ആൻ മരിയയുടെ മനസ്സിൽ ഭയം നിറഞ്ഞൂ.
ശങ്കരൻ നായർ ആൻ മരിയയെ സമാധാനിപ്പിക്കാൻ പലതും പറഞ്ഞു നോക്കി.
പുറത്തിറങ്ങി നടക്കാനും സായാഹ്നങ്ങളിൽ ക്ലബ്ബിൽ പോകാനും നിർബ്ബന്ധിച്ചു.ഒരു കുഞ്ഞനിയത്തിയോടുള്ള സ്നേഹവും വാത്സല്യവും ആയിരുന്നു നായർക്ക് ആൻ മരിയയോട്.
പക്ഷെ എല്ലാം നിഷ്ഫലം ആയി.ടെൻഷൻ കൂടി കൂടി ഭക്ഷണംപോലും കഴിക്കാൻ വയ്യാത്ത അവസ്ഥയിലായി ആൻ .
എപ്പോഴും പാട്ടും ഡാൻസും എല്ലാമായി ജീവിതം ഒരു ആഘോഷമായി കൊണ്ടുനടന്ന ആൻ തികച്ചും മൗനിയായി മാറി, എല്ലാവരേയും ഭയത്തോടെ നോക്കി. സ്വന്തം നിഴലിനേപ്പോലും ഭയന്നു..
എല്ലാം കണ്ടും കേട്ടും സഹിക്കവയ്യാതെ നായർ അവരുടെ ഡോക്ടറെ വരുത്തി.പക്ഷെ ആൻ അവരെ കാണൻ വിസമ്മതിച്ചു.ടെൻഷൻ കുറയ്ക്കാൻ ഡോക്ടർ ഏതാനും മരുന്നുകൾ എഴുതിക്കൊടുത്തു.പക്ഷെ മരുന്നുകൾ ഒന്നും കഴിക്കാൻ ആൻ തയ്യാറല്ലായിരുന്നു.
ആൻ മരിയക്ക് ഇംഗ്ലണ്ടിലേക്ക് തിരിച്ചുപോകാനുള്ള കാത്തിരിപ്പ് അസഹനീയമായി തോന്നി.എന്ത് ചെയ്യണം എന്നറിയാതെ നായരും വിഷമിച്ചു.ആൻ മരിയയെ അന്വേഷിച്ച് ജൂലി ടുബിയോസ് ബാസൽ മിഷനിൽ നിന്നും വന്നു. പക്ഷേ ആൻ അവരെ തിരിച്ചറിഞ്ഞില്ല.,യാതൊരു താല്പര്യവും കാണിച്ചില്ല.
ഒരു ദിവസം ആൻ മരിയയെ കാണാതായി.
വേലക്കാർ അവരെ അന്വേഷിച്ചു നടന്നു.മടുത്തപ്പോൾ ശങ്കരൻ നായരെ വിവരം അറിയിച്ചു.നായർ സ്വന്തം നിലക്ക് അന്വേഷണം നടത്തിയെങ്കിലും ഒരു വിവരവും കിട്ടാതായപ്പോൾ ബ്രൈറ്റിനെ വിവരം അറിയിച്ചു.അയാൾ അത് കേട്ടതായി ഭാവിച്ചതേയില്ല.
ജോലിക്കാരും നായരും കൂടി ബംഗ്ലാവിലും പരിസര പ്രദേശങ്ങളിലും തേടി നടന്നു.ഏതാനും ആളുകളെ നഗരത്തിലും കടൽ തീരത്തും അന്വേഷിക്കാൻ അയച്ചു.യാതൊരു വിവരവും കിട്ടാതെ അവർ തിരിച്ചു വന്നു.
അവസാനം അടച്ചിട്ട ബാത്‌റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം കേട്ട് വാതിൽപൊളിച്ചു് അകത്തു കയറി നോക്കിയപ്പോൾ രക്തത്തിൽ കുളിച്ചു് ആൻ മരിയ ബാത്ടബ്ബിൽ കിടക്കുന്നു.മരിച്ചിട്ടു മണിക്കൂറുകൾ കഴിഞ്ഞിരുന്നു.
ഇംഗ്ലണ്ടിലേക്ക് പോകാൻ ഇനി ഒരാഴ്ചയേ ഉണ്ടായിരുന്നുള്ളു. കാത്തിരിക്കാൻ അവർക്ക് കഴിഞ്ഞില്ല.
കയ്യിലെ രക്തകുഴലുകൾ മുറിച്ചു് ആൻ മരിയ ആത്മഹത്യ ചെയ്യുകയായിരുന്നു.
വിവരം അറിഞ്ഞിട്ടും ജെയിംസ് ബ്രൈറ്റ് അനങ്ങിയില്ല.ഇതെന്ത് മനുഷ്യൻ?ജോലിക്കാർ തമ്മിൽ തമ്മിൽ പറഞ്ഞു.
എപ്പോഴും ശബ്ദമുഖരിതമായിരുന്ന ബംഗ്ലാവിൽ നിശ്ശബ്ദത ഘനീഭവിച്ചു.മരണത്തിൻ്റെ ഗന്ധവുംപേറി ഒരു വലിയ ശവകുടീരംപോലെ ആയി ആ ബംഗ്ലാവ്.ജോലിക്കാരെ സംബന്ധിച്ചിടത്തോളം ഓടിച്ചാടി അവരുടെക്കൂടെ കളിച്ചുരസിച്ചു നടന്ന അവരുടെ മാഡം ഇനി തിരിച്ചുവരില്ല എന്ന അറിവ് അസഹനീയമായിരുന്നു.
ആരോടും യാത്ര പറയാതെ അവരുടെ ആൻ മാഡം പോയി.
നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബ്രൈറ്റിന് താല്പര്യമില്ലാത്തതുകൊണ്ട്
ആൻ മരിയയുടെ ബോഡി ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോയില്ല.പ്രകാശം മങ്ങിത്തുടങ്ങിയ ഒരു സായാഹ്നത്തിൻറെ നഷ്ടം പോലെ തലശ്ശേരിയിലെ ആംഗ്ലോ ഇൻഡ്യൻ സിമിത്തേരിയിൽ അവൾ തനിച്ചു് ഉറങ്ങി.
എപ്പോഴും തൻ്റെ പിറകെ “മിസ്റ്റർ നായർ”, എന്നും വിളിച്ചു ഓടി നടന്ന ആൻ ഇനി തിരിച്ചുവരില്ല എന്നോർക്കുമ്പോൾ നായരുടെ കണ്ണുകൾ നിറയും.ശങ്കരൻ നായരുടെ മകൾ ഗീതയെ വലിയ കാര്യമായിരുന്നു ആൻ മരിയയ്ക്ക്.ഇടക്കിടക്ക് മകളെക്കുറിച്ചു് നായരോട് ചോദിച്ചുകൊണ്ടിരിക്കും.ഇന്ന് എല്ലാംവേദനിപ്പിക്കുന്ന ഓർമ്മകൾമാത്രമായി..
എല്ലാവർക്കും എല്ലാം അറിയാമായിരുന്നുവെങ്കിലും ആരും ഒന്നും അറിയാത്ത രീതിയിൽ പെരുമാറി.
ഇപ്പോൾ പഴയതുപോലെ നായരും ബ്രൈറ്റും സായാഹ്നങ്ങളിൽ നടക്കാൻ ഒന്നിച്ചു് പോകാറില്ല.ചിലപ്പോൾ ബ്രൈറ്റ് നാരായണൻ മേസ്ത്രിയെ കൂടെ കൂട്ടും.അല്ലെങ്കിൽ പട്ടണത്തിലേക്കോ തലശ്ശേരിയിലെ കടൽപ്പാലത്തിലേക്കോ തനിച്ചു പോകും.
ഇരുട്ടിൻ്റെ നിഴലുകൾ വീണുതുടങ്ങിയ ഒരു സായാഹ്നത്തിൽ നായർ ആൻ മരിയയെ സംസ്കരിച്ച ആംഗ്ലോ ഇന്ത്യൻ സിമിത്തേരിക്ക് മുൻപിലൂടെ തൻ്റെ വീട്ടിലേക്ക് നടന്നു.അവിടെ മങ്ങിയ വെളിച്ചത്തിൽ ആരോ ആൻ മരിയയുടെ കല്ലറക്ക് മുൻപിൽ നിൽക്കുന്നു.നായർ റോഡിൽ ഒരരികിലേക്ക് മാറി നിന്നു.നായർ ഞെട്ടിപ്പോയി.
അതെ ,അത് ജെയിംസ് ബ്രൈറ്റ് ആണ്.
അയാൾ കരയുകയാണ്.
അയാൾക്ക് ഭ്രാന്താണോ?
എന്ത് തരം സ്വഭാവമാണ് ഇയ്യാളുടേത്.?.
അല്പസമയം കഴിഞ്ഞു ജെയിംസ് ബ്രൈറ്റ് പുറത്തേക്കു പോയി.നായർക്ക് ആൻ മരിയയുടെ കല്ലറയുടെ അടുത്തേക്ക് പോകണം എന്ന് തോന്നി.
അവിടെ ഭംഗിയായി കല്ലറയിൽ എഴുതി വച്ചിരിക്കുന്നു.
ആൻ മരിയ ബ്രൈറ്റ്.
ജനനം……
എന്തോ ഒരു വികാരത്തള്ളലിൽ അവിടെ അടുത്ത് ഇളകി കിടന്നിരുന്ന ആരുടെയോ ഒരു ശിലാഫലകം നായർ പൊക്കി എടുത്തു.ആൻ മരിയയുടെ കല്ലറയിൽ എഴുതി വച്ചിരുന്ന ബ്രൈറ്റ് എന്ന വാക്ക് ആ ശിലാഫലകം കൊണ്ട് നായർ മറച്ചു. കുറച്ചു ദൂരേക്ക് മാറി നിന്നു നോക്കി.ഇപ്പോൾ ബ്രൈറ്റ് എന്ന വാക്ക് ആരും കാണില്ല.
നായർ ഒരു കിതപ്പോടെ പുറത്തേക്ക് നടന്നു.
കണ്ണുനീർ കൊണ്ട് കാഴ്ചകൾ മറയുന്നു.
ഇരുട്ടിൻ്റെ മൂടുപടം തലശ്ശേരി പട്ടണത്തെ മൂടി. നായർ നടന്നു വീട്ടിലേക്ക്.
വിധിയുടെ വിളയാട്ടം എന്നല്ലാതെ എന്തുപറയാൻ?
ശങ്കരൻ നായർ അപ്പോൾ അറിഞ്ഞില്ല താൻ ഒരിക്കൽക്കൂടി മറ്റൊരു സ്ഥലത്തു് ഒരു ശിലാഫലകം സ്ഥാപിക്കേണ്ടിവരും എന്ന്……..
(തുടരും)

ജോൺ കുറിഞ്ഞിരപ്പള്ളി
അനു എലിസബത്ത് തോമസ്, മലയാളം യുകെ ന്യൂസ് ടീം
ഡിസംബർ 12 ന് നടക്കുന്ന യുകെ പൊതുതെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്ക് വോട്ട് ചെയ്യില്ല എന്ന് പ്രഖ്യാപിച്ച ബ്രിട്ടീഷ് ഹിന്ദു വോട്ടർമാരെ അനുനയിപ്പിക്കാൻ ശ്രമം. കാശ്മീർ വിഷയത്തിൽ ഇന്ത്യക്കെതിരെ പ്രമേയം പാസാക്കിയതാണ് വോട്ടർമാർക്കിടയിൽ ലേബർ പാർട്ടിയോട് എതിർപ്പിന് കാരണമായി തീർന്നത്.
ഓഗസ്റ്റ് അഞ്ചിന് ഇന്ത്യാ ഗവൺമെന്റ് കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെത്തുടർന്ന്, തർക്കപ്രദേശത്ത് മാനുഷിക പ്രതിസന്ധിയുണ്ടെന്നും കശ്മീരിലെ ജനങ്ങൾക്ക് സ്വയം നിർണ്ണയത്തിനുള്ള അവകാശം നൽകണമെന്നും ലേബർ പാർട്ടി അംഗങ്ങൾ സെപ്റ്റംബറിൽ നടന്ന പാർട്ടി സമ്മേളനത്തിൽ പ്രമേയം പാസാക്കിരുന്നു. ഇത് ഹിന്ദു സമുദായങ്ങളിൽ നിന്ന് കടുത്ത രോഷത്തിന് ഇടയാക്കി. പാർട്ടി ഇന്ത്യൻ വിരുദ്ധവും ഹിന്ദു വിരുദ്ധവുമാണെന്ന് പ്രചരിക്കുവാൻ പ്രമേയം കാരണമായി തീർന്നു.

ഒരു പ്രമുഖ ഹൈന്ദവ സംഘടനയുടെ വിമർശനത്തെത്തുടർന്ന് ലേബർ പാർട്ടി ഇപ്പോൾ കോൺഫറൻസ് പ്രമേയത്തിൽ നിന്ന് അകന്നുനിൽക്കുകയാണ്. ഹിന്ദു കൗൺസിൽ യുകെ ചെയർമാൻ ഉമേഷ് ചന്ദർ ശർമ ബിബിസി റേഡിയോ 4 ന്റെ ടുഡേ പ്രോഗ്രാമിനോട് പറഞ്ഞു, “മിക്ക ഹിന്ദുക്കളും ലേബർ പാർട്ടിയുടെ നിലപാടിൽ വളരെയധികം അസ്വസ്ഥരാണ്. രാഷ്ട്രീയ നിഷ്പക്ഷത പുലർത്തുന്ന ചാരിറ്റിയും ഇതിനെതിരാണ്. സാധാരണയായി ലേബർ പാർട്ടിക്ക് വോട്ടുചെയ്യുന്ന ചിലർ പ്രശ്‌നം കാരണം കൺസർവേറ്റീവുകൾക്ക് വോട്ടുചെയ്യുമെന്നും” അദ്ദേഹം കൂട്ടിച്ചേർത്തു.

കാശ്മീർ ജനതയുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടുകയും ഭാവി സുരക്ഷിതമാക്കുകയും സമാധാനപരമായ പരിഹാരം ഇന്ത്യയും പാകിസ്ഥാനും സംയുക്തമായി കൈക്കൊള്ളണം എന്നാണ് പാർട്ടിയുടെ നിലപാട് എന്ന് ലേബർ പാർട്ടി ചെയർമാൻ ഇയാൻ ലവേറി അറിയിച്ചു. മറ്റൊരു രാജ്യത്തിന്റെ രാഷ്ട്രീയകാര്യങ്ങളിൽ ബാഹ്യഇടപെടലിൽ താൽപര്യമില്ലെന്നും ഇന്ത്യാ വിരുദ്ധമോ പാകിസ്ഥാൻ വിരുദ്ധമോ ആയ നിലപാടുകൾ സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ലിസ മാത്യു, മലയാളം യുകെ ന്യൂസ് ടീം
ബ്രിട്ടൻ : പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങൾ മൂന്നാഴ്ചയോളം വീടുകളിൽ നിന്ന് മാറി താമസിക്കേണ്ടതു ആവശ്യമായി വന്നിരിക്കുകയാണ്. ജനങ്ങളെ സുരക്ഷിതമായി പലയിടങ്ങളിൽ നിന്നും മാറ്റിപ്പാർപ്പിച്ചു കൊണ്ടിരിക്കുകയാണ്. 1900 ത്തോളം പേരെയാണ് ഡോൺകാസ്റ്റർ ഏരിയയിൽ നിന്നും മാത്രം മാറ്റി പാർപ്പിച്ചിരിക്കുന്നത്. ഫിഷ്ലേയ്ക്ക് ഗ്രാമത്തെ ആണ് പ്രളയം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. ഏകദേശം ഇരുന്നൂറോളം സൈനിക പ്രവർത്തകർ സൗത്ത് യോർക്ക്ഷെയറിൽ പ്രളയ നിയന്ത്രണ പ്രവർത്തനങ്ങളെ സഹായിക്കാനായി എത്തിയിട്ടുണ്ട്. പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രളയ ബാധിത പ്രദേശമായ സ്റ്റെയിൻഫോർത് സന്ദർശിച്ചിരുന്നു. പ്രധാനമന്ത്രിക്കെതിരെ ജനങ്ങൾ രോഷാകുലരാണ്. എന്നാൽ ജനങ്ങളുടെ വികാരത്തെ മാനിക്കുന്നുവെന്നും പ്രധാനമന്ത്രി ജോൺസൺ രേഖപ്പെടുത്തി.

അധികൃതരിൽ നിന്നും വേണ്ടത്ര സഹായങ്ങൾ ലഭിക്കുന്നില്ലെന്ന് ഫിഷ്ലേയ്ക്ക് ഗ്രാമത്തിലെ പ്രളയബാധിത പ്രവർത്തനങ്ങളെ ക്രോഡീകരിക്കുന്ന ഷെല്ലി ബെനിറ്റ്സൺ കുറ്റപ്പെടുത്തി. എന്നാൽ പ്രധാനമന്ത്രി തന്റെ എല്ലാ സഹായങ്ങളും സന്ദർശനത്തിനിടയിൽ വാഗ്ദാനം ചെയ്തു. ജനങ്ങൾക്ക് വീടുകളിലേക്ക് മടങ്ങാനുള്ള എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കും എന്ന് ഡോൺകാസ്റ്റർ കൗൺസിൽ വാഗ്ദാനം ചെയ്തിട്ടുണ്ട്.

എന്നാൽ വീണ്ടും മഴ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്. ഇത് പ്രളയബാധിത പ്രദേശങ്ങളെ വീണ്ടും രൂക്ഷമായി ബാധിക്കുമെന്നാണ് നിഗമനം. ഡോൺകാസ്റ്ററിൽ ഏകദേശം അഞ്ഞൂറോളം ഭവനങ്ങൾ വെള്ളത്തിനടിയിലാണ്. ഫിഷ്‌ലേയ്ക്ക് ഗ്രാമത്തിൽനിന്നും നൂറോളം ആളുകളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി താമസിപ്പിച്ചിരിക്കുകയാണ്. ഗ്രാമത്തിലേക്കുള്ള റോഡുകളെല്ലാം തന്നെ അടച്ചിരിക്കുകയാണ്. ഗവൺമെന്റ് കഴിഞ്ഞ ദിവസം അടിയന്തര യോഗം കൂടി ആവശ്യമായ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ബോറിസ് ജോൺസന്റെ പ്രഖ്യാപനങ്ങളെല്ലാം വൈകിപ്പോയെന്ന കുറ്റപ്പെടുത്തലുകളും ഉയർന്നിട്ടുണ്ട്. ദുരിതബാധിതർക്ക് ആവശ്യമായ സാധനങ്ങളുടെ ശേഖരണം പല സ്ഥലങ്ങളിലും നടക്കുന്നുണ്ട്.