Main News

ലണ്ടന്‍: ഭൂമിയിലെ ഏറ്റവും കൂടുതല്‍ മദ്യം ഉപഭോഗം ചെയ്യുന്ന രാജ്യമെന്ന അപഖ്യാതി ഇനി ബ്രിട്ടന് സ്വന്തം. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗവേഷണ സ്ഥാപനം നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. കഴിഞ്ഞ കര്‍ഷം നടന്ന പഠനത്തില്‍ സര്‍വ്വേഫലം നിര്‍ണയിച്ചിരിക്കുന്നത് ലക്ഷകണക്കിന് പേരില്‍ നിന്ന ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. ഇംഗ്ലീഷ് മാതൃഭാഷയായിട്ടുള്ള രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ മദ്യപാനികള്‍ ഉള്ളത്. ബ്രിട്ടനെ കൂടാതെ അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളും പട്ടികയില്‍ മുന്‍പന്തിയിലുണ്ട്.

വ്യക്തിയുടെ ആരോഗ്യത്തിനും സാമൂഹ്യ-സാമ്പത്തിക ഭദ്രതയ്ക്കും ഹാനികരമാംവിധം സാധാരണ നിലവാരങ്ങള്‍ക്ക് അതീതമായി മദ്യപിക്കുന്നവരുടെ എണ്ണത്തില്‍ രാജ്യത്ത് വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സാധാരണയായി ഇത്തരം അവസ്ഥകളെ രോഗമായി കണക്കാക്കാമെന്നാണ് ഡോക്ടര്‍മാരുടെ നിരീക്ഷണം. മദ്യപരില്‍ ഒരു ചെറിയ ശതമാനം മാത്രമേ അതിമദ്യാസക്തരാകുന്നുള്ളൂ. എല്ലാ രാജ്യങ്ങളിലും സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്‍മാരാണ് അതിമദ്യാസക്തിക്ക് അധീനരാകുന്നത്. യു.കെയിലും സമാനമാണ് കാര്യങ്ങള്‍. എങ്കിലും കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളില്‍ അതിമദ്യാസക്തരായ സ്ത്രീകളുടെ എണ്ണം വളരെയധികം വര്‍ധിച്ചിട്ടുണ്ട്. അതിമദ്യാസക്തരുടെ ഇടയില്‍ അവിവാഹിതരും വിഭാര്യന്‍മാരും ഒട്ടധികമുണ്ട്. ഭൂരിപക്ഷം അതിമദ്യാസക്തരും മധ്യവയസ്‌കരാണ്. എല്ലാ സാമ്പത്തിക വിഭാഗങ്ങളെയും ഇതു ബാധിക്കുന്നു. വികസിതരാജ്യങ്ങളില്‍ അതിമദ്യാസക്തി വന്‍തോതിലുള്ള ധനവ്യയത്തിനും ജോലി സമയനഷ്ടത്തിനും കാരണമായ വലിയ ഒരു പ്രശ്‌നമായി തീരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കുടുംബജീവിതത്തില്‍ അതിമദ്യാസക്തി വരുത്തിവയ്ക്കുന്ന കെടുതികള്‍ സ്ഥിതിവിവരക്കണക്കുകള്‍കൊണ്ടു മാത്രം വിവരിക്കാവുന്നതല്ല.

കൗമാര പ്രായക്കാര്‍ക്കിടയിലെ മദ്യപാനമാണ് ഏറ്റവും ആശങ്കജനകനായി മാറിയിരിക്കുന്ന മറ്റൊരു വസ്തുത. എന്‍.എച്ച്.എസ് നിര്‍ദേശങ്ങള്‍ പ്രകാരം മദ്യം ഉപയോഗിക്കുന്നതിന് സുരക്ഷിതമായ മാനദണ്ഡങ്ങളില്ല. കൂടാതെ 14 യൂണിറ്റില്‍ കൂടുതല്‍ മദ്യം സ്ത്രീകള്‍ ഒരിക്കലും ഉപയോഗിക്കാന്‍ പാടുള്ളതമല്ല. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം രാജ്യത്തെ സ്ത്രീകളില്‍ വലിയൊരു ശതമാനം ഈ മാനദണ്ഡങ്ങള്‍ പാലിക്കുന്നവരല്ല. കഞ്ചാവ്, മാജിക് മഷ്‌റൂം, എം.ഡി.എം.എ, എല്‍.എസ്.ഡി തുടങ്ങിയ ലഹരി വസ്തുക്കളും യു.കെയില്‍ സജീവമായി ഉപയോഗിക്കപ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലണ്ടന്‍: ബ്രെക്‌സിറ്റ് കരാറിനൊപ്പം യു.കെയില്‍ ഉടലെടുത്തിരിക്കുന്ന രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. അടുത്ത മാസം ആദ്യവാരം നടക്കുന്ന ബ്രെക്‌സിറ്റ് വോട്ടെടുപ്പോടെ തെരേസ മേയ് പ്രധാനമന്ത്രി സ്ഥാനം രാജിവെക്കുമോ ഇല്ലയോ എന്ന് വ്യക്തമാകും. ഒരിക്കല്‍ കൂടി കോമണ്‍സിന്റെ പിന്തുണ നേടാന്‍ കണ്‍സര്‍വേറ്റീവ് നേതാവായ മേയ്ക്ക് കഴിഞ്ഞില്ലെങ്കില്‍ രാജിവെക്കുകയെന്നത് മാത്രമായിരിക്കും പോംവഴി. പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ രാജി ആവശ്യം ഉയര്‍ന്നു കഴിഞ്ഞ സ്ഥിതിക്ക് മേയും സ്വമേധയാ രാജിക്ക് തയ്യാറെടുത്തു കഴിഞ്ഞുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മേയ് ജൂണില്‍ രാജിവെക്കുകയാണെങ്കില്‍ 1990 ന് ശേഷം ഏറ്റവും കുറവ് സമയം പ്രധാനമന്ത്രി പദത്തിലിരുന്നയാളെന്ന നാണക്കേടിനും അര്‍ഹയാവും.

ബ്രെക്‌സിറ്റ് നടപ്പിലാക്കുന്നതിനുള്ള ബില്‍ ജൂണ്‍ ആദ്യവാരത്തോടെ അവതരിപ്പിക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ സ്ഥിരീകരിച്ചിരുന്നു. വേനല്‍ക്കാല അവധിക്ക് മുമ്പായി യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടണ്‍ പിന്‍വാങ്ങുന്നത് അനിവാര്യമാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. മൂന്ന് തവണ പാര്‍ലമെന്റില്‍ ബ്രെക്‌സിറ്റ് കരാര്‍ തള്ളിയ സാഹചര്യത്തില്‍ തെരേസ മേയുടെ ലേബര്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും പ്രതിപക്ഷ പാര്‍ട്ടികളും സംയുക്തമായി ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരുന്നു. പക്ഷേ മേയ് കരട് രേഖയില്‍ കൃത്യമായ മാറ്റം വരുത്താന്‍ തയ്യാറാകാതെ പ്രശ്‌നം പരിഹാരം സാധ്യമല്ലെന്നായിരുന്നു ലേബറിന്റെ നിലപാട്. ലോക്കല്‍ ഇലക്ഷനില്‍ വലിയ പരാജയമേറ്റു വാങ്ങിയതോടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളില്‍ നിന്നും മേയ്ക്ക് മേല്‍ സമ്മര്‍ദ്ദങ്ങളേറുകയാണ്.

അതിനിടെ, യൂറോപ്യന്‍ പാര്‍ലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബ്രെക്‌സിറ്റ് വക്താവ് നിജേല്‍ ഫറാഷിന്റെ പാര്‍ട്ടിക്ക് ബ്രിട്ടണില്‍ മുന്‍തൂക്കം ലഭിക്കാന്‍ സാധ്യതയുണ്ടെന്ന തരത്തില്‍ അഭിപ്രായ സര്‍വേകള്‍ പുറത്തു വന്നു. മെയ് 28-നാണ് തെരഞ്ഞെടുപ്പ്. തെരേസ മേയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി. ഏറ്റവും പിറകിലായി നാലാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടുത്തേണ്ടി വരുമെന്നും സര്‍വേ ഫലം സൂചിപ്പിക്കുന്നു. ഇതും പ്രധാനമന്ത്രിയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. മേയ് സ്ഥാനമൊഴിഞ്ഞാല്‍ നേതൃസ്ഥാനത്തേക്ക് എത്താന്‍ ബോറിസ് ജോണ്‍സണ്‍ നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കണ്‍സര്‍വേറ്റീവില്‍ പ്രധാനമന്ത്രി പദത്തിലേക്ക് പരിഗണിക്കപ്പെടാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ളതും ബോറിസ് ജോണ്‍സനാണ്.

ലണ്ടന്‍: ലോകത്തിലെ ആദ്യത്തെ ‘റീ-ഡിസൈന്‍ഡ് ഡി.എന്‍.എ’ ഉപയോഗിച്ചുള്ള ബാക്ടീരിയയെ നിര്‍മ്മിച്ച് കാംബ്രിഡ്ജ് സര്‍വ്വകലാശാല ശാസ്ത്രജ്ഞര്‍. സാധാരണയായി മണ്ണിലെ മനുഷ്യ ശരീരത്തിലോ കാണപ്പെടുന്ന മൈക്രോബ് ആണ് ശാസ്ത്രജ്ഞര്‍ നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍ പ്രകൃതിയില്‍ കാണപ്പെടുന്നവയ്ക്ക് സമാനമാണ് ലാബില്‍ നിര്‍മ്മിച്ചവയെങ്കിലും പ്രത്യേക ജെനറ്റിക് കോഡുകളിലാണ് ഇവ അതിജീവിക്കുന്നത്. ചരിത്രത്തിലെ തന്നെ മികച്ച കണ്ടുപിടിത്തങ്ങളിലൊന്നായി ഇത് മാറുമെന്നാണ് ശാസ്ത്രലോകത്തിന്റെ വിശ്വാസം. ഈ മേഖലയില്‍ വലിയ പഠനങ്ങള്‍ വര്‍ഷങ്ങളായി നടക്കുന്നുണ്ടെങ്കിലും മോഡിഫൈഡ് ഡി.എന്‍.എ കോഡുകള്‍ ഉപയോഗിച്ച് ഒരു ലിവിംഗ് ഓര്‍ഗനിസം വളര്‍ത്തിയെടുക്കാന്‍ ശാസ്ത്രലോകത്തിന് കഴിഞ്ഞിരുന്നില്ല. ഭാവിയില്‍ മരുന്നുകള്‍ക്കായോ അപകടകാരികളായ വൈറസുകളെ പ്രതിരോധിക്കുന്നതിനോ ഈ കണ്ടുപിടിത്തം പ്രയോജനപ്പെട്ടേക്കും.

കാംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ മോളിക്യൂലാര്‍ ബയോളജി ലബോറട്ടറിയിലെ ഗവേഷകരുടെ രണ്ട് വര്‍ഷത്തെ കഠിനാദ്ധ്വാനത്തിന്റെ ഫലമാണിത്. ജീവന്റെ ചുരുളുകള്‍ എന്നറിയപ്പെടുന്ന ഡി.എന്‍.എ. ജീനുകളെ കണ്ടെത്തിയത് ശാസ്ത്ര ചരിത്രത്തിലെ തന്നെ നാഴികകല്ലായിരുന്നു. ഡി.എന്‍.എ ഖണ്ഡങ്ങളായിട്ടാണ് പാരമ്പര്യസ്വഭാവങ്ങള്‍ കൈമാറുന്നത്. ഒരു ജീവിയില്‍ നിന്നും മറ്റൊന്നിലേയ്ക്ക് ജീനുകള്‍ പറിച്ചുനട്ട് പുതിയ ജീവിവര്‍ഗ്ഗങ്ങള്‍ ശാസ്ത്രലോകം സൃഷ്ടിയ്ക്കുന്നു. ആധുനിക തന്മാത്രാ ജീവശാസ്ത്രത്തിന്റെ വളര്‍ച്ചയുടെ അടിസ്ഥാനം ഡി.എന്‍.എയുടെ കണ്ടുപിടിത്തമാണ്. ജനിതക കോഡും മാംസ്യവിശ്ലേഷണത്തിന്റെ രഹസ്യവുമെല്ലാം തുടര്‍ന്നാണ് കണ്ടെത്തിയത്. ജനിതക കോഡിലെ മാറ്റം കണ്ടുപിടിച്ചതിന് ശേഷമുണ്ടായിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ശാസ്ത്ര നേട്ടങ്ങളിലൊന്നായിരിക്കും ഇത്.

ആദ്യഘട്ടങ്ങളില്‍ ഗവേഷണം വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ക്ക് പ്രതീക്ഷയുണ്ടായിരുന്നില്ല. ഇത്രയം വലിയ അളവിലുള്ള ജനിതകഘടന വളര്‍ത്തിയെടുക്കുകയെന്നത് ശ്രമകരമായ ജോലിയായിരുന്നു. എങ്കിലും ഈ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞുവെന്ന് സിന്തറ്റിക് ബയോളജി വിദഗദ്ധനും ഗവേഷണത്തിന് മേല്‍നോട്ടം വഹിച്ചയാളുമായി ജെയ്‌സണ്‍ ചിന്‍ വ്യക്തമാക്കി. 970 പേജുകളാണ് ജനിതഘടന നിര്‍മ്മിക്കുന്നതിനായി ഉപയോഗിച്ചത്. ശാസ്ത്രലോകം ഇന്നേവരെ നിര്‍മ്മിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ ജനിതഘടനയാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ന്യൂസ് ഡെസ്ക്

ജോലി സ്ഥലം മതവിശ്വാസത്തിന്റെ പ്രചാരണത്തിന് ഉപയോഗിച്ച നഴ്സിന് ജോലി നഷ്ടപ്പെട്ടു. ഉത്തരവാദിയായ നഴ്സിനെ എൻഎച്ച്എസ് പുറത്താക്കിയത് കോടതി ശരിവച്ചു. ക്രൈസ്തവ വിശ്വാസിയായ നഴ്സിനെയാണ് എൻഎച്ച്എസ് ട്രസ്റ്റ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. ബാൻഡ് 5 ഗ്രേഡിൽ ഇന്റൻസീവ് കെയർ യൂണിറ്റിൽ ജോലി ചെയ്യുകയായിരുന്ന നഴ്സാണ് തന്റെ കെയറിലുള്ള രോഗികളുമായി മതപരമായ കാര്യങ്ങൾ ചർച്ച ചെയ്തത്.

മെഡിക്കേഷൻ സംബന്ധമായ ഒരു തെറ്റു സംഭവിച്ചതിനെ തുടർന്ന് ട്രസ്റ്റ് നഴ്സിനെ പ്രീ ഓപ്പറേറ്റീവ് അസസ്മെൻറ് യൂണിറ്റിലേയ്ക്ക് ഫോർമൽ വാണിംഗോടെ മാറ്റിയിരുന്നു. പുതിയ റോളിൽ ദിവസേന ആറു മുതൽ 12 വരെ രോഗികളെ അസസ്മെൻറ് ചെയ്യേണ്ട ചുമതല ഇവർക്ക് ഉണ്ടായിരുന്നു. ഇതിന് ഉപയോഗിച്ചിരുന്ന ഫോർമാറ്റിൽ രോഗിയുടെ മതമേതെന്ന് രേഖപ്പെടുത്തുന്ന ഒരു ഭാഗമുണ്ടെങ്കിലും അതിനപ്പുറമുള്ള മതപരമായ കാര്യങ്ങൾ അന്വേഷിക്കാനുള്ള നിർദ്ദേശങ്ങളോ സ്വാതന്ത്ര്യമോ നല്കിയിരുന്നില്ല.

അസസ്മെൻറ് നടത്തുന്നതിനിടെ പരിധിയിൽ കവിഞ്ഞ വിധത്തിൽ രോഗിയുമായി മതവിശ്വാസം സംബന്ധിച്ച് സംഭാഷണത്തിലേർപ്പെട്ടതായി പല പരാതികളും ട്രസ്റ്റിന് ലഭിച്ചു. മാർച്ച് 2016 ലെ ആദ്യ പരാതി പ്രകാരം ഈസ്റ്റർ എന്താണെന്ന് അറിയാമോ എന്ന് ചോദിച്ചു എന്നതായിരുന്നു. ഈ ചോദ്യം ഏതു നിലയിലേയ്ക്കാണ് പോവുന്നതെന്നു മനസിലാക്കിയ രോഗി, നഴ്‌സിന്റെ ജോലിയുടെ പരിധിക്കപ്പുറമുള്ള ഇടപെടൽ മനസിലാക്കി സംഭാഷണം നിർത്താനാവശ്യപ്പെട്ടു. മറ്റൊരു രോഗിയോട്‌ ക്രിസ്തുമതം എന്താണെന്ന് അറിയാമോ എന്നാണ് ആരാഞ്ഞത്.

ഏപ്രിൽ 2016 ലെ പരാതിയിൽ ക്യാൻസറിന് മേജർ സർജറിക്ക് വിധേയനാകുന്ന രോഗിയോട്, ദൈവത്തോട് പ്രാർത്ഥിക്കുകയാണെങ്കിൽ സർജറി വിജയകരമാകുവാൻ കൂടുതൽ സാധ്യതയുണ്ടെന്ന് പറഞ്ഞു എന്നതായിരുന്നു.  മറ്റൊരു പരാതി പ്രകാരം അസസ്മെന്റിന്റെ ഭൂരിഭാഗം സമയവും മതപരമായ കാര്യങ്ങൾ വിശദീകരിക്കുന്നതിനായി ഉപയോഗിച്ചു എന്നായിരുന്നു. ഇതേത്തുടർന്ന് നഴ്സിന് എൻഎച്ച്എസ് ട്രസ്റ്റ് മുന്നറിയിപ്പ് നല്കിരുന്നു.

തുടർന്നും തന്റെ മതപ്രചാരണ ജോലി നിർബാധം തുടർന്ന നഴ്സ് ഒരു രോഗിക്ക് ബൈബിൾ നല്കി.  പരാതി ലഭിച്ചതിനെത്തുടർന്ന് ട്രസ്റ്റ് നഴ്സിനെ ജൂൺ 2016ൽ  അച്ചടക്ക നടപടിയിലൂടെ സസ്പെൻഡ് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് പരാതി എൻ എം സി യുടെയും എംപ്ളോയ്മെൻറ് ട്രൈബ്യൂണലിന്റെ മുൻപാകെ എത്തിയെങ്കിലും നഴ്സിനെ പുറത്താക്കിയ നടപടി ശരിവയ്ക്കപ്പെടുകയായിരുന്നു. ഇതിനെതിരെ കോടതി മുമ്പാകെ നല്കിയ അപ്പീലിൽ 2019 മാർച്ച് 18ന് ഹിയറിംഗ് നടക്കുകയും 2019 മെയ് 14 ന് ഡാർട്ട്ഫോർഡ് ആൻഡ് ഗ്രേഷാം ട്രസ്റ്റിന്റെ നടപടിക്കെതിരെ നഴ്സ് നല്കിയ അപ്പീൽ തള്ളുകയുമായിരുന്നു.

ജോലി സ്ഥലങ്ങളിൽ പാലിക്കേണ്ട നിയമപരമായ കാര്യങ്ങൾ വ്യക്തമായി മനസിലാക്കിയിരിക്കണമെന്നതിന്റെയും വ്യക്തിപരമായ താത്പര്യങ്ങൾ നടപ്പാക്കുന്നതിനായി  ജോലി സ്ഥലത്തെ മാറ്റരുതെന്നുമുള്ളതിന്റെ മുന്നറിയിപ്പാണ് ഈ വിധിയിലൂടെ പുറത്തു വന്നിരിക്കുന്നതെന്ന് സോളിസിറ്റർ ഓഫ് സീനിയർ കോർട്ട് ഓഫ്  ഇംഗ്ലണ്ട് ആൻഡ് വെയിൽസ്, ബൈജു വർക്കി തിട്ടാല മലയാളം യുകെയോട് പറഞ്ഞു.

ലീഡ്‌സ്: മാലിന്യങ്ങള്‍ കൃത്യമായി നിക്ഷേപിച്ചില്ലെങ്കില്‍ ‘വീലി വേസ്റ്റ് ബിന്നുകള്‍’ ആറ് മാസത്തേക്ക് കണ്ടുകെട്ടുമെന്ന് കൗണ്‍സിലിന്റെ മുന്നറിയിപ്പ്. ലീഡ്‌സിലെ കിര്‍ക്ലീസ് കൗണ്‍സിലാണ് മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുന്നത്. പ്രദേശവാസികള്‍ മാലിന്യങ്ങള്‍ വീലി വേസ്റ്റ് ബിന്നുകളില്‍’ കൃത്യമായി നിക്ഷേപിക്കുന്നില്ലന്നും ഭക്ഷണ മാലിന്യങ്ങള്‍ ഉള്‍പ്പെടെ അലക്ഷ്യമായി ഉപേക്ഷിക്കുന്നതായും നേരത്തെ കൗണ്‍സില്‍ കണ്ടെത്തിയിരുന്നു. മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിന് കൃത്യമായ മാനദണ്ഡം കൗണ്‍സില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇവ മിക്കവരും പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതോടെയാണ് നടപടി.

വേസ്റ്റ് ഗെയിഡ്‌ലൈന്‍സ് പാലിക്കുന്നതിലൂടെ മാലിന്യ സംസ്‌ക്കാരത്തിന് വലിയ സാമ്പത്തിക ലാഭമുണ്ടാക്കാന്‍ കഴിയുമെന്നാണ് കൗണ്‍സിലിന്റെ വാദം. പൗരന്മാര്‍ ഈ രീതികള്‍ പഠിക്കുകയും അനുസരിക്കുകയും ചെയ്താല്‍ മാലിന്യ സംസ്‌ക്കരണം എളുപ്പത്തില്‍ സാധ്യതമാവുകയും ഏതാണ്ട് 440,000 പൗണ്ട് ലാഭമുണ്ടാവുകയും ചെയ്യും. നിലവില്‍ കുടുംബങ്ങളുടെ അശ്രദ്ധ ഏതാണ്ട് 80,000 പൗണ്ടിന്റെ അധിക ചെലവ് കൗണ്‍സിലിന് വരുത്തിവെക്കുന്നുണ്ട്. നാപ്കിന്‍, ഭക്ഷണ മാലിന്യം, ഗ്ലാസ് തുടങ്ങിയവയാണ് ഇപ്പോള്‍ ബിന്നുകള്‍ ആളുകള്‍ അലക്ഷ്യമായി നിക്ഷേപിക്കുന്നത്. ഇത് മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള നടപടിയാണെന്ന് കൗണ്‍സില്‍ വ്യക്തമാക്കിയിരുന്നു.

മുന്നറിയിപ്പ് സൂചകമായി നിയമം തെറ്റിക്കുന്നവരുടെ ബിന്നുകളുടെ മുകൡ മഞ്ഞ കളറില്‍ അടയാളപ്പെടുത്തും. പിന്നീടും ആവര്‍ത്തിക്കപ്പെട്ടാല്‍ ബിന്നുകള്‍ കണ്ടുകെട്ടും. ആറ് മാസത്തേക്കായിരിക്കും നടപടി. മാലിന്യ സംസ്‌ക്കരണത്തിനായുള്ള സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിക്കുന്നത് മനസിലാക്കാം. എന്നാല്‍ ബിന്നുകള്‍ കണ്ടുകെട്ടുന്നതിന്റെ ഉദ്ദേശ്യമെന്താണെന്ന് മനസിലായില്ലെന്നും പ്രദേശവാസിയായ ജോ ബെറീസ് മില്‍സ് പ്രതികരിച്ചു. ബിന്നുകള്‍ ജപ്തി ചെയ്യുന്നത് വിഷയം കൂടുതല്‍ മോശാവസ്ഥയിലേക്ക് എത്തിക്കുമെന്നും മില്‍സ് പറയുന്നു.

കെയര്‍ ഹോമുകളില്‍ പെന്‍ഷനര്‍മാര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ലെന്ന് ആക്ഷേപം. ഇംഗ്ലണ്ടിലെ പല കെയര്‍ ഹോമുകളിലും ഇതാണ് അവസ്ഥയെന്നാണ് ആക്ഷേപം ഉയരുന്നത്. പണം നല്‍കാന്‍ കഴിവുള്ളവര്‍ക്കു പോലും വളരെ ദയനീയമായ പരിചരണമാണ് ലഭിക്കുന്നത്. 7585 ഇംഗ്ലീഷ് പോസ്റ്റ്‌കോഡുകളില്‍ 75 ശതമാനം പ്രദേശങ്ങളിലും കെയര്‍ ഹോം ബെഡുകള്‍ കിട്ടാനില്ല. മൂന്നില്‍ രണ്ടിടങ്ങളില്‍ നഴ്‌സിംഗ് കെയര്‍ സൗകര്യം ലഭ്യമല്ലെന്നും വിശകലനം വ്യക്തമാക്കുന്നു. 2244 പേര്‍ക്ക് കെയര്‍ ഹോം ബെഡുകള്‍ ലഭ്യമല്ലെന്നാണ് കണക്ക്. അതേസമയം 30 ശതമാനം ആളുകള്‍ക്ക് പ്രാദേശികമായി ഈ കെയര്‍ സൗകര്യം കിട്ടാക്കനിയാണെന്നും പഠനത്തില്‍ വ്യക്തമായി.

65 വയസിനു മേല്‍ പ്രായമുള്ള 1.4 മില്യന്‍ ആളുകള്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നതേയില്ല. എയിജ് യുകെയ്ക്കു വേണ്ടി ഇന്‍സിസീവ് ഹെല്‍ത്ത് എന്ന ഹെല്‍ത്ത് കണ്‍സള്‍ട്ടന്‍സിയാണ് പഠനം നടത്തിയത്. സോഷ്യല്‍ കെയര്‍ വര്‍ക്ക് ഫോഴ്‌സിന്റെ ആത്മാര്‍ത്ഥമായ പരിശ്രമം ഉണ്ടെങ്കിലും വര്‍ഷങ്ങളായി രാഷ്ട്രീയ ഇടപെടലുകള്‍ ഇല്ലാതെ വന്നതും ലോക്കല്‍ അതോറിറ്റികള്‍ ബജറ്റ് വെട്ടിച്ചുരുക്കിയതും ശരിയായ സേവനം ലഭ്യമാക്കാനുള്ള ഈ സംവിധാനത്തിന്റെ ശേഷി ഇല്ലാതാക്കിയതായി കണ്‍സള്‍ട്ടന്‍സി പ്രതിനിധി കീരാന്‍ ലൂസിയ പറഞ്ഞു. ഹള്‍, ഈസ്റ്റ് യോര്‍ക്ക്ഷയര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നഴ്‌സിംഗ് ഹോ ബെഡ് ലഭിക്കുകയെന്നത് അസാധ്യമായി മാറിയിരിക്കുകയാണ്.

മൂന്നു വര്‍ഷത്തിനിടെ ഈ സൗകര്യത്തില്‍ 30 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ഡെവണ്‍, ടോട്ട്‌നസ് തുടങ്ങിയ പ്രദേശങ്ങളിലും ഇതേ സാഹചര്യമാണ് നിലവിലുള്ളത്. പെന്‍ഷനര്‍മാര്‍ പണം നല്‍കാന്‍ തയ്യാറാണെങ്കില്‍ പോലും അതാതു സ്ഥലങ്ങളില്‍ കെയര്‍ കിട്ടുന്നത് വിദൂര സാധ്യത മാത്രമായി മാറിയിരിക്കുന്നു. ഇതു മൂലം തങ്ങളുടെ കുടുംബങ്ങളുടെയും സുഹൃത്തുക്കളുടെയും സാമീപ്യമില്ലാത്ത ദൂരെയുള്ള കെയര്‍ഹോമുകളില്‍ കഴിയേണ്ട അവസ്ഥയാണ് പ്രായമുള്ളവര്‍ക്കെന്നും പഠനം വ്യക്തമാക്കുന്നു.

സമ്മര്‍ദ്ദം ചെലുത്തി വീടുകളില്‍ സ്ഥാപിച്ച സ്മാര്‍ട്ട് എനര്‍ജി മീറ്ററുകള്‍ പ്രവര്‍ത്തന രഹിതം. 20 ലക്ഷത്തിലേറെ വീടുകളിലെ മീറ്ററുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഉപഭോക്താക്കള്‍ തങ്ങളുടെ സേവനദാതാക്കളെ മാറിയാല്‍ കണക്ടാകാതിരിക്കാനോ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിലയ്ക്കാനോ സാധ്യതയുള്ളവയാണ് 15 ശതമാനത്തോളം മീറ്ററുകളെന്നും കണ്ടെത്തി. 2.3 മില്യന്‍ ഡിവൈസുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് ബിബിസി നടത്തിയ അമ്പേഷണത്തില്‍ വ്യക്തമായത്. 440 മില്യന്‍ പൗണ്ട് ചെലവഴിച്ച് സ്ഥാപിച്ച മീറ്ററുകളാണ് ഇപ്പോള്‍ യാതൊരു ഉപകാരവുമില്ലാതെ വെറുതെയിരിക്കുന്നത്. ഊര്‍ജ്ജോപഭോഗം കുറയ്ക്കാനുള്ള ദൗത്യത്തിന്റെ ഭാഗമായാണ് സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കാന്‍ ഉപഭോക്താക്കള്‍ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തിയത്.

വീടിനു പുറത്ത് സ്ഥാപിച്ച മീറ്റര്‍ കാണാന്‍ നല്ല ഭംഗിയൊക്കെയുണ്ടെങ്കിലും അത് പ്രവര്‍ത്തിക്കുന്നില്ലെന്ന് ആന്‍ഡ് ബാനിസ്റ്റര്‍ എന്ന ഉപഭോക്താവ് പറയുന്നു. ഇത് സ്ഥാപിക്കുന്നതിലുള്ള താല്‍പര്യം തകരാര്‍ പരിഹരിച്ച് പ്രവര്‍ത്തിപ്പിക്കുന്നതില്‍ അധികൃതര്‍ക്ക് ഇല്ലെന്നാണ് ആന്‍ഡി പറയുന്നത്. വീടുകളില്‍ ഉപയോഗിക്കുന്ന ഗ്യാസ്, വൈദ്യുതി എന്നിവയുടെ അളവ് സ്വയം കണക്കാക്കുന്ന ഉപകരണമാണ് ഇത്. വിവരങ്ങള്‍ സ്‌ക്രീനില്‍ കാണുകയും ചെയ്യാം. എന്നാല്‍ സേവനദാതാവിനെ മാറ്റിയാല്‍ ഇതിന്റെ പ്രവര്‍ത്തനം നിലയ്ക്കുന്നതായാണ് കണ്ടു വരുന്നത്. ഓട്ടോമാറ്റിക് മീറ്റര്‍ റീഡിംഗുകള്‍ അയക്കുന്നതും എനര്‍ജി ചെലവ് എത്രയാണെന്ന് കാണിക്കുന്നതും ഇല്ലാതാകുകയാണ് ചെയ്യുന്നത്.

എട്ടു ലക്ഷം രണ്ടാം തലമുറ സ്മാര്‍ട്ട് മീറ്ററുകള്‍ ഇതുവരെ സ്ഥാപിച്ചിട്ടുണ്ടെന്നാണ് പവര്‍ കമ്പനികളെ പ്രതിനിധീകരിക്കുന്ന എനര്‍ജി യുകെ ബിബിസിക്ക് നല്‍കിയ വിവരം. 2012 മുതല്‍ ദശലക്ഷക്കണക്കിന് ആളുകള്‍ സ്മാര്‍ട്ട് മീറ്ററുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും അതിലൂടെ എനര്‍ജി ഉപയോഗത്തിന്റെ കൃത്യമായ കണക്ക് ലഭിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ വക്താവ് പറഞ്ഞു. ഇതിലൂടെ ജനങ്ങള്‍ക്ക് സാമ്പത്തികമായി ഏറെ ലാഭമുണ്ടാകുന്നുണ്ട്. തകരാറിലായ ഡിവൈസുകള്‍ നന്നാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണെന്നും ഈ വര്‍ഷം അവസാനത്തോടെ അത് പൂര്‍ത്തിയാകുമെന്നും വക്താവ് അറിയിച്ചു.

കാലിഫോര്‍ണിയ: വാട്സാപ്പ് ഉപയോഗിക്കുന്ന ഫോണുകളില്‍ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്താന്‍ ഹാക്കര്‍മാര്‍ക്ക് കഴിയുന്നുവെന്ന് സ്ഥിരീകരണം. അനോണിമസ് വാട്സാപ്പ് കോളുകളിലൂടെയാണ് നിരീക്ഷണ സോഫ്റ്റ് വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത്. കോളുകള്‍ അറ്റന്‍ഡ് ചെയ്തില്ലെങ്കിലും ഹാക്കര്‍മാര്‍ക്ക് ഉപഭോക്താവ് അറിയാതെ സോഫ്റ്റ് വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയും. ഇസ്രായേല്‍ ഓണ്‍ലൈന്‍ സുരക്ഷാ സ്ഥാപനമാണ് വാട്സാപ്പിലെ കെണി കണ്ടെത്തിയിരിക്കുന്നത്. അതേസമയം സുരക്ഷാ വീഴ്ച്ച സ്ഥിരീകരിച്ചെങ്കിലും സുപ്രധാന വിവരങ്ങള്‍ കൈമാറാന്‍ വാട്‌സാപ്പ് അധികൃതര്‍ തയ്യാറായില്ല. സ്ഥാപന ഉടമ സക്കര്‍ബര്‍ഗും ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി.

ഹാക്കര്‍മാരില്‍ നിന്നും രക്ഷനേടാന്‍ വാട്സാപ്പ് ആപ്ലിക്കേഷന്‍ അപ്ഡേറ്റ് ചെയ്യാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സുരക്ഷാ വീഴ്ച്ച ഉടന്‍ പരിഹരിക്കുമെന്നാണ് അധികൃതര്‍ നല്‍കിയിരിക്കുന്ന വിശദീകരണം. എന്നാല്‍ അപ്ഡേറ്റ് ചെയ്താലും ഹാക്കിംഗ് സാധ്യമാണെന്നാണ് റിപ്പോര്‍ട്ട്. 180 രാജ്യങ്ങളിലായി 1.5 ബില്യണ്‍ ഉപഭോക്താക്കളാണ് വാട്സാപ്പ് മെസേജിംഗ് സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്നത്. അനോണിമസായി വരുന്ന വോയിസ് കോളുകള്‍ വഴി ഉപഭോക്താവിന്റെ ഫോണിലേക്ക് ഹാക്കര്‍മാര്‍ നുഴഞ്ഞു കയറും. പിന്നീട് ഉപഭോക്താവിന്റെ ഫോണ്‍ പൂര്‍ണമായും ഹാക്കറുടെ നിരീക്ഷണത്തിലാവും. അനോണിമസ് കോളുകളുടെ വിവരങ്ങളോ നമ്പറുകളോ വാട്‌സാപ്പ് ലോഗില്‍ ദൃശ്യമാകില്ല. നിരീക്ഷണ സോഫ്റ്റവെയര്‍ ഇന്‍സ്റ്റാള്‍ ചെയ്താലുടന്‍ ഇത് നമ്മുടെ ഫോണില്‍ നിന്ന് അപ്രത്യക്ഷമാകുകയും ചെയ്യും.

പിടികൂടാന്‍ കഴിയാത്ത ഒരുതരം ഇന്റര്‍നെറ്റ് വൈറസാണ് വാട്‌സാപ്പിലൂടെ ഫോണിലേക്ക് ഹാക്കര്‍മാര്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. തുടര്‍ന്ന് ഈ വൈറസിന്റെ സഹായത്തോടെ നമ്മുടെ ഫോണ്‍ നിരീക്ഷിക്കപ്പെടും. വോയ്സ്‌കോളുകള്‍ക്ക് നിയന്ത്രണമുള്ള രാജ്യങ്ങളിലെ ഉപഭോക്താക്കള്‍ക്ക് ഇതില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കും. വിന്‍ഡോസ് ഫോണുകളില്‍ നിന്ന് വാട്സാപ്പ് ഈ വര്‍ഷം അവസാനത്തോടെ ആപ്ലിക്കേഷന്‍ പിന്‍വലിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. അപ്ഡേഷന്‍ സംവിധാനം കൃത്യമായി ഉപയോഗപ്പെടുത്താന്‍ വിന്‍ഡോസ് ഉപഭോക്താക്കള്‍ക്ക് കഴിയില്ലെന്ന് വ്യക്തമായതോടെയാണ് അധികൃതര്‍ ആപ്ലിക്കേഷന്‍ പിന്‍വലിക്കാന്‍ നിര്‍ബന്ധിതരായത്. നിലവിലുണ്ടായിരിക്കുന്ന ഹാക്കിംഗ് പ്രശ്‌നം വിന്‍ഡോസ് ഫോണുകളില്‍ തുടരുമെന്നാണ് ടെക് ലോകത്തിന്റെ മുന്നറിയിപ്പ്.

നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളില്‍ എന്‍ജിന്‍ പ്രവര്‍ത്തിപ്പിക്കുന്നത് പിഴശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കും. വായു മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നത്. നിര്‍ത്തിയിട്ട വാഹനങ്ങളുടെ എന്‍ജിന്‍ ഐഡില്‍ ചെയ്യുന്ന ഡ്രൈവര്‍മാരെ ഒന്നിലേറെത്തവണ പിടികൂടിയാല്‍ അപ്പോള്‍ത്തന്നെ പിഴ നല്‍കാന്‍ കഴിയുന്ന നിയമമാണ് തയ്യാറാകുന്നത്. കാറുകള്‍ സഞ്ചരിക്കുമ്പോള്‍ സൃഷ്ടിക്കുന്നതിനേക്കാള്‍ കൂടുതല്‍ മലിനീകരണം ഐഡില്‍ ചെയ്യുമ്പോള്‍ ഉണ്ടാകുന്നുണ്ട്. ഇത് നിയന്ത്രിക്കാന്‍ കര്‍ശന നടപടികള്‍ വേണമെന്ന ചില ലണ്ടന്‍ കൗണ്‍സിലുകളുടെ ആവശ്യം അംഗീകരിക്കുകയാണെന്ന് എന്‍വയണ്‍മെന്റ് സെക്രട്ടറി മൈക്കിള്‍ ഗോവ് പറഞ്ഞു.

നിലവിലുള്ള നിയമത്തിനു കീഴില്‍ ഐഡിലിംഗ് നടത്തുന്ന ഡ്രൈവര്‍മാര്‍ ആരും തന്നെ ശിക്ഷിക്കപ്പെട്ടിട്ടില്ല. ഈ നിയമം അനുസരിച്ച് പോലീസിന് ആദ്യം താക്കീത് കൊടുക്കാനേ കഴിയൂ. ഒരു മിനിറ്റിലേറെ സമയം നിര്‍ദേശം അനുസരിക്കാന്‍ തയ്യാറായില്ലെങ്കില്‍ പിഴ നല്‍കാം. ലോക്കല്‍ അതോറിറ്റികള്‍ നിശ്ചയിച്ചിരിക്കുന്ന നിരക്കനുസരിച്ച് ഈ പിഴ 20 പൗണ്ട് മുതല്‍ 80 പൗണ്ട് വരെയാകാം. 2017 മുതല്‍ വെസ്റ്റ്മിന്‍സ്റ്റര്‍ കൗണ്‍സില്‍ ഇതനുസരിച്ച് 37 പേരില്‍ നിന്നു മാത്രമാണ് പിഴയീടാക്കിയിരിക്കുന്നത്. കുറ്റം കണ്ടെത്തിയാല്‍ ഉടന്‍ തന്നെ പിഴയീടാക്കാനുള്ള നീക്കം പ്രശ്‌ന പരിഹാരത്തിന് ഉതകുമെന്നാണ് ഗോവ് ദി ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

എന്നാല്‍ പുതിയ അധികാരങ്ങള്‍ കൗണ്‍സിലുകള്‍ ശരിയായ വിധത്തില്‍ ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചില കമ്പനികളുടെ ഡ്രൈവര്‍മാര്‍ നിരന്തരം ഈ കുറ്റം ചെയ്യുന്നുണ്ടെന്നും ആവശ്യപ്പെട്ടാലും അവര്‍ അനുസരിക്കാന്‍ കൂട്ടാക്കാറില്ലെന്നും വെസ്റ്റ്മിന്‍സ്റ്റര്‍ സിറ്റി കൗണ്‍സില്‍ ലീഡര്‍ നിക്കി ഐകെന്‍ പറഞ്ഞു. ഇത്തരം കമ്പനികള്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്.

ബ്രെക്‌സിറ്റില്‍ ജൂണ്‍ ആദ്യം പാര്‍ലമെന്റില്‍ ചര്‍ച്ചയും വോട്ടെടുപ്പും നടക്കും. ബ്രെക്‌സിറ്റ് നടപ്പാക്കുന്നത് സംബന്ധിച്ചായിരിക്കും വോട്ടെടുപ്പ്. ലേബറുമായി നടക്കുന്ന ചര്‍ച്ചയില്‍ തീരുമാനം എത്തിയാലും ഇല്ലെങ്കിലും വോട്ടെടുപ്പില്‍ മാറ്റമുണ്ടാവില്ലെന്ന് ഡൗണിംഗ് സ്ട്രീറ്റ് അറിയിച്ചു. എംപിമാരുടെ സമ്മര്‍ അവധിക്കു മുമ്പായി യുകെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്‍മാറണമെങ്കില്‍ ബ്രെക്‌സിറ്റ് നടപ്പാക്കല്‍ ബില്ലിലുള്ള വോട്ടെടുപ്പ് അനിവാര്യമാണെന്ന് ഡൗണിംഗ് സ്ട്രീറ്റ് വക്താവ് അറിയിച്ചു. എന്നാല്‍ ഇത് ഒരിക്കലും പ്രധാനമന്ത്രിയുടെ ബ്രെക്‌സിറ്റ് ഉടമ്പടിയിലുള്ള നാലാമത്തെ വോട്ടെടുപ്പല്ലെന്നും വക്താവ് പറഞ്ഞു. അതേസമയം ഉഭയകക്ഷി ധാരണയിലെത്താതെ ബില്ലിന് പിന്തുണ നല്‍കില്ലെന്ന് ലേബര്‍ വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ ഡീല്‍ മൂന്നു പ്രാവശ്യം പാര്‍ലമെന്റ് തള്ളിയതോടെയാണ് ക്രോസ് പാര്‍ട്ടി സമവായത്തിന് സര്‍ക്കാര്‍ ശ്രമം ആരംഭിച്ചത്. ിത്‌ഡ്രോവല്‍ എഗ്രിമെന്റ് ബില്‍ മുന്നോട്ടുവെച്ച് സമ്മറിനു മുമ്പായി ബ്രെക്‌സിറ്റ് നടപ്പിലാക്കാനാണ് തെരേസ മേയ് ശ്രമിക്കുന്നത്. എന്നാല്‍ പ്രതിപക്ഷവുമായി നടക്കുന്ന ചര്‍ച്ചകളില്‍ ഇതുവരെ സമവായം സൃഷ്ടിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടുമില്ലെന്ന് ബിബിസി പൊളിറ്റിക്കല്‍ കറസ്‌പോണ്ടന്റ് ഇയാന്‍ വാട്ട്‌സണ്‍ പറയുന്നു. ഇപ്പോള്‍ മുന്നോട്ടു വെച്ചിരിക്കുന്ന ബില്‍ ചര്‍ച്ചകള്‍ തുടരുന്നതിന് കൂടുതല്‍ സമയവും സ്ഥലവും നല്‍കുമെന്നും വാട്ട്‌സണ്‍ പറഞ്ഞു. ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ തെരേസ മേയും കോര്‍ബിനും ചൊവ്വാഴ്ച വൈകുന്നേരം നടത്തിയ കൂടിക്കാഴ്ചയില്‍ വിലയിരുത്തി.

ചര്‍ച്ചകള്‍ ഫലപ്രദമാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു. ചര്‍ച്ചകള്‍ തീരുമാനത്തിലേക്ക് എത്തിക്കാനും ഹിതപരിശോധനാ ഫലം നടപ്പിലാക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് തെരേസ മേയ് വ്യക്തമാക്കിയിട്ടുണ്ടെന്നും വക്താവ് പറഞ്ഞു. അതേസമയം കണ്‍സര്‍വേറ്റീവ് എംപിമാരും ക്യാബിനറ്റ് മിനിസ്റ്റര്‍മാരും പ്രധാനമന്ത്രിയെ മാറ്റാന്‍ ശ്രമം നടത്തുന്നതിനാല്‍ സര്‍ക്കാരിന്റെ പ്രതിബദ്ധതയില്‍ കോര്‍ബിന്‍ സംശയം പ്രകടിപ്പിച്ചുവെന്നാണ് ലേബര്‍ വക്താവ് പറഞ്ഞത്.

RECENT POSTS
Copyright © . All rights reserved