വാളയാർ പെൺകുട്ടികളുടെ ക്രൂരമരണത്തിൽ പ്രതിഷേധിച്ചു് സെക്രട്ടറിയേറ്റ് പടിക്കൽ മുൻ ഗവര്ണറും ബി.ജെ.പി. നേതാവുമായ കുമ്മനം രാജശേഖരൻ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യാനെത്തിയ മലയാള ഭാഷ സ്‌നേഹികൾ ലോകെമെങ്ങും ആദരിക്കപ്പെടുന്ന ഡോ.ജോർജ് ഓണക്കൂറിനെതിരെ സി.എസ്.ചന്ദ്രിക കത്തിച്ചുവിട്ട തീ ഭാഷ സ്‌നേഹികൾക്കിടയിൽ അസംതൃപ്തി മാത്രമല്ല നിരർത്ഥകവും വാളയാർ പ്രശനത്തെ ലഘൂകരിക്കാൻ നടത്തിയ പാഴ്ശ്രമമായിട്ടാണ് കണ്ടത്. പേരുണ്ടാക്കാനും മറ്റ് താൽപര്യങ്ങൾക്കായി പലരും സോഷ്യൽ മീഡിയയിൽ പലതും കത്തിച്ചുവിടാറുണ്ട്. ചുട്ടു കണ്ട മുയലിനെപ്പോലെ എന്തും കത്തിച്ചുവിടാൻ കുറെ മലയാളികൾ സമർത്ഥരാണ്. സോഷ്യൽ മീഡിയയെന്ന വായു സേന പലരുടെ മുകളിലും ബോംബിട്ട് രസിക്കാറുണ്ട്. അത് ആളിപടർന്നു കത്തുമ്പോൾ നിരപരാധികൾക്കും പൊള്ളലേക്കും. വർത്തമാനകാലത്തെ അധികാര ഗോപുരങ്ങളിൽ നിന്നാണ് പലരും സംസാരിക്കുന്നത്. അവർ അധികാരത്തിന്റ കോട്ടക്കകത്തുള്ളവരാണ്. ഒന്നും ഓർത്തു ഭയക്കേണ്ടതില്ല. കോട്ടമതിലിനുള്ളിലും പുറത്തും അവർക്ക് സംരക്ഷണമുണ്ട്. കുറ്റവും ശിക്ഷയും ഏറ്റുവാങ്ങി തടവുകാരായി മാറുന്നവർ പുറത്തുള്ളവരാണ്. വാളയാറിൽ കണ്ട നീതി നിഷേധങ്ങൾ തിരിച്ചറിയാതെ പിന്തിരിപ്പൻ നയവുമായി സമീപിക്കുന്നവരോട് സഹതാപം മാത്രമാണ്. വടക്കേ ഇന്ത്യയിൽ നടക്കുന്ന കൊലപാതകങ്ങളും സ്ത്രീകളോട് കാട്ടുന്ന പീഡനങ്ങളും കേരളത്തിലുള്ളവർ വാരിക്കോരി വിവരിക്കുമ്പോൾ വാളയാറിലെ കൊടുംക്രൂരതക്കെതിരെ എത്ര പേർ രംഗത്ത് വന്നു? ഇപ്പോൾ എല്ലാം പൊലീസിന്റ തലയിൽ കെട്ടിവെച്ചു രക്ഷപെടുന്നില്ലേ? ആ പൊലീസിന് ഒരു കുറ്റബോധവുമില്ല. എന്തുകൊണ്ടെന്നാൽ അവരെ തീറ്റിപ്പോറ്റാൻ രാഷ്ട്രീയപാർട്ടികളുണ്ട്. മനുഷ്യരുടെ കണ്ണിൽ പൊടിയിട്ട് പിരിച്ചുവിട്ടാലും തിരിച്ചെടുക്കും. പൊലീസ് പരീക്ഷയിൽ റാങ്കുകൾ വാങ്ങിയ ധാരാളം ക്രിമിനലുകളെ പൊലീസ് സേനയിൽ ഭരണകൂടങ്ങൾ കുത്തിനിറച്ചിട്ടുണ്ട്. കസ്റ്റഡി കൊലപാതകങ്ങൾ അതിനുള്ള തെളിവാണ്. പാർട്ടിക്കാർക്കായി ഓരോ കേസുകൾ അട്ടിമറിച്ചു കൊടുക്കാൻ ബിരുദം നേടിയവർ.
ഓണക്കൂർ പോയത് ബി.ജെ.പി യുടെ യഥാർത്ഥ മുഖം അറിയാതെയെന്നു ഭവതി ചോദിച്ചാൽ ആദ്യം കാണേണ്ടത് ഓണക്കൂറിന്റ് മുഖമാണ്. ഓണക്കൂറിനൊപ്പം ജർമ്മനിയിലും ഇംഗ്ളണ്ടിലും പല വേദികളിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്. ആ മുഖത്തിന്റ മഹത്വം അദ്ദേഹത്തെ അറിയാവുന്നവർക്കറിയാം. യൂറോപ്പിൽ വന്നുപോയിട്ടുള്ള സക്കറിയ, സച്ചിദാനന്ദൻ, പ്രഭ വർമ്മ, സാറ ജോസഫ്ന്റെ കാര്യത്തിലും ഇതെ അഭിപ്രായമാണ് എനിക്കുള്ളത്. ബി.ജെ.പി ക്ക് ഒരു വികൃത മുഖമുണ്ടെങ്കിൽ കേരളത്തിൽ എത്രയോ ഭീകര മുഖങ്ങളുള്ളത് ഭവതി എന്താണ് കാണാതെ പോകുന്നത്? ഇതൊന്നും കാണാൻ കണ്ണില്ലേ? ഏത് പാർട്ടിക്കാരനായാലും അവരിൽ കുടികൊണ്ടിരിക്കുന്ന ഹീനമായ പ്രവർത്തികളെയാണ് അനാവരണം ചെയ്യേണ്ടത്? അതിന് വിചാരവികാരമെന്ന പ്രതിബദ്ധത അല്ലെങ്കിൽ അറിവ് മനുഷ്യനുണ്ടാകണം. മുലകൊടുത്ത വളർത്തിയ രണ്ട് കുഞ്ഞു പെൺമക്കളുടെ ദാരുണമായ മരണത്തേക്കാൾ വലുതാണോ ഓണക്കൂർ കുമ്മനത്തിന്റെ കവിളിൽ കൊടുത്ത ഒരു മുത്തം?
ഇപ്പോൾ ഓർമ്മവരുന്നത് മറ്റൊരു ഗവര്ണരുടെ ചുംബനമാണ്. ഡൽഹി കേരള ഹൗസിൽ തകഴിക്ക് ജ്ഞാനപീഠ൦ അവാർഡ് കിട്ടിയപ്പോൾ കേരള എം.പി.മാർ നൽകിയ സ്വീകരണ ചടങ്ങിൽ അന്നത്തെ ഗവര്ണർ വക്കം പുരുഷോത്തമൻ അധ്യക്ഷനും മുഖ്യ മന്ത്രി കരുണാകരൻ വിശിഷ്ട അതിഥിയുമായിരുന്നു. സ്വീകരണ ചടങ്ങിൽ മുൻ ഗവർണ്ണർ എം.എം. ജേക്കബ് തകഴിക്ക് ജ്ഞാനപീഠ൦ അവാർഡ് കിട്ടിയപ്പോൾ പങ്കെടുക്കാൻ സാധിച്ചില്ല. അടുത്ത ദിവസം എം.എം.ജേക്കബ് തകഴിയെ കാണാനെത്തി. ഒ.വി.വിജയൻ, മാവേലിക്കര രാമചന്ദ്രൻ, ചിത്രകാരൻ പെരുന്ന.ജി.എസ്, ഞാനടക്കം തകഴിയുടെ മുറിയിൽ ഇരിക്കുമ്പോഴാണ് എം.എം. ജേക്കബ് കടന്നു വന്ന് കെട്ടിപിടിക്ക മാത്രമല്ല ആ കവിളിൽ ചുംബിക്കയും ചെയ്തു. അത് കാമുകനെ പ്രാപിക്കുന്ന കാമുകിയുടെ ചുംബനമോ കാമം നിറഞ്ഞ ഒരു നിശാസുന്ദരിയുടെ ചുംബനമോ ആയിരുന്നില്ല. അതിലുപരി മനുഷ്യൻ മനുഷ്യനെ അമർത്തി ചുംബിക്കുന്ന സ്‌നേഹവികാരപ്രകടനമാണ്. ഇവിടെയും കുമ്മനം എന്ന മുൻ ഗവര്ണർ ആണ് പ്രധാന കഥാപാത്രം. ഇത് ബി.ജെ.പിയോടുള്ള ചിലരുടെ കാഴ്ചപ്പാടുകൾ മാത്രമല്ല അതിനെക്കാൾ അറിവും വിവേകവുമുള്ള ഒരെഴുത്തുകാരൻ എനിക്കെഴുതിയ വരികളും ഇതിനോട് കുട്ടിവായിക്കുന്നു. എന്തുകൊണ്ടാണ് ഞാൻ ജന്മഭൂമിയിൽ എഴുതുന്നു? എത്രയോ വര്ഷങ്ങളായി ഞാൻ ജന്മഭൂമി ഓണപതിപ്പുകളിൽ എഴുതുന്നു. ഈ വർഷവും എഴുതിയിട്ടുണ്ട്. അക്ഷരലോകത്തു എനിക്കാരോടും അയിത്തമില്ല. കമ്മ്യൂണിസ്റ്റ് ജനയുഗം, കോൺഗ്രസ് വീക്ഷണം ഓണപതിപ്പുകളിലും എഴുതിയിട്ടുണ്ട്. ആരിൽ നിന്നും ഒരു കനത്ത പ്രഹരം കിട്ടിയിട്ടില്ല. അക്ഷരത്തിന് ജാതിയോ മതമോ രാഷ്ട്രീയമോ ഇല്ല. ഓരൊ മനുഷ്യരുടെ മനസിലെ ഭ്രാന്തൻ കോശങ്ങൾ ഏതെല്ലാം വഴിയുലൂടെ സഞ്ചരിക്കുന്നതെന്ന് ഇതൊക്കെ കാണുമ്പൊൾ തോന്നുന്നു. ഇതൊക്കെ എഴുതാനും ഉന്മാദം സൃഷ്ഠിക്കാനും പറ്റിയ ആധുനിക മാധ്യമങ്ങൾ ഈ കാലഘട്ടത്തിന്റ മുഖചിത്രമായി മാറിയിരിക്കുന്നു.
മധുരമായ വാഗ്‌ദനങ്ങൾ നൽകി അധികാരത്തിൽ വരുന്ന പാർട്ടികൾ മലയാളിക്ക് സമഗ്ര സംഭാവനയും സൗന്ദര്യവും നൽകേണ്ടത് വാളയാർ പോലുള്ള സംഭവങ്ങളാണോ? ഓരോ കാലത്തും വെള്ളപൂശിയ മുഖങ്ങൾ എല്ലാം രംഗത്തും രൂപമെടുത്തിട്ടുണ്ട്, കവിതയെടുത്താൽ കേരളത്തിലെങ്ങും കവികളെന്ന് കേൾക്കുന്നു. ഇന്നത്തെ പുസ്തകങ്ങളും അതിന്റ പ്രകാശനങ്ങളും അവർക്കൊപ്പം മത്സരിക്കുന്നു. പല പ്രമുഖ കവികളും കവിതയെഴുത്തു നിർത്തിയാതായിട്ടാണ് അറിവ്. ഒരു സാഹിത്യ സൃഷ്ഠിയുടെ വർണ്ണശബളിമ ഉയരങ്ങൾ ചവുട്ടിക്കയറുന്നതാണ്. ഇന്നാകട്ടെ ഒരുപറ്റം എഴുത്തുകാർ സാഹിത്യത്തിന്റ ദിവ്യഗർഭം ധരിച്ചു് മുകളിൽ നിന്ന് താഴേക്ക് ചാടിയിറങ്ങി വരികയാണ്. അവരുടെ സുഖപ്രസവമെടുക്കൻ താളമേളങ്ങളോടെ രാഷ്ട്രീയ പാർട്ടികളുടെ അണികൾ തയ്യാറായി നിൽക്കുന്നു. അധികാരമുണ്ടെങ്കിൽ പെട്ടെന്ന് മഹാകവികളാകാം. പ്രതിഭ ധനനരായ സാഹിത്യകാരന്മാർ വെള്ളംകോരി നട്ടുവളർത്തിയ വന്മരങ്ങൾക്കിടയിൽ കുറ്റിച്ചെടികൾ വളരുന്ന കാലം. സാഹിത്യകാരന്മാർ, കവികൾ തിന്മയുടെ വാക്താക്കളല്ല. അവരെന്നും ധർമ്മപക്ഷത്തുള്ളവരാണ്. അങ്ങനെയെങ്കിൽ ഇന്നത്തെ മനുഷ്യന്റ പരാജയത്തിൽ നിഷേധാത്മ നിലപാടുകൾ എഴുത്തുകാർ എടുക്കുന്നത് എന്താണ്? അവരുടെ മൗനം അതിനുള്ള തെളിവാണ്. കേരളത്തിൽ അവിരാമമായി സംഭവിച്ചുകൊണ്ടിരിക്കുന്ന ക്രൂരമായ എത്രയോ സംഭവങ്ങൾ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നു. ഒരു രാഷ്ട്രീയ പാർട്ടിയുടെ അംഗമായതുകൊണ്ട് കാഴ്ചക്കാരായി കണ്ടുനിൽക്കുന്നത് നമ്മുടെ സംസ്കാരത്തെ മാത്രമല്ല അതിന്റെ കെട്ടുറപ്പിനെ ബാധിക്കുന്ന വിഷയംകൂടിയാണ്. സാഹിത്യകാരൻ എന്ന നിലയിൽ സമൂഹത്തോട് അദ്ദേഹത്തിന് കടപ്പാടുണ്ട്. ചില പ്രത്യേക ലക്ഷ്യങ്ങൾക്ക് വേണ്ടി മാത്രം തൂലിക ചലിപ്പിക്കുക അത് സാഹിത്യത്തിന്റ അന്തസ്സിനെയാണ് ചോദ്യം ചെയ്യുന്നത്. മുന്നിൽ ഭീകരമായ ദുരന്തങ്ങൾ നടമാടുമ്പോൾ ഒരു സാഹിത്യകാരൻ എങ്ങനെയാണ് ഒരു ഭീരുവായി മാറുന്നത്? ഉണ്ട ചോറിന് നന്ദി കാട്ടുകയാണോ വേണ്ടത് അതോ സമൂഹത്തോടുള്ള കർമ്മം നിർവഹിക്കയാണോ വേണ്ടത്?
വടക്കേ ഇന്ത്യയിൽ നടക്കുന്നത് മാത്രം വെറുക്കപ്പെട്ടാൽ മതിയോ? ഒരു കുരക്കുള്ളിൽ പിടഞ്ഞുഞെരിയുന്ന ഒരമ്മയുടെ നിലവിളി ഒരു സ്ത്രീയായ ചന്ദ്രികയിൽ എന്തുകൊണ്ട് കണ്ടില്ല? ഒരു കുടുംബത്തിലെ കുഞ്ഞുങ്ങളെ മുഴുവനായും കെട്ടിത്തൂക്കിയ കാപാലികന്മാർക്കെതിരെ നടക്കുന്ന ഒരു ചടങ്ങിൽ ഓണക്കൂർ പോയതാണോ ഇത്ര വലിയ അപരാധം? ഒരു പുരുഷൻ മറ്റൊരു പുരുഷനെ ചുംബിച്ചാൽ സാംസ്‌കാരിക കേരളത്തിന് അപമാനമാകുമെന്നാണോ ഭവതി പറയുന്നത്? അതിനെ ബി ജെ പി യുമായി എന്തിന് കുട്ടികെട്ടണം? രാഷ്ട്രീയ തിമിരം ബാധിച്ചവർ എല്ലാം പാര്ടികളിലുമുണ്ട്. അത് ബി.ജെ.പി.യിൽ മാത്രമെന്നും ആ ഗണത്തിൽ കുമ്മനത്തെ കാണുന്നതും നന്നായി ഞാൻ കാണുന്നില്ല. നന്മയുള്ള മനുഷ്യരെ പാർട്ടികൾക്കപ്പുറം കാണാൻ ശ്രമിക്കണം. അവിടെ ജാതിമതരാഷ്ട്രീയത്തിന് എന്ത് പ്രസക്തി? ഈ പുറത്തുവിട്ട ഭൂതം എന്തിനെന്ന് പലരും സംശയത്തോടെയാണ് കാണുന്നത്? സമൂഹത്തിൽ വിനാശം വിതക്കുന്ന ഈ ചിന്തകൾ ആധുനിക സമൂഹത്തിന് ഒട്ടും ഗുണകരമല്ല. പേരുണ്ടാക്കിയെടുക്കാൻ സോഷ്യൽ മീഡിയ പലര്ക്കും ഒരുപകകരണമാണ്. ഇതിനൊക്കെ അല്പായുസ്സുമാത്രമേയുള്ളു.
ഒരെഴുത്തുകാരൻ സ്വന്തം ഹൃദയാനുഭൂതിയിൽ ജീവിക്കുന്നവനാണ്. അവർക്കാണ് നല്ല വായനക്കാരനെയും സുകുത്തിനെയും ലഭിക്കുക. അല്ലാത്തവർക്ക് ഫേസ് ബുക്കിലെ ലൈക് കിട്ടി സംതൃപ്തരാകാം. സമൂഹത്തിൽ നടക്കുന്ന ഓരോ സംഭവങ്ങളും എഴുത്തുകാരന്റെ തീച്ചൂളയിൽ ഇരുമ്പോലെയുരുകുന്നതാണ്. ആ തീയിൽ വിളയുന്നത് മനോഹരങ്ങളായ കലാശില്പങ്ങൾ മാത്രമല്ല കുത്തികിറാനുള്ള കത്തികൾ, വാളുകൾവരെയുണ്ട്. ഒരു സാഹിത്യസൃഷ്ഠിയുടെ സൗന്ദര്യംപോലെയാണ് കണ്ണീരും ചോരയും ദാരുണമായ മനുഷ്യ മനസ്സിനെ മരവിപ്പിക്കുന്ന സംഭവങ്ങൾ കാണുമ്പൊൾ സാഹിത്യകാരൻ അല്ലെങ്കിൽ കലാകാരൻ പ്രതികരിക്കുന്നത്. അത് സാഹിത്യലോകത്തുള്ള പൊതുവിലുള്ള വികാരമാണ്. ഇതൊക്കെ വെളിപ്പെടുന്നത് എഴുത്തിലൂടെ, വിവിധ കലാരൂപങ്ങളിലൂടെ, വിവിധ കൂട്ടായ്‌മകളിലൂടെ, മാധ്യമങ്ങളിലൂടെ മനുഷ്യത്വമുള്ള മനുഷ്യർ ചെയ്യുന്ന കാര്യമാണ്. അവിടെ രാഷ്ട്രീയ പാർട്ടികളുടെ വാലാട്ടികളാകാൻ എല്ലാം എഴുത്തുകാരെയും കിട്ടില്ല. അതിന്റിയർത്ഥം ആ പാർട്ടിയോടുള്ള വിരോധമല്ല അതിലുപരി അവരുടെ നിലപാടുകളോടുള്ള അമര്ഷമാണ് രേഖപെടുത്തുന്നത്. ഒരമ്മ പ്രസവിച്ചവന് വാളയാർ പെൺകുട്ടികളോട് കാട്ടിയ ക്രൂരകൃത്യത്തെ അനുകൂലിക്കാൻ സാധിക്കുമോ? സാഹിത്യ സാംസ്‌കാരിക രംഗത്തുള്ളവർ എല്ലാവരും ഒളിച്ചോടുന്ന ഭീരുക്കളെന്നു ധരിക്കരുത്. ഈ രണ്ട് പെൺകുട്ടികളുടെ കൊലപാതകം ആരുടെയും കണ്ണുകൾ നനയിക്കും. അത് ഹൃദയം നൊന്തുള്ള മനുഷ്യന്റെ നൊമ്പരങ്ങളാണ്. ആ അനുഭൂതിസാക്ഷാൽക്കരമാണ് ഓണക്കൂറും നടത്തിയത്. അവിടെ എന്ത് മതം? എന്ത് രാഷ്ട്രീയം? മനുഷ്യനുണ്ടാക്കിയ ഈ ചരക്ക് കമ്പനികൾ മനുഷ്യനെക്കാൾ വലുതല്ല. എല്ലാവരും ബുദ്ധിശൂന്യരും വിവരംകെട്ടവരുമെന്ന് ധരിക്കരുത്. സ്വന്തം മൂല്യബോധം ഉണർത്താൻ കഴിയാത്തവർ മനുഷ്യമഹത്വത്തെയാണ് കാറ്റിൽ പറത്തുന്നത്.
പ്രബുദ്ധ കേരളത്തിൽ ജനാധിപത്യത്തെ കാറ്റിൽ പറത്തി കൊടി പിടിച്ചു ഇങ്കിലാബ് വിളിച്ചാൽ അതൊരു യോഗ്യതയായി കണ്ട് നിയമനങ്ങൾ നടത്തുന്ന ഭരണയന്ത്രങ്ങളെ ആരും കാണാതെയിരിക്കരുത്. കഷ്ടപ്പെട്ടും കടമെടുത്തും പഠിച്ചവന് തൊഴിൽ കിട്ടുന്നില്ല. ആദിവാസികളുടെയും ദളിതരുടെയൂം ദുരവസ്ഥ ഇന്നുവരെ മാറിയിട്ടില്ല. എവിടെയും ആരെയും വിഡ്ഢികളാക്കുന്ന നിയമനങ്ങൾ. സംസ്ഥാന ശിശു ക്ഷേമ വകുപ്പ്, കേരളത്തിലെ കമ്മീഷനുകൾ, പൊലീസ് നിയമനങ്ങൾ തുടങ്ങി നടക്കുന്ന നിയമനങ്ങളെല്ലാം ജനങ്ങളിൽ ആശങ്കകൾ വളർത്തുന്നു. സാമൂഹ്യ പ്രശ്നങ്ങളുടെ വിധികർത്താക്കളും പ്രതികരണ തൊഴിലാളികളുമല്ല എഴുത്തുകാരെങ്കിലും ഭീതിയും നിരാശയും സങ്കടങ്ങളു൦ പ്രതിഷേധങ്ങളും സമൂഹത്തിൽ അലയടിക്കുമ്പോൾ എത്രനാൾ കാഴ്ചക്കാരായി കണ്ടുനിൽക്കും. മഹത്തായ സാഹിത്യ കൃതികളും അവരുടെ സമീപനങ്ങളും ലോകമെങ്ങും നന്മകളും വിപ്ലവങ്ങളും മാത്രമാണ് സൃഷ്ഠിച്ചിട്ടുള്ളത് അല്ലാതെ ഇരകളുടെ ഹ്ര്യദയ നൊമ്പരങ്ങൾ കണ്ട് രസിക്കുന്നവരല്ല. നിലനിൽക്കുന്ന ഭരണഘടന ജീവിക്കാൻ കൊള്ളില്ലെങ്കിൽ അത് കുഴിച്ചുമൂടണമെന്ന് പറയേണ്ടവരാണ് എഴുത്തുകാർ. സ്വന്തം ആനന്ദവും അനുഭൂതിയും ആസ്വദിച്ചുജീവിച്ചാൽ മാത്രം മതിയോ? ഇത് തുടർന്നാൽ പുതിയ സംസ്കാരങ്ങളെ വാർത്തെടുക്കാനോ പുതിയ നിശാബോധത്തിലേക്ക് തലമുറയെ നയിക്കാനോ സാധിക്കില്ല. മനുഷ്യ ഹൃദയത്തിൽ ഏൽപ്പിച്ച സങ്കടകഥകൾക്ക് നടുവിൽ അപ്രതീഷിതമായി സംഭവിക്കുന്ന മരണത്തിനും സർക്കാർ വക മരണാനന്തര ബഹുമതിയായി ആദരസൂചകമായ സർക്കാർ ചിലവിലുള്ള ആകാശത്തേക്കുള്ള വെടിയൊച്ചകൾ മുഴങ്ങാറുണ്ട്. ഈ മണ്ണിൽ നിന്നും പലായനം ചെയ്തുപോയവരൊന്നും ആ വെടിയുണ്ടകളുടെ ശബ്‌ദം കേൾക്കാറില്ല. എന്നാൽ ഈ മണ്ണിൽ നെഞ്ചു പിടയുന്ന മനുഷ്യർ വിതുമ്പി കരയുന്ന ശബ്‌ദം നമ്മൾ കേൾക്കാറുണ്ട്. അത് വാളയാറിൽ മാത്രമല്ല കേരളത്തിന്റ പലഭാഗങ്ങളിലും കേൾക്കുന്നു. ജനിച്ചുവളർന്ന മണ്ണിൽ ചിറകുവിടർത്തി പറന്നു കളിക്കേണ്ട രണ്ടു കുഞ്ഞുങ്ങളുടെ ജീവിതം ചവച്ചുതുപ്പി ചണ്ടിപോലെ തള്ളിക്കളഞ്ഞവർക്കും അവർക്ക് കുടപിടിക്കുന്നവർക്കും കാലം മാപ്പു നൽകില്ല.
ദുബായ് ∙ കേരളീയരായ പ്രവാസികളുടെ നിയമപ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ ഒരു മാസത്തിനുള്ളിൽ യുഎഇയിലും നിയമസഹായ പദ്ധതി ആരംഭിക്കും. യുഎഇയിൽ മൂന്നിടങ്ങളിൽ ലീഗൽ കൺസൽറ്റന്റിനെ നിയമിക്കാനാണു പദ്ധതി. ഇന്ത്യയ്ക്കു വെളിയിൽ ഏറ്റവുമധികം മലയാളികൾ താമസിക്കുന്ന രാജ്യം എന്ന നിലയിലാണു യുഎഇയിൽ മൂന്നിടങ്ങളിൽ കൺസൽറ്റന്റുമാരെ നിയമിക്കാൻ തീരുമാനിച്ചിരിക്കുന്നത്. അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിലാണ് നിയമനം നടത്തുക. ഒരോ സ്ഥലത്തും ഒന്നോ രണ്ടോ പേരെ നിയമിക്കാൻ ആലോചിക്കുന്നുണ്ട്. കുവൈത്ത്, ഒമാൻ എന്നിവിടങ്ങളിൽ നിയമച്ചതിനു പിന്നാലെയാണ് യുഎഇയിലും ലീഗൽ കൺസൽട്ടന്റിനെ നിയമിക്കുന്നത്.
ക്രിമിനൽ കുറ്റത്തിൽ ഇടപെടില്ല
ക്രിമിനൽ കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവർക്ക് സഹായം നൽകാൻ നിയമപരമായ പരിമിതികളുണ്ടെന്ന് അധികൃതർ അറിയിച്ചു. പ്രത്യേകിച്ച് ശിക്ഷാ കാലാവധിയുടെ ബാക്കി ഭാഗം നാട്ടിലെ ജയിലിൽ കഴിയാൻ അനുവദിക്കുന്ന വ്യവസ്ഥ ഇതിന്റെ പരിധിയിൽ വരുന്നതല്ല. അതു രാജ്യങ്ങൾ തമ്മിലുള്ള കുറ്റവാളി കൈമാറ്റത്തിന്റെ പരിധിയിൽ വരുന്ന വിഷയമാണ്.
കേന്ദ്രസർക്കാരിന്റെ ഇടപെടലാണ് ഇക്കാര്യത്തിൽ ഉണ്ടാകേണ്ടത്.
സഹായം തേടാം
പാസ്പോര്‍ട്ടും സാധുവായ തൊഴില്‍ വിസയോ സന്ദര്‍ശക വിസയോ ഉള്ള മലയാളികള്‍ക്കോ അല്ലെങ്കില്‍ തടവിലാക്കപ്പെടുകയോ ബുദ്ധിമുട്ടനുഭവിക്കുകയോ ചെയ്യുന്ന ആളിന്‍റെ ബന്ധുക്കള്‍/സുഹൃത്തുക്കള്‍ എന്നിവര്‍ക്കോ സഹായം തേടാം.തങ്ങളുടേതല്ലാത്ത കുറ്റങ്ങള്‍ക്കും ചെറിയ കുറ്റകൃത്യങ്ങള്‍ക്കും വിദേശ ജയിലുകളില്‍ കഴിയുന്ന മലയാളികള്‍ക്ക് നിയമ സഹായം നല്‍കും.
നിയമസഹായം, ബോധവൽക്കരണം
ജോലി സംബന്ധമായി വിദേശ മലയാളികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് നിയമ സഹായം ലഭിക്കും. കേസുകള്‍ ഫയല്‍ ചെയ്യാനുള്ള നിയമ സഹായം, നഷ്ടപരിഹാര,ദയാഹര്‍ജികള്‍ എന്നിവയില്‍ സഹായിക്കുക, നിയമ ബോധവത്ക്കരണ പരിപാടികള്‍ മലയാളി സാംസ്ക്കാരിക സംഘടനകളുമായി ചേര്‍ന്ന് സംഘടിപ്പിക്കുക, വിവിധ ഭാഷകളില്‍ തര്‍ജ്ജിമ നടത്തുന്നതിന് വിദഗ്ധരുടെ സഹായം ലഭ്യമാക്കുക, ബുദ്ധിമുട്ടനുഭവിക്കുന്ന മലയാളികള്‍ക്ക് നിയമവ്യവഹാരത്തിനുള്ള സഹായം നല്‍കുക എന്നിവയാണ് മറ്റു ലക്ഷ്യങ്ങൾ
അപേക്ഷ നോർക്ക വഴി
പ്രവാസി നിയമ സഹായത്തിനുള്ള അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, നോര്‍ക്ക റൂട്ട്സ്, മൂന്നാം നില, നോര്‍ക്ക സെന്‍റര്‍, തൈക്കാട്, തിരുവനന്തപുരം-695014 എന്ന വിലാസത്തിലോ, [email protected], [email protected] എന്ന ഇ-മെയിലിലോ സമര്‍പ്പിക്കണം. അപേക്ഷാഫോറം www.norkaroots.org–ല്‍ ലഭിക്കും. ടോള്‍ഫ്രീ നമ്പരായ 1800 425 3939 (ഇന്ത്യയില്‍നിന്നും), 00918802012345 (വിദേശത്തുനിന്നും മിസ്ഡ് കോള്‍ സേവനം) ലഭിക്കും.
ഭാഷകൊണ്ടുള്ള പ്രശ്നങ്ങൾ, സമയത്തിന് സഹായം എത്തിക്കുന്നതിലുള്ള ബുദ്ധിമുട്ടുകൾ, വീട്ടുകാരുമായി ബന്ധപ്പെട്ട് കൃത്യമായ വിവരങ്ങൾ കൈമാറുന്നതിലെ പ്രശ്നങ്ങൾ എന്നിവ പരിഹരിക്കാനാണ് പ്രധാനമായും ശ്രമിക്കുന്നത് -നോർക്ക സിഇഒ ഹരികൃഷ്ണൻ നമ്പൂതിരി
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : ലോകമെമ്പാടും ദാരിദ്ര്യത്തിൽ കഴിയുന്ന കുട്ടികൾക്ക് ഷൂസുകൾ എത്തിച്ചുകൊടുക്കുന്ന ബ്രിട്ടീഷ് ചാരിറ്റിയാണ് സാൽസ് ഷൂസ്. എന്നാൽ യുകെയിൽ തന്നെ ഇതിന് ആവശ്യക്കാർ ഏറെയാണെന്ന് അവർ വെളിപ്പെടുത്തുകയുണ്ടായി. യുകെയിൽ ദാരിദ്ര്യത്തിന്റെ അളവ് വർധിക്കുന്നു എന്നതുതന്നെയാണ് ഇതിന്റെ അർത്ഥം. അഞ്ച് വർഷം മുമ്പ് സി ജെ ബൗറിയാണ് സാൽസ് ഷൂസ് സ്ഥാപിച്ചത്. ചാരിറ്റി ആരംഭിച്ചപ്പോൾ 5,000 ജോഡി ഷൂസ് ദാനം ചെയ്ത നിലയിൽ നിന്ന് കഴിഞ്ഞ വർഷം 300,000 ത്തിൽ അധികം എണ്ണം വിവിധ ഇടങ്ങളിലേക്ക് അവർ നൽകുകയുണ്ടായി. ഇപ്പോൾ 43 ലധികം രാജ്യങ്ങളിലെ കുട്ടികൾക്ക്, പ്രധാനമായും ഏഷ്യ, ആഫ്രിക്ക, കിഴക്കൻ യൂറോപ്പ് എന്നിവിടങ്ങളിലേക്ക് പാദരക്ഷകൾ അയക്കുന്നുണ്ട്.

യുകെയിലെ കുട്ടികൾക്കാണ് ഇപ്പോൾ ഷൂസുകൾ കൂടുതലായി വേണ്ടിവരുന്നത്. യുകെയിലെ മിക്ക കുട്ടികൾക്കും, അധ്യയന വർഷത്തിന്റെ തുടക്കത്തിൽ ഒരു ജോഡി സ്കൂൾ ഷൂസ് ആവശ്യമാണ്. അതിനാൽ ഈ സംരംഭം വേനൽക്കാല അവധിയുടെ അവസാനത്തിൽ ആരംഭിച്ചതാണെന്ന് ബൗറി പറയുകയുണ്ടായി. യുകെയിലെ ആവശ്യക്കാരുമായി എല്ലാം ഈ സംഘടന ഇപ്പോൾ ദിവസേന ബന്ധപ്പെടാറുണ്ട്. കുട്ടികളെ സഹായിക്കുന്നതുവഴി അവരുടെ കുടുംബങ്ങളെയാണ് സഹായിക്കുന്നതെന്ന് അവർ പറയുന്നു. യുകെയിൽ ദാരിദ്ര്യ നിലവാരം ഉയരുന്നതുമൂലം മാതാപിതാക്കൾ ബുദ്ധിമുട്ടുന്നെന്നും അവർ കൂട്ടിച്ചേർത്തു. അഞ്ച് വർഷത്തിനുള്ളിൽ ബ്രിട്ടനിൽ ഒരു ദശലക്ഷം കുട്ടികൾ ദാരിദ്ര്യത്തിൽ കഴിയേണ്ടി വരുമെന്ന് തിങ്ക്-ടാങ്ക് ദി റെസല്യൂഷൻ ഫൗണ്ടേഷനും അറിയിച്ചു.

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം
ക്യാൻസർ സെല്ലുകളോട് ശരീരത്തിലെ രോഗപ്രതിരോധ ശൃംഖല പ്രതികരിക്കുമ്പോൾ ഉണ്ടാകുന്ന പ്രോട്ടീനുകൾ കണ്ടെത്തുന്ന ബ്ലഡ് ടെസ്റ്റ് നാലുവർഷത്തിനുള്ളിൽ ലഭ്യമാകും.
ക്ലിനിക്കൽ സൈനുകൾ പ്രകടമാകുന്നതിന് വളരെ മുൻപ് തന്നെ രോഗം കണ്ടെത്താൻ സാധിക്കുന്നത് ക്യാൻസർ ചികിത്സാരംഗത്ത് വൻമുന്നേറ്റമാകും എന്ന് ഗവേഷകർ.നോട്ടിൻഹാം യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് കണ്ടെത്തൽ നടത്തിയിരിക്കുന്നത്. ക്യാൻസർ ബാധിച്ച കോശങ്ങൾ ആന്റിജൻസ് എന്ന പ്രോട്ടീനുകൾ പുറപ്പെടുവിക്കും അതിനെ പ്രതിരോധിക്കാൻ ശരീരം ആന്റിബോഡികളെ ഉൽപാദിപ്പിക്കും.ഓട്ടോ ആന്റി ബോഡീസ് എന്ന പേരിലറിയപ്പെടുന്ന ഇവയെ രക്തത്തിൽ കണ്ടെത്തിയാൽ ക്യാൻസർ വളരെ നേരത്തെ തന്നെ ചികിത്സിച്ചു ഭേദമാക്കാം.

ക്യാൻസർ കണ്ടെത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ടി എ എ അഥവ ട്യൂമർ അസോസിയേറ്റെഡ് ആന്റിജൻസ് കണ്ടെത്താനുള്ള ടെസ്റ്റ് ആണ് ഗവേഷകർ മുന്നോട്ടുവെക്കുന്നത്. രോഗികളിൽ നിന്നും ശേഖരിച്ച രക്തസാമ്പിൾ ടി എ എ അടങ്ങിയിട്ടുണ്ടോ എന്ന് കണ്ടെത്തുകയാണ് ആദ്യം വേണ്ടത്.
നോട്ടിങ്ഹാം -ലെ സെന്റർ ഓഫ് എക്സലൻസ് ഫോർ ഓട്ടോ ഇമ്മ്യൂണിറ്റി ഇൻ ക്യാൻസർ( സി ഇ എ സി ) എന്ന ഗവേഷണകേന്ദ്രത്തിലെ വിദ്യാർത്ഥികൾ 90 ക്യാൻസർ രോഗികളിൽ നിന്നും രക്ത സാംപിൾ ശേഖരിച്ച ശേഷം 90 ക്യാൻസർ ഇല്ലാത്ത വ്യക്തികളുടെ രക്തസാമ്പിളുകളുമായി താരതമ്യപഠനം നടത്തി.

പി എച്ച് ഡി വിദ്യാർത്ഥിയായ ഡാനിഗാഹ് അൽഫത്താനി പറയുന്നു” ട്യൂമർ പുറപ്പെടുവിക്കുന്ന ആന്റിജൻസിന് എതിരെയുള്ള ഓട്ടോ ആന്റിബോഡികളെ ഞങ്ങൾ പഠനത്തിൽ കണ്ടെത്തി. രക്തത്തിൽ ഇവയുടെ സാന്നിധ്യം ഉണ്ടെങ്കിൽ വളരെ നേരത്തെ രോഗം കണ്ടെത്താൻ സാധിക്കും”. എത്രയധികം ആന്റിജനുകളെ ഉൾപ്പെടുത്തി ടെസ്റ്റ് നടത്തുന്നുവോ അത്ര കൃത്യതയോടെ രോഗനിർണയം നടക്കുന്നുവെന്ന് കണക്കുകളുടെ പിൻബലത്തിൽ അവർ സമർത്ഥിക്കുന്നു.
9 ആന്റിജനുകൾ ഉപയോഗിച്ച് നടത്തിയ ടെസ്റ്റിൽ 35 % ക്യാൻസർ കൃത്യമായി കണ്ടെത്തി 79 %രോഗം ഇല്ലാത്തതും കണ്ടെത്തി. എന്നാൽ അഞ്ച് ആന്റിജനുകൾ ഉപയോഗിച്ച് നടത്തിയ ടെസ്റ്റിൽ 29 ശതമാനം ക്യാൻസർ കണ്ടെത്താനായി 84 ശതമാനം രോഗം ഇല്ലാത്തതും കണ്ടെത്തി.
കണക്കുകൾ കുറച്ചുകൂടി കൃത്യതയോടെ സ്ഥിരീകരിക്കാൻ ആയാൽ ഇത് മെഡിക്കൽ രംഗത്തെ ഭാവിക്ക് മുതൽക്കൂട്ടാകും.
.ആയിരക്കണക്കിന് പേർക്ക് തൊഴിൽ നഷ്ടപ്പെടും .റബറിൻെറയും മറ്റു കാർഷിക വിളകളുടെയും കനത്ത വില തകർച്ചയിൽ തുടർന്ന് താറുമാറായിരിക്കുന്ന കേരള സമ്പദ് വ്യവസ്ഥ കൂടുതൽ ഗുരുതരമായ ഭീഷണികൾ ഉയർത്തി കൊണ്ട് അമേരിക്കയുമായി കരാറുകളിൽ ഏർപ്പെടുകയാണ് .ഇത് കേരളത്തിൻെറ സമ്പദ് വ്യവസ്ഥയെ ഗുരുതരമായി ബാധിക്കാൻ സാധ്യതയുണ്ട് .സ്ഥലത്തിൻെറ വിലയിൽ കൂടുതൽ ഇടിവ് ഉണ്ടാകാനാണ് സാധ്യത .
അമേരിക്കയില്‍ നിന്ന് കോഴിയിറച്ചി വന്‍തോതില്‍ ഇറക്കുമതി ചെയ്യാന്‍ ഇടയാക്കുന്ന ഉടമ്പടിക്ക് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുമ്പോള്‍ കുടംബശ്രീ ചിക്കന്‍ അടക്കമുള്ള നമ്മുടെ ഉത്പാദന യൂണിറ്റുകള്‍ക്ക് എന്ത് സംഭവിക്കും? യുഎസില്‍ നിന്ന് ഇന്ത്യയിലേക്കുള്ള കോഴി ഇറച്ചി ഇറക്കുമതിയ്ക്ക് തീരുവ നിലവിലുള്ള 100 ശതമാനത്തില്‍ നിന്ന് 30 ശതമാനമാക്കി കുറച്ചുകൊണ്ടുള്ള കരാറില്‍ ഇന്ത്യ വൈകാതെ ഒപ്പു വയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിലുളള തീരുവ 100 ല്‍ നിന്ന് കേവലം 30 ശതമാനമായി കുറയുന്നതോടെ വന്‍ വിലക്കിഴിവില്‍ ഇന്ത്യന്‍ വിപണിയില്‍ കോഴിയിറച്ചി നിറയും.

നിലവിലുള്ള കണക്കനുസരിച്ച് 40 ലക്ഷം പേരാണ് ഈ രംഗത്ത് തൊഴിലെടുത്ത് ജീവിക്കുന്നത്. തമിഴ്‌നാട്,കേരളമടക്കമുള്ള തെക്കന്‍ സംസ്ഥാനങ്ങളില്‍ ഈരംഗത്ത് ലക്ഷക്കണക്കിന് പേര്‍ തൊഴിലെടുക്കുന്നുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി കോഴികളെ വളര്‍ത്തി കൊടുക്കുന്ന പതിനായിക്കണക്കിന് യൂണിററുകള്‍ സംസ്ഥാനത്തുണ്ട്. കാര്‍ഷിക വ്യത്തി ആദായകരമല്ലാതായി മാറിയതോടെ വരുമാനം നിലച്ച കര്‍ഷകര്‍ ഗ്രാമങ്ങളില്‍ സ്വന്തം സ്ഥലത്ത് കോഴി വളര്‍ത്തല്‍ യൂണിറ്റുകള്‍ നടത്തി ഉപജീവനം നടത്തി വരുന്നു. കോഴിക്കുഞ്ഞുങ്ങളും തീറ്റയും നല്‍കി 45 ദിവസം വളര്‍ത്തി നല്‍കുന്നതിന് കിലോയ്ക്ക് ആറ് രൂപയാണ് കൂലിയായി ലഭിക്കുന്നത്. ഈ രീതിയില്‍ 5000 മുതല്‍ 20000 വരെ കോഴി വളര്‍ത്തി നല്‍കുന്ന ആയിരങ്ങളുണ്ട്. കൂടാതെ സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷനും ഇതേ മാതൃകയില്‍ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്.

കുടംബശ്രീ കൂട്ടങ്ങള്‍ക്ക് കോഴിയൊന്നിന് 7-10 രുപ നിരക്കിലാണ് വളര്‍ത്താന്‍ നല്‍കുന്നത്. ആയിരക്കണക്കിന് കുടംബശ്രീ പ്രവര്‍ത്തരാണ് ഇതിലേക്ക് ഫാമിനും മറ്റുമായി പണം മുടക്കിയിരിക്കുന്നത്. നിലവില്‍ കോഴിക്ക് ശരാശരി കിലോയ്ക്ക് നൂറു രൂപയാണ് വില്‍പ്പന വില. ഇത് 85 രുപ നിരക്കിലേക്കാക്കുന്നതിന് വേണ്ടിയാണ് കുടുംബശ്രീ സംരംഭം കേരള സര്‍ക്കാര്‍ ഒരുക്കുന്നത്. ഇതിനിടെയാണ് ലോകത്തേറ്റവും വലിയ കോഴിയിറച്ചി നിര്‍മാതാക്കളായ അമേരിക്ക ഇന്ത്യന്‍ വിപണിയിലേക്ക് വരാന്‍ ഒരുങ്ങുന്നത്. രാജ്യത്തെ ക്ഷീരകര്‍ഷകരെ അടക്കം പട്ടിണിയിലേക്ക് തള്ളിയിട്ടേക്കാവുന്ന ആര്‍ സി ഇ പി (റീജിയണല്‍ കോംപ്രിഹെന്‍സിവ് ഇക്കണോമിക് പാര്‍ട്ട്ണര്‍ഷിപ്പ്) കാരാറിനെതിരെയുള്ള മുറവിളികള്‍ തുടരുന്നതിനിടെയാണ് സമാനമായ മറ്റൊരു കരാറും കൂടി വരുന്നത്. 2020 ല്‍ ആര്‍സിഇപി ഒപ്പിടാനാണ് നീക്കം നടക്കുന്നത്.ആര്‍സിഇപിയില്‍ പ്രധാന ക്ഷീരോത്പാദന രാഷ്ട്രങ്ങളായ ന്യൂസിലാന്റും ഓസ്‌ട്രേലിയയും ഉള്‍പ്പെടുന്നു. കരാറനുസരിച്ച് തീരുവ കുറച്ച് ക്ഷീരോത്പന്നങ്ങള്‍ ഇവിടേക്ക് ഇറക്കുമതി ചെയ്യപ്പെടുകയും ഇത് രാജ്യത്തെ വിശേഷിച്ച് കേരളത്തിലെ ക്ഷീരമേഖലയെ പ്രതിസന്ധിയിലാക്കുമെന്നതാണ് പ്രധാന വിര്‍ശനം. ആസിയാന്‍ കരാര്‍ ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ലണ്ടൻ∙ ട്രക്കിൽ ഘടിപ്പിച്ച കണ്ടെയ്നറില്‍ ശ്വാസം മുട്ടി മരിച്ച നിലയിൽ കണ്ടെത്തിയ 39 മൃതദേഹങ്ങളും വിയറ്റ്നാം സ്വദേശികളുടേതാണെന്ന് ഏകദേശം സ്ഥിരീകരിച്ച് ബ്രിട്ടിഷ് അന്വേഷണ സംഘം. നിലവിലെ വിവരങ്ങൾ പ്രകാരം കണ്ടെയ്നറിലെ എല്ലാവരും വിയറ്റ്നാമിൽ നിന്നുള്ളവരാണ്. കൂടുതൽ വിവരങ്ങൾക്ക് വിയറ്റ്നാം സർക്കാരുമായി ആശയവിനിമയം നടത്തുന്നുണ്ട്. എന്നാൽ കൊല്ലപ്പെട്ടവരുടെ പേരുൾപ്പെടെയുള്ള വിവരങ്ങൾ പുറത്തുവിടാനുള്ളത്ര തെളിവുകൾ ലഭിച്ചിട്ടില്ല. കൊല്ലപ്പെട്ടവരിൽ എട്ടു വനിതകളും 31 പുരുഷന്മാരുമായിരുന്നു ഉണ്ടായിരുന്നത്. ഇവരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളും പുറത്തുവിട്ടിട്ടില്ല.
ലണ്ടന് 20 കിലോമീറ്റര്‍ അകലെ ഗ്രേയ്‌സിലുള്ള വാട്ടർഗ്ലേഡ് ഇൻഡസ്ട്രിയൽ പാർക്കിനടുത്തു നിർത്തിയിട്ടിരുന്ന ട്രക്കിലെ കണ്ടെയ്നറിൽ ഇക്കഴിഞ്ഞ ഒക്ടോബർ 23നായിരുന്നു 39 മൃതദേഹങ്ങൾ കണ്ടെത്തിയത്. കൂട്ടത്തിൽ ഏറ്റവും പ്രായം കുറഞ്ഞ പത്തൊൻപതുകാരി ഉൾപ്പെടെ വിയറ്റ്നാമിൽ നിന്നുള്ളവരാണെന്നാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വിവരം.
‘വിയറ്റ്നാമിലെയും യുകെയിലെയും ചില കുടുംബങ്ങളുമായി ഞങ്ങൾ ബന്ധപ്പെട്ടിരുന്നു. കൊല്ലപ്പെട്ട 39 പേരിൽ ചിലരുടെ ബന്ധുക്കളും അക്കൂട്ടത്തിലുണ്ടായിരുന്നു’– എസ്സക്സ് പൊലീസ് അസി. ചീഫ് കോൺസ്റ്റബിൾ ടിം സ്മിത്ത് പറഞ്ഞു. ബ്രിട്ടൻ, വിയറ്റ്നാം, അയർലൻഡ് പൊലീസ് സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്.

ബ്രിട്ടനിലെ വിയറ്റ്നാം എംബസിക്കു നൽകിയ റിപ്പോർട്ടിലും ട്രക്കിലെ വിയറ്റ്നാം സ്വദേശികളെപ്പറ്റിയുള്ള വിവരങ്ങളുണ്ടെന്നും വിദേശകാര്യ വകുപ്പ് അറിയിച്ചു. മനുഷ്യക്കടത്തുകാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും വിയറ്റ്നാം വിദേശകാര്യ വകുപ്പ് വ്യക്തമാക്കി. അതിനിടെ കേസുമായി ബന്ധപ്പെട്ട് നരഹത്യയ്ക്ക്, ട്രക്ക് ഡ്രൈവരെ കൂടാതെ ഒരാളെക്കൂടി അറസ്റ്റ് ചെയ്തു. വിയറ്റ്നാമിലും രണ്ടു പേരെ മനുഷ്യക്കടത്തിന് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഡ്രൈവർ മോറിസ് റോബിൻസണെ (25) കൂടാതെ വടക്കൻ അയർലൻഡിൽ നിന്നുള്ള ഇമാൻ ഹാരിസനെയാണ്(23) അറസ്റ്റ് ചെയ്തതെന്ന് എസ്സക്സ് പൊലീസ് അറിയിച്ചു. നരഹത്യ, മനുഷ്യക്കടത്ത്, ഇമിഗ്രേഷൻ തട്ടിപ്പ് തുടങ്ങിയവ ഉൾപ്പെടുത്തിയാണ് ഇയാൾക്കെതിരെ കേസ്. ബ്രിട്ടനിലെത്തിച്ച ഇയാളെ നവംബർ 11 വരെ പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

വടക്കൻ അയർലൻഡിൽ നിന്നു തന്നെയുള്ള റോണൻ ഹ്യൂഗ്സ്(40), സഹോദരൻ ക്രിസ്റ്റഫർ (34) എന്നിവരെയും പൊലീസ് തിരയുന്നുണ്ട്. കണ്ടെയ്നർ വാടകയ്ക്കെടുക്കാനുള്ള രേഖകളിൽ ഒപ്പിട്ടത് റോണനാണെന്ന് ഗ്ലോബൽ ട്രെയ്‌ലർ റെന്റൽസ് എന്ന കമ്പനി വ്യക്തമാക്കിയിരുന്നു. സി.ഹ്യൂഗ്സ് ലോജിസ്റ്റിക്സ് ലിമിറ്റഡ് കമ്പനിയുടെ പേരിലായിരുന്നു ഒപ്പിട്ടത്. ഇതിന്റെ ഡയറക്ടറാണ് ക്രിസ്റ്റഫർ.
ബെൽജിയത്തിലെ സെബ്രഗ്ഗെ തുറമുഖത്തിൽ നിന്നാണ് 39 അഭയാർഥികളുമായി കണ്ടെയ്നർ ബ്രിട്ടനിലെ എസ്സക്സിലെ പർഫ്ലീറ്റ് തുറമുഖത്തെത്തിയത്. വടക്കൻ അയർലൻഡിൽ നിന്ന് ട്രക്കുമായെത്തിയ മോറിസ് ഈ കണ്ടെയ്നറുമായി യാത്ര തുടരുന്നതിനിടെയായിരുന്നു ദുരന്തം. എങ്ങനെയാണ് 39 പേർ മരിച്ചതെന്ന വിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല.
ആദ്യം കരുതിയിരുന്നത് ഇരകളെല്ലാം ചൈനക്കാരാണെന്നായിരുന്നു. തുടരന്വേഷണത്തിലാണ് വിയറ്റ്നാം സ്വദേശികളാണെന്ന സംശയം ഉയർന്നത്. വിയറ്റ്നാമിൽ നിന്നുള്ള ഒട്ടേറെ പേർ തങ്ങളുടെ ബന്ധുക്കളെ കാണാനില്ലെന്ന പരാതിയും നൽകിയിരുന്നു. ഈ സാഹചര്യത്തിൽ ഒട്ടേറെ പേരെ ചോദ്യം ചെയ്യാനും വിയറ്റ്നാം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
ബ്രിട്ടൻ :- 1970 കളിൽ എൻ എച്ച് എസിന്റെ ചികിത്സാപിഴവുമൂലം അശുദ്ധരക്തം രോഗികളിൽ എത്തുകയും അനേകം പേരുടെ മരണത്തിന് ഇടയാകുകയും ചെയ്ത സംഭവത്തിന്റെ കോടതി വിധി പുറത്തു വന്നു. രോഗബാധിതരായ എല്ലാ വ്യക്തികൾക്കും നഷ്ടപരിഹാരമായി ധനസഹായം നൽകണമെന്ന് ജഡ്ജി പുറത്തിറക്കിയ വിധിയിൽ രേഖപ്പെടുത്തുന്നു. ബ്രിട്ടണിൽ താമസിക്കുന്നവർക്കും അല്ലാത്തവർക്കും ഈ ധനസഹായം തുല്യമായിരിക്കണം എന്നും അദ്ദേഹം രേഖപ്പെടുത്തുന്നുണ്ട്. ആളുകൾക്ക് സംഭവിച്ച ദുരന്തത്തിന് യാതൊരു നീതീകരണവും സാധ്യമല്ല എന്നും ജഡ്ജി ബ്രയാൻ ലാങ്സ്റ്റാഫ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഏകദേശം 3000 പേരാണ് അന്നത്തെ ചികിത്സാപിഴവുമൂലം മരണപ്പെട്ടത്. വിധിവന്ന പശ്ചാത്തലത്തിൽ ഗവൺമെന്റ് ആവശ്യമായ എല്ലാ സഹായങ്ങളും നൽകാൻ സന്നദ്ധമാണെന്ന് അധികൃതർ അറിയിച്ചു.

1970 മുതൽ 1980 വരെയുള്ള കാലഘട്ടങ്ങളിൽ ബ്രിട്ടണിൽ ഹീമോഫീലിയ ബാധിച്ച രോഗികളിൽ, സ്വീകരിച്ച രക്തത്തിൽ നിന്നും ഹെപ്പറ്റൈറ്റിസും , എയ്ഡ്സ് പോലുള്ള മാരകരോഗങ്ങളും ശരീരത്തിൽ കടന്നിരിക്കുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. ദുരന്ത ബാധിതരായ ആളുകൾ അനുഭവിച്ചത് അതീവ വേദനാജനകമായ കാര്യങ്ങളാണെന്നും, അവർക്ക് ആവശ്യമായ ധനസഹായം നൽകണമെന്നും വിധി പകർപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുപോലെയുള്ള ദുരന്തങ്ങളെ ഇനി ആവർത്തിക്കാതിരിക്കാൻ എല്ലാ മുൻകരുതലുകളും എടുക്കണമെന്നും കോടതിവിധി ഗവൺമെന്റിനു മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

രോഗബാധിതരായ ആളുകൾ വ്യത്യസ്തമായ സ്ഥലങ്ങളിൽ ആണെങ്കിൽ തുല്യമായ ധനസഹായം ലഭിക്കാൻ ഗവൺമെന്റ് മുൻകൈയെടുക്കണമെന്ന് വിധിന്യായം പുറപ്പെടുവിച്ച ജഡ്ജി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഈ വിഷയത്തെ സംബന്ധിക്കുന്ന പല വിവാദങ്ങളും ബ്രിട്ടണിൽ പുറത്തുവന്നിരുന്നു. രക്തത്തിൽ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടിട്ടും സീനിയർ ഡോക്ടർമാർ അത് തുടരുവാൻ അനുവദിച്ചു എന്ന വിവാദങ്ങൾ ബ്രിട്ടണിൽ ഉയർന്നുവന്നിരുന്നു. അങ്ങനെയുള്ള പശ്ചാത്തലത്തിലാണ് കോടതിവിധി പുറത്തുവന്നിരിക്കുന്നത്. രോഗബാധിതരായ ആളുകൾക്ക് കോടതി വിധി ആശ്വാസാജനകമാണ്.
ജ്യോതിലക്ഷ്മി എസ് നായർ, മലയാളം യുകെ ന്യൂസ് ടീം
യു കെയിൽ ഇലക്ട്രിക്ക് കാർ റീചാർജിങ് സ്റ്റേഷനുകൾ കൂടുതലായുള്ളതും മികച്ച രീതിയിൽ സേവനം ലഭ്യമാക്കുന്നതുമായ ഇടങ്ങൾ ഏതൊക്കെ എന്നതിനെ കുറിച്ച് ഒരു പഠനം നടക്കുകയുണ്ടായി. പുറത്തു വന്നിരിക്കുന്ന പഠനഫലങ്ങൾ വ്യക്തമാക്കുന്നത് ലണ്ടനും സ്കോട്ട്ലാണ്ടുമാണ് ഈ രംഗത്ത് ഏറ്റവും മികച്ച സേവനം നല്കുന്നതെന്നാണ്.റീചാർജിങ് സ്റ്റേഷനുകളുടെ എണ്ണത്തിൽ ഏറ്റവും കുറവ് സ്റ്റേഷനുകൾ ഉള്ളത് യോർക്ക്ഷെയറിൽ ആണ്.

രണ്ടായിരത്തി അമ്പതോടെ കാർബൺ വാതകത്തിന്റെ പുറംതള്ളൽ പൂർണ്ണമായി ഇല്ലാതെയാക്കുക എന്ന ലക്ഷ്യം മുൻനിർത്തി ഇലക്ട്രിക്ക് വാഹനങ്ങൾ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പഠനം. റീചാർജിങ് സ്റ്റേഷനുകൾ കുറവുള്ള ഇടങ്ങളിൽ കൂടുതൽ സ്റ്റേഷനുകൾ ആരംഭിക്കാൻ 5 മില്യൻ യൂറോ അധികൃതർ ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാൽ അടുത്ത മുപ്പത് വർഷത്തിനുള്ളിൽ ഇരുപത്തിയഞ്ച് മില്യൻ റീചാർജിങ് സ്റ്റേഷനുകൾ എങ്കിലും തുടങ്ങാൻ കഴിഞ്ഞാൽ മാത്രമേ സീറോ കാർബൺ എമിഷൻ എന്ന ലക്ഷ്യത്തിലെത്താൻ സാധിക്കുകയുള്ളൂ. ഇപ്പോൾ കണക്കുകൂട്ടിയിരിക്കുന്ന തുക അതിന് പര്യാപ്‌തമല്ലതാനും.

ഇലക്ട്രിക്ക് കാർ ഉപയോഗിക്കുന്നവർക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകാനുള്ള ആലോചനയും നടക്കുന്നുണ്ട്. ഉദാഹരണമായി ഇലക്ട്രിക് കാർ ഉപയോക്താക്കൾക്ക് പാർക്കിങ് ഫീസ് കുറച്ചു കൊടുക്കുക മുതലായ ഇളവുകൾ. കൂടുതൽ പേർ ഇലക്ട്രിക്ക് വാഹനങ്ങൾ വാങ്ങുന്നതിനായി മുന്നോട്ട് വരും എന്ന പ്രതീക്ഷയിൽ ആണ് ഇത്തരം ആനുകൂല്യങ്ങൾ അവതരിപ്പിക്കുന്നത്.

സാധാരണ വാഹനങ്ങളേക്കാൾ വില കൂടുതൽ ആണ് എന്നതാണ് ഇലക്ട്രിക്ക് വാഹന വിപണി നേരിടുന്ന വെല്ലുവിളി. അതിനാൽ തന്നെ റീചാർജിങ് സ്റ്റേഷനുകളെ കുറിച്ചുള്ള പഠനത്തിന് വർത്തമാന സാഹചര്യത്തിൽ വലിയ പ്രസക്തിയില്ല. അത്ര വിദൂരമല്ലാത്ത ഭാവിയിൽ തന്നെ ഇലക്ട്രിക്ക് വാഹനങ്ങൾ റോഡുകൾ കീഴടക്കുന്നതിനായി കാത്തിരിക്കാം. ഇപ്പോഴുള്ള പെട്രോൾ പമ്പുകൾ റീചാർജിങ് സ്റ്റേഷനുകൾ ആയി മാറിക്കഴിഞ്ഞ കാഴ്ച്ചയാകും നമ്മൾക്കപ്പോൾ കാണാനാകുക.
പി. ഡി ബൗസാലി
ആഫ്രിക്കയെന്നു കേൾക്കുമ്പോൾ എപ്പോഴും “ഇരുണ്ട ഭൂഖണ്ഡ”മെന്ന വിശേഷണം മനസ്സിൽ തങ്ങി നിന്നിരുന്നു. നെൽസൺ മണ്ടേല ഒരിക്കൽ പറഞ്ഞു:” നിങ്ങൾ ഞങ്ങൾക്കു മോഹൻദാസ കരംചന്ദ്ഗാന്ധിയെ നൽകി ,ഞങ്ങൾ നിങ്ങൾക്ക് മഹാത്മാഗാന്ധിയെ തിരികെ തന്നു”. ആ രാജ്യം സന്ദർശിക്കുവാനൊരു ക്ഷണം ലഭിച്ചപ്പോൾ, അതു സന്തോഷപൂർവ്വം സ്വീകരിക്കുകയായിരുന്നു. മരുമകൾ മെറിയുടെ മാതാപിതാക്കൾ സൗത്താഫ്രിക്കയുടെ തൊട്ടടുത്ത രാജ്യമായ ബോട്ട്സെവാനയിൽ അധ്യാപക ജോലി ചെയ്യുന്നവരാണവർ . അവരുടെ ക്ഷണപ്രകാരം ഞാനും ഭാര്യ സാലിമ്മയും കൂടി 2019 ആഗസ്റ്റ് 7-)o തീയതി നെടുമ്പാശേരി എയർപോർട്ടിൽ നിന്നും തിരിച്ച്, ജോഹനാസബർഗ് വഴി ബോട്ട്സവാനയുടെ തലസ്ഥാനമായ ഗാബറോണയിൽ എത്തി. 4 ഫ്ലൈറ്റുകൾ മാറി കയറിയാണ് ഗാബറോണയിൽഎത്തിയത് . അവിടെ ഞങ്ങളെ സ്വികരിക്കുവാൻ മെറിയുടെ സഹോദരൻ, സ്വിറ്റ്ർലാൻഡിൽ ജോലിയുള്ള ടോണിയും, മെറിയുടെ അമ്മ ഷെല്ലിയും എത്തിയിരുന്നു.

ബോട്ട്സവാന ചെറിയ ഒരു ആഫ്രിക്കൻ രാജ്യമാണ്. എന്നാൽ ധാരാളം മലയാളികൾ അവിടെ ജോലി ചെയ്യുന്നുണ്ട്; അധ്യാപകരായും, ബിസിനസ് കാരായും മറ്റും. ഞങ്ങൾ ചെന്നപ്പോൾ പാരിസിലായിരുന്നു ശ്രീ.കെ എ. ജോർജ് ( മെറിയുടെ പിതാവ് ). ആഗസ്റ്റ് പത്തിനു തിരികെഎത്തി. അപ്പോഴേയ്ക്കും എന്റെ മകൻ ചിന്റുവും അവന്റെ ഭാര്യ ചെറിയും മദ്രാസിൽ നിന്നുമെത്തിയിരുന്നു. മിസ്റ്റർ ജോർജും മറ്റും പ്ലാൻ ചെയ്തിരുന്നതുപോലെ ബോട്സ് വാനയിൽ ജോലി ചെയ്യുന്ന ശ്രീ ആന്റണിയും കുടുംബവും, ദുബായിൽ ജോലി ചെയ്യുന്ന അവരുടെ മകൾ അനീറ്റയും അനീറ്റയുടെ ഭർത്താവ് അജിത്തും , അജിത്തിന്റെ മാതാപിതാക്കളായ അച്ചൻകുഞ്ഞും ജെസ്സിയും, അനീറ്റയുടെ മക്കളായ അർണോൾഡും, എയ്ഡനും ഉൾപ്പെടുന്ന സംഘം ആഗസ്റ്റ് 12 -)0 തീയതി ഉച്ച കഴിഞ്ഞു 3 മണിക്ക് രണ്ടു ടെമ്പോ വാനുകൾ വഴി സൗത്താഫ്രിക്കക്കു തിരിച്ചു. ബോട്സ് വാന വിശേഷം പിന്നീട് ഞാൻ എഴുതാം. 10 ദിവസം നീളുന്ന യാത്രയാണ് സൗത്താഫ്രിക്കയിലേയ്ക്ക് പ്ലാൻ ചെയ്തിരിക്കുന്നത്.

അന്നു രാത്രി 11മണിയോടു കൂടി ഞങ്ങൾ സൗത്താഫ്രിക്കൻ നഗരമായ കിംബർലിയിലെത്തി. നല്ല തണുപ്പ്. മഞ്ഞു പൊഴിഞ്ഞു കൊണ്ടിരുന്നു. ഹാഫ് വെയ് ഹൗസ് എന്നു പേരുള്ള ഞങ്ങളുടെ ഹോം സ്റ്റേയിൽ ഞങ്ങൾ രാത്രി ഉറങ്ങി പിറ്റേ ദിവസം രാവിലെ 7 മണിയോടു കൂടി ഞങ്ങളെല്ലാവരും റെഡിയായി യാത്ര തുടങ്ങി. സൗത്താഫ്രിക്കയിലെ പ്രസിദ്ധമായ കാങ്കോ കെയ്‌വ് ആയിരുന്നു ഞങ്ങളുടെ ലക്ഷ്യം. ഔട്‍സ് ഹൂം പട്ടണത്തിൽ നിന്നും 29 കിലോമീറ്റർ ദൂരമുള്ള വർണ സുരഭിലമായ കാങ്കോ വാലിയിലാണ് കൗതുകകരമായ ഈ ഗുഹാ സമുച്ഛയം. ചുണ്ണാമ്പുകല്ലുകൾ ധാരാളമുള്ള മനോഹരമായ ഒരു പർവതശിഖരത്തിന്റെ അടിത്തട്ടിലുള്ള ഈ ഗുഹ ആഫ്രിക്കൻ രാജ്യങ്ങളിലെ ഏറ്റവും വലുതും സുന്ദരവുമായ ഗുഹയാണ്. മലയുടെ ഉപരിതലത്തിലെ ചെടികളും മരങ്ങളും മറ്റും ദ്രവിച്ചുണ്ടാകുന്ന അസിടിക് കാർബൺഡയോക്സൈഡ് ഉം പർവത ശിഖരത്തിൽനിന്നും ചെറിയ സുഷിരങ്ങൾ വഴി ഒലിച്ചിറങ്ങുന്ന ജലവും കൂടിയുള്ള മിശ്രിതം ലക്ഷകണക്കിനു വർഷങ്ങൾ കൊണ്ട് കട്ടി പിടിച്ച്, ഘനീഭവിച്ച് പരലുകളായി പല രൂപങ്ങളിൽ, ഏതോ മഹാനായ ശില്പി തീർത്ത വിസ്മയകരമായ ആകൃതിയിൽ ഗുഹയുടെ ഉള്ളിൽ പല ഭാഗങ്ങളിലായി രൂപപ്പെട്ടിരിക്കുന്നു. പ്രകൃതിയാകുന്ന കലാകാരൻ തീർത്ത മനോഹരമായ ഒരു കാഴ്ച വിരുന്നാണ് ഈ ഗുഹാ നമ്മുക്കു സമ്മാനിക്കുന്നത്. ഗുഹകളിലെ പ്രത്യേക പ്രകാശ സംവിധാനത്തിൽ ഉജ്ജ്വലിപ്പിക്കുമ്പോഴുള്ള ഇവയുടെ ഭംഗി വർണനാതീതമാണ്. ഇവിടെയുള്ള പല അറകളിലും വ്യത്യസ്തമായ രീതിയിലാണ് രൂപങ്ങൾ ഉണ്ടായിരിക്കുന്നത്. അവയിലേക്കെത്തുവാൻ തുരങ്കങ്ങളും പടവുകളും തിർത്തിട്ടുണ്ട്. ആറുമണിയോടുകൂടി ഞങ്ങൾ ഗുഹയിൽ നിന്നും പുറത്തിറങ്ങി. അവിടെനിന്നും നൈസ്നാ പട്ടണത്തിൽ ഞങ്ങൾ താമസിക്കുവാൻ സൗകര്യം ചെയ്തിട്ടുള്ള സെൽഫ് കാറ്ററിംഗ് ഹോട്ടലിലേയ്ക്ക് പോയി. ഭക്ഷണം കഴിഞ്ഞ് രാത്രി 11 മണിയോടെ
ഉറങ്ങാൻ കിടന്നപ്പോൾ മനസ്സുനിറയെ കാങ്കോ ഗുഹയുടെ വിസ്മയ കാഴ്ചകളായിരുന്നു, കൂടാതെ ഇനിയുള്ള യാത്രകളെ കുറിച്ചുള്ള ആകാംഷയും …
തുടരും…. (നൈസാ എലഫന്റ് പാർക്കിന്റെ വിശേഷങ്ങളുമായി ……)

പി. ഡി. ബൗസാലി
ഫെഡറൽ ബാങ്കിൻെറ സീനിയർ മാനേജർ ആയിരുന്നു . കൂടാതെ മുൻ ഫെഡറൽ ബാങ്ക് ഓഫീസേഴ്സ് അസ്സോസിയേഷൻെറ പ്രസിഡന്റ് , FISAT സ്ഥാപകഡയറക്ടർ തുടങ്ങി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട് .ഇപ്പോൾ Yesmen Club, union Arts Society, Banker’s Club, മുതലായവയുടെ ഭാരവാഹിയാണ്. വിദ്യാർത്ഥികൾക്ക്മോട്ടിവേഷൻ ക്ലാസുകൾഎടുക്കാറുണ്ട് .നാടകം, കഥ, കവിത, ലേഖനങ്ങൾ തുടങ്ങിയവയുടെ രചയിതാവാണ് .ധാരാളം വിദേശ യാത്രകൾ നടത്തുകയും യാത്രാ വിവരണങ്ങൾ എഴുതുകയും, പ്രസിദ്ധികരിക്കുകയും ചെയ്തിട്ടുണ്ട്. തിരുവല്ലയിലെ മുത്തൂർ സ്വദേശി

ഫാ. ബിജു കുന്നയ്ക്കാട്ട് PRO
ലെസ്റ്റര്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാ ഡോക്ട്ടേഴ്സ് ഫോറത്തിന്‍റെ ആഭിമുഖ്യത്തില്‍ ഇന്നലെ ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് ഓഡിറ്റോറിയത്തില്‍ ആരോഗ്യപരിചരണത്തിലെ ധാര്‍മ്മികതയേയും, സാന്മാര്‍ഗ്ഗികതയേയും കുറിച്ചുള്ള സെമിനാര്‍ നടത്തി. രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ സെമിനാര്‍ ഉത്ഘാടനം ചെയ്തു.
മനുഷ്യശരീരത്തെ കേവലം ശാസ്ത്രത്തിന്‍റെ വെളിച്ചത്തില്‍ മാത്രം കാണെരുതെന്നും ദൈവത്തിന്‍റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍ നിരന്തരം ദൈവത്തെ മഹത്വപ്പെടുത്തേണ്ടവനാണെന്നും ഉത്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. മനുഷ്യന്‍റെ ശരീരത്തേയും ആത്മാവിനേയും വേര്‍പെടുത്തികാണാതെ അവന്‍റെ സമ്പൂര്‍ണ്ണതയില്‍ കാണണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രോട്ടോ സിഞ്ചെല്ലുസ് മോണ്‍. ആന്‍റെണി ചുണ്ടെണ്‍ലിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ക്ലിനിക്കല്‍ ടൂട്ടര്‍ ഡോ. ഡേവ് ക്രിക്ക് സെമിനാറിന് നേതൃത്വം നല്‍കി. സമകാലിക ലോകത്തിലുള്ള ആരോഗ്യപരിചരണത്തില്‍ ഉയര്‍ന്നു വരുന്ന ധാര്‍മ്മിക സാന്മാര്‍ഗ്ഗിക വിഷയങ്ങള്‍ക്ക് വിശ്വാസത്തിന്‍റെ വെളിച്ചത്തില്‍ എപ്രകാരം പരിഹാരം കണ്‍െത്താനാവുമെന്ന് സെമിനാര്‍ ചര്‍ച്ച ചെയ്തു.
സിഞ്ചെല്ലുസ് മോണ്‍. ജോര്‍ജ്ജ് ചേലക്കല്‍, ഫാ. ഫാന്‍സുവ പത്തില്‍, ഡോ. മിനി നെല്‍സണ്‍, ഡോ. മാര്‍ട്ടിന്‍ ആന്‍റെണി, ഡോ. മനോ ജോസഫ്, ഡോ. സെബി സെബാസ്റ്റ്യന്‍, ഡോ. നീതു സെബാസ്റ്റ്യന്‍, ഡോ. ഷെറിന്‍ ജോസ് എന്നിവര്‍ സെമിനാറിന് നേതൃത്വം നല്‍കി.