ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

ബ്രിട്ടൻ : ബ്രിട്ടനിലെമ്പാടും മോഷ്ടാക്കളിൽ നിന്ന് മലയാളികൾ നേരിടുന്ന ഭീഷണിയെ കുറിച്ച് മലയാളം യുകെ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. ഇത് സംബന്ധിച്ച് ഒരു അവലോകന റിപ്പോർട്ട് തന്നെ പ്രസിദ്ധീകരിച്ചിട്ടുള്ള താണ്. കുടുംബങ്ങളിൽ ധാരാളം സ്വർണമുണ്ടെന്ന ധാരണയാണ് മലയാളി കുടുംബങ്ങളിലേക്ക് മോഷ്ടാക്കളെ ആകർഷിക്കുവാൻ കാരണമാകുന്നത്. യുകെ മലയാളികൾക്ക് സന്തോഷം പകരുന്ന ഒരു വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ഏകദേശം നൂറോളം ഏഷ്യൻ കുടുംബങ്ങളിൽ മോഷണ പരമ്പര നടത്തിയ ഏഴോളം കുറ്റവാളികളാണ് ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

അറസ്റ്റ് ചെയ്യപ്പെട്ടവർ ഒരു ആസൂത്രിത കൊള്ള സംഘത്തിലെ അംഗങ്ങൾ ആണെന്നാണ് നിഗമനം. 2018 ജൂലൈ മുതൽ നൂറോളം മോഷണ പരമ്പരകൾ ഇവർ നടത്തിയിട്ടുണ്ട്. 48, 56, 40 എന്നീ പ്രായപരിധിയിലുള്ള മൂന്നുപേരെ വിൽറ്റ്ഷെയറിൽ വെച്ച് നടന്ന പണം മോഷണത്തിനാണു അറസ്റ്റ് ചെയ്തിരിക്കുന്നത്. 56, 25, 35, 30 എന്നീ പ്രായപരിധിയിലുള്ള മറ്റു നാല് പേരെ ഹാംപ്ഷെയറിൽ വെച്ചു നടന്ന മോഷണത്തിന്റെ ആസൂത്രണത്തിൽ പങ്കെടുത്തതിനാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റ് ചെയ്യുമ്പോൾ ഇവരുടെ പക്കൽ നിന്നും 26000 പൗണ്ട് പണവും, മോഷ്ടിക്കപ്പെട്ട 7 ക്യാരവാനുകളും, രണ്ടു വാഹനങ്ങളും ലഭിച്ചു.

5 ലക്ഷം പൗണ്ടിന്റെ മോഷണം ഇവർ നടത്തിയതായാണ് പ്രാഥമിക പോലീസ് നിഗമനം. വിൽറ്റ്ഷെയർ, ബെഡ്ഫോർഡ്ഷെയർ, ഹാംപ്ഷെയർ എന്നിവിടങ്ങളിലെ പോലീസുകാരുടെ സംയുക്തമായ നീക്കത്തിലാണ് അറസ്റ്റ് നടന്നിരിക്കുന്നത്. മലയാളികൾക്ക് ആശ്വാസം പകരുന്ന വാർത്തയാണ് പോലീസ് പുറത്തുവിട്ടിരിക്കുന്നത്.