വളരെകുറച്ചു അളവിൽ വജൈനയിലെ സൗഹൃദ ബാക്ടീരിയകൾ ഉള്ള സ്ത്രീകൾക്ക് ഒവേറിയൻ ക്യാൻസറിനുള്ള സാധ്യത കൂടുതൽ. ഇത് കണ്ടെത്താൻ സാമ്പിളുകൾ ശേഖരിക്കുന്ന സ്വാബ് ഉപയോഗിക്കാമെന്നും ഗവേഷണ വിദ്യാർഥികൾ പറയുന്നു.
ഓവേറിയൻ കാൻസറിന്റെ തുടക്കം കണ്ടുപിടിക്കാൻ പ്രത്യേകിച്ച് മാർഗങ്ങൾ ഒന്നും ഇല്ലാതിരുന്ന സാഹചര്യത്തിൽ പുതിയ കണ്ടെത്തൽ കൂടുതൽ സഹായകമാകുമെന്നാണ് പ്രതീക്ഷ. എന്നാൽ കൂടുതൽ പഠനങ്ങൾ നടത്തേണ്ടതുണ്ട് , മാത്രമല്ല ഇത്തരത്തിൽ നല്ല ബാക്ടീരിയകളുടെ അളവിൽ കുറവ് നേരിടുന്നവർക്ക് ആവശ്യമുള്ള അളവിൽ സുരക്ഷിതമായ ബാക്ടീരിയൽഡോസ് നൽകേണ്ടതുണ്ട്. ലാൻസെറ്റ് ഓങ്കോളജിയിൽ നടത്തിയ പഠനത്തന് ഉള്ള ഫണ്ട് ശേഖരിച്ചത് ഗവൺമെന്റ് സാനിറ്ററി നാപ്കിൻനികുതിയും, ഇ യു വിന്റേയും, ഈവ് അപ്പീൽ ചാരിറ്റിയുടെയും ഫണ്ട് ഉപയോഗിച്ചാണ്.
ഓരോ വർഷവും 7300 ലധികം സ്ത്രീകളിലാണ് ബ്രിട്ടനിൽ ഒവേറിയൻ ക്യാൻസർ കണ്ടെത്തുന്നത്. നേരത്തെ കണ്ടെത്തിയാൽ പൂർണമായി ചികിത്സിക്കാവുന്ന രോഗമാണിത്. പക്ഷേ ഇതിന്റെ ലക്ഷണങ്ങൾ സാധാരണ വയറുവേദനയോ പീരിയഡ്ന്റെ വേദനയോ എന്ന് തള്ളി കളയാറാണ് പതിവ്. രോഗം പടർന്ന ശേഷം മാത്രമാവും പലരും കണ്ടെത്തുന്നത്. രോഗം സ്ഥിരീകരിക്കാൻ ഡോക്ടർമാർ സ്കാനുകളും രക്തപരിശോധനയും നടത്താറുണ്ട്. രോഗ കാരണങ്ങൾ കൃത്യമായി കണ്ടെത്താനായിട്ടില്ല. എന്നാൽ പ്രായം, അമിതവണ്ണം കുടുംബത്തിലാർക്കെങ്കിലും ഒവേറിയൻ അല്ലെങ്കിൽ ബ്രേസ്ട്ക്യാൻസർ തുടങ്ങിയവ ഒവേറിയൻ ക്യാൻസറിന്റെ കാരണങ്ങൾ ആയി കണക്കാക്കുന്നു.

വജൈനയിലെ നല്ല ബാക്ടീരിയകളെ ലാക്ടോ ബാസിലസ് എന്നാണ് അറിയപ്പെടുന്നത്. ഇവ മറ്റ് അനാവശ്യ ബാക്ടീരിയകളെ ചെറുക്കുകയും രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ഓവേറിയൻ ക്യാൻസർ ഉള്ള സ്ത്രീകളിൽ ഇവയുടെ അളവ് 50 ശതമാനത്തിൽ കുറവായിരിക്കും.വജൈനൽ സ്ക്രീനിങ് ന് സമാനമായ രീതിയിലൂടെയാണ് ഇവയുടെ അളവ് കണ്ടെത്താനാകുന്നത്.
എന്നാൽ ബാക്ടീരിയയുടെ അളവും രോഗസാധ്യതയും തമ്മിലുള്ള ബന്ധം കൃത്യമായി കണ്ടെത്താൻ ആയിട്ടില്ലെന്നും കൂടുതൽ പഠനങ്ങൾ ഈ മേഖലയിൽ നടത്തേണ്ടതുണ്ടെന്നും യുകെയിലെ ക്യാൻസർ റിസർച്ചർ ഹെലൻ കല്ലാർഡ് പറഞ്ഞു . നല്ല ബാക്ടീരിയകൾ മറ്റ് ഇൻഫെക്ഷനുകൾ ഉണ്ടാക്കുന്നവയെ ഗർഭപാത്രത്തിലേക്കും ഓവറിലേക്കും കടത്തിവിടാതെ സംരക്ഷിക്കുന്നുണ്ട്. എന്നാൽ ശുചിത്വബോധം വർധിക്കുന്ന സാഹചര്യത്തിൽ നല്ലതിനെയും രോഗാണുവാഹകരെയും നശിപ്പിക്കുന്ന രീതിയാണ് പൊതുവെ സ്ത്രീകൾ സ്വീകരിച്ചുവരുന്നത്. ഇത് രോഗ സാധ്യത കൂട്ടും എന്ന് ഗവേഷകർ പറയുന്നു.
മലയാളം യുകെ ന്യൂസ് ബ്യുറോ
ഗർഭിണിയായ കെല്ലി മേരി ഫോവരെല്ലേ എന്ന യുവതിയുടെയും അവരുടെ മകൻ റൈലിയുടെയും കൊലപാതകത്തിന് 25കാരനായ യുവാവിനെ അറസ്റ്റ് ചെയ്തു. കഴിഞ്ഞമാസം സൗത്ത് ലണ്ടനിൽ വച്ചാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ഈ സംഭവം അരങ്ങേറിയത്. രണ്ട് കൊലപാതകങ്ങളെയും സംബന്ധിക്കുന്ന അന്വേഷണം പുരോഗമിക്കവെയാണ് അന്വേഷണ സംഘം 25കാരനായ യുവാവിനെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജൂൺ 29ന് സൗത്ത് ലണ്ടനിലെ ക്രോയ്ഡോണിലുള്ള സ്വന്തം ഭവനത്തിൽ വച്ച് കെല്ലി മേരി കൊല്ലപ്പെടുമ്പോൾ അവർ എട്ടു മാസം ഗർഭിണിയായിരുന്നു. ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത കുഞ്ഞിന് ബന്ധുക്കൾ റൈലി എന്ന് പേരിട്ടു. എന്നാൽ ജനിച്ച ശേഷം നാലാം ദിവസമായ ജൂലൈ മൂന്നിന് കുട്ടിയും മരിച്ചു.

കെല്ലി മേരിയുടെ ബെഡ്‌റൂമിൽ വെച്ച് തന്നെയാണ് കൊലപാതകം നടന്നത്. കൊലപാതക സമയത്ത് വീട്ടിൽ എല്ലാവരും ഉണ്ടായിരുന്നു. പുലർച്ചെ മൂന്നരയോടെയാണ് വീട്ടിലുള്ള എല്ലാവരും കെല്ലിയുടെ നിലവിളി കേട്ടത്. അന്വേഷണത്തിന്റെ ഭാഗമായി സംശയാസ്പദമായി രണ്ടുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ 37 വയസ്സുകാരനായ ഒരു യുവാവിനെ വെറുതെ വിട്ടിരുന്നു. അറസ്റ്റിലായ 29കാരനായ മറ്റൊരു യുവാവിന് ജാമ്യം അനുവദിച്ചിട്ടുണ്ട്.
ബിർമിങ്ഹാം: നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് ഈ ലോകകപ്പിലെ ഏറ്റവും അനായാസ ജയങ്ങളിലൊന്നുമായി ആതിഥേയരായ ഇംഗ്ലണ്ട് ലോകകപ്പ് ഫൈനലില്‍. ഈ വരുന്ന ഞായാറാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യയെ തോൽപ്പിച്ചു ഫൈനലിൽ എത്തിയ കീവിസുമായി ഏറ്റുമുട്ടും. ഓസ്‌ട്രേലിയയെ എട്ടു വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇംഗ്ലിഷ് മുന്നേറ്റം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ 49 ഓവറില്‍ 223 റണ്‍സിന് എല്ലാവരും പുറത്തായി. ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ നിലയുറപ്പിക്കാന്‍ പാടുപെട്ട അതേ പിച്ചില്‍ ഇംഗ്ലിഷ് ഓപ്പണര്‍മാരായ ജെയ്‌സണ്‍ റോയി – ജോണി ബെയര്‍സ്റ്റോ സഖ്യം തകര്‍ത്തടിച്ചതോടെ അവര്‍ അനായാസം വിജയത്തിലെത്തി.
പതിനേഴ് ഓവറും അഞ്ച് പന്തും എട്ടു വിക്കറ്റും ശേഷിക്കെയാണ് ഇംഗ്ലണ്ടിന്റെ വിജയം. 65 പന്തില്‍ ഒന്‍പതു ബൗണ്ടറിയും അഞ്ചു സിക്‌സും സഹിതം 85 റണ്‍സെടുത്ത റോയിയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ബെയര്‍റ്റോ 43 പന്തില്‍ അഞ്ചു ബൗണ്ടറി സഹിതം 34 റണ്‍സെടുത്തു. തുടര്‍ച്ചയായ മൂന്നാം മല്‍സരത്തിലും ഓപ്പണിങ് വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടു തീര്‍ത്ത ഇരുവരും 124 റണ്‍സടിച്ചാണ് പിരിഞ്ഞത്. ഇവര്‍ പുറത്തായശേഷമെത്തിയ ജോ റൂട്ട്, ക്യാപ്റ്റന്‍ ഒയിന്‍ മോര്‍ഗന്‍ എന്നിവര്‍ ചേര്‍ന്ന് ടീമിനെ വിജയത്തിലെത്തിച്ചു.
റൂട്ട് 46 പന്തില്‍ എട്ടു ബൗണ്ടറി സഹിതം 49 റണ്‍സോടെയും മോര്‍ഗന്‍ 39 പന്തില്‍ എട്ടു ബൗണ്ടറി സഹിതം 45 റണ്‍സോടെയും പുറത്താകാതെ നിന്നു. പിരിയാത്ത മൂന്നാം വിക്കറ്റില്‍ ഇരുവരും 79 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഇംഗ്ലണ്ട് – ന്യൂസീലന്‍ഡ് ഫൈനലിനു കളമൊരുങ്ങിയതോടെ, ഇക്കുറി ലോകകിരീടത്തിന് പുതിയ അവകാശികളെത്തുമെന്നും ഉറപ്പായി. ഇതുവരെ ലോകകപ്പ് കിരീടം നേടിയിട്ടില്ലാത്ത ടീമുകളാണ് ഇംഗ്ലണ്ടും ന്യൂസീലന്‍ഡും.
സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് ബ്രീട്ടീഷ് കപ്പല്‍ തടയാന്‍ ഇറാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍ ഇറാന്റെ ശ്രമം വിജയിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇറാന്റെ മൂന്ന് കപ്പലുകളാണ് ബ്രീട്ടീഷ് കപ്പലിനെ തടയാന്‍ ശ്രമിച്ചത്. ബ്രിട്ടീഷ് ഹെറിറ്റേജ് എന്ന കപ്പലിനെ അനുഗമിച്ചിരുന്ന നാവിക സേന മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് ഇവര്‍ പിന്മാറുകയായിരുന്നുവെന്ന് ബ്രിട്ടന്‍ പ്രസ്താനവയില്‍ പറഞ്ഞു.
‘ഇറാന്റെ പ്രവര്‍ത്തി ആശങ്ക ഉണ്ടാക്കുന്നതാണ്. മേഖലയിലെ സംഘര്‍ഷാവസ്ഥ ലഘൂകരിക്കാന്‍ നടപടികള്‍ ഇറാന്‍ അധികൃതര്‍ സ്വീകരിക്കണം’ ബ്രിട്ടന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ഇറാന്റെ റവല്യൂഷണറി ഗാര്‍ഡിന്റെ അഞ്ച് കപ്പലുകളാണ് ബ്രീട്ടീഷ് കപ്പലിനെ തടയാന്‍ ശ്രമിച്ചതെന്ന് നേരത്തെ അമേരിക്കന്‍ അധികൃതര്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയുടെ റോയല്‍ നേവി മുന്നറിയിപ്പ് നല്‍കിയതിന് ശേഷം ഇറാന്‍ ശ്രമം ഉപേക്ഷിക്കുകയായിരുന്നുവെന്നും അമേരിക്കന്‍ അധികൃതരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ പങ്കിടാന്‍ അമേരിക്ക തയ്യാറായില്ല.
സിറിയയിലേക്ക് പോകുകയായിരുന്ന ഇറാന്‍ ഓയില്‍ ടാങ്കര്‍ കഴിഞ്ഞയാഴ്ച ബ്രിട്ടന്‍ തടഞ്ഞിരുന്നു. എന്നാല്‍ സിറിയയിലേക്കാണ് ഓയില്‍ ടാങ്കര്‍ പോയിരുന്നതെന്ന ആരോപണം ഇറാന്‍ അന്ന് നിഷേധിക്കുകയുണ്ടായി. ഇറാന്റെ കപ്പല്‍ തടഞ്ഞ ബ്രിട്ടന് തിരിച്ചടിയുണ്ടാകുമെന്നും ഭീഷണി മുഴക്കിയിരുന്നു.
2015 അമേരിക്ക ഇറാനുമായി ലോക രാജ്യങ്ങള്‍ ഉണ്ടാക്കിയ കരാറില്‍നിന്ന് പിന്‍മാറിയതോടെയാണ് സംഘര്‍ഷം രൂക്ഷമായത്. ഇറാനെതിരെ ഉപരോധം അമേരിക്ക ശക്തമാക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് ഇറാന്‍ യൂറേനിയം സമ്പുഷ്ടീകരണ പരിപാടി ഊര്‍ജ്ജിതമാക്കിയിരുന്നു.ഉപരോധം ഏര്‍പ്പെടുത്താനുള്ള അമേരിക്കയുടെ തീരുമാനം സാമ്പത്തിക ഭീകരവാദമാണെന്ന് ഇറാന്‍ കഴിഞ്ഞ ദിവസം ആരോപിച്ചു.
അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയിലെ ഇറാന്‍ പ്രതിനിധി കസീം ഗാരിബ് അബാദിയാണ് അമേരിക്കയ്‌ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. വിയന്നയില്‍ നടക്കുന്ന ഐഎഇഎ-യുടെ അടിയന്തര യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഉപരോധം ഏര്‍പ്പെടുത്തുന്നതടക്കമുള്ള നടപടികളിലൂടെ പല രാജ്യങ്ങള്‍ക്കെതിരേയും അമേരിക്ക സാമ്പത്തിക ഭീകരത അടിച്ചേല്‍പ്പിക്കുകയാണെന്ന്’ അദ്ദേഹം ആരോപിച്ചത്.
2015-ലെ ആണവ കരാറിലെ വ്യവസ്ഥകള്‍ പ്രകാരം അനുവദനീയമായ അളവിനപ്പുറം യുറേനിയം സമ്പുഷ്ടീകരണം നടത്തിയതായി ഐഎഇഎ കണ്ടെത്തിയിരുന്നു. റഷ്യ, ചൈന, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി എന്നീ രാജ്യങ്ങളാണ് അമേരിക്കയ്ക്ക് പുറമേ കരാറില്‍ ഒപ്പിട്ടത്. ഈ കാരാറില് നിന്ന് അമേരിക്ക പിന്‍മാറിയതിനെതുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ആരംഭിച്ചത്. ഇക്കാര്യത്തില്‍ യുറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ ഇടപെട്ടില്ലെന്ന് ആരോപിച്ച് ഇറാന്‍ ആണവ പരിപാടികള്‍ക്ക് പുനരാരംഭിച്ചിരുന്നു. എണ്ണ ഉത്പന്നങ്ങള്‍ അമേരിക്കന്‍ ഉപരോധത്തെ മറികടന്ന് കയറ്റുമതി ചെയ്യാനുള്ള സഹായം ഫ്രാന്‍സ്, ജര്‍മ്മനി, ബ്രിട്ടന്‍ തുടങ്ങി ആണവ കരാറില്‍ ഒപ്പിട്ട രാജ്യങ്ങള്‍ ചെയ്തില്ലെന്നായിരുന്നു ഇറാന്റെ ആരോപണം.
മലയാളം യുകെ ന്യൂസ് ബ്യുറോ
ട്രംപ് ഭരണകൂടത്തെ കഴിവില്ലാത്തതും സുരക്ഷിതമല്ലാത്തതുമായി വിശേഷിപ്പിച്ച യുകെ അംബാസഡർ കിം ഡാരോച്ച് രാജിവെച്ചു. വാഷിംഗ്ടണിലെ യുകെ അംബാസഡർ സർ കിം ഡാരോച്ചിൽ നിന്ന് ചോർന്ന ഇമെയിലുകളിൽ നിന്നുയർന്ന വൻ വിവാദങ്ങൾ അദ്ദേഹത്തിന്റെ രാജിയിലാണ് കലാശിച്ചത്. വൈറ്റ് ഹൗസ് ഭിന്നിച്ചതാണെന്നും പ്രവർത്തനരഹിതമാണന്നും വിവരിച്ച് കിം അയച്ച മെയിലുകൾ ചോർന്നത് യുകെയിലും യുഎസിലും വിവാദങ്ങൾ സൃഷ്ടിക്കുകയുണ്ടായി. ട്രംപിനെ വിമർശിച്ച യുകെ അംബാസഡറിൽ തനിക്ക് പൂർണ വിശ്വാസമുണ്ടെന്ന് തെരേസ മേ അറിയിച്ചപ്പോൾ കിം ഒരു വിഡ്ഢി ആണെന്നും അദ്ദേഹം വേണ്ടുംപോലെ യുകെയെ സേവിച്ചിട്ടില്ലെന്നുമാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അഭിപ്രായപ്പെട്ടത്. കിം ഡാരോച്ചിന്റെ രാജി ഒരു രാഷ്ട്രീയ അശാന്തിയിലേക്കാണ് ബ്രിട്ടനെ നയിക്കുന്നത്.
താൻ പ്രധാനമന്ത്രിയായാൽ കിമ്മിന് അംബാസഡർ ആയി തുടരാൻ കഴിയുമോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്ന് ബോറിസ് ജോൺസൺ ചൊവ്വാഴ്ച നടന്ന ടിവി ചർച്ചയിൽ പറയുകയുണ്ടായി. ബോറിസിന്റെയും പിന്തുണ നഷ്ടമായതോടെ രാജി തന്നെയാണ് ഏറ്റവും നല്ല മാർഗ്ഗം എന്ന് കിം അറിയിച്ചു. മുന്നോട്ട് അംബാസഡർ ആയി തുടരാൻ അസാധ്യമാണെന്നും അതിനാൽ രാജിവെക്കുകയാണെന്നും കിം തന്റെ രാജിക്കത്തിൽ പറയുന്നു.ട്വിറ്ററിലൂടെ ട്രംപ് തന്റെ രോക്ഷം പ്രകടിപ്പിച്ചു. കുറച്ചു ദിവസമായി നീണ്ടുനിന്ന ഒരു പ്രതിസന്ധിക്ക് വിരാമമായെങ്കിലും കുറ്റവാളിയെ കണ്ടെത്തുക എന്ന പ്രശ്നം മുന്നിൽ നിൽക്കുന്നു. കിം രാജിവെച്ചെങ്കിലും ചോർന്ന ഇമെയിലുകൾ സൃഷ്‌ടിച്ച ഭീതി ഇപ്പോഴും നിലനിൽക്കുന്നു.ഇനിയും കൂടുതൽ മെയിലുകൾ ചോർന്നേക്കാം എന്ന് വിദേശകാര്യാലയത്തിലെ സർ സൈമൺ മക്‌ഡൊണാൾഡ് അറിയിച്ചു. സ്റ്റാഫ് മീറ്റിംഗിൽ സൈമൺ ഇപ്രകാരം പറഞ്ഞു ” ജനങ്ങൾ പരിഭ്രാന്തരായി ഇരിക്കുകയാണ്. ഞങ്ങളുടെ ഔദ്യോഗിക ജീവിതവും ഇതിലൂടെ പരീക്ഷിക്കപ്പെടുകയാണ്. കുറ്റവാളിയെ എത്രയുംവേഗം കണ്ടുപിടിക്കുവാൻ നമ്മുടെ കഴിവിന്റെ പരമാവധി നമ്മൾ ശ്രമിക്കേണ്ടിയിരിക്കുന്നു.” തെരേസ മേയും ജെറമി ഹണ്ടും ഒക്കെ കിമ്മിനെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. ഒപ്പം കിം രാജ്യത്തിനുവേണ്ടി ചെയ്ത എല്ലാ സേവനങ്ങൾക്കും സൈമൺ നന്ദി രേഖപ്പെടുത്തുകയുണ്ടായി.

ബോറിസ് ജോൺസന്റെ അഭിപ്രായത്തെ വിമർശിച്ചുകൊണ്ട് വിദേശകാര്യ മന്ത്രി അലൻ ഡങ്കൻ പറഞ്ഞു “ഒരു തരത്തിൽ ബോറിസ് കിമ്മിനെ ചതിക്കുകയായിരുന്നു.” അതേസമയം കിമ്മിന് തന്റെ സ്ഥാനത്തുതന്നെ തുടരാമെന്ന് ചൊവ്വാഴ്ച നടന്ന ടിവി ചർച്ചയിൽ ഹണ്ട് പറയുകയുണ്ടായി. യുഎസുമായി നല്ല ബന്ധം പുലർത്തണമെന്ന് ജോൺസണും അതിൽ അഭിപ്രായപ്പെട്ടിരുന്നു. അലൻ ഡങ്കൻ ബിബിസിയോട് ഇപ്രകാരം പറഞ്ഞു. ” കോമൺസിലെ പലർക്കും ബോറിസ് ചെയ്തതിനോട് എതിർപ്പും വെറുപ്പുമുണ്ട്. കിമ്മിനെ ബോറിസ് പിന്തുണയ്ക്കാത്തത് രാജ്യത്തോടുള്ള അദേഹത്തിന്റെ താല്പര്യത്തെ വ്യകതമായി കാട്ടിത്തരുന്നു.” കിമ്മിന്റെ രാജിയിൽ തെരേസ മേയും ജെറമി ഹണ്ടും ഖേദം പ്രകടിപ്പിച്ചു. “കിം രാജ്യത്തിനുവേണ്ടി ഒരുപാട് സേവനം ചെയ്തു. വളരെയധികം നന്ദിയുണ്ട്.”മേ അറിയിച്ചു.”എപ്പോഴൊക്കെ ഞാൻ വാഷിംഗ്‌ടണ്ണിൽ പോയിട്ടുണ്ടോ, അപ്പോഴെല്ലാം കിം തന്റെ പ്രവർത്തന ശൈലി കൊണ്ട് എന്നെ കൗതുകപ്പെടുത്തിയിട്ടുണ്ട്.”ജെറമി ഹണ്ട് പറയുകയുണ്ടായി. കിമ്മിനെ പിന്തുണയ്ക്കാത്ത ബോറിസിന്റെ നിലപാടിനെ മുൻ വിദേശകാര്യ സെക്രട്ടറി ഡേവിഡ് മിലിബാൻഡും കുറ്റപ്പെടുത്തി. ഇതുപോലൊരു സംഭവം ഇതുവരെ നടന്നിട്ടില്ലെന്നും ഇതിന്റെ പ്രത്യാഘാതങ്ങൾ എന്തായിരിക്കുമെന്ന് ഇപ്പോൾ വ്യക്തമല്ലെന്നും യുഎസും യുകെയും തമ്മിലുള്ള ശക്തമായ ബന്ധം ഒരു വ്യക്തിക്ക് മേലെയാണെന്നും സൈമൺ മക്‌ഡൊണാൾഡ് അഭിപ്രായപ്പെട്ടു. ഈ പ്രശ്നത്തിലൂടെ യുഎസ് – യുകെ ബന്ധം എന്താകുമെന്നും കിമ്മിന്റെ രാജി ബ്രിട്ടനിൽ രാഷ്ട്രീയ അശാന്തിക്ക് വഴിയൊരുക്കുമോ എന്നും കാണേണ്ടിയിരിക്കുന്നു.
മലയാളം യുകെ ന്യൂസ് ബ്യുറോ
മൂന്നു ദശാബ്ദത്തോടുകൂടി ലണ്ടനിലെ കാലാവസ്ഥ ബാർസലോണയിലെ പോലെ ആയി തീരുമെന്നു ഗവേഷണ റിപ്പോർട്ടുകൾ ആശങ്ക പ്രകടിപ്പിക്കുന്നു. കാലാവസ്ഥ വ്യതിയാനം മൂലമുള്ള മാറ്റങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന റിപ്പോർട്ടിൽ, 2050 ഓടുകൂടി സ്പെയിനിന്റെ തലസ്ഥാനനഗരമായ മാഡ്രിഡിലെ കാലാവസ്ഥ മോറോക്കോയിലെ മാറാകെചിലെ പോലെ ആയി തീരുമെന്നും പ്രതിപാദിക്കുന്നു. ഇന്ന് തണുപ്പ് കാലാവസ്ഥയുള്ള പലരാജ്യങ്ങളും, ഭാവിയിൽ ഇക്വറ്റോറിനോടു ചേർന്ന് കിടക്കുന്ന രാജ്യങ്ങളുടെ കാലാവസ്ഥയിലേക്ക് വഴിമാറാനിടയുണ്ട്.
നൂറോളം നഗരങ്ങളുടെ ഭാവി 2050-ൽ എന്തായി തീരും എന്നുള്ള വ്യക്തമായ വിവരങ്ങൾ ഗവേഷകർ നൽകുന്നുണ്ട്.മോസ്കോ നഗരം ബൾഗേറിയയുടെ സ്ഥലമായ സോഫിയ പോലെയും, ന്യൂയോർക്ക് വിർജീനിയ ബീച്ച് പോലെയും ആയിത്തീരുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ടെംപറേറ്റ് കാലാവസ്ഥയുള്ള നഗരങ്ങളിൽ ഭാവിയിൽ ജലക്ഷാമം രൂക്ഷമായി അനുഭവപ്പെടും. 520 പ്രധാന നഗരങ്ങളെക്കുറിച്ച് നടത്തിയ പഠനത്തിൽ, പത്തിൽ എട്ടു നഗരങ്ങൾക്കും ഭാവിയിൽ വൻ മാറ്റങ്ങൾ ഉണ്ടാകുമെന്നു ഗവേഷണ റിപ്പോർട്ടിൽ രേഖപ്പെടുത്തുന്നു.

10 വർഷങ്ങൾക്ക് മുൻപ്, 2008-ൽ ബാർസിലോണ വൻ വരൾച്ച അഭിമുഖീകരിച്ചതാണ്. 10 മില്ല്യൻ യൂറോയോളം ഫ്രാൻസിൽ നിന്നും ജലം ഇറക്കുമതി ചെയ്യുന്നതിനായി ചെലവാക്കിയതാണ്. ഇതേ പോലുള്ള പ്രശ്നങ്ങൾ ഭാവിയിൽ ലണ്ടൻ പോലുള്ള നഗരങ്ങളും അഭിമുഖീകരിക്കുമെന്നു റിപ്പോർട്ടിൽ പറയുന്നു. സിങ്കപ്പൂർ, കോലാലമ്പൂർ, തുടങ്ങിയ നഗരങ്ങൾ ഭാവിയിൽ എന്തായിതീരും എന്നുള്ള ആശങ്ക വളരെയധികമാണെന്ന് ഗവേഷണം നടത്തിയ, സ്വിറ്റ്സർലൻഡിലെ ക്രോതേർ ലാബ് ചെയർമാൻ, ടോം ക്രോതേർ വ്യക്തമാക്കുന്നു. മറ്റെങ്ങും ഇതുവരെ അനുഭവപ്പെടാത്ത കാലാവസ്ഥ വ്യതിയാനങ്ങൾ ഈ നഗരങ്ങളിൽ അനുഭവപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. വരൾച്ചയോടൊപ്പം തന്നെ , മഴ മൂലം ഉള്ള വെള്ളപ്പൊക്കങ്ങൾ മറ്റു ചില നഗരങ്ങളെ ബാധിക്കും. ഇതിനു വേണ്ടിയുള്ള എല്ലാ തയ്യാറെടുപ്പുകളും വേഗത്തിൽ നടത്തണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

കാലാവസ്ഥ വ്യതിയാനം മൂലമുള്ള മാറ്റങ്ങളെ നേരിടാൻ ലോകരാജ്യങ്ങൾ തയ്യാറെടുക്കണമെന്ന് യുഎൻ സെക്രട്ടറി ജനറലിന്റെ പ്രത്യേക വക്താവ് മുന്നറിയിപ്പ് നൽകി. പ്രകൃതി ദുരന്തങ്ങൾ ഒന്നിനുപുറകെ ഒന്നായി സംഭവിച്ചു കൊണ്ടിരിക്കുമ്പോൾ, അതിനെ ചെറുക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മലയാളം യുകെ ന്യൂസ് ബ്യുറോ
എൻഎച്ച് എസുമായി ചേർന്ന് ഇനിമുതൽ ആമസോൺ അലക്സ ഉപകരണങ്ങളിലൂടെ വിദഗ്ധ ആരോഗ്യസേവനങ്ങൾ ലഭിച്ചു തുടങ്ങുമെന്ന് ഗവൺമെന്റ് അറിയിച്ചു.
ഈയാഴ്ച മുതൽ യുകെയിലെ ഉപയോക്താക്കൾ അന്വേഷിക്കുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് എല്ലാം അലക്സാ മറുപടി പറയുന്നത് എൻ എച്ച് എസ്ന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ആയിരിക്കും. അനുദിനം വർധിച്ചുവരുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹരിക്കുന്നതിൽ ഇതൊരു മുതൽക്കൂട്ടാകും. ഇന്റർനെറ്റിൽ പരതാൻ അസൗകര്യമുള്ള വൃദ്ധർ കാഴ്ച പരിമിതർ തുടങ്ങിയവർക്കെല്ലാം ഇനി വിവരങ്ങൾ അന്വേഷിക്കാൻ എളുപ്പമാകും. ആമസോണുമായുള്ള പാർട്ട്ണർഷിപ്പിന്റെ കാര്യം കഴിഞ്ഞ വർഷം തന്നെ ചർച്ച ചെയ്തിരുന്നെങ്കിലും പ്രാവർത്തികമായത് ഇപ്പോഴാണ്. മൈക്രോസോഫ്റ്റ് ഉൾപ്പെടെയുള്ള കമ്പനികളുമായും ഉടൻ ചർച്ച നടത്തും.

അതോടൊപ്പം തന്നെ ഇങ്ങനെയുള്ള പദ്ധതികൾ നടപ്പിലാക്കുപ്പോൾ വിവരങ്ങളുടെ സ്വകാര്യതയെക്കുറിച്ച് പ്രൈവസി ക്യാമ്പയിനേഴ്‌സ് ചോദ്യം ഉന്നയിച്ചിരുന്നു. രാജ്യസുരക്ഷയെ തന്നെ ബാധിക്കും ഇത്തരത്തിൽ ശേഖരിക്കുന്ന വിവരങ്ങൾ ഉപയോഗിക്കപ്പെട്ടേക്കാം എന്നുള്ള വിമർശനങ്ങളും ഉയർന്നു വന്നിട്ടുണ്ട് . എന്നാൽ തങ്ങളുടെ പക്കൽ എത്തുന്ന എല്ലാ വിവരങ്ങളും അങ്ങേയറ്റം സുരക്ഷിതമായിരിക്കുമെന്ന് ആമസോൺ അറിയിച്ചു. മുൻപും ആരോഗ്യപ്രശ്നങ്ങൾക്ക് അലക്സാ ഉപദേശങ്ങൾ കൊടുത്തിട്ടുണ്ട്.
എൻ എച്ച് എസിന്റെ വെബ്സൈറ്റിൽനിന്ന് ഇനി രോഗികൾക്ക് എളുപ്പത്തിൽ വിവരങ്ങൾ കണ്ടെത്താനാകും. ടെക്നോളജിയുമായുള്ള സമന്വയം തങ്ങളുടെ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തികൾക്കും സഹായകമായിരിക്കും എന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു. എൻ എച്ച് എസ്സിന്റെ ടെക്നോളജി വിപ്ലവത്തിന്റെ ഏറ്റവും പുതിയ മുഖം ആണിത്.

എന്നാൽ ബിഗ്ബ്രദർ എല്ലാം അറിയുന്നത് അപകടകരമാണെന്ന് സിവിൽ ലിബർട്ടി ഗ്രൂപ്പ് അഭിപ്രായപ്പെടുന്നു. പൊതുപണം ഉപയോഗിച്ച് ഏറ്റെടുത്ത ഈ വലിയ പ്ലാനിന്റെ ഫലം അറിയാനിരിക്കുന്നതേയുള്ളു എന്ന് ഡയറക്ടറായ സിൽക്കി കാർലോ പറയുന്നു. ഒരു വലിയ ഡേറ്റാ സംരക്ഷണ ദുരന്തം കാത്തിരിക്കുന്നുണ്ടാവാം എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ശേഖരിക്കുന്ന വിവരങ്ങൾ എല്ലാം തന്നെ എൻക്രിപ്റ്റഡ് ആണെന്നും, ഉപയോക്താക്കൾക്ക് സൂക്ഷിക്കാനും ഡിലീറ്റ് ചെയ്യാനുമുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത് എന്നും ഒരു സുരക്ഷാ പ്രശ്നവും ഉണ്ടാകില്ല എന്നും ആമസോൺ അറിയിച്ചു.
ലണ്ടൻ: യുഎസിലെ ബ്രിട്ടീഷ് അംബാസഡർ സർ കിം ഡാരിക് രാജിവച്ചു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരായ വിമർശനങ്ങളാണു രാജിയിൽ കലാശിച്ചത്. ട്രംപ് കഴിവുകെട്ടവനാണെന്നതടക്കമുള്ള പരാമർശങ്ങളാണ് ഡാരിക് നടത്തിയത്. ബ്രിട്ടനിലേക്ക് അയച്ച ഇ-മെയിൽ റിപ്പോർട്ടുകളായിരുന്നു പരാമർശം. ബ്രിട്ടനിലെ മെയിൽ പത്രം ഇവ ചോർത്തി പ്രസിദ്ധീകരിച്ചു. യുഎസും ബ്രിട്ടനും തമ്മിലുള്ള ബന്ധം വഷളാകുന്ന സാഹചര്യമുണ്ടായി. ഡാരിക്കു മായി ഇനി ഇടപാടില്ലെന്ന് ട്രംപ് കഴിഞ്ഞദിവസം വ്യക്തമാക്കി. അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുമെന്നു കരുതുന്ന ബോറീസ് ജോൺസണും ഡാരിക്കിനെ കൈവിട്ടു. ഈ സാഹചര്യത്തിലാണു രാജി.
രാജിവയ്ക്കാനുള്ള ഡാരിക്കിന്റെ തീരുമാനം ബ്രിട്ടീഷ് വിദേശകാര്യ വകുപ്പ് സ്ഥിരീകരിച്ചു. തന്റെ റിപ്പോർട്ടുകൾ ചോർന്ന സാഹചര്യത്തിൽ ഇനി പദവിയിൽ തുടരുക ബുദ്ധിമുട്ടായിരിക്കുമെന്ന് അദ്ദേഹം രാജിക്കത്തിൽ വിശദീകരിച്ചു. ട്രംപിന്റെ ഭരണം കാര്യക്ഷമമല്ല, നയതന്ത്രതലത്തിൽ പരാജയമാണ്, വൈറ്റ്ഹൗസിലെ അരാജകത്വം സംബന്ധിച്ച മാധ്യമ റിപ്പോർട്ടുകൾ സത്യമാണ് തുടങ്ങിയവയാണ് ഡാരിക്കിന്റെ റിപ്പോർട്ടുകളിലുള്ളത്. ട്രംപും അദ്ദേഹത്തിന്റെ ഭരണകൂടവും കഴിവുകെട്ടതാണെന്ന പരാമർശം ഏറെ വിവാദമായി. യൂറോപ്യൻ യൂണിയൻ വിടാനൊരുങ്ങുന്ന ബ്രിട്ടൻ യുഎസുമായി വാണിജ്യകരാറിനു ശ്രമിക്കുന്നതിനിടെയാണ് ഇക്കാര്യം പുറത്തുവന്നത്. യുഎസിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ ബ്രിട്ടൻ നടത്തിയിരുന്നു. ട്രംപിന്റെ മകൾ ഇവാങ്കയോട് നേരിട്ടു മാപ്പു ചോദിക്കുമെന്നു ബ്രിട്ടീഷ് വാണിജ്യമന്ത്രി ലിയാം ഫോക്സ് പറഞ്ഞിരുന്നു.
കഴിഞ്ഞദിവസം ട്രംപ്, ഡാരിക്കിനെയും അദ്ദേഹത്തെ പിന്തുണച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയെയും നിശിതമായി വിമർശിച്ചു. ഡാരിക് പന്പരവിഡ്ഢിയാണെന്നും അയാളുമായി ഇനി ഇടപാടില്ലെന്നും ട്രംപ് പറഞ്ഞു. ട്രംപ് അധികാരമേറ്റെടുക്കുന്നതിന് ഒരു വർഷം മുന്‍പ് 2016ലാണ് ഡാരിക് അമേരിക്കയിൽ നിയമിക്കപ്പെട്ടത്. രാജി ജോൺസൺ കൈവിട്ടപ്പോൾ ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയാകുമെന്നു കരുതുന്ന ബോറീസ് ജോൺസന്റെ പിന്തുണ ലഭ്യമാകില്ലെന്ന് ഉറപ്പായ സാഹചര്യത്തിലാണ് കിം ഡാരിക് രാജിവച്ചതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ഇപ്പോഴത്തെ പ്രധാനമന്ത്രി തെരേസാ മേ ബ്രെക്സിറ്റ് വിഷയത്തിൽ രാജിവച്ചിരിക്കുകയാണ്. ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടി അടുത്ത നേതാവിനെ തെരഞ്ഞെടുക്കും. ജോൺസനാണ് ഏറ്റവും കൂടുതൽ സാധ്യത.
ഡാരിക്കിന്റെ രാജി ദുഃഖമുളവാക്കുന്ന കാര്യമാണെന്ന് തെരേസാ മേ പ്രതികരിച്ചു.സർക്കാരിന്റെ പിന്തുണ എന്നും ഡാരിക്കിനുണ്ടായിരുന്നുവെന്നും കൂട്ടിച്ചേർത്തു. കൂടുതൽ രഹസ്യങ്ങൾ ചോർന്നേക്കാം നയതന്ത്രതലത്തിലെ കൂടുതൽ രേഖകൾ ചോരാൻ സാധ്യതയുണ്ടെന്നു ബ്രിട്ടനിലെ ഡിപ്ലോമാറ്റിക് സർവീസ് മേധാവി സൈമൺ മക്‌ഡൊണാൾഡ് മുന്നറിയിപ്പു നല്കി. ഹൗസ് ഓഫ് കോമൺസിലെ വിദേശകാര്യ സമിതിക്കു മുന്നിൽ വിശദീകരണം നല്‍കുകയായിരുന്നു അദ്ദേഹം. ചോരാൻ സാധ്യതയുള്ള രേഖകൾ അമേരിക്കയുമായി ബന്ധപ്പെട്ടവ ആയിരിക്കുമോയെന്ന് പറയാനാവില്ല. യുഎസിലെ ബ്രിട്ടീഷ് അംബാസഡർ കിം ഡാരിക്ക്് അയച്ച രഹസ്യ രേഖകൾ ചോർന്നതു സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
മലയാളം യുകെ ന്യൂസ് ബ്യുറോ
നാല് വയസ്സുകാരനായ സ്വന്തം മകനെ, അമ്മ കാറിനുളളിൽ പൂട്ടിയിട്ടതായി പോലീസ് അധികൃതർ റിപ്പോർട്ട് ചെയ്തു. ജെസീക്ക ലീ ബ്രൗൺ എന്ന 28 കാരിയായ യുവതിയാണ് ഉട്ടാഹിലെ സിറ്റി പാർക്കിൽ മകനെ കാറിനുള്ളിൽ പൂട്ടിയിട്ടത്. ജൂലൈ രണ്ടാം തീയതി ഏകദേശം ഒമ്പത്
മണിയോടെയാണ് സംഭവം. ആ സമയത്ത് പുറത്ത് അതിരൂക്ഷമായ ചൂട് ആയിരുന്നു. ഏകദേശം 27.7 ഡിഗ്രി സെൽഷ്യസ് ആയിരുന്നു താപനില. അതിനാൽ തന്നെ കാറിനുള്ളിൽ കൂടുതൽ ചൂട് അനുഭവപ്പെടുന്നുണ്ടായിരുന്നു. ഇങ്ങനെയുള്ള അവസ്ഥയിൽ ആണ് കുട്ടിയെ കാറിനുള്ളിൽ ബന്ധിച്ചത്.
വഴിയാത്രക്കാരനായ ഒരാൾ കാറിനുള്ളിൽ കുട്ടിയെ പൂട്ടി ഇട്ടിരിക്കുന്നത് കണ്ടു പോലീസ് അധികൃതരെ വിവരം അറിയിച്ചപ്പോഴാണ് ഈ ക്രൂരകൃത്യം പുറത്തുവന്നത്. പോലീസുകാർ എത്തിയപ്പോഴേക്കും കുട്ടിയുടെ അവസ്ഥ തീരെ മോശം ആയിരുന്നു. നെറ്റിത്തടം ചുട്ടുപൊള്ളുന്നു ണ്ടായിരുന്നു. കുട്ടി ആകെ പേടിച്ച് വിറയ്ക്കുകയും ആയിരുന്നു.

സ്വന്തം മകന് നൽകിയ ശിക്ഷയുടെ ഭാഗമായാണ് കാറിനുള്ളിൽ പൂട്ടിയിട്ടതെന്നു ജസീക്കാ പോലീസ് അധികൃതരോട് പറഞ്ഞു. ജെസീക്ക സ്ഥിരമായി ഹെറോയിൻ ഉപയോഗിച്ചിരുന്നതായും, അതിനുപയോഗിക്കുന്ന സൂചി കുട്ടിയുടെ വളരെ അടുത്ത് ഉണ്ടായിരുന്നതായും അധികൃതർ അറിയിച്ചു. കാറിനുള്ളിലെ പരിശോധനയിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട പല സാമഗ്രികളും പോലീസിന് ലഭിച്ചു. കുട്ടിയെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചതിന് എതിരെ, ജെസ്സിക്കയെ അറസ്റ്റ് ചെയ്തു. കുട്ടി ഇപ്പോൾ മറ്റൊരു ബന്ധുവിനെ പരിചരണയിലാണ്.
വാഷിംഗ്ടണിലെ യുകെ അംബാസഡർ സർ കിം ഡാരോച്ച് തന്റെ ഇ -മെയിലുകളിൽ ട്രംപ് ഭരണകൂടത്തെ കഴിവില്ലാത്തതും സുരക്ഷിതമല്ലാത്തതും ആയി വിശേഷിപ്പിച്ചത് വൻ വിവാദമാകുന്നു. കിം ഒരു വിഡ്ഢിയാണെന്ന് ഡൊണാൾഡ് ട്രംപ് പറയുകയുണ്ടായി. തെരേസ മേയെം കുറ്റപ്പെടുത്തിയ ട്രംപ് ഇപ്രകാരം പറഞ്ഞു ” ബ്രെക്സിറ്റ് വിഷയത്തിൽ ഞാൻ നൽകിയ നിർദ്ദേശങ്ങൾ മേ സ്വീകരിച്ചില്ല. മേ സ്വയം വിഡ്ഢിത്തം കാണിച്ചു നടന്നത് അവരുടെ പതനത്തിനും കാരണമായി. ” പ്രധാനമന്ത്രിയോടും യുകെയോടും ട്രംപ് അനാദരവ് കാട്ടിയെന്ന് ജെറമി ഹണ്ട് ആരോപിച്ചു. അതേസമയം, യുഎസ് വാണിജ്യ സെക്രട്ടറി വിൽബർ റോസും അന്താരാഷ്ട്ര വ്യാപാര സെക്രട്ടറി ലിയാം ഫോക്സും തമ്മിൽ നടക്കാനിരുന്ന മീറ്റിംഗ് ചൊവ്വാഴ്ച റദ്ദാക്കി.

ഡിസംബറിൽ വിരമിക്കുന്നതുവരെ അംബാസഡർ കിം തന്റെ സ്ഥാനത്ത് തുടരുമെന്നും രാജി വയ്‌ക്കേണ്ട ആവശ്യമില്ലെന്നും ഒരു ടിവി ചർച്ചയിൽ ഹണ്ട് അഭിപ്രായപ്പെട്ടു . ബോറിസ് ജോൺസണും ഈ ചർച്ചയിൽ പങ്കെടുത്തിരുന്നു. വൈറ്റ് ഹൗസുമായി തനിക്ക് നല്ല ബന്ധം ഉണ്ടെന്നും അത് നിലനിർത്തികൊണ്ട് പോകണമെന്നുമാണ് ജോൺസൻ അഭിപ്രായപ്പെട്ടത്. ഈ തർക്കം യുഎസുമായുള്ള യുകെയുടെ ബന്ധത്തിന്റെ തന്ത്രപരമായാ സ്വഭാവത്തെ കാട്ടുന്നു , എന്നും യുഎസ് പ്രസിഡന്റുമായി ഒത്തുപോകുന്നത് പുതിയ ടോറി നേതാവിന് വലിയ വെല്ലുവിളി ആയിരിക്കുമെന്നും ബിബിസി പൊളിറ്റിക്കൽ എഡിറ്റർ ലോറ ക്യൂൻസ്ബെർഗ് പറഞ്ഞു .” ജെറമി ഹണ്ട് ആണ് കൂടുതൽ ജാഗ്രത പുലർത്തുന്നത്. അദ്ദേഹം വ്യക്തമായും നേരിട്ടും ശ്രദ്ധിച്ചും സംസാരിക്കുന്നു. ” അവർ കൂട്ടിച്ചേർത്തു. കിമ്മുമായി യുഎസ് ഇനി ഇടപെടില്ലെന്ന് തിങ്കളാഴ്ച യുഎസ് വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു. എന്നാൽ തങ്ങൾക്ക് യുകെയുമായി നല്ല ബന്ധം ഉണ്ടെന്നും അത് ഒരു വ്യക്തിയേക്കാൾ വലുതാണെന്നും അവർ അഭിപ്രായപ്പെട്ടു.

കിമ്മിനെ പിന്തുണച്ച് പലരും രംഗത്തെത്തി. കിം ഒരു ഉത്തരവാദിത്തം ഉള്ള സർക്കാർ ഉദ്യോഗസ്ഥൻ ആണെന്ന് തെരേസ മേയുടെ വക്താവ് പറഞ്ഞു. ഇവാങ്ക ട്രംപും ലിയാം ഫോക്സും തമ്മിൽ നടന്ന മീറ്റിംഗിലും കിം പങ്കെടുത്തില്ല. “ഞങ്ങളാരും കിമ്മിന്റെ ആരാധകരല്ല. അദ്ദേഹം ഒരു വിഡ്ഢിയാണ്. യുകെയെ വേണ്ടുംപോലെ അദ്ദേഹം സേവിച്ചില്ല ” ട്രംപ് ഇപ്രകാരം ട്വീറ്റ് ചെയ്യുകയുണ്ടായി. “എന്നെ കുറ്റപ്പെടുത്തുന്നതിന് മുമ്പേ പരാജയപെട്ട ബ്രെക്സിറ്റ് ചർച്ചകളെ പറ്റി അദ്ദേഹം ആലോചിക്കണമായിരുന്നു.ലോകത്തെ ഏറ്റവും മികച്ച സമ്പദ് വ്യവസ്ഥയും സൈന്യവും ഉള്ളത് യുഎസിനാണെന്ന് അദ്ദേഹത്തോട് പറയുക. ഇത് രണ്ടും മികച്ചതും ശക്തവുമാണ്. ” ഇപ്രകാരം പറഞ്ഞുകൊണ്ട് ട്രംപ് ട്വീറ്റ് അവസാനിപ്പിക്കുന്നു. ചോർന്ന ഇ – മെയിലുകളുടെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം നടന്നുവരുന്നു. ട്രംപ് കഴിവുകെട്ടവനാണെന്നും അദ്ദേഹത്തിന്റെ ഭരണത്തിൽ അകെ അരാജക്തമാണെന്നും പറയുന്ന കിം ഡറോച്ചിൻെറ മെയിൽ ചോർന്നിരുന്നു . 2017 മുതൽ ഇക്കഴിഞ്ഞ നാൾ വരെയുള്ള പല മെയിലുകളുമാണ് ചോർന്നത്.