Main News

 ഷാരോൺ ഷാജി

കഴിഞ്ഞ ഒരാഴ്ചക്കാലമായി നമ്മൾ ചർച്ച ചെയ്യുകയാണ് ക്ലാസ് മുറിയിലെ വിഷജന്തുക്കളെ കുറിച്ച്, സാക്ഷര കേരളവും പൊതുവിദ്യാഭ്യാസവും മറുപടിയില്ലാതെ തലകുമ്പിട്ട് നിൽക്കുന്നതിനെക്കുറിച്ച്, സഹപാഠിയെ ഓർത്ത് തെരുവിൽ മുഷ്ഠികളുയർത്തിയ ഒരുപറ്റം വിദ്യാർത്ഥികളെക്കുറിച്ച്. ചർച്ചകൾക്കും പോരാട്ടങ്ങൾക്കുമൊടുവിൽ കർശന നിയമ നടപടിയുമായി സർക്കാർ രംഗത്തുവന്നു. അവിടെ കഴിഞ്ഞു നമ്മുടെ ധാർമ്മി കോത്തരവാദിത്തം. നാട്ടുകാരുടെ പ്രതിഷേധം സ്കൂൾ തല്ലിത്തകർത്തും നാശനഷ്ടങ്ങൾ വരുത്തിവെച്ചും അവസാനിച്ചു.

എന്നാൽ നിശബ്ദ പ്രതികരണംപോലുമില്ലാതെ മരവിച്ച മനസുമായി ഇരിക്കുന്ന ഒരു പിതാവിനെ നമ്മൾ കണ്ടു, അഭിഭാഷകൻ കൂടിയായ ഷെഹലയുടെ അച്ഛനെ. അദ്ദേഹം ആർക്കും മുമ്പിൽ ആക്രോശിക്കുന്നില്ല, കണ്ണനനയ്ക്കുന്നില്ല. ” നഷ്ടം, അത് ഞങ്ങളുടേത് മാത്രമാണ്. പോകാനുള്ളത് പോയി ” ഇതായിരുന്നില്ലേ നമ്മൾ അദ്ദേഹത്തിൽ നിന്നും കേട്ട മറുപടി. മരണത്തോട് മല്ലടിക്കുന്ന തന്റെ കുഞ്ഞുമായി മണിക്കൂറുകളോളം ആശുപത്രിപ്പടികൾ കയറിയിറങ്ങിയ ഒരച്ഛന് ഇതിൽ കൂടുതൽ എന്താണ് പറയാനാവുക! സമൂഹജീവിയെന്ന് വിളിക്കുന്ന മനുഷ്യർ ആ അച്ഛനെ ഉപേക്ഷിക്കുകയായിരുന്നില്ലേ? അവിടെ വിദ്യാർത്ഥികളെ സ്നേഹിക്കുന്ന അദ്ധ്യാപകനേയോ രോഗികളെ ശുശ്രൂഷിക്കുന്ന ആതുര സേവക നേയോ നമ്മൾ കണ്ടില്ല. ആ മണിക്കൂറുകളിലെല്ലാം ആ അച്ഛൻ നിസ്സഹായനായിരുന്നു, ഒന്ന് പൊട്ടിക്കരയാൻപോലുമാവാതെ . മകൾക്ക് സംഭവിച്ച ദുർവിധി മറ്റൊരു കുഞ്ഞിനും സംഭവിക്കരുതെന്ന് അവർ ആരോടെല്ലാമോ പറയുന്നു.
മകൾക്കു പാമ്പുകടിയേറ്റെന്നറിഞ്ഞ് കോടതി മുറിയിൽ നിന്നും കുതറിയോടിയ ആ അച്ഛന്റെ ചങ്കിടിപ്പ് ഒരു തീരാവേദനയായി അവശേഷിക്കുകയാണ്.

അവളുടെ പുഞ്ചിരി മായാത്ത മുഖം അവരെ അലട്ടുന്ന ഒരു ഓർമ്മ മാത്രമായി. നീതിയും നിയമവും നോക്കുകുത്തികളായ ഇന്നത്തെ സാമൂഹികാന്തരീക്ഷത്തിൽ എവിടേയും എന്തിനും ആക്രോശിക്കുന്ന മുദ്രാവാക്യം വിളിക്കുന്ന നമുക്ക് മുന്നിൽ നിസ്സഹായതയുടെ ആൾരൂപമാ മാറുകയാണ് ആ പിതാവ്. ഓരോ ആശുപത്രി പടികൾ കയറുമ്പോഴും അദ്ദേഹം മറുമരുന്നിനുവേണ്ടി യാചിച്ചു. വിഷം ശരീരമാകെ വ്യാപിച്ച് നീല പടർത്തിയപ്പോഴും മരുന്നില്ലെന്ന് പറഞ്ഞ് അവരെ അടുത്ത ആശുപത്രിയിലേയ്ക്ക് പറഞ്ഞു വിടുകയാണ് ചെയ്തത്. അവിടെയും നിരാശനാകാതെ ആ അച്ഛൻ പാഞ്ഞു, തന്റെ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ. ഒരു നെടുവീർപ്പിട്ടു നാം അവസാനിപ്പിക്കുമ്പോഴും ആ മാതാപിതാക്കൾക്കുണ്ടായ ശൂന്യതയുടെ ആഴവും പരപ്പും അവസാന ശ്വാസംവരേയ്ക്കുo ഉള്ളതാണ്. കേവലം വാർത്ത മാത്രമായി ഇവയെ കണക്കാക്കുമ്പോൾ തിരസ്ക്കരിക്കുമ്പോൾ ഇനിയും ജീവനുകൾ പൊലിയുo…

 

ഷാരോൺ ഷാജി.

ആലപ്പുഴ ജില്ലയിലെ കുട്ടനാട് കാവാലമാണ് സ്വദേശം. കോട്ടയം സി.എം.എസ്. കോളേജിൽ നിന്നും മലയാളത്തിൽ ബിരുദവും ഇപ്പോൾ കോട്ടയം പ്രസ്സ് ക്ലബ്ബ് ജേണലിസം വിദ്യാർത്ഥിനിയുമാണ്. കൊച്ചുപുരയ്ക്കൽ വീട്ടിൽ ഷാജി രാജേശ്വരി ദമ്പതികളുടെ ഇളയ മകൾ. സഹോദരൻ രാഹുൽ.

 

മുംബൈ ∙ ഏഷ്യയിലെ മുൻനിര കറൻസികൾ പരിഗണിക്കുമ്പോൾ മൂല്യത്തകർച്ചയിൽ ദുർബലതലത്തിലേക്ക് ഇന്ത്യൻ രൂപ. രൂപയുടെ മൂല്യം നടപ്പു സാമ്പത്തികപാദത്തിലെ ഏറ്റവും താഴ്ന്ന തലത്തിലെത്തി.

രാജ്യത്തിന്റെ സാമ്പത്തിക വളർച്ച കുറവായത് കണക്കിലെടുത്ത് റേറ്റിങ് എജൻസിയായ മൂഡീസ് ഇൻവെസ്റ്റേഴസ് സർവീസ് ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിങ് ഈ മാസമാദ്യം ‘നെഗറ്റീവ്’ ആക്കിയിരുന്നു. വായ്പയ്ക്ക് എത്രമാത്രം അർഹതയുണ്ടെന്നത് നിർണയിക്കുന്ന ഈ റേറ്റിങ് നെഗറ്റീവായതും രൂപയുടെ വിലയിടിവിന് ആക്കം കൂട്ടുന്നതായാണ് വിലയിരുത്തൽ.

രാജ്യത്തിന്റെ സാമ്പത്തിക വളർച്ച ആറു വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണെന്ന് ഈ ആഴ്ച റിപ്പോർട്ടുകൾ പുറത്തു വന്നതിനു പിന്നാലെയാണ് രൂപയുടെ ഇടിവ് കൂടുതൽ പ്രകടമായത്. ജൂലൈയിലെ മൂല്യവർധനയിൽ നിന്ന് അഞ്ചു ശതമാനത്തിന്റെ ഇടിവാണ് രൂപ നേരിടുന്നത്. പൊതു കടത്തിന്റെ തോത് വർധിച്ചതും ബാങ്കിതര ധനകാര്യ കമ്പനികൾക്കിടയിൽ കിട്ടാക്കടം വർധിക്കുന്നതും മറ്റും രൂപയുടെ മൂല്യം കുറയാൻ കാരണമായി വിലയിരുത്തപ്പെടുന്നു. വളർച്ചാ നിരക്ക് കുറയുന്നത് മൂലധനനിക്ഷേപത്തിന്റെ തോത് കുറയ്ക്കുമെന്നതിനാൽ രൂപയുടെ മൂല്യതകർച്ച ഇനിയും വർധിക്കുമെന്ന സൂചനയുണ്ട്.

തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ ഡോളറിനെതിരെ രണ്ടു പൈസ ഇടിവോടെ 71.73 എന്ന തലത്തിലായിരുന്നു രൂപ. തുടർന്ന് 3 പൈസ ഇടിവോടെ 71.74 എന്ന തലത്തിലെത്തി. ബാങ്കുകളും ഇറക്കുമതിക്കാരും ഡോളർ വാങ്ങിക്കൂട്ടിയതാണ് രൂപയുടെ വിലയിടിവിന് ഇടയാക്കിയതെന്നാണ് സൂചന. ഒപ്പം ക്രൂഡോയിൽ വിലവർധനയും രാജ്യാന്തരതലത്തിൽ ഡോളർ ശക്തിപ്പെടുന്നതുമാണ് മറ്റു ഘടകങ്ങൾ.

വളർച്ചാനിരക്കിലെ ഇടിവാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് മുംബൈ ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ലിമിറ്റഡിലെ ചീഫ് ഇക്കണോമിസ്റ്റ് ഇന്ദ്രാനിൽ പാൻ പറഞ്ഞു. ‘സാമ്പത്തികതലത്തിലെ വെല്ലുവിളികൾക്കൊപ്പം, രൂപയുടെ മൂല്യം ദുർബലമാകാനും ഇത് ഇടയാക്കും. വളർച്ചാനിരക്കിലെ മോശം സാഹചര്യങ്ങൾ മൂലധന പ്രവാഹം കുറയ്ക്കുന്നതിലേക്കും നയിക്കാം. അതാകട്ടെ രൂപയെ വലിയതോതിൽ ബാധിക്കും.’ – അദ്ദേഹം വിശദീകരിച്ചു.

ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം കഴിഞ്ഞ പാദത്തിൽ 4.6 ശതമാനമായി കുറഞ്ഞിരുന്നു. ഇത് 2013 ലെ ആദ്യ മൂന്ന് മാസത്തിനുശേഷം ഏറ്റവും താഴ്ന്നതാണെന്ന് ബ്ലൂംബെർഗ് സർവേയിലെ കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രവചിക്കുന്നത് രാജ്യത്തിന്റെ വളർച്ചാനിരക്ക് 4.2 ശതമാനമായി കുറയുമെന്നാണ്. 2012 മുതല്‍ കണക്കാക്കിയാൽ ഏറ്റവും കുറഞ്ഞ വളർച്ചാനിരക്കാണിത്.

ഈ മാസമാദ്യം രൂപയുടെ മൂല്യം ഡോളറിനെതിരെ 72.2425 എന്ന നിലയിലെത്തിയിരുന്നു. സെപ്റ്റംബറിൽ ഒൻപതു മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 72.4075ൽ ആയിരുന്നു മൂല്യം. ധനകാര്യ വ്യവസ്ഥയിൽ രൂപയുടെ പണലഭ്യത വർധിപ്പിക്കുന്നതിനായി റിസർവ് ബാങ്ക് ഡോളർ വാങ്ങൽ വർധിപ്പിച്ചിരുന്നു. ഇതോടെ വിദേശനാണ്യ കരുതൽ ശേഖരം 448 ബില്യൻ ഡോളറിലെത്തുകയും ചെയ്തു.

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ഷ്രോപ്ഷയർ : തിരഞ്ഞെടുപ്പ് ദിനത്തിന് ഇനി അധികം നാളുകൾ ഇല്ല. ഒരു പുതിയ ബ്രിട്ടനെ നിർമിക്കും എന്ന വാഗ്ദാനവുമായി പ്രധാനമന്ത്രി ബോറിസ് ജോൺസൻ രംഗത്ത്. പുതിയ പ്രകടനപത്രികയിൽ ഇതിൽ 12500 വിദേശ നഴ്സുമാരെ റിക്രൂട്ട് ചെയ്യും എന്നുള്ള ബോറിസ് ജോൺസന്റെ പ്രഖ്യാപനം യുകെയിൽ ജോലി തേടുന്ന നഴ്സുമാർക്കു പ്രതീക്ഷ നലകുന്നതാണ്. കൺസേർവേറ്റിവ് പാർട്ടിക്ക് ബ്രെക്‌സിറ്റ് പൂർത്തിയാക്കാനും പുതിയ ബ്രിട്ടൻ സൃഷ്ടിക്കാനും കഴിയുമെന്ന് പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കിയ വേളയിൽ ജോൺസൻ പറഞ്ഞു. 59 പേജുള്ള പ്രകടനപത്രിക തിരഞ്ഞെടുപ്പിന് 18 ദിവസങ്ങൾക്കു മുമ്പ് ഇതാ പുറത്ത് വന്നിരിക്കുന്നു. ഇംഗ്ലണ്ടിൽ പുതിയ 50,000 നഴ്‌സുമാരെ നിയമിക്കും, കർശനമായ ഇമിഗ്രേഷൻ നിയന്ത്രണങ്ങൾ കൊണ്ടുവരും, ആദായനികുതി, ദേശീയ ഇൻഷുറൻസ്, വാറ്റ് എന്നിവയുടെ നിരക്ക് വർദ്ധിപ്പിക്കില്ല തുടങ്ങിയവയാണ് പ്രധാനപെട്ട വാഗ്ദാനങ്ങൾ. ഷ്രോപ്ഷയറിലെ ടെൽഫോർഡിൽ പത്രിക അവതരിപ്പിച്ചുകൊണ്ട് സംസാരിച്ച പ്രധാനമന്ത്രി, ബ്രെക്സിറ്റ്‌ പൂർത്തിയാക്കാനും ജനഹിതം നിറവേറ്റാനും തങ്ങൾക്ക് കഴിയുമെന്നും അറിയിച്ചു.

രാജ്യത്തിന്റെ ഭാവി മുന്നിൽ കണ്ട് തയ്യാറാക്കിയ പത്രികയിൽ 20000 പുതിയ പോലീസ് ഉദ്യോഗസ്ഥരെ നിയമിക്കുക, സ്കൂളുകൾക്ക് ധനസഹായം നൽകുക, ദേശീയ ഇൻഷുറൻസ് പരിധി 2020 ൽ 9,500 ഡോളറായി ഉയർത്തുക, ശിശുക്ഷേമത്തിനായി പ്രതിവർഷം 250 മില്യൺ പൗണ്ട്, വീടുകളിലേക്കുള്ള നവീകരണത്തിന് 6.3 ബില്യൺ പൗണ്ട്, ബോയിലറുകൾ, ഇൻസുലേഷൻ എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള ഗ്രാന്റുകൾ, കുഴികൾ നികത്തുന്നതിന് നാല് വർഷത്തേക്ക് പ്രതിവർഷം 500 മില്യൺ പൗണ്ട് (മാർച്ചിലെ ഒരു പ്രഖ്യാപനത്തിൽ പാർട്ടി തന്നെ വാഗ്ദാനം ചെയ്തതിന്റെ പത്തിരട്ടിയാണിത് ), ലീഡ്‌സിനും മാഞ്ചസ്റ്ററിനുമിടയിൽ “നോർത്തേൺ പവർഹൗസ് റെയിൽ” നിർമ്മിക്കുക, പ്രാദേശികവുമായ റോഡുകൾക്കുവേണ്ടി 28.8 ബില്യൺ പൗണ്ട് നിക്ഷേപിക്കുക തുടങ്ങിയ വാഗ്ദാനങ്ങളും അടങ്ങിയിരിക്കുന്നു. പിൻവലിക്കൽ കരാർ ബിൽ ഡിസംബർ 25 ന് മുമ്പ് പാർലമെന്റിൽ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു . പ്രധാനമന്ത്രിയുടെ ബ്രെക്സിറ്റ് കരാർ ജനുവരി 31 ന് യുകെ യൂറോപ്യൻ യൂണിയനിൽ നിന്ന് വിട്ടുപോരുന്നതിന് മുമ്പായി എംപിമാർ അംഗീകരിക്കണമെന്ന് കൺസർവേറ്റീവ് പാർട്ടി ആവശ്യപ്പെട്ടു.

മൈക്കിൾ ഗോവ്, ബിബിസി ചർച്ചയിൽ വെച്ച് തന്റെ പൂർണ പിന്തുണ അറിയിച്ചു. മറ്റു പാർട്ടികളുമായി സംസാരിച്ച്, വൃദ്ധജനങ്ങൾക്ക് ഒരു ദീർഘകാല പരിചരണം ഉറപ്പാക്കും എന്ന് അദ്ദേഹം അറിയിച്ചു. വൈകല്യമുള്ളവർ, പതിവ് രോഗികൾ, ഗുരുതര രോഗികൾ, ദീർഘകാല രോഗികളുടെ കുടുംബങ്ങൾ, പരിചരണക്കാർ, രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്ന എൻഎച്ച്എസ് സ്റ്റാഫ് എന്നിവർക്ക് ഇംഗ്ലണ്ടിലെ ആശുപത്രികളിൽ സൗജന്യ പാർക്കിംഗും വാഗ്ദാനം ചെയ്യുന്നു. ഒപ്പം സമരം ഉള്ളപ്പോഴും ട്രെയിൻ ഓടാനുള്ള സംവിധാനം കൺസേർവേറ്റിവ് പാർട്ടി ഉണ്ടാകുമെന്ന് ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്സ് അറിയിച്ചു.

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

ഈസ്റ്റ്‌ സസ്സെക്സ് :- 10 മില്യൻ പൗണ്ട് വിലവരുന്ന കൊക്കെയിൻ ഫ്രീസ് ചെയ്ത മത്സ്യങ്ങളുടെ ഇടയിൽനിന്നും പോലീസ് കണ്ടെടുത്തു. ശനിയാഴ്ച രാവിലെ ഈസ്റ്റ്‌ സസ്സെക്സിലെ ന്യൂഹേവൻ പോർട്ടിൽ വെച്ചാണ് പോലീസ് മയക്കുമരുന്ന് കണ്ടെടുത്തത്. ഒരു കിലോഗ്രാം അടങ്ങുന്ന 97 ഓളം പാക്കേജുകൾ ആണ് വാനിൽ നിന്നും കണ്ടെടുത്തത്. നാഷണൽ ക്രൈം ഏജൻസി നൽകുന്ന കണക്കനുസരിച്ച് ഏകദേശം 10 മില്യൺ പൗണ്ടോളം ഇവയ്ക്ക് വില വരുമെന്നാണ് നിഗമനം. മെയ്‌ഡെൻഹെഡിൽ നിന്നുള്ള അൻപത് കാരനായ ജെയിംസ് സാറ്റെർലി എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച ഇയാളെ മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കും.

നാഷണൽ ക്രൈം ഏജൻസി സസ്സെക്സ് പോലീസ് ഫോഴ്‌സിനോടും, തെംമസ് വാലി ഫോഴ്‌സിനോടും, ബോർഡർ ഫോഴ്‌സിനോടും ചേർന്ന് പ്രവർത്തിച്ചു വരികയാണെന്നും, കുറ്റവാളികളെ ഉടൻ തന്നെ കണ്ടെത്തുമെന്നും സീനിയർ ക്രൈം ഇൻവെസ്റ്റിഗേറ്റീവ് ഓഫീസർ പോൾ മോറിസ് രേഖപ്പെടുത്തി. കൊക്കെയിൻ പോലുള്ള ക്ലാസ്സ്‌ എ  മയക്കുമരുന്നുകടത്തിൽ ഉൾപ്പെട്ടിട്ടുള്ള സംഘങ്ങളെ അന്വേഷിച്ചു വരികയാണെന്നും, ഇത്തരത്തിലുള്ള സംഘങ്ങളെ നിർമ്മാർജ്ജനം ചെയ്യാനാണ് പോലീസ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു . ഇത്തരത്തിലുള്ള മയക്കു മരുന്നുകളുടെ ഉപയോഗം ആണ് സമൂഹത്തിൽ കുറ്റകൃത്യങ്ങൾ വർധിക്കുന്നതിന് ഇടയാക്കുന്നത്. സമൂഹത്തിന്റെ സുസ്ഥിരതയെ ചോദ്യം ചെയ്യുന്ന ഇത്തരം പ്രവർത്തനങ്ങൾ ഇല്ലാതാക്കാനുള്ള എല്ലാ ശ്രമങ്ങളും പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പു നൽകി.

ഗോപിക. എസ്, മലയാളം യുകെ ന്യൂസ് ടീം

“വരുമാന നികുതിക്ക് പരിധി നിശ്ചയിച്ചതിൽ പിശക് , വൈകിയാൽ വൻ തുക പിഴ”. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിരവധി യു കെ മലയാളികളെ ആശങ്കാകുലരാക്കിയ അറിയിപ്പാണിത്. ടെലിഫോണിലൂടെ എത്തിയ ഈ ആശങ്കയ്ക്ക് ആശ്വാസം തേടി പലരും പല വഴിക്കും അന്വേഷണം നടത്തി. തട്ടിപ്പു സംഘത്തിന്റെ പുതു മുഖമാണത്രെ ഇത്.

റവന്യു വകുപ്പിന്റെ പരാതിയിൽ സുപ്രീം കോടതിയിൽ നിന്ന് നേരിട്ട് വിളിക്കുന്നുവെന്നു പറഞ്ഞു തുടങ്ങുന്ന കോളുകളിലൂടെ 2500 മുതൽ 3000 പൗണ്ട് വരെയാണ് ആവശ്യപ്പെടുന്നത്. ഭാവിയിൽ 40000 പൗണ്ട് വരെ അടക്കേണ്ടി വരുമെന്നും ഭയപ്പെടുത്തുന്നു. നഴ്സിംഗ്, ടാക്സി, കാറ്ററിംഗ് മേഖലകളിൽ ജോലി ചെയ്യുന്ന മലയാളികളാണ് സംഭവത്തിൽ പരാതിയുമായി മുന്നോട്ട് വന്നിരിക്കുന്നത്. പ്രധാനമായും 02079601900, 02079601500 എന്നീ നമ്പറുകളാണ് തട്ടിപ്പിനുപയോഗിച്ചിരിക്കുന്നത് എന്നാണ് ലഭ്യമായ വിവരം. പരിചയമില്ലാത്ത നമ്പറുകൾ ബ്ലോക്ക്‌ ചെയ്യണമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു.

മണമ്പൂര്‍ സുരേഷ്

ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ബ്രിട്ടനിലെ പ്രതിപക്ഷ നേതാവ് ലേബര്‍ പാര്‍ട്ടിയിലെ ജെറിമീ കോര്ബിന്‍ സീറ്റില്ലാത്ത്ത് കാരണം ലണ്ടന്‍ എഡിന്‍ബറോ ട്രെയിനിലെ തറയില്‍ ഇരുന്നു കൊണ്ട് യാത്ര ചെയ്യുന്ന ഒരു ഫോട്ടോ വന്നു. അന്നത് കുറെ വാര്‍ത്ത സൃഷ്ട്ടിച്ചു.

കഴിഞ്ഞ ഒരു ദിവസം ഇത് നേരിട്ട് അനുഭവമായി വരുകയുണ്ടായി. ബ്രിട്ടന്റെ സ്വപ്ന ഭൂമിയായ സ്കൊട്ലന്റിലേക്ക് പോവുകയായിരുന്നു ഞങ്ങള്‍. തിരക്കേറിയ ലണ്ടനിലെ കിങ്ങ്സ് ക്രോസ്സില്‍ നിന്നും ട്രെയിന്‍ കയറിയപ്പോള്‍ ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഇരിക്കാന്‍ സീറ്റില്ല.

ബ്രിട്ടന്റെ ഭൂപടം നോക്കുമ്പോള്‍ താഴെ തെക്ക് തലസ്ഥാനമായ ലണ്ടനില്‍ നിന്ന് തുടങ്ങുന്ന യാത്ര അതി മനോഹരമായ ഭൂപ്രദേശങ്ങള്‍ താണ്ടിയാണ് 540 കിലോ മീറ്റര്‍ പിന്നിട്ടു സ്കോട്ട്ലന്ടിലെ എഡിന്‍ബറോയില്‍ എത്തുന്നത്. അവിടെ നിന്നും വടക്കന്‍ ഭാഗത്തു ഭൂപടത്തിന്റെ അതിരുകളിലേക്ക് നീളുന്നതാണ് 240 കിലോ മീറ്റര്‍ അകലെ ഇന്‍വര്നെസ്സിലേക്കുള്ള യാത്ര. അരുവികളും, തടാകങ്ങളും, മഞ്ഞു മൂടിയ മലകളും, കടലും കണ്ടു കൊണ്ടുള്ള ഈ യാത്ര എത്ര കണ്ടാലും മതി വരാത്തതാണ്.

ഇതില്‍ 540 കിലോ മീറ്റര്‍ ദൂരത്തേക്കുള്ള ലണ്ടന്‍ എഡിന്‍ബറോ യാത്രയ്ക്കാണ് സീറ്റില്ല എന്ന് അറിഞ്ഞത്. ഞങ്ങള്‍ക്ക് മാത്രമല്ല ഒപ്പമുണ്ടായിരുന്ന മറ്റു ഇരുപതോളം യാത്രക്കാര്‍ക്കും സീറ്റില്ലായിരുന്നു. മറ്റു ചിലര്‍ പ്രതിപക്ഷ നേതാവ് ജെറിമീ കോര്ബിനെ പോലെ തറയില്‍ ഇരിക്കുകയാണ്. ഇത് ഞങ്ങള്‍ കയറിയ കോച്ചിലെ കാര്യമാണ്. മറ്റു കോച്ചുകളിലും ഇത് തന്നെയായിരിക്കണം അവസ്ഥ എന്ന് വിചാരിക്കാം.

നാലര മണിക്കൂര്‍ നിന്നുള്ള ട്രെയിന്‍ യാത്ര ഞാനൊരിക്കലും ചെയ്തിട്ടില്ല.

വര്‍ക്കല നിന്നും എറണാകുളത്തെക്ക് ട്രെയിനില്‍ പോയപ്പോള്‍ പോലും ഒരാളും ആ കോച്ചില്‍ നില്‍ക്കുന്നത് ഞാന്‍ കണ്ടില്ല. (എന്റെ അനുഭവം മാത്രമാണ് പറഞ്ഞത്). ഇവിടെ ലണ്ടനില്‍ സീറ്റ് ബുക്ക് ചെയ്തില്ലെങ്കില്‍ ഇതാണവസ്ഥ. ഞാന്‍ ടിക്കറ്റ് വാങ്ങിയപ്പോള്‍ സീറ്റ് ബുക്ക് ചെയ്യാനുള്ള സമയം (യാത്രയ്ക്കും ഒരു മണിക്കൂര്‍ മുന്‍പ്) ഇല്ലായിരുന്നു. സീറ്റില്ലാതെയാണ് യാത്ര എന്ന് അറിയിച്ചതുമില്ല. ഇവിടെ വെള്ളിയാഴ്ചകളിലെ യാത്ര ഇങ്ങനെയാണത്രേ.

ഇതേ സമയം മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലെ ദീര്‍ഘ ദൂര യാത്ര അത്യാധുനികമായ ട്രെയിനുകളില്‍ ആണ്. സ്വകാര്യവല്‍ക്കരണത്തിനു ശേഷം ബ്രിട്ടനിലെ റെയില്‍വേ കുറെ കമ്പനികള്‍ക്ക് ലാഭം കൊയ്യാനുള്ള മേച്ചില്‍പ്പുറം ആയി മാറിയിരിക്കുന്നു. മറ്റു രാജ്യങ്ങളിലെ ട്രെയിനുകളെക്കാളും ഇരുപതു വര്ഷം പിന്നിലുള്ള ട്രെയിനുകളൂമായി ഇത് ഓടുന്നു. സാധാരണക്കാരന് ചിന്തിക്കാന്‍ കൂടി കഴിയാത്ത യാത്രാ നിരക്കും.

ഈ യാത്രാനുഭവവും സ്കൊട്ട്ലന്റിന്റെ അതി മനോഹരമായ പ്രകൃതിയും Planet Search with MS എന്ന യൂ ട്യൂബ് ചാനലിലെ ഈ ലിങ്കില്‍ കാണാം.

ജ്യോതിലക്ഷ്മി.ആർ

അയാൾ വെളിച്ചത്തിന്റെ നിറം തന്നെ മറന്നുപോയിരിക്കുന്നു.ഈ ഏകാന്തവാസം തന്നിലെ മനുഷ്യന്റെ മരണമാണെന്ന് അയാൾ വിശ്വസിച്ചു.തളർന്നുപോയ തന്റെ കാലുകൾക്ക് പകരക്കാരനായി വന്ന വീല്ചെയറിലേക്ക്‌ പടരാൻ അയാൾ ആഗ്രഹിച്ചുവെങ്കിലും മനസ്സിന്റെ വേഗം ശരീരത്തിനില്ലെന്ന ബോധം ആ വൃദ്ധനെ വിലക്കി.തികഞ്ഞ അവജ്ഞയോടെ മുറിയിലേക്ക് കടന്നുവന്ന മകന്റെ ഭാര്യയുടെ മുഖം തന്നെ പരിചരിച്ചിരുന്ന ഹോംനേഴ്‌സ് ഇന്ന് അവധിയിലാണെന്നതിനാലാണ് തെളിയാത്തതെന്ന് അയാൾ ഊഹിച്ചിരുന്നു.എന്തൊക്കെയോ ചെയ്തെന്നു വരുത്തിത്തീർത്തിട്ട് അവർ തന്റെ വളർത്തുനായയുടെ വിശപ്പില്ലായ്മയ്ക്ക് കാരണം തിരക്കി ഡോക്ടറിന് പുറകെ പാഞ്ഞു.
ജനൽപ്പാളികളെ അടിച്ചുലച്ചുകൊണ്ട് കടന്നുവന്ന കാറ്റ്‌ വൃദ്ധന്റെ മുഖത്ത് നനുത്ത പ്രകാശം പരത്തി.കാർമേഖങ്ങളുടെ ഇരമ്പൽ അയാളിൽ ആവേശമുയർത്തി.ഇന്ന് മഴ തിമിർത്താടും, അയാൾ ചുവരുകളോടായി പറഞ്ഞു.കുളിർമഴ നനയാനുള്ള കൊതിയാൽ വൃദ്ധൻ വിളിച്ചുകൂവി.ആരുമില്ലേ അവിടെ, എന്നെ ആ ജനാലക്കരികിൽ ഒന്നെത്തിക്കണെ, ആരെങ്കിലുമുണ്ടോ അവിടെ.നിശ്ശബ്ദത മറുപടിയായി തുടർന്നപ്പോൾ സ്വയം ഒരു ശ്രമം നടത്താമെന്നുറപ്പിച്ചു അയാൾ തന്റെ കിടക്കയിൽനിന്നും തറയിലേക്കൂർന്നുവീണു.കൈകളാൽ ഏന്തിവലിഞ്ഞു ജനാലയ്ക്കരിലെത്തി.മഴത്തുള്ളികൾ വൃദ്ധനെ ആശ്ലേഷിച്ചു.ആ കുളിര് ഉള്ളിലെ തീയേ ശമിപ്പിച്ചപ്പോൾ കുടുകുടെ ചിരിച്ചുകൊണ്ട് അയാൾ പറഞ്ഞു “നീ തകർത്ത് പെയ്തോടാ മോനെ”.
“അച്ഛൻ മയക്കത്തിലാണോ”? ഒരു ഞെട്ടലോടെ അയാൾ യാഥാർഥ്യത്തിലേക്കു തിരിഞ്ഞു.തനിക്കു ഭക്ഷണവുമായി എത്തിയ മകനെ കണ്ടില്ലെന്ന ഭാവേന വൃദ്ധൻ കിടക്കയിൽ തുടർന്നു.”അല്പം വൈകിപ്പോയച്ഛ, ഇന്ന് ഓഫീസിൽ തിരക്ക് ജാസ്തിയായിരുന്നു”.വേവിച്ച പച്ചക്കറികളും സൂപ്പും മേശമേൽ വച്ച് മകൻ മടങ്ങി.പൂർത്തിയാക്കാത്ത തന്റെ സ്വപ്നത്തിനു മേൽക്കൂര പകാൻ വൃദ്ധൻ കണ്ണുകൾ മുറുക്കെയടച്ചു.തന്റെ കാലുകൾക്ക് നഷ്ടപ്പെട്ട സ്വാതന്ത്ര്യം കണ്ണുകളിലൂടെ പ്രവഹിച്ചത് അയാൾ അറിഞ്ഞിരുന്നില്ല………

ജ്യോതിലക്ഷ്മി.ആർ

പത്തനംതിട്ട പുല്ലാട് സ്വദേശി . മാർത്തോമ കോളേജ്, തിരുവല്ലയിൽ രണ്ടാം വർഷം ബി.എസ്.സി ഫിസിക്‌സ്
വിദ്യാർത്ഥി

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : ഈ പൊതുതിരഞ്ഞെടുപ്പിന് ശേഷം ലേബർ പാർട്ടി അധികാരത്തിൽ വന്നാൽ ബ്രെക്സിറ്റ് വിഷയത്തിൽ താൻ ഒരു നിഷ്പക്ഷ നിലപാട് സ്വീകരിക്കുമെന്ന് തുറന്ന് പറഞ്ഞ് ജെറമി കോർബിൻ. വെള്ളിയാഴ്ച നടന്ന ബിബിസിയുടെ ചർച്ചയിലാണ് കോർബിൻ ഇക്കാര്യം അറിയിച്ചത്. ഭാവിയിലെ ബ്രെക്സിറ്റ് റഫറണ്ടത്തിൽ നിഷ്പക്ഷ നിലപാട് സ്വീകരിക്കാനുള്ള തന്റെ തീരുമാനത്തെ പക്വത നിറഞ്ഞ ഒന്നായി അദ്ദേഹം ന്യായീകരിക്കുകയും ചെയ്തു. താൻ പ്രധാനമന്ത്രിയാകുകയാണെങ്കിൽ, യൂറോപ്യൻ യൂണിയനുമായി ഒരു പുതിയ ബ്രെക്‌സിറ്റ് കരാർ ചർച്ചചെയ്യുമെന്നും അതൊരു പൊതുതിരഞ്ഞെടുപ്പിൽ വിടുമെന്നും കോർബിൻ പറഞ്ഞു. എന്നിരുന്നാലും, ഫലം നടപ്പാക്കുന്നതിനുമുമ്പ്, ഈ റഫറണ്ടത്തിൽ നിഷ്പക്ഷ നിലപാട് സ്വീകരിക്കുമെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. “ഇത് യഥാർത്ഥത്തിൽ ആളുകളെ ഒരുമിച്ച് കൊണ്ടുവരാൻ കഴിയുന്ന വിവേകപൂർണ്ണമായ ഒരു മാർഗമാണെന്ന് ഞാൻ കരുതുന്നു.” ഷെഫീൽഡിലെ പ്രചാരണവേളയിൽ കോർബിൻ പറയുകയുണ്ടായി.

ബ്രെക്സിറ്റ്‌ പോലെയൊരു സുപ്രധാന വിഷയത്തിൽ കോർബിൻ എങ്ങനെ ഉദാസീനനായിരിക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ചോദിച്ചു. പുതിയ ബ്രെക്സിറ്റ് ഇടപാട് ചർച്ച ചെയ്യാനുള്ള ലേബർ പാർട്ടി നേതാവിന്റെ ആഗ്രഹം അദ്ദേഹത്തിന്റെ നിഷ്പക്ഷ നിലപാട് മൂലം ദുർബലപ്പെടുമെന്ന് ജോൺസൺ കൂട്ടിച്ചേർത്തു. പടിഞ്ഞാറൻ ലണ്ടനിൽ ശനിയാഴ്ച നടന്ന പ്രചാരണത്തിനിടെ ലിബറൽ ഡെമോക്രാറ്റ് നേതാവ് ജോ സ്വിൻസൺ, കോർബിന്റെ നിലപാട് ആശ്ചര്യജനകമാണെന്ന് പറഞ്ഞു. “ഒരു തലമുറ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നത്തിൽ അവർ ഒരു വ്യക്തമായ നിലപാട് സ്വീകരിക്കാൻ പോകുന്നില്ല,” സ്വിൻസൺ കൂട്ടിച്ചേർത്തു. ഈ രാജ്യത്ത് ജീവിക്കുന്നവർക്ക് ഒരു നേതാവിനെയാണ് വേണ്ടത്, ഒരു കാഴ്ചക്കാരനെയല്ല എന്നും അവർ പറഞ്ഞു. കോർബിന്റെ ഈയൊരു തീരുമാനം പരാജയമാണെന്ന് ബ്രെക്സിറ്റ് പാർട്ടി നേതാവ് നിഗൽ ഫാരേജും ആരോപിച്ചു.

 

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ :യൂറോമില്യൺസ് ജാക്ക്പോട്ട് വിജയി രംഗത്തെത്തിയെന്ന് വിവരങ്ങൾ. സമ്മാനത്തുകയായ 105 മില്യൺ പൗണ്ട് അവകാശപ്പെട്ടുകൊണ്ട് ടിക്കറ്റ് ഉടമ രംഗത്തെത്തിയെന്ന് ഓപ്പറേറ്റർ കാമലോട്ട് അറിയിച്ചു. എന്നാൽ ടിക്കറ്റ് ഉടമ ആരാണെന്ന് അവർ വെളിപ്പെടുത്തിയിട്ടില്ല. ഈ വർഷം യുകെ ടിക്കറ്റ് ഉടമ നേടുന്ന ആറാമത്തെ യൂറോമില്യൺ ജാക്ക്പോട്ടാണിത്. 8, 10, 15, 30, 42 എന്നിവയാണ് വിജയിച്ച നമ്പറുകൾ, ഒപ്പം ലക്കി സ്റ്റാർ നമ്പറുകളായി 4 ഉം 6 ഉം തിരഞ്ഞെടുത്തു.

ബ്രിട്ടനിലെ എക്കാലത്തെയും വലിയ ലോട്ടറി വിജയി 170മില്യൺ പൗണ്ട് നേടിയ വ്യക്തിയാണ്. കഴിഞ്ഞ മാസമാണ് 170 മില്യൺ യൂറോമില്യൺ ജാക്ക്പോട്ട് അദേഹത്തിന് ലഭിക്കുന്നത്. ഇതുകൂടാതെ ജൂണിൽ 123 മില്യൺ, ഏപ്രിലിൽ 38 മില്യൺ, മാർച്ചിൽ 71 മില്യൺ, ജനുവരിയിൽ 115മില്യൺ എന്നീ വൻ തുകകളും യൂകെയിൽ യൂറോമില്യൺ ജാക്ക്പോട്ട് വിജയതുക ആയി ലഭിച്ചിട്ടുണ്ട്.

ഗോപിക. എസ്

സാക്ഷര കേരളത്തിന്റെ ശിരസ്സ് കുനിയുന്ന കാഴ്ചകൾക്കാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി പൊതുസമൂഹം സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. അറിവിന്റെ വെളിച്ചം തേടി വിദ്യാലയങ്ങളിൽ എത്തുന്ന പിഞ്ചോമനകൾ അനാസ്ഥയുടെയും നിരുത്തരവാദിത്വത്തിന്റെയും ഇരുൾ നിറഞ്ഞ മാളങ്ങളിൽ പെട്ട് മറഞ്ഞു പോകുന്നു. ആരാണ് ഇതിനു കാരണം? പൊതു വിദ്യാഭ്യാസ നിലവാരത്തിൽ കേമന്മാരായ കേരളത്തിന്‌ ഇതെന്ത് പറ്റി..? വാദപ്രതിവാദങ്ങൾക്കും ആരോപണങ്ങൾക്കുമപ്പുറം വിടരും മുൻപേ കൊഴിഞ്ഞു പോയ ആ പനിനീർപ്പൂക്കൾ എന്തു പിഴച്ചു..??

ഫാത്തിമയിൽ തുടങ്ങാം. പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ മിടുക്കി. മദ്രാസ് ഐ ഐ ടി യിൽ ഇന്റഗ്രേറ്റഡ് എം എ ക്ക് പഠിക്കുമ്പോൾ ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്യുന്നു. അദ്ധ്യാപകന്റെ മാനസിക പീഡനങ്ങളും ജാതീയ വിവേചനവും സഹിക്കാനാവാതെ നമുക്കിടയിൽ നിന്നും ഓടിപ്പോയവൾ.. അജ്‍ഞതയിൽ നിന്നു അറിവിന്റെ വെളിച്ചത്തിലേക്കു കൈപിടിച്ചുയർത്തേണ്ടവർ തന്നെ തല്ലികെടുത്തിയതല്ലേ ഫാത്തിമയെ..? വർണവും വർഗ്ഗവും നോക്കാതെ തന്റെ ശിഷ്യക്കു പ്രചോദനമാകേണ്ടവൻ തന്നെ അവളുടെ നാശത്തിനു ഹേതുവായി. ആരെ പഴിക്കണം? തന്റെ മകൾക്ക് മരണശേഷമെങ്കിലും നീതി വേണമെന്ന് ആവർത്തിച്ചുറപ്പിക്കുന്ന അബ്ദുൽ ലത്തീഫിനൊപ്പം നിന്നു ഇനിയൊരു ഫാത്തിമ ഉണ്ടാകാതിരിക്കാനെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ട്.

ഫാത്തിമക്കു വേണ്ടി മലയാളി കരഞ്ഞു തീർന്നിരുന്നില്ല. അതിനു മുൻപ് തന്നെ ഒരുവൾ കൂടി -ഷെഹ്‌ല ഷെറിൻ. പത്തു വയസേ ഉണ്ടായിരുന്നുള്ളു. കളിചിരി മാറിയിട്ടില്ല. നിഷ്കളങ്കത നിറഞ്ഞ ആ പുഞ്ചിരിക്കുന്ന മുഖം കേരള മനസാക്ഷിയെ ഇന്നു പൊള്ളിച്ചു കൊണ്ടിരിക്കുന്നു. വയനാട് ബത്തേരിയിലുള്ള സർവജന സ്കൂളിലെ അഞ്ചാം ക്ലാസ്സുകാരി.. ക്ലാസ്സ്മുറിയിലെ പൊത്തിൽ കാലു പെടുകയും മുറിവേൽക്കുകയും ചെയ്യുന്നു. സ്വപ്നത്തിൽ പോലും നമുക്ക് പ്രതീക്ഷിക്കാനാകുമോ അനാസ്ഥയുടെ കൊടും വിഷമേറ്റ് ആ കുഞ്ഞില്ലാതാകുമെന്നു.. അതും സംഭവിച്ചു. പൊതുവിദ്യാഭ്യാസ മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത വിദ്യാലയങ്ങൾ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും കേരളത്തിൽ ഉണ്ടെന്നുള്ളത് ലജ്ജയോടെ മാത്രമേ നമുക്ക് ഉൾക്കൊള്ളാനാകു. പ്രതീക്ഷയോടെ സ്കൂളിലേക്ക് അയച്ച പിഞ്ചോമന തിരിച്ചുവന്നത് ചേതനയറ്റ ശരീരമായി. ആ മാതാപിതാക്കൾ എങ്ങനെ സഹിക്കും..? പരസ്പരം പഴിചാരിയും ന്യായാന്യായങ്ങൾ നിരത്തിയും അധികൃതർ കൈമലർത്തുമ്പോൾ ഉണ്ടായ ഗുരുതര വീഴ്ചയ്ക്ക് ആരു സമാധാനം പറയും.. ‘”നഷ്ടം ഞങ്ങളുടേതാണ് പരാതി പറഞ്ഞിട്ട് എന്തുകാര്യം.? ” ഒരു അഭിഭാഷകൻ കൂടിയായ അബ്ദുൽ അസീസ് ഇത് പറയണമെങ്കിൽ ആ ചങ്ക് പിടയുന്നത് എത്രത്തോളം എന്ന് ചിന്തിക്കാൻ പോലുമാകില്ല. അവശയായ കുഞ്ഞിനെയുംകൊണ്ട് 4 ആശുപത്രികൾ കയറിയിറങ്ങിയിട്ടും വേണ്ട സമയത്ത് ചികിത്സ ലഭ്യമാക്കാൻ കഴിയാഞ്ഞത് ആ പിതാവിനെ എത്രമാത്രം തളർത്തിയിരിക്കും.

ബത്തേരിയിൽ നിന്ന് ഷഹല ക്ക് വേണ്ടി നിലവിളികൾ ഉയരുമ്പോൾ തന്നെ അങ്ങു മാവേലിക്കരയിലും കണ്ടു മറ്റൊരു നീറുന്ന കാഴ്ച. അതും വിദ്യാലയമുറ്റത്തു വച്ചുതന്നെ. ക്രിക്കറ്റ് കളിക്കിടെ ബാറ്റ് തലയിൽ കൊണ്ട് നവനീത് എന്ന പന്ത്രണ്ടു വയസ്സുകാരൻ നമ്മെ വിട്ടുപോയി. മുതിർന്ന കുട്ടികൾ ‘പലക കഷ്ണം’ ബാറ്റാക്കി ക്രിക്കറ്റ് കളിക്കവെ പിന്നിലൂടെ വന്ന നവനീതിനെ ആരും കണ്ടില്ല. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണം. അക്ഷരാർത്ഥത്തിൽ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമല്ലേ ആ കുഞ്ഞിനെ അടിച്ചു വീഴ്ത്തിയത്. കുട്ടികൾക്ക് കളിക്കാൻ പ്രത്യേകമായൊരു ഗ്രൗണ്ടും അതിനുവേണ്ട സാധനസാമഗ്രികളും വേണമെന്നിരിക്കെ പലക കഷ്ണം ബാറ്റാക്കേണ്ടി വന്ന വിദ്യാർത്ഥികളുടെ നിസ്സഹായതയുടെ പ്രതിഫലനമല്ലേ നവനീത്. ജൂനിയർ അത്‌ലറ്റിക് മീറ്റിനിടെ ഹാമെർ തലയിൽ വീണു മരിച്ച അഫീൽ ജോൺസണു പിന്നാലെ പോയി ഈ കുരുന്നും.

ഇത്തരം വിഷയങ്ങളിൽ ശക്തമായ നടപടികൾ കൈക്കൊണ്ടേ മതിയാകൂ. സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തി റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. അത് ഫലപ്രദമായി നടപ്പിലാക്കണം. ഇടിഞ്ഞുവീഴാറായ മേൽക്കൂരകളും പൊട്ടിപ്പൊളിഞ്ഞ നിലങ്ങളും വൃത്തിഹീനമായ ചുറ്റുപാടുകളും കേരളത്തിലെ ഒരു വിദ്യാലയത്തിലും ഇനി ഉണ്ടാകരുത്. സർക്കാർ മാത്രമല്ല സ്കൂൾ അധികൃതരും രക്ഷിതാക്കളും മുന്നിട്ടിറങ്ങണം. വർഷത്തിൽ ഒന്നോ രണ്ടോ തവണ ഒപ്പിടാൻ വേണ്ടി കൂടുന്ന പിടിഎ മീറ്റിങ്ങുകളല്ല, രക്ഷിതാക്കൾ കാണണം, വിലയിരുത്തണം തന്റെ കുട്ടി പഠിക്കുന്ന ക്ലാസ് മുറികളും സാഹചര്യങ്ങളും. പൊതുവിദ്യാഭ്യാസ മേഖലയുടെ ഉന്നമനത്തിനുവേണ്ടി കോടികൾ മുടക്കുന്ന സർക്കാർ ആ കോടികൾ ഏതു മാളങ്ങളിലേക്കാണ് കുമിഞ്ഞു കൂടുന്നത് എന്ന് ഉറപ്പുവരുത്തണം. ഇതിനെല്ലാം പുറമേ പരിമിതികളും പ്രശ്നങ്ങളും ഉറക്കെ വിളിച്ചു പറയാൻ ധൈര്യം ഉള്ളവർ ആക്കി മക്കളെ വളർത്തണം. അവനവനു വേണ്ടി സംസാരിക്കാൻ അവനവൻ മാത്രമേയുള്ളൂ എന്ന തിരിച്ചറിവ് ബാല്യത്തിൽ തന്നെ പകർന്നു നൽകണം. അനാസ്ഥയുടെ ചിതൽപ്പുറ്റുകളിൽ പെട്ട് ജീവൻ പൊലിഞ്ഞ അഫീൽ, ഫാത്തിമ, ഷെഹ്‌ല, നവനീത്… ഈ നിരയിൽ ഇനിയൊരു ജീവൻ പൊലിയാതിരിക്കട്ടെ.. വാക്ക് കൊണ്ടല്ല മറിച്ചു ഉത്തരവാദിത്വ പരമായ ഇടപെടലുകളിലൂടെ നമ്മുടെ മക്കളെ നമുക്ക് കാക്കാം….

ഗോപിക. എസ്

ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീറിങ്ങിൽ ബിടെക് ബിരുദധാരി..സ്കൂൾ-കോളേജ് തലങ്ങളിൽ യുവജനോത്സവ വേദികളിൽ രചനാ മത്സരങ്ങളിൽ വിജയി.പഠനകാലത്തു ഇളം കവി മൻറം സാഹിത്യ കൂട്ടായ്മയുടെ കവിതാ പുസ്തകത്തിലും , വിവിധ മാഗസിനുകളിലും ലേഖനങ്ങളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോട്ടയം കറുകച്ചാൽ ഒറ്റപ്ലാക്കൽ വീട്ടിൽ സുജ ഭായ് യുടെയും പരേതനായ സദാശിവൻ പിള്ള യുടെയും മകൾ.. ഭർത്താവ് അരവിന്ദ് സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ്. മകൾ: നീഹാരിക അരവിന്ദ്. ഇപ്പോൾ കോട്ടയം പ്രസ് ക്ലബ്ബിൽ ജേർണലിസം ആൻഡ്‌ മാസ്സ് കമ്മ്യൂണിക്കേഷൻ വിദ്യാർഥിനി..

ചിത്രീകരണം : അനുജ കെ, മലയാളം യുകെ ന്യൂസ് ടീം

RECENT POSTS
Copyright © . All rights reserved