Main News

ന്യൂസ് ഡെസ്ക്

ഐൽ ഓഫ് വൈറ്റിലെ ന്യൂപോർട്ടിൽ ഡബിൾ ഡെക്കർ ബസും രണ്ടു കാറുകളും കൂട്ടിയിടിച്ചു. സംഭവത്തിൽ ഒരാൾ കൊല്ലപ്പെട്ടു. 22 പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. അറുപത് വയസോളം പ്രായമുള്ള സ്ത്രീയാണ് മരണമടഞ്ഞത്. പരിക്കേറ്റ 19 പേർ ഹോസ്പിറ്റലിൽ ചികിത്സയിലാണ്. നാല് പേരെ എയർ ലിഫ്റ്റു ചെയ്താണ് ഹോസ്പിറ്റലിൽ എത്തിച്ചത്.

റെഡ് ഫിയറ്റ് ബ്രാവോ കാറിലുണ്ടായിരുന്ന സ്ത്രീയാണ് മരിച്ചത്. അതിലുണ്ടായിരുന്ന മറ്റു രണ്ടു പേർക്കും പരിക്കുണ്ട്. നാല് പേർ യാത്ര ചെയ്തിരുന്ന സിൽവർ മിനി കൂപ്പറും അപകടത്തിൽ പെട്ടു. ബസ് ഡ്രൈവർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്.

ലണ്ടന്‍: ഹോം ഓഫീസ് സബ്‌കോണ്‍ട്രാക്ട് നല്‍കിയ സ്ഥാപനം പണിമുടക്കിയതോടെ ഇമിഗ്രേഷന്‍ അപേക്ഷകളുമായി എത്തിയവര്‍ കാത്തിരിക്കേണ്ടി വന്നത് മണിക്കൂറുകള്‍. ഒടുവില്‍ ഔദ്യോഗിക വിശദീകരണം നല്‍കിയത് സാങ്കേതിക തകരാര്‍ എന്നു മാത്രവും. സോപ്ര സ്റ്റെറിയ എന്ന സ്ഥാപനത്തെയാണ് ഹോം ഓഫീസ് സബ്‌കോണ്‍ട്രാക്ട് ഏല്‍പ്പിചിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം കമ്പനിയുമായി ഹോ ഓഫീസ് 91 മില്യണ്‍ പൗണ്ടിന്റെ കരാറിലാണ് ഒപ്പുവെച്ചത്. ഇമിഗ്രേഷന്‍ സംബന്ധിയായ അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ സബ് ഏജന്‍സിയായി പ്രവര്‍ത്തിക്കുകയെന്നതായിരുന്നു സോപ്ര സ്റ്റെറിയയുമായി ഉണ്ടാക്കിയ കരാര്‍. എന്നാല്‍ പ്രവര്‍ത്തനം ആരംഭിച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ കമ്പനി വലിയ ആരോപണങ്ങള്‍ നേരിടുകയും ചെയ്തു.

ഓരോ അപേക്ഷകരും ഏതാണ്ട് 60 പൗണ്ടാണ് ഓരോ അപോയിന്‍മെന്റിനും നല്‍കേണ്ടത്. ഇത് അധിക തുകയാണെന്ന് നിരവധി തവണ ആരോപണം ഉയര്‍ന്നിട്ടും ഇക്കാര്യത്തില്‍ വിട്ടുവീഴ്ച്ച ചെയ്യാന്‍ കമ്പനി തയ്യാറായിട്ടില്ല. 600 പൗണ്ട് മുടക്കി 24 മണിക്കൂറിനുള്ളില്‍ തീരുമാനമാകാനായി നല്‍കിയ ഒരു അപേക്ഷകന്‍ കമ്പനിയുടെ നിരുത്തരവാദിത്വം കാരണം 7 ദിവസം കാത്തിരിക്കേണ്ടി വന്നതായി ഫിനാന്‍ഷ്യല്‍ ടൈംസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സംഭവം ഉള്‍പ്പെടെ മുന്‍പും നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇന്നലെ ഏതാണ്ട് 100ഓളം അപോയിന്‍മെന്റുകളാണ് കമ്പനിക്ക് റദ്ദാക്കേണ്ടി വന്നിരിക്കുന്നത്.

ഇത്രയും അപേക്ഷകര്‍ക്ക് ഒന്നിച്ച് റീ-ഷെഡ്യള്‍ തീയതികള്‍ നല്‍കുക അസാധ്യമായ കാര്യമാണ്. ഇവരുടെ അപോയിന്‍മെന്റുകളുടെ കാര്യങ്ങളെക്കുറിച്ച് കൃത്യമായ വിവരം കൈമാറാനും കമ്പനി അധികൃതര്‍ തയ്യാറായിട്ടില്ല. അപേക്ഷകര്‍ പലരും രോക്ഷാകുലരായിട്ടാണ് സംഭവത്തോട് പ്രതികരിച്ചത്. 11 വര്‍ഷമായി യു.കെയില്‍ താമസിക്കുന്ന യുവതി പൗരത്വത്തിനായി അപേക്ഷയുമായി എത്തിയിരുന്നു. ഇത്രയും അധികം കാത്തിരിക്കേണ്ടിവരുന്ന അസഹീനയമാണെന്നായിരുന്നു അവരുടെ പ്രതികരണം. വളരെ മോശം സ്വീകരണം ആയിട്ടെ ഇതിനെ കാണാനാകൂവെന്നും അവര്‍ പ്രതികരിച്ചു.

ലണ്ടന്‍: മുന്‍ ഗ്രാമര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ജീവിതം സാമ്പത്തികവും ആരോഗ്യപരവുമായ ഉന്നതിയില്‍ അല്ലെന്ന് സര്‍വ്വേ. 1970കളില്‍ 11-പ്ലസ് പാസായവരിലാണ് ഗവേഷണം നടത്തിയിരിക്കുന്നത്. പഠനത്തില്‍ പ്രധാനമായും വിദ്യാര്‍ത്ഥികളുടെ ജീവിത ആരോഗ്യനിലവാരത്തെയാണ് താരതമ്യം ചെയ്തിരിക്കുന്നത്. ഗ്രാമര്‍ സ്‌കൂളില്‍ പഠിച്ചവരും അവര്‍ക്ക് എതിരാളികളായ മറ്റു വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ ഓരേ സമയത്തോ വ്യത്യസ്ഥ കാലഘട്ടങ്ങളിലോ പഠനം പൂര്‍ത്തിയാക്കിയവരുമായിട്ടാണ് താരതമ്യം നടന്നത്. ഇതില്‍ നിന്നും ഗ്രാമര്‍ സ്‌കൂള്‍ അലുമീനി വിദ്യാര്‍ത്ഥികള്‍ ആരോഗ്യപരവും സാമ്പത്തികപരമായ ഉയര്‍ച്ച നേടിയിട്ടില്ലെന്ന് വ്യക്തമാവുകയായിരുന്നു.

1970 കളാണ് യു.കെയിലെ വിദ്യാഭ്യാസ മേഖല വലിയ ഉയര്‍ച്ച നേടിയ കാലഘട്ടം എന്നറിയപ്പെടുന്നത്. ഈ കാലഘട്ടം മുതല്‍ തന്നെ ഗ്രാമര്‍ സ്‌കൂള്‍ പഠനത്തിന് ശേഷം വലിയൊരു ശതമാനം പേര്‍ എ ലെവല്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന രീതി നിലനിന്നിരുന്നു. ബിരുദ കോഴ്‌സുകള്‍ ലക്ഷ്യം വെച്ച് മുന്നോട്ടുപോകുന്നവരും കുറവല്ല. യു.കെയിലെ വിദ്യാഭ്യാസ മേഖലയില്‍ ഏറ്റവും പ്രചാരം നിലനില്‍ക്കുന്നതാണ് ഗ്രാമര്‍ സ്‌കൂളുകള്‍. പഠന മേഖലയില്‍ ഉയരങ്ങള്‍ എത്തിപ്പിടിക്കാന്‍ ശ്രമിക്കുന്ന കുട്ടികള്‍ക്ക് ഗ്രാമര്‍സ്‌കൂളിലെ സീറ്റ് നിര്‍ബന്ധമാണെന്ന് പലരും കരുതുന്നു. മാതാപിതാക്കള്‍ ഏറെ പണിപ്പെടുന്ന ആദ്യഘട്ടവും ഒരുപക്ഷേ ഗ്രാമര്‍ സ്‌കൂള്‍ പ്രവേശനമായിരിക്കും.

യൂണിവേഴ്‌സിറ്റി ഓഫ് യോര്‍ക്കാണ് പഠനം നടത്തിയിരിക്കുന്നത്. സമൂഹത്തില്‍ ഭിന്നത സൃഷ്ടിക്കുവാനും, മനുഷ്യര്‍ തമ്മില്‍ സമ്പത്തിന്റെ അന്തരം വികസിക്കപ്പെടുവാനും ഗ്രാമര്‍ സ്‌കൂള്‍ പോലുള്ള കാര്യങ്ങള്‍ കാരണമാകുന്നുവെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ഇംഗ്ലണ്ടില്‍ മാത്രം 163 ഗ്രാമര്‍ സ്‌കൂളുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇനി പുതിയ സ്ഥാപനങ്ങള്‍ തുറക്കാന്‍ അധികൃതര്‍ നിയമതടസം സൃഷ്ടിച്ചിരിക്കുകയാണ്. ഇല്ലെങ്കില്‍ കൂടുതല്‍ സ്‌കൂളുകള്‍ പ്രത്യക്ഷപ്പെട്ടേനെ. കഴിഞ്ഞ വര്‍ഷം യു.കെ സര്‍ക്കാര്‍ 50 മില്യണ്‍ പൗണ്ട് ഗ്രാമര്‍ സ്‌കൂളുകളുടെ ഉന്നമനത്തിനായി വിനിയോഗിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. മെറിറ്റ് അടിസ്ഥാനപ്പെടുത്തിയുള്ള വിദ്യഭ്യാസ രീതിയെ പ്രോത്സാഹിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ ധനസഹായം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ന്യൂസ്‌ ഡെസ്ക്

ലോകമെമ്പാടും ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍ ആചരിക്കുന്നു. വിശുദ്ധ വാരത്തിന് തുടക്കംകുറിച്ചു യുകെയിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ ഇന്ന് പ്രത്യേക തിരുകര്‍മ്മങ്ങള്‍ നടക്കും. യേശുദേവന്‍ ജറുസലേമിലേക്ക് യാത്ര ചെയ്തതിന്‍റെ ഓര്‍മ്മയ്ക്കായാണ് ഓശാന ഞായര്‍ ആചരിക്കുന്നത്. സമാധാനത്തിന്‍റെയും  എളിമയുടെയും ദിനം കൂടിയാണ് ഓശാന ഞായര്‍. കേരളത്തില്‍ കുരുത്തോല പെരുന്നാള്‍ എന്നറിയപ്പെടുന്ന ഈ ദിനത്തോടെ ക്രൈസ്തവ സമൂഹം വിശുദ്ധ വാരാചരണത്തിന് തുടക്കമിടും. ഈസ്റ്ററിന് തൊട്ടുമുമ്പുള്ള ഞായറാണ് ഓശാ‍ന ഞായറായി ആചരിക്കുന്നത്. രാവിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ നടക്കുന്ന കുരുത്തോല പ്രദക്ഷിണവും പ്രത്യേക പ്രാര്‍ത്ഥനയും ഈ ദിനത്തിന്‍റെ സവിശേഷതകളാണ്.

രക്ഷകനെ പ്രതീക്ഷിച്ചിരുന്ന യഹൂദ ജനതയ്ക്ക് പുത്തന്‍ പ്രതീക്ഷയായിരുന്നു ക്രിസ്തു ദേവന്‍റെ ജറുസലേം പ്രവേശനം. വിനയത്തിന്‍റെ അടയാളമായ കഴുതപ്പുറത്ത് ജറുസലേമിലേക്ക് എഴുന്നള്ളിയ ക്രിസ്തു ദേവനെ ഒലിവിലകള്‍ കൈയിലേന്തി, ഓശാന ഗീതികള്‍ പാടിയായിരുന്നു ജനം എതിരേറ്റത്. ഓശാന പെരുന്നാളിനോട് അനുബന്ധിച്ച്‌ വിശ്വാസികള്‍ ദേവാലയങ്ങളില്‍ കുരുത്തോലയുമായി പ്രദക്ഷിണം നടത്തും. ക്രിസ്തുദേവന്‍റെ ജറുസലേമിലേക്കുള്ള രാജകീയ പ്രവേശനത്തെ സൂചിപ്പിക്കുന്നതിനു വേണ്ടിയാണിത്.

ഓശാന ഞായര്‍ മുതലുള്ള ഒരു ആഴ്ച തീവ്ര നോമ്പിന്‍റെയും, പീഡാസഹന ഓര്‍മ്മ ആചരണത്തിന്‍റെയും പുണ്യ ദിവസങ്ങളാണ്. പെസഹാ വ്യാഴാഴ്ചയും, ദു:ഖവെള്ളിയും, ഈസ്‌റ്ററും ഓരോ ക്രൈസ്തവനും ഏറെ പ്രാധാന്യമുള്ളതാണ്.  കേരളത്തിലെ സുറിയാനി കത്തോലിക്കരുടെ ഇടയിൽ, പെസഹ വ്യാഴാഴ്ച ആചരണത്തില്‍ അന്ത്യ അത്താഴത്തിന്‍റെ സ്‌മരണയ്ക്കായി ഉണ്ടാക്കുന്ന കുരിശപ്പത്തിന്‍റെ മുകളില്‍ കുരിശാകൃതിയില്‍ വെയ്‌ക്കാനും, പാലില്‍ ഇടാനും ഓശാന ഞായറാഴ്ച ലഭിക്കുന്ന കുരുത്തോലയാണ് ഉപയോഗിക്കുക.

ഓരോ ക്രൈസ്തവന്‍റെയും ജീവിതത്തിലെ ഏറ്റവും പ്രാധാന്യമുള്ള ആഴ്ചയാണ് ഓശാന ഞായര്‍ മുതല്‍ ഈസ്‌റ്റര്‍ വരെയുള്ള ഒരാഴ്ച. ആണ്ടിലൊരിക്കലെങ്കിലും കുമ്പസാരിക്കുകയും പെസഹക്കാലത്ത് കുര്‍ബാന കൈക്കൊള്ളുകയും ചെയ്യണം എന്ന തിരുസഭയുടെ കല്പന വ്യക്തമാക്കുന്നതും ക്രൈസ്തവര്‍ക്കിടയിലുള്ള വിശുദ്ധവാരത്തിന്‍റെ ഈ പ്രാധാന്യം തന്നെയാണ്.

ഷിബു മാത്യൂ.
അച്ചായന്‍സ് ബീഫ് കറി, ചിക്കന്‍ പൊട്ടിത്തെറിച്ചത്, ഡ്രാഗണ്‍ ചിക്കന്‍ മുതല്‍ സൗദി ഷാംപെയിന്‍ എന്ന സമ്മര്‍ ഡ്രിങ്കില്‍വരെ എത്തി നില്‍ക്കുന്ന ഇരുന്നൂറോറോളം റെസിപികളുടെ സമാഹാരം ‘ബാച്ചിലേഴ്‌സ് പാചകം’ എന്ന പേരില്‍ ലോകത്തിലെ തന്നെ പ്രമുഖ പബ്‌ളിക്കേഷന്‍സായ ഡിസി ബുക്‌സ് പുസ്തകമാക്കി ലോകത്തിന് സമര്‍പ്പിച്ചു. ഈ പുസ്തക സമാഹാരം ഇന്ന് ഡിസി ബുക്‌സിന്റ എല്ലാ സ്റ്റാളുകളിലും, പ്രമുഖ ഏയര്‍പോര്‍ട്ടുകള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍ കൂടാതെ കേരളത്തിലെ എല്ലാ പ്രമുഖ ബുക്ക് സ്റ്റാളുകളിലും ഓണ്‍ലൈനിലും ലഭ്യമാണ്.
ഇത് ഒരു ആമുഖം മാത്രമാണ്.

ഇത്, ബേസില്‍ ജോസഫ്. യുകെയിലെ ഇന്ത്യന്‍ രുചികളുടെ രാജാവ്. ഇരുന്നൂറോളം റെസിപികള്‍ സ്വന്തം. നാലു വര്‍ഷമായി വീക്കെന്റ് കുക്കിംഗ് എന്ന സ്ഥിരം പംക്തി മലയാളം യുകെ ന്യൂസില്‍. മലയാളം യുകെ എക്‌സല്‍ അവാര്‍ഡ്, യുക്മ സില്‍വെര്‍സ്റ്റാര്‍ അവാര്‍ഡ്, അഥിനീയം റൈറ്റേഴ്‌സ് സൊസൈറ്റി അവാര്‍ഡ് തുടങ്ങിയ നിരവധി അവാര്‍ഡുകള്‍ ഇതിനോടകം സ്വന്തം.

കേരളത്തില്‍ കോട്ടയം ജില്ലയില്‍ കഞ്ഞിരപ്പള്ളിക്കടുത്തു ചെങ്ങളം എന്ന ഗ്രാമത്തില്‍ റിട്ടയേര്‍ഡ് ഹെഡ്മാസ്റ്റര്‍ പുളിക്കല്‍ പി ജെ ജോസഫിന്റെയും റിട്ടയേര്‍ഡ് ഹെഡ്മിസ്ട്രസ് മേരിക്കുട്ടി കുര്യന്റെയും മൂന്നാമത്തെ പുത്രന്‍ ബേസില്‍ ജോസഫ് പാചകകലയില്‍ മുമ്പിലെത്തിയതിന്റെ കഥയാണിത്. മകനെ മെക്കാനിക്കല്‍ എന്‍ജിനീയര്‍ ആക്കണം എന്നതായിരുന്നു ഹെഡ്മാസ്റ്ററായിരുന്ന അച്ഛന്റെ ആഗ്രഹം. ഒരദ്ധ്യാപകനെ സംബന്ധിച്ച് അങ്ങനെ ആഗ്രഹിക്കുന്നതില്‍ തെറ്റുമില്ല !! മൂത്ത സഹോദരിമാരില്‍ ബ്ലെസി സുമിത് അദ്ധ്യാപനവും ബെല്‍സി മാര്‍ട്ടില്‍ നഴ്‌സിംഗ് മേഖലയും തിരഞ്ഞെടുത്തപ്പോള്‍ ബേസില്‍ ജോസഫ് ചെന്നെത്തിയത് രുചിയുടെ ലോകത്ത്.
ഭക്ഷണം കഴിക്കുന്നതിലാണ് അത് പാകം ചെയ്യുന്നതിനെക്കാള്‍ മലയാളിക്ക് കൂടുതല്‍ ഇഷ്ടം. പക്ഷേ, ബേസില്‍ ജോസഫിന് അങ്ങനെയല്ല. ഭക്ഷണം പാകം ചെയ്യുന്നതിലും അത് മറ്റുള്ളവരെ കഴിപ്പിക്കുന്നതിലും കഴിക്കുന്നവരുടെ മുഖത്തെ പുഞ്ചിരിയിലുമാണ് അദ്ദേഹത്തിന്റെ താല്പര്യം. സത്യം പറഞ്ഞാല്‍ എന്റെ കുടുംബത്തില്‍ ഈ മേഖലയില്‍ പഠനം നടത്തുകയും ജോലി ചെയ്യുകയും ചെയ്തിട്ടുള്ള ഏക വ്യക്തി ഞാന്‍ മാത്രമാണ്. ബേസില്‍ പറയുന്നു. പ്രീഡിഗ്രി പഠനശേഷം ഹോട്ടല്‍ മാനേജ്‌മെന്റില്‍ ഡിഗ്രി എടുക്കുകയും പിന്നീട് ഈ മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും സാവധാനം കുക്കിംഗ് ഏറ്റവും ഇഷ്ടപ്പെട്ട ഒരു മേഖലയായി മാറുകയും ചെയ്തു. ഇതിനോടകം ബേസില്‍ മെനെഞ്ഞെടുത്തത് ഇരുന്നൂറോളം റെസിപികള്‍.

2006ല്‍ യുകെയിലെത്തിയ ബേസില്‍ വെയില്‍സിലെ ന്യൂ പോര്‍ട്ടിലാണ് താമസം. പാലാ മീനച്ചില്‍ ഓടക്കല്‍ കുടുംബാംഗമായ റോഷന്‍ ഫിലിപ്പാണ് ഭാര്യ. നേഹ ബേസില്‍ നോയല്‍ ബേസില്‍ എന്നിവര്‍ മക്കളാണ്.
വെല്‍ഷ് അസ്സംബ്ലി ഗവര്‍മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പീപ്പിള്‍ പ്ലസ് വെയില്‍സ് എന്ന ട്രെയിനിംഗ് കമ്പനിയില്‍ ഹോസ്പിറ്റാലിറ്റി ഡിപ്പാര്‍ട്ട്‌മെന്റില്‍ എന്‍ വി ക്യൂ അസ്സസര്‍ ആയി ജോലി ചെയ്യുന്ന ബേസില്‍ പാചകത്തിന് പുതിയ മാനങ്ങള്‍ തേടുകയാണ്.

മലയാളം യുകെ ന്യൂസില്‍ കഴിഞ്ഞ നാലു വര്‍ഷമായി മുടങ്ങാതെ വീക്കെന്റ് കുക്കിംഗ് എന്ന പംക്തി കൈകാര്യം ചെയ്യുന്ന ബേസില്‍ ജോസഫ് മലയാളം യുകെ സീനിയര്‍ അസ്സോസിയേറ്റ് എഡിറ്റര്‍ ഷിബു മാത്യുവുമായി പാചക മേഖലയിലുള്ള തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചു. ഓണ്‍ലൈന്‍ പാചക പംക്തികള്‍ക്ക് പ്രവാസികളുടെ ഇടയിലാണ് കൂടുതല്‍ പ്രസക്തിയെന്നാണ് ബേസില്‍ ജോസഫിന്റെ വാദം. കാരണം നാട് വിട്ടു കഴിയുമ്പോഴാണ് പലരും ഒരു ചായ പോലും സ്വന്തമായി ഉണ്ടാക്കുന്നതിനേക്കുറിച്ച് ആലോചിക്കുന്നത്. പിന്നെ ബാക്കിയുള്ള ഭക്ഷണ പദാര്‍ത്ഥങ്ങളുടെ കാര്യം പറയേണ്ടതില്ലല്ലോ! പിന്നീട് ഇക്കൂട്ടര്‍ ആശ്രയിക്കുന്നതും ഓണ്‍ലൈന്‍ പാചക പംക്തികളെയാണ്. 1998 മുതല്‍ പാചക മേഖലയില്‍ സജ്ജീവ സാന്നിധ്യമുള്ള ബേസില്‍ ഇതിനോടകം ഇന്ത്യ, സിംഗപ്പൂര്‍, യുകെ എന്നിവിടങ്ങളിലെ പല പ്രമുഖ ഹോട്ടലിലും ജോലി ചെയ്തിട്ടുണ്ട്.

ഓരോ ആഴ്ചയിലും ഓരോ പുതിയ വിഭവങ്ങള്‍. അതെങ്ങനെ സാധിക്കുന്നു എന്ന എന്റെ ചോദ്യത്തിന്? ഓരോ ആഴ്ചകള്‍ക്കും അതിന്റേതായ പ്രത്യേകതകള്‍ ഉണ്ട്. ഒരു പുതിയ വിഭവത്തിന് പിറവിയെടുക്കാന്‍ അതു തന്നെ ധാരാളം. ഉദാഹരണത്തിന് ഈ ആഴ്ച തന്നെയെടുക്കുക. കത്തോലിക്കാ സഭയുടെ വലിയ ആഴ്ചയാണ്. ‘ഇണ്ടറിയപ്പവും പാലും’ പരമ്പരാകതമായി പൂര്‍വ്വീകര്‍ ആചരിച്ചുപോരുന്ന ആദ്ധ്യാത്മിക ശുശ്രൂഷയിലെ പ്രധാന ഇനം. അതേ നൈപുണ്യത്തോടെ ഇതുണ്ടാക്കാന്‍ അറിയാവുന്നവര്‍ ആധുനിക തലമുറയില്‍ എത്ര പേര്‍ ഉണ്ടാവും? പുതിയ ഒരു ഇനമല്ലെങ്കില്‍പ്പോലും ഇണ്ടറിയപ്പവും പാലും ഉണ്ടാക്കുന്ന വിധം കഴിഞ്ഞ കാലങ്ങളില്‍ മലയാളം യുകെ ന്യൂസില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ ഉണ്ടായ പ്രതികരണം താങ്കളും ശ്രദ്ധിച്ചു കാണുമല്ലോ? ഓരോ ആഴ്ചകളിലെ പ്രത്യേകതകളാണ് ഒരു പുതിയ വിഭവം ഉണ്ടാക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നത്. ഒരു വിഭവത്തേക്കുറിച്ചുള്ള ചിന്ത മനസ്സില്‍ കയറിക്കൂടിയാല്‍ അത് ഉണ്ടാക്കി തീരുന്നതുവരെ ഒരു മാസസ്സീകപിരിമുറുക്കമാണ്. ചിലപ്പോള്‍ ഉറക്കം പോലും കിട്ടാറില്ല. അതുണ്ടാക്കി രുചിച്ച് ആളുകള്‍ നല്ല അഭിപ്രായങ്ങള്‍ പറയുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം പറഞ്ഞറിയ്ക്കാന്‍ പറ്റാത്തതാണ്.

പരാജയപ്പെട്ട അനുഭവങ്ങള്‍ എന്തെങ്കിലും.?

ഉണ്ട്. ധാരാളം. പക്ഷേ, മാറ്റങ്ങള്‍ വരുത്തി അത് പരിഹരിക്കും.

ആധുനിക തലമുറ വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തേക്കാളുപരി പുറമേ നിന്നുള്ള പാശ്ചാത്യ ഭക്ഷണങ്ങളോടാണല്ലോ കൂടുതല്‍ താല്പര്യം?

ശരിയാണ്. അവര്‍ ആയിരിക്കുന്ന സാഹചര്യത്തിലേയ്ക്ക് അവര്‍ പൊരുത്തപ്പെടുകയാണെന്ന് നമ്മള്‍ പറയേണ്ടിവരും. ഉദാഹരണത്തിന്, നമ്മളുടെ മക്കള്‍ പാശ്ചാത്യരായ അവരുടെ കൂട്ടുകാരുടെ മുമ്പില്‍ നമ്മളോട് മലയാളത്തില്‍ സംസാരിക്കാറില്ലല്ലോ !! അവര്‍ക്ക് മലയാളം അറിയാത്തതുകൊണ്ടോ നമ്മള്‍ അവരുടെ മാതാപിതാക്കന്മാരാണ് എന്ന ബോധം അവര്‍ക്കില്ലാത്തതു കൊണ്ടോ അല്ല. മറിച്ച്, ഇത് അവരുടെ നിലനില്പിന്റെ പ്രശ്‌നം കൂടിയാണ്.

യുകെയിലെത്തിയ മലയാളി പ്രവാസികളുടെ ആദ്യ തലമുറ കടന്നു പോയാല്‍ ഇന്ത്യന്‍ ഭക്ഷണങ്ങളോടുള്ള രണ്ടാം തലമുറയുടെ താല്പര്യം അവസാനിച്ചു എന്നാണോ?

എന്നില്ല. നമ്മള്‍ അവരെ പരിശീലിപ്പിക്കുന്നതിനെ ആശ്രയിച്ചിരിക്കും. നമ്മുടെ ചെറുപ്പകാലമാണ് അതിനുദാഹരണം. നമ്മുടെ മാതാപിതാക്കന്മാര്‍ നമ്മളെ പരിശീലിപ്പിച്ചതു പോലെ നമ്മള്‍ നമ്മുടെ മക്കളെ പരിശീലിപ്പിക്കാറുണ്ടോ? ഉത്തരവും വ്യക്തമാണ്. നമ്മുടെ സംസ്‌ക്കാരവുമായ പരിശീലനം അവര്‍ക്ക് കിട്ടിയാല്‍ ഈ ചോദ്യത്തിന് പ്രസക്തിയില്ല.

ഇങ്ങനെയൊക്കെയാണെങ്കിലും ഒരു നല്ല ശതമാനം പാശ്ചാത്യര്‍ ഇപ്പോഴും ഇന്ത്യന്‍ ഭക്ഷണങ്ങളോട് അമിത താല്പര്യം കാണിക്കുന്നുണ്ടല്ലോ! പാകിസ്താനികളും ബംഗ്ലാളികളും ഇന്ത്യന്‍ റെസ്റ്റോറന്റ് എന്ന പേരില്‍ നടത്തുന്ന ബിസിനസ്സ് മേഖലകള്‍ ഇതിന് വ്യക്തമായ ഉദാഹരണമല്ലേ??

ശരിയാണ്. ഒരു നല്ല ശതമാനം പാശ്ചാത്യര്‍ക്കും അറിയാം അവര്‍ കഴിക്കുന്നത് ശരിക്കും ഒതെന്റിക് ഇന്ത്യന്‍ ഭക്ഷണം അല്ല എന്ന്. പക്ഷേ, ഇന്ത്യന്‍ കറികള്‍ക്ക് ലോകത്തില്‍ എവിടേയും ഉള്ള സ്ഥാനമാണ് ഇന്ത്യന്‍ റെസ്റ്റോറന്റ് എന്ന് പേരില്‍ ഇക്കൂട്ടര്‍ ബിസിനസ്സ് നടത്താന്‍ കാരണം.

ഇരുന്നൂറോളം റെസിപ്പികളായി. ബാച്ചിലേഴ്‌സ് പാചകം പുസ്തകവുമായി. എന്താണ് അടുത്ത പ്ലാന്‍?

സ്വാതന്ത്രം കിട്ടുന്നതിനു വളരെ മുമ്പ് തന്നെ ഇന്ത്യന്‍ കറികളെ പാശ്ചാത്യ സമൂഹം അംഗീകരിച്ചതാണ്. ചരിത്രം പഠിച്ചാല്‍ അറിയാം. ഇന്ത്യന്‍ കറികളുടെ ഒരു എക്‌സിബിഷന്‍ യൂറോപ്പില്‍ സംഘടിപ്പിക്കുക എന്നതാണ് അടുത്ത ആഗ്രഹം. വളരെ ബുദ്ധിമുട്ട് നിറഞ്ഞ ഒരു ദൗത്യമാണെങ്കിലും ഒരു നല്ല സ്‌പോണ്‍സറെ കിട്ടിയാല്‍ സാധിക്കാവുന്ന കാര്യമേയുള്ളൂ. ഇരുന്നോറോളം വിഭവങ്ങള്‍ എനിക്ക് സ്വന്തമായിട്ടുണ്ടല്ലോ! അതോടൊപ്പം ബാച്ചിലേഴ്‌സ് പാചകം ഇംഗ്ലീഷില്‍ പ്രസിദ്ധീകരിക്കണമെന്നും ആഗ്രഹമുണ്ട്.

ബേസില്‍ ജോസഫ് മലയാളികള്‍ക്ക് അഭിമാനം തന്നെ. ഇന്ത്യയുടെ രുചികള്‍ യൂറോപ്പിനെ പരിചയപ്പെടുത്തുന്ന അദ്ദേഹത്തിന്റെ സംരഭത്തിന് പ്രോത്സാഹനം നല്‍കേണ്ടത് മലയാളികളായ നമ്മുടെ ഉത്തരവാദിത്വം കൂടിയാണ്.

ഷിബു മാത്യു
സീനിയര്‍ അസ്സോസിയേറ്റ് എഡിറ്റര്‍
മലയാളം യുകെ
സത്യങ്ങള്‍ വളച്ചൊടിക്കാതെ!

ലണ്ടന്‍: യു.കെ വിദ്യാഭ്യാസ മേഖലയ്ക്ക് മുതല്‍ക്കൂട്ടാവുന്ന ഓണ്‍ലൈന്‍ ആപ്ലിക്കേഷനുമായി മലയാളി വിദ്യാര്‍ത്ഥിയും സംഘവും. ജി.സി.എസ്.ഇ വിദേശ ഭാഷപരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഗെയിഡ് രൂപേണ ഉപയോഗിക്കാവുന്ന ആപ്ലിക്കേഷനാണ് മലയാളിയായ മെല്‍വിന്‍ ബേബി ഉള്‍പ്പെടുന്ന 15 അംഗ വിദ്യാര്‍ത്ഥി സംഘം വികസിപ്പിച്ചിരിക്കുന്നത്. ‘സ്റ്റഫോര്‍ഡ്‌ഷെയര്‍ കമ്പനി ഓഫ് ദി ഇയര്‍’ എന്ന് പേരിട്ടിരിക്കുന്ന വിദ്യാര്‍ത്ഥി സംഘത്തിലെ പതിനഞ്ച് പേരും ന്യൂകാസിലില്‍ പ്രവര്‍ത്തിക്കുന്ന സെന്റ് ജോണ്‍ ഫിഷര്‍ കാത്തലിക് കോളേജിലെ വിദ്യാര്‍ത്ഥികളാണ്. ‘കണക്ട് ലിംങ്കോ എന്നാണ് ആപ്ലിക്കേഷന് പേരിട്ടിരിക്കുന്നത്. നിലവില്‍ കണക്ട് ലിങ്കോ വെബ്‌സൈറ്റ് വഴി മാത്രമാണ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുക. വൈകാതെ ആപ്ലിക്കേഷന്‍ ആന്‍ഡ്രോയിഡിലേക്കും വ്യാപിക്കുമെന്ന് വിദ്യാര്‍ത്ഥി സംഘം വ്യക്തമാക്കിയിട്ടുണ്ട്.

ജി.സി.എസ്.ഇ പരീക്ഷയില്‍ വിദേശ ഭാഷകള്‍ തെരഞ്ഞെടുത്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠന സഹായത്തിനായി നിലവില്‍ ആധികാരിക പുസ്തകങ്ങളോ ഓണ്‍ലൈന്‍ വിവരങ്ങളോ ലഭ്യമല്ല. ഫ്രഞ്ച്, റഷ്യന്‍ തുടങ്ങിയ ഭാഷകള്‍ പഠിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ‘സ്റ്റഡി മെറ്റീരിയലുകള്‍’ ലഭ്യമല്ലാത്തത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. കണക്ട് ലിങ്കോ ആപ്ലിക്കേഷന്‍ ഉച്ഛാരണത്തിലും സാങ്കേതികമായ പദപ്രയോഗത്തെക്കുറിച്ചും നിര്‍ദേശങ്ങള്‍ നല്‍കും. കൂടാതെ ഉച്ഛാരണത്തിലെ അപാകതയെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് വ്യക്തമായ ധാരണ നല്‍കാനും ആപ്പില്‍ പ്രോഗ്രാം സെറ്റ് ചെയ്തിട്ടുണ്ട്. ആപ്പ് ശ്രദ്ധ നേടിയതോടെ യം​ഗ് എഡ്രപ്രണേഴ്സ് അവാർഡും മെൽവിനും സംഘവും സ്വന്തമാക്കിയിട്ടുണ്ട്.

ഹാര്‍ട്ട്‌സ്ഷില്‍ സ്വദേശിയും മലയാളി കൂടിയായ മെല്‍വിന്‍ ബേബിയാണ് ആപ്ലിക്കേഷന്‍ നിര്‍മ്മിച്ചിരിക്കുന്ന വിദ്യാര്‍ത്ഥി സംഘത്തിന്റെ തലവന്‍. 17കാരനായ മെല്‍വിന്‍ എ ലെവല്‍ വിദ്യാര്‍ത്ഥിയാണ്. അഞ്ചൂറിലധികം സാധ്യത ചോദ്യങ്ങളും ഉത്തരങ്ങളും ആപ്പിന്റെ സെര്‍വ്വറില്‍ സ്റ്റോര്‍ ചെയ്തിരിക്കുന്നതായി മെല്‍വിന്‍ ബേബി വ്യക്തമാക്കുന്നു. ആപ്പിൽ കൂടുതൽ ഫീച്ചേഴ്സ് വികസിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് വിദ്യാർത്ഥി സം​​ഘം.

ബെര്‍മിംഗ്ഹാം: ലോകത്തിലെ ഏറ്റവും വലിയ പ്രൈമാര്‍ക്ക് സ്‌റ്റോര്‍ യു.കെയിലെ ബെര്‍മിംഗ്ഹാമില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അയ്യായിരത്തോളം ഉപഭോക്താക്കളാണ് ആദ്യദിനം ഷോപ്പിംഗിനായി സ്റ്റോറിലെത്തിയത്. യു.കെയിലെ ഏറ്റവും വലിയ ഷോപ്പിംഗ് അനുഭവമായി ഇത് മാറുമെന്നാണ് വിലയിരുത്തല്‍. സ്‌റ്റോറില്‍ അധികൃതര്‍ പോലും പ്രതീക്ഷിക്കാത്ത ഉപഭോക്താക്കളുടെ തിരക്കാണ് കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത്. യു.കെയിലെ ഏറ്റവും കണ്‍സ്യൂമര്‍ സംസ്‌ക്കാരം നിലനില്‍ക്കുന്ന സിറ്റിയായി ഇതോടെ ബെര്‍മിംഗ്ഹാം മാറുമെന്നാണ് വിപണി നല്‍കുന്ന സൂചന. മിക്ക ഉപഭോക്താക്കളുടെ കുടുംബത്തോടപ്പമാണ് സ്റ്റോറില്‍ ഷോപ്പിംഗിനായി എത്തിയത്. സുഹൃത്തുക്കളടൊപ്പം എത്തുന്നവരുടെ എണ്ണത്തിലും കുറവില്ല.

161,000 സ്‌ക്വയര്‍ ഫീറ്റിലാണ് ഷോപ്പിംഗ് വിസ്മയം ഒരുക്കിയിരിക്കുന്നത്. ബ്യൂട്ടി സ്റ്റുഡിയോകള്‍, ഡിസ്‌നേ തീമില്‍ ഒരുക്കിയിരിക്കുന്ന കഫേ, ബാര്‍ബര്‍ ഷോപ്പുകള്‍ സാധാരണക്കാര്‍ക്ക് സാധ്യമാകുന്ന രീതിയില്‍ ഫാഷന്‍ ട്രെന്‍ഡ് ഉത്പ്പന്നങ്ങള്‍ എന്നിവ സ്റ്റോറിന്റെ പ്രത്യേകതയാണ്. ഏതാണ്ട് 70 മില്യണ്‍ മുതല്‍ മുടക്കിലാണ് സ്ഥാപനം നിര്‍മ്മിച്ചിരിക്കുന്നത്. ഫാഷന്‍ രംഗത്ത് കുതിപ്പിന് പുതിയ സ്റ്റോര്‍ തുടക്കമിടുമെന്നാണ് വിപണിയില്‍ നിന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്രൈമാര്‍ക്ക് ഓഫര്‍ ചെയ്യുന്നില്ല. അതുകൊണ്ടു തന്നെ പ്രൈമാര്‍ക്ക് ഉപഭോക്താക്കള്‍ സ്‌റ്റോറുകള്‍ വഴിയാണ് ഷോപ്പിംഗ് നടത്തുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ഉപഭോക്താക്കളെത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

രാവിലെ 10 മണിയോടെയാണ് സ്‌റ്റോര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഉദ്ഘാടന ദിനം തന്നെ ഉണ്ടായ സാങ്കേതിക തകരാര്‍ മൂലം സ്റ്റോറിന്റെ പ്രവര്‍ത്തനം 10 മിനിറ്റോളം നിലച്ചിരുന്നു. എന്നാല്‍ ഇവയൊന്നും ഉപഭോക്താക്കളുടെ ഒഴുക്കിന് കുറവുണ്ടാക്കിയിട്ടില്ല. സ്‌റ്റോര്‍ തുറക്കുന്നതിന് മുന്‍പ് തന്നെ വലിയ ക്യൂ സമീപത്തെ തെരുവില്‍ ദൃശ്യമായിരുന്നു.

ലണ്ടന്‍: നിരത്തിലെ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ കര്‍ശന നീക്കവുമായി യു.കെ പോലീസ്. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ച് ഉണ്ടാകുന്ന അപകടങ്ങളുടെ എണ്ണം ക്രമാതീതമായി വളരുന്ന സാഹചര്യത്തിലാണ് നിയമലംഘനങ്ങള്‍ പിടികൂടാന്‍ പുതിയ ടെക്‌നോളജിയുമായി പോലീസ് രംഗത്ത് വന്നിരിക്കുന്നത്. നിലവില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് തിരിച്ചറിയാനായി പോലീസ് ക്യാമറുകളാണ് ആശ്രയിക്കുന്നത്. എന്നാല്‍ ഇനി കാര്യങ്ങള്‍ മാറും. ഡ്രൈവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടോയെന്ന് തിരിച്ചറിയാന്‍ ഓട്ടോമാറ്റിക് ഡിറ്റക്ടേഴ്സ് ആയിരിക്കും ഇനി മുതല്‍ പോലീസ് ഉപയോഗിക്കുക.

ഡ്രൈവര്‍മാര്‍ ഫോണ്‍ ഉപയോഗിക്കുന്നത് വളരെയെളുപ്പം ‘ഡിറ്റക്ടേഴ്സ്’ കണ്ടുപിടിക്കാന്‍ സാധിക്കും. തെംസ് വാലി പോലീസും ഹാംപ്‌ഷെയര്‍ പോലീസ് സേനയും സംയുക്തമായിട്ടാണ് പുതിയ പദ്ധതിക്ക് രൂപം നല്‍കിയത്. റോഡില്‍ ഡ്രൈവര്‍മാരുടെ ജാഗ്രതയില്ലായ്മയ്ക്ക് തടയിടുകയാണ് പദ്ധതിയുടെ ലക്ഷ്യം. വെസ്റ്റ്‌കോടെക് ലിമിറ്റഡ് എന്ന കമ്പനിയാണ് ‘ഡിറ്റക്ടേഴ്സ്’ നിര്‍മ്മാണം പൂര്‍ത്തികരിച്ചിരിക്കുന്നത്. ‘ഡിറ്റക്ടേഴ്സ്’ വികസിപ്പിച്ചെടുത്തതും കമ്പനി തന്നെയാണ്. കഴിഞ്ഞ വര്‍ഷമാണ് പുതിയ ടെക്‌നോളജി ആദ്യമായി ടെസ്റ്റ് ചെയ്യുന്നത്. പരിശോധനയില്‍ ഇവ പോലീസിന് ഗുണപ്രദമാകുമെന്ന് വ്യക്തമായിരുന്നു.

കാറില്‍ നിന്ന് പുറപ്പെടുന്ന 3ജി, 4ജി, 2ജി സിഗ്നലുകളെ അടിസ്ഥാനപ്പെടുത്തിയാണ് ‘ഡിറ്റക്ടേഴ്സ്’ പ്രവര്‍ത്തിക്കുന്നത്. മൊബൈല്‍ ഫോണ്‍ ഹാന്‍ഡ് ഫ്രീ ആയി ഉപയോഗിച്ചാലും ‘ഡിറ്റക്ടേഴ്സ്’ അത് തിരിച്ചറിയും. നിലവില്‍ വാഹനമോടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 200 പൗണ്ട് പിഴയും ആറ് പോയിന്റ് ലൈസന്‍സില്‍ അടയാളപ്പെടുത്തുകയുമാണ് ശിക്ഷ. 2016 ആഗസ്റ്റില്‍ നടന്ന ഒരു അപകടത്തില്‍ നാല് പേര്‍ക്ക് ജീവന്‍ നഷ്ടമായത് ഡ്രൈവറുടെ അശ്രദ്ധ മൂലമായിരുന്നു. ലോറി ഡ്രൈവറായിരുന്ന തോമസ് ക്രൂക്കര്‍ മൊബൈല്‍ ഉപയോഗിച്ചതാണ് അപകടത്തിന് കാരണമായത്. സംഭവത്തില്‍ ക്രൂക്കറിന് 10 വര്‍ഷം തടവ് ശിക്ഷ ലഭിച്ചിരുന്നു. ഇത്തരം അപകടങ്ങള്‍ ഇല്ലാതാക്കാനാണ് ‘ഡിറ്റക്ടേഴ്സ്’ പോലുള്ള സംവിധാനം സ്ഥാപിക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.

ചരിത്രം തിരുത്തി മഹാവിസ്മയം തമോഗർത്ത ഫോട്ടോക്ക് പിന്നിൽ മലയാളി ശാസ്ത്രജ്ഞയും. മാന്നാർ സ്വദേശി ധന്യ ജി നായർ (27) ആണ് കേരളത്തിന്റെ അഭിമാനമായത്. കുരട്ടിക്കാട് തിരുവഞ്ചേരി ടി എസ് ഗോപാലകൃഷ്ണൻ നായരുടെയും സരസ്വതി ജി നായരുടെയും മകളാണ്.

മാന്നാർ ശ്രീഭുവനേശ്വരി ഹയർ സെക്കൻഡറി സ്കൂൾ, തിരുവല്ല മാർത്തോമ്മ കോളജ് (ബിഎസ്‍സി), പുണെ യൂണിവേഴ്സിറ്റി (എംഎസ്‌സി) എന്നിവിടങ്ങളിലെ പഠനത്തിനു ശേഷം പുണെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിൽ ആസ്ട്രോ ഫിസിക്സ് പ്രോജക്ടുകൾ ചെയ്ത ധന്യ, ജർമനിയിലെ മാക്സ്പ്ലാങ്ക് വാഴ്സിറ്റിയിൽ നിന്നു പിഎച്ച്ഡി നേടി. ഇപ്പോൾ നെതർലൻഡ്സിൽ ശാസ്ത്രജ്ഞയായി ജോലി ചെയ്യുന്നു. സഹോദരന്മാരായ ഡോ.ടി.ജി. ഗോപകുമാർ കാൻപുർ ഐഐടിയിലെ പ്രഫസറും ശ്യാം ജി.നായർ ഡൽഹിയിൽ ഫാഷൻ ഡിസൈനറും സ്റ്റൈലിസ്റ്റുമാണ്.

പ്രപഞ്ച രഹസ്യങ്ങളിലൊന്നായ തമോർഗത്തം (Black Hole) ചരിത്രത്തിലാദ്യമായിട്ടാണ് ക്യാമറയിൽ പതിഞ്ഞത്. ഇതുവരെ ഭാവനയിൽ മാത്രം ചിത്രീകരിച്ചിരുന്ന തമോഗർത്ത പ്രതിഭാസത്തിന്റെ ചിത്രമാണ് ഇപ്പോൾ ക്യാമറയിലൂടെ പകർത്തിയിരിക്കുന്നത്. ഭൂമിയുടെ പല ഭാഗത്തായി സ്ഥാപിച്ചിരുന്ന 8 ഇവന്റ് ഹൊറൈസൻസ് ടെലിസ്‌കോപ്പുകൾ ഉപയോഗിച്ചാണ് ചിത്രമെടുത്തത്.

രാജ്യാന്തര ജ്യോതിശാസ്ത്ര സമൂഹം 2012 ൽ ആരംഭിച്ച പ്രവർത്തനങ്ങളാണ് ഇപ്പോൾ ചരിത്രപരമായ കണ്ടെത്തലിൽ എത്തിനിൽക്കുന്നത്. ഭൂമിയിൽ നിന്നു 5 കോടി പ്രകാശവർഷം അകലെയുള്ള ‘മെസിയർ 87’ നക്ഷത്രസമൂഹത്തിലെ തമോഗർത്തത്തെയാണു ശാസ്ത്രജ്ഞർ കണ്ടെത്തിയത്. സൂര്യന്റെ 650 ബില്ല്യൻ മടങ്ങ് പിണ്ഡമുള്ളതാണ് ഈ തമോഗർത്തം. കറുത്ത ഒരു വൃത്തത്തിനു ചുറ്റും പ്രഭാവലയങ്ങളോടു കൂടിയ ചിത്രമാണ് ഇന്നലെ ഗവേഷകർ പുറത്തുവിട്ടത്. പ്രകാശം പോലും അകത്തേക്കു വലിച്ചെടുക്കുന്നതിനാൽ തമോഗർത്തത്തിന്റെ പടം ഇതുവരെ പകർത്താനായിരുന്നില്ല.

‌ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ച ഇവന്റ് ഹൊറൈസൻസ് ടെലിസ്‌കോപ്പുകൾ 2017 ഏപ്രിലിലാണ് നിരീക്ഷണം തുടങ്ങിയത്. ഇവയുടെ കണ്ടെത്തലുകൾ ഏകീകരിച്ച് ചിത്രമാക്കി മാറ്റുകയായിരുന്നു. വാഷിങ്ടനു പുറമേ ബ്രസൽസ് സാന്തിയാഗോ, ഷാങ്ഹായ്, തായ്പേയ്, ടോക്കിയോ എന്നിവിടങ്ങളിലും ഒരേസമയം മാധ്യമസമ്മേളനം നടത്തിയാണ് ഈ ചിത്രം പുറത്തുവിട്ടത്. ഇതിന് പിന്നാലെ സൈബർ ലോകത്ത് ചിത്രം വൈറലായിരുന്നു.

ലണ്ടന്‍: നോ-ഡീല്‍ ബ്രെക്‌സിറ്റിന് വേണ്ടിയുള്ള പ്രാഥമിക തയ്യാറെടുപ്പുകള്‍ക്കായി നിയോഗിക്കപ്പെട്ട 6,000 സിവില്‍ സെര്‍വന്റ്‌സിന് പിന്‍വലിച്ച് യു.കെ. ഈയിനത്തില്‍ രാജ്യം ചെലവഴിച്ചത് ഏതാണ്ട് 1.5 ബില്യണ്‍ പൗണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പുതിയ സാഹചര്യത്തില്‍ ഇത്രയധികം സിവില്‍ സര്‍വെന്റ്‌സിനെ ഉപയോഗിക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തലത്തില്‍ ഉയര്‍ന്നിരിക്കുന്ന തീരുമാനമെന്നാണ് സൂചന. സംഭവത്തില്‍ പ്രധാനമന്ത്രി തെരേസ മേയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ലേബര്‍ പാര്‍ട്ടി രംഗത്ത് വന്നിട്ടുണ്ട്. രാജ്യത്തെ സംബന്ധിച്ച് ഇത്രയും തുക അധിക ചെലവായിരുന്നുവെന്നും നോ-ഡീല്‍ ബ്രെക്‌സിറ്റിന്റെ സാധ്യത നിലനിര്‍ത്താന്‍ തെരേസ മേയുടെ തന്ത്രമായിരുന്നു ഇതെന്നും ലേബര്‍ നേതാവ് ഹിലാരി ബെന്‍ പ്രതികരിച്ചു.

ഏതാണ്ട് 16,000 സിവില്‍ സെര്‍വെന്റ്‌സായിരുന്നു ബ്രെക്‌സിറ്റ് കാര്യങ്ങള്‍ക്കായി പ്രവര്‍ത്തിച്ചിരുന്നത്. ഇതില്‍ 6,000 പേരെയാണ് ഇപ്പോള്‍ ഒഴിവാക്കിയിരിക്കുന്നത്. ഇവര്‍ സാധാരണ ചെയ്തിരുന്ന മറ്റു ജോലികളിലേക്ക് തിരികെ പോകും. നോ-ഡീല്‍ ബ്രെക്‌സിറ്റ് സംഭവിച്ചാല്‍ കാര്യങ്ങള്‍ രാജ്യത്തിന് പ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്ന് നേരത്തെ നിരീക്ഷകര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ വലിയൊരു വിഭാഗം നോ-ഡീല്‍ പ്രതിസന്ധികള്‍ മറികടക്കാനായി തയ്യാറെടുപ്പുകള്‍ ആരംഭിച്ചത്. എന്നാല്‍ ബ്രെക്‌സിറ്റുമായി നടക്കുന്ന പുതിയ നീക്കുപോക്കുകള്‍ മാറിമറിഞ്ഞതോടെയാണ് ഇവരെ പിന്‍വലിക്കാന്‍ മേയ് സര്‍ക്കാര്‍ തീരുമാനിക്കുന്നത്. നേരത്തെ താന്‍ അവതരിപ്പിക്കുന്ന ഡീല്‍ പാര്‍ലമെന്റ് പാസാക്കിയാല്‍ രാജിവെക്കാന്‍ തയ്യാറാണെന്ന് തെരേസ മേയ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ രാജി സന്നദ്ധതയും മേയുടെ രക്ഷക്കെത്തിയില്ലെന്നതാണ് സത്യം.

താന്‍ വെക്കുന്ന നയരേഖ അംഗീകരിക്കുക അല്ലെങ്കില്‍ കാര്യങ്ങള്‍ നോ-ഡീലിലേക്ക് കടക്കുമെന്ന് പ്രധാനമന്ത്രിയുടെ ശാഠ്യത്തിന്റെ ബാക്കി പത്രമാണ് നിലവില്‍ നടക്കുന്ന പ്രശ്‌നങ്ങളെന്ന് ഹിലാരി ബെന്‍ കുറ്റപ്പെടുത്തുന്നു. ലേബര്‍ പാര്‍ട്ടി മേയ്‌ക്കെതിരെ സമാന വിമര്‍ശനങ്ങള്‍ മുന്‍പും ഉന്നയിച്ചിരുന്നു. മേയുടെ ശാഠ്യങ്ങളാണ് കാര്യങ്ങള്‍ പ്രതികൂലമാക്കിയതെന്ന് ലേബര്‍ ആരോപിക്കുന്നു. പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഡീലില്‍ വലിയ മാറ്റങ്ങളില്ലാതെ കോമണ്‍സിന്റെ അംഗീകാരം മേയ്ക്ക് ലഭിക്കില്ലെന്നാണ് ജെറമി കോര്‍ബന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍ ഡീലില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ മേയ് തയ്യാറായേക്കില്ല.

Copyright © . All rights reserved