Main News

ലണ്ടന്‍: പി.എന്‍.ബി.തട്ടിപ്പ് കേസില്‍ യു.കെയില്‍ അറസ്റ്റിലായ ഡയമണ്ട് വ്യാപാരി നീരവ് മോഡിക്ക് കൂട്ട് അധോലോക കുറ്റവാളി ദാവൂദ് ഇബ്രഹാമിന്റെ വലംകൈയെന്ന് റിപ്പോര്‍ട്ടുകള്‍. യു.കെ മാധ്യമങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. അമേരിക്കയ്ക്ക് കൈമാറാനിരിക്കുന്ന കൊടുംകുറ്റവാളിയും ദാവൂദ് ഇബ്രഹാമിന്റെ വലംകൈയുമായ ജാബിര്‍ മോത്തിയെ പാര്‍പ്പിച്ചിരിക്കുന്ന അതേ ജയിലിലാണ് നീരവ് മോഡിയുമുള്ളത്. ജാബിര്‍ മോത്തിയെ ഉടന്‍ അമേരിക്കയ്ക്ക് കൈമാറാനാണ് ബ്രിട്ടന്‍ പദ്ധതിയിടുന്നത്. സൗത്ത് ലണ്ടനിലെ ജയിലിലാണ് നിലവില്‍ മോഡിയെ പാര്‍പ്പിച്ചിരിക്കുന്നത്.

അതേസമയം നീരവ് മോദിയുടെ ജാമ്യാപേക്ഷ ലണ്ടനിലെ കോടതി നേരത്തെ തള്ളിയിരുന്നു. വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയാണ് നീരവ്മോദിക്ക് ജാമ്യം നിഷേധിച്ചത്. ജാമ്യത്തിന് വേണ്ടി നീരവിന്റെ അഭിഭാഷകന്‍ ശ്രമിച്ചെങ്കിലും പ്രോസിക്യൂഷന്‍ ശക്തമായ നിലപാട് സ്വീകരിച്ചതിനാല്‍ കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. ഇതോടെ കേസ് വീണ്ടും പരിഗണിക്കുന്ന മാര്‍ച്ച് 29 വരെ മോഡിക്ക് ജയിലില്‍ കഴിയേണ്ടിവരുമെന്ന് ഉറപ്പായി. മോഡിയെ ഇന്ത്യക്ക് വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ലണ്ടന്‍ കോടതിയെ ഉടന്‍ സമീപിച്ചേക്കുമെന്നും വാര്‍ത്തകളുണ്ട്. ജാബിര്‍ മോത്തിയുമായി നീരവിന് ബന്ധമുള്ളതായി സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടുകളൊന്നും പുറത്തുവന്നിട്ടില്ല.

പഞ്ചാബ് നാഷനല്‍ ബാങ്കില്‍നിന്ന് 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ മുഖ്യ പ്രതികളാണ് നീരവ് മോദിയും അമ്മാവനായ മെഹുല്‍ ചോക്‌സിയും. സംഭവത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം ഉണ്ടായതോടെ ഇരുവരും രാജ്യം വിട്ടു. യു.കെയില്‍ രാഷ്ട്രീയ അഭയം തേടാനായിരുന്നു മോഡിയുടെ പദ്ധതി. എന്നാല്‍ ഇന്ത്യന്‍ ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ അപേക്ഷ പരിഗണിച്ച് നേരത്തെ നീരവ് മോദിക്കെതിരെ ലണ്ടന്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. ഇതനുസരിച്ച് ഒരാഴ്ച്ച മുന്‍പ് സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് നീരവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ന്യൂസ് ഡെസ്ക്

ബ്രിട്ടണിൽ ഭരണാഘടനാ പ്രതിസന്ധി രൂക്ഷമാക്കിക്കൊണ്ട് പാർലമെന്റിൽ തെരേസ മേയുടെ ബ്രെക്സിറ്റ് പദ്ധതി വീണ്ടും പരാജയപ്പെട്ടു. യൂറോപ്യൻ യൂണിയനുമായി ഉണ്ടാക്കിയ എഗ്രിമെന്റ് അംഗീകരിക്കണമെന്നും മെയ് 22 വരെ ബ്രെക്സിറ്റ് നീട്ടി വയ്ക്കണമെന്നുമുള്ള പ്രധാനമന്ത്രിയുടെ അഭ്യർത്ഥന പാർലമെന്റ് തള്ളി. 286 എംപിമാർ പ്രമേയത്തെ അനുകൂലിച്ചപ്പോൾ 344 എംപിമാർ എതിർത്തു.

പാർലമെൻറിന്റെ തീരുമാനം ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുന്നതാണെന്ന് തെരേസ മേ പറഞ്ഞു. നോ ഡീൽ ബ്രെക്സിറ്റിന് സാധ്യത ഇതു മൂലം  സൃഷ്ടിക്കപ്പെട്ടേക്കാമെന്ന് യൂറോപ്യൻ യൂണിയൻ പ്രതികരിച്ചു. ബ്രിട്ടണിൽ പൊതുതിരഞ്ഞെടുപ്പിനും രണ്ടാമതൊരു റഫറണ്ടത്തിനും ഉള്ള സാഹചര്യത്തിലേയ്ക്കാണ് രാജ്യം നീങ്ങുന്നത്. ഏപ്രിൽ 12 ന് മുൻപ് പാർലമെന്റിന് ഒരു തീരുമാനത്തിൽ എത്താൻ കഴിഞ്ഞില്ലെങ്കിൽ നോ ഡീൽ ബ്രെക്സിറ്റ് ഉണ്ടാവും. ഉടൻ പാർലമെന്റിൽ ഒരു സമവായം ഉണ്ടാകാത്ത പക്ഷം ബ്രെക്സിറ്റ് അനന്തമായി നീളാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

പ്രധാനമന്ത്രി രാജിവയ്ക്കണമെന്നും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്നും ലേബർ ലീഡർ ജെറമി കോർബിൻ പാർലമെന്റിൽ ആവശ്യപ്പെട്ടു. ആയിരക്കണക്കിനാളുകൾ ലണ്ടനിൽ പാർലമെന്റ് സ്ക്വയറിലേയ്ക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കുകയാണ്. ബ്രെക്സിറ്റിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിച്ചു തുടങ്ങിയിട്ടുണ്ട്.

ലണ്ടന്‍: ശരീരം കത്തിയമര്‍ന്ന് മാംസം മണക്കുന്ന അവസ്ഥയിലെത്തിയാല്‍ എന്താകും മനുഷ്യരുടെ അവസ്ഥ! സ്വഭാവികമായും വേദന സഹിക്കവയ്യാതെ അവര്‍ ശക്തിയേറിയ വേദന സംഹാരികളുടെ സഹായം തേടും. എന്നാല്‍ ബ്രിട്ടനിലെ വൈറ്റ് ബ്രിഡ്ജിലെ ജോ കാമറൂണ്‍ എന്ന 62 കാരിയുടെ കഥ മറ്റൊന്നാണ്. ജോ കാമറൂണ്‍ വേദന തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെട്ട മുത്തശ്ശിയാണ്. നുള്ളിയാലും ചെറുതായൊന്നും തല്ലിയാലും വേദന അറിയാത്ത സാധാരണ മാറ്റമല്ലിത്. തീപിടിച്ച് മാസം ഗന്ധം വന്നാലും കാമറൂണിന് വേദന അറിയില്ല. ഓപ്പറേഷന്‍ തിയേറ്ററില്‍ പോലും വേദന സംഹാരിയുടെ ആവശ്യമില്ലാത്ത അവസ്ഥയിലേക്ക് ഇവര്‍ മാറി കഴിഞ്ഞു. ശാസ്ത്രലോകം തന്നെ അമ്പരന്നിരിക്കുന്ന ഈ മാറ്റത്തിന് പിന്നിലെ കൃതമായ കാരണങ്ങള്‍ ഇപ്പോഴും വ്യക്തമല്ല. ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് ബാധിച്ച് കാമറൂണിന്റെ ഇടുപ്പ് പൂര്‍ണമായും ദ്രവിച്ചു പോയതോടെയാണ് വേദനയില്ലാത്ത വ്യക്തിയാണ് ഇവരെന്ന് ഡോക്ടര്‍മാര്‍ തിരിച്ചറിയുന്നത്. ശക്തമായ വേദനയുണ്ടാക്കുന്ന രോഗാവസ്ഥയാണ് ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്.

രോഗം ബാധിച്ചതിന് ശേഷം ഇടുപ്പെല്ല് മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ നടത്തിയിരുന്നു. ശസ്ത്രക്രിയ നടത്തുമ്പോള്‍ ഇവര്‍ക്ക് പ്രത്യേകിച്ച് വേദനയൊന്നും ഉണ്ടായില്ല. മാത്രമല്ല ഓപ്പറേഷന്‍ സമയത്ത് വേദനസംഹാരികളൊന്നും കഴിക്കാന്‍ കൂട്ടാക്കിയതുമില്ല. ഇതില്‍ സംശയം തോന്നിയ ഡോക്ടര്‍മാര്‍ പരിശോധനയിലൂടെ ജോ കാമറൂണിന് സംഭവിച്ച അപൂര്‍വ ജനിതകമാറ്റം തിരിച്ചറിയുന്നത്. കൂടുതല്‍ മെഡിക്കല്‍ ടെസ്റ്റുകള്‍ക്ക് കാണറൂണിനെ വിധയമാക്കിയതോടെ ജനിതക മാറ്റം വേദന തിരിച്ചറിയാനുള്ള ഇവരുടെ കഴിവിനെ പൂര്‍ണമായും ഇല്ലാതാക്കിയതായി ഡോക്ടര്‍മാര്‍ കണ്ടെത്തി. വേദന അറിയാന്‍ കഴിയാതിരിക്കുക എന്നത് കോടിക്കണക്കിന് ആളുകളില്‍ ഒരാള്‍ക്കു മാത്രം വരുന്ന അവസ്ഥയാണ്. വേദന അറിയാന്‍ കഴിയാത്തതു മൂലം ജോ കാമറൂണിന് നിരവധി പ്രതിസന്ധികളും നേരിടേണ്ടി വന്നിട്ടുണ്ട്.

പാചകം ചെയ്യുന്നതിനിടയില്‍ അടുപ്പില്‍ നിന്നു പൊള്ളലേറ്റെങ്കിലും ജോ അത് അറിഞ്ഞില്ല. ഒടുവില്‍ സ്വന്തം മാംസം കത്തുന്ന മണം വന്നപ്പോള്‍ മാത്രമാണ് തീ പിടിച്ച വിവരം അറിഞ്ഞത്. പാചകം ചെയ്യുന്നതിടയില്‍ കൈ മുറിഞ്ഞാല്‍ പോലും ജോയ്ക്ക് അറിയാന്‍ കഴിയില്ല. കൈയില്‍ നിന്ന് ചോര വരുമ്പോള്‍ മാത്രമാണ് മുറിവേറ്റ വിവരം ഇവര്‍ അറിയുന്നത്. ശരീരത്തില്‍ ഉണ്ടാകുന്ന മുറിവുകള്‍ വളരെ പെട്ടെന്ന് ഭേദമാകുന്നത് കൊണ്ട് ഇത് ഒരു പ്രശ്നമായും അവര്‍ക്ക് അനുഭവപ്പെട്ടിരുന്നില്ല. എട്ടാം വയസില്‍ സ്‌കേറ്റിങ്ങിനിടെ വീണ് കയ്യൊടിഞ്ഞിട്ടും ജോ അറിഞ്ഞില്ല. മകളുടെ കൈ അസാധാരണമാംവിധം തൂങ്ങിക്കിടക്കുന്നത് കണ്ട അമ്മയാണ് കൈ ഒടിഞ്ഞ വിവരം തിരിച്ചറിഞ്ഞത്. അനസ്തേഷ്യ കൂടാതെ വെരിക്കോസ് വെയിനിന് ശസ്ത്രക്രിയ നടത്തിയതും പല്ലെടുത്ത ശേഷം മരവിപ്പിക്കാതെ സ്റ്റിച്ചിട്ടതും അടക്കം നിരവധി അനുഭവങ്ങളാണ് ഇവര്‍ക്ക് പറയാനുള്ളത്. പ്രസവം പോലും അസാധരണമായ ഒരു അനുഭവം എന്നതില്‍ കവിഞ്ഞ് മറ്റൊരു തരത്തിലുള്ള ബുദ്ധിമുട്ടും ജോയ്ക്ക് ഉണ്ടായിരുന്നില്ല. 62-ാം വയസിലാണ് തനിക്ക് ജനിതക മാറ്റം സംഭവിച്ച വിവരം ഇവര്‍ അറിഞ്ഞത്.

ലണ്ടന്‍: ബ്രെക്‌സിറ്റില്‍ എം.പിമാരുടെ പിന്തുണ ഉറപ്പിക്കാന്‍ അവസാന ശ്രമത്തിന് തയ്യാറെടുക്കുന്നു തെരേസ മേയ് വലിയ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് ഒരുങ്ങുന്നതായി സൂചന. പകുതിയോളം വരുന്ന ബ്രെക്‌സിറ്റിന്റെ കരട് രൂപം വെള്ളിയാഴ്ച്ച മേയ് എം.പിമാര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുമെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ രണ്ട് തവണയും വ്യക്തമായ ഭൂരിപക്ഷത്തോടെ ബ്രെക്‌സിറ്റ് നയരേഖ പാര്‍ലമെന്റില്‍ പരാജയപ്പെട്ടിരുന്നു. സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ള വിമത നീക്കമുള്‍പ്പെടെ മേയ്ക്ക് മുന്നില്‍ പ്രതിസന്ധികള്‍ ഏറെയാണ്. ചരിത്രത്തിലെ തന്നെ വലിയ ഭൂരിപക്ഷത്തില്‍ പരാജയപ്പെട്ട ബില്‍ എന്ന നിലയില്‍ മൂന്നാമതും എം.പിമാര്‍ക്ക് മുന്നിലെത്തുമ്പോള്‍ കൂടുതല്‍ ശക്തമായ നയരേഖയുണ്ടാക്കാന്‍ മേയ് ശ്രമിക്കും.

വിമത നീക്കം ശക്തിയാര്‍ജിച്ചതാണ് രണ്ട് തവണയും ബ്രെക്‌സിറ്റ് ഡീല്‍ പാര്‍ലമെന്റില്‍ ദയനീയമായി പരാജയപ്പെടാന്‍ കാരണം. പാര്‍ട്ടിക്കുള്ളില്‍ തന്നെ മേയ്‌ക്കെതിരെ പടയൊരുക്കം ശക്തമാകുന്നതായിട്ടാണ് സൂചന. ഇത്തവണയും പാര്‍ലമെന്റില്‍ പിന്തുണ നേടാന്‍ മേയ്ക്ക് കഴിഞ്ഞില്ലെങ്കില്‍ പാര്‍ട്ടി തന്നെ നേരിട്ട് നേതൃമാറ്റം ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന. താന്‍ അവതരിപ്പിച്ച ബ്രെക്സിറ്റ് ഡീലിനെ പിന്തുണച്ചാല്‍ രാജിവെക്കാന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി തെരേസ മേയ് കഴിഞ്ഞ ദിവസം നടന്ന എം.പിമാരുടെ യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. നമ്മുടെ രാജ്യത്തിനും പാര്‍ട്ടിക്കും ഹിതകരമായ തീരുമാനത്തില്‍ എത്താന്‍ കഴിഞ്ഞാല്‍ നേരത്തേ തീരുമാനിച്ചതിലും മുമ്പ് പ്രധാനമന്ത്രി പദത്തില്‍ നിന്ന് ഒഴിയാന്‍ തയ്യാറാണെന്നാണ് മേയ് ബാക്ക് ബെഞ്ച് എംപിമാരെ അറിയിച്ചത്. അടുത്ത ഘട്ടം ബ്രെക്സിറ്റ് ചര്‍ച്ചകള്‍ താന്‍ നയിക്കേണ്ടെന്നാണ് ടോറി ബാക്ക്ബെഞ്ച് എംപിമാരുടെ അഭിപ്രായമെന്ന് തനിക്ക് അറിയാമെന്നും ഒരിക്കലും ഈ അഭിപ്രായത്തിന് എതിരായി താന്‍ പ്രവര്‍ത്തിക്കില്ലെന്നും അവര്‍ എംപിമാരുടെ യോഗത്തില്‍ പറഞ്ഞു.

അതേസമയം എന്തുവന്നാലും മേയ് കൊണ്ടുവരുന്ന ഡീലിനെ അനുകൂലിക്കുകയില്ലെന്ന നിലപാടിലാണ് ടോറിയുടെ സഖ്യകക്ഷിയായ ഡി.യു.പി. സഖ്യകക്ഷികളുടെ പിന്തുണയില്ലാതെ ഡീല്‍ പാസാക്കാന്‍ മേയ് നന്നായി വിയര്‍ക്കുകയും ചെയ്യും. ലേബറിലെ ചില എംപിമാര്‍ക്ക് മേയ് കൊണ്ടുവരുന്ന ഡീലിനോട് താല്‍പ്പര്യമുള്ളതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും പ്രതിപക്ഷ പിന്തുണ ഉറപ്പിക്കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ വിമതര്‍ ഉള്‍പ്പെടെയുള്ള സ്വന്തം പാര്‍ട്ടി എം.പിമാരുടെയും സഖ്യകക്ഷി അംഗങ്ങളുടെയും പിന്തുണ മേയ്ക്ക് അനിവാര്യമാണ്. പ്രധാനമന്ത്രിയുടെ ഡീലിന് പാര്‍ലമെന്റ് പിന്തുണ നല്‍കുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് ജസ്റ്റിസ് സെക്രട്ടറി ഡേവിഡ് ഗോക്ക് ഇന്നലെ പ്രതികരിച്ചിരുന്നു.

താന്‍ അവതരിപ്പിച്ച ബ്രെക്‌സിറ്റ് ഡീലിനെ പിന്തുണച്ചാല്‍ രാജിവെക്കാന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി തെരേസ മേയ്. നമ്മുടെ രാജ്യത്തിനും പാര്‍ട്ടിക്കും ഹിതകരമായ തീരുമാനത്തില്‍ എത്താന്‍ കഴിഞ്ഞാല്‍ നേരത്തേ തീരുമാനിച്ചതിലും മുമ്പ് പ്രധാനമന്ത്രി പദത്തില്‍ നിന്ന് ഒഴിയാന്‍ തയ്യാറാണെന്നാണ് മേയ് ബാക്ക്‌ബെഞ്ച് എംപിമാരെ അറിയിച്ചത്. അടുത്ത ഘട്ടം ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ താന്‍ നയിക്കേണ്ടെന്നാണ് ടോറി ബാക്ക്‌ബെഞ്ച് എംപിമാരുടെ അഭിപ്രായമെന്ന് തനിക്ക് അറിയാമെന്നും ഒരിക്കലും ഈ അഭിപ്രായത്തിന് എതിരായി താന്‍ പ്രവര്‍ത്തിക്കില്ലെന്നും അവര്‍ എംപിമാരുടെ യോഗത്തില്‍ പറഞ്ഞു. അതേസമയം ഡീലിനെ പിന്തുണക്കില്ലെന്ന തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് ടോറി സഖ്യകക്ഷിയായ ഡിയുപി പ്രതികരിച്ചത്.

മേയുടെ പ്രഖ്യാപനം റിബല്‍ എംപിമാരുടെ നിലപാടിനെ സ്വാധീനിച്ചിട്ടുണ്ടെങ്കിലും ഡിയുപിയുടെ നിലപാട് നമ്പര്‍ 10ന് വന്‍ തിരിച്ചടിയാണെന്ന് ബിബിസിയിലെ ലോറ ക്വേന്‍സ്‌ബെര്‍ഗ് പറയുന്നു. ഡിയുപി കടുത്ത നിലപാടില്‍ നിന്ന് പിന്മാറുമോ എന്നാണ് യൂറോപ്യന്‍ റിസര്‍ച്ച് ഗ്രൂപ്പ് ചെയര്‍മാന്‍ ജേക്കബ് റീസ് മോഗ് അടക്കമുള്ള ബ്രെക്‌സിറ്റ് അനുകൂലികളായ ടോറികള്‍ ഉറ്റുനോക്കുന്നത്. അറ്റകൈ പ്രയോഗമെന്ന നിലയില്‍ രാജി സന്നദ്ധത പ്രധാനമന്ത്രി അറിയിച്ചെങ്കിലും ബാക്ക്‌സ്റ്റോപ്പ് വിഷയത്തില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്താതെയുള്ള ഡീലിന് പിന്തുണ നല്‍കാനാണ് മേയ് ആവശ്യപ്പെടുന്നതെന്ന് ഡിയുപി നേതാവ് ആര്‍ലീന്‍ ഫോസ്റ്റര്‍ പറഞ്ഞു. യുകെയുടെ അഖണ്ഡതയ്ക്ക് ഭീഷണിയാകുന്ന ഒന്നാണ് ബാക്ക്‌സ്റ്റോപ്പ് എന്നാണ് ഫോസ്റ്റര്‍ അഭിപ്രായപ്പെട്ടത്.

ഐക്യം ഇല്ലാതാക്കുന്ന ഒരു നടപടിക്കും ഡിയുപി പിന്തുണ നല്‍കില്ലെന്നും അവര്‍ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ ഡീലിന് പാര്‍ലമെന്റ് പിന്തുണ നല്‍കുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് ജസ്റ്റിസ് സെക്രട്ടറി ഡേവിഡ് ഗോക്ക് പറഞ്ഞു. അതിനുള്ള ലക്ഷണങ്ങള്‍ കാണാന്‍ കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഡീല്‍ പാസായാല്‍ പുതിയ ബ്രെക്‌സിറ്റ് തിയതിയായ മെയ് 22നു ശേഷം രാജി സമര്‍പ്പിക്കാമെന്നും പുതിയ പ്രധാനമന്ത്രി ചുമതലയേല്‍ക്കുന്നതു വരെ തുടരുമെന്നുമാണ് മേയ് 1922 കമ്മിറ്റി യോഗത്തില്‍ പറഞ്ഞത്.

ഇന്‍ഹേലറുകള്‍ ശരിയായ വിധത്തില്‍ ഉപയോഗിക്കാത്തതിനാല്‍ ആസ്ത്മ രോഗികളില്‍ അപായ സാധ്യത ഉയര്‍ന്ന നിരക്കിലെന്ന് ചാരിറ്റി. ആസ്തമ രോഗികളില്‍ പകുതിയോളം പേരും ഇന്‍ഹേലര്‍ ശരിയായ വിധത്തിലല്ല ഉപയോഗിക്കുന്നതെന്ന് ഗവേഷണങ്ങളില്‍ വ്യക്തമായിരുന്നു. ഇന്‍ഹേലര്‍ ഉപയോഗവും അവയുടെ കാര്യക്ഷമതയും പരിശോധിക്കാനുള്ള അവസരങ്ങള്‍ രോഗികളില്‍ അഞ്ചിലൊരാള്‍ക്ക് വീതം ലഭ്യമാകുന്നില്ലെന്നും ആസ്തമ യുകെ നടത്തിയ പഠനത്തില്‍ വ്യക്തമായി. 10,000 രോഗികളിലാണ് പഠനം നടത്തിയത്. 21 വിവിധ തരത്തിലുള്ള ഇന്‍ഹേലറുകളും സ്‌പേസറുകളും നേസല്‍ സ്‌പ്രേകളും എങ്ങനെയാണ് ശരിയായ ഉപയോഗിക്കേണ്ടതെന്ന് വ്യക്തമാക്കുന്ന മൂന്നു മിനിറ്റ് വീതം ദൈര്‍ഘ്യമുള്ള വീഡിയോകളും ചാരിറ്റി പുറത്തു വിട്ടു. ആസ്തമ രോഗികള്‍ക്കുള്ള ഏറ്റവും പ്രധാനപ്പെട്ട ചികിത്സയാണ് ഇന്‍ഹേലര്‍ എന്ന് ജിപിയും ചാരിറ്റിയുടെ ക്ലിനിക്കല്‍ തലവനുമായ ഡോ.ആന്‍ഡി വിറ്റമോര്‍ പറഞ്ഞു.

അതുകൊണ്ടുതന്നെ രോഗികള്‍ ഇന്‍ഹേലറുകളുടെ പ്രാധാന്യം മനസിലാക്കി അവ പരിശോധനാ വിധേയമാക്കാന്‍ ശ്രമിക്കാത്തത് ഗുരുതരമായ സാഹചര്യമാണ്. ഒരു ജിപിയെയൊ ആസ്തമ നഴ്‌സിനെയോ സന്ദര്‍ശിച്ചാണ് ഇത് ചെയ്യേണ്ടത്. പല വിധത്തിലുള്ള ഇന്‍ഹേലറുകള്‍ ലഭ്യമാണ്. അവയുടെ ഉപയോഗ രീതികളും വ്യത്യസ്തമാണ്. അതുകൊണ്ടു തന്നെ ഇവയുടെ ഉപയോഗ രീതികള്‍ മനസിലാക്കുക എന്നത് രോഗികള്‍ക്കും ആരോഗ്യ വിദഗ്ദ്ധര്‍ക്കും ബുദ്ധിമുട്ടേറിയ കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ ഇന്‍ഹേലര്‍ വാങ്ങുമ്പോള്‍ ശരിയായ വിധത്തില്‍ ഉപയോഗിക്കുന്ന രീതികള്‍ രോഗികള്‍ മറക്കുന്ന ദുശ്ശീലവും കണ്ടു വരുന്നുണ്ട്. ഇന്‍ഹേലര്‍ ശരിയായ വിധത്തിലല്ല പിടിക്കുന്നതെങ്കില്‍ മരുന്ന് പൂര്‍ണ്ണമായും ഉള്ളിലെത്തില്ല. വായില്‍ മരുന്ന് പറ്റിപ്പിടിക്കുന്നത് മറ്റു പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും.

മരുന്ന് അകത്തേക്ക് വലിക്കുന്ന ശക്തി കുറയുന്നതും കൂടിപ്പോകുന്നതും മറ്റു തരത്തിലുള്ള പിഴവുകളാണ്. അതുപോലെ മറ്റൊരു തകരാറാണ് ഉപയോഗത്തിനു മുമ്പ് ഇന്‍ഹേലര്‍ കുലുക്കാത്തത്. വര്‍ഷത്തിലൊരിക്കല്‍ രോഗികള്‍ ഇന്‍ഹേലര്‍ ടെക്‌നിക്ക് ജിപിയുടെ അടുത്തോ ആസ്തമ നഴ്‌സിന്റെ അടുത്തോ എത്തി പരിശോധിക്കണമെന്നാണ് ദേശീയ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പറയുന്നത്. ഇന്‍ഹേലര്‍ ഉപയോഗത്തിലെ പിഴവുകള്‍ ഒഴിവാക്കാന്‍ കഴിഞ്ഞാല്‍ ജീവനു തന്നെ ഭീഷണിയായേക്കാവുന്ന ആസ്തമ അറ്റാക്കില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കുമെന്നും ചാരിറ്റി പുറത്തിറക്കുന്ന വീഡിയോകള്‍ രോഗികള്‍ ശ്രദ്ധാപൂര്‍വ്വം കാണണമെന്നും ഡോ.വിറ്റമോര്‍ പറഞ്ഞു.

ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട് എംപിമാര്‍ നിര്‍ദേശിച്ച പരിഹാര മാര്‍ഗ്ഗങ്ങള്‍ക്ക് ഒന്നിനും കോമണ്‍സ് വോട്ടെടുപ്പുകളില്‍ ഭൂരിപക്ഷ പിന്തുണയില്ല. യൂറോപ്യന്‍ യൂണിയന്‍ വിടുന്ന വിഷയത്തില്‍ സമവായമുണ്ടാക്കാന്‍ എട്ടു മാര്‍ഗ്ഗങ്ങളായിരുന്നു നിര്‍ദേശിക്കപ്പെട്ടത്. യൂറോപ്യന്‍ യൂണിയനുമായുള്ള കസ്റ്റംസ് യൂണിയന്‍ തുടരുക, ഉടമ്പടിയില്‍ ഹിതപരിശോധന നടത്തുക തുടങ്ങിയ നിര്‍ദേശങ്ങള്‍ അടക്കമുള്ള ഇവയില്‍ വോട്ടെടുപ്പു പരമ്പര തന്നെയാണ് കോമണ്‍സില്‍ നടന്നത്. പാര്‍ലമെന്റില്‍ ഇത്തരമൊരു ഫലമുണ്ടായത് മന്ത്രിമാര്‍ നിര്‍ദേശിച്ച ഡീലാണ് മികച്ചതെന്ന് വ്യക്തമാക്കുന്നുവെന്ന് ബ്രെക്‌സിറ്റ് സെക്രട്ടറി സ്റ്റീഫന്‍ ബാര്‍ക്ലേയ് പ്രതികരിച്ചു. തന്റെ ഡീലിന് പിന്തുണ നല്‍കിയാല്‍ പ്രധാനമന്ത്രി പദം ഒഴിയാന്‍ തയ്യാറാണെന്ന് തെരേസ മേയ് പ്രഖ്യാപിച്ചതിനു ശേഷമാണ് വോട്ടെടുപ്പുകളില്‍ ഈ വിധത്തിലുള്ള ഫലം ഉണ്ടായത്. യൂറോപ്യന്‍ യൂണിയനുമായുള്ള പിന്‍മാറ്റ കരാറിന് അംഗീകാരം നല്‍കിയാല്‍ നേരത്തേ തീരുമാനിച്ചതിലും മുമ്പായി താന്‍ സ്ഥാനംമൊഴിയാന്‍ തയ്യാറാണെന്ന് ടോറി എംപിമാരുടെ യോഗത്തിലാണ് മേയ് അറിയിച്ചത്.

ഇതേത്തുടര്‍ന്ന് വിരുദ്ധ ചേരിയിലായിരുന്ന പല കണ്‍സര്‍വേറ്റീവ് എംപിമാരും മേയ്ക്ക് പിന്തുണ നല്‍കാന്‍ തീരുമാനിച്ചു. എന്നാല്‍ ഡീലിനെ പിന്തുണക്കില്ലെന്ന് ടോറി സഖ്യ കക്ഷിയായ ഡെമോക്രാറ്റിക് യൂണിയനിസ്റ്റുകള്‍ അറിയിച്ചിട്ടുണ്ട്. ബുധനാഴ്ച നടന്ന അപ്രതീക്ഷിത വോട്ടെടുപ്പുകള്‍ ബ്രെക്‌സിറ്റ് വിഷയത്തില്‍ പാര്‍ലമെന്റിലുണ്ടായ തടസ്സങ്ങള്‍ നീക്കുമെന്നായിരുന്നു എംപിമാര്‍ പ്രതീക്ഷിച്ചത്. ബ്രെക്‌സിറ്റ് ഡീലില്‍ ഹിതപരിശോധന, കസ്റ്റംസ് യൂണിയന്‍, ലേബര്‍ നിര്‍ദേശിച്ച ബ്രെക്‌സിറ്റ് പ്ലാന്‍, പൊതു വിപണി, ആര്‍ട്ടിക്കിള്‍ 50 റദ്ദാക്കി നോ ഡീല്‍ ഒഴിവാക്കാനുള്ള നിര്‍ദേശം, ഏപ്രില്‍ 12ഓടെ നോ ഡീല്‍, മാള്‍ട്ട്ഹൗസ് പ്ലാന്‍ ബി, ഇഎഫ്ടിഎ, ഇഇഎ എന്നിവയില്‍ അംഗത്വം തുടങ്ങിയ നിര്‍ദേശങ്ങളിലായിരുന്നു വോട്ടെടുപ്പ് നടന്നത്. എന്നാല്‍ ഇവയെല്ലാം പാര്‍ലമെന്റ് തള്ളുകയായിരുന്നു.

ഇവയില്‍ ഏറ്റവും കൂടുതല്‍ പിന്തുണ ലഭിച്ച നിര്‍ദേശം താരിഫ് രഹിത വ്യാപാരം തുടരുന്നതിനായി യുകെയും യൂറോപ്യന്‍ യൂണിയനും പുതിയ കസ്റ്റംസ് യൂണിയന്‍ രൂപീകരിക്കുക എന്നതായിരുന്നു. മുന്‍ കണ്‍സര്‍വേറ്റീവ് ചാന്‍സലര്‍ കെന്‍ ക്ലാര്‍ക്ക് അവതരിപ്പിച്ച ക്രോസ് പാര്‍ട്ടി പദ്ധതിയായിരുന്നു ഇത്. 264നെതിരെ 272 വോട്ടുകള്‍ക്കാണ് ഇത് തള്ളിയത്. മാര്‍ക്ക് ഫീല്‍ഡ്, സ്റ്റീഫന്‍ ഹാമണ്ട്, മാര്‍ഗറ്റ് ജെയിംസ്, ആന്‍ മില്‍ട്ടണ്‍, റോറി സ്റ്റുവര്‍ട്ട് എന്നീ കണ്‍സര്‍വേറ്റീവ് മന്ത്രിമാരും ഈ നിര്‍ദേശത്തെ പിന്തുണച്ചു. ക്യാബിനറ്റ് മന്ത്രിമാരൊഴികെ എല്ലാ കണ്‍സര്‍വേറ്റീവ് എംപിമാര്‍ക്കും സ്വതന്ത്ര വോട്ട് അവകാശം നല്‍കിയിരുന്നു.

കാറുകളില്‍ സ്പീഡ് ലിമിറ്ററുകള്‍ വെക്കണമെന്ന യൂറോപ്യന്‍ യൂണിയന്‍ നിബന്ധനക്കെതിരെ ഓട്ടോമൊബൈല്‍ അസോസിയേഷന്‍. ഈ നിര്‍ദ്ദേശം നടപ്പായാല്‍ ചില സുരക്ഷാ പ്രശ്‌നങ്ങള്‍ ഉടലെടുക്കാന്‍ സാധ്യതയുണ്ടെന്ന് ഓട്ടോമൊബൈല്‍ അസോസിയേഷന്‍ അറിയിച്ചു. ശരിയായ സമയത്ത് ശരിയായ വേഗത നിര്‍ണ്ണയിക്കാന്‍ ഡ്രൈവര്‍മാര്‍ക്ക് കഴിയും. എന്നാല്‍ അതിനായി സ്ഥാപിക്കുന്ന സാങ്കേതികത ഒട്ടും സുരക്ഷിതമായിരിക്കില്ലെന്ന് എഎ പ്രസിഡന്റ് എഡ്മണ്ട് കിംഗ് പറഞ്ഞു. ഏറ്റവും മികച്ച സ്പീഡ് ലിമിറ്റര്‍ ഡ്രൈവറുടെ വലതുകാലാണ്. ഇത് ശരിയായ സമയത്ത് ശരിയായ സ്പീഡ് നിര്‍ണ്ണയിക്കും. ശരിയായ വേഗമെന്നത് സ്പീഡ് ലിമിറ്റിന്റെ താഴെയായിരിക്കും മിക്ക സമയങ്ങളിലും. സ്‌കൂള്‍ പരിസരങ്ങളില്‍ കുട്ടികള്‍ ഏറെയുള്ളപ്പോള്‍ വേഗം കുറച്ചായിരിക്കും വാഹനങ്ങള്‍ പോകുന്നത്. എന്നാല്‍ സ്പീഡ് ലിമിറ്റര്‍ അതിന്റെ ഏറ്റവും ഉയര്‍ന്ന വേഗത്തില്‍ ഓടാന്‍ പ്രേരിപ്പിച്ചേക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

ചിലപ്പോള്‍ കുറച്ചു വേഗതയെടുക്കുന്നത് റോഡിലെ സുരക്ഷയ്ക്ക് അത്യാവശ്യമായിരിക്കും. ഗ്രാമപ്രദേശങ്ങളില്‍ ട്രാക്ടറുകളെ ഓവര്‍ടേക്ക് ചെയ്യാനും മോട്ടോര്‍വേയില്‍ കയറാനുമൊക്കെ ഇത് ആവശ്യമായി വരുമെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്യന്‍ യൂണിയന്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് 2022 മുതല്‍ കാറുകളില്‍ സ്പീഡ് ലിമിറ്റര്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്. ഇന്റലിജന്റ് സ്പീഡ് അസിസ്റ്റന്റ് എന്ന ഈ ബ്ലാക്ക് ബോക്‌സ് ജിപിഎസ് അധിഷ്ഠിതമായാണ് പ്രവര്‍ത്തിക്കുന്നത്. ഓരോ പ്രദേശങ്ങളിലെയും സ്പീഡ് ലിമിറ്റ് കടന്നു പോകാതെ വാഹനത്തെ നിയന്ത്രിക്കുകയാണ് ഈ ഉപകരണം ചെയ്യുന്നത്. മൂന്നു വര്‍ഷത്തിനുള്ളില്‍ കാറുകളുടെ എല്ലാ പുതിയ മോഡലുകളിലും ഇത് സ്ഥാപിക്കണമെന്നാണ് നിര്‍ദേശം. ബ്രെക്‌സിറ്റ് പ്രാവര്‍ത്തികമായാലും ബ്രിട്ടനിലെ കാറുകളിലും ഇത് സ്ഥാപിക്കേണ്ടി വരും.

ഇത് യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങള്‍ തുടരുന്നതിനു സമമായിരിക്കുമെന്ന് യുകെയുടെ വെഹിക്കിള്‍ സര്‍ട്ടിഫിക്കേഷന്‍ ഏജന്‍സി പറയുന്നു. ഐഎസ്എ സ്ഥാപിക്കണമെന്നത് അടക്കമുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ സുരക്ഷാ മാനദണ്ഡങ്ങള്‍ യൂറോപ്യന്‍ പാര്‍ലമെന്റിന്റെയും യൂറോപ്യന്‍ അംഗ രാജ്യങ്ങളുടെയും അംഗീകാരത്തിനായി സെപ്റ്റംബറില്‍ എത്താനിരിക്കുകയാണ്.

ആര്‍ട്ടിക്കിള്‍ 50 റദ്ദാക്കണമെന്ന ആവശ്യമുന്നയിക്കുന്ന പെറ്റീഷന്‍ ഗവണ്‍മെന്റ് തള്ളി. ബ്രെക്‌സിറ്റ് നടപടികള്‍ നിര്‍ത്തിവെക്കണമെന്നാണ് 57.5 ദശലക്ഷം ആളുകള്‍ ഒപ്പുവെച്ച പെറ്റീഷന്‍ ആവശ്യപ്പെട്ടിരുന്നത്. ഏപ്രില്‍ ഒന്നിന് ഈ പെറ്റീഷനില്‍ എംപിമാര്‍ ചര്‍ച്ച നടത്താനിരിക്കുകയായിരുന്നു. സര്‍ക്കാരിന്റെ ഇ-പെറ്റീഷന്‍സ് വെബ്‌സൈറ്റില്‍ വരുന്ന നിവേദനങ്ങളില്‍ ഒരു ലക്ഷത്തിലേറെ ആളുകള്‍ ഒപ്പുവെച്ചാല്‍ അത് കോമണ്‍സ് ചര്‍ച്ച ചെയ്യും. ഇത്തരത്തില്‍ എത്തിയ പരാതികളില്‍ ഏറ്റവും കൂടുതല്‍ പേര്‍ പിന്താങ്ങിയ പെറ്റീഷന്‍ എന്ന റെക്കോര്‍ഡും ഈ നിവേദനത്തിനാണ്. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്‍വാങ്ങാനുള്ള തീരുമാനം ജനങ്ങളുടേതാണെന്ന് സര്‍ക്കാര്‍ വാദം തെറ്റാണെന്ന് വാദിക്കുന്ന നിവേദനം പിന്‍മാറ്റത്തിന് സന്നദ്ധത അറിയിച്ചുകൊണ്ട് യൂറോപ്യന്‍ കൗണ്‍സിലില്‍ നല്‍കിയ ആര്‍ട്ടിക്കിള്‍ 50 കത്ത് പിന്‍വലിക്കണമെന്നും ആവശ്യപ്പെടുന്നു.

എന്നാല്‍ ആര്‍ട്ടിക്കിള്‍ 50 റദ്ദാക്കാനാകില്ലെന്നാണ് ഇതിനോട് പ്രതികരിച്ചു കൊണ്ട് പാര്‍ലമെന്ററി പെറ്റീഷന്‍സ് വെബ്‌സൈറ്റില്‍ നല്‍കിയ കുറിപ്പില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയത്. യുകെയ്ക്ക് ഏകപക്ഷീയമായി പിന്‍വലിക്കാവുന്ന ഒന്നല്ല അതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ആര്‍ട്ടിക്കിള്‍ 50 റദ്ദാക്കില്ല എന്നതാണ് സര്‍ക്കാര്‍ നയമെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ എക്‌സിറ്റിംഗ് ദി യൂറോപ്യന്‍ യൂണിയന്‍ ഔദ്യോഗിക പ്രതികരണത്തില്‍ പിന്നീട് അറിയിക്കുകയും ചെയ്തു. 2016ലെ ഹിതപരിശോധനാ ഫലത്തെ ബഹുമാനിക്കേണ്ടതുണ്ടെന്നും എല്ലാവര്‍ക്കും ഗുണകരമായ ഒരു പിന്‍വാങ്ങലിനായാണ് തങ്ങള്‍ ശ്രമിക്കുന്നത്. ആര്‍ട്ടിക്കിള്‍ 50 റദ്ദാക്കുകയും യൂറോപ്യന്‍ യൂണിയനില്‍ ഇനി തുടരുകയും ചെയ്യുന്നത് ജനാധിപത്യത്തോടും സര്‍ക്കാരില്‍ വിശ്വാസമര്‍പ്പിച്ച ലക്ഷങ്ങളോടുമുള്ള അവഹേളനമായിരിക്കുമെന്നും ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.

ഇത്രയും ആളുകള്‍ പെറ്റീഷനെ പിന്തുണച്ചിട്ടുണ്ടെങ്കിലും ഹിതപരിശോധനാ ഫലം മാനിക്കപ്പെടണം. ഹിതപരിശോധനയുടെ ഫലം എന്തുതന്നെയായാലും അത് നടപ്പാക്കുമെന്ന് ജനങ്ങള്‍ക്ക് സര്‍ക്കാര്‍ നേരത്തേ അറിയിപ്പ് നല്‍കിയതാണ്. 17.4 ദശലക്ഷം ആളുകള്‍ യൂറോപ്യന്‍ യൂണിയന്‍ വിടണമെന്ന് ആവശ്യപ്പട്ടവരാണ്. യുകെയില്‍ ഇതുവരെ നടന്ന ജനാധിപത്യ പ്രക്രിയകളില്‍ ഏറ്റവും വലിയ ഫലമായിരുന്നു ഇത്. അതിനാല്‍ത്തന്നെ വോട്ടര്‍മാരുടെ തീരുമാനം തന്നെ നടപ്പാകുമെന്നും ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി.

ദരിദ്ര സാഹചര്യങ്ങളില്‍ നിന്നെത്തുന്ന കുട്ടികള്‍ക്ക് കളിക്കാന്‍ പുല്‍ത്തകിടിയുള്ള പ്ലേ ഗ്രൗണ്ട് നിഷേധിച്ച് റെസിഡന്‍സ് ഏരിയ. സൗത്ത് ലണ്ടനിലെ ബെയ്‌ലിസ് ഓള്‍ഡ് സ്‌കൂള്‍ കോംപ്ലക്‌സിലെ ഗ്രൗണ്ടിലാണ് ധനികരും ദരിദ്രരുമായ കുട്ടികളെ വേര്‍തിരിച്ചു കാണുന്നതായി ആരോപണം ഉയര്‍ന്നിരിക്കുന്നത്. ദരിദ്രരായ കുട്ടികള്‍ക്ക് പ്രദേശത്തെ പച്ചപ്പു നിറഞ്ഞ ഗ്രൗണ്ടില്‍ കളിക്കാന്‍ അനുമതി നിഷേധിച്ചിരിക്കുകയാണ്. പ്രൈവറ്റ് ഫ്‌ളാറ്റുകളില്‍ നിന്ന് മാത്രമാണ് ഈ ഗ്രൗണ്ടിലേക്ക് പ്രവേശനമുള്ളത്. സോഷ്യല്‍ ഹൗസിംഗില്‍ താമസിക്കുന്നവര്‍ക്ക് ഈ ഗ്രൗണ്ടിലേക്ക് കയറാന്‍ കഴിയാത്ത വിധത്തില്‍ മൂന്നടി ഉയരത്തില്‍ വേലി സ്ഥാപിച്ചിരിക്കുകയാണ് സ്‌കൂള്‍ അധികൃതര്‍. സൗത്ത് ലണ്ടനിലെ ലോലാര്‍ഡ് സ്ട്രീറ്റിലുണ്ടായിരുന്ന സ്‌കൂളിന്റെ സ്ഥാനത്ത് ഫ്‌ളാറ്റുകളുടെ നിര്‍മാണം 2016ലാണ് പൂര്‍ത്തിയായത്.

ലാംബെത്ത് കൗണ്‍സില്‍ അംഗീകാരം നല്‍കിയ പ്ലാനിംഗ് രേഖകള്‍ അനുസരിച്ച് പ്രധാന പ്ലേയിംഗ് ഏരിയയിലേക്ക് എല്ലാ പ്രദേശത്തു നിന്നും ഗെയിറ്റുകളുണ്ട്. എന്നാല്‍ നിര്‍മാണത്തിന് അനുമതി ലഭിച്ചതിനു ശേഷം ഇത് പണക്കാര്‍ക്കു മാത്രം പ്രവേശനം ലഭിക്കുന്ന വിധത്തിലാക്കി മാറ്റുകയായിരുന്നു. റെന്‍ മ്യൂസ് എന്ന പ്രദേശത്താണ് ഗ്രൗണ്ടില്‍ വേലി സ്ഥാപിച്ചിരിക്കുന്നത്. വാടക നല്‍കി താമസിക്കുന്ന കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് പുല്ലു നിറഞ്ഞ ഗ്രൗണ്ടില്‍ പ്രവേശനം വിലക്കിക്കൊണ്ടാണ് ഡെവലപ്പര്‍ ഇത് നിര്‍മിച്ചിരിക്കുന്നയത്. ഈ കുട്ടികള്‍ക്ക് സമീപത്തു തന്നെയുള്ള മോശം ഗ്രൗണ്ടാണ് നല്‍കിയിരിക്കുന്നത്. ഉയരമുള്ള വേലി വലിയ കുട്ടികള്‍ ചാടിക്കടക്കുമെങ്കിലും പ്രായം കുറഞ്ഞ കുട്ടികള്‍ക്ക് അതിനു സാധിക്കില്ലെന്ന് റെന്‍ മ്യൂസിലെ താമസക്കാരിയായ ക്ലോഡിയ സിഫ്യുവെന്തസ് പറഞ്ഞു.

എന്നാല്‍ ഒരിക്കല്‍ ഈ ഗ്രൗണ്ടില്‍ ചാടിക്കടന്നെത്തിയ തന്റെ മകനോട് ഇത് നിങ്ങള്‍ക്ക് കളിക്കാനുള്ള പ്രദേശമല്ലെന്ന് കെയര്‍ ടേക്കര്‍ പറഞ്ഞതായും അവര്‍ വ്യക്തമാക്കി. സോഷ്യല്‍ ഹൗസിംഗില്‍ താമസിക്കുന്ന മറ്റു ചിലരും സ്‌കൂള്‍ കാട്ടുന്ന വിവേചനത്തില്‍ അതൃപ്തി അറിയിച്ചു. സോഷ്യല്‍ ഹൗസിംഗിലുള്ള കുട്ടികള്‍ക്കായി നല്‍കിയിരിക്കുന്ന കളി സ്ഥലത്ത് പുല്‍ത്തകിടിയില്ലാത്തതിനാല്‍ കുട്ടികള്‍ക്ക് പരിക്കുകള്‍ പറ്റാറുണ്ട്. വളരെ ചെറിയ പ്രദേശമാണ് ഇവര്‍ക്ക് നല്‍കിയിരിക്കുന്നതെന്നും ഇവര്‍ പരാതിപ്പെടുന്നു.

RECENT POSTS
Copyright © . All rights reserved