Main News

ബാങ്കുകളെ വഞ്ചിച്ച് കടന്ന നിരവ് മോദി ലണ്ടനില്‍ അറസ്റ്റില്‍. നീരവ് മോദിയെ വിട്ടുകിട്ടണമെന്ന് ഇന്ത്യ ബ്രിട്ടണോട് ആവശ്യപ്പെട്ടിരുന്നു. ഇന്ന് തന്നെ ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ കോടതിയില്‍ ഹാജരാക്കും.

13,000 കോടിയുടെ പി.എന്‍.ബി വായ്പത്തട്ടിപ്പില്‍ പ്രതിയായ വജ്രവ്യാപാരി നിരവ് മോദിക്ക് ലണ്ടന്‍ കോടതിയുടെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ബ്രിട്ടനില്‍ നിന്ന് നിരവ് മോദിയെ നാടുകടത്തണമെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അപേക്ഷയെ തുടര്‍ന്നായിരുന്നു നടപടി.

വെസ്റ്റ് മിന്‍സ്റ്റര്‍ കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നിരവിനെ വൈകാതെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുമെന്ന സൂചനകളും പുറത്തുവന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. നിരവ് മോദി ലണ്ടനില്‍ ആഡംബരജീവിതം നയിക്കുന്നത് കഴിഞ്ഞ ദിവസം ബ്രിട്ടീഷ് മാധ്യമമാണ് പുറത്തുവിട്ടത്.

ലണ്ടന്‍: ‘ബ്രെക്‌സിറ്റ് ഡിലേ’ നടപടിക്രമങ്ങളുമായി മുന്നോട്ടുപോകാനൊരുങ്ങി പ്രധാനമന്ത്രി തെരേസ മേയ്. ബ്രെക്‌സിറ്റ് അനിശ്ചിതത്വം നേരിടുന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തി യൂറോപ്യന്‍ യൂണിയനോട് ഔദ്യോഗികമായി ബ്രെക്‌സിറ്റ് മാറ്റിവെക്കാന്‍ ആവശ്യപ്പെട്ടേക്കും. തുടര്‍ച്ചയായി രണ്ടു തവണയും പാര്‍ലമെന്റിന്റെ പിന്തുണ തേടാന്‍ മേയ്ക്ക് കഴിയാതെ വന്നതോടെ ഡിലേ നീക്കങ്ങളിലേക്ക് കാര്യങ്ങളെത്തിയിരിക്കുന്നത്. രണ്ടുവര്‍ഷം വരെ ബ്രെക്‌സിറ്റ് നീണ്ടുപോകാനുള്ള സാധ്യതയുള്ളതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവിലെ സാഹചര്യം അനുസരിച്ച് 10 ദിവസം മാത്രമാണ് യു.കെ യൂറോപ്യന്‍ യൂണിയന്‍ വിടാന്‍ ബാക്കിയുള്ളത്. എന്നാല്‍ അനിശ്ചിതത്വം തുടരുന്ന പശ്ചാത്തലത്തില്‍ 10 ദിവസത്തിനകം യൂറോപ്യന്‍ യൂണിയന്‍ വിടാന്‍ യു.കെയ്ക്ക് കഴിയില്ല.

അതേസമയം കൃത്യമായ പദ്ധതിയില്ലാതെ യൂറോപ്യന്‍ യൂണിയന്‍ ഡിലേ അനുവദിക്കില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ ബ്രക്‌സിറ്റ് മധ്യസ്ഥ ചര്‍ച്ചകള്‍ നയിക്കുന്ന മിച്ചല്‍ ബാര്‍നിയര്‍ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ പിന്തുണച്ചില്ലെങ്കില്‍ ബ്രെക്സിറ്റ് തന്നെ ഇല്ലാതാകുമെന്ന് കണ്‍സര്‍വേറ്റീവ് റിബല്‍ എംപിമാര്‍ക്ക് പ്രധാനമന്ത്രി തെരേസ മേയുടെ ഭീഷണി നേരിട്ടിരുന്നു. മേയ് മുന്നോട്ടുവെച്ച ബ്രെക്സിറ്റ് ഉടമ്പടി കോമണ്‍സ് രണ്ടാമതും വോട്ടിനിട്ട് തള്ളിയ സാഹചര്യത്തിലാണ് തനിക്കെതിരെ വോട്ടു ചെയ്ത സ്വന്തം പാര്‍ട്ടിയിലെ എംപിമാര്‍ക്ക് മുന്നറിയിപ്പുമായി അവര്‍ രംഗത്തെത്തിയത്. മൂന്നാമതും ബ്രെക്‌സിറ്റ് പോളിസി പാര്‍ലമെന്റിലെത്തിച്ച് പിന്തുണ തേടാമെന്ന ധാരണയിലാണ് അത്തരമൊരു ഭീഷണിയുമായി മേയ് രംഗത്ത് വന്നത്. എന്നാല്‍ മൂന്നാമതും പാര്‍ലമെന്റില്‍ പിന്തുണ തേടിയെത്താനുള്ള മേയുടെ നീക്കങ്ങള്‍ സ്പീക്കര്‍ തടഞ്ഞതോടെ കാര്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലായി.

രണ്ടുതവണയും പരാജയപ്പെട്ട പോളിസികളില്‍ നിന്ന് വ്യക്തമായ മാറ്റം ഉള്‍ക്കൊള്ളാതെ മൂന്നാമത് എം,പിമാര്‍ക്ക് മുന്നിലെത്തേണ്ടതില്ലെന്നാണ് സ്പീക്കറുടെ നിര്‍ദേശം. മേയ് നിര്‍ദേശിച്ചിരിക്കുന്ന ബ്രെക്‌സിറ്റ് പോളിസി യു.കെയ്ക്ക് ഗുണം ചെയ്യില്ലെന്നും സ്പീക്കര്‍ പാര്‍ലമെന്റിന്റെ താല്‍പ്പര്യം മുഖവിലക്കെടുത്തുവെന്നും പ്രതിപക്ഷ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബന്‍ പ്രതികരിച്ചു. ഡിലേ നടപടിക്രമങ്ങളിലേക്ക് കടക്കുന്നതോടെ പ്രതിഷേധവും കനക്കാന്‍ സാധ്യതയുണ്ട്. ബ്രെക്‌സിറ്റ് അനുകൂലികള്‍ വലിയ പ്രതിഷേധവുമായി രംഗത്ത് വരുമെന്നാണ് നിലവില്‍ ലഭിക്കുന്ന സൂചനകള്‍.

ലണ്ടന്‍: ബ്രെക്‌സിറ്റ് അനിശ്ചിതാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ യു.കെ പുറത്തിറക്കാനിരിക്കുന്ന ‘ബ്രെക്‌സിറ്റ് കോയിനുകള്‍’ വിപണിയിലെത്തുന്നത് വൈകും. പ്രതിസന്ധികളില്ലാതെ യു.കെ യൂറോപ്യന്‍ യൂണിയന്‍ വിടുകയാണെങ്കില്‍ മാര്‍ച്ച് 29ഓടെ ‘ബ്രെക്‌സിറ്റ് കോയിനുകള്‍’ പുറത്തിറക്കാനായിരുന്നു പദ്ധതി. എന്നാല്‍ പ്രധാനമന്ത്രി തെരേസ മേയ് രണ്ടാമതും വോട്ടെടുപ്പില്‍ പരാജയപ്പെട്ടതോടെ ‘ബ്രെക്‌സിറ്റ് കോയിനുകള്‍’ വൈകി പുറത്തിറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇന്ന് ബ്രെകസിറ്റ് പാസാക്കാന്‍ സമയം അനുവദിക്കണമെന്ന് മേയ് ഔദ്യോഗികമായി യൂറോപ്യന്‍ യൂണിയനോട് അഭ്യര്‍ത്ഥിക്കാനിരിക്കുകയാണ്. 50 പെന്‍സിന്റെ കോയിനുകളാണ് ബ്രെക്‌സിറ്റ് സ്മരണാര്‍ത്ഥം യു.കെ നിര്‍മ്മിക്കുന്നത്. യു.കെയുടെ ചരിത്രത്തിലെ നാഴികക്കല്ലാവുന്ന തീരുമാനത്തിന്റെ ഓര്‍മ്മ പുതുക്കല്‍ കൂടിയാവും ‘ബ്രെക്‌സിറ്റ് കോയിനുകള്‍’.

ലോകത്തിലെ എല്ലാ രാജ്യങ്ങളോടും സൗഹൃദം സൂക്ഷിക്കുന്നതായി വ്യക്തമാക്കുന്ന 50 പെന്‍സ് കോയിനുകള്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിടവാങ്ങുന്നതോടെ യു.കെ പുറത്തിറക്കുമെന്നായിരുന്നു നേരത്തെ ട്രഷറി അറിയിച്ചിരുന്നത്. എന്നാല്‍ ബ്രെക്‌സിറ്റ് പ്രതിസന്ധി തുടരുന്ന സാഹചര്യം കോയിനുകള്‍ പുറത്തിറക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ച തിയതി മാറ്റുമെന്നാണ് ട്രഷറി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ടോറി എം.പി ക്രെയിഗ് മാകിന്‍ലിയാണ് ‘സെവന്‍ സൈഡഡ്’ കോയിനുകളുടെ ക്യാംപെയിന്‍ നടത്തുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് ചാന്‍സ്‌ലര്‍ ഫിലിപ്പ് ഹാമന്‍ഡ് ബ്രെക്‌സിറ്റ് കോയിനുകള്‍ പുറത്തിറക്കുന്ന കാര്യം പ്രഖ്യാപിക്കുന്നത്.

പണത്തിന്റെ കൈമാറ്റത്തിലുപരി യു.കെയുടെ ചരിത്രപരമായ നീക്കത്തെ അടയാളപ്പെടുത്തുകയാണ് സ്മാരണാര്‍ത്ഥം പുറത്തിറക്കുന്ന കോയിനുകളുടെ ലക്ഷ്യം. നേരത്തെ ബ്രെക്സിറ്റ് പോളിസിക്ക് അംഗീകാരം തേടി മൂന്നാം തവണയും പാര്‍ലമെന്റിലെത്താനുള്ള ബ്രീട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ നീക്കം സ്പീക്കര്‍ തടഞ്ഞിരുന്നു. രണ്ടുതവണയും പരാജയപ്പെട്ട പോളിസികളില്‍ നിന്ന് വ്യക്തമായ മാറ്റം ഉള്‍ക്കൊള്ളാതെ മൂന്നാമത് എം,പിമാര്‍ക്ക് മുന്നിലെത്തേണ്ടതില്ലെന്നാണ് സ്പീക്കറുടെ നിര്‍ദേശം. രണ്ടുതവണയും മേയ് സമര്‍പ്പിച്ച് ബ്രെക്സിറ്റ് പോളിസി വലിയ വോട്ടിന്റെ വ്യത്യാസത്തില്‍ പരാജയപ്പെട്ടിരുന്നു. ഇതോടെ ബ്രെക്‌സിറ്റ് കൂടുതല്‍ അനിശ്ചിതാവസ്ഥയിലേക്ക് നീങ്ങികൊണ്ടിരിക്കുകയാണ്. പ്രതിസന്ധി അവസാനിച്ചാല്‍ മാത്രമെ കോയിനുകളുടെ കാര്യത്തിലും വ്യക്തമായ ധാരണയുണ്ടാകൂ.

ലണ്ടന്‍: അപൂര്‍വ്വ രോഗങ്ങളെ പ്രതിരോധിക്കാന്‍ പ്രാപ്തിയുള്ള ‘മിനി തലച്ചോര്‍’ രൂപകല്‍പ്പന ചെയ്ത് ശാസ്ത്രലോകം. മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സിലിന്റെ കേംബ്രിഡ്ജിലുള്ള മോളിക്യുലാര്‍ ബയോളജി ലബോറട്ടറിയിലാണ് ശാസ്ത്രലോകത്തിന് മുതല്‍ക്കൂട്ടാകാന്‍ പോകുന്ന ഗവേഷണം നടക്കുന്നത്. പ്രൊഫസര്‍ മെഡലീന്‍ ലാന്‍സെസ്റ്ററാണ് ഗവേഷണത്തിന്റെ മേല്‍നോട്ടം നിര്‍വ്വഹിക്കുന്നത്. ധാന്യമണിയുടെ വലിപ്പം മാത്രമുള്ള തലച്ചോര്‍ ശരീരത്തിലെ മസിലുകളുമായും സ്‌പെനല്‍ കോഡുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ മിനി ബ്രയിനിന് കഴിയുമെന്ന് ഗവേഷണത്തിന്റെ ഭാഗമായിട്ടുള്ള ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നു.

12 മുതല്‍ 16 ആഴ്ച്ച വരെ പ്രായമുള്ള മനുഷ്യന്റെ തലച്ചോറിന് സമാനമാണ് നിലവില്‍ വികസിപ്പിച്ചെടുത്ത മിനി ബ്രയിനിന്റെ പ്രവര്‍ത്തനരീതിയും വലിപ്പവും. അതായത് 12 മുതല്‍ 16 ആഴ്ച്ച വരെ സ്ത്രീയുടെ വയറില്‍ ഒരു കുഞ്ഞിന്റെ തലച്ചോര്‍ എത്രകണ്ട് വലുതാകുമോ അത്രയധികം വലിപ്പവും പ്രവര്‍ത്തനക്ഷമതയും പ്രസ്തുത മിനി ബ്രയിനിനും ഉണ്ടാകും. മെഡിക്കല്‍ ഗവേഷണരംഗത്ത് ഇത്തരമൊരു പരീക്ഷണം ഇതാദ്യമായാണ് നടക്കുന്നത്. തലച്ചോറിന്റെ പ്രവര്‍ത്തനരീതിയെക്കുറിച്ചും. മനുഷ്യന്റെ ജീനുമായി ഇവ എത്രത്തോളം അടുത്തുനില്‍ക്കുന്നുവെന്ന കാര്യങ്ങളും പഠിച്ചുവരികയാണ്.

ഈ പഠനം ഒരു തമാശയ്ക്ക് വേണ്ടിയുള്ളതല്ലെന്നും മനുഷ്യന്റെ തലച്ചോറിന്റെ രൂപപ്പെടലിനെക്കുറിച്ച് വ്യക്തമായി മനസിലാക്കുന്നതിന് വേണ്ടിയാണെന്നും ഗവേഷണത്തിന്റെ നേതൃത്വം നല്‍കുന്ന പ്രൊഫസര്‍ മെഡലീന്‍ ലാന്‍സെസ്റ്റര്‍ പറഞ്ഞു. നിലവില്‍ വികാരങ്ങളോ ബോധമനസോ ഉണ്ടാകുന്നതിന് ആവശ്യമായ വലിപ്പം വികസിപ്പിച്ചെടുത്ത തലച്ചോറിന് ഇല്ല. പക്ഷേ ഇക്കാര്യങ്ങളെക്കുറിച്ച് ഒരു ധാരണ വളര്‍ത്തിയെടുക്കുന്നത് എപ്പോഴും ഗുണം ചെയ്യും. ഗവേഷണത്തിന്റെ പ്രധാന ലക്ഷ്യം മനുഷ്യന്റെ നാഡീ വ്യൂഹത്തെക്കുറിച്ചും തലച്ചോറിനെക്കുറിച്ചു പഠിക്കുകയെന്നതാണ്. രോഗാവസ്ഥയിലേക്ക് മനുഷ്യന്‍ എത്തിപ്പെടുന്നത് എങ്ങനെയെന്ന് മനസിലാക്കാന്‍ ഇത് സഹായക്കും.

ലണ്ടന്‍: ബ്രെക്‌സിറ്റ് പോളിസിക്ക് അംഗീകാരം തേടി മൂന്നാം തവണയും പാര്‍ലമെന്റിലെത്താനുള്ള ബ്രീട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ നീക്കം സ്പീക്കര്‍ തടഞ്ഞു. രണ്ടുതവണയും പരാജയപ്പെട്ട പോളിസികളില്‍ നിന്ന് വ്യക്തമായ മാറ്റം ഉള്‍ക്കൊള്ളാതെ മൂന്നാമത് എം,പിമാര്‍ക്ക് മുന്നിലെത്തേണ്ടതില്ലെന്നാണ് സ്പീക്കറുടെ നിര്‍ദേശം. രണ്ടുതവണയും മേയ് സമര്‍പ്പിച്ച് ബ്രെക്‌സിറ്റ് പോളിസി വലിയ വോട്ടിന്റെ വ്യത്യാസത്തില്‍ പരാജയപ്പെട്ടിരുന്നു. സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ള വിമത നീക്കമുള്‍പ്പെടെ മേയ്ക്ക് പ്രതിസന്ധികള്‍ ഏറെയുണ്ട് മറികടക്കാന്‍. മൂന്നാമതും ബ്രെക്‌സിറ്റ് അംഗീകാരത്തിനായി എത്തുകയാണെങ്കില്‍ നേരത്തെ അവതരിപ്പിച്ച പോളിസികളില്‍ നിന്ന് വലിയ മാറ്റങ്ങള്‍ വരുത്താന്‍ മേയ് തയ്യാറാകേണ്ടി വരുമെന്നത് തീര്‍ച്ചയാണ്. വോട്ടെടുപ്പ് തടയുന്നതിലൂടെ സ്പീക്കര്‍ നല്‍കുന്ന മുന്നറിയിപ്പും അതാണെന്ന് നിരീക്ഷകര്‍ പറയുന്നു.

അതേസമയം രണ്ടാമതും ബ്രെക്‌സിറ്റ് വോട്ടെടുപ്പില്‍ മേയ് പരാജയപ്പെട്ടതോടെ ഡിലേയ്ഡ് ബ്രെക്‌സിറ്റിനായി കൂടുതല്‍ സമയം അനുവദിക്കാനാവും യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികള്‍ ശ്രമിക്കുക. കൂടുതല്‍ സമയം ലഭിക്കുന്നത് നിലവിലുണ്ടായിരിക്കുന്ന പ്രതിസന്ധികളെ മറികടക്കാന്‍ ഗുണകരമാവുമെന്നാണ് മേയ് അനുകൂല എം.പിമാരുടെ പ്രതീക്ഷ. ആര്‍ട്ടിക്കിള്‍ 50ന്റെ പുനഃപരിശോധന ചര്‍ച്ചകള്‍ മേയ് നടത്തുന്നതായിട്ടും റിപ്പോര്‍ട്ടുകളുണ്ട്. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ഇക്കാര്യത്തില്‍ ബ്രസ്സല്‍സുമായി ചര്‍ച്ച നടത്തിയേക്കും. ഈ വരുന്ന വ്യാഴായ്ച്ചയാണ് ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ക്കായി മേയ് ബ്രെസ്സല്‍സിലേക്ക് പുറപ്പെടുന്നത്. മൂന്നാമതും പാര്‍ലമെന്റിലെത്തുന്നതിന് മുന്‍പ് പോളിസിയില്‍ വലിയ മാറ്റങ്ങളുണ്ടാകുമെന്നാണ് സൂചന.


മെയ് മാസത്തില്‍ നടക്കുന്ന യൂറോപ്യന്‍ പാര്‍ലമെന്റ് ഇലക്ഷനില്‍ പങ്കെടുക്കാതിരിക്കുകയും നോ ഡീല്‍ ബ്രെക്സിറ്റ് ഒഴിവാക്കുന്നതിനായി യൂറോപ്യന്‍ യൂണിയനില്‍ തുടരാന്‍ യുകെ ശ്രമിക്കുകയും ചെയ്താല്‍ പുതിയ നീക്കങ്ങള്‍ക്ക് അംഗീകാരം ലഭിക്കാനുള്ള സാധ്യത വിരളമാണ്. ജൂലൈ 1ന് അപ്പുറം ഒരു കാലാവധി നീട്ടല്‍ സാധ്യമല്ലെന്നു തന്നെയാണ് വിവരം. അല്ലെങ്കില്‍ യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നേരത്തേ തീരുമാനിച്ച തിയതിയില്‍ നടക്കാതിരിക്കണം. അതായത് യൂറോപ്യന്‍ പാര്‍ലമെന്റില്‍ പ്രാതിനിധ്യമില്ലെങ്കില്‍ ബ്രിട്ടന് ബ്രെക്സിറ്റ് നീട്ടുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കൂടുതല്‍ അവകാശവാദങ്ങള്‍ ഉന്നയിക്കാന്‍ സാധ്യമാകാതെ വരും. ശരിയായ രൂപമോ പ്രാതിനിധ്യമോ ഇല്ലാത്ത പാര്‍ലമെന്റിന്റെ നടപടി നിയമപരമായി ചോദ്യം ചെയ്യപ്പെട്ടേക്കാമെന്നതിനാലാണ് യൂറോപ്യന്‍ യൂണിയന്‍ ഇത്തരമൊരു മുന്‍കരുതല്‍ സ്വീകരിക്കുന്നതെന്നാണ് വിവരം.

ലണ്ടന്‍: മൂന്നില്‍ ഒരു എന്‍.എച്ച്.എസ് സ്ഥാപനം ‘ബേബി ഫോര്‍മുല’ സ്ഥാപനങ്ങളില്‍ നിന്ന് സ്‌പോണ്‍സര്‍ഷിപ്പുകള്‍ സ്വീകരിച്ചതായി വെളിപ്പെടുത്തല്‍. ചാനല്‍ ഫോര്‍ നടത്തിയ അന്വേഷണാത്മക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെട്ടിരിക്കുന്നത്. മൂന്നിലൊരു എന്‍.എച്ച്.എസ് സ്ഥാപനങ്ങളും ബേബി ഫോര്‍മുല കമ്പനികളില്‍ നിന്ന് സ്‌പോണ്‍സര്‍ഷിപ്പോ, ഇതര രീതിയിലോ പണം വാങ്ങിയതായി ചാനല്‍ ഫോര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ബേബി ഫോര്‍മുല കമ്പനികളില്‍ ഇത്തരം സ്‌പോണ്‍സര്‍ഷിപ്പുകള്‍ സ്വീകരിക്കുന്നത് ചട്ടവിരുദ്ധമാണ്. ഇത്തരം കമ്പനികള്‍ക്ക് പരസ്യം നല്‍കാനോ അല്ലെങ്കില്‍ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുമായി വ്യാപാര ബന്ധം സ്ഥാപിക്കാനോ പാടില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ ഗെയിഡ്‌ലൈന്‍സുണ്ട്.

എന്നാല്‍ ലംഘിച്ചാണ് എന്‍.എച്ച്.എസ് സ്ഥാപനങ്ങള്‍ ബേബി ഫോര്‍മുല കമ്പനികളില്‍ നിന്നും സ്‌പോണ്‍സര്‍ഷിപ്പ് സ്വകരിച്ചിരിക്കുന്നത്. ഡോക്ടര്‍മാരോ ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളോ യാതൊരു കാരണവശാലും ബേബി ഫോര്‍മുല കമ്പനികളില്‍ നിന്ന് സ്‌പോണ്‍സര്‍ഷിപ്പ് സ്വീകരിക്കാന്‍ പാടില്ല. കൂടാതെ 6 മാസത്തിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് വേണ്ടിയുള്ള ഉത്പ്പന്നങ്ങളെക്കുറിച്ച് പരസ്യം നല്‍കാന്‍ പോലും ഇത്തരം കമ്പനികള്‍ക്ക് അനുവാദമില്ല. എന്നാല്‍ ഇതൊന്നും പാലിക്കാതെയാണ് എന്‍.എച്ച്.എസ് കമ്പനികള്‍ സ്‌പോണ്‍സര്‍ഷിപ്പികള്‍ സ്വീകരിച്ചിരിക്കുന്നത്.

ചെറിയ കുട്ടികള്‍ക്ക് അമ്മയുടെ മുലപ്പാല്‍ ലഭ്യമാകാത്ത സാഹചര്യത്തിലേക്ക് കാര്യങ്ങളെത്തിക്കാന്‍ വിപണിയിലെത്തുന്ന ഇത്തരം മില്‍ക്ക് ഫോര്‍മൂലകള്‍ക്ക് കഴിയുമെന്ന് നേരത്തെ ലോകാരോഗ്യ സംഘടന നടത്തിയ പഠനത്തില്‍ വ്യക്തമായിരുന്നു. ഇതേതുടര്‍ന്നാണ് ഇവയുടെ പരസ്യം തന്നെ നിരോധിക്കാന്‍ തീരുമാനമുണ്ടായത്. അന്താരാഷ്ട്ര കുത്തക കമ്പനികള്‍ ഈ മേഖലയില്‍ പുതിയ വിപണനതന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നുണ്ടെന്നും വിഷയത്തില്‍ കുടുതല്‍ നിയമപരമായ ഇടപെടലുണ്ടാകണമെന്നും യൂനിസെഫ് വക്താവ് ചൂണ്ടിക്കാണിക്കുന്നു. നിയമപരമായ ഇടപെടല്‍ ഉടന്‍ ഉണ്ടായില്ലെങ്കില്‍ നമ്മുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ നമുക്ക് കഴിയാതെ വരുമെന്നും യൂനിസെഫ് വക്താവ് കൂട്ടിച്ചേര്‍ത്തു.

ലണ്ടന്‍: കുക്ക്‌സ്ടൗണിലെ ഒരു ഹോട്ടലിലുണ്ടായ തിരക്കില്‍പ്പെട്ട് മൂന്ന് കൗമാരക്കാര്‍ക്ക് ദാരുണാന്ത്യം. ലോറന്‍ ബുള്ളോക്ക്(17), മോര്‍ഗന്‍ ബെര്‍ണാഡ്(17), കോണര്‍ ക്യുറി(16) എന്നിവര്‍ക്കാണ് ജിവന്‍ നഷ്ടമായത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം നടക്കുകയാണ്. ഹോട്ടലിന്റെ പ്രവേശന കവാടത്തിലുണ്ടായ അനിയന്ത്രിതമായ തിരക്കാണ് വന്‍ ദുരന്തത്തിലേക്ക് കാര്യങ്ങളെത്തിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. ഹോട്ടലിന്റെ സമീപപ്രദേശത്തും അകത്തും സ്ഥാപിച്ചിരിക്കുന്ന സിസിടിവി ക്യാമറകള്‍ പോലീസ് പരിശോധിച്ച് വരികയാണ്. തിരക്ക് നിയന്ത്രിക്കാന്‍ ഹോട്ടല്‍ അധികൃതര്‍ക്ക് കഴിയാതെ വന്നതാണ് അപകട കാരണമെന്ന് ചില ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ട്.

വൈകീട്ട് ഏതാണ്ട് 9.30 ഓടെ ഹോട്ടലില്‍ നടക്കുന്ന പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനായി കൗമാര പ്രായക്കാരായ നിരവധി പേരെത്തിയിരുന്നു. ഹോട്ടലില്‍ ഉള്‍കൊള്ളാന്‍ കഴിയുന്നതിലും അധികം പേരുണ്ടായിരുന്നതായിട്ടാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. തുടര്‍ന്ന് കവാടത്തിലേക്ക് ഇവര്‍ തള്ളിക്കയറാന്‍ ശ്രമിക്കുകയായിരുന്നു. ഇവരെ പരാമാവധി പിറകിലേക്ക് മാറ്റാന്‍ ഹോട്ടല്‍ അധികൃതര്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. പിന്നീടാണ് ഉന്തുംതള്ളും ആരംഭിക്കുന്നത്. കവാടത്തിലൂടെ ഒരേസമയം പത്തിലധികം പേര്‍ പുറത്തേക്കും അകത്തേക്കും പോകാന്‍ ശ്രമിച്ചു. ഇതിനിടെയാണ് മൂന്ന് പേര്‍ അപകടത്തില്‍പ്പെടുന്നതെന്നാണ് റിപ്പോര്‍ട്ട്. മരിച്ച കുട്ടികളുടെ അനുശോചക സൂചകമായി ഹോട്ടലിന് മുന്നില്‍ ആളുകള്‍ പൂക്കളുമായി എത്തിയിരുന്നു.

കവാടത്തിലേക്ക് കയറുന്നതിനായി നേരത്തെ ക്യൂ സിസ്റ്റം ഉണ്ടായിരുന്നു. എന്നാല്‍ ഇത് പിന്നീട് ഇല്ലാതാവുകയും കുട്ടികളില്‍ ചിലര്‍ നിലത്ത് വീഴുകയും ചെയ്തതോടെയാണ് കാര്യങ്ങള്‍ കൂടുതല്‍ അപകടത്തിലേക്ക് എത്തിയത്. ഒരാള്‍ സംഭവസ്ഥലത്ത് വെച്ചു തന്നെ മരണപ്പെട്ടുവെന്നാണ് പോലീസ് റിപ്പോര്‍ട്ട്. അപകടം നടന്നതായി റിപ്പോര്‍ട്ട് ലഭിച്ചയുടന്‍ മെഡിക്കല്‍ സംഘം സംഭവസ്ഥലത്ത് എത്തിയിരുന്നു. ഹോട്ടലിലെത്തിയ കുട്ടികളെ വീടുകളിലേക്ക് തിരികെ കൊണ്ടുപോകാന്‍ മാതാപിതാക്കള്‍ എത്തണമെന്ന് പോലീസ് സോഷ്യല്‍ മീഡിയയിലൂടെ അറിയിപ്പ് നല്‍കി. തിരക്ക് അല്‍പ്പസമയത്തിനകം തന്നെ നിയന്ത്രിക്കാനായത് വന്‍ ദുരന്തമാണ് ഒഴിവാക്കിയത്.

ലണ്ടന്‍: നികുതി പിരിവുകാരുടെ വേഷം കെട്ടി ബ്രിട്ടീഷ് പൗരന്മാരുടെ പക്കല്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുക്കുന്ന സംഘങ്ങള്‍ സജീവമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യ കേന്ദ്രീകരിച്ചാണ് ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും ഡെയില്‍ മെയില്‍ ‘ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ട്’ വ്യക്തമാക്കുന്നു. നികുതി ദായകരെ പേടിപ്പിച്ചും ജയിലിലടക്കുമെന്ന് ഭീഷണിപ്പെടുത്തിയുമാണ് വ്യജന്മാര്‍ പണം തട്ടിയെടുക്കുന്നത്. റവന്യൂ ആന്റ് കസ്റ്റംസ് ഉദ്യോഗസ്ഥരെന്ന് പരിചയപ്പെടുത്തിയാണ് വ്യാജന്മാര്‍ പണം തട്ടുന്നത്. ഫോണില്‍ നികുതി സംബന്ധിയായ കാര്യം വിളിച്ച് അന്വേഷിച്ച ശേഷം പണം നല്‍കാന്‍ ആവശ്യപ്പെടും. ഉടന്‍ പണം നല്‍കിയില്ലെങ്കില്‍ 25,000 പൗണ്ട് വരെ പിഴയൊടുക്കേണ്ടി വരുമെന്നും ജയില്‍ ശിക്ഷ ഉള്‍പ്പെടെ അനുഭവിക്കേണ്ടി വരുമെന്നും വ്യാജന്മാര്‍ നികുതി ദായകരെ ഭീഷണിപ്പെടുത്തും.

നിലവില്‍ ഇത്തരം 330 കേസുകളാണ് യു.കെയില്‍ ആറ് മാസത്തിനിടെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ചിലര്‍ക്ക് 20,000 പൗണ്ട് വരെ നഷ്ടപ്പെട്ടതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലെ അഹമ്മദാബാദ് കേന്ദ്രീകരിച്ചാണ് പ്രസ്തുത തട്ടിപ്പ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. സ്ഥാപനത്തിന്റെ മാനേജര്‍ ഉള്‍പ്പെടെ പത്തിനടുത്ത് തൊഴിലാളികള്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. വെറുമൊരു ലാപ്‌ടോപ്പും മൊബൈല്‍ ഫോണും ഉപയോഗിച്ച് ലക്ഷക്കണക്കിന് പൗണ്ടാണ് ഇവര്‍ തട്ടിയെടുക്കുന്നത്. അമേരിക്കയിലെയും ഓസ്‌ട്രേലിയിയിലെയും നികുതി ദായകരില്‍ നിന്ന് ഇവര്‍ പണം തട്ടുന്നതായിട്ടാണ് സൂചന. അഹമ്മദാബാദ് പോലീസിന് വിഷയത്തില്‍ പരാതി ലഭിച്ചിട്ടുണ്ട്. ഉടന്‍ നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചതായിട്ടാണ് മെയില്‍ അധികൃതര്‍ നല്‍കുന്ന സൂചന.

ഇരകളെ കണ്ടെത്തുന്നത് വളരെ സെലക്ടീവായിട്ടല്ല. ഫോണ്‍ നമ്പരുകള്‍ കണ്ടുപിടിച്ചതിന് ശേഷം വിളിക്കുകയും വിവരങ്ങള്‍ പങ്കുവെയ്ക്കപ്പെടുന്നതിന്റെ അടിസ്ഥാനത്തില്‍ പണം തട്ടുകയുമാണ് ഇവരുടെ രീതി. യു.കെ ഫോണ്‍ നമ്പരുകളും ഇവര്‍ ഉപയോഗിക്കുന്നുണ്ട്. കൂടാതെ വിശ്വാസ്യത ഉറപ്പുവരുത്താന്‍ പണം കൈമാറാന്‍ ആവശ്യപ്പെടുന്ന ബാങ്ക് വിവരങ്ങളും പരമാവധി സുതാര്യമായിട്ടാണ് സൂക്ഷിക്കുന്നത്. ഇന്ത്യയില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് ലേബര്‍ എം.പി ജോണ്‍ മാന്‍ വ്യക്തമാക്കി.

ലണ്ടന്‍: യു.കെയിലെ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുന്ന ‘വര്‍ക്കിംഗ് ക്ലാസ് വെളുത്ത വര്‍ഗക്കാരുടെ’ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാകുന്നതായി റിപ്പോര്‍ട്ട്. ആണ്‍കുട്ടികളുടെ വിദ്യഭ്യാസകാര്യത്തിലാണ് വലിയ അന്തരം നിലനില്‍ക്കുന്നത്. സമൂഹത്തിന്റെ താഴെ തട്ടില്‍ ജീവിക്കുന്ന വെളുത്ത വര്‍ഗക്കാരായ കൗമാര പ്രായക്കാരെ ഉന്നത വിദ്യഭ്യാസ മേഖലയിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ അധികൃതര്‍ക്ക് കഴിയുന്നില്ലെന്നാണ് പ്രധാന വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. അതേസമയം മറുവശത്ത് കുടിയേറ്റക്കാരായ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കും കറുത്ത വര്‍ഗക്കാര്‍ക്കും വിദ്യഭ്യാസപരമായി വലിയ ഉയര്‍ച്ചയുണ്ടാകുന്നതായി റിപ്പോര്‍ട്ടുകള്‍ പറുന്നു. ചില മേഖലകളില്‍ എതിനിക് ന്യൂനപക്ഷങ്ങളും ഏഷ്യന്‍ വംശജരുമാണ് എണ്ണത്തില്‍ തന്നെ മുന്നില്‍. കണ്ണുമായി ബന്ധപ്പെട്ട് പഠന മേഖയിലേക്ക് എത്തുന്നവരില്‍ കൂടുതല്‍ പേരും ഏഷ്യന്‍ വംശജരാണ്.

‘വര്‍ക്കിംഗ് ക്ലാസുകാരായ’ വെള്ളക്കാരുടെ(ആണ്‍കുട്ടികള്‍ മാത്രം) വിദ്യഭ്യാസത്തിന് വലിയ പ്രാധാന്യം ലഭിക്കുന്നില്ലെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഉന്നത വിദ്യഭ്യാസ രംഗത്ത് നിലവില്‍ യു.കെയില്‍ നിരവധി യൂണിവേഴ്‌സിറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഇവയൊക്കെ എല്ലാവര്‍ക്കും വിദ്യഭ്യാസം നല്‍കാന്‍ കഴിവുള്ളവയാണോയെന്നത് വലിയ ചോദ്യചിഹ്നമായി നിലനില്‍ക്കുകയാണ്. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഉന്നത വിദ്യഭ്യാസത്തിന് യോഗ്യത നേടിയാലും സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങള്‍ കാരണം പഠനം സാധ്യമാകാത്ത അവസ്ഥ പലര്‍ക്കിടയിലും നിലനില്‍ക്കുന്നുണ്ട്.

ആണ്‍കുട്ടികളായ വെളുത്ത വര്‍ഗക്കാരുടെ കാര്യത്തില്‍ ഇക്കാര്യങ്ങള്‍ ശരിവെക്കുന്നതാണ് പുതി റിപ്പോര്‍ട്ടുകള്‍. വര്‍ക്കിംഗ് ക്ലാസുകാരായ ഇത്തരക്കാര്‍ക്ക് ജീവിത പ്രാരാബ്ദങ്ങള്‍ ഉന്നത വിദ്യഭ്യാസ മേഖലയിലേക്ക് ചേക്കേറുന്നതിന് തടസമാകുന്നു. എജ്യുക്കേഷന്‍ സ്റ്റാറ്റിറ്റ്ക്‌സ് എജന്‍സി പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇംഗ്ലണ്ടിലെ 20 യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ ഭൂരിപക്ഷം പേരും കറുത്ത വര്‍ഗക്കാരോ അല്ലെങ്കില്‍ മറ്റു ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരെ ആണ്. ചില വിഷയങ്ങളില്‍ വെള്ളക്കാരായ വിദ്യാര്‍ത്ഥികളുടെ എണ്ണം വളരെ കുറവാണ്. ഉദാഹരണത്തിന് 60 ശതമാനം കണ്ണുസംബന്ധിയായ മേഖലയില്‍ പഠനം പൂര്‍ത്തിയാക്കിയിരിക്കുന്നത് ഏഷ്യന്‍ വംശജരാണ്.

ലണ്ടന്‍: യു.കെയിലെ മില്യണിലധികം വരുന്ന സാധാരണക്കാരുടെ കുടുംബച്ചെലവില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടായേക്കും. എനര്‍ജി ബില്ലുകള്‍ മാത്രമായി വര്‍ഷത്തില്‍ 117 പൗണ്ടിന്റെ വര്‍ദ്ധവുണ്ടാകുമെന്നാണ് കരുതുന്നത്. പുതുക്കിയ എനര്‍ജി നിരക്കുകള്‍ അടുത്ത മാസം മുതല്‍ നിലവില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. മധ്യവര്‍ഗ്ഗ കുടുംബങ്ങളെയാണ് പുതിയ നികുതി വര്‍ദ്ധനവ് കാര്യമായി ബാധിക്കുകയെന്നാണ് വിദഗ്ദ്ധരുടെ നിരീക്ഷണം. ലോക്കല്‍ ഗവണ്‍മെന്റ് ഇന്‍ഫര്‍മേഷന്‍ യൂണിറ്റ് നടത്തിയ ഗവേഷണത്തില്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ കൗണ്‍സിലുകള്‍ നികുതി വര്‍ധനവിന് ഉത്തരവിടുമെന്ന് വ്യക്തമായിട്ടുണ്ട്. 97 ശതമാനം കൗണ്‍സിലുകളും 2019-20 കാലഘട്ടങ്ങളില്‍ കൗണ്‍സില്‍ ടാക്‌സ് വര്‍ധനവ് നടപ്പിലാക്കും. ഇതില്‍ 75 ശതമാനം കൗണ്‍സിലുകളും 2.5 ശതമാനം നികുതി വര്‍ധനവാണ് ലക്ഷ്യമിടുന്നത്. ഇത് ഉപഭോക്താക്കളെ പ്രതികൂലമായി ബാധിക്കും.

നിലവില്‍ കൗണ്‍സില്‍ നികുതി വര്‍ധനവ് മാത്രമായി കാര്യങ്ങള്‍ ഒതുങ്ങില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്രോഡ് ബാന്റ് ആന്റ് ഫോണ്‍ ബില്ലുകള്‍, വാട്ടര്‍ ബില്ല് തുടങ്ങി സാധാരണക്കാരന്റെ നടുവൊടിക്കുന്ന രീതിയിലേക്കാണ് ഒരോ വര്‍ഷത്തെ ചെലവുകളും വര്‍ധിക്കുന്നത്. ഏപ്രില്‍ 1-ാം തിയതിയോടെ പല ഹൗസ്‌ഹോള്‍ഡ് ബില്ലുകളിലും മാറ്റം വരുമെന്നാണ് നിലവില്‍ ലഭിക്കുന്ന സൂചന. എനര്‍ജി മേഖലയില്‍ നില്‍ക്കുന്ന ഭീമന്‍ കമ്പനികളും ഉടന്‍ നിരക്ക് വര്‍ധനവ് നടപ്പിലാക്കും. ഇയോണ്‍(Eon), ഇഡിഎഫ്(EDF), എന്‍പവര്‍(Npower) തുടങ്ങി കമ്പനികളാണ് എനര്‍ജി താരിഫില്‍ വര്‍ധനവ് നടപ്പിലാക്കാനൊരുങ്ങുന്നത്. വര്‍ധനവ് നടപ്പിലായാല്‍ വര്‍ഷം 1,254 പൗണ്ട് എനര്‍ജി ബില്ലുകള്‍ക്ക് മാത്രമായി നല്‍കേണ്ടി വരും.

ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ശരാശരി വാട്ടര്‍ ബില്ല് വര്‍ഷത്തില്‍ 8 മുതല്‍ 415 പൗണ്ട് വരെ വര്‍ധിച്ചേക്കും. പുതിയ നിരക്ക് ഏപ്രിലിലാണ് പ്രാബല്യത്തിലാവുക. ബ്രോഡ്ബാന്റ്, ഫോണ്‍ ബില്ലുകളിലും ഗണ്യമായ വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. സ്‌കൈ(SKY) നെറ്റ്‌വര്‍ക്ക് മാസം 5.1 ശതമാനം വര്‍ധനവുണ്ടാകും. അല്ലെങ്കില്‍ ശരാശരി 3.50 പൗണ്ട് വര്‍ധനവ്. വെര്‍ജിന്‍ മൊബൈല്‍ ഉപഭോക്താക്കള്‍ക്കും വലിയ തിരിച്ചടിയുണ്ടാകും. വര്‍ഷത്തില്‍ 150 പൗണ്ട് വരെയാണ് വെര്‍ജിന്‍ ഉപഭോക്താക്കള്‍ നല്‍കേണ്ടി വരിക. ഒ2(O2) ഉള്‍പ്പെടെയുള്ള മറ്റു പ്രമുഖ കമ്പനികളുടെ താരിഫില്‍ 2.5 ശതമാനം വര്‍ധനവുണ്ടാകും.

RECENT POSTS
Copyright © . All rights reserved