ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ പല സ്ഥലങ്ങളിലും പടര്‍ന്നു പിടിച്ച കുടിയേറ്റ വിരുദ്ധ കലാപത്തിന് ഇരയായി യുകെ മലയാളി യുവാവ്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന്‍റെ തലസ്ഥാന നഗരമായ ബെല്‍ഫാസ്റ്റില്‍ താമസിക്കുന്ന മലയാളിയുടെ നേരെയാണ് അക്രമം ഉണ്ടായത്. രാത്രി ജോലി കഴിഞ്ഞ് വരുന്ന വഴി അക്രമി സംഘം പിന്നില്‍ നിന്നു തല്ലി താഴെയിട്ട ശേഷം കൂട്ടം ചേര്‍ന്ന് നിലത്തിട്ടു മർദിക്കുകയായിരുന്നു. കുറച്ച് ദിവസം മുൻപ് യുവാവിനു നേരെ മുട്ടയേറു നടന്നിരുന്നു. ഇത് ചോദ്യം ചെയ്തതിൻെറ വൈരാഗ്യത്തിലാണ് പ്രതിഷേധക്കാര്‍ സംഘം ചേര്‍ന്ന് എത്തി അക്രമിച്ചതെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
പരുക്കേറ്റ ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സ തേടിയതോടെ ആശുപത്രി അധികൃതര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. യുവാവിനു ഗുരുതരമായ പരുക്കുകളില്ല. പ്രായപൂര്‍ത്തിയാകാത്തവരാണ് ആക്രമണത്തിനു നേതൃത്വം നല്‍കുന്നവരില്‍ ഭൂരിഭാഗവും. സംഭവത്തിന് പിന്നാലെ പ്രശ്‌നം ഉള്ള മേഖലയിൽ താമസിക്കുന്ന മലയാളികൾ ജാഗ്രത പുലര്‍ത്തണമെന്ന നിർദ്ദേശം വിവിധ മലയാളി വാട്‌സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്നുണ്ട്. യുകെയില്‍ ഇംഗ്ലണ്ടില്‍ ഉള്‍പ്പെടെ കറുത്തവര്‍ക്കും ഏഷ്യക്കാര്‍ക്കും എതിരെ ആക്രണമങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്.
തിങ്കളാഴ്ച സൗത്ത് പോർട്ടിൽ മൂന്ന് പ്രൈമറി സ്കൂൾ കുട്ടികളുടെ കൊലപാതകത്തെ തുടർന്നാണ് രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച വ്യാജ സന്ദേശങ്ങങ്ങളിലൂടെയാണ് കുടിയേറ്റ വിരുദ്ധ പ്രതിഷേധം ശക്തമായത്. വിവിധ സ്ഥലങ്ങളില്‍ നടന്ന ആക്രണങ്ങളില്‍ പൊലീസുകാര്‍ ഉള്‍പ്പടെ നിരവധിപ്പേര്‍ ആക്രമണത്തിന് ഇരയായിട്ടുണ്ട്. രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ നടക്കുന്ന കലാപ പ്രകടനങ്ങൾക്ക് പിന്നാലെ 90-ലധികം പേരാണ് അറസ്റ്റിലായിരിക്കുന്നത്. ബ്രിസ്റ്റോൾ, മാഞ്ചസ്റ്റർ, സ്റ്റോക്ക്-ഓൺ-ട്രെൻ്റ്, ബ്ലാക്ക്പൂൾ, ബെൽഫാസ്റ്റ് എന്നിവിടങ്ങളിൽ കടകൾ കൊള്ളയടിക്കുന്നതുൾപ്പെടെ വിവിധ അതിക്രമങ്ങളാണ് അരങ്ങേറുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- ബ്രിട്ടനിലെ മദ്യനയത്തിന്റെ ആസൂത്രണങ്ങളിൽ നിന്ന് മദ്യ വ്യവസായങ്ങളെ ഒഴിച്ച് നിർത്തണമെന്ന കർശന ആവശ്യവുമായി മുന്നോട്ടു വന്നിരിക്കുകയാണ് പൊതുജനാരോഗ്യ പ്രവർത്തകർ. മദ്യം മൂലം നേരിട്ടുള്ള മരണങ്ങളുടെ കണക്ക് പുതിയ റെക്കോർഡ് കടന്നതോടെയാണ് ഈ ആവശ്യം ആരോഗ്യ പ്രവർത്തകർ ഉന്നയിക്കുന്നത്. ഒരു വർഷം 10,000 ത്തോളം പേരാണ് പുതിയ കണക്കുകൾ പ്രകാരം മദ്യത്തിന്റെ ഉപയോഗം മൂലം ബ്രിട്ടനിൽ മരണപ്പെടുന്നത്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൽക്കഹോൾ സ്റ്റഡീസിന്റെ നിർദ്ദേശങ്ങളിൽ മദ്യനിർമ്മാതാക്കളെയും വ്യവസായ ധനസഹായ ഗ്രൂപ്പുകളായ പോർട്ട്മാൻ, ഡ്രിങ്ക്വെയർ തുടങ്ങിയവയെയും ഒരു കൈയകലത്തിൽ സൂക്ഷിക്കണമെന്ന് വ്യക്തമാക്കുന്നുണ്ട്. ഇത്തരം വ്യവസായങ്ങൾ എപ്പോഴും തങ്ങളുടെ ബിസിനസ് വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾക്കാണ് മുൻതൂക്കം നൽകുന്നതെന്നും, അത് ബ്രിട്ടന്റെ മദ്യനയത്തിനു ദോഷം ചെയ്യുന്നതാണെന്നും അവർ തങ്ങളുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
പുകയില കമ്പനികളെപ്പോലെ, മദ്യ കമ്പനികൾക്കും ആരോഗ്യ നയം തടസ്സപ്പെടുത്തുകയും കാലതാമസം വരുത്തുകയും ചെയ്യുന്ന ഒരു നീണ്ട ചരിത്രമുണ്ടെന്നും, അതിനാലാണ് മദ്യവ്യവസായങ്ങളിൽ നിന്നുള്ള അനാവശ്യമായ സ്വാധീനങ്ങൾക്ക് വഴങ്ങരുതെന്ന് ലോകാരോഗ്യ സംഘടന സർക്കാരുകളെ ഉപദേശിക്കുന്നതെന്നും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൽക്കഹോൾ സ്റ്റഡീസ് ചീഫ് എക്‌സിക്യുട്ടീവ് ഡോ. കാതറിൻ സെവേരി പറഞ്ഞു. ആൽക്കഹോൾ കമ്പനികൾ, ട്രേഡ് ബോഡികൾ, വ്യവസായങ്ങൾക്ക് ധനസഹായം നൽകുന്ന ഫ്രണ്ട് ഗ്രൂപ്പുകൾ എന്നിവയെ പുകയില വ്യവസായത്തിന് സമാനമായി പരിഗണിക്കണം. പൊതു താൽപ്പര്യാർത്ഥം വികസിപ്പിച്ച നയങ്ങൾ നടപ്പിലാക്കുന്ന ചർച്ചകൾ മാത്രം ആവണം ഇവരുമായി നടത്തേണ്ടതെന്നാണ് നിർദ്ദേശകർ മന്ത്രിമാർക്ക് നൽകുന്ന ഉപദേശം.
മദ്യവ്യവസായങ്ങളുമായുള്ള നിയമപരമായ വെല്ലുവിളികൾ മൂലം അഞ്ച് വർഷത്തേക്ക് മദ്യത്തിൻ്റെ മിനിമം യൂണിറ്റ് വില നിർണ്ണയിക്കാൻ സ്കോട്ടിഷ് സർക്കാരിന് കഴിയാത്ത സാഹചര്യത്തെ കാതറിൻ ചൂണ്ടി കാട്ടി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൽക്കഹോൾ സ്റ്റഡീസും, പൊതുജനാരോഗ്യ വിദഗ്ധരും ചേർന്ന് മദ്യ വ്യവസായങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന പുതിയ മാർഗ നിർദ്ദേശങ്ങൾ സർക്കാർ തയ്യാറാക്കിയിട്ടുണ്ട്. വ്യവസായങ്ങളുമായുള്ള ഇടപെടലുകൾ കുറയ്ക്കുക, അവയുമായി പങ്കാളിത്തം ഉണ്ടാക്കാതിരിക്കുക, ഭരണ പ്രക്രിയകൾ കാര്യക്ഷമമായ രീതിയിൽ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക എന്നിവയാണ് മുഖ്യമായ ലക്ഷ്യങ്ങൾ. ആരോഗ്യ നയങ്ങളിൽ മദ്യ വ്യവസായങ്ങളുടെ ഇടപെടൽ കുറയ്ക്കുക എന്ന വെല്ലുവിളിയാണ് സർക്കാരിന് മുന്നിൽ നിലനിൽക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലുടനീളമുള്ള ഫാർമസികൾ കടുത്ത സാമ്പത്തിക സമ്മർദ്ദം നേരിടുന്നതായുള്ള ഗവേഷണ റിപ്പോർട്ട് പുറത്ത്. 2,100-ലധികം ഫാർമസികളെ പ്രതിനിധീകരിക്കുന്ന ഫാർമസി ഉടമകളെ വച്ച് നടത്തിയ വോട്ടെടുപ്പിൽ കഴിഞ്ഞ 12 മാസമായി പ്രാദേശികമായി കമ്മീഷൻ ചെയ്ത സേവനങ്ങൾ നൽകുന്നത് നിർത്തിയതാണ് പഠനത്തിൽ പങ്കെടുത്ത 96% പേരും പറയുന്നു. അടിയന്തര ഗർഭനിരോധന മരുന്നുകളും പുകവലി ഉപേക്ഷിക്കാൻ സഹായിക്കുന്നവയും ഇതിൽ ഉൾപ്പെടുന്നുണ്ട്.
പഠനത്തിൽ പങ്കെടുത്ത ഫാർമസി ഉടമകളിൽ അഞ്ചിൽ നാലുപേരും (81%) പ്രവർത്തന സമയം നീട്ടുന്നത് നിർത്തേണ്ടി വന്നതായി പറഞ്ഞു. 90% ഉടമകളും ഉയർന്ന ചെലവ് മൂലം ഏജൻസികൾ വഴി നിയമിക്കുന്ന ഫാർമസിസ്റ്റുകളെ നിർത്തേണ്ടതായി വന്നതായി പറയുന്നു. കമ്മ്യൂണിറ്റി ഫാർമസി ഇംഗ്ലണ്ട് നടത്തിയ പഠനത്തിൽ 92 ഉടമകളിൽ അഞ്ചിലൊന്ന് പേരും രോഗികൾക്ക് കുറിപ്പടി മരുന്നുകൾ സൗജന്യമായി വിതരണം ചെയ്യുന്നത് നിർത്തിയതായും കണ്ടെത്തി.
2017 മുതൽ ഇംഗ്ലണ്ടിലെ ഏകദേശം 1,000 ഫാർമസികളാണ് അടച്ചു പൂട്ടിയത്. ഇതിന് പിന്നാലെയാണ് പഠന റിപ്പോർട്ട് പുറത്തിറങ്ങിയത്. ഇംഗ്ലണ്ടിലെ ദരിദ്ര പ്രദേശങ്ങളിലെ ഫർമാസികളാണ് അടച്ച് പൂട്ടലിൻെറ ഭീഷണി ഏറ്റവും കൂടുതൽ നേരിടുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ വർഷം ജനുവരി 1 മുതൽ ഇംഗ്ലണ്ടിൽ ഫാർമസി ഫസ്റ്റ് സ്കീം ആരംഭിച്ചിരുന്നു. ഇതിൻെറ ഭാഗമായി മൂത്രനാളിയിലെ അണുബാധ ഷിംഗിൾസ് തുടങ്ങിയ ഏഴു രോഗാവസ്ഥകൾക്കുള്ള മരുന്നുകൾ ജിപിയെ കാണാതെ തന്നെ വാങ്ങിക്കാൻ കഴിയും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന കലാപങ്ങളെ ന്യായീകരിച്ച കൺസർവേറ്റീവ് ഷാഡോ വെൽഷ് സെക്രട്ടറി, ലോർഡ് (ബൈറോൺ) ഡേവീസ് ക്ഷമാപണവുമായി രംഗത്ത്. മെയിൽ ഓൺ സൺഡേ കോളമിസ്റ്റായ ഡാൻ ഹോഡ്ജസുമായി നടത്തിയ സംവാദത്തിലാണ് ലോർഡ് ഡേവിസ് വിവാദ പ്രസ്‌താവന ഇറക്കിയത്. കലാപത്തിൽ കെയർ സ്റ്റാർമറെയും യെവെറ്റ് കൂപ്പറെയും കുറ്റപ്പെടുത്താൻ സാധിക്കില്ലെന്ന് ഡാൻ ഹോഡ്ജസ് പറഞ്ഞു. ടോറികൾ 14 വർഷമായി അധികാരത്തിലിരുന്നെങ്കിൽ ലേബർ അധികാരത്തിൽ വന്നിട്ട് നാലാഴ്ച മാത്രമാണ് ആയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റുവാണ്ട ബില്ലിനെ ലേബർ പാർട്ടി 130-ലധികം തവണ തടഞ്ഞുവെന്ന് പ്രസ്താവിച്ചു കൊണ്ട് ഗോവറിൻ്റെ മുൻ എംപിയായ ഡേവീസ് രാഷ്ട്രീയ പശ്ചാത്തലത്തിൽ സംഭവങ്ങളെ ന്യായികരിക്കുകയായിരുന്നു. ലേബറിൻ്റെ വെൽഷ് സെക്രട്ടറി ജോ സ്റ്റീവൻസ് ഡേവിസിൻ്റെ പരാമർശങ്ങളെ ജനങ്ങളെ വഴിതെറ്റിക്കുന്നതാണെന്ന് വിമർശിച്ച് കൊണ്ട് രംഗത്ത് വന്നിരുന്നു. വംശീയ അതിക്രമങ്ങൾ ഒരിക്കലും ന്യായികരിക്കാൻ കഴിയില്ല എന്നും അവർ കൂട്ടിച്ചേർത്തു.
വെയിൽസിലെ എല്ലാ സീറ്റുകളും ടോറികൾക്ക് നഷ്ടപ്പെട്ടതിന് ശേഷം ഇപ്പോൾ സ്റ്റീവൻസിന് ഷാഡോയായി നിൽക്കുന്ന ഡേവീസ് തൻെറ വിവാദ പ്രസ്താവനയ്ക്ക് ക്ഷമാപണവുമായി രംഗത്ത് വന്നിരുന്നു. കുടിയേറ്റത്തെയും സംഘടിത കുറ്റകൃത്യങ്ങളെയും കുറിച്ചുള്ള ലേബറിൻ്റെ നിഷേധാത്മക നിലപാടിനെ അദ്ദേഹം വിമർശിക്കുകയും ചെയ്‌തു. രാജ്യത്തെ വിവിധ പ്രദേശങ്ങളിലായി കഴിഞ്ഞ ദിവസം നടന്ന കലാപങ്ങളിൽ കുടിയേറ്റ വിരുദ്ധ അനുഭാവികൾ പോലീസിനെ ആക്രമിക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. വിവിധ സ്ഥലങ്ങളിൽ നടന്ന കലാപങ്ങൾക്ക് പിന്നാലെ 90-ലധികം പേരെ അറസ്റ്റ് ചെയ്‌ത വാർത്ത നേരത്തെ മലയാളം യുകെ ന്യൂസിൽ വന്നിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ നടക്കുന്ന കലാപ പ്രകടനങ്ങൾക്ക് പിന്നാലെ 90-ലധികം പേർ അറസ്റ്റിൽ. ഹൾ, ലിവർപൂൾ, ബ്രിസ്റ്റോൾ, മാഞ്ചസ്റ്റർ, സ്റ്റോക്ക്-ഓൺ-ട്രെൻ്റ്, ബ്ലാക്ക്പൂൾ, ബെൽഫാസ്റ്റ് എന്നിവിടങ്ങളിൽ കടകൾ കൊള്ളയടിക്കുന്നതുൾപ്പെടെ വിവിധ അതിക്രമങ്ങളാണ് അരങ്ങേറിയത്. പല സ്ഥലങ്ങളിലും പോലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി. വിദ്വേഷം പ്രചരിപ്പിക്കാൻ ലക്ഷ്യമിടുന്നവർക്കെതിരെ നടപടിയെടുക്കാൻ പോലീസ് സേനയ്ക്ക് സർക്കാരിൽ നിന്ന് പൂർണ പിന്തുണ വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ ഇന്ന് രംഗത്ത് വന്നു.
തിങ്കളാഴ്ച സൗത്ത് പോർട്ടിൽ മൂന്ന് പ്രൈമറി സ്കൂൾ കുട്ടികളുടെ കൊലപാതകത്തെ തുടർന്നാണ് രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. ലിവർപൂളിൽ, പോലീസിനുനേരെ ഉണ്ടായ സംഘർഷത്തിൽ പ്രതിഷേധക്കാർ കല്ലും മറ്റ് ആയുധങ്ങളും എറിയുന്ന സംഭവം ഉണ്ടായി. നേരത്തെ തീവ്ര വലതുപക്ഷ പ്രവർത്തകർ പ്രതിഷേധ പ്രകടനത്തിനിടെ കെട്ടിടത്തിന് തീയിട്ടിരുന്നു.
അക്രമികളെ ശക്തമായി നേരിടുമെന്ന് ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ പറഞ്ഞു. അക്രമികളെ അമർച്ച ചെയ്യുന്നതിന് പോലീസിന് സർക്കാരിൻറെ പൂർണ്ണ പിന്തുണയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സൗത്ത് പോർട്ടിലെ കത്തി കുത്തിൽ മൂന്നു പെൺകുട്ടികൾ മരിക്കുകയും എട്ടോളം പേർക്ക് പരുക്കു പറ്റിയതിന് തുടർന്നുള്ള പ്രശ്നങ്ങൾ രാജ്യത്തെ വിവിധ നഗരങ്ങളിൽ പ്രകടനങ്ങൾക്കും ആക്രമങ്ങൾക്കും വഴിയൊരുക്കിയിരിക്കുകയാണ്. പ്രതിഷേധക്കാർ മുസ്ലീം പള്ളികൾക്ക് നേരെ ആക്രമം അഴിച്ചു വിടുമെന്നുള്ള ആശങ്കകളെ തുടർന്ന് രാജ്യത്തെ നൂറുകണക്കിന് മോസ്കുകൾക്ക് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. തീവ്ര വലതുപക്ഷ ഗ്രൂപ്പുകളുടെ കലാപത്തെ ശക്തമായി നേരിടുമെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ വ്യക്തമാക്കി. ഇത്തരം കലാപങ്ങളെ നേരിടാൻ രാജ്യത്ത് പ്രത്യേക പോലീസ് യൂണിറ്റ് രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കേരളത്തിലെ വയനാട് ജില്ലയിൽ ചൊവ്വാഴ്ച അർദ്ധരാത്രിക്ക് ശേഷമുണ്ടായ ദുരന്തത്തിൽ മരണസംഖ്യ 352 ആയി. നിരവധി പേരെയാണ് കാണാതായിരിക്കുന്നത്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ്
പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. മണ്ണിടിച്ചിൽ ദുരന്തത്തിൽ നൂറുകണക്കിന് വീടുകളും റോഡുകളും പാലങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളും ആണ് തകർന്നത്.
വയനാട് മണ്ണിടിച്ചിൽ ദുരന്തത്തിന് അമിതമായി വിനോദസഞ്ചാര അനുബന്ധ പ്രവർത്തനങ്ങൾ വഴി വച്ചതായി പ്രമുഖ ബ്രിട്ടീഷ് പത്രം സ്കൈ ന്യൂസ് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞവർഷം മാത്രം ഒരു ദശലക്ഷത്തിലധികം ആഭ്യന്തര, വിദേശ വിനോദസഞ്ചാരികളാണ് വയനാട്ടിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചത്. 2011 ലെ ഒരു സർക്കാർ റിപ്പോർട്ട് വയനാട്ടിലെ അനിയന്ത്രിത ടൂറിസത്തിനെതിരെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ അന്നത്തെ കണക്കുകളിൽ വിനോദസഞ്ചാരികളുടെ എണ്ണം നിലവിലേതിനെ അപേക്ഷിച്ച് മൂന്നിലൊന്നു മാത്രം ആയിരുന്നു. മണ്ണിടിച്ചിൽ ഉണ്ടായ മുണ്ടക്കൈയിലും സമീപപ്രദേശങ്ങളിലും 700 റിസോർട്ടുകളും ഹോംസ്റ്റേകളും ഉണ്ടെന്നാണ് കണക്കുകൾ. പരിസ്ഥിതി ലോല പ്രദേശങ്ങളിൽ അമിതവികസനം പ്രകൃതിദുരന്ത സാധ്യതകൾ വർദ്ധിക്കുമെന്ന് നിരവധി റിപ്പോർട്ടുകൾ സർക്കാരിന് ലഭിച്ചെങ്കിലും പലതും അവഗണിക്കപ്പെട്ടതായി വിമർശനം ഉയർന്നു വന്നിട്ടുണ്ട്.
ഇതിനിടെ വയനാട്ടിലെ ദുരന്തത്തിന് മുഖ്യകാരണം ക്വാറികളും പാറ പൊട്ടിക്കലുമാണെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ പ്രതികരിച്ചു. ഇത് മനുഷ്യനിർമ്മിത ദുരന്തമാണെന്നും പ്രദേശത്തെ റിസോർട്ടുകളും അനധികൃത ടൂറിസവും നിയന്ത്രിക്കാൻ സർക്കാരുകൾക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം ചൂണ്ടി കാട്ടി. പ്രകൃതിയെ മറന്നുള്ള നിർമ്മാണ പ്രവർത്തനങ്ങളും ക്വാറികൾ ഇടതടവില്ലാതെ പ്രവർത്തിക്കുന്നതുമാണ് ഉരുൾപൊട്ടലിൻ്റെ മുഖ്യകാരണം. പാറ പൊട്ടിക്കുന്നത് മണ്ണിൻറെ ബലം കുറയ്ക്കുകയും അതിശക്തമായ മഴ വന്നതോടെ അത് ദുരന്തത്തിൽ കലാശിച്ചതുമാണെന്ന് അദ്ദേഹം ചൂണ്ടി കാട്ടി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
നോർത്ത് യോർക്ക് ഷെയറിലെ ഗ്രോസ് മോണ്ടിൽ ബസ് പാലത്തിൽ നിന്ന് താഴേയ്ക്ക് പതിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ട് മണിക്കാണ് അപകടം നടന്നത്. പാലത്തിൻറെ കൈവരികൾ തകർത്ത് ബസ് 30 അടി താഴ്ചയിലേയ്ക്ക് പതിക്കുകയായിരുന്നു.
ബസിലുണ്ടായിരുന്ന അഞ്ച് പേർ ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടതായി നോർത്ത് യോർക്ക് ഷെയർ പൊലീസ് അറിയിച്ചു. നദിയുടെ ആഴം കുറവായിരുന്നത് അപകടത്തിന്റെ കാഠിന്യം കുറച്ചതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. നിലവിൽ ഇതുവഴിയുള്ള ഗതാഗതം തടഞ്ഞിരിക്കുകയാണ്. വാഹനം ഓടിക്കുന്നവരോടും കാൽനടക്കാരോടും ഇതുവഴിയുള്ള യാത്ര ഒഴിവാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. അപകടത്തെ തുടർന്ന് പാലത്തിൻറെ ഇതുവഴിയുള്ള വാഹന ഗതാഗതത്തിന്റെ സുരക്ഷ പരിശോധിക്കാൻ സ്ട്രക്ച്ചറൽ എൻജിനീയർമാരുടെ യോഗം വിളിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബെയ്‌റൂട്ടിലും ടെഹ്‌റാനിലും നടന്ന കൊലപാതകത്തിന് പിന്നാലെ ലെബനനിൽ നിന്ന് ബ്രിട്ടീഷ് പൗരന്മാരെ ഒഴിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ ശക്തമാക്കി യുകെ. വിവിധ സംഘർഷ സാഹചര്യങ്ങൾ ആസൂത്രണം ചെയ്യുന്നതിനായി കോൺസുലർ വിദഗ്ധർ, അതിർത്തി സേന ഉദ്യോഗസ്ഥർ, സൈനിക ഉദ്യോഗസ്ഥർ എന്നിവരെ പ്രദേശത്ത് വിന്യസിച്ചതായി വിദേശ, കോമൺവെൽത്ത്, വികസന ഓഫീസും പ്രതിരോധ മന്ത്രാലയവും അറിയിച്ചു. ലാൻഡിംഗ് കപ്പൽ ആർഎഫ്എ കാർഡിഗൻ ബേയും എച്ച്എംഎസ് ഡങ്കനും ഇതിനകം കിഴക്കൻ മെഡിറ്ററേനിൽ നിലയുറപ്പിച്ചിട്ടുണ്ട്. കൂടാതെ എയർഫോഴ്സ് ട്രാൻസ്പോർട്ട് ഹെലികോപ്റ്ററുകളും പ്രവർത്തനത്തിന് തയ്യാറാണെന്ന് മന്ത്രാലയം അറിയിച്ചു.
ലെബനനിൽ നിന്ന് തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കേണ്ടതിൻ്റെ ആവശ്യകത യുകെയ്ക്ക് നിലവിൽ ഇല്ലെന്നാണ് അധികൃതർ പറയുന്നത്. എന്നിരുന്നാലും യുകെ പ്രതിരോധ സെക്രട്ടറി ജോൺ ഹീലിയും ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലൻ്റും തമ്മിലുള്ള കൂടിക്കാഴ്ചയെത്തുടർന്ന് ഇപ്പോൾ സൈന്യത്തെ സജ്ജരാക്കിയിരിക്കുകയാണ്. ഹീലിയുടെയും വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമിയുടെയും പ്രാദേശിക സന്ദർശനത്തിനിടെയാണ് കൂടിക്കാഴ്ച നടത്തിയത്.
വാണിജ്യ വിമാനങ്ങൾ ലഭ്യമാകുമ്പോൾ തന്നെ ലെബനനിലെ ബ്രിട്ടീഷ് പൗരന്മാർ രാജ്യം വിടണം എന്ന് ബ്രിട്ടീഷ് സർക്കാർ അറിയിച്ചിട്ടുണ്ട്. യുഎസിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നുമുള്ള സമാനമായ നിർദ്ദേശം ഇറങ്ങിയിട്ടുണ്ട്. കഴിഞ്ഞ ആഴ്‌ച ലെബനനിലേക്കും ഇസ്രായേലിലേക്കും ഉള്ള വിമാനങ്ങൾ നിർത്തിവച്ചിരുന്നു. ബെയ്‌റൂട്ടിലെ അമേരിക്കൻ പൗരന്മാരോട് ലഭ്യമാകുന്ന ടിക്കറ്റിൽ രാജ്യം വിടാൻ യുഎസ് എംബസി അറിയിച്ചു. യുഎസിലേക്ക് മടങ്ങാൻ പണമില്ലാത്ത യുഎസ് പൗരന്മാർക്ക് റീപാട്രിയേഷൻ ലോണുകൾ വഴി സാമ്പത്തിക സഹായത്തിനായി എംബസിയുമായി ബന്ധപ്പെടാമെന്നും അധികൃതർ അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സൗത്ത് പോർട്ടിൽ മൂന്ന് പ്രൈമറി സ്കൂൾ കുട്ടികളുടെ കൊലപാതകത്തെ തുടർന്നുള്ള കലാപം യുകെയിലെ വിവിധ സ്ഥലങ്ങളിലേയ്ക്ക് വ്യാപിക്കുന്നു. മാഞ്ചസ്റ്ററിലും ഹളിലും കലാപങ്ങളിൽ പോലീസ് ജനക്കൂട്ടത്തിനുനേരെ കണ്ണീർ വാതകം പ്രയോഗിച്ചു. പല സ്ഥലങ്ങളിലും പോലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായിട്ടുണ്ട്. സൗത്ത്‌പോർട്ടിലെ കൊലപാതകത്തിന് പിന്നാലെ ലീഡ്‌സ്, സ്റ്റോക്ക്, ലിവർപൂൾ എന്നിവിടങ്ങളിൽ പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ്.
മാഞ്ചസ്റ്ററിൽ പ്രതിഷേധത്തിനിടെ തീയിടാൻ ശ്രമിച്ച ഒരാളെ പോലീസ് ബാറ്റൺ ഉപയോഗിച്ച് ഓടിക്കുന്ന സംഭവവും ഉണ്ടായി. പ്രതിഷേധക്കാർ പ്രകടനക്കാരെ ആക്രമിക്കുന്ന വീഡിയോ ഫൂട്ടേജുകൾ പുറത്ത് വന്നിരുന്നു. ഇതിൽ പുരുഷൻമാർ മദ്യകുപ്പികൾ പിടിച്ച് നിൽക്കുന്നത് കാണാം. ഇരു സംഘങ്ങളിലെയും ആളുകൾ തമ്മിൽ അടി ഉണ്ടാക്കുന്നതും വിഡിയോയിൽ വ്യക്തമാണ്.
സംഘർഷം സൃഷ്ടിച്ചവരെ പോലീസ് ഉടൻ തന്നെ അറസ്റ്റ് ചെയ്‌തു. അക്രമികളെ ശക്തമായി നേരിടുമെന്ന് ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ പറഞ്ഞു. അക്രമികളെ അമർച്ച ചെയ്യുന്നതിന് പോലീസിന് സർക്കാരിൻറെ പൂർണ്ണ പിന്തുണയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ വാരാന്ത്യത്തിൽ യുകെയിൽ ഉടനീളം 35ലധികം പ്രകടനങ്ങളാണ് ആസൂത്രണം ചെയ്‌തിരിക്കുന്നത്. യൂണൈറ്റ് എഗെയ്ൻസ്റ്റ് ഫാസിസം, സ്റ്റാൻഡ് അപ്പ് ടു റേസിസം തുടങ്ങിയ ഗ്രൂപ്പുകളുടെ നിരവധി എതിർപ്രക്ഷോഭങ്ങളും രാജ്യത്ത് നടക്കുന്നുണ്ട്. ഇന്ന് തന്നെ രാജ്യത്ത് 24 പ്രതിഷേധങ്ങളാണ് നടന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- ബ്രിട്ടനിൽ ഈ ആഴ്ച ഉടനീളം കനത്ത താപനിലയാണ് ഭൂരിഭാഗം പ്രദേശങ്ങളിലും രേഖപ്പെടുത്തിയിരുന്നത്. ലണ്ടനിലെ ക്യൂ ഗാർഡൻസിലും ഹീത്രൂവിലും 32 ഡിഗ്രി സെൽഷ്യസ് താപനിലയാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. എന്നാൽ ഉഷ്ണ തരംഗം വാരാന്ത്യത്തോടെ അവസാനിക്കുമെന്നും മഴയുണ്ടാകുമെന്ന അറിയിപ്പാണ് ഇപ്പോൾ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകിയിരിക്കുന്നത്. വ്യാഴാഴ്ച ചിലയിടങ്ങളിൽ കനത്ത മഴയുണ്ടായെങ്കിലും താപനില കാര്യമായി കുറഞ്ഞില്ല. എന്നാൽ വാരാന്ത്യത്തോടെ ശക്തമായ മഴയുണ്ടാകുമെന്നും, താപനിലയിൽ കാര്യമായ കുറവുണ്ടാകുമെന്നുമാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ നിരീക്ഷകർ വ്യക്തമാക്കുന്നത്. ഇന്ന് രാവിലെയോടെ ബ്രിട്ടന്റെ കിഴക്കൻ ഭാഗങ്ങളിലും അയർലണ്ടിലും മഴയുണ്ടാകും. ഇത് ഇപ്പോൾ ഉയർന്നുനിൽക്കുന്ന താപനിലയെ സാധാരണ രീതിയിലേക്ക് കൊണ്ടുവരുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ കിർസ്റ്റി മക്കബെ വ്യക്തമാക്കി. തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ അപ്പർ ലോഡൺ നദിയിലും കെൻ്റിലെ ഈഡൻ നദിയിലും ഈഡൻ ബ്രൂക്കിലും വെള്ളപ്പൊക്കമുണ്ടാകാൻ സാധ്യതയുണ്ടെന്നതിൻ്റെ സൂചനയും കാലാവസ്ഥ നിരീക്ഷണ ഏജൻസി നൽകുന്നുണ്ട്.
ചെറിയതോതിലുള്ള ഉഷ്ണ തരംഗത്തോടെയാണ് മാസം അവസാനിച്ചതെങ്കിലും, ബ്രിട്ടനെ സംബന്ധിച്ചിടത്തോളം താരതമ്യേന ചൂട് കുറവുള്ള മാസമായിരുന്നു ജൂലൈ എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നുണ്ട്. ഒരു സ്ഥലത്ത് തുടർച്ചയായി മൂന്ന് ദിവസമെങ്കിലും ദിവസേനയുള്ള പരമാവധി താപനില ഹീറ്റ്‌വേവ് താപനിലയുടെ പരിധി കവിയുമ്പോഴാണ് ഉഷ്ണ തരംഗമായി സാധാരണ രേഖപ്പെടുത്തുന്നത്. എന്നാൽ ഉഷ്ണ തരംഗത്തിന്റെ പരമാവധി താപനില പലയിടങ്ങളിൽ പലതാണ്. ജൂലൈ മാസത്തിൽ ചിലയിടങ്ങളിൽ സാധാരണ ലഭിക്കുന്നതിനേക്കാൾ കൂടുതൽ മഴ ലഭിച്ചതായും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നുണ്ട്. നിലവിലുള്ള ചൂട് കുറയുമെന്നും മഴയുണ്ടാകും എന്ന് അറിയിപ്പാണ് ജനങ്ങൾക്ക് പൊതുവേ കാലാവസ്ഥ കേന്ദ്രം നൽകുന്നത്.