കാലിഫോര്‍ണിയ: വാട്സാപ്പ് ഉപയോഗിക്കുന്ന ഫോണുകളില്‍ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്താന്‍ ഹാക്കര്‍മാര്‍ക്ക് കഴിയുന്നുവെന്ന് സ്ഥിരീകരണം. അനോണിമസ് വാട്സാപ്പ് കോളുകളിലൂടെയാണ് നിരീക്ഷണ സോഫ്റ്റ് വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത്. കോളുകള്‍ അറ്റന്‍ഡ് ചെയ്തില്ലെങ്കിലും ഹാക്കര്‍മാര്‍ക്ക് ഉപഭോക്താവ് അറിയാതെ സോഫ്റ്റ് വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയും. ഇസ്രായേല്‍ ഓണ്‍ലൈന്‍ സുരക്ഷാ സ്ഥാപനമാണ് വാട്സാപ്പിലെ കെണി കണ്ടെത്തിയിരിക്കുന്നത്. അതേസമയം സുരക്ഷാ വീഴ്ച്ച സ്ഥിരീകരിച്ചെങ്കിലും സുപ്രധാന വിവരങ്ങള്‍ കൈമാറാന്‍ വാട്‌സാപ്പ് അധികൃതര്‍ തയ്യാറായില്ല. സ്ഥാപന ഉടമ സക്കര്‍ബര്‍ഗും ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി.

ഹാക്കര്‍മാരില്‍ നിന്നും രക്ഷനേടാന്‍ വാട്സാപ്പ് ആപ്ലിക്കേഷന്‍ അപ്ഡേറ്റ് ചെയ്യാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സുരക്ഷാ വീഴ്ച്ച ഉടന്‍ പരിഹരിക്കുമെന്നാണ് അധികൃതര്‍ നല്‍കിയിരിക്കുന്ന വിശദീകരണം. എന്നാല്‍ അപ്ഡേറ്റ് ചെയ്താലും ഹാക്കിംഗ് സാധ്യമാണെന്നാണ് റിപ്പോര്‍ട്ട്. 180 രാജ്യങ്ങളിലായി 1.5 ബില്യണ്‍ ഉപഭോക്താക്കളാണ് വാട്സാപ്പ് മെസേജിംഗ് സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്നത്. അനോണിമസായി വരുന്ന വോയിസ് കോളുകള്‍ വഴി ഉപഭോക്താവിന്റെ ഫോണിലേക്ക് ഹാക്കര്‍മാര്‍ നുഴഞ്ഞു കയറും. പിന്നീട് ഉപഭോക്താവിന്റെ ഫോണ്‍ പൂര്‍ണമായും ഹാക്കറുടെ നിരീക്ഷണത്തിലാവും. അനോണിമസ് കോളുകളുടെ വിവരങ്ങളോ നമ്പറുകളോ വാട്‌സാപ്പ് ലോഗില്‍ ദൃശ്യമാകില്ല. നിരീക്ഷണ സോഫ്റ്റവെയര്‍ ഇന്‍സ്റ്റാള്‍ ചെയ്താലുടന്‍ ഇത് നമ്മുടെ ഫോണില്‍ നിന്ന് അപ്രത്യക്ഷമാകുകയും ചെയ്യും.

പിടികൂടാന്‍ കഴിയാത്ത ഒരുതരം ഇന്റര്‍നെറ്റ് വൈറസാണ് വാട്‌സാപ്പിലൂടെ ഫോണിലേക്ക് ഹാക്കര്‍മാര്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. തുടര്‍ന്ന് ഈ വൈറസിന്റെ സഹായത്തോടെ നമ്മുടെ ഫോണ്‍ നിരീക്ഷിക്കപ്പെടും. വോയ്സ്‌കോളുകള്‍ക്ക് നിയന്ത്രണമുള്ള രാജ്യങ്ങളിലെ ഉപഭോക്താക്കള്‍ക്ക് ഇതില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കും. വിന്‍ഡോസ് ഫോണുകളില്‍ നിന്ന് വാട്സാപ്പ് ഈ വര്‍ഷം അവസാനത്തോടെ ആപ്ലിക്കേഷന്‍ പിന്‍വലിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. അപ്ഡേഷന്‍ സംവിധാനം കൃത്യമായി ഉപയോഗപ്പെടുത്താന്‍ വിന്‍ഡോസ് ഉപഭോക്താക്കള്‍ക്ക് കഴിയില്ലെന്ന് വ്യക്തമായതോടെയാണ് അധികൃതര്‍ ആപ്ലിക്കേഷന്‍ പിന്‍വലിക്കാന്‍ നിര്‍ബന്ധിതരായത്. നിലവിലുണ്ടായിരിക്കുന്ന ഹാക്കിംഗ് പ്രശ്‌നം വിന്‍ഡോസ് ഫോണുകളില്‍ തുടരുമെന്നാണ് ടെക് ലോകത്തിന്റെ മുന്നറിയിപ്പ്.
നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളില്‍ എന്‍ജിന്‍ പ്രവര്‍ത്തിപ്പിക്കുന്നത് പിഴശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കും. വായു മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നത്. നിര്‍ത്തിയിട്ട വാഹനങ്ങളുടെ എന്‍ജിന്‍ ഐഡില്‍ ചെയ്യുന്ന ഡ്രൈവര്‍മാരെ ഒന്നിലേറെത്തവണ പിടികൂടിയാല്‍ അപ്പോള്‍ത്തന്നെ പിഴ നല്‍കാന്‍ കഴിയുന്ന നിയമമാണ് തയ്യാറാകുന്നത്. കാറുകള്‍ സഞ്ചരിക്കുമ്പോള്‍ സൃഷ്ടിക്കുന്നതിനേക്കാള്‍ കൂടുതല്‍ മലിനീകരണം ഐഡില്‍ ചെയ്യുമ്പോള്‍ ഉണ്ടാകുന്നുണ്ട്. ഇത് നിയന്ത്രിക്കാന്‍ കര്‍ശന നടപടികള്‍ വേണമെന്ന ചില ലണ്ടന്‍ കൗണ്‍സിലുകളുടെ ആവശ്യം അംഗീകരിക്കുകയാണെന്ന് എന്‍വയണ്‍മെന്റ് സെക്രട്ടറി മൈക്കിള്‍ ഗോവ് പറഞ്ഞു.

നിലവിലുള്ള നിയമത്തിനു കീഴില്‍ ഐഡിലിംഗ് നടത്തുന്ന ഡ്രൈവര്‍മാര്‍ ആരും തന്നെ ശിക്ഷിക്കപ്പെട്ടിട്ടില്ല. ഈ നിയമം അനുസരിച്ച് പോലീസിന് ആദ്യം താക്കീത് കൊടുക്കാനേ കഴിയൂ. ഒരു മിനിറ്റിലേറെ സമയം നിര്‍ദേശം അനുസരിക്കാന്‍ തയ്യാറായില്ലെങ്കില്‍ പിഴ നല്‍കാം. ലോക്കല്‍ അതോറിറ്റികള്‍ നിശ്ചയിച്ചിരിക്കുന്ന നിരക്കനുസരിച്ച് ഈ പിഴ 20 പൗണ്ട് മുതല്‍ 80 പൗണ്ട് വരെയാകാം. 2017 മുതല്‍ വെസ്റ്റ്മിന്‍സ്റ്റര്‍ കൗണ്‍സില്‍ ഇതനുസരിച്ച് 37 പേരില്‍ നിന്നു മാത്രമാണ് പിഴയീടാക്കിയിരിക്കുന്നത്. കുറ്റം കണ്ടെത്തിയാല്‍ ഉടന്‍ തന്നെ പിഴയീടാക്കാനുള്ള നീക്കം പ്രശ്‌ന പരിഹാരത്തിന് ഉതകുമെന്നാണ് ഗോവ് ദി ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

എന്നാല്‍ പുതിയ അധികാരങ്ങള്‍ കൗണ്‍സിലുകള്‍ ശരിയായ വിധത്തില്‍ ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചില കമ്പനികളുടെ ഡ്രൈവര്‍മാര്‍ നിരന്തരം ഈ കുറ്റം ചെയ്യുന്നുണ്ടെന്നും ആവശ്യപ്പെട്ടാലും അവര്‍ അനുസരിക്കാന്‍ കൂട്ടാക്കാറില്ലെന്നും വെസ്റ്റ്മിന്‍സ്റ്റര്‍ സിറ്റി കൗണ്‍സില്‍ ലീഡര്‍ നിക്കി ഐകെന്‍ പറഞ്ഞു. ഇത്തരം കമ്പനികള്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്.
ബ്രെക്‌സിറ്റില്‍ ജൂണ്‍ ആദ്യം പാര്‍ലമെന്റില്‍ ചര്‍ച്ചയും വോട്ടെടുപ്പും നടക്കും. ബ്രെക്‌സിറ്റ് നടപ്പാക്കുന്നത് സംബന്ധിച്ചായിരിക്കും വോട്ടെടുപ്പ്. ലേബറുമായി നടക്കുന്ന ചര്‍ച്ചയില്‍ തീരുമാനം എത്തിയാലും ഇല്ലെങ്കിലും വോട്ടെടുപ്പില്‍ മാറ്റമുണ്ടാവില്ലെന്ന് ഡൗണിംഗ് സ്ട്രീറ്റ് അറിയിച്ചു. എംപിമാരുടെ സമ്മര്‍ അവധിക്കു മുമ്പായി യുകെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്‍മാറണമെങ്കില്‍ ബ്രെക്‌സിറ്റ് നടപ്പാക്കല്‍ ബില്ലിലുള്ള വോട്ടെടുപ്പ് അനിവാര്യമാണെന്ന് ഡൗണിംഗ് സ്ട്രീറ്റ് വക്താവ് അറിയിച്ചു. എന്നാല്‍ ഇത് ഒരിക്കലും പ്രധാനമന്ത്രിയുടെ ബ്രെക്‌സിറ്റ് ഉടമ്പടിയിലുള്ള നാലാമത്തെ വോട്ടെടുപ്പല്ലെന്നും വക്താവ് പറഞ്ഞു. അതേസമയം ഉഭയകക്ഷി ധാരണയിലെത്താതെ ബില്ലിന് പിന്തുണ നല്‍കില്ലെന്ന് ലേബര്‍ വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ ഡീല്‍ മൂന്നു പ്രാവശ്യം പാര്‍ലമെന്റ് തള്ളിയതോടെയാണ് ക്രോസ് പാര്‍ട്ടി സമവായത്തിന് സര്‍ക്കാര്‍ ശ്രമം ആരംഭിച്ചത്. ിത്‌ഡ്രോവല്‍ എഗ്രിമെന്റ് ബില്‍ മുന്നോട്ടുവെച്ച് സമ്മറിനു മുമ്പായി ബ്രെക്‌സിറ്റ് നടപ്പിലാക്കാനാണ് തെരേസ മേയ് ശ്രമിക്കുന്നത്. എന്നാല്‍ പ്രതിപക്ഷവുമായി നടക്കുന്ന ചര്‍ച്ചകളില്‍ ഇതുവരെ സമവായം സൃഷ്ടിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടുമില്ലെന്ന് ബിബിസി പൊളിറ്റിക്കല്‍ കറസ്‌പോണ്ടന്റ് ഇയാന്‍ വാട്ട്‌സണ്‍ പറയുന്നു. ഇപ്പോള്‍ മുന്നോട്ടു വെച്ചിരിക്കുന്ന ബില്‍ ചര്‍ച്ചകള്‍ തുടരുന്നതിന് കൂടുതല്‍ സമയവും സ്ഥലവും നല്‍കുമെന്നും വാട്ട്‌സണ്‍ പറഞ്ഞു. ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ തെരേസ മേയും കോര്‍ബിനും ചൊവ്വാഴ്ച വൈകുന്നേരം നടത്തിയ കൂടിക്കാഴ്ചയില്‍ വിലയിരുത്തി.

ചര്‍ച്ചകള്‍ ഫലപ്രദമാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു. ചര്‍ച്ചകള്‍ തീരുമാനത്തിലേക്ക് എത്തിക്കാനും ഹിതപരിശോധനാ ഫലം നടപ്പിലാക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് തെരേസ മേയ് വ്യക്തമാക്കിയിട്ടുണ്ടെന്നും വക്താവ് പറഞ്ഞു. അതേസമയം കണ്‍സര്‍വേറ്റീവ് എംപിമാരും ക്യാബിനറ്റ് മിനിസ്റ്റര്‍മാരും പ്രധാനമന്ത്രിയെ മാറ്റാന്‍ ശ്രമം നടത്തുന്നതിനാല്‍ സര്‍ക്കാരിന്റെ പ്രതിബദ്ധതയില്‍ കോര്‍ബിന്‍ സംശയം പ്രകടിപ്പിച്ചുവെന്നാണ് ലേബര്‍ വക്താവ് പറഞ്ഞത്.
പ്രധാനമന്ത്രി പദത്തില്‍ നിന്ന് തെരേസ മേയ് പുറത്തു പോകണമെന്ന ആവശ്യം കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ ശക്തമാകുന്നതിനിടെ ഹോം സെക്രട്ടറി സാജിദ് ജാവീദിന് നേതൃസ്ഥാനത്തേക്ക് പിന്തുണയേറുന്നു. തെരേസ മേയ് സ്ഥാനമൊഴിയുന്ന തിയതി ഈയാഴ്ച പ്രഖ്യാപിക്കണമെന്നാണ് എംപിമാര്‍ ആവശ്യപ്പെടുന്നത്. അതിനിടെ ലീഡര്‍ഷിപ്പ് പോരാട്ടത്തിനായി ജാവീദിന് 50,000 പൗണ്ട് സംഭാവനയായി ലഭിച്ചു. ബ്രെക്‌സിറ്റ് അനുകൂലികളും പ്രതികൂലികളുമായ ടോറി അനുകൂലികളാണ് ഈ സംഭാവന നല്‍കിയിരിക്കുന്നത്. തെരേസ മേയ് സ്ഥാനമൊഴിയുന്നതോടെ ജാവീദ് നേതൃസ്ഥാനത്ത് എത്തുമെന്നാണ് കരുതുന്നത്. ബോറിസ് ജോണ്‍സണ്‍, ഡൊമിനിക് റാബ് തുടങ്ങിയവരോടായിരിക്കും ജാവീദിന് മത്സരിക്കേണ്ടി വരിക.

രജിസ്റ്റര്‍ ഓഫ് മെംബേഴ്‌സ് ഇന്ററസ്റ്റില്‍ ഈ തുക അടുത്തയാഴ്ച വെളിപ്പെടുത്തേണ്ടി വരും. എന്നാല്‍ ജോണ്‍സണിനും റാബിനും ലഭിച്ച തുകയേക്കാള്‍ കുറവാണ് ജാവീദിന് ലഭിച്ചതെന്നും വിവരമുണ്ട്. ഇരുവര്‍ക്കും ഒരു ലക്ഷത്തിലേറെ പൗണ്ട് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ടോറി നേതൃത്വം കൈകാര്യം ചെയ്യുന്നതില്‍ തെരേസ മേയ്‌ക്കെതിരെ അതൃപ്തി പുകയുകയാണ്. ഇതേത്തുടര്‍ന്നാണ് എംപിമാര്‍ നേതൃസ്ഥാനമൊഴിയണമെന്ന് മേയ്ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തിത്തുടങ്ങിയത്. ഈയാഴ്ച അവര്‍ സ്ഥാനമൊഴിയുന്ന തിയതി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ലീഡര്‍ഷിപ്പ് മത്സരത്തില്‍ ഫ്രണ്ട് ബെഞ്ചറായ എന്‍വയണ്‍മെന്റ് സെക്രട്ടറി മൈക്കിള്‍ ഗോവ് കൂടി എത്തുമെന്ന് വ്യക്തമായിട്ടുണ്ട്.

മാര്‍ക്കറ്റിംഗ് സ്ഥാപനമായ സണ്‍മാര്‍ക്കിന്റെ സ്ഥാപകനായ റാമി റേഞ്ചര്‍, ഷോര്‍ ക്യാപ്പിറ്റലിന്റെ ഹോവാര്‍ഡ് ഷോര്‍, ഫിനാന്‍സിയര്‍ ആന്‍ഡ്രൂ ലോ, മുന്‍ ടോറി ട്രഷററായിരുന്ന മാര്‍ക്കിന്റെ ഭാര്യ അലക്‌സിയ ഫ്‌ളോര്‍മാന്‍, വിറ്റോള്‍ എന്ന എനര്‍ജി ആന്‍ഡ് കമ്മോഡിറ്റി ട്രേഡിംഗ് സ്ഥാപനത്തിന്റെ ചെയര്‍മാന്‍ ഇയാന്‍ ടെയ്‌ലര്‍ എന്നിവരാണ് ജാവീദിന് സംഭാവന നല്‍കിയവര്‍. ബിസിനസ് സമൂഹത്തില്‍ നിന്ന് ജാവീദിന് ലഭിക്കുന്ന പിന്തുണ തൊഴില്‍ദാതാക്കള്‍ക്ക് നേതാവെന്ന നിലയിലും പാര്‍ട്ടിയെ ഏകോപിപ്പിച്ച് നയിക്കുന്നതിലും അദ്ദേഹത്തിലുള്ള വിശ്വാസമാണ് സൂചിപ്പിക്കുന്നതെന്ന് ഹോം സെക്രട്ടറിയോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
മക്‌ഡൊണാള്‍ഡ്‌സിന്റെ കാര്‍പാര്‍ക്കില്‍ സിഗരറ്റ് കുറ്റികള്‍ വലിച്ചെറിഞ്ഞ സ്ത്രീക്ക് പിഴ. ലിനെറ്റ് വില്‍ഡിഗ് എന്ന 34കാരിക്കാണ് 330 പൗണ്ട് പിഴശിക്ഷ ലഭിച്ചത്. ഇവര്‍ രണ്ടു സിഗരറ്റ് കുറ്റികള്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞുവെന്നാണ കണ്ടെത്തിയത്. കാനക്കിലാണ് സംഭവം. പാര്‍ക്കിലെ ജീവനക്കാര്‍ക്ക് 75 പൗണ്ട് വീതവും പിഴ ചുമത്തിയിട്ടുണ്ട്. പത്തു ദിവസത്തിനുള്ളില്‍ പിഴയടച്ചിരുന്നെങ്കില്‍ ഇത് 50 പൗണ്ടായി കുറയുമായിരുന്നു. അപ്രകാരം ചെയ്യാതിരുന്നതിനാല്‍ മുഴുവന്‍ തുകയും അടക്കണമെന്ന് കാനക്ക് കൗണ്‍സിലിലെ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍മാര്‍ ലിനെറ്റിനോട് ആവശ്യപ്പെട്ടു. പിഴയടക്കാന്‍ തയ്യാറാകാത്തതിനെത്തുടര്‍ന്ന് കേസ് കോടതിയിലെത്തുകയായിരുന്നു.

നോര്‍ത്ത് സ്റ്റാഫോര്‍ഡ്ഷയര്‍ മജിസ്‌ട്രേറ്റ് ലിനറ്റ് കുറ്റക്കാരിയാണെന്ന് കണ്ടെത്തി. കോടതിയാണ് ഇവര്‍ക്ക് നല്‍കിയ പിഴത്തുക 220 പൗണ്ടായി ഉയര്‍ത്തിയത്. പ്രോസിക്യൂഷന്‍ ചെലവായി 80 പൗണ്ടും സര്‍ചാര്‍ജായി 30 പൗണ്ടും കൂടി നല്‍കാന്‍ കോടതി വിധിച്ചു. കൗണ്‍സില്‍ നല്‍കിയ പിഴയടച്ചിരുന്നുവെങ്കില്‍ കോടതി നല്‍കിയ ശിക്ഷയില്‍ നിന്ന് ലിനറ്റിന് ഒഴിവാകാമായിരുന്നുവെന്ന് കൗണ്‍സിലിന്റെ എന്‍വയണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ മാനേജര്‍ മൈക്ക് വോക്കര്‍ പറഞ്ഞു. സിഗരറ്റ് കുറ്റി പോലെയുള്ള ചെറിയ വസ്തുക്കള്‍ പോലും മാലിന്യമായാണ് കണക്കാക്കുന്നത്. അവ വലിച്ചെറിയുന്നത് ശിക്ഷാര്‍ഹമാണ്.

ആദ്യമായി ഈ കുറ്റത്തിന് പിടികൂടപ്പെടുന്നവര്‍ക്ക് പെനാല്‍റ്റി നോട്ടീസ് നല്‍കും. കുറ്റം ആവര്‍ത്തിച്ചാല്‍ അവര്‍ പ്രോസിക്യൂഷനെ നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. സിഗരറ്റ് മാലിന്യവും ടേക്ക് എവേ മാലിന്യവുമായി ഓരോ വര്‍ഷവും 245 ടണ്‍ മാലിന്യമാണ് കൗണ്‍സില്‍ തെരുവുകളില്‍ നിന്ന് നീക്കം ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ജാപ്പനീസ് കാര്‍ കമ്പനിയായ ഹോണ്ട തങ്ങളുടെ യുകെയിലെ ഫാക്ടറി 2021ല്‍ അടച്ചുപൂട്ടുന്നു. പഠനങ്ങളുടെ പരിശോധനകളുടെയും അടിസ്ഥാനത്തിലാണ് സ്വിന്‍ഡനിലെ പ്ലാന്റ് അടക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു. 3500 ഓളം പേര്‍ക്ക് ഇതേത്തുടര്‍ന്ന് ജോലി നഷ്ടമാകുമെന്നാണ് വിലയിരുത്തല്‍. പ്ലാന്റ് അടക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങള്‍ തങ്ങള്‍ക്കില്ലെന്ന് കമ്പനി ജീവനക്കാരെ അറിയിച്ചു. വെസ്റ്റ് ലണ്ടനില്‍ നിന്ന് 70 മൈല്‍ അകലെ സ്ഥിതിചെയ്യുന്ന ഫാക്ടറിയിലാണ് ജനപ്രിയ മോഡലായ സിവിക് നിര്‍മിക്കുന്നത്. പ്ലാന്റില്‍ ഒന്നര ലക്ഷം കാര്‍ യൂണിറ്റുകളാണ് ഓരോ വര്‍ഷവും ഉത്പാദിപ്പിക്കുന്നത്. 2021ലാണ് നിലവിലുള്ള മോഡലിന്റെ പ്രൊഡക്ഷന്‍ ലൈഫ് സൈക്കിള്‍ അവസാനിക്കുന്നത്. അതിനു ശേഷം പ്ലാന്റ് അടക്കാനാണ് തീരുമാനം.

ഈ തീരുമാനത്തിലെത്തുന്നതിനു മുമ്പായി നടത്തിയ കണ്‍സള്‍ട്ടേഷനില്‍ നിരവധി സംഘടനകളും ഗവണ്‍മെന്റും പങ്കെടുത്തെന്ന് ഹോണ്ട അറിയിച്ചു. യുണൈറ്റ് യൂണിയന്‍ നിയോഗിച്ച എക്‌സ്‌റ്റേണല്‍ കണ്‍സള്‍ട്ടന്റുമാരും പങ്കെടുത്തിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഹോണ്ട യുകെയിലെ പ്ലാന്റിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്. യുകെ സാമ്പത്തിക വ്യവസ്ഥയില്‍ ബ്രെക്‌സിറ്റ് സൃഷ്ടിക്കാവുന്ന അനിശ്ചിതാവസ്ഥയും അതുണ്ടാക്കുന്ന ആഘാതങ്ങളുമായിരുന്നു പശ്ചാത്തലം. എന്നാല്‍ പ്ലാന്റ് അടക്കാനുള്ള തീരുമാനത്തിനു പിന്നില്‍ ബ്രെക്‌സിറ്റ് അല്ലെന്നാണ് ഹോണ്ടയുടെ വിശദീകരണം.

ഓട്ടോമോട്ടീവ് വ്യവസായ മേഖലയുടെ മാറ്റങ്ങള്‍ കണക്കിലെടുത്തുകൊണ്ട് വിശാലമായ ആഗോള സ്ട്രാറ്റജി രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. ഇലക്ട്രിക് വാഹനങ്ങളിലേക്ക് ലോകം മാറുന്നതുള്‍പ്പെടെയുള്ള വിഷയങ്ങളാണ് പരിഗണിക്കുന്നത്.
കണ്ണൂർ: നിപ്പാ വൈറസ് ബാധിതരെ ശുശ്രൂഷിച്ചതിന് പിന്നാലെ രോഗം ബാധിച്ച് മരിച്ച സിസ്റ്റര്‍ ലിനിയോടുള്ള ആദരസൂചകമായി സര്‍ക്കാര്‍ ഏർപ്പെടുത്തിയ സംസ്ഥാനത്തെ മികച്ച സ്റ്റാഫ് നേഴ്‌സിനുള്ള പുരസ്‌കാരമായ ‘സിസ്റ്റര്‍ ലിനി പുതുശേരി അവാര്‍ഡ്’ പൂഞ്ഞാറുകാരി ഡിനു ജോയിക്ക്. 2019 വർഷത്തിലെ കേരള സംസ്ഥാന മികച്ച നേഴ്സിനുള്ള “സിസ്റ്റർ ലിനി പുതു ശേരി അവാർഡ് ” കോട്ടയം ജില്ലയിലെ കടനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ സ്റ്റാഫ് നേഴ്‌സും ആർദ്രം പദ്ധതിയുടെ സംസ്ഥാന പരിശീലകയുമായ ശ്രീമതി ഡിനു എം ജോയിക്ക് ബഹു ആരോഗ്യ വകുപ്പ് മന്ത്രി മന്ത്രി കെ കെ ഷൈലജ ടീച്ചർ കണ്ണൂരിൽ നടന്ന നേഴ്‌സസ് വാരാഘോഷത്തിന്റെ സംസ്ഥാനതല ഉത്‌ഘാടനത്തിൽ വച്ച് സമ്മാനിച്ചു.

കാഞ്ഞിരപ്പള്ളി മേരി ക്യുൻസ് നേഴ്‌സിങ് കോളേജിൽ നിന്നും നേഴ്സിങ് പാസ്സായത്. എം എസ് സി നഴ്സിംഗ് ബിരുദാനന്തരബിരുദധാരിയായ ശ്രീമതി ഡിനു എം ജോയി മഹാത്മാ ഗാന്ധി സർവകല ശാലയിലെ ഗവേഷണ വിദ്യാർത്ഥിനിയുമാണ് ഇപ്പോൾ. പൂഞ്ഞാർ പെരിങ്ങുളം സ്വദേശി നിയാണ്. വരിക്കപ്ലാക്കൽ ശ്രീ ജോബി ജോസഫിന്റെ ഭാര്യ യാണ്. ഡിജൽ , ഡിയോൺ എന്നിവർ മക്കളാണ്. ഉരുളികുന്നം മടുക്കാവിൽ പരേതനായ എം വി തോമസിന്റെയും മേരിയുടെയും മകളാണ് ഡിനു.
കോട്ടയം നഗരസഭയോടൊപ്പവും ജില്ലയിലെ മിക്ക പഞ്ചായത്തുകളും ഏറ്റെടുത്തു നടത്തപ്പെടുന്ന ഒട്ടുമിക്ക ആരോഗ്യ സെമിനാറുകൾക്കും ക്ലാസുകൾ എടുക്കുന്ന ഡിനു കോട്ടയം ജില്ലയുടെ മാത്രമല്ല കേരളം എന്ന സംസ്ഥാനത്തു തന്നെ നിറഞ്ഞു നിൽക്കുന്ന മാലാഖയാണ് ഈ കോട്ടയംകാരി.
ഗ്രെയ്റ്റ് ബ്രിട്ടൻ സീറോ മലബാർ സഭയുടെ പിതാവായ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ സഹോദരൻ ബിജു മാത്യു സ്രാമ്പിക്കൽ വിവാഹം കഴിച്ചിരിക്കുന്നത് ഡിനുവിന്റെ സഹോദരി ദീപയെയാണ്.
ലിനിയുടെ മരണം നിപാ വൈറസ് ഭീതിയുടെ കാലത്ത് സംസ്ഥാനത്തിന്റെ തീരാവേദനയായിരുന്നു. കോഴിക്കോട് ചെമ്പനോട സ്വദേശിനിയായ ലിനി, നിപ ബാധിതനായ യുവാവിനെ പേരാമ്പ്ര താലുക്ക് ആശുപത്രിയില്‍ ശുശ്രൂഷിച്ചിരുന്നു. ഇതിന് പിറകെയാണ് പനി ബാധിച്ചത്. അസുഖം രൂക്ഷമായതോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ഇവര്‍ പിന്നീട് നിപ ലക്ഷണങ്ങളോടെ മരിക്കുകയായിരുന്നു. മരണ ശേഷമാണ് ഇവര്‍ നിപാ ബാധിതയായിരുന്നെന്ന റിപ്പോർട്ട് ലഭിച്ചത്. തുടർന്നാണ് കേരള സർക്കാർ ലിനിയുടെ പേരിൽ അവാർഡ് ഏർപ്പെടുത്തിയത്.
മേരി ക്വീൻസ് നേഴ്‌സിങ് ബാച്ചിന്റെ ചിത്രം.

വിദേശികളായ നൂറു കണക്കിന് ഡോക്ടര്‍മാര്‍ എന്‍എച്ച്എസ് വിടാന്‍ തയ്യാറെടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്. വിസ, ഹെല്‍ത്ത്‌കെയര്‍ ഫീസായി ഓരോ വര്‍ഷവും ആയിരക്കണക്കിന് പൗണ്ട് നല്‍കേണ്ടി വരുന്നതിനാലാണ് ഡോക്ടര്‍മാര്‍ നാഷണല്‍ ഹെല്‍ത്ത് കെയര്‍ ഉപേക്ഷിക്കാന്‍ തയ്യാറെടുക്കുന്നതെന്നാണ് വിവരം. ഇമിഗ്രേഷന്‍ നിയമങ്ങള്‍ അനുസരിച്ച് വര്‍ക്കിംഗ് വിസയ്ക്കായി ആയിരക്കണക്കിന് പൗണ്ട് നല്‍കണം. എന്‍എച്ച്എസ് സൗകര്യങ്ങള്‍ ഉപയോഗിക്കണമെങ്കില്‍ ഓരോ കുടുംബാംഗത്തിനും 400 പൗണ്ട് വീതവും നല്‍കണം. ഇത് താങ്ങാനാവാത്തതിനാല്‍ മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറാന്‍ ഇവര്‍ ഒരുങ്ങുകയാണ്. യൂറോപ്പിതര രാജ്യങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാരാണ് ഈ നിലപാടെടുത്തിരിക്കുന്നത്.

ഡോക്ടര്‍മാരുടെ ക്യാംപെയിനിംഗ് സംഘടനയായ എവരിഡോക്ടറില്‍ 500ലേറെ ഡോക്ടര്‍മാരാണ് തങ്ങളുടെ ആശങ്കകള്‍ അറിയിച്ചത്. എന്‍എച്ച്എസിന് ഡോക്ടര്‍മാരെ ആവശ്യമുണ്ടെങ്കിലും ഇത്തരം നയങ്ങള്‍ യുകെയിലേക്ക് എത്താന്‍ ശ്രമിക്കുന്ന ഡോക്ടര്‍മാര്‍ക്ക് തങ്ങള്‍ ഒരു രണ്ടാംകിട ജീവനക്കാരാണെന്നും ഒട്ടും ആവശ്യമില്ലാത്തവരാണെന്നുമുള്ള സന്ദേശമാണ് നല്‍കുന്നതെന്ന് ഇന്ത്യക്കാരനായ ഒരു എന്‍എച്ച്എസ് ഡോക്ടര്‍ പറഞ്ഞു. ഇദ്ദേഹവും യുകെയില്‍ നിന്ന് മറ്റേതെങ്കിലും രാജ്യത്തേക്ക് പോകാന്‍ തയ്യാറെടുക്കുകയാണ്. എന്‍എച്ച്എസിനു വേണ്ടി ജോലിചെയ്യാന്‍ തയ്യാറാണെങ്കിലും ഇമിഗ്രേഷന്‍ സംവിധാനം ഇവിടെ ജീവിക്കാന്‍ കഴിയാത്ത വിധത്തിലുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഡോക്ടര്‍മാരുടെ കുറവു മൂലം ഇപ്പോള്‍ത്തന്നെ പ്രതിസന്ധി നേരിടുന്ന എന്‍എച്ച്എസിന് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കു പുറത്തുനിന്നുള്ള ഡോക്ടര്‍മാരുടെ ഈ തീരുമാനം ഇരുട്ടടിയാകുമെന്നത് ഉറപ്പാണ്. ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തത് ആശുപത്രികളുടെയും ജിപി സര്‍വീസുകളുടെയും പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. മറ്റു രാജ്യങ്ങളില്‍ നിന്ന് എന്‍എച്ച്എസ് ഡോക്ടര്‍മാരെ റിക്രൂട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ വിദഗ്ദ്ധ പരിശീലനം നേടിയ ഇവര്‍ യുകെയിലെത്തിയാല്‍ വളരെ മോശമായാണ് അവരെ പരിഗണിക്കുന്നതെന്ന് എവരിഡോക്ടറിലെ ഡോ.ജൂലിയ പാറ്റേഴ്‌സണ്‍ പറഞ്ഞു.
ലണ്ടന്‍: തൊഴിലാളികളുടെ മാനസികാരോഗ്യം സംബന്ധിച്ച് സ്ഥാപനങ്ങളുടെ ഉടമകള്‍ അതീവ ശ്രദ്ധചെലുത്തണമെന്ന് മുന്നറിയിപ്പ് നല്‍കി യു.കെ ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് അദ്ദേഹം അറിയിച്ചു. നിലവില്‍ യു.കെ വര്‍ഷത്തില്‍ 42 ബില്യണ്‍ പൗണ്ടാണ് മാനസികാരോഗ്യ പ്രശ്‌നങ്ങളെ നേരിടുന്നതിനായി ചെലവഴിക്കുന്നത്. അവസാനം പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് മാനസിക പ്രശ്‌നങ്ങള്‍ മൂലം ജീവന്‍ അവസാനിപ്പിക്കുന്നവരുടെ അഭാവം മൂലം തൊഴില്‍ മേഖലയ്ക്ക് 27 ബില്യണ്‍ പൗണ്ടിന്‍രെ നഷ്ടമുണ്ടാവുന്നുണ്ട്. തൊഴിലാളികളുടെ മാനസിക സൗഖ്യം സ്ഥാപനം വലിയ മുന്‍ഗണനയോടെ പരിഗണിക്കണമെന്ന് ഹാന്‍കോക്ക് പറഞ്ഞു. പല സ്ഥാപനങ്ങളിലും തൊഴിലാളികള്‍ ബോസുമാരോട് മാനസിക പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നില്ല. പ്രധാനമായും ഭയമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്, അതില്ലാതാക്കുകയാണ് നമ്മുടെ ലക്ഷ്യം ഹാന്‍കോക്ക് കൂട്ടിച്ചേര്‍ത്തു.

മാനസികാരോഗ്യം എന്നതു കൊണ്ട് അര്‍ത്ഥമാക്കുന്നത് ആളുകള്‍ക്ക് അവര്‍ക്കു സ്വയമായും ചുറ്റുമുള്ളവരുമായും ബന്ധപ്പെടാനും ജീവിതത്തിലെ പ്രതിസന്ധികളെ നേരിടാനുമുള്ള കഴിവിനെയാണ്. കുറേക്കൂടി ലളിതമായി പറഞ്ഞാല്‍ സമ്പൂര്‍ണ ശാരീരിക, മാനസിക സാമൂഹിക ക്ഷേമം ഉണ്ടാകുക. അസുഖമോ ബലക്ഷയമോ ഇല്ലാതിരിക്കുക എന്നത് മാത്രമല്ല. ഒരു വ്യക്തിയുടെ ക്ഷേമം അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനും ജീവിതത്തിലെ ചെറിയ സമ്മര്‍ദ്ദങ്ങളെ താങ്ങാനും, തൊഴില്‍ മേഖലയിലെ ഉദ്പാദന ക്ഷമതയും സമൂഹത്തില്‍ അവര്‍ നല്‍കുന്ന സംഭാവനകളും അടിസ്ഥാനമാക്കിയാണ് എന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. തൊഴില്‍ മേഖലയില്‍ ആരും തന്നെ മാനസിക പിരിമുറക്കുങ്ങളെക്കുറിച്ച് തുറന്നു പറയാത്തതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് തങ്ങള്‍ ഒറ്റപ്പെടുമോയെന്ന ഭയമാണ്. എന്നാല്‍ ഇത്തരം സാഹചര്യങ്ങള്‍ സ്ഥാപനങ്ങളുടെ മേലധികാരികള്‍ തൊഴിലാളിയുടെ ക്ഷേമത്തെക്കുറിച്ച് കൃത്യമായ ശ്രദ്ധ പതിപ്പിച്ചിരിക്കണമെന്നാണ് പ്രധാനമന്ത്രി തെരേസ മേ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

നാമെല്ലാം തന്നെ നമ്മെ പരീക്ഷണത്തിന് വിധേയരാക്കുന്ന വിവിധ ഘട്ടങ്ങളിലൂടെ കടന്നു പോകുന്നുണ്ട്. വ്യക്തിപരവും, തൊഴില്‍ സംബന്ധവുമായ പ്രതിസന്ധികള്‍ മൂലം താത്കാലിക സമ്മര്‍ദ്ദം, വിഷാദം, ഉത്കണ്ഠ എന്നിവക്ക് കാരണമാകുകയും ചെയ്യും.അതെന്തായാലും നമ്മുടെ സാധാരണ പ്രവര്‍ത്തനം തടസ്സപ്പെടുന്നു എന്ന് നമുക്ക് തോന്നിയാല്‍, ചിലപ്പോള്‍ അത് മാനസിക രോഗത്തിന്റെ ഒരു സൂചനയാകാം. ഇത്തരം ചിന്തകളിലാണ് പ്രധാനമായും നമുക്ക് മറ്റുള്ളവരുടെ സഹായം ആവശ്യമായി വരിക. ആ സന്ദര്‍ഭങ്ങളില്‍ നമ്മെ സഹായിക്കാന്‍ തൊഴിലുടമ തയ്യാറാവണമെന്നും ഇതിനായി മുന്‍കൈ എടുക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു. രാജ്യത്തിന് വേണ്ടി സേവനം അനുഷ്ടിച്ചവര്‍ നേരിടുന്ന മാനസിക പ്രശ്‌നങ്ങളെയും ഗൗരവപൂര്‍വ്വം കൈകാര്യം ചെയ്യാനാണ് യു.കെ ആരോഗ്യരംഗം ശ്രമം നടത്തുന്നത്.
ബ്രിട്ടനിലെ ഏറ്റവും വലിയ സമ്പന്നരില്‍ ഒന്നാമത് ഇന്ത്യന്‍ വംശജരായ ഹിന്ദുജ സഹോദരന്മാര്‍. 1190 കോടി പൗണ്ട് ആണ് ഇവരുടെ ആസ്തി. സണ്‍ഡെ ടൈംസ് തയ്യാറാക്കിയ ബ്രിട്ടണിലെ 102 അതിസമ്പന്നരുടെ പട്ടികയിലാണ് ഹിന്ദുജ സഹോദരന്മാര്‍ ഒന്നാം സ്ഥാനത്തെത്തിയത്. ഇവര്‍ കൂടാതെ ലക്ഷ്മി മിത്തല്‍ അടക്കം അഞ്ച് ഇന്ത്യന്‍ വംശജര്‍കൂടി പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. വാഹനം, റിയല്‍ എസ്റ്റേറ്റ്, എണ്ണ തുടങ്ങിയ മേഖലകളിലാണ് ഹിന്ദുജ ഗ്രൂപ്പ് വ്യവസായം നടത്തുന്നത്.
കഴിഞ്ഞവര്‍ഷത്തെ പട്ടികയില്‍ ഹിന്ദുജ സഹോദരന്മാര്‍ മൂന്നാം സ്ഥാനത്തായിരുന്നു. അന്ന് ഒന്നാം സ്ഥാനത്തുണ്ടായിരുന്ന റഷ്യന്‍ വ്യവസായി ഈ വര്‍ഷം രണ്ടാം സ്ഥാനത്താണ്. രണ്ടാമതുണ്ടായിരുന്ന ഉരുക്കു മേഖലയിലെ അധികായരായ ലക്ഷ്മി മിത്തല്‍ ഈ വര്‍ഷം മൂന്നാം സ്ഥാനത്തുമാണ്.
പ്രകാശ് ലോഹ്യ, പ്രഭു സഭയില്‍ അംഗമായ സ്വരാജ് പോള്‍, അനില്‍ അഗര്‍വാള്‍,അജയ് ഖല്‍സി എന്നിവരാണ് അതിസമ്പന്നരുടെ പട്ടികയില്‍ ഉള്‍പ്പെട്ട മറ്റ് ഇന്ത്യന്‍ വംശജര്‍.ഇതിനു മുന്‍പ് 2014 ലും, 2017 ലും ഇവര്‍ ഈ പട്ടികയില്‍ സ്ഥാനം പിടിച്ചിരുന്നു. യു കെ യിലെ 1000 സമ്പന്നരില്‍ നിന്നുമാണ് ഇവരെ തിരഞ്ഞെടുത്തിരിക്കുന്നത്. ബാങ്ക് അക്കൗണ്ട് ബാലന്‍സ്, സ്വത്തുവകകള്‍ എന്നിവയുടെയെല്ലാം അടിസ്ഥാനത്തിലാണ് ഈ പട്ടിക തയ്യാറാക്കുന്നത്.