ലിസ മാത്യു, മലയാളം യുകെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- ട്രാൻസ്ജെൻഡേഴ്സിനെ അംഗീകരിക്കാൻ വിസമ്മതിച്ച ക്രിസ്ത്യൻ ഡോക്ടർ ഡേവിഡ് മേക്കറെത്തിനെതിരെ കോടതി വിധി. തന്റെ ക്രിസ്ത്യൻ വിശ്വാസം ട്രാൻസ്ജെൻഡേഴ്സിനെ അംഗീകരിക്കാൻ തന്നെ പ്രേരിപ്പിക്കുന്നില്ല എന്നാണ് ഡേവിഡിന്റെ വാദം. വെസ്റ്റ് മിഡ്‌ലാൻഡിലെ ഡൂഡിലിയിൽ നിന്നുള്ള ഡേവിഡ്, തനിക്ക് ചിന്തിക്കാൻ ഉള്ള സ്വാതന്ത്ര്യവും, ഇഷ്ടമുള്ള വിശ്വാസം പിന്തുടരുന്നതിനുള്ള അവകാശവുമാണ് ലംഘിക്കപ്പെട്ടിരിക്കുന്നത് എന്ന് അഭിപ്രായപ്പെട്ടു.

ആറടി ഉയരവും, മീശയും ഉള്ള ഒരു പുരുഷനെ താൻ സ്ത്രീയെന്ന് വിളിക്കാത്തത് തനിക്കെതിരെയുള്ള ആരോപണം എന്ന ഡേവിഡ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. എന്നാൽ ഡേവിഡിന്റെ കാഴ്ചപ്പാട് വ്യക്തികളുടെ അന്തസ്സിനും അഭിമാനത്തിനും കോട്ടം തട്ടുന്നതാണെന്ന് പാനൽ അംഗങ്ങൾ കണ്ടെത്തി. ബർമിങ്ഹാമിലെ ട്രിബ്യൂണൽ പാനൽ ഡേവിഡിന്റെ എല്ലാ പരാതികളും തള്ളി.

ഓരോ വ്യക്തിയുടെയും സ്വാതന്ത്ര്യത്തിനും, അവകാശത്തിനും എതിരാണ് ഡേവിഡിന്റെ കാഴ്ചപ്പാട് എന്ന കണ്ടെത്തലിനെ തുടർന്നായിരുന്നു ഇത്തരമൊരു വിധി പുറപ്പെടുവിച്ചത് എന്ന് ട്രിബ്യൂണൽ പാനലിലെ അംഗങ്ങൾ വ്യക്തമാക്കി. എന്നാൽ തന്റെ വിശ്വാസത്തിൽ താൻ ഉറച്ചു നിൽക്കുന്നുവെന്നും, തന്റെ 30 വർഷത്തെ അനുഭവം അതിനു തന്നെ പ്രേരിപ്പിക്കുന്നതെന്നും അമ്പത്തിയാറുകാരനായ ഡേവിഡ് വ്യക്തമാക്കി. താൻ ഒരു ക്രിസ്ത്യാനിയാണെന്നതിൽ ഉറച്ചു നിൽക്കുന്നുവെന്നും, തന്റെ അവകാശത്തിനും സ്വാതന്ത്ര്യത്തിനുവേണ്ടിയും പോരാടുമെന്നും ഡേവിഡ് വ്യക്തമാക്കി. എന്നാൽ ആരുടേയും അവകാശത്തിന് എതിരെ വിധി പ്രഖ്യാപിച്ചിട്ടില്ലെന്നും, മനുഷ്യത്വത്തിനാണ് പ്രാധാന്യം കൊടുത്തതെന്നും ട്രിബ്യൂണൽ അംഗങ്ങൾ വ്യക്തമാക്കി.