അനുപമ എസ് ബട്ട്,  മലയാളം യുകെ ന്യൂസ് ടീം

ഇതു വരെ അഭിമുഖീകരിച്ചിട്ടില്ലാത്ത ഒരു ദുരന്ത മുഖത്താണ് മരടിലെ പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ള ഫ്ലാറ്റ് ഉടമകളും   തദേശവാസികളും . കോടതി വിധി നടപ്പാക്കുമ്പോൾ കുറ്റക്കാർക്കൊപ്പം ശിക്ഷിക്കപ്പെടുന്നത് നിരപരാധികളായ കുറെയേറെ മനുഷ്യരും കൂടിയാണ് .കഥയറിയാതെ പെട്ടുപോയവർ . റിട്ടയർമെന്റ് ജീവിതം സ്വസ്ഥമായി ചിലവഴിക്കാൻ ആഗ്രഹിച്ചവർ . അന്യനാടുകളിൽ നിന്ന് തിരിച്ചു വരുമ്പോൾ ഒരു കിടപ്പാടത്തിനായി ഫ്ലാറ്റ് മേടിച്ചവർ. സത്യത്തിൽ വഞ്ചിക്കപ്പെട്ട ഒരു സമൂഹമാണ് മരട് ഫ്ലാറ്റ് നിവാസികൾ . ഈ വഞ്ചനയ്ക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ ഇപ്പോഴും കാണാമറയത്താണ്. അനധികൃത നിർമാണ അനുമതി തൊട്ടു നടന്ന കള്ള കളികൾ പുറത്തു കൊണ്ടുവരണം .

കോടതി വിധിയെ കേരള പൊതുസമൂഹം സ്വാഗതം ചെയ്യുന്നുണ്ട്. കാരണം പ്രകൃതിയുടെ അസംതുലതാവസ്ഥ മൂലം വരും കാലങ്ങളിൽ വരാനിരിക്കുന്ന വൻദുരന്തങ്ങളുടെ സൂചനകളായി പ്രളയവും വെള്ളപ്പൊക്കവും ഉരുൾപൊട്ടലും നമ്മുടെ മുൻപിലുണ്ട് . മൂന്നാറും കുമരകവും ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ കുടിയേറ്റങ്ങളും റിസോർട്ടുകളും രാഷ്ട്രീയ ഉദ്യോഗസ്ഥ സ്വാധീനത്തിൻെറ പേരിൽ തലയെടുപ്പോടെ ഒരു പോറൽ പോലും ഏൽക്കാതെ ഇപ്പോഴും കേരള മനഃസാക്ഷിയെ അലോസരപെടുത്തുന്നുണ്ട് .

പുനരധിവാസവും നഷ്ടപരിഹാരവും പൊതുഖജനാവിൽ നിന്ന് വിനിയോഗിക്കുന്നത് നീതികേടാണ് . ഫ്ലാറ്റ് നിർമ്മാതാക്കളുടെ ആസ്തികൾ കണ്ടുകെട്ടാനും പരസ്യപ്പെടുത്താനും ഉള്ള ബാധ്യത സർക്കാരിനുണ്ട് . നിയമലംഘകർ ആരായാലും ശിക്ഷിക്കപെടുന്നതിനോടൊപ്പം നിർമാണത്തിനായി അനുമതി നൽകിയ ഉദ്യോഗസ്ഥ മേധാവികളും ശിക്ഷാർഹരാണ് . ഇനിയെങ്കിലും കിടപ്പാടത്തിനു വേണ്ടിയും നിക്ഷേപത്തിനായിട്ടും കേരളത്തിലേയ്ക്കു വരുന്ന പ്രവാസികൾ ഉൾപ്പെടെയുള്ള പൊതുജനം ഭരണ ഉദ്യോഗസ്ഥ മേധാവികളുടെ അഴിമതി മൂലം ബുദ്ധിമുട്ടിൽ ആകാതിരിക്കട്ടെ .