Main News

ബ്രെക്‌സിറ്റിനു ശേഷവും യൂറോപ്യന്‍ യൂണിയന്‍ കസ്റ്റംസ് യൂണിയനില്‍ തുടരാനുള്ള ലേബര്‍ പദ്ധതി യുകെയ്ക്ക് വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന് വിലയിരുത്തല്‍. ഓരോ പൗരന്റെയും പേരില്‍ രാജ്യത്തിന് പ്രതിവര്‍ഷം 800 പൗണ്ടിന്റെ ബാധ്യതയുണ്ടാകുമെന്ന് ധനകാര്യ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ബ്രെക്‌സിറ്റിനു ശേഷവും യൂറോപ്യന്‍ യൂണിയന്‍ ബന്ധം തുടരുന്നത് യുകെയുടെ ദേശീയ വരുമാനത്തില്‍ 80 ബില്യന്‍ പൗണ്ടിന്റെ നഷ്ടമുണ്ടാക്കുമെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ റിസര്‍ച്ച് (നീസര്‍) മുന്നറിയിപ്പ് നല്‍കുന്നു. നികുതികള്‍ വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്നും പബ്ലിക് സര്‍വീസുകള്‍ വെട്ടിക്കുറക്കേണ്ടി വരുമെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ബ്രെക്‌സിറ്റ് ഉടമ്പടി രൂപീകരിക്കാനായി തെരേസ മേയ് ഗവണ്‍മെന്റും പ്രതിപക്ഷവുമായി നടക്കുന്ന ചര്‍ച്ചകള്‍ തീരുമാനമാകാതെ തുടരുന്ന സാഹചര്യത്തിലാണ് ഈ വിഷയം ഉയര്‍ന്നു വരുന്നത്. ബ്രെക്‌സിറ്റിനു ശേഷവും കസ്റ്റംസ് യൂണിയനില്‍ തുടരണമെന്നാണ് ലേബറും നേതാവ് ജെറമി കോര്‍ബിനും വാദിക്കുന്നത്. എന്നാല്‍ ഇക്കാര്യം പരിഗണിക്കുക പോലുമില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഒരു സമവായമെന്ന നിലയിലാണ് കസ്റ്റംസ് യൂണിയനില്‍ തുടരണമെന്ന് ലേബര്‍ ആവശ്യപ്പെടുന്നത്. യൂറോപ്യന്‍ യൂണിയനുമായി പ്രശ്‌നരഹിതമായ വ്യാപാരം തുടരുന്നതിനായാണ് ലേബര്‍ ഇത് അവതരിപ്പിച്ചത്. ഈ പദ്ധതിയനുസരിച്ച് നോര്‍ത്തേണ്‍ അയര്‍ലന്‍ഡിനും അയര്‍ലന്‍ഡിനുമിടയിലെ അതിര്‍ത്തിയും തുറന്നു കിടക്കും.

ഈ ഡീല്‍ മറ്റു ലോകരാജ്യങ്ങളുമായുള്ള വ്യാപാരത്തെയും ബാധിക്കുമെന്ന് വിലയിരുത്തലുണ്ട്. യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങള്‍ ബാധകമാകുമെന്നതിനാലാണ് ഈ തടസം. കസ്റ്റംസ് യൂണിയനില്‍ തുടരുന്നത് നോ ഡീലിനേക്കാള്‍ കുറഞ്ഞ സാമ്പത്തികത്തകര്‍ച്ചയേ സൃഷ്ടിക്കുകയുള്ളുവെന്നും നീസര്‍ വ്യക്തമാക്കി. എന്നാല്‍ ഈ ഡീലിലും യുകെയുടെ ജിഡിപിയില്‍ 3.1 ശതമാനത്തിന്റെ ആഘാതം ഏല്‍പ്പിക്കാനുള്ള സാധ്യതയുണ്ടെന്ന് നീസര്‍ മുന്നറിയിപ്പ് നല്‍കുന്നു.

മുന്‍ ഇംഗ്ലീഷ് ഫുട്‌ബോള്‍ ക്യാപറ്റനും സൂപ്പര്‍താരവുമായ ഡേവിഡ് ബെക്കാമിന് ആറു മാസത്തേക്ക് ഡ്രൈവിംഗ് വിലക്ക്. ബ്രോംലി മജിസ്‌ട്രേറ്റ് കോടതിയാണ് താരത്തിന് വിലക്കേര്‍പ്പെടുത്തിയത്. തന്റെ ബെന്റ്‌ലി കാറില്‍ മൊബൈല്‍ ഉപയോഗിച്ച് ഡ്രൈവ് ചെയ്തതിന് ബെക്കാം പിടിക്കപ്പെട്ടിരുന്നു. കഴിഞ്ഞ നവംബറിലായിരുന്നു സംഭവം. കുറ്റം തെളിഞ്ഞ സാഹചര്യത്തില്‍ 750 പൗണ്ട് പിഴയടക്കാനും കോടതി നിര്‍ദേശിച്ചു. ബെക്കാം കോടതിയില്‍ ഹാജരായിരുന്നു. മൊബൈല്‍ ഉപയോഗിച്ചു കൊണ്ടുള്ള ഡ്രൈവിംഗിന് ആറു പോയിന്റുകള്‍ ലൈസന്‍സില്‍ ചേര്‍ക്കുകയായിരുന്നു ഡിസ്ട്രിക്ട് ജഡ്ജ് കാതറിന്‍ മൂര്‍ ചെയ്തത്. നേരത്തേ അമിത വേഗതയ്ക്ക് രണ്ടു തവണ പിടിക്കപ്പെട്ടിട്ടുള്ളതിനാല്‍ ലൈസന്‍സില്‍ ആറു പോയിന്റുകള്‍ ഉണ്ടായിരുന്നു. അതിനാലാണ് ബെക്കാമിന് ആറു മാസത്തേക്ക് ഡ്രൈവിംഗ് വിലക്ക് വന്നത്.

ട്രാഫിക് വളരെ കുറഞ്ഞ വേഗതയിലായിരുന്നുവെന്ന കാര്യം അംഗീകരിക്കുന്നുവെന്ന് ജഡ്ജ് ബെക്കാമിനോട് പറഞ്ഞു. എന്നാല്‍ അത് നിയമ ലംഘനത്തിന് ന്യായീകരണമാകുന്നില്ല. മറ്റുള്ളവര്‍ക്ക് അപകടമുണ്ടാകാന്‍ ഇത് ധാരാളം മതിയാകുമെന്നും ആറു മാസത്തേക്ക് വാഹനങ്ങള്‍ ഓടിക്കുന്നതില്‍ നിന്ന് താങ്കളെ വിലക്കുകയാണെന്നും ജഡ്ജ് വ്യക്തമാക്കി. ആറു മാസത്തേക്ക് ഒരു തരത്തിലുള്ള വാഹനങ്ങളും ഓടിക്കാന്‍ പാടില്ലെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഇക്കാലയളവില്‍ വാഹനങ്ങള്‍ ഓടിച്ചാല്‍ അത് മറ്റൊരു കുറ്റമായി പരിഗണിക്കുമെന്നും കോടതി അറിയിച്ചു. വിലക്കിനൊപ്പമാണ് 750 പൗണ്ട് പിഴയും 100 പൗണ്ട് പ്രോസിക്യൂഷന്‍ ചെലവും നല്‍കാന്‍ കോടതി വിധിച്ചത്.

വിധി കേട്ട ശേഷം പ്രതികരിക്കാന്‍ നില്‍ക്കാതെ ബെക്കാം മടങ്ങി. ഡ്രൈവിഗിനിടയില്‍ മടിയില്‍ മൊബൈല്‍ ഫോണ്‍ ഇരുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ബെക്കാമിനെതിരെ നടപടിയെടുത്തത്. വാഹനമോടിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണോ സാറ്റ് നാവോ ക്യാമറയോ കയ്യിലെടുക്കുന്നത് യുകെയില്‍ കുറ്റകരമാണ്.  ട്രാഫിക് ലൈറ്റുകളില്‍ നിര്‍ത്തുമ്പോളും ഗതാഗതക്കുരുക്കുകളില്‍ കിടക്കുന്ന അവസരങ്ങളിലും മൊബൈല്‍ കയ്യിലെടുക്കാന്‍ പാടില്ലെന്നാണ് നിയമം. ചില നിയമങ്ങള്‍ ഹാന്‍ഡ്‌സ് ഫ്രീ ഡിവൈസുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ബിനോയി ജോസഫ്, സ്കൻതോർപ്പ്

ഇന്ത്യാ ഗവൺമെന്റ് ഇരട്ട പൗരത്വം അനുവദിക്കാത്തതിനാൽ മറ്റു രാജ്യങ്ങളിലെ പൗരത്വമെടുത്ത ഇന്ത്യക്കാർ പ്രധാനമായും ആശ്രയിക്കുന്നത് ഓവർസീസ് സിറ്റിസൺഷിപ്പ് ഓഫ് ഇന്ത്യ എന്ന ദീർഘകാല വിസാ സംവിധാനത്തെയാണ്. ഇന്ത്യയിലേയ്ക്ക് ബന്ധുമിത്രാദികളെ സന്ദർശിക്കാനും ഹോളിഡേയ്ക്കും വസ്തുവകകളുടെ ക്രയവിക്രയത്തിനും നടത്തിപ്പിനും ഒസിഐ കാർഡ് നിരവധി പേർ ഉപയോഗിക്കുന്നുണ്ട്. കാലാവധി കഴിഞ്ഞ വിദേശ പാസ്പോർട്ട് പുതുക്കുമ്പോൾ ഒസിഐ കാർഡും പുതുക്കുന്നത് ഇമിഗ്രേഷൻ സമയത്ത് കാര്യങ്ങൾ സുഗമമാകാൻ സഹായകമാണ്. കുട്ടികളുടെ ഒസിഐ കാർഡ്  പുതുക്കുന്നതിനായി ഓൺലൈൻ ആപ്ളിക്കേഷൻ എങ്ങനെ ചെയ്യാമെന്ന കാര്യമാണ് ഇവിടെ പങ്കുവയ്ക്കുന്നത്. കുട്ടികളുടെ ബ്രിട്ടീഷ് പാസ്പോർട്ട് പുതുക്കുമ്പോൾ ഒസിഐ കാർഡും പുതുക്കേണ്ടതായി വരും. ഇതിന് പുതുതായി നിശ്ചിത സൈസിലുള്ള ഫോട്ടോ എടുക്കണം. കുറഞ്ഞത് 51 മില്ലിമീറ്റര്‍(mm) x 51 മില്ലിമീറ്റര്‍ (mm) അളവിൽ വൈറ്റല്ലാത്ത പ്ളെയിൻ ബാക്ക്ഗ്രൗണ്ടോടു കൂടിയ ബോർഡർ ഇല്ലാത്ത കളർ ഫോട്ടോയാണ് വേണ്ടത്. ഫോട്ടോ സ്റ്റുഡിയോയിൽ ഈ സൈസ് പറഞ്ഞാൽ അതിനനുസരിച്ച് ഫോട്ടോ എടുത്തു തരും. ഈ ഫോട്ടോ ഓൺലൈൻ ആപ്ളിക്കേഷൻ തയ്യാറാക്കി പ്രിന്റ് എടുത്ത് അതിനൊപ്പം നൽകണം. ഇതേ ഫോട്ടോ തന്നെ ഓൺലൈൻ ആപ്ളിക്കേഷൻ ചെയ്യുമ്പോൾ അപ് ലോഡ് ചെയ്യണം. കുറഞ്ഞത് 200 x 200 പിക്സലിനും മാക്സിമം 900 x 900 പിക്സലിനും ഇടയ്ക്കുള്ള സൈസിലുള്ള ഫോട്ടോയാക്കി ഇതിനെ മാറ്റി ഇമെയിലിൽ അയച്ചു തരാൻ സ്റ്റുഡിയോയിൽ പറഞ്ഞാൽ മതിയാവും. ഈ ഫോട്ടോയെ ജെപിഇജി (jpeg) അല്ലെങ്കിൽ ജെപിജി (jpg) ഫയലാക്കി കമ്പ്യൂട്ടറിൽ സ്റ്റോർ ചെയ്യണം. ഈ ഫയലിന്റെ സൈസ് 200 കെബി (KB) യിൽ കൂടാൻ പാടില്ല.

കുട്ടികൾ അഞ്ച് വയസിനും 18 വയസിനും ഇടയിലാണെങ്കിൽ സിഗ്നേച്ചറും അപ് ലോഡ് ചെയ്യണം. ഒരു വൈറ്റ് പേപ്പറിൽ ബ്ലാക്ക് പെൻ ഉപയോഗിച്ച് കുട്ടിയുടെ ഒപ്പിട്ടതിനു ശേഷം അത് സ്കാൻ ചെയ്ത് കമ്പ്യൂട്ടറിൽ സ്റ്റോർ ചെയ്യണം. കമ്പ്യൂട്ടറിൽ ഇതിന്റെ സൈസ് 3:1 എന്ന അനുപാതത്തിൽ ക്രോപ്പ് ചെയ്യണം. ഇതിന്റെ സൈസ്  200 x 67 പിക്സലിനും 600 x 200 പിക്സലിനും ഇടയിലാവണം. ഇത് ജെപിഇജി (jpeg) അല്ലെങ്കിൽ ജെപിജി (jpg) ഫയലാക്കി കമ്പ്യൂട്ടറിൽ സ്റ്റോർ ചെയ്യണം. ഈ ഫയലിന്റെ സൈസ് 200 കെബി (KB) യിൽ കൂടാൻ പാടില്ല. ഒപ്പിടാൻ പ്രായമാകാത്ത കുട്ടികൾ പേരെയുതിയാൽ മതിയാകും. അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്ക്, പെരുവിരലിന്റെ ഇംപ്രഷൻ വൈറ്റ് പേപ്പറിൽ പതിച്ച് സ്കാൻ ചെയ്ത് ഇമേജ് അപ് ലോഡ് ചെയ്യാവുന്നതാണ്.

ഓൺലൈനിൽ അപ് ലോഡ് ചെയ്യുന്ന ഡോക്യുമെൻറുകൾ പിഡിഎഫ് ഫോർമാറ്റിൽ ആയിരിക്കണം. ഇത് 1000 കെ ബി (Kb) യിൽ കൂടാൻ പാടില്ല. സ്കാനറിൽ സ്കാൻ ചെയ്യുമ്പോൾ ഡോക്യുമെന്റ് എന്ന ഓപ്ഷൻ സെലക്ട് ചെയ്താൽ ഇത് പിഡിഎഫ് ഫയലായി സ്റ്റോർ ചെയ്യാൻ കഴിയും. പുതിയ പാസ്പോർട്ട്, നിലവിലെ ഒസിഐ കാർഡ്, മാതാപിതാക്കളുടെ മാര്യേജ് സർട്ടിഫിക്കറ്റ്, കുട്ടികളുടെ ബർത്ത് സർട്ടിഫിക്കറ്റ് തുടങ്ങിയവയെല്ലാം പിഡിഎഫ് ഫയലായി അപ് ലോഡ് ചെയ്യേണ്ടവയാണ്.

ഓൺലൈൻ ആപ്ളിക്കേഷനായി വിഎഫ്എസ്ഗ്ലോബൽ.കോം/ഇൻഡ്യ/യുകെ www.vfsglobal.com/India/uk എന്ന സൈറ്റിൽ പോവുക. അതിന്റെ ടോപ്പ് മെനുവിൽ ഒസിഐ (OCI) എന്ന സെക്ഷനിൽ ക്ലിക്ക് ചെയ്യുക. ഉടൻ തന്നെ ഒസിഐയുടെ മാത്രമായ ഒരു മെനു ബാർ ലഭ്യമാകും. ഇതിൽ ഫീസ്, വേണ്ട ഡോക്യുമെൻറുകൾ, ഫോട്ടോ / സിഗ്നേച്ചർ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളും ഉണ്ട്. ഒസിഐ പുതുക്കുന്നതിനായി ഇതിൽ തന്നെയുള്ള ഒസിഐ മിസല്ലെനിയസ് സർവീസസ്  (OCl Miscellaneous Services) എന്ന സെക്ഷനിൽ പോവുക. ഇതിൽ എ (A) എന്ന വിഭാഗത്തിൽ Please Click Here for the application form for Miscellaneous Services ആപ്ളിക്കേഷനായി ക്ലിക്ക് ചെയ്യണം. അടുത്ത പേജിൽ പ്രൊസീഡ് ബട്ടൺ അമർത്തി ഒസിഐയുടെ വിവിധ ഓപ്ഷനുകളിലേയ്ക്ക് പോവാം. ഒസിഐ പുതുക്കുന്നതിന് മിസല്ലേനിയസ് സർവീസ് ഓപ്ഷൻ സെലക്ട് ചെയ്യണം.  അതുമായി ബന്ധപ്പെട്ട ഡീറ്റെയിൽസ് വായിച്ചതിനുശേഷം അടുത്ത പേജിൽ ആപ്ളിക്കേഷൻ എങ്ങനെ പൂരിപ്പിക്കണമെന്ന കാര്യങ്ങൾ മനസിലാക്കി എന്നതിന് തെളിവായി, താഴെയുള്ള ബോക്സ് ടിക്ക് ചെയ്ത് അക്സപ്റ്റ് ചെയ്യണം. അടുത്ത പേജിലെ നിർദ്ദേശങ്ങൾ പൂർത്തീകരിച്ച് പുതിയ ആപ്ളിക്കേഷൻ തുടങ്ങാം.

വിഎഫ്എസ് ഗ്ലോബലിന്റെ ഒസിഐ പേജിന്റെ ലിങ്കിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ഓൺലൈൻ ആപ്ളിക്കേഷന് രണ്ട് പാർട്ടുകൾ ഉണ്ട്. ക്യാപ്പിറ്റൽ ലെറ്ററിൽ ആണ് ആപ്ളിക്കേഷൻ പൂരിപ്പിക്കേണ്ടത്. പാർട്ട്‌ എ (A) യും പാർട്ട് ബി (B) യും. പാർട്ട് എ യിൽ നിലവിൽ ഒസിഐ കാർഡിൽ ഉള്ള ബ്രിട്ടീഷ് പാസ്പോർട്ട് നമ്പർ, ഒസിഐ നമ്പർ, ജനനത്തീയതി എന്നിവ നൽകാം. യു വിസാ നമ്പർ, ഫയൽ നമ്പർ, മാതാവിന്റെ പേര് എന്നിവയും ഓപ്ഷനായുണ്ട്. അതിനു ശേഷം ഫോട്ടോയും സിഗ്നേച്ചറും അപ് ലോഡ് ചെയ്യാം. ശരിയായ അളവിലുള്ള ഇമേജുകൾ ആണെങ്കിൽ ഗ്രീൻ കളറിൽ അപ് ലോഡ് കറക്ടാണെന്ന് മെസേജ് സ്ക്രീനിൽ വരും. ആവശ്യമെങ്കിൽ ഇമേജ് ക്രോപ്പ് ചെയ്ത് ഇവിടെ അപ് ലോഡ് ചെയ്യാനും സാധിക്കും. ഒരു തവണ അപ് ലോഡ് ചെയ്ത ഇമേജ് മാറ്റി മറ്റൊന്ന് ചെയ്യാൻ റീ അപ് ലോഡ് ഓപ്ഷൻ ഉപയോഗിക്കാവുന്നതാണ്. ഇവ എല്ലാം ചെയ്തതിനു ശേഷം സബ്മിറ്റ് ചെയ്യാം.

പാർട്ട് ബിയിൽ, നേരത്തെ ഫാമിലി മെമ്പർമാർ ഒസിഐയ്ക്ക് അപേക്ഷിച്ചതിന്റെ വിവരങ്ങൾ ചോദിക്കുന്നുണ്ട്. ഒസിഐ കാർഡിന്റെ അവസാന പേജിലുള്ള ജിബിആർബി GBRB…. എന്നു തുടങ്ങുന്ന ഫയൽ നമ്പർ ഇവിടെ റഫറൻസ് നമ്പരായി നല്കണം. ഏതു വിഎഫ്എസ് സെന്ററിൽ എന്നാണ് അപേക്ഷ നല്കിയതെന്നും ഇവിടെ കൊടുക്കണം. തുടർന്ന് പതിനഞ്ചോളം ചോദ്യങ്ങൾക്ക് യെസ്/ നോ ഉത്തരം രേഖപ്പെടുത്തണം. യെസ് ആണെങ്കിൽ കൂടുതൽ ഡീറ്റെയിൽസ് ഉപചോദ്യ രൂപത്തിൽ പ്രത്യക്ഷപ്പെടും. ഇന്ത്യയിലുള്ള കുടുംബാംഗങ്ങളുടെ വിവരവും ഇവിടെ നല്കണം. എങ്ങനെയാണ് ബ്രിട്ടീഷ് നാഷണാലിറ്റിയ്ക്ക് അർഹത ലഭിച്ചതെന്ന് ഇവിടെ രേഖപ്പെടുത്തണം. സാധാരണ ഗതിയിൽ കുട്ടികൾക്ക് ഇത് രജിസ്ട്രേഷൻ എന്നും മുതിർന്നവർക്ക് നാച്ചുറലൈസേഷൻ അല്ലെങ്കിൽ മറ്റ് അനുയോജ്യമായ ഓപ്ഷൻ നല്കണം. സർട്ടിഫിക്കേട്ടിന്റെ ഡേറ്റും കൊടുക്കണം.

പാർട്ട് ബി സബ്മിറ്റ് ചെയ്തു കഴിയുമ്പോൾ ആദ്യ തവണ ഒസിഐയ്ക്ക് അപേക്ഷിച്ചപ്പോൾ നൽകിയിരുന്ന ഇമെയിലിൽ പുതിയ റഫറൻസ് നമ്പർ അടങ്ങുന്ന ഒരു നോട്ടിഫിക്കേഷൻ ലഭിക്കും. ഈ റഫറൻസ് നമ്പരും പുതിയ ബ്രിട്ടീഷ് പാസ്പോർട്ട് നമ്പരും ഉപയോഗിച്ച് ഓൺലൈനിൽ വീണ്ടും സൈൻ ഇൻ ചെയ്ത് ഡോക്യുമെൻറുകൾ അപ് ലോഡ് ചെയ്യാം. അതിനായി ഒസിഐ ഡോക്യുമെന്റ് അപ് ലോഡ് / റീ അപ് ലോഡ് എന്ന ഓപ്ഷനിൽ പോകണം. കറൻറ് പാസ്പോർട്ടായി പുതിയ ബ്രിട്ടീഷ് പാസ്പോർട്ട്, ഇന്ത്യൻ വിസ ഡോക്യുമെന്റായി നിലവിലെ ഒസിഐ കാർഡ്, റിലേഷൻഷിപ്പ് സർട്ടിഫിക്കേറ്റായി കുട്ടികളുടെ ബർത്ത് സർട്ടിഫിക്കറ്റ്, മൈനറിന്റെ ആപ്ളിക്കേഷനിൽ മാതാപിതാക്കളുടെ മാര്യേജ് സർട്ടിഫിക്കറ്റ് എന്നിവ പിഡിഎഫായി അപ് ലോഡ് ചെയ്യാം. ഓരോ കാറ്റഗറിയും സെലക്ട് ചെയ്യുമ്പോൾ അതിനാവശ്യമായ ഡോക്യുമെന്റുകളുടെ ഓപ്ഷനുകളും പ്രത്യക്ഷമാകും. വേണ്ടത് സെലക്ട് ചെയ്ത് ഡോക്യുമെന്റ് അപ് ലോഡ് ചെയ്യണം.

പാർട്ട് എ, പാർട്ട് ബി, ഇമേജ് അപ് ലോഡ്, ഡോക്യുമെന്റ് അപ് ലോഡ് എന്നിവ പൂർത്തിയായിക്കഴിഞ്ഞാൽ ജനറേറ്റ് രജിസ്ട്രേഷൻ ഫോം എന്ന ഐക്കണിൽ ക്ലിക്ക് ചെയ്യാം. ഉടൻ തന്നെ പുതിയ ഫയൽ നമ്പരിലുള്ള ഒരു പിഡിഎഫ് ഫയൽ താഴെയുള്ള മെനു ബാറിൽ പ്രത്യക്ഷപ്പെടും. ഇത് ഓപ്പൺ ചെയ്ത് ഇതിന്റെ രണ്ടു പ്രിന്റുകൾ എടുക്കണം. ആവശ്യമുള്ള ഡിക്ളറേഷനും സൈൻ ചെയ്യണം.

മൈനറിന്റെ ആപ്ളിക്കേഷൻ നല്കുന്ന സമയത്ത് മാതാവും പിതാവും, കുട്ടികളുടെ ഒസിഐ കാർഡ് ഇഷ്യു ചെയ്യുന്നതിനുള്ള താത്പര്യവും സമ്മതവും അറിയിക്കുന്ന ഡിക്ളറേഷൻ വിഎഫ്എസ് സെന്ററിൽ നല്കണം. ഓരോ കുട്ടിയ്ക്കും വെവ്വേറെ ഡിക്ള റേഷൻ വേണം. ഓൺലൈനിൽ പ്രിൻറ് ചെയ്ത അപേക്ഷയുടെ രണ്ടു കോപ്പികൾ വി എഫ് എസിന്റെ ഓഫീസിൽ കൊടുക്കണം. കുട്ടികളെ കൂടെ കൊണ്ടു പോകേണ്ടതില്ലെങ്കിലും മാതാപിതാക്കൾ ഹാജരായിരിക്കണം.

വി എഫ് എസിൽ പുതിയതും പഴയതുമായ പാസ്പോർട്ടിന്റെ കോപ്പികൾ, ഒസിഐയുടെ എല്ലാ പേജിന്റെയും കോപ്പികൾ, മാതാപിതാക്കളുടെ പാസ്പോർട്ടsക്കമുള്ള മറ്റ് ഡോക്യുമെന്റുകളുടെ ഒറിജിനലും കോപ്പികളും കരുതണം. ക്യാൻസൽ ചെയ്ത പഴയ ഇന്ത്യൻ പാസ്പോർട്ട് കൈയിലുണ്ടെങ്കിൽ അവയും കരുതുന്നത് നന്നായിരിക്കും. കോപ്പികൾ സെൽഫ് അറ്റസ്റ്റ് ചെയ്യണം.

ഓൺലൈൻ ആപ്ളിക്കേഷൻ ചെയ്തു കഴിഞ്ഞ് ഇത് വി എഫ് എസ് ഓഫീസിൽ നല്കാനായി അപ്പോയിന്റ്മെൻറ് ഓൺലൈനിൽത്തന്നെ എടുക്കണം. വെബ്സൈറ്റിലെ ടോപ്പ് മെനു ബാറിലുള്ള എഫ്എക്യു (FAQ) സെക്ഷനിൽ ഇത് ചെയ്യാം. ഹൗറ്റു അപ്ളൈ/ ഹൗറ്റു ബുക്ക് ആൻ അപ്പോയിന്റ്മെൻറ് എന്ന സെക്ഷനിൽ ഒ സിഐയുടെ ഓപ്ഷനിൽ ക്ലിക്ക് ചെയ്തു പുതിയ അപ്പോയിന്റ്മെൻറ് പേജിൽ എത്താം. ഷെഡ്യൂൾ അപ്പോയിൻറ്മെൻറ് എന്ന കാറ്റഗറി സെലക്ട് ചെയ്തതിനു ശേഷം ഏത് വിഎഫ് എസ് സെന്ററാണ് എന്നും എത്ര ആപ്ളിക്കേഷൻ ഉണ്ട്, ഏത് സർവീസാണ് വേണ്ടത് എന്നും നല്കണം. ഇവിടെ ആവശ്യപ്പെട്ടിരിക്കുന്ന വിവരങ്ങളോടൊപ്പം പ്രിൻറ് ചെയ്ത ആപ്ളിക്കേഷന്റെ ആദ്യ പേജിന്റെ സൈഡിൽ കൊടുത്തിരിക്കുന്ന ഫയൽ നമ്പർ അടക്കം നല്കണം. ജനനത്തീയതി മാസം/ ദിവസം/വർഷം എന്ന ഫോർമാറ്റിലാണ് നല്കേണ്ടത്. മറ്റു ഡീറ്റെയിൽസ് ആ പേജിൽ ഉണ്ട്. ഇത് സബ്മിറ്റ് ചെയ്തു കഴിയുമ്പോൾ അവൈലബിൾ ആയ ഡേറ്റുകൾ അടുത്ത പേജിൽ ലഭ്യമാകും. ഡേറ്റ് സെലക്ട് ചെയ്ത് കഴിഞ്ഞാൽ 15 മിനിട്ടിന്റെ ടൈം സ്ളോട്ടുകൾ ഡിസ്പ്ളേ ചെയ്യും.

ഒരു ഫാമിലിയിൽ നിന്ന് ഒന്നിൽ കൂടുതൽ ആപ്ളിക്കേഷനുണ്ടെങ്കിൽ അവ പൂർത്തീകരിച്ചതിനു ശേഷമേ അപ്പോയിന്റ്മെൻറ് എടുക്കാവൂ. ഒരോ ആപ്ളിക്കേഷനും വെവ്വേറെ അപ്പോയിന്റ്മെൻറ് ആണെങ്കിലും ഇവ അടുത്തടുത്ത് ലഭിക്കാൻ ഇത് സഹായിക്കും. വേണ്ട ടൈമിൽ ക്ലിക്ക് ചെയ്താൽ അത് ഉടൻ അപ്പോയിൻറ്മെൻറ് ലെറ്ററായി ഇമെയിൽ വരും. സമയം മാറ്റണമെങ്കിൽ പാസ്പോർട്ട് നമ്പരും ഫയൽ നമ്പരും ഉപയോഗിച്ച് റീഷെഡ്യൂൾ അപ്പോയിന്റ്മെന്റിൽ ചെന്ന് മാറ്റം വരുത്തണം. ആപ്ളിക്കേഷൻ നല്കാൻ പോകുമ്പോൾ അപ്പോയിൻറ്മെൻറ് ലെറ്ററും കൈയിലുണ്ടാവണം. ഫീസ് എത്രയാണെന്നും പ്രോസസിങ്ങിന് എത്ര ദിവസങ്ങൾ എടുക്കുമെന്നുമുള്ള കാര്യങ്ങൾ ഒസിഐ സെക്ഷനിൽ നല്കിയിട്ടുണ്ട്. ഒസിഐയുമായി ബന്ധപ്പെട്ടുള്ള സംശയങ്ങൾക്ക് 02037938629, 02037884666 എന്നീ നമ്പരുകളിൽ വിളിച്ച് അന്വേഷിക്കാവുന്നതാണ്. 09057570045 എന്ന പ്രീമിയം നമ്പരിൽ വിളിച്ചാൽ ഒരു മിനിട്ടിന് 95 പെൻസോളം ചാർജ് ചെയ്യും.

(മൈനറായവരുടെ ഒസിഐ പുതുക്കുന്നതുമായി ബന്ധപ്പെട്ട ഈ വിവരങ്ങൾ, ഒരു ആപ്ളിക്കേഷൻ ചെയ്തതിന്റെ പരിചയം വച്ച് തയ്യാറാക്കിയതാണ്. ഇക്കാര്യങ്ങൾ ഒരു ഗൈഡൻസായി മാത്രം ഉപയോഗിക്കുക. ഒസിഐയുമായി ബന്ധപ്പെട്ട മറ്റ് അപേക്ഷകൾക്കും ഫോട്ടോ, ഡോക്യുമെൻറ് അപ് ലോഡ് എന്നിവയ്ക്കും അപ്പോയിൻറ്മെൻറ് എടുക്കുന്നതിനും അടിസ്ഥാനപരമായ കാര്യങ്ങൾ ഇവ തന്നെയാണ്. വേണ്ട ഡോക്യുമെന്റുകൾ, ഫീസ്, പ്രോസസിങ്ങ് ടൈം എന്നിവയിൽ വ്യത്യാസം ഉണ്ടാവുമെന്ന് മാത്രം. പൂർണമായ വിവരങ്ങൾക്ക് വിഎഫ്എസ് ഗ്ലോബൽ വെബ്സൈറ്റിനെ മാത്രമേ ആശ്രയിക്കാവൂ.)

 

 

 

 

ആന്റിബയോട്ടിക് റെസിസ്റ്റന്‍സ് മൂലമുണ്ടായ അണുബാധയില്‍ നിന്ന് ബ്രിട്ടീഷ് പെണ്‍കുട്ടിക്ക് രക്ഷ നല്‍കിയത് ജനിതകമാറ്റം വരുത്തിയ വൈറസ് ഉപയോഗിച്ചുള്ള ചികിത്സ. ഇസബേല്‍ ഹോള്‍ഡവേ എന്ന 17കാരിയാണ് ലോകത്താദ്യമായി ഈ ചികിത്സക്ക് വിധേയയായി ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ശ്വാസകോശം മാറ്റിവെച്ചതിനു ശേഷം ഉണ്ടായ അണുബാധ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ച് ഭേദമാക്കാന്‍ കഴിയാതെ വന്നതോടെയാണ് ഡോക്ടര്‍മാര്‍ ഈ ചികിത്സക്ക് തീരുമാനമെടുത്തത്. ഗ്രേറ്റ് ഓര്‍മോണ്ട് സ്ട്രീറ്റ് ഹോസ്പിറ്റലില്‍ 9 മാസത്തോളം ചികിത്സക്കു വിധേയയായ ശേഷം കെന്റിലെ വീട്ടിലേക്ക് പാലിയേറ്റീവ് കെയറിനായി മാറ്റിയിരിക്കുകയായിരുന്നു ഇസബേലിനെ. ഒരു അമേരിക്കന്‍ ലബോറട്ടറിയുമായി ചേര്‍ന്നാണ് കണ്‍സള്‍ട്ടന്റുമാര്‍ ചികിത്സ നടത്തിയത്.

ഫേജസ് എന്ന് അറിയപ്പെടുന്ന ബാക്ടീരിയകളെ കൊല്ലുന്ന വൈറസുകളെയാണ് ഈ ചികിത്സക്കായി ഉപയോഗിക്കുന്നത്. മനുഷ്യരില്‍ വളര്‍ന്നു വരുന്ന വലിയൊരു ആരോഗ്യ പ്രതിസന്ധിയായ ആന്റിബയോട്ടിക് പ്രതിരോധത്തെ ചെറുക്കാന്‍ ഈ പുതിയ ചികിത്സാരീതിക്ക് കഴിയുമെന്നാണ് ഇതോടെ വ്യക്തമായിരിക്കുന്നത്. ഓണ്‍ലൈനില്‍ ഈ ചികിത്സാരീതിയെക്കുറിച്ച് വായിച്ചറിഞ്ഞ ഇസബേലിന്റെ അമ്മ ജോ ആണ് ഗ്രേറ്റ് ഓര്‍മോണ്ട് സ്ട്രീറ്റ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കു മുന്നില്‍ നിര്‍ദേശം വെച്ചത്. കൃത്യ സമയത്ത് ഈ ചികിത്സ ലഭിച്ചതിനാല്‍ തന്റെ കുട്ടി ലോകത്തെ ഏറ്റവും ഭാഗ്യവതിയാണെന്ന് ജോ പറഞ്ഞു. ഇതൊരു അദ്ഭുതമാണ്, വൈദ്യശാസ്ത്രം അവിശ്വസനീയമാണ്, അവര്‍ പറഞ്ഞു.

സിസ്റ്റിക് ഫൈബ്രോസിസ് എന്ന ജനിതക രോഗമാണ് ഇസബേലിനുണ്ടായിരുന്നത്. ഇതു മൂലം ശ്വാസകോശങ്ങളില്‍ ദ്രവം നിറയുകയും അണുബാധയുണ്ടാകുകയും ചെയ്തിരുന്നു. 2017 സമ്മര്‍ ആയതോടെ കുട്ടിയുടെ ശ്വാസകോശങ്ങളുടെ പ്രവര്‍ത്തനം മൂന്നിലൊന്നായി ചുരുങ്ങി. ഇതോടെ രണ്ടു ശ്വാസകോശങ്ങളും മാറ്റിവെക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചു. എന്നാല്‍ ഇതോടെ അണുബാധയുണ്ടാകുമെന്ന ഭീതിയുണ്ടായിരുന്നു. ശസ്ത്രക്രിയക്കു ശേഷം അണുബാധ രൂക്ഷമായി. ക്ഷയരോഗാണുവിന് സമാനമായ ബാക്ടീരിയ ശസ്ത്രക്രിയാ മുറിവിലും പിന്നീട് കരളിനെയും ബാധിച്ചു. ത്വക്കിലൂടെ ബാക്ടീരിയകള്‍ പുറത്തുവരാനും തുടങ്ങിയിരുന്നു.

സസെക്‌സ് ഡ്യൂക്ക് ഹാരിക്കും ഡച്ചസ് മേഗന്‍ മാര്‍ക്കലിനും പിറന്ന കുഞ്ഞിന് പേരിട്ടു. ആര്‍ച്ചീ എന്നാണ് ബ്രിട്ടീഷ് രാജകുടുംബത്തിലെ പുതിയ അവകാശിയുടെ പേര്. ആര്‍ച്ചീ ഹാരിസണ്‍ മൗണ്ട്ബാറ്റണ്‍-വിന്‍ഡ്‌സര്‍ എന്നായിരിക്കും പൂര്‍ണ്ണമായ പേര്. ഇന്നലെയാണ് കുഞ്ഞിനെ ക്യാമറകള്‍ക്കു മുന്നില്‍ മാതാപിതാക്കളായ ഹാരിയും മേഗനും അവതരിപ്പിച്ചത്. കുഞ്ഞ് വളരെ ശാന്തനാണെന്നും അവന് വളരെ നല്ല സ്വഭാവമാണെന്നും മേഗന്‍ പറഞ്ഞു. ഈ നല്ല സ്വഭാവം ആരില്‍ നിന്നാണ് കിട്ടിയതെന്ന് അറിയില്ലെന്നായിരുന്നു ഹാരിയുടെ പ്രതികരണം. ഇരുവരുടെയും കമന്റുകള്‍ ചിരി പടര്‍ത്തി.

വിന്‍ഡ്‌സര്‍ കാസിലില്‍ എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും ആദ്യമായി കുഞ്ഞിനെ കാണാനെത്തിയതിനു ശേഷമായിരുന്നു ഇരുവരും കുഞ്ഞിനെ ക്യാമറകള്‍ക്കു മുന്നില്‍ അവതരിപ്പിച്ചത്. എലിസബത്ത് രാജ്ഞിയുടെ എട്ടാമത്തെ പേരക്കുട്ടിയാണ് ആര്‍ച്ചീ. ആര്‍ച്ചീ ഹാരിസണ്‍ മൗണ്ട്ബാറ്റണ്‍ വിന്‍ഡ്‌സര്‍ എന്ന പേര് തെരഞ്ഞെടുത്തതോടു കൂടി കുഞ്ഞിന് ഒരു ടൈറ്റില്‍ വേണ്ടെന്ന് മാതാപിതാക്കള്‍ തീരുമാനിച്ചിരിക്കുകയാണ്.

ഡ്യൂക്കിന്റെ ആദ്യ പുത്രന്‍ എന്ന നിലയില്‍ ഏള്‍ ഓഫ് ഡംബാര്‍ട്ടന്‍ എന്ന ഹാരിയുടെ സബ്‌സിഡിയറി ടൈറ്റിലുകളിലൊന്നിന് ആര്‍ച്ചീ അര്‍ഹനാണ്. അല്ലെങ്കില്‍ ലോര്‍ഡ് ആര്‍ച്ചീ മൗണ്ട്ബാറ്റണ്‍ വിന്‍ഡ്‌സര്‍ എന്ന ടൈറ്റിലും ലഭിക്കാവുന്നതാണ്. എന്നാല്‍ മാസ്റ്റര്‍ ആര്‍ച്ചീ മൗണ്ട്ബാറ്റണ്‍ വിന്‍ഡ്‌സര്‍ എന്ന പേരിലായിരിക്കും കുഞ്ഞ് അറിയപ്പെടുക. ഒരു ഫോര്‍മല്‍ റോയലായി കുഞ്ഞിനെ വളര്‍ത്തേണ്ടെന്നാണ് മാതാപിതാക്കള്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ബിബിസി റോയല്‍ കറസ്‌പോണ്ടന്റ് ജോണി ഡൈമണ്ട് പറഞ്ഞു.

യുകെയില്‍ ജോലിക്കായി രജിസ്റ്റര്‍ ചെയ്യുന്ന ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധന. നഴ്‌സുമാര്‍, മിഡ്‌വൈഫുമാര്‍, നഴ്‌സിംഗ് അസോസിയേറ്റുമാര്‍ എന്നിവരുടെ എണ്ണം എക്കാലത്തെയും ഉയര്‍ന്ന നിരക്കിലാണെന്ന് കണക്കുകള്‍ പറയുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 8000 പേരാണ് ഈ ജോലികള്‍ക്കായി രജിസ്റ്റര്‍ ചെയ്തത്. 5000ത്തിലേറെപ്പേര്‍ക്ക് യുകെയില്‍ തന്നെയാണ് പരിശീലനം നല്‍കിയത്. ഇതോടെ പ്രൊഫഷണലുകളുടെ എണ്ണം 698,237 ആയി ഉയര്‍ന്നു. ഇവരില്‍ 23,500 പേര്‍ ആദ്യമായാണ് ജോലിക്കായി രജിസ്റ്റര്‍ ചെയ്തത്. മുന്‍ വര്‍ഷങ്ങളിലേതിനേക്കാള്‍ ജോലി വിട്ടുപോകുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ടെന്നും കണക്കുകള്‍ പറയുന്നു. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്ക് പുറത്തു നിന്ന് എത്തുന്ന നഴ്‌സിംഗ്, മിഡ്‌വൈഫറി പ്രൊഫഷണലുകളുടെ എണ്ണത്തില്‍ 126 ശതമാനം വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

യൂറോപ്പിതര രാജ്യങ്ങളില്‍ നിന്ന് ആദ്യമായി എത്തുന്നവരുടെ എണ്ണം കഴിഞ്ഞ വര്‍ഷം 6157 ആയിരുന്നു. 2017-18 വര്‍ഷത്തില്‍ ഇത് 2720 മാത്രമായിരുന്നു. അതേസമയം യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവരുടെ എണ്ണം ഏകദേശം 5000 ആയി കുറഞ്ഞിട്ടുമുണ്ട്. 13 ശതമാനത്തിന്റെ ഇടിവാണ് ഇതില്‍ രേഖപ്പെടുത്തിയത്. നഴ്‌സിംഗ് ആന്‍ഡ് മിഡ്‌വൈഫറി കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകളാണ് ഇവ വ്യക്തമാക്കുന്നത്. നഴ്‌സുമാരും മിഡ്‌വൈഫുമാരും നഴ്‌സിംഗ് അസോസിയേറ്റ്‌സുമാണ് ദശലക്ഷക്കണക്കിന് ആളുകളുടെ ആരോഗ്യ സംരക്ഷണത്തില്‍ വലിയ സംഭാവന നല്‍കുന്നതെന്ന് എംഎന്‍സി ചീഫ് എക്‌സിക്യൂട്ടീവ് ആന്‍ഡ്രിയ സട്ട്ക്ലിഫ് പറഞ്ഞു. ഇവരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുന്നത് വളരെ സന്തോഷകരമായ കാര്യമാണെന്നും അവര്‍ പറഞ്ഞു.

നാം വരുത്തിയ മാറ്റങ്ങള്‍ വ്യത്യാസങ്ങള്‍ കൊണ്ടുവരുന്നുണ്ടെന്നതിന്റെ തെളിവാണ് ഇതെന്നും അവര്‍ വ്യക്തമാക്കി. ഇത്രയും വര്‍ദ്ധനവുണ്ടെങ്കിലും എന്‍എച്ച്എസിലെ ജീവനക്കാരുടെ കുറവു മൂലമുള്ള ജോലി സമ്മര്‍ദ്ദം അതേപടി നിലനില്‍ക്കുകയാണെന്നും എന്‍എംസി അറിയിക്കുന്നു. 40,000 നഴ്‌സുമാരുടെ കുറവാണ് എന്‍എച്ച്എസില്‍ ഉള്ളത്. ജോലി സമ്മര്‍ദ്ദം മൂലം 2018ല്‍ ആറുമാസത്തെ കാലയളവില്‍ 11,000 പേര്‍ എന്‍എച്ച്എസില്‍ നിന്ന് ജോലിയുപേക്ഷിച്ച് പോയിരുന്നു.

ഫാഷന്‍ ഡിസ്ട്രിബ്യൂഷന്‍ വെയര്‍ഹൗസുകളിലെ ജീവനക്കാരുടെ സുരക്ഷ സംബന്ധിച്ച് ആശങ്കകള്‍ ഉയരുന്നു. ദേഹാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന ജീവനക്കാരെ ആശുപത്രികളിലെത്തിക്കാന്‍ ആംബുലന്‍സുകള്‍ വിളിക്കുന്നത് പതിവാകുന്നതാണ് ആശങ്കയുയര്‍ത്തുന്നത്. റോച്ച്‌ഡെയിലിലെ ജെഡി സ്‌പോര്‍ട്‌സിന്റെ വെയര്‍ഹൗസില്‍ കഴിഞ്ഞ വര്‍ഷം 40 തവണയാണ് ആംബുലന്‍സുകള്‍ എത്തിയത്. ആസോസ് യൂണിറ്റില്‍ നിന്ന് 45 പേരെ ആംബുലന്‍സുകളില്‍ ആശുപത്രിയിലേക്ക് മാറ്റി. ബാണ്‍സ്ലിയില്‍ പ്രവര്‍ത്തിക്കുന്ന ആസോസ് യൂണിറ്റില്‍ നിന്ന് ആഴ്ചയില്‍ ഒരാള്‍ വീതം എന്ന നിലയിലാണ് ജീവനക്കാര്‍ ആശുപത്രികളിലേക്ക് മാറ്റപ്പെട്ടത്. ബ്രിട്ടനിലെ ലേബര്‍ മാര്‍ക്കറ്റിന്റെ ദുര്‍ബല വശമാണ് ഈ സംഭവങ്ങളിലൂടെ പ്രതിഫലിക്കുന്നതെന്ന് ലേബര്‍ എംപി ഫ്രാങ്ക് ഫീല്‍ഡ് പറഞ്ഞു.

പുതിയൊരു എംപ്ലോയ്‌മെന്റ് റൈറ്റ്‌സ് ബില്‍ കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയാണ് ഇത് വ്യക്തമാക്കുന്നതെന്നും ഇത്തരം കാര്യങ്ങള്‍ വിക്ടോറിയന്‍ കാലഘട്ടത്തില്‍ ഉപേക്ഷിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മില്‍ട്ടന്‍ കെയിന്‍സ്, ഡിഡ്‌കോട്ട്, റീഡിംഗ് എന്നിവിടങ്ങളിലെ ടെസ്‌കോയിലേക്ക് 40 ആംബുലന്‍സുകള്‍ വിളിച്ചിട്ടുണ്ടെന്ന് ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ രേഖകള്‍ വ്യക്തമാക്കുന്നു. വാറിംഗ്ടണിലെ ആമസോണിലേക്ക് 21 ആംബുലന്‍സുകളും ഡോണ്‍കാസ്റ്ററിലേക്ക് ആറ് ആംബുലന്‍സുകളും വിളിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ ആനുപാതികമായി കുറവാണെന്നും ജോലിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്‌നങ്ങളുടെ പേരിലല്ല ആംബുലന്‍സുകള്‍ വിളിച്ചിട്ടുള്ളതെന്നുമാണ് ജെഡി സ്‌പോര്‍ട്‌സ് വിശദീകരിക്കുന്നത്.

മുന്‍കരുതലുകളുടെ ഭാഗമായാണ് ആംബുലന്‍സ് വിളിച്ചതെന്ന് ആസോസ്, എക്‌സ്പിഒ ലോജിസ്റ്റിക്‌സ് എന്നിവര്‍ അറിയിച്ചു. ലാഭത്തിനായുള്ള തൊഴിലുടമകളുടെ മത്സരം ജീവനക്കാരെ രോഗികളാക്കുകയാണെന്ന വിമര്‍ശനമാണ് ഇക്കാര്യത്തില്‍ പ്രധാനമായും ഉയരുന്നത്. ആംബുലന്‍സുകള്‍ എന്തു കാര്യത്തിനായാണ് വിളിച്ചതെന്ന കാര്യത്തില്‍ കണക്കുകള്‍ വ്യക്തത വരുത്തുന്നില്ല. എന്നാല്‍ ഇത്തരം ജോലിസ്ഥലങ്ങളില്‍ ടോയ്‌ലെറ്റ് ബ്രേക്കിന് സമയം നിശ്ചയിക്കുകയും അനാവശ്യ സെക്യൂരിറ്റി പരിശോധനകള്‍ നടത്തുകയും ചെയ്യുന്നതായി ആരോപണം ഉയരുന്നുണ്ട്. താങ്ങാനാവാത്ത വിധത്തിലുള്ള ടാര്‍ജെറ്റുകളാണ് അടിച്ചേല്‍പ്പിക്കുന്നത്. നിര്‍ബന്ധിത ഓവര്‍ടൈം ചെയ്യുന്ന ജീവനക്കാര്‍ നിന്ന് ഉറങ്ങുന്നതു പോലും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സീനിയർ കോർട്ട് ഓഫ് ഇംഗ്ലണ്ട് ആൻഡ് വെയിൽസിലെ സോളിസിറ്ററാണ് ബൈജു വർക്കി തിട്ടാല. യുകെയിലെ സാമൂഹിക രാഷ്ട്രീയ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ലേഖകൻ കേംബ്രിഡ്ജ് സിറ്റി കൗൺസിലറാണ്.

ഒരു കുറ്റവാളിയെന്ന് കരുതി അറസ്റ്റ് ചെയ്യപ്പെട്ടയാളെ പോലീസ് അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യുന്നതും ഇത്തരത്തില്‍ ചോദ്യം ചെയ്യപ്പെടുമ്പോള്‍ കുറ്റാരോപിതന്റെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതും പോലീസിന്റെ നിയമപരമായ ഉത്തരവാദിത്തമാണ്. ചോദ്യം ചെയ്യപ്പെടുമ്പോള്‍ കുറ്റാരോപിതന് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെയിരിക്കാനുള്ള അവകാശവുമുണ്ട്.(Right of Silence). കുറ്റവാളി തന്നില്‍ ആരോപിതമായിരിക്കുന്ന കുറ്റകൃത്യവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യപ്പെടുകയാണെന്നും ചോദ്യം ചെയ്യുമ്പോള്‍ ഉത്തരം നല്‍കാനും നല്‍കാതിരിക്കാനുമുള്ള അവകാശമുണ്ടെന്നും ഇത്തരത്തില്‍ നല്‍കുന്ന ഉത്തരങ്ങള്‍ ചിലപ്പോള്‍ അന്വേഷണത്തിനായി ഉപയോഗിക്കുമെന്നും ഉത്തരം പറയാതിരുന്നാലുണ്ടാകുന്ന സാഹചര്യത്തില്‍ അതിന്റെ കാരണം എന്തെന്ന് അനുമാനിക്കാന്‍ കോടതിയില്‍ പറയാന്‍ സാധ്യതയുണ്ടെന്നും മുന്‍കൂട്ടി അറിയിക്കണം. ഇത്തരത്തില്‍ മുന്നറിയിപ്പ് നല്‍കിയില്ലെങ്കില്‍ കുറ്റാരോപിതന്‍ നല്‍കുന്ന ഉത്തരമോ, കുറ്റസമ്മതമോ കോടതിയില്‍ സ്വീകരിക്കാനാകില്ല. അതായത് പോലീസ് മേല്‍പറഞ്ഞ Caution നല്‍കാതെ ചോദ്യം ചെയ്യപ്പെടുമ്പോള്‍ കുറ്റാരോപിതന്‍ പറയുന്ന യാതൊന്നും തെളിവായി കോടതിയില്‍ സ്വീകരിക്കാനാവില്ല.

കുറ്റാരോപിതനെ ചോദ്യം ചെയ്യുമ്പോള്‍ അയാള്‍ക്ക് മൂന്ന് ഓപ്ഷനാണുള്ളത്. എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി പറയുക, ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയാതിരിക്കുക (ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം പറയാതിരിക്കുക), തയ്യാറാക്കിയ ഒരു സ്റ്റേറ്റ്‌മെന്റ് കൊടുക്കുക, . മേല്‍പറഞ്ഞ മാര്‍ഗ്ഗങ്ങള്‍ക്ക് പുറമേ ചില ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയും മറ്റു ചിലതിന് മറുപടി പറയാതിരിക്കുകയും ചെയ്യുക എന്നതാണ്. എന്നാല്‍ ഉത്തരം പറയാതെ വരുന്ന ചോദ്യങ്ങളുടെ പ്രാധാന്യവും ആരോപിച്ചിരിക്കുന്ന കുറ്റവുമായി ബന്ധപ്പെടുത്തിയുള്ള ബന്ധവും കോടതിയില്‍ വളരെ വ്യക്തമായി പ്രോസിക്യൂഷന്‍ ലോയര്‍ കോടതിയില്‍ എടുത്തു പറയുകയും തന്‍മൂലം പ്രതികൂലമായ നിഗമനത്തിലെത്താന്‍ (Adverse Inference) സാധ്യതയുണ്ട്. അക്കാരണത്താല്‍ ചോദ്യം ചെയപ്പെടലിന്റെ ആദ്യം തന്നെ വക്കീലുമായി ധാരണയിലെത്തുകയും മേല്‍പറഞ്ഞ മൂന്ന് മാര്‍ഗ്ഗങ്ങളില്‍ ഏതെങ്കിലും ഒന്ന് സ്വീകരിക്കുകയും അതില്‍ തന്നെ ഉറച്ചു നില്‍ക്കുകയും ചെയ്യുന്നതാണ് ഉചിതം.

കുറ്റാരോപിതന് ചോദ്യം ചെയ്യപ്പെടുമ്പോള്‍ നിശബ്ദനായിരിക്കാന്‍ അവകാശമുണ്ടോ എന്നത് വളരെ സൂക്ഷ്മമായി പരിശോധിക്കേണ്ടതാണ്. Section 34 to 38 Criminal justice and public order act 1994 (CJPOA 1994) എന്ന നിയമ നിര്‍മാണത്തോടെ കുറ്റാരോപിതന്റെ അവകാശങ്ങള്‍ വളരെയധികം ചുരുക്കപ്പെട്ടു എന്നതാണ് വസ്തുത. കാരണം പോലീസ് ചോദ്യം ചെയ്യുമ്പോള്‍ കുറ്റാരോപിതന്‍ നിശബ്ദനായിരുന്നാല്‍ വിചാരണ വേളയില്‍ ജൂറിക്ക് ഇയാള്‍ ഉത്തരം പറയാതിരിക്കുന്നത് കണക്കിലെടുത്ത്  പ്രതികൂലമായ നിഗമനത്തിലെത്താന്‍ (Adverse Inference) സാധ്യതയുണ്ട് ആയതിനാൽ   ജൂറിയെ ഏതു തരത്തില്‍ ഇത് സ്വാധീനിച്ചു എന്നത് തീര്‍ച്ചയായും കണക്കിലെടുക്കേണ്ടതാണ്. എന്നിരുന്നാലും ഇത്തരത്തില്‍ കുറ്റാരോപിതന്‍ ചോദ്യം ചെയ്യപ്പെടുമ്പോള്‍ നിശബ്ദനായിരുന്നതു കൊണ്ടുമാത്രം ഒരാളെ കുറ്റക്കാരനായി വിധിക്കാന്‍ സാധിക്കുകയില്ല. അത്തരത്തില്‍ വിധിക്കപ്പെടുന്നത് സ്റ്റാറ്റിയൂട്ട് മുഖാന്തരം തന്നെ നിയന്ത്രിച്ചിരിക്കുന്നു. മാത്രമല്ല, കുറ്റാരോപിതന്‍ തന്നെ ചോദ്യം ചെയ്യലില്‍ നിശബ്ദനായിരുന്നാല്‍ത്തന്നെയും കുറ്റം തെളിയിക്കപ്പെടേണ്ട പൂര്‍ണ്ണ ഉത്തരവാദിത്തം പ്രോസിക്യൂഷന്റെ മാത്രമാണ്.

ചില സാഹചര്യങ്ങളില്‍ ജൂറി ഇത്തരത്തില്‍ Inferenceല്‍ എത്തുന്നത് നിയമപരമായിത്തന്നെ നിയന്ത്രിച്ചിരിക്കുന്നു. ഉദാ. പോലീസ് കുറ്റാരോപിതനായ വ്യക്തിയെ കുറ്റം ചാര്‍ത്തി (Charge) വിചാരണയ്ക്ക് വിധേയനാക്കാന്‍ തീരുമാനിച്ചാല്‍ ഇത്തരത്തില്‍ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ ചോദ്യം ചെയ്യല്‍ അവിടെ അവസാനിക്കുകയും തന്‍മൂലം പിന്നീട് ലഭിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതിരുന്നാല്‍ അക്കാരണത്താല്‍ പ്രതികൂല അനുമാനം (Adverse Inference) എടുക്കാന്‍ സാധിക്കില്ല. ആരോപിതമായ കുറ്റകൃത്യം വളരെ സങ്കീര്‍ണ്ണമായതും (Complex) വളരെ മുമ്പ് നടന്നതെന്ന് കരുതപ്പെടുന്നതാണെങ്കിലും ചോദ്യങ്ങള്‍ക്ക് പെട്ടെന്നു തന്നെ മറുപടി പറയുക അസാധ്യമാണെങ്കില്‍ ചോദ്യം ചെയ്യപ്പെട്ട കാര്യങ്ങള്‍ കുറ്റാരോപിതന് ചോദ്യം ചെയ്യപ്പെട്ട സമയത്ത് അറിവുള്ളതുമല്ല എങ്കിൽ  Inferenceല്‍ എത്തുന്നത് നിയമപരമായിത്തന്നെ നിയന്ത്രിച്ചിരിക്കുന്നു.

കുറ്റാരോപിതന് വക്കീലിനെയോ ദ്വിഭാഷാ സഹായിയെയോ കൊടുക്കുക എന്നത് കുറ്റാരോപിതന്റെ നിയമപരമായ അവകാശമാണ്. ഇത്തരത്തില്‍ ലഭിക്കുന്ന വക്കീലിന്റെ ഫീസും ദ്വിഭാഷിയുടെ ഫീസും കൊടുക്കേണ്ടത് സര്‍ക്കാരാണ്. അതായത് മേല്‍പറഞ്ഞ സഹായം ലഭിക്കുന്നതിന് യാതൊരു ഫീസും കുറ്റാരോപിതന്‍ നല്‍കേണ്ട. മേല്‍പറഞ്ഞ രീതിയിലുള്ള തന്റെ അവകാശം പോലീസ് താമസിപ്പിക്കുകയും ചോദ്യം ചെയ്യല്‍ തുടങ്ങുകയും ചെയ്താല്‍ Adverse Inference ഉണ്ടാവില്ല.

കുറ്റാരോപിതനെ ചോദ്യം ചെയ്തത് ഒരു കുറ്റത്തിന്, എന്നാല്‍ ചാര്‍ജ് ചെയ്ത് വിചാരണ നടത്തിയത് മറ്റൊരു വകുപ്പുമാണെങ്കില്‍ Adverse Inference ബാധകമല്ല. ചില സാഹചര്യങ്ങളില്‍ കുറ്റാരോപിതന്‍ തന്റെ പ്രത്യേക അവകാശമായ വക്കീലിന്റെ ഉപദേശമോ, താന്‍ വക്കീലിനോട് പറഞ്ഞ വസ്തുതകള്‍ വെളിപ്പെടുത്താന്‍ വിചാരണ വേളയില്‍ ഉപയോഗിക്കാവുന്നതാണ്. ഇത്തരത്തില്‍ ഒരാള്‍ തീരുമാനിക്കുന്നത് എന്തുകൊണ്ടാണ് താന്‍ ചോദ്യംചെയ്യലില്‍ നിശബ്ദനായിരുന്നത് എന്നത് കോടതിയെ ബോധിപ്പിക്കുന്നതിനാണ്. 2010ലെ പ്രധാനപ്പെട്ട ഒരു വിധിയില്‍ കോടതി വ്യക്തമാക്കിയത് ഒരു കുറ്റാരോപിതനും തന്റെ വക്കീലുമായുള്ള സംഭാഷണം Legal Professional Privilegeന്റെ പരിധിയില്‍ വരുന്നതാണെന്നും ഇത് പുറത്ത് പറയുന്നത് പൊതു താല്‍പര്യം മുന്‍നിര്‍ത്തി നോക്കിക്കാണാന്‍ പറ്റില്ലെന്നും ഈ അവകാശം പരമപ്രധാനമാണെന്നും മാത്രമല്ല, ഇത്തരത്തില്‍ തന്റെ അവകാശം റദ്ദാക്കി തന്റെ വക്കീലുമായുള്ള സംഭാഷണം പുറത്തു പറയാനുള്ള അവകാശം കുറ്റാരോപിതന്റെ മാത്രം തീരുമാനമാണെന്നും ഇത്തരത്തില്‍ പുറത്തു പറയുന്ന വസ്തുതകളുമായി ബന്ധപ്പെട്ട് ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം പറയേണ്ട നിയമപരമായ ബാധ്യത കുറ്റാരോപിതനില്ല എന്ന് ജഡ്ജി ഇയാളെ ധരിപ്പിക്കണം എന്നും മേല്‍പറഞ്ഞ വിധിയില്‍ നിര്‍ദേശിച്ചു.

ഒരാള്‍ കുറ്റാരോപിതനായി ചോദ്യം ചെയ്യപ്പെടുമ്പോള്‍ വക്കീലിന്റെ അഭാവം വളരെ പ്രതികൂലമായി കോടതിയില്‍ വിചാരണ വേളയില്‍ ബാധിക്കാന്‍ സാധ്യതയുണ്ട്. ബ്രിട്ടന്റെ പൗരാവകാശ സംരക്ഷണത്തോടുള്ള പ്രതിബദ്ധതയാണ് കുറ്റാരോപിതന് സൗജന്യമായ നിയമസഹായവും ആവശ്യമെങ്കില്‍ ദ്വിഭാഷിയുടെ സഹായവും  പോലീസ് അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യപ്പെടുമ്പോള്‍ കുറ്റാരോപിതന് ലഭിക്കുന്നത്

Disclaimer
Please note that the information and any commentary in the law contained in the article is provided free of charge for information purposes only. Every reasonable effort is made to make the information and commentary accurate and up to date, but no responsibility for its accuracy and correctness, or for any consequences of relying on it, is assumed by the author or the publisher.The information and commentary does not, and is not intended to, amount to legal advice to any person on a specific case or matter. If you are not a solicitor, you are strongly advised to obtain specific, personal advice from a lawyer about your case or matter and not to rely on the information or comments on this site. If you are a solicitor, you should seek advice from Counsel on a formal basis.

ലണ്ടന്‍: ബ്രിസ്റ്റോള്‍ യൂണിവേഴ്‌സിറ്റി ജി.പി എന്‍.എച്ച്.എസ് നിര്‍ദേശം അവഗണിച്ചതാണ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ തടയാന്‍ കഴിയാത്തതിന് പിന്നിലെന്ന് സൂചന. 20കാരിയായ നടാഷ അബ്രഹാര്‍ട്ട് കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 30നാണ് ആത്മഹത്യ ചെയ്യുന്നത്. മാനസിക പിരിമുറുക്കം അനുഭവിച്ചിരുന്ന നടാഷ ബ്രിസ്റ്റോള്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിയായിരുന്നു. യൂണിവേഴ്‌സിറ്റി പരീക്ഷയുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന ചില പ്രശ്‌നങ്ങള്‍ കാരണം താന്‍ പുറത്താക്കപ്പെടുമോയെന്ന് നടാഷ ഭയപ്പെട്ടിരുന്നു. ഇതാണ് ആത്മഹത്യയ്ക്ക് കാരണമായിരിക്കുന്നതെന്നാണ് നടാഷയുടെ മാതാപിതാക്കള്‍ നല്‍കുന്ന സൂചന. എന്നാല്‍ മാനസിക സമ്മര്‍ദ്ദം ആരംഭിച്ചതിന് ശേഷം നടാഷ യൂണിവേഴ്‌സിറ്റി ജി.പി ഡോ. എമ്മ വെബിനെ കാണാനെത്തിയിരുന്നു.

അടിയന്തരമായി ബുക്ക് ചെയ്ത് കണ്‍സള്‍ട്ടേഷനെത്തിയ നടാഷയെ രണ്ട് തവണ താന്‍ പരിശോധിച്ചിരുന്നുവെന്നും ഡോ. വെബ് പറയുന്നു. മരിക്കുന്നതിന് 10 ദിവസങ്ങള്‍ക്ക് മുന്‍പ് നടാഷ് ഡോ. വെബിനെ കാണാനെത്തിയിരുന്നു. ഇക്കാര്യം ഡോ. വെബ് കോടതിയല്‍ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. മാര്‍ച്ച് 30നും സമാന പ്രശ്‌നങ്ങളുമായി ഡോ. വെബിനെ കാണാന്‍ വിദ്യാര്‍ത്ഥിനി എത്തിയിരുന്നു. മാര്‍ച്ച് 30ന് പരിശോധനയ്ക്ക് എത്തിയ സമയത്ത് ഡിപ്രഷന്‍ കുറയ്ക്കാനുള്ള മരുന്നാണ് ഡോ. വെബ് നടാഷയ്ക്ക് നല്‍കിയിരുന്നത്. രണ്ടാഴ്ച്ചക്ക് ശേഷം തിരികെ വീണ്ടും പരിശോധനയ്ക്ക് എത്തണമെന്നും നിര്‍ദേശം നല്‍കി. എന്നാല്‍ നടാഷയെപ്പോലുള്ള ഗൗരവമേറിയ കേസുകള്‍ ഒരാഴ്ച്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കണമെന്നാണ് എന്‍.എച്ച്.എസ് നിയമം. ഇത് ഡോ. വെബ് പാലിച്ചില്ല. ഒരുപക്ഷേ കേസിന്റെ ഗൗരവം മനസിലാക്കാന്‍ ഒരാഴ്ച്ചയ്ക്ക് ശേഷം സാധിക്കുമായിരുന്നു.

അതേസമയം താന്‍ സാധാരണയായി രണ്ടാഴ്ച്ചയാണ് ഡിപ്രഷന്‍ മരുന്നുകള്‍ പ്രിസ്‌ക്രൈബ് ചെയ്യാറുള്ളതെന്ന് ഡോ. വെബ് കോടതിയില്‍ അറിയിച്ചു. നടാഷയുമായി കാര്യങ്ങള്‍ സംവദിക്കാന്‍ ഏറെ ബുദ്ധിമുട്ടിയിരുന്നുവെന്നും ഡോ. വെബ് കോടതിയെ അറിയിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ 12 ബ്രിസ്‌റ്റോള്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളാണ് മരണപ്പെട്ടത്. ഇതില്‍ 8 പേരുടെ മരണം ആത്മഹത്യയാണ്. നടാഷയുടേത് ഉള്‍പ്പെടെ 2 മരണങ്ങളുമായി ബന്ധപ്പെട്ട് വിചാരണ നടക്കുകയാണ്. ആത്മഹത്യാ പ്രവണതയുള്ള രോഗികളെ കൃത്യമായി ജി.പിക്ക് നിര്‍ദേശങ്ങള്‍ നല്‍കാന്‍ കഴിഞ്ഞില്ലെന്നും കോടതിയില്‍ ആരോപണം ഉയര്‍ന്നിട്ടുണ്ട്.

തിരുവനന്തപുരം: 13 ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ യൂറോപ്പിലേക്ക് തിരിച്ചു. മെയ് 13ന് ജനീവയിൽ ഐക്യരാഷ്ട്ര സഭ സംഘടിപ്പിക്കുന്ന ലോക പുനർനിർമ്മാണ സമ്മേളനമാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പ്രധാന പരിപാടി. സമ്മേളനത്തിൽ മുഖ്യ പ്രാസംഗികനായാണ് പിണറായി വിജയൻ പങ്കെടുക്കുന്നത്. 13 ദിവസത്തെ സന്ദര്‍ശനത്തിന് ശേഷം മുഖ്യമന്ത്രി മെയ് 20 ന് തിരിച്ചെത്തും.

ഒമ്പതാം തീയതി നെതർലൻഡ്സിലാണ് അദ്ദേഹത്തിന്റെ ആദ്യ പരിപാടി. ഐ.ടി മേഖലയിലെ കൂട്ടായ്മയായ ടി.എന്‍.ഒവിന്‍റെ പ്രതിനിധികളുമായും വ്യവസായ കോണ്‍ഫെഡറേഷന്‍റെ പ്രതിനിധികളുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. പ്രകൃതി ക്ഷോഭത്തെ നേരിടുന്നതിന് നെതർലൻഡ്സ് സർക്കാർ നടപ്പിലാക്കിയ ‘റൂം ഫോർ റിവർ’ പദ്ധതി പ്രദേശവും മറ്റ് പദ്ധതികളും അദ്ദേഹം സന്ദർശിക്കും. നെതര്‍ലൻഡ്സിലെ മലയാളി കൂട്ടായ്മയുമായി അദ്ദേഹം സംവദിക്കും.

പിന്നീട് ഇംഗ്ലണ്ട്, ഫ്രാൻസ്, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളിലും മുഖ്യമന്ത്രി സന്ദർശനം നടത്തും. മെയ് 14ന് സ്വിറ്റ്‌സര്‍ലൻഡിലെ ധനകാര്യം, വിദ്യാഭ്യാസം, ടൂറിസം മേഖലകളുടെ ചുമതല വഹിക്കുന്ന ഫെഡറല്‍ കൗണ്‍സിലര്‍ ഗൈ പാര്‍മീലിനുമായി മുഖ്യമന്ത്രി സംസാരിക്കും. സ്വിസ് പാര്‍ലമെന്‍റിലെ ഇന്ത്യന്‍ അംഗങ്ങളുമായും പിണറായികൂടിക്കാഴ്ച നടത്തുന്നുണ്ട്. യു.എന്‍.ഡി.പി. ക്രൈസിസ് ബ്യൂറോ ഡയറക്ടര്‍ അസാകോ ഒകായുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തുന്നുണ്ട്.

മെയ് 16ന് പാരിസ് സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി പ്രസിദ്ധ സാമ്പത്തിക വിദഗ്ധന്‍ തോമസ് പിക്കറ്റി, ലൂക്കാസ് ചാന്‍സല്‍ എന്നിവരുമായി ചര്‍ച്ച നടത്തും.

ഇംഗ്ലണ്ടിലെത്തുന്ന മുഖ്യമന്ത്രി മെയ് 17ന് ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ കിഫ്ബിയുടെ മസാല ബോണ്ട് ലിസ്റ്റ് ചെയ്യുന്ന ചടങ്ങില്‍ മുഖ്യാതിഥിയായി പിണറായി പങ്കെടുക്കും. ധനകാര്യമന്ത്രി തോമസ് ഐസക്കും, കിഫ്ബി സിഇഒ കെ.എം.എബ്രഹാമും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.

മുഖ്യമന്ത്രിയുടെ വിദേശപര്യടനത്തിൽ ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് ചീഫ് എക്‌സിക്യൂട്ടീവ് ഡോ. വി. വേണു, ഡിസാസ്റ്റര്‍ മാനേജ്‌മെന്‍റ് അതോറിറ്റി മെമ്പര്‍ സെക്രട്ടറി ഡോ. ശേഖര്‍ കുര്യാക്കോസ് എന്നിവരും അനുഗമിക്കും. മെയ് 20നാണ് മുഖ്യമന്ത്രി തിരിച്ചെത്തുക. ഇതുവരെയുള്ള മുഖ്യന്ത്രിയുടെ വിദേശപര്യടനങ്ങളിൽ ചുമതല മറ്റ് മന്ത്രിമാർക്ക് നൽകിയിരുന്നില്ല. ഇക്കുറിയും അത് ഉണ്ടാകില്ല എന്നാണ് കരുതുന്നത്.

RECENT POSTS
Copyright © . All rights reserved