ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

മോൺട്രിയൽ : കാനഡയിലെ പലസ്ഥലങ്ങളിലായി നൂറുകണക്കിന് പരിപാടികളാണ് പരിസ്ഥിതിപ്രവർത്തകർ ആഹ്വാനം ചെയ്തിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിൽ ലോക നേതാക്കന്മാരുടെ ശ്രദ്ധ പതിപ്പിക്കുക, സംരക്ഷണത്തിന് വേണ്ട കരുതൽ നടപടികൾ എത്രയും പെട്ടെന്ന് ആവിഷ്കരിക്കുക എന്നിവയാണ് സമരക്കാരുടെ ലക്ഷ്യം. സ്കൂൾ വിദ്യാർത്ഥിയായ ഗ്രേറ്റയുടെ ഫ്രൈഡേസ് ഫോർ ഫ്യൂച്ചർ എന്ന ലോകവ്യാപകമായ ക്യാമ്പയിന്റെ ഭാഗമായി ഇന്ത്യയിലെ ഏറ്റവും അധികം മലിനീകരണം നേരിടുന്ന നഗരമായ ഡൽഹി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഒരുമാസത്തോളമായി പരിസ്ഥിതിപ്രവർത്തകർ വെള്ളിയാഴ്ചകളിൽ സമരത്തിലാണ്.

പതിനാറുകാരിയായ ഗ്രേറ്റയുടെ പരിസ്ഥിതി പ്രസംഗങ്ങൾ വൈറലായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച പരിസ്ഥിതിയുടെ വിഷയത്തിൽ യുഎന്നിലെ ലോകനേതാക്കളുടെ അനാസ്ഥയെപ്പറ്റി അവൾ സംസാരിച്ചിരുന്നു. എന്നാൽ ഇത്രയധികം പേർ സമരത്തിനെത്തിയതിൽ സന്തോഷമുണ്ടെന്നും ഇത് മാറ്റത്തിന്റെ തുടക്കമാകട്ടെ എന്ന് ആഗ്രഹിക്കുന്നു എന്നും ഗ്രേറ്റ മാധ്യമങ്ങളോട് പറഞ്ഞു . ഈ സമരം ചെറിയ ഒരു തുടക്കം മാത്രമാണെന്നും അവർ പറഞ്ഞു.

മോൺട്രിയലിൽ മാത്രം സമരത്തിനെത്തിയത് ഏകദേശം അരക്കോടിയോളം ആൾക്കാരാണ്. എന്നാൽ ഔദ്യോഗിക കണക്കുകൾ അനുസരിച്ച് ഏകദേശം 3,15,000 വ്യക്തികളാണ് പങ്കെടുത്തത്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പരിസ്ഥിതി സംഗമം ആണിത്. മനുഷ്യരാശിയുടെ മുഴുവൻ അതിജീവനം ഒരു ചോദ്യചിഹ്നമായി നിൽക്കുമ്പോൾ നമുക്ക് എങ്ങനെയാണ് സമാധാനമായി പഠിക്കാനും ജോലി ചെയ്യാനും ആവുന്നത് എന്നാണ് ഗ്രേറ്റയുടെ ചോദ്യം. പ്ലാനറ്റ് ബി എന്നൊരു ഓപ്ഷൻ നമുക്കുമുന്നിൽ ഇല്ല എന്ന സത്യവും പ്രക്ഷോഭകർ തുടർച്ചയായി ഓർമിപ്പിക്കുന്നു. ലോക നേതാക്കളുടെ ശ്രദ്ധയാകർഷിക്കാൻ സമരത്തിന് കഴിഞ്ഞിട്ടുണ്ട്.