ലിസ മാത്യു, മലയാളം യുകെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- ബ്രിട്ടീഷ് എയർലൈൻസ് കമ്പനിയായ തോമസ് കുക്കിന്റെ തകർച്ചയെ പറ്റി ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് എംപിമാർ രംഗത്ത്. കമ്പനിയുടെ നേതൃത്വത്തിൽ ഉണ്ടായിരുന്ന ഡയറക്ടർമാരുടെ പ്രവർത്തനങ്ങളെപ്പറ്റിയും, കമ്പനിയുടെ അക്കൗണ്ടുകളെ പറ്റിയും മറ്റും ഉന്നതതല അന്വേഷണം വേണമെന്ന് അവർ ആവശ്യപ്പെട്ടു. കമ്പനി പൂട്ടിയതു മൂലം ജോലി നഷ്ടപ്പെട്ടവർക്ക് ആവശ്യമായ സഹായങ്ങൾ നൽകുമെന്ന് ബ്രിട്ടീഷ് ബിസിനസ്‌ സെക്രട്ടറി ആൻഡ്രിയ ലീഡ്‌സോം അറിയിച്ചു.

ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള ടൂർ ഓപ്പറേറ്റേഴ്സിൽ ഒന്നായ തോമസ് കുക്ക് എയർലൈൻസ് നാല് ദിവസം മുൻപാണ് പൂർണമായ തകർച്ചയിലേക്ക് നിലം പതിച്ചത്. ഒൻപതിനായിരത്തോളം ബ്രിട്ടീഷുകാരുടെ ജോലിയാണ് ഇതോടെ നഷ്ടപ്പെട്ടിരിക്കുന്നത്. കമ്പനിയുടെ ഓഡിറ്റർമാർ ആയിരുന്ന വ്യക്തികളുടെ പ്രവർത്തനങ്ങളെപ്പറ്റിയും അന്വേഷണം വേണമെന്ന് ബിഇഐസ് ( ബിസിനസ്‌, എനർജി & ഇൻഡസ്ട്രിയൽ സ്ട്രാറ്റജി ) കമ്മിറ്റി ചെയർമാൻ റേച്ചൽ റീവ്സ് ആവശ്യപ്പെട്ടു. ഒക്ടോബറോടുകൂടി അന്വേഷണം തുടങ്ങും എന്ന് ഉറപ്പ് അധികാരികൾ നൽകിയിട്ടുണ്ട്.

കമ്പനിയുടെ ഡയറക്ടർ സ്ഥാനത്തും, ഓഡിറ്റ് സ്ഥാനത്തും മറ്റും സേവനമനുഷ്ഠിച്ച എല്ലാവരെയും അന്വേഷണത്തിന് വിധേയമാക്കും. ഈ സ്ഥാനങ്ങളിൽ ഇരുന്നവർ എല്ലാംകൂടി ചേർന്ന് ഏകദേശം 35 മില്യൻ പൗണ്ടോളം, 12 വർഷം കൊണ്ട് കൈക്കലാക്കിയിട്ടുണ്ട്. കമ്പനിയുടെ പെട്ടെന്നുള്ള തകർച്ച ടൂറിസ്റ്റുകളെ ആകമാനം ബാധിക്കുമെന്നാണ് റിപ്പോർട്ട്.