ഭൂമിയുടെ നിലനില്‍പ്പ് തന്നെ കാടുകളിലും സസ്യങ്ങളിലും മറ്റു ജന്തുക്കളിലുമാണ്. അതില്‍ ഒരു കണ്ണി മാത്രമാണ് മനുഷ്യരെന്നത്. എന്നാല്‍ ആവാസ വ്യവസ്ഥയെ തകിടം മറിക്കുന്ന മാനുഷിക ഇടപെടല്‍ കാരണം ഭൂമി തന്നെ ഇല്ലാതായേക്കാവുന്ന സങ്കീര്‍ണ സ്ഥിതി വിശേഷമാണ് ഇന്ന് നിലനില്‍ക്കുന്നത്. ഇത്തരമൊരു ഘട്ടത്തില്‍ പ്രതീക്ഷയുടെ പുലരിയിലേക്ക് വെളിച്ചം തെളിയിക്കുകയാണ് ബ്രസീലിയന്‍ ദമ്പതികള്‍. ഫോട്ടോജേണലിസ്റ്റായ സെബാസ്റ്റിയോ റിബൈറോ സാല്‍ഗാഡോയും ഭാര്യം ലൈലയും ചെയ്ത അദ്ഭുതങ്ങള്‍ ഏവരെയും ഞെട്ടിക്കുന്നതാണ്. 1,754 ഏക്കര്‍ തരിശ് ഭൂമി ഇരുവരും ചേര്‍ന്ന് മഴക്കാടാക്കി മാറ്റി. 20 വര്‍ഷങ്ങളുടെ കഠിന പ്രയത്‌നത്തിലൂടെ 2 മില്യണ്‍ വൃക്ഷങ്ങളാണ് ഇരുവരും ചേര്‍ന്ന് നട്ടത്.

പ്രകൃതിയിലേക്ക് മടങ്ങിപ്പോകുന്നതാണ് യഥാര്‍ത്ഥ ആത്മീയതയെന്ന് ഇരുവരും ഉറച്ചു വിശ്വസിക്കുന്നു. ലോകത്തിലെ തന്നെ മഴക്കാടുകളുടെ വിസ്തൃതിയില്‍ ഗണ്യമായി കുറഞ്ഞുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ സാല്‍ഗാഡോയും ലൈലയും ചേര്‍ന്ന് നടത്തിയ ശ്രമകരമായ ജോലി വലിയ പ്രശംസ അര്‍ഹിക്കുന്നതാണ്. സാധാരണയായി മഴക്കാടുകളില്‍ കാണുന്ന കുഞ്ഞു ജീവികള്‍ വരെ തിരികെയെത്തിയതായി സാല്‍ഗോഡോ സാക്ഷ്യപ്പെടുത്തുന്നു. ഞാന്‍ പോലും പുന്‍ജന്മം എടുത്തതായിട്ടാണ് എനിക്ക് തോന്നിയതെന്നും അദ്ദേഹം പറയുന്നു. ഭൂമിയ നാശത്തിലേക്ക് നയിക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കേണ്ടതുണ്ടെന്ന് സാല്‍ഗോഡോ പറഞ്ഞു.

ഏറ്റവും സങ്കീര്‍ണ്ണമായ ഇകോ വ്യൂഹങ്ങളിലൊന്നാണ് മഴക്കാട്. സ്വയം പര്യാപ്തമായ ഒരു ഇക്കോ വ്യൂഹമായി ഇതിനെ പരിഗണിയ്ക്കാമെന്ന് വിദ്?ഗദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. മഴക്കാടുകളുടെ ഊര്‍ജ്ജസ്രോതസ്സ് സൂര്യന്‍ തന്നെയാണ്. മരങ്ങളും സസ്യലതാദികളും ഉത്പാദകരും വിവിധ തരം ജന്തുക്കള്‍ ഉപഭോക്താക്കളും ബാക്ടീരിയ, കുമിള്‍, ചിതല്‍, പുഴുക്കള്‍, കീടങ്ങള്‍, മുതലായവ വിഘാടകരുമാണ്. വിഘാടകര്‍ മൃതശരീരങ്ങളെയും ഇല, തണ്ട്, പൂവ് എന്നിവയും അവയിലടങ്ങിയിട്ടുള്ള കാര്‍ബണ്‍, നൈട്രജന്‍ തുടങ്ങിയവയെയും പ്രകൃതിയിലേയ്ക്ക് മുതല്‍ക്കൂട്ടുന്നു. ശാസ്ത്രീയമായ കണക്കുകള്‍ പ്രകാരം ലക്ഷക്കണക്കിന് കൊല്ലം മുന്‍പ് ഭൂമധ്യരേഖപ്രദേശത്തു മുഴുവന്‍ കാടായിരുന്നു. ഈ കാട് തെക്കോട്ടും വടക്കോട്ടും വ്യാപിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് ഭൂമദ്ധ്യരേഖ പ്രദേശത്ത് മാത്രമായി ചുരുങ്ങിയിരിക്കുന്നു. മഴക്കാടുകള്‍ നിര്‍മ്മിക്കുകയെന്നത് ശ്രമകരമായ ജോലിയാണ്. രാക്ഷസന്‍ മരങ്ങള്‍ ഭൂമിയില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉണ്ടായിരുന്നതിന്റെ പകുതി പോലും നിലവിലില്ല. ശ്രമകരമായ ജോലി ആത്മാര്‍ത്ഥയോടെ നിര്‍വ്വഹിച്ച ദമ്പതികള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹമാണ് ഓരോ ദിവസവും.
ലണ്ടന്‍: കോടതി ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കി മിനിറ്റുകള്‍ക്കുള്ളില്‍ കാറോടിച്ച വിദ്യാര്‍ത്ഥിക്ക് ജയില്‍ ശിക്ഷ. 20കാരനായ സെയിഫ് ഷെയ്ക്കിനാണ് യു.കെ കോടതി 12 ആഴ്ച്ച തടവ് ശിക്ഷ വിധിച്ചത്. ഇയാള്‍ കുറ്റം സമ്മതിച്ചിരുന്നു. എന്നാല്‍ കോടതി തന്നെ ഡ്രൈവ് ചെയ്യുന്നതില്‍ നിന്നും നിരോധിച്ച കാര്യം തനിക്ക് മനസിലായില്ലായിരുന്നുവെന്ന് ഇയാള്‍ വാദിച്ചു. പക്ഷേ പ്രതിയുടെ വാദം കോടതി മുഖവിലക്കെടുത്തില്ല. കോടതി ഇയാളെ ഡ്രൈവ് ചെയ്യുന്നതില്‍ നിന്ന് നിരോധിച്ച് ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവ് കേട്ട ശേഷം കോടതി കെട്ടിടത്തിന് പുറത്ത് നിര്‍ത്തിയിരിക്കുന്ന തന്റെ വാഹനത്തില്‍ കയറി ഇയാള്‍ വീട്ടിലേക്ക് പോയി. ഷെയ്ക്ക് ഡ്രൈവ് ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ട ഒരു ഫോട്ടോഗ്രാഫര്‍ ഇയാളുടെ ചിത്രം പകര്‍ത്തിയതോടെയാണ് വിഷയം കോടതി അറിയുന്നത്.

പിന്നീട് ഷെയ്ക്കിന്റെ വസതിയിലെത്തിയ പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. വിധി മനസിലായില്ലെന്ന പ്രതിയുടെ വാദം തള്ളിയ കോടതി 12 ആഴ്ച്ചത്തേക്ക് ശിക്ഷ വിധിക്കുകയായിരുന്നു. ഗുരുതരമായ നിയമലംഘനമാണ് പ്രതി നടത്തിയതെന്ന് മാഞ്ചസ്റ്റര്‍ കോടതി നിരീക്ഷിച്ചു. റദ്ദാക്കപ്പെട്ട ലൈസന്‍സ് ഉപയോഗിച്ച വാഹനമോടിക്കുക, ഇന്‍ഷൂറന്‍സില്ലാതെ വാഹനമോടിക്കുക തുടങ്ങിയ വകുപ്പുകളാണ് ഇയാള്‍ക്ക് മേല്‍ ചാര്‍ത്തപ്പെട്ടിരിക്കുന്നത്. കോടതി ഉത്തരവിന്റെ നഗ്നമായ ലംഘനമാണ് പ്രതി നടത്തിയിരിക്കുന്നത്. അത് കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല. കോടതി ഉത്തരവിനെക്കുറിച്ച് പ്രതിക്ക് വ്യക്തമായ ധാരണയുണ്ടായിട്ടും നിയമം ലംഘിക്കുകയാണ് ഉണ്ടായതെന്നും കോടതി നിരീക്ഷിച്ചു.

ഷെയ്ക്ക് കോടതി ഉത്തരവിന് ശേഷം വാഹനമോടിക്കുന്ന ചിത്രങ്ങള്‍ കോടതിക്ക് മുന്നില്‍ പ്രൊസിക്യൂഷന്‍ ഹാജരാക്കിയിരുന്നു. 14-ാമത്തെ വയസില്‍ പിതാവിനെ നഷ്ടപ്പെട്ട വ്യക്തിയാണ് ഷെയ്‌ക്കെന്നും കുടുംബത്തിന്റെ ബാധ്യത മുഴുവന്‍ തലയിലുള്ള വിദ്യാര്‍ത്ഥിയെന്ന പരിഗണന നല്‍കണമെന്നും പ്രതിഭാഗം വാദിച്ചു. ഷെയ്ക്കിന്റെ ഭാവിയെ ഗുരുതരമായി ശിക്ഷ ബാധിക്കുമെന്നും പ്രതിഭാഗം കോടതിയോട് പറഞ്ഞു. എന്നാല്‍ ശിക്ഷയില്‍ നിന്ന് ഒഴിവാക്കേണ്ടതില്ലെന്ന് കോടതി തീരുമാനിക്കുകയായിരുന്നു. മാഞ്ചസ്റ്റര്‍ മെട്രോപൊളിറ്റന്‍ യൂണിവേഴ്‌സിറ്റിയില്‍ ബിസിനസ്, ഫിനാന്‍സ് ആന്റ് അക്കൗണ്ടിംഗ് ബിരുദ വിദ്യാര്‍ത്ഥിയാണ് ഷെയ്ക്ക്.
ലണ്ടന്‍: യു.കെയിലെ ‘ക്ലൈമറ്റ് ചെയ്ജ്’ പ്രതിഷേധം ശക്തിപ്രാപിക്കുന്നു. ആയിരങ്ങളാണ് ദിനംപ്രതി പ്രതിഷേധകര്‍ക്കൊപ്പം അണിനിരക്കുന്നത്. കഴിഞ്ഞ ദിവസം പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധവുമായി ഒരു കൂട്ടം ചെറുപ്പക്കാരെത്തിയതോടെ സമരരംഗം ചൂടേറുകയാണ്. പാര്‍ലമെന്റിന് ഗേറ്റില്‍ ബൈക്ക് ലോക്കര്‍ ഉപയോഗിച്ച് കഴുത്തില്‍ കുരുക്കിട്ടായിരുന്നു യുവാക്കളുടെ പ്രതിഷേധം. ഞങ്ങളുടെ ഭാവി നിങ്ങളുടെ കൈകളിലാണെന്ന് മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു യുവാക്കളെത്തിയത്. 16നും 20 നും ഇടയിലുള്ള പത്തോളം ‘ക്ലൈമറ്റ് ചെയ്ജ് ആക്ടിവിസ്റ്റുകളാണ്’ പാര്‍ലമെന്റ് ഗേറ്റിന് മുന്നിലെത്തിയത്. സര്‍ക്കാരുകള്‍ ഞങ്ങളുടെ ആവശ്യം കേള്‍ക്കുന്നത് വരെ സമരം തുടരുമെന്ന് നേരത്തെ പ്രതിഷേധകര്‍ നിലപാടറിയിച്ചിരുന്നു.

വരും ദിവസങ്ങളില്‍ വിഷയത്തില്‍ കൃത്യമായ പരിഹാരം കണ്ടില്ലെങ്കില്‍ അതിശക്തമായ സമരത്തിന് പാര്‍ലമെന്റ് സാക്ഷിയാകേണ്ടി വരുമെന്ന് പ്രതിഷേധകരായ യുവാക്കള്‍ എം.പിക്ക് അയച്ച തുറന്ന കത്തില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഗ്രീന്‍ഹൗസ് ഗ്യാസ് എമിഷന്‍ തോത് കുറയ്ക്കാനുള്ള നടപടി സ്വീകരിക്കുക, ഭൂമിയില്‍ കാലാവസ്ഥാ വ്യതിയാനങ്ങളുടെ യഥാര്‍ത്ഥ കാരണങ്ങളെക്കുറിച്ചു നിലവിലെ ഗുരുതര അവസ്ഥയെക്കുറിച്ചും ജനങ്ങളുമായി സംവദിക്കുക, രാഷ്ട്രീയത്തിന് അതീതമായ പരിസ്ഥിതി നീതിക്ക് വേണ്ടി നിലകൊള്ളുക തുടങ്ങിയവയാണ് യുവാക്കള്‍ ഉന്നയിച്ചിരിക്കുന്ന പ്രധാന ആവശ്യങ്ങള്‍.

കഴിഞ്ഞ 150-200 വര്‍ഷങ്ങളില്‍ അസാധാരണ വേഗതയിലാണ് കാലാവസ്ഥ വ്യതിയാനം സംഭവിക്കുന്നത്. ചില ജന്തുവര്‍ഗ്ഗങ്ങള്‍ക്കും സസ്യവര്‍ഗ്ഗങ്ങള്‍ക്കും ഇതുമായി യോജിക്കാന്‍ സാധിക്കാതെ വന്നിട്ടുണ്ട്. ഈ പ്രകടമായ ധ്രുതഗതിയിലുള്ള കാലാവസ്ഥ വ്യതിയാനത്തില്‍ കാരണം മനുഷ്യന്റെ പ്രകൃതിയിലുള്ള ഇടപെടലുകളാണ്. ഇക്കാര്യത്തില്‍ കൃത്യമായ ഇടപെടലുകള്‍ നടത്തണമെന്ന് വര്‍ഷങ്ങളായി ലോകരാജ്യങ്ങളോട് പരിസ്ഥിതി സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരും ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ വിഷയത്തില്‍ കൃത്യമായ ഇടപെടല്‍ നടത്താന്‍ ആരും തയ്യാറാവുന്നില്ല. യു.കെയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ സമരങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസങ്ങള്‍ സാക്ഷിയായത്. കഴിഞ്ഞ മാസം മുതല്‍ ആയിരങ്ങളാണ് പ്രതിഷേധിച്ചതിന് രാജ്യത്ത് അറസ്റ്റ് ചെയ്യപ്പെട്ടത്. ഇക്കാര്യത്തില്‍ പിന്നോട്ടില്ലെന്ന് നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സമര പ്രവര്‍ത്തകര്‍. കൂടുതല്‍ വിദ്യാര്‍ത്ഥികളും കുട്ടികളും സമരരം?ഗത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
ലണ്ടന്‍: പ്രപഞ്ചത്തെ നിലനിര്‍ത്തുന്ന ജൈവവൈവിദ്ധ്യം (Biodiversity) എക്കാലത്തെയും വലിയ പ്രതിസന്ധി നേരിടുകയാണെന്ന് യു.എന്‍ ശാസ്ത്രജ്ഞന്മാരുടെ മുന്നറിയിപ്പ്. ഇക്കാര്യത്തില്‍ ഇനിയും ഉചിതമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഭൂമിയും എന്തിന് മനുഷ്യരാശി തന്നെ അപകടത്തിലേക്ക് കൂപ്പുകുത്തുമെന്ന് ശാസ്ത്രലോകം മുന്നറിയിപ്പ് നല്‍കുന്നു. യു.എന്‍ മൂന്ന് വര്‍ഷങ്ങളെടുത്ത് പ്രകൃതിയില്‍ വ്യതിയാനങ്ങളെക്കുറിച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഒരു മില്യണിലധികം വരുന്ന ജീവികള്‍ വംശനാശ ഭീഷണി നേരിടുകയാണെന്നും കാടുമായി ചുറ്റിപ്പറ്റി ജീവിക്കുന്ന ജന്തുജാലങ്ങള്‍ അതീവ അപകടത്തിലാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ഭൂമണ്ഡലത്തില്‍ ജീവന്‍ നിലനില്‍ക്കാന്‍ വേണ്ട എല്ലാ സാഹചര്യങ്ങളും ഒരുക്കുന്ന ജൈവ വൈവിധ്യം അനേകം വര്‍ഷം നീണ്ട പ്രക്രിയകളിലൂടെ ഉരുത്തിരിഞ്ഞുണ്ടായതാണ്. ഓരോന്നിനും സംഭവിക്കുന്ന മാറ്റങ്ങളും ശോഷണവും ജീവജാല സമ്പത്തില്‍ ഉണ്ടാകുന്ന കുറവും പ്രകൃതിയുടെ സന്തുലിതാവസ്ഥക്കും മാറ്റം സംഭവിക്കുകയും ചെയ്യുന്നു. പുനരുത്ഭവിപ്പിക്കാവുന്ന ജൈവ സമ്പത്ത് കരുതലോടെ ഉപയോഗിക്കുന്ന പക്ഷം അത് മനുഷ്യരാശിയെ എന്നെന്നും നിലനിര്‍ത്താനുപകരിക്കും എന്നതിനാല്‍ ജൈവസമ്പത്തും അതിന്റെ നിലനില്‍പിനെ സഹായിക്കുന്ന ജൈവ വൈവിധ്യവും സുസ്ഥിര വികസന പ്രക്രിയയുടെ അടിസ്ഥാന ഘടകങ്ങളാണ്. നിലവിലെ സാഹചര്യത്തില്‍ ജൈവവിവൈവിധ്യം നേരിടുന്ന പ്രതിസന്ധികള്‍ സമചിത്തതയോടെ നേരിട്ടില്ലെങ്കില്‍ മനുഷ്യരാശിയെ തന്നെ അതീവ അപകടത്തിലേക്ക് നയിക്കുമെന്നാണ് ശാസ്ത്രലോകം മുന്നറിയിപ്പ് നല്‍കുന്നത്.

പാരിസ്ഥിതിക ബോധമില്ലാത്ത, ഉപഭോഗ സംസ്‌കാരത്തിന്റെ മാത്രം വക്താക്കളായ ഒരു തലമുറയാണ് ആധുനിക ലോകത്തിന്റെ അടിത്തറ. അത്തരമൊരു സമൂഹം തന്നെയാണ് ഭൂമിയുടെ ജൈവാവസ്ഥയെ തകിടം മറിക്കുന്നതെന്നും ശാസ്ത്രലോകം ചൂണ്ടിക്കാണിക്കുന്നു. മണ്ണ്, സസ്യങ്ങള്‍, പക്ഷികള്‍, ജലം തുടങ്ങി പ്രകൃതി കനിഞ്ഞു നല്‍കുന്ന പ്രതിഭാസങ്ങള്‍ നിലനിര്‍ത്താന്‍ ആവശ്യമായ മുന്‍കരുതല്‍ എടുക്കുക എന്നത് ഓരോ മനുഷ്യന്റെയും ബാധ്യതയാണ്. വൃക്ഷങ്ങള്‍ ഇല്ലാതാക്കുന്നതിനും പുഴകളും തോടുകളും നശിപ്പിക്കുന്നതിനും മനുഷ്യന്‍ മത്സരിക്കുകയാണ്. പ്രപഞ്ചത്തിലെ ജൈവ സമ്പത്ത് തന്റെ മാത്രമല്ലെന്നും അവയെ നശിപ്പിക്കുന്നത് വഴി വരും തലമുറയുടെയും അടിവേര് മാന്തുകയാണ് നാമെന്നും ഇനിയും തിരിച്ചറിയേണ്ടതുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാരുകള്‍ക്കാണ് കൂടുതല്‍ ഇടപെടല്‍ നടത്താന്‍ കഴിയുകയെന്നും ശാസ്ത്രജ്ഞന്മാര്‍ ചൂണ്ടിക്കാണിക്കുന്നു.
ലണ്ടന്‍: ബ്രെക്‌സിറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ ബുദ്ധിമുട്ടുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ലോക്കല്‍ ഇലക്ഷനില്‍ വന്‍ തിരിച്ചടി. 2015നെ അപേക്ഷിച്ച് വലിയ തിരിച്ചടിയാണ് ഇത്തവണ ഇംഗ്ലീഷ് ലോക്കല്‍ ഇലക്ഷനില്‍ പ്രധാനമന്ത്രി തെരേസ മേയുടെ പാര്‍ട്ടിക്ക് നേരിട്ടത്. 1334 കൗണ്‍സിലര്‍ സീറ്റുകളാണ് കണ്‍സര്‍വേറ്റീവിന് നിലനിര്‍ത്താന്‍ കഴിയാതെ പോയത്. ബ്രെക്‌സിറ്റിനെ നിര്‍ത്തലാക്കാന്‍ ഒരു വോട്ട് എന്ന മുദ്രാവാക്യം ഉയര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിട്ട ലിബറല്‍ ഡെമോക്രാറ്റുകളാകട്ടെ ഇലക്ഷനില്‍ നേട്ടം കൊയ്യുകയും ചെയ്തു. ഏതാണ്ട് 703 സീറ്റുകളാണ് ഇത്തവണ ലിബറല്‍ ഡെമോക്രാറ്റുകള്‍ അധികം സ്വന്തമാക്കിയത്. ഡെമോക്രാറ്റുകള്‍ നേടുന്ന മികച്ച തെരഞ്ഞെടുപ്പ് വിജയം കൂടിയാണിത്.

ലേബര്‍ പാര്‍ട്ടിക്കും തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടിട്ടുണ്ട്. 82 സീറ്റുകളാണ് ലേബര്‍ പാര്‍ട്ടിക്ക് നഷ്ടമായിരിക്കുന്നത്. യു.കെ ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടിക്കും (UKIP) തെരഞ്ഞെടുപ്പ് തിരിച്ചടികളുടേതാണ്. 2015നെ അപേക്ഷിച്ച് 145 സീറ്റുകള്‍ അവര്‍ക്ക് നഷ്ടമായി. അതേസമയം ഗ്രീന്‍ പാര്‍ട്ടി ഓഫ് ഇംഗ്ലണ്ട് ആന്റ് വെയില്‍സിന് ഇത്തവണ നേട്ടങ്ങളുടെ തെരഞ്ഞെടുപ്പാണ്. 194 സീറ്റുകളില്‍ അധിക വിജയം നേടാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞു. പരിസ്ഥിതി രാഷ്ട്രീയം കാലാവസ്ഥ വ്യതിയാനങ്ങളോട് സര്‍ക്കാര്‍ കാണിക്കുന്ന വിമുഖതയുമാണ് ഗ്രീന്‍ പാര്‍ട്ടിക്ക് പിന്തുണ വര്‍ദ്ധിപ്പിക്കുന്നതെന്ന് നേതാക്കള്‍ പിന്നീട് പ്രതികരിച്ചു. ഇലക്ഷനില്‍ തിരിച്ചടി നേരിടുമെന്ന് നേരത്തെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടക്ക് മുന്നറിയിപ്പി ലഭിച്ചിരുന്നെങ്കിലും ഇത്രയും വലിയ തിരിച്ചടിയുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നില്ല.

പുതിയ രാഷ്ട്രീയ സാഹര്യങ്ങള്‍ ബ്രെക്‌സിറ്റിലും സ്വാധീനം ചെലുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്രെക്‌സിറ്റില്‍ അന്തിമ തീരുമാനമെടുക്കേണ്ട തിയതി ഒക്ടോബര്‍ 31 വരെ നിലനില്‍ക്കുന്നുവെങ്കിലും തെരഞ്ഞെടുപ്പിലേറ്റ പ്രതിസന്ധി തെരേസ മേയ്ക്ക് പാര്‍ട്ടിയില്‍ നിന്ന് കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാക്കാന്‍ കാരണമായേക്കും. രണ്ടാം ഹിതപരിശോധന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്ന ലേബര്‍ പാര്‍ട്ടിയും മേയ്ക്ക് പിന്തുണ നല്‍കില്ലെന്ന് ഉറുപ്പായതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുമെന്നാണ് കരുതുന്നത്.
ലണ്ടന്‍: ബ്രിട്ടീഷ് ദമ്പതികളെ പെരുവഴിയില്‍ ഉപേക്ഷിച്ച് ട്രാവല്‍ ഏജന്‍സി. യു.കെയിലെ പ്രധാനപ്പെട്ട ട്രാവല്‍ ഗ്രൂപ്പായ എസ്.ടി.എ ട്രാവലാണ് ദമ്പതികളെ സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് ഇന്ത്യയില്‍ ഉപേക്ഷിച്ചത്. അബ്റ്റ മെമ്പറും ബ്രിഡ്ജ് ദി വേള്‍ഡ് എന്ന പ്രമുഖ ട്രാവല്‍ കമ്പനിയുടെ മാതൃസ്ഥാപനവുമാണ് എസ്.ടി.എ ട്രാവല്‍. കെന്നി, നിക്കോള്‍ട്ട് ഗൗവര്‍ എന്നിവര്‍ക്കാണ് ട്രാവല്‍ ഏജന്‍സിയുടെ ഉത്തരവാദിത്തമില്ലാതെ നടപടിയെ തുടര്‍ന്ന് 3000ത്തോളം പൗണ്ട് നഷ്ടമായത്. ഇരുവരും ചേര്‍ന്ന് കേരളത്തിലേക്കാണ് ബ്രിഡ്ജ് ദി വേള്‍ഡ് മുഖേന ടൂര്‍ പാക്കേജ് ബുക്ക് ചെയ്തത്. മുംബൈയില്‍ നിന്ന് പുറപ്പെടുന്ന ബ്രിട്ടീഷ് എയര്‍വേഴ്‌സ് വിമാനമായിരുന്നു ഇവര്‍ക്കായി ബുക്ക് ചെയ്തിരുന്നത് റിട്ടേണ്‍ ഫ്‌ലൈറ്റ്. എന്നാല്‍ കൊച്ചിയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം വൈകിയതോടെ കാര്യങ്ങള്‍ കുഴപ്പത്തിലായി.

എയര്‍ ഇന്ത്യയുടെ ഐ.ടി നെറ്റ്‌വര്‍ക്കിലെ തകരാറാണ് വിമാനം വൈകാന്‍ കാരണമായത്. ദമ്പതികള്‍ മുംബൈയില്‍ എത്തുന്നതിന് മുന്‍പ് തന്നെ ഇവര്‍ക്ക് സഞ്ചരിക്കേണ്ട ബ്രിട്ടനിലേക്കുള്ള വിമാനം പുറപ്പെട്ടു കഴിഞ്ഞിരുന്നു. ഇതോടെ ബ്രിഡ്ജ് ദി വേള്‍ഡ് അധികൃതരുമായി ദമ്പതികള്‍ ബന്ധപ്പെട്ടു. എന്നാല്‍ യാതൊരുവിധ സമാന്തര സംവിധാനങ്ങളും ഒരുക്കാന്‍ കഴിയില്ലെന്നായിരുന്നു കമ്പനിയുടെ മറുപടി. ഇതോടെ ഇരുവരും മുംബൈ വിമാനത്താവളത്തില്‍ കുടുങ്ങി. അവസാനം നിമിഷം മറ്റു വിമാനങ്ങള്‍ക്കായി ശ്രമിച്ചെങ്കിലും വലിയ തുകയാണ് നല്‍കേണ്ടി വരികയെന്ന് വ്യക്തമായി. ഇന്ത്യയില്‍ നിന്ന് യൂറോപ്പിലേക്കുള്ള എല്ലാ വിമാനടിക്കറ്റുകള്‍ക്കും അവസാന മിനിറ്റുകളില്‍ വലിയ നിരക്കാണ് സാധാരണയായി ഈടാക്കുന്നത്.

അവസാനം ഗതിയില്ലാതെ എയര്‍ ഫ്രാന്‍സ് വിമാനത്തില്‍ പാരിസിലേക്ക് ടിക്കറ്റ് ലഭിച്ചു. ഇതിനായി ചെലവായത് ഏതാണ്ട് 2300 പൗണ്ടാണ്. ഞായറാഴ്ച്ച ഇരുവരും പാരിസിലെത്തുകയും അവിടെ നിന്ന് ട്രെയിന്‍ മാര്‍ഗം ലണ്ടനിലെത്തിച്ചേരുകയും ചെയ്തു. സമയം നഷ്ടം മാത്രമല്ല വലിയൊരു തുകയും ഇരുവര്‍ക്കും നഷ്ടമായി. സാങ്കേതികവശങ്ങള്‍ ചൂണ്ടിക്കാണിച്ചായിരുന്നു ട്രാവല്‍ ഏജന്‍സി ഇരുവര്‍ക്കും നേരെ കൈമലര്‍ത്തിയത്. തങ്ങളാല്‍ കഴിയാവുന്നത് ചെയ്തുവെന്നും എയര്‍ ഇന്ത്യയോട് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് നിക്കോള്‍ട്ട് ഗൗവറിനായി പരാതി നല്‍കിയെന്നും ട്രാവല്‍ ഏജന്‍സി പ്രതികരിച്ചു.
വാവേയ് സ്‌കാന്‍ഡലില്‍ ആരോപണ വിധേയനായി ഡിഫന്‍സ് സെക്രട്ടറി സ്ഥാനത്തു നിന്ന് പുറത്താക്കപ്പെട്ട ഗാവിന്‍ വില്യംസണ് ജയില്‍ ലഭിച്ചേക്കാമെന്ന് റിപ്പോര്‍ട്ട്. ഒഫീഷ്യല്‍ സീക്രട്ട്‌സ് ആക്ട് ലംഘിച്ചതിന് രണ്ടു വര്‍ഷം വരെ ഇദ്ദേഹത്തിന് തടവുശിക്ഷ ലഭിച്ചേക്കാമെന്നാണ് വിലയിരുത്തല്‍. 5 ജി നെറ്റ് വര്‍ക്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ചൈനീസ് കമ്പനിയായ വാവേയുമായി കരാറിലേര്‍പ്പെട്ട വിവരം മാധ്യമങ്ങള്‍ക്ക് നല്‍കിയെന്നാണ് വില്യംസണിനെതിരെ ഉയര്‍ന്ന ആരോപണം. കരാര്‍ സംബന്ധിച്ച വിവരങ്ങള്‍ ഡെയിലി ടെലഗ്രാഫ് പ്രസിദ്ധീകരിച്ചതിനു പിന്നാലെ ഇദ്ദേഹത്തെ പ്രധാനമന്ത്രി തെരേസ മേയ് പുറത്താക്കുകയായിരുന്നു. എന്നാല്‍ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് വില്യംസണ്‍ വാദിക്കുന്നത്. നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ തീരുമാനങ്ങള്‍ മാധ്യമങ്ങള്‍ക്ക് താന്‍ ചോര്‍ത്തിക്കൊടുത്തുവെന്ന ആരോപണം വില്യംസണ്‍ നിഷേധിച്ചു.

ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് വില്യംസണിലെ നിയമലംഘനത്തിന് പ്രോസിക്യൂട്ട് ചെയ്യാന്‍ ഇടയുണ്ട്. കുറ്റം ചെയ്തതായി തെളിഞ്ഞാല്‍ രണ്ടു വര്‍ഷം ജയില്‍ ശിക്ഷ ലഭിക്കുകയും ചെയ്യും. ഈ നിയമ ലംഘനത്തിന് കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ രണ്ടു വര്‍ഷം തടവോ പിഴയോ രണ്ടും കൂടിയോ നല്‍കാമെന്ന് ഒഫീഷ്യല്‍ സീക്രട്ട്‌സ് ആക്ട് സംബന്ധിച്ച് ഗവണ്‍മെന്റ് ലെജിസ്ലേഷന്‍ വെബ്‌സൈറ്റില്‍ വിശദീകരിക്കുന്നു. മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റം തെളിഞ്ഞാല്‍ പ്രതിയെ ആറു മാസത്തേക്ക് തടവിലിടാനും സാധിക്കും. കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി ഗാവിന്‍ വില്യംസണിനെ ഡിഫന്‍സ് സെക്രട്ടറി സ്ഥാനത്തു നിന്ന് പുറത്താക്കിയത്. തന്റെ മൊബൈല്‍ ഫോണ്‍ പരിശോധനയ്ക്കായി നല്‍കാന്‍ പോലും വില്യംസണ്‍ വിസമ്മതിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

നെറ്റ് വര്‍ക്ക് സ്ഥാപിക്കുന്നതിനായി വാവേയ്ക്ക് അനുമതി നല്‍കിയതായി ഡെയ്‌ലി ടെലഗ്രാഫ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടാണ് വില്യംസണിന് വിനയായത്. ചൈനീസ് കമ്പനിയുമായുള്ള ഇടപാട് ദേശീയ സുരക്ഷയെ ബാധിച്ചേക്കാമെന്ന് ക്യാബിനറ്റിനുള്ളില്‍ വരെ അഭിപ്രായമുയരുകയും ഇതേത്തുടര്‍ന്ന് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ യോഗത്തിലെ തീരുമാനം ചോര്‍ന്നതിനെക്കുറിച്ച് അന്വേഷണം പ്രഖ്യാപിക്കുകയുമായിരുന്നു. ഡെയിലി ടെലഗ്രാഫിന്റെ ഡെപ്യൂട്ടി പൊളിറ്റിക്കല്‍ എഡിറ്റര്‍ സ്റ്റീവന്‍ സ്വിന്‍ഫോര്‍ഡിനെ വില്യംസണ്‍ കണ്ടിരുന്നുവെന്ന് ബിബിസി പൊളിറ്റിക്കല്‍ എഡിറ്റര്‍ ലോറ ക്യൂന്‍സ്‌ബെര്‍ഗ് പറഞ്ഞു. എന്നാല്‍ ആരോപണം തെളിയിക്കാന്‍ ഇതുമാത്രം മതിയാകില്ലെന്ന് അവര്‍ വ്യക്തമാക്കി.
ആസ്ത്മ മൂലമുണ്ടായ തന്റെ മകളുടെ മരണത്തില്‍ പുതിയ ഇന്‍ക്വസ്റ്റിന് വിധി സമ്പാദിച്ച് മാതാവ്. 9 വയസുകാരിയായ എല്ല കിസ്സി ഡെബ്രാ ആസ്ത്മയും കാര്‍ഡിയാക് അറസ്റ്റും മൂലമാണ് മരിച്ചത്. കുട്ടിയുടെ മരണത്തിന് അന്തരീക്ഷ മലിനീകരണവുമായി നേരിട്ട് ബന്ധമുണ്ടെന്ന് അമ്മയായ റോസാമണ്ട് കിസ്സി ഡെബ്രാ വാദിക്കുന്നു. അഞ്ചു വര്‍ഷം നീണ്ട നിയമപ്പോരാട്ടത്തിനൊടുവില്‍ കോടതിയും ഈ വാദം അംഗീകരിച്ചു. കുട്ടിയുടെ മരണം സംബന്ധിച്ച് 2014ല്‍ തയ്യാറാക്കിയ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് റദ്ദാക്കാനും പുതിയ ഹിയറിംഗ് നടത്താനും ഹൈക്കോടതി നിര്‍ദേശിച്ചു. ഇതോടെ അന്തരീക്ഷ മലിനീകരണം മൂലം മരിച്ച യുകെയിലെ ആദ്യ വ്യക്തിയായി എല്ല കണക്കാക്കപ്പെടും. 2013 ഫെബ്രുവരിയിലാണ് എല്ല കിസ്സി ഡെബ്രാ ആസ്ത്മയും അനുബന്ധ അസുഖങ്ങളുമായി മരിച്ചത്.

മൂന്നു വര്‍ഷത്തോളം കുട്ടിക്ക് പല ആരോഗ്യ പ്രശ്‌നങ്ങളും നേരിട്ടിരുന്നു. ആസ്ത്മ അറ്റാക്ക് ഉണ്ടായതിനെത്തുടര്‍ന്ന് 27 തവണയാണ് ആശുപത്രികള്‍ സന്ദര്‍ശിക്കേണ്ടി വന്നത്. ആസ്ത്മയും അനുബന്ധമായുണ്ടായ കാര്‍ഡിയാക് അറസ്റ്റും കുട്ടിയുടെ ജീവനെടുക്കുകയായിരുന്നു. കടുത്ത ആസ്ത്മ മൂലമുണ്ടായ ശ്വസനപ്രക്രിയയുടെ തടസം കുട്ടിയുടെ മരണത്തിന് കാരണമായെന്ന് 2014ലെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സൗത്ത് ഈസ്റ്റ് ലണ്ടനിലെ ലെവിഷാമില്‍ സൗത്ത് സര്‍ക്കുലര്‍ റോഡില്‍ നിന്ന് വെറും 25 മീറ്റര്‍ മാത്രം അകലെയായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. അന്തരീക്ഷ മലിനീകരണത്തില്‍ കുപ്രസിദ്ധിയുള്ള ലണ്ടന്‍ നഗരത്തിലെ ഏറ്റവും തിരക്കേറിയ റോഡുകളില്‍ ഒന്നാണ് ഇത്.

ഇവിടെ നിന്ന് ഒരു മൈല്‍ മാത്രം അകലെയുള്ള മോണിറ്ററിംഗ് സ്റ്റേഷനില്‍ 2018ലെ റിപ്പോര്‍ട്ട് അനുസരിച്ച് മലിനീകരണം യൂറോപ്യന്‍ യൂണിയന്‍ മാനദണ്ഡങ്ങളേക്കാള്‍ ഉയര്‍ന്ന അളവിലാണ്. കുട്ടിയുടെ മരണത്തിന്റെ യഥാര്‍ത്ഥ കാരണം പുറത്തു വരണമെന്ന ലക്ഷ്യവുമായി നിയമയുദ്ധം നടത്തിയിരുന്ന റോസാമണ്ട് കിസ്സി ഡെബ്രാ ഈ പുതിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. നീതിക്കായുള്ള പോരാട്ടത്തിന്റെ തുടക്കം മാത്രമാണ് ഇതെന്ന് റോസാമണ്ട് പ്രതികരിച്ചു.
നോട്ട് നിരോധനവും അതിനു പിന്നാലെ ഇന്ത്യ സാമ്പത്തിക രംഗത്തെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും നാം കണ്ടതാണ്. എടിഎമ്മുകള്‍ ഇടപാടുകള്‍ക്ക് പണമീടാക്കിത്തുടങ്ങിയതും നാം കണ്ടു. കള്ളപ്പണം നിയന്ത്രിക്കാനെന്ന പേരില്‍ നടപ്പിലാക്കിയ നിയന്ത്രണങ്ങള്‍ പിന്നീട് ക്യാഷ്‌ലെസ് സാമ്പത്തിക വ്യവസ്ഥ പടുത്തുയര്‍ത്താനാണെന്ന് മാറ്റി പ്രഖ്യാപിക്കുന്നതിനും നാം സാക്ഷ്യം വഹിച്ചു. ബ്രിട്ടനിലും അതേ നിയന്ത്രണങ്ങള്‍ വരുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. ബ്രിട്ടനിലെ എടിഎമ്മുകളില്‍ നിന്നും ഇനി സൗജന്യമായി പണം പിന്‍വലിക്കാന്‍ കഴിയില്ല. സൗജന്യമായി പണം പിന്‍വലിക്കാന്‍ കഴിയുന്ന മെഷീനുകള്‍ രാജ്യത്തു നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഒരു മാസത്തിനുള്ളില്‍ 1250 മെഷീനുകള്‍ ചാര്‍ജ് ഈടാക്കുന്ന വിധത്തിലേക്ക് മാറ്റിക്കഴിഞ്ഞു.
ഈ വര്‍ഷത്തിന്റെ ആദ്യ മൂന്നു മാസങ്ങള്‍ക്കുള്ളില്‍ തന്നെ 1700ഓളം എടിഎമ്മുകള്‍ ഇടപാടിന് 95 പെന്‍സ് വീതം ഈടാക്കുന്ന വിധത്തിലേക്ക് മാറിയിരുന്നു. കണ്‍സ്യൂമര്‍ ഗ്രൂപ്പായ വിച്ച് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ക്യാഷ് മെഷീനുകളെയും ബാങ്കുകളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന നെറ്റ് വര്‍ക്കായ ലിങ്കില്‍ നിന്നുള്ള വിവരങ്ങള്‍ ഉദ്ധരിച്ചാണ് വിച്ച് ഇക്കാര്യം അറിയിച്ചത്. പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സമൂഹത്തിലെ ദുര്‍ബലരായവര്‍ക്കും ഇത് വന്‍ പ്രതിസന്ധിയുണ്ടാക്കുമെന്നാണ് വിലയിരുത്തുന്നത്. സ്വന്തം പണം എടുക്കാന്‍ പോലും ചാര്‍ജ് നല്‍കേണ്ടി വരുന്ന അവസ്ഥയാണ് സംജാതമാകുന്നതെന്നാണ് ഉയരുന്ന വിമര്‍ശനം.
ഗ്രാമീണ മേഖലയില്‍ താമസിക്കുന്നവര്‍ക്കും ചെറുകിട വ്യവസായങ്ങള്‍ നടത്തുന്നവര്‍ക്കും ഇത് പ്രത്യാഘാതങ്ങള്‍ സമ്മാനിക്കും. ചെറുകിട സ്ഥാപനങ്ങള്‍ ക്യാഷ് പേയ്‌മെന്റുകളാണ് നല്‍കി വരുന്നത്. ലക്ഷക്കണക്കിന് ആളുകളെ നിര്‍ബന്ധിതമായി ക്യാഷ്‌ലെസ് ആക്കാനുള്ള നീക്കമാണ് ഇതെന്നും വിമര്‍ശകര്‍ പറയുന്നു.
റീകോള്‍ പെറ്റീഷനിലൂടെ വോട്ടര്‍മാര്‍ പുറത്താക്കുന്ന ആദ്യ എംപിയായി മുന്‍ ലേബര്‍ പ്രതിനിധി ഫിയോണ ഒനസാന്യ. പീറ്റേഴ്‌സ്ബര്‍ഗില്‍ നിന്ന് 20,000ലേറെ വോട്ടര്‍മാര്‍ ഒപ്പിട്ട പെറ്റീഷനാണ് ഇവര്‍ക്കെതിരെ ലഭിച്ചത്. ഇവര്‍ക്കെതിരെ അമിതവേഗതയ്ക്ക് കേസെടുത്ത പോലീസിനോട് കള്ളം പറഞ്ഞതിന് ജനുവരിയില്‍ ഇവര്‍ക്ക് ജയില്‍ ശിക്ഷ ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പീറ്റേഴ്‌സ്ബര്‍ഗ് കൗണ്‍സില്‍ ഇവര്‍ക്കെതിരെ പെറ്റീഷന്‍ ആരംഭിച്ചത്. എംപി സ്ഥാനത്തു നിന്ന് പുറത്താക്കണമെങ്കില്‍ 7000 പേര്‍ ഒപ്പുവെച്ച നിവേദനം മാത്രം മതിയെന്നിരിക്കെ ഇവര്‍ക്കെതിരെ 19,261 പേര്‍ രംഗത്തെത്തി. ഇത്രയും ആളുകള്‍ എത്തിയതിനാല്‍ പെറ്റീഷന്‍ വിജയകരമാണെന്നും പീറ്റേഴ്ബര്‍ഗ് പാര്‍ലമെന്റ് സീറ്റ് ഇപ്പോള്‍ ഒഴിഞ്ഞു കിടക്കുകയാണെന്നും പീറ്റേഴ്‌സ്ബര്‍ഗ് കൗണ്‍സില്‍ വക്താവ് അറിയിച്ചു.

2016ലെ ഹിതപരിശോധനയില്‍ ബ്രെക്‌സിറ്റിന് അനുകൂലമായി 60 ശതമാനം വോട്ടുകള്‍ ലഭിച്ച പ്രദേശമാണ് ഇത്. 2017ല്‍ ടോറി സ്ഥാനാര്‍ത്ഥിയായ സ്റ്റുവര്‍ട്ട് ജാക്‌സണെ 607 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ലേബര്‍ സ്ഥാനാര്‍ത്ഥിയായ ഒനസാന്യ വിജയിച്ചത്. ഇവര്‍ പുറത്തായതിനെത്തുടര്‍ന്ന് വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് നിഗല്‍ ഫരാഷിന്റെ ബ്രെക്‌സിറ്റ് പാര്‍ട്ടി പ്രഖ്യാപിച്ചു. ലേബറും കണ്‍സര്‍വേറ്റീവും തെരഞ്ഞെടുപ്പില്‍ മത്സരിക്കും. ഒനസാന്യക്ക് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി വേണമെങ്കില്‍ മത്സരിക്കാം. മൂന്നു മാസത്തെ ജയില്‍ ശിക്ഷ ലഭിച്ച ഇവര്‍ എംപി സ്ഥാനം രാജിവെക്കാന്‍ തയ്യാറായിരുന്നില്ല.
കുറ്റം തെളിഞ്ഞതിനെത്തുടര്‍ന്ന് ഇവരെ ലേബര്‍ പുറത്താക്കിയിരുന്നു. എങ്കിലും 77,379 പൗണ്ട് ശമ്പളമായി കൈപ്പറ്റുകയും കോമണ്‍സ് വോട്ടില്‍ ഇവര്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ഫിയോണ തങ്ങളെ പ്രതിനിധീകരിക്കാന്‍ യോഗ്യയല്ലെന്ന് ഇപ്പോള്‍ പീറ്റേഴ്‌സ്ബര്‍ഗുകാര്‍ വ്യക്തമാക്കിയിരിക്കുകയാണെന്നും ലിസ ഫോര്‍ബ്‌സിനെ തങ്ങളുടെ പ്രതിനിധിയാക്കാനുള്ള അവസരം അവര്‍ക്ക് ലഭിച്ചിരിക്കുകയാണെന്നും ലേബര്‍ പാര്‍ട്ടി ചെയര്‍മാന്‍ ഇയാന്‍ ലവേരി എംപി പറഞ്ഞു.