Main News

നോ ഡീല്‍ ബ്രെക്‌സിറ്റാണ് നടപ്പാകുന്നതെങ്കില്‍ യൂറോപ്യന്‍ യൂണിയനിലേക്ക് നല്‍കി വരുന്ന ബജറ്റ് വിഹിതം വര്‍ഷങ്ങളോളം തുടര്‍ന്നും നല്‍കേണ്ടി വരും. യൂറോപ്യന്‍ കമ്മീഷന്‍ തയ്യാറാക്കിയ മുന്‍കരുതല്‍ പദ്ധതിയിലാണ് ഈ വ്യവസ്ഥയുള്ളത്. ബ്രെക്‌സിറ്റ് അനുകൂലികളുടെ വലിയ എതിര്‍പ്പ് വിളിച്ചു വരുത്തുന്ന നിര്‍ദേശമാണ് ഇത്. ബ്രിട്ടീഷ് പാര്‍ലമെന്റിലും ഇത് വലിയ വാദപ്രതിവാദങ്ങള്‍ക്ക് ഇടയാക്കും. 2019ലെയും വരും വര്‍ഷങ്ങളിലെയും യൂറോപ്യന്‍ ബജറ്റിലേക്ക് ബ്രിട്ടന്‍ വിഹിതം നല്‍കേണ്ടി വരുമെന്നതുള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ ബുധനാഴ്ചയാണ് ബ്രസല്‍സ് പുറത്തു വിട്ടത്.

ഏപ്രില്‍ 18 വരെ ഏര്‍പ്പെടുത്തിയിരിക്കുന്ന അവസാന തിയതിക്കു ശേഷം നോ ഡീല്‍ ബ്രെക്‌സിറ്റാണ് നടപ്പാകുന്നതെങ്കില്‍ ബ്രിട്ടന് ഈ വ്യവസ്ഥ അംഗീകരിക്കേണ്ടി വരും. മാര്‍ച്ച് 29ന് അര്‍ദ്ധരാത്രിയാണ് ബ്രെക്‌സിറ്റ് ഔദ്യോഗികമായി നടപ്പാകുന്നത്. അതേസമയം നോ ഡീല്‍ പ്രതിഫലിക്കുമോ എന്ന് അറിയാന്‍ അല്‍പ സമയം നല്‍കണമെന്നാണ് യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചിരിക്കുന്നത്. അതിനാലാണ് ഏപ്രില്‍ 18 വരെ സമയം നല്‍കിയിരിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ സഹായത്താല്‍ നടന്നു വരുന്ന കൃഷി, ഗവേഷണം തുടങ്ങിയവയ്ക്ക് നോ ഡീല്‍ ബ്രെക്‌സിറ്റ് സൃഷ്ടിക്കാവുന്ന ആഘാതം കുറയ്ക്കാന്‍ ബജറ്റ് വിഹിതം നല്‍കുന്നതിലൂടെ സാധിക്കുമെന്നാണ് യൂണിയന്‍ വ്യക്തമാക്കുന്നത്.

2019 മാര്‍ച്ച് 30 മുതല്‍ യൂറോപ്യന്‍ യൂണിയനുമായുള്ള കരാറുകളിലെല്ലാം ഈ വ്യവസ്ഥ ബാധകമായിരിക്കും. ചില കരാറുകള്‍ക്ക് രണ്ടു മുതല്‍ മൂന്നു വര്‍ഷം വരെ കാലാവധിയുള്ളതിനാല്‍ ബജറ്റ് വിഹിതമായി പണം നല്‍കേണ്ടി വരുന്നത് ഇക്കാലമത്രയും തുടരേണ്ടതായി വന്നേക്കും. പലപ്പോഴും വ്യക്തമാക്കിയിട്ടുള്ളതുപോലെ 28 അംഗരാജ്യങ്ങള്‍ ചേര്‍ന്നെടുത്ത തീരുമാനങ്ങള്‍ പാലിക്കാന്‍ 28 രാജ്യങ്ങള്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും യൂറോപ്യന്‍ കമ്മീഷന്‍ പുറത്തുവിട്ട പ്രസ്താവന പറയുന്നു.

ഇംഗ്ലണ്ടിലെ യൂണിവേഴ്‌സിറ്റികളില്‍ രണ്ടു വര്‍ഷ ഡിഗ്രി കോഴ്‌സുകള്‍ കൂടുതലായി അനുവദിക്കാനുള്ള നീക്കത്തിന് അംഗീകാരം നല്‍കി ലോര്‍ഡ്‌സ്. സെപ്റ്റംബര്‍ മുതല്‍ കാലപരിധി കുറഞ്ഞതും കൂടുതല്‍ ഗൗരവമുള്ളതുമായ ഈ കോഴ്‌സുകള്‍ക്കായി അധിക ഫീസ് ഈടാക്കാനും യൂണിവേഴ്‌സിറ്റികള്‍ക്ക് അനുവാദമുണ്ട്. എന്നാല്‍ സാധാരണ കോഴ്‌സുകള്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികളേക്കാള്‍ ട്യൂഷന്‍ ഫീസ് ഇനത്തില്‍ രണ്ടു വര്‍ഷ കോഴ്‌സ് ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 5500 പൗണ്ട് ലാഭമുണ്ടാകുമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. നിലവില്‍ ചില യൂണിവേഴ്‌സിറ്റികള്‍ ഫാസ്റ്റ്ട്രാക്ക് ഡിഗ്രി കോഴ്‌സുകള്‍ നല്‍കുന്നുണ്ടെന്ന് യൂണിവേഴ്‌സിറ്റീസ് യുകെ പറയുന്നു. പക്ഷേ, അവക്കായി എത്തുന്നവര്‍ വളരെ ചുരുക്കമാണ്.

കൂടുതല്‍ അധ്യാപന സമയം ആവശ്യമാണെന്നതിനാലാണ് രണ്ടു വര്‍ഷ കോഴ്‌സുകള്‍ക്ക് 20 ശതമാനം അധിക ഫീസ് ഈടാക്കാന്‍ അനുവാദം നല്‍കിയിരിക്കുന്നത്. രണ്ടു വര്‍ഷ കോഴ്‌സ് ചെയ്യുന്നവര്‍ക്ക് പ്രതിവര്‍ഷം 11,000 പൗണ്ടാണ് ഫീസിനത്തില്‍ നല്‍കേണ്ടി വരുന്നത്. മൂന്നു വര്‍ഷക്കാര്‍ക്ക് ഇത് 9250 പൗണ്ടാണ്. എങ്കിലും രണ്ടു വര്‍ഷക്കാര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് 20 ശതമാനം കുറവ് ഫീസ് മാത്രമേ ആകുന്നുള്ളുവെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ എജ്യുക്കേഷന്‍ വ്യക്തമാക്കുന്നു. കുടുംബപരമായ ചുമതലകളുള്ളവര്‍ക്കും ജോലികള്‍ ചെയ്യുന്നവര്‍ക്കും അനുയോജ്യമായവയാണ് രണ്ടു വര്‍ഷ ഡിഗ്രി കോഴ്‌സുകളെന്നും വിലയിരുത്തപ്പെടുന്നു. മൂന്നു വര്‍ഷം പഠിച്ചു നേടുന്ന ഡിഗ്രിക്ക് തുല്യമാണ് രണ്ടു വര്‍ഷം കൊണ്ട് ലഭിക്കുന്ന ഡിഗ്രിക്കും ഉള്ളത്. താമസത്തിനും മറ്റു ചെലവുകള്‍ക്കാമായി ചെലവാകുന്ന പണവും രണ്ടു വര്‍ഷ കോഴ്‌സിലൂടെ ലാഭിക്കാനാകുമെന്നതും മറ്റൊരു നേട്ടമാണ്.

മുതിര്‍ന്നതിനു ശേഷം ഡിഗ്രി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉള്‍പ്പെടെ ഈ രീതി അനുഗ്രഹമാകുമെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ എജ്യുക്കേഷന്‍ വ്യക്തമാക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള ആധുനിക കാല നാഴികക്കല്ലായിരിക്കും ഈ പദ്ധതിയെന്ന് യൂണിവേഴ്‌സിറ്റീസ് മിനിസ്റ്റര്‍ ക്രിസ് സ്‌കിഡ്‌മോര്‍ പറഞ്ഞു. യൂണിവേഴ്‌സിറ്റികളും ഈ പദ്ധതിക്ക് അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

ബ്രെക്‌സിറ്റിന്റെ അവിഭാജ്യ ഘടകമാണ് ഐറിഷ് ബാക്ക്‌സ്‌റ്റോപ്പെന്ന് യൂറോപ്യന്‍ യൂണിയന്‍ ചീഫ് നെഗോഷ്യേറ്റര്‍ മൈക്കിള്‍ ബാര്‍ണിയര്‍. അതിര്‍ത്തിയിലെ ആശയക്കുഴപ്പങ്ങള്‍ ഇല്ലാതാക്കാന്‍ പ്രായോഗികമായ ഒരേയൊരു പരിഹാരം ബാക്ക്‌സ്റ്റോപ്പ് മാത്രമാണെന്ന് അദ്ദേഹം യൂറോപ്യന്‍ പാര്‍ലമെന്റില്‍ പറഞ്ഞു. ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും തമ്മില്‍ 18 മാസത്തോളം നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ ഉരുത്തിരിഞ്ഞ ബ്രെക്‌സിറ്റ് കരാര്‍ ഈ മാസം ആദ്യം ബ്രിട്ടീഷ് പാര്‍ലമെന്റ് വോട്ടിനിട്ട് തള്ളിയിരുന്നു. ബാക്ക്‌സ്‌റ്റോപ്പായിരുന്നു ബ്രിട്ടീഷ് എംപിമാര്‍ നിരാകരിച്ച ഏറ്റവും പ്രധാന വ്യവസ്ഥ. ഇതിനു പകരം വ്യവസ്ഥ രൂപീകരിക്കുന്നതിന് യൂറോപ്യന്‍ യൂണിയനുമായി ചര്‍ച്ച നടത്താനാണ് പ്രധാനമന്ത്രി തെരേസ മേയെ ബ്രിട്ടീഷ് പാര്‍ലമെന്റ് മറ്റൊരു വോട്ടിലൂടെ നിയോഗിച്ചിരിക്കുന്നത്.

മാര്‍ച്ച് 29നാണ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്‍മാറുന്നത്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് അതിര്‍ത്തിയില്‍ സുഗമമായ സഞ്ചാരത്തിനും ചരക്കു ഗതാഗതത്തിനും ചുവപ്പുനാടയൊഴിവാക്കുന്നതിനാണ് ഒരു ഇന്‍ഷുറന്‍സ് പോളിസിയെന്ന നിലയില്‍ ബാക്ക്‌സ്‌റ്റോപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം ഫലത്തില്‍ ഇത് യൂറോപ്യന്‍ യൂണിയന്‍ കസ്റ്റംസ് യൂണിയനില്‍ ബ്രിട്ടനെ നിലനിര്‍ത്തുകയും ചെയ്യും. സിംഗിള്‍ മാര്‍ക്കറ്റിന്റെ ചില നിയമങ്ങള്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് അംഗീകരിക്കുന്നതിനാലാണ് ഇത്. ഇതാണ് പ്രധാനമായും തെരേസ മേയുടെ ബ്രെക്‌സിറ്റ് ഉടമ്പടിക്ക് എംപിമാരുടെ പിന്തുണ ലഭിക്കാതിരിക്കാന്‍ കാരണമായത്. ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ ആദ്യമായാണ് സുപ്രധാനമായ ഒരു ബില്‍ ഭരണപക്ഷത്തുള്ള എംപിമാരുടെയുള്‍പ്പെടെ പിന്തുണയോടെ മൃഗീയ ഭൂരിപക്ഷത്തില്‍ തള്ളുന്നത്.

നോര്‍ത്തേണ്‍ അയര്‍ലന്‍ഡുമായുള്ള ബാക്ക്‌സ്റ്റോപ്പ് സ്ഥിരമായി നിലനില്‍ക്കുമെന്നും ഇത് യുകെയുടെ സ്വതന്ത്രമായ നിലനില്‍പ്പിനെ ബാധിക്കുമെന്നുമാണ് വിമര്‍കര്‍ പറയുന്നത്. പാര്‍ലമെന്റ് ആവശ്യപ്പെട്ടത് അനുസരിച്ച് തെരേസ മേയ് യൂറോപ്യന്‍ നേതാക്കളുമായി വീണ്ടും ചര്‍ച്ചയ്ക്ക് ശ്രമിക്കും. എന്നാല്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകില്ലെന്ന സൂചനയാണ് ബാര്‍ണിയറിന്റെ വാക്കുകള്‍ നല്‍കുന്നത്. ബാക്ക്‌സ്റ്റോപ്പ് വ്യവസ്ഥ നിരാകരിക്കുന്നത് ഒരു പരിഹാര മാര്‍ഗ്ഗത്തെ നിരാകരിക്കുന്നതിന് തുല്യമാണെന്നും ബാര്‍ണിയര്‍ പറയുന്നു.

ബ്രെക്‌സിറ്റ് ഡീലില്‍ പാര്‍ലമെന്റില്‍ രണ്ടാം തവണയുണ്ടാകാമായിരുന്ന പരാജയത്തില്‍ നിന്ന് തെരേസ മേയ്ക്ക് മോചനം. നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് ബാക്ക്‌സ്‌റ്റോപ്പ് വിഷയത്തില്‍ ബ്രസല്‍സുമായി വീണ്ടും ചര്‍ച്ച നടത്താമെന്ന മേയുടെ നിര്‍ദേശം പാര്‍ലമെന്റ് അംഗീകരിച്ചു. ഉടമ്പടി പാര്‍ലമെന്റിന്റെ അംഗീകാരത്തിനായി രണ്ടാമത് എത്തിയപ്പോളാണ് എംപിമാര്‍ അനുകൂലിച്ച് വോട്ടു ചെയതത്. കോമണ്‍സ് അംഗീകാരം നേടിയെങ്കിലും ഒരിക്കല്‍ അംഗീകരിച്ച ഉടമ്പടിയില്‍ മാറ്റങ്ങളുമായി യൂറോപ്യന്‍ നേതാക്കളെ സമീപിക്കുന്നത് മേയ്ക്ക് കനത്ത ജോലിയായിരിക്കും. 19 മാസം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഈ കരാര്‍ തയ്യാറാക്കിയത്. ബ്രെക്‌സിറ്റ് ഉടമ്പടിയില്‍ ഇനിയൊരു ചര്‍ച്ചക്ക് തയ്യാറല്ലെന്നാണ് മുതിര്‍ന്ന യൂറോപ്യന്‍ നേതാക്കള്‍ പ്രതികരിക്കുന്നത്.

ഈ നിലപാട് യൂറോപ്യന്‍ യൂണിയനും ബ്രിട്ടനുമിടയില്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ബ്രെക്‌സിറ്റ് നടപടികളില്‍ നിയന്ത്രണത്തിന് പാര്‍ലമെന്റ് അംഗങ്ങള്‍ നടത്തിയ ശ്രമത്തിന് ഏകദേശം കടിഞ്ഞാണിടാന്‍ സര്‍ക്കാരിന് കഴിഞ്ഞ ദിവസം തന്നെയാണ് ബ്രസല്‍സുമായി വീണ്ടും ചര്‍ച്ച നടത്താന്‍ മേയ്ക്ക് അനുമതി ലഭിക്കുന്നത്. നോ ഡീല്‍ ബ്രെക്‌സിറ്റിനെതിരായ റിബല്‍ എംപിമാരുടെയുള്‍പ്പെടെയുള്ള വികാരം പ്രതിഫലിക്കുന്നതാണ് ഈ ഭേദഗതിയെന്നും വ്യാഖ്യാനിക്കപ്പെടുന്നു. രാജ്യത്തിന്റെ മുന്നോട്ടുപോക്ക് എങ്ങനെയായിരിക്കണമെന്ന വിഷയം ചര്‍ച്ച ചെയ്യാന്‍ ജെറമി കോര്‍ബിന്‍ പ്രധാനമന്ത്രിയെ കാണാന്‍ തയ്യാറാണെന്ന വാര്‍ത്തയും പിന്നാലെയെത്തി.

നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് ബാക്ക്‌സ്‌റ്റോപ്പിന് പകരം സംവിധാനം കണ്ടെത്താനും ഭേദഗതികളോടെ മേയുടെ ഉടമ്പടിക്ക് അംഗീകാരം നല്‍കാനും നിര്‍ദേശിത്തുന്ന അമെന്‍ഡ്‌മെന്റ് സര്‍ ഗ്രഹാം ബ്രാഡിയുടെ നേതൃത്വത്തിലുള്ള ബാക്ക്‌ബെഞ്ച് 1922 കമ്മിറ്റിയാണ് അവതരിപ്പിച്ചത്. 301നെതിരെ 317 വോട്ടുകള്‍ക്ക് ഇതിന് പാര്‍ലമെന്റ് അംഗീകാരം നല്‍കി. എട്ട് ടോറി എംപിമാര്‍ ഇതിനെതിരെ വോട്ട് ചെയ്തു.

ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സികളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നാലു മണിക്കൂര്‍ ടാര്‍ജറ്റ് എടുത്തു കളയാനുള്ള എന്‍എച്ച്എസ് നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍. എ ആന്‍ഡ് ഇകളില്‍ എത്തുന്ന രോഗികള്‍ക്ക് നാലു മണിക്കൂറുകള്‍ക്കുള്ളില്‍ ആവശ്യമായ എല്ലാ ചികിത്സയും ലഭ്യമാക്കാനാണ് ടാര്‍ജറ്റ് ഏര്‍പ്പെടുത്തിയത്. ഇത് എടുത്തു കളയുന്നത് രോഗികളുടെ സുരക്ഷയെ പ്രതികൂലമായി ബാധിക്കുമെന്ന് എ ആന്‍ഡ് ഇ ഡോക്ടര്‍മാരുടെ സംഘടനയായ റോയല്‍ കോളേജ് ഓഫ് എമര്‍ജന്‍സി മെഡിസിന്‍ പ്രതികരിച്ചു. എന്‍എച്ച്എസിലുള്ള കുഴപ്പങ്ങള്‍ മൂടിവെക്കാനുള്ള ശ്രമമാണ് ഇതെന്നും സംഘടന വ്യക്തമാക്കി. എ ആന്‍ഡ് ഇകളില്‍ ചികിത്സ കാത്ത് രോഗികള്‍ മണിക്കൂറുകളോളം ചെലവഴിച്ചിരുന്ന പഴയ കാലം ഈ ടാര്‍ജറ്റ് എടുത്തു കളയുന്നതിലൂടെ തിരിച്ചുവരുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.

ഇപ്പോള്‍ത്തന്നെ മതിയായ പരിചരണം നല്‍കാന്‍ കഴിയാതെ പരിതാപാവസ്ഥയില്‍ നീങ്ങുന്ന എ ആന്‍ഡ് ഇകളില്‍നിന്ന് നാലു മണിക്കൂര്‍ ടാര്‍ജറ്റ് കൂടി എടുത്തു കളയുന്നതോടെ രോഗികളുടെ സുരക്ഷ ദുരന്തമായി മാറാനിടയുണ്ടെന്ന് റോയല്‍ കോളേജ് ഓഫ് എമര്‍ജന്‍സി മെഡിസിന്‍ പ്രസിഡന്റ് ഡോ.താജ് ഹസന്‍ പറഞ്ഞു. രോഗികളുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണ് എന്‍എച്ച്എസിന്റെ പദ്ധതി. ഹെല്‍ത്ത് സര്‍വീസിലെ കുഴപ്പങ്ങള്‍ മൂടിവെക്കാന്‍ മാത്രമേ ഇത് ഉപകരിക്കൂ എന്നും അദ്ദേഹം പറഞ്ഞു. രോഗികളുടെ താല്‍പര്യങ്ങള്‍ക്കു മേലുള്ള അതിക്രമം എന്നാണ് റോയല്‍ കോളേജ് ലേ ഗ്രൂപ്പ് ചെയര്‍മാന്‍ ഡെറക് പ്രെന്റിസ് പ്രതികരിച്ചത്. വര്‍ഷങ്ങളായി നാലു മണിക്കൂര്‍ ടാര്‍ജറ്റ് നല്‍കിക്കൊണ്ടിരിക്കുന്ന നേട്ടങ്ങള്‍ നശിപ്പിക്കാനാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് ചീഫ് എക്‌സിക്യൂട്ടീവ് സൈമണ്‍ സ്റ്റീവന്‍സ് ശ്രമിക്കുന്നതെന്നും പ്രെന്റിസ് പറഞ്ഞു.

എ ആന്‍ഡ് ഇകളില്‍ എത്തുന്ന രോഗികളെ നാലു മണിക്കൂറിനുള്ളില്‍ ചികിത്സ നല്‍കി ഡിസ്ചാര്‍ജ് ചെയ്യുകയോ അഡമിറ്റ് ചെയ്യുകയോ മറ്റൊരിടത്തേക്ക് മാറ്റുകയോ വേണമെന്നാണ് എന്‍എച്ച്എസ് ഭരണഘടന പറയുന്നത്. ഈ ടാര്‍ജറ്റ് നേടാന്‍ എ ആന്‍ഡ് ഇകള്‍ക്ക് സാധിക്കാന്‍ കഴിയാത്തതില്‍ മന്ത്രിമാര്‍ അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. ടാര്‍ജറ്റില്‍ മാറ്റം വരുത്താനാണ് ഉദ്ദേശിക്കുന്നതെന്ന് സ്റ്റീവന്‍സ് എംപിമാരെ അറിയിച്ചിരുന്നു. സെപ്‌സിസ്, ഹൃദയ രോഗങ്ങള്‍ എന്നിവയുമായെത്തുന്നവര്‍ക്ക് അടിയന്തര ചികിത്സയും താരതമ്യേന ചെറിയ രോഗങ്ങളുമായി എത്തുന്നവര്‍ക്ക് അല്‍പം കാത്തിരിക്കേണ്ടി വരികയും ചെയ്യുന്ന വിധത്തിലാണ് പുതിയ രീതിയെന്നാണ് സൂചന.

ലണ്ടന്‍: സ്പീഡിംഗ് കേസില്‍ പീറ്റര്‍ബറോ എം.പിക്ക് തടവ് ശിക്ഷ. ഏതാണ്ട് 30 വര്‍ഷത്തെ ബ്രിട്ടീഷ് പാര്‍ലമെന്റ് ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു സിറ്റിംഗ് എം.പിക്ക് തടവ് ശിക്ഷ ലഭിക്കുന്നത്. പീറ്റര്‍ബറോ എം.പിയായ ഫിയോന ഒനസന്യാ പോലീസ് ചാര്‍ത്തിയ സ്പീഡിംഗ് കേസ് നിരാകരിച്ചതോടെയാണ് ശിക്ഷ ലഭിച്ചിരിക്കുന്നത്. അമിത വേഗത്തില്‍ വാഹനമോടിക്കുകയും സമയത്ത് കാറിനുള്ളില്‍ വെച്ച് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയും ചെയ്തതായിട്ടാണ് എം.പിക്കെതിരെ ചാര്‍ജ് ചെയ്യപ്പെട്ട കുറ്റം. എന്നാല്‍ കൃത്യം ചെയ്തിട്ടില്ലെന്ന് എം.പി കോടതിയില്‍ വാദിച്ചു. ഇക്കാര്യം തെളിഞ്ഞതോടെയാണ് തടവ് ശിക്ഷ ഉറപ്പായത്. എം.പി രാജിവെക്കണമെന്ന് കണ്‍സര്‍വേറ്റീവ്, ലൈബര്‍ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍ രാജിക്കാര്യത്തോടെ എം.പി പ്രതികരിച്ചിട്ടില്ല. 2017 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മണിക്കൂറില്‍ 30 മൈല്‍ സ്പീഡില്‍ മാത്രം സഞ്ചരിക്കാന്‍ അനുവാദമുള്ള റോഡിലൂടെ എം.പി ഏതാണ്ട് 41 മൈല്‍ വേഗതയില്‍ സഞ്ചരിച്ചതായി പോലീസ് സ്ഥാപിച്ച ക്യാമറകള്‍ കണ്ടെത്തിയിരുന്നു. വാഹനമോടിക്കുന്ന സമയത്ത് എം.പി ഫോണ്‍ ഉപയോഗിക്കുകയായിരുന്നുവെന്നും കണ്ടെത്തി. എന്നാല്‍ പോലീസ് ചാര്‍ജ് ചെയ്ത വകുപ്പുകള്‍ എം.പി നിരാകരിച്ചു. പോലീസ് ഹാജരാക്കിയ തെളിവുകള്‍ പരിശോധിച്ച കോടതി എം.പി കുറ്റക്കാരിയാണെന്ന് കണ്ടെത്തുകയായിരുന്നു. 1991ല്‍ പോള്‍ ടാക്‌സ് ബില്‍ കെട്ടിവെക്കാത്തതിന് സിറ്റിംഗ് എം.പിയായ ടെറി ഫീല്‍ഡ്‌സ് 60 ദിവസത്തെ ജയില്‍വാസം അനുഭവിക്കേണ്ടി വന്നിരുന്നു. ഇതിന് ശേഷം മറ്റൊരു സിറ്റിംഗ് എം.പിക്കും ജയില്‍ ശിക്ഷ ലഭിച്ചിട്ടില്ല.

ഓള്‍ഡ് ബെയിലില്‍ നടന്ന റീ-ട്രെയലിന് ശേഷം ഫിയോന ഒനസന്യാവിനെ മൂന്ന് മാസത്തേക്കാണ് ശിക്ഷിച്ചിരിക്കുന്നത്. കേസില്‍ അപ്പീല്‍ പോകുമെന്ന് എം.പി അറിയിച്ചിട്ടുണ്ട്. എം.പിയുടെ സഹോദരന്‍ സമാന കേസില്‍ 10 മാസം ശിക്ഷിക്കപ്പെട്ടിരുന്നു. 2017 ജൂണിലാണ് പീറ്റര്‍ബറോയില്‍ നിന്ന് ലൈബര്‍ ടിക്കറ്റില്‍ ഫിയോന പാര്‍ലമെന്റിലെത്തുന്നത്. എം.പി സ്ഥാനം ലഭിച്ച് ആഴ്ച്ചകള്‍ക്കകമാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. എം.പിയായതിന് ശേഷം ഫിയോനയുടെ ജീവിതം വലിയ തിരക്കുകളിലൂടെയാണ് സഞ്ചരിച്ചിരുന്നത്. പോലീസ് സംഭവം റിപ്പോര്‍ട്ട് ചെയ്യുന്ന സമയത്ത് ആരോഗ്യ പ്രശ്‌നങ്ങളുമുണ്ടായിരുന്നുവെന്ന് എം.പിയുടെ അഭിഭാഷകന്‍ വ്യക്തമാക്കി.

ന്യൂസ്‌ ഡെസ്ക്

സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ബാലഭാസ്‌കറിന്റെ അച്ഛന്റെ പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ഇതുസംബന്ധിച്ച ഡിജിപിയുടെ ഉത്തരവ് പുറത്തിറങ്ങി. ഐപിഎസ് ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്നാണ് അച്ഛന്‍ ഉണ്ണി ആവശ്യപ്പെട്ടിരുന്നത്. അന്വേഷണ സംഘത്തെ ക്രൈംബ്രാഞ്ച് എഡിജിപി തീരുമാനിക്കും. നിലവില്‍ ആറ്റിങ്ങല്‍ ഡിവൈഎസ്പിയാണ് കേസ് അന്വേഷിക്കുന്നത്. നേരത്തെ നടന്ന അന്വേഷണത്തില്‍ ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹത കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. പോലീസ് സംഘം കുടുംബത്തിന്റെ മൊഴിയെടുത്തില്ലെന്ന് ബാലഭാസ്കറിന്റെ പിതാവ് ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍ സാമ്പത്തിക ഇടപാടിലും മരണത്തിലും ദുരൂഹത ഉണ്ടെന്ന് ബാലഭാസ്‌കറിന്റെ അച്ഛന്‍ സി.കെ. ഉണ്ണി ഉറച്ചുനില്‍ക്കുകയായിരുന്നു. അന്വേഷണ സംഘത്തെ മാറ്റണമെന്ന് അവശ്യപ്പെട്ട്‌ അദ്ദേഹം പരാതി നല്‍കുകയും ചെയ്തിരുന്നു.  പാലക്കാട്ടെ ആയുര്‍വേദ ഡോക്ടറുമായുള്ള ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഇദ്ദേഹം സംശയങ്ങള്‍ പ്രകടിപ്പിച്ചിരുന്നു.

രാജ്യത്ത് ഈയാഴ്ച കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. 10 സെന്റീമീറ്റര്‍ (3.9 ഇഞ്ച്) മഞ്ഞുവീഴ്ചയുണ്ടായേക്കാമെന്നാണ് മുന്നറിയിപ്പ് വ്യക്തമാക്കുന്നത്. സൗത്ത് ഈസ്റ്റ് പ്രദേശങ്ങള്‍ മഞ്ഞുവീഴ്ചയില്‍ ഒറ്റപ്പെട്ടേക്കുമെന്നും മെറ്റ് ഓഫീസ് അറിയിച്ചു. വാഹനങ്ങള്‍ വഴിയില്‍ കുരുങ്ങാനും വിമാനങ്ങളും ട്രെയിനുകളും താമസിക്കാനോ സര്‍വീസുകള്‍ തന്നെ റദ്ദാക്കപ്പെടാനോ സാധ്യതയുണ്ടെന്നും മെറ്റ് ഓഫീസ് അറിയിക്കുന്നു. കനത്ത കാറ്റില്‍ വൈദ്യുതി വിതരണത്തിനും തടസമുണ്ടാകാനിടയുണ്ട്. റോഡുകളിലും നടപ്പാതകളിലും മറ്റും മഞ്ഞിന്റെ പാളികള്‍ രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് സൈക്കിള്‍ യാത്രക്കാര്‍ക്കും മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കി.

അറ്റ്‌ലാന്റിക്കില്‍ നിന്നുള്ള മഴമേഘങ്ങള്‍ ചൊവ്വാഴ്ച യുകെയില്‍ എത്തും. യുകെയിലെ തണുത്ത കാലാവസ്ഥയുമായി ഇത് ചേരുന്നതോടെ കനത്ത മഞ്ഞുവീഴ്ചയായിരിക്കും ഉണ്ടാകുക. ഉച്ചക്കു ശേഷം മഞ്ഞുവീഴ്ച ആരംഭിക്കും. വൈകുന്നേരത്തോടെ ഇത് ലണ്ടനിലും സൗത്ത് ഈസ്റ്റിലും എത്തുമെന്നും മുന്നറിയിപ്പ് വ്യക്തമാക്കുന്നു. ഇതേത്തുടര്‍ന്ന് ഇംഗ്ലണ്ടിന്റെ ഒട്ടുമിക്ക പ്രദേശങ്ങളിലും മെറ്റ് ഓഫീസ് യെല്ലോ വാണിംഗ് പുറപ്പെടുവിച്ചിരിക്കുകയാണ്. മിക്കയിടങ്ങളിലും കുറഞ്ഞത് 1 സെന്റീമീറ്റര്‍ മഞ്ഞുവീഴ്ചയെങ്കിലും ഉണ്ടാകും. ഉയര്‍ന്ന പ്രദേശങ്ങളില്‍ ഇത് 5 സെന്റീമീറ്റര്‍ മുതല്‍ 10 സെന്റീമീറ്റര്‍ വരെയാകാം.

നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്, സതേണ്‍ സ്‌കോട്ട്‌ലന്‍ഡ്, നോര്‍ത്ത് വെയില്‍സ് എന്നിവിടങ്ങളില്‍ കനത്ത മഞ്ഞുവീഴ്ച പ്രതീക്ഷിക്കാം. വ്യാഴാഴ്ച രാത്രിയില്‍ വീണ്ടും ഇതേ കാലാവസ്ഥ അനുഭവപ്പെടുമെന്നും മെറ്റ് ഓഫീസ് അറിയിക്കുന്നു. രാജ്യത്തൊട്ടാകെ പൂജ്യത്തിലും താഴെയായിരിക്കും താപനില. ഇത് സ്‌കോട്ട്‌ലന്‍ഡിലെ ഗ്രാമ പ്രദേശങ്ങളില്‍ മൈനസ് 7 വരെ പോകാനിടയുണ്ടെന്നും മുന്നറിയിപ്പ് പറയുന്നു.

അമിത രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നത് സ്മൃതിനാശം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനം. അള്‍ഷൈമേഴ്‌സ് സാധ്യത അഞ്ച് മടങ്ങ് കുറയ്ക്കാന്‍ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിലൂടെ സാധിക്കുമെന്നാണ് വ്യക്തമായിരിക്കുന്നത്. 9000 പേരില്‍ നടത്തിയ പഠനത്തിലാണ് വളരെ സുപ്രധാനമായ ഈ കണ്ടെത്തല്‍ ശാസ്ത്രജ്ഞര്‍ നടത്തിയിരിക്കുന്നത്. ഡിമെന്‍ഷ്യയിലേക്ക് നയിക്കുന്ന മൈല്‍ഡ് കോഗ്നിറ്റീവ് ഇംപെയര്‍മെന്റ് (എംസിഐ) സാധ്യത ഇല്ലാതാക്കാനുള്ള ഇടപെടല്‍ നടത്താനാവുമെന്ന് ഇതാദ്യമായാണ് കണ്ടെത്തുന്നതെന്നും ഗവേഷകര്‍ വ്യക്തമാക്കി. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം 140 എന്നത് 120 ആയി കുറച്ചവരില്‍ എംസിഐ സാധ്യത 19 ശതമാനം കുറവായെന്ന് പഠനത്തില്‍ നിരീക്ഷിക്കപ്പെട്ടു.

ഇവരുടെ മസ്തിഷ്‌കത്തിന്റെ സ്‌കാന്‍ പരിശോധനകളില്‍ തകരാറുകളുടെ ലക്ഷണം കുറവായിരുന്നുവെന്നും വ്യക്തമായി. ഹൈപ്പര്‍ ടെന്‍ഷന്‍, അഥവാ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ നിരക്ക് 140 എംഎംജിഎച്ചില്‍ നിന്ന് 130 എംഎംജിഎച്ചായി അമേരിക്കന്‍ അധികൃതര്‍ കഴിഞ്ഞ വര്‍ഷം കുറച്ചിരുന്നു. അമിത രക്തസമ്മര്‍ദ്ദത്തിന് കൂടുതലാളുകള്‍ ചികിത്സ തേടുന്നതിനു വേണ്ടിയാണ് നിരക്കില്‍ കുറവു വരുത്തിയത്. അടുത്ത വര്‍ഷം യുകെയിലും ഇതേ മാനദണ്ഡം നടപ്പിലാക്കുമോ എന്ന കാര്യം ഇംഗ്ലണ്ടിന്റെ ഹെല്‍ത്ത് വാച്ച്‌ഡോഗായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ആന്‍ കെയര്‍ എക്‌സലന്‍സ് പ്രഖ്യാപിക്കും.

മാറ്റം വരുത്തുകയാണെങ്കില്‍ പ്രായപൂര്‍ത്തിയായവരില്‍ പകുതിയോളം പേര്‍ ചികിത്സ തേടേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. 50 വയസിനു മേല്‍ പ്രായമുള്ള പകുതിയോളം പേര്‍ക്കും 65 വയസിനു മേല്‍ പ്രായമുള്ള 75 ശതമാനം പേര്‍ക്കും 80 വയസിനു മുകളിലുള്ള ആറില്‍ ഒരാള്‍ക്ക് വീതവും അമിത രക്തസമ്മര്‍ദ്ദം അല്‍ഷൈമേഴ്‌സിന് കാരണമാകുമെന്നാണ് നിഗമനം.

ടേം ടൈമില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് വകവെയ്ക്കാതെ കുട്ടികളെ ഹോളിഡേകള്‍ക്ക് കൊണ്ടുപോകുന്ന മാതാപിതാക്കളുടെ എണ്ണം വര്‍ദ്ധിക്കുന്നു. വിലക്ക് ലംഘിച്ചതിന് പിഴശിക്ഷ ലഭിക്കുന്ന മാതാപിതാക്കളുടെ എണ്ണം ഇരട്ടിയായി ഉയര്‍ന്നുവെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. ടേം ടൈമുകളില്‍ ഹോളിഡേ യാത്രകള്‍ താരതമ്യേന ചെലവു കുറഞ്ഞതായിരിക്കുമെന്നതാണ് 60 പൗണ്ട് പിഴ അവഗണിച്ച് യാത്രകള്‍ നടത്താന്‍ രക്ഷിതാക്കള്‍ തയ്യാറാകുന്നതെന്നാണ് പഠനം വ്യക്തമാക്കുന്നത്. ആയിരക്കണക്കിന് രക്ഷിതാക്കള്‍ ഈ രീതി അനുവര്‍ത്തിക്കുകയാണ്. സോമര്‍സെറ്റ് കൗണ്ടി കൗണ്‍സില്‍ 2016-17 വര്‍ഷത്തില്‍ 760 പെനാല്‍റ്റി നോട്ടീസുകള്‍ നല്‍കിയിട്ടുണ്ട്. 2017-18 വര്‍ഷത്തില്‍ ഇത് 1491 ആയി ഉയര്‍ന്നു. ലങ്കാഷയര്‍ കൗണ്ടി കൗണ്‍സില്‍ കഴിഞ്ഞ വര്‍ഷം 7575 നോട്ടീസുകളാണ് നല്‍കിയത്. മുന്‍ വര്‍ഷം ഇത് 6876 ആയിരുന്നു.

ടേം ടൈം ഹോളിഡേകള്‍ക്കായി കുട്ടികളെ കൊണ്ടുപോകുന്ന രക്ഷിതാക്കളില്‍ നിന്ന് 1000 പൗണ്ടെങ്കിലും പിഴയീടാക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് ഈ റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്. ലങ്കാഷയറിലെ ബാലാഡെന്‍ കമ്യൂണിറ്റി പ്രൈമറി പെനാല്‍റ്റി വര്‍ദ്ധിപ്പിക്കുമെന്ന് രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. അനുവാദമില്ലാതെ കുട്ടികളെ ടേം ടൈമില്‍ ഹോളിഡേകള്‍ക്ക് കൊണ്ടുപോകുന്ന രക്ഷിതാക്കള്‍ക്ക് പിഴ ശിക്ഷ നല്‍കാനും വേണമെങ്കില്‍ നിയമ നടപടികള്‍ക്ക് വിധേയരാക്കാനും നിയമം അനുവദിക്കുന്നുണ്ട്. 60 പൗണ്ട് വരെ പിഴയീടാക്കാന്‍ ലോക്കല്‍ കൗണ്‍സിലുകള്‍ക്ക് അധികാരമുണ്ട്. 21 ദിവസത്തിനുള്ളില്‍ അടച്ചില്ലെങ്കില്‍ ഇത് 120 പൗണ്ടായി ഉയരും. 28 ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ കുട്ടി ഹാജരാകാത്തതിന് നിങ്ങളെ പ്രോസിക്യൂട്ട് ചെയ്യാനും നിയമം അനുവദിക്കുന്നുണ്ടെന്ന് ഗവണ്‍മെന്റ് വെബ്‌സൈറ്റ് പറയുന്നു.

ഹെഡ്ടീച്ചറോട് നേരത്തേ അനുവാദം ചോദിക്കാന്‍ രക്ഷിതാക്കള്‍ക്ക് സാധിക്കും. ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളുണ്ടെങ്കില്‍ അവ വിശദീകരിക്കാനും സാധിക്കും. എന്നാല്‍ അവധി അനുവദിക്കുന്നത് ഹെഡ്ടീച്ചറുടെ വിവേചനാധികാരത്തില്‍ പെട്ട കാര്യമാണ്. ഗൗരവമുള്ള കാര്യങ്ങള്‍ക്ക് മാത്രമേ ഇത്തരത്തില്‍ അവധി നല്‍കാറുള്ളുവെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എഡ്യുക്കേഷന്‍ പറയുന്നു. ഫാമിലി ഹോളിഡേകള്‍ക്കായി വിദ്യാര്‍ത്ഥികള്‍ക്ക് അവധി നല്‍കാറില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. അനധികൃതമായി വിദ്യാര്‍ത്ഥികള്‍ അവധിയെടുത്തതിനെത്തുടര്‍ന്ന് കഴിഞ്ഞ അദ്ധ്യയന വര്‍ഷത്തില്‍ 40 ലക്ഷം സ്‌കൂള്‍ ദിനങ്ങള്‍ നഷ്ടമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

RECENT POSTS
Copyright © . All rights reserved