ഉചിതമായ മാറ്റങ്ങളിലൂടെ ബ്രക്സിറ്റ് നയം തിരുത്തിയില്ലെങ്കിൽ അത് പൊതു തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും എന്ന് ലേബർ പാർട്ടി നേതാവ് ടോം വാട്സൺ മുന്നറിയിപ്പുനൽകി. സൺഡേ ഒബ്സർവറിൽ ആണ് അദ്ദേഹം തൻറെ അഭിപ്രായം വെളിപ്പെടുത്തിയത് . ഇന്ന് വരാനിരിക്കുന്ന യൂറോപ്യൻ തിരഞ്ഞെടുപ്പ് ഫലങ്ങളെ ലിബറൽ ഡെമോക്രാറ്റിക്കും യൂറോപ്പ്യൻ യൂണിയനെ സപ്പോർട്ട് ചെയ്യുന്ന പാർട്ടികളുടെ അണികളിൽ നിന്നും ലേബർ പാർട്ടിക്കെതിരായി ഒരു തരംഗം ഉണ്ടായേക്കാം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വർഷങ്ങളായി പാർട്ടിക്ക് വോട്ട് ചെയ്യുന്ന ലേബർ പാർട്ടി അംഗം കണ്ണീരോടെ മറുപക്ഷത്തിനാണു തൻറെ വോട്ട് രേഖപ്പെടുത്തുന്നത് എന്ന് പറഞ്ഞത് അദ്ദേഹം അനുസ്മരിച്ചു .

അദ്ദേഹത്തിൻറെ വാക്കുകളിലൂടെ ബ്രക്സിറ്റ് നയത്തോടുള്ള എതിർപ്പ് കൂടുതൽ ശക്തമായി പ്രകടമാക്കിയിരിക്കുകയാണ്. ഒക്ടോബറിൽ നടക്കുന്ന ലേബർ പാർട്ടിയുടെ സമ്മേളനത്തിന് മുൻപായിതന്നെ ബ്രെക്സിന്റെ കാര്യത്തിൽ വ്യക്തമായ നയങ്ങൾ രുപീകരിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ കുറെ കാലമായി ബ്രെക്സിറ് സംബന്ധമായ രാഷ്ട്രീയ അനിശ്ചിതത്വം ബ്രിട്ടനിൽ തുടരുകയാണ്, പ്രധാനമന്ത്രി തെരേസ മേ ബ്രെക്സിറ് സംബന്ധമായ രാഷ്ട്രീയ അനിശ്ചിതത്വത്തിൽ നിന്നും ബ്രിട്ടനെ മോചിപ്പിക്കാൻ നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും പാർലമെന്റിൽ പരാജയപ്പെട്ടിരുന്നു . ബ്രെക്സിറ് സംബന്ധമായ വ്യക്തമായ ഒരു മാർഗ നിർദേശം പ്രധാന പ്രതിപക്ഷ കക്ഷിയായ ലേബർ പാർട്ടിയുടെ ഭാഗത്തുനിന്നും ഉണ്ടായില്ല.

ബ്രെക്സിറ്റ് സംബന്ധമായ ലേബർ പാർട്ടിയിൽ നിലനിന്നിരുന്ന ആശയ ഭിന്നതകളാണ് വാടസന്റെ വാക്കുകളിൽ കൂടി പ്രകടമാകുന്നത്. ലേബർ പാർട്ടി നേതാവ് ജെറമി കോർബിന്, ബ്രെക്സിറ്റിനോട് അനുബന്ധിച്ചു തന്റെ ആശയങ്ങൾക്ക് പൂർണ പിന്തുണ നേടാൻ പാർട്ടിയിൽ കഴിഞ്ഞിരുന്നില്ല . അതിന്റെ പ്രതിഫലനമാണ് വാടസന്റെ വാക്കുകളിൽ കൂടി പുറത്തുവന്നത് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
ലണ്ടനിലെ സ്‌ക്വയര്‍ മൈല്‍ മേഖലയിലെ ഡ്രൈവര്‍മാര്‍ നേരിടാന്‍ പോകുന്നത് സ്വപ്‌നത്തില്‍ പോലും വിചാരിക്കാത്ത വിധത്തിലുള്ള വേഗ നിയന്ത്രണം. ഈ പ്രദേശത്ത് വാഹനങ്ങളുടെ വേഗം മണിക്കൂറില്‍ 15 മൈല്‍ വരെയായി കുറച്ചേക്കും. ഇവിടെ 90 ശതമാനം യാത്രകളും കാല്‍നടയായാണ് നടക്കുന്നത്. അത് പ്രോത്സാഹിപ്പിക്കാനും കാല്‍നട യാത്രക്കാര്‍ക്ക് ശല്യമുണ്ടാകാതിരിക്കാനുമാണ് നടപടി. യുകെയില്‍ ആദ്യമായാണ് ഇത്തരമൊരു നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ഇന്നലെയാണ് സിറ്റ് ഓഫ് ലണ്ടന്‍ ഈ പദ്ധതി പ്രഖ്യാപിച്ചത്. ലണ്ടന്‍ നഗരത്തിലെ തെരുവുകളിലെ യാത്രകള്‍ പാതിയും കാല്‍നടയായാണ് നടക്കുന്നതെന്ന് കോര്‍പറേഷന്‍ നടത്തിയ ഒരു പഠനത്തിലും വ്യക്തമായി.

വാഹന ഗതാഗതം 2030 ഓടെ 25 ശതമാനമായി കുറയ്ക്കുന്നതു ലക്ഷ്യമിട്ടാണ് ഈ നീക്കം. 2044 ഓടെ ലക്ഷ്യം 50 ശതമാനമാക്കും. അംഗീകാരം ലഭിച്ചു കഴിഞ്ഞാല്‍ 2021 ഓടെ പദ്ധതി നടപ്പാക്കും. സിറ്റി ഓഫ് ലണ്ടന്‍ കോര്‍പറേഷന്‍ പ്ലാനിംഗ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്മിറ്റി മേധാവി അലസ്റ്റര്‍ മോസ് ആണ് ഇക്കാര്യം അറിയിച്ചത്. യുകെയില്‍ ഏറ്റവും മികച്ച രീതിയില്‍ ഗതാഗത സൗകര്യമുള്ള നഗരമാണ് ലണ്ടനെന്ന് അദ്ദേഹം പറഞ്ഞു. ഏഴ് ട്യൂബ് ലൈനുകളും 15 ട്യൂബ് സ്റ്റേഷനുകളും എട്ട് മെയിന്‍ ലൈന്‍ സ്റ്റേഷനുകളും നിരവധി ബസ് റൂട്ടുകളും വളരെ വേഗത്തില്‍ വളര്‍ന്നു വരുന്ന ബൈസിക്കിള്‍ നെറ്റ് വര്‍ക്കും നഗരത്തിന് സ്വന്തമാണ്.

സ്‌ക്വയര്‍ മൈലിലേക്ക് ദിവസവും എത്തുന്ന 513,000 ജോലിക്കാരെ സഹായിക്കുകയാണ് ഈ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലൂടെ തങ്ങള്‍ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. സൈക്കിള്‍ യാത്രക്കാര്‍ക്കും കാല്‍നടക്കാര്‍ക്കും കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കുന്നതിനായി സ്ട്രീറ്റുകളില്‍ വാഹനങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചു കൊണ്ടുള്ള പരിഷ്‌കാരങ്ങള്‍ ഇപ്പോള്‍ത്തന്നെ ചെയ്തു വരുന്നുണ്ട്. 1999 മുതല്‍ നഗരത്തിലെ സൈക്കിളിംഗില്‍ 292 ശതമാനം വര്‍ദ്ധനയുണ്ടായിട്ടുണ്ടെന്ന് പഠനത്തില്‍ വ്യക്തമായിട്ടുമുണ്ട്.
ഉപഭോക്താക്കള്‍ക്ക് ഉച്ചരിക്കാന്‍ ബുദ്ധിമുട്ടാകുമെന്ന ന്യായമുന്നയിച്ച് ഇന്ത്യന്‍ വംശജനായ ജീവനക്കാരന്റെ പേര് മാറ്റണമെന്ന് മാനേജര്‍മാരുടെ നിര്‍ദേശം. ഭവേഷ് മിസ്ത്രി എന്ന 40കാരനാണ് ഈ നിര്‍ദേശം ലഭിച്ചത്. വംശീയ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന വിവേചനം സംബന്ധിച്ച് മിഡ്‌ലാന്‍ഡ്‌സില്‍ നടന്ന ഒരു പഠനത്തിലാണ് ഈ വിവരം പുറത്തു വന്നത്. സ്വത്വത്തിന്റെ അടയാളമായ പേര് തദ്ദേശീയരുടെ സൗകര്യത്തിന് മാറ്റണമെന്നാണ് നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടാകുമെന്നും അതിനാല്‍ പേര് ഇംഗ്ലീഷ് വത്കരിക്കണമെന്നും മാനേജര്‍മാര്‍ ഇദ്ദേഹത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഉച്ചരിക്കാന്‍ ബുദ്ധിമുട്ടില്ലാത്ത, രണ്ടു സിലബിളുകള്‍ മാത്രമുള്ള തന്റെ പേര് മാറ്റണമെന്ന നിര്‍ദേശം അപമാനമായി തോന്നിയെന്ന് മിസ്ത്രി സര്‍വേയില്‍ വെളിപ്പെടുത്തി.

തങ്ങളുടെ പേരുകള്‍ പാശ്ചാത്യവത്കരിച്ചില്ലെങ്കില്‍ ജോലി പോലും നഷ്ടമാകുന്ന അവസ്ഥയാണ് യുകെയിലെ ബ്ലാക്ക്, ഏഷ്യന്‍, മൈനോറിറ്റി എത്ത്‌നിക് (ബെയിം) വിഭാഗങ്ങളിലുള്ളവര്‍ നേരിടുന്നതെന്ന് പഠനം പറയുന്നു. സ്ലേറ്റര്‍ ആന്‍ഡ് ഗോര്‍ഡന്‍ ആണ് പഠനം നടത്തിയത്. ഉപഭോക്താക്കളുമായി നേരിട്ട് ഇടപെടേണ്ടി വരുന്ന അന്തരീക്ഷമായിരുന്നു തന്റെ ജോലിക്കെന്ന് ഭവേഷ് മിസ്ത്രി പറഞ്ഞു. ചില ഉപഭോക്താക്കള്‍ക്ക് ഉച്ചരിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുന്നുവെന്ന് പറഞ്ഞാണ് തന്നോട് പേരു മാറ്റാന്‍ മാനേജര്‍മാര്‍ ആവശ്യപ്പെട്ടത്. സാധ്യമല്ലെന്ന് താന്‍ അവരോട് പറഞ്ഞുവെന്നും മിസ്ത്രി വ്യക്തമാക്കി. തന്റെ പേരില്‍ രണ്ടു സിലബിളുകള്‍ മാത്രമേയുള്ളു. എന്നാല്‍ ക്രിസ്റ്റഫര്‍ പോലെയുള്ള പേരുകള്‍ അതിലും ദൈര്‍ഘ്യമുള്ളതാണെങ്കിലും ഉച്ചാരണത്തിന് ബുദ്ധിമുട്ടുള്ളതായി ആരും പരാതിപ്പെട്ടിട്ടില്ലെന്നും മിസ്ത്രി വിശദീകരിക്കുന്നു.

ഇത് തനിക്കു മാത്രം നേരിടേണ്ടി വരുന്ന പ്രശ്‌നമല്ല. തന്റെ അടുത്ത ബന്ധുവിനോട് ജോലി സ്ഥലത്ത് സ്റ്റീവ് എന്ന പേര് ഉപയോഗിക്കാനാണ് മേലുദ്യോഗസ്ഥര്‍ നിര്‍ദേശിച്ചത്. എന്റെ പേര് എന്നത് തികച്ചും വ്യക്തപരമായ സംഗതിയാണ്. എന്റെ മാതാപിതാക്കളാണ് അത് എനിക്കു തന്നത്. അത് മാറ്റണമെന്ന് പറയുന്നത് അപമാനിക്കലാണെന്നും മിസ്ത്രി കൂട്ടിച്ചേര്‍ത്തു.
ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് രാജി പ്രഖ്യാപിച്ചതിന് ശേഷം നോ-ഡീല്‍ ബ്രെക്‌സിറ്റിനുള്ള സാധ്യതകള്‍ ഇരട്ടിച്ചതായി റിപ്പോര്‍ട്ട്. മേയുടെ പിന്‍ഗാമിയെ കണ്ടെത്താന്‍ കണ്‍സര്‍വേറ്റീവില്‍ വലിയ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് പുതിയ പ്രതിസന്ധി രൂപപ്പെട്ടിരിക്കുന്നത്. നിലവില്‍ ബ്രിട്ടന്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്നാണ് യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ കഴിഞ്ഞ ദിവസം പ്രതീക്ഷ പ്രകടിപ്പിച്ചത്. എന്നാല്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ അത്ര ശുഭകരമല്ല. പ്രതിസന്ധി മറികടക്കാന്‍ ബ്രിട്ടന് കഴിഞ്ഞില്ലെങ്കില്‍ കാര്യങ്ങള്‍ നോ-ഡീലിലേക്ക് നീങ്ങും. ഇക്കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ച് സ്‌പെയിനും രംഗത്ത് വന്നിട്ടുണ്ട്. ബ്രെക്‌സിറ്റ് കരാര്‍ നിര്‍ത്തലാക്കാന്‍ ഈ ഘട്ടത്തില്‍ സാധ്യമല്ല. കാരണം ഇ.യു വില്‍ നിന്ന് പുറത്തുപോകല്‍ കരാറില്‍ ബ്രിട്ടന്‍ ഒപ്പുവെച്ചു കഴിഞ്ഞുവെന്നും സ്‌പെയ്ന്‍ പറഞ്ഞു.

ഡച്ച് പ്രധാനമന്ത്രി മാര്‍ക്ക് റൂട്ട് വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. നിലവില്‍ യൂറോപ്യന്‍ യൂണിയന്‍ വീണ്ടും സമവായ ചര്‍ച്ചകള്‍ക്ക് മുന്നിട്ടിറങ്ങളില്ലെന്നും റൂട്ട് വ്യക്തമാക്കി. ഫ്രാന്‍സ് പ്രധാനമന്ത്രി ഇമ്മാനുവല്‍ മാര്‍ക്കോണ്‍ വിഷയത്തില്‍ പുതിയ പ്രധാനമന്ത്രിയുടെ ഇടപെടലിനെക്കുറിച്ചാണ് അഭിപ്രായം പ്രകടിപ്പിച്ചത്. പുതിയ നേതാവ് വിഷയത്തില്‍ എന്ത് നിലപാടെടുക്കുമെന്ന് വേഗത്തില്‍ പ്രതികരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. അതേസമയം പ്രതിസന്ധികള്‍ക്കിടയിലും മേയുടെ പിന്‍ഗാമിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ കണ്‍സര്‍വേറ്റീവ് ആരംഭിച്ചു കഴിഞ്ഞു. നേതാക്കള്‍ തമ്മില്‍ രഹസ്യ ചര്‍ച്ചകള്‍ നടക്കുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

ബ്രക്‌സിറ്റ് കരാര്‍ പാര്‍ലമെന്റില്‍ മൂന്ന് തവണ വോട്ടിനിട്ട് പരാജയപ്പെട്ടതോടെ തെരേസ മേയുടെ രാജി ആവശ്യം പാര്‍ട്ടിയില്‍ ശക്തമായിരുന്നു. ഇതോടെ കഴിഞ്ഞ ദിവസം മേയ് രാജി പ്രഖ്യാപിച്ചു. ജൂണ്‍ 7ന് സ്ഥാനമൊഴിയുമെന്ന് തെരേസ മേ അറിയിച്ചു. കണ്‍സര്‍വേറ്റിവ് പാര്‍ട്ടി പുതിയ നേതാവിനെ തെരഞ്ഞെടുക്കും വരെ കാവല്‍ പ്രധാനമന്ത്രിയായി തുടരും. ഏറെ വികാരപരമായിരുന്നു മേയുടെ രാജി പ്രഖ്യാപനം. ബ്രെക്‌സിറ്റ് ഹിതപരിശധനാഫലത്തോട് നീതി പുലര്‍ത്താന്‍ പരമാവധി ശ്രമിച്ചുവെന്നും എന്നിട്ടും കരാറുണ്ടാക്കാന്‍ പറ്റാത്തതില്‍ ദു:ഖമുണ്ടെന്നും മേ പറഞ്ഞു. നിലവില്‍ സാജിദ് ജാവിദ്, ബോറിസ് ജോണ്‍സണ്‍ തുടങ്ങി 15 ഓളം നേതാക്കളെയാണ് നേതൃനിരയിലേക്ക് പരിഗണിക്കുന്നത്.
പ്രധാനമന്ത്രി തെരേസ മേയ് താന്‍ സ്ഥാനമൊഴിയുന്ന കാര്യം ഇന്ന് അറിയിക്കുമെന്ന് സൂചന. വെള്ളിയാഴ്ച രാവിലെ പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നതെന്ന് മുതിര്‍ന്ന ക്യാബിനറ്റ് മിനിസ്റ്റര്‍മാര്‍ പറയുന്നതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ നേതൃത്വത്തിനായുള്ള മത്സരം ജൂണ്‍ 10ന് ഔദ്യോഗികമായി ആരംഭിക്കുമെന്നാണ് കരുതുന്നത്. ഇതിന് അനുസൃതമായി തന്റെ പിന്‍ഗാമിയെ തെരഞ്ഞെടുക്കാനുള്ള സമയക്രമം ഇന്നു തന്നെ തെരേസ മേയ് പ്രഖ്യാപിക്കുമെന്നാണ് എംപിമാര്‍ പ്രതീക്ഷിക്കുന്നത്. ടോറി ബാക്ക്‌ബെഞ്ചര്‍മാരുടെ ചെയര്‍മാനുമായി മേയ് കൂടിക്കാഴ്ച നടത്തുന്നതും ഇന്നു തന്നെയാണ്. ബ്രെക്‌സിറ്റ് ഉടമ്പടികളില്‍ ടോറി എംപിമാര്‍ കൂടി എതിര്‍പക്ഷത്തായതോടെയാണ് സ്ഥാനമൊഴിയാന്‍ മേയ്ക്കു മേല്‍ സമ്മര്‍ദ്ദമേറിയത്.

യൂറോപ്യന്‍ യൂണിയനുമായി ചര്‍ച്ച ചെയ്ത് മേയ് തയ്യാറാക്കിയ പിന്‍മാറ്റക്കരാര്‍ മൂന്നു തവണയാണ് പാര്‍ലമെന്റ് തള്ളിയത്. ലേബറുമായി സമയവായത്തിലെത്താനായി നടത്തിയ ചര്‍ച്ചകളും പരാജയപ്പെട്ടതോടെ സ്ഥാനമൊഴിയുകയല്ലാതെ മറ്റു നിവൃത്തിയില്ലെന്ന അവസ്ഥയിലാണ് മേയ് ഇപ്പോള്‍ ഉള്ളത്. വിത്ത്‌ഡ്രോവല്‍ എഗ്രിമെന്റ് ബില്‍ ഇന്ന് അവതരിപ്പിക്കാനാണ് മേയ് ഉദ്ദേശിക്കുന്നത്. ഇത് നിയമമാക്കി മാറ്റേണ്ടതുണ്ട്. ബ്രെക്‌സിറ്റ് നടപ്പാക്കാനുള്ള അവസാന അവസരം എന്നാണ് ഇതിനെ മേയ് വിശേഷിപ്പിക്കുന്നത്. ഒരു കസ്റ്റംസ് യൂണിയന്‍ സംവിധാനവും മറ്റൊരു ഹിതപരിശോധന സംബന്ധിച്ച് പാര്‍ലമെന്റ് വോട്ടും അനുവദിക്കാനുള്ള മേയുടെ പുതിയ നീക്കം ടോറികളെ ക്ഷുഭിതരാക്കിയിട്ടുണ്ട്.

പഴയത് വീണ്ടും അവതരിപ്പിക്കുകയാണ് പ്രധാനമന്ത്രി ചെയ്യുന്നതെന്നും ഇതിനെ പിന്തുണക്കാനാവില്ലെന്നും ലേബര്‍ അറിയിച്ചു. സര്‍ക്കാരിന്റെ നിലപാട് ബ്രെക്‌സിറ്റ് നടപ്പാക്കാന്‍ സഹായിക്കില്ലെന്നാണ് കോമണ്‍സ് ലീഡര്‍ സ്ഥാനത്തു നിന്ന് ബുധനാഴ്ച രാജിവെച്ച ആന്‍ഡ്രിയ ലീഡ്‌സം പറഞ്ഞത്. വ്യാഴാഴ്ച പ്രധാനമന്ത്രി ഹോം സെക്രട്ടറി സാജിദ് ജാവീദ്, ഫോറിന്‍ സെക്രട്ടറി ജെറമി ഹണ്ട് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുവരും ബില്ലില്‍ തങ്ങള്‍ക്കുള്ള ആശങ്ക അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.
പഠന വൈകല്യവും ഓട്ടിസവും ബാധിച്ചവരെ എന്‍എച്ച്എസ് കെയര്‍ വര്‍ക്കര്‍മാര്‍ അധിക്ഷേപിക്കുന്ന രംഗങ്ങളുമായി ഡോക്യുമെന്ററി പുറത്ത്. ബിബിസി പനോരമയാണ് ഞെട്ടിക്കുന്ന ഡോക്യുമെന്ററി പുറത്തു വിട്ടത്. കൗണ്ടി ഡേര്‍ഹാമിലെ വോള്‍ട്ടണ്‍ ഹോള്‍ കെയറില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തു വന്നത്. രോഗികളെ ജീവനക്കാര്‍ അസഭ്യം പറയുന്നതും അധിക്ഷേപിക്കുന്നതുമായ രംഗങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. അണ്ടര്‍ കവര്‍ റിപ്പോര്‍ട്ടര്‍ ഒലിവിയ ഡേവിസ് ആണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. രോഗികളെ മനപൂര്‍വം ഉപദ്രവിക്കാറുണ്ടെന്ന് ആറ് ജീവനക്കാര്‍ ഒലിവിയയോട് പറഞ്ഞു. രോഗികളുടെ മുഖത്തടിച്ചിട്ടുണ്ടെന്നും ചിലര്‍ വെളിപ്പെടുത്തി.

സംഭവം മാനസിക പീഡനമാണെന്ന് ലേബര്‍ കുറ്റപ്പെടുത്തി. ഡോക്യുമെന്ററി പുറത്തുവന്നതിനെത്തുടര്‍ന്ന് ക്ഷമാപണവുമായി സര്‍ക്കാരും രംഗത്തെത്തിയിട്ടുണ്ട്. ഡോക്യുമെന്ററിയില്‍ കണ്ട കാര്യങ്ങള്‍ അപലപനീയമാണെന്ന് ഹെല്‍ത്ത് മിനിസ്റ്റര്‍ കരോളിന്‍ ഡൈനനേജ് കോമണ്‍സില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ആരോഗ്യ, പരിപാലന സംവിധാനങ്ങളുടെ പേരില്‍ താന്‍ ക്ഷമ ചോദിക്കുന്നതായും അവര്‍ പറഞ്ഞു. ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും കുറ്റകൃത്യങ്ങള്‍ നടന്നിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്നും അവര്‍ വ്യക്തമാക്കി. രോഗികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ലഭ്യമാക്കുന്ന വിധത്തിലാണോ ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധിക്കുമെന്നും അവര്‍ വിശദീകരിച്ചു.

വീട്ടില്‍ നിന്ന് അകന്ന് ഇത്തരം കെയറുകളില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ കിട്ടുന്നുണ്ടോ എന്ന് ഉറപ്പാക്കുമെന്നും ഇക്കാര്യത്തില്‍ മേല്‍നോട്ടത്തിന് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അവര്‍ പറഞ്ഞു. 17 ബെഡുകളുള്ള ആശുപത്രി അന്വേഷണത്തിന്റെ ഭാഗമായി അടച്ചിരിക്കുകയാണ്. ഡേര്‍ഹാം കോണ്‍സ്റ്റാബുലറി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രോഗികളെ ഇവിടെ നിന്ന് മാറ്റുകയും സ്ഥാപനത്തിലെ 16 ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. 2017ല്‍ വളരെ മികച്ച സ്ഥാപനമെന്ന് സാക്ഷ്യപ്പെടുത്തിയ കെയര്‍ ക്വാളിറ്റി കമ്മീഷനും സംഭവത്തില്‍ ക്ഷമാപണവുമായി രംഗത്തെത്തിയിട്ടുണ്ട്.
യൂറോപ്യന്‍ പാര്‍ലമെന്റ് ഇലക്ഷനില്‍ യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് വോട്ടു ചെയ്യാന്‍ കഴിയാതെ വന്ന സംഭവത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യമുയരുന്നു. നിരവധി പേര്‍ക്ക് വോട്ട് നിഷേധിക്കപ്പെട്ടുവെന്നാണ് വിവരം. ലോക്കല്‍ കൗണ്‍സിലുകളുടെ ക്ലെറിക്കല്‍ പിഴവുകള്‍ മൂലം നിരവധിയാളുകളുടെ പേരുകള്‍ അയോഗ്യമാക്കപ്പെട്ടിരുന്നുവെന്നാണ് നിരാശരായ വോട്ടര്‍മാര്‍ അറിയിക്കുന്നത്. ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നു കരുതുന്നതായി ചിലര്‍ ആരോപിക്കുന്നു. വിഷയത്തില്‍ കോടതിയെ സമീപിക്കുമെന്നും സര്‍ക്കാര്‍ മറുപടി പറയേണ്ടി വരുമെന്നും ചിലര്‍ വ്യക്തമാക്കി. ഹിതപരിശോധനയിലും ജനറല്‍ ഇലക്ഷനിലും വോട്ടു ചെയ്യാന്‍ കഴിയാതിരുന്ന ചിലര്‍ തങ്ങള്‍ക്ക് ലഭിക്കുന്ന അവസാന അവസരമായാണ് ഈ തെരഞ്ഞെടുപ്പിനെ കണ്ടത്. അതില്‍ വോട്ട് നിഷേധിക്കപ്പെട്ടത് തങ്ങളെ നിശബ്ദരാക്കിയതിനു തുല്യമാണെന്ന് ഇവര്‍ അഭിപ്രായപ്പെടുന്നു.

വിവേചനത്തിന്റെ വികൃത മുഖമാണ് ഈ തെരഞ്ഞെടുപ്പില്‍ ദൃശ്യമായതെന്ന് ലേബര്‍ എംപി ഡേവിഡ് ലാമി പറഞ്ഞു. വോട്ട് നിഷേധിക്കപ്പെട്ടവര്‍ മൂന്നു വര്‍ഷത്തോളം അപമാനിക്കപ്പെട്ടവരാണ്, ചൂഷണത്തിന് വിധേയരാക്കപ്പെട്ടവരാണ്, സ്വന്തം വീടുകളില്‍ താമസിക്കണമെങ്കില്‍ അനുവാദത്തിന് അപേക്ഷിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടവരാണെന്നും ലാമി പറഞ്ഞു. ഇക്കാര്യത്തില്‍ ബ്രിട്ടീഷ് സര്‍ക്കാരിനെതിരെ നിയമ നടപടിയുണ്ടായേക്കാമെന്ന് യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങളില്‍ സ്‌പെഷ്യലൈസ് ചെയ്ത ബാരിസ്റ്റര്‍ അനേലി ഹോവാര്‍ഡ് പറഞ്ഞു. വോട്ട് നിഷേധിക്കപ്പെട്ടതിലൂടെ ഒന്നിലേറെ യൂറോപ്യന്‍ യൂണിയന്‍ വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടിരിക്കുകയാണ്. ഫങ്ഷനിംഗ് ഓഫ് ദി യൂറോപ്യന്‍ യൂണിയനിലെ ആര്‍ട്ടിക്കിള്‍ 20 ഉള്‍പ്പെടെയാണ് ലംഘിക്കപ്പെട്ടിരിക്കുന്നത്.

രാജ്യത്തെ പൗരന്‍മാര്‍ക്ക് ലഭിക്കുന്ന അതേ വോട്ടവകാശം യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കും ലഭ്യമാക്കുന്ന വ്യവസ്ഥയാണ് ഇത്. യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാര്‍ക്ക് പ്രത്യേക ഫോമുകള്‍ പൂരിപ്പിച്ചു നല്‍കേണ്ടതായി വരുന്നുണ്ടെങ്കില്‍ അത് വിവേചനം തന്നെയാണെന്നും യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് കോടതിയെ സമീപിക്കാവുന്നതാണെന്നും അനേലി വ്യക്തമാക്കി.
വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ രോഗികൾക്ക് സഹായം എത്തിക്കുന്നതിന് നാഷണൽ ഹെൽത്ത് സർവീസ് ഹോസ്പിറ്റൽ ഇടുന്ന പദ്ധതി ദശലക്ഷക്കണക്കിന് രോഗികൾക്ക് ഉപയോഗപ്രദമാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഓട്ടോമേറ്റഡ് ചാറ്റ് സേവനങ്ങൾ, രോഗനിർണയം ,ഡോക്ടർമാരും നഴ്സുമാരുമായി ഉള്ള വീഡിയോ കൺസൾട്ടേഷൻ തുടങ്ങിയ സൗകര്യങ്ങളാണ് ഇതിലൂടെ ലഭിക്കുന്നത്.

ഈ പദ്ധതിയുടെ ഭാഗമായി ചികിത്സതേടാൻ ആഗ്രഹിക്കുന്ന രോഗികൾ ആശുപത്രിയിൽ പോകുന്നതിനു മുമ്പ് ഓൺലൈൻ പരിശോധനയ്ക്ക് വിധേയമാക്കാൻ നിർദേശിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായത്തോടെ തുടർചികിത്സ അവർക്ക് ആവശ്യമാണോ എന്ന് രോഗികളെ അറിയിക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കും.
വീട്ടിലോ ജോലിയിലോ സ്മാർട്ട് ഫോണുകൾ ഉപയോഗിച്ചുകൊണ്ട് രോഗികൾക്ക് അവരുടെ കൺസൾട്ടൻറ്സുമായി സംസാരിക്കാൻ കഴിയും. നൂറുകണക്കിന് ആളുകൾക്ക് പ്രതിവർഷം ഈ സേവനം ലഭ്യമാക്കാൻ കഴിയും എന്നാണ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലുകൾ ബർമിങ്ഹാം (യുഎച്ച്ബി) ട്രസ്റ്റ് പ്രതീക്ഷിക്കുന്നത്
അമേഠിയില്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് അട്ടിമറി തോല്‍വി. നെഹ്‌റു കുടുംബത്തിന് വൈകാരിക ബന്ധമുള്ള സ്ഥലം കൂടിയായ യു.പിയിലെ ഈ ലോക്സഭ മണ്ഡലത്തില്‍ സ്മൃതി ഇറാനിയോടാണ് തോല്‍വി. 54731 വോട്ടുകള്‍ക്കാണ് തോല്‍വി. അടിയന്തരവസ്ഥയ്ക്കു ശേഷം 3 വർഷവും, 98ലെ തിരഞ്ഞെടുപ്പിലും മാത്രമാണ് ഇവിടം കോൺഗ്രസിനെ കൈവിട്ടത്.
2004 വരെ സോണിയ ഗാന്ധിയുടെ മണ്ഡലമായിരുന്നു അമേഠി. 2004ൽ മകനു വേണ്ടി സോണിയ മാറികൊടുത്ത മണ്ഡലത്തിൽ മൂന്നുലക്ഷത്തോളം വോട്ടിനാണ് രാഹുൽ തന്റെ ആദ്യ ജയം കൊയ്തത്. 2009 ൽ ഭൂരിപക്ഷം 3,70,198 വോട്ടായി. കഴിഞ്ഞ തവണ ശക്തമായ മോദി തരംഗത്തിൽ ഒരുലക്ഷത്തിൽപരം വോട്ടിനു തോൽപ്പിച്ച സ്മൃതി ഇറാനിയാണ് ഇത്തവണ രാഹുലിനോട് പകരം വീട്ടിയത്.
1977ൽ അടിയന്തരാവസ്ഥയ്ക്കുശേഷം നടന്ന തിരഞ്ഞെടുപ്പിൽ സഞ്ജയ് ഗാന്ധിയാണ് ഇതിനു മുമ്പ് ഗാന്ധികുടുംബത്തിൽ നിന്നും അമേഠിയിൽ തോറ്റ സ്ഥാനാർഥി. ജനതാ പാർട്ടിയുടെ രവീന്ദ്രപ്രതാപ് സിങാണ് അന്ന് സഞ്ജയ്‌നെ തോൽപിച്ചത്. ആ തിരഞ്ഞെടുപ്പിൽ ഇന്ദിര ഗാന്ധിയും തോറ്റിരുന്നു. അതിനുശേഷം സഞ്ജയ് ഗാന്ധിയും രാജീവ് ഗാന്ധിയുമാണു മണ്ഡലം കാത്തത്.
രാജീവിനു ശേഷം, ഗാന്ധികുടുംബത്തിനു പുറത്തുനിന്നു മത്സരിച്ച സതീഷ് ശർമയെ 1998 ൽ ബിജെപിയുടെ സഞ്ജയ് സിങ് തോൽപ്പിച്ചു. ഒരു വർഷം മാത്രമേ സഞ്ജയ് എംപി ആയിരുന്നുള്ളു. പിന്നീട് സോണിയ ഗാന്ധി മത്സരിച്ച് വിജയിച്ചു. 2004 മുതൽ മൂന്നുവട്ടം രാഹുൽ ഇവിടെ നിന്നു തുടർച്ചയായി ജയിച്ചു. ഒടുവിൽ അമേഠിയിലെ ജനങ്ങൾ ഗാന്ധികുടുംബത്തേയും പ്രധാനമന്ത്രി സ്ഥാനാർഥിയെയും പരാജയപ്പെടുത്തി. 1977 ൽ സഞ്ജയ് ഗാന്ധി തോൽക്കാൻ വ്യക്തമായ കാരണമുണ്ടായിരുന്നെങ്കിലും ഇന്ന് രാഹുലിന്റെ തോൽവിക്കുള്ള കാരണം ഏറെ ചർച്ച ചെയ്യപ്പെടും.
അമേഠി: ബിജെപി സ്ഥാനാര്‍ത്ഥി സ്മൃതി ഇറാനിയും രാഹുല്‍ ഗാന്ധിയും ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന അമേഠിയില്‍ നോട്ടയ്ക്കും പിന്നിലാണ് സിപിഎമ്മിന്റെ സ്ഥാനം. മണ്ഡലത്തിലെ 73 ശതമാനം വോട്ട് എണ്ണിത്തീരുമ്പോള്‍ 15000 വോട്ടിന്റെ ലീഡാണ് സ്മൃതി ഇറാനിക്കുള്ളത്. നോട്ട 1287 വോട്ട് നേടിയപ്പോള്‍ 333 വോട്ടാണ് സിപിഎമ്മിന് നേടാനായത്. പശ്ചിമ ബംഗാളിലും സമാനമായ അവസ്ഥ സിപിഎമ്മിന് നേരിടേണ്ടി വന്നിട്ടുണ്ട്.