ബിനോയി ജോസഫ്
ആ പ്രിയ നേതാവ് പാലായെ സ്നേഹിച്ചു. ആ നഗരം സ്വന്തം നേതാവിനെ കൈവെള്ളയിൽ പരിപാലിച്ചു. പ്രിയ നേതാവിന്റെ വേർപാടിൽ പാലാ തേങ്ങി. പാലായെയും പാലാക്കാരെയും ഏറെ സ്നേഹത്തോടെ സേവിച്ച മാണിസാർ അന്ത്യ വിടയ്ക്കായി നഗരവീഥിയിലൂടെ വഹിക്കപ്പെട്ടു. പാലായിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങളായിരുന്നു. നിറകണ്ണുകളോടെ തങ്ങളുടെ പ്രിയ നേതാവിനെ യാത്രയയയ്ക്കുവാൻ മലബാറടക്കമുള്ള മലയോര മേഖലകളിൽ നിന്നും നൂറുകണക്കിന് ആളുകളാണ് എത്തിയത്.

മാണി സാറിന്റെ പാലായിലെ വസതിയിൽ നിന്നാരംഭിച്ച വിലാപയാത്രയിൽ തങ്ങളുടെ നേതാവിനൊപ്പം ആയിരങ്ങളാണ് അണിചേർന്നത്. ഒരു പുഞ്ചിരിയോടെ തന്റെ വസതിയിൽ ഏവരെയും സ്വീകരിച്ചിരുന്ന മാണിസാർ അവസാന യാത്രയ്ക്കായി പുറപ്പെട്ടപ്പോൾ ദു:ഖം നിയന്ത്രിക്കാനാവാതെ പൊട്ടിക്കരഞ്ഞവർ നിരവധിയായിരുന്നു.

“മാണിസാർ മരിക്കുന്നില്ല.. ജീവിക്കുന്നു ഞങ്ങളിലൂടെ”.. എന്ന മുദ്രാവാക്യവുമായി നൂറുകണക്കിനു പേർ മാണി സാറിന്റെ ശവമഞ്ചത്തിന് അകമ്പടി സേവിച്ചു. അര നൂറ്റാണ്ട് കാലം താൻ പടുത്തുയർത്തിയ നഗരത്തിന്റെ വിരിമാറിലൂടെ വഹിക്കപ്പെട്ട് അന്ത്യവിശ്രമസ്ഥാനമായ പാലാ സെന്റ് തോമസ് കത്തീഡ്രലിൽ വിലാപയാത്ര എത്തിച്ചേർന്നു.

രാഷ്ട്രീയ രംഗത്തെ നൂറു കണക്കിന് പ്രമുഖരും നിരവധി ബിഷപ്പുമാരും വൈദികരും സന്യസ്തരും ഇടവക ജനങ്ങളും മാണിസാറിനെ ജീവനുതുല്യം സ്നേഹിച്ച ആയിരങ്ങളും കത്തീഡ്രലിന്റെ അങ്കണത്തിൽ ആദരവോടെ കാത്തു നിന്നു. ദേവാലയത്തിലെ ശുശ്രൂഷകൾക്കു ശേഷം കേരളം കണ്ട രാഷ്ട്രീയ ഇതിഹാസത്തിന് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക വിടവാങ്ങൽ നൽകി.

മാണി സാറിനൊപ്പം ഊണിലും ഉറക്കത്തിലും സന്തത സഹചാരികളായി പ്രവർത്തിച്ചിരുന്ന നിരവധി കേരളാ കോൺഗ്രസ് പ്രവർത്തകർ ഹൃദയവേദനയിൽ നുറുങ്ങുമ്പോൾ കേരള കോൺഗ്രസിന്റെ പതാക മൃതശരീരത്തിൽ അണിയിച്ചു. തുടർന്ന് കുടുംബാംഗങ്ങൾ അന്ത്യചുംബനത്താൽ തങ്ങളുടെ കുടുംബനാഥന് വിട നല്കി. പാലാക്കാരുടെ സ്നേഹമറിഞ്ഞ് പാലായുടെ മാണിക്യം പാലായുടെ മണ്ണിൽ അടക്കപ്പെട്ടു. ഒരു യുഗത്തിന്റെ അന്ത്യം.. അതെ മാണി സാർ ഇനി ഓർമ്മകളിൽ മാത്രം.
മലയാളം യുകെ എഡിറ്റോറിയൽ
കേരള രാഷ്ട്രീയത്തിൽ എന്നും വിജയക്കൊടി പാറിച്ച അതികായൻ വിടപറഞ്ഞു. കേരളാ കോൺഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അമരക്കാരനായി കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ അരനൂറ്റാണ്ടിലേറെ നിറഞ്ഞു നിന്ന അസാമാന്യ പ്രതിഭയായിരുന്നു കെ എം മാണി. സുശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളും എന്ന ആശയം മുന്നോട്ട് വച്ചു കൊണ്ട് പ്രാദേശിക പാർട്ടികൾക്ക് സംസ്ഥാന രാഷ്ട്രീയത്തിൽ അതിപ്രധാനമായ സ്ഥാനമുണ്ടെന്ന് ധൈര്യപൂർവ്വം വിളിച്ചു പറഞ്ഞ ഭരണാധികാരിയായിരുന്നു അദ്ദേഹം.
54 വർഷം തുടർച്ചയായി എം എൽ എ പദവിയിൽ അദ്ദേഹം തുടർന്നു. പാലാ മണ്ഡലം രൂപീകൃതമായപ്പോൾ മുതൽ ഇന്നുവരെ അതിന്റെ നിയമസഭാ പ്രതിനിധി കെ എം മാണിയായിരുന്നു. 13 തവണയാണ് പാലാ മണ്ഡലം കെ എം മാണിയെ നിയമസഭയിലേക്ക് അയച്ചത്. 25 വർഷക്കാലം അദ്ദേഹം മന്ത്രിയായിരുന്നു. ധനകാര്യ മന്ത്രി എന്ന നിലയിൽ അവതരിപ്പിച്ചത് 13 ബഡ്ജറ്റുകൾ. ഭരണകർത്താക്കൾക്കും ഉദ്യോഗസ്ഥർക്കും ഒരു നിഘണ്ടുവായിരുന്നു കെഎം മാണി.
അദ്ധ്വാന വർഗ്ഗസിദ്ധാന്തം രചിച്ച കർഷക നേതാവായിരുന്നു അദ്ദേഹം. ഗ്ലാസ് നോസ്റ്റും പെരിസ്ട്രോയിക്കയും ഇന്ത്യൻ ജനതയ്ക്ക് പരിചയപ്പെടുത്തിയ രാഷ്ട്രീയ ഭീഷ്മാചാര്യൻ. മികച്ച പാർലമെന്റേറിയൻ എന്ന നിലയിലും നിയമവിദഗ്ദൻ എന്ന നിലയിലും എല്ലാ പൊതുപ്രവർത്തകർക്കും മാതൃകയായിരുന്നു കെ.എം മാണി. വസ്തുതകൾ പഠിച്ച് നിയമങ്ങൾ നൂലിഴ കീറി വിശകലനം ചെയ്ത പണ്ഡിതനായിരുന്നു അദ്ദേഹം. ധനകാര്യത്തിനു പുറമേ ആഭ്യന്തരം, വൈദ്യുതി, റവന്യൂ, ജലസേചനം, നിയമം എന്നീ വകുപ്പുകളും മാണി കൈകാര്യം ചെയ്തു. ഇടത് വലത് മന്ത്രിസഭകളിൽ കെ എം മാണി നിരവധി തവണ വിവിധ മുഖ്യമന്ത്രിമാരോടൊത്ത് മികച്ച ഭരണം കാഴ്ചവച്ചു.
വെളിച്ച വിപ്ളവവും കർഷകത്തൊഴിലാളി പെൻഷനും താലൂക്ക് അദാലത്തും കാരുണ്യ പദ്ധതിയുമടക്കം നിരവധി നൂതന ആശയങ്ങളായിരുന്നു അദ്ദേഹം കേരളത്തിന്റെ പൊതു സമൂഹത്തിന് സമ്മാനിച്ചത്. പാലാക്കാർ സ്നേഹപൂർവ്വം മാണിസാർ എന്നു വിളിച്ച ആ മഹാ വ്യക്തിത്വത്തിന് മത രാഷ്ട്രീയ രംഗങ്ങളിൽ വൻ സുഹൃദ് വലയമാണ് ഉണ്ടായിരുന്നത്. യുകെയിൽ കെ എം മാണിയുമായി അടുത്ത സൗഹൃദം കാത്തു സൂക്ഷിക്കുന്ന നിരവധി പേർ മലയാളി സമൂഹത്തിലുണ്ട്. പ്രിയ നേതാവിന്റെ വേർപാടിൽ ദു:ഖാർത്തരായി സോഷ്യൽ മീഡിയയിലൂടെ മാണി സാറിന്റെ ഓർമ്മകൾ പങ്കു വയ്ക്കുകയാണ് യുകെ മലയാളികൾ.
കർഷകർക്കും അദ്ധ്വാനവർഗത്തിനുമായി എന്നും മുഴങ്ങിയ ശബ്ദമായിരുന്നു കെ.എം മാണിയുടേത്. അദ്ദേഹത്തിന്റെ കാരുണ്യസ്പർശം നിറഞ്ഞ ഓരോ ഉത്തരവുകളും അനേകരുടെ കണ്ണുനീർ ഒപ്പി. അദ്ദേഹത്തിന്റെ ഓരോ ഒപ്പുകളും ആയിരങ്ങളുടെ ഹൃദയത്തിലാണ് ആശ്വാസമായി ആലേഖനം ചെയ്യപ്പെട്ടത്.
കേരള രാഷ്ട്രീയത്തിൽ ഒരു വൻ പ്രസ്ഥാനമായി നിറഞ്ഞു നിന്ന ബഹുമാനപ്പെട്ട കെ എം മാണിയുടെ വേർപാടിൽ മലയാളം യുകെ ന്യൂസ് അനുശോചനം രേഖപ്പെടുത്തുകയും ആ സ്മരണകൾക്കു മുമ്പിൽ പ്രണാമം അർപ്പിക്കുകയും ചെയ്യുന്നു.
ബിനോയി ജോസഫ്
അസോസിയേറ്റ് എഡിറ്റർ, മലയാളം യുകെ
ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് മുന്നോട്ട് വെച്ച് ഹ്വസ്യകാല ബ്രെക്‌സിറ്റ് ഡിലേ നിര്‍ദേശത്തില്‍ അഭിപ്രായം അറിയിക്കാതെ യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍. ബ്രെക്സിറ്റില്‍ രൂപപ്പെട്ടിരിക്കുന്ന പ്രതിസന്ധികള്‍ പരിഹരിക്കാന്‍ യു.കെയ്ക്ക് ഒരു വര്‍ഷത്തെ കാലതാമസം നിര്‍ദേശിച്ച് യൂറോപ്യന്‍ യൂണിയന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടുസ്‌ക് രംഗത്ത് വന്നിരുന്നു. നിലവിലെ ധാരണപ്രകാരം, ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ (ഇയു) വിടാനുള്ള ഔദ്യോഗിക നടപടിക്രമങ്ങള്‍ 12 നു തുടങ്ങിവെയ്ക്കണം. എന്നാല്‍ യൂറോപ്യന്‍ യൂണിയന്‍ വിഷയത്തില്‍ നിലപാടറിയിച്ച സ്ഥിതിക്ക് തെരേസ മേയ്ക്ക് പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള സമയം ലഭിക്കും. എന്നാല്‍ ദീര്‍ഘകാല ഡിലേ ഭേദഗതിക്ക് വേണ്ടിയല്ല മേയ് ശ്രമങ്ങള്‍ നടത്തുന്നത്. എക്‌സിറ്റ് തിയതി ജൂണ്‍ അവസാനത്തേക്ക് മാറ്റാനാണ് ഇപ്പോള്‍ ഇ.യു നേതാക്കളുടെ അനുവാദം മേയ്ക്ക് ആവശ്യം.

കാര്യങ്ങള്‍ ഒരു മിനിറ്റ് വൈകുന്നത് മേയ്ക്ക് മേല്‍ സമ്മര്‍ദ്ദങ്ങള്‍ വര്‍ദ്ധിപ്പിക്കും. ഹ്രസ്വകാലത്തേക്കല്ല, ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സമയം നീട്ടലാണ് ഇയു നേതൃത്വത്തിനു താല്‍പര്യമെന്നു വ്യക്തമാക്കിക്കൊണ്ടാണു ടുസ്‌കിന്റെ വാഗ്ദാനം. ഇടയ്ക്കിടയ്ക്ക് അഭ്യര്‍ഥനയുമായി എത്താതെ അതിനോടകം ബ്രിട്ടന്‍ എല്ലാ ബ്രെക്സിറ്റ് പ്രശ്നങ്ങളും പരിഹരിക്കണമെന്ന താല്‍പര്യത്തിലാണിത്. എന്നാല്‍ ബ്രെക്‌സിറ്റ് ഒരു വര്‍ഷത്തേക്ക് നീട്ടിവെക്കുന്നത് മേയ് സര്‍ക്കാരിന് വലിയ തലവേദന സൃഷ്ടിച്ചേക്കും. വീണ്ടുമൊരു ജനഹിതം നടത്തണമെന്ന് നേരത്തെ ലേബര്‍ പാര്‍ട്ടി വ്യക്തമാക്കിയിരുന്നു. ഇതിന് ശക്തിപകരാന്‍ ഒരു വര്‍ഷത്തെ ഡീലേയ്ക്ക് സാധിക്കുമെന്നും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായമുണ്ട്. അതുകൊണ്ട് തന്നെ ഒരു വര്‍ഷം ഡിലേ എന്നത് ഒരു സാധ്യതയായി മേയ് പരിഗണിച്ചേക്കില്ല.

ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലുമായും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോയുമായും മേയുടെ സുപ്രധാന ചര്‍ച്ച നടന്ന സ്ഥിതിക്ക് മറ്റു യൂറോപ്യന്‍ നേതാക്കളുടെ അഭിപ്രായം എതിരാവില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ജൂണ്‍ 30 വരെ എക്‌സിറ്റ് സമയം ലഭിച്ചാലും പാര്‍ട്ടിക്കുള്ളിലെ വിമത നീക്കവും ലേബര്‍ പാര്‍ട്ടിയുടെ കടുത്ത വിയോജിപ്പും ഉള്‍പ്പെടെ മേയ്ക്ക് കടമ്പകള്‍ ഏറെയുണ്ട് കടക്കാന്‍. മൂന്ന് തവണയായാണ് പാര്‍ലമെന്റ് മേയുടെ നിര്‍ദേശങ്ങള്‍ നിഷ്‌കരുണം തള്ളിയത്. നാലാമത്തെ ശ്രമത്തിലും മേയ്ക്ക് പാര്‍ലമെന്റിന്റെ അംഗീകാരം ലഭിച്ചില്ലെങ്കില്‍ ബ്രിട്ടനില്‍ ഭരണ പ്രതിസന്ധിയുണ്ടാകുമെന്ന് തീര്‍ച്ചയാണ്.
ലണ്ടന്‍: വിമാനത്താവളങ്ങളുടെ പരിസരങ്ങളില്‍ ഏറ്റവും കൂടുതല്‍ ലാഭം സ്വന്തമാക്കാവുന്ന ബിസിനസുകളിലൊന്നാണ് പാര്‍ക്കിംഗ് സ്ഥലങ്ങളുടെ നടത്തിപ്പ്. അവധി ആഘോഷങ്ങള്‍ക്കും മറ്റുമായി ആഴ്ച്ചകളോ മാസങ്ങളോ ഇതര സ്ഥലങ്ങളിലേക്ക് പോകുന്നവര്‍ക്ക് സുരക്ഷിതമായ പാര്‍ക്കിംഗ് അത്യാവശ്യ ഘടകമാണ്. എന്നാല്‍ ഈ മേഖലയിലും വലിയ തട്ടിപ്പുകള്‍ നടക്കുന്നതായിട്ടാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പരസ്യം നല്‍കിയതില്‍ നിന്നും വിപരീതമായ വാഹനങ്ങള്‍ ചെളിക്കുണ്ടില്‍ പാര്‍ക്ക് ചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ നടത്തിപ്പുക്കാരന് തടവ് ശിക്ഷ. തട്ടിപ്പ് നടത്തിയ അസദ് മാലിക് പാര്‍ക്കിംഗ് ഫീയായി ഉപഭോക്താക്കളില്‍ നിന്ന് വെട്ടിച്ചത് ഏതാണ്ട് ഒരു മില്യണ്‍ പൗണ്ടാണെന്ന് നേരത്തെ വ്യക്തമായിരുന്നു.

വിമാനയാത്രക്കാര്‍ സുരക്ഷിതമായ പാര്‍ക്കിംഗ് ഒരുക്കുന്നുവെന്ന് കാണിച്ച് മാലിക്കിന്റെ സ്ഥാപനം വിവിധ സ്ഥലങ്ങളില്‍ പരസ്യം ചെയ്തിരുന്നു. പരസ്യം കണ്ട് നൂറിലധികം പേര്‍ പാര്‍ക്കിംഗിനായി മാലിക്കിനെ സമീപിക്കുകയും ചെയ്തു. എന്നാല്‍ മാലിക്ക് പരസ്യത്തില്‍ നല്‍കിയ പ്രദേശമായിരുന്നില്ല യഥാര്‍ത്ഥ പാര്‍ക്കിംഗിനായി ഒരുക്കിയിരുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ചെളിക്കുണ്ടിലാണ് വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരുന്നത്. അവധി ആഘോഷങ്ങള്‍ കഴിഞ്ഞെത്തിയ പലരും മാലിക്കിന് നേരെ പരാതിയുമായി എത്തി. പലരുടെയും വാഹനങ്ങള്‍ക്ക് തകരാറുകള്‍ സംഭവിച്ചതായും പരാതി ഉയര്‍ന്നിട്ടുണ്ട്.

ഏതാണ്ട് ഒരു മില്യണ്‍ പൗണ്ട് തട്ടിപ്പിലൂടെ മാലിക്ക് സ്വന്തമാക്കിയതായിട്ടാണ് കോടതിയില്‍ തെളിഞ്ഞത്. കാറുകള്‍ക്കുണ്ടായി തകരാറ്, വ്യാജ പരസ്യം നല്‍കല്‍ തുടങ്ങി 6ഓളം ചാര്‍ജുകളാണ് മാലിക്കിന് നേരെ രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ ചാര്‍ത്തപ്പെട്ട കുറ്റങ്ങളെല്ലാം ഇയാള്‍ നിഷേധിച്ചെങ്കിലും ഫലമുണ്ടായില്ല. മാലിക്ക് ഏര്‍പ്പെടുത്തിയ പാര്‍ക്കിംഗ് ഏരിയയുടെ ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയതോടെ മറ്റു ചില ഉപഭോക്താക്കളും പരാതിയുമായി എത്തിയിരുന്നു.
ലണ്ടന്‍: ജാലിയന്‍ വാലാ ബാഗ് കൂട്ടക്കൊലയില്‍ ഖേദം പ്രകടിപ്പിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്. ജാലിയന്‍ വാലാ ബാഗില്‍ എന്താണ് സംഭവിച്ചതെന്ന് കൃത്യമായ ബോധ്യം ഞങ്ങള്‍ക്കുണ്ട് അതുകൊണ്ട് ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലകളിലൊന്നിന് അഗാതമായ ഖേദ പ്രകടപ്പിക്കുന്നുവെന്നും എന്നും ബ്രിട്ടീഷ് പാര്‍ലമെന്റില്‍ തെരേസ മേ പറഞ്ഞു. മേയുടെ പ്രസ്താവന ജാലിയന്‍ വാലാ ബാഗ് കൂട്ടക്കൊലയുടെ നൂറാം വാര്‍ഷികത്തിലാണെന്ന പ്രത്യേകത കൂടിയുണ്ട്. ബ്രിട്ടീഷ് ചരിത്രത്തിലെ മായ്ക്കാന്‍ കളയാത്ത കളങ്കമാണ് അമൃത്സറിലെ ജാലിയന്‍ വാലാ ബാഗില്‍ സംഭവിച്ചതെന്ന് ചരിത്രകാരന്മാര്‍ പറയുന്നു. പ്രതിപക്ഷ നേതാവും ലേബര്‍ പാര്‍ട്ടി നേതാവുമായി ജെറമി കോര്‍ബനാണ് ജാലിയാന്‍ വാലാബാഗ് സംഭവത്തില്‍ രാജ്യം നിരുപാധികം മാപ്പ് പറയണം എന്ന് ആവശ്യപ്പെട്ടത്.

1919, ഏപ്രില്‍ 13 സിഖുകാരുടെ ബൈശാഖി ഉത്സവ ദിനമായിരുന്നു. അന്ന് അമൃത് സറിനടുത്തുള്ള ജാലിയന്‍വാലാബാഗ് മൈതാനത്തില്‍ പോലീസ് അതിക്രമങ്ങളില്‍ പ്രതിഷേധിക്കാന്‍ ഒരു പൊതുയോഗം സംഘടിപ്പിച്ചു. ആയിരക്കണക്കിനു സിഖുകാരും, മുസ്ലിംമുകളും ഹിന്ദുക്കളും അന്ന് ജാലിയന്‍ വാലാബാഗിലെ മൈതാനിയില്‍ തടിച്ചുകൂടിയിരുന്നു. ഇംഗ്ലീഷ് യുവതിയെ ഹിന്ദു ദൈവങ്ങളോട് ഉപമിച്ച ജനറല്‍ ഡയറുടെ പ്രസ്താവന ഒരു പാട് പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇന്ത്യാക്കാരോടുള്ള ബ്രിട്ടന്റെ തരംതാണ വിവേചനമായാണ് ഇന്ത്യന്‍ സമൂഹം ആ പ്രസ്താവനയെ കണ്ടത്. ബ്രിട്ടീഷ് ഉദ്യോഗസ്ഥന്റെ ഈ പ്രസ്താവനക്കെതിരേ സമാധാനമായി പ്രതിഷേധിക്കാനാണ് അന്ന് ആ യോഗം കൂടിയത്.

യോഗം തുടങ്ങി ഏതാണ്ട് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍, അന്ന് അമൃത് സറിലെ സൈനിക കമാന്‍ഡറായിരുന്ന ജനറല്‍ റജിനാള്‍ഡ് ഡയര്‍, 90 അംഗങ്ങള്‍ വരുന്ന ഒരു ചെറിയ സായുധസേനയുമായി മൈതാനം വളഞ്ഞു. യന്ത്രവത്കൃതതോക്കുകള്‍ ഘടിപ്പിച്ച രണ്ട് വാഹനങ്ങള്‍കൂടി ആ സേനയോടൊപ്പം ഡയര്‍ കൊണ്ടുവന്നിരുന്നു. എന്നാല്‍ മൈതാനത്തിലേക്കുള്ള വഴി തീരെ ചെറുതായിരുന്നതിനാല്‍ ആ വാഹനങ്ങള്‍ അകത്തേക്ക് പ്രവേശിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. ജാലിയന്‍വാലാബാഗ് മൈതാനം മതിലുകളാല്‍ ചുറ്റപ്പെട്ടതാണ്, മൈതാനത്തിലേക്കുള്ള വാതിലുകള്‍ തീരെ ഇടുങ്ങിയതുമാണ് അതില്‍ തന്നെ പലതും സ്ഥിരമായി അടച്ചിട്ടിരിക്കുകയുമാണ്. പ്രധാന വാതിലാണ് താരതമ്യേന വലിപ്പം കൂടിയതെങ്കിലും, ആ പ്രവേശനവാതില്‍ ഡയര്‍ സൈനികരെക്കൊണ്ടും വാഹനത്തെക്കൊണ്ടും അടച്ചിരുന്നു.

യോഗം പിരിഞ്ഞുപോകാന്‍ മുന്നറിയിപ്പു നല്‍കാതെ തന്നെയാണ് ഡയര്‍ വെടിവെപ്പിന് ഉത്തരവിട്ടത്. മീറ്റിങ്ങ് പിരിച്ചുവിടുക എന്നതിലുപരി ഇന്ത്യാക്കാരെ ഒരു പാഠം പഠിപ്പിക്കുവാനായിരുന്നു ആ നടപടിയെന്ന് ഡയര്‍ പിന്നീട് പറയുകയുണ്ടായി. വെടിക്കോപ്പുകള്‍ തീരുന്നതുവരെ വെടിവെക്കാന്‍ ഭടന്മാര്‍ക്ക് ഉത്തരവ് നല്‍കി. 1,650 തവണയാണ് പട്ടാളക്കാര്‍ ജനക്കൂട്ടത്തിനു നേരെ വെടിവെച്ചത്. സംഭവത്തിനുശേഷം ഒഴിഞ്ഞു കിടന്ന തിരകളുടെ പൊതികളില്‍ നിന്നുമാണ് ഈ കണക്ക് പിന്നീട് ലഭിച്ചത്. അപ്രതീക്ഷിതമായി വന്ന ഈ ദുരന്തത്തില്‍ നിന്നും രക്ഷപ്പെടാനായി, ജനങ്ങള്‍ കൂട്ടത്തോടെ മൈതാനത്തിനകത്തുള്ള ഒരു ചെറിയ കിണറിലേക്ക് ചാടി. 120 മൃതശരീരങ്ങളാണ് ഈ ചെറിയ കിണറില്‍ നിന്നുമാത്രമായി ലഭിച്ചത്.

വെടിവെപ്പില്‍ മരണമടഞ്ഞവരുടെ എണ്ണത്തെക്കുറിച്ച് ഇപ്പോഴും തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. 379 പേര്‍ വെടിവെപ്പില്‍ മരിച്ചുവെന്നാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ പറഞ്ഞത്. എന്നാലിത് 1800ല്‍ ഏറെയായിരുന്നു എന്ന് ഇതിനെക്കുറിച്ച് പഠിച്ച കോണ്‍ഗ്രസ്സിന്റെ കണക്കുകള്‍ പറയുന്നു. സംഭവത്തിനുശേഷം മാസങ്ങള്‍കഴിഞ്ഞ് വെടിവെപ്പില്‍ മരിച്ചവരുടെ എണ്ണം കൃത്യമായി കണക്കാക്കാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങി. തങ്ങളുടെ കുടുംബത്തില്‍ നിന്നും ജാലിയന്‍വാലാബാഗ് വെടിവെപ്പില്‍ മരിച്ചവരുണ്ടെങ്കില്‍ അവരുടെ പേരുവിവരം സ്വയമേവ സര്‍ക്കാരിനു സമര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. ഫലപ്രദമായ ഒരു നടപടിയല്ലായിരുന്നു ഇത്. തങ്ങളുടെ പേരുവിവരം പുറത്തറിഞ്ഞാല്‍ കൂടുതല്‍ നടപടി ഉണ്ടായേക്കുമെന്ന് കരുതി കുറേയെറെ ആളുകള്‍ ഈ സന്നദ്ധപ്രവര്‍ത്തനത്തിനു മുതിര്‍ന്നില്ല. ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ കണക്കുകളേക്കാള്‍ വളരെ ഉയര്‍ന്നതാണ് യഥാര്‍ത്ഥമരണ സംഖ്യ എന്ന് ദൃക്‌സാക്ഷികള്‍ പിന്നീട് വെളിപ്പെടുത്തുകയുണ്ടായി.
ന്യൂസ് ഡെസ്ക്
കേരളം കണ്ട ഏറ്റവും വലിയ വിലാപയാത്ര പുരോഗമിക്കുന്നു. കേരള രാഷ്ട്രീയത്തിലെ അതികായൻ കെ.എം മാണിയുടെ അന്ത്യയാത്ര കോട്ടയത്തേക്ക് നീങ്ങുകയാണ്. എറണാകുളത്ത് നിന്ന് പുറപ്പെട്ട് 11 മണിക്കൂർ കഴിഞ്ഞപ്പോൾ വിലാപയാത്ര ഏറ്റുമാനൂരിൽ എത്തി.
വൻ ജനാവലിയാണ് തിരുനക്കര മൈതാനത്ത് പ്രിയനേതാവിനെ ഒരുനോക്ക് കാണാൻ കാത്തിരിക്കുന്നത്. വിലാപയാത്ര കടന്നുപോകുന്ന വഴിയിലുടനീളം കൈയിൽ പൂക്കളുമായി ജനം കാത്തുനിൽക്കുകയാണ്. എല്ലാവർക്കും അന്ത്യാഞ്ജലി അർപ്പിക്കാൻ സൗകര്യം ഒരുക്കിയാണ് വിലാപയാത്ര നീങ്ങുന്നത്. ഇതുമൂലം വിലാപയാത്ര ഇനിയും മണിക്കൂറുകൾ വൈകുമെന്നാണ് സൂചന.
മുഖ്യമന്ത്രി പിണറായി വിജയൻ കടുത്തുരുത്തിയിൽ മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിച്ചു. മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ, സ്പീക്കർ പി ശ്രീരാമകൃഷ്ണൻ തുടങ്ങിയവരും അന്ത്യാഞ്ജലി അർപ്പിക്കാനെത്തി.
കോട്ടയം തിരുനക്കര മൈതാനത്ത് കെ.എം മാണിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻ മന്ത്രിമാരായ കെ.സി ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവർ അടക്കമുള്ള നേതാക്കൾ എത്തിയിട്ടുണ്ട്.
ലണ്ടന്‍: ഇംഗ്ലണ്ടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി കാലഘട്ടമാണ് വരാന്‍ പോകുന്നതെന്ന് ഗവേഷകരുടെ മുന്നറിയിപ്പ്. നിലവിലെ സാഹചര്യങ്ങള്‍ക്ക് സമാനമായി കുടിയേറ്റക്കാരുടെ ഒഴുക്ക് തുടര്‍ന്നാല്‍ പത്ത് വര്‍ഷത്തിനുള്ളില്‍ ഇംഗ്ലണ്ടിലെ ജനസംഖ്യ 60 മില്യണിലധികമാവുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അവസാനം ലഭ്യമാകുന്ന കണക്കുകള്‍ പ്രകാരം 56.4 മില്യണാണ് ഇംഗ്ലണ്ടിലെ ജനസംഖ്യ ഇത് 2029ല്‍ 60 മില്യണ്‍ കടക്കും. സൗത്ത് ഈസ്റ്റ്, ലണ്ടനെ കാത്തിരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിഘട്ടമാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ഈ പ്രദേശങ്ങളിലേക്കാണ് ഏറ്റവും കൂടുതല്‍ കുടിയേറ്റം നടക്കുന്നത്. പോപുലേഷന്‍ ഡെന്‍സിറ്റി വര്‍ധിക്കുന്നത് പലവിധങ്ങളായ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കും.

2018 സെപ്റ്റംബര്‍ വരെയുള്ള പന്ത്രണ്ട് മാസങ്ങളില്‍ മാത്രം ഉണ്ടായ കുടിയേറ്റം 283,000 ആണ്. ഇത് സര്‍വ്വകാല റെക്കോര്‍ഡിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത് ആശങ്കയുണ്ടാക്കുന്നതായി അനലിസ്റ്റുകള്‍ പറയുന്നു. 2029ല്‍ ലണ്ടനിലെ മാത്രം ജനസംഖ്യ 10 മില്യണലധികം ആവുമെന്നാണ് അനലിസ്റ്റുകള്‍ നല്‍കുന്ന സൂചന. കുടിയേറ്റം ശരാശരിയില്‍ നിന്നും താഴേക്ക് പോയാല്‍ മാത്രമെ ജനസംഖ്യാ വര്‍ദ്ധനവിന്റെ കാര്യത്തില്‍ എന്തെങ്കിലും കുറവ് സംഭവിക്കുകയുള്ളു. ജനന-മരണ നിരക്കുകളും ആയൂര്‍ദൈര്‍ഘ്യവുമാണ് ജനസംഖ്യാ വര്‍ദ്ധനവുമായി ബന്ധപ്പെട്ട് പരിശോധിക്കേണ്ട മറ്റുകാര്യങ്ങള്‍.

കുടിയേറ്റം സമാന രീതിയില്‍ തുടര്‍ന്നാല്‍ 13 വര്‍ഷത്തിനുള്ളില്‍ ബ്രിട്ടന്‍ ഫ്രാന്‍സിനെ പിന്നിലാക്കി യൂറോപ്പിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമായി മാറുമെന്നാണ് അനലിസ്റ്റുകള്‍ മുമ്പ് പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ ജനസംഖ്യാ സാന്ദ്രതയുടെ കാര്യത്തില്‍ ബ്രിട്ടന്‍ ഒന്നാം സ്ഥാനത്തായിരുന്നു. യൂറോപ്പ് ജനസംഖ്യയില്‍ ഒന്നാം സ്ഥാനത്തുള്ള ജര്‍മ്മനിയെയും ബ്രിട്ടന്‍ 2050ഓടെ മറികടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നോര്‍ത്ത് ഈസ്റ്റ് ലണ്ടനിലാവും ഏറ്റവും കൂടുതല്‍ പ്രതിസന്ധിയുണ്ടാവുക. ജനസാന്ദ്രത കൂടുന്നതിന് അനുശ്രുതമായി വലിയ പ്രതിസന്ധികളിലേക്ക് കാര്യങ്ങള്‍ നീങ്ങും.
ലണ്ടന്‍: ബ്രെക്‌സിറ്റില്‍ രൂപപ്പെട്ടിരിക്കുന്ന പ്രതിസന്ധികള്‍ പരിഹരിക്കാന്‍ യു.കെയ്ക്ക് ഒരു വര്‍ഷത്തെ കാലതാമസം അനുവദിച്ച് യൂറോപ്യന്‍ യൂണിയന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടുസ്‌ക്. നിലവിലെ ധാരണപ്രകാരം, ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ (ഇയു) വിടാനുള്ള ഔദ്യോഗിക നടപടിക്രമങ്ങള്‍ 12 നു തുടങ്ങിവയ്ക്കണം. എന്നാല്‍ യൂറോപ്യന്‍ യൂണിയന്‍ വിഷയത്തില്‍ നിലപാടറിയിച്ച സ്ഥിതിക്ക് തെരേസ മേയ്ക്ക് പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള സമയം ലഭിക്കും. എന്നാല്‍ ഇക്കാര്യത്തില്‍ ബ്രെക്‌സിറ്റ് അനുകൂലികള്‍ എങ്ങനെ പ്രതികരിക്കുമെന്നതിനെക്കുറിച്ച് കൃത്യമായ ധാരണയില്ല. ബ്രെക്‌സിറ്റില്‍ തെരേസ മേയ് നയങ്ങള്‍ക്കെതിരെ സ്വന്തം പാര്‍ട്ടിയില്‍ തന്നെ വിമതനീക്കങ്ങള്‍ ശക്തമായാല്‍ കാര്യങ്ങള്‍ ഭരണ പ്രതിസന്ധിയിലേക്ക് നീങ്ങും. ഒരു പൊതുതെരഞ്ഞെടുപ്പിന് തന്നെ രാജ്യം സാക്ഷിയാകുമെന്നാണ് നിരീക്ഷകരുടെ മുന്നറിയിപ്പ്.

വര്‍ഷം വരെ നീട്ടാനുള്ള സന്നദ്ധത വ്യക്തമാക്കി യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡോണള്‍ഡ് ടുസ്‌ക് നിര്‍ദേശം മുന്നോട്ടുവച്ചതും ശ്രദ്ധേയമായിരിക്കുകയാണ്. ഹ്രസ്വകാലത്തേക്കല്ല, ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സമയം നീട്ടലാണ് ഇയു നേതൃത്വത്തിനു താല്‍പര്യമെന്നു വ്യക്തമാക്കിക്കൊണ്ടാണു ടുസ്‌കിന്റെ വാഗ്ദാനം. ഇടയ്ക്കിടയ്ക്ക് അഭ്യര്‍ഥനയുമായി എത്താതെ അതിനോടകം ബ്രിട്ടന്‍ എല്ലാ ബ്രെക്സിറ്റ് പ്രശ്നങ്ങളും പരിഹരിക്കണമെന്ന താല്‍പര്യത്തിലാണിത്. തെരേസ മേ എന്നു കരാര്‍ പാസാക്കിയെടുക്കുന്നോ അന്ന് കാലപരിധി അവസാനിപ്പിച്ച് ഉടനടി ബ്രെക്‌സിറ്റ് നടപടികളിലേക്കു കടക്കുംവിധമുള്ള ഉദാര സമീപനവുമാണിത്. ടുസ്‌കിന്റെ നിര്‍ദേശം പക്ഷേ, ചില ഇയു നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്.

രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലുമായും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോയുമായും ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയുടെ സുപ്രധാന ചര്‍ച്ച നടത്തിയിരുന്നു. പിന്നാലെയാണ് കാലതാമസം അനുവദിച്ച് യൂറോപ്യന്‍ യൂണിയന്‍ രംഗത്ത് വന്നിരിക്കുന്നത്. പാര്‍ലമെന്റില്‍ പലവട്ടം പരാജയപ്പെട്ട ബ്രെക്‌സിറ്റ് കരാറില്‍ ഒരു വിട്ടുവീഴ്ചയുമില്ലാത്ത വാശിയോടെ തെരേസ മേ മുന്നോട്ട് പോയാല്‍ വിമത നീക്കങ്ങളും പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കും യു.കെ സാക്ഷിയാകും. അതല്ല കൃത്യമായ മാറ്റങ്ങളോടെ ബ്രെക്‌സിറ്റ് നയരേഖ പുനര്‍പരിശോധിച്ചാല്‍ മേയ്ക്ക് കൂടുതല്‍ സാധ്യതകളുണ്ടാകും. ഡീല്‍ പാര്‍ലമെന്റില്‍ പാസായാല്‍ രാജിവെക്കാമെന്ന് മേയ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ലണ്ടന്‍: നാടുകടത്താന്‍ വിധിക്കപ്പെട്ട വിദേശ കുറ്റവാളി രാജ്യത്ത് തുടരണമെന്ന് ജഡ്ജി. 29കാരനായ ടര്‍ക്കിഷ് പൗരനായ ടോള്‍ഗ ബിന്‍ഗ്യാഗ രാജ്യത്ത് തുടരേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാണിച്ചത്. ഏതാണ്ട് 9 വയസ് പ്രായമുള്ളപ്പോഴാണ് ടോള്‍ഗ കുടുംബത്തോടപ്പം യു.കെയിലെത്തുന്നത്. വളരെക്കാലം യു.കെയില്‍ ജീവിച്ചതിന് ശേഷം ഇയാളുടെ കുടുംബത്തിന് പൗരത്വം ലഭിച്ചു. എന്നാല്‍ ടോള്‍ഗയ്ക്ക് മാത്രം പൗരത്വം ലഭിച്ചില്ല. ഇയാള്‍ പൗരത്വത്തിന് വേണ്ടി ശ്രമിച്ചിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതിനിടയ്ക്ക് നിരവധി കുറ്റകൃത്യങ്ങളില്‍ ടോള്‍ഗ പങ്കാളിയായി. വീട്ടുകള്‍ കുത്തിപ്പൊളിച്ച് മോഷണം നടത്തുക, പിടിച്ചുപറി, അടിപിടി തുടങ്ങിയ കേസുകളിലെല്ലാം ഇയാള്‍ പിടിക്കപ്പെടുകയും ചെയ്തു.

201ലാണ് ഇയാളുടെ കുടുംബത്തിന് പൗരത്വം ലഭിക്കുന്നത്. വിവിധ കേസുകളിലായി തുടര്‍ച്ചായായി പിടിക്കപ്പെട്ടതോടെ ഇയാളെ നാടുകടത്താന്‍ 2014ല്‍ ഹോം ഓഫീസ് തീരുമാനിച്ചിരുന്നു. എന്നാല്‍ ചില നിയമകുരുക്കുകളില്‍പ്പെട്ട് അന്ന് സാധിച്ചില്ല. പല കേസുകളിലും അപ്പീല്‍ നിലനില്‍ക്കുന്നതിനാലാണ് അന്ന് ഇയാളെ നാടുകടത്താന്‍ കഴിയാഞ്ഞത്. 2016ല്‍ പുറത്തുവന്ന ഒരു വിധിയില്‍ രാജ്യത്ത് വളര്‍ന്നുവന്ന ക്രിമിനലാണ് ഇയാളെന്നും യു.കെയില്‍ തന്നെ തുടരട്ടെയെന്നും വ്യക്തമാക്കുന്നുണ്ട്. വിധി പ്രസ്താവിക്കവെ ജഡ്ജി ഇവാന്‍ റൂത്ത് നടത്തിയ നിരീക്ഷണങ്ങള്‍ ശ്രദ്ധേയമായിരുന്നു. ലണ്ടനില്‍ നിരവധി യുവാക്കളെ കുറ്റവാളികളാക്കി മാറ്റുന്ന തരത്തിലുള്ള ഗ്യാംഗ് സംസ്‌കാരം വളര്‍ന്നു വരുന്നുണ്ട്. യുവാക്കളുടെ ഭാവിയില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ള കാര്യമാണെതെന്നും ഇവാന്‍ റൂത്ത് ചൂണ്ടിക്കാണിച്ചിരുന്നു.

പ്രതിയുടെ പൂര്‍വ്വകാല ചരിത്രം പരിശോധിക്കുമ്പോള്‍ നോര്‍ത്ത് ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചിരുന്ന ‘ഗെറ്റ് മണി ഗ്യാംഗ്’ എന്ന ഗ്രൂപ്പുമായി ചേര്‍ന്ന് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതായി വ്യക്തമായിട്ടുണ്ട്. യു.കെയില്‍ വളര്‍ന്ന ഒരു വ്യക്തിയെന്ന നിലയില്‍ പ്രതിയുടെ സാമൂഹികവും സാംസ്‌കാരികവുമായി വളര്‍ച്ചയില്‍ രാജ്യത്തെ ഗ്യാംഗ് സംസ്‌കാരം നിര്‍ണായക സ്വാധീനം ചെലുത്തിയതായി വ്യക്തമാവുന്നുണ്ട്. ഇത് തന്നെയാണ് ഇയാളുടെ സാമൂഹിക ഇടപെടലിന് രാജ്യവുമായുള്ള പങ്കെന്ന് ജഡ്ജ് റൂത്ത് ചൂണ്ടിക്കുന്നു. നിലവില്‍ ടോള്‍ഗ നല്‍കിയ അപ്പീല്‍ കോടതി പരിഗണിച്ചുവരികയാണ്. ഇയാളെ ഇതുവരെ നാടുകടത്തിയിട്ടില്ലെന്ന് ഹോം ഓഫീസും വ്യക്തമാക്കിയിട്ടുണ്ട്.
ബിനോയി ജോസഫ്
പാലായുടെ സ്വന്തം മാണിസാർ വിട പറഞ്ഞു.. പാലാക്കാരുടെ ജീവനായ കെ എം മാണി പൊടുന്നനെ നിത്യതയിലേയ്ക്ക് പറന്നകന്നു. കേരളം കണ്ട അതിപ്രഗത്ഭനായ രാഷ്ട്രീയാചാര്യൻ… വാക് ധോരണി കൊണ്ടും നവീനമായ ആശയങ്ങൾ കൊണ്ടും പാണ്ഡിത്യം കൊണ്ടും സംസ്ഥാന ചരിത്രത്തിൽ നിറഞ്ഞു നിന്ന മഹാനായ നേതാവ്… ലക്ഷ്യത്തിലേയ്ക്ക് ഉറച്ച കാൽവയ്പുകളുമായി മുൻപോട്ട് കുതിച്ച സാധാരണ ജനങ്ങളുടെ പടനായകൻ.. തലയുയർത്തി മന്ദസ്മിതവുമായി ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന വിശിഷ്ട വ്യക്തിത്വം.
പാലായോട് എന്നും വിധേയത്വം പുലർത്തിയ ഭരണാധികാരിയായിരുന്നു മാണി സാർ. പാലാക്കാർ ഹൃദയത്തിൽ സൂക്ഷിക്കുന്ന വികാരമാണ് മാണിസാർ. തലമുറകളായി പകർന്നു നല്കപ്പെട്ട ഒരു പേരാണത്. പാലാ ലോകപ്രശസ്തമെങ്കിൽ അതിന്റെ ക്രെഡിറ്റ് കരിങ്ങോഴയ്ക്കൽ കുഞ്ഞു മാണി എന്ന മാണി സാറിന് തന്നെ.. സംഘാടന മികവിലൂടെയും അസാമാന്യമായ വ്യക്തിത്വത്തിലൂടെയും തന്നിലേയ്ക്കും താൻ നേതൃത്വം കൊടുത്ത പ്രസ്ഥാനത്തിലേയ്ക്കും ആയിരങ്ങളെയാണ് മാണിസാർ ആകർഷിച്ചത്.
കർഷകർക്കും അദ്ധ്വാനവർഗത്തിനുമായി എന്നും മുഴങ്ങിയ ശബ്ദമായിരുന്നു കെ.എം മാണിയുടേത്. അദ്ദേഹത്തിന്റെ കരസ്പർശം പതിഞ്ഞ ഓരോ ഉത്തരവുകളും അനേകരുടെ കണ്ണുനീർ ഒപ്പി. അദ്ദേഹത്തിന്റെ ഓരോ ഒപ്പുകളും ആയിരങ്ങളുടെ ഹൃദയത്തിലാണ് ആശ്വാസമായി ആലേഖനം ചെയ്യപ്പെട്ടത്. വൈദ്യുതി വിപ്ളവം മുതൽ കാരുണ്യ പദ്ധതി വരെ കേരള ജനതയ്ക്കായി അദ്ദേഹം ഒരുക്കി.
രാഷ്ട്രീയ തന്ത്രങ്ങളും നയതന്ത്രജ്ഞതയും ഉയർന്ന കാഴ്ചപ്പാടുകളുമായി അരനൂറ്റാണ്ടിലേറെ കേരള രാഷ്ടീയത്തിലെ അതികായനായി മാണിസാർ വിരാജിച്ചു. മധ്യ തിരുവിതാംകൂറിന്റെ രാഷ്ട്രീയ ഭൂപടത്തിൽ എന്നും പ്രഥമസ്ഥാനം അലങ്കരിക്കുന്ന പ്രസ്ഥാനമായി കേരള കോൺഗ്രസിനെ അദ്ദേഹം വളർത്തി. ആയിരക്കണക്കിന് യുവാക്കളെയാണ് ആ പ്രസ്ഥാനം കേരളത്തിന്റെ രാഷ്ട്രീയക്കളരിലേയ്ക്ക് കൈപിടിച്ചു നയിച്ചത്. കെ.എം മാണി എന്നാൽ വെറുമൊരു രാഷ്ടീയ നേതാവായിരുന്നില്ല, മറിച്ച് ഈ തലമുറ ദർശിച്ച ഒരു അനിതരസാധാരണമായ പ്രസ്ഥാനവും പ്രതിഭാസവുമായിരുന്നു.
ഗ്ലാസ് നോസ്റ്റും പെരിസ്ട്രോയിക്കയും ഇന്ത്യൻ ജനതയ്ക്ക് പരിചയപ്പെടുത്തിയ രാഷ്ട്രീയ ഭീമാചാര്യൻ. കേരളത്തിന്റെ ഖജനാവിനെ ഏറ്റവും കാലം നിയന്ത്രിച്ച ധനകാര്യ മന്ത്രി… ആഭ്യന്തരവും റവന്യൂവും നിയമവും വൈദ്യുതിയും ജലസേചനവും തുടങ്ങിയ മിക്ക വകുപ്പുകളും അനായാസം കൈകാര്യം ചെയ്ത മാനേജ്മെന്റ് വിദഗ്ദനായിരുന്നു കെ.എം മാണി. മികച്ച പാർലമെന്റേറിയനായും നിയമ വിദഗ്ദ്ധനായും അദ്ദേഹം പേരെടുത്തു. ഇടത് വലത് പക്ഷങ്ങളോടൊപ്പം അധികാരം പങ്കിട്ട് നാടിനെ സേവിച്ച, അദ്ധ്വാന വർഗ്ഗസിദ്ധാന്തം രചിച്ച കർഷക നേതാവായിരുന്നു അദ്ദേഹം.
പാലായെ സ്വന്തം ജീവനെപ്പോലെ സ്നേഹിച്ചു മാണിസാർ. അവരുടെ ദുഃഖങ്ങളിലും സന്തോഷത്തിലും ഒരു മുതിർന്ന കാരണവരായി ഓടിയെത്തിയിരുന്ന മാണി സാർ. അതെ പാലായെന്ന വലിയ കുടുംബത്തിന്റെ വഴികാട്ടിയായ കുടുംബനാഥനായിരുന്നു അദ്ദേഹം. തന്റെ മണ്ഡലത്തിലുള്ളവരെ അടുത്തറിഞ്ഞ് പേരുവിളിച്ച് സംവദിച്ചിരുന്ന നേതാവായിരുന്നു മാണിസാർ. അദ്ദേഹത്തിന്റെ അനുഗ്രഹ സ്പർശമേറ്റുവാങ്ങാത്ത ജനങ്ങൾ പാലാമണ്ഡലത്തിൽ ഉണ്ടാവാനിടയില്ല.
ഏവർക്കും മാതൃകയായ ഒരു പൊതു പ്രവർത്തകനായിരുന്നു കെ.എം മാണി. എല്ലാ മതസ്ഥരെയും സ്നേഹത്തോടെ ആശ്ളേഷിച്ച വ്യക്തിത്വം. എല്ലാ മത രാഷ്ട്രീയ നേതാക്കളുമായും അടുത്ത സൗഹൃദം പുലർത്തിയിരുന്ന അദ്ദേഹം കേരള രാഷ്ട്രീയ തട്ടകത്തിൽ അനിഷേധ്യ സാന്നിധ്യമായിരുന്നു. താൻ നേതൃത്വം കൊടുത്ത പ്രസ്ഥാനം പലതവണ പിളർന്നപ്പോഴും അണികളെ ഒപ്പം നിർത്തി രാഷ്ട്രീയ മുഖ്യധാരയിൽ നിർണായക ശക്തിയാകുവാൻ അദ്ദേഹത്തിന് കഴിഞ്ഞു.
സ്വന്തം ജനതയെ എന്നും സ്നേഹിച്ച് സംരക്ഷിച്ച മാണിസാർ വിടപറയുമ്പോൾ ഹൃദയത്തിൽ വിങ്ങിപ്പൊട്ടുകയാണ് പാലാ എന്ന കർഷകനാട്. മാണിസാർ ഇല്ലാത്ത പാലാ ആ ജനതയ്ക്ക് ആലോചിക്കാനേ പറ്റുന്നതല്ല. അതെ, പാലാക്കാർക്ക് എം എൽഎയും മന്ത്രിയും പ്രധാനമന്ത്രിയും മാണിസാർ തന്നെയായിരുന്നു.. പ്രഗത്ഭനായ ജനനായകൻ വിട പറയുമ്പോൾ… നിശബ്ദമായി ജനസഹസ്രങ്ങൾ ഹൃദയവേദനയോടെ കണ്ണീർ പൊഴിക്കുന്നു. പാലാ കേഴുകയാണ്. അതെ, പാലാക്കാരുടെ എല്ലാമെല്ലാമായ മാണിസാർ… ഇനി ഓർമ്മകളിൽ മാത്രം.