പണം തട്ടിയെടുത്ത് കടന്നുകളയാന്‍ ശ്രമിച്ചയാളെ കാല്‍വെച്ച് വീഴ്ത്തി പിടികൂടി മലയാളി യുവാവ്. ദുബായ് ബെനിയാസ് സ്‌ക്വയര്‍ മാര്‍ക്കറ്റിലാണ് സംഭവം. ബാങ്കില്‍ നിക്ഷേപിക്കാനായി കൊണ്ടുപോകുന്ന നാലുലക്ഷം ദിര്‍ഹം (ഏകദേശം 80 ലക്ഷം രൂപ) തട്ടിയെടുത്ത് കടന്നുകളയാന്‍ ശ്രമിച്ച ഏഷ്യക്കാരനെയാണ് ഇടംകാല്‍വെച്ച് വീഴ്ത്തിയത്.
വടകര വള്ളിയോട് പാറപ്പുറത്ത് ജാഫര്‍ ആണ് സമയോചിത ഇടപെടലിലൂടെ കള്ളനെ പിടികൂടിയത്. റോഡില്‍ ആളുകള്‍ ബഹളംവെക്കുന്നതുകേട്ട് പുറത്തിറങ്ങി നോക്കുമ്പോള്‍ ഒരാള്‍ പൊതിയുമായി അതിവേഗത്തില്‍ ഓടിവരുകയായിരുന്നെന്ന് ജാഫര്‍ പറഞ്ഞു. ”ആദ്യം പിടിക്കാന്‍ ആലോചിച്ചെങ്കിലും തിരിച്ച് ആക്രമിക്കുമോയെന്ന് ഭയന്നാണ് കാല്‍വെച്ച് വീഴ്ത്തിയത്. വീഴുമ്പോഴേക്കും പിന്നാലെയെത്തിയ ആള്‍ക്കൂട്ടം യുവാവിനെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തി പോലീസില്‍ ഏല്‍പ്പിച്ചു”- ജാഫര്‍ കൂട്ടിച്ചേര്‍ത്തു.
സഹോദരന്റെ മാര്‍ക്കറ്റിലുള്ള ജ്യൂസ് കടയില്‍ സഹായിയായി നില്‍ക്കുകയായിരുന്നു ജാഫര്‍. കള്ളനെ കാല്‍വെച്ച് വീഴ്ത്തുന്നതിന്റെ നിരീക്ഷണ ക്യാമറാദൃശ്യം ഇതിനോടകം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു കഴിഞ്ഞു. എന്നാല്‍ പണം തിരികെ ലഭിച്ച ഉടമ നന്ദിവാക്കുപോലും പറയാതെപോയതില്‍ ജാഫറിന് പരിഭവമുണ്ട്.
കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളി നേഴ്സ് ഹൃദയാഘാതം മൂലം മരണമടഞ്ഞു. കോട്ടയം കുറവിലങ്ങാട് സ്വദേശി കൊച്ചിതറ വീട്ടിൽ ആൽവിൻ ആന്റോ (32) ആണ് മരണമടഞ്ഞത്. അൽ റാസി ആശുപത്രി വാർഡ് 8 -ലെ സ്റ്റാഫ് നേഴ്സായിരുന്നു. കഴിഞ്ഞവർഷം കോവിഡ് ബാധയിൽ നിന്ന് രോഗ മുക്‌തനായ ഇദ്ദേഹം തുടർന്നിങ്ങോട്ട് മറ്റു ശാരീരിക പ്രശ്നങ്ങൾ നേരിട്ട് വരികയായിരുന്നു. ഭാര്യ രമ്യ കുവൈറ്റിൽ സ്വകാര്യ ആശുപത്രിയിൽ നഴ്സാണ്. മകൻ ആർവിൻ
ആൽവിൻ ആന്റോയുടെ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ദുബായിലെ അപ്പാര്‍ട്ട്‌മെന്റിന്റെ ബാല്‍ക്കണിയില്‍ പൂര്‍ണനഗ്നരായി ഫോട്ടോയ്ക്ക് പോസ് ചെയ്ത 40 കൗമാരക്കാരികള്‍ക്ക് ഇനി ആറുമാസം ജയിലില്‍ കഴിയാം.
ഇവരില്‍ ഭൂരിഭാഗം പേരും ഉക്രെയിനില്‍ നിന്നാണെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഇതില്‍ 11 പേര്‍ ഉക്രെയിന്‍ സ്വദേശികളാണെന്ന് ദുബായ് വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു.
റഷ്യ, ബെലാറസ്, മോള്‍ഡോവ തുടങ്ങിയ പഴയ സോവിയറ്റ് യൂണിയനിലെ റിപ്പബ്ലിക്കുകളില്‍ നിന്നുള്ളവരാണ് ബാക്കിയുള്ളവര്‍.
ഈ പരിപാടിയുടെ ആസൂത്രകന്‍ എന്നപേരില്‍ അറസ്റ്റിലായ 33 കാരന്‍ റഷ്യന്‍ സ്വദേശിയായ അലക്‌സി കോണ്ട്‌സോവ് ആണെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ വെളിപ്പെടുത്തി.
താന്‍ തൊട്ടടുത്ത അപ്പാര്‍ട്ട്‌മെന്റിലായിരുന്നു എന്നും ഇവരുടെ പ്രകടനം താന്‍ അവിടെനിന്നാണ് പകര്‍ത്തിയതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞതായാണ് വിവരം.
ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത് ഗുരുതരമായ തെറ്റായിപ്പോയതായും ഇയാള്‍ സമ്മതിച്ചു എന്നറിയുന്നു. ഏതായാലും ഇയാള്‍ ജയില്‍ മോചനത്തിനായി നിയമനടപടികള്‍ സ്വീകരിക്കാന്‍ അഭിഭാഷകരെ ഏര്‍പ്പാടാക്കിയിട്ടുണ്ട്.
റഷ്യന്‍ മാധ്യമമായ ഔട്ട്‌ലെറ്റ് ലൈഫ് റിപ്പോര്‍ട്ട് ചെയ്തത് ഏകദേശം 40 മോഡലുകള്‍ ഇതില്‍ പങ്കെടുത്തിരുന്നു എന്നാണ്.
പലരുടെയും പിന്‍ഭാഗം മാത്രം ദൃശ്യമായതിനാല്‍ ആളെ തിരിച്ചറിയാനായിട്ടില്ലെന്നും വിവരമുണ്ട്. ദുബായിലെ മറീന ഏരിയയിലെ ഒരു അപ്പാര്‍ട്ട്‌മെന്റിന്റെ ബാല്‍ക്കണിയിലായിരുന്നു ഈ ഷൂട്ടിംഗ് നടന്നത്.
തൊട്ടടുത്തുള്ള വന്‍ കെട്ടിടങ്ങളിലിരുന്ന പലരും ഇത് കണ്ടിരുന്നു. മാത്രമല്ല അവരില്‍ പലരും ഇത് പകര്‍ത്തുകയും ചെയ്തു.
നഗ്ന വീഡിയോയുടെ ഷൂട്ടിംഗില്‍ പങ്കെടുത്തവരില്‍ ചിലര്‍ മറ്റൊരു ചിത്രത്തില്‍ മുഖം കാണിച്ച് പ്രത്യക്ഷപ്പെടുന്നുണ്ട്.
ഇതില്‍ യാന, ഡയാന എന്നീ രണ്ട് ഉക്രെയിന്‍ മോഡലുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. അവരുടെ ശരീരത്തില്‍ പച്ചകുത്തിയ ഡിസൈന്‍ കണ്ടാണ് അവരെ തിരിച്ചറിഞ്ഞിട്ടുള്ളത്.
മറ്റൊരു ഉക്രെയിന്‍ മോഡലായ ഡാരിയ എന്ന 19 കാരിയേയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഐബ്രൊ സ്റ്റൈലിസ്റ്റ് കൂടിയായ മറ്റൊരു ഉക്രെയിന്‍ മോഡല്‍ ഏകത്രീന, സോഫിയ എന്നിവരും ഈ വീഡിയോയില്‍ ഉണ്ട്.
ഒരു റഷ്യന്‍ ബിസിനസ്സുകാരന്റെ മകളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
ദുബായിലെ നിയമമനുസരിച്ച് പൊതുസ്ഥലത്ത് നഗ്നത പ്രദര്‍ശിപ്പിക്കുന്നതും അശ്ലീല ചുവയുള്ള ആംഗ്യം കാണിക്കുന്നതും അശ്ലീല ചിത്രങ്ങള്‍ പങ്കുവെയ്ക്കുന്നതുമെല്ലാം ക്രിമിനല്‍ കുറ്റമാണ്.
അമേരിക്കയില്‍ നിലവിലുള്ള അഡല്‍റ്റ് വെബ്‌സൈറ്റുകളുടെ ശ്രേണിയില്‍ പെട്ട ഒരു ഇസ്രയേലി വെബ്‌സൈറ്റിനു വേണ്ടിയായിരുന്നു മോഡലുകള്‍ ഷൂട്ട് ചെയ്തതെന്ന് സൂചനയുണ്ട്.
11 ഉക്രെയിന്‍ യുവതികളെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു എന്ന വിവരം ലഭിച്ചിട്ടുണ്ടെന്ന് ഉക്രെയിന്‍ വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്.
ഉക്രെയിന്‍ യുവതികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി രാജ്യം ഇടപെടുമെന്നാണ് കരുതുന്നത്. ഉക്രെയിന്‍ നയതന്ത്ര പ്രതിനിധികള്‍ ഇന്ന് ഉക്രെയിന്‍ യുവതികളെ സന്ദര്‍ശിക്കുമെന്നാണ് ലഭിച്ചിരിക്കുന്ന വിവരം.
ശനിയാഴ്ചയായിരുന്നു സംഭവം നടന്നതെങ്കിലും ഞായറാഴ്ച്ചയോടെയാണ് ഈ നഗ്നവീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
വീണ്ടും ദുബായിയിൽ നിന്നും ഭാഗ്യം കൊയ്ത് അനുഭവവുമായി പ്രവാസി മലയാളി. കോടികൾ സമ്മാനത്തുകയുള്ള ദുബായിയിലെ ലോട്ടറി നറുക്കെടുപ്പിലാണ് മൂവാറ്റുപുഴ സ്വദേശി ജോർജ് തോമസ് വിജയിയായിരിക്കുന്നത്. 10 ലക്ഷം യുഎസ് ഡോളർ ഏകദേശം ഏഴ് കോടി രൂപ സമ്മാനത്തുകയുള്ള ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനെയർ ആന്റ് ഫൈനസ്റ്റ് സർപ്രൈസ് നറുക്കെടുപ്പാണ് ജോർജിനെ തുണച്ചത്.
ദുബായി വിമാനത്താവളത്തിൽ നടന്ന 355ാം നറുക്കെടുപ്പിലാണ് ജോർജ് കോടിപതിയായത്. ജോർജിന്റെ 2016 നമ്പറിലുള്ള ടിക്കറ്റാണ് സമ്മാനം കരസ്ഥമാക്കിയത്.
മൂവാറ്റുപുഴയിലെ കർഷക കുടുംബത്തിലെ അംഗമായ ജോർജ് ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ജീവനക്കാരനാണ്. നാട്ടിൽ ഏറെക്കാലം കൃഷിപ്പണിയുമായി കഴിഞ്ഞ ശേഷമാണ് ജോർജ് വിദേശത്തേക്ക് പോയത്. ഏഴ് വർഷമായി ദുബായിയിൽ താമസിച്ചു വരികയാണ് ജോർജ്.
കുടുംബത്തിന്റെയും ജനിക്കാൻ പോകുന്ന നാലാമത്തെ കുഞ്ഞിന്റെയും ഭാഗ്യമാണ് ഈ നറുക്കെടുപ്പിൽ താൻ വിജയിയാകാൻ കാരണമെന്നാണ് ജോർജ് പ്രതികരിച്ചു.
തൃശ്ശൂർ ചാലക്കുടി സ്വദേശി കുവൈത്തിൽ നിര്യാതനായി. ചാലക്കുടി ഐക്യൂ റോഡ് കുന്നംപുഴ വീട്ടിൽ ജിജോ അഗസ്റ്റിൻ (47) ആണ് മരിച്ചത്. കെ.ഒ.സിയിൽ എൻജിനീയറായിരുന്നു. ഭാര്യ ഡോ. ഷെന്നി മക്കൾ : അന്നറോസ്, ജെന്നിഫർ. പാലക്കാട് എൻഎസ്എസ് എൻജിനീയറിങ് കോളേജ് പൂർവ വിദ്യാർത്ഥിയായ ജിജോ അഗസ്റ്റിൻ കുവൈറ്റ് എൻജിനീയേഴ്സ് ഫോറം സജീവ അംഗമായിരുന്നു. കുടുംബം നാട്ടിലാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാൻ ഒരു മാസത്തോളം എടുക്കും എന്നതിനാലാണ് സംസ്കാരചടങ്ങുകൾ കുവൈറ്റിൽ തന്നെ ഇന്ന് നടത്തപ്പെട്ടത്.
ജിജോ അഗസ്റ്റിൻെറ അകാല വിയോഗത്തിൽ മലയാളം യുകെ ന്യൂസിൻെറ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ രണ്ടാം സമ്മാനമായ 50 ലക്ഷം ദിർഹം (9.98 കോടി രൂപ) കണ്ണൂർ പയ്യന്നൂർ കോതടിമുക്ക് സ്വദേശിയും ബഹ്റൈനിലെ അൽമറായ് കമ്പനി ഏരിയാ സെയിൽസ് മാനേജറുമായ രാമൻ നമ്പ്യാർ മോഹനന് ലഭിച്ചു.
രണ്ടു മക്കളുടെ വിദ്യാഭ്യാസത്തിനും അമ്മയുടെ ചികിത്സയ്ക്കും തുക വിനിയോഗിക്കുമെന്ന് രാമൻ നമ്പ്യാർ പറഞ്ഞു.
26 വർഷമായി ഗൾഫിലുള്ള ഇദ്ദേഹം 11 വർഷമായി ബഹ്റൈനിലാണ്. 2014ൽ ഹൃദയാഘാതംമൂലം ഭാര്യ മരിച്ചു. മൂത്ത മകൻ ചെന്നൈയിൽ എൻജിനീയറിങ് അവസാനവർഷ വിദ്യാർഥിയാണ്. ഇളയ മകൻ ബഹ്റൈനിലുണ്ട്.
ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ ഒരു കോടി ദിർഹം (19.97 കോടി രൂപ) അൽഐനിൽ ഗാരേജ് നടത്തിവരുന്ന ബംഗ്ലദേശ് പൗരൻ ഷാഹിദ് അഹ്മദ് മൗലവി ഫൈസിന് ലഭിച്ചു. ബംഗ്ലദേശിലുള്ള കുടുംബത്തെ യുഎഇയിലേക്കു കൊണ്ടുവരും. മക്കളുടെ ഭാവിക്കായി നല്ലൊരു തുക നിക്ഷേപിക്കും. ബാക്കിയുള്ളത് യുഎഇയിൽ നിക്ഷേപിക്കുമെന്നും ഷാഹിദ് പറഞ്ഞു.
ന്യൂഡൽഹി: ഏപ്രിൽ ഒന്നു മുതൽ ആഭ്യന്തര, അന്താരാഷ്ട്ര വിമാന യാത്രാ നിരക്ക് കൂടും. എയർ സെക്യൂരിറ്റി ഫീസ് വർധിപ്പിച്ചതിനാലാണ് നിരക്ക് വർധിക്കുന്നത്. ആഭ്യന്തര വിമാന ടിക്കറ്റുകളിൽ എയർ സെക്യൂരിറ്റി ഫീസ് 200 രൂപയും അന്താരാഷ്ട്ര സർവീസുകളിൽ 879 രൂപയോളം (പന്ത്രണ്ട് ഡോളറിന് തുല്യമായി ഇന്ത്യൻ രൂപ) ആണ് ഡിജിസിഎ വർധിപ്പിച്ചിരിക്കുന്നത്.
രണ്ടു വയസിന് താഴെയുള്ള കുട്ടികൾ, നയതന്ത്ര സുരക്ഷയുള്ള ഉദ്യോഗസ്ഥർ, കൃത്യനിർവഹണത്തിലുള്ള എയർലൈൻ ജീവനക്കാർ, യുഎൻ സമാധാന സേനയിൽ ഉൾപ്പെട്ടവർ എന്നിവർക്ക് വർധിപ്പിച്ച എയർ സെക്യൂരിറ്റി ഫീസ് ബാധകമല്ലെന്നും ഡിജിസിഎ വ്യക്തമാക്കി. നേരത്തേ ആഭ്യന്തര വിമാനയാത്രയ്ക്ക് 40 രൂപയും അന്താരാഷ്ട്ര യാത്രയ്ക്ക് 114.8 രൂപയുമായിരുന്നു എയർ സെക്യൂരിറ്റി ഫീസ്.
അതിനിടെ, രാജ്യം രണ്ടാം കോവിഡ് തരംഗത്തിന്റെ പിടിയിലായ പശ്ചാത്തലത്തിൽ വിമാനത്താവളങ്ങളിലെ നിയന്ത്രണങ്ങളും ഡിജിസിഎ കടുപ്പിച്ചു. മാസ്ക് ധരിക്കുന്നത് അടക്കം കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്ന യാത്രക്കാർക്ക് എതിരേ തത്സമയം പിഴ ചുമത്താൻ എയർപോർട്ട് അധികൃതർക്ക് ഡിജിസിഎ നിർദേശം നൽകി.
രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. വിവിധ വിമാനത്താവളങ്ങളിൽ കോവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നതായി ഡിജിസിഎ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് വിമാനത്താവളങ്ങളിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ഡിജിസിഐ വിമാനത്താവള അധികൃതർക്ക് നിർദേശം നൽകിയത്.
മാസ്ക് ധരിക്കൽ ഉൾപ്പെടെ വിവിധ കോവിഡ് മാനദണ്ഡങ്ങൾ യാത്രക്കാർ അടക്കമുള്ളവർ കൃത്യമായി പാലിക്കുന്നുണ്ട് എന്ന് അധികൃതർ ഉറപ്പുവരുത്തണം. മാസ്ക് കൃത്യമായാണോ ധരിച്ചിരിക്കുന്നത് എന്നും നിരീക്ഷിക്കണം. സാമൂഹിക അകലം പാലിക്കുന്നുണ്ട് എന്നും ഉറപ്പുവരുത്തണമെന്നും ഡിജിസിഎയുടെ നിർദേശത്തിൽ പറയുന്നു.
നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാത്തവരിൽ നിന്ന് പിഴ ഈടാക്കാനുള്ള സാധ്യത പരിശോധിക്കണമെന്ന് ഡിജിസിഎ നിർദേശിച്ചത്. ഇതിനായി നിയമത്തിന്റെ സാധ്യത പരിശോധിക്കണം. പോലീസിന്റെ സഹായം തേടണമെന്നും ഡിജിസിഎയുടെ നിർദേശത്തിൽ പറയുന്നു.
ബന്ധുവിനാൽ ചതിക്കപ്പെട്ട് ലഹരിമരുന്ന് കേസില്‍ ഖത്തര്‍ ജയിലില്‍ കഴിഞ്ഞിരുന്ന മുംബൈ സ്വദേശികളായ ദമ്പതികളെ ഖത്തർ അപ്പീൽ കോടതി വെറുതെ വിട്ടു. ഖത്തറിലെ സുഹൃത്തിന് നൽകാൻ ബന്ധു ഏൽപ്പിച്ച പൊതിയിൽ ലഹരിമരുന്നാണെന്ന് കണ്ടെത്തിയതിനെത്തുടർന്നായിരുന്നു 10വർഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. ഒന്നരവർഷത്തിലേറെയായി തുടരുന്ന നിയമപോരാട്ടത്തിനൊടുവിലാണ് ജയിൽമോചനം.
2019 ജൂലായിലാണ് മുംബൈ സ്വദേശികളായ മുഹമ്മദ് ഷഫീഖ്, ഭാര്യ ഒനീബ ഖുറേഷി എന്നിവര്‍ ലഹരിമരുന്ന് കേസില്‍ ദോഹ വിമാനത്താവളത്തിൽ വച്ച് പിടിയിലായത്. ഇവരുടെ ലഗേജില്‍ നിന്ന് 4.1 കിലോഗ്രാം ഹാഷിഷ് പൊലീസ് കണ്ടെത്തിയിരുന്നു. ഖത്തറിലെ സുഹൃത്തിന് കൈമാറാൻ ബന്ധുവായ സ്ത്രീ ഏൽപ്പിച്ച പൊതി ലഹരിമരുന്നാണെന്ന് തിരിച്ചറിയാതെയായിരുന്നു ഇരുവരും ദോഹയിലെത്തിയത്. മധുവിധു ആഘോഷിക്കാനെത്തിയതാണെന്നും ചതിക്കപ്പെടുകയായിരുന്നുവെന്നും ഇരുവരും കോടതിയെ അറിയിച്ചു.
വിചാരണയ്ക്കൊടുവിൽ കീഴ്കോടതി ഇരുവർക്കും 10 വർഷത്തെ തടവുശിക്ഷ വിധിച്ചു. ഖത്തർ സെന്‍ട്രല്‍ ജയിലില്‍ കഴിയവെ ഒനിബ പെണ്‍കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. നിരപരാധികളെന്ന് വ്യക്തമാക്കി ദമ്പതികള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി, കേസ് വീണ്ടും പരിഗണിക്കാൻ അപ്പീൽ കോടതിക്ക് നിർദേശം നൽകി. തുടർന്നാണ് അപ്പീൽകോടതി ഇരുവരേയും മോചിതരാക്കാൻ ഉത്തരവിട്ടത്.
പൊതി കൈമാറിയ പിതൃസഹോദരി തബസ്സം, ലഹരിമരുന്നു കടത്ത് റാക്കറ്റിലെ കണ്ണിയാണെന്ന് മുംബൈ പൊലീസ് കണ്ടെത്തിയതും കേസിൽ വഴിത്തിരിവായി. ഖത്തറിലെ ഇന്ത്യൻ എംബസിയും ദമ്പതികളുടെ നിരപരാധിത്വം തെളിയിക്കാൻ ഇടപെടൽ നടത്തി. ലഹരിക്കടത്തിൽ ദമ്പതികൾ ചതിക്കപ്പെടുകയായിരുന്നുവെന്ന് വ്യക്തമാക്കിയാണ് അപ്പീൽ കോടതി ഇരുവരേയും വെറുതേവിട്ടത്.
ദുബായ്∙ പുതുതായി പ്രഖ്യാപിച്ച 5 വർഷ മൾട്ടിപ്പിൾ എൻട്രി വീസയും ലോകത്തെവിടെയുമുള്ള ഓൺലൈൻ ജോലിക്കായി താമസ സൗകര്യമൊരുക്കുന്ന റിമോട്ട് വർക്ക് വീസയും യുഎഇയിലേക്കു കൂടുതൽ പ്രഫഷനലുകളെയും നിക്ഷേപകരെയും ആകർഷിക്കുമെന്നു വിലയിരുത്തൽ. കമ്പനി യുഎഇയിൽ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒരു വർഷ കാലാവധിയിലാണ് റിമോട്ട് വർക്ക് വീസ നൽകുക. ഇതോടെ, വൻ തുക മുടക്കി ഓഫിസ് തുടങ്ങാതെ തന്നെ വൈദഗ്ധ്യമുള്ള ജീവനക്കാരെ യുഎഇയിൽ നിലനിർത്തി കമ്പനികൾക്കു പ്രവർത്തിക്കാനാകും. ജോലിക്കാർക്ക് സ്വന്തം സ്പോൺസർഷിപ്പിലും യുഎഇയിൽ നിൽക്കാം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർക്ക് ജോലി സൗകര്യം കണക്കിലെടുത്ത് ഒരുമിച്ച് തങ്ങാനുമാകും. കോവിഡ് പ്രതിസന്ധിയിൽ ഓഫിസ് അടച്ചുപൂട്ടേണ്ടിവന്ന കമ്പനികൾക്കും റിമോട്ട് വർക്ക് വീസയിലൂടെ ബിസിനസ് തുടരാം.
എല്ലാ രാജ്യക്കാർക്കും സ്പോൺസർ ഇല്ലാതെ എത്ര തവണ വേണമെങ്കിലും യുഎഇയിൽ വന്നുപോകാൻ സഹായിക്കുന്നതാണ് മൾട്ടിപ്പിൾ എൻട്രി വീസ. ഒരോ പ്രാവശ്യവും 90 ദിവസം വരെ തങ്ങാം. വീണ്ടും 90 ദിവസത്തേക്കു പുതുക്കാനുമാകും. മുൻപ് കാലാവധി പൂർത്തിയാക്കാതെ പോകുന്നവർക്ക് പിന്നീട് രാജ്യത്തേക്ക് പ്രവേശിക്കാൻ കഴിയില്ലായിരുന്നു. യുഎഇയിൽ പഠിക്കുന്ന മക്കളെ കൂടെക്കൂടെ വന്നു കാണാനും മറ്റും പുതിയ നിയമം സഹായിക്കും. പലതവണ വീസ എടുക്കുന്നതിന് മുടക്കേണ്ടിയിരുന്ന പണവും ലാഭിക്കാം. എക്സ്പോ 2020 ലേക്ക് കൂടുതൽ പേരെ ആകർഷിക്കാനും ഇതു തുണയാകുമെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
കുവൈറ്റ് ഡോൺ ബോസ്കോ സ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്ന അഡോൺ മാത്യു ബിജോയ് മരണമടഞ്ഞു. ബിജോയ് മാത്യുവിൻെറയും മിനി മാത്യുവിൻെറയും മകനാണ് മരണമടഞ്ഞ അഡോൺ മാത്യു ബിജോയ്. മൂന്നാംക്ലാസിൽ പഠിക്കുന്ന ആൽവിൻ ബിജോയ് സഹോദരനാണ്.
അഡോൺ മാത്യു ബിജോയിയുടെ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.