Middle East

കൊവിഡ് ബാധിച്ച് ചങ്ങനാശ്ശേരി സ്വദേശി ദുബായിയില്‍ മരിച്ചു. ചങ്ങനാശേരി തൃക്കൊടിത്താനം എടത്തിനകം ചാലുങ്കല്‍ കുടുംബാംഗം ഷാജി സക്കറിയ (51) ആണ് മരിച്ചത്. ദുബായിയിലുള്ള ജിന്‍കോ കമ്പനിയില്‍ ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം.

പാന്‍ക്രിയാസ് സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് ഒരാഴ്ച മുമ്പാണ് ഷാജി മരിച്ചത്. ദുബായിയിലെ അല്‍ സഹ്‌റ ഹോസ്പിറ്റലില്‍ വച്ചാണ് മരണം. യുഎഇയിലെ ദേവാലയത്തില്‍ വെച്ച് സംസ്‌കാര ശുശ്രൂഷകള്‍ നടത്തി. എന്നാല്‍ കഴിഞ്ഞ ദിവസമാണ് ഷാജിക്ക് കൊറോണ സ്ഥിരീകരിച്ചുകൊണ്ടുള്ള പരിശോധനാഫലം പുറത്തുവന്നത്.

ഇതോടെ ഗള്‍ഫില്‍ കൊവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം ആറായി ഉയര്‍ന്നു. പുന്നവേലി ഇടത്തിനകം കറിയാച്ചന്‍ -ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ് മരിച്ച ഷാജി. ഭാര്യ മിനി തൃക്കൊടിത്താനം വടക്കനാട്ട് കുടുംബാംഗം. മക്കള്‍ ജൂവല്‍, നെസ്സിന്‍

കൊറോണ പടരുന്ന സാഹചര്യത്തിൽ സൗദി അറേബ്യ എത്യോപ്യയിൽനിന്നുള്ള അനധികൃത തൊഴിലാളികളെ മടക്കി അയക്കരുതെന്ന് ആവശ്യപ്പെട്ട് ഐക്യാരാഷ്ട്രസഭ. ഇത് കൊറോണ വ്യാപനത്തിന് കാരണമാകുമെന്നാണ് ഐക്യരാഷ്ട്രസഭ ചൂണ്ടിക്കാണിക്കുന്നത്. തൊഴിലാളികളെ നാടുകടത്തുന്നത് താൽക്കാലികമായി നിർത്തിവെക്കാനും യുഎൻ ആവശ്യപ്പെട്ടു.

കൊറോണ വൈറസ് വ്യാപനം ആരംഭിച്ചതിനുശേഷം സൗദി അറേബ്യ ഇതുവരെ 2,870 എത്യോപ്യൻ കുടിയേറ്റക്കാരെയാണ് അഡിസ് അബാബയിലേക്ക് നാടുകടത്തിയതായി യുഎൻ മൈഗ്രേഷൻ ഏജൻസി അറിയിച്ചിട്ടുള്ളത്. നാടുകടത്തൽ നടക്കുന്നുണ്ടെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.

200,000 എത്യോപ്യൻ കുടിയേറ്റക്കാരെ സൗദി നാടുകടത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന് യുഎൻ അധികൃതർ റോയിറ്റേഴ്‌സിനോട് വെളിപ്പെടുത്തി. മറ്റ് ഗൾഫ് അറബ് രാജ്യങ്ങൾ, കെനിയ, മറ്റ് അയൽ രാജ്യങ്ങൾ എന്നിവയും എത്യോപ്യൻ കുടിയേറ്റക്കാരെ തിരിച്ചയക്കാനുള്ള നീക്കത്തിലാണെന്നാണ് വിവരം.അതേസമയം, യുഎൻ നിർദേശത്തോട് സൗദി മാധ്യമ മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

പ്രവാസികളെ സ്വീകരിക്കാനായി കേരളം ഒരുങ്ങി. കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ വിദേശത്തു നിന്നും കേരളത്തിലേക്ക് എത്തുന്നവരെ എല്ലാവരെയും നിരീക്ഷണത്തില്‍ പാര്‍പ്പിക്കാനായി ജില്ലകളില്‍ നിരീക്ഷണകേന്ദ്രങ്ങളൊരുക്കും. ഇതുസംബന്ധിച്ച് ജില്ല കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി കഴിഞ്ഞു.

കോവിഡിന്റെ പശ്ചാത്തലത്തില്‍ വിദേശരാജ്യങ്ങളില്‍ നിന്നും കൂട്ടത്തോടെ മടങ്ങിയെത്തുന്ന പ്രവാസികളെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാനായി സ്ഥാപനങ്ങള്‍ കണ്ടെത്തും. ഹോട്ടലുകളും റിസോര്‍ട്ടുകളും ഇതിനായി ഏറ്റെടുക്കും. പത്തുലക്ഷം മലയാളികളെങ്കിലും വിദേശരാജ്യങ്ങളിലുണ്ട്. അതിനാല്‍, ഏതുസാഹചര്യത്തെയും കരുതലോടെയും സുരക്ഷിതമായും നേരിടാനാണ് കേരളത്തിന്റെ ഒരുക്കം.

അതേസമയം, പ്രവാസികളെ തിരികെ എത്തിക്കുമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. കേന്ദ്രത്തിന്റെ തീരുമാനമറിഞ്ഞശേഷമായിരിക്കും സംസ്ഥാനത്ത് അന്തിമതീരുമാനമുണ്ടാവുകയുള്ളൂ. ഒരുപക്ഷേ പ്രവാസികളെ എത്തിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചാല്‍ വിദേശത്തുനിന്നും എത്തുന്നവര്‍ക്ക് നിരീക്ഷണത്തില്‍ കഴിയാനുള്ള സൗകര്യങ്ങളടക്കം മുന്‍കരുതലുകളാണ് കേരളമെടുക്കുന്നത്.

വിദേശത്ത് നിന്നുമെത്തുന്നവര്‍ക്കുള്ള താമസസൗകര്യം കണ്ടെത്താനുള്ള നടപടിയാണ് തുടങ്ങിയത്. പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗത്തിനാണ് മുറികള്‍ സജ്ജീകരിക്കുന്നതിനുള്ള ചുമതല. രണ്ടരലക്ഷം മുറികള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 1.24 ലക്ഷം മുറികളില്‍ എല്ലാസൗകര്യവും ഉറപ്പുവരുത്തി.

പണം നല്‍കി ഉപയോഗിക്കാന്‍ പാകത്തിലുള്ളതും അല്ലാത്തതുമായ കെയര്‍ സെന്ററുകളാണ് പ്രവസികള്‍ക്കായി തയ്യാറാക്കുക. ആലപ്പുഴയില്‍ പുരവഞ്ചികളിലടക്കം താമസസൗകര്യമുണ്ട്. 2000 കിടക്കകളാണ് പുരവഞ്ചിയിലുള്ളത്. വയനാട് ജില്ലയിലെ മുഴുവന്‍ ഹോട്ടലുകളും റിസോര്‍ട്ടുകളും വില്ലകളുമടക്കം 135 സ്ഥാപനങ്ങള്‍ ഇതിനകം ഏറ്റെടുത്ത് കൊറോണ കെയര്‍ സെന്ററുകളാക്കി.

മറ്റ് ജില്ലകളിലും ഏറ്റെടുക്കേണ്ട ഹോട്ടലുകളുടെയും റിസോര്‍ട്ടുകളുടെയും പട്ടിക തയ്യാറാക്കി. നിലവില്‍ ഏതു രാജ്യത്താണോ കഴിയുന്നത് അവിടെ സുരക്ഷിതമായി കഴിയണമെന്നാണ് ഇക്കാര്യത്തില്‍ ഇപ്പോഴും കേന്ദ്രത്തിന്റെ സമീപനം. തൊഴിലാവശ്യത്തിനെത്തിയവരെ തിരികെക്കൊണ്ടുപോകണമെന്ന് യു.എ.ഇ. ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരമൊരു നിലപാട് മറ്റൊരിടത്തുനിന്നും ഉണ്ടായിട്ടില്ല.

ജില്ലകളില്‍ തയ്യാറായ മുറികളും കിടക്കകളും

തിരുവനന്തപുരം 7500 മുറികള്‍
പത്തനംതിട്ട 8100 മുറികള്‍
വയനാട് 135 കെട്ടിടങ്ങള്‍
ആലപ്പുഴ 10,000 കിടക്കകള്‍
മലപ്പുറം 15,000 കിടക്കകള്‍
കണ്ണൂര്‍ 4000 കിടക്കകള്‍
തൃശൂര്‍ 7581 മുറികള്‍
കോഴിക്കോട് 15,000 മുറികള്‍

 

ന്യൂഡൽഹി∙ കോവിഡ് പ്രതിസന്ധിമൂലം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ ഇപ്പോൾ തിരികെയെത്തിക്കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി. ആളുകൾ എവിടെയാണോ ഉള്ളത് അവിടെ തുടരണമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. യാത്ര അനുവദിച്ചാൽ നിലവിൽ കേന്ദ്രസർക്കാരിന്റെ യാത്രാവിലക്കിനു വിരുദ്ധമാകും. ഹർജികൾ നാല് ആഴ്ചത്തേക്കു മാറ്റിവച്ചു.

ഇതിനിടെ സുപ്രീംകോടതിയില്‍ തിരിച്ചടിച്ചത് ഹര്‍ജി നല്‍കിയവരുടെ അവധാനതയില്ലായ്മയെന്നു മന്ത്രി കെ.ടി.ജലീല്‍ കുറ്റപ്പെടുത്തി. ഒരുമാസത്തേക്കു പ്രവാസികളെ മടക്കിക്കൊണ്ടുവരാനുള്ള സാധ്യത അടച്ചുവെന്നും ജലീല്‍ തുറന്നടിച്ചു. ആളുകളുടെ കണ്ണില്‍പൊടിയിടാന്‍ ആലോചനയില്ലാത്ത ഇടപെടലുകള്‍ നടത്തരുത്. കോടതിയില്‍ പോകുംമുന്‍പ് കേന്ദ്രത്തെയാണ് സമീപിക്കേണ്ടിയിരുന്നത്. തിരികെയെത്തുന്നവരെ സ്വീകരിക്കാന്‍ സംസ്ഥാനം തയാറെടുത്തിരുന്നെന്നും ജലീല്‍ പറഞ്ഞു.

വിദേശത്തുനിന്ന് എത്തുന്നവരിലൂടെ രോഗം പടരാനുള്ള സാധ്യത മുന്നിൽ കണ്ടാണ് കേന്ദ്രസർക്കാർ യാത്രാവിലക്ക് ഏർപെടുത്തിയത്. ഗൾഫ് രാജ്യങ്ങൾക്കു പുറമേ യുഎസ്, ബ്രിട്ടൻ എന്നിവിടങ്ങളിലും ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നു. അവരെയും തിരികെയെത്തിക്കണമെന്നും ആവശ്യമുണ്ട്. ഇവരെയൊക്കെ ഇപ്പോൾ ഇന്ത്യയിലെത്താൻ അനുവദിച്ചാൽ അതു രോഗവ്യാപനത്തിനു കാരണമായേക്കും. അങ്ങനെ സംഭവിച്ചാൽ നിലവിലെ ലോക്ഡൗണും യാത്രാവിലക്കും ലക്ഷ്യങ്ങളും തകിടം മറിയാൻ ഇടയാകും.

പ്രവാസികൾ ഉള്ള രാജ്യങ്ങളിൽ ചികിത്സാ സൗകര്യങ്ങളുൾപ്പെടെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താം. അക്കാര്യത്തിൽ സർക്കാർ ഇടപെടുമെന്നാണു പ്രതീക്ഷിക്കുന്നത്. പ്രവാസികളെ ഇപ്പോൾ നാട്ടിലെത്തിക്കുന്നതു പ്രായോഗികമായി തെറ്റായ കാര്യമാണെന്നും എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. അതേസമയം ഹർജിയിലെ ആവശ്യങ്ങൾ കോടതി പൂർണമായി തള്ളിയിട്ടില്ല. ഒരു മാസം കഴിഞ്ഞ് ഇടപെടൽ വേണമെങ്കിൽ പരിഗണിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ദുബായില്‍ കൊവിഡ് ബാധിച്ച് രണ്ടാഴ്ച ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. തലശ്ശേരി സ്വദേശി പ്രദീപ് സാഗറാണ് മരിച്ചത് എന്നാണ് ലഭ്യമാകുന്ന വിവരം. തുടക്കത്തില്‍ കൃത്യമായ ചികിത്സ ലഭിച്ചില്ലെന്നും ഒരാഴ്ച മുമ്പ് രോഗം കടുത്തതോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നും ബന്ധുക്കള്‍ വ്യക്തമാക്കുകയുണ്ടായി. ദുബായി കോർപൊർറ്റഷനിൽ ടാക്സി ഡ്രൈവർ ആയിരുന്നു ഇദ്ദേഹം.

ഇദ്ദേഹത്തിനൊപ്പം ഒരുമിച്ച് താമസിച്ചിരുന്നവർ നൽകുന്ന വിവരം അനുസരിച്ച് രണ്ടാഴ്ച മുന്പാണ് രോഗലക്ഷണങ്ങൾ കണ്ടിരുന്നത്. ഇതേതുടർന്ന് ഇവർക്ക് ആശുപത്രിയിൽ പോകാൻ സാധിച്ചിരുന്നില്ല. രോഗശമനത്തിനായി പനിയുടെ മരുന്നാണ് ഇവർ കഴിച്ചിരുന്നത്. പിന്നെ രോഗം സംശയിച്ചതിനെ തുടർന്ന് സ്വകാര്യ ക്ലിനിക്കിൽ പോയി ടെസ്റ്റ് ചെയ്തതിൽ പോസിറ്റീവ് ആയിരുന്നില്ല. വീണ്ടും ലക്ഷണങ്ങൾ കണ്ടുതുടങ്ങിയതിനെത്തുടർന്ന് രണ്ടാമത് നടത്തിയ റെസ്റ്റിലാണ് കൊറോണ പോസിറ്റീവ് ആയത്. ഇതേതുടർന്ന് അവിടെയുള്ള ആശുപത്രിയിൽ തന്നെ ചികിത്സയ്ക്ക് അഡ്മിറ്റ് ചെയ്യുകയായിരുന്നു.

എവിടെനിന്നും വേണ്ടത്ര ചികിത്സകളോ ബോധവത്കരണമോ ഒന്നും തന്നെ ലഭ്യമായിരുന്നില്ല. ഒരാൾക്ക് അസുഖം ഉണ്ടായാൽ തന്നെ കൃത്യമായ ഐസൊലേഷനിൽ ആക്കുകയോ ഒപ്പം കൃത്യമായ പരിചരണമോ ലഭ്യമാകുന്നില്ല. പനി തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടായാൽ തന്നെ ഐസൊലേഷനിൽ കഴിയേണ്ടതോ ഒപ്പം സ്വയം ചികിൽത്സ നേടേണ്ട സാഹചര്യമാണ് നിലനിൽക്കുന്നത്. മലയാളികൾ ഒരുമിച്ച് താമസിക്കുന്നിടങ്ങളിൽ കൃത്യമായ ബോധവത്കരണം ഉണ്ടാകുന്നില്ല, ആരും തിരിഞ്ഞുനോക്കാത്ത അവസ്ഥയാണ് നിലനിൽകുന്നത്.

എട്ട് വർഷമായി ഇദ്ദേഹം ദുബായിൽ തന്നെയായിരുന്നു. രണ്ടാഴ്ചയായി രോഗലക്ഷണങ്ങൾ ഇദ്ദേഹത്തിൽ പ്രകടമായിരുന്നു. ഇതേതുടർന്ന് പത്ത് ദിവസമായി ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇതേതുടർന്ന് ഇന്ന് രാവിലെയാണ് ഇദ്ദേഹം മരണപ്പെട്ടത്. ഗുരുതരമായ സാഹചര്യമായിരുന്നു ഇവർക്ക് ഉണ്ടായിരുന്നത്. കൂടെയുണ്ടായിരുന്നവരാണ് ഇവരെ ചികിൽസിച്ചിരുന്നത്. ആയതിനാൽ തന്നെ പലരിലും ലക്ഷണങ്ങൾ പ്രകടമായതിനെത്തുടർന്ന് ടെസ്റ്റ് നടത്തിയപ്പോൾ നെഗറ്റീവ് ആണെന്ന റിസൾട്ട് ആണ് ലഭിച്ചത്. പലരും ഇതിനാൽ തന്നെ ആശങ്കയിലാണ്.

കൊറോണാവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നാട്ടിലേക്കു മടങ്ങാന്‍ ആഗ്രഹിക്കുന്ന പൗരന്‍മാരെ സ്വീകരിക്കാത്ത രാജ്യങ്ങളുമായുള്ള തൊഴില്‍ കരാര്‍ പുനഃപരിശോധിക്കുമെന്നു യുഎഇ. സ്വകാര്യമേഖലയിലെ തൊഴിലാളികളില്‍ താല്‍പര്യമുള്ളവരെ തിരികെ അയയ്ക്കാനുള്ള യുഎഇ നടപടികളോടു സഹകരിക്കാത്ത രാജ്യങ്ങളുമായുള്ള തൊഴില്‍ ധാരണാപത്രങ്ങള്‍ റദ്ദാക്കാന്‍ ആലോചിക്കുന്നുണ്ട്.

തിരികെപ്പോകാന്‍ ആഗ്രഹിക്കുന്ന കോവിഡ് ബാധിതരല്ലാത്ത ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ തയാറാണെന്ന് യുഎഇ അറിയിച്ചിട്ടും ഇന്ത്യ പ്രതികരിച്ചിട്ടില്ല. യുഎഇ നടപടികളോടു സഹകരിക്കാത്ത രാജ്യങ്ങളുടെ റിക്രൂട്‌മെന്റ് ക്വോട്ട വെട്ടിക്കുറയ്ക്കുന്നതും പരിഗണനയിലാണെന്നു മാനവ വിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു.

ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ തയ്യാറെന്ന് യു.എ.ഇ. കോവിഡ് രോഗമില്ലാത്ത പ്രവാസികളെ നാട്ടിലെത്തിക്കാൻ കഴിയുമെന്ന് യു.എ.ഇ അംബാസിഡർ മുഹമ്മദ് അൽ ബന്നയാണ് അറിയിച്ചത്. ഇതിനായി എമിറേറ്റ്സ് വിമാനം ഉപയോഗപ്പെടുത്താമെന്നും യു.എ.ഇ അംബാസിഡര്‍ വ്യക്തമാക്കി.

ഗൾഫിൽ നിന്നും പ്രവാസികളെ തിരികെ എത്തിക്കാൻ പ്രത്യേക വിമാനം അയക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. എന്നാല്‍ ഗൾഫിലെ ഇന്ത്യക്കാരെ അടിയന്തരമായി തിരികെ എത്തിക്കാൻ പദ്ധതിയില്ലെന്നാണ് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഗൾഫിൽ ഇന്ത്യൻ പ്രവാസികൾ സുരക്ഷിതരാണ്. ഗൾഫ് രാജ്യങ്ങളിലെ ഭരണാധികാരികളുമായി പ്രധാനമന്ത്രി ചർച്ച നടത്തിയിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. യു.എ.ഇ നിലപാട് വ്യക്തമാക്കിയതോടെ കേന്ദ്രം എന്ത് നടപടിയെടുക്കുമെന്നാണ് ഇനി അറിയാനുള്ളത്.

അതിനിടെ യു.എ.ഇയിലെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ദുബൈ കെ.എം.സി.സി സമർപ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. യു.എ.ഇയിലെ ഇന്ത്യക്കാരെ തിരികെയെത്തിച്ച് ക്വാറന്റൈൻ ചെയ്യാനും ചികിത്സ നൽകാനും നടപടി വേണമെന്നാണ് ഹരജിയിലെ ആവശ്യം. മറ്റു വിദേശരാജ്യങ്ങൾ അവരുടെ പൗരന്മാരെ പ്രത്യേക വിമാനത്തിൽ നാട്ടിലെത്തിക്കുന്നത് ഇന്ത്യ മാതൃകയാക്കണം.

വിദേശകാര്യ മന്ത്രിക്കും സ്ഥാനപതിക്കും മുഖ്യമന്ത്രിക്കും കത്തയച്ചിട്ടും അനുകൂല തീരുമാനമില്ലെന്നും ദുബൈ കെ.എം.സി.സി കോടതിയെ അറിയിച്ചു. സ്വന്തം പൗരന്മാരെ നാട്ടിലേക്ക് വരുന്നത് വിലക്കിയതിലൂടെ തുല്യതയ്ക്കും ജീവിക്കാനുമുള്ള ഭരണഘടനാ അവകാശങ്ങൾ ലംഘിക്കപ്പെട്ടതായും കെ.എം.സി.സി ദുബൈ പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍ നൽകിയ ഹരജിയിൽ പറയുന്നു.

മുസാഫിര്‍
ആഗോള മുസ്ലിംകളുടെ വാര്‍ഷിക സംഗമത്തിന് ആതിഥേയത്വം വഹിക്കുന്ന സൗദി അറേബ്യയുടെ കവാട നഗരമായ ജിദ്ദയിലെ പഴയ തലമുറയിലുള്ളവര്‍ക്ക് ക്വാറന്റൈന്‍ പുതുമയല്ല. നമ്മുടെ നാട്ടിലെ പഴമക്കാര്‍ പറഞ്ഞിരുന്ന നടപ്പുദീനം ഒരു വര്‍ഷം ഇവിടെയുമുണ്ടായി. ഹജ് കര്‍മം അനുഷ്ഠിക്കാനെത്തിയവരില്‍ നിന്നാണ് അന്ന് പകര്‍ച്ച വ്യാധിയുണ്ടായത്. നിരവധി ജീവഹാനി സംഭവിച്ച ആ മഹാമാരിയില്‍ നിന്ന് രക്ഷ നേടാന്‍ ജിദ്ദ നഗരത്തിന്റെ പടിഞ്ഞാറ് ചെങ്കടലോരത്തെ ഒരു സ്ഥലം തന്നെ അന്ന് ഐസോലേഷന്‍ ഏരിയയാക്കി മാറ്റിയതാണ് ചരിത്രം. ക്വാറന്റൈന്‍ എന്ന ഇംഗ്ലീഷ് വാക്കില്‍ നിന്ന് ലഭിച്ച ആ സ്ഥലപ്പേര്- കരന്തിന- എന്ന അറബി നാമത്തിലാണ് ഈ പ്രദേശം ഇന്നുമറിയപ്പെടുന്നത്.

കൊറോണ രോഗാണുവും വഹിച്ചാണ് ഓരോ പ്രവാസിയും നാട്ടില്‍ വിമാനമിറങ്ങുന്നത് എന്ന ചിന്ത കേരളത്തില്‍ പടര്‍ന്നത് കോവിഡ് വൈറസിനെക്കാള്‍ വേഗത്തിലായിരുന്നു. മാരകരോഗത്തിന്റെ പ്രതിരോധകാലത്ത് പ്രവാസലോകത്തെ ദൈന്യജീവിതങ്ങളെ കൂടുതല്‍ ആധിയിലാഴ്ത്തുന്ന വിധത്തിലുള്ള പ്രചാരണങ്ങള്‍ പെരുകുമ്പോള്‍, ഏതാനും ആഴ്ചകള്‍ മാത്രമപ്പുറം, ഈ പ്രവാസികള്‍ കേരളത്തിന്റെ നട്ടെല്ലാണെന്ന് പുകഴ്ത്തി നടന്നവരേയും ഓര്‍മ വന്നു.

ക്വാറന്റൈന്‍ കേള്‍ക്കാന്‍ സുഖമുള്ള വാക്കാണെങ്കിലും ലക്ഷക്കണക്കിന് ദിവസ വരുമാനക്കാരായ ഗള്‍ഫ് മലയാളികള്‍ക്ക് ഒരു ദിവസം വീട്ടിലിരുന്നാല്‍ അന്നന്നത്തെ അന്നം നഷ്ടമായി എന്നാണര്‍ഥം. അല്ലെങ്കില്‍ ഉപജീവനത്തിന് പരാശ്രയമേ ഗതിയുള്ളു എന്നും അര്‍ഥം. വ്യവസ്ഥാപിത ജോലികളിലല്ലാതെ, സ്ഥിര ശമ്പളക്കാരല്ലാതെ, നിത്യവരുമാനക്കാരായ ലക്ഷക്കണക്കിന് മലയാളികളാണ് ഗള്‍ഫ് നഗരങ്ങള്‍ ലോക് ഡൗണ്‍ ആയതോടെ ക്ലേശങ്ങളുടെ കടലിലേക്ക് എടുത്തെറിയപ്പെട്ടത്. . ചെറുകിട കച്ചവട സ്ഥാപനങ്ങളില്‍ പണിയെടുക്കുന്നവര്‍, അലക്കു- ബാര്‍ബര്‍, കണ്‍സ്ട്രക് ഷന്‍ കമ്പനി തൊഴിലാളികള്‍, ടാക്‌സി ഡ്രൈവര്‍മാര്‍… ഈ ഗണത്തില്‍പ്പെടുന്ന ലക്ഷങ്ങളുടെ കണക്ക് അതാത് ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളുടെ ഔദ്യോഗിക രേഖകളില്‍പ്പോലും കാണില്ല. ഇവരുടെ പണം കാത്ത് നാട്ടില്‍ കഴിയുന്ന കുടുംബങ്ങള്‍ പോലും നിങ്ങള്‍ ഇങ്ങോട്ട് വരല്ലേ, നിങ്ങള്‍ എങ്ങനെയെങ്കിലും പണം അയച്ച് അവിടെത്തന്നെ കഴിഞ്ഞാല്‍ മതിയെന്നാണിപ്പോള്‍ വിലപിക്കുന്നത്. നാട്ടുകാര്‍ക്ക് മാത്രമല്ല, വീട്ടുകാര്‍ക്കും പ്രവാസി എത്ര പെട്ടെന്നാണ് അനഭിമതനായത്? കേരളീയരേക്കാള്‍ ഒരു പക്ഷേ കേരളത്തെ ചേര്‍ത്ത് നിര്‍ത്തുന്നവരാണ് പ്രവാസി മലയാളികള്‍ എന്ന മുഖ്യമന്ത്രിയുടെ സത്യസന്ധമായ അഭിപ്രായത്തിന് അതുകൊണ്ടുതന്നെ ഗള്‍ഫ് മലയാളികള്‍ ബിഗ് സല്യൂട്ട് അടിക്കുന്നു. കോവിഡിനു ശേഷമുള്ള ഗള്‍ഫിന്റെ സ്ഥിതിയെക്കറിച്ച് ഏറെ വേവലാതിയോടെ മാത്രമേ ചിന്തിക്കാനാവൂ. കേരള സര്‍ക്കാരിന്റെ ആ വഴിയ്ക്കുള്ള എന്തെങ്കിലും പരിഹാരമാര്‍ഗം, പ്രായോഗികമാകുമെങ്കില്‍ അത്രയും നല്ലത്.മഹാമാരിയുടെ നൂറുദിനങ്ങള്‍ പിന്നിട്ടപ്പോള്‍ വുഹാനില്‍ തിരിച്ചെത്തിയ സമാധാനം ഒരു വേള, ലോകത്തിനാകെ ആശ്വാസം പകരുന്നു. അപ്പോഴും പ്രവാസികളുടെ ഭാവിയെന്താവും എന്ന ഉല്‍ക്കണ്ഠ ഗള്‍ഫിലിപ്പോള്‍ സംസാരവിഷയമാണ്. പല കമ്പനികളും ശമ്പളം വെട്ടിക്കുറയ്ക്കുകയോ ജോലിക്കാരെ പിരിച്ചുവിടുകയോ ചെയ്യുന്ന കാര്യമാണ് ഗൗരവത്തോടെ ആലോചിക്കുന്നത്്. ഇന്ത്യക്ക് പുറത്ത് ഏറ്റവുമധികം ഇന്ത്യക്കാര്‍ താമസിക്കുന്ന സൗദി അറേബ്യയിലെ പതിനാറു ലക്ഷത്തിലധികം മലയാളികള്‍ വരാനിരിക്കുന്ന നാളുകളെ ഭീതിയോടെയാണ് കാണുന്നത്. വളരെ ചെറിയ ഒരു വിഭാഗമാളുകള്‍ ഒഴിച്ച് ബഹുഭൂരിപക്ഷം പേരും അനിശ്ചിതത്വത്തിന്റേയും അസ്ഥിരതയുടേയും അവസ്ഥാന്തരങ്ങളിലേക്ക് ഇതിനകം തന്നെ വലിച്ചെറിയപ്പെട്ട് കഴിഞ്ഞു. അപ്പോഴും ജീവിക്കുന്ന രാജ്യത്തിന്റെ, അതിജീവനത്തിന് വഴികാട്ടിത്തന്ന രാജ്യത്തിന്റെ ആരോഗ്യ സുരക്ഷയില്‍, പൊതു സുരക്ഷയില്‍ മലയാളി ഡോക്ടര്‍മാരും നഴ്‌സുമാരും പാരാ മെഡിക്കല്‍ സ്റ്റാഫുമായ വലിയൊരു വിഭാഗം മലയാളികള്‍ ഈ പ്രതിസന്ധി ഘട്ടത്തില്‍ അനുഷ്ഠിക്കുന്ന സേവനങ്ങള്‍ അത്യന്തം പ്രശംസനീയമാണ്. മരണം മുന്നില്‍ കണ്ടു കൊണ്ടാണ് ഓരോ ആരോഗ്യ പ്രവര്‍ത്തകനും ഇവിടേയും നിതാന്ത ജാഗ്രതയോടെ ജോലിയില്‍ മുഴുകുന്നത്, സേവനത്തിന്റെ നിറദീപം ജ്വലിപ്പിക്കുന്നത്.

സൗദിയെ സംബന്ധിച്ചിടത്തോളം ഔദ്യോഗികമായി എല്ലാ സ്ഥലത്തും കര്‍ഫ്യൂ പ്രഖ്യാപിച്ച് നാലഞ്ചുദിവസമേ ആയുള്ളു. അതിനുമുമ്പ് തലസ്ഥാനമായ ജിദ്ദയടക്കം നിരവധി സ്ഥലങ്ങളില്‍ ഭാഗികമായോ പൂര്‍ണ്ണമായോ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. ലോകമുസ്ലിമുകളുടെ രണ്ടു പുണ്യ തീര്‍ത്ഥാടന കേന്ദ്രങ്ങളായ മക്കയും മദീനയും ലോക് ഡൗണില്‍ ആണ്. ഉമ്ര തീര്‍ത്ഥാടനം നിര്‍ത്തിവെച്ചു. രണ്ടു മൂന്നുമാസം കഴിഞ്ഞുവരുന്ന ഹജ്ജ് നടത്തണമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. എല്ലാ രാഷ്ട്രങ്ങളോടും ഹജ്ജിന്റെ ഒരുക്കങ്ങള്‍ തല്‍ക്കാലം തുടങ്ങേണ്ടതില്ല എന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. തീര്‍ച്ചയായും ലോകത്തെ എല്ലാവരുടെ ഭാവിയും അനശ്ചിതത്വത്തില്‍ തന്നെയാണ്. എന്നാല്‍ പ്രവാസികളെ സംബന്ധിച്ചിടത്തോളം ആശങ്ക കൂടുതല്‍ രൂക്ഷമാണ്. കേരളത്തിലെ അതിഥി സംസ്ഥാനത്തെഴാളികളില്‍ നിന്നും കാര്യമായി വ്യത്യസ്ഥമല്ല പ്രവാസി മലയാളികളുടെ അവസ്ഥ. നാട്ടിലേക്കുള്ള തിരിച്ചുപോക്കാണ് എല്ലാവരും ഇപ്പോള്‍ കിനാവ് കാണുന്നത്. തൊഴിലില്ലാതെ എങ്ങനെയാണ് ജീവിക്കുക? പക്ഷെ തിരിച്ചുപോക്കുണ്ടാക്കുന്ന പ്രശ്‌നങ്ങളുടെ രൂക്ഷത പിന്നാലെ വരാനിരിക്കുന്നതേയുള്ളു. ഒരര്‍ത്ഥത്തില്‍ വിവിധകാരണങ്ങളാള്‍ ഈ തിരിച്ചുപോക്കിന്റെ സാധ്യത എല്ലാവരും പ്രതീക്ഷിച്ചിരുന്നതാണ്. പക്ഷെ ഇത് അപ്രതീക്ഷിതവും അതിരൂക്ഷവുമായി എന്നുമാത്രം. ഇപ്പോള്‍ പുറം ലോകവുമായി സംവദിക്കാനൊക്കെ കഴിയുന്നു എന്നത് ആശ്വാസമാണ്. എന്നാലതുപോലും എത്രകാലം നിലനില്‍ക്കും? സുരക്ഷയുടേയും ആരോഗ്യപരിപാലനത്തിന്റേയും കാര്യങ്ങളില്‍ ഭരണാധികാരികള്‍ ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്. അതെല്ലാം ലംഘിച്ച് പുറത്തിറങ്ങിയാല്‍ 10000 റിയാലാണ് ശിക്ഷ. അതായത് 2 ലക്ഷത്തില്‍പരം രൂപ. അതിനാല്‍ തന്നെ എല്ലാവരും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ക്കശമായി പാലിക്കുന്നു. ഇന്ത്യന്‍ ഏബസി, കോണ്‍സുലേറ്റ് എന്നിവയെല്ലാം സജീവമായി രംഗത്തുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈനുണ്ട്. ആശുപത്രി സൗകര്യങ്ങള്‍ വ്യാപകമായിട്ടുണ്ടെങ്കിലും രോഗികളുടെ എണ്ണം കൂടുന്നത് ആശങ്കയുളവാക്കുന്നുണ്ട്. താമസിയാതെ അത് രണ്ടു ലക്ഷം കടക്കുമെന്നാണ് ആരോഗ്യവകുപ്പ് പ്രതീക്ഷക്കുന്നത്. ഇപ്പോള്‍ മരണം കുറവാണെങ്കിലും രോഗം വ്യാപകമായാല്‍ കൂടുമെന്നുറപ്പ്. റിയാദിലും മദീനയിലും ഓരോ മലയാളികള്‍ മരിച്ചിരുന്നു. നിരവധി പേര്‍ രോധബാധിതരായും നിരീക്ഷണത്തിലുമുണ്ട്. .വരും നാളുകള്‍ ചോദ്യചിഹ്നമായിരിക്കുകയാണ് അവരുടെ മുമ്പില്‍. ലോകം കൊവിഡിനു മുമ്പും ശേഷവും എന്നു വിഭജിക്കപ്പെടുമ്പോള്‍ ശേഷം എന്ന കാലഘട്ടത്തില്‍ തങ്ങളുടെ സ്ഥാനം എവിടെയായിരിക്കുമെന്ന ആശങ്ക തന്നെയാണ് പെരുകുന്നത്.

ഈ കുറിപ്പെഴുതുമ്പോള്‍ സൗദിയില്‍ മൊത്തം രോഗികളുടെ എണ്ണം 3287 കഴിഞ്ഞു. രണ്ടു മലയാളികളുള്‍പ്പെടെ മരണം 44 ആയി. വിദേശത്ത് കുടുങ്ങിയ സൗദികളെ ഇങ്ങോട്ട് കൊണ്ടു വരുന്നതിനുള്ള ശ്രമങ്ങള്‍ നയതന്ത്ര മേഖലയില്‍ നടക്കുന്നുണ്ടെങ്കിലും ഇവിടെ കുടുങ്ങിയ മലയാളികളുള്‍പ്പെടെയുള്ള ഇന്ത്യക്കാരുടെ തിരിച്ചുപോക്കില്‍ അനിശ്ചിതത്വം തന്നെയാണ്. ഫ്‌ളാറ്റുകളിലും ക്യാമ്പുകളിലും ബാച്ചിലര്‍ അക്കോമഡേഷനുകളിലും മറ്റും കഴിയുന്നവരില്‍ പലരും ആശങ്കാകുലരാണ്. സൗദിയിലെ ചില ഇന്ത്യന്‍ സാമൂഹിക കൂട്ടായ്മകളിപ്പോള്‍ സജീവമായി രംഗത്തുണ്ട്, അവര്‍ക്കാവശ്യമായ സഹായം നല്‍കാന്‍. അത് പോലെ മലയാളി മാനേജ്‌മെന്റിലുള്ള ആശുപത്രികളുടെ സേവനവും പ്രശംസനീയമാണ്. ആഗോള മുസ്ലിംകളുടെ വാര്‍ഷിക സംഗമത്തിന് ആതിഥേയത്വം വഹിക്കുന്ന സൗദി അറേബ്യയുടെ കവാട നഗരമായ ജിദ്ദയിലെ പഴയ തലമുറയിലുള്ളവര്‍ക്ക് ക്വാറന്റൈന്‍ പുതുമയല്ല. നമ്മുടെ നാട്ടിലെ പഴമക്കാര്‍ പറഞ്ഞിരുന്ന നടപ്പുദീനം ഒരു വര്‍ഷം ഇവിടെയുമുണ്ടായി. ഹജ് കര്‍മം അനുഷ്ഠിക്കാനെത്തിയവരില്‍ നിന്നാണ് അന്ന് പകര്‍ച്ച വ്യാധിയുണ്ടായത്. നിരവധി ജീവഹാനി സംഭവിച്ച ആ മഹാമാരിയില്‍ നിന്ന് രക്ഷ നേടാന്‍ ജിദ്ദ നഗരത്തിന്റെ പടിഞ്ഞാറ് ചെങ്കടലോരത്തെ ഒരു സ്ഥലം തന്നെ അന്ന് ഐസോലേഷന്‍ ഏരിയയാക്കി മാറ്റിയതാണ് ചരിത്രം. ക്വാറന്റൈന്‍ എന്ന ഇംഗ്ലീഷ് വാക്കില്‍ നിന്ന് ലഭിച്ച ആ സ്ഥലപ്പേര്- കരന്തിന- എന്ന അറബി നാമത്തിലാണ് ഈ പ്രദേശം ഇന്നുമറിയപ്പെടുന്നത്. ഏതായാലും ഏകാന്തതയുടെ ഈ നാളുകളില്‍ ബാച്ചിലര്‍ ജീവിതം നയിക്കുന്നവരായാലും കുടുംബജീവിതം നയിക്കുന്നവരായാലും പുതിയ അവസ്ഥയെ ഏത് വിധം മറികടക്കണമെന്ന ഉരുകുന്ന ചിന്തയില്‍ത്തന്നെയാണ്. അസ്വാസ്ഥ്യം കോറന്റൈയനിന്റെ ആദ്യദിവസങ്ങളൊക്കെ കഥയായും കവിതയായും ട്രോളുകളായും മാറ്റിയവരെല്ലാം ഇപ്പോള്‍ ആശങ്കയുടേയും അനശ്ചിതത്വത്തിന്റേയും കാര്‍മേഘങ്ങള്‍ക്കുള്ളിലാണ്. ഓണ്‍ലൈന്‍ പഠനങ്ങള്‍, മതഗ്രന്ഥ പാരായണം ഇവയൊക്കെയായി നാളുകള്‍ നീക്കുമ്പോഴും കൊറോണാനന്തരകാലത്തിന്റെ വിശാലമായ ഒരു തുറസ്സ് അവര്‍ സ്വപ്‌നം കാണുന്നുണ്ട്.

സ്വപ്‌നങ്ങളെ വൈറസ് ചുറ്റിപ്പിണയാത്ത ഇന്നലത്തെ പ്രഭാതത്തില്‍ ഫേസ്ബുക്ക് പേജില്‍ വി.പി ഷൗക്കത്തലിയെന്ന കവി സുഹൃത്ത് പോസ്റ്റ് ചെയ്ത, ശരണ്‍കുമാര്‍ ലിംബാളെയുടെ (ഉവ്വ്, വിശപ്പിനായി കേഴുന്ന കാലത്ത് അരിമണിയോ ഗോതമ്പോ കിട്ടാതെ മണ്‍കട്ടകള്‍ പൊടിച്ചു തിന്ന മറാത്തയിലെ കുട്ടിക്കാലമെഴുതി, വായനയെ കണ്ണീര് കൊണ്ട് മൂടിയ അക്കര്‍മാശി എഴുതിയ ലിംബാളെ.) അദ്ദേഹത്തിന്റെ വരികള്‍ ഇങ്ങനെ:

ഞാന്‍ നിരാശനും അസ്വസ്ഥനുമാണ്
എനിക്ക് വായിക്കാനോ എഴുതാനോ സ്വസ്ഥമായി
ജീവിക്കാനോ സാധിക്കുന്നില്ല
ജനങ്ങള്‍ നിസ്സഹായരായി മരണവുമായി മുഖാമുഖം നില്‍ക്കുകയാണ്
എനിക്കെങ്ങനെ സന്തോഷത്തോടെ വീട്ടിലിരിക്കാനാവും?
ഞാന്‍ വീട്ടിലല്ല, ഭീതിദമായ വരുംനാളുകളിലാണ്
ഒരു മാസം മുമ്പ് മനുഷ്യര്‍ അപരവംശജരേയും
അന്യമതസ്ഥരേയയും എങ്ങനെ കൊന്നൊടുക്കാമെന്നാണ്
ചിന്തിച്ചിരുന്നത്
ഇപ്പോള്‍ എല്ലാവരും മനുഷ്യനേയും മനുഷ്യരാശിയേയും കുറിച്ചാണ്
ചിന്തിക്കുന്നത്
ജനങ്ങള്‍ മനുഷ്യത്വത്തെക്കുറിച്ചും
നിസ്സഹായരായ മനുഷ്യരെ സഹായിക്കുന്നതിനെക്കുറിച്ചുമാണ്
സംസാരിക്കുന്നത്
ഒരു വശത്ത് മരണത്തിന്റെ കൊടുംക്രൂരത
മറുവശത്ത് പ്രാര്‍ഥനാനിര്‍ഭരമായ മനുഷ്യശബ്ദങ്ങള്‍
നമ്മളെല്ലാം നല്ലവരായ മനുഷ്യജീവികളാണ്
മാനവരാശിക്ക് വേണ്ടി നമുക്ക് മനുഷ്യരെ രക്ഷിക്കാം
മനുഷ്യത്വം ശ്രേഷ്ഠമായ ഒരു മതമാണ്.

ഏപ്രില്‍ 15 മുതല്‍ ഇന്ത്യയിലേക്ക് പ്രത്യേക സര്‍വീസുകള്‍ നടത്തുമെന്ന് ദുബായിയുടെ ബജറ്റ് എയര്‍ലൈനായ ഫ്‌ളൈ ദുബായ്. അടിയന്തര ആവശ്യങ്ങള്‍ക്കായി നാട്ടിലേക്ക് മടങ്ങേണ്ടവര്‍ക്കായാണ് ആദ്യ സര്‍വീസുകള്‍. കോഴിക്കോട്, നെടുമ്പാശ്ശേരി ഉള്‍പ്പെടെ ഇന്ത്യയിലെ ഏഴ് കേന്ദ്രങ്ങളിലേക്കാണ് സര്‍വീസ്. ഇന്ത്യയിലെ നിയമങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കും പ്രത്യേക സര്‍വീസുകളെന്ന് ഫ്‌ളൈ ദുബായ് അറിയിച്ചു. നിരവധി പേരാണ് ആദ്യ മണിക്കൂറില്‍ തന്നെ വെബ്സൈറ്റിലൂടെ വിമാന ടിക്കറ്റ് സ്വന്തമാക്കിയത്. മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് ലഭ്യമല്ല. 1800 ദിര്‍ഹം (37000 രുപ) മുതലാണ് ടിക്കറ്റ് നിരക്ക്.

നാട്ടിലേക്ക് അടിയന്തര ആവശ്യങ്ങള്‍ക്കായി മടങ്ങേണ്ടവര്‍ക്കും സന്ദര്‍ശക വിസയില്‍ യുഎഇയില്‍ കുടുങ്ങിപ്പോയവര്‍ക്കും വേണ്ടിയാവും ആദ്യ സര്‍വീസുകള്‍ എന്നാണ് സൂചന. ഏഴ് കിലോഗ്രാമിന്റെ ഹാന്‍ഡ് ബാഗേജ് മാത്രമേ അനുവദിക്കു. മറ്റ് ലഗ്ഗേജുകള്‍ കൊണ്ടുപോകാനാവില്ല. ഇന്ത്യക്ക് പുറമെ പാകിസ്താന്‍, ബംഗ്ലാദേശ് ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലേക്കും ഏപ്രില്‍ 15 മുതല്‍ ഫ്‌ളൈ ദുബായ് യാത്ര ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. എയര്‍ ഇന്ത്യ എക്‌സ്പ്രസ്, സ്‌പൈസ് ജെറ്റ് ഉള്‍പ്പെടെയുള്ളവ ഈമാസം മുപ്പതോടെ സര്‍വീസ് ആരംഭിച്ചേക്കുമെന്നും റിപോര്‍ട്ടുകള്‍ പറയുന്നു. ഗള്‍ഫില്‍ ഇത് വരെ കൊവിഡ് ബാധിതരുടെ എണ്ണം എണ്ണായിരം കടന്നു. മരണ സംഖ്യ അറുപതും.

ജോജി തോമസ്, ന്യൂസ് ഡെസ്ക് , മലയാളം യുകെ

എണ്ണ വിപണി ലോക സമ്പദ് വ്യവസ്ഥയെ നിയന്ത്രിക്കാൻ തുടങ്ങിയതിൽ പിന്നെ ക്രൂഡോയിൽ വ്യവസായം ചരിത്രത്തിലെ സമാനതകളില്ലാത്ത വില തകർച്ചയെ നേരിടുമ്പോൾ ഗൾഫ് രാജ്യങ്ങൾ തികഞ്ഞ അരാജകത്വത്തിലേക്ക് നീങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കോവിഡ് – 19 മൂലം ലോകജനസംഖ്യയിൽ ഭൂരിപക്ഷവും വീടിനുള്ളിലായതോടുകൂടി ക്രൂഡോയിലിന്റെ ആവശ്യത്തിൽ ദിനംപ്രതി 1.5 കോടി ബാരൽ മുതൽ 2 കോടി ബാരലിന്റെ വരെ കുറവാണ് അനുഭവപ്പെടുന്നത്.എണ്ണ സംഭരണ കേന്ദ്രങ്ങളുടെ ശേഷി കഴിയുന്നതോടുകൂടി റിഫൈനറികളിലെ എണ്ണ ഉൽപാദനം തന്നെ നിർത്തി വയ്ക്കേണ്ട അവസ്ഥയിലാണ്.

ക്രൂഡോയിൽ വില ബാരലിന് സമീപഭാവിയിൽതന്നെ 10 ഡോളർ വരെ താഴാൻ സാധ്യതയെന്നാണ് ചില പഠനങ്ങൾ സൂചിപ്പിക്കുന്നത്. ക്രൂഡോയിൽ വിലയുടെ വൻ തകർച്ച ഗൾഫ് രാജ്യങ്ങളെ വൻ സാമ്പത്തിക പ്രതിസന്ധിക്കും തൊഴിൽരംഗത്തെ കൂട്ടപ്പിരിച്ചുവിടലിനും കാരണമാകും. 25 ലക്ഷത്തോളം മലയാളികൾ തൊഴിൽ പ്രദാനം ചെയ്യുന്ന ഗൾഫ് മേഖലയിലെ ഈ പ്രതിസന്ധി കാർഷികോൽപ്പന്നങ്ങളുടെ പ്രത്യേകിച്ച് റബ്ബറിന്റെ വിലയിടിവും , കൊറോണ വൈറസിന്റെ വ്യാപനം മൂലമുണ്ടായ ലോക് ഡൗണിനെ തുടർന്നു തകർച്ചയിലായ കേരള സമ്പദ് വ്യവസ്ഥയ്ക്ക് താങ്ങാനാവാത്ത തിരിച്ചടിയാകും. പാശ്ചാത്യ രാജ്യങ്ങളിലുള്ള പ്രവാസികളുടെ നിക്ഷേപങ്ങളെയും ഇത് ഗുരുതരമായി ബാധിക്കും. കാരണം പ്രവാസി നിക്ഷേപങ്ങൾ പ്രധാനമായും റിയൽ എസ്റ്റേറ്റ് മേഖലയിലാണ്. ഇപ്പോൾ തന്നെ കനത്ത വില തകർച്ച നേരിടുന്ന റിയൽ എസ്റ്റേറ്റ് വ്യവസായം നിലയില്ലാ കയത്തിലേക്ക് കൂപ്പുകുത്തുകയാണെന്നാണ് വിലയിരുത്തൽ.

സൗദി അറേബ്യയിൽ വച്ച് കൊവിഡ് ബാധിച്ച് മരിച്ച മലപ്പുറം സ്വദേശി മരണത്തിന് മുൻപ് സുഹൃത്തിനയച്ച ഓഡിയോ പുറത്ത്. സൗദിയിൽ ചികിത്സയിലായിരുന്ന ചെമ്മാട് സ്വദേശി പുതിയകത്ത് സഫ്‌വാൻ ആണ് മരിച്ചത്.

സഫ്‌വാൻ സുഹൃത്തിനയച്ച സന്ദേശം:

…പണി പാളീന്ന് തോന്നുന്നു. കുറേ ദിവസമായി തലവേദനയും പനിയും തുടങ്ങിയിട്ട്. ആശുപത്രിയിൽ കാണിച്ച് രക്തവും മൂത്രവും പരിശോധിച്ചു. ഒരാഴ്ച മരുന്ന് കുടിച്ചു. മറ്റൊരു ആശുപത്രിയിൽ കാണിച്ച് എക്‌സറേ എടുത്തു. മരുന്നും കുടിച്ചു. എന്നിട്ടും ഒരു കുറവില്ല. രണ്ട് ദിവസമായി ശ്വാസംമുട്ടലുണ്ട്. ഇനി ഇപ്പോ എന്ത് ചെയ്യുമെന്ന് അറിയില്ല….

ടാക്‌സി ഡ്രൈവറായി ജോലി ചെയ്തിരുന്ന 41 കാരനായ മലപ്പുറം ചെമ്മാട് സ്വദേശി സഫ്‌വാൻ, ശക്തമായ ചുമയും പനിയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ എത്തിയത്. ന്യൂമോണിയ ബാധിച്ച് അവശനിലയിലായ ഇദ്ദേഹം റിയാദിലെ ജർമ്മൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് ഇന്നലെ രാത്രിയോടെ മരിച്ചത്. ഇദ്ദേഹത്തിന്റെ കൊവിഡ് 19 പരിശോധനാ ഫലം പോസിറ്റീവാണെന്ന് രണ്ട് ദിവസം മുൻപ് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വിവരം ലഭിച്ചിരുന്നു.

നിലവിൽ മരണം സംബന്ധിച്ചും രോഗം സംബന്ധിച്ചും ഔദ്യോഗിക വിശദീകരണങ്ങൾ സൗദി ഭരണകൂടം പുറത്ത് വിട്ടിട്ടില്ല. സൗദി ചട്ടമനുസരിച്ച് ആരോഗ്യ വിഭാഗത്തിന്റെ പരിശോധനക്ക് ശേഷം മാത്രമേ മരണ കാരണം സ്ഥിരീകരിക്കൂ. സന്ദർശക വിസയിൽ മാർച്ച് 10ന് റിയാദിലെത്തിയ ഭാര്യയും സഫ്‌വാന്റെ ഒപ്പമുണ്ട്. ഇവരും കൊവിഡ് ലക്ഷണങ്ങളോടെ നിരീക്ഷണത്തിൽ കഴിയുകയാണ്.

കൊവിഡ് ബാധിച്ച് തൊടുപുഴ സ്വദേശിയും അമേരിക്കയിൽ മരിച്ചു. ന്യൂയോർക്ക് മെട്രോപോളിറ്റൻ ട്രാൻസ്‌പോർട്ട് അതോറിറ്റി ഉദ്യോഗസ്ഥനായ തങ്കച്ചനാണ് മരിച്ചത്. കഴിഞ്ഞ കുറെ നാളുകളായി കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഇയാൾ ഇന്നലെയാണ് മരിച്ചത്.

RECENT POSTS
Copyright © . All rights reserved