Middle East

യാത്രക്കിടയിൽ ഇന്ത്യയിൽ നിന്നുള്ള വയോധികയ്ക്ക് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ന്യൂയോർക്കിൽ നിന്ന് ചെന്നൈയിലേക്ക് വരികയായിരുന്ന വിമാനം റിയാദിൽ അടിയന്തരമായി ഇറക്കുകയുണ്ടായി. അറുപത് വയസുകാരിയായ ആന്ധ്രാ സ്വദേശിനി ബാലനാഗമ്മയെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് റിയാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായുള്ള വാർത്ത പുറത്തേക്ക് വന്നത്.

ന്യൂയോർക്കിൽ നിന്ന് അബുദാബി വഴി ഇന്ത്യയിലേക്ക് പോകുന്ന ഇത്തിഹാദ് വിമാനത്തിനാണ് വെള്ളിയാഴ്ച വൈകീട്ട് റിയാദ് കിങ് ഖാലിദ് ഇൻറർനാഷണൽ എയർപ്പോർട്ടിൽ എമർജൻസി ലാൻഡിങ് നടത്തേണ്ടിവന്നിരുന്നത്. ആന്ധ്രപ്രദേശിലെ കടപ്പ സ്വദേശിനി ബാല നാഗമ്മയെ ഉടനെ ആസ്റ്റർ സനദ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുണ്ടായി. ഐസിയുവിൽ കഴിയുന്ന രോഗി അപകടനില തരണം ചെയ്തതായും അധികൃതർ വ്യക്തമാക്കുകയുണ്ടായി. വയോധികയ്ക്ക് ബോധം തിരിച്ചുകിട്ടി. ന്യൂയോർക്കിലുള്ള മകൻ സുരേഷിൻറെ അടുത്തുനിന്ന് സ്വദേശത്തേക്കുള്ള മടക്കയാത്രയിലായിരുന്നു ബാല നാഗമ്മ ഏർപ്പെട്ടിരുന്നത്. വിമാനത്തിൽ വെച്ച് ശാരീരികമായ അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് സഹയാത്രക്കാർ ജീവനക്കാരെ വിവരം അറിയിക്കുകയും പൈലറ്റ് തൊട്ടടുത്തുള്ള വിമാനത്താവളം ഏതെന്ന് കണ്ടെത്തി റിയാദിൽ അടിയന്തരമായി ഇറക്കാൻ അനുമതി തേടുകയുമായിരുന്നു ചെയ്തത്.

അതോടൊപ്പം തന്നെ ലാൻഡിങ് നടത്തിയ ഉടൻ വിമാനത്താവളത്തിലെ മെഡിക്കൽ ടീം രോഗിയെ ഏറ്റെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. മലയാളി സാമൂഹിക പ്രവർത്തകൻ ഷിഹാബ് കൊട്ടുകാടാണ് റിയാദിൽ ബാല നാഗമ്മയ്ക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നത് തന്നെ. അസുഖം ഭേദപ്പെട്ടാലുടൻ നാട്ടിലെത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി

മൂന്നുമാസത്തെ വിസിറ്റിങ് വിസയിലെത്തി തെരുവിൽ കച്ചവടം ചെയ്തും തെണ്ടിയും ല്ക്ഷങ്ങൾ സമ്പാദിക്കുന്നവർ യു.എ.ഇയിലുണ്ടെന്ന് ദുബായ് പൊലീസ് .ഭിക്ഷാടനം പോലെ തെരുവു കച്ചവടവും ദുബായിൽ വിലക്കിയിട്ടുണ്ടെന്ന് ദുബായ് പൊലീസിന്റെ കുറ്റാന്വേഷണവിഭാഗം അസിസ്റ്റന്റ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരി പറഞ്ഞു.

തെരുവു കച്ചവടക്കാരിലേറെയും അനധികൃതമായി ദുബായിൽ തങ്ങുന്നവരാണ്. നഗരത്തിന്റെ അപരിഷ്‌കൃതമായ മുഖമായി ഇവർ മാറുകയാണ്. ഇവർ കുറ്റകൃത്യങ്ങൾ ചെയ്താൽ കണ്ടെത്തുകയും പ്രയാസമാണെന്ന് അദ്ദേഹം പറയുന്നു.

ഭിക്ഷാടനത്തിന്റെ മറ്റൊരു രൂപമാണ് തെരുവ് കച്ചവടമെന്നും അദ്ദേഹം പറയുന്നു. കാലപ്പഴക്കം ചെന്നവയോ നിലവാരമില്ലാത്തവയോ ആയ സാധനങ്ങളാണ് ഇവർ വിൽക്കുന്നത്. ഇത്തരക്കാരെ കണ്ടെത്തുന്നതിന് ജനങ്ങൾ സഹകരിക്കണമെന്നും അവരെക്കുറിച്ചുള്ള വിവരങ്ങൾ നൽകണമെന്നും ഇബ്രാഹിം അൽ മൻസൂരി പറഞ്ഞു. സമൂഹത്തിന്റെ സുരക്ഷയ്ക്കുവേണ്ടിയാമ് അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

2017-ൽ യു.എ.ഇയിൽ അനധികൃതമായി തങ്ങിയിരുന്ന 34,881 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തൊട്ടുമുമ്പത്തെവർഷം അറസ്റ്റിലായവരുടെ എണ്ണം 49,205 ആയിരുന്നു. 2017-ൽ അറസ്റ്റിലായവരിൽ 2355 പേർ തെരുവ് കച്ചവടക്കാരും 1840 പേർ ഭിക്ഷയാചിക്കുന്നവരുമായിരുന്നു. 2016-ൽ അറസ്റ്റിലായ ഒരു ഭിക്ഷക്കാരൻ മാസം 50 ലക്ഷത്തോളം രൂപ സമ്പാദിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. വിനോദ സഞ്ചാരിയെന്ന നിലയിൽ മൂ്ന്നുമാസത്തെ ടൂറിസ്റ്റ് വിസയിലെത്തിയാണ് ഇയാൾ ഭിക്ഷയാചിച്ചിരുന്നത്.

ഒരു ഭിക്ഷക്കാരൻ ദിവസം ശരാശരി ഒന്നരലക്ഷം രൂപയോളം സമ്പാദിക്കുന്നുണ്ടെന്നാണ് ദുബായ് പൊലീസിന്റെ കണക്ക്. മണിക്കൂറിൽ 25,000 രൂപയോളം. വെള്ളിയാഴ്ചകളിലാണ് ഇവർക്ക് കൂടുതൽ പണം കിട്ടുന്നത്. പള്ളികൾക്ക് മുന്നിൽ ഭിക്ഷയാചിക്കുന്നവർക്ക് വാരിക്കോരിയാണ് പണം കൊടുക്കുന്നതെന്നും പൊലീസ് പറയുന്നു. ജോലിക്കുള്ള വിസയിൽ എത്തിയവർ പോലും വെള്ളിയാഴ്ചകളിൽ ഭിക്ഷാടനം നടത്താറുണ്ടെന്നും പൊലീസ് കണ്ടെത്തിയിരുന്നു.

നാട്ടിലേക്കു യാത്രചെയ്യുന്ന മലയാളികളുടെ മാറാത്ത ശീലങ്ങളിൽ കാലിയാകുന്നത് കീശ. സാധനങ്ങൾ കുത്തിനിറച്ച പെട്ടികളുമായി യാത്ര ചെയ്യുമ്പോൾ കയ്യിലുള്ളത് ദുരിതങ്ങളുടെ ‘ഒാവർലോഡ്’ ആണെന്നു പലരും തിരിച്ചറിയുന്നില്ല. സ്ഥാപനങ്ങൾ ഒാഫറുകൾ പ്രഖ്യാപിക്കുമ്പോൾ വാങ്ങിക്കൂട്ടുന്ന സാധനങ്ങളൊക്കെ പെരുവഴിയിലാകുന്ന കാഴ്ചകളും പതിവാണ്.

ലഗേജിൽ 30 കിലോയാണ് പരമാവധി കൊണ്ടുപോകാനാവുക. പായ്ക്കിങ്ങിനു ശേഷം തൂക്കിനോക്കാത്തവരുമുണ്ട്. അധികമുള്ള തൂക്കത്തിനു പണം നൽകുകയോ സാധനങ്ങൾ മാറ്റുകയോ വേണം. സാധനങ്ങൾ കാർഡ്ബോഡ് പെട്ടിയിലാണെങ്കിൽ ഇരട്ടിദുരിതമാണ്. ഒറ്റയ്ക്കു പെട്ടി പൊളിക്കേണ്ടിവരും. എത്രകിലോ ലഗേജ് കൊണ്ടുപോകാമെന്നു ടിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കും ഹാൻഡ് ബാഗേജ് പരമാവധി 7 കിലോയാണ് അനുവദനീയം. തിരക്കു കുറവാണെങ്കിൽ ചില ഇളവുകൾ പ്രതീക്ഷിക്കാമെന്നു മാത്രം. എമിറേറ്റ്സ് വിമാനങ്ങളിൽ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്നു വാങ്ങുന്നതുൾപ്പെടെ 13 കിലോ ഹാൻഡ് ബാഗേജ് കൊണ്ടുപോകാം.

പുറമേ നിന്ന് 7 കിലോ മാത്രമേ ഹാൻഡ് ബാഗേജ് ആയി അനുവദിക്കൂ.  ഡ്യൂട്ടി ഫ്രീയിൽ നിന്ന് മദ്യം ഉൾപ്പെടെ 6 കിലോ സാധനങ്ങൾ വാങ്ങാം. വിമാനത്തിൽ കയറും മുൻപ് വീണ്ടും ബാഗേജിന്റെ തൂക്കം പരിശോധിക്കും. കൂടുതലുള്ള ഒാരോ കിലയ്ക്കും 90 ദിർഹമാണു നിരക്ക്. ഇതിന്റെ നാലിെലാന്നു വിലപോലും ഇല്ലാത്ത സാധനങ്ങൾക്കും അമിതനിരക്ക് നൽകേണ്ടിവരുന്നു. പ്രിയപ്പെട്ടവർക്കായി വാങ്ങിയ സാധനങ്ങൾ ഉപേക്ഷിക്കാനുള്ള മടികൊണ്ട് ഭൂരിപക്ഷം യാത്രക്കാരും പണം നൽകുകയാണു പതിവ്.

കൂടുതലെങ്കിൽ പാഴ്സൽ

സാധനങ്ങൾ കൂടുതലാണെങ്കിൽ പാഴ്സൽ അയയ്ക്കുന്നതാണു സുരക്ഷിതം. നാട്ടിലെത്തുന്ന ദിവസം കണക്കാക്കി മുൻകൂട്ടി അയച്ചാൽ കൃത്യസമയത്തു കിട്ടും. പ്രഫഷനൽ സ്ഥാപനങ്ങൾ ഉള്ളതിനാൽ സാധനങ്ങൾ ഭദ്രമായെത്തും.

ഭക്ഷണം കഴിച്ചു  പുറപ്പെടാം

പുറപ്പെടുംമുൻപ് ഭക്ഷണം കഴിക്കുന്നതാണ് ലാഭം. വിമാനത്താവളങ്ങളിലെ കടകളിൽ നിന്നു വാങ്ങിയാൽ ചെലവു കൂടുമെന്നു തിരിച്ചറിയണം. യാത്ര പോകുന്നതിന്റെ പിരിമുറുക്കത്തിൽ ചിലർ ഭക്ഷണം ഒഴിവാക്കുന്നു. യാത്രാദിവസം അമിത ഭക്ഷണം ഒഴിവാക്കുന്നതാണ് സുരക്ഷിതം.

യാത്രയ്ക്ക് മുൻപ് ഉറപ്പാക്കാൻ ഇതാ ചെക്ക് ലിസ്റ്റ്

∙ യാത്രയ്ക്കു മുൻപ് പാസ്പോർട്ട് കയ്യിലുണ്ടെന്ന് ഉറപ്പാക്കണം. ബോർഡിങ് പാസ് എടുക്കാനെത്തിയപ്പോൾ പാസ്പോർട് കാണാതെ തിരികെ പാഞ്ഞവരുണ്ട്. പാസ്പോർട്ടിന്റെ കാലാവധി കഴിഞ്ഞിട്ടുണ്ടോയെന്നും നോക്കണം.

∙ യാത്രചെയ്യുന്ന ദിവസം, വിമാനത്തിന്റെ സമയം എന്നിവ കൃത്യമായി നോക്കി ഉറപ്പുവരുത്തണം.

∙ ടിക്കറ്റിൽ എത്രകിലോ ലഗേജ് കൊണ്ടുപോകാമെന്നു രേഖപ്പെടുത്തിയിരിക്കും. അതു ശ്രദ്ധിക്കണം.

∙ മുറിയുടെ താക്കോൽ എടുക്കാൻ മറക്കരുത്. അവധി കഴിഞ്ഞു തിരികെ വരുമ്പോൾ ഇതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാം.

∙ പതിവായി കഴിക്കുന്ന മരുന്നും കരുതണം.

∙ എയർപോർട്ടിലേക്ക് കൃത്യസമയത്ത് ഇറങ്ങുക. കുട്ടികളും വയോധികരും ഒപ്പമുണ്ടെങ്കിൽ നേരത്തേയിറങ്ങാം. ഗതാഗതക്കുരുക്കിനുള്ള സാധ്യതയും കണക്കിലെടുക്കണം.

∙ വിമാനസമയത്തിൽ മാറ്റമുണ്ടോയെന്ന് പരിശോധിക്കാം.

∙ പവർബാങ്ക്, ചാർജറുകൾ എന്നിവ ഹാൻഡ് ബാഗേജിലാണ് വയ്ക്കേണ്ടത്.

∙ സ്വർണം ഉൾപ്പെടെയുള്ള ലോഹങ്ങളും മരുന്നുകളും കൈയിലുണ്ടെങ്കില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ മുൻകൂട്ടി അറിയിക്കണം.

പുലിവാല് പിടിക്കല്ലേ…

∙ വിമാനത്തിലേക്കു പോകാനുള്ള ഗേറ്റ് നമ്പരുകളിൽ ഏതു സമയത്തും മാറ്റമുണ്ടാകാം. അറിയിപ്പുകൾ ശ്രദ്ധിച്ചില്ലെങ്കിൽ യാത്ര മുടങ്ങാനിടയുണ്ട്.

∙ വിമാനത്താവളത്തിലും വിമാനത്തിലും അമിതമായി മദ്യപിക്കുന്നത് മറ്റു യാത്രക്കാർക്കു ബുദ്ധിമുട്ടുണ്ടാക്കുമെന്നു തിരിച്ചറിയണം.

∙ ഡ്യൂട്ടി ഫ്രീയിൽ സാധനങ്ങൾ വാങ്ങി നടക്കുന്നതിനിടെ ബാഗ് എവിടെയാണു വച്ചതെന്നു മറന്ന്  പരിഭ്രാന്തരാകുന്നവരുമുണ്ട്. ബിൽ കൗണ്ടറിൽ പാസ്പോർട്ട് മറക്കുന്നതും ആവർത്തിക്കുന്ന അബദ്ധങ്ങളാണ്. വിമാനത്താവളത്തിൽ ബാഗ് മറക്കുന്നത് പുലിവാലായേക്കാം.

∙ ലാപ്ടോപ് ബാഗിൽ ചോക്കലേറ്റും മറ്റും കുത്തിനിറയ്ക്കുന്നതിനും പിടിവീഴുമെന്നു മനസിലാക്കണം.

സൗദി അറേബ്യ: സൗദി അറേബ്യയുടെ വടക്കന്‍ പ്രവിശ്യയായ അറാറിന് സമീപം ഒഖീല എന്ന പ്രദേശത്ത് ഇന്നലെ (ബുധനാഴ്ച) ( 25/12/2019) ഉണ്ടായ വാഹനാപകടത്തില്‍ തിരുവല്ല സ്വദേശിയായ നേഴ്‌സ് മരണപ്പെട്ടു. തിരുവല്ല ആഞ്ഞിലിത്താനം ജ്യോതി മാത്യു (30 വയസ്സ്) ആണ് മരിച്ചത്.

ഔദ്യോഗിക ആവശ്യാർത്ഥം  ഇവര്‍ ജോലി ചെയ്തു വന്നിരുന്ന സ്ഥാപനത്തിന് പുറത്തുള്ള ഒരു ക്യാമ്പിൽ നിന്ന് മടങ്ങുന്ന വഴിയാണ് അപകടം ഉണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന സ്ഥാപനത്തിന്റെ വാഹനമാണ് അപകടത്തില്‍ പെട്ടത്. ജ്യോതിയുടെ മരണം സംഭവസ്ഥലത്തു വെച്ചുതന്നെയായിരുന്നു. മൂന്നു വര്‍ഷമായി ഓഖീലയിലെ ഒരു ഡിസ്‌പെന്‍സറിയില്‍ നേഴ്‌സ് ആയി ജോലി ചെയ്തു വരികയായിരുന്നു.

ജോലിയുടെ കോണ്‍ട്രാക്ട് രണ്ടു മാസം കൂടി ബാക്കിയുള്ളത്. തീരുന്നതോടെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങാന്‍ തീരുമാനി ചിരിക്കേ ആണ് ദാരുണമായ സംഭവം ഉണ്ടായിരിക്കുന്നത്.

കോയിക്കല്‍ മാത്യു – തെയ്യമ്മ ദമ്പതികളുടെ മകളാണ് ജ്യോതി. ഭര്‍ത്താവ്: മാത്യു.

ഒഖീല ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഉടൻ നാട്ടിലെത്തിക്കും എന്നാണ് അറിയുന്നത്. ഇതിനുള്ള നടപടികള്‍ അറാര്‍ പ്രവാസി സംഘത്തിനു കീഴില്‍ പ്രവര്‍ത്തനം ആരംഭിച്ചതായി സഹപ്രവർത്തർ അറിയിച്ചു.

Also read… ഭാര്യയുടെ മരണം ജീവിതം മാറ്റിമറിച്ചു. ബിസിനസുകൾ എല്ലാം അവസാനിപ്പിച്ച്, കണ്ണീരണിഞ്ഞ് തച്ചങ്കരി.

കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു മരിച്ച മലയാളി യുവാക്കളുടെ മൃതദേഹങ്ങൾ ഇന്നു നാട്ടിലേക്കു കൊണ്ടുപോകും. ക്രിസ്മസ് ദിനത്തിൽ പുലർച്ചെ നടന്ന ദുരന്തം മലയാളി സമൂഹം ഞെട്ടലോടെയാണ് കേട്ടത്. ദുബായ് ഗ്രീൻസ് ഗാർഡൻസ് വില്ല 336ൽ താമസിക്കുന്ന തിരുവനന്തപുരം കവടിയാർ കേശവസദനത്തിൽ ആനന്ദ് കുമാർ (നന്ദു), രാജേശ്വരി(രാജി) ദമ്പതികളുടെ മകൻ ശരത് കുമാർ (21), ഗ്രീൻസ് ഗാർഡൻസിൽ തന്നെ താമസിക്കുന്ന തൊടുപുഴ ആനക്കൂട് സ്വദേശി കൃഷ്ണകുമാറിന്റെ മകൻ രോഹിത് കൃഷ്ണകുമാർ (19) എന്നിവരാണ് ഇന്നലെ അപകടത്തിൽ മരിച്ചത്.

ഇന്നലെ പുലർച്ചെ ഇരുവരുടെയും വീടിന് ഒരു കിലോമീറ്റർ സമീപത്താണ് അപകടമുണ്ടായത്. റോഡിന്റെ തിട്ടയിൽ ഇടിച്ച് ഉയർന്ന കാർ പതിനഞ്ച് മീറ്ററോളം അകലെയുള്ള മരത്തിൽ ഇടിച്ച് തകരുകയായിരുന്നു. സംഭവസ്ഥലത്തു തന്നെ ഇരുവരും മരിച്ചു. കാർ പൊളിച്ചാണ് ഇരുവരുടെയും മൃതദേഹങ്ങൾ പുറത്തെടുത്തത്. ശരത്താണ് കാർ ഓടിച്ചിരുന്നത്. ഇരുവരുടെയും കഴുത്തിന്റെ ഭാഗത്താണ് ആഴത്തിൽ ക്ഷതമുണ്ടായത്. കാർ അമിത വേഗത്തിലായിരുന്നെന്നാണു പൊലീസ് റിപ്പോർട്ട്.

ദുബായ് ഡിപിഎസ് സ്കൂളിലെ പഠന കാലം മുതൽ സുഹൃത്തുക്കളായ ഇരുവരും മരണത്തിലും ഒന്നിച്ചു. ശരത് അമേരിക്കയിലെ ബോസ്റ്റൺ യൂണിവഴ്സിറ്റിയിലും രോഹിത് യുകെയിലെ മാഞ്ചസ്റ്റർ യൂണിവഴ്സിറ്റിയിലും ഉന്നത വിദ്യാഭ്യാസം ചെയ്യുകയായിരുന്നു. ഇരുവരും അവധിക്ക് ദുബായിൽ എത്തിയതാണ്. സൃഹൃത്തുക്കളായ മറ്റ് രണ്ടുപേരെയും കണ്ട ശേഷം എല്ലാവരും ഡിസ്കവറി ഗാർഡൻസിൽ നിന്ന് ആഹാരവും കഴിച്ചു. ഒരു സൃഹൃത്ത് സ്വന്തം കാറിൽ വീട്ടിലേക്ക് പോയതിനെ തുടർന്ന് മറ്റ് മൂന്നുപേരും കാറിൽ ഗാർഡൻസിലേക്കു പുറപ്പെടുകയായിരുന്നു. ഒരാളെക്കൂടി വീട്ടിൽ എത്തിച്ച ശേഷം രോഹിതിനെ വീട്ടിലാക്കാൻ പോകുമ്പോഴായിരുന്നു അപകടം. പുലർച്ചെ മൂന്നോടെയാണ് അപകടം ഉണ്ടായതെങ്കിലും വീട്ടുകാർ വിവരം അറിഞ്ഞത് രാവിലെ എട്ടിനു ശേഷമാണ്. മക്കൾ കൂട്ടുകാരന്റെ വീട്ടിൽ ഉറങ്ങുകയാകുമെന്നാണ് ഇരുവീട്ടുകാരും കരുതി.

ഇരു കൂട്ടുകാരും ഇന്ന് കേരളത്തിലേക്കു പോകാൻ ടിക്കറ്റും ബുക്കു ചെയ്തിരുന്നതാണ്. എന്നാൽ വീടുകൾക്ക് വെറും ഒരുകിലോ മീറ്റർ അകലെ വച്ച് ഇരുവരെയും മരണം കവർന്നു. പഠനത്തില്‍ സമർഥരായിരുന്ന ഇരുവരെയും കുറിച്ച് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും പറയാൻ നല്ലതു മാത്രം. വ്യവസായിയായ ആനന്ദ് കുമാറിന്റെ ഏക മകനാണ് ശരത്. കൃഷ്ണകുമാറിന്റെ രണ്ടു മക്കളിൽ ഇളയ ആളാണ് രോഹിത്. ഇന്ന് നാട്ടിലെത്തി നാളെ തന്റെ മകനൊപ്പം ശബരിമലയിൽ പോകാനിരിക്കുകയായിരുന്നെന്നും മരണവാർത്ത വിശ്വസിക്കാനായില്ലെന്നും തിരുവനന്തപുരം കെബിപിൽ ഉദ്യോഗസ്ഥനും ആനന്ദ്കുമാറിന്റെ ബന്ധുവുമായ സൂരജ് പറഞ്ഞു.

ഇന്നലെ രാത്രി തന്നെ ആനന്ദ് തിരുവനന്തപുരത്ത് നിന്ന് ദുബായിലെത്തി. ഇന്ന് വൈകിട്ട് നാലിന് എംബാമിങിന് ശേഷം ശരത്തിന്റെ മൃതദേഹം രാത്രി ഒൻപതിന് എമിറേറ്റ്സ് വിമാനത്തിൽ തിരുവനന്തപുരത്തേക്കു കൊണ്ടുപോകും. രോഹിതിന്റെ മൃതദേഹം കൊച്ചിയിലേക്കും കൊണ്ടുപോകും. ശരത്തിന്റെ സംസ്കാരം നാളെ വൈകിട്ട് നാലിന് വീട്ടുവളപ്പിൽ. സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളിയുടെ നേതൃത്വത്തിൽ എംബാമിങ് പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകാനുള്ള നടപടികൾ പുരോഗമിക്കുന്നു.

ഗ്രീൻസിലെ വില്ലയിൽ രാജിക്കൊപ്പം താമസിക്കുന്ന രാജിയുടെ മാതാവിനെ ചെറുമകന്റെ മരണ വിവരം ഇന്നലെ അറിയിച്ചിരുന്നില്ല. ഇന്നു രാവിലെ അറിയിച്ചാൽ മതിയെന്ന തീരുമാനത്തിലാണ് ബന്ധുക്കൾ. മുത്തശ്ശിയും ചെറുമകനും തമ്മിൽ നല്ല ആത്മബന്ധമായിരുന്നു.

സൗദി കിരീടാവകാശി സല്‍മാന്‍ രാജകുമാരന്റെ വിമര്‍ശകനായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയെ തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ വച്ച് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസില്‍ അഞ്ച് പേര്‍ക്ക് സൗദി കോടതി വധശിക്ഷ വിധിച്ചു. 2018 ഒക്ടോബര്‍ രണ്ടിനാണ് ഖഷോഗിയെ സല്‍മാന്‍ രാജുമാരനുമായി അടുപ്പം പുലര്‍ത്തുന്നവര്‍ക്ക് ബന്ധമുള്ള സൗദി സംഘം ഖഷോഗിയെ കൊലപ്പെടുത്തിയത്. മൂന്ന് പേര്‍ക്ക് 24 വര്‍ഷം തടവുശിക്ഷ വിധിച്ചു. സല്‍മാന്റെ ഉപദേഷ്ടക്കളിലൊരാളായിരുന്ന സൗദ് അല്‍ ഖത്താനിക്കെതിരെ അന്വേഷണം നടത്തിയിരുന്നെങ്കിലും കുറ്റം ചുമത്തിയിരുന്നില്ല.

യുഎസില്‍ താമസിച്ചുവന്നിരുന്ന ഖഷോഗി വാഷിംഗ്ടണ്‍ പോസ്റ്റിന്റേതടക്കം കോളമിസ്റ്റായിരുന്നു. സല്‍മാന്‍ രാജകുമാരന്റെ ഭരണ നടപടികള്‍ക്കെതിരെ രൂക്ഷവിമര്‍ശനം നടത്തിയിരുന്നയാളാണ് ഖഷോഗി. വിവാഹവുമായി ബന്ധപ്പെട്ട രേഖകള്‍ക്കായാണ് ഖഷോഗി ഇസ്താംബുളിലെ സൗദി കോണ്‍സുലേറ്റിലെത്തിയത്. ഖഷോഗിയെ മൃതദേഹം കണ്ടെടുക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. അന്താരാഷ്ട്ര തലത്തില്‍ സൗദി അറേബ്യയ്ക്കും സല്‍മാന്‍ രാജകുമാരനുമെതിരെ വലിയ എതിര്‍പ്പും വിമര്‍ശനവുമുയരാന്‍ ഇടയാക്കിയ സംഭവമായിരുന്നു ഇത്.

മുഹമ്മദ് ബിന്‍ സല്‍മാന് ഖഷോഗി വധത്തില്ഡ പങ്കുണ്ടെന്ന് തുര്‍ക്കി ആരോപിച്ചിരുന്നു. സിഐഎയും ഇക്കാര്യം പറഞ്ഞിരുന്നു. സല്‍മാന് ഖഷോഗി വധത്തില്‍ യാതൊരു പങ്കുമില്ല എന്നാണ് സൗദി ഭരണകൂടം ആവര്‍ത്തിച്ചുപറഞ്ഞുകൊണ്ടിരിക്കുന്നത്. തുടക്കത്തില്‍ പങ്ക് നിഷേധിച്ച സൗദി ഗവണ്‍മെന്റ് കൊല നടന്ന് ഒരാഴ്ചയോളം കഴിഞ്ഞ ശേഷമാണ് കൃത്യം നടത്തിയത് സൗദിയില്‍ നിന്നുള്ളവരാണ് എന്ന് തന്നെ സമ്മതിച്ചത്.

ആരാണ് ജമാല്‍ ഖഷോഗി?

സൗദി അറേബ്യൻ പൗരനായ മാധ്യമപ്രവർത്തകനാണ് ജമാൽ ഖഷോഗി. 1958 ഒക്ടോബർ മാസം ജനിച്ച ഇദ്ദേഹത്തിന് മരിക്കുമ്പോൾ 59 വയസ്സുണ്ട്. സൗദി അറേബ്യയിലെ പുരോഗമനകാരികളും ജനാധിപത്യവാദികളുമായ ജനങ്ങള്‍ക്കിടയിൽ മാധ്യമപ്രവർത്തനത്തിലൂടെ ബൗദ്ധിക ഇടപെടലുകൾ നടത്തിവരികയായിരുന്നു ഖഷോഗി. അല്‍ വതൻ എന്ന ഒരു പത്രത്തിന്റെ എഡിറ്റർ ഇൻ ചീഫ് എന്ന നിലയിൽ ഇദ്ദേഹം നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു. സൗദി അറേബ്യൻ ഭരണകൂടം തനിക്കെതിരായ നീക്കങ്ങൾ ശക്തമാക്കുന്നുവെന്ന സൂചന കിട്ടിയ ഖഷോഗി യുഎസ്സിലേക്ക് മാറിയിരുന്നു.

സൗദി രാജകുടുംബവുമായി പരമ്പരാഗതമായിത്തന്നെ വളരെയടുത്ത ബന്ധമാണ് ഖഷോഗി കുടുംബത്തിനുള്ളത്. ജമാൽ ഖഷോഗിയുടെ മുത്തച്ഛനായ മൊഹമ്മദ് ഖഷോഗി സൗദി അറേബ്യയുടെ സ്ഥാപകനായ അബ്ദുൾ അസീസ് അൽ സഊദിന്റെ ഡോക്ടറായിരുന്നു. ആയുധക്കച്ചവടക്കാരനെന്ന നിലയിൽ പേരുകേട്ട അദ്നാൻ ഖഷോഗി ജമാൽ ഖഷോഗിയുടെ അമ്മാവനായിരുന്നു.

എന്താണ് ഖഷോഗിക്ക് സംഭവിച്ചത്

2018 ഒക്ടോബർ‌ മാസം രണ്ടാം തിയ്യതി ചൊവ്വാഴ്ച ഇസ്താംബൂളിലെ സൗദി അറേബ്യൻ കോൺസുലേറ്റിലേക്ക് കടന്ന ജമാൽ ഖഷോഗി തിരിച്ചിറങ്ങുകയുണ്ടായില്ല. ഉച്ചയോടെയാണ് ജമാൽ അകത്തേക്ക് പോയത്. പുറത്ത് ജമാലിന്റെ പ്രതിശ്രുതവധു ഹാറ്റിസ് സെംഗിസ് അദ്ദേഹത്തെ കാത്തു നിൽപ്പുണ്ടായിരുന്നു. അർധരാത്രിയോളം ഇവർ കാത്തു നിന്നിട്ടും ജമാൽ തിരിച്ചെത്തിയില്ല. ഒരു വിവാഹമോചന ഹർജി സമർപ്പിക്കാനാണ് ജമാൽ കോൺസുലേറ്റിലേക്ക് പോയത്.

എന്തുകൊണ്ട് ഖഷോഗ്ഗിക്ക് ഇത് സംഭവിച്ചു?

ജമാൽ ഖഷോഗ്ഗിക്ക് സംഭവിച്ച ദുര്യോഗത്തിന്റെ കാരണം തിരഞ്ഞ് വളരെ ദൂരം അലയേണ്ടതില്ല. 2018 മാർച്ച് മാസത്തിൽ അൽ ജസീറ ടിവിക്ക് നൽകിയ ഒരു അഭിമുഖത്തിൽ സൗദിയുടെ കിരീടാവകാശി മൊഹമ്മദ് ബിൻ സൽമാനെ അതിനിശിതമായ ഭാഷയിൽ വിമർശിക്കുന്നുണ്ട് ഖഷോഗി. ഈ അഭിമുഖത്തിൽ മൊഹമ്മദ് ബിൻ സൽമാനിൽ നിന്നും തനിക്ക് നേരിട്ട ദുരനുഭവങ്ങളിലൊന്ന് അദ്ദേഹം വിവരിക്കുന്നു. സൗദി കിരീടാവകാശി രാജ്യത്തിന്റെ ഒരു പരിഷ്കർത്താവാണോ എന്ന ചോദ്യത്തിന് ഖഷോഗി നൽകുന്ന ഉത്തരത്തിന്റെ ഒരു ഭാഗം ഇങ്ങനെയാണ്: “മൊഹമ്മദ് ബിൻ സൽമാൻ എല്ലാ അധികാരവും അയാളുടെ കൈപ്പിടിയിലൊതുക്കാൻ ശ്രമിക്കുകയാണ്. സൗദിയിലെ വിമർശകരെയും എഴുത്തുകാരെയും ബുദ്ധിജീവികളെയും മാധ്യമങ്ങളെയും കിരീടാവകാശി നിശ്ശബ്ദമാക്കാൻ ശ്രമിക്കുകയാണ്. രാജ്യത്ത് ഏറ്റവും അടിയന്തിരമായി സംഭവിക്കേണ്ട പരിവർത്തനമായ സ്ത്രീകള്‍ക്ക് ഡ്രൈവ് ചെയ്യാനുള്ള അവകാശത്തിനു വേണ്ടി വാദിച്ചതിന് എനിക്കെന്റെ ജോലി തന്നെ വിടേണ്ടി വന്നു”. അൽ വതൻ എന്ന മാധ്യമസ്ഥാപനത്തിൽ ജോലി ചെയ്ത് കാലയളവിനെക്കുറിച്ചാണ് ഈ അഭിമുഖത്തിൽ ഖഷോഗി സൂചിപ്പിക്കുന്നത്.

ഇദ്ദേഹം എഡിറ്റർ ഇൻ ചീഫ് ആയിരുന്നപ്പോൾ പുരോഗമനവാദികളുടെ വാദങ്ങൾ ഉന്നയിക്കപ്പെടുന്ന പ്ലാറ്റ്ഫോമായി അൽ വതൻ മാറിയിരുന്നു. സ്ത്രീകൾക്ക് ഡ്രൈവ് ചെയ്യാനുള്ള അവകാശം നൽകുന്നത് അടക്കമുള്ള നിരവധി പ്രശ്നങ്ങളിൽ പുരോഗമനപരമായി ഇടപെടുന്ന ബുദ്ധിജീവികളും മാധ്യമപ്രവർത്തകരും ഏറെ സ്വാതന്ത്ര്യത്തോടെ ഈ പ്ലാറ്റ്ഫോം ഉപയോഗപ്പെടുത്തി. അങ്ങേയറ്റത്തെ മാധ്യമ സെൻസർഷിപ്പ് നിലനിൽക്കുന്ന ഒരു രാജ്യത്താണ് ഇതെല്ലാം നടക്കുന്നതെന്നത് പ്രത്യേകം ഓർക്കേണ്ടതുണ്ട്. ധൈര്യശാലികളായ മാധ്യമപ്രവർത്തകരെ നയിച്ചുകൊണ്ട് ഖഷോഗി 2003 മുതൽ ഏഴ് വർഷത്തോളം അൽ വതനില്‍ പ്രവർത്തിച്ചു. ഇപ്പോഴും അൽ വതൻ സൗദിയിലെ ഒരു വിമതസ്വരമാണ്. നിലവിലെ എഡിറ്റർ ഇൻ ചീഫ് തലാൽ അൽ ഷെയ്ഖും ലിബറൽ ചിന്താഗതികൾ പുലർത്തുന്ന, അവയെ താൻ ഇടപെടുന്ന മേഖലകളിൽ പ്രകടിപ്പിക്കാൻ ഇഷ്ടപ്പെടുന്ന ഒരാളാണ്. സൗദിയിലെ അടിമക്കച്ചവടം ഇതിവൃത്തമാക്കിയുള്ള ഇദ്ദേഹത്തിന്റെ നോവൽ രാജ്യത്ത് നിരോധിക്കപ്പെട്ടിരിക്കുകയാണ്. സ്ത്രീസമത്വ പ്രവർത്തനങ്ങളിലേർപ്പെടുന്ന മനാൽ അൽ ഷെരീഫ് അടക്കമുള്ളവർ അൽ വതനിൽ കോളങ്ങൾ ചെയ്യുന്നുണ്ട്.

തീവ്ര നിലപാടുകളുള്ള വഹാബികൾക്കെതിരെ വ്യക്തമായ നിലപാടെടുത്ത മാധ്യമമാണ് അൽ വതൻ. ഈ നിലപാടുകൾ ശക്തമായി പ്രകടിപ്പിക്കപ്പെട്ട ഒരു സന്ദർഭമാണ് 2003ൽ ഉണ്ടായത്. ഇദ്ദേഹം എഡിറ്റർ ഇൻ ചീഫായി ചാർജെടുത്ത സന്ദർഭത്തിലാണ് സൗദി അറേബ്യയിൽ 39 പേരുടെ മരണത്തിനിടയാക്കിയ ബോംബാക്രമണങ്ങളുണ്ടായത്. ഈ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ മത പൊലീസിന്റെ ഉന്നതതലങ്ങളിൽ മാറ്റങ്ങൾ വരുമോയെന്ന് ഒരു അൽ വതൻ മാധ്യമപ്രവർത്തകൻ അന്നത്തെ ആഭ്യന്തരമന്ത്രിയോട് ചോദ്യമുന്നയിച്ചു. ഇതിനുള്ള മറുപടി ജമാൽ ഖഷോഗിയെ എഡിറ്റർ സ്ഥാനത്തു നിന്നും നീക്കിയാണ് സൗദി ഭരണകൂടം നൽകിയത്.

2007ൽ വീണ്ടും ജമാൽ ഖഷോഗി അൽ വതൻ എഡിറ്റർ ഇൻ ചീഫായി നിയമിച്ചു. ഇത്തവണയും സലഫിസം തന്നെയാണ് പ്രശ്നമായത്. സലഫികളെയും അവരുടെ വിഗ്രഹാരാധനാ വിരോധത്തെയുമെല്ലാം വിമർശിച്ചു കൊണ്ടുള്ള ഒരു കവിത അൽ വതനിൽ പ്രസിദ്ധീകരിക്കപ്പെട്ടു.

മത യാഥാസ്ഥിതികത്വത്തിന്റെ കടുത്ത വെറുപ്പിന് അൽ വതൻ പാത്രമായിത്തീർന്നു. സ്വാഭാവികമായും ജമാൽ ഖഷോഗിക്കു നേരെയും ആ വെറുപ്പ് ചെന്നെത്തി. എഡിറ്റോറിയൽ കാർട്ടൂണുകളും പംക്തികളുമെല്ലാം സൗദിയുടെ ഇസ്ലാമിക യാഥാസ്ഥിതികത്വത്തെ ചോദ്യം ചെയ്യുന്നവയായിരുന്നു. അങ്ങനെ 2010ൽ ഖഷോഗി വീണ്ടും അൽ വതനിൽ നിന്നും പുറത്താക്കപ്പെട്ടു.

ഒസാമ ബിൻലാദനുമായി ഖഷോഗിക്കുണ്ടായിരുന്ന ബന്ധമെന്ത്?

ഒസാമ ബിൻ ലാദനുമായി ജമാൽ ഖഷോഗിക്കുണ്ടായിരുന്ന സൗഹൃദവും ഇതിനിടയിൽ ചർച്ചയാകുന്നുണ്ട്. ഒരു മാധ്യമപ്രവർത്തകനെന്ന നിലയിലുള്ള ബന്ധമായിരുന്നു ലാദനുമായുണ്ടായിരുന്നതെന്നും അതല്ല, ഖഷോഗിക്ക് മുസ്ലിം ബ്രദർഹുഡ് പോലുള്ള സംഘടനകളോട് മാനസികമായ അടുപ്പമുണ്ടായിരുന്നെന്നും വാദിക്കപ്പെടുന്നുണ്ട്. അറബ് രാജ്യങ്ങളിൽ നിന്ന് പടിഞ്ഞാറൻ സംസ്താരത്തിന്റെ അവസാന കണികയും തുടച്ചു നീക്കണമെന്ന ബ്രദർഹുഡിന്റെ താൽപര്യത്തോട് ഖഷോഗിയും യോജിച്ചിരുന്നെന്ന് പറയപ്പെടുന്നുണ്ട്. ചെറുപ്പകാലത്തു തന്നെ പരിചയപ്പെട്ട ഒസാമ ബിൻ ലാദൻ എന്ന ബിസിനസ്സുകാരനുമായി ഇത്തരം ആശയങ്ങൾ ഖഷോഗി പങ്കു വെച്ചിരുന്നു. ബിൻ ലാദൻ പിന്നീട് നിയന്ത്രണങ്ങൾ വിട്ട് തീവ്രവാദത്തിലേക്ക് ശക്തമായി ഇറങ്ങിയപ്പോഴും ഖഷോഗി ഒരു മാധ്യമപ്രവർത്തകന്റെ പ്രഫഷണൽ സമീപനത്തോടെ നിലപാടെടുത്തു. 90കളുടെ അവസാനത്തോടെ ലാദനുമായുള്ള അടുപ്പം കുറഞ്ഞു. 2001ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണകാലത്ത് ഖഷോഗിയില്‍ നിന്നുള്ള റിപ്പോർട്ടുകളെ പാശ്ചാത്യലോകം ആകാംക്ഷയോടെ കാത്തു നിന്നിരുന്നു. രാജകുടുംബവുമായും ലാദന്റെ ലോകവുമായും ഖഷോഗിക്കുള്ള അടുപ്പം ആ റിപ്പോർട്ടുകളെ ആഴമുള്ളവയാക്കി.

1980കളിൽ ഇന്ത്യാന സ്റ്റേറ്റ് സർവ്വകലാശാലയിൽ പഠനം കഴിഞ്ഞിറങ്ങിയ ജമാൽ ഖഷോഗി സൗദി പത്രങ്ങളിൽ ജോലിക്ക് ചേർന്നു. അഫ്ഗാനിസ്ഥാനിൽ സോവിയറ്റ് അധിനിവേശത്തിനെതിരായ യുദ്ധത്തിൽ മുജാഹിദ്ദീനുകളോട് അനുഭാവം പുലർത്തിയ റിപ്പോർട്ടറായിരുന്നു ഖഷോഗി. സോഷ്യലിസ്റ്റ് അധിനിവേശത്തെ ചെറുക്കാൻ പറ്റിയ ആയുധമെന്ന നിലയിലാണ് മുജാഹിദ്ദീനുകളെയും ബ്രദർഹുഡിനെയുമെല്ലാം ഖഷോഗി കണ്ടതെന്ന് വ്യക്തം.

മൊഹമ്മദ് ബിൻ സൽമാന്‍ രാജകുമാരനുമായുള്ള പ്രശ്നങ്ങൾ

2017 സെപ്തംബറിലാണ് ജമാല്‍ ഖഷോഗി സൗദി അറേബ്യ വിടുന്നത്. ജൂൺ മാസത്തിൽ രാജ്യത്തിന്റെ ഡെപ്യൂട്ടി പ്രധാനമന്ത്രിയായി മൊഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അധികാരമേറ്റതിനു പിന്നാലെയായിരുന്നു ഈ നീക്കം. ഇതിനു പിന്നാലെ നവംബർ മാസത്തിൽ സൗദി രാജകുടുംബാംഗമായ അൽ വാലീദ് ബിൻ തലാൽ ബിൻ അബ്ദുൾഅസീസ് അൽ സഊദ് രാജകുമാരൻ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. മൊഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ശത്രുക്കളിലൊരാളാണ് അൽ വാലീദ് രാജകുമാരൻ. നിരവധി ബിസിനസ്സുകാരും ഇദ്ദേഹത്തിനൊപ്പം അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഭീതിയുടെ കാലത്തിലൂടെയാണ് സൗദി അറേബ്യ കടന്നു പോകുന്നതെന്ന് ഈ സംഭവങ്ങളെ ചൂണ്ടിക്കാട്ടി ഖഷോഗി വാഷിങ്ടൺ പോസ്റ്റിൽ എഴുതി. അറേബ്യൻ രാജ്യങ്ങളിലെല്ലാം പ്രചാരത്തിലുള്ള അൽ ഹായത്ത് പത്രത്തിൽ എഴുതുന്നതിന് മൊഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ഭരണകൂടം വിലക്കേർപ്പെടുത്തി. മുസ്ലിം ബ്രദർ‌ഹുഡിനെ പിന്തുണയ്ക്കുന്നയാളാണ് ഖഷോഗി എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഇത്. മുസ്ലിം ബ്രദർഹുഡ് സൗദി കരിമ്പട്ടികയിൽ പെടുത്തിയ സംഘടനയാണ്.

എന്താണ് ഖഷോഗിയോട് മൊഹമ്മദ് രാജകുമാരന് ഇത്രയധികം വിദ്വേഷമുണ്ടാകാൻ കാരണമെന്ന ചോദ്യത്തിന് ഖഷോഗിയുടെ സുഹൃത്തും മാധ്യമപ്രവർത്തകനുമായ ക്രിസ്റ്റഫർ ഡിക്കി സ്വയം കണ്ടെത്തുന്ന ഉത്തരം അദ്ദേഹത്തിന് രാജകാര്യങ്ങളിൽ ‘ആവശ്യത്തിലേറെ’ അറിവുണ്ടായിരുന്നു എന്നാണ്. ഈ അറിവ് മൊഹമ്മദ് രാജകുമാരന്റെ താൽപര്യങ്ങളെ ഏറെ ഹനിക്കുന്നതായിരുന്നു. ആ താൽപര്യങ്ങൾ ഏതെല്ലാമെന്നതാണ് അടുത്ത ചോദ്യം.

സൽമാൻ രാജകുമാരൻ പേടിക്കുന്നത് ജനാധിപത്യത്തെ!

ബ്രദർഹുഡ് ഒരു തീവ്രവാദ സംഘടനയാണെങ്കിലും ഇവർ നടത്തുന്ന വിഘടന പ്രവർത്തനങ്ങൾ രാജ്യത്ത് ഏതെങ്കിലും തരത്തിലുള്ള വിപ്ലവത്തിന് വഴിയൊരുക്കുമോ എന്ന ഭീതി സൗദി രാജകുടുംബത്തിനുണ്ടാവുക സ്വാഭാവികമാണ്. ബ്രദർഹുഡിൽ വേരുകളുള്ള ഖഷോഗി നടത്തുന്ന മാധ്യമപ്രവർത്തനത്തെയും ഈ നിലയ്ക്കാണ് സൗദി കാണുന്നത്. സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിനുള്ള അവകാശമെന്നാൽ ജനാധിപത്യമെന്നാണ് അർത്ഥം. ഖഷോഗിയുടെ പ്രവർത്തനങ്ങൾ പുരോഗമനപരമാണെന്നും രാജ്യത്ത് തന്റെ നിലപാടുകളോട് അനുഭാവമുള്ള ബുദ്ധിജീവി വൃന്ദത്തിന് നല്ലൊരു പ്ലാറ്റ്ഫോം നിർമിച്ചു കൊടുക്കാൻ ഖഷോഗിക്ക് സാധിച്ചിട്ടുണ്ടെന്നും മൊഹമ്മദ് രാജകുമാരന്‍ തിരിച്ചറിഞ്ഞിരുന്നു. അധികാരനഷ്ടം തന്നെയായിരിക്കും ഖഷോഗിയെപ്പോലുള്ളവർ വളരുന്നതു വഴി തങ്ങൾക്ക് സംഭവിക്കുകയെന്ന് സൗദി രാജകുടുംബം ഭയന്നു.

എങ്ങനെയാണ് ജമാൽ ഖഷോഗിയെ കൊലപ്പെടുത്തിയത്

ജമാൽ ഖഷോഗിയെ സൗദിയിലെത്തിക്കാൻ ശ്രമങ്ങൾ നടന്നിരുന്നതായി റിപ്പോർട്ടുകൾ പലതും പറയുന്നുണ്ട്. ‘ജീവനോടെയോ അല്ലാതെയോ’ ജമാൽ ഖഷോഗിയെ മൊഹമ്മദ് രാജകുമാരന് വേണമായിരുന്നു. ജീവനോടെ കിട്ടാനുള്ള സാധ്യത കുറഞ്ഞതോടെയാണ് ഒരു ‘ഹിറ്റ് ടീമിനെ’ അയച്ച് ഖഷോഗിയെ തീർത്തു കളയാം എന്ന് രാജകുമാരൻ ആലോചിക്കുന്നത്.

ഒക്ടോബർ 2നായിരുന്നു സംഭവം. തന്റെ വിവാഹമോചനവുമായി ബന്ധപ്പെട്ട രേഖകൾ ശരിയാക്കാനായി ജമാൽ ഖഷോഗി തുർക്കിയിലെ ഇസ്താംബൂളില്‍ സ്ഥിതി ചെയ്യുന്ന സൗദി കോൺസുലേറ്റിലെത്തി. ഉച്ചയോടെ അകത്തേക്ക് കയറിപ്പോയ ഖഷോഗ്ഗിയെ കാത്ത് പ്രതിശ്രുത വധുവായ ഹേറ്റിസ് സെംഗിസ് കോണ്‍സുലേറ്റിന് പുറത്തു നിന്നു. അർധരാത്രി പിന്നിട്ടിട്ടും ഖഷോഗി തിരിച്ചെത്തിയില്ല. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്.

സൗദിയുമായി നിരവധി വിഷയങ്ങളിൽ നയതന്ത്രപ്രശ്നങ്ങളുള്ള തുർക്കി പ്രശ്നത്തെ ഏറ്റെടുത്തു. പ്രസിഡണ്ട് തയ്യിപ് എർദോഗൻ തന്നെയാണ് ഇതിന് നേതൃത്വം നൽകിയത്. എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ തുർക്കിക്ക് വ്യക്തമായ ധാരണയുണ്ടെന്നാണ് അവർ തന്നെ പറയുന്നത്. തുർക്കി പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങള്‍ ഖഷോഗിയുടെ അന്ത്യത്തെക്കുറിച്ച് ഏകദേശ ചിത്രം നൽകി. പതിനഞ്ച് അംഗങ്ങളുള്ള ഒരു ഹിറ്റ് ടീം റിയാദിൽ നിന്ന് ഇസ്താംബുളിൽ എത്തിച്ചേർന്നിരുന്നു. ഇവരാണ് കോൺസുലേറ്റിനകത്തുവെച്ച് കൃത്യം നടത്തിയത്. എല്ലാ സംവിധാനങ്ങളോടും കൂടിയാണ് ഈ ടീം എത്തിച്ചേർന്നത്. ഖഷോഗിയോട് സാമ്യമുള്ള ഒരാളെയും ഇവർ കൂടെ കൂട്ടിയിരുന്നു. പുറത്തുവന്ന ഏറ്റവും പുതിയ ദൃശ്യങ്ങൾ പ്രകാരം ഇയാൾ ഖഷോഗിയുടെ കോട്ടും പാന്റും കണ്ണടയും ധരിച്ച് കോൺസുലേറ്റിന് പുറത്തിറങ്ങുന്നത് കാണാം.

ഇയാളുടേത് വെപ്പുതാടിയാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. കോൺസുലേറ്റിനകത്തു നിന്നുള്ള ചില ദൃശ്യങ്ങളും ഓഡിയോകളും നൽകുന്ന സൂചനകൾ ഖഷോഗിയെ അവിടെ വെച്ചു തന്നെ ശ്വാസം മുട്ടിച്ച് കൊന്നുവെന്നാണ്. തുർക്കി ഇതുവരെ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം ഖഷോഗിയുടെ തിരോധാനത്തിനു ശേഷം കോൺസുലേറ്റിന്റെ ചില ഭാഗങ്ങൾ റീപെയിന്റ് ചെയ്തിട്ടുണ്ട്. ഇതെല്ലാം ഖഷോഗിയെ കോൺസുലേറ്റിനകത്തു വെച്ചു തന്നെയാണ് കൊലപ്പെടുത്തിയതെന്ന് വെളിവാക്കുന്ന തെളിവുകളാണ്. കോൺസുലേറ്റിനകത്തേക്ക് കടന്ന് ഏഴു മിനിറ്റിനുള്ളിൽ ഖഷോഗി കൊല്ലപ്പെട്ടതായാണ് വിവരം. പിന്നീട് ഒരു കാറിൽ മൃതദേഹം മാറ്റി. കോൺസുലേറ്റിന്റെ ഒരു കാർ ഇസ്താംബുളിൽ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.

ഖഷോഗിയുടെ മരണത്തിലുള്ള തങ്ങളുടെ പങ്കാളിത്തം സൗദി ഇതിനകം തന്നെ സമ്മതിച്ചിട്ടുണ്ട്. ഇപ്പോൾ മൊഹമ്മദ് രാജകുമാരന്റെ പങ്കാളിത്തം മറച്ചുപിടിക്കാനാണ് പ്രധാനമായും ശ്രമം നടക്കുന്നത്. തങ്ങളുടെ ഇന്റലിജൻസ് വിഭാഗത്തിന് സംഭവിച്ച ഒരു ‘അശ്രദ്ധ’യായി ഇതിനെ വ്യാഖ്യാനിച്ചെടുക്കാനാണ് ശ്രമം. സൗദിയിലേക്ക് മടങ്ങണമെന്ന് ഖഷോഗിയെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിനിടെ നടന്ന കൊലപാതകം. അതും മൊഹമ്മദ് രാജകുമാരനറിയാതെ ‘അച്ചടക്കമില്ലാത്ത ഇന്റലിജൻസ് ഉദ്യോഗസ്ഥർ’ നേരിട്ട് നടത്തിയ നീക്കം!

നയതന്ത്രപ്രശ്നം

സൗദിക്ക് വാഷിങ്ടണിലുള്ള ‘ലോബിയിങ് മെഷീൻ’ നിശ്ശബ്ദമാക്കേണ്ട സമയമായെന്ന് കഴിഞ്ഞദിവസം വാഷിങ്ടൺ തങ്ങളുടെ ഒപ്പീനിയൻ പേജിൽ എഴുതിയിരുന്നു. നയതന്ത്രതലത്തിൽ കനത്ത തിരിച്ചടിയാണ് സൗദിക്ക് ഖഷോഗിയുടെ കൊലപാതകത്തിലൂടെ സംഭവിച്ചിരിക്കുന്നത്. സൗദി രാജകുടുംബത്തിനകത്ത് മൊഹമ്മദ് ബിൻ സൽമാന്‍ രാജകുമാരന്റെ അപ്രമാദിത്വത്തിനേറ്റ കനത്ത തിരിച്ചടി കൂടിയായി ഈ സംഭവത്തിനു ശേഷമുള്ള സംഭവവികാസങ്ങളെ വിലയിരുത്തുന്നവരുണ്ട്.

തുടക്കത്തിൽ സൗദിക്ക് സംശയത്തിന്റെ അനുകൂല്യം നൽകണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയ പ്രസിഡണ്ട് ഡോണൾഡ് ട്രംപിനു പോലും പിന്നീട് തന്റെ നിലപാടുകൾ കടുപ്പിക്കേണ്ടി വന്നു. സൗദിയുടെ നീക്കം ആഭ്യന്തര വിഷയങ്ങളുമായി ബന്ധപ്പെട്ട വെറുമൊരു കൊലപാതകമല്ലെന്നും അത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നുമുള്ള പൊതുധാരണ അന്താരാഷ്ട്ര സമൂഹത്തിന് വന്നിട്ടുണ്ട്. യൂറോപ്യൻ യൂണിയനും യുകെയും ഐക്യരാഷ്ട്രസഭയുമെല്ലാം ഈ കൊലപാതകത്തെ ജനാധിപത്യ വിരോധത്തിന്റേതായി എണ്ണിക്കഴിഞ്ഞിട്ടുണ്ട്.

ഏറ്റവുമൊടുവിൽ പുറത്തുവന്ന ട്രംപിന്റെ പ്രസ്താവന ഖഷോഗിയുടെ വിഷയത്തിൽ അദ്ദേഹത്തിനുള്ള അതൃപ്തി വെളിവാക്കുന്നതാണ്. സൗദിയുടെ വിശദീകരണങ്ങളിൽ താൻ സംതൃപ്തനല്ലെന്ന് അദ്ദേഹം കഴിഞ്ഞദിവസം പറഞ്ഞു. കൂടുതൽ തെളിവുകളുമായി തുർക്കി രംഗത്തു വരുന്ന സാഹചര്യം കൂടി മുന്നിൽക്കണ്ട് ശ്രദ്ധയോടെയാണ് ട്രംപ് നിൽക്കുന്നത്. അമേരിക്കയിലെ മാധ്യമങ്ങൾ ഒട്ടുമിക്കതും ഈ വിഷയത്തിൽ സൗദിക്കെതിരാണ്. സൗദി അറേബ്യക്ക് വാഷിങ്ടണിലുള്ള ലോബിയിങ് ശേഷി ഇല്ലാതാക്കണമെന്ന ആവശ്യം കൂടി ഇതോടൊപ്പം ഉയരുന്നുണ്ട്. മാധ്യമങ്ങൾ സൗദിയെയും അവരുടെ ബിസിനസ്സിനെയും കൂടുതൽ ശക്തമായി ലക്ഷ്യം വെക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.

സൗദിയെ അടച്ചാക്ഷേപിക്കാതിരിക്കാൻ യുഎസ് ശ്രമിക്കുന്നുണ്ട്. ഇപ്പോഴും വസ്തുതകൾ കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് യുഎസ് എന്നാണ് ട്രംപിന്റെ സീനിയർ ഉപദേശകനായ ജേഡ് കുഷ്നർ പറയുന്നു. അമേരിക്കയുടെ ഏറ്റവുമടുത്ത സഖ്യകക്ഷിയാണ് സൗദിയെന്നും അദ്ദേഹം പറയുന്നു. മാധ്യമങ്ങളുടെ സമ്മർദ്ദവും സൗദി ഇനി പുറത്തു വിടാനിരിക്കുന്ന വിവരങ്ങളും ഏറെ നിർണായകമാണെങ്കിലും ട്രംപ് ഒരതിരു വിട്ട് ഒന്നിനും മുതിരില്ലെന്ന് എല്ലാവർക്കുമറിയാം.

ദുബായിലുള്ള യുവാവിന്റെ പ്രണയത്തിന്റെ പേരില്‍ നാട്ടിലുള്ള സഹോദരന് ക്രൂര മര്‍ദ്ദനം. കോഴിക്കോട് പതിമംഗലം സ്വദേശി ഉബൈദിനാണ് മര്‍ദ്ദനമേറ്റത്. ഗള്‍ഫിലുള്ള ജ്യേഷ്ഠന്‍ ഫര്‍ഷാദിന്റെ പ്രണയവുമായി ബന്ധപ്പെട്ടാണ് ഒരു സംഘം വീട്ടില്‍ കയറി ആക്രമണം നടത്തിയത്.

ഉബൈദിന്റെ മാതാവ് ഹൈറുന്നീസയ്ക്കും മര്‍ദനമേറ്റു. പരിക്കേറ്റ് പൊലീസ് സ്റ്റേഷനില്‍ അഭയം തേടിയിട്ടും പ്രതികള്‍ക്കെതിരെ പൊലീസ് നടപടി എടുത്തില്ലെന്ന് ഉബൈദ് പറയുന്നു. ഞായറാഴ്ച പതിമംഗംലം അങ്ങാടിയില്‍ വെച്ചും ഇതേ പ്രശ്‌നവുമായി ബന്ധപ്പെട്ട് ഒരു സംഘം ഉബൈദിനെ മര്‍ദിച്ചിരുന്നു.

മര്‍ദനത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചെന്നപ്പോള്‍ ആശുപത്രിയില്‍ പോകാന്‍ ഓട്ടോറിക്ഷ വിളിച്ച്‌ നല്‍കുക മാത്രമാണ് പൊലീസ് ചെയ്തത് എന്നും ഉബൈദ് പറയുന്നു. എന്നാല്‍, സംഭവത്തില്‍ എട്ട് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പരിക്ക് സാരമല്ലാത്തത് കൊണ്ടാണ് ഓട്ടോറിക്ഷ വിളിച്ച്‌ നല്‍കി ആശുപത്രിയില്‍ പോകാന്‍ പറഞ്ഞതെന്നും പൊലീസ് പറയുന്നു.

തലയ്ക്ക് 79 ലക്ഷം രൂപ വിലയിട്ടിരുന്ന കൊടും കുറ്റവാളിയെ ദുബായിൽ നിന്നും പിടികൂടി. നെതര്‍ലാൻഡ് പൊലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ‘ഏയ്ഞ്ചല്‍ ഓഫ് ഡെത്ത് ‘എന്ന മയക്കുമരുന്ന് മാഫിയ സംഘത്തിന്റെ തലവനായ റിദോണ്‍ ടാഖിയെയാണ് പിടികൂടിയത്. ദുബായ് പൊലീസിന്റെ സഹായത്തോടെ നെതര്‍ലാൻഡ് പൊലീസ് ഇയാളെ കുടുക്കിയത്.

മയക്കുമരുന്ന് കച്ചവടം, കൊലപാതകം തുടങ്ങി ഒട്ടേറെ കേസുകളിൽ ഇയാൾ പ്രതിയാണ്. വ്യാജ പാസ്‌പോര്‍ട്ട്, വിസ, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ഉപയോഗിച്ചാണ് റിദോണ്‍ ദുബായിലെത്തിയതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.

35000 രൂപ മാസ ശമ്പളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ഏജന്റുമാരുടെ സംഘം ഗള്‍ഫിലേക്ക് കൊണ്ടു പോകുമ്പോള്‍ ആ പെണ്‍കുട്ടിയുടെ ജീവിതത്തില്‍ ഏറെ പ്രതീക്ഷകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പ്രതീക്ഷകളെയെല്ലാം തകിടം മറിച്ച് സാധാരണ ജീവിതം പോലും നഷ്ടപ്പെട്ട അവസ്ഥയിലേക്ക് ആ പെണ്‍കുട്ടി വലിച്ചെറിയപ്പെടുകയായിരുന്നു. കാരണം അവള്‍ എത്തപ്പെട്ടത് ദുബായിലെ പെണ്‍വാണിഭ സംഘത്തിന്റെ കൈകളിലായിരുന്നു.

അല്‍ഐനിലെ പെണ്‍വാണിഭ കേന്ദ്രത്തില്‍ നിന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് പെണ്‍കുട്ടി രക്ഷപ്പെട്ടത്. സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്ന് പാസ്പോര്‍ട്ട് തിരികെ ലഭിച്ച യുവതി ഇന്നലെ പുലര്‍ച്ചെ നാട്ടിലേക്കു മടങ്ങിയത്. 35,000 രൂപ ശമ്പളത്തില്‍ ആശുപത്രിയില്‍ റിസപ്ഷനിസ്റ്റായി ജോലി നല്‍കാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കോഴിക്കോട് സ്വദേശിയായ അനസ് എന്ന ഏജന്റ് ഷാര്‍ജയില്‍ എത്തിച്ചതെന്ന് പെണ്‍കുട്ടി പറഞ്ഞു.

സംഘത്തിലുള്ള ഒരു സ്ത്രീയാണ് വിമാനത്താവളത്തില്‍ സ്വീകരിച്ചത്. ദീപ എന്ന പേരിലാണ് ഇവര്‍ പരിചയപ്പെട്ടത്. ഇവരുടെ താവളത്തിലെത്തിയപ്പോഴാണ് ചതി മനസ്സിലായത്. സഹകരിക്കാന്‍ വിസമ്മതിച്ചതോടെ മുറിയില്‍ പൂട്ടിയിടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഫോണ്‍ പിടിച്ചുവാങ്ങിയതോടെ പുറം ലോകവുമായി ബന്ധപ്പെടാനുള്ള വഴിയടഞ്ഞു. ഒരാഴ്ച ഭക്ഷണം പോലും നല്‍കിയില്ല. നാട്ടിലേക്കു തിരിച്ചയ്ക്കണമെന്നു പറഞ്ഞപ്പോള്‍ രണ്ടു ലക്ഷം രൂപ തന്നാല്‍ വിട്ടയയ്ക്കാമെന്നായിരുന്നു മറുപടി.

രക്ഷപ്പെടാനാവില്ലെന്ന് മനസിലായതോടെ പിന്നീട് അനുനയത്തില്‍ പെണ്‍വാണിഭ കേന്ദ്രം നടത്തിപ്പുകാരില്‍ നിന്ന് തന്നെ ഫോണ്‍ വാങ്ങി നാട്ടില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇടപാടുകാരെന്ന വ്യാജേന ചില മലയാളികള്‍ എത്തിയാണ് യുവതിയെ മോചിപ്പിച്ചത്.

തുടര്‍ന്നു പെണ്‍കുട്ടിയെ സാമൂഹിക പ്രവര്‍ത്തക ലൈലാ അബൂബക്കറെ ഏല്‍പിച്ചു. നടത്തിപ്പുകാരിലൊരാളായ സ്ത്രീയെ വിളിച്ചു പെണ്‍കുട്ടിയുടെ പാസ്പോര്‍ട്ട് കൈമാറണമെന്ന് ലൈലാ അബൂബക്കര്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ ഒഴിഞ്ഞുമാറി. തുടര്‍ന്ന് നാട്ടില്‍ നിന്ന് കയറ്റിവിട്ട ഏജന്റുമാരെ വിളിച്ച് സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി. ഇവര്‍ വിളിച്ചുപറഞ്ഞതോടെ പാസ്പോര്‍ട്ട് നല്‍കാമെന്ന് സമ്മതിച്ചു.

അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷനില്‍ എത്തിച്ച പാസ്പോര്‍ട്ട് ഏറ്റുവാങ്ങിയ പെണ്‍കുട്ടിയെ കോണ്‍സുലേറ്റില്‍ ഹാജരാക്കി നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം നാട്ടിലേക്കു മടക്കി അയയ്ക്കുകയായിരുന്നു. എല്ലാ ചെലവുകളും ലൈലാ അബൂബക്കറാണു വഹിച്ചത്. നാട്ടിലെത്തിയ ഉടന്‍ പൊലീസിനു പരാതി നല്‍കാനുള്ള തയാറെടുപ്പിലാണ് പെണ്‍കുട്ടി. പെണ്‍വാണിഭ കേന്ദ്രത്തില്‍ വേറെയും പെണ്‍കുട്ടികളുണ്ടെന്നാണ് വിവരം.

ഇവിടെ എത്തിപ്പെട്ട് കഴിഞ്ഞാല്‍ പാസ്പോര്‍ട്ട് വാങ്ങിവയ്ക്കുന്നതാണ് ഇവരുടെ രീതി. സംശയം തോന്നിയാല്‍ മൊബൈല്‍ ഫോണും പിടിച്ചുവയ്ക്കും. പുറത്തിറങ്ങാന്‍ പോലും അനുവാദമില്ല. ഇടപാടുകാരെ നടത്തിപ്പുകാരായ സ്ത്രീകള്‍ കൂട്ടിക്കൊണ്ടുവരികയാണ് പതിവ്. താവളം ഇടയ്ക്കിടെ മാറുന്നതാണ് പെണ്‍വാണിഭ സംഘത്തിന്റെ രീതി. അല്‍ഐനിലും ഷാര്‍ജയിലും അജ്മാനിലും ഇവര്‍ക്ക് താവളങ്ങള്‍ ഉള്ളതായി പെണ്‍കുട്ടി പറഞ്ഞു.

നാട്ടില്‍ നിന്ന് മോഹന വാഗ്ദാനങ്ങള്‍ നല്‍കി ജോലിക്കായി കൊണ്ടു പോകുമ്പോള്‍ കമ്പനിയുടെയും ഏജന്‍സിയുടെയും വിശ്വാസ്യത അന്വേഷിക്കണമെന്ന് പലതവണ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും പ്രാരാബ്ദങ്ങള്‍ക്ക് നടുവില്‍ ഇതൊന്നും അന്വേഷിക്കാന്‍ ആരും മിനക്കെടാറില്ല.

കിട്ടിയാല്‍ നല്ലൊരു ജീവിതം എന്ന രീതിക്കാണ് പലരും ഇത്തരത്തില്‍ ഏജന്റുമാരുടെ ചതിക്കുഴികളില്‍ വീഴുന്നത്. കൃത്യമായി വിവരങ്ങള്‍ അന്വേഷിക്കാനോ ഗള്‍ഫില്‍ ചെന്നിറങ്ങുമ്പോള്‍ ഉടനെ വന്ന് കാണാന്‍ ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലെങ്കില്‍ തീര്‍ച്ചയായും സര്‍ക്കാര്‍ ഏജന്‍സികളെ വിവരം അറിയിച്ച ശേഷം മാത്രമേ വിമാനത്തില്‍ കയറാവൂ, അല്ലെങ്കില്‍ ഇത്തരം ചതിക്കുഴികള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. ജാഗ്രത!

ദുബായില്‍ ചൊവ്വാഴ്ച അര്‍ധരാത്രിമുതല്‍ തുടങ്ങിയ കനത്ത മഴ പൊതുഗതാഗതത്തെ കാര്യമായി ബാധിച്ചു.കനത്ത മഴയെ തുടര്‍ന്ന് 10 മണിക്കൂറിനുള്ളില്‍ 154 റോഡപകടങ്ങളില്‍ റിേപാര്‍ട്ട് ചെയ്തതായി ദുബായ് പോലീസ് പ്രസ്താവനയില്‍ പറയുന്നു. ചൊവ്വാഴ്ച വൈകിട്ട് അര്‍ദ്ധരാത്രി 12 മുതല്‍ 4,581 കോളുകള്‍ ഫോഴ്സിന് ലഭിച്ചതായി കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ കേണല്‍ തുര്‍ക്കി ബിന്‍ ഫാരിസ് പറഞ്ഞു.

കനത്ത മഴയും ശക്തമായ കാറ്റും തുടരുന്നതിനാല്‍ അടിയന്തിര സാഹചര്യങ്ങളില്ലെങ്കില്‍ വീട്ടില്‍ തുടരണമെന്ന് ട്രാഫിക് ആന്‍ഡ് പട്രോളിംഗ് വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ സെയ്ഫ് മുഹൈര്‍ അല്‍ മസ്രൂയി പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. വെള്ളം നിറഞ്ഞ പ്രദേശങ്ങളില്‍ പോലീസ് കൂടുതല്‍ ട്രാഫിക് പട്രോളിങ് സംഘത്തെ നിയോഗിച്ചതായും അദ്ദേഹം അറിയിച്ചു. ‘നിങ്ങള്‍ക്ക് ഡ്രൈവ് ചെയ്യണമെങ്കില്‍, വേഗത കുറയ്ക്കുകയും ട്രാഫിക് ഒഴുക്ക് തടസ്സപ്പെടുത്താതിരിക്കാന്‍ നിങ്ങള്‍ക്ക് ഒരു അപകടമുണ്ടെങ്കില്‍ റോഡ് ഹെഡ് ഹോള്‍ഡറില്‍ വലിക്കുകയും ചെയ്യുക.’

RECENT POSTS
Copyright © . All rights reserved