വിലക്കുറവോടെ വേണ്ടതെല്ലാം സ്വന്തമാക്കാൻ അവസരവുമായി ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് തുടക്കം. ലോകം ദുബായുടെ കുടക്കീഴിലെന്ന പ്രമേയത്തിൽ ഫെബ്രുവരി രണ്ടുവരെയാണ് മേള. തൊണ്ണൂറുശതമാനം വരെ വിലക്കുറവാണ് മേളയുടെ പ്രത്യേകത.
ഇനി കാഴ്ചകളുടേയും സമ്മാനങ്ങളുടേയും നാളുകൾ. ഷോപ്പിങ് മാളുകളും പാർക്കുകളും തെരുവുകളുമെല്ലാം മേളയുടെ ഭാഗമാകും. വസ്ത്രങ്ങൾ, ഗൃഹോപകരണങ്ങൾ, സ്വർണ, വജ്രാഭരണങ്ങൾ തുടങ്ങി എന്തും വിലക്കുറവോടെ സ്വന്തമാക്കാം എന്നതാണ് മേളയുടെ പ്രത്യേകത. ഭാഗ്യമുണ്ടെങ്കിൽ കോടികൾ വിലമതിക്കുന്ന സമ്മാനങ്ങളും തേടിയെത്തും. ദുബായിലെ 3200ലേറെ 3200ൽ ഏറെ കച്ചവട സ്ഥാപനങ്ങൾ ഡിഎസ്എഫിന്റെ ഭാഗമാകുന്നുണ്ട്. പ്രമുഖമാളുകളിൽ 90% വരെ വിലക്കുറവിൽ 12 മണിക്കൂർ നീളുന്ന മെഗാ വിൽപനമേളയോടെയാണു മേളയുടെ തുടക്കം കുറിച്ചത്. കരകൌശല, ഭക്ഷ്യ മേളകൾ, ഘോഷയാത്ര, സംഗീത-നൃത്ത പരിപാടികൾ തുടങ്ങിയവ ഡിഎസ്എഫിന്റെ ഭാഗമായി വിവിധയിടങ്ങളിൽ അരങ്ങറും.
ഗ്ലോബൽ വില്ലേജും ഡി.എസ്.എഫിൻറെ ഭാഗമാണ്. പതിവുപോലെ ഇന്ത്യക്കാർ അടക്കമുള്ള വിനോദസഞ്ചാരികളുടെ വൻ തിരക്കിനു ഇക്കുറിയും മേള സാക്ഷ്യം വഹിക്കും. കുട്ടികൾക്കായി പ്രത്യേക ഉല്ലാസവേദികളും മേളയിലുണ്ടാകും. ഡിഎസ്എഫിനോട് അനുബന്ധിച്ചു പ്രധാനകേന്ദ്രങ്ങളിലെ വർണാഭമായ കരിമരുന്നുപ്രയോഗം ഉൽസവത്തിൻറെ ഭാഗമാണ്.
രാത്രി മുഴുവന്‍ മരുഭൂമിയില്‍ കുടുങ്ങിയ സ്ത്രീകളടക്കമുള്ള മലയാളി സംഘത്തെ ദുബായ് പൊലീസ് രക്ഷപ്പെടുത്തി. ഹെലികോപ്റ്ററില്‍ എത്തിയ പൊലീസ് നിരീക്ഷണ സംഘം ഇവരെ കണ്ടെത്തിയശേഷം മരുഭൂമിയിലെ പ്രത്യേക ദൗത്യസംഘത്തെ കൃത്യമായ സ്ഥലം അറിയിക്കുകയായിരുന്നു.
ഭക്ഷണവും വെള്ളവുമായാണ് പൊലീസ് എത്തിയത്. ദുബായിലെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ഉദ്യോഗസ്ഥന്‍ മലപ്പുറം സ്വദേശി മുഷ്താഖ്, സുഹൃത്തും എന്‍ജിനീയറുമായ പത്തനംതിട്ട സ്വദേശി ഷഹനാസ് ഷംസുദ്ദീന്‍, ഷഹനാസിന്റെ കുടുംബാംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന പത്തംഗ സംഘമാണ് മരുഭൂമിയില്‍ കുടുങ്ങിയത്. മരുഭൂമിയില്‍ ഇടയ്ക്കിടെ ഉല്ലാസയാത്ര പോകാറുള്ള ഇവര്‍ വെള്ളിയാഴ്ച വൈകിട്ട് 4 മണിയോടെ അല്‍ ഖുദ്രയില്‍ രണ്ടു വാഹനങ്ങളിലായി എത്തുകയായിരുന്നു.
തുടര്‍ന്നു ഫോട്ടോ എടുക്കാനായി മരുഭൂമിയിലേക്ക് തിരിച്ചു. വൈകിട്ട് 6ന് മടങ്ങാന്‍ തുടങ്ങുമ്പോള്‍ ഒരു വാഹനം മണലില്‍ പുതയുകയും അടുത്തവാഹനത്തിന്റെ ടയര്‍ കേടാകുകയും ചെയ്തു. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനു ശേഷം വാഹനങ്ങള്‍ ശരിയാക്കി യാത്രയാരംഭിച്ചെങ്കിലും വഴിതെറ്റി മരുഭൂമിക്കുള്ളിലേക്കു പോയി. 18 കിലോമീറ്ററിലേറെ പിന്നിട്ടപ്പോഴാണ് വഴിതെറ്റിയത് അറിഞ്ഞതെന്നു മുഷ്താഖ് പറഞ്ഞു. രാത്രി വളരെ വൈകിയുള്ള യാത്ര സുരക്ഷിതമല്ലാത്തതിനാല്‍ ടെന്റ് ഒരുക്കി കുറച്ചുപേര്‍ അതിലും ബാക്കിയുള്ളവര്‍ വാഹനങ്ങളിലും കിടന്നു.
വെള്ളവും ഭക്ഷണവുമില്ലാത്തതും കൊടുംതണുപ്പും പലരെയും അവശരാക്കി. പുലര്‍ച്ചെ പുറപ്പെടാന്‍ തുടങ്ങിയെങ്കിലും വാഹനങ്ങള്‍ മണലില്‍ പുതഞ്ഞുപോയിരുന്നു. പ്രമേഹവും മറ്റ് അസുഖങ്ങളുമുള്ളവര്‍ മരുന്നും ഭക്ഷണവുമില്ലാതെ തീര്‍ത്തും അവശരായി. എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോള്‍ ദുബായ് പൊലീസിനെ വിവരം അറിയിച്ചു. ഹെലികോപ്റ്ററില്‍ തിരച്ചില്‍ നടത്തിയ റെസ്‌ക്യൂ വിഭാഗം ഇവരെ കണ്ടെത്തുകയും പ്രത്യേക ദൗത്യസേനയെ കാര്യങ്ങള്‍ ധരിപ്പിക്കുകയും ചെയ്തു. എല്ലാ സംവിധാനങ്ങളുമായി എത്തിയ രക്ഷാസംഘം ആശ്വസിപ്പിക്കുകയും വെള്ളവും ഭക്ഷണവും നല്‍കുകയും ചെയ്തു. മണലില്‍ പുതഞ്ഞുപോയ വാഹനങ്ങള്‍ പുറത്തെടുത്തു. ഉച്ചകഴിഞ്ഞു മൂന്നോടെയാണ് ഇവര്‍ മരുഭൂമിയില്‍ നിന്നു പുറത്തുകടന്നത്.
കോഴിക്കോട്ടേക്ക് പോകേണ്ട 185 യാത്രക്കാർ അബുദാബി വിമാനത്താവളത്തിൽ പത്തു മണിക്കൂറോളമായി കുടുങ്ങിക്കിടക്കുന്നു. ഇന്നലെ രാത്രി 12.20ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് ഐ.എക്സ് 348 വിമാനമാണ് ഇതുവരെ യാത്രപുറപ്പെടാൻ കഴിയാതെ യാത്രക്കാർ വലയുന്നത്.
ബോഡിങ് പാസ്സ് നൽകിയ ശേഷം വിമാനം പുറപ്പെടാൻ മിനിറ്റുകൾ മാത്രം ബാക്കിയുള്ളപ്പോഴാണ് സാങ്കേതിക തകരാറിന്റെ പേരിൽ യാത്ര റദ്ദാക്കിയത്. യാത്രക്കാരെ രാത്രിയിൽ വിമാനത്താവളത്തിനു സമീപത്തെ ഹോട്ടലിൽ താമസിപ്പിച്ചു. രാവിലെ എട്ടരയോടെ പുറപ്പെടും എന്നു പറഞ്ഞ് യാത്രക്കാരെ ഏഴുമണിയോടെ വിമാനത്താവളത്തിൽ വീണ്ടും എത്തിച്ചെങ്കിലും ഇതുവരെ യാത്ര പുറപ്പെടാൻ കഴിഞ്ഞിട്ടില്ല. വൻ തുക ടിക്കറ്റിനു നൽകിയ യാത്രക്കാർക്കാണ് ഈ ദുർഗതി.
അതെ, ദുബായിൽ പഠിക്കുന്ന തിരുവല്ല സ്വദേശിയായ ഈ മിടുക്കൻ 13–ാം വയസ്സിൽ സ്വന്തമായി ഒരു സോഫ്റ്റ്‍വെയർ ഡെവലപ്മെന്റ് കമ്പനിയുടെ ഉടമസ്ഥനാണ്. ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ആദിത്യന്റെ ടെക്‌ലോകവുമായുള്ള ബന്ധം. ഒൻപതാം വയസ്സിൽ സ്വന്തമായി മൊബൈൽ ആപ്ലിക്കേഷൻ നിർമിച്ചാണ് ഈ മിടുക്കൻ ആദ്യം ഞെട്ടിച്ചത്. ഇപ്പോൾ 13–ാം വയസ്സിൽ സോഫ്റ്റ്‍വെയർ കമ്പനിയുടെ സിഇഒ. ആവശ്യക്കാർക്കുവേണ്ടി ലോഗോ ഡിസൈനിങ്ങ്, വെബ്സൈറ്റ് ഡിസൈൻ തുടങ്ങിയ ജോലികളും ആദിത്യൻ ചെയ്യുന്നു.
അഞ്ചാം വയസ്സു മുതലാണ് ഈ മലയാളി മിടുക്കൻ കംപ്യൂട്ടർ ഉപയോഗിച്ചു തുടങ്ങുന്നത്. ഇപ്പോൾ ട്രിനെറ്റ് സൊലൂഷ്യൻസ് എന്ന കമ്പനിയുടെ സിഇഒ. യുഎഇയിലെ ഏറ്റവും പ്രായം കുറഞ്ഞ സിഇഒ എന്ന ഖ്യാതിയും ആദിത്യന് സ്വന്തം. തിരുവല്ലയിലാണ് ആദിത്യൻ ജനിച്ചത്. അഞ്ചു വയസ്സുള്ളപ്പോൾ കുടുംബം ദുബായിലേക്ക് വന്നു. ആദ്യമായി പിതാവ് കാണിച്ചു തന്നെ വെബ്സൈറ്റ് ബിസിസി ടൈപ്പിങ്ങ് ആണ്. എങ്ങനെയാണ് കുട്ടികളെയും വിദ്യാർഥികളെയും ടൈപ്പിങ്ങ് പഠിപ്പിക്കുക എന്നതായിരുന്നു ഇതിൽ പറഞ്ഞിരുന്നതെന്ന് ആദിത്യൻ ഒാർക്കുന്നു.
ഏഴാം ക്ലാസിൽ പഠിക്കുന്ന ആദിത്യന്റെ ട്രിനെറ്റ് സൊലൂഷ്യൻസ് എന്ന കമ്പനിയിൽ മൂന്നു ജീവനക്കാരുണ്ട്. ആദിത്യന്റെ സ്കൂളിലെ തന്നെ വിദ്യാർഥികളും സുഹൃത്തുക്കളുമാണിവർ. പ്ലേ സ്റ്റോർ പോലെയുള്ള ഒരു പ്ലാറ്റ്ഫോം നിർമിക്കുകയായിരുന്നു ആദിത്യൻ ആദ്യം ചെയ്തത്. ടെക് ലോകത്തെ വിശേഷങ്ങളും ഗെയിമിങ്ങ് വിശേഷങ്ങളും പങ്കുവയ്ക്കുന്ന ‘എ ക്രേസി’ എന്ന പേരിൽ ഒരു യൂട്യൂബ് പേജും ആദിത്യനുണ്ട്.
18 വയസ്സ് പൂർത്തിയാകാൻ കാത്തിരിക്കുകയാണ് ആദിത്യൻ, എങ്കിൽ മാത്രമേ സ്വന്തം പേരിൽ കമ്പനി റജിസ്റ്റർ ചെയ്യാൻ സാധിക്കൂ. എങ്കിലും ഇപ്പോൾ ഒരു കമ്പനി പോലെയാണ് പ്രവർത്തിക്കുന്നത്. പന്ത്രണ്ടോളം പേരാണ് ഈ 13കാരനുമായി ഇടപാട് നടത്തിയത്. ഡിസൈൻ, കോഡിങ്ങ് തുടങ്ങിയ സേവനങ്ങളാണ് പ്രധാനമായും ഉള്ളത്. പൂർണമായും സൗജന്യമായാണ് ഇവ ചെയ്തതെന്നും ആദിത്യൻ പറയുന്നു.
ഭാവിയിലേക്കുള്ള മറ്റൊരു ബൃഹദ് പദ്ധതി കൂടി യുഎഇ ചര്‍ച്ച ചെയ്യുന്നതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. കടലിനടിയിലൂടെയുള്ള അതിവേഗ റെയില്‍ പാതയെക്കുറിച്ചുള്ള സാധ്യതകള്‍ തേടുകയാണ് യുഎഇയിലെ വിദഗ്ദര്‍.
വരും കാലത്ത് മുംബൈയില്‍ നിന്ന് യുഎഇയിലെ ഫുജൈറയിലേക്ക് നിങ്ങള്‍ക്ക് ട്രെയിനില്‍ യാത്ര ചെയ്യാന്‍ കഴിഞ്ഞേക്കും. അബുദാബിയില്‍ നടന്ന യുഎഇ-ഇന്ത്യ കോണ്‍ക്ലേവിലാണ് നാഷണല്‍ അഡൈ്വസര്‍ ബ്യൂറോ ലിമിറ്റഡ് ഡയറക്ടറും ചീഫ് കണ്‍സള്‍ട്ടന്റുമായ അബ്ദുള്ള അല്‍ശെഹി ഇത്തരമൊരു സാധ്യത മുന്നോട്ടുവെച്ചത്. യാത്രക്കാരുടെ സഞ്ചാരത്തിന് ഉപരിയായി ചരക്ക് ഗതാഗതത്തിനും ഇത് സഹായകമാവും. യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് എണ്ണ കയറ്റുമതി ചെയ്യാനും തിരികെ ഇന്ത്യയില്‍ നിന്ന് ശുദ്ധജലം യുഎഇയിലേക്ക് കൊണ്ടുപോകാനുമുള്ള പൈപ്പ് ലൈനുകള്‍ ഇതിനൊപ്പം സ്ഥാപിക്കാന്‍ കഴിയുമെന്ന് അബ്ദുള്ള അല്‍ശെഹി പറഞ്ഞു.
ഇന്ത്യയില്‍ പാചകം ചെയ്ത ഭക്ഷ്യവസ്തുക്കള്‍ക്ക് സൗദിയില്‍ വിലക്കേര്‍പ്പെടുത്തിയതായി റിയാദ് ചേംബര്‍ ഓഫ് കോമേഴ്സ് അറിയിച്ചു. അംഗീകൃത ലബോറട്ടറികളില്‍ നിന്ന് പരിശോധിച്ച് ഗുണമേന്മ ഉറപ്പുവരുത്തിയ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാതെ ഭക്ഷ്യ വസ്തുക്കളുടെ കാര്‍ഗോയ്ക്ക് ഇനിമുതല്‍ അനുമതി നല്‍കില്ലെന്ന് ചേംബര്‍ ഓഫ് കോമേഴ്സ് സര്‍ക്കുലറില്‍ വ്യക്തമാക്കി.
ആരോഗ്യത്തിന് ഹാനികരമാകുന്ന വിധത്തില്‍ ഉല്‍പ്പന്നങ്ങളില്‍ കീടനാശിനികളും മാലിന്യങ്ങളും അടങ്ങിയിട്ടില്ലെന്ന്, അംഗീകൃത ലബോറട്ടറികളുടെ കമ്മീഷന്റെ വ്യവസ്ഥയ്ക്കും മാനദണ്ഡങ്ങള്‍ക്കും വിധേയമായി ഉറപ്പു വരുത്തേണ്ടതിനാണ് നടപടി സ്വീകരിക്കുന്നത്.
കുവൈറ്റിൽ പ്രവാസി മലയാളിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഇടുക്കി നെടുങ്കണ്ടം സ്വദേശി ജോബിന്‍ കെ. ജയിംസ് (29) നാണ് മരിച്ചത്. ജയിംസിനെ ജോലി ചെയ്യുന്ന തൊഴിലുടമയുടെ വീട്ടിലായിരുന്നു ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
കുവൈറ്റ് സ്വദേശിയുടെ വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്ത വരികയായിരുന്ന ഇദ്ദേഹം മരിക്കാനിടയായതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
അഞ്ചുവർഷമായി ജോബിൻ കെ. ജയിംസ്കുവൈത്തിലെത്തിയിട്ട്. അവിവാഹിതനാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ നടന്നു വരുന്നു.സംസ്കാരം നാട്ടില്‍ നടക്കും. സഹോദരങ്ങള്‍: ജോമോന്‍, ജോസന്‍.
ദുബായ്: പ്രമുഖ ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് 90 ശതമാനം വരെ വിലക്കുറവ് പ്രഖ്യാപിച്ച് ദുബായില്‍ സൂപ്പര്‍ സെയില്‍ തുടങ്ങി. എമിറേറ്റിലെ വിവിധ മാളുകളില്‍ ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്കാണ് ഷോപ്പിങ് മേള. 25 ശതമാനം മുതല്‍ 90 ശതമാനം വരെ വിലക്കുറവില്‍ സാധനങ്ങള്‍ സ്വന്തമാക്കാനാവും.
ദുബായ് ടൂറിസം വകുപ്പിന് കീഴിലുള്ള ദുബായ് ഫെസ്റ്റിവല്‍സ് ആന്റ് റീട്ടെയ്ല്‍ എസ്റ്റാബ്ലിഷ്മെന്റാണ് മൂന്ന് ദിവസത്തെ സൂപ്പര്‍ സെയില്‍ സംഘടിപ്പിച്ചിരിക്കുന്നത്. വസ്ത്രങ്ങള്‍ മുതല്‍ ഗൃഹോപകരണങ്ങള്‍ വരെ വിപുലമായ ശ്രേണിയിലുള്ള ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകും. സൂപ്പര്‍ സെയില്‍ കാലയളവില്‍ പുലര്‍ച്ചെ ഒരു മണി വരെ മാളുകള്‍ തുറന്നുപ്രവര്‍ത്തിക്കും. സൗജന്യ പാര്‍ക്കിങ് ഉള്‍പ്പെടെ നല്‍കി ഉപഭോക്താക്കളെ പരമാവധി ആകര്‍ഷിക്കുകയാണ് മാളുകള്‍.
യുഎഇയിലെ വ്യാപാര മേഖലയ്ക്ക് കൂടുതല്‍ ഉണര്‍വ് പകരാനും ലോകത്തെ പ്രധാന റീട്ടെയില്‍ ഹബ്ബായി ദുബായിയെ മാറ്റാനും ലക്ഷ്യമിട്ടാണ് ടൂറിസം വകുപ്പ് വ്യാപാരോത്സവങ്ങള്‍ സംഘടിപ്പിക്കുന്നത്
പൈശാചിക കുറ്റകൃത്യം ചെയ്ത് യുവതി. ഏഴുവര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ യുവതി കാമുകനെ കൊന്ന് വെട്ടിനുറുക്കി ബിരിയാണിയാക്കി വിളമ്പി. യുഎഇയിലാണ് സംഭവം. മൊറോക്കോ സ്വദേശിനിയാണ് ക്രൂരമായ കുറ്റകൃത്യം ചെയ്തത്.
യുവാവ് മറ്റൊരു വിവാഹത്തിനു തയാറെടുത്തതാണ് ഇവരെ പ്രകോപിപ്പിച്ചത്. കാമുകനെ കൊന്നശേഷം ശരീരഭാഗങ്ങള്‍ ഓരോന്നായി ബ്ലെന്‍ഡറിലിട്ട് അടിച്ച് ബിരിയാണിയുടെ ഇറച്ചി പരുവമാക്കുകയായിരുന്നു. അതിനുശേഷം ഇവര്‍ ഇത് ബിരിയാണിയാക്കിയശേഷം വീട്ടുജോലികാര്‍ക്കു വിളമ്പുകയായിരുന്നു.
ഭക്ഷണം കഴിച്ച പാകിസ്ഥാനികളായ വീട്ടുജോലിക്കാരും ഇവരുടെ ക്രൂരതയുടെ ഇരയായി.യുവാവിന്റെ സഹോദരന്‍ അന്വേഷിച്ചു വന്നതോടെയാണു സംഭവം പുറംലോകം അറിയുന്നത്. മൂന്ന് മാസം മുന്‍പ് കാമുകന്‍ പിണങ്ങിപ്പോയെന്നും പിന്നെ യാതൊരു വിവരവുമില്ലെന്നായിരുന്നു യുവതി പറഞ്ഞത്.
എന്നാല്‍ സംശയം തോന്നിയതിനെത്തുടര്‍ന്നു വിശദമായ അന്വേഷണത്തിന് ആവശ്യപ്പെടുകയായിരുന്നു. യുവതിയുടെ വീട്ടിലെ ബ്ലെന്‍ഡറില്‍ നിന്നും കാമുകന്റെ ഒരു പല്ല് കണ്ടെത്തിയതോടെയാണു ക്രൂരകൊലപാതകത്തിന്റെ ചുരുളഴിയുന്നത്. പല്ല് ഡിഎന്‍എ ടെസ്റ്റിലൂടെ കാമുകന്റേതെന്നു തന്നെ സ്ഥിരീകരിച്ചു. യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.
മാധ്യമ പ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകക്കേസിൽ സൗദി ഭരണകൂടത്തിനെതിരെ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയുടെ റിപ്പോർട്ട്. സൗദി കിരീടാവാകാശി മുഹമ്മദ് ബിൻ സൽമാന്റെ ഉത്തരവനുസരിച്ചാണ് കൊലപാതകമെന്ന് സി.ഐ.എ നിഗമനത്തിലെത്തിയതായി വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, റിപ്പോർട്ട് നിഷേധിച്ച് യു.എസിലെ സൗദി സ്ഥാനപതി രംഗത്തെത്തി.
രഹസ്യാന്വേഷണ വിവരങ്ങൾ വിശദമായി പരിശോധിച്ചശേഷമാണ് സിഐഎ നിഗമനത്തിലെത്തിയതെന്നാണ് റിപ്പോർട്ട്. സൗദി സർക്കാരിന്റെ എയർക്രാഫ്റ്റിലാണ് പതിനഞ്ച് ഉദ്യോഗസ്ഥർ ഇസ്താംബുളിലെ സൗദി കോൺസുലേറ്റിലെത്തി ഖഷോഗിയെ വധിച്ചതെന്ന് സിഐഎ കണ്ടെത്തിയതായാണ് റിപ്പോർട്ട്. സൗദി കിരീടാവകാശിയുടെ സഹോദരനും യുഎസിലെ സൗദി സ്ഥാനപതിയുമായ ഖാലിദ് ബിൻ സൽമാൻ, ഖഷോഗിയുമായി ഫോണിൽ സംസാരിച്ചതിന്റെ രേഖകളും ഏജൻസി പരിശോധിച്ചു. ഖാലിദ് ബിൻ സൽമാന്റെ നിർദേശപ്രകാരമാണ് രേഖകൾ വാങ്ങാൻ ഖഷോഗി ഇസ്താംബുളിലെത്തിയതെന്നാണ് നിഗമനം.
കൊലപാതകത്തിൽ മുഹമ്മദ് ബിൻ സൽമാന് പങ്കില്ലെന്ന് സൗദി ഭരണകൂടം ആവർത്തിക്കുന്നതിനിടെയാണ് റിപ്പോർട്ട് പുറത്തുവരുന്നത്. അതേസമയം, വാഷിംഗ്ടൺ പോസ്റ്റിന്റെ റിപ്പോർട്ട് നിഷേധിച്ച് ഖാലിദ് ബിൻ സൽമാൻ ട്വീറ്റുചെയ്തു. ഖഷോഗിയുമായി സന്ദേശം കൈമാറിയത് ഒരുവർഷം മുന്‍പാണെന്നും തെളിവുകൾ പുറത്തുവിടാൻ അമേരിക്കൻ സർക്കാർ തയ്യാറാകണമെന്നുമാണ് പ്രതികരണം.
മാധ്യമ റിപ്പോർട്ടിനോട് പ്രതികരിക്കാൻ സിഐഎ തയ്യാറായിട്ടില്ല. ഇസ്താംബുളിലെ സൗദി കോൺസുലേറ്റിൽ വച്ചു കൊല്ലപ്പെട്ട ഖഷോഗിയുടെ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല കൊലക്കുറ്റത്തിന് 23 പേരാണ് സൗദിയിൽ കസ്റ്റഡിയിലുള്ളത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത 5 പേർക്ക് വധശിക്ഷ നൽകണമെന്ന് പബ്ളിക് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടിരുന്നു.