അതെ, ദുബായിൽ പഠിക്കുന്ന തിരുവല്ല സ്വദേശിയായ ഈ മിടുക്കൻ 13–ാം വയസ്സിൽ സ്വന്തമായി ഒരു സോഫ്റ്റ്‍വെയർ ഡെവലപ്മെന്റ് കമ്പനിയുടെ ഉടമസ്ഥനാണ്. ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ആദിത്യന്റെ ടെക്‌ലോകവുമായുള്ള ബന്ധം. ഒൻപതാം വയസ്സിൽ സ്വന്തമായി മൊബൈൽ ആപ്ലിക്കേഷൻ നിർമിച്ചാണ് ഈ മിടുക്കൻ ആദ്യം ഞെട്ടിച്ചത്. ഇപ്പോൾ 13–ാം വയസ്സിൽ സോഫ്റ്റ്‍വെയർ കമ്പനിയുടെ സിഇഒ. ആവശ്യക്കാർക്കുവേണ്ടി ലോഗോ ഡിസൈനിങ്ങ്, വെബ്സൈറ്റ് ഡിസൈൻ തുടങ്ങിയ ജോലികളും ആദിത്യൻ ചെയ്യുന്നു.
അഞ്ചാം വയസ്സു മുതലാണ് ഈ മലയാളി മിടുക്കൻ കംപ്യൂട്ടർ ഉപയോഗിച്ചു തുടങ്ങുന്നത്. ഇപ്പോൾ ട്രിനെറ്റ് സൊലൂഷ്യൻസ് എന്ന കമ്പനിയുടെ സിഇഒ. യുഎഇയിലെ ഏറ്റവും പ്രായം കുറഞ്ഞ സിഇഒ എന്ന ഖ്യാതിയും ആദിത്യന് സ്വന്തം. തിരുവല്ലയിലാണ് ആദിത്യൻ ജനിച്ചത്. അഞ്ചു വയസ്സുള്ളപ്പോൾ കുടുംബം ദുബായിലേക്ക് വന്നു. ആദ്യമായി പിതാവ് കാണിച്ചു തന്നെ വെബ്സൈറ്റ് ബിസിസി ടൈപ്പിങ്ങ് ആണ്. എങ്ങനെയാണ് കുട്ടികളെയും വിദ്യാർഥികളെയും ടൈപ്പിങ്ങ് പഠിപ്പിക്കുക എന്നതായിരുന്നു ഇതിൽ പറഞ്ഞിരുന്നതെന്ന് ആദിത്യൻ ഒാർക്കുന്നു.
ഏഴാം ക്ലാസിൽ പഠിക്കുന്ന ആദിത്യന്റെ ട്രിനെറ്റ് സൊലൂഷ്യൻസ് എന്ന കമ്പനിയിൽ മൂന്നു ജീവനക്കാരുണ്ട്. ആദിത്യന്റെ സ്കൂളിലെ തന്നെ വിദ്യാർഥികളും സുഹൃത്തുക്കളുമാണിവർ. പ്ലേ സ്റ്റോർ പോലെയുള്ള ഒരു പ്ലാറ്റ്ഫോം നിർമിക്കുകയായിരുന്നു ആദിത്യൻ ആദ്യം ചെയ്തത്. ടെക് ലോകത്തെ വിശേഷങ്ങളും ഗെയിമിങ്ങ് വിശേഷങ്ങളും പങ്കുവയ്ക്കുന്ന ‘എ ക്രേസി’ എന്ന പേരിൽ ഒരു യൂട്യൂബ് പേജും ആദിത്യനുണ്ട്.
18 വയസ്സ് പൂർത്തിയാകാൻ കാത്തിരിക്കുകയാണ് ആദിത്യൻ, എങ്കിൽ മാത്രമേ സ്വന്തം പേരിൽ കമ്പനി റജിസ്റ്റർ ചെയ്യാൻ സാധിക്കൂ. എങ്കിലും ഇപ്പോൾ ഒരു കമ്പനി പോലെയാണ് പ്രവർത്തിക്കുന്നത്. പന്ത്രണ്ടോളം പേരാണ് ഈ 13കാരനുമായി ഇടപാട് നടത്തിയത്. ഡിസൈൻ, കോഡിങ്ങ് തുടങ്ങിയ സേവനങ്ങളാണ് പ്രധാനമായും ഉള്ളത്. പൂർണമായും സൗജന്യമായാണ് ഇവ ചെയ്തതെന്നും ആദിത്യൻ പറയുന്നു.
ഭാവിയിലേക്കുള്ള മറ്റൊരു ബൃഹദ് പദ്ധതി കൂടി യുഎഇ ചര്‍ച്ച ചെയ്യുന്നതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. കടലിനടിയിലൂടെയുള്ള അതിവേഗ റെയില്‍ പാതയെക്കുറിച്ചുള്ള സാധ്യതകള്‍ തേടുകയാണ് യുഎഇയിലെ വിദഗ്ദര്‍.
വരും കാലത്ത് മുംബൈയില്‍ നിന്ന് യുഎഇയിലെ ഫുജൈറയിലേക്ക് നിങ്ങള്‍ക്ക് ട്രെയിനില്‍ യാത്ര ചെയ്യാന്‍ കഴിഞ്ഞേക്കും. അബുദാബിയില്‍ നടന്ന യുഎഇ-ഇന്ത്യ കോണ്‍ക്ലേവിലാണ് നാഷണല്‍ അഡൈ്വസര്‍ ബ്യൂറോ ലിമിറ്റഡ് ഡയറക്ടറും ചീഫ് കണ്‍സള്‍ട്ടന്റുമായ അബ്ദുള്ള അല്‍ശെഹി ഇത്തരമൊരു സാധ്യത മുന്നോട്ടുവെച്ചത്. യാത്രക്കാരുടെ സഞ്ചാരത്തിന് ഉപരിയായി ചരക്ക് ഗതാഗതത്തിനും ഇത് സഹായകമാവും. യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് എണ്ണ കയറ്റുമതി ചെയ്യാനും തിരികെ ഇന്ത്യയില്‍ നിന്ന് ശുദ്ധജലം യുഎഇയിലേക്ക് കൊണ്ടുപോകാനുമുള്ള പൈപ്പ് ലൈനുകള്‍ ഇതിനൊപ്പം സ്ഥാപിക്കാന്‍ കഴിയുമെന്ന് അബ്ദുള്ള അല്‍ശെഹി പറഞ്ഞു.
ഇന്ത്യയില്‍ പാചകം ചെയ്ത ഭക്ഷ്യവസ്തുക്കള്‍ക്ക് സൗദിയില്‍ വിലക്കേര്‍പ്പെടുത്തിയതായി റിയാദ് ചേംബര്‍ ഓഫ് കോമേഴ്സ് അറിയിച്ചു. അംഗീകൃത ലബോറട്ടറികളില്‍ നിന്ന് പരിശോധിച്ച് ഗുണമേന്മ ഉറപ്പുവരുത്തിയ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാതെ ഭക്ഷ്യ വസ്തുക്കളുടെ കാര്‍ഗോയ്ക്ക് ഇനിമുതല്‍ അനുമതി നല്‍കില്ലെന്ന് ചേംബര്‍ ഓഫ് കോമേഴ്സ് സര്‍ക്കുലറില്‍ വ്യക്തമാക്കി.
ആരോഗ്യത്തിന് ഹാനികരമാകുന്ന വിധത്തില്‍ ഉല്‍പ്പന്നങ്ങളില്‍ കീടനാശിനികളും മാലിന്യങ്ങളും അടങ്ങിയിട്ടില്ലെന്ന്, അംഗീകൃത ലബോറട്ടറികളുടെ കമ്മീഷന്റെ വ്യവസ്ഥയ്ക്കും മാനദണ്ഡങ്ങള്‍ക്കും വിധേയമായി ഉറപ്പു വരുത്തേണ്ടതിനാണ് നടപടി സ്വീകരിക്കുന്നത്.
കുവൈറ്റിൽ പ്രവാസി മലയാളിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഇടുക്കി നെടുങ്കണ്ടം സ്വദേശി ജോബിന്‍ കെ. ജയിംസ് (29) നാണ് മരിച്ചത്. ജയിംസിനെ ജോലി ചെയ്യുന്ന തൊഴിലുടമയുടെ വീട്ടിലായിരുന്നു ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
കുവൈറ്റ് സ്വദേശിയുടെ വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്ത വരികയായിരുന്ന ഇദ്ദേഹം മരിക്കാനിടയായതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
അഞ്ചുവർഷമായി ജോബിൻ കെ. ജയിംസ്കുവൈത്തിലെത്തിയിട്ട്. അവിവാഹിതനാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ നടന്നു വരുന്നു.സംസ്കാരം നാട്ടില്‍ നടക്കും. സഹോദരങ്ങള്‍: ജോമോന്‍, ജോസന്‍.
ദുബായ്: പ്രമുഖ ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് 90 ശതമാനം വരെ വിലക്കുറവ് പ്രഖ്യാപിച്ച് ദുബായില്‍ സൂപ്പര്‍ സെയില്‍ തുടങ്ങി. എമിറേറ്റിലെ വിവിധ മാളുകളില്‍ ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്കാണ് ഷോപ്പിങ് മേള. 25 ശതമാനം മുതല്‍ 90 ശതമാനം വരെ വിലക്കുറവില്‍ സാധനങ്ങള്‍ സ്വന്തമാക്കാനാവും.
ദുബായ് ടൂറിസം വകുപ്പിന് കീഴിലുള്ള ദുബായ് ഫെസ്റ്റിവല്‍സ് ആന്റ് റീട്ടെയ്ല്‍ എസ്റ്റാബ്ലിഷ്മെന്റാണ് മൂന്ന് ദിവസത്തെ സൂപ്പര്‍ സെയില്‍ സംഘടിപ്പിച്ചിരിക്കുന്നത്. വസ്ത്രങ്ങള്‍ മുതല്‍ ഗൃഹോപകരണങ്ങള്‍ വരെ വിപുലമായ ശ്രേണിയിലുള്ള ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകും. സൂപ്പര്‍ സെയില്‍ കാലയളവില്‍ പുലര്‍ച്ചെ ഒരു മണി വരെ മാളുകള്‍ തുറന്നുപ്രവര്‍ത്തിക്കും. സൗജന്യ പാര്‍ക്കിങ് ഉള്‍പ്പെടെ നല്‍കി ഉപഭോക്താക്കളെ പരമാവധി ആകര്‍ഷിക്കുകയാണ് മാളുകള്‍.
യുഎഇയിലെ വ്യാപാര മേഖലയ്ക്ക് കൂടുതല്‍ ഉണര്‍വ് പകരാനും ലോകത്തെ പ്രധാന റീട്ടെയില്‍ ഹബ്ബായി ദുബായിയെ മാറ്റാനും ലക്ഷ്യമിട്ടാണ് ടൂറിസം വകുപ്പ് വ്യാപാരോത്സവങ്ങള്‍ സംഘടിപ്പിക്കുന്നത്
പൈശാചിക കുറ്റകൃത്യം ചെയ്ത് യുവതി. ഏഴുവര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ യുവതി കാമുകനെ കൊന്ന് വെട്ടിനുറുക്കി ബിരിയാണിയാക്കി വിളമ്പി. യുഎഇയിലാണ് സംഭവം. മൊറോക്കോ സ്വദേശിനിയാണ് ക്രൂരമായ കുറ്റകൃത്യം ചെയ്തത്.
യുവാവ് മറ്റൊരു വിവാഹത്തിനു തയാറെടുത്തതാണ് ഇവരെ പ്രകോപിപ്പിച്ചത്. കാമുകനെ കൊന്നശേഷം ശരീരഭാഗങ്ങള്‍ ഓരോന്നായി ബ്ലെന്‍ഡറിലിട്ട് അടിച്ച് ബിരിയാണിയുടെ ഇറച്ചി പരുവമാക്കുകയായിരുന്നു. അതിനുശേഷം ഇവര്‍ ഇത് ബിരിയാണിയാക്കിയശേഷം വീട്ടുജോലികാര്‍ക്കു വിളമ്പുകയായിരുന്നു.
ഭക്ഷണം കഴിച്ച പാകിസ്ഥാനികളായ വീട്ടുജോലിക്കാരും ഇവരുടെ ക്രൂരതയുടെ ഇരയായി.യുവാവിന്റെ സഹോദരന്‍ അന്വേഷിച്ചു വന്നതോടെയാണു സംഭവം പുറംലോകം അറിയുന്നത്. മൂന്ന് മാസം മുന്‍പ് കാമുകന്‍ പിണങ്ങിപ്പോയെന്നും പിന്നെ യാതൊരു വിവരവുമില്ലെന്നായിരുന്നു യുവതി പറഞ്ഞത്.
എന്നാല്‍ സംശയം തോന്നിയതിനെത്തുടര്‍ന്നു വിശദമായ അന്വേഷണത്തിന് ആവശ്യപ്പെടുകയായിരുന്നു. യുവതിയുടെ വീട്ടിലെ ബ്ലെന്‍ഡറില്‍ നിന്നും കാമുകന്റെ ഒരു പല്ല് കണ്ടെത്തിയതോടെയാണു ക്രൂരകൊലപാതകത്തിന്റെ ചുരുളഴിയുന്നത്. പല്ല് ഡിഎന്‍എ ടെസ്റ്റിലൂടെ കാമുകന്റേതെന്നു തന്നെ സ്ഥിരീകരിച്ചു. യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.
മാധ്യമ പ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകക്കേസിൽ സൗദി ഭരണകൂടത്തിനെതിരെ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയുടെ റിപ്പോർട്ട്. സൗദി കിരീടാവാകാശി മുഹമ്മദ് ബിൻ സൽമാന്റെ ഉത്തരവനുസരിച്ചാണ് കൊലപാതകമെന്ന് സി.ഐ.എ നിഗമനത്തിലെത്തിയതായി വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, റിപ്പോർട്ട് നിഷേധിച്ച് യു.എസിലെ സൗദി സ്ഥാനപതി രംഗത്തെത്തി.
രഹസ്യാന്വേഷണ വിവരങ്ങൾ വിശദമായി പരിശോധിച്ചശേഷമാണ് സിഐഎ നിഗമനത്തിലെത്തിയതെന്നാണ് റിപ്പോർട്ട്. സൗദി സർക്കാരിന്റെ എയർക്രാഫ്റ്റിലാണ് പതിനഞ്ച് ഉദ്യോഗസ്ഥർ ഇസ്താംബുളിലെ സൗദി കോൺസുലേറ്റിലെത്തി ഖഷോഗിയെ വധിച്ചതെന്ന് സിഐഎ കണ്ടെത്തിയതായാണ് റിപ്പോർട്ട്. സൗദി കിരീടാവകാശിയുടെ സഹോദരനും യുഎസിലെ സൗദി സ്ഥാനപതിയുമായ ഖാലിദ് ബിൻ സൽമാൻ, ഖഷോഗിയുമായി ഫോണിൽ സംസാരിച്ചതിന്റെ രേഖകളും ഏജൻസി പരിശോധിച്ചു. ഖാലിദ് ബിൻ സൽമാന്റെ നിർദേശപ്രകാരമാണ് രേഖകൾ വാങ്ങാൻ ഖഷോഗി ഇസ്താംബുളിലെത്തിയതെന്നാണ് നിഗമനം.
കൊലപാതകത്തിൽ മുഹമ്മദ് ബിൻ സൽമാന് പങ്കില്ലെന്ന് സൗദി ഭരണകൂടം ആവർത്തിക്കുന്നതിനിടെയാണ് റിപ്പോർട്ട് പുറത്തുവരുന്നത്. അതേസമയം, വാഷിംഗ്ടൺ പോസ്റ്റിന്റെ റിപ്പോർട്ട് നിഷേധിച്ച് ഖാലിദ് ബിൻ സൽമാൻ ട്വീറ്റുചെയ്തു. ഖഷോഗിയുമായി സന്ദേശം കൈമാറിയത് ഒരുവർഷം മുന്‍പാണെന്നും തെളിവുകൾ പുറത്തുവിടാൻ അമേരിക്കൻ സർക്കാർ തയ്യാറാകണമെന്നുമാണ് പ്രതികരണം.
മാധ്യമ റിപ്പോർട്ടിനോട് പ്രതികരിക്കാൻ സിഐഎ തയ്യാറായിട്ടില്ല. ഇസ്താംബുളിലെ സൗദി കോൺസുലേറ്റിൽ വച്ചു കൊല്ലപ്പെട്ട ഖഷോഗിയുടെ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല കൊലക്കുറ്റത്തിന് 23 പേരാണ് സൗദിയിൽ കസ്റ്റഡിയിലുള്ളത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത 5 പേർക്ക് വധശിക്ഷ നൽകണമെന്ന് പബ്ളിക് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടിരുന്നു.
കാര്‍ഡുകള്‍ വഴിയുള്ള പരസ്യം കണ്ട് മസാജിനെത്തിയ യുവാവിനെ മുറിയില്‍ പൂട്ടിയിട്ട് പണം കവര്‍ന്ന കേസില്‍ നാല് യുവതികള്‍ ഉള്‍പ്പെട്ട സംഘം ദുബായ് കോടതിയില്‍ വിചാരണ നേരിടുന്നു. ഇക്കഴിഞ്ഞ ജൂണ്‍ ആറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. മസാജ് ചെയ്ത് കൊടുക്കുമെന്ന പരസ്യം നല്‍കിയാണ് നൈജീരിയന്‍ യുവതികള്‍ യുവാക്കളെ വഞ്ചിച്ചിരുന്നത്. 28നും 33 നും ഇടയില്‍ പ്രായമുള്ള നാലു നൈജീരിയന്‍ യുവതികളെയാണ് യുവാവിനെ മുറിയില്‍ പൂട്ടിയിട്ട് 4500 ദിര്‍ഹം തട്ടിയെടുത്ത കേസില്‍ ദുബായ് പൊലീസ് പിടികൂടിയത്.
ഉസ്ബക്കിസ്ഥാന്‍ സ്വദേശിയായ യുവാവ് കാര്‍ഡുകള്‍ വഴിയുള്ള പരസ്യം കണ്ടാണ് മസാജിനായി എത്തിയത് എന്നാണ് കോടതി രേഖകള്‍ പറയുന്നത്. കാര്‍ഡുകള്‍ വഴി ലഭിച്ച പരസ്യത്തില്‍ കണ്ട മേല്‍വിലാസത്തിലെ ഫ്ലാറ്റിലെത്തിയ 24 വയസ്സുള്ള യുവാവിനെ യുവതികള്‍ സ്വീകരിച്ച് അകത്തേക്ക് കൊണ്ടു പോവുകയായിരുന്നു. ഫ്ലാറ്റിനകത്ത് കയറിയ ഉടന്‍ തന്നെ അഞ്ചു നൈജീരിയന്‍ യുവതികള്‍ ആക്രമിച്ചു. തുടര്‍ന്ന് ഇയാളെ മുറിയില്‍ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തി വസ്ത്രങ്ങള്‍ അഴിപ്പിച്ച് നഗ്നഫോട്ടോകള്‍ എടുക്കുകയും ചെയ്തു. യുവാവിന്റെ കൈവശം ഉണ്ടായിരുന്ന 4500 ദിര്‍ഹം ഇവര്‍ കൈക്കലാക്കി. പൊലീസില്‍ വിവരം അറിയിക്കരുതെന്ന് ഭീഷണിപ്പെടുത്തുകയും ഉടന്‍ തന്നെ സംഭവ സ്ഥലത്തു നിന്നും മുങ്ങുകയും ചെയ്തു.
ചതിയില്‍ അകപ്പെട്ട യുവാവ് അല്‍ റാഫാ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ജൂണ്‍ ആറിന് രാത്രി പതിനൊന്നു മണിയോടെ മൂന്ന് സ്ത്രീകള്‍ ഫ്ലാറ്റില്‍ നിന്ന് ഇറങ്ങിയോടുന്നതായി പാകിസ്ഥാനി സെക്യൂരിറ്റി പൊലീസിന് മൊഴി നല്‍കി. ഒരു നൈജീരിയന്‍ പുരുഷനും ഉണ്ടായിരുന്നു. അല്‍പസമയത്തിനുള്ളില്‍ പൊലീസ് സംഘം എത്തുന്നതാണ് കണ്ടത്. മോഷണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നായിരുന്നു പറഞ്ഞതെന്നും സെക്യൂരിറ്റി പറഞ്ഞു. തുടര്‍ന്ന് ഫ്ലാറ്റിലെ സിസിടിവി കാമറയുടെ ദൃശ്യത്തിന്റെ സഹായത്തോടെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
യുവതികള്‍ നേരത്തെയും സമാനമായ കൃത്യം നടത്തിയിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസ് സ്റ്റേഷനിലെത്തിച്ച പ്രതികളെ ഉസ്ബക്കിസ്ഥാന്‍ യുവാവ് തിരിച്ചറിഞ്ഞു. എന്നാല്‍, ഞായറാഴ്ച കോടതിയില്‍ നടന്ന വാദത്തിനിടെ യുവതികള്‍ കുറ്റം നിഷേധിച്ചു. യുവാവിനെ തടഞ്ഞുലവയ്ക്കുകയോ ഭീഷണിപ്പെടുത്തി പണം വാങ്ങുകയോ ചെയ്തിട്ടില്ലെന്ന് യുവതികള്‍ ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയില്‍ പറഞ്ഞു. കേസില്‍ ഈ മാസം 20ന് വീണ്ടും വാദം നടക്കും.
തണുപ്പുകാലം തുടങ്ങിയതോടെ യുഎഇയുടെ പല ഭാഗങ്ങളിലും താപനില പെട്ടെന്ന് താഴ്ന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ ചൂടാണ് ഇന്ന് രാവിലെ അനുഭവപ്പെട്ടത്. റാസല്‍ ഖൈമയിലെ ചില പ്രദേശങ്ങളില്‍ 12 ഡിഗ്രി സെല്‍ഷ്യസാണ് രാവിലെ 3.15ന് രേഖപ്പെടുത്തിയത്.
മഴ തുടരാന്‍ സാധ്യതയുണ്ടെന്നും അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. അതേസമയം കടലില്‍ ആറടിയോളം ഉയരത്തില്‍ തിരയടിക്കാന്‍ സാധ്യതയുള്ളതിനാല്‍ ബീച്ചുകളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ദുബായ്, ഉമ്മുല്‍ ഖുവൈന്‍, അബുദാബി എന്നിവിടങ്ങളിലെ ബീച്ചുകളിലാണ് യെല്ലോ അലര്‍ട്ട് നല്‍കിയത്. ശക്തമായ മഴയും കാറ്റും കാഴ്ച മറയ്ക്കാന്‍ സാധ്യതയുള്ളതിനാല്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ സൂക്ഷിക്കണം.
ദോഹ: കനത്ത മഴ ഖത്തറിൽ വീണ്ടും വെള്ളപ്പൊക്കമുണ്ടാക്കി. റോഡുകൾ പലതും വെള്ളത്തിൽ മുങ്ങി. ജനങ്ങൾ പുറത്തിറങ്ങരുതെന്ന് കാലാവസ്ഥാ നിരീക്ഷകർ നിർദേശിച്ചു. ആറുമാസത്തെ മഴ ഒരു ദിവസംകൊണ്ടു പെയ്ത അനുഭവമായിരുന്നു പല ഭാഗങ്ങളിലും. ഖത്തറിൽ വർഷം ലഭിക്കുന്നത് ശരാശരി 77 മില്ലിമീറ്റർ മഴയാണ്. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ മേഖലയിൽ ഇന്നലെ പെയ്തത് 311 മില്ലിമീറ്ററും.
വരും ദിവസങ്ങളിലും കനത്തമഴ തുടരുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞമാസം വലിയ വെള്ളപ്പൊക്കം ഖത്തറിലുണ്ടായി. ഒരു വർഷം ലഭിക്കുന്ന മഴ ഒറ്റദിവസംകൊണ്ടു പെയ്യുകയായിരുന്നു. റോഡ്, വിമാനഗതാഗതം തടസപ്പെട്ടിരുന്നു. ജോർദാനിൽ കഴിഞ്ഞദിവസമുണ്ടായ മിന്നൽ പ്രളയത്തിൽ 12 പേർ മരിച്ചു.