അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം കൊടുങ്കാറ്റായി ഒമാന്‍ തീരത്തേക്ക്. മുന്‍കരുതലുകള്‍ സംബന്ധിച്ച് നാഷനല്‍ കമ്മിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് അടിയന്തര യോഗം ചേര്‍ന്നു. ദോഫാര്‍, അല്‍ വുസ്ത ഗവര്‍ണറേറ്റുകളെയാണ് ചുഴലിക്കൊടുങ്കാറ്റ് ബാധിക്കുക. ‘മെക്കുനു’ എന്ന പേരിലാണ് കൊടുങ്കാറ്റ് അറിയപ്പെടുക.
സലാല തീരത്ത് നിന്ന് 900 കിലോമീറ്റര്‍ അകലെയാണ് കാറ്റുള്ളതെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ അറിയിച്ചു. എന്നാല്‍, കാറ്റിന്റെ ഭാഗമായുള്ള മേഘ മേലാപ്പുകള്‍ സലാലയില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയാണ് ഉള്ളതെന്ന് അധികൃതര്‍ പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. വ്യാഴാഴ്ച വൈകുന്നേരം മുതല്‍ ദോഫാര്‍, അല്‍ വുസ്ത ഗവര്‍ണറേറ്റുകളില്‍ മഴ ലഭിക്കും. വെള്ളിയാഴ്ചയോ ശനിയാഴ്ചയോ കാറ്റ് ഒമാന്‍ തീരത്തെത്താന്‍ സാധ്യതയുണ്ട്. കനത്ത മഴയും ഇടിയും മിന്നലോടെയുമുള്ള കൊടുങ്കാറ്റിനും സാധ്യതയുണ്ട്.
പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷനിലെ വിദഗ്ധരുടെ കൂടി സാന്നിധ്യത്തിലായിരുന്നു നാഷനല്‍ കമ്മിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് യോഗം. മെക്കുനു കൊടുങ്കാറ്റിനെ നേരിടാനുള്ള മുഴുവന്‍ സന്നാഹങ്ങളും ഒരുക്കുന്നതിന് ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. മേഖലയില്‍ ഭക്ഷവസ്തുക്കള്‍, മെഡിക്കല്‍ വസ്തുക്കള്‍ എന്നിവ ഉറപ്പുവരുത്തുന്നതിനും നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ഗവര്‍ണറേറ്റുകളിലെ ജനങ്ങള്‍ക്കും ഇത് സംബന്ധിച്ചുള്ള അറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. സിവില്‍ ഡിഫന്‍സിന്റെ കൂടുതല്‍ വാഹനങ്ങള്‍ ദോഫാര്‍ മേഖലയിലേക്ക് നീങ്ങുന്നു
സാങ്കേതിക തകരാറിനെ തുടർന്ന് സൗദി എയർലൈൻസ് വിമാനം ജിദ്ദ വിമാനത്താവളത്തിൽ ഇടിച്ചിറക്കി. 151 യാത്രക്കാരുമായി മദീനയില്‍ നിന്ന് ധാക്കയിലേക്ക് തിരിച്ച വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ജിദ്ദയിൽ അടിയന്തരമായി ഇറക്കിയത്. മുൻവശത്തെ ടയറുകൾ പ്രവർത്തിക്കാതെയാണ് വിമാനം ലാൻഡ് ചെയ്ത്. ഇതെതുടർന്ന് വിമാനത്തിന്റെ മുൻടയറുകൾക്ക് തീപിടിച്ചു. ജിദ്ദ എയര്‍പോര്‍ട്ടില്‍ ലാൻഡ് ചെയ്യാൻ രണ്ടു തവണ ശ്രമിച്ചിരുന്നു. തുടർന്ന് മൂന്നാം തവണ വിമാനം ഇടിച്ചിറക്കുകയായിരുന്നു. വിമാനത്തിന്റെ മുന്‍ഭാഗത്തെ വീല്‍ പ്രവര്‍ത്തന രഹിതമായതിനെ തുടര്‍ന്നാണ് അടിയന്തിരമായി ജിദ്ദ വിമാനത്താവളത്തില്‍ തിരിച്ചിറക്കിയത്. ഇടിച്ചിറക്കിയ വിമാനം മൂക്കുകുത്തിയാണ് നിന്നത്.
തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. വിമാനത്തിലെ യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ പറഞ്ഞു. അപകടത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Saudia Airbus A330-200 leased from Onur Air (TC-OCH) made an emergency landing at Jeddah Airport without its nosegear resulting in damage when nose sank to the ground. Flight #SV3818 made emergency evacuation via slides on the runway. https://t.co/1jmQ6Endfi pic.twitter.com/3wCtM3Dyck
— JACDEC (@JacdecNew) May 21, 2018
ഒമാനിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. പത്തനം തിട്ട സ്വദേശികളായ രജീഷ്, സുകുമാരൻ നായർ, കണ്ണൂർ സ്വദേശി ഷജീന്ദ്രൻ എന്നിവരാണ് മരിച്ചത്. വൈകിട്ട് നാലുമണിയോടെ സുഹാറിനടുത്ത വാദി ഹിബിയിലായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന മിനി ബസ് ശക്തമായ കാറ്റിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പന്ത്രണ്ടു പേരെ പരുക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി.
യെമനില്‍ മലയാളി യുവതിക്ക് വധശിക്ഷ. കൊലക്കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയ വധശിക്ഷയ്ക്ക് വധശിക്ഷവിധിക്കപ്പെട്ടത്. യെമനി ഭര്‍ത്താവിനെ കൊന്ന് മൃതദേഹം 110 കഷണങ്ങളാക്കി വെട്ടി നുറുക്കി ചാക്കില്‍പൊതിഞ്ഞ് വാട്ടര്‍ ടാങ്കില്‍ ഉപേക്ഷിച്ചുവെന്നായിരുന്നു നിമിഷയ്ക്ക് എതിരായ കേസ്.
എന്നാല്‍ ജീവനും മാനവും നഷ്ടപ്പെടുമെന്ന അവസ്ഥയില്‍ ചെയ്ത് പോയതാണിതെന്ന് നിമിഷപ്രിയ സര്‍ക്കാര്‍ സഹായം തേടി ജയിലില്‍ നിന്നും എഴുതിയ കത്തില്‍ പറയുന്നു. നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക്ക് തുടങ്ങാന്‍ 2014 ലാണ് തലാല്‍ എന്ന യെമന്‍ പൗരന്റെ സഹായം തേടുന്നത്. വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റുണ്ടാക്കി താന്‍ ഭാര്യയാണെന്ന് തലാല്‍ പലരെയും വിശ്വസിപ്പിച്ചു. ക്ലിനിക്ക് തുടങ്ങാന്‍ സഹായിച്ചെങ്കിലും വരുമാനം മുഴുവന്‍ സ്വന്തമാക്കി. തന്റെ സ്വര്‍ണാഭരണങ്ങള്‍ പോലും തട്ടിയെടുത്ത് വിറ്റു.
കൊല്ലപ്പെട്ട തലാല്‍ അബ്ദുമഹ്ദിയുമൊന്നിച്ച് ക്ലിനിക് നടത്തിവരികയായിരുന്നു നിമിഷ. ഇയാള്‍ തന്നെ ശാരീരികമായും മാനസികമായും ആക്രമിക്കുകയും ലൈംഗിക വൈകൃതങ്ങള്‍ക്ക് പ്രേരിപ്പിച്ചുവെന്നും നിമിഷ കത്തിലൂടെ പറയുന്നു.
മലയാളി പ്രവാസി കുടുംബം തീപിടുത്തത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. ഞാറാഴ്ച രാത്രിയോടെയായിരുന്നു സംഭവം. അബുദാബിയിലെ നേവി ഗേറ്റിന് സമീപമുള്ള റസിഡൻഷ്യൽ കോംപ്ലക്സിൽ തീ പിടിക്കുകയായിരുന്നു. പെട്ടന്ന് തന്നെ ആളുകളെയെല്ലാം സിവിൽ ഡിഫെൻസിലെ അധികൃതർ ഫ്ളാറ്റിൾ നിന്നും രക്ഷപ്പെടുത്തി.
ഇതേ ഫ്ലാറ്റിൽ കഴിഞ്ഞ കുറേ വർഷങ്ങളായി താമസിച്ചു വരികയായിരുന്നു മലയാളിയായ സാജു ജോണും കുടുംബവും. ജോണിനെ അച്ഛൻ വർഷങ്ങളായി ശരീരം തളർന്ന അവസ്ഥയിലായിരുന്നു. കെട്ടിടത്തിന്റെ രണ്ടാം നിലയിലായിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. തീ പടർന്നത് അറിഞ്ഞ് കുട്ടികളെയും ഭാര്യയെയും താഴത്തെ നിലയിലേക്ക് ചാടിച്ച് രക്ഷപ്പെടുത്തിയെങ്കിലും പ്രായമായ അച്ഛനെയും അമ്മയെയും താഴെ എത്തിക്കാന്‍ ഒരു വഴിയും കണ്ടെത്താനായില്ല. രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ ജോർജിന്റെ അച്ഛനും പരിക്കേറ്റിരുന്നു. കെട്ടിടത്തിൽ നിന്ന് പുറത്തിറങ്ങാനാകാതെ ജോർജ് നിലവിളിച്ചു. കൃത്യ സമയത്ത് തന്നെ സിവിൽ ഓഫീസേഴ്‌സ് ജോർജിനെയും കുടുംബത്തെയും കണ്ടെത്തി. മൂന്നു പേരെയും സുരക്ഷിതമായി താഴെ എത്തിച്ചു. അപകടത്തിൽ നിന്ന് ജീവിതത്തിലേക്ക് മടങ്ങിയെത്തിയെന്ന് കുടുംബത്തിന് ഇന്നും വിശ്വസിക്കാനായിട്ടില്ല.
എന്നാൽ അപകടത്തിനിടയിൽ മറ്റൊരത്ഭുതം നടന്നു. സാജുവിന്റെ എണ്‍പതു കഴിഞ്ഞ പിതാവ് കഴിഞ്ഞ കുറച്ചു വര്‍ഷമായി തളര്‍ന്നു കിടക്കുകയായിരുന്നു. തീപിടുത്തത്തിനിടെ ഇദ്ദേഹത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനിടെ വീല്‍ചെയര്‍ കൈതെന്നി താഴേക്ക് പോയി. വര്‍ഷങ്ങളായി സംസാരിക്കാതിരുന്ന പിതാവ് ഈ സമയത്ത് വീണ്ടും സംസാരിക്കുകയും ഉണ്ടായി.
സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തിയപ്പോള്‍ കുടുംബം സഹായത്തിനായി ഉറക്കെ നിലവിളിച്ചു. സിവില്‍ ഡിഫന്‍സ് ഇവരെ സുരക്ഷിതമായി രക്ഷപ്പെടുത്തുകയും ചെയ്തു. അഞ്ചു നിലയുള്ള ഫ് ളാറ്റിനാണ് തീപിടിച്ചത്. ഇതില്‍ രണ്ടാം നിലയില്‍ ആയിരുന്നു സാജുവും കുടുംബവും. ഒരോ നിലയില്‍ നിന്നും താഴേക്ക് വന്ന് രക്ഷപ്പെടാന്‍ ആണ് ശ്രമിച്ചത്. പെട്ടെന്ന് പിതാവ് ഇരുന്ന വീല്‍ചെയറില്‍ നിന്നും കൈവിട്ടുപോവുകയായിരുന്നുവെന്ന് സാജു പറയുന്നു.
ഭാഗ്യത്തിന് ആരോ പ്രധാന വാതില്‍ തുറന്നിട്ടിരുന്നു. സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ രക്ഷയ്ക്കായുള്ള ഞങ്ങളുടെ നിലവിളി കേള്‍ക്കുകയും ചെയ്തു. കുറച്ച് ഉദ്യോഗസ്ഥര്‍ ഓടിവന്ന് പിതാവിനെ രക്ഷിക്കുകയും മാതാവിനെയും ഞങ്ങളെയും സുരക്ഷിതമാക്കുകയും ചെയ്തു എന്നും സാജു പറഞ്ഞു.
വീല്‍ചെയറില്‍ നിന്നും താഴേക്ക് വീഴുമ്ബോള്‍ ആണ് സാജുവിന്റെ പിതാവ് ജോര്‍ജ് കുട്ടി സംസാരിച്ചത്. 2013ന് ശേഷം ആദ്യമായാണ് അദ്ദേഹം സംസാരിക്കുന്നത്. പറഞ്ഞറിയിക്കാന്‍ കഴിയാത്ത മുഹൂര്‍ത്തമായിരുന്നു അതെന്ന് സാജു പറയുന്നു. 2013ന് ശേഷം ആദ്യമായാണ് പിതാവിന്റെ ശബ്ദം കേള്‍ക്കുന്നത്. താഴേക്ക് വീഴുമ്പോൾ അദ്ദേഹം ഉറക്കെ നിലവിളിച്ചുവെന്നും സാജു പറഞ്ഞു.
ശനിയാഴ്ച രാത്രിയാണ് നേവി ഗെയ്റ്റിന് സമീപത്തുള്ള താമസ സ്ഥലത്ത് തീപിടിച്ചത്. സാജു, ഭാര്യ കൊച്ചു മോള്‍ മാത്യു, ഇവരുടെ നാലു മക്കള്‍, പ്രായമായ മാതാപിതാക്കള്‍ എന്നിവര്‍ കഴിഞ്ഞ നിരവധി വര്‍ഷമായി ഇവിടെയാണ് താമസിച്ചിരുന്നതെന്ന് ഖലീജ് ടൈംസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ഷാർജ: യുഎഇയിൽ മലയാളി യുവതിയെ ഭർത്താവ് കൊലപ്പെടുത്തി മൃതദേഹം വീടിന്റെ തറയിൽ ഒളിപ്പിച്ചു. ഷാർജയിലെ വീട്ടിൽനിന്നാണ് ഇവരുടെ ജീർണിച്ച മൃതദേഹം കണ്ടെത്തിയത്. ഒരു മാസം മുന്‍പായിരുന്നു കൊലപാതകമെന്നാണു സൂചന. ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
വീടിന്റെ തറയ്ക്കടിയിൽ ഒളിപ്പിച്ച മൃതദേഹം പോലീസ് നായകളെ ഉപയോഗിച്ചാണ് കണ്ടെത്തിയത്. യുവതിയുടെ ഭർത്താവ് ഇവരെ കൊലപ്പെടുത്തി മൃതദേഹം തറയിൽ ഒളിപ്പിച്ചതാണെന്നു പോലീസ് കരുതുന്നു. മലയാളിയായ ഇയാൾ കേരളത്തിലേക്കു കടന്നതായി പോലീസ് സ്ഥിരീകരിച്ചു. വീടിന്റെ മുൻവശത്ത് വീട് വാടകയ്ക്കു നൽകും എന്ന ബോർഡ് തൂക്കിയശേഷമാണ് ഇയാൾ നാടുവിട്ടത്.
കൊല്ലപ്പെട്ട യുവതിയുടെ സഹോദരൻ നൽകിയ പരാതിയിലാണ് പോലീസ് മൃതദേഹം കണ്ടെത്തിയത്. സഹോദരൻ എല്ലാ ദിവസവും കൊല്ലപ്പെട്ട യുവതിയുമായി സംസാരിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ യുവതി ഫോണ്‍ വിളികൾക്കു പ്രതികരിക്കാതായതോടെ ഇയാൾ കേരളത്തിൽനിന്നു ഷാർജയിലെത്തിയാണു പരാതി നൽകിയത്.
യുവതിയുടെ ഭർത്താവിനെ പോലീസ് തിരിച്ചറിഞ്ഞു. ഇയാൾക്കെതിരേ ഇന്റർപോൾ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതായി ഷാർജ പോലീസ് അറിയിച്ചു. സംശയത്തിന്റെ നിഴലിൽനിൽക്കുന്ന മലയാളിക്ക് മറ്റൊരു ഭാര്യകൂടിയുണ്ട്. കൊലപാതകത്തിനു മുന്‍പുതന്നെ ഇയാൾ ഈ സ്ത്രീയെയും രണ്ടു കുട്ടികളെയും കേരളത്തിലേക്ക് അയച്ചിരുന്നതായാണു പോലീസിനു ലഭിച്ചിരിക്കുന്ന സൂചന.
യു.എ.ഇ യാത്രാവിമാനത്തിന് വീണ്ടും മാര്‍ഗതടസം സൃഷ്ടിച്ച് ഖത്തര്‍ യുദ്ധവിമാനം. ഞായറാഴ്ച ബഹ്‌റൈന് മുകളില്‍ വച്ചാണ് സംഭവം.
86 യാത്രക്കാരുമായി പറക്കുകയായിരുന്ന വിമാനത്തെയാണ് ഖത്തരി വിമാനങ്ങള്‍ തടയാന്‍ ശ്രമിച്ചതെന്നും ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവമെന്നും യു.എ.ഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പറഞ്ഞു. പൈലറ്റിന്റെ സമയോചിതമായ ഇടപെടലാണ് കൂട്ടിയിടി ഒഴിവാക്കിയതെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കി.
ഖത്തരി യുദ്ധവിമാനങ്ങള്‍ യു.എ.ഇ യാത്രാവിമാനത്തിന്റെ 700 അടിയില്‍ താഴെ അടുത്ത് വരെയെത്തി. കൂട്ടിയിടിക്ക് സെക്കന്‍ഡുകള്‍ മാത്രം മതിയായിരുന്നു. യാത്രക്കാരുടെ ജീവന്‍ അപകടപ്പെടുത്തുന്ന അപകടകരമായ, സുരക്ഷിതമല്ലാത്ത സമീപനമാണ് ഇതെന്നും അതോറിറ്റിയെ ഉദ്ധരിച്ചുകൊണ്ട് വാം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഇതിനെതിരെ ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷനില്‍ പരാതി നല്‍കുമെന്നും യു.എ.ഇ വ്യക്തമാക്കി.
കിഴക്കന്‍ സൗദി അറേബ്യയിലെ ദമ്മാമില്‍ നിന്നും യു.എ.ഇ തലസ്ഥാനമായ അബുദാബിയിലേക്ക് പറക്കുകയായിരുന്നു എയര്‍ബസ് A320 വിമാനമെന്ന് ബഹ്‌റൈന്‍ സിവില്‍ ഏവിയേഷന്‍ ഏജന്‍സിയുടെ പ്രസ്താവനയെ ഉദ്ധരിച്ച് ബഹ്‌റൈന്‍ ന്യൂസ് ഏജന്‍സി ബി.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു.
നേരത്തെയും ഖത്തരി വിമാനങ്ങള്‍ യു.എ.ഇ യാത്രവിമാനങ്ങളെ അപായപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ജനുവരി 15 ന് രണ്ട് യു.എ.ഇ. വിമാനങ്ങള്‍ക്ക് ഖത്തര്‍ യുദ്ധവിമാനങ്ങള്‍ മാര്‍ഗതടസം സൃഷ്ടിച്ചിരുന്നു. മാര്‍ച്ചിലും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
പതിമൂന്ന് വയസ് മാത്രം പ്രായമുളള, സുഹൃത്തിന്‍റെ മകളായ ഇന്ത്യൻ പെൺകുട്ടിക്ക് അശ്ലീല ദൃശ്യങ്ങൾ അയക്കുകയും വീട്ടുസന്ദര്‍ശനത്തിനിടെ മോശമായി പെരുമാറുകയും ചെയ്ത ഇന്ത്യൻ യുവാവിന് ദുബായിൽ മൂന്ന് മാസം തടവു ശിക്ഷ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ഇ– മെയിൽ അക്കൗണ്ടിലേയ്ക്ക് ഇരുപത്തിയേഴു വയസുളള യുവാവ് തുടർച്ചയായി ദൃശ്യങ്ങൾ അയക്കുകയായിരുന്നു. കുടുംബ സുഹൃത്തായ ഇയാൾ വീട്ടിൽ വരുമ്പോൾ പെൺകുട്ടിയോട് മോശമായി പെരുമാറാറുണ്ടെന്നും പരാതിയിൽ പറയുന്നു,
2017 ആഗസ്റ്റിലാണ് സംഭവം നടന്നത്. ഫെബ്രുവരിയിൽ ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി പ്രതിക്ക് മൂന്നു മാസം ശിക്ഷ വിധിച്ചിരുന്നു. ഇതു ചോദ്യം ചെയ്ത് ഉന്നത കോടതിയെ സമീപിച്ചെങ്കിലും അപ്പീൽ തള്ളുകയായിരുന്നു. ഇതോടെയാണ് പ്രതിക്ക് മൂന്നു മാസം ശിക്ഷ ലഭിച്ചത്. തടവിനുശേഷം ഇയാളെ നാടുകടത്താനും ഉത്തരവിട്ടു.
പെൺകുട്ടിയുടെ അമ്മയുടെ തന്ത്രപരമായ ഇടപെടലാണ് ഇയാളെ കുടുക്കിയത്. കുടുംബവുമായി ഏറ്റവും അടുത്തു നിൽക്കുന്ന വ്യക്തിയുടെ പ്രവൃത്തിയിൽ നടുങ്ങിയെങ്കിലും തുടർന്ന് നടത്തിയ പരിശോധനയിൽ അശ്ലീലം കലര്‍ന്ന നിരവധി മെയിലുകള്‍ ഇയാള്‍ അയച്ചതായി മാതാവ് കണ്ടെത്തി. സംഭവത്തെക്കുറിച്ച് പെണ്‍കുട്ടിയോട് ചോദിച്ചപ്പോള്‍, ഇന്ത്യക്കാരനായ വ്യക്തി മോശമായ രീതിയില്‍ തന്നോട് പെരുമാറിയിട്ടുണ്ടെന്നു വെളിപ്പെടുത്തി. തുടര്‍ന്ന്, പൊലീസിനെ വിവരം അറിയിക്കുകയും കേസുമായി മുന്നോട്ടു പോവുകയുമായിരുന്നു. സംഭവത്തില്‍ പ്രതി സ്ഥാനത്തു നില്‍ക്കുന്ന ഇന്ത്യക്കാരന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് അതിക്രമം കാണിച്ചുവെന്നും ഇന്റര്‍നെറ്റ് തെറ്റായ രീതിയില്‍ ഉപയോഗിച്ചുവെന്നും പ്രോസിക്യൂഷന്‍ വാദിച്ചതായും ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
യുവാവ് പലപ്പോഴും തന്നെ ബലമായി ചുംബിച്ചിരുന്നതായും മോശമായി പെരുമാറിയിരുന്നതായും പെൺകുട്ടി വെളിപ്പെടുത്തി. പതിനൊന്നാം വയസ്സു മുതൽ ഇപ്രകാരം ചെയ്യുന്നതായും പെൺകുട്ടി പറഞ്ഞു. സംഭവം വീട്ടില്‍ അറിയിച്ചാല്‍ അമ്മ അടിക്കുമെന്നും തന്നെ തിരികെ ഇന്ത്യയിലേക്ക് പറഞ്ഞുവിടുമെന്നും പ്രതി തന്നെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പെണ്‍കുട്ടി പ്രോസിക്യൂഷനോട് പറഞ്ഞു.
പ്രതിസ്ഥാനത്തു നില്‍ക്കുന്ന വ്യക്തി വീട്ടില്‍ വരുമ്പോഴെല്ലാം പെണ്‍കുട്ടി ദേഷ്യം കാണിക്കുകയും ഭയപ്പെടുകയും ചെയ്തിരുന്നുവെന്ന് അമ്മയും മൊഴി നല്‍കി. പെൺകുട്ടിയുമായി താൻ പ്രണയത്തിലാരുന്നുവെന്നാണ് ഇയാളുടെ അവകാശവാദം. അവധി ദിവസങ്ങളില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ പോകുമ്പോള്‍ ചുംബിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്തിരുന്നുവെന്നും ഇയാള്‍ പറഞ്ഞു. പെണ്‍കുട്ടിയെ ചുംബിക്കുന്നത് ഒരിക്കല്‍ അമ്മ കാണുകയും തന്നെ ഫ്ലാറ്റില്‍ നിന്നും പിടിച്ച് പുറത്താക്കുകയും ചെയ്തിരുന്നുവെന്നും പ്രതി അന്വേഷണ സംഘം മുന്‍പാകെ പറഞ്ഞു.
ജിദ്ദ: ക്യാന്‍സര്‍ രോഗികള്‍ക്കും അനുഗമിക്കുന്ന ബന്ധുക്കള്‍ക്കും ടിക്കറ്റ് നിരക്കില്‍ ഇളവുകള്‍ വാഗ്ദാനം ചെയ്ത് വിമാനക്കമ്പനി. സൗദി എയര്‍ലൈന്‍സാണ് കുറഞ്ഞ നിരക്കിലുള്ള യാത്ര വാഗ്ദാനം ചെയ്യുന്നത്. പകുതി നിരക്കേ ഇവരില്‍ നിന്ന് ഈടാക്കൂ എന്ന് കമ്പനി ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു. രോഗികള്‍ക്കൊപ്പം യാത്ര ചെയ്യുന്ന കുടുംബാംഗങ്ങള്‍ക്കെല്ലാം ഈ നിരക്കിളവ് ബാധകമായിരിക്കും.
നിലവില്‍ അംഗപരിമിതര്‍ക്ക് നല്‍കുന്ന ഇളവുകള്‍ ക്യാന്‍സര്‍ രോഗികള്‍ക്കും നല്‍കാമെന്നാണ് ഡയറക്ടര്‍ ബോര്‍ഡിന്റെ തീരുമാനം. ,്‌വദേശികളായ രോഗികള്‍ക്ക് എല്ലാ സെക്ടറിലും ഇക്കോണമി ക്ലാസില്‍ കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാം. വിദേശികള്‍ക്ക് ഡൊമസ്റ്റിക് സെക്ടറില്‍ ഇളവ് ലഭ്യമാകും. വൃക്ക, കരള്‍, ശ്വാസകോശം, ഹൃദയം തുടങ്ങിയ അവയവങ്ങള്‍ മാറ്റിവെച്ച സ്വദേശികള്‍ക്ക് 25 ശതമാനം ടിക്കറ്റ് ഇളവ് അനുവദിക്കും.
രണ്ട് വര്‍ഷക്കാലത്തേക്ക് മൂന്ന് ടിക്കറ്റുകള്‍ക്ക് വീതം ഈ ഇളവ് അനുവദിക്കാനാണ് ശുപാര്‍ശ. രോഗിയുടെ ആരോഗ്യസ്ഥിതി പരിഗണിച്ച് ഒരു വര്‍ഷം കൂടി ഇളവുകള്‍ നീട്ടി നല്‍കും. വൃക്ക ദാനം ചെയ്യുന്ന സ്വദേശികള്‍ക്കും 50 ശതമാനം നിരക്ക് ഇളവ് നല്‍കും. അന്ധരായ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഇരു സെക്ടറുകളിലും 50 ശതമാനം നിരക്ക് ഇളവ് നല്‍കാനും തീരുമാനമുണ്ട്.
യു.എ.ഇയില്‍ മലയാളി നഴ്‌സ് ആത്മഹത്യ ചെയ്തു. അല്‍ അയ്ന്‍ യൂണിവേഴ്‌സല്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന വനിതാ നഴ്‌സാണ് ആത്മഹത്യ ചെയ്തത്. ശമ്പള കുടിശ്ശികയും ജോലിയുടെ അസ്ഥിരതയുമാണ് ആത്മഹത്യയിലേക്ക് നയിച്ചെതെന്നാണ് പ്രാഥമിക വിവരങ്ങള്‍. സുജ എന്ന് പേരുള്ള മലയാളി നഴ്സാണ് ആശുപത്രി കെട്ടിടത്തിനു മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തത്. ഇവര്‍ക്ക് മൂന്ന് മക്കളുണ്ട്
മലയാളികളടക്കം ധാരാളം ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന സ്ഥാപനമാണ് യൂണിവേഴ്‌സല്‍ ഹോസ്പിറ്റല്‍. അബുദാബിയിലും ഈ ആശുപത്രി പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ നഴ്‌സുമാര്‍ക്ക് ഇവിടെ ശമ്പളം ലഭിക്കുന്നുണ്ടായിരുന്നില്ല. ജനറല്‍ നഴ്‌സിംഗ് വിഭാഗത്തിന് ശരാശരി 4000 ദിര്‍ഹവും (ഏകദേശം 70,000 രൂപ) പ്രവൃത്തി പരിചയമുള്ള നഴ്‌സുമാര്‍ക്കും ബിഎസ്സി നേഴ്‌സുമാര്‍ക്കും 5000 മുതല്‍ 7000 വരെ ദിര്‍ഹവും (ഏകദേശം 88,000 മുതല്‍ 1,23,000 രൂപ വരെ) ശമ്പളം നല്‍കാമെന്നാണ് ഉറപ്പ് നല്‍കിയിരുന്നത്. എന്നാല്‍ ഡിസംബര്‍ മുതല്‍ ശമ്പളം ലഭിക്കാതായതോടെ ഉപജീവനത്തിനായി മറുകര തേടിയ നല്ലൊരു ശതമാനം മലയാളി നേഴ്‌സുമാരുടെ ജീവിതം ദുരിതത്തിലായി.
തുടര്‍ന്ന് ഫെബ്രുവരി മാസത്തില്‍ എല്ലാവര്‍ക്കും 1000 ദിര്‍ഹം മാത്രം നല്‍കി ആശുപത്രി അധികൃതര്‍ വാര്‍ത്ത പുറത്തറിയിക്കാതെ സൂക്ഷിക്കുകയായിരുന്നു. തങ്ങളുടെ കണ്‍മുമ്പില്‍ സഹപ്രവര്‍ത്തക ആത്മഹത്യ ചെയ്തതിന്റെ ഞെട്ടലിലാണ് ഇപ്പോള്‍ ആശുപത്രിയില്‍ ഉള്ളവര്‍. നഴ്‌സ് ആത്മഹത്യ ചെയ്തതിനെ പുറത്തറിയിക്കാതെ കൈകാര്യം ചെയ്യാനാണ് ആശുപത്രി അധികൃതര്‍ ശ്രമിക്കുന്നത്.