ഉപ്പുതറ : സൗദി എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ ദേഹാസ്വാസ്ഥ്യമുണ്ടായ യാത്രക്കാരന് പ്രാഥമികചികിത്സ നല്‍കി ജീവന്‍ രക്ഷിച്ച മലയാളി നഴ്‌സുമാര്‍ക്ക് സൗദി സര്‍ക്കാരിന്റെ അംഗീകാരം.
ഉപ്പുതറ വാളികുളം കരോള്‍ ഫ്രാന്‍സിസിന്റെ ഭാര്യ എ.പി.ജോമോള്‍, എറണാകുളം സ്വദേശിനി നീനാ ജോസ് എന്നിവരെയാണ് സൗദി സര്‍ക്കാര്‍ പ്രശസ്തിപത്രം നല്‍കി അനുമോദിച്ചത്. കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് ആറിന് കൊച്ചിയില്‍നിന്ന് ജിദ്ദയിലേക്കു പോയ സൗദി എയര്‍ലൈന്‍സിലെ യാത്രക്കാരന്‍ വാഴക്കാട് സ്വദേശി മുഹമ്മദിനാണ് (77) ദേഹാസ്വാസ്ഥ്യമുണ്ടായത്. വിവരം ശ്രദ്ധയില്‍പ്പെട്ടയുടന്‍ ഇരുവരുംചേര്‍ന്നു പ്രാഥമികചികിത്സ നല്‍കി. തുടര്‍ന്ന് വിമാനം അടിയന്തരമായി മുംബൈ വിമാനത്താവളത്തിലിറക്കി മുഹമ്മദിനെ ആശുപത്രിയിലാക്കി.
സൗദി കുന്‍ഷുദ ഗവ. ആശുപത്രിയിലെ നഴ്‌സുമാരാണ് ജോമോളും നീനാ ജോസും. അവധിക്കു വീട്ടിലെത്തി മടങ്ങുകയായിരുന്നു ഇരുവരും. മലയാളി നഴ്‌സുമാരുടെ സമയോചിതമായ ഇടപെടല്‍ കാരണം യാത്രക്കാരന്റെ ജീവന്‍ രക്ഷിക്കാനായ വിവരം എയര്‍ലൈന്‍സ് അധികൃതരാണ് സൗദി സര്‍ക്കാരിനെ അറിയിച്ചത്. തുടര്‍ന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഷാമി അല്‍ അദിഖി ആശുപത്രിയിലെത്തി പ്രശസ്തിപത്രം നല്‍കി.
ഈ പഴത്തില്‍ ലിസെറ്ററിയ എന്ന ബാക്ടീരിയയുടെ സാന്നിധ്യം കണ്ടതിനെ തുടര്‍ന്നാണ് ഈ റിപ്പോര്‍ട്ട്. പഴം കഴിച്ച മൂന്നുപേര്‍ ബാക്ടീരിയ ബാധയെ തുടര്‍ന്നു മരണപ്പെടുകയുണ്ടായി. 12 പേരില്‍ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയെന്നും അന്തരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് ഇങ്ങനെ ഒരു നടപടി. ഇത്തരം പഴങ്ങള്‍ പൊതുജനങ്ങള്‍ ഭക്ഷിക്കരുത് എന്നും മുന്നറിയിപ്പുണ്ട്. ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഷമാം പഴത്തിന് (റോക്ക് മെലണ്‍, സ്വീറ്റ് മെലണ്‍) യു എ ഇ യില്‍ വിലക്ക്. ഇവ യു എ ഇ വിപണിയില്‍ നിന്നും പിന്‍വലിക്കാനും നീക്കം ചെയ്യാനും യു എ ഇ കാലാവസ്ഥ വ്യതിയാന പാരിസ്ഥിതിക വകുപ്പാണ് ഉത്തരവിട്ടത്.
കൊലപാതകക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിയെ കുറ്റം ചെയ്യാൻ പ്രേരിപ്പിച്ചത് കൊല്ലപ്പെട്ടയാളുടെ ഭാര്യയെന്ന് മൊഴി. കേസിൽ ശിക്ഷിക്കപ്പെട്ടയാളും കൊല്ലപ്പെട്ടയാളുടെ ഭാര്യയും തമ്മിൽ രണ്ടു വർഷത്തിലധികമായി ബന്ധമുണ്ടായിരുന്നുവെന്ന് ദുബായിലെ കോടതി രേഖകൾ വ്യക്തമാക്കുന്നു. 2016 ഒക്ടോബറില്‍ നടന്ന സംഭവത്തിലാണ് നിര്‍ണായകവിധി പുറത്തുവന്നത്. സംഭവത്തിൽ ഉൾപ്പെട്ട മൂന്നുപേരും കോംറോസ് ദ്വീപിൽ നിന്നുള്ളവരാണ്. കേസിൽ ഉൾപ്പെട്ട 22 വയസ്സുള്ള യുവതിക്ക് 15 വർഷം ജയിൽശിക്ഷയും പ്രസീഡിങ് ജഡ്ജ് മുഹമ്മദ് ജമാൽ വിധിക്കുകയും ചെയ്തു. പൊലീസിന്റെ ആദ്യഘട്ട അന്വേഷണത്തിൽ തന്നെ മരിച്ച വ്യക്തിയുടെ ഭാര്യയും കാമുകനും കുടുങ്ങിയിരുന്നു. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം നിഷേധിച്ചു. ഒടുവിൽ യുവതി പറഞ്ഞത് അനുസരിച്ചാണ് കൃത്യം നടത്തിയതെന്ന് പ്രതി മൊഴി നൽകുകയായിരുന്നു.
കേസിന്‍റെ വഴികള്‍ ഇങ്ങനെ: കൊല്ലപ്പെട്ടയാളും ഭാര്യയും തമ്മില്‍ നിരന്തരം പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഒടുവിൽ കാമുകന്റെ സഹായത്തോടെ ഭർത്താവിനെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി വലിയ പദ്ധതി തന്നെ ഇരുവരും തയാറാക്കി. കൊല്ലപ്പെട്ട വ്യക്തിയുടെ അടുത്ത സുഹൃത്ത് കൂടിയായിരുന്നു കൃത്യം നടത്തിയ പ്രതി.
സംഭവദിവസം വീട്ടിൽ ഭർത്താവുമായി യുവതി മനഃപൂർവം പ്രശ്നം ഉണ്ടാക്കി. ഇത് പരിഹരിക്കാൻ കാമുകനും ഭർത്താവിന്റെ സുഹൃത്തുമായ വ്യക്തിയെ വിളിച്ചുവരുത്തി. രാത്രി മൂന്നു മണിയോടെ വീട്ടില്‍ എത്തിയ ഇയാൾ ഭർത്താവിനെയും കൂട്ടി പുറത്തേക്ക് പോവുകയായിരുന്നു. തുടർന്ന് വലിയ കല്ല് ഉപയോഗിച്ച് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിന് ഇരയായ വ്യക്തി മരിച്ചിട്ടില്ലെന്ന് മനസിലാക്കിയതോടെ തല കാറിന്റെ വിവിധ ഭാഗങ്ങളിൽ ഇടിപ്പിക്കുകയും ദേഹത്തുകൂടെ കാറുകയറ്റുകയും ചെയ്തു. കൂടുതൽ തെളിവ് ലഭിക്കാതിരിക്കാൻ ഒഴിഞ്ഞ പ്രദേശത്ത് പോയി കാർ പെട്രോൾ ഒഴിച്ചു കത്തിച്ചു. ഇന്ത്യക്കാരനായ ഒരു സെക്യൂരിറ്റി ജീവനക്കാരൻ ആണ് മൃതദേഹം കണ്ടെത്തിയത്. പ്രതി ഇക്കാര്യങ്ങളെല്ലാം കോടതിയിൽ സമ്മതിച്ചു. ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയാണ് വധശിക്ഷ വിധിച്ചത്.
ദുബൈയില്‍ മനുഷ്യനിര്‍മ്മിത ദ്വീപ് ഒരുങ്ങുന്നു. ദുബൈ ടൂറിസം വിഷന്‍ 2020 ന്റെ ഭാഗമായുള്ള പദ്ധതിയായ ‘ബ്ലൂവാട്ടേഴ്‌സ് ഐലന്‍ഡ്’ 600 കോടി ദിര്‍ഹം ചെലവിലാണ് നിര്‍മ്മിക്കുന്നത്. 210 മീറ്ററിന്റെ തലപ്പൊക്കമുള്ള ഐന്‍ ദുബായ് എന്ന ജയന്റ് വീല്‍, വില്ലകള്‍, നക്ഷത്രഹോട്ടല്‍ സമുച്ചയങ്ങള്‍, സാഹസിക വിനോദങ്ങള്‍, ഉല്ലാസകേന്ദ്രങ്ങള്‍ എന്നിങ്ങനെ വന്‍ പദ്ധതികളാണ് നീലജലാശയ ദ്വീപില്‍ കാത്തിരിക്കുന്നത്. ദ്വീപ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും മികച്ച വിനോദസഞ്ചാര മേഖലയിലൊന്നായി ഇവിടം മാറും.
ദ് ബീച്ചിന് എതിര്‍വശത്തായി ജുമൈറ ബീച്ച് റസിഡന്‍സിന് സമീപമാണ് ദ്വീപിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നത്. കെട്ടിട നിര്‍മാതാക്കളായ മിറാസ് ഒരുക്കുന്ന ദ്വീപിന് സവിശേഷതകള്‍ ഏറെയാണ്. നാലുവര്‍ഷം മുന്‍പു തുടങ്ങിയ പദ്ധതി സുപ്രധാന ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കി പുരോഗമിക്കുകയാണ്. പദ്ധതിക്കായി 16,000ലേറെ തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്.
ഹോട്ടല്‍ സമുച്ചയങ്ങള്‍ എല്ലാ വിഭാഗക്കാര്‍ക്കും അനുയോജ്യമാകുന്ന തരത്തിലാണ് പൂര്‍ത്തിയാക്കുക. പണി പൂര്‍ത്തിയാകുന്ന ആദ്യഹോട്ടലില്‍ 178 ആഡംബര മുറികളും 96 അപ്പാര്‍ട്‌മെന്റുകളും ഉണ്ടാകും. ഒന്നുമുതല്‍ ആറുവരെ കിടപ്പുമുറികളുള്ളവയാണിവ. രണ്ടാമത്തെ ഹോട്ടലിലില്‍ 301 മുറികളും 119 അപ്പാര്‍ട്ട്‌മെന്റുകളുമുണ്ടാകും. നാല് കിടപ്പുമുറികള്‍ വീതമാണ് ഇതിലുണ്ടാകുക. രണ്ടു ഹോട്ടലുകള്‍ക്കുമായി 450 മീറ്റര്‍ പ്രത്യേക ബീച്ച് ഉണ്ടാകുമെന്നതാണ് മറ്റൊരു പ്രത്യേകത. കൂടാതെ, ആഢംബര അപ്പാര്‍ട്ട്‌മെന്റുകളുള്ള പത്തു കെട്ടിട സമുച്ചയങ്ങളും ദ്വീപിലുയരുകയാണ്. നീന്തല്‍ക്കുളങ്ങള്‍, ജിംനേഷ്യം, പൂന്തോട്ടങ്ങള്‍, ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടുകള്‍, കുട്ടികള്‍ക്കുള്ള കളിസ്ഥലങ്ങള്‍ എന്നിവ ഇവിടെയുണ്ടാകും.
നിര്‍മ്മാണം പുരോഗമിക്കുന്ന ദ്വീപില്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സന്ദര്‍ശനം നടത്തി. ടൂറിസത്തിനും നിക്ഷേപത്തിനും ഏറ്റവും അനുയോജ്യമായ രാജ്യമായി യുഎഇയെ നിലനിര്‍ത്തുമെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. എല്ലാവര്‍ക്കും സന്തോഷവും സംതൃപ്തിയും ലഭ്യമാക്കുന്ന, ഹാപ്പിനെസ് സൂചികയില്‍ ഒന്നാമത്തെ രാജ്യമാക്കി മാറ്റും. സാമ്പത്തികരംഗത്തു വൈവിധ്യവല്‍കരണ പദ്ധതികള്‍ നടപ്പാക്കുമെന്നും വ്യക്തമാക്കി. ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ചെയര്‍മാനും എമിറേറ്റ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവുമായ ഷെയ്ഖ് അഹമ്മദ് ബിന്‍ സഈദ് അല്‍ മക്തൂം, റൂളേഴ്‌സ് കോര്‍ട്ട് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് ഇബ്രാഹിം അല്‍ ഷെയ്ബാനി, ഇമാര്‍ പ്രോപ്പര്‍ട്ടീസ് ചെയര്‍മാന്‍ മുഹമ്മദ് അലി അല്‍ അബ്ബാര്‍, പ്രോട്ടോകോള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ജനറല്‍ ഖലീഫ സഈദ് സുലൈമാന്‍ എന്നിവരും ഷെയ്ഖ് മുഹമ്മദിനൊപ്പം ഉണ്ടായിരുന്നു. ഷെയ്ഖ് സായിദില്‍ നിന്ന് പ്രത്യേക പാത; ജലയാനങ്ങളും നടപ്പാതയും ദ്വീപിലേക്ക് ഷെയ്ഖ് സായിദില്‍ നിന്നു നേരിട്ടു റോഡ് ശൃംഖലകളുണ്ടാകും. ആര്‍ടിഎ ആയിരിക്കും ഇതു പൂര്‍ത്തിയാക്കുക. ദ്വീപില്‍നിന്നു വിവിധ ഉല്ലാസ കേന്ദ്രങ്ങളിലേക്കു ജലയാനങ്ങളും ഇബ്ന്‍ ബത്തൂത്ത മെട്രോ സ്റ്റേഷനിലേക്കു ഡ്രൈവറില്ലാ വാഹനങ്ങളും ഉണ്ടാകും.
ദ്വീപിന്റെ എതിര്‍ഭാഗത്തേക്കുള്ള ദ് ബീച്ചിലേക്ക് 265 മീറ്റര്‍ നീളമുള്ള നടപ്പാതയാണ് മറ്റൊരു പ്രത്യേകത. കറങ്ങി കാണാം, കാഴ്ചകള്‍; റെക്കോര്‍ഡ് ഉയരത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ജയന്റ് വീലാകാനൊരുങ്ങുകയാണു ‘നീലജലാശയ ദ്വീപിലെ’ ഐന്‍ ദുബായ്. 210 മീറ്ററിലേറെ ഉയരമുള്ള ഇതിലിരുന്നാല്‍ ദുബൈയുടെ 360 ഡിഗ്രിയിലുള്ള കാഴ്ചകള്‍ കാണാം. 1400 യാത്രക്കാര്‍ക്ക് കയറാനാകും. 168 മീറ്റര്‍ ഉയരമുള്ള ലാസ്‌വേഗാസ് ഹൈ റോളറിനെയും 192 മീറ്റര്‍ ഉയരമുള്ള ന്യൂയോര്‍ക്ക് വീലിനെയും പിന്നിലാക്കിയാണ് 210 മീറ്ററിന്റെ തലപ്പൊക്കവുമായി ഐന്‍ ദുബായ് റെക്കോഡിലേക്കു കറങ്ങുക. വീല്‍ റിമ്മിന്റെ ഓരോ ഭാഗത്തിനും രണ്ട് എയര്‍ബസ് എ 380ന്റെ ഭാരമുണ്ട്. ജര്‍മനിയില്‍നിന്നും കൊറിയയില്‍നിന്നും ഇറക്കുമതി ചെയ്ത സ്റ്റീല്‍ കൊണ്ടാണു നിര്‍മ്മാണം.
9000 ടണ്‍ സ്റ്റീല്‍ അവസാനഘട്ടം ആകുമ്പോഴേക്കും വേണ്ടിവരും. ഇതില്‍ ഏറ്റവും സുഖകരവും സുരക്ഷിതവുമായ സ്ഫടിക ക്യാബിനുകളാണ് ഉണ്ടാകുക. ദീര്‍ഘദൂര കാഴ്ചകള്‍ക്ക് യോജിച്ചവിധമാണ് രൂപകല്‍പന. അള്‍ട്രാവയലറ്റ് കിരണങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുകയും ചെയ്യും. സാഹസികപ്രിയര്‍ക്കായി 150 മീറ്റര്‍ ഉയരമുള്ള റോപ് ക്ലൈംബിങ് ഉണ്ടാകും. ഇവരുടെ സുരക്ഷയ്ക്കായി പരിശീലനം നേടിയ പ്രത്യേക സംഘത്തെ നിയോഗിക്കും.
ബർക്കയിൽ കടൽവെള്ളം ചുവപ്പുനിറത്തിൽ കണ്ടെത്തിയ സംഭവം കുടിവെള്ള വിതരണത്തെ ബാധിച്ചേക്കും. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരുകയാണെന്നും മസ്കത്ത്, സീബ്, ദാഖിലിയ തുടങ്ങിയ മേഖലകളിൽ ഉള്ളവർ ജല ഉപഭോഗത്തിൽ മിതത്വം പാലിക്കണമെന്നും വൈദ്യുതി -ജല പൊതു അതോറിറ്റി (ദിയാം) അറിയിച്ചു.
‘റെഡ് ടൈഡ്’ എന്നാണ് ഇൗ പ്രതിഭാസം ശാസ്ത്രീയമായി അറിയപ്പെടുന്നത്. പൊതുഅതോറിറ്റിയുടെ പ്രധാന അടിയന്തര കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്. കുടിവെള്ള ഉൽപാദനത്തെ ‘റെഡ് ടൈഡ്’ ബാധിക്കുന്നുണ്ട്. എന്നിരുന്നാലും പരമാവധി ഉൽപാദനം ഉറപ്പാക്കാൻ കമ്പനികൾ ശ്രമിക്കുന്നുണ്ട്. പ്ലവകങ്ങളുടെ എണ്ണം താരതമ്യേന കുറവുള്ള സമയത്താണ് കൂടുതൽ ഉൽപാദനം. സുരക്ഷിതമായ പ്രവർത്തനം ഉറപ്പാക്കാൻ കടൽജലം പതിവായുള്ള ഇടവേളകളിൽ പരിശോധന നടത്തുന്നുണ്ട്. സീബ് അൽവുസ്ത അടക്കം ഭാഗങ്ങളിൽ ജലവിതരണം തടസ്സപ്പെടുകയോ കുറയുകയോ ചെയ്തിട്ടില്ലെന്നും യോഗം വിലയിരുത്തി. ജല വിതരണത്തെ ‘റെഡ് ടൈഡ്’ ബാധിക്കാതിരിക്കാൻ പരമാവധി നടപടികൾ എടുക്കണമെന്നും യോഗം നിർദേശിച്ചു. ഇൗ വിഷയത്തിൽ ഇതുവരെ കൈക്കൊണ്ട നടപടികളെയും കമ്മിറ്റി പ്രശംസിച്ചു.
കേരളത്തിലെ മത്സ്യത്തൊഴിലാളികൾ ‘ചെന്നീർ’ എന്നാണ് ഇൗ പ്രതിഭാസത്തെ വിളിക്കുന്നത്. സൂക്ഷ്മ ജീവികളുടെ വിഭാഗത്തിൽപെടുന്ന പ്ലവകങ്ങളുടെ എണ്ണം കടൽജലത്തിൽ അതിവേഗം പെരുകുന്നതാണ് കടൽ ചുവക്കാൻ കാരണം. ഇൗ പ്രതിഭാസത്തിന്റെഫലമായി കടൽ ജലത്തിൽ ഒാക്സിജെൻറ അളവ് കുറയാറുണ്ട്. സ്വാഭാവിക വിഷപദാർഥങ്ങളുടെ ഉൽപാദനത്തിനും ‘ചെന്നീർ’ കാരണമാകാറുണ്ട്.
സ്വന്തം ലേഖകന്‍
ബഹ്‌റൈൻ : ബഹ്‌റൈനിലെ ആം ആദ്മി പ്രവര്‍ത്തകര്‍ മെഡിക്കല്‍ ക്യാമ്പും , ബഹ്‌റൈൻ ആം ആദ്മി കൂട്ടായ്മയും സംഘടിപ്പിക്കുന്നു . സന്നദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന മെഡിക്കല്‍ ക്യാമ്പ് ഈ വരുന്ന മാര്‍ച്ച് രണ്ടാം തീയതി വെള്ളിയാഴ്ച അല്‍കോമൈദ് കമ്പനി ക്യാമ്പിൽവച്ചാണ് നടത്തപ്പെടുന്നത് .
അൽ ജസീറ മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് രാവിലെ 8 മണിമുതല്‍ ഉച്ചയ്ക്ക് 12 മണിവരെയാണ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത് . അതോടൊപ്പം തന്നെ ബഹ്‌റൈൻ ആം ആദ്മി പ്രവര്‍ത്തകരുടെ കൂട്ടായ്മയും നടത്തുന്നുണ്ട് . എല്ലാ ആം ആദ്മി പ്രവര്‍ത്തകരും മെഡിക്കല്‍ ക്യാമ്പിന് ആവശ്യമായ സഹായ സഹകരണങ്ങൾ നൽകുവാൻ എത്തിച്ചേരണമെന്ന് സംഘാടക സമിതി അറിയിച്ചു .
സൗദി അറേബ്യയില്‍ ആളൊഴിഞ്ഞ സ്ഥലത്ത് മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് നാദാപുരം സ്വദേശി കക്കട്ടില്‍ പുളിച്ചാലില്‍ കുഞ്ഞബ്ദുല്ല (38), ഭാര്യ കുനിങ്ങാട് മാഞ്ഞിരോളി മീത്തല്‍ റിസ്‌വാന(30) എന്നിവരാണ് മരിച്ചത്. സൗദിയിലെ കിഴക്കന്‍ പ്രവിശ്യയില്‍പ്പെട്ട അല്‍ഹസ്സ നഗരത്തിന് സമീപം ജനവാസമില്ലാത്ത സ്ഥലത്താണ് തിങ്കളാഴ്ച വൈകിട്ടു ദുരൂഹ സാഹചര്യത്തില്‍ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സൗദിയില്‍ ബ്രാഞ്ചുകളുള്ള ഒരു പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റിലെ ഡ്രൈവറാണ് കുഞ്ഞബ്ദുല്ല. സന്ദര്‍ശക വീസയില്‍ വന്നു ഭര്‍ത്താവിനോടൊപ്പം അല്‍ഹസ്സയില്‍ കഴിയുകയായിരുന്നു റിസ്‌വാന. ഇവര്‍ക്ക് മക്കളില്ല. മൊയ്തു- കുഞ്ഞാമി ദമ്പതികളുടെ മകനാണ് കുഞ്ഞബ്ദുല്ല. ഇബ്രാഹിം ഹാജി – ഖദീജ ദമ്പതികളുടെ മകളാണു റിസ്‌വാന.
ദമാമില്‍നിന്നു മടങ്ങുന്ന വഴി അല്‍ഹസ്സയിലേയ്ക്ക് 25 കിലോമീറ്റര്‍ അകലെയുള്ള അല്‍അയൂന്‍ എന്ന വിജനമായ സ്ഥലത്താണു വാഹനം കണ്ടെത്തിയത്. ദമ്പതികള്‍ ജീവനൊടുക്കിയതായിരിക്കുമെന്നു പൊലീസ് പറഞ്ഞതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു. മരണ കാരണം അന്വേഷിക്കുകയാണ്. വിവരമറിഞ്ഞ് അല്‍ഹസ്സയിലെത്തിയ കുഞ്ഞബ്ദുല്ലയുടെ റിയാദിലുള്ള പിതൃസഹോദരന്‍ കരീമും റിസ്വാനയുടെ അമ്മാവനും തുടര്‍ നടപടികള്‍ക്കായി സ്ഥലത്തുണ്ട്.
ഞായറാഴ്ച അല്‍ഹസ്സയില്‍നിന്നു 150 കിലോമീറ്റര്‍ അകലെയുള്ള ദമാമിലേക്കു പുറപ്പെട്ട ഇവരെ കുറിച്ചു വിവരമില്ലെന്നു സുഹൃത്തുക്കള്‍ പൊലീസില്‍ വിവരമറിയിച്ചിരുന്നു. തുടര്‍ന്നു നടന്ന തിരച്ചിലില്‍ വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു വാഹനം കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. അതനുസരിച്ചു സ്ഥലത്തെത്തിയവര്‍ വാഹനം കുഞ്ഞബ്ദുല്ല സഞ്ചരിച്ചതു തന്നെയെന്നു സ്ഥിരീകരിക്കുകയായിരുന്നു. വാഹനത്തിനു സമീപ പ്രദേശത്തുനിന്നു കണ്ടെത്തിയ രണ്ടു മൃതദേഹങ്ങള്‍ പൊലീസ് അല്‍ഹഫൂഫ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റിയിരുന്നു. ഇതു കുഞ്ഞബ്ദുല്ലയുടേതും റിസ്‌വാനയുടേതുമാണെന്നു ബന്ധുക്കള്‍ തിരിച്ചറിഞ്ഞു.
പ്രവാസി മലയാളിയായ കോട്ടയം സ്വദേശി ഒമാനില്‍ നിര്യാതനായി. നെടുംകുന്നം പുന്നവേലി ഇടത്തിനകത്ത് റോഷി റ്റോം (42) ആണ് ഞായറാഴ്ച ഒമാനിലെ ബുറൈമിയില്‍ ഹൃദയാഘാതംമൂലം നിര്യാതനായത്. എയര്‍കണ്ടീഷന്‍ സര്‍വീസ് സ്ഥാപനം നടത്തിവരികയായിരുന്നു. ചൊവ്വാഴ്ച ബുറൈമിയില്‍ നിന്നും മസ്‌കറ്റിലെ റോയല്‍ ഒമാന്‍ പോലീസ് ആശുപത്രിയില്‍ എത്തിക്കുന്ന മൃതദേഹം നിയമനടപടികള്‍ക്കുശേഷം ബുധനാഴ്ച പുലര്‍ച്ചെ നാട്ടിലെത്തിക്കുവാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു.
സംസ്‌കാരം വ്യാഴാഴ്ച 2.30 ന് പുന്നവേലി ചെറുപുഷ്പ ദേവാലയത്തില്‍. പരേതന്‍ പുന്നവേലി ഇടത്തിനകം പരേതനായ ജോസഫ് തോമസ് മേരിക്കുട്ടി ദന്പതികളുടെ മകനാണ്. ഭാര്യ: മസ്‌കറ്റിലെ ബുര്‍ജീല്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സായ മറിയാമ്മ (അനിത) ചങ്ങനാശേരി മാമ്മൂട് ഐക്കരപ്പറന്പില്‍ കുടുംബാംഗമാണ്. മക്കള്‍: അനീഷ, ഏയ്ഞ്ചല്‍, അമയ.
സഹോദരങ്ങള്‍ ആന്‍സി തോമസ് കൈയ്യാലപറന്പില്‍ (തോട്ടയ്ക്കാട്), മായ സക്കറിയ മുക്കാട്ടുകുന്നേല്‍ (കാഞ്ഞങ്ങാട്), ലിസ (ന്യൂയോര്‍ക്ക്), ജോജോ ടോം(മുളയന്‍വേലി), റെനി മാത്യു കാപ്പില്‍ (ഓസ്‌ട്രേലിയ) മിനി (ന്യൂയോര്‍ക്ക്) ലീന ജോസഫ് വല്യാറ (ചന്പക്കുളം), പ്രിന്‍സ് മാത്യൂസ് (മുളയന്‍വേലി), നൈസി ജോര്‍ജുകുട്ടി അയലൂപ്പറന്പില്‍ (കാഞ്ഞിരപ്പള്ളി), രശ്മി ജോഷി കുന്നേല്‍ (പാല), രാഖി നെജി ഓരത്തേല്‍ (കുറവിലങ്ങാട്). സഹോദര ഭാര്യമാര്‍ : ജെസ്സി കല്ലംപ്ലാക്കല്‍ (എരുമേലി) ജെസ്സി പറന്പില്‍ പറന്പില്‍ (ആലപ്പുഴ).
40 വര്‍ഷം മുന്‍പ് ‘മാണിക്യ മലരായ പൂവി’ എന്ന പാട്ടെഴുതുമ്പോള്‍ ജബ്ബാര്‍ അറിഞ്ഞില്ല, വര്‍ഷങ്ങള്‍ക്കപ്പുറം അതിന് ഇങ്ങനെയൊരു നിയോഗമുണ്ടാകുമെന്ന് ഒരു യുവതയുടെ നാവില്‍ ആ ഗാനം ഇങ്ങനെ തത്തിക്കളിക്കുമെന്ന്… ഒമറിന്റെ ‘ഒരു അഡാറ് ലവ്വി’ലെ ഗാനം മലയാളിയുടെ ചുണ്ടിന്റെ താളമാകുമ്പോള്‍ അതെഴുതിയ ജബ്ബാര്‍ അങ്ങകലെ സൗദിയിലെ റിയാദിലുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍ കസ്റ്റമേഴ്‌സിനെ തൃപ്തനാക്കുകയാണ്. അഞ്ചു വര്‍ഷമായി റിയാദിലെ മലസ് ഏരിയയിലെ സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരനാണ് ജബ്ബാര്‍. കൂട്ടുകാര്‍ക്കിടയില്‍ ‘ഉസ്താദ്’ എന്നാണ് അറിയപ്പെടുന്നത്. ഷാന്‍ റഹ്മാനാണ് പാട്ടിന് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ആലാപനം വിനീത് ശ്രീനിവാസന്‍. യുട്യൂബില്‍ ട്രെന്‍ഡിങ് ആയിരുന്ന ഗാനം ലക്ഷങ്ങളാണ് ഇതിനോടകം കണ്ടുകഴിഞ്ഞത്.
കൊടുങ്ങല്ലൂര്‍ കരൂപടന്ന സ്വദേശി ജബ്ബാര്‍ ഖത്തറില്‍ നിന്നാണ് സൗദിയില്‍ എത്തുന്നത്. 15 വര്‍ഷം ഖത്തറില്‍ ജോലി ചെയ്തിരുന്ന അദ്ദേഹം 2013ല്‍ സൗദിയില്‍ എത്തി. 1978 ല്‍ ആകാശവാണിയില്‍ പാടുന്നതിനാണ് ഈ വരികള്‍ രചിച്ചത്. മാപ്പിളപ്പാട്ട് രംഗത്ത് ഹിറ്റായ ഈ ഗാനം 29 വര്‍ഷം മുമ്പ് ഒരു ചെറിയ പെരുന്നാള്‍ ദിനത്തില്‍ ദൂരദര്‍ശനില്‍ അവതരിപ്പിക്കപ്പെട്ടു. 1992 ല്‍ ‘ഏഴാം ബഹര്‍’ എന്ന ഓഡിയോ ആല്‍ബത്തില്‍ ‘മാണിക്യ മലരായ’ ഇടം പിടിച്ചു. ആദ്യം ഈ വരികള്‍ ആലപിച്ച് ഹിറ്റാക്കിയത് റഫീഖ് തലശ്ശേരിയാണ്. പിന്നീട് ഒട്ടനവധി പ്രമുഖ ഗായകര്‍ ഈ ഗാനം പാടി. വര്‍ഷങ്ങള്‍ കഴിഞ്ഞും പുതു തലമുറ ഏറ്റു പാടുമ്പോള്‍ താന്‍ അനുഭവിക്കുന്ന ആഹ്‌ളാദം പറഞ്ഞറിയിക്കാന്‍ പറ്റാത്ത അത്രയുമാണെന്ന് ജബ്ബാര്‍. എഴുത്ത് മാത്രമല്ല, ജബ്ബാര്‍ നന്നായി പാടുകയുെ ചെയ്യും.
പതിനാറ് വയസ്സ് മുതല്‍ പാട്ട് എഴുതുന്നുണ്ട്. മദ്രസയിലെ സാഹിത്യ പരിപാടികള്‍ക്ക് കുട്ടികള്‍ക്ക് പാട്ട് എഴുതിയാണ് തുടക്കം. ഇതിനോടകം അഞ്ഞൂറിലേറെ ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. ഈ ഗാനം റീമേക്ക് ചെയ്യുന്നതിനെ കുറിച്ച് റഫീഖ് പറഞ്ഞിരുന്നു. വിനീത് ശ്രീനിവാസന്റെ ശബ്ദത്തില്‍ പാട്ട് യുവ തലമുറ ഏറ്റുവാങ്ങിയതോടെ ജബ്ബാറും സെലിബ്രിറ്റിയായി. മക്കളും സുഹൃത്തുക്കളും വിളിച്ചു. അവരുടെ സന്തോഷവും പങ്കുവച്ചപ്പോള്‍ ഏഴാം സ്വര്‍ഗത്തിലായി ജബ്ബാര്‍.
ഇത്രയധികം പാട്ടെഴുതിയിട്ടുണ്ടെങ്കിലും ജബ്ബാറിന് അതില്‍ നിന്ന് കാര്യമായ പുരസ്!കാരങ്ങളോ പ്രതിഫലമോ ലഭിച്ചിട്ടില്ല. പക്ഷേ അതിലൊന്നും അദ്ദേഹത്തിന് തെല്ലും പരിഭവമില്ല. നാലു പതിറ്റാണ്ടിനു ശേഷവും തന്റെ വരികള്‍ തലമുറ ഏറ്റുവാങ്ങുമ്പോള്‍ അതിനേക്കാള്‍ വലിയ എന്തു നേട്ടമെന്താണ് കിട്ടാന്‍ എന്ന ഭാവമാണ് അദ്ദേഹത്തിന്. മകന്‍ അമീന്‍ മുഹമ്മദ് റിയാദില്‍ ഗ്രാഫിക് ഡിസൈനറായിയിരുന്നു. ഇപ്പോള്‍ നാട്ടിലാണ്. ഭാര്യ ഐഷാബി. മകനെ കടാതെ ഒരു മകള്‍ കൂടിയുണ്ട്, റഫീദ.
[ot-video][/ot-video]
ഒരാഴ്ചയായി കാണാതായ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അടൂര്‍ മണക്കാല സ്വദേശി ചെങ്ങാലിപ്പള്ളിയില്‍ വീട്ടില്‍ ടോണി ജോര്‍ജ്(41)നെയാണ് ഇബ്രയില്‍ കെട്ടിടത്തിനു മുകളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഇയാള്‍ ഒരു മാസമായി ജോലിയില്‍ നിന്നുവിട്ടു നില്‍ക്കുകയായിരുന്നു. ചില സാമ്പത്തിക പ്രശ്‌നങ്ങള്‍ മൂലമാണു ജോലിയില്‍ പ്രവേശിക്കാതിരുന്നത് എന്നാണു കമ്പനി നല്‍കിയ വിശദീകരണം. ആളെ കാണാനില്ല എന്നുകാണിച്ച് കമ്പനി അധികൃതര്‍ കഴിഞ്ഞ ദിവസം പരാതി നല്‍കിരുന്നു.
താമസസ്ഥലത്ത് ടോണി ഒരാഴ്ചയായി എത്തിരുന്നില്ല. ഞായറാഴ്ച രാവിലെയായിരുന്നു ടോണിയ കെട്ടിടത്തിനു മുകളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ടോണിയുടെ മരണത്തില്‍ സംശയമുണ്ട് എന്നു കാണിച്ച് ഭാര്യ ഇന്ത്യന്‍ എംബസിക്കു പരാതി നല്‍കി.