Middle East

യു.എ.ഇ യാത്രാവിമാനത്തിന് വീണ്ടും മാര്‍ഗതടസം സൃഷ്ടിച്ച് ഖത്തര്‍ യുദ്ധവിമാനം. ഞായറാഴ്ച ബഹ്‌റൈന് മുകളില്‍ വച്ചാണ് സംഭവം.

86 യാത്രക്കാരുമായി പറക്കുകയായിരുന്ന വിമാനത്തെയാണ് ഖത്തരി വിമാനങ്ങള്‍ തടയാന്‍ ശ്രമിച്ചതെന്നും ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവമെന്നും യു.എ.ഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പറഞ്ഞു. പൈലറ്റിന്റെ സമയോചിതമായ ഇടപെടലാണ് കൂട്ടിയിടി ഒഴിവാക്കിയതെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കി.

ഖത്തരി യുദ്ധവിമാനങ്ങള്‍ യു.എ.ഇ യാത്രാവിമാനത്തിന്റെ 700 അടിയില്‍ താഴെ അടുത്ത് വരെയെത്തി. കൂട്ടിയിടിക്ക് സെക്കന്‍ഡുകള്‍ മാത്രം മതിയായിരുന്നു. യാത്രക്കാരുടെ ജീവന്‍ അപകടപ്പെടുത്തുന്ന അപകടകരമായ, സുരക്ഷിതമല്ലാത്ത സമീപനമാണ് ഇതെന്നും അതോറിറ്റിയെ ഉദ്ധരിച്ചുകൊണ്ട് വാം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഇതിനെതിരെ ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷനില്‍ പരാതി നല്‍കുമെന്നും യു.എ.ഇ വ്യക്തമാക്കി.

കിഴക്കന്‍ സൗദി അറേബ്യയിലെ ദമ്മാമില്‍ നിന്നും യു.എ.ഇ തലസ്ഥാനമായ അബുദാബിയിലേക്ക് പറക്കുകയായിരുന്നു എയര്‍ബസ് A320 വിമാനമെന്ന് ബഹ്‌റൈന്‍ സിവില്‍ ഏവിയേഷന്‍ ഏജന്‍സിയുടെ പ്രസ്താവനയെ ഉദ്ധരിച്ച് ബഹ്‌റൈന്‍ ന്യൂസ് ഏജന്‍സി ബി.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു.

നേരത്തെയും ഖത്തരി വിമാനങ്ങള്‍ യു.എ.ഇ യാത്രവിമാനങ്ങളെ അപായപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ജനുവരി 15 ന് രണ്ട് യു.എ.ഇ. വിമാനങ്ങള്‍ക്ക് ഖത്തര്‍ യുദ്ധവിമാനങ്ങള്‍ മാര്‍ഗതടസം സൃഷ്ടിച്ചിരുന്നു. മാര്‍ച്ചിലും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

പതിമൂന്ന് വയസ് മാത്രം പ്രായമുളള, സുഹൃത്തിന്‍റെ മകളായ ഇന്ത്യൻ പെൺകുട്ടിക്ക് അശ്ലീല ദൃശ്യങ്ങൾ അയക്കുകയും വീട്ടുസന്ദര്‍ശനത്തിനിടെ മോശമായി പെരുമാറുകയും ചെയ്ത ഇന്ത്യൻ യുവാവിന് ദുബായിൽ മൂന്ന് മാസം തടവു ശിക്ഷ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ഇ– മെയിൽ അക്കൗണ്ടിലേയ്ക്ക് ഇരുപത്തിയേഴു വയസുളള യുവാവ് തുടർച്ചയായി ദൃശ്യങ്ങൾ അയക്കുകയായിരുന്നു. കുടുംബ സുഹൃത്തായ ഇയാൾ വീട്ടിൽ വരുമ്പോൾ പെൺകുട്ടിയോട് മോശമായി പെരുമാറാറുണ്ടെന്നും പരാതിയിൽ പറയുന്നു,

2017 ആഗസ്റ്റിലാണ് സംഭവം നടന്നത്. ഫെബ്രുവരിയിൽ ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി പ്രതിക്ക് മൂന്നു മാസം ശിക്ഷ വിധിച്ചിരുന്നു. ഇതു ചോദ്യം ചെയ്ത് ഉന്നത കോടതിയെ സമീപിച്ചെങ്കിലും അപ്പീൽ തള്ളുകയായിരുന്നു. ഇതോടെയാണ് പ്രതിക്ക് മൂന്നു മാസം ശിക്ഷ ലഭിച്ചത്. തടവിനുശേഷം ഇയാളെ നാടുകടത്താനും ഉത്തരവിട്ടു.

പെൺകുട്ടിയുടെ അമ്മയുടെ തന്ത്രപരമായ ഇടപെടലാണ് ഇയാളെ കുടുക്കിയത്. കുടുംബവുമായി ഏറ്റവും അടുത്തു നിൽക്കുന്ന വ്യക്തിയുടെ പ്രവൃത്തിയിൽ നടുങ്ങിയെങ്കിലും തുടർന്ന് നടത്തിയ പരിശോധനയിൽ അശ്ലീലം കലര്‍ന്ന നിരവധി മെയിലുകള്‍ ഇയാള്‍ അയച്ചതായി മാതാവ് കണ്ടെത്തി. സംഭവത്തെക്കുറിച്ച് പെണ്‍കുട്ടിയോട് ചോദിച്ചപ്പോള്‍, ഇന്ത്യക്കാരനായ വ്യക്തി മോശമായ രീതിയില്‍ തന്നോട് പെരുമാറിയിട്ടുണ്ടെന്നു വെളിപ്പെടുത്തി. തുടര്‍ന്ന്, പൊലീസിനെ വിവരം അറിയിക്കുകയും കേസുമായി മുന്നോട്ടു പോവുകയുമായിരുന്നു. സംഭവത്തില്‍ പ്രതി സ്ഥാനത്തു നില്‍ക്കുന്ന ഇന്ത്യക്കാരന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് അതിക്രമം കാണിച്ചുവെന്നും ഇന്റര്‍നെറ്റ് തെറ്റായ രീതിയില്‍ ഉപയോഗിച്ചുവെന്നും പ്രോസിക്യൂഷന്‍ വാദിച്ചതായും ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

യുവാവ് പലപ്പോഴും തന്നെ ബലമായി ചുംബിച്ചിരുന്നതായും മോശമായി പെരുമാറിയിരുന്നതായും പെൺകുട്ടി വെളിപ്പെടുത്തി. പതിനൊന്നാം വയസ്സു മുതൽ ഇപ്രകാരം ചെയ്യുന്നതായും പെൺകുട്ടി പറഞ്ഞു. സംഭവം വീട്ടില്‍ അറിയിച്ചാല്‍ അമ്മ അടിക്കുമെന്നും തന്നെ തിരികെ ഇന്ത്യയിലേക്ക് പറഞ്ഞുവിടുമെന്നും പ്രതി തന്നെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പെണ്‍കുട്ടി പ്രോസിക്യൂഷനോട് പറഞ്ഞു.

പ്രതിസ്ഥാനത്തു നില്‍ക്കുന്ന വ്യക്തി വീട്ടില്‍ വരുമ്പോഴെല്ലാം പെണ്‍കുട്ടി ദേഷ്യം കാണിക്കുകയും ഭയപ്പെടുകയും ചെയ്തിരുന്നുവെന്ന് അമ്മയും മൊഴി നല്‍കി. പെൺകുട്ടിയുമായി താൻ പ്രണയത്തിലാരുന്നുവെന്നാണ് ഇയാളുടെ അവകാശവാദം. അവധി ദിവസങ്ങളില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ പോകുമ്പോള്‍ ചുംബിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്തിരുന്നുവെന്നും ഇയാള്‍ പറഞ്ഞു. പെണ്‍കുട്ടിയെ ചുംബിക്കുന്നത് ഒരിക്കല്‍ അമ്മ കാണുകയും തന്നെ ഫ്ലാറ്റില്‍ നിന്നും പിടിച്ച് പുറത്താക്കുകയും ചെയ്തിരുന്നുവെന്നും പ്രതി അന്വേഷണ സംഘം മുന്‍പാകെ പറഞ്ഞു.

ജിദ്ദ: ക്യാന്‍സര്‍ രോഗികള്‍ക്കും അനുഗമിക്കുന്ന ബന്ധുക്കള്‍ക്കും ടിക്കറ്റ് നിരക്കില്‍ ഇളവുകള്‍ വാഗ്ദാനം ചെയ്ത് വിമാനക്കമ്പനി. സൗദി എയര്‍ലൈന്‍സാണ് കുറഞ്ഞ നിരക്കിലുള്ള യാത്ര വാഗ്ദാനം ചെയ്യുന്നത്. പകുതി നിരക്കേ ഇവരില്‍ നിന്ന് ഈടാക്കൂ എന്ന് കമ്പനി ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു. രോഗികള്‍ക്കൊപ്പം യാത്ര ചെയ്യുന്ന കുടുംബാംഗങ്ങള്‍ക്കെല്ലാം ഈ നിരക്കിളവ് ബാധകമായിരിക്കും.

നിലവില്‍ അംഗപരിമിതര്‍ക്ക് നല്‍കുന്ന ഇളവുകള്‍ ക്യാന്‍സര്‍ രോഗികള്‍ക്കും നല്‍കാമെന്നാണ് ഡയറക്ടര്‍ ബോര്‍ഡിന്റെ തീരുമാനം. ,്‌വദേശികളായ രോഗികള്‍ക്ക് എല്ലാ സെക്ടറിലും ഇക്കോണമി ക്ലാസില്‍ കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാം. വിദേശികള്‍ക്ക് ഡൊമസ്റ്റിക് സെക്ടറില്‍ ഇളവ് ലഭ്യമാകും. വൃക്ക, കരള്‍, ശ്വാസകോശം, ഹൃദയം തുടങ്ങിയ അവയവങ്ങള്‍ മാറ്റിവെച്ച സ്വദേശികള്‍ക്ക് 25 ശതമാനം ടിക്കറ്റ് ഇളവ് അനുവദിക്കും.

രണ്ട് വര്‍ഷക്കാലത്തേക്ക് മൂന്ന് ടിക്കറ്റുകള്‍ക്ക് വീതം ഈ ഇളവ് അനുവദിക്കാനാണ് ശുപാര്‍ശ. രോഗിയുടെ ആരോഗ്യസ്ഥിതി പരിഗണിച്ച് ഒരു വര്‍ഷം കൂടി ഇളവുകള്‍ നീട്ടി നല്‍കും. വൃക്ക ദാനം ചെയ്യുന്ന സ്വദേശികള്‍ക്കും 50 ശതമാനം നിരക്ക് ഇളവ് നല്‍കും. അന്ധരായ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഇരു സെക്ടറുകളിലും 50 ശതമാനം നിരക്ക് ഇളവ് നല്‍കാനും തീരുമാനമുണ്ട്.

യു.എ.ഇയില്‍ മലയാളി നഴ്‌സ് ആത്മഹത്യ ചെയ്തു. അല്‍ അയ്ന്‍ യൂണിവേഴ്‌സല്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന വനിതാ നഴ്‌സാണ് ആത്മഹത്യ ചെയ്തത്. ശമ്പള കുടിശ്ശികയും ജോലിയുടെ അസ്ഥിരതയുമാണ് ആത്മഹത്യയിലേക്ക് നയിച്ചെതെന്നാണ് പ്രാഥമിക വിവരങ്ങള്‍. സുജ എന്ന് പേരുള്ള മലയാളി നഴ്സാണ് ആശുപത്രി കെട്ടിടത്തിനു മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തത്. ഇവര്‍ക്ക് മൂന്ന് മക്കളുണ്ട്

മലയാളികളടക്കം ധാരാളം ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന സ്ഥാപനമാണ് യൂണിവേഴ്‌സല്‍ ഹോസ്പിറ്റല്‍. അബുദാബിയിലും ഈ ആശുപത്രി പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ നഴ്‌സുമാര്‍ക്ക് ഇവിടെ ശമ്പളം ലഭിക്കുന്നുണ്ടായിരുന്നില്ല. ജനറല്‍ നഴ്‌സിംഗ് വിഭാഗത്തിന് ശരാശരി 4000 ദിര്‍ഹവും (ഏകദേശം 70,000 രൂപ) പ്രവൃത്തി പരിചയമുള്ള നഴ്‌സുമാര്‍ക്കും ബിഎസ്സി നേഴ്‌സുമാര്‍ക്കും 5000 മുതല്‍ 7000 വരെ ദിര്‍ഹവും (ഏകദേശം 88,000 മുതല്‍ 1,23,000 രൂപ വരെ) ശമ്പളം നല്‍കാമെന്നാണ് ഉറപ്പ് നല്‍കിയിരുന്നത്. എന്നാല്‍ ഡിസംബര്‍ മുതല്‍ ശമ്പളം ലഭിക്കാതായതോടെ ഉപജീവനത്തിനായി മറുകര തേടിയ നല്ലൊരു ശതമാനം മലയാളി നേഴ്‌സുമാരുടെ ജീവിതം ദുരിതത്തിലായി.

തുടര്‍ന്ന് ഫെബ്രുവരി മാസത്തില്‍ എല്ലാവര്‍ക്കും 1000 ദിര്‍ഹം മാത്രം നല്‍കി ആശുപത്രി അധികൃതര്‍ വാര്‍ത്ത പുറത്തറിയിക്കാതെ സൂക്ഷിക്കുകയായിരുന്നു. തങ്ങളുടെ കണ്‍മുമ്പില്‍ സഹപ്രവര്‍ത്തക ആത്മഹത്യ ചെയ്തതിന്റെ ഞെട്ടലിലാണ് ഇപ്പോള്‍ ആശുപത്രിയില്‍ ഉള്ളവര്‍. നഴ്‌സ് ആത്മഹത്യ ചെയ്തതിനെ പുറത്തറിയിക്കാതെ കൈകാര്യം ചെയ്യാനാണ് ആശുപത്രി അധികൃതര്‍ ശ്രമിക്കുന്നത്.

റിയാദ്: സൗദിയില്‍ വീണ്ടും സിനിമാ തീയേറ്റുറകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ചു. മൂന്ന് പതിറ്റാണ്ടുകളുടെ ഇടവേളയ്ക്ക് ശേഷമാണ് സൗദിയില്‍ തീയേറ്ററുകള്‍ വരാന്‍ പോകുന്നത്. കഴിഞ്ഞ വര്‍ഷമാണ് തീയേറ്ററുകള്‍ക്ക് പ്രവര്‍ത്തനാനുമതി നിഷേധിക്കുന്ന നിയമത്തില്‍ സൗദി ഭരണകൂടം ഭേദഗതി വരുത്തിയത്.

തീയേറ്റര്‍ ഇല്ലാത്ത അപൂര്‍വ്വം രാജ്യങ്ങളിലൊന്നായിരുന്ന സൗദി അറേബ്യ. മറ്റുള്ള മിക്ക ഇസ്ലാമിക രാജ്യങ്ങളില്‍ നിലവില്‍ സിനിമാ തിയേറ്ററുകള്‍ ഉണ്ട്. നിയമത്തില്‍ അയവു വരുത്തിയതോടെ തീയേറ്റര്‍ തുടങ്ങാന്‍ അനുമതി ആവശ്യപ്പെട്ട് അമേരിക്കന്‍ തീയേറ്റര്‍ കമ്പനിയായ എ.എം.സി. എന്റര്‍ടെയിന്‍മെന്റിന് സൗദി സര്‍ക്കാരിനെ സമീപിക്കുകയായിരുന്നു.

ഈ മാസം 18-ന് ആദ്യ തീയേറ്റര്‍ റിയാദില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് സൗദി ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം അറിയിച്ചു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സൗദിയിലെ 15 ഓളം നഗരങ്ങളിലായി 40 തീയേറ്ററുകള്‍ എ.എം.സി തുറക്കും.

ഒമാനിൽ പ്രവാസി ആത്മഹത്യ ചെയ്ത സംഭവം. ദുരൂഹതയെന്ന് ബന്ധുക്കൾ. ഇത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മസ്‌കത്ത് ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കി. മാര്‍ച്ച് 23നാണ് ബില്‍ഡിങ് മെറ്റീരിയല്‍സ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന പരപ്പനങ്ങാടി അയ്യപ്പന്‍കാവ് നെല്ലിക്കാട്ട് കൃഷ്ണന്‍ കുട്ടിയുടെ മകന്‍ ദയാനന്ദന്‍ (34) ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്തത്. കടയുടമയായ പരപ്പനങ്ങാടി ചെറുമംഗലം സ്വദേശി അജയന്റെ മുഖത്ത് ആസിഡൊഴിച്ച് പരുക്കേല്‍പിച്ച ശേഷമാണ് ദയാനന്ദന്‍ ജീവനൊടുക്കിയത്. അജയന്റെ രണ്ടു കണ്ണുകള്‍ക്കും ഗുരുതര പൊള്ളലേറ്റു.

എംബസി അധികൃതര്‍ പരാതി പൊലിസിന് കൈമാറി. അന്വേഷണം നടക്കുന്നതിനാല്‍ അജയന് വിദഗ്ധ ചികിത്സക്കായി നാട്ടില്‍ പോകാനാകാത്ത സാഹചര്യമാണ്. അജയന്റെ സുഹൃത്തിന്റെ അനുജനായ ദയാനന്ദന്‍ രണ്ടു വര്‍ഷമായി മസ്‌കത്തില്‍ പ്രവാസിയായിരുന്നു. ഭാര്യ: സുജിത.

സൗദിയിലെ ദുരിതപൂര്‍ണമായ ജീവിതം തുറന്നുകാട്ടി മലയാളി യുവതികളുടെ വീഡിയോ വൈറലാകുന്നു. ഇരുട്ട നിറഞ്ഞ മുറിയില്‍ നിന്ന് 6 പേരടങ്ങുന്ന യുവതികളാണ് വീഡിയോയിലൂടെ തങ്ങളുടെ ദുരിതപൂര്‍ണമായ അവസ്ഥ വ്യക്തമാക്കിയിരിക്കുന്നത്.

ശമ്പളമില്ലാതെ നരകതുല്യമായ ജീവിതമാണ് നയിക്കുന്നതെന്നാണ് യുവതികള്‍ കരഞ്ഞുകൊണ്ട് പറയുന്നത്. ആശുപത്രി ജോലിക്കുള്ള വിസയില്‍ രണ്ടു വര്‍ഷം മുമ്പ് ഇവിടെ എത്തിയെങ്കിലും ഇപ്പോള്‍ വീട്ടു ജോലിയാണ് ചെയ്യുന്നത്.

ഇത്രയും കാലമായിട്ടും നാട്ടിലേക്ക് നയാപൈസ അയച്ചിട്ടില്ല. ശമ്പളം ചോദിച്ചപ്പോള്‍ ആറു മാസം മുമ്പ് ഒരു മാസത്തെ ശമ്പളമാണ് ലഭിച്ചത്.നാട്ടിലേക്ക് പോകാന്‍ ആഗ്രഹമുണ്ടെങ്കിലും വിമാനടിക്കറ്റ് എടുക്കാനുള്ള പണമില്ല.

എത്രയും പെട്ടന്ന് ശമ്പളക്കുടിശ്ശിക നല്‍കി വിമാന ടിക്കറ്റ് നല്‍കി കയറ്റി വിടണമെന്നാണ് ഇവര്‍ കരഞ്ഞുകൊണ്ട് അപേക്ഷിക്കുന്നത്.വീഡിയോ അതിനോടകം തന്നെ വാട്ട്‌സ്ആപ്പിലും ഫേസ്ബുക്കിലും വൈറലായിക്കഴിഞ്ഞു.

എന്നാല്‍ എവിടെയാണ് ഇവര്‍ ഉള്ളത് എന്നതിനെപ്പറ്റി ഇതില്‍ വ്യക്തമല്ല. വീഡിയോയില്‍ ഇഖാമ എന്നു പറയുന്നത് കൊണ്ടാണ് ഇവര്‍ സൗദിയിലാണെന്ന് കരുതുന്നത്.

മലയാളി സാമൂഹ്യ പ്രവര്‍ത്തകൻ ഖത്തറില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. തിരുവനന്തപുരം ശ്രീകാര്യത്ത് താമസിച്ചിരുന്ന കൊച്ചി എടപ്പള്ളി സ്വദേശിയായ വലിയവീട് കുഞ്ഞാലിയാണ് മരണപ്പെട്ടത്. 50 വയസ്സായിരുന്നു ഇയാൾക്ക്. കള്‍ച്ചറല്‍ ഫോറം തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്‍റും സി.ഐ.സി റയ്യാന്‍ സോണ്‍ ട്രഷററുമായിരുന്നു കുഞ്ഞാലി. ഭാര്യയും 2 മക്കളുമുണ്ട് .

ഖത്തറിലെ സൗത്ത് കേരള എക്സ്പാറ്റ് അസോസിയേഷന്‍ വൈസ് പ്രസിഡന്‍റ് , ജീവകാരുണ്യ രംഗത്ത് തിരുവനന്തപുരം അഭയകേന്ദ്രം ഖത്തര്‍ ചീഫ് കോര്‍ഡിനേറ്റര്‍ , സാന്ത്വനം കോര്‍ഡിനേറ്റര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ച്‌ വരികയായിരുന്നു.

നടപടിക്രമം പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച്‌ സംസ്കരിക്കുമെന്ന് കള്‍ച്ചറല്‍ ഫോറം ജനസേവന വിഭാഗം അറിയിച്ചു.

സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിൽ അപ്രതീക്ഷിത പൊടിക്കാറ്റ് ആക്രമണം ഉണ്ടായതായി റിപ്പോർട്ടുകൾ. വെള്ളിയാഴ്​ച വൈകീട്ട്​ അഞ്ചോടെയാണ് സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളെ പൊടിയില്‍ കുളിപ്പിച്ച്‌​ മണല്‍ക്കാറ്റ്​ ആഞ്ഞുവീശിയത്. വ്യാഴാഴ്​ച പടിഞ്ഞാറന്‍ പ്രവിശ്യയിലുണ്ടായതി​ന്റെ തുടര്‍ച്ചയായി റിയാദ്​, ദമ്മാം എന്നീ പ്രധാന നഗരങ്ങള്‍ ഉള്‍പ്പെടെ കൂടുതല്‍ പ്രദേശങ്ങളിലേക്ക്​ വ്യാപിക്കുകയായിരുന്നു. മധ്യപ്രവിശ്യയില്‍ റിയാദ്​, അല്‍ഖര്‍ജ്​, മജ്​മഅ, ശഖ്​റ, കിഴക്കന്‍ പ്രവിശ്യയില്‍ ദമ്മാം, അല്‍ഖോബാര്‍, വെള്ളിയാഴ്​ച വൈകീ​ട്ടോടെ പൊടിപടലങ്ങള്‍ മൂടിയത്​.

ഗുരുതര ആരോഗ്യ പ്രശ്​നങ്ങളും ഗതാഗത കുരുക്കുകളും അപകടങ്ങളുമുണ്ടാകുമെന്ന ആശങ്കയാല്‍ സിവില്‍ ഡിഫന്‍സ്​ ജനറല്‍ ഡയറക്​ടറേറ്റ്​ കരുതലെടുക്കാന്‍ ജനങ്ങള്‍ക്ക്​ അടിയന്തര നിര്‍ദ്ദേശം നല്‍കി. അതോടൊപ്പം തന്നെ അത്യാവശ്യ സഹായത്തിന്​ വിളിക്കാനും അധികൃതർ ആവശ്യപ്പെട്ടു. ആസ്​മ പോലുള്ള രോഗങ്ങളുള്ളവരും ശ്വസന പ്രശ്​നമുള്ളവരും മുന്‍കരുതലെടുക്കുകയും ശ്വാസതടസ്സം അനുഭവപ്പെട്ടാല്‍ എത്രയും വേഗം തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളെ സമീപിക്കുകയും വേണമെന്നും വാഹനം ഒാടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ്​ നല്‍കിയിട്ടുണ്ട്.

പൊടിമൂടിയ അന്തരീക്ഷത്തില്‍ തൊട്ടടുത്തുള്ള കാഴ്​ച പോലും അവ്യക്​തമാകുന്നതിനാല്‍ വാഹനവുമായി നിരത്തിലിറങ്ങുന്നവര്‍ സൂക്ഷ്​മത പാലിക്കണമെന്ന നിര്‍ദ്ദേശവും നല്‍കി. അതേസമയം പലയിടങ്ങളിലും വാഹനാപകടങ്ങളുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്​

തൃശൂര്‍: കല്യാണ്‍ ജൂവലേഴ്‌സ് വിറ്റഴിച്ച സ്വര്‍ണാഭരണം ശുദ്ധമല്ലെന്നും വ്യാജമാണെന്നും പ്രചരിപ്പിച്ച അഞ്ച് ഇന്ത്യക്കാര്‍ക്കെതിരേ സൈബര്‍ നിയമം അനുസരിച്ച് ക്രിമിനല്‍ നടപടികളെടുക്കാന്‍ ദുബായ് പോലീസിന് ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍ നിര്‍ദ്ദേശം നല്കി. ഇന്റര്‍നെറ്റും സാമൂഹികമാധ്യമങ്ങളും ഉപയോഗപ്പെടുത്തി കല്യാണ്‍ ജൂവലേഴ്‌സിന് എതിരേയുള്ള പ്രചാരണത്തെക്കുറിച്ച് ദുബായ് പോലീസ് നടത്തിയ അന്വേഷണത്തില്‍ വ്യാജ വിവരങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്ന് കണ്ടെത്തിയിരുന്നു. പോലീസ് അന്വേഷണത്തില്‍ ഇവരിലൊരാള്‍ കുറ്റം സമ്മതിച്ചു. അപഖ്യാതി പ്രചരിപ്പിച്ച മറ്റുള്ളവര്‍ക്കെതിരേ അന്വേഷണം പുരോഗമിക്കുകയാണ്.

വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലും മറ്റ് ഇന്റര്‍നെറ്റ് മാധ്യമങ്ങളിലും വലിയ പ്രചാരം ലഭിച്ച വ്യാജപോസ്റ്റില്‍ യുഎഇയിലെ കല്യാണ്‍ ജൂവലേഴ്‌സ് ഷോറൂമുകള്‍ സീല്‍ ചെയ്‌തെന്നും ഉടമയെ അറസ്റ്റ് ചെയ്‌തെന്നും പ്രചരിപ്പിച്ചിരുന്നു.
വ്യാജ വീഡിയോയും വ്യാജ വാര്‍ത്തകളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കല്യാണ്‍ ജൂവലേഴ്‌സ് എല്‍എല്‍സി ദുബായ് പോലീസിന് നല്കിയ പരാതിയിലാണ് നടപടി. സൈബര്‍ക്രൈം വകുപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച ദുബായ് പോലീസ് വ്യാജ വീഡിയോ അപ്‌ലോഡ് ചെയ്ത മറ്റ് കുറ്റവാളികളെ കണ്ടെത്താനുള്ള പരിശ്രമത്തിലാണ്. കല്യാണ്‍ ജൂവലേഴ്‌സിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ വ്യാജവാര്‍ത്ത നിഷേധിച്ചിരുന്നു.

സോഷ്യല്‍മീഡിയയെ തെറ്റായ രീതിയില്‍ ഉപയോഗിക്കുന്നവര്‍ക്കെതിരേ ദുബായ് പോലീസ് നടപടികള്‍ സ്വീകരിക്കുന്നത് ഏറെ ആത്മവിശ്വാസം പകരുന്നതാണെന്ന് കല്യാണ്‍ ജൂവലേഴ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. സൂക്ഷ്മതയോടെയും ശാസ്ത്രീയമായും നടത്തിയ അന്വേഷണത്തെ അദ്ദേഹം അഭിനന്ദിച്ചു. സാമൂഹികമാധ്യമങ്ങളിലൂടെയുള്ള അപഖ്യാതി പ്രചാരണം നിസാരമായി തള്ളിക്കളയാനാവില്ലെന്ന് പൊതുജനങ്ങളെ ബോധ്യപ്പെടുത്താന്‍ ഈ അന്വേഷണം തെളിവാണ്. വര്‍ഷങ്ങള്‍ക്കൊണ്ട് ഒട്ടേറെ ആളുകളുടെ കഠിനാദ്ധ്വാനത്തിലൂടെയും പങ്കാളിത്തത്തിലൂടെയും കെട്ടിപ്പടുത്തതാണ് കല്യാണ്‍ ജൂവലേഴ്‌സ് ബ്രാന്‍ഡ്. ഉത്തരവാദിത്വമില്ലാത്ത ചില ആളുകള്‍ നടത്തുന്ന വ്യാജപ്രചാരണം ഈ ബ്രാന്‍ഡിന്റെ മതിപ്പ് ഇല്ലാതാക്കാനുള്ള ശ്രമമാണ്. ബ്രാന്‍ഡുമായും കമ്പനിയുമായും ചേര്‍ന്നുനില്‍ക്കുന്നവരെ വൈകാരികമായി ബാധിക്കുന്നതാണ് ഇത്തരം നടപടികള്‍. യുഎഇയിലെ നിയമസംവിധാനവും ദുബായ് പോലീസും സൈബര്‍ കുറ്റകൃത്യം തടയുന്നതിനായി കര്‍ശന നടപടികളാണ് സ്വീകരിച്ചുവരുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ സത്യം തെളിയിക്കാന്‍ ഇത് ഏറെ സഹായകമാണെന്ന് കല്യാണരാമന്‍ ചൂണ്ടിക്കാട്ടി.

ഇതിന് സമാനമായി കല്ല്യാണ്‍ ജൂവലേഴ്‌സിന്റെ തിരുവനന്തപുരം ഷോറൂമിനെക്കുറിച്ച് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള അപവാദപ്രചരണത്തിനും വ്യാജവാര്‍ത്തകള്‍ക്കുമെതിരെയും ശക്തമായ നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കല്ല്യാണ്‍ ജൂവലേഴ്‌സ് അറിയിച്ചു.

 

RECENT POSTS
Copyright © . All rights reserved