നായകനായും വില്ലനായും സഹ നടനായും മലയാളി പ്രേക്ഷകരെ വിസ്മയിപ്പിച്ച നടനാണ് മനോജ് കെ ജയൻ. വേറിട്ട അഭിനയ പാടവം കൊണ്ട് പ്രേക്ഷകരുടെ മനസ് കീഴടക്കാൻ താരത്തിന് കഴിഞ്ഞു.അഭിനയിച്ചതെല്ലാം ഒന്നിനൊന്നു വ്യത്യസ്തമാക്കിയ താരം തന്റെ സിനിമ ജീവിതത്തിലെ ഏറ്റവും മഹത്തരമായ കഥാപാത്രത്തെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ്
‘ദിഗംബരന്‍ എന്ന കഥാപാത്രത്തെക്കുറിച്ച് കേട്ടപ്പോള്‍ ശരിക്കും ഞാന്‍ പേടിച്ചു പോയി. എന്തൊരു കഥാപാത്രമാണത്. നമ്മുടെ സമൂഹത്തിനു പെട്ടെന്ന് റിലേറ്റു ചെയ്യാന്‍ പറ്റുന്ന കഥാപാത്രമല്ലത്. ഇങ്ങനെയൊരാള്‍ ഇവിടെ ഉണ്ടായിരുന്നു എന്ന രീതിയില്‍ പ്രേക്ഷകരെ അത് അടിച്ചു ഏല്‍പ്പിക്കണം എന്നാലേ അതിനു പൂര്‍ണ്ണത വരൂ.
ഞാന്‍ അത്ര റിസ്ക് എടുത്തു ചെയ്ത കഥാപാത്രമാണ്. ഈ സിനിമയെക്കുറിച്ചുള്ള മറ്റൊരു രഹസ്യം എന്തെന്നാല്‍ ഇതിന്റെ തിരക്കഥ ഞാന്‍ വായിച്ചു പോലും നോക്കിയിട്ടില്ല എന്നതാണ്. അഭിനയിക്കും മുന്‍പ് നേരത്തെ ഒരു സീന്‍ പോലും വായിച്ചു നോക്കാതെ ചെയ്ത ചിത്രമാണ് ‘അനന്തഭദ്രം’. അത് എന്റെ ജീവിതത്തിലെ അത്ഭുത സിനിമയായി മാറുകയും ചെയ്തു. തിരക്കഥ ഫുള്‍ വായിച്ചു വളരെ പ്രതീക്ഷയോടെ ചെയ്ത സിനിമകളുടെ റിസള്‍ട്ട് അത്ര മികച്ചതായിട്ടുമില്ല’. പക്ഷെ ബ്ളാക്ക് മാജിക് ഒക്കെ വശമുള്ള ‘ദിഗംബരന്‍’ എന്ന കഥാപാത്രം എനിക്ക് വലിയ പേരുണ്ടാക്കി തന്നു’. മനോജ് കെ ജയന്‍ പറയുന്നു.
നടി സണ്ണി ലിയോണ്‍ കേരളത്തിലെത്തി. സ്വകാര്യ ചാനല്‍ പരിപാടിയുടെ ചിത്രീകരണത്തിനായാണ് നടി തിരുവനന്തപുരത്ത് എത്തിയത്. ഇവരുടെ ഭർത്താവും കുട്ടികളും ഒപ്പമുണ്ട്.
വ്യാഴാഴ്ച വൈകിട്ട് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ സണ്ണി ലിയോണ്‍ നേരെ സ്വകാര്യ റിസോര്‍ട്ടിലേക്ക് പോയി. ഇനിയുള്ള ഒരാഴ്ച ക്വാറന്റീനിലായിരിക്കും. ഒരു മാസത്തോളം നടി കേരളത്തില്‍ ഉണ്ടാകുമെന്നാണ് വിവരം.
സംസ്ഥാന ബിജെപി നേതാക്കള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി സംവിധായകന്‍ മേജര്‍ രവി. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. സംസ്ഥാനത്തെ ബിജെപി നേതാക്കളില്‍ 90 ശതമാനവും വിശ്വസിക്കാന്‍ കൊള്ളാത്തവരാണെന്ന് അദ്ദേഹം തുറന്നടിച്ചു. തനിക്കെന്തു കിട്ടും എന്ന ചിന്തയാണ് എല്ലാ നേതാക്കള്‍ക്കും ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മസില് പിടിച്ച് നടക്കാന്‍ മാത്രമേ ഇവര്‍ക്ക് കഴിയുകയുള്ളൂ. രാഷ്ട്രീയം ജീവിത മാര്‍ഗം ആക്കിയിരിക്കുന്നവരാണ് ബിജെപി നേതാക്കളെന്നും മേജര്‍ രവി പറയുന്നു. താഴെ തട്ടിലുള്ള ജനങ്ങളെ ഇവര്‍ തിരിഞ്ഞുനോക്കാറില്ല. ഗ്രൂപ്പ് പറഞ്ഞ് പാര്‍ട്ടിയെ തകര്‍ക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചു
ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍, സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ പറഞ്ഞാല്‍ താന്‍ മത്സരിക്കില്ല. ഇത്തവണ ഒരിടത്ത് പോലും ബിജെപി നേതാക്കള്‍ക്ക് വേണ്ടി പ്രസംഗിക്കാന്‍ പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിയുമായി അടുത്ത് പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയാണ് മേജര്‍ രവി. ഈ അടുത്ത കാലത്താണ് അദ്ദേഹം ബിജെപിയില്‍ നിന്ന് വിട്ടുമാറാന്‍ തുടങ്ങിയത്.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ശാലിൻ സോയ. മിനിസ്ക്രീനിലൂടെ ആണ് താരം മലയാളികൾക്ക് പ്രിയപ്പെട്ട താരമായി വളരുന്നത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഓട്ടോഗ്രാഫ് എന്ന സീരിയലിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ശാലിൻ ആയിരുന്നു. പിന്നീട് മലയാളസിനിമയിൽ ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടു.
ഇപ്പോൾ തടി കുറയ്ക്കുന്നതിന് വേണ്ടി താൻ നടത്തിയ ഒരു ശ്രമത്തെ കുറിച്ച് തുറന്നുപറയുകയാണ് താരം. കീറ്റോ ഡയറ്റ് പരീക്ഷിച്ച സംഭവത്തെക്കുറിച്ച് ആണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. തൻ്റെ സുഹൃത്തുക്കൾ മൂലമാണ് താൻ ഇതിനെക്കുറിച്ച് അറിയുന്നത്. കുറച്ചു റിസ്ക് ഉള്ളതാണ് എങ്കിലും പെട്ടെന്ന് റിസൾട്ട് കിട്ടും എന്നതാണ് കീറ്റോ ഡയറ്റിൻ്റെ പ്രത്യേകത. ലോക്ക്ഡൗൺ സമയത്താണ് താരം ഇത് ആദ്യമായി പരീക്ഷിക്കുന്നത്. തടി കുറയ്ക്കാൻ മുൻപും പല ശ്രമങ്ങളും നടത്തിയിരുന്നു എങ്കിലും സമയവും സന്ദർഭവും ഒത്തുവന്നില്ല. ലോക്ക്ഡൗൺ തുടങ്ങിയപ്പോൾ ധാരാളം സമയം ഉണ്ടല്ലോ എന്ന തോന്നലിലാണ് കീറ്റോ ഡയറ്റ് പരീക്ഷിക്കാൻ തീരുമാനിച്ചത്.
വീട്ടിൽ അറിയിക്കാതെ ആയിരുന്നു താരം ഈ പരിശ്രമത്തിന് മുതിർന്നത്. എന്നാൽ 20 ദിവസം കഴിഞ്ഞപ്പോൾ താരത്തിനെ വീട്ടിൽ പൊക്കി. കീറ്റോ ഡയറ്റിൻ്റെ അപകടങ്ങളെക്കുറിച്ച് താരത്തിന് അമ്മ മുന്നറിയിപ്പ് കൊടുത്തു. മുടികൊഴിച്ചിൽ, ക്ഷീണം എന്നിവയൊക്കെ ആയിരിക്കും സൈഡ് ഇഫക്റ്റുകൾ എന്നാണ് ഇൻറർനെറ്റിൽ പറയുന്നത്.
എന്നാൽ ഒരു ബംഗാളി നടിക്ക് കീറ്റോ ഡയറ്റ് പരീക്ഷിച്ച ശേഷം ദാരുണാന്ത്യം സംഭവിച്ച വാർത്ത മലയാള മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്തിരുന്നു. മിഷ്ടി മുഖർജി എന്ന താരമാണ് ഇത്തരത്തിൽ മൺമറഞ്ഞത്. ഇതിനുശേഷമാണ് കീറ്റോ ഡയറ്റ് എത്രത്തോളം അപകടകരമാണ് എന്ന് സാധാരണക്കാർ മനസ്സിലാക്കുന്നത്.
ഏറെ ദുരൂഹതകൾ ബാക്കി നിർത്തിയ ജനപ്രിയ സീരിയൽ നടിയും അവതാരകയുമായ വി.ജെ.ചിത്രയുടെ ആത്മഹത്യയ്ക്കു പിന്നിൽ കൂടുതൽ കണ്ടെത്തലുകൾ പുറത്ത്. ചിത്രയുടെ മരണ കാരണം കടുത്ത മാനസിക സമ്മർദമെന്ന പൊലീസ് കണ്ടെത്തലിനെ സാധൂകരിക്കുന്ന തെളിവുകൾ പുറത്ത്. കേസിൽ അറസ്റ്റിലായ നടിയുടെ ഭർത്താവ് ഹേംനാഥ് രവി മരണത്തിനു തൊട്ടുപിന്നാലെ സുഹൃത്തിനോട് സംസാരിക്കുന്ന ടെലിഫോൺ സംഭാഷണം പ്രാദേശിക മാധ്യമങ്ങളാണ് പുറത്തു വിട്ടത്.
ഡിസംബർ 9 ന് നസ്രത്ത്പെട്ടിലെ ആഡംബര ഹോട്ടലിൽ ആത്മഹത്യ ചെയ്യുന്നതിനു തൊട്ടുമുൻപ് സഹതാരത്തോടൊപ്പം നൃത്തം ചെയ്തതിനെ താൻ ചോദ്യം ചെയ്തുവെന്നും കുപിതയായ നടി ശുചിമുറിയിൽ കയറി വാതിൽ അടച്ചുവെന്നും ചിത്ര കടുംകൈ ചെയ്യുമെന്നു ഒരിക്കിലും കരുതിയിരുന്നില്ലെന്നും ഫോൺ സംഭാഷണത്തിൽ ഹേംനാഥ് രവി പറയുന്ന ഭാഗമാണ് പുറത്തായത്.
ഹേംനാഥിനെതിരെ ഗുരുതര ആരോപണവുമായി ചിത്രയുടെ സുഹൃത്ത് സെയ്ദ് രോഹിത്തും രംഗത്തു വന്നു. ചിത്രയെ ഹേംനാഥ് രവി ശാരീരികമായി ഉപദ്രവിക്കുന്നതിനു താൻ സാക്ഷിയാണെന്നു സെയ്ദ് രോഹിത് വെളിപ്പെടുത്തി.
ഇതിനു മുൻപും സഹതാരങ്ങൾക്കൊപ്പമുള്ള അഭിനയത്തിന്റെ കാര്യത്തിൽ ഹേംനാഥ് ചിത്രയുമായി കലഹിച്ചിരുന്നു. സീരിയൽ ചിത്രീകരണ സ്ഥലത്തു വച്ചു പോലും ഹേംനാഥിൽ നിന്ന് ചിത്ര മാനസിക പീഡനം നേരിട്ടിരുന്നതായി സെയ്ദ് രോഹിത് മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തി. ചിത്ര വളരെ മാന്യമായി ഇടപെടുന്ന ഒരു സ്ത്രീയായിരുന്നു. എന്നാൽ ഹേംനാഥിനൊപ്പമുള്ള ജീവിതത്തിൽ അവർ സംതൃപ്തയായിരുന്നില്ലെന്നും നിരന്തരം പീഡനം ഏറ്റിരുന്നതായും സെയ്ദ് രോഹിത് പറഞ്ഞു.
സീരിയൽ ചിത്രീകരണ സ്ഥലത്തു മദ്യപിച്ചെത്തി ഹേംനാഥ് വഴക്കുണ്ടാക്കിയിരുന്നതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. ഇത് അറിയിച്ചപ്പോൾ ഹേംനാഥിനെ ഒഴിവാക്കി മറ്റാരെയെങ്കിലും വിവാഹം കഴിക്കാൻ ചിത്രയുടെ അമ്മ നടിയെ നിർബന്ധിച്ചിരുന്നു. എന്നാൽ വിവാഹ നിശ്ചയത്തിനു ശേഷം ഇരുവരും വീട്ടുകാരെ അറിയിക്കാതെ വിവാഹം റജിസ്റ്റർ ചെയ്തിരുന്നു. ഫെബ്രുവരിയിൽ വിവാഹം നടത്താനുള്ള ഒരുക്കങ്ങളും നടത്തിയിരുന്നു. ഇതിനിടെ ഹേംനാഥ് വഴക്കിട്ടതും വിവാഹം ഉപേക്ഷിക്കാൻ അമ്മ നിർബന്ധിച്ചതും ചിത്രയെ സമ്മർദത്തിലാക്കി.
വിജയ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന പാണ്ഡ്യൻ സ്റ്റോഴ്സ് എന്ന സീരിയലിന്റെ ചിത്രീകരണം കഴിഞ്ഞു ഡിസംബർ 9 ന് പുലർച്ചെ രണ്ടു മണിയോടെ ഹോട്ടലെത്തിയ ചിത്രയും ഹേംനാഥും തമ്മിൽ വഴക്കുണ്ടായതായി പൊലീസ് നേരത്തേ തന്നെ കണ്ടെത്തിയിരുന്നു. ചിത്രയുടെ മൊബൈൽ ഫോണിൽനിന്നു വീണ്ടെടുത്ത ഓഡിയോ ക്ലിപ്പിന്റെ കൂടി അടിസ്ഥാനത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ഡിസംബർ 15 നാണ് ഹേംനാഥിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
ചിത്രയും ഹേംനാഥിന്റെ അച്ഛനും തമ്മിലുള്ള ഫോൺ സംഭാഷണമാണ് നിർണായകമായത്. പാണ്ഡ്യൻ സ്റ്റോഴ്സിലെ നടന്മാരോടൊപ്പം ഇഴുകിച്ചേർന്ന് അഭിനയിക്കുന്നതിനെ ഹേംനാഥ് നിരന്തരം എതിർത്തിരുന്നതായി ചിത്ര ഹേംനാഥിന്റെ അച്ഛനോടു പറയുന്നത് ഓഡിയോ ക്ലിപ്പിൽ വ്യക്തമായിരുന്നുവെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ചിത്രയുടെ ഫോണിൽനിന്നു ഹേംനാഥ് ഡിലീറ്റ് ചെയ്തിരുന്ന ഓഡിയോ ക്ലിപ് സൈബർ പൊലീസ് വീണ്ടെടുത്തതിനു പിന്നാലെയായിരുന്നു അറസ്റ്റ്.
ശ്രീരാം രാഘവന്‍ സംവിധാനം ചെയ്ത ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ത്രില്ലര്‍ അന്ധാദുനില്‍ ദുല്‍ഖര്‍ സല്‍മാനെ ആദ്യം നായകനായി പരിഗണിച്ചിരുന്നു. പിന്നീടാണ് ആയുഷ്മാന്‍ ഖുരാന ഈ റോളിലെത്തുന്നത്. ബോളിവുഡിലെ മികച്ച ത്രില്ലര്‍ നഷ്ടമായെങ്കില്‍ ആര്‍.ബാല്‍ക്കിക്കൊപ്പം മറ്റൊരു ത്രില്ലറിലൂടെ വീണ്ടും ഹിന്ദി സ്‌ക്രീനിലെത്തുകയാണ് പുതുവര്‍ഷത്തില്‍ ഡി.ക്യു.
ചീനി കം, പാ, ഷമിതാബ്, പാഡ് മാന്‍ എന്നീ സിനിമകളിലൂടെ ബോളിവുഡില്‍ പുതുശൈലി തീര്‍ത്ത ആര്‍ ബാല്‍ക്കിയുടെ രചനയിലും സംവിധാനത്തിലുമാണ് ത്രില്ലര്‍ ചിത്രം. ലോക്ക് ഡൗണില്‍ ബാല്‍ക്കി ഈ സിനിമയുടെ രചന പൂര്‍ത്തിയാക്കിയിരുന്നുവെന്ന് ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇര്‍ഫാന്‍ ഖാനൊപ്പം കാര്‍വാന്‍, സോനം കപൂര്‍ നായികയായ സോയാ ഫാക്ടര്‍ എന്നീ സിനിമകള്‍ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ഹിന്ദി ചിത്രവുമാണ് ആര്‍.ബാല്‍ക്കിയുടേത്. സിനിമയുടെ നായികയെയും ടൈറ്റിലും ഉടന്‍ പ്രഖ്യാപിക്കും. 2021 ജനുവരി അവസാനത്തോടെ റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തില്‍ ജോയിന്‍ ചെയ്യാനിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍.
പൊലീസ് ഓഫീസറുടെ റോളിലാണ് ഈ ചിത്രത്തില്‍. ബോബി സഞ്ജയ് രചന നിര്‍വഹിക്കുന്ന ഈ സിനിമയുടെ നിര്‍മ്മാണം ദുല്‍ഖറിന്റെ വേഫെറര്‍ പ്രൊഡക്ഷന്‍സാണ്. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത കുറുപ്പ്, ബൃന്ദയുടെ ഹേയ് സിനാമി എന്നീ സിനിമകളാണ് ദുല്‍ഖര്‍ സല്‍മാന്റെ ഇനി റിലീസ് ചെയ്യാനുള്ള പ്രൊജക്ടുകള്‍.
മലയാള സിനിമയുടെ മുത്തച്ഛൻ കോറോം പുല്ലേരി വാധ്യാർ ഇല്ലത്ത് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി (98) അന്തരിച്ചു. കോവിഡ് നെഗറ്റിവായതു കഴിഞ്ഞ ദിവസമാണ്. 1923 ഒക്ടോബർ 19ന് പുല്ലേരി വാധ്യാർ ഇല്ലത്ത് നാരായണൻ വാധ്യാർ നമ്പൂതിരിയുടെയും ദേവകി അന്തർജനത്തിന്റെയും മകനായി ജനനം. യാഥാസ്ഥിതിക പുരോഹിത കുടുംബത്തിൽ ജനിച്ച് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി ചെറുപ്പത്തിൽ തന്നെ വേദമന്ത്രങ്ങൾ സ്വായത്തമാക്കിയിരുന്നു.
പയ്യന്നൂർ ഹൈസ്കൂളിലായിരുന്നു വിദ്യാഭ്യാസം. ഗോകർണത്ത് നിന്ന് ചിറക്കൽ തമ്പുരാൻ കൂട്ടിക്കൊണ്ടു വന്നതാണ് പുല്ലേരി വാധ്യാർ കുടുംബത്തെ. നിരവധി ക്ഷേത്രങ്ങളിലെ താന്ത്രിക അവകാശമുള്ള ഇല്ലത്തെ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി നിരവധി ക്ഷേത്രങ്ങളിലെ തന്ത്രി കൂടിയാണ്. 6 മാസം എയർഫോഴ്സിൽ ജോലി ചെയ്തു. തിരിച്ചു വന്ന് കർഷകനായി. തുടർന്ന് 22 വർഷം സ്കൂൾ ജീവനക്കാരനായിരുന്നു. കോറോം ദേവീ സഹായം യുപി സ്കൂൾ മാനേജരാണ്. നിരവധി വർഷക്കാലം വിദ്യാരംഭ ദിനത്തിൽ മലയാള മനോരമ അങ്കണത്തിൽ ഗുരുവായി കുട്ടികളെ എഴുത്തിനിരുത്തിയിരുന്നു.
1996ൽ ദേശാടനം എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്നു വന്നത്. 4 തമിഴ് സിനിമകൾ ഉൾപ്പെടെ 22 സിനിമകളിൽ അഭിനയിച്ചു. 2014ൽ അഭിനയിച്ച വസന്തതിന്തെ കനാൽ വാഹികലിൽ എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്. എകെജി, ഇഎംഎസ് ഉൾപ്പെടെയുള്ള കമ്യൂണിസ്റ്റ് പോരാളികൾക്ക് ഒളിത്താവളം ഒരുക്കിയ തറവാടാണ് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടേത്. അതുകൊണ്ടുതന്നെ കമ്യൂണിസ്റ്റ് നേതാക്കളുമായി അടുത്ത ബന്ധം പുലർത്തി വന്നു.
മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത സൗഹൃദമായിരുന്നു. ഭാര്യ: പരേതയായ ലീല അന്തർജനം. മക്കൾ: ദേവകി, ഭവദാസൻ (റിട്ട.സീനിയർ മാനേജർ, കർണാടക ബാങ്ക്), യമുന (കൊല്ലം), പി.വി.ഉണ്ണിക്കൃഷ്ണൻ (കേരള ഹൈക്കോടതി ജഡ്ജി). മരുമക്കൾ: കൈതപ്രം ദാമോദരൻ നമ്പൂതിരി (ഗാനരചയിതാവ്, സിനിമ പിന്നണി ഗായകൻ ഗായകൻ), ഇന്ദിര (അധ്യാപിക, കോറോം ദേവീ സഹായം യുപി സ്കൂൾ), പുരുഷോത്തമൻ (എൻജിനീയർ, കൊല്ലം), നീത (എറണാകുളം). സഹോദരങ്ങൾ: പരേതരായ വാസുദേവൻ നമ്പൂതിരി, അഡ്വ.പി.വി.കെ.നമ്പൂതിരി, സരസ്വതി അന്തർജനം, സാവിത്രി അന്തർജനം, സുവർണിനീ അന്തർജനം.
ഭാവാഭിനയ പ്രധാനമായ റോളുകളില്‍ തിളങ്ങിയിരുന്ന നടനായിരുന്നു ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പ്രായത്തെ കടന്നു നില്‍ക്കുന്ന അഭിനയ താല്പര്യവും ആത്മവിശ്വാസവും അദ്ദേഹത്തെ ചലച്ചിത്രരംഗത്തെ വേറിട്ട വ്യക്തിത്വത്തിന് ഉടമയാക്കി. എന്നും ഇടതുപക്ഷ സഹയാത്രികനായിരുന്ന അദ്ദേഹം സിപിഎമ്മിനോട് ആത്മബന്ധം പുലര്‍ത്തി.
കലാലോകത്തിനു വലിയ നഷ്ടമാണ് ഈ വേര്‍പാട്. വ്യക്തിപരമായും ഇതൊരു നഷ്ടമാണ്. സാംസ്കാരിക രംഗത്ത് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ വിയോഗംമൂലമുണ്ടായ വിടവ് എളുപ്പം നികത്താനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
നടിയെ ആക്രമിച്ച കേസിൽ ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതിന് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി വ്യാഴാഴ്ച പരിഗണിക്കും. മാപ്പുസാക്ഷിയായ വിപിൻ ലാലിനെ ഭീഷണിപ്പെടുത്തിയെന്നും മറ്റു സാക്ഷികളെ മൊഴി മാറ്റാൻ പ്രേരിപ്പിച്ചുവെന്നുമാണ് പ്രോസിക്യൂഷൻ വാദം.
അതേസമയം കേസിൽ മറ്റ് പ്രതികളായ സുനിൽ കുമാർ, മണികണ്ഠൻ എന്നിവരുടെ ജാമ്യപേക്ഷ കോടതി തള്ളി. കൊച്ചിയിലെ പ്രത്യേക കോടതിയാണ് കേസ് പരിഗണിച്ചത്.
എനിക്ക് ഇതില്‍ കയ്യുമില്ല, കാലുമില്ല. വെറുതേ ഉറങ്ങിക്കിടന്ന ഞാന്‍ എഴുന്നേറ്റപ്പോള്‍ സ്ഥനാര്‍ഥിയായി’..നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന വാര്‍ത്തയില്‍ പ്രതികരിച്ച് നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി രംഗത്തെത്തി. ആരോ പടച്ചുവിട്ട വാര്‍ത്തയാണിതെന്ന് ധര്‍മ്മജന്‍ പറഞ്ഞു.
പ്രമുഖ മാധ്യമത്തിനോട് ആണ് ധര്‍മ്മജന്‍ ഇക്കാര്യം പറഞ്ഞത്. ഇതൊന്നും ഒറ്റയ്ക്ക് തീരുമാനിക്കേണ്ട കാര്യമല്ല. കെപിസിസിയും എഐസിസിയും ഇവിടുത്തെ ജനങ്ങളും ചേര്‍ന്നാണ് തീരുമാനമെടുക്കേണ്ടത്. താന്‍ പാര്‍ട്ടി അനുഭാവിയായതിനാല്‍ ആരോ ഉണ്ടാക്കിയെടുത്തതാണ് ഈ വ്യാജവാര്‍ത്തയെന്നും ധര്‍മ്മജന്‍ വ്യക്തമാക്കി.
ധര്‍മ്മജന്‍ വൈപ്പിനില്‍നിന്നുള്ള യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്നായിരുന്നു വാര്‍ത്ത. ഇത് കേട്ട് നിരവധിപ്പേര്‍ തന്നെ വിളിച്ചെന്ന് ധര്‍മ്മജന്‍ പറയുന്നു. ‘പിഷാരടി ഇപ്പോള്‍ വിളിച്ചുചോദിച്ചു കേട്ടതില്‍ വല്ല കയ്യുമുണ്ടോ എന്ന്. അവനോട് പറഞ്ഞത് തന്നെയാണ് കേരളത്തോടും പറയാനുളളത്. എനിക്ക് ഇതില്‍ കയ്യുമില്ല, കാലുമില്ല. വെറുതേ ഉറങ്ങിക്കിടന്ന ഞാന്‍ എഴുന്നേറ്റപ്പോള്‍ സ്ഥനാര്‍ഥിയായി’ ധര്‍മ്മജന്‍ പറഞ്ഞു.
താനൊരു പാര്‍ട്ടി അനുഭാവിയാണെന്നുളളത് കൊണ്ട് ആരോ പടച്ചുവിട്ട വാര്‍ത്തയാണിതെന്നും അദ്ദേഹം വ്യക്തമാക്കി. കുറേ ഫോണ്‍കോളുകള്‍ ഇപ്പോള്‍ വരുന്നു. വൈപ്പിനിലെ യുഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ഥിയാകുന്നതിനെക്കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ല.
ഇതിനെപ്പറ്റി ഒരു പ്രസ്താവന പോലും ഞാന്‍ നടത്തിയിട്ടില്ല. ഞാനെല്ലാം തുറന്നുപറയുന്ന ആളാണ്. എനിക്ക് തോന്നിയത് ഞാനെവിടെയും പറയും. പുതിയ ആള്‍ക്കാരെ പരിഗണിക്കുന്നു എന്നതും വൈപ്പിന്‍ എന്റെ ഏരിയയും ആയതിനാലാകാം അത്തരത്തിലൊരു വാര്‍ത്ത വന്നത്. സത്യമായിട്ടും ഇതെന്റെ സൃഷ്ടിയല്ല’ ധര്‍മജന്‍ അറിയിച്ചു.
‘രാഷ്ട്രീയത്തിലൊക്കെ പണ്ടേ ഇറങ്ങിയതാ. അവിടുന്ന് കയറിയിട്ടില്ല. സ്‌കൂളില്‍ ആറാം ക്ലാസു മുതല്‍ പ്രവര്‍ത്തകനുമാണ്. പാര്‍ട്ടിക്കു വേണ്ടി സമരം ചെയ്ത് ജയിലില്‍ കിടന്ന ഞാന്‍ ഇനി എങ്ങോട്ട് ഇറങ്ങാനാണ്’. യുഡിഎഫ് സമീപിച്ചാല്‍ നില്‍ക്കുമോ എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ. മത്സരിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടാല്‍ അപ്പോള്‍ നോക്കാമെന്നും ധര്‍മ്മജന്‍ അഭിപ്രായപ്പെട്ടു.
‘ഇനിയിപ്പോള്‍ മത്സരിക്കാനാണെങ്കില്‍ തന്നെ ഞാന്‍ കോണ്‍ഗ്രസിലേക്കേ പോകൂവെന്നും എല്ലാവര്‍ക്കും അറിയാം. രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയാല്‍ മുഴുവന്‍ സമയവും അതിനായ് മാറ്റിവയ്ക്കണമെന്നാണ് എന്റെ അഭിപ്രായം. വളരെ കുറച്ച് ആള്‍ക്കാരാണ് എന്റെ ലോകം. അത് അങ്ങനെതന്നെ ഇരിക്കുന്നതാണ് എനിക്കിഷ്ടം. അതിനര്‍ഥം സാമൂഹ്യപ്രതിബദ്ധത ഇല്ലെന്നല്ലെന്നും ധര്‍മജന്‍ കൂട്ടിച്ചേര്‍ത്തു.
ഷെറിൻ പി യോഹന്നാൻ
പുതുമയുള്ള കാഴ്ചകളൊന്നും ചിത്രത്തിലില്ല. നാം എന്നും രാവിലെ മുതൽ രാത്രി വരെ ‘കണ്ട്’ മാത്രം അറിയുന്ന കാഴ്ചകൾ. ആ കാഴ്ചകളെയാണ് വളരെ മനോഹരമായി ജിയോ ബേബി അവതരിപ്പിക്കുന്നത്. വിവാഹത്തിന് ശേഷം ഭർത്താവിന്റെ വീട്ടിലെത്തുന്ന പെണ്ണിനെ കാത്തിരുന്നത് അടുക്കളയാണ്; ‘മഹത്തായ ഭാരതീയ അടുക്കള.’ പേരിനുള്ളിലെ ഈ സർക്കാസം ചിത്രത്തിലുടനീളം തെളിഞ്ഞുകാണം. കിടപ്പറയിൽ പോലും തന്റെ ഇഷ്ടം തുറന്നുപറയാൻ പാടുപെടുന്ന നായിക അടുക്കളയിൽ മാത്രമായി തളച്ചിടപ്പെട്ടിരിക്കുകയാണ്.
ആ ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞു സ്വാന്തന്ത്ര്യത്തിലേക്ക് അവൾ നടന്നുകയറുന്ന കാഴ്ചകൾ മനോഹരമാണ്. ചിത്രത്തിന്റെ അവസാന പത്തു മിനിറ്റിൽ പ്രേക്ഷകന് ആ സന്തോഷം അനുഭവിക്കാം. പ്രകടനങ്ങളിൽ ഏറ്റവും ഇഷ്ടപ്പെട്ടത് നിമിഷയുടെതാണ്. ഇമോഷൻസ് എല്ലാം പ്രേക്ഷകനിലേക്ക് കൃത്യമായി എത്തിക്കുന്നതിൽ നിമിഷ വിജയിച്ചിട്ടുണ്ട്. സുരാജും അച്ഛനായി അഭിനയിച്ച നടനും സിദ്ധാർഥ് ശിവയും പ്രകടനങ്ങളിൽ മികച്ചുനിൽക്കുന്നു.
ആവർത്തിച്ചു കാണുന്ന അടുക്കള ദൃശ്യങ്ങൾ വിരസമായി തോന്നിയാൽ ആവർത്തനങ്ങളുടെ അടുക്കളയിൽ കുടുങ്ങി പോകുന്ന സ്ത്രീയുടെ വിരസത എത്രത്തോളമാണെന്ന് ഓർത്താൽ മതിയാവും. “വെള്ളം നിനക്ക് തന്നെ എടുത്ത് കുടിച്ചൂടെടാ” എന്ന സംഭാഷണത്തിൽ എല്ലാം അടങ്ങിയിട്ടുണ്ട്. ശക്തമായ രാഷ്ട്രീയം സംസാരിക്കുന്ന ഒരു സിനിമ മികച്ച രീതിയിൽ ഒരുക്കിയ സംവിധായകൻ കയ്യടി അർഹിക്കുന്നുണ്ട്.
ആർത്തവത്തെ അശുദ്ധിയായി കാണുന്ന, പൊടിപിടിച്ചു പഴകിപോയ ചിന്തകൾ പേറുന്ന കുടുംബത്തിലെ കാഴ്ചകൾ അവസാനിക്കുന്നില്ല.. പല തലമുറകളിലായി തുടരുകയാണ്. കഥാപാത്രങ്ങളുടെ പേരുകൾക്ക് ചിത്രത്തിൽ പ്രസക്തിയില്ല. കാരണം ചിത്രത്തിലുള്ളത് നാം ഓരോരുത്തരും ആണ്. കണ്ട് മനസിലാക്കുക…. മനോഹരം