സംവിധായക വിധു വിന്‍സെന്റിന്റെ വെളിപ്പെടുത്തലിനുപിന്നാലെ ഡബ്ലുസിസിക്കുനേരെ ആരോപണമുന്നയിച്ചത് വസ്ത്രാലങ്കാരക സ്റ്റെഫി സേവ്യര്‍ ആണ്. ഡബ്ലുസിസി തന്നോട് എങ്ങനെയാണ് പെരുമാറിയതെന്ന് സ്റ്റെഫി വിശദീകരിക്കുന്നു.സ്റ്റെഫിക്കു പിന്തുണയുമായി നടി ഐശ്വര്യ ലക്ഷ്മിയും ഫേസ് ബുക്കിൽ കമന്റ് ഇട്ടിരുന്നു
2017ല്‍, ഡബ്ലുസിസിയുടെ അമരത്തിരിക്കുന്ന സംവിധായകയുടെ, പിന്നീട് നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട സിനിമയില്‍ കോസ്ട്യും ചെയ്യാന്‍ വിളിക്കുകയും, വ്യക്തിപരമായി അവരോടുള്ള വിശ്വാസം കൊണ്ട് പറഞ്ഞുറപ്പിച്ച തുകയുടെ അഡ്വാന്‍സോ, എഗ്രിമെന്റോ ഇല്ലാതെ തന്നെ എന്നെ ഏല്‍പ്പിച്ച രണ്ടു ഷെഡ്യുളുകളില്‍ ഒന്ന് പൂര്‍ത്തിയാക്കുകയും, അവസാന ഷെഡ്യുള്‍ പ്രീ പ്രൊഡക്ഷനും, ട്രയലും വരെ കഴിയുകയും ചെയ്തു. അതിന് ശേഷം ഞാന്‍ റെമ്യുണറേഷന്‍ ചോദിച്ചപ്പോള്‍, അത് ചോദിച്ചു എന്ന ഒറ്റ കാരണം കൊണ്ടോ എന്തോ, വ്യക്തമായ കാരണം പോലും പറയാതെ എന്നെ പ്രോജക്ടില്‍ നിന്ന് മാറ്റി നിര്‍ത്തിക്കൊണ്ട് പോകുകയും, ഇതിനെതിരെ ഞാന്‍ പ്രതികരിച്ചപ്പോള്‍, സ്റ്റെഫി ജനിക്കുമ്പോള്‍ ഞാന്‍ സിനിമയില്‍ വന്ന ആളാണ് എന്ന മാസ്സ് ഡയലോഗ് അടിച്ചതും ഞാന്‍ വ്യക്തമായി ഓര്‍ക്കുന്നു. അതോടൊപ്പം എന്റെ അസിസ്റ്റന്റ്‌സിനോട് എന്നെ അറിയിക്കാതെ അവരോട് ഒപ്പം ചെന്ന് വര്‍ക്ക് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു.
പിന്നീട് സിനിമയുടെ ടൈറ്റില്‍ കാര്‍ഡിലോ, താങ്ക്‌സ് കാര്‍ഡിലോ പോലും എന്റെ പേര് ഒന്ന് വെക്കാന്‍ തയ്യാറാകാതിരുന്ന ആളുകളാണ് വനിതകളുടെ ഉന്നമനത്തിന് എന്ന പേരില്‍ കടിച്ചാല്‍ പൊട്ടാത്ത വാക്കുകള്‍ കൊണ്ട് wcc നേതൃത്വത്തില്‍ നിന്ന് സംസാരിക്കുന്നത്.
സ്ത്രീകളെ ചൂഷണം ചെയ്യുന്നതും, സ്ത്രീകളെ തുല്യരായി കാണാത്തതും പുരുഷന്മാര്‍ മാത്രമാണെന്ന് വിശ്വസിക്കുന്ന, സ്ത്രീ സംഘടനയില്‍ തന്നെ പ്രിവിലേജ്ഡ് ലെയര്‍ ഉള്ള നിങ്ങളാണ് മാറ്റം ആദ്യം കൊണ്ടു വരേണ്ടത്. അതോടൊപ്പം മറ്റൊരു സിനിമയുടെ സെറ്റില്‍ WCC മെമ്പറായ ഒരു വനിതാ അസ്സോസിയേറ്റ് ഡയറക്റ്ററിന്റെ ഭാഗത്തു നിന്നുണ്ടായ അത്യന്തം മോശമായ പെരുമാറ്റത്തെ തുടര്‍ന്ന് ഞങ്ങള്‍ കുറച്ചുപേര്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ സാറിനെ കാണുകയും, പരാതി പറഞ്ഞപ്പോള്‍, WCCയ്ക്ക് എതിരെയുള്ള ചട്ടുകമായി ഈ വിഷയത്തെ എടുക്കാതെ, ഏറ്റവും സുതാര്യമായി ഈ വിഷയം ഒത്തുതീര്‍പ്പാക്കുകയും ചെയ്തത് ശ്രീ ബി. ഉണ്ണികൃഷ്ണന്‍ സാറാണ്. തുല്യത എന്ന് പറയുമ്പോള്‍, അവനവന്‍ ഇരിക്കുന്നതിന് മുകളിലേക്കുള്ള വളര്‍ച്ച മാത്രമല്ല, മറിച്ച് തോട്ടു താഴെയുള്ള ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെയും, ടെക്‌നിഷ്യന്‍സിന്റെയും വളര്‍ച്ച കൂടി ഒന്നു പരിഗണിക്കാം. വനിതകളുടെ പുരോഗമനത്തിനും, തുല്യതയ്ക്കും അവരുടെ അവകാശങ്ങള്‍ക്കും വേണ്ടി എന്ന് പറഞ്ഞു തുടങ്ങിയ ഒരു സംഘടന പിന്നീട് പ്രധാന അംഗങ്ങളുടെ മാത്രം ഗ്രേഡും, ലെയറും ഇമ്പോര്‍ട്ടന്‍സും പൊസിഷനും നോക്കി കാര്യങ്ങളെ തീരുമാനിക്കുകയും ഗ്രൂപ്പ് തിരിക്കുകയും ചെയ്യുന്നത് നിര്‍ഭാഗ്യവശാല്‍ വളരെ സങ്കടമുള്ള കാര്യമാണ്.
2015 ല്‍ എന്റെ സിനിമാജീവിതം തുടങ്ങിയ സമയത്ത് ലൊക്കേഷനില്‍ ഒരു പ്രശ്‌നം ഉണ്ടായപ്പോള്‍, ലൊക്കേഷനില്‍ നിന്നു മറ്റാരോ പറഞ്ഞറിഞ്ഞു ആ പ്രശ്‌നത്തില്‍ ഇടപെട്ട് അത് സോള്‍വ് ചെയ്തു തരുകയും ചെയ്ത സംഘടനയാണ് ഫെഫ്ക. അന്നുമുതല്‍ ഇന്നുവരെ ഒരു റൂറല്‍ ഏരിയയില്‍ നിന്ന് സിനിമയില്‍ എത്തിയ പെണ്‍കുട്ടി എന്ന നിലയില്‍ എല്ലാവിധ സഹായങ്ങളുമായി കൂടെ നിന്നിട്ടുള്ളതും, എനിക്ക് മാത്രമല്ല, സിനിമയുടെ ടെക്‌നിക്കല്‍ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന ഒരുപാട് സ്ത്രീകള്‍ക്കും താങ്ങും തണലുമായി നില്‍ക്കുന്നതും ഫെഫ്ക തന്നെയാണ്.
സുശാന്ത് സിങ് രാജ്പുതിന്റെ അവസാനചിത്രം ‘ദിൽ ബെച്ചാര’യുടെ ഔദ്യോഗിക ട്രെയിലർ റിലീസ് ചെയ്തു. സുശാന്തും സഞ്ജന സാംഘിയും മുഖ്യ വേഷങ്ങളിൽ എത്തുന്ന ചിത്രം ജൂലൈ 24ന് ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ റിലീസിനെത്തുന്നു. സെയ്ഫ് അലിഖാനും ചിത്രത്തിലുണ്ട്. കാസ്റ്റിംഗ് ഡയറക്ടറും സുശാന്തിന്റെ അടുത്ത സുഹൃത്തുമായ മുകേഷ് ചബ്രയുടെ ആദ്യ സംവിധാന സംരംഭമാണ് ചിത്രം.
സഞ്ജന സംഘിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ‘ദിൽ ബെച്ചാര’. “പ്രണയത്തിന്റെയും പ്രതീക്ഷയുടെയും അനന്തമായ ഓർമ്മകളുടെയും കഥ,”എന്നാണ് ചിത്രത്തെ കുറിച്ച് സഞ്ജന കുറിച്ചത്. മേയ് എട്ടിന് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നെങ്കിലും കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ റിലീസ് വൈകുകയായിരുന്നു.
നടിയും എംപിയുമായ സുമലതയ്ക്ക് കോവിഡ്. സുമലത ഫെയ്സ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. താനുമായി സമ്പർക്കം പുലർത്തിയവരുടെ വിവരങ്ങൾ നൽകിയിട്ടുണ്ടെന്നും തന്നെ സന്ദർശിച്ചവരെല്ലാം ഉടനടി പരിശോധന നടത്തണമെന്നും സുമലത അഭ്യർത്ഥിച്ചിട്ടുണ്ട്. ഇപ്പോൾ ഹോം ഐസൈലേഷനിലാണ് സുമലത. കർണാടക മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ ഉൾപ്പെടെയുളളവരെ സുമലത സന്ദർശിച്ചിരുന്നു.
കർണാടകയിലെ മാണ്ഡ്യയിൽനിന്നുമാണ് നടിയും അന്തരിച്ച മുൻ എംപി അംബരീഷിന്റെ ഭാര്യയുമായ സുമലത ലോക്‌സഭയിലേക്ക് മത്സരിച്ച് വിജയിച്ചത്. മുൻ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിയെ ബഹുദൂരം പിന്നിലാക്കിയാണ് സുമലതയുടെ വിജയം. ജനതാദള്‍ എസിന്റെ നിഖില്‍ കുമാരസ്വാമി 576545 വോട്ടുകളാണ് നേടിയത്. സുമലത 702167 വോട്ടുകള്‍ നേടി. 125622 വോട്ടുകളുടെ ഭൂരിപക്ഷവുമായാണ് സുമലത വിജയിച്ചത്.
തമിഴ്‌നാട്ടിലെ ഒരു തെലുങ്ക് കുടുംബത്തിൽ ജനിച്ച സുമലത ആന്ധ്ര പ്രദേശിലെ സൗന്ദര്യ മത്സരത്തിൽ വിജയിയായതോടെയാണ് സിനിമയിലേക്ക് വരുന്നത്. 15-ാം വയസ്സിൽ തമിഴ് സിനിമയിലൂടെ അരങ്ങേറ്റം നടത്തിയ സുമലത മലയാളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ ചിത്രങ്ങളിലും ഹിന്ദിയിലും നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1991ൽ നടനും രാഷ്ട്രീയ പ്രവർത്തകനുമായ അംബരീഷിനെ വിവാഹം ചെയ്‌തു. നിറക്കൂട്ട്, താഴ്‌വാരം, തൂവാനത്തുമ്പികൾ തുടങ്ങിയ എക്കാലത്തേയും ഹിറ്റ് മലയാള ചിത്രങ്ങളിലെല്ലാം സുമലതയായിരുന്നു നായിക.
കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ താരങ്ങളുടെ പ്രതിഫലം അടക്കം കുറയ്ക്കണമെന്ന സിനിമാനിർമാതാക്കളുടെ ആവശ്യത്തോട് അനുകൂലമായി പ്രതികരിച്ച് താരസംഘടനയായ അമ്മ. പ്രതിസന്ധികാലഘട്ടത്തിൽ നിർമാതാക്കളുമായി സഹകരിക്കണമെന്ന് അമ്മ സംഘടനാംഗങ്ങളോട് ആവശ്യപ്പെടും. പ്രതിഫലകാര്യത്തിലടക്കം സഹകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സംഘടനാംഗങ്ങൾക്ക് കത്ത് നൽകുക. കത്തിന്റെ പകർപ്പ് സഹിതം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ തീരുമാനം അറിയിക്കാനും താരസംഘടനയിൽ തീരുമാനമായി.
കൊച്ചിയിലെ കോവിഡ് കണ്ടെയിന്‍മെന്റ് സോണിലുള്ള സ്വകാര്യഹോട്ടലില്‍ താരസംഘടനയായ അമ്മയുടെ യോഗം ചേര്‍ന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിേഷധം. ചക്കരപ്പറമ്പിലെ ഹോട്ടലില്‍ അമ്മയുടെ അവെയ്‌ലബിൾ എക്സിക്യുട്ടീവ് യോഗം ചേര്‍ന്നതിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡിവിഷന്‍ കൗണ്‍സിലര്‍ നസീമയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നത്.
ദേശീയപാതയ്ക്കരികിലെ ഹോട്ടലില്‍ യോഗം ചേരുന്നതിന് തടസമില്ലെന്നാണ് വിവരം ലഭിച്ചിരുന്നതെന്നും എന്നാല്‍ കണ്ടെയിന്‍മെന്റ് സോണാണെന്ന് വിവരം ലഭിച്ചതിനാല്‍ യോഗം നടന്നില്ലെന്നും അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. ഹോട്ടലിലെ അടക്കം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചശേഷം ആവശ‌്യമെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ യോഗം ചേരുന്നത് കണ്ടെയ്ൻമെന്റ് സോണിലെന്ന് വാർത്ത. സംഭവം ചർച്ചയായതോടെ ഹോട്ടൽ അടയ്ക്കാൻ പോലീസ് നിർദേശിച്ചു. കൊച്ചിയിലെ ഹോളിഡേ ഇൻ എന്ന ഹോട്ടലിലാണ് താരസംഘടനയുടെ യോഗം ചേർന്നിരിക്കുന്നത്. യോഗം താത്കാലികമായി നിർത്തിവെച്ചിരിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
യോഗത്തിൽ എംഎൽഎമാരായ മുകേഷും കെബി ഗണേശ് കുമാറും പങ്കെടുക്കുന്നുണ്ട്. മൂന്നു മണിക്ക് താര സംഘടന മാധ്യങ്ങളെ കണ്ട് യോഗ തീരുമാനം അറിയിക്കുമെന്ന് പറഞ്ഞിരുന്നു. അതിനിടയിലാണ് കണ്ടെയ്ൻമെന്റ് സോണിൽ യോഗം നടക്കുന്നത് സംബന്ധിച്ച് പോലീസിന് വിവരം ലഭിക്കുന്നത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് വരുന്നവരെ ക്വാറന്റീൻ ചെയ്യുന്ന ഹോട്ടലാണിതെന്നും റിപ്പോർട്ട് .
അതേസമയം കണ്ടെയ്ൻമെന്റ് സോണിന് പുറത്ത് നാഷണൽ ഹൈവേയോട് ചേർന്ന് കിടക്കുന്ന സ്ഥലമായതു കൊണ്ടാവാം യോഗം ചേർന്നതെന്ന് മേയർ സൗമിനി ജെയ്ൻ പറഞ്ഞു. അതേസമയം യോഗം ചേരാൻ പാടില്ലാത്ത അവസരത്തിൽ അതിന് അനുവദിക്കില്ലെന്നും മേയർ വ്യക്തമാക്കി.
നടൻ വിജയ്‌യുടെ ചെന്നൈ സാലിഗ്രാമിലെ വീട്ടിൽ ബോംബ് വച്ചിട്ടുണ്ടെന്ന് പൊലീസ് മാസ്റ്റർ കൺട്രോൾ റൂമിലേക്ക് അജ്ഞാത ഫോൺ സന്ദേശം. അർധരാത്രി മുഴുവൻ നടത്തിയ തിരച്ചിലിനൊടുവിൽ ബോംബ് ഭീഷണി വ്യാജമാണെന്നു കണ്ടെത്തി. വിളിച്ച മൊബൈൽ നമ്പർ പിന്തുടർന്നുള്ള അന്വേഷണത്തില്‍ വില്ലുപുരം ജില്ലയിൽനിന്നു മാനസിക വെല്ലുവിളിയുള്ള യുവാവിനെ പിടികൂടി.
21 കാരനായ യുവാവ് മുന്‍പും ഇത്തരം ഫോൺ വിളികൾ നടത്തിയിട്ടുണ്ടെന്നു മരക്കാനം ഇൻസ്പെക്ടർ പറഞ്ഞു. മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത, പുതുച്ചേരി മുഖ്യമന്ത്രി നാരായണസ്വാമി, പുതുച്ചേരി ഗവർണർ കിരൺ ബേദി എന്നിവരെ ഇയാൾ വിളിച്ചിട്ടുണ്ട്. 100ൽ വിളിച്ച് ഭീഷണിപ്പെടുത്തിയ ശേഷം ഫോൺ വയ്ക്കും. കുറ്റം സ്വയം ചെയ്തതായി യുവാവ് സമ്മതിച്ചു.
സ്വന്തമായി ഫോണില്ലാത്ത യുവാവ് കുടുംബാംഗത്തിന്റെ മൊബൈൽ ഫോൺ വഴിയാണ് വിളിച്ച് ഭീഷണിപ്പെടുത്തുന്നത്. യുവാവിനെ താക്കീത് നൽകി വിട്ടയച്ചതായും ഇൻസ്പെക്ടർ പറഞ്ഞു. ജൂൺ ആദ്യം നടൻ രജനീകാന്തിന്റെ ചെന്നൈയിലെ പോയസ് ഗാർഡൻ വസതിക്കും സമാനമായ ഭീഷണി ഉണ്ടായിരുന്നു. ഭീഷണി വ്യാജമാണെന്നു പിന്നീട് തെളിഞ്ഞു.
വ്യാജ കാസ്റ്റിംഗ് കോളുകള്‍ക്കും ഓഡിഷനുമെതിരെ ക്യാംപെയിന്‍ സംഘടപ്പിച്ച് ഫെഫ്ക്ക. ക്യാംപെയിനിന്റെ ഭാഗമായി ഫെഫ്ക പുറത്തിറക്കിയ വീഡിയോയില്‍ മോഹന്‍ലാല്‍ ശബ്ദമായും അന്ന ബെന്‍ വ്യാജ ഓഡിഷനില്‍ പങ്കെടുക്കുന്ന പെണ്‍കുട്ടിയായും എത്തുന്നു.
വ്യാജ ഓഡിഷനിടെ ഉണ്ടാകുന്ന ശാരീരിക അതിക്രമത്തിനെതിരെ അന്ന ബെന്‍ പ്രതികരിക്കുന്നു. തുടര്‍ന്ന് വ്യാജ ഓഡിഷനുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം എന്ന നിര്‍ദ്ദേശവുമായി മോഹന്‍ലാലിന്റെ വോയ്‌സ് ഓവറും. വ്യാജ ഒഡീഷനുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തു. ഒഡീഷന്‍ സംശയകരമെന്ന് തോന്നിയാല്‍ വിളിച്ചറിയിക്കുന്നതിനായുള്ള നമ്പറുകളും വീഡിയോയിലൂടെ നല്‍കുന്നുണ്ട്. ഈ നമ്പറുകളില്‍ വിളിച്ചാല്‍ ഉടന്‍ സഹായം എത്തും എന്നും പറയുന്നു.
ഓഡിഷനില്‍ സംശയം തോന്നിയാല്‍ ഫെഫ്ക വിമെന്‍സ് സെല്‍ നമ്പറായ 9846342226 അല്ലെങ്കില്‍ ഫെഫ്ക പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് യൂണിയന്‍ നമ്പറായ 9645342226ല്‍ ബന്ധപ്പെടാനാണ് നിര്‍ദ്ദേശം. ഈ നമ്പറുകളില്‍ വിളിച്ചാല്‍ ഉടന്‍ സഹായം എത്തും എന്നും പറയുന്നു.
ബി ഉണ്ണികൃഷ്ണന്‍ ഡിസൈന്‍ ചെയ്ത പ്രെജക്ടിന്റെ ആശയം, ഛായാഗ്രഹണം, സംവിധാനം എന്നിവ നിര്‍വ്വഹിച്ചത് ജോമോന്‍ ടി ജോണ്‍ ആണ്. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദും സംഗീതം രാഹുല്‍ രാജും നിര്‍വഹിച്ചിരിക്കുന്നു.
സുരേഷ് ഗോപിയുടെ ഇരുനൂറ്റി അമ്പതാം ചിത്രത്തിന് കോടതി വിലക്ക്. കഥാപാത്രത്തിന്റെ പേരും തിരക്കഥയും പകര്‍പ്പവകാശം ലംഘിച്ച് എടുത്തതാണെന്ന് കാണിച്ച് സംവിധായകന്‍ ജിനു അബ്രാഹം നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. ചിത്രീകരണവും, സോഷ്യല്‍ മാധ്യമങ്ങളിലുള്‍പ്പെടെ നടത്തുന്ന പ്രചരണവും നിര്‍ത്താന്‍ കോടതി ഉത്തരവിട്ടു. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കാനിരുന്ന സുരേഷ്‌ഗോപിയുടെ കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന ചിത്രത്തിനാണ് കോടതി വിലക്ക്. ഹര്‍ജിക്കാരനായ ജിനു എബ്രാഹാമിന്റെ സംവിധാന സഹായി ആയിരുന്ന മാത്യൂസ് തോമസാണ് സുരേഷ് ഗോപി ചിത്രത്തിന്റെ സംവിധായകന്‍.
ജിനു എബ്രാഹമിന്റെ രചനയില്‍ പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ എന്ന സിനിമയുടെ തിരക്കഥയും കഥാപാത്രങ്ങളുടെ പേരും പകര്‍പ്പവകാശം ലംഘിച്ച് പകര്‍ത്തി എന്നാണ് ഹര്‍ജിക്കാരന്റെ ആരോപണം. സുരേഷ്‌ഗോപി ചിത്രത്തിന്റെ ചിത്രീകരണം തടയണമെന്നാവശ്യപ്പെട്ടാണ് ജിനു എറണാകുളം ജില്ലാ കോടതിയില്‍ ഹര്‍ജി നല്‍കിയത്.
കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രത്തിന്റെ പേര് കോപ്പിറൈറ്റ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തതിന്റെ രേഖകള്‍ കോടതിയില്‍ ഹാജരാക്കി.കഥാപാത്രത്തിന്റെ പേരടക്കം കടുവയുടെ തിരക്കഥയുടെ എല്ലാ സീനുകളും പ്രത്യേകം രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. ഇതിന്റെ രേഖകളും കോടതിയില്‍ ഹാജരാക്കി. ഇവ പരിഗണിച്ചാണ് സുരേഷ്‌ഗോപി ചിത്രത്തിന് കോടതി വിലക്കേര്‍പ്പെടുത്തിയത്.
മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫന്‍, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ ചേര്ന്നാണ് കടുവ നിര്‍മിക്കുന്നത്. കഴിഞ്ഞ വര്‍ഷം പൃഥ്വിരാജിന്റെ ജന്മദിനത്തോടനുബന്ധിച്ച് കടുവയുടെ പ്രഖ്യാപനവും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസും നടന്നിരുന്നു. ഈ വര്‍ഷം ജൂലൈ 15ന് ഷൂട്ടിംഗ് തുടങ്ങാനിരുന്ന കടുവ കൊവിഡ് പ്രതിസന്ധിയേത്തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു. പൃഥ്വിരാജ് നായകനായ ആദം ജോണാണ് ജിനു ഏബ്രഹാം സംവിധാനം ചെയ്ത ആദ്യ ചിത്രം. ലണ്ടണ്‍ ബ്രിഡ്ജ്, മാസ്റ്റേഴ്‌സ് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയും ഒരുക്കിയിട്ടുണ്ട്.
‘വാരിയംകുന്നന്‍’ സിനിമയെ കുറിച്ച് പ്രതികരിച്ച് സംവിധായകന്‍ രാജസേനന്‍. ആഷിഖ് അബുവും പൃഥ്വിരാജും കമ്മ്യൂണിസ്റ്റുകാരാണ്, അവര്‍ ചരിത്രം വളച്ചൊടിക്കും എന്നാണ് ഒരു യൂട്യൂബ് ചാനലില്‍ രാജസേനന്‍ പറയുന്നത്. അവര്‍ക്ക് സിനിമ എടുക്കാനുള്ള അവകാശം ഉള്ളതുപോലെ ഇതിനെ വിമര്‍ശിക്കാനുള്ള അവകാശം നമുക്കുമുണ്ടെന്നും രാജസേനന്‍ പറഞ്ഞു.
രാജസേനന്റെ വാക്കുകള്‍:
കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷത്തിനിടെ രാജ്യത്ത് സംഭവിച്ച നല്ല കാര്യങ്ങളെ എല്ലാം എതിര്‍ത്തവരാണ് ഈ ആഷിക്ക് അബുവും പൃഥ്വിരാജും. അവരുടെ രാഷ്ട്രീയം അതാണ്. കാരണം അവര്‍ കമ്യൂണിസ്റ്റുകാരാണ്. കമ്യൂണിസ്റ്റുകാര്‍ക്ക് ഒരിക്കലും രാജ്യം നന്നാകാന്‍ താല്‍പര്യം കാണില്ല.
അവര്‍ക്ക് എന്നും ജനങ്ങള്‍ എന്നും പട്ടിണിയിലും വിദ്യാഭാസമില്ലാതെയും ബുദ്ധിവികസിക്കാതെയും ജീവിക്കുന്നതിലാണ് താല്‍പര്യം. അല്ലെങ്കില്‍ അവര്‍ക്ക് വോട്ട് കിട്ടില്ല. ബുദ്ധി വളര്‍ന്നിടത്ത് കമ്യൂണിസം നശിച്ചിട്ടുണ്ട്. അതാണ് അതിന്റെ സത്യം.
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വക്താക്കളായ ആഷിക്ക് അബുവും പൃഥ്വിരാജും ആ സിനിമയുടെ ആള്‍ക്കാരായി മാറിയപ്പോള്‍ ചരിത്രം വളച്ചൊടിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ചരിത്രം വളച്ചൊടിക്കുന്നവരാണ് കമ്യൂണിസ്റ്റുകാര്‍.
ടിവിയില്‍ ഒക്കെ ഇവര്‍ ഇരുന്ന് സംസാരിക്കുന്നത് കണ്ടിട്ടില്ലേ, ആദ്യം നമുക്ക് തോന്നും കേരളമാണ് ഇന്ത്യയെന്ന്. കോവിഡിന്റെ കാര്യത്തില്‍ കേരളം ഒന്നാമതാണെന്ന് പറയും. കഴിഞ്ഞ ദിവസം കണ്ണൂരില്‍ ഫ്‌ലൈറ്റ് ഇറങ്ങിയ പ്രവാസികള്‍ കഷ്ടപ്പെടുന്നത് ഞാന്‍ കണ്ടതാണ്.
ഇതൊക്കെ കൊണ്ടുതന്നെ ഈ സിനിമയും ചരിത്രം വളച്ചൊടിക്കും. അവര്‍ പറയുന്ന പ്രസ്താവനകളില്‍ തന്നെ ഇത് കാണാം. അതുകൊണ്ടുള്ള വിമര്‍ശനങ്ങളാണ് ഇവര്‍ക്കെതിരെ ഉയര്‍ന്നത്. അവര്‍ക്ക് സിനിമ എടുക്കാനുള്ള അവകാശം ഉള്ളതുപോലെ ഇതിനെ വിമര്‍ശിക്കാനുള്ള അവകാശം നമുക്കുമുണ്ട്.
ഷെറിൻ പി യോഹന്നാൻ
മലയാളത്തിലെ ആദ്യ ഒടിടി റിലീസ്. വിജയ് ബാബുവിന്റെ നിർമാണത്തിൽ ഇന്ന് പുറത്തിറങ്ങിയ ‘സൂഫിയും സുജാതയും.’ ആമസോൺ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. ഒരു പ്രതീക്ഷയും വയ്ക്കാതെ തന്നെ കാണാൻ ഇരുന്നതിനാൽ മനോഹര കാഴ്ചയായാണ് സൂഫിയുടെയും സുജാതയുടെയും പ്രണയകഥ എനിക്കനുഭവപ്പെട്ടത്. 10 വർഷത്തിന് ശേഷം തന്റെ ഗുരുവിന്റെ ഗ്രാമത്തിലേക്ക് എത്തുന്ന സൂഫിയിലൂടെയാണ് കഥ ആരംഭിക്കുന്നത്. സൂഫിയുടെ ബാങ്ക് വിളിയിലാണ് ആ ഗ്രാമം അന്ന് ഉണർന്നത്. പലതും ഉള്ളിലൊളിപ്പിച്ച സൂഫി പ്രേക്ഷകനെ 10 വർഷം പിന്നിലേക്ക് കൊണ്ടുപോകുന്നു. അവിടെ നമ്മൾ സുജാതയെ കണ്ടുമുട്ടുന്നു.
കോവിഡ് കാലത്തെ പ്രതിസന്ധികൾക്കിടയിൽ നിന്നുകൊണ്ടാണ് ചിത്രം ഇറക്കുന്നതെന്ന് വിജയ് ബാബു തന്നെ പറഞ്ഞിട്ടുണ്ട്. അതിനെയാദ്യം അഭിനന്ദിക്കണം. വ്യത്യസ്ത മതത്തിൽ നിന്നുള്ള രണ്ട് പേരുടെ പ്രണയകഥ പുതുമയാർന്ന ഒരു വിഷയം അല്ല. എന്നാൽ ഇമ്പമാർന്ന ഗാനങ്ങളിലൂടെയും അഭിനയങ്ങളിലൂടെയുമൊക്കെ ഈ കൊച്ചു ചിത്രത്തെ മനോഹരമാക്കി തീർക്കാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്.
എടുത്ത പറയേണ്ട പ്രകടനം അതിഥി റാവുവിന്റേതാണ്. ഒരു നർത്തകിയായും പ്രണയിനിയായുമൊക്കെ ഗംഭീര പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. സപ്പോർട്ടിങ് റോളിൽ വന്ന ജയസൂര്യ, സിദ്ദിഖ്, ഉസ്താദ് ആയി വേഷമിട്ട സ്വാമി, സൂഫിയായി അഭിനയിച്ച ദേവ് മോഹൻ തുടങ്ങിയവരെല്ലാം തന്നെ ഒട്ടും മോശമല്ലാത്ത പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. എം ജയചന്ദ്രന്റെ ഗാനങ്ങൾ ചിത്രത്തിന്റെ ആസ്വാദനതലത്തിന് ശക്തിപകർന്നിട്ടുണ്ട്. ഇടയ്ക്കിടെ വന്നുപോകുന്ന റൂഹ് എന്ന ഗാനവും വാതുക്കല് വെള്ളരിപ്രാവ് എന്ന ഗാനവും നന്നായിരുന്നു.
സൂഫിയും സുജാതയും തമ്മിലുള്ള പ്രണയരംഗങ്ങൾ പ്രേക്ഷകനുള്ളിലേക്ക് കയറികൂടുന്ന വിധത്തിൽ ഒരുക്കിയെടുത്തിരിക്കുന്നു. സാധാരണപോലെ അവസാനിക്കുമെന്ന് കരുതിയെങ്കിലും അവസാന 20 മിനിറ്റ് വ്യത്യസ്തമാക്കി തീർത്തു. അതാണ് കൂടുതൽ ഇഷ്ടമായതും. ഗംഭീര സിനിമയെന്ന് അവകാശപ്പെടാനില്ലെങ്കിലും സമയനഷ്ടം തോന്നാത്ത വിധത്തിൽ ഒരുതവണ കണ്ടിരിക്കാവുന്ന ചിത്രമാണിത്.
ഒരു പ്രണയകഥ സുന്ദരമാവുകയാണ്; ഒരുപാട് ഗാനങ്ങളിലൂടെയും കൊച്ചു കൊച്ചു കഥാസന്ദർഭങ്ങളിലൂടെയും. തങ്ങളുടെ മറക്കാനാവാത്ത പ്രണയത്തിൽ സൂഫിയും സുജാതയും ലയിച്ചുചേരട്ടെ. ഒരു മാലയിൽ കൊരുത്ത മുത്തുപോലെ.. ! ഗംഭീര സിനിമയല്ലെങ്കിലും നിരാശ സമ്മാനിക്കാത്ത ചലച്ചിത്ര കാഴ്ചയാണ് ‘സൂഫിയും സുജാതയും.’ മലയാളത്തിലെ ആദ്യ ഒടിടി റിലീസ് എല്ലാംകൊണ്ടും തൃപ്തികരം. കണ്ടുനോക്കുക !