മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങിയ എമ്പുരാന് നിർമ്മാതാക്കളുടെ കട്ട്. 17 രംഗങ്ങൾ ഒഴിവാക്കിയും ചില പരാമർശങ്ങൾ മ്യൂട്ട് ചെയ്തും സെൻസർ ചെയ്ത ചിത്രം ബുധനാഴ്ച്ചയോടെ തിയേറ്ററുകളിൽ എത്തും. ചിത്രത്തിലെ പ്രധാന വില്ലന്റെ പേരിലും മാറ്റം വരുത്തും. വ്യാപക പ്രതിഷേധത്തെ തുടർന്ന് ചിത്രത്തിന്റെ നിർമാതാക്കൾ തന്നെയാണ് മാറ്റം ആവശ്യപ്പെട്ടത്.
ഇക്കഴിഞ്ഞ 27-നാണ് എമ്പുരാൻ റിലീസ് ചെയ്തത്. 2019-ൽ പുറത്തിറങ്ങിയ ലൂസിഫറിന്റെ രണ്ടാം ഭാഗമായി ഒരുക്കിയ എമ്പുരാന് വേണ്ടി വലിയ കാത്തിരിപ്പിലായിരുന്നു പ്രേക്ഷകർ. എന്നാൽ, റിലീസിന് പിന്നാലെ ചിത്രം ചർച്ച ചെയ്ത രാഷ്ട്രീയവും ചിത്രത്തിലെ ചില പരാമർശങ്ങളും വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. സംഘപരിവാർ അനുകൂല സംഘടനകളടക്കം ചിത്രത്തിനെതിരേ രംഗത്തെത്തി.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ, പ്രധാന വില്ലന്റെ ബജ്‌റംഗി എന്ന പേര്, സ്ത്രീകൾക്കെതിരായ അക്രമദൃശ്യങ്ങൾ, എന്നിവ ഒഴിവാക്കും. ദേശീയ അന്വേഷണ ഏജൻസിയുമായി ബന്ധപ്പെട്ട ചില ഭാഗങ്ങളിൽ മ്യൂട്ട് ചെയ്യുന്നത് ഉൾപ്പടെ 17 ഇടങ്ങളിലാകും കട്ട് വരുന്നത്. നേരത്തെ ചിത്രം സെൻസർ ചെയ്ത ബോർഡിനെ ഒഴിവാക്കി പുതിയ ബോർഡ് സെൻസർ ചെയ്ത ചിത്രം ബുധനാഴ്ചയോടെ പ്രേക്ഷകനിലേക്ക് എത്തുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്റെ റിലീസിന് പിന്നാലെ നടക്കുന്ന രാഷ്ട്രീയ ചര്‍ച്ചകളില്‍ പ്രതികരണവുമായി ബിജെപി നേതാവ് എം.ടി രമേശ്.
സിനിമയില്‍ സംഘപരിവാര്‍ സംഘടനകള്‍ക്കെതിരേ വിമര്‍ശനം ഉന്നയിക്കുന്നുവെന്ന് അഭിപ്രായങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് എം.ടി രമേശിന്റെ പ്രതികരണം. സിനിമ ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം കാമ്പയിന്‍ നടത്തുന്നുണ്ട്.
സിനിമയെ സിനിമയായി കാണണം. അതിനുള്ള സാമാന്യബുദ്ധി കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്. സംഘപരിവാറിനെതിരെ എത്രയോ സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്? സിനിമയെ ആശ്രയിച്ചാണോ ഈ രാജ്യത്ത് സംഘപരിവാര്‍ പ്രവര്‍ത്തിക്കുന്നത്- എം.ടി രമേശ് ചോദിച്ചു.
വീണ്ടും നഷ്ടക്കണക്ക് പുറത്ത് വിട്ട് നിർമാതാക്കളുടെ സംഘടന. ഫെബ്രുവരിയിൽ റിലീസായ സിനിമകളുടെ കണക്കാണ് പുറത്തുവിട്ടത്. ഫെബ്രുവരിയിൽ റിലീസ് ആയത് 17 ചിത്രങ്ങൾ. ഒരു സിനിമ പോലും ലാഭം നേടിയില്ലെന്നും നിർമാതാക്കളുടെ സംഘടന അറിയിച്ചു.
ഇപ്പോഴും തീയറ്ററുകളിൽ ഓടുന്നത് 4 സിനിമകൾ. ഇതും ലാഭത്തിൽ എത്തിയില്ല. 13 കോടി മുടക്കിയ ഓഫീസർ ഓൺ ഡ്യൂട്ടി നേടിയത് 11 കോടി രൂപ. 10 കോടി മുടക്കിയ ഗെറ്റ് സെറ്റ് ബേബി ഒന്നര കോടി രൂപ പോലും നേടിയില്ല.
5 കോടിയിലേറെ മുടക്കിയ മച്ചാന്റെ മാലാഖ നേടിയത് 40 ലക്ഷം മാത്രം. രണ്ടര കോടി രൂപക്ക് നിർമിച്ച ‘രണ്ടാം യാമം’ ചിത്രത്തിന്റെ കളക്ഷൻ 80,000 രൂപ മാത്രമാണ് നേടിയതെന്നും നിർമാതാക്കളുടെ സംഘടന അറിയിച്ചു.
അതേസമയം സിനിമകളുടെ ലാഭനഷ്ടക്കണക്കുകൾ ഇനി എല്ലാമാസവും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ സ്വന്തം യൂട്യൂബ് ചാനലിലൂടെ പുറത്തുവിടും.‘വെള്ളിത്തിര’ എന്നാണ് യൂട്യൂബ് ചാനലിന്റെ പേര്.
ഫെബ്രുവരിയിലെ കണക്കുകൾ പുറത്തുവിട്ടുകൊണ്ടാകും ലോഞ്ചിങ്. ജനുവരിയിലെ കണക്കുകൾ പുറത്തുവിട്ടതിനുപിന്നാലെ അസോസിയേഷൻ വൈസ് പ്രസിഡന്റ് ജി. സുരേഷ് കുമാറും ആന്റണി പെരുമ്പാവൂരും തമ്മിലുണ്ടായ തർക്കം വലിയ വിവാദമായിരുന്നു.
അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യ്ക്കുപിന്നാലെയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും യുട്യൂബ് ചാനൽ ആരംഭിക്കുന്നത്. നിർമാതാക്കളുടെ നിലപാടുകൾ വ്യക്തമാക്കാനും അസോസിയേഷന്റെ ഔദ്യോഗിക വിശദീകരണങ്ങൾ പുറത്തിറക്കാനുമാണ് ‘വെള്ളിത്തിര’ അവതരിപ്പിക്കുന്നത്.
ശബരിമലയില്‍ നടന്‍ മമ്മൂട്ടിയുടെ പേരില്‍ വഴിപാട് നടത്തി മോഹന്‍ലാല്‍. ഉഷഃപൂജ വഴിപാടാണ് മോഹന്‍ലാല്‍ നടത്തിയത്. മുഹമ്മദ് കുട്ടി എന്ന പേരിൽ വിശാഖം നക്ഷത്രത്തിലാണ് വഴിപാട് നടത്തിയത്. ഭാര്യ സുചിത്രയുടെ പേരിലും മോഹന്‍ലാല്‍ വഴിപാട് നടത്തി. ശബരിമലയിലേക്ക് പോകുംമുമ്പ് കഴിഞ്ഞദിവസം മോഹന്‍ലാല്‍ മമ്മൂട്ടിയുമായി സംസാരിക്കുകയും ശബരിമലദർശനത്തിന്‍റെ കാര്യം അറിയിക്കുകയും ചെയ്തിരുന്നെന്നാണ് വിവരം.
ചൊവ്വാഴ്ച മോഹന്‍ലാല്‍ സുഹൃത്തുക്കള്‍ക്കൊപ്പമാണ് ദര്‍ശനത്തിനായി ശബരിമലയില്‍ എത്തിയത്. പമ്പയിലെ ഗണപതി കോവിലില്‍നിന്ന് കെട്ടുനിറച്ചാണ് മലകയറിയത്. സന്ധ്യയോടെ അയ്യപ്പദര്‍ശനം നടത്തി. രാത്രിയോടെ അദ്ദേഹം മലയിറങ്ങി.
മോഹന്‍ലാല്‍ ശബരിമലയിലെത്തിയ ദൃശ്യങ്ങള്‍ നേരത്തെ വൈറലായിരുന്നു. സിനിമ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന എമ്പുരാന്റെ റിലീസിന് ദിവസങ്ങള്‍ക്ക് മുമ്പാണ് മോഹന്‍ലാല്‍ അയ്യപ്പദര്‍ശനത്തിനായി ശബരിമലയില്‍ എത്തിയത്. മാര്‍ച്ച് 27-നാണ് മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനംചെയ്ത എമ്പുരാന്‍ പ്രദര്‍ശനത്തിനെത്തുന്നത്.
സംവിധായകനായും നടനായും സിനിമാപ്രേമികളുടെ സ്നേഹബഹുമാനങ്ങള്‍ ഏറെ നേടിയ ചലച്ചിത്രകാരനാണ് ബേസില്‍ ജോസഫ്. മിന്നല്‍ മുരളിയിലൂടെ ഭാഷയ്ക്ക് അതീതമായി പ്രേക്ഷകരുടെ കൈയടി നേടിയ അദ്ദേഹം ഇപ്പോള്‍ നടനായും അത് നേടിക്കൊണ്ടിരിക്കുന്നു. ഏറ്റവും പുതിയ ചിത്രം പൊന്‍മാന്‍ തിയറ്റര്‍ റണ്ണിന് പിന്നാലെ ഒടിടിയില്‍ എത്തിയപ്പോഴും വന്‍ പ്രതികരണമാണ് നേടുന്നത്. ബേസിലിന്‍റെ പ്രകടനത്തിനും വന്‍ കൈയടിയാണ്. ഇപ്പോഴിതാ അദ്ദേഹം ഒരു അഭിനേതാവ് എന്ന നിലയില്‍ തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.
വന്‍ താരനിരയുള്ള, ഏറെ ശ്രദ്ധ നേടിയ ഡയറക്ടര്‍ ഒരുക്കുന്ന ചിത്രത്തിലൂടെയാണ് ബേസില്‍ തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നത്. സൂരറൈ പോട്ര്, ഇരുധി സുട്രു അടക്കമുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സുധ കൊങ്കര സംവിധാനം ചെയ്യുന്ന പരാശക്തി എന്ന ചിത്രത്തിലൂടെയാണ് ബേസിലിന്‍റെ കോളിവുഡ് എന്‍ട്രി. തമിഴിലെ യുവ സൂപ്പര്‍താരം ശിവകാര്‍ത്തികേയന്‍ നായകനാവുന്ന ചിത്രത്തില്‍ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് രവി മോഹന്‍ (ജയം രവി) ആണ്. അഥര്‍വ, ശ്രീലീല, ദേവ് രാംനാഥ്, പൃഥ്വി രാജന്‍ എന്നിവര്‍ക്കൊപ്പം മിന്നല്‍ മുരളിയിലൂടെ ബേസില്‍ മികച്ച കഥാപാത്രത്തെ കൊടുത്ത ഗുരു സോമസുന്ദരവും ചിത്രത്തിലുണ്ട്. ശ്രീലീലയുടെയും തമിഴ് അരങ്ങേറ്റമാണ് ഇത്.
ചിത്രത്തിന്‍റെ സെറ്റില്‍ നിന്നുള്ള ബേസിലിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇത് ശ്രീലങ്കയില്‍ നിന്നുള്ള ലൊക്കേഷനിലേതാണെന്നാണ് കരുതപ്പെടുന്നത്. ബേസിലിനൊപ്പം ഇരിക്കുന്ന രവി മോഹനേയും ചിത്രത്തില്‍ കാണാം. പഴയ കാലം പശ്ചാത്തലമായി വരുന്ന ചിത്രത്തിനായി മധുര റെയില്‍വേ സ്റ്റേഷന്‍ ശ്രീലങ്കയില്‍ സെറ്റ് ഇട്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞ മാസം മധുരയില്‍ പൂര്‍ത്തിയായിരുന്നു.
ഫൈസൽ നാലകത്ത്
മെയ്ൻ സ്ട്രീം സിനിമയുടെ വിജയരഹസ്യം എക്കാലവും അജ്ഞാതമാണ്. ഒരു ലാൻഡ്‌മാർക്ക് വിജയം സൃഷ്ടിക്കുമ്പോൾ ഒരു സൂപ്പർ ഹിറ്റ് സിനിമ കൾട്ട് സ്റ്റാറ്റസിലേക്കു ഉയരാറുണ്ട് . ആ സിനിമയുടെ സകല വശങ്ങളും ഒരു ടെക്സ്റ്റ്ബുക്ക് മെറ്റീരിയൽ എന്ന പോലെ പുനഃപരിശോധിക്കപെടുകയും ചെയ്യും
ക്യൂബ് സിനിമാസിൻ്റെ ബാനറിൽ ഷെരിഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി സംവിധാനവും രചനയും നിർവഹിച്ച് ഉണ്ണി മുകുന്ദൻ ടൈറ്റിൽ കഥാപാത്രം അവിസ്‌മരണീയമാക്കിയ ‘മാർക്കോ’ ഒരു യൂനാനിമസ് ബോക്‌സ് ഓഫീസ് മാൻഡേറ്റോടെ വൻ വിജയം ആഘോഷിക്കുന്നത് ഒരു യാദൃശ്ചികത അല്ല . ഇത് ഒരു മാറ്റത്തിൻ്റെ മാറ്റൊലി .
ഓരോ ഡിപ്പാർട്‌മെൻ്റിലും കണിശമായ തലമുറ മാറ്റം പ്രതിഫലിപ്പിക്കാൻ അതിൻ്റെ മേക്കേഴ്സ് ശ്രദ്ധിച്ചിട്ടുണ്ട് എന്ന് സുവ്യക്തമാണ് . ടെക്നിക്കൽ പെർഫെക്ഷൻ എന്ന വാക്ക് ഒരു ക്ലിഷേ പോലെ ഓരോ യൂട്യൂബറും എടുത്തു പറയുന്ന ഈ ഡിജിറ്റൽ യുഗത്തിൽ, ഒരു പിടി കഴിവുറ്റ സാങ്കേതിക പ്രവർത്തകരെയും പുതുമുഖ അഭിനേതാക്കളെയും, അവരുടെ എബിലിറ്റി ലിമിറ്റിൻ്റെ മാക്‌സിമം ഉപയോഗപ്പെടുത്തി വെള്ളിത്തിരയിൽ ചരിത്രം എഴുതുക എന്നുള്ളത് ഒരു ചില്ലറ അഭ്യാസമല്ല.
ഉണ്ണി മുകുന്ദൻ്റെ ‘മാർക്കോ’ കണ്ണീരിലും വിയർപ്പിലും ചോരയിലും കുതിർന്ന രക്തത്തിൻ്റെ മണമുള്ള ഫ്രെയിമുകൾ കൊണ്ട് സമ്പന്നമാണ്. സൃഷ്ടാക്കൾ സബ്‌ജെക്റ്റ് ഫോക്കസിലും ജോണേർ ഫോക്കസ്സിലും ഉറച്ചു നിൽക്കുന്നു .
DOP ചന്ദ്രവും, കലൈമാസ്റ്ററും, രവി ബസ്‌റൂറും, പരിചയസമ്പന്നരെ പുതുമുഖങ്ങളുടെ പ്രകടനങ്ങളും ഈ ചലച്ചിത്ര വിജയത്തിൻ്റെ മാറ്റ് വർധിപ്പിക്കുന്നു .
മാർക്കോയുടെ നരറേറ്റീവിലെ ട്രിഗർ ഇൻസിഡൻ്റ് വസീമിൻ്റെ മർഡർ വിറ്റ്നസ് ആയ വിക്ടറിന്റെ ബലിയാണ് . വിക്ടറിൻ്റെ കാഴ്‌ചയില്ലാത്ത കണ്ണുകളിലെ ഇരുട്ടിൽ നിന്നുകൊണ്ട് കൊലപാതകിയെ തിരിച്ചറിയുന്നത്, ആ കഥാപാത്രത്തിന് സിദ്ധിച്ചിട്ടുള്ള സ്പെഷ്യൽ എബിലിറ്റി കൊണ്ടാണ്. കൺവിൻസ് ചെയ്യാൻ ഏറെ ദുഷ്‌കരമായിട്ടുള്ള ഈ സവിശേഷത തിരശ്ശീലയിൽ വിശ്വസനീയമായി അവതരിപ്പിക്കുമ്പോൾ. അത് ചെയ്‌ത നവാഗതനായ കലാകാരൻ്റെ ഉജ്ജ്വലമായ അരങ്ങേറ്റ വേഷമാണെന്ന വസ്‌തുത അത്ഭുതകരമാണ്.
ഇഷാൻ ഷൗക്കത്തിൻ്റെ പ്രകടനം മാസ്‌മരികമാണ് . ഇതുവരെ കണ്ട അന്ധ കഥാപാത്രങ്ങളുടെ ടെംപ്ലേറ്റ് ബ്രേക്ക് ചെയ്‌തുകൊണ്ടാണ് ഇഷാൻ അത് ഇൻ്റെർപ്രെറ്റ് ചെയ്യുന്നത്.
തിരക്കഥയുടെ സൂക്ഷ്‌മമായ ബിൽഡപ്പുകളിൽ ഏറെ തിക്കും തിരക്കുമുള്ള ഫൈറ്റ് ക്ലബ്ബിലും. വരാന്തയിൽ ജേഷ്‌ഠ സ്ഥാനത്തുള്ള മാർക്കോയുടെ കൂടെ സിഗാർ ഷെയർ ചെയ്യുമ്പോഴും, മരണാനന്തര ചടങ്ങുകളിൽ അഭിമന്യുവിൻ്റെ സാന്നിധ്യം തിരിച്ചറിയുമ്പോഴും വിക്ടറിൻ്റെ റിയാക്ഷൻസ് മൈക്രോ ലെവലിൽ രജിസ്റ്റർ ചെയ്യാൻ ഇഷാനാകുന്നത് ശ്രദ്ധാപൂർവ്വമായ ഒബ്സെർവഷൻ കൊണ്ടും നല്ല ഗൃഹപാഠം കൊണ്ടുമാവണം.
കാൻ ചലച്ചിത്ര മേളയിൽ ഷോർട്ട് ഫിലിമിൽ മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയ ഈ പ്രതിഭ ഷൂട്ട് തുടങ്ങുന്നതിനു ഏതാനും ദിവസങ്ങൾക്കു മുൻപാണ് സംവിധായകന്റെ ശ്രദ്ധയിൽപ്പെട്ടത്. ഇഷാൻ്റെ ഡെഡിക്കേഷനുള്ള അംഗീകാരമായി വേണം ഇതിനെ കരുതാൻ.
ഫ്ളാഷ്‌ബാക്ക് ഫാമിലി സീനിൽ സ്വത്ത് ഭാഗം വയ്ക്കുന്നതിന് മേൽനോട്ടം വഹിക്കാൻ തലതൊട്ടപ്പനോട് സധൈര്യം കോർക്കുമ്പോഴും ഇഷാൻ്റെ കാരക്ടർ വേർഷൻ ഷാർപ്പാണ്
പോലീസ് വേഷത്തിൽ ശ്രദ്ധേയമായ പ്രകടനം കാഴ്‌ച വച്ച ദിനേശ് പ്രഭാകർ വിക്ടറിൻ്റെ കാരക്ടറിന്റെ ബ്രില്ലിയൻസിനെ കുറിച്ച് പറയുമ്പോൾ – അത് ഓഡിയെൻസിനും കൂടി സോളിഡായി എസ്റ്റാബ്ലിഷ് ചെയ്യാൻ ഇഷാനായി.
‘മാർക്കോ’, ഇഷാന് ഒരു ഗംഭീര തുടക്കമാകുമ്പോൾ ഒരു പിടി ഫോളോ അപ്പ്’ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുകയാണ് .
മഹേഷ് നാരായണൻ്റെ മമ്മൂട്ടി – മോഹൻലാൽ ചിത്രം ‘മാഗ്‌നം ഓപ്പസ്’ ഫ്രൈഡേ ഫിലിം ഹൗസിന്റെ ‘പടക്കളം’, മലയാള സിനിമയിലെ പ്രമുഖ താരം മുഖ്യ വേഷം ചെയ്യുന്ന പ്രൊഡക്ഷനിൽ നായകതുല്യ വേഷം. അങ്ങനെ പുതിയ മലയാള സിനിമയിൽ തന്റെ യാത്ര വ്യത്യസ്‌തവും പ്രസക്തവുമാക്കുകയാണ് ഇഷാൻ ഷൗക്കത്ത് .
പ്രശസ്‌ത ഛായാഗ്രാഹകനും പ്രവാസി സംരംഭകനും മലയാള സിനിമയുടെ ഒരു ഭാവപ്പകർച്ചയുടെ തുടക്കം കുറിച്ച, എൺപതുകൾ മുതൽ സജീവമായ സിനിമ സഹചാരിയുമായ ഷൗക്കത്ത് ലെൻസ്‌മാന്റെ പുത്രനാണ് ഇഷാൻ ഷൗക്കത്ത്.
ദുബായിലെ സ്കൂൾ വിദ്യഭ്യാസത്തിനു ശേഷം അമേരിക്കയിലെ ഇന്ത്യനാ യൂണിവേഴ്സിറ്റിയിൽ നിന്നും അഭിനയ പഠനവും പൂർത്തിയാക്കിയ ഇഷാൻ ഷൗക്കത്ത് പുതിയ കാലത്തിന്റെ നായക സ്ഥാനത്തേക്കുയരുന്ന, യാത്ര തുടങ്ങുന്നത് ‘മാർക്കോ’ എന്നെ നാഴികക്കല്ലായ് മാറുന്ന സിനിമയിലൂടെ ആണെന്നുള്ളത് ജൻ സീയുടെ സ്വീകാര്യത ആ കലാകാരനുണ്ട് എന്നുള്ളതിന്റെ തെളിവാണ്
നല്ല കഥാപാത്രങ്ങളുമായി ആ ചെറുപ്പക്കാരൻ തിരശ്ശീലയിൽ നിന്നും മലയാളി മനസ്സുകളിലേക്ക് എത്തുന്ന കാലം വിദൂരമല്ലെന്നു വരാനിരിക്കുന്ന ബോഡി ഓഫ് വർക്ക് വ്യക്തമാക്കുമ്പോൾ, നല്ല മാറ്റങ്ങൾക്കൊപ്പം എന്നും നിൽക്കുന്ന മലയാളി പ്രേക്ഷകർക്ക് സ്വന്തമെന്നു വിളിക്കാൻ ഒരു പേര് കൂടി എഴുതിച്ചേർക്കാം – ഇഷാൻ ഷൗക്കത്ത്.
സിൽക്ക് സ്മിതയുടെ ജീവിതം ആസ്പദമാക്കി വീണ്ടുമൊരു സിനിമ കൂടിഎത്തുന്നു. സിൽക്ക് സ്മിത – ക്വീൻ ഓഫ് ദ സൗത്ത്” എന്ന പേരിട്ട ബയോ പിക്കിൽ ഇന്ത്യൻ വംശജയായ ഓസ്‌ട്രേലിയൻ അഭിനേതാവും മോഡലുമായ ചന്ദ്രിക രവിയാണ് സ്മിതയായി എത്തുക.
എസ്ടിആർ എെ സിനിമാസിന്റെ ബാനറിൽ ജയറാം ശങ്കരൻ സംവിധാനം ചെയ്യുന്ന ചിത്രം എസ് .ബി വിജയ് അമൃതരാജ് ആണ് നിർമാണം.സിൽക്ക് സ്മിതയുടെ ജന്മവാർഷിക ദിനത്തിലായിരുന്നു പ്രഖ്യാപനം. സിനിമയുടെ അനൗൺസ്മെന്റ് വിഡിയോയും അണിയറ പ്രവർത്തകർ പുറത്തിറക്കി.
സിൽക്ക് സ്മിതയുടെ ഇതുവരെ കേൾക്കാത്ത കഥകളിലൂടെയും ചിത്രം പ്രേക്ഷകരെ കൂട്ടി കൊണ്ട് പോകും. അടുത്ത വർഷം ചീത്രീകരണം ആരംഭിക്കും.തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ പുറത്തിറങ്ങും.
മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയ്ക്കായി നിര്‍മ്മാതാക്കള്‍ സ്വന്തം കയ്യില്‍ നിന്ന് ഒരു രൂപ പോലും എടുത്തിട്ടില്ലെന്ന് പോലീസിന്റെ കണ്ടെത്തല്‍. നടന്‍ സൗബിന്‍ ഷാഹിര്‍ അടക്കമുള്ള പറവ ഫിലിംസ് ഉടമകള്‍ക്കെതിരായ വഞ്ചന കേസിലാണ് കണ്ടെത്തല്‍. നിരവധിപേർ ചേർന്ന് 28 കോടി രൂപ പറവ ഫിലിംസിന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചെങ്കിലും ആകെ സിനിമയ്ക്ക് ചെലവായത് 19കോടിക്ക് താഴെയെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. പറവ ഫിലിംസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ച ശേഷമാണ് മഞ്ഞുമ്മല്‍ ബോയ്‌സിന്റെ നിര്‍മ്മാണത്തിന് സൗബിനും പറവ ഫിലിംസിന്റെ മറ്റ് ഉടമകളും ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ലെന്ന് പോലീസ് കണ്ടെത്തിയത്. പലരില്‍ നിന്നായി 28 കോടി രൂപയാണ് പറവയുടെ അക്കൗണ്ടിലേക്ക് എത്തിയത്. പക്ഷെ സിനിമയ്ക്കായി ചിലവായത് 19 കോടിക്ക് താഴെയാണ്. സിനിമ നിര്‍മ്മാണത്തിന്റെ ജി.എസ്.ടിയില്‍ നിന്നാണ് പോലീസ് ഇക്കാര്യം കണ്ടെത്തിയത്.
ഡ്രീം ബിഗ് ഫിലിംസ് ഉടമ സുജിത്തിനെതിരെയും പോലീസ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. സിനിമയുടെ റിലീസിന്റെ സമയത്ത് പ്രതിസന്ധിയുണ്ടായപ്പോള്‍ സുജിത്ത് 11 കോടി രൂപ കൈമാറിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സിനിമയുടെ ആദ്യത്തെ മുടക്കുമുതലായ 7 കോടി നല്‍കിയത് സിറാജ് ഹമീദ് എന്ന വ്യക്തിയാണ്. സിനിമയുടെ 40 ശതമാനം ലാഭവിഹിതം നല്‍കാമെന്ന കരാറാണ് ഉണ്ടായിരുന്നത്. ആ കരാര്‍ പിന്നീട് പാലിച്ചില്ല. ഇതാണ് പിന്നീട് പോലീസ് കേസാവുകയായിരുന്നു.
ചിത്രത്തിന്റെ നിര്‍മാതാക്കളായ പറവ ഫിലിംസുമായി ബന്ധപ്പെട്ടവര്‍ ലാഭവിഹിതമോ മുടക്കുമുതലോ നല്‍കാതെ ചതിച്ചെന്നായിരുന്നു സിറാജിന്റെ ആരോപണം. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഗുരുതരമായ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നായിരുന്നു പോലീസ് കണ്ടെത്തിയത്. ഈ റിപ്പോര്‍ട്ട് പോലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. പോലീസ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലാണ് ആദായനികുതി വകുപ്പിന്റെയും ഇ.ഡിയുടെയും അന്വേഷണമുണ്ടായത്. ഇതിന്റെ ഭാഗമായി പറവ ഫിലിംസിന്റെ ഓഫീസിലും സൗബിന്‍ ഉള്‍പ്പടെയുള്ളവരുടെ വീട്ടിലൂം റെയ്ഡ് നടന്നിരുന്നു.
ലൈംഗികാരോപണ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ചലച്ചിത്ര അക്കാഡമി മുന്‍ ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ നിര്‍മാതാവും നടനുമായ ആലപ്പി അഷറഫ്. രഞ്ജിത്ത് നടന്‍ ഒടുവില്‍ ഉണ്ണികൃഷ്ണന്റെ കരണത്തടിച്ചിട്ടുണ്ടെന്നാണ് അഷറഫിന്റെ വെളിപ്പെടുത്തല്‍.
ആറാം തമ്പുരാന്‍ സിനിമയുടെ ഷൂട്ടിങിനിടെയാണ് സംഭവമുണ്ടായത്. ഒടുവില്‍ ഉണ്ണികൃഷ്ണന്‍ പറഞ്ഞ തമാശ ഇഷ്ടടപ്പെടാതെ രഞ്ജിത്ത് അദേഹത്തിന്റെ കരണത്തടിക്കുകയായിരുന്നു.
അടിയുടെ ആഘാതത്തില്‍ കറങ്ങി നിലത്തു വീണ താരത്തെ മറ്റുള്ളവര്‍ ചേര്‍ന്ന് പിടിച്ച് എഴുന്നേല്‍പ്പിക്കുകയായിരുന്നു. ഈ സംഭവം ഒടുവില്‍ ഉണ്ണികൃഷ്ണനെ മാനസികമായി തളര്‍ത്തി എന്നാണ് തന്റെ യൂട്യൂബ് ചാനലിലൂടെ ആലപ്പി അഷറഫിന്റെ വെളിപ്പെടുത്തല്‍.
താന്‍ ആദ്യം കാണുന്ന സമയത്ത് വളരെ സ്നേഹവും പരസ്പര ബഹുമാനവുമുള്ള ചെറുപ്പക്കാരനായിരുന്നു രഞ്ജിത്ത്. വിജയത്തിന്റെ പടികള്‍ ചവിട്ടിക്കയറാന്‍ തുടങ്ങിയതോടെ രഞ്ജിത്തിന്റെ സ്വഭാവത്തിലും മാറ്റങ്ങളുണ്ടായി.
പിന്നീട് മറ്റുള്ളവരെ പുച്ഛത്തോടെ കാണുകയും ഞാന്‍ മാത്രമാണ് ശരിയെന്ന മനോഭാവത്തിലേക്കും കടന്നു. താനാണ് സിനിമ എന്നാണ് രഞ്ജിത്ത് ചിന്തിക്കുന്നത്. ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാന്‍ ആയതോടെ വരിക്കാശേരി മനയുടെ ‘തമ്പ്രാനായി’ രഞ്ജിത്ത് മാറിയെന്നും അഷറഫ് കുറ്റപ്പെടുത്തി.
ആറാം തമ്പുരാന്‍ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ കുറച്ചുനാള്‍ താന്‍ ഉണ്ടായിരുന്നു. അതില്‍ ചെറിയ വേഷവും ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങിനിടെ അന്തരിച്ച പ്രമുഖ നടന്‍ ഒടുവില്‍ ഉണ്ണികൃഷ്ണന്‍ രഞ്ജിത്തിനോട് എന്തോ തമാശ പറഞ്ഞു. മദ്യപിച്ച് അഹങ്കാരം തലയ്ക്ക് പിടിച്ചു നിന്ന രഞ്ജിത്തിന് ആ തമാശ ഇഷ്ടപ്പെട്ടില്ല.
അദേഹം ഉടന്‍ ആ വയോവൃദ്ധന്റെ ചെവിക്കല്ല് നോക്കി ഒരൊറ്റ അടി കൊടുത്തു. ആ അടികൊണ്ട് ഒടിവിലുണ്ണികൃഷ്ണന്‍ കറങ്ങി നിലത്തു വീണു. നിരവധി രോഗങ്ങള്‍ക്ക് മരുന്നു കഴിക്കുന്ന ആരോഗ്യം ക്ഷയിച്ച ഒടുവില്‍ ഉണ്ണികൃഷ്ണനെ എല്ലാവരും കൂടി പിടിച്ച് എഴുന്നേല്‍പ്പിച്ചു. ആ സമയത്ത് അദേഹം നിറകണ്ണുകളോടെ നില്‍ക്കുകയാണ്. ഇത് എല്ലാവര്‍ക്കും ഷോക്കായി.
പലരും രഞ്ജിത്തിന്റെ പ്രവൃത്തിയെ എതിര്‍ത്തെങ്കിലും അദേഹം അത് ഗൗനിച്ചില്ല. തനിക്കേറ്റ അടിയുടെ ആഘാതത്തില്‍ ഒടുവില്‍ ഉണ്ണികൃഷ്ണന്‍ മാനസികമായി തകര്‍ന്നു പോയി. പിന്നീടുള്ള അദേഹത്തിന്റെ ദിവസത്തില്‍ കളിയും ചിരിയുമെല്ലാം മാഞ്ഞിരുന്നു. മ്ലാനതയിലായിരുന്നു അദ്ദേഹം.
അടിയോടൊപ്പം അദേഹത്തിന്റെ ഹൃദയവും തകര്‍ന്നു പോയി. സെറ്റില്‍ വന്നാല്‍ എല്ലാവരെയും രസിപ്പിക്കുന്ന ആളായിരുന്നു അദേഹം. എന്നാല്‍ പിന്നീട് അതൊന്നും കണ്ടിട്ടില്ല. അടിയുടെ ആഘാതത്തില്‍ നിന്ന് നിന്ന് മോചിതനാവാന്‍ അദേഹത്തിന് ഏറെ നാളെടുത്തു.
പീഡനക്കേസ് വന്നതോടെ പലരും രഞ്ജിത്തിനെ കൈവിട്ടു. അദേഹം ഇതൊക്കെ അനുഭവിക്കാന്‍ ബാധ്യസ്ഥനാണ് എന്നാണ് തനിക്ക് തോന്നുന്നതെന്നും ആലപ്പി അഷറഫ് പറഞ്ഞു.
മലയാളസിനിമയില്‍ പുതുചരിത്രമെഴുതിക്കൊണ്ട് മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിന് ശ്രീലങ്കയില്‍ തുടക്കം. മമ്മൂട്ടിയും മോഹന്‍ലാലും കാല്‍നൂറ്റാണ്ടിന് ശേഷം ഒരുമിക്കുന്ന ഈ വമ്പന്‍സിനിമയിലെ കണ്ണഞ്ചിപ്പിക്കുന്ന താരനിരയില്‍ ഫഹദ് ഫാസില്‍,കുഞ്ചാക്കോബോബന്‍,നയന്‍താര തുടങ്ങിയവരുമുണ്ട്.
മോഹന്‍ലാലാണ് ഭദ്രദീപം കൊളുത്തിയത്. കോ പ്രൊഡ്യൂസർമാരായ സുഭാഷ് ജോണ്‍ മാനുവല്‍ സ്വിച്ച് ഓണും സി.ആര്‍.സലിം ആദ്യ ക്ലാപ്പും നിര്‍വഹിച്ചു. രാജേഷ് കൃഷ്ണ,സലിം ഷാര്‍ജ,അനുര മത്തായി,തേജസ് തമ്പി എന്നിവരും തിരി തെളിയിച്ചു.
മോഹന്‍ലാല്‍ നേരത്തെതന്നെ ശ്രീലങ്കയിലെത്തിയിരുന്നു. കഴിഞ്ഞദിവസം മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും വന്നതോടെ മലയാളസിനിമ കാത്തിരിക്കുന്ന വമ്പന്‍ പ്രോജക്ടിന് തുടക്കമായി.
ആന്റോ ജോസഫ് പ്രൊഡ്യൂസറും,സി.ആര്‍.സലിം,സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവര്‍ കോ പ്രൊഡ്യൂസർമാരുമായ ചിത്രത്തിന്റെ കഥയും തിരക്കഥയും മഹേഷ് നാരായണന്റേതാണ്. രാജേഷ് കൃഷ്ണയും സി.വി.സാരഥയുമാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍. രണ്‍ജി പണിക്കര്‍,രാജീവ് മേനോന്‍,ഡാനിഷ് ഹുസൈന്‍,ഷഹീന്‍ സിദ്ദിഖ്,സനല്‍ അമന്‍,രേവതി,ദര്‍ശന രാജേന്ദ്രന്‍,സെറീന്‍ ഷിഹാബ് തുടങ്ങിയവര്‍ക്കൊപ്പം മദ്രാസ് കഫേ,പത്താന്‍ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റര്‍ ആര്‍ട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും അണിനിരക്കുന്നു. ബോളിവുഡിലെ പ്രശസ്തനായ സിനിമാട്ടോഗ്രഫര്‍ മനുഷ് നന്ദനാണ് ഛായാഗ്രഹണം.
പ്രൊഡക്ഷന്‍ ഡിസൈനര്‍: ജോസഫ് നെല്ലിക്കല്‍,മേക്കപ്പ്: രഞ്ജിത് അമ്പാടി,കോസ്റ്റിയൂം:ധന്യ ബാലകൃഷ്ണന്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍:ഡിക്‌സണ്‍ പൊടുത്താസ്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ലിനു ആന്റണി,അസോസിയേറ്റ് ഡയറക്ടര്‍:ഫാന്റം പ്രവീണ്‍.
ശ്രീലങ്കയ്ക്ക് പുറമേ ലണ്ടന്‍, അബുദാബി, അസര്‍ബെയ്ജാന്‍, തായ്‌ലന്‍ഡ്, വിശാഖപട്ടണം, ഹൈദരാബാദ്, ഡല്‍ഹി, കൊച്ചി എന്നിവിടങ്ങളിലായി 150 ദിവസം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാകുക. ആന്‍ മെഗാ മീഡിയ പ്രദര്‍ശനത്തിനെത്തിക്കും.