Movies

വിവാദങ്ങൾക്കിടെ അവാർഡിന്റെ തിളക്കത്തിൽ നടൻ ഷെയിൻ നിഗം. ബിഹൈൻഡ്‌വുഡ്സിന്റെ മികച്ച നടനുള്ള പ്രത്യേക പരാമർശത്തിനുള്ള പുരസ്കാരം ഷെയിൻ ഏറ്റുവാങ്ങി. തമിഴ് നടൻ ശിവകാർത്തികേയനിൽ നിന്ന് അവാർഡ് സ്വീകരിച്ച ഷെയ്ൻ തമിഴ് പാട്ട് പാടിയും പ്രസംഗിച്ചും സദസ്സിനെ കയ്യടിച്ചു. നിറഞ്ഞ കയ്യടികളോടെയാണ് ഷെയ്നെ സദസ്സ് സ്വീകരിച്ചത്.

”എന്റെ ഉമ്മക്കും സഹോദരിമാർക്കുമായി ഈ അവാർഡ് സമർപ്പിക്കുന്നു. എനിക്കൊപ്പം നിന്നതിന്, തോറ്റുകൊടുക്കാത്തതിന് ഞാൻ എന്നോട് തന്നെ നന്ദി പറയുന്നു. നിങ്ങള്‍ എന്താകണം എന്ന് ആദ്യം തീരുമാനിക്കേണ്ടത് നിങ്ങളാണ്. നിങ്ങളുടെ ആഗ്രഹം നടത്തിത്തരാൻ ഈ ലോകം മുഴുവൻ നിങ്ങൾക്കൊപ്പം നിൽക്കും.

”ഇത് സ്നേഹമാണ്. നമ്മൾ സംസാരിക്കുമ്പോള്‍, നടക്കുമ്പോൾ, അഭിനയിക്കുമ്പോൾ അങ്ങനെ എന്തുചെയ്യുമ്പോഴും പ്രണയത്തോടെ ചെയ്യുക. പ്രണയമുണ്ടെങ്കിൽ അതീ ലോകം കാണും. തമിഴ് അത്ര വശമില്ല, പക്ഷേ ഒന്ന് ശ്രമിച്ചുനോക്കാമെന്ന് കരുതി.

”എ ആർ റഹ്മാൻ ഒരിക്കൽ പറഞ്ഞു, ‘എല്ലാ പുകഴും ഒരുവൻ ഒരുവൻക്ക്’ എന്ന്. അത് ഞാനിവിടെയും പറയുന്നു. സച്ചിൻ ടെന്‍ഡുൽക്കർ ഒരിക്കൽ പറഞ്ഞു, ഇത് ഒന്നിന്റെയും അവസാനമല്ല, ഇവിടെ എന്റെ ജീവിതം തുടങ്ങുകയാണെന്ന്”- ഷെയ്ൻ പറഞ്ഞു.

അവതാരകർ ആവശ്യപ്പെട്ടതനുസരിച്ച് തമിഴ് പാട്ടും പാടിയ ശേഷമാണ് ഷെയ്ൻ വേദി വിട്ടത്. നിറഞ്ഞ കയ്യടികളോടെയാണ് ഷെയ്നെ വേദിസ്വീകരിച്ചത്.

നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ വിവാഹിതനാകുന്നു.

നടന്‍മാരായ ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍ എന്നിവര്‍ വിവാഹ നിശ്ചയത്തിന്‍റെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. ഐശ്വര്യയാണ് വധു. വിവാഹ നിശ്ചയത്തിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

2003 ല്‍ ‘എന്‍റെ വീട് അപ്പൂന്‍റേം’ എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു അഭിനയരംഗത്തേക്ക് എത്തുന്നത്. 2015 ല്‍ ‘അമര്‍ അക്ബര്‍ അന്തോണി’ എന്ന ചിത്രത്തിലെ സഹതിരക്കഥാകൃത്തായി മലയാളികള്‍ക്ക് സുപരിചിതനായ വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ പിന്നീട് ‘കട്ടപ്പനയിലെ ഹൃത്വിക് റോഷ’നിലൂടെ അഭിനേതാവെന്ന നിലയിലും ശ്രദ്ധേയനായി. ‘കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍’, ‘ഒരു യമണ്ടന്‍ പ്രേമകഥ’ എന്നീ ചിത്രങ്ങള്‍ക്കും വിഷ്ണു തിരക്കഥ രചിച്ചിരുന്നു. ഷാഫി – മോഹന്‍ലാല്‍ കൂട്ടുകെട്ടിന്‍റെ പുതിയ ചിത്രത്തിന്‍റെ തിരക്കിലാണ് വിഷ്ണു ഇപ്പോള്‍.

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടിച്ചിത്രം മാമാങ്കത്തിന് ആശംസകളുമായി മോഹൻലാൽ. മാമാങ്കം മലയാളത്തിന്റെ ഉത്സവമാകട്ടെയെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. പറഞ്ഞും പറയാതെയും നിറംമങ്ങിപ്പോയ പഴമയിലേക്ക് വെളിച്ചം വീശുന്ന വീരകഥയ്ക്ക് ആശംസകൾ നേരുന്നുവെന്നും കുറിപ്പിൽ പറയുന്നു. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ…

‘ലോകരാജ്യങ്ങൾ നമ്മുടെ കേരളത്തിലേക്കൊഴുകിയെത്തിയ ഒരു മാമാങ്കകാലമുണ്ടായിരുന്നു, പറഞ്ഞും പറയാതെയും നിറം മങ്ങിപ്പോയ പഴമയിലേക്ക് വെളിച്ചം വീശുന്ന ഒരു ദേശത്തിന്റെ വീരചരിത്രകഥകൾ വെള്ളിത്തിരയിലെത്തുകയാണ് ഡിസംബർ 12ന്..’

ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് പന്ത്രണ്ടാം തിയതിയാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. എം. പദ്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടിക്ക് പുറമേ ഉണ്ണി മുകുന്ദൻ, അനുസിതാര, കനിഹ, സിദ്ദിഖ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു

ഷെയിം നിഗം പ്രശ്നം പരിഹരിക്കാന്‍ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ നേതൃത്വത്തില്‍ നടക്കുന്ന ശ്രമങ്ങളെച്ചൊല്ലി അമ്മയില്‍ പൊട്ടിത്തെറി. സംഘടനയില്‍ ചര്‍ച്ച ചെയ്യാതെ നടത്തുന്ന ഒരു ഒത്തുതീര്‍പ്പിലും സഹകരിക്കില്ലെന്ന് നിര്‍വാഹകസമിതിയില്‍ ഒരു വിഭാഗം നിലപാടെടുത്തു. ഏകപക്ഷീയമായ തീരുമാനങ്ങളുണ്ടായാല്‍ രാജിവയ്ക്കുമെന്ന് നിര്‍വാഹകസമിതിയംഗം ഉണ്ണി ശിവപാല്‍ പറഞ്ഞു.

അതേസമയം, ഇനിയൊരു തര്‍ക്കമുണ്ടാവില്ലെന്ന് ഉറപ്പാക്കി മാത്രം ഒത്തുതീര്‍പ്പുമായി മുന്നോട്ടുപോകാനാണ് അമ്മയുടെ തീരുമാനം. ഷെയിനുമായി സംസാരിച്ചെങ്കിലും ചിലകാര്യങ്ങളില്‍കൂടി വ്യക്തതവരുത്തി മാത്രമെ നിര്‍മാതാക്കളെ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കായി സമീപിക്കാന്‍ കഴിയുകയുള്ളുവെന്ന് അമ്മ ജനറല്‍ െസക്രട്ടറി ഇടവേള ബാബു പറഞ്ഞു.

ഒരുവട്ടം ഒത്തുതീര്‍പ്പായ ശേഷം വീണ്ടും വിവാദങ്ങളിലേക്കും നിര്‍മാതാക്കളുടെ കടുത്ത നിലപാടിലേക്കും കടന്ന വിഷയത്തില്‍ നിലവില്‍ സിദ്ദിഖും ഇടവേള ബാബുവുമാണ് ഷെയിനിനോട് സംസാരിച്ചത്.

ഫെഫ്കയുമായി ഷെയ്ന്‍ നടത്തുന്ന ചര്‍ച്ചകള്‍ക്കുശേഷം ആവശ്യമെങ്കില്‍ അമ്മയുടെ ഭാരവാഹികള്‍ ഷെയ്നുമായി ഒൗദ്യോഗിക കൂടിക്കാഴ്ച നടത്തും. ഇതിനുശേഷമെ ഷെയിനിനായി നിര്‍മാതാക്കളെ സമീപിക്കാന്‍ കഴിയുകയുള്ളുവെന്നും ഇടവേള ബാബു പറഞ്ഞു.

ഇങ്ങനെയൊക്കെയാണെങ്കിലും ഷെയിന്‍ വിഷയത്തിലെ ഇടപെടല്‍ തിരിച്ചടിക്കുമോയെന്ന ഭയവും അമ്മയുമായി ബന്ധപ്പെട്ടവര്‍ പങ്കുവയ്ക്കുന്നു, വിഷയം ഈ രീതിയില്‍മുന്നോട്ടുപകുമ്പോഴും ഒത്തുതീര്‍പ്പിന് വഴിതുറന്നിട്ടില്ലെന്ന നിലപാടില്‍ നിര്‍മാതാക്കള്‍ ഉറച്ചുനില്‍ക്കുകയാണ്.

മാത്യൂസ് ഓരത്തേൽ

നവംബർ 20 മുതൽ 28 വരെ ഗോവയിൽ നടന്ന   ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇൻഡ്യയുടെ  സുവർണ്ണ ജൂബിലി ഫെസ്റ്റിവൽ സിനിമാപ്രേമികൾക്ക് എന്തുകൊണ്ടും ശ്രദ്ധേയമായ അനുഭവമായിരുന്നു. ഒരു ജനത സിനിമയെ ഹൃദയത്തോട് ചേർത്തുപിടിച്ച് ആസ്വദിക്കുന്ന അപൂർവ്വ കാഴ്ച; കലാ അക്കാദമിയിലും എനോക്സ് കോംപ്ലക്സിലും നിറഞ്ഞുകവിഞ്ഞ ആസ്വാദക സദസ്സ്! ഗോവൻവീഥികളിലൂടെ സിനിമയുടെ ഭാഷയും വേഷവുമണിഞ്ഞ് പൂത്തലഞ്ഞു നടക്കുന്ന യുവത്വം. ഒരിടത്തും ബഹളങ്ങളില്ല. ആരവങ്ങളില്ല. തികഞ്ഞ അച്ചടക്കത്തോടെ ലോകസിനിമയുടെ ഫ്രെയിമുകളിൽ കണ്ണുംനട്ടിരിക്കുന്ന ഗോവൻജനത നമ്മുടെ ആദരവ് പിടിച്ചുപറ്റുകതന്നെ ചെയ്യും. തിരുവനന്തപുരത്തെ മുൻകാല ഫെസ്റ്റിവൽ അനുഭവങ്ങൾ പലപ്പോഴും ഗോവയുടേതിൽനിന്ന് വ്യത്യസ്തമായിരുന്നു. ഇടിച്ചുകയറിയും ശബ്ദകോലാഹലങ്ങൾ സൃഷ്ടിച്ചും ഉച്ചത്തിൽ കമന്റുകൾ പറഞ്ഞും ഒരു തത്ത്വദീക്ഷയുമില്ലാതെ തലങ്ങും വിലങ്ങും നടക്കുകയും ഇറങ്ങിപ്പോകുകയും ചെയ്യുന്ന ഒരു ചെറുഗ്രൂപ്പിന്റെ സാന്നിദ്ധ്യം തിരുവനന്തപുരത്ത് എന്നുമുണ്ടായിരുന്നു. അതിനൊരു മാറ്റമുണ്ടായത് കഴിഞ്ഞ ഫെസ്റ്റിവലിൽ ഡെലിഗേറ്റ് ഫീസ് 500-ൽനിന്ന് 2000 ആക്കിയപ്പോൾ മാത്രമാണ്. എന്നാൽ ഗോവൻ ഫെസ്റ്റിവലിലെ നല്ലൊരു പങ്ക് ഡെലിഗേറ്റ്സും കേരളത്തിൽനിന്നുള്ളവരായിരുന്നു എന്നതാണ് സത്യം.

ഗോവ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ നഗരിയിൽ ലേഖകൻ

1952-ൽ ഏഷ്യയിലെ ആദ്യത്തെ ഫിലിം ഫെസ്റ്റിവൽ, അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ഉദ്ഘാടനം ചെയ്തു. കേന്ദ്ര ഫിലിം ഡിവിഷന്റെ നേതൃത്വത്തിൽ തുടങ്ങിയ ഫിലിം ഫെസ്റ്റിവലിൽ അന്ന് 23 രാജ്യങ്ങളും 200 എൻട്രികളുമാണുണ്ടായിരുന്നത്. ഫെസ്റ്റിവൽ അരനൂറ്റാണ്ട് പിന്നിടുമ്പോൾ അത് നൂറോളം രാജ്യങ്ങളും ആയിരത്തോളം എൻട്രികളുമായി വർദ്ധിച്ചു എന്നത് ഫെസ്റ്റിവലിന്റെ ജനസ്വാധീനത്തിന്റെയും ആഗോളഅംഗീകാരത്തിന്റെയും അടയാളമാണ്.

സംസ്ഥാന-കേന്ദ്ര സർക്കാരുകൾ 18 കോടി രൂപ മുടക്കി നടത്തിയ ഈ സിനിമാ മഹോത്സവം ഗോവൻ ടൂറിസം പ്രമോഷന്റെ വിജയഗാഥതന്നെയായിരുന്നു. പ്രധാന പ്രദർശനവേദിയായ കലാ അക്കാഡമിയുടെ ഗ്രൗണ്ടിലൊരുക്കിയ ലോകസിനിമയുടെ ചരിത്രം മിന്നിമറയുന്ന ഡിജിറ്റൽ പവലിയൻ സിനിമ ടെക്നോളജിയുടെ കലകൂടിയാണെന്ന് അടിവരയിടുന്ന വേറിട്ടൊരു അനുഭവമായിരുന്നു. എന്നാൽ, മൂന്നു കിലോമീറ്റർ ദൂരെയുള്ള പൊർവരീമിലെ ഫെസ്റ്റിവൽ തിയേറ്ററുകൾ പലപ്പോഴും ഒഴിഞ്ഞുകിടന്നു. സുവർണ്ണജൂബിലി ഫെസ്റ്റിവൽ സിനിമയുടെ സെലക്ഷൻ സംബന്ധിച്ച് ധാരാളം ഭിന്നാഭിപ്രായങ്ങൾ ഉണ്ടായിരുന്നു. പലതും ഫെസ്റ്റിവലിന്റെ പടികടക്കാൻ യോഗ്യതയുള്ളതായിരുന്നില്ല. ഉദാ: ഫ്ളഷ് ഔട്ട് , ചില കന്നട ഹിന്ദി സിനിമകൾ. തമിഴ് നടന ഇതിഹാസം രജനീകാന്തിന്റെ സാന്നിദ്ധ്യവും ഐക്കൺ ഓഫ് ദി ജൂബിലി അവാർഡ് അദ്ദേഹത്തിന് സമ്മാനിച്ചതിലുമൊക്കെ ഒരു രാഷ്ട്രീയ പ്രീണനത്തിന്റെ എഴുതപ്പെടാത്ത തിരക്കഥയുണ്ടെന്ന് ഗോവൻ മണൽത്തരികൾക്കുപോലുമറിയാം.

ഗോവ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രശസ്ത എഴുത്തുകാരനും പത്രപ്രവർത്തകനുമായ തേക്കിൻകാട് ജോസഫിനൊടൊപ്പം ലേഖകൻ

ഗൊരാൻ പാസ്കൽ ജെവിക് സംവിധാനം ചെയ്ത ഡെസ്പൈറ്റ് ദ ഫോഗ് ആയിരുന്നു ഉദ്ഘാടനചിത്രം. ലോകസിനിമയിലെ പുതുവസന്തമായ ഇറാനിയൻ സിനിമയുടെ സംവിധാന ചക്രവർത്തിയായ മൊഹ്സിൻ മക്മൽബഫ് സംവിധാനം ചെയ്ത മാർഗേ ആന്റ് ഹേർ മദർ ആയിരുന്നു സമാപന ചിത്രം.

നാസികളിൽനിന്ന് രക്ഷപ്പെടാൻ സ്വന്തം എെഡന്റിറ്റി മറച്ചുവച്ച് ജീവിക്കേണ്ടിവന്ന കൗമാരക്കാരിയുടെ കഥ പറയുന്ന മൈ നെയിം ഇൗസ് സാറാ ഒരു വിങ്ങലോടെ മാത്രമേ കണ്ടിരിക്കാനാവൂ. ഡെന്മാർക്കിന്റെ ഒൗട്ട സ്റ്റീലിങ് ഹോഴ്സ് ഇതുവരെ കാണാത്ത ദൃശ്യാനുഭവം തരുന്ന മറ്റൊരു സിനിമാ വിസ്മയമായിരുന്നു. മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട ഫ്രഞ്ച് ചിത്രം പാർട്ടിക്ക്ൾസ് പ്രകൃതിയിൽ സംഭവിക്കാൻപോകുന്ന മാറ്റങ്ങളുടെ മുന്നറിയിപ്പാണ് നല്കുന്നത്. അതുകൊണ്ടുതന്നെ ഗൗരവമായ ഒരു ചലച്ചിത്ര അനുഭവമായിരുന്നു അത്. പെമസഡന്റെ ചൈനീസ് ചലച്ചിത്രം ബലൂൺ കപട സദാചാരവാദികൾക്കുള്ള താക്കീതാണ്. പാരസൈറ്റ്, ദ ഗോൾഡൻ ഗ്ലോവ്, ബീൻ പോൾ തുടങ്ങി നിരൂപകർ വാഴ്ത്തിയ ചിത്രങ്ങളുടെ ഒരു പരമ്പരതന്നെ ഉണ്ടായിരുന്നു.

മലയാളികളുടെ അന്തസ്സുയർത്തിയ മേളയായിരുന്നു ഗോവയിലേത്. ജൂറി ചെയർമാൻ പ്രിയദർശനായിരുന്നു. മനോജ് കാനയുടെ കെഞ്ചിറ മികച്ച പ്രതികരണം നേടി. ജെല്ലിക്കെട്ടിലൂടെ രണ്ടാം വട്ടവും അംഗീകാരം നേടിയ ലിജോ പെല്ലിശേരി മേളയുടെ താരമായിമാറി.

ഗോവയുടെ ഉത്സവത്തുടിപ്പുകൾ അവസാനിക്കുന്നില്ല.  Goa- Land of Sun, Sand and Sea എന്ന ആപ്തവാക്യം Goa- Land of Sun, Sand, Sea and Cinema  എന്ന്കാലം ഇങ്ങനെ തിരുത്തിയെഴുതുന്നു.

 

മാത്യൂസ് ഓരത്തേൽ

ലേഖകൻ ചിത്രകാരനും ഡിസൈനറുമാണ്. കോട്ടയത്ത്‌ ‘ വര ‘ എന്ന പേരിൽ ആർട്ട്‌ ഗാലറിയും പബ്ലിഷിംഗ് സ്ഥാപനവും നടത്തുന്നു. ഫിലിം ഫെസ്റ്റിവലുകളിൽ സജീവമാണ്. കോട്ടയം ദർശന സാംസ്‌കാരിക കേന്ദ്രത്തിന്റെ സിനിമ വിഭാഗമായ ചിത്ര ദർശനയുടെ സെക്രട്ടറിയാണ്.

 

 

 

 

ദിലീപിനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന കേശു ഈ വീടിന്റെ നാഥൻ എന്ന സിനിമയുടെ സ്വിച്ച് ഓൺ കർമം കൊച്ചിയിൽ വച്ചു നടന്നു. നാദിർഷ, ദിലീപ്, അനുശ്രീ, രമേശ് പിഷാരടി, സലിം കുമാർ, ഹരിശ്രീ അശോകൻ, സ്വാസിക, ഹരീഷ് പേരടി, കലാഭവൻ ഷാജോൺ, അബു സലിം, ആന്റോ ജോസഫ് തുടങ്ങി നിരവധി ആളുകൾ ചടങ്ങിൽ പങ്കെടുത്തു.

1987ൽ തുടങ്ങിയതാണ് തങ്ങളുടെ സൗഹൃദമെന്ന് നാദിർഷയെക്കുറിച്ച് ദിലീപ് പറഞ്ഞു. ‘നാദിർഷയുടെ മിമിക്രി കാണാനാണ് ഞാൻ ആദ്യം പോകുന്നത്. അങ്ങനെ സുഹൃത്തുക്കളായി. ഒരുമിച്ച് പല സ്റ്റേജുകൾ. സിനിമയിൽ സംവിധായകൻ ആകാൻ പോയ ആളാണ് ഞാൻ. പക്ഷേ സംവിധായകന്‍ ആയത് നാദിർഷയും. നാദിർഷ മുമ്പ് ചെയ്ത സിനിമകളിൽ നിന്നൊക്കെ ഏറെ വ്യത്യസ്തയുള്ള സിനിമയാകും ഇത്. വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. എല്ലാവരുടെയും അനുഗ്രഹം വേണം.’–ദിലീപ് പറഞ്ഞു.

‘നാദിർഷയുടെ ഹിറ്റ് സിനിമകൾക്കൊക്കെ ക്ലാപ്പ് അടിച്ചത് ഞാനാണ്. ഈ ചിത്രത്തിനും ഞാൻ തന്നെ. അതുകൊണ്ട് ഇതൊരു സൂപ്പർഹിറ്റാകുമെന്ന് പറയേണ്ട കാര്യമില്ലല്ലോ?. ഷൂട്ടിങിനു പോലും ഒഴിവെടുത്ത് ഇവിടെ വന്നത് ക്ലാപ്പടിക്കാൻ വേണ്ടി മാത്രമാണ്. ഈ സിനിമയിൽ ഞാനും അഭിനയിക്കുന്നുണ്ട്. ഈ പടത്തിനു വേണ്ടി എന്നെ സമീപിച്ചപ്പോൾ ഞാൻ ചോദിച്ചു, ആരാണ് നിര്‍മാണം. അപ്പോള്‍ നാദിർഷ പറഞ്ഞു, ‘ഞാനും ദിലീപും ചേർന്നാണ്.’ അപ്പോൾ പ്രതിഫലത്തിന്റെ കാര്യത്തിൽ ഏകദേശം തീരുമാനമായെന്ന് ഞാനും പറഞ്ഞു.’–സലിം കുമാർ പറഞ്ഞു.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ദിലീഷ് പോത്തന്‍ ചിത്രത്തിന് തിരക്കഥ എഴുതിയ സജീവ് പാഴൂരാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. തൊണ്ണൂറുകാരനായി ദിലീപ് എത്തുന്നു. ഉർവശിയാണ് ദിലീപിന്റെ ഭാര്യയായി അഭിനയിക്കുന്നത്. തണ്ണീർമത്തനിലൂടെ ശ്രദ്ധേയനായ നസ്‌ലിനും ജൂൺ ഫെയിം വൈഷ്ണവിയും ദിലീപിന്റെ മക്കളായി അഭിനയിക്കുന്നു.

ചിത്രത്തില്‍ കേശുവിന്റെ സഹോദരിയുടെ വേഷം ചെയ്യുന്നത് പൊന്നമ്മ ബാബുവാണ്. അനുശ്രീയാണ് നായിക. കലാഭവൻ ഷാജോൺ, സലിം കുമാർ, സ്വാസിക, ഹരീഷ് കണാരൻ, അബു സലിം, ഹരിശ്രീ അശോകൻ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.

ഷെയ്ന്‍ നിഗം വിവാദത്തില്‍ അനുനയ ശ്രമങ്ങള്‍ വൈകുകയായണ്. ചര്‍ച്ചകള്‍ക്കായി ബുധനാഴ്ചയോ വ്യാഴാഴ്ചയോ കൊച്ചിയില്‍ എത്തണമെന്നാണ് ഷെയിനിനോട് താരസംഘടനയായ എഎംഎംഎ ആവശ്യപ്പെട്ടത്. എന്നാല്‍ ഇതുവരെ താരം നാട്ടില്‍ മടങ്ങിയെത്തിയിട്ടില്ല. അതിനിടെ താരസംഘടനയിലും ഷെയ്നനിനെതിരെ താരങ്ങള്‍ രംഗത്തെത്തി തുടങ്ങി.

അമ്മ ജനറല്‍ സെക്രട്ടറി ഇളവേള ബാബു ഉള്‍പ്പെടെയുള്ളവര്‍ ഷെയ്നിനിനെ പിന്തുണച്ചിരുന്നെങ്കിലും ചില മുതിര്‍ന്ന താരങ്ങള്‍ നടനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഷെയിനിന്‍റെ സംസാര രീതി ശരിയല്ലെന്നാണ് നടന്‍ ദേവന്‍ പ്രതികരിച്ചത്. സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ചും നടന്‍ ദേവന്‍ തുറന്നടിച്ചു.

ഷെയ്ന്‍ നിഗം വിഷയത്തില്‍ തുടക്കം മുതല്‍ തന്നെ താരസംഘടന രണ്ട് തട്ടിലായിരുന്നു. അച്ചടക്കലംഘനം ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടായിരുന്നു ചില നടന്‍മാര്‍ സ്വീകരിച്ചത്. സമാന പ്രതികരണമാണ് നടന്‍ ദേവനും ഷെയിനിനെതിരെ നടത്തിയത്.

ഷെയിന് വിജയം കൈകാര്യം ചെയ്യാനുള്ള പക്വത കൈവന്നിട്ടില്ലെന്ന് ദേവന്‍ പറഞ്ഞു. പരാജയത്തെ കൈകാര്യം ചെയ്യാന്‍ നമ്മുക്ക് എളുപ്പത്തില്‍ സാധിക്കും. എന്നാല്‍ വിജയത്തെ കൈകാര്യം ചെയ്യുന്നതാണ് ശ്രദ്ധിക്കേണ്ടത്. വിജയത്തെ കൈകാര്യം ചെയ്യുന്നതില്‍ ഷെയിന്‍ പരാജയപ്പെട്ടു. അതിനുള്ള പക്വത ഷെയിനിന് ഇല്ല, ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു.

ഏറെ കഷ്ടപ്പാടുകള്‍ സഹിച്ച് കൊണ്ടാണ് മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെ ഈ നിലയില്‍ എത്തിയത്. ഒരുപാട് വിട്ട് വീഴ്ചകള്‍ ചെയ്യാന്‍ നടന്‍മാര്‍ തയ്യാറാകണം. മുതിര്‍ന്ന നടന്‍മാര്‍ എല്ലാം അത്തരത്തില്‍ വളര്‍ന്ന് വന്നതാണ്.എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ പക്വത ഇല്ലാതെ പ്രതികരിക്കാന്‍ പോകരുത്.

തന്‍റെ സമകാലീനാണ് ലാലും മമ്മൂട്ടിയും. അവര്‍ എന്തൊക്കെ സഹിച്ചുവെന്നത് എനിക്ക് അറിയാം. അവര്‍ അനാവശ്യ കാര്യങ്ങളില്‍ പ്രതികരിക്കാന്‍ പോയിട്ടില്ല. ചെറിയ കാര്യങ്ങളില്‍ പിടിവാശി കാണിക്കുന്നത് നല്ല കാര്യമായിട്ട് തോന്നുന്നില്ലെന്നും ദേവന്‍ പറഞ്ഞു.

അബിയുടെ മകനാണ്. അബിക്ക് എത്തിപ്പെടാന്‍ കഴിയാത്ത ഇടത്താണ് ഈ ചെറിയ പ്രായത്തില്‍ ഷെയിന്‍ എത്തിയിരിക്കുന്നത്. ഷെയിനിന്‍റെ കഴിവ് കൊണ്ട് തന്നെയാണ് അയാള്‍ ഇത് നേടിയത്. സാമാര്‍ത്ഥ്യം കൊണ്ടാണെന്ന് വിചാരിക്കരുത്.

നല്ല ഭാവിയുള്ള നടനാണ് ഷെയിന്‍. എന്നാല്‍ അവന് അച്ചടക്കമല്ല, സംസാരിക്കുന്ന രീതി ശരിയല്ല. അവന്‍ എന്തൊക്കെ പറഞ്ഞാലും ഫേസ്ബുക്കില്‍ പ്രതികരിക്കുന്ന രീതിയെല്ലാം വേദദനിപ്പിക്കുന്നത്. ഒന്നോ രണ്ടോ ആളുകള്‍ ചെയ്യുന്ന കാര്യങ്ങള്‍ കൊണ്ട് സിനിമയെ മാറ്റാന്‍ സാധിക്കില്ല.

സിനിമാ മേഖലയില്‍ ലഹരിയുടെ ഉപയോഗം കൂടി വരുന്നുണ്ടെന്നും ദേവന്‍ പറഞ്ഞു.ലഹരിയുടെ ഉപയോഗം കൂടി വരുന്നുണ്ടുവെന്നത് വിഷമിപ്പിക്കുന്നതാണെന്നും ദേവന്‍ പറഞ്ഞു. ഷെയ്ന്‍ തല മൊട്ടയടിച്ചത് തോന്നിയവാസം ആണെന്നായിരുന്നു നേരത്തേ നടന്‍ ഗണേഷ് കുമാര്‍ പ്രതികരിച്ചത്. അഹങ്കരിച്ചാല്‍ മലയാള സിനിമയില്‍ നിന്ന് പുറത്ത് പോകുമെന്നും ഗണേഷ് പറഞ്ഞിരുന്നു.

കാശ് എണ്ണി വാങ്ങിയതിന് ശേഷം അഭിനയിക്കാൻ പ്രകൃതി അനുവദിക്കുന്നില്ല, മൂഡ് അനുവദിക്കുന്നില്ല എന്നൊക്കെ പറയുന്നത് ശരിയല്ലെന്നായിരു്നനു നടന്‍ മഹേഷ് തുറന്നടിച്ചത്. ചില നടന്മാരുടെ കാരവനിൽ കയറിയാൽ ലഹരി വസ്തുക്കളുടെ മണമാണെന്നും മഹേഷ് പറഞ്ഞിരുന്നു.

അതേസമയം ഷെയിനിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് സംവിധായകന്‍ ആഷിഖ് അബു രംഗത്തെത്തി. ഒരു നിര്‍മ്മാതാവ് നടനെ വണ്ടി ഇടിച്ച് കൊലപ്പെടുത്തും എന്ന് ഭീഷണി മുഴക്കിയെങ്കില്‍ അത് ഗൗരവത്തോടെ കാണേണ്ട വിഷയമാണ്. എന്നാല്‍ വളരെ ലാഘവത്തോടെയാണ് ഈ വിഷയം കൈകാര്യം ചെയ്തതെന്നും ആഷിഖ് പറഞ്ഞു.

വധഭീഷണി ഉണ്ടെന്ന ഷെയിന്‍ നിഗത്തിന്‍റെ ആരോപണം ഗൗരവുള്ളതാണെന്നും ആഷിഖ് അബു വ്യക്തമാക്കി. സിനിമാ മേഖലയിലെ എല്ലാ സംഘടനകളും ഒരു പോലെ ഇടപെട്ട് ഇപ്പോഴുള്ള പ്രശ്നങ്ങള്‍ തീര്‍ക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും ആഷിഖ് പറഞ്ഞു.

അതേസമയം വിവാദം സങ്കീര്‍ണമായതോടെ ദില്ലിയിലേക്ക് തിരിച്ച ഷെയ്ന്‍ ഇതുവരെ നാട്ടിലെത്തിയിട്ടില്ല. ദില്ലിയിലെ ചില തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തി മടങ്ങുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. കഴിഞ്ഞ ദിവസം അദ്ദേഹം അജ്മീറിലാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ബുധനാഴ്ചയോ വ്യാഴാഴ്ചയോ മടങ്ങിയെത്തണമെന്നായിരുന്നു ഷെയിനിനോട് താരസംഘടന ഷെയിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഇനിയും ഹിമാചല്‍ പോലുള്ള സ്ഥലങ്ങളില്‍ കൂടി ഷെയ്ന്‍ സന്ദര്‍ശനം നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ബിഗ് ബോസ് ആദ്യ സീസണിലെ ശക്തയായ മത്സരാര്‍ത്ഥി രഞ്ജിനി ഹരിദാസ്. ബിഗ് ബോസ് സീസണ്‍ രണ്ടിലേക്ക് പല പേരുകളും ഇതുവരെ ഉയര്‍ന്നുവന്നെങ്കിലും സരിത എസ്. നായരുടെ പേര് നിര്‍ദേശിച്ചിരിക്കുകയാണ് രഞ്ജിനി. ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കവെയായിരുന്നു രഞ്ജിനിയുടെ തുറന്നുപറച്ചില്‍.

രാഷ്ട്രീയ കേരളത്തെ ഇളക്കിമറിച്ച സരിതയെ ബിഗ് ബോസിന്‍റെ സീസണ്‍ രണ്ടിലേക്ക് നിര്‍ദേശിക്കാന്‍ രഞ്ജിനിക്ക് കാരണങ്ങളുണ്ട്. യാതാർത്ഥ ജീവിതത്തിൽ സരിത എങ്ങനെയുള്ള ആളാണെന്ന് അറിയാന്‍ താല്‍പര്യമുണ്ട്.

മാധ്യമ വാര്‍ത്തകളും പലരും പറഞ്ഞുള്ള അറിവും ആരോപണങ്ങളും മാത്രമല്ല. ശരിക്കുള്ള അവര്‍ ആരാണെന്നാണ് അറിയേണ്ടത്. പലപ്പോഴായി സോഷ്യല്‍ മീഡിയയിലും മറ്റുമായി അവരെ എഴുതിക്കണ്ടതും അവരുടെ അഭിമുഖങ്ങളിലെ സംസാരവും തികച്ചും വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ ബിഗ് ബോസിലേക്ക് അവർ എത്തിയാൽ അവരെ കുറിച്ച് കൂടുതൽ മനസിലാക്കാൻ നമുക്ക് സാധിക്കും.

ബിഗ് ബോസാണ് തന്‍റെ ജീവിതത്തിലെ പല പുതിയ കാര്യങ്ങളും പഠിക്കാന്‍ സഹായകമായത്. ബിഗ് ബോസ് എന്ന് പറയുന്നത് ഒരിക്കലും ഒരു റിയാലിറ്റി ഷോയല്ല. മറിച്ച് അത് ഒരു കൂട്ടം അപരിചിതും സുപരിചിതരായ അപരിചിതരും ഒത്തുള്ള ജീവിതമാണ്. അത് ജീവിതത്തില്‍ പല കാര്യങ്ങളും മനസിലാക്കാന്‍ നമ്മളെ സഹായിക്കുമെന്നും നമ്മളെ തിരിച്ചറിയാന്‍ സഹായിക്കുമെന്നും രഞ്ജിനി പറഞ്ഞു.

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

തിരുവനന്തപുരം : ഇനിയുള്ള എട്ട് ദിനങ്ങൾ പത്മനാഭന്റെ മണ്ണ് ഒരു ലോകമായി പരിണമിക്കും. കേരളത്തിന് ലോകസിനിമയുടെ വാതിൽ തുറക്കുന്ന രാജ്യാന്തര ചലച്ചിത്രമേള ഇന്ന് മുതൽ. ഡിസംബർ ആറുമുതൽ പതിമൂന്നു വരെ തിരുവനന്തപുരത്തെ പത്തോളം വേദികളിൽ വച്ച് നടക്കുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ സിനിമാമേള കേരള ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിലാണ് നടക്കുന്നത്. 24മത് ചലച്ചിത്ര മേളയാണ് ഇക്കുറി തിരുവനന്തപുരത്ത് അരങ്ങേറുന്നത്.

 

മേളയുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സാംസ്കാരിക മന്ത്രി എ കെ ബാലൻ ചടങ്ങിൽ അധ്യക്ഷനാകും. സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ-സാംസ്കാരിക നേതാക്കൾ പങ്കെടുക്കുന്ന ചടങ്ങിൽ പഴയകാലനടി ശാരദയെയും ആദരിക്കും. തുടർന്ന് നിശാഗന്ധിയിൽ ടർക്കിഷ്, ജർമൻ, ഫ്രഞ്ച് എന്നീ ഭാഷകളിലായി സെർഹത് കരാസ്ലാൻ സംവിധാനം ചെയ്ത ‘പാസ്ഡ് ബൈ സെൻസർ’ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിക്കും. ചലച്ചിത്രമേളയുടെ ഫെസ്റ്റിവൽ ഓഫീസും ഡെലിഗേറ്റ് സെല്ലും ടാഗോർ തിയേറ്ററിലാണ് പ്രവർത്തിക്കുന്നത്. ഭിന്നശേഷിക്കാർക്കും സ്ത്രീകൾക്കും മുതിർന്നവർക്കും പ്രത്യേക സുരക്ഷാസൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

53 ചിത്രങ്ങളുടെ ആദ്യപ്രദര്‍ശനം ഇത്തവണത്തെ മേളയുടെ ഏറ്റവും പ്രധാന സവിശേഷതയാണ്.
14 വേദികളിലായി 73 രാജ്യങ്ങളിൽ നിന്നുള്ള 186 ചിത്രങ്ങളാണ് ഇക്കുറി മേളയിൽ പ്രദർശിപ്പിക്കുന്നത്. മലയാള സിനിമ ഇന്ന്, ഇന്ത്യൻ സിനിമ ഇന്ന്, ലോക സിനിമ, ഹോമേജ് തുടങ്ങി 15 വിഭാഗങ്ങളിലായാണ് ചിത്രങ്ങൾ പ്രദർശിപ്പിക്കുക. മത്സരവിഭാഗത്തിൽ മലയാളത്തിൽ നിന്ന് ലിജോ ജോസ് പെല്ലിശേരിയുടെ ‘ജല്ലികെട്ടും’ കൃഷൻന്ദ് ആർ കെയുടെ ‘വൃത്താകൃതിയിലുള്ള ചതുരവും’ ആണുള്ളത്. കാൽനൂറ്റാണ്ടായി മലയാളിയുടെ ചലച്ചിത്രാസ്വാദനശീലങ്ങൾക്ക് വ്യാകരണം ചമയ്ക്കുന്ന ഈ മേളയിലെ വിശേഷങ്ങൾ നിങ്ങളിലെത്തിക്കാൻ മലയാളം യുകെയും തയ്യാറായിക്കഴിഞ്ഞു. ഇനി ചലച്ചിത്രോത്സവത്തിലേക്ക്…

ഭാവനയ്ക്ക് അജ്ഞാതന്റെ വധഭീഷണി. കഴിഞ്ഞ ജൂലൈയിലാണ് സംഭവം. ഇത് സംബന്ധിച്ച് നല്‍കിയ പരാതിയില്‍ ജൂലൈ ഒന്നിനാണ് തൃശൂര്‍ ഈസ്റ്റ് പൊലീസ് കേസെടുത്തത്. ഭാവനയുടെ ഇന്‍സ്റ്റഗ്രാം പേജിലായിരുന്നു വ്യാജ പ്രൊഫൈലിലൂടെ അശ്ലീല കമന്റുകളും വധഭീഷണിയും എത്തിയത്.

പരാതിയെ തുടര്‍ന്ന് തൃശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ നിര്‍ദേശപ്രകാരമാണ് ഭാവന രഹസ്യമൊഴി നല്‍കിയത്. ചാവക്കാട് കോടതിയിലാണ് ഭാവന രഹസ്യ മൊഴി നല്‍കിയത്. ചൊവ്വാഴ്ച വൈകിട്ട് നാലിന് കോടതിയിലെത്തിയ താരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കെ.ബി വീണയ്ക്ക് മുമ്പാകെയാണ് രഹസ്യമൊഴി നല്‍കിയത്.മലയാള ചലച്ചിത്രത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന ഭാവന അവസാനമായി അഭിനയിച്ചത് കന്നഡ ചിത്രം 99 ലാണ്. തമിഴിലെ 96 ന്റെ റീമെയ്ക്കാണ് 99.

RECENT POSTS
Copyright © . All rights reserved