സിനിമാ മേഖലയിലെ ലഹരിമരുന്നുപയോഗത്തെക്കുറിച്ചുള്ള നിർമ്മാതാക്കളുടെ ആരോപണത്തിന് പിന്നാലെ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. മുൻപും സിനിമാ മേഖലയിൽ നിന്ന് ലഹരിമരുന്നുപയോഗവുമായി ബന്ധപ്പെട്ട് ചിലരെ അറസ്റ്റുചെയ്തിരുന്നു.. നടനും നടിയും തിരക്കഥാകൃത്തും സാങ്കേതിക പ്രവർത്തകരും ഇതിൽ ഉൾപ്പെടും. സിനിമാ മേഖലയിലെ ലഹരിയൊഴുക്കിനെക്കുറിച്ച് അന്വേഷിച്ച പൊലീസിന് പലപ്പോഴായി ലഭിച്ചത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. എന്നാൽ പല കേസുകളിലും അന്വേഷണം മുന്നോട്ടുപോകാതെ വഴിമുട്ടുകയോ ഒതുക്കി തീർക്കുകയോ ചെയ്തു.
ഇപ്പോൾ തിയേറ്ററുകളിൽ പ്രദർശിപ്പിച്ചുവരുന്ന ഒരു സിനിമയിലെ യുവനടിയെ ബ്രഹ്മപുരത്തിനടുത്തുള്ള ഫ്ലാറ്റിൽ ലഹരിമരുന്ന് ഉപയോഗിച്ച് ഉൻമാദാവസ്ഥയിൽ പൊലീസ് കണ്ടെത്തിയിരുന്നു. പൊലീസ് എത്തുമ്പോൾ ലഹരിയുടെ ഉൻമാദത്തിൽ നഗ്നയായ നിലയിലായിരുന്നു നടി. എക്സ്റ്റസി ഗുളികകൾ നടിക്ക് എത്തിച്ചുകൊടുത്തിരുന്നത് കോഴിക്കോട് സ്വദേശിയാണെന്നു പിന്നീട് പൊലീസ് കണ്ടെത്തി.
എറണാകുളം സ്വദേശികളായ മൂന്നുപേരെ കഴിഞ്ഞ മേയിൽ 11.5 കോടിയുടെ ഹാഷിഷ് ഓയിലുമായി തിരുവനന്തപുരത്ത് എക്‌സൈസ് ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. മലയാള സിനിമയിലെ ചില നടന്മാർക്ക് ഹാഷിഷ് ഓയിൽ എത്തിച്ച് നൽകാറുണ്ടെന്നാണ് അവർ നൽകിയ വിവരം. ദിവസവും ഹാഷിഷ് ആവശ്യമുള്ളതിനാൽ വിമാനത്തിലാണ് ആന്ധ്രയിൽ നിന്ന് കൊണ്ടുവരാറുള്ളതെന്നും മൊഴിയുണ്ട്. ഒരു മുൻനിര നടൻ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ലഹരിവിമുക്ത സെന്ററിൽ ചികിത്സ തേടിയതായും വിവരമുണ്ട്.
ലഹരിമരുന്നുമായി ബന്ധപ്പെട്ട് കൊച്ചി സിറ്റി ഷാഡോ പോലീസിന്റെ അന്വേഷണം ഒരിക്കൽ എറണാകുളത്തെ പ്രശസ്ത റെസ്‌റ്റോറന്റിലാണ് ചെന്നുനിന്നത്.. ബ്രൗൺ ഷുഗർ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ സിനിമാ ലൊക്കേഷനുകളിലേക്ക് കൈമാറിയിരുന്നത് ഇവിടെനിന്നാണെന്നു കണ്ടെത്തി.കഴിഞ്ഞ ഡിസംബറിൽ നടി അശ്വതി ബാബുവിനെ ലഹരിവസ്തുവായ എം.ഡി.എം.എ.യുമായി കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് അറസ്റ്റുചെയ്തിരുന്നു. വീട്ടിൽ ലഹരിപ്പാർട്ടികള്‍ ഒരുക്കിയിരുന്നെന്ന് അവർ സമ്മതിച്ചു. സിനിമസീരിയൽ രംഗത്തെ പ്രമുഖരുടെ നമ്പരുകൾ ഫോണിൽനിന്ന് കണ്ടെത്തിയെങ്കിലും കേസിന്റെ അന്വേഷണം എവിടെയുമെത്തിയിട്ടില്ല.
വിവാദങ്ങളിലൂടെ ഷെയ്ന്‍ നിഗം വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. വെയില്‍, ഖുര്‍ബാനി സിനിമാ ചിത്രീകരണത്തിനിടയില്‍ അരങ്ങേറിയ സംഭവങ്ങളും അതേത്തുടര്‍ന്നുള്ള ആരോപണങ്ങളുമൊക്കെയാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്നത്. അതേസമയം ഷെയ്ൻ നിഗം എന്ന നടനെ വിലക്കിയതല്ല ഒതുക്കിയതാണെന്ന് താരത്തെ പിന്തുണച്ച് രംഗത്തെത്തിയവർ എല്ലാവരും ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് താരത്തെ പിന്തുണച്ച് സിനിമ താരങ്ങളും സംഘടനകളും രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിൽ ഷെയിന്‍ നിഗത്തെ ഒതുക്കാൻ ശ്രമം നടക്കുന്നുവെന്ന വെളിപ്പെടുത്തലുമായി സംവിധായകനും സിനിമാ പ്രാന്തൻ ഓൺലൈൻ പോര്‍ട്ടലിന്റെ ഉടമയുമായ സാജിദ് യാഹിയ രംഗത്തെത്തിയിരിക്കുകയാണ്. ഷെയിനിന് എതിരെ പെയ്ഡ് ന്യൂസ് കൊടുക്കാന്‍ തന്നോട് ആവശ്യപ്പെട്ടെന്ന് വെളിപ്പെടുത്തിയ സംവിധായകന്‍ വാട്ട്സ്‌ആപ്പില്‍ തന്നോട് ഇതുമായി സംസാരിച്ച വ്യക്തിയുടെ ചാറ്റിന്റെ സ്ക്രീന്‍ ഷോട്ടും പങ്കുവച്ചിട്ടുണ്ട്.
സാജിദ് യാഹിയ പറയുന്നതിങ്ങനെയാണ്… എന്റെ ഒരു പ്രിയ സുഹൃത്തിനുവന്ന മെസേജ് ആണിത്. ഇത് കണ്ടതിനു ശേഷം ഇത് ഇവിടെ പോസ്റ്റ് ചെയ്യാതിരിക്കാൻ എനിക്ക് തോന്നിയില്ല. കാരണം ഷെയിൻ നിഗം വളർന്നു വരുന്ന ഒരു കലാകാരൻ ആണ്. ഇത് വായിച്ചതിൽ പിന്നെ ഒരു കാര്യം ഉറപ്പിച്ചു. ഇനിയങ്ങോട്ട് എന്നാൽ കഴിയുന്ന എല്ലാ ഓൺലൈൻ സപ്പോർട്ടും ഷെയിന്റെ കൂടെ ആയിരിക്കും.
എന്ന എന്റെ പ്രിയ സുഹൃത്ത് എനിക്കയച്ച മെസേജ് ആണിത്.
കഴിഞ്ഞ പാർലിമെന്റ് തിരഞ്ഞെടുപ്പിൽ നാലഞ്ചു സ്ഥാനാർത്ഥികൾക്ക് വേണ്ടി ഡിജിറ്റൽ മീഡിയ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനും നേതൃത്വം നൽകുന്നതിനും അവസരം ലഭിച്ചിരുന്നു. അന്നത്തെ ബന്ധത്തിൽ നിന്നും രണ്ടു ദിവസം മുന്നേ ഒരു മെസേജ് വരികയുണ്ടായി. ഷെയിൻ നിഗം ആണ് വിഷയം. ന്യൂസ് പോർട്ടൽസ്, യൂട്യൂബ് ചാനൽ എന്നിവ ഉണ്ടോ? ഹിറ്റിന് അനുസരിച്ചു പേയ്‌മെന്റ് കിട്ടും, ഷെയിൻ നിഗത്തിനു എതിരെ പോസ്റ്റുകൾ, സ്റ്റോറീസ് വരണം. അതായത് ‘പെയ്ഡ് ന്യൂസ്’.
വാർത്തകളിൽ നിന്ന് അറിഞ്ഞ ഷെയിൻ നിഗം വില്ലൻ ആയിരുന്നു.. പക്ഷെ പിന്നാമ്പുറങ്ങൾ അറിയാത്തത് കൊണ്ട് ഒരുതരത്തിലും പ്രതികരിക്കാൻ തോന്നിയിരുന്നില്ല. ഒരു കാര്യം ഉറപ്പാണ്. ഷെയിൻ മാത്രമല്ല വില്ലൻ. ഒതുക്കാൻ നല്ല ഗെയിം പ്ലാൻ നടക്കുന്നുണ്ട്.#തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടട്ടെ.വിലക്കിനോട് യോജിപ്പില്ല.. ഒതുക്കലിനോടും..
അതേസമയം ഷെയ്ന്‍ മുടി വെട്ടിയതും തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളെക്കുറിച്ചുമൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. താരത്തിനെ സിനിമയില്‍ നിന്നും പുറത്താക്കാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നതെന്നും ഇത്തരത്തിലൊരു കാര്യത്തെ പിന്തുണയ്ക്കില്ലെന്നും, പ്രേക്ഷകര്‍ ഒപ്പമുണ്ടാവുമെന്നുമാണ് കരുതുന്നതെന്നുമായിരുന്നു സിനിമാലോകത്തെ ഒരുവിഭാഗം പ്രതികരിക്കുന്നത്. എന്നാൽ തന്റെ ഭാഗം കേള്‍ക്കാനോ എന്താണ് സംഭവിച്ചതെന്നറിയാനോ ആരുമുണ്ടായിരുന്നില്ലെന്ന് ഷെയ്ന്‍ നിഗം പറഞ്ഞിരുന്നു. പ്രതികരിച്ച് കഴിഞ്ഞാല്‍ കഞ്ചാവായാണ് വിശേഷണം. ട്രോളുകളും കുറവല്ല. തനിക്ക് അഭിനയം മാത്രമേ അറിയൂ. സിനിമയില്‍ത്തന്നെ തുടരും. ഈ രണ്ട് സിനിമകളുമായി സഹകരിക്കില്ലെന്ന് താന്‍ ഒരിക്കല്‍പ്പോലും പറഞ്ഞിട്ടില്ലെന്നും ഷെയ്ന്‍ നിഗം വ്യക്തമാക്കിയിരുന്നു.
താരത്തിനെ സിനിമയില്‍ നിന്നും ഒഴിവാക്കുന്നതിന് പിന്നിലുള്ള ശ്രമങ്ങളെക്കുറിച്ച് പലരും സംശയം ഉന്നയിച്ചിരുന്നു. ഷെയ്ന്‍ അച്ചടക്കലംഘനം നടത്തിയിട്ടുണ്ടെങ്കില്‍ അതിനോട് യോജിക്കുന്നില്ല എന്നാല്‍ ഈ പ്രശ്‌നത്തെ ഇങ്ങനെയായിരുന്നില്ല കൈകാര്യം ചെയ്യേണ്ടിയിരുന്നത്. പക്വതയില്ലാത്ത പെരുമാറ്റമാണ്, അത് തിരുത്തി മുന്നോട്ട് പോവുകയാണ് വേണ്ടത്. താരത്തെ വിമര്‍ശിക്കുന്നവരുടെ പ്രായത്തെക്കുറിച്ചുമൊക്കെയുള്ള വിമര്‍ശനങ്ങളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിരുന്നു. മോഹന്‍ലാലിനേയും മമ്മൂട്ടിയേയും വെച്ച് താരതമ്യം ചെയ്യുന്നതിന് പകരം പക്വതയോടെ വിഷയത്തെ സമീപിക്കാമെന്നായിരുന്നു കൂടുതല്‍ പേരും പറഞ്ഞത്.
യുവനടൻ ഷെയ്ൻ നിഗത്തിനു വിലക്കേർപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ പേരുടെ പ്രതികരണങ്ങൾ വരികയാണ്.അതേസമയം വിഷയത്തിൽ പ്രതികരണവുമായി നടൻ ഷെയ്ൻ തന്നെ രംഗത്തെത്തിയിരുന്നു.’അമ്മ സംഘടനയിൽ പ്രതീക്ഷയുണ്ടെന്നും കൂടെ ഉണ്ടാവുമെന്നുമുള്ള നിലപാടാണ് ഷെയ്ൻ സ്വീകരിച്ചത്.ഇപ്പോഴിതാ ‘അമ്മ പ്രസിഡന്റ് മോഹൻലാലിൻറെ പ്രതികരണം എത്തുകയാണ്.സിദ്ദീഖ് ചിത്രം ബിഗ് ബ്രദറിന്റെ ചിത്രീകരണവുമായി പൊള്ളാച്ചിയിലാണ് ഇപ്പോള്‍ മോഹന്‍ലാല്‍ ഉള്ളത്. ഷെയിന്‍ നിഗത്തിന്റെ ഉമ്മ സുനിലാ ഹബീബ് മോഹന്‍ലാലിനോട് കാര്യങ്ങള്‍ വിശദമായി പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
ലാലേട്ടന്‍ ഈ വിഷയത്തില്‍ തങ്ങളുടെ കൂടെ ഉണ്ട് എന്നതാണ് ആശ്വാസവും സന്തോഷവും നല്‍കുന്നതെന്ന് ഷെയിന്‍ നിഗത്തിന്റെ ഉമ്മ പറയുന്നു. ഷെയിന്‍ നിഗമിനെ വിലക്കിയതിനെതിരെയും, രണ്ട് സിനിമകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ എടുത്തു പറഞ്ഞും ഷെയിന്‍ നിഗമിന്റെ ഉമ്മ സുനില അമ്മക്ക് കത്ത് നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ അടിയന്തരമായി പ്രശ്‌നം പരിഹരിക്കാനുള്ള തയ്യാറെടുപ്പിലാണ് താര സംഘടന. മോഹന്‍ലാല്‍ ഇടപെട്ട് പ്രശ്‌നം പൂര്‍ണമായും അവസാനിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് മലയാള സിനിമാ ലോകം.
ഷെയ്‌നെ വിലക്കിയ നിര്‍മ്മാതാക്കളുടെ നിലപാടില്‍ മോഹന്‍ലാല്‍ വിയോജിപ്പ് പ്രകടിച്ചുവെന്ന് അമ്മ എക്‌സിക്യൂട്ടീവ് അംഗമായ ബാബുരാജ് പറഞ്ഞിരുന്നു. നിലവിലെ പ്രശ്‌നങ്ങളുടെ പരിഹാരത്തിന് ഇടപെടാന്‍ കൂടി തീരുമാനിച്ചിരിക്കുകയാണ് അമ്മ പ്രസിഡന്റ് കൂടിയായ മോഹന്‍ലാല്‍. ചര്‍ച്ചയിലൂടെ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് പകരം അമ്മയിലെ അംഗമായ ഒരു നടനെ വിലക്കിയ നടപടി അംഗീകരിക്കാനാകില്ലെന്നാണ് താരസംഘടനയുടെ നിലപാട്. ഇക്കാര്യം എക്‌സിക്യൂട്ടീവ് അംഗമായ ബാബുരാജ്, സെക്രെട്ടറി ഇടവേള ബാബു എന്നിവര്‍ വ്യക്തമാക്കുകയായിരുന്നു. മോഹന്‍ലാലിനും ഇതേ നിലപാട് തന്നെയാണെന്ന് അവര്‍ പറയുന്നു.
നിർമ്മാതാക്കളുടെ സംഘടനയുടെ പ്രവൃത്തിയിൽ മുന്നറിയിപ്പ് നൽകി നടൻ സലിം കുമാർ രംഗത്തെത്തിയിരുന്നു.
സംഘടനാ നേതാക്കള്‍ ഒരിക്കലും വിധികര്‍ത്താക്കളാവരുത് എന്നും ഷെയിന്‍ നിഗം വക്കീലിനെ കണ്ട് ഒരു കടലാസ്സ് കോടതിയില്‍ കൊടുത്താല്‍ വാദി പ്രതിയാകുമെന്നോര്‍ക്കണ മെന്നും സലിംകുമാർ മുന്നറിയിപ്പ് നൽകുന്നു.
സിനിമാക്കാരുടെ ഒട്ടുമിക്ക സംഘടനകളും ജുഡീഷ്യൽ ബോർഡ് പോലെയാണ് പ്രവർത്തിക്കുന്നത്. കുറ്റം ചെയ്താൽ ശിക്ഷിക്കാം, തുറങ്കിലടക്കാം, അതിനിവിടെ നിയമമുണ്ട്. അവരത് വേണ്ട വിധത്തിൽ ചെയ്യുന്നുണ്ട്. സംഘടനകൾ ദയവുചെയ്ത് അത് ഏറ്റെടുക്കരുത്. കാരണം നമ്മളെ പോലെ തന്നെ ജീവിക്കാനും പണിയെടുക്കാനുമുള്ള അവകാശം ഷെയിൻ നിഗത്തിനുമുണ്ട്. അയാൾക്ക് കൂടി ശ്വസിക്കാനുള്ള വായുവാണ് ഇവിടെ ഉള്ളതെന്ന് ഓർക്കണം, സലിംകുമാർ ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം
നമസ്കാരം.
ഇതൊരു വിവാദത്തിന് വേണ്ടി എഴുതുന്ന കുറിപ്പല്ല.
ഞാനും നിർമ്മാതാക്കളുടെ സംഘടനയിലൊരംഗമാണ്.
സംഘടനാ നേതാക്കൾ ഒരിക്കലും വിധികർത്താക്കളാവരുത്. പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ വേണ്ടിയാണ് സംഘടനകൾ. പക്ഷേ സിനിമാക്കാരുടെ ഒട്ടുമിക്ക സംഘടനകളും ജുഡീഷ്യൽ ബോർഡ് പോലെയാണ് പ്രവർത്തിക്കുന്നത്.കുറ്റം ചെയ്താൽ ശിക്ഷിക്കാം, തുറങ്കിലടക്കാം, അതിനിവിടെ നിയമമുണ്ട്. അവരത് വേണ്ട വിധത്തിൽ ചെയ്യുന്നുണ്ട്.
സംഘടനകൾ ദയവുചെയ്ത് അത് ഏറ്റെടുക്കരുത്. കാരണം നമ്മളെ പോലെ തന്നെ ജീവിക്കാനും പണിയെടുക്കാനുമുള്ള അവകാശം ഷെയിൻ നിഗത്തിനുമുണ്ട്. അയാൾക്ക് കൂടി ശ്വസിക്കാനുള്ള വായുവാണ് ഇവിടെ ഉള്ളതെന്ന് ഓർക്കണം.
ഇത് മനുഷ്യാവകാശ ലംഘനമാണ്. ഷെയിൻ നിഗം ഒരു വക്കീലിനെ കണ്ട് ഒരു കടലാസ്സ് കോടതിയിൽ കൊടുത്താൽ വാദി പ്രതിയാകുമെന്നോർക്കുക.
പ്രൊഡ്യൂസേർസ് അസോസിയേഷൻ ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ട് ; അതൊന്നും മറച്ചുവെക്കുന്നില്ല. സിനിമയിൽ ഒരുപാട് സംഘടനകൾ അതിലെ അംഗങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നുണ്ട്. പക്ഷേ എന്നും യുദ്ധങ്ങളുണ്ടായിട്ടുള്ളത് സിനിമയും സിനിമയും തമ്മിലാണ്. അഥവാ സിനിമയ്ക്കുള്ളിൽ തന്നെയാണ്.
ആർക്കുമൊരു കേടുപാടുമില്ലാതെ പ്രശ്നങ്ങൾ പരിഹരിക്കുക, അതിനെയാണ് നമ്മൾ സംഘടനാമികവ് എന്ന് പറയുന്നത്.
ഷെയിൻ നിഗം എന്തെങ്കിലും തെറ്റുകൾ ചെയ്തിട്ടുണ്ടെങ്കിൽ അതിനെ വെള്ളപൂശാനല്ല ഞാൻ ഇപ്പോൾ സംസാരിക്കുന്നത്. തെറ്റ് തിരുത്താൻ അയാൾക്കും ഒരവസരം കൊടുക്കുക. ലൊക്കേഷനിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട്, അത് പോലീസിൽ വിളിച്ചു അറിയിക്കും, അവരെക്കൊണ്ടു നടപടിയെടുക്കും എന്നെല്ലാം പറയുന്നത് കേട്ടു. ഇത് മലയാള സിനിമയിലെ മുഴുവൻ കലാകാരന്മാരെയും ആക്ഷേപിക്കുന്നതിന് തുല്യമല്ലേ. വിരലിലെണ്ണാവുന്നവർ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെങ്കിൽ അവരെ തങ്ങളുടെ പടത്തിൽ സഹകരിപ്പിക്കാതിരിക്കാനുള്ള അവകാശം ഒരു നിർമ്മാതാവിന് ഇല്ലേ.
നിങ്ങളിപ്പോൾ മയക്കുമരുന്ന് ഉപയോഗിക്കുന്നു എന്ന് പറഞ്ഞ കലാകാരന്മാരുടെ മുഖം പോസ്റ്ററിൽ അടിച്ചിട്ടാണ് തീയറ്ററിൽ ആളെക്കൂട്ടുന്നത്.
നാളെ ജനം തീരുമാനിക്കുകയാണ്, ഈ മയക്കുമരുന്ന് ടീമിന്റെ പടം ഞങ്ങൾ കാണുന്നില്ല എന്ന്, അങ്ങനെ തീരുമാനിച്ചാൽ, അതോടെ നമ്മളുടെ കത്തിക്കൽ തീരും എന്നുകൂടി അറിയുക. ജനവുമൊരു കോടതിയാണ്. ജനകീയ കോടതി.
ദയവുചെയ്ത് കാടടച്ച് വെടിവെക്കരുത്. ഈ കാട്ടിൽ ക്ഷുദ്രജീവികൾ കുറവാണ്.ഇന്നുവരെ നമ്മളുടെ വെടികൊണ്ടിട്ടുള്ളത് നിരുപദ്രവകാരികളായ ജീവികൾക്കാണെന്നും ഓർക്കുമല്ലോ.
സിനിമയിലധികമാരും പ്രതികരിച്ചു കണ്ടില്ല. അതിന്റെ പേരിൽ എഴുതിപ്പോയ കുറിപ്പാണിത്. സംഘടനകൊണ്ട് ശക്തരാവുക എന്നാണ് ആചാര്യന്മാർ പറഞ്ഞിരിക്കുന്നത്. ഷെയിൻ നിഗത്തിനിവിടെ ജീവിക്കണം. ഒപ്പം നമുക്കും.
എന്ന്,
സലിംകുമാർ.
നടിയെ ആക്രമിച്ച കേസിൽ വിചാരണ നടപടികൾ പുനരാരംഭിച്ചു. അടുത്ത ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കും. വിചാരണക്കായി ഹൈക്കോടതി നിയോഗിച്ച കൊച്ചി സിബിഐ കോടതിയിലാണ് നടപടികൾ. അതേസമയം ഇന്ന് കോടതിയിൽ ഹാജരാകാതിരുന്ന ഒൻപതാം പ്രതി സനൽ കുമാറിന്റെ ജാമ്യം റദ്ദാക്കി.
ജാമ്യക്കാർക്ക് നോട്ടീസ് അയക്കാൻ കോടതി നിർദേശിച്ചു. കേസിൽ ആകെയുള്ള പത്തു പ്രതികളിൽ എട്ടുപേർ ഇന്ന് ഹാജരായി. സിനിമയുടെ പ്രചാരണത്തിനായി കോടതിയുടെ അനുമതിയോടെ വിദേശത്ത് പോയ ദിലീപ് അടക്കമുള്ളവർ ചൊവ്വാഴ്ച ഹാജരാകേണ്ടി വരും.
അതേസമയം, നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ പ്രതി ദിലീപിന് നൽകാൻ കഴിയില്ലെന്ന് സുപ്രീംകോടതി. ദൃശ്യങ്ങൾ പരിശോധിക്കാനും കേന്ദ്ര ഫോറന്‍സിക് ലാബ് ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെ വിദഗ്ധാഭിപ്രായം തേടാനും ദിലീപിന് അനുമതി നല്‍കി. ദൃശ്യങ്ങൾ പരിശോധിക്കുന്നതിനുള്ള വ്യവസ്ഥകളും കോടതി പുറപ്പെടുവിച്ചു. ദൃശ്യങ്ങൾ നൽകുന്ന കാര്യത്തിൽ തീർപ്പായതോടെ കേസില്‍ നിര്‍ത്തിവച്ചിരുന്ന വിചാരണ നാളെ തുടങ്ങും.
നടിയെ ആക്രമിച്ച കേസിൽ ദീർഘകാലമായി നിലനിൽക്കുന്ന തർക്കത്തിന് സുപ്രീംകോടതി തീർപ്പ് കൽപ്പിച്ചു. ദൃശ്യങ്ങളുടെ പകർപ്പ് പ്രതി ദിലീപിന് നൽകേണ്ടതില്ല. ദൃശ്യങ്ങൾ പരിശോധിക്കാൻ മാത്രം അവസരം. നീതിയുക്തമായ വിചാരണ പ്രതിക്ക് ഉറപ്പാക്കാൻ വേണ്ടിയാണ് ഇതെന്ന് വിധിയിൽ പറയുന്നു. ഇരയുടെ സ്വകാര്യത സംരക്ഷിക്കുന്നതിന്‍റെ ഭാഗമായി ദൃശ്യങ്ങൾ പരിശോധിക്കുന്നതിനുള്ള ഉപാധികളും പുറപ്പെടുവിച്ചു. ദൃശ്യങ്ങള്‍ പരിശോധിച്ച് സംസ്ഥാന ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. എങ്കിലും കേന്ദ്ര ഫോറൻസിക് ലാബ് ഉൾപ്പെടെയുള്ള സ്വതന്ത്ര ഏജൻസികളില്‍ നിന്നുകൂടി ദിലീപിന് അഭിപ്രായം തേടാം എന്നും വിധിയിൽ ഉണ്ട്.
ഇതിന് വേണ്ടി അംഗീകൃത ഫോറന്‍സിക് ഏജന്‍സിക്ക് കൈമാറുന്ന ദൃശ്യങ്ങള്‍ രഹസ്യമായി സൂക്ഷിക്കണം. ദൃശ്യങ്ങളോ, അതിന്മേലുള്ള റിപ്പോര്‍ട്ടോ ഒരുകാരണവശാലും പുറത്തേക്ക് പോകാന്‍ പാടില്ല. ഫോറന്‍സിക് വിദഗ്ധരുടെ റിപ്പോര്‍ട്ട് വിചാരണ സമയത്ത് പ്രോസിക്യൂഷനെതിരായ തെളിവായി ദിലീപിന് ഉപയോഗിക്കാമെന്നും വിധിയിലുണ്ട്. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ രേഖയാണ്. ക്രിമിനല്‍ നടപടിച്ചട്ടം 207 പ്രാകാരം ഇതിന്‍റെ പകര്‍പ്പിന് പ്രതിയെന്ന നിലയില്‍ ദിലീപിന് അവകാശവുമുണ്ട്. എങ്കിലും ഇരയുടെ സ്വകാര്യത മാനിച്ച് ഈ അവകാശം അനുവദിക്കാന്‍ കഴിയില്ലെന്നും വിധിയില്‍ വ്യക്തമാക്കുന്നു.
യുവനടൻ ഷെയ്ൻ നിഗമിനെതിരെ കുർബാനി സിനിമയുടെ സെറ്റിലുണ്ടായിരുന്ന നാട്ടുകാർ. മാങ്കുളത്ത് കുര്‍ബാനിയെന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഷെയ്ന്‍ നിഗമുമായി ബന്ധപ്പെട്ട വിവാദം തുടങ്ങുന്നത്. മറ്റുള്ളവര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കിയതിനാല്‍ ഷെയ്നിനെ മാങ്കുളത്തെ റിസോര്‍ട്ടില്‍ നിന്ന് പുറത്താക്കുകപോലുമുണ്ടായി. ഷെയ്നിന്റെ കൂടെയുണ്ടായിരുന്ന രണ്ടുപേരായിരുന്നു ഏറ്റവും പ്രശ്നമുണ്ടാക്കിയിരുന്നതെന്നും ദൃക്സാക്ഷികള്‍ പ്രതികരിച്ചു.
ഒരു മാസമാണ് കുര്‍ബാനിയുടെ ചിത്രീകരണത്തിനായി ഷെയ്ന്‍ മാങ്കുളത്ത് ഉണ്ടായിരുന്നത്. എന്നാല്‍ താമസസൗകര്യം ക്രമീകരിച്ചിരുന്ന ഈ റിസോര്‍ട്ടില്‍ നിന്ന് അന്നു തന്നെ ഷെയ്നെ ഇറക്കി വിടേണ്ടിവന്നു. അത്യുച്ചത്തില്‍ കൂകിവിളിച്ചു ബഹളമുണ്ടാക്കി റിസോര്‍ട്ടിലെ മറ്റു താമസക്കാര്‍ക്കു ശല്യമായതോടെയാണ് റിസോര്‍ട്ട് ജീവനക്കാര്‍ നടനെ പുറത്താക്കിയത്.
ഷൂട്ടിനിടെ പലതവണ മാങ്കുളം ടൗണിലൂടെ ഇറങ്ങിനടന്ന നടനെ പ്രൊഡക്ഷന്‍ ജീവനക്കാര്‍ നിര്‍ബന്ധിച്ചു വാഹനത്തില്‍കയറ്റി മടക്കി കൊണ്ടുപോകുന്നതും നാട്ടുകാര്‍ കണ്ടു. നിരവധി സിനിമകള്‍ക്ക് ലൊക്കേഷനായ മാങ്കുളത്തിന് ഇതെല്ലാം പുതിയ കാഴ്ച്ചകളായിരുന്നു. മാങ്കുളവും, കാട്ടാനകളുടെ വിഹാരകേന്ദ്രമായ ആനക്കുളവുമെല്ലാം സിനിമാക്കാരുടെ ഇഷ്ട ലൊക്കേഷനുകളാകുമ്പോള്‍, കാട്ടിലേയ്ക്കുള്ള കടന്നുകയറ്റവും, സിനിമയുടെ മറവില്‍ വനനശീകരണവും ഉണ്ടാകാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
തല മൊട്ടയടിച്ച ഷെയ്ൻ നിഗത്തിന്റെ നടപടി തോന്ന്യാസമാണെന്ന് നടനും എംഎൽഎയുമായ കെ ബി ഗണേഷ്കുമാർ. ഷെയ്ൻ പുതുമുഖ സംവിധായകനെ കണ്ണീരിലാഴ്ത്തി. അച്ചക്കമില്ലാത്തവരെ താരസംഘടന പിന്തുണക്കില്ല. അഹങ്കരിച്ചാൽ ഷെയ്ൻ മലയാളസിനിമയിൽ നിന്ന് പുറത്തുപോകുമെന്നും ഗണേഷ്കുമാർ പറഞ്ഞു.
സിനിമാസെറ്റുകളിൽ ലഹരി ഉപയോഗം കൂടുതലാണെന്നും എക്സൈസും പൊലീസും ഇക്കാര്യം പരിശോധിക്കണമെന്നും ഗണേഷ് കുമാർ ആവശ്യപ്പെട്ടു. ജീവിതത്തില്‍ ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യാന്‍ അവസരം കിട്ടിയ ചെറുപ്പക്കാരന്റെ വേദന കാണേണ്ടതുണ്ട്.എത്ര വലിയ അത്യാവശ്യമുണ്ടായാലും സിനിമ തീരുന്നതുവരെ നടന്‍ കണ്ടിന്യുവിറ്റി തുടരേണ്ടതുണ്ട്. മഹാനടന്‍മാര്‍ വരെ അത് ചെയ്യാറുണ്ട്. അവരേക്കാള്‍ വലിയ ആളുകളാണോ ഇവരൊക്കെ”- ഗണേഷ്കുമാർ ചോദിക്കുന്നു.
‘ഇപ്പോള്‍ ഒരുപാട് പകരക്കാരുണ്ട്. പണ്ട് മമ്മൂക്കയ്ക്കും മോഹന്‍ലാലിനും പകരക്കാരില്ലായിരുന്നു. കഴിവുള്ള നിരവധി പേര്‍ ഈ രംഗത്തേക്ക് കടന്നുവരുന്നുണ്ട്. ഇന്ന് ഈ നടന്‍മാര്‍ തന്നെ അഭിനയിക്കണമെന്ന് പ്രേക്ഷകര്‍ക്ക് ഒരു നിര്‍ബന്ധവുമില്ല. ഒരാളല്ലെങ്കിൽ വേറൊരാളെ വച്ച് സിനിമ എടുക്കാം. അഹങ്കരിച്ചാല്‍ സിനിമയില്‍ നിന്ന് ഔട്ടാകും.
ഈ അടുത്ത കാലത്ത് തൊടുപുഴയിൽ ഞാനൊരു സിനിമയിൽ അഭിയിക്കാൻ പോയി. അപ്പോൾ അവിടെ മറ്റൊരു സിനിമയുടെ ഷൂട്ട് നടക്കുന്നുണ്ടായിരുന്നു. ആ സിനിമയുെട ക്യാമറാമാനെ അതിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ലഹരി മരുന്ന് കഴിച്ച് തലയ്ക്ക് അടിച്ച് പരുക്കേൽപിച്ചു. തലപൊട്ടി ക്യാമറാമാൻ ആശുപത്രിയിലായി. ഷൂട്ടിങ് മുടങ്ങി. ഇതൊന്നും പണ്ടുകാലത്ത് ആരും പറഞ്ഞുപോലും കേട്ടിട്ടില്ല. പണ്ട് ഇന്നും ആളുകൾ മദ്യപിക്കുന്നുണ്ട്. ഷൂട്ട് ഒക്കെ കഴിഞ്ഞ് റൂമിൽ പോയി മദ്യപിക്കും. മയക്കുമരുന്ന് അങ്ങനെ അല്ല. ഇത് രാവിലെ വരാൻ വൈകുക, വന്നുകഴിഞ്ഞാൽ കാരവനിൽ നിന്നും ഇറങ്ങാതിരിക്കുക.
ലഹരി ഉപയോഗം തടയാന്‍ സെറ്റില്‍ കയറിവന്ന് കാരവാനിലൊക്കെ കയറി പരിശോധിക്കുകയെന്നത് പ്രായോഗികമല്ല. പൊലീസും എക്‌സൈസും ഷാഡോ പൊലീസിങ് സജീവമാക്കിയാല്‍ മതി.
മലയാളത്തിന്റെ പ്രിയപ്പെട്ട നടി ഭാമ വിവാഹിതയാകുന്നു. വ്യവസായിയായ അരുണാണ് വരൻ.
കുടുംബം തീരുമാനിച്ചുറപ്പിച്ച വിവാഹമാണ്. ലോഹിതദാസിന്റെ നിവേദ്യം എന്ന സിനിമയിലൂടെ നായികയായി എത്തിയ താരമാണ് ഭാമ. ഇവര്‍ വിവാഹിതരായാല്‍, വണ്‍വേ ടിക്കറ്റ് തുടങ്ങി ഒട്ടേറെ മലയാള ചിത്രങ്ങളിള്‍ നായികയായും ശ്രദ്ധേയ കഥാപാത്രങ്ങളായും അഭിനയിച്ചിട്ടുണ്ട്. തമിഴ്, കന്നഡ സിനിമകളിലും, ഇംഗ്ലീഷ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 2016ലെ മറുപടിയാണ് ഭാമ നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം.
യുവൻ നടൻ ഷെയിൻ നിഗമിനെ മലയാള സിനിമയിൽ നിന്ന് വിലക്കിയ നിർമ്മാതാക്കളുടെ സംഘടനയുടെ നടപടിയെ വിമർശിച്ച് താരം. വെയില്‍ സിനിമയുടെ ചിത്രീകരണത്തിനെ താൻ നേരിട്ടത് സംവിധായകനില്‍ നിന്നുള്‍പ്പെടെ നിരവധി അധിക്ഷേപങ്ങളാണെന്നും അതിന് മുടി മുറിച്ചെങ്കിലും പ്രതിഷേധിക്കണ്ടെയെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതിരകണം. ഓൺലൈൻ മാധ്യമമായ ദി ക്യൂവിന് നൽകിയ വിഡിയോ അഭിമുഖത്തിലായിരുന്നു ഷെയിനിന്റെ പ്രതികരണം.
ഇതില്‍ വേറൊരു രാഷ്ട്രീയമുണ്ടെന്ന ആരോപിച്ച അദ്ദേഹം ‘എങ്ങനെയാണ് തന്നെ വിലക്കാന്‍ പറ്റുക? കൈയും കാലും കെട്ടിയിടുമോ’ എന്നും ചോദിക്കുന്നു. വിവാദത്തിന് തുടക്കമിട്ട ജോബി ജോര്‍ജ് നിര്‍മ്മിച്ച് ശരത് മേനോന്‍ സംവിധാനെ ചെയ്യുന്ന വെയില്‍ എന്ന സിനിമ പൂര്‍ത്തിയാക്കാന്‍ രണ്ട് ദിവസം മുൻപ് ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്തിയിരുന്നുവെന്നും ഷെയിൻ പറയയുന്നു. ഈ സമയത്ത് വിലക്കോ പ്രശ്നങ്ങളോ ഉണ്ടാകില്ലെന്ന് നിര്‍മാതാക്കളില്‍ ചിലര്‍ ഉറപ്പ് നല്‍കിയിരുന്നു. മാധ്യമങ്ങളോട് ഒന്നും സംസാരിക്കരുതെന്ന് എഴുതി വാങ്ങിയിരുന്നതായും ഷൈന്‍ അഭിമുഖത്തില്‍ ആരോപിച്ചു.
നിര്‍മ്മാതാക്കളുടെ സംഘടനയിലെ ആന്റോ ജോസഫ്, സുബൈര്‍, സിയാദ് കോക്കര്‍ എന്നിവര്‍ പറഞ്ഞത് പ്രശ്നങ്ങൾ പരിഹരിക്കാമെന്നായിരുന്നു. വിലക്ക് ഉണ്ടാകില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു. മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് രേഖാമൂലം ഒപ്പിട്ട് നല്‍കിയിരുന്നതിനാലാണ് ഇതുവരെ സംസാരിക്കാതിരുന്നത്. വിവാദങ്ങൾക്കും ഒത്തു തീർപ്പ് ചർച്ചയ്ക്കും ശേഷം വെയില്‍ എന്ന സിനിമയ്ക്ക് വേണ്ടി ചിത്രീകരണത്തില്‍ സഹകരിച്ചു. അഞ്ച് ദിവസം രാത്രിയും പകലുമായിരുന്നു ചിത്രീകരണം. ഈ സമയത്ത് മാനസികമായി പീഡിപ്പിച്ച് സഹികെട്ടപ്പോഴാണ് ലൊക്കേഷനില്‍ നിന്ന് പോയത്. വലിയ പെരുന്നാള്‍ എന്ന സിനിമ തീയറ്റര്‍ കാണിക്കില്ലെന്ന് വരെ ഭീഷണിപ്പെടുത്തി. എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് അറിയില്ല. ഈ നടപടികൾക്കെല്ലാം പിന്നിൽ ഒരു രാഷ്ട്രീയമുണ്ടെന്നാണ് താൻ കരുതുന്നതെന്നും ഷൈന്‍ വ്യക്തമാക്കുന്നു.
തനിക്ക് അറിയാവുന്ന ജോലി സിനിമയാണ്. ഇനിയും ആ ജോലി തന്നെ ചെയ്യും. താന്‍ ഇത് വരെ ഒരു സിനിമയും പൂര്‍ത്തിയാക്കിയില്ലെന്ന് പറഞ്ഞിട്ടില്ലെന്നും ഷെയിന്‍ നിഗം പറയുന്നു.
ഇന്നലെ ഉച്ചതിരിഞ്ഞാണ് ഷെയിൻ നിഗമിന് മലയാള സിനിമയിൽ വിലക്കേർപ്പെടുത്തിക്കൊണ്ട് നിർമ്മാതാക്കളുടെ സംഘടന രംഗത്തെത്തിയത്. കൊച്ചിയിൽ ചേർന്ന യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു അവർ ഇക്കാര്യം അറിയിച്ചത്. ഷെയിനിനെതിരെ കടുത്ത ആരോപണങ്ങളായിരുന്നു വാർത്താ സമ്മേളനത്തിൽ സംസാരിച്ച നിർമാതാക്കൾ ഉയർത്തിയത്. പുതുതലമുറയിൽപെട്ട താരങ്ങളിൽ മയക്ക് മരുന്ന ഉപയോഗം വരെ കൂടുന്നെന്ന തരത്തിലും അസോസിയേഷൻ പ്രസിഡന്റ് എം. രഞ്ജിത്തിന്റെ നേതൃത്വത്തിൽ നടന്ന വാർത്താ സമ്മേളനത്തിൽ നിർമ്മാതാക്കൾ ആരോപണം ഉയർത്തി.
സിനിമയിലെ ചിലരെങ്കിലും മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന കാര്യം ബോധ്യപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞ നിർമ്മാതാക്കൾ വിഷയത്തിൽ കർശന നടപടിയുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ലൊക്കേഷനിൽ ഉൾപ്പെടെ മയക്കുമരുന്ന് ഉപയോഗമുണ്ടെന്നു പരോക്ഷമായി സൂചിപ്പിച്ചായിരുന്നു പത്രസമ്മേളനം. ‘കഞ്ചാവ് മാത്രമല്ല ലഹരിമരുന്നെന്നു പറയുന്നത്. കഞ്ചാവ് പുകച്ചാൽ അതിന്റെ മണംകൊണ്ടു തിരിച്ചറിയാൻ കഴിയും. ഇവർ ഉപയോഗിക്കുന്നത് എൽ.എസ്.ഡി. പോലുള്ള മയക്കുമരുന്നുകളാണെന്ന് ഞങ്ങൾ സംശയിക്കുന്നു. മയക്കുമരുന്ന് ഉപയോഗിച്ചാൽ പലരും പലവിധത്തിലാണ് പ്രതികരിക്കുന്നത്’- നിർമാതാക്കൾ പറയുന്നു.
തനിക്കെതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഏർപ്പെടുത്തിയ വിലക്ക് അംഗീകരിക്കില്ലെന്ന് നടൻ ഷെയ്ൻ നിഗം. സംഘടനയുടെ തീരുമാനം ഏകപക്ഷീയമാണെന്ന് അദ്ദേഹം പറഞ്ഞു. സംഘടന തന്റെ ഭാഗം കേൾക്കുകയുണ്ടായില്ല. തീരുമാനം തന്നെ രേഖാമൂലം ഇതുവരെ അറിയിച്ചിട്ടില്ലെന്നും അറിയിപ്പുണ്ടായ ശേഷം കൂടുതല്‍ പ്രതികരിക്കുമെന്നും ഷെയ്ൻ അറിയിച്ചു.
സിനിമകൾക്ക് ചെലവായ തുക തിരിച്ച് നൽകാതെ ഷെയിനുമായി മലയാളത്തിലെ നിർമ്മാതാക്കൾ സഹകരിക്കില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തീരുമാനമെടുത്തിരുന്നു. വെയിൽ, കുർബാനി സിനിമകൾ ഉപേക്ഷിക്കുന്നതായി അവയുടെ നിർമാതാക്കൾ തീരുമാനമെടുക്കുകയും ചെയ്തു. രണ്ട് സിനിമയ്ക്കുമായി 7 കോടിയോളം രൂപ ചെലവായിട്ടുണ്ട്. ആ തുക തിരിച്ചുകിട്ടാതെ നടനെ സിനിമകളിൽ സഹകരിപ്പിക്കേണ്ടെന്നാണ് തീരുമാനം.
വിലക്ക് സംബന്ധിച്ച് താരസംഘടനയായ എഎംഎംഎയെ അറിയിച്ചതായി നിർമാതാക്കൾ വാർത്താസമ്മേളനത്തില്‍ പറഞ്ഞു. ഷെയിനിൽ നിന്നും നേരിട്ടത് മലയാള സിനിമയിൽ ഒരിക്കലും ഉണ്ടാകാത്ത മോശം അനുഭവമാണെന്നാണ് നിർമാതാക്കളുടെ വിലയിരുത്തൽ. മലയാള സിനിമാ വ്യവസായത്തിന് താങ്ങാനാവാത്ത പ്രതിഫലം ആവശ്യപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്നും അവർ പറഞ്ഞു.
ഷെയ്നെ നിഗത്തെ ഇനി അഭിനയിപ്പിക്കില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍. ഷെയ്ന്‍ നിഗം അഭിനയിച്ചിരുന്ന രണ്ട് സിനിമകളും ഉപേക്ഷിച്ചു. വെയില്‍, കുര്‍ബാനി എന്നീ സിനിമകളാണ് വേണ്ടെന്നുവച്ചത്. നഷ്ടം ഷെയ്ന്‍ നികത്തുംവരെ സഹകരിപ്പിക്കില്ലെന്ന് നിര്‍മാതാക്കള്‍ വ്യക്തമാക്കി. തീരുമാനം ‘അമ്മ’യെ അറിയിച്ചിട്ടുണ്ടെന്ന് നിര്‍മാതാക്കള്‍ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. മുടങ്ങിയ സിനിമകളുടെ നിര്‍മാതാക്കള്‍ ഷെയ്നെതിരെ നിയമനടപടി സ്വീകരിക്കും.
സിനിമാ സെറ്റുകളിൽ ലഹരിമരുന്ന് പരിശോധന വേണം. ഷൂട്ടിങ് ലൊക്കേഷനുകളില്‍ ലഹരിമരുന്ന് പരിശോധന വേണമെന്ന് നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടു. മലയാളസിനിമയില്‍ ലഹരിമരുന്ന് ഉപയോഗം വ്യാപകമാണ്. പുതുതലമുറയിലാണ് ഉപയോഗം കൂടുതൽ. മലയാള സിനിമാരംഗത്ത് വ്യാപകമായി ലഹരിമരുന്ന് ഉപയോഗമുണ്ട്. എല്‍എസ്ഡി പോലുള്ള ലഹരിവസ്തുക്കള്‍ നിരീക്ഷണത്തില്‍ കണ്ടെത്താനാവില്ലെന്നും നിർമാതാക്കൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. പുതിയ തലമുറയിലെ ചെറുപ്പക്കാരില്‍ ചിലര്‍ ലഹരിമരുന്ന് ഉപയോഗിക്കുന്നു.