മലയാളചലച്ചിത്ര ലോകത്തിന് നികത്താനാകാത്തതാണ് ഒരു യാത്ര കൊണ്ട് മോനിഷ എന്ന നടിയെ നഷ്ടപ്പെടുത്തിയ ദുരന്തം , നടന്‍ വിനീത് പറയുന്നു. നടി മോനിഷയും വിനീതും എവഗ്രീന്‍ ജോഡികളായിരുന്നു. നഖക്ഷതങ്ങള്‍, അധിപന്‍, ആര്യന്‍, പെരുന്തച്ചന്‍, കമലദളം എന്നീ സിനിമകളിലൂടെ മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് മോനിഷയെ ഒരു കാറപകടത്തിന്റെ രൂപത്തില്‍ മരണം തട്ടിയെടുത്തത്.

ഇരുവരും ഒട്ടേറെ ചിത്രങ്ങളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. മോനിഷ മരിക്കുന്നതിനുമുന്‍പ് തമ്മില്‍ കണ്ട് സംസാരിച്ചതിനെക്കുറിച്ചാണ് വിനീത് പറയുന്നത്. എപ്പോഴും കൊഞ്ചി ചിരിച്ച് മാത്രം സംസാരിക്കുന്നയാളായിരുന്നു മോനിഷ. നഖക്ഷതങ്ങളില്‍ അഭിനയിക്കുമ്പോള്‍ മോനിഷ എട്ടാം ക്ലാസിലും ഞാന്‍ പത്തിലുമായിരുന്നു. ബാംഗ്ലൂരില്‍ ജീവിക്കുന്നതിനാല്‍ മോനിഷയ്ക്ക് മലയാളം നന്നായി സംസാരിക്കാന്‍ അറിയില്ലായിരുന്നു. മോനിഷയുടെ വീട്ടില്‍ എല്ലാവരും ഇംഗ്ലീഷിലായിരുന്നു സംസാരിച്ചിരുന്നത്. കോഴിക്കോടാണ് മോനിഷയുടെ ജന്മദേശം.

മരിക്കുന്നതിന് രണ്ടുദിവസം മുമ്പ് ഞങ്ങള്‍ കണ്ടിരുന്നു.ഞാനും ശ്രീവിദ്യാമ്മയും മദ്രാസില്‍ നിന്ന് ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ തിരുവനന്തപുരത്തേക്ക് വരികയായിരുന്നു. ബെംഗളൂരുവില്‍ നിന്ന് മോനിഷയും അമ്മ ശ്രീദേവി ആന്റിയും കയറി. ആ യാത്രയില്‍ ഞങ്ങള്‍ സംസാരിച്ചത് മുഴുവന്‍ ലാലേട്ടന്റെ ഗള്‍ഫ് ഷോയിലെ തമാശയെ കുറിച്ചായിരുന്നു. ഞാന്‍ തിരുവനന്തപുരത്ത് ആചാര്യന്‍ എന്ന സിനിമയ്ക്കും മോനിഷ ചെപ്പടിവിദ്യ എന്ന ചിത്രത്തിനും വേണ്ടിയായിരുന്നു വന്നത്.

ഹോട്ടല്‍ പങ്കജിലായിരുന്നു ഞങ്ങളുടെ താമസം. അന്ന് ചമ്പക്കുളം തച്ചന്‍ സൂപ്പര്‍ ഹിറ്റായി ഓടുന്ന സമയം. ഷൂട്ട് കഴിഞ്ഞ ഒരു രാത്രിയില്‍ ഞങ്ങള്‍ എല്ലാവരും കൂടി ചമ്പക്കുളം തച്ചന്‍ കാണാന്‍ പോയി. ദുപ്പട്ടയിട്ട് മുഖം മറിച്ചായിരുന്നു മോനിഷ അന്ന് തിയേറ്ററിനുള്ളില്‍ കയറിയത്. അത് കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമായിരുന്നു ആ ദുരന്തം. മോനിഷയുടെ ഓര്‍മകള്‍ക്ക് 27 വര്‍ഷമായെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും വിനീത് പറയുന്നു.