ആടൈ സിനിമയിലേക്ക് എത്തിപ്പെട്ടത് എങ്ങനെയെന്ന് വിവരിച്ചുകൊണ്ടാണ് അമലപോള്‍ തുടങ്ങുന്നത്. ഡെല്‍ഹിയില്‍ വച്ചാണ് ഞാനും രത്‌നകുമാറും കൂടിക്കാഴ്ച നടത്തുന്നത്. മുടിയും താടിയും നീട്ടിയൊരു കഥാപാത്രം. അങ്ങനെ അദ്ദേഹം രണ്ട് മണിക്കൂര്‍ കൊണ്ട് കഥ പറഞ്ഞുതീര്‍ത്തു. സത്യത്തില്‍ തിരക്കഥയുടെ ആദ്യപേജ് വായിച്ചപ്പോള്‍ തന്നെ ഞാന്‍ ഞെട്ടിയിരുന്നു. ഏതെങ്കിലും ഇംഗ്ലീഷ് സിനിമയുടെ റീമേക്ക് ആണോയെന്ന് ഞാന്‍ ചോദിച്ചു. യഥാര്‍ത്ഥ കഥയാണെന്ന് അദ്ദേഹം ഉറപ്പ് നല്‍കി- ട്രെയിലര്‍ ലോഞ്ചിനിടെയായിരുന്നു അമലയുടെ വിവരണം.
നഗ്നയായി എനിക്ക് ഒരു രംഗം അഭിനയിക്കണമായിരുന്നു. ഇതെല്ലാം സമ്മതിച്ചുകൊണ്ടാണ് കരാറില്‍ ഒപ്പിട്ടതെങ്കിലും ആ സമയത്ത് നമുക്ക് സ്വഭാവികമായും ടെന്‍ഷന്‍ ഉണ്ടാകും. എന്റെ സുരക്ഷയുടെ കാര്യത്തില്‍ ആശങ്ക ഉണ്ടായിരുന്നു. സെറ്റില്‍ എത്ര പേര്‍ ഉണ്ടാകും. സെക്യൂരിറ്റി ഉണ്ടാകുമോ അങ്ങനെ പല കാര്യങ്ങള്‍. ഇക്കാര്യത്തില്‍ സംവിധായകന്‍ രത്‌നകുമാറും സംഘവും എന്റെ സുരക്ഷ ഉറപ്പുവരുത്തി. ആദ്യം എല്ലാവരുടെയും മൊബൈല്‍ ഫോണ്‍ വാങ്ങിവെച്ചു. അതിന് ശേഷം സെറ്റിലെ അംഗങ്ങളുടെ എണ്ണം പതിനഞ്ചാക്കി കുറച്ചു. അപരിചിതരെയും ഞാനുമായി അടുപ്പമില്ലാത്തവരെയും സെറ്റിന് പുറത്തുനിര്‍ത്തി. ഈ പതിനഞ്ച് പേരും എനിക്ക് സുരക്ഷ ഉറപ്പാക്കി.
പാഞ്ചാലിക്ക് അഞ്ചു ഭര്‍ത്താക്കന്മാര്‍ ഉണ്ടായിരുന്നു. എന്നാല്‍ ആടൈ സെറ്റില്‍ എന്റെ സുരക്ഷയ്ക്കായി 15 ഭര്‍ത്താക്കന്മാര്‍ ഉണ്ടായിരുന്നുവെന്ന് അമല പോള്‍ പറഞ്ഞു. അവരുടെ സാന്നിധ്യവും അവര്‍ നല്‍കിയ സുരക്ഷയും കൊണ്ടാണ് എനിക്ക് ടെന്‍ഷന്‍ കൂടാതെ അഭിനയിക്കാന്‍ കഴിഞ്ഞതെന്നും അമല പോള്‍.
ക്രൈംത്രില്ലര്‍ സിനിമയായ ആടൈ ജൂലായ് 19ന് തീയേറ്ററുകളിലെത്തും, വയലന്‍സ് രംഗങ്ങളുടെ അതിപ്രസരം ഉളളതിനാല്‍ സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റാണ.
ഡിസ്നി ചാനല്‍ ടെലിവിഷന്‍ ഷോകളിലും സീരീസുകളിലും ശ്രദ്ധേയ താരമായ അമേരിക്കന്‍ താരം കാമറൂണ്‍ ബോയ്സ് അന്തരിച്ചു. 20 വയസായിരുന്നു പ്രായം. ഡിസ്നി ചാനല്‍ വക്താവാണ് കുടുംബാംഗങ്ങള്‍ നല്‍കിയ മരണ വാര്‍ത്ത പുറത്തുവിട്ടത്. ഞായറാഴ്ച്ച രാവിലെയോടെയായിരുന്നു ബോയ്സ് മരിച്ച വിവരം കുടുംബം അറിഞ്ഞത്. ഉറങ്ങാന്‍ കിടന്ന അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ കുടുംബം വ്യക്തമാക്കി.
‘അദ്ദേഹം ചികിത്സ ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു, ഇതിന്റെ ഭാഗമായി ഉറക്കത്തിലുണ്ടായ ആഘാതമാണ് മരണകാരണമെന്നാണ് കരുതുന്നത്. ഞങ്ങള്‍ക്ക് ഈ വാര്‍ത്ത ഹൃദയഭേദകമാണ്. അദ്ദേഹത്തെ സ്നേഹിക്കുന്നവര്‍ക്ക് അറിയാം ബോയ്സ് എത്ര ദയാലുവായിരുന്നുവെന്ന്,’ കുടുംബം വ്യക്തമാക്കി.
അമേരിക്കയിലെ ലോസ് ആഞ്ജല്‍സില്‍ ജനിച്ച ബോയ്സ് ടെലിവിഷന്‍ സീരീസുകളിലെ ശ്രദ്ധേയ താരമാണ്. കൂടാതെ ഹോളിവുഡ് ചിത്രങ്ങളായ മിറര്‍സ്, ഈഗിള്‍ ഐ, ഗ്രോണ്‍ അപ്സ്, ഡിസന്‍ഡന്‍സ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. എച്ച്ബിഒയില്‍ റിലീസ് ചെയ്യാനിരിക്കുന്ന ‘മിസിസ് ഫ്ലെച്ചര്‍’ എന്ന കോമഡി സീരീസിലും ബോയ്സ് പ്രവര്‍ത്തിച്ച് വരികയായിരുന്നു.
അമലാപോളിന്റെ പുതിയ ചിത്രം ആടൈയുടെ ട്രെയിലറിന് വന്‍ സ്വീകരണം. അത്ഭുതപ്പെടുത്തുന്ന മേയ്ക്കോവറിലാണ് അമലാ പോള്‍ ചിത്രത്തിലെത്തുന്നത്. സിനിമയുടെ കഥ കേട്ട ഉടൻ മറ്റു പ്രോജക്ടുകളെല്ലാം വേണ്ടെന്നുവെച്ചാണ് അമല ‘ആടൈ’ ഏറ്റെടുക്കുന്നത്. ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് ആണ് ട്രെയിലർ പുറത്തിറക്കിയത്.
ചിത്രത്തിന്റെ പോസ്റ്റര്‍ വലിയ ശ്രദ്ധ നേടിയിരുന്നു. പ്രശംസയും വിമര്‍ശനങ്ങളും ഉണ്ടായി. ഇപ്പോഴിതാ ചിത്രത്തിന്റ ഒഫിഷ്യല്‍ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. അര്‍ദ്ധനഗ്നയായി അമല ടീസറില്‍ പ്രത്യക്ഷപ്പെട്ടത് വലിയ ചര്‍ച്ചയായിരുന്നു. സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ് ആണ്. വയലൻസ് രംഗങ്ങളുടെ അതിപ്രസരമാണ് എ സർട്ടിഫിക്കറ്റ് ലഭിക്കാൻ കാരണമായത്.
ത്രില്ലര്‍ സ്വഭാവമുള്ള ചിത്രം രത്‌നകുമാറാണ് സംവിധാനം ചെയ്യുന്നത്. പ്രതികാരകഥ പറയുന്ന ചിത്രത്തിൽ കാമിനി എന്ന കഥാപാത്രത്തെ അമല അവതരിപ്പിക്കുന്നു. ജൂലൈ 19ന് ചിത്രം തീയറ്ററുകളിലെത്തും.
നടി വനിത വിജയകുമാർ തട്ടിക്കൊണ്ടുപോയെന്ന പരാതി വ്യാജമാണെന്ന് വനിതയുടെ അഭിഭാഷകൻ. വനിതയുടെ മുൻ ഭര്‍ത്താവ് ആനന്ദരാജ് ആണ് തെലങ്കാന പൊലീസില്‍ പരാതി നൽകിയത്. പിതാവിനൊപ്പം ജീവിക്കേണ്ടെന്ന് കുട്ടി പറഞ്ഞതിനാലാണ് ചെന്നൈയിൽ താമസിപ്പിച്ചിരിക്കുന്നതെന്ന് വനിതയുടെ അഭിഭാഷകൻ പറയുന്നു.
ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്തുകൊണ്ടിരുന്ന വനിതയെ കഴിഞ്ഞ ദിവസം തെലങ്കാന പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇവിപി ഫിലിം സിറ്റിയിലെ സ്റ്റുഡിയോയിലെത്തിയാണ് പൊലീസ് ചോദ്യം ചെയ്തത്.
തമിഴ്നടൻ ആനന്ദ്കുമാർ ആണ് വനിതയുടെ ഭർത്താവ്. ‘ആനന്ദരാജിന്റെ സുഹൃത്തുക്കൾ മദ്യപിച്ച് വീട്ടില്‍ വരികയും തന്നോട് മോശമായി പെരുമാറുകയും ചെയ്തു. വീട്ടിൽ സ്ഥിരമായി വരുന്ന ഒരു സ്ത്രീ കിടപ്പുമുറിയിൽ വെച്ച് ഉപദ്രവിച്ചു. പുറത്തുപറയാൻ കഴിയാത്ത കാര്യങ്ങളാണ് അവിടെ നടക്കുന്നത്”- വനിതയുടെ മകൾ പൊലീസിനോട് പറഞ്ഞത് ഇങ്ങനെ.
കുട്ടിക്ക് ചെന്നൈയിൽ അമ്മയോടൊപ്പം താമസിക്കാനാണ് താത്പര്യം. വനിത മകളെ തട്ടിക്കൊണ്ടുവന്നതല്ലെന്നും പൊലീസിന് കാര്യങ്ങൾ വ്യക്തമായെന്നും അഭിഭാഷകൻ പറഞ്ഞു.
2007ലാണ് ആനന്ദരാജും വനിതയും വിവാഹിതരാകുന്നത്. 2010ൽ ഇവർ വേര്‍പിരിയുകയും ചെയ്തു. തെലങ്കാന പൊലീസിൽ കഴിഞ്ഞ ഫെബ്രുവരിയിലാണ് ആനന്ദരാജ് പരാതി നല്‍കിയത്. തന്റെ പക്കൽ നിന്ന് മകളെ വനിത ചെന്നൈയിലേക്ക് കൂട്ടിക്കൊണ്ടുപോയെന്നും പിന്നീട് തിരച്ചയച്ചില്ലെന്നും ആനന്ദരാജ് ആരോപിച്ചു.
ആശാ ശരത്തിനെ ഫെയ്സ്ബുക്ക് വിഡിയോയിൽ കണ്ട ആരാധകർ ഞെട്ടി. എന്റെ ഭർത്താവിനെ കാണാനില്ല എന്നും പറഞ്ഞായിരുന്നു താരത്തിന്റെ വിഡിയോ. കേട്ട് വരുമ്പോഴാണ് ഏറ്റവും പുതിയ ചിത്രമായ ‘എവിടെ’യുടെ പ്രമോഷൻ വിഡിയോയാണെന്ന് മനസിലാവുക. ചുമ്മാ പേടിപ്പിച്ച് കളഞ്ഞല്ലോയെന്നാണ് ആരാധകർ വിഡിയോക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്. മറ്റ് ചിലർ വ്യത്യസ്തമായ പ്രമോഷനായിപ്പോയല്ലോ എന്നും പ്രതികരിച്ചിട്ടുണ്ട്.
വിഡിയോ സന്ദേശത്തിന്റെ ഉള്ളടക്കം ഇങ്ങനെയാണ്: ‘വളരെ പ്രധാനപ്പെട്ട ഒരു കാര്യം നിങ്ങളോട് പറയാനായിട്ടാണ് ഈ വിഡിയോ ഇടുന്നത്. കുറച്ച് ദിവസവായിട്ട് എന്റെ ഭർത്താവിനെ കാണുന്നില്ല.പത്ത് നാൽപ്പത്തഞ്ച് ദിവസവായി. സാധാരണ പോയാൽ ഉടനെ തന്നെ തിരിച്ച് വരികയോ എങ്ങനേലും വിവരം അറിയിക്കുകയോ ചെയ്യുകയാണ് പതിവ്.
ഇപ്പോ കുറച്ച് ദിവസമായി എവിടെയാണ് പോയത് ഒന്നും അറിയുന്നില്ല. എന്തെങ്കിലും വിവരം കിട്ടിയാൽ ഒന്ന് അറിയിക്കണം. എപ്പോഴും എന്റെ കൂടെ ഉള്ളവരാണ് നിങ്ങളെല്ലാവരും. ആ ഒരു ധൈര്യത്തിലാണ് ഞാൻ മുമ്പോട്ട് പോകുന്നത്. അദ്ദേഹത്തിന്റെ പേര് സക്കറിയ എന്നാണ്. തബല, ഡ്രംസൊക്കെ വായിക്കുന്ന കൂട്ടത്തിലാണ്. ആർട്ടിസ്റ്റാണ്. എന്തെങ്കിലും ഒരു വിവരം കിട്ടുകയാണെങ്കിൽ കട്ടപ്പന പൊലീസ് സ്റ്റേഷനിൽ അറിയിക്കണം.
അദ്ദേഹം എവിടെ എന്നുള്ള അന്വേഷണത്തിലാണ് ഞങ്ങൾ കുറേപ്പേര്. ഞാനും എന്റെ കുടുംബാംഗങ്ങളും. ഞങ്ങൾക്കാര്‍ക്കും തന്നെ അറിഞ്ഞിട്ടില്ല അദ്ദേഹം എവിടെയാണെന്ന്. എന്തെങ്കിലും വിവരം കിട്ടുവാണെങ്കിൽ അറിയിക്കണം. എവിടെ എന്നുള്ളതാണ് ആർക്കും അറിയാത്തത്. നിങ്ങള് കണ്ടുപിടിച്ച് തരുമെന്ന വിശ്വാസത്തിലാണ്,ഞാൻ മുമ്പോട്ട് പോകുന്നത്. നിങ്ങള് കൂടെയുണ്ടെന്ന വിശ്വാസത്തിലാണ്. എന്തെങ്കിലും വിവരം കിട്ടിയാൽ കട്ടപ്പന പൊലീസ് സ്റ്റേഷനിൽ ഒന്ന് അറിയിച്ചേക്കണേ’.
മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍, ഐഎഎസ് ഉദ്യോഗസ്ഥന്‍ ജേക്കബ് തോമസ്, കോണ്‍ഗ്രസ് മുന്‍ നേതാവ് എ പി അബ്ദള്ള കുട്ടി തുടങ്ങിയവര്‍ ബിജെപിയിലേക്ക് പോയതിനെക്കുറിച്ച് പ്രതികരിച്ച് നടന്‍ ഇന്ദ്രന്‍സ്. എന്തെങ്കിലും കിട്ടുമെന്ന് കരുതിയാണ് അവര്‍ പോകുന്നതെന്ന് ഇന്ദ്രന്‍ പറയുന്നു.
താന്‍ ഇപ്പോഴും ഇടതുപക്ഷ ചിന്താഗതിയുള്ള ആളാണെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനേറ്റ പരാജയത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. പാര്‍ട്ടിക്ക് പരാജയം വരേണ്ട സാഹചര്യമേ ആയിരുന്നില്ല ഉണ്ടായിരുന്നത്. കാലം മാറുന്നതിനനുസരിച്ച് ആഗ്രഹിക്കുന്നവര്‍ക്ക് ദൈവത്തിന്റെ അടുത്തേക്ക് പോകാം. പക്ഷെ അത് വേണം എന്നുള്ളവരെ തടയേണ്ടതുമില്ല. കാലങ്ങളായി നടക്കുന്ന കേസാണ്.
ഇത്രയും മാറ്റവും പുരോഗതിയും പറയുമ്പോഴും സുപ്രീം കോടതിയുടെ ഉത്തരവ് വരുമ്പോള്‍ അത് നടപ്പാക്കേണ്ട ബാധ്യസ്ഥതയല്ലേ ഞാന്‍ വിശ്വസിക്കുന്നൊരു പാര്‍ട്ടി ചെയ്തുള്ളു. എന്നാല്‍ പൂര്‍ണ്ണമായൂം ശബരിമലയാണ് വിഷയമെന്ന് എനിക്ക് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊലപാതക രാഷ്ട്രീയത്തിന്റെ മണ്ണായി കേരളം മാറുന്നുവെന്ന ആക്ഷേപം വേദനയുണ്ടാക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അത്തരം മനോഭാവമുള്ളവരെ മാറ്റി നിര്‍ത്തിയില്ലെങ്കില്‍ പാര്‍ട്ടി തന്നെ ജീര്‍ണ്ണിച്ചുപോകുമെന്ന് ഇന്ദ്രന്‍സ് വ്യക്തമാക്കി.
മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ'(AMMA)യുടെ വാര്‍ഷിക ജനറൽബോഡി യോഗം ഇന്ന് കൊച്ചിയില്‍ ചേരും.ഭാരവാഹിസ്ഥാനങ്ങളില്‍ കൂടുതല്‍ വനിതാ പങ്കാളിത്തവും സ്ത്രീകള്‍ക്കായി ആഭ്യന്തര പരാതി പരിഹാര സെല്ലും ഉറപ്പുവരുത്തുന്ന ഭരണഘടന ഭേദഗതി നിര്‍ദേശങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും.
അമ്മയുടെ നേതൃനിരയിൽ കൂടുതൽ വനിതകളെ ഉൾക്കൊള്ളിക്കുന്നതടക്കം മൂന്ന് പ്രധാന ഭേദഗതികളാണ് യോഗം ചർച്ച ചെയ്യുക. എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ കുറഞ്ഞത് നാല് വനിതകളെ ഉൾപ്പെടുത്തുക. വൈസ് പ്രസിഡന്റ് സ്ഥാനം ഒരു വനിതയ്ക്ക് നൽകുക. സ്ത്രീകൾക്കായി ആഭ്യന്തര പരാതി പരിഹാര സെൽ രൂപീകരിക്കുക. സുപ്രീംകോടതിയിൽ നിന്നുള്ള നിർദ്ദേശമനുസരിച്ചായിരിക്കും ഭേദഗതികൾ എന്ന് സംഘടനയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞിരുന്നു.
സംഘടനയില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ വേണമെന്ന ആവശ്യം നേരത്തെ തന്നെ ശക്തമായിരുന്നു. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സംഘടനയില്‍ പ്രത്യേക സംവിധാനം വേണമെന്ന് ‘വുമണ്‍ ഇന്‍ സിനിമe കലക്ടീവ്’ ആവശ്യപ്പെട്ടിരുന്നു. സിനിമe രംഗത്ത് ജോലി ചെയ്യുന്ന വനിതകള്‍ക്കെതിരെ ലൈംഗികാതിക്രമങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. മീ ടൂ ക്യാംപെയിന്‍ അടക്കം അമ്മയെ പ്രതിസന്ധിയിലാക്കി. ഈ സാഹചര്യത്തിലാണ് വനിതാ പ്രാതിനിധ്യം വര്‍ധിപ്പിച്ച് ഭരണഘടന ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.
‘അമ്മ’യില്‍ ഏറെ കോളിളക്കം സൃഷ്‌ടിച്ചത് 2017 ഫെബ്രുവരിയില്‍ കൊച്ചിയില്‍ നടിയാക്രമിക്കപ്പെട്ട സംഭവമാണ്. കേസില്‍ ആരോപണ വിധേയനായ നടന്‍ ദിലീപിനെ അമ്മ സംരക്ഷിക്കുന്നു എന്നായിരുന്നു പ്രധാന വിമര്‍ശനം. സംഘടനയിലെ യുവ താരങ്ങളായ പൃഥ്വിരാജ്, ആസിഫ് അലി, രമ്യാ നമ്പീശന്‍ തുടങ്ങിയവരാണ് ആരോപണമുന്നയിച്ചത്. ഒടുവില്‍ ദിലീപിനെ സംഘടനയില്‍ നിന്നും പുറത്താക്കുകയും, തങ്ങള്‍ ആക്രമിക്കപ്പെട്ട നടിക്കൊപ്പം നിലകൊള്ളുന്നുവെന്ന് പ്രഖ്യാപിക്കുകയും ചെയ്യേണ്ടി വന്നു സംഘടനയ്‌ക്ക്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മലയാള സിനിമയില്‍ ആദ്യമായി സ്ത്രീകളുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ക്കായി ഒരു സംഘടന ആരംഭിക്കുന്നത്.
സംവിധായകൻ ബാബു നാരായണൻ (59) അന്തരിച്ചു. രാവിലെ 6.45ന് തൃശൂരിലായിരുന്നു അന്ത്യം. അർബുദ രോഗത്തെ തുടർന്ന് ചികിൽസയിലായിരുന്നു. സംവിധായകൻ അനിൽ കുമാറുമായി ചേർന്ന് ‘അനിൽ ബാബു’വെന്ന പേരിൽ 24 ഓളം ചിത്രങ്ങൾ സംവിധാനം ചെയ്തു. മാന്ത്രികച്ചെപ്പ്, സ്ത്രീധനം, കുടുംബവിശേഷം, അരമനവീടും അഞ്ഞൂറേക്കറും, കളിയൂഞ്ഞാൽ, പട്ടാഭിഷേകം തുടങ്ങിയവയാണ് പ്രധാനചിത്രങ്ങൾ. 2004ൽ ‘പറയാം’ എന്ന ചിത്രത്തിനുശേഷം സംവിധാനത്തിൽനിന്ന് വിട്ടുനിന്നു. 2013ൽ ‘നൂറ വിത്ത് ലവ്’ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി തിരിച്ചെത്തി.
ഹരിഹരന്റെ സംവിധാന സഹായിയായി മലയാള സിനിമയിലെത്തിയ ബാബുവിന്റെ ആദ്യ സിനിമ അനഘയായിരുന്നു. പിന്നീട് പൊന്നരഞ്ഞാണം എന്ന സിനിമയും പി.ആർ.എസ്. ബാബുവിന്റെതായെത്തി. അതിനു ശേഷമാണ് അനിലുമായി കൂട്ടു ചേർന്നത്. 1992ൽ മാന്ത്രികചെപ്പിലൂടെ അനിൽ ബാബു എന്ന സംവിധായകജോടി മലയാളത്തിൽ അരങ്ങേറ്റം കുറിച്ചു. ജഗദീഷ് നായകനായ ഈ കൊച്ചു സിനിമ ഹിറ്റായതോടെ മലയാളത്തിലെ തിരക്കുള്ള സംവിധായകരായി അനിൽബാബുമാർ.
സ്‌ത്രീധനം, ഇഞ്ചക്കാടൻ മത്തായി ആൻഡ് സൺസ്, കുടുംബവിശേഷം, വെൽകം ടു കൊടൈക്കനാൽ, മന്നാടിയാർ പെണ്ണിനു ചെങ്കോട്ട ചെക്കൻ തുടങ്ങി 2005ൽ പുറത്തിറങ്ങിയ പറയാം എന്ന സിനിമ വരെ 24 സിനിമകളാണ് ഈ കൂട്ടുകെട്ടിൽ പിറന്നത്. മമ്മൂട്ടിയും ദിലീപും ഒന്നിച്ചഭിനയിച്ച കളിയൂഞ്ഞാലും സുരേഷ് ഗോപി നായകനായ രഥോൽസവവും കുഞ്ചാക്കോ ബോബന്റെ മയിൽപ്പീലിക്കാവും ഇക്കൂട്ടത്തിൽപ്പെടും. ഇവയിൽ ഭൂരിപക്ഷവും ഹിറ്റുകളുമായിരുന്നു. എന്നാൽ പറയാം എന്ന സിനിമയ്‌ക്കു ശേഷം തങ്ങൾക്കൊരുമിച്ച് ഇനി ഒന്നും പറയാനില്ലെന്ന തിരിച്ചറിവോടെ ഇരുവരും വഴിപിരിയുകയായിരുന്നു.
ഷൂട്ടിങ് സെറ്റിലെ സണ്ണി ലിയോണിന്റെ തമാശ സംവിധായകനെയും അണിയറ പ്രവർത്തകരെയും ഭയചകിതരാക്കി. സണ്ണി ലിയോണിനെ സഹനടൻ വെടിവയ്ക്കുന്ന സീൻ ഷൂട്ട് ചെയ്യുമ്പോഴാണ് താരം ഏവരെയും ഭയപ്പെടുത്തിയത്. വെടിയേറ്റു വീണ സണ്ണി ലിയോൺ മരിച്ചതുപോലെ അഭിനയിക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞപ്പോഴാണ് സണ്ണി തമാശ കാണിച്ചതാണെന്ന് അണിയറ പ്രവർത്തകർക്ക് മനസിലായത്.
താൻ വെടിയേറ്റു വീഴുന്നതിന്റെയും തുടർന്നുണ്ടാകുന്ന സംഭവങ്ങളുടെയും വീഡിയോ സണ്ണി ലിയോൺ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. സണ്ണി ലിയോൺ വെടിയേറ്റു വീഴുന്നതാണ് ആദ്യത്തെ വീഡിയോ. വെടിയേറ്റു വീണ സണ്ണി ലിയോൺ എഴുന്നേൽക്കാത്തതുകണ്ട് സംവിധായകനും ക്രൂ അംഗങ്ങളും ഭയചകിതരാകുന്നതും, പിന്നാലെ ഏവരെയും അതിശയപ്പെടുത്തിക്കൊണ്ട് സണ്ണി ലിയോൺ എഴുന്നേൽക്കുന്നതുമാണ് രണ്ടാമത്തെ വീഡിയോ.
‘കൊക്ക കോള’ എന്ന തന്റെ പുതിയ സിനിമയുടെ ഷൂട്ടിങ് തിരക്കുകളിലാണ് സണ്ണി ലിയോൺ. ഹൊറർ കോമഡി സിനിമയാണിത്. മഹേന്ദ്ര ധരിവാൾ ആണ് സംവിധായകൻ. അടുത്ത മാസം ചിത്രം റിലീസിന് എത്തുമെന്നാണ് വിവരം.
നടന്‍ ജയസൂര്യയ്ക്ക് പിന്നാലെ കായല്‍ കൈയ്യേറ്റത്തില്‍ കുടുങ്ങി പിന്നണി ഗായകന്‍ എംജി ശ്രീകുമാര്‍. കായല്‍ കൈയ്യേറിയെന്ന പരാതി തദ്ദേശസ്വയംഭരണ ഓംബുഡ്സ്മാന് വിട്ടു.പരാതിയില്‍ വിജിലന്‍സ് അന്വേഷണം നടത്തി മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച പ്രഥമവിവര റിപ്പോര്‍ട്ടില്‍ കേസ് ഓംബുഡ്സ്മാന് വിടുകയാണ് ഉചിതമെന്നു ചൂണ്ടിക്കാട്ടി.
മുളവുകാടുള്ള 11.5 സെന്റ് സ്ഥലത്ത് ചട്ടങ്ങള്‍ മറികടന്ന് കെട്ടിടനിര്‍മാണം നടത്തിയെന്ന പരാതിയെ തുടര്‍ന്നാണ് കേസ്. എറണാകുളം കളമശേരി സ്വദേശിയായ ഗിരീഷ് ബാബുവാണ് എം.ജി. ശ്രീകുമാറിനെതിരേ വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കിയത്.
2010ലാണ് എം.ജി. ശ്രീകുമാര്‍ ഈ സ്ഥലം വാങ്ങിയത്. പിന്നീട് ഇവിടെ കെട്ടിടം നിര്‍മിക്കുകയും ചെയ്തു. കായല്‍ക്കരയിലുള്ള സ്ഥലത്ത് കെട്ടിടം നിര്‍മിച്ചിരിക്കുന്നത് അനധികൃതമായാണെന്നാണ് ആരോപണം. കെട്ടിടം നിര്‍മിച്ചപ്പോള്‍ തീരദേശ പരിപാലന ചട്ടവും കേരള പഞ്ചായത്ത് രാജ് നിര്‍മാണചട്ടവും ലംഘിച്ചുവെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
മുളവുകാട് പഞ്ചായത്തിലെ അസി. എന്‍ജീനിയറാണ് അനധികൃത നിര്‍മാണത്തിന് അനുമതി നല്‍കിയതെന്നും പഞ്ചായത്ത് സെക്രട്ടറി നടപടിയെടുത്തില്ലെന്നുമാണു പരാതി.