നടന്‍ ജോജു ജോര്‍ജ് വോട്ടുചെയ്യാന്‍ എത്തിയത് അമേരിക്കയില്‍ നിന്നായിരുന്നു. ഒരു സിനിമയുടെ ലൊക്കേഷന്‍ കാണാനായിരുന്നു അമേരിക്കന്‍ യാത്ര. ഇന്നു പുലര്‍ച്ചെ അഞ്ചു മണിക്കാണ് നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയത്. രാവിലെ പത്തു മണിയോടെ വോട്ടു ചെയ്യാന്‍ കുഴൂര്‍ ഗവണ്‍മെന്റ് സ്കൂളില്‍ എത്തി. രാഷ്ട്രീയ പാര്‍ട്ടിക്കാരുടെ ബൂത്തില്‍ ചെന്ന് വോട്ടര്‍പട്ടിക പരിശോധിച്ചു.
ക്രമനമ്പര്‍ അറിയാനായിരുന്നു പരിശോധിച്ചത്. വോട്ടര്‍ പട്ടിക രണ്ടു തവണ തിരഞ്ഞിട്ടും പേരു കണ്ടില്ല. ഇനി, പഴയ വീടിരിക്കുന്ന സ്ഥലത്താകും വോട്ടെന്നു കരുതി. അവിടെ ചെന്നും വോട്ടര്‍ പട്ടിക പരിശോധിച്ചു. അവിടെയും വോട്ടില്ല. അങ്ങനെ, ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാമെന്ന ആഗ്രഹം നടന്നില്ല. സിനിമയുടെ ലൊക്കേഷന്‍ കണ്ടെത്താന്‍ അമേരിക്കന്‍ യാത്ര പ്ലാന്‍ ചെയ്തപ്പോള്‍ മടങ്ങി വരവ് തിരഞ്ഞെടുപ്പ് ദിവസം പുലര്‍ച്ചെതന്നെ ആക്കിയതും വോട്ടു രേഖപ്പെടുത്താനുള്ള ആഗ്രഹം കൊണ്ടായിരുന്നു.
പഴയ വീടിരിക്കുന്ന സ്ഥലത്തെ വോട്ടു പരിശോധനയില്‍ അവിടെ താമസമില്ലെന്ന് ഉദ്യോഗസ്ഥര്‍ കരുതിക്കാണും. പുതിയ വീടിരിക്കുന്ന സ്ഥലത്താണെങ്കില്‍ വോട്ടു ചേര്‍ക്കുന്ന കാര്യം ചിന്തിച്ചതുമില്ല. ജോജുവിനെ പോലെ നിരവധി പേരുടെ പേരുകള്‍ തൃശൂര്‍ ജില്ലയിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവായെന്ന് പരാതിയുണ്ട്.
സിനിമാ ഓഫറിൽ നിന്നനുഭവിച്ച മോശം അനുഭവം പങ്കുവെച്ച് നടി സജിത മഠത്തിൽ. തമിഴ്നാട്ടിൽ നിന്നാണെന്ന് പറഞ്ഞ് ഫോൺ കോളിന്റെ വിശദാംശങ്ങൾ സജിത ഫെയ്സ്ബുക്കിലൂടെ വെളിപ്പെടുത്തി. വിളിച്ചയാളുടെ ഫോൺ നമ്പറും സജിത പങ്കുവെച്ചിട്ടുണ്ട്.
സജിത പറയുന്നതിങ്ങനെ:
തമിഴ്നാട്ടിൽ നിന്ന് ഒരു തമിഴ് സിനിമയുടെ സഹസംവിധായകൻ കാർത്തിക് വിളിക്കുന്നു. ഒരു തമിഴ് പ്രോജക്ടിൽ അഭിനയിക്കാൻ ഉള്ള താൽപര്യം അന്വേഷിക്കുന്നു. ഞാൻ പ്രോജക്ട് വിവരങ്ങൾ ഇ മെയിൽ ചെയ്യാൻ ആവശ്യപ്പെടുന്നു.
ഫോൺ വെക്കുന്നതിനു മുമ്പ് ഒരു കിടു ചോദ്യം.
അഡ്ജസ്റ്റ്മന്റുകൾക്കും കോബ്രമൈസിനും തയ്യാറല്ലെ?
ചേട്ടന്റെ നമ്പർ താഴെ കൊടുക്കുന്നു.
+91 97914 33384
തയ്യാറുള്ള എല്ലാവരും ചേട്ടനെ വിളിക്കുക.
പിന്നല്ല !
തനിക്കെതിരെ പ്രചരിക്കുന്ന അശ്ലീല വീഡിയോയെ പറ്റി വിശദീകരണവുമായി എത്തിയിരിക്കുകയാണ് എം80 മൂസയിലെ നായിക. അഞ്ജുവിനോട് മുഖ സാദൃശ്യമുള്ള ഒരു പെണ്‍കുട്ടിയുടെ അശ്ലീല വീഡിയോ കുറച്ചു നാളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇത് അഞ്ചുവാണെന്ന രീതിയില്‍ ആണ് പ്രചരണം നടക്കുന്നത്. ഇത് താന്‍ അല്ലെന്നും ഇതിന്റ പേരില്‍ ഒരുപാട് പ്രശ്‌നങ്ങളിലൂടെ താന്‍ കടന്നുപോയെന്നും പറയുകയാണ് അഞ്ചു.
സീരിയലിലെ മറ്റൊരു പ്രധാനതാരമായ സുരഭിക്കൊപ്പം എത്തിയാണ് അഞ്ചു ഇക്കാര്യം വ്യക്തമാക്കുന്നത്. ഈ പ്രശ്‌നത്തിന്റെ പേരില്‍ ആത്മഹത്യയ്ക്ക് വരെ ശ്രമിച്ചുവെന്ന് സുരഭി പറയുന്നു. ഇനി അവളെ ഉപദ്രവിക്കരുതെന്നും സുരഭി അപേക്ഷിക്കുന്നുണ്ട്.
തന്റെ മുഖത്തോടു സാമ്യമുള്ള ഒരു കുട്ടിയുടെ അശ്ലീല വിഡിയോ രണ്ടുവർഷം മുൻപാണു പ്രചരിക്കുന്നതായി അറിയുന്നത്. മുഖസാദൃശ്യം കാരണം അതു തന്റെ വിഡിയോ ആണെന്ന് പലരും വിശ്വസിക്കുന്നു. ഇത്തരത്തിൽ പല ഭാഗത്തു നിന്നും ചോദ്യങ്ങൾ നേരിട്ടുതുടങ്ങിയതോടെ അഞ്ജു പൊലീസിൽ പരാതി നൽകി. എന്നാൽ അധികൃതർ ഇതുവരെ വേണ്ട നടപടി സ്വീകരിച്ചില്ലെന്നും താരം പറയുന്നു. തന്റെ ചിത്രങ്ങൾ ഉൾപ്പെടെ പങ്കുവച്ചാണ് ഇൗ വിഡിയോയിൽ ഉള്ളത് താനാണെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നതെന്നും അഞ്ജു പറയുന്നു.
ജോണ്‍ എബ്രഹാം പാലയ്ക്കല്‍’ എന്ന സ്റ്റാന്‍ഫോഡ് യൂണിവേഴ്‌സിറ്റി പ്രൊഫസറായി മമ്മൂട്ടി എത്തുന്ന ചിത്രത്തില്‍ അതിഥിതാരമായി പൃഥ്വിരാജും. ബുധനാഴ്ച പാക്കപ്പ് ആയ ചിത്രത്തിന്റെ അവസാന ഷെഡ്യൂളിലെ രണ്ട് ദിവസങ്ങളിലാണ് പൃഥ്വിയുടെ രംഗങ്ങള്‍ ചിത്രീകരിച്ചത്. മമ്മൂട്ടിയും അതിഥിതാരമാണ് ചിത്രത്തില്‍. പ്രധാന കഥാപാത്രങ്ങളെയെല്ലാം അവതരിപ്പിക്കുന്നത് പുതുമുഖങ്ങളാണ്.
മമ്മൂട്ടിക്കും പൃഥ്വിരാജിനുമൊപ്പം ഉണ്ണി മുകുന്ദന്‍, ആര്യ, രാജീവ് പിള്ള എന്നിവരും അതിഥി താരങ്ങളായി ചിത്രത്തില്‍ പ്രത്യക്ഷപ്പെടും. 15 തീയേറ്റര്‍ ആര്‍ട്ടിസ്റ്റുകള്‍ ഉള്‍പ്പെടെ 65 പുതുമുഖ അഭിനേതാക്കളുണ്ട് പതിനെട്ടാം പടിയില്‍. അപേക്ഷ അയച്ച 18,000 പേരില്‍ നിന്ന് ഓഡിഷനും ഏഴ് ദിവസത്തെ ക്യാമ്പും വഴിയാണ് 65 പേരെ തെരഞ്ഞെടുത്തത്. ഇവരെക്കൂടാതെ അഹാന കൃഷ്ണകുമാര്‍, മണിയന്‍പിള്ള രാജു, സുരാജ് വെഞ്ഞാറമ്മൂട്, പ്രിയാമണി, ലാലു അലക്‌സ്, നന്ദു, മനോജ് കെ ജയന്‍, മാലാ പാര്‍വ്വതി എന്നിങ്ങനെ ഒരു താരനിരയും ചിത്രത്തില്‍ കഥാപാത്രങ്ങളാവുന്നുണ്ട്.
വിദ്യാലയങ്ങളുടെ നാല് ചുവരുകള്‍ക്കുള്ളിലല്ല, മറിച്ച് ഒരാള്‍ യഥാര്‍ഥത്തില്‍ വിദ്യ ആര്‍ജ്ജിക്കുന്നത് സമൂഹത്തില്‍ നിന്നാണെന്ന ആശയത്തിലൂന്നിയാണ് സിനിമ. ഇപ്പോഴത്തെ കാലഘട്ടത്തിനൊപ്പം 1995-96 കാലവും ചിത്രത്തില്‍ കടന്നുവരും. തിരുവനന്തപുരം, എറണാകുളം, വാഗമണ്‍, ആതിരപ്പള്ളി, ആലപ്പുഴ എന്നിവിടങ്ങളിലായി അഞ്ച് ഷെഡ്യൂളുകളിലായിരുന്നു ചിത്രീകരണം.
എ ആര്‍ റഹ്മാന്റെ സഹോദരീ പുത്രന്‍ കാഷിഫും നവാഗതനായ പ്രശാന്തും ചേര്‍ന്നാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. വിജയ് യേശുദാസും സിത്താരയും പാടിയതടക്കം ഏഴ് പാട്ടുകളുണ്ട് ചിത്രത്തില്‍. കെച്ച കെംപക്‌ഡേ, സുപ്രീം സുന്ദര്‍ എന്നിവര്‍ ചേര്‍ന്നാണ് ആക്ഷന്‍ കൊറിയോഗ്രഫി. എഡിറ്റിംഗ് ഭുവന്‍ ശ്രീനിവാസ്. ജൂണ്‍ അവസാനം തീയേറ്ററുകളിലെത്തിയേക്കും.
ജാതിയും മതവും പറഞ്ഞു വരുന്നവര്‍ക്ക് വോട്ട് കൊടുക്കരുതെന്ന് നടന്‍ വിജയ് സേതുപതി. രാഷ്ട്രീയക്കാരും ജനങ്ങളും സെലിബ്രിറ്റികളുമെല്ലാം വളരെ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പാണ് ഇത്തവണ നടക്കുന്നത്. അതുകൊണ്ടുതന്നെ നല്ല ആവേശവുമുണ്ട്.
രണ്ടാം ഘട്ട പോളിങ്ങ് പൂര്‍ത്തിയായപ്പോള്‍ അഭിപ്രായവുമായി വിജയ് സേതുപതിയെത്തി. വലിയൊരു സദസ്സിനോട് വോട്ട് ചെയ്യുമ്പോള്‍ സൂക്ഷിക്കണമെന്നും നിങ്ങളുടെ വോട്ടുകള്‍ ജാതിയും മതവും പറഞ്ഞു വരുന്നവര്‍ക്ക് കൊടുക്കരുതെന്നും വിജയ് സേതുപതി പറഞ്ഞു.
സ്‌നേഹമുള്ളവരെ, നിങ്ങള്‍ വോട്ടു ചെയ്യുമ്പോള്‍ നന്നായി നോക്കി വോട്ട് ചെയ്യണം. സൂക്ഷിച്ച് വോട്ട് ചെയ്യണം. നമ്മുടെ നാട്ടിലൊരു പ്രശ്‌നം, നമ്മുടെ കോളേജിലൊരു പ്രശ്‌നം, നമ്മുടെ സുഹൃത്തിനൊരു പ്രശ്‌നം, അല്ലെങ്കില്‍ നമ്മുടെ സംസ്ഥാനത്തിനൊരു പ്രശ്‌നം എന്ന് പറയുന്നരോടൊപ്പം വേണം നില്‍ക്കാന്‍. അല്ലാതെ ജാതിക്കൊരു പ്രശ്‌നം, മതത്തിനൊരു പ്രശ്‌നം എന്ന് പറയുന്നവരോടൊപ്പം ഒരിക്കലും നില്‍ക്കരുത്.
ഇങ്ങനെ പറയുന്നവരൊക്കെ എല്ലാം ചെയ്തിട്ട് അവരുടെ വീടുകളില്‍ പൊലീസ് കാവലില്‍ സുരക്ഷിതരായിരിക്കും. നമ്മളാണ് ഒടുവില്‍ കെണിയില്‍ വീഴുക. ദയവ് ചെയ്ത് ഇത് ഓര്‍ത്തുവേണം വോട്ടവകാശം ഉപയോഗപ്പെടുത്താന്‍, എന്നാണ് വിജയ് സേതുപതി പറയുന്നത്.
കാറപകടത്തില്‍ തെലുങ്ക് സീരിയില്‍ നടിമാര്‍ മരിച്ചു. ഭാര്‍ഗവി (20), അനുഷ റെഡ്ഡി (21) എന്നിവരാണ് മരിച്ചത്. സീരിയലിന്‍റെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം ഹൈദരാബാദിലേക്ക് കാറില്‍ പോകുമ്പോഴായിരുന്നു അപകടം. എതിരെ വന്ന ട്രക്കുമായി കൂട്ടിയിടിക്കാതിരിക്കാനായി ഡ്രൈവര്‍ വണ്ടി തെറ്റിച്ചപ്പോള്‍ റോഡ് സൈഡിലുണ്ടായിരുന്ന മരത്തില്‍ ഇടിക്കുകയായിരുന്നു.
സംഭവസ്ഥലത്ത് വച്ച് തന്നെ ഭാര്‍ഗവി മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അനുഷ റെഡ്ഡി മരിച്ചത്. ഷൂട്ടിങ്ങിനായി തിങ്കളാഴ്ചയാണ് രണ്ടുപേരും തെലുങ്കാനയിലെ വിക്രാബാദിലെത്തിയത്. കാര്‍ ഡ്രൈവര്‍ക്കും ഇവരുടെ കൂടെയുണ്ടായിരുന്ന വിനയ് കുമാര്‍ എന്നയാള്‍ക്കും പരിക്കുകളുണ്ട്.
നടന്‍ കുഞ്ചാക്കോ ബോബന്‍ അച്ഛനായി. ഇൻസ്റ്റഗ്രാമിലെ തന്റെ ഒഫീഷ്യൽ പേജിലൂടെ കുഞ്ചാക്കോ തന്നെയാണ് ഈ കാര്യം പുറത്തുവിട്ടത്.
“ഒരു ആൺ കുഞ്ഞ് പിറന്നിരിക്കുന്നു. നിങ്ങളുടെ സ്‌നേഹത്തിനും, പ്രാർത്ഥനകൾക്കും, കരുതലിനും നന്ദി. ജൂനിയർ കുഞ്ചാക്കോ നിങ്ങൾക്കെല്ലാവർക്കും ്‌വന്റെ സ്‌നേഹം നൽകുന്നു”, എന്നാണ് ഈ വാർത്ത പങ്കുവച്ച് കുഞ്ചാക്കോ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
2005 ലാണ് കുഞ്ചാക്കോ ബോബൻ വിവാഹിതനാകുന്നത്. നീണ്ട 14 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബൻ- പ്രിയ ആൻ സാമുവേൽ ദമ്പതികൾക്ക് കുഞ്ഞ് പിറന്നത്. ജൂനിയർ കുഞ്ചാക്കോ എന്നാണ് ഇൻസ്റ്റഗ്രാമിലെ പോസ്റ്റിൽ കുഞ്ചാക്കോ എഴുതിയിരിക്കുന്നത്.
അജു വര്‍ഗ്ഗീസിന്റെ സെല്‍ഫ് ‘സെല്‍ഫ് ട്രോളുകള്‍ എപ്പോഴും ആരാധകരെ രസിപ്പിക്കുന്നവയാണ്. ഇപ്പോഴിതാ മോഹന്‍ലാല്‍ ചിത്രം ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന എന്ന സിനിമയുമായി ബന്ധപ്പെട്ട് ഒരു ട്രോള്‍ പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് നടന്‍. ഇട്ടിമാണി നിര്‍മിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്. അദ്ദേഹത്തിന്റെ അരികില്‍ ചാന്‍സ് ചോദിച്ച് ചെല്ലുന്നതും അങ്ങനെ അദ്ദേഹം സമ്മതിക്കുന്നതുമാണ് രസകരമായ ട്രോളില്‍ കാണാന്‍ കഴിയുക.
‘അങ്ങനെ ഇട്ടിമാണിയില്‍ ഒരു റോള്‍ കിട്ടി’ എന്ന അടിക്കുറിപ്പോടെയായിരുന്നു അജു ഈ ചിത്രം പങ്കുവച്ചത്. നവാഗതരായ ജിബി-ജോജു ടീം കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇട്ടിമാണി: മെയ്ഡ് ഇന്‍ ചൈന. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ് സിംഗപ്പൂരില്‍ ആരംഭിച്ചു.
തൃശൂര്‍, എറണാകുളം, ചൈന എന്നിവിടങ്ങളാണ് മറ്റുലൊക്കേഷന്‍. മോഹന്‍ലാലിനു പുറമെ ഹണി റോസ്, വിനു മോഹന്‍, ധര്‍മജന്‍, ഹരിഷ് കണാരന്‍, അജു വര്‍ഗീസ്, രാധിക ശരത് കുമാര്‍ എന്നിവരാണ് ചിത്രത്തിലുള്ളത്.
കെബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ വീടിനുനേരെ ആക്രമണം. പത്തനാപുരം മഞ്ചള്ളൂരിലുള്ള വീടിന് നേരെയാണ് ആക്രമണമുണ്ടായത്. പുലര്‍ച്ചെയാണ് ആക്രമണം. ആക്രമണത്തില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്.
രാത്രി 12 മണിവരെ ഗണേഷ് കുമാര്‍ വീട്ടിലുണ്ടായിരുന്നു. പിന്നീടാണ് ആക്രമണമുണ്ടായിരിക്കുന്നത്. രാവിലെ പാചകക്കാരന്‍ വന്നപ്പോഴാണ് ജനലിന്റെ ചില്ലുകള്‍ തകര്‍ന്നിരിക്കുന്നത് ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന പോലീസില്‍ പരാതി നല്‍കി. പത്തനാപുരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ആരാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമല്ല.
മലയാളത്തിലടക്കം തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം മിന്നി നിന്നിരുന്ന നടിയാണ് സംഗീത ക്രിഷ്. സമ്മര്‍ ഇന്‍ ബെത്‌ലഹേം, ഉത്തമന്‍, എഴുപുന്ന തരകന്‍, ദീപസ്തംഭം മഹാശ്ചര്യം, ഇംഗ്ലീഷ് മീഡിയം തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെയാണ് സംഗീത മലയാളികള്‍ക്ക് സുപരിചിതയായത്. അമ്മയുമായി ഉണ്ടായ പ്രശ്‌നങ്ങളുടെ പേരില്‍ നടിക്കെതിരെ വ്യക്തിപരമായി ആക്ഷേപങ്ങള്‍ ഒരിടക്ക് സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ഇപ്പോഴിത വീണ്ടും അമ്മയെ കുറിച്ചുള്ള ഒരു കുറിപ്പുമായി സംഗീത വീണ്ടും വാര്‍ത്തകളില്‍ ഇടംനേടുകയാണ്. അമ്മ തന്നോട് കാട്ടിയ ക്രൂരതകള്‍ക്കും ഒരു അമ്മ എങ്ങനെയാവരുതെന്ന് പഠിപ്പിച്ചതിന് നന്ദിയുണ്ടെന്നാണ് സംഗീത ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.
‘പ്രിയപ്പെട്ട അമ്മേ, എന്നെ ജനിപ്പിച്ചതിന് നന്ദി. സ്‌കൂളില്‍ പോയിരുന്ന എന്നെ പതിമൂന്നു വയസുമുതല്‍ ജോലിക്ക് പറഞ്ഞു വിട്ടതിന് നന്ദി. ഒരു പണിയും ചെയ്യാത്ത മദ്യത്തിനും ലഹരിക്കും അടിമകളായ നിങ്ങളുടെ ആണ്‍മക്കളുടെ സൗകര്യത്തിന് എന്നെ ചൂഷണം ചെയ്തതിന് നന്ദി. ഒരുപാട് ബ്ലാങ്ക് ചെക്കുകള്‍ എന്നെ കൊണ്ട് ഒപ്പിട്ട് വാങ്ങിച്ചതിന് നന്ദി. നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങാതെ വന്നതോടെ എന്നെ വീട്ടില്‍ തളച്ചിട്ടതിന് നന്ദി. കല്ല്യാണം കഴിഞ്ഞിട്ട് പോലും എന്നെയും ഭര്‍ത്താവിനെയും സ്വസ്ഥമായി ജീവിക്കാന്‍ അനുവദിക്കാത്തതിന് നന്ദി. എല്ലാത്തിലും ഉപരിയായി ഒരു അമ്മ എങ്ങനെയാവരുതെന്ന് പഠിപ്പിച്ചതിന് നന്ദി. ആരോടും മിണ്ടാതെ എതിര്‍ത്ത് ഒരുവാക്കും പറയാതെ കഴിഞ്ഞിരുന്ന എന്നെ ഇത്ര കരുത്തുള്ളവളാക്കിയതിനും നന്ദി.’ സംഗീത കുറിച്ചു.
മകള്‍ തന്നെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടെന്ന് ആരോപിച്ച് സംഗീതയുടെ അമ്മ അടുത്തിടെ രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്ന് സംഗീതയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളിലടക്കം മോശമായ പ്രതികരണങ്ങളാണ് ഉണ്ടായത്. ഇതിന് പിന്നാലെയാണ് തന്റെ ഭാഗം വ്യക്തമാക്കി നടി രംഗത്തെത്തിയിരിക്കുന്നത്.