Movies

മീ ടു ക്യാമ്പയിൻ ചിലർക്കൊരു ഫാഷൻ എന്ന് നടന്‍ മോഹൻലാൽ. അതൊരു പ്രസ്ഥാനമല്ലെന്നും മോഹന്‍ലാല്‍ പ്രതികരിച്ചു. എന്നാല്‍ മലയാള സിനിമയ്ക്ക് മീ ടു കൊണ്ടു യാതൊരു കുഴപ്പവുമുണ്ടാവില്ലെന്നും മോഹന്‍ലാല്‍ പ്രത്യാശ പ്രകടിപ്പിച്ചു.

അബുദാബിയില്‍ ഡിസംബര്‍ ഏഴിന് പ്രളയ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് പണം കണ്ടെത്താനുള്ള പരിപാടിയായ ‘ഒന്നാണ് നമ്മള്‍’ ഷോയെക്കുറിച്ചുള്ള വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം ‘ഒന്നാണ് നമ്മള്‍’ ഷോയില്‍ നടന്‍ ദിലീപ് പങ്കെടുക്കില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു

കഴിഞ്ഞ ദിവസം നടന്ന ആരാധ്യ ബച്ചന്റെ പിറന്നാള്‍ പാര്‍ട്ടിയില്‍ വച്ച് അമിതാഭ് ബച്ചന് ഒരു കുഴയ്ക്കുന്ന ചോദ്യത്തെ നേരിടേണ്ടി വന്നു. ചോദിച്ചത് ഷാരൂഖ് ഖാന്റെ ഇളയ മകന്‍ അബ്രാമാണ്. കുഞ്ഞു അബ്രം കരുതിയിരിക്കുന്നത് അമിതാഭ് ബച്ചന്‍ ഷാരൂഖ് ഖാന്റെ അച്ഛനാണ് എന്നും എന്ത് കൊണ്ടാണ് മുത്തശ്ശന്‍ അവനോടൊപ്പം വീട്ടില്‍ താമസിക്കാത്തത് എന്നുമൊക്കെയായിരുന്നു. അമിതാഭ് ബച്ചന്റെ കൈയ്യില്‍ പിടിച്ചു കൊണ്ട് ചോദ്യം ചോദിക്കുന്ന അബ്രാമിന്റെ ചിത്രത്തിനൊപ്പം സംഭവം വിവരിച്ചു കൊണ്ട് ആദ്യം എത്തിയത് ബച്ചന്‍ തന്നെയാണ്. തുടര്‍ന്ന് ഷാരൂഖിന്റെ ഭാര്യ ഗൗരി ഖാനും ‘ഇത്ര മനോഹരമായ ഈ ചിത്രം ഞാന്‍ ഷെയര്‍ ചെയ്യാതിരിക്കുന്നതെങ്ങനെ?’ എന്ന് കുറിച്ച് രംഗത്തെത്തി.

AARADHYA aishwarya photo

ബിഗ്‌ ബിയുടെ പോസ്റ്റിനു താഴെ മറുപടിയുമായി ഷാരൂഖും വൈകാതെ എത്തി. “ഞങ്ങളുടെ വീട്ടിലേക്ക് ഇടയ്ക്കൊക്കെ വരാമല്ലോ സര്‍! ശനിയാഴ്ചകളിലെങ്കിലും വന്നു ദയവായി അവിടെ താമസിക്കൂ. അവന്റെ ഐപാഡില്‍ ധാരാളം നല്ല ഗെയിംസ് ഉണ്ട്. താങ്കള്‍ക്ക് അവന്റെ കൂടെ ടൂഡില്‍ ജമ്പ് കളിക്കാമല്ലോ!”, എന്നാണു ബച്ചനെ വീട്ടിലേക്ക് വരവേറ്റു കൊണ്ട് കിങ് ഖാന്‍ പറഞ്ഞത്.

‘മൊഹബ്ബത്തേം, ‘കഭി ഖുശി കഭി ഗം’, ‘ഭൂത്നാഥ്’ തുടങ്ങിയ ചിത്രങ്ങളില്‍ ഷാരൂഖ് ഖാനും അമിതാഭ് ബച്ചനും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ‘കഭി ഖുശി കഭി ഗം’ എന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന്റെ മകനായാണ്‌ ഷാരൂഖ് എത്തിയത്. വലിയ വിജയമായിരുന്ന ചിത്രത്തിലെ ഇരുവരുടെയും അഭിനയവും ഏറെ ശ്രദ്ധിക്കപ്പെട്ടു. കരന്‍ ജോഹര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ബച്ചന്റെ കഥാപാത്രത്തിന്റെ ഭാര്യയായി എത്തിയത് അദ്ദേഹത്തിന്റെ ജീവിതത്തിലെ നായിക ജയ ബച്ചന്‍ തന്നെ.

ബച്ചൻ കുടുംബത്തിലെ ഇളംതലമുറക്കാരിയും അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായിയുടെയും മകളുമായ ആരാധ്യ ബച്ചന്റെ ഏഴാം പിറന്നാളായിരുന്നു നവംബർ 16 ന്. കുഞ്ഞു ആരാധ്യയ്ക്കായി ഒരു കിടിലൻ ബർത്ത്ഡേ പാർട്ടി തന്നെയാണ് ഐശ്വര്യയും അഭിഷേകുമൊരുക്കിയത്. ആരാധ്യയ്ക്ക് ആശംസകളും സമ്മാനങ്ങളുമേകാൻ ബോളിവുഡ് താരങ്ങളുടെ കുഞ്ഞുമക്കളും എത്തിയിരുന്നു.

 

സീരിയലുകളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് സ്വാസിക. കട്ടപ്പനയിലെ ഹൃത്വിക് റോഷനില്‍ നടി അവതരിപ്പിച്ച ‘തേപ്പുകാരി’യുടെ വേഷവും വളരെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ വനിതയുമായുള്ള അഭിമുഖത്തില്‍ താന്‍ നേരിട്ട പ്രതിസന്ധിയും മാനസിക വിഷമവും പങ്കുവെച്ചിരിക്കുകയാണ് നടി. സിനിമകളൊന്നില്ലാതിരുന്ന ഒരു സമയത്ത് താന്‍ ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിച്ചിട്ടിട്ടുണ്ടെന്ന് നടി വെളിപ്പെടുത്തി,

”സിനിമയായിരുന്നു ലക്ഷ്യം. അഭിനയിക്കണം, വലിയ നടിയായി അറിയപ്പെടണം എന്നൊക്കെയായിരുന്നു ആഗ്രഹം. തമിഴിലായിരുന്നു തുടക്കം. ഒരു മാഗസിനില്‍ വന്ന ചിത്രം കണ്ടാണ് ‘വൈഗൈ’ എന്ന സിനിമയില്‍ നായികയായി അവസരം ലഭിക്കുന്നത്. പുതിയ സംവിധായകനും നായകനുമൊക്കെയായിരുന്നു. ചിത്രം ഭേദപ്പെട്ട വിജയം നേടി. തുടര്‍ന്ന് തമിഴില്‍ മൂന്നു സിനിമകള്‍ ചെയ്തു. എല്ലാം ശ്രദ്ധേയമായ അവസരങ്ങളായിരുന്നു. എന്നിട്ടും കാര്യമായ അവസരങ്ങള്‍ കിട്ടിയില്ല. മലയാളത്തില്‍ വലിയ ചില അവസരങ്ങള്‍ ലഭിച്ചു. പ്രഭുവിന്റെ മക്കള്‍, അയാളും ഞാനും തമ്മില്‍ എന്നീ ചിത്രങ്ങളില്‍ നല്ല കഥാപാത്രങ്ങളായിരുന്നു. സിനിമകളും ശ്രദ്ധേയമായി. എന്നാല്‍ അതിനു ശേഷം ഇവിടെയും നല്ല അവസരങ്ങള്‍ തേടി വന്നില്ല. തുടര്‍ന്നുള്ള മൂന്നു വര്‍ഷം ഒരു നല്ല സിനിമ പോലും കിട്ടിയില്ല. അതോടെ ഞാന്‍ ഡിപ്രഷന്റെ വക്കിലായി. നടി പറയുന്നു.

പഠനം പോലും ഉപേക്ഷിച്ച് അഭിനയ രംഗത്തേക്കെത്തിയത്. എന്നാല്‍ അതില്‍ ഒന്നും ആകാന്‍ പറ്റുന്നില്ല. എങ്ങനെയെങ്കിലും മരിക്കണം എന്ന തോന്നല്‍ പിടിമുറുക്കി. പെട്ടെന്നു മരിക്കാന്‍ എന്താണു മാര്‍ഗം എന്നൊക്കെ ആലോചിച്ചു. നാളെ ഒരു വണ്ടി വന്നു തട്ടിയിരുന്നെങ്കില്‍ എന്നൊക്കെയായി തോന്നല്‍. കൂട്ടുകാരൊക്കെ പഠനത്തിന്റെ തിരക്കില്‍. ചിലര്‍ ജോലിക്കു പോകുന്നു. ഞാന്‍ മാത്രം രാവിലെ എഴുന്നേല്‍ക്കുക വീട്ടില്‍ വെറുതെയിരിക്കുക എന്നതായിരുന്നു ദിനചര്യ.

. ‘ഒരു ആവശ്യവുമുണ്ടായിരുന്നില്ല. പഠിക്കാന്‍ വിട്ടാല്‍ മതിയായിരുന്നു’ എന്നു വീട്ടുകാരും പറയാന്‍ തുടങ്ങി. ചുറ്റും കുത്തുവാക്കുകള്‍. ആരുടെയും മുഖത്തു നോക്കാന്‍ പറ്റുന്നില്ല. മെഡിറ്റേഷന്‍ – യോഗ ക്ലാസിനു പോയിത്തുടങ്ങി. പതിയെ സാധാരണ ജീവിതത്തിലേക്കു മടങ്ങി വന്നു. ആ മൂന്നു വര്‍ഷം വേസ്റ്റായി എന്നു പറയാം. ആ സമയത്താണ് ‘മഴവില്‍ മനോരമ’യിലെ ‘ദത്തുപുത്രി’ എന്ന സീരിയലിലേക്കു വിളിക്കുന്നത്. മൂന്നു വര്‍ഷം കാത്തിരുന്നിട്ടും ഒന്നുമായില്ല. എവിടെയാണു പിടിച്ചു കയറാനാകുക എന്നറിയില്ലല്ലോ. അങ്ങനെ സീരിയല്‍ തിരഞ്ഞെടുത്തു. അതു കഴിഞ്ഞ് സീരിയല്‍ മാത്രമായി. നീണ്ട ഇടവേളയ്ക്കു ശേഷമാണ് ‘കട്ടപ്പനയിലെ ഹൃത്വിക് റോഷനും’ ‘സ്വര്‍ണ്ണക്കടുവയും’ ചെയ്തത്. ഇപ്പോള്‍ ഞാന്‍ ഹാപ്പിയാണ്.

കോ‍ഴിക്കോട്; സിനിമാ- നാടക രംഗത്ത് സജീവസാന്നിധ്യമായിരുന്ന നടന്‍ കെ ടി സി അബ്ദുളള അന്തരിച്ചു. 82 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെതുടര്‍ന്ന് കോ‍ഴിക്കോട് പിവിഎസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

1977ല്‍ രാമു കാര്യാട്ട് സംവിധാനം ചെയ്ത ദ്വീപ് എന്ന ചിത്രത്തിലൂടെയാണ് കെ ടി സി അബ്ദുളള അഭിനയരംഗത്തെത്തിയത്. അറബിക്കഥ, ഗദ്ദാമ, സുഡാനി ഫ്രം നൈജീരിയ തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍.

ഷാനു സമദ് സംവിധാനം ചെയ്യുന്ന മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുളള എന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്.
1959ല്‍ കെടിസിയില്‍ ജോലിയില്‍ പ്രവേശിക്കുന്നതോടെയാണ് അദ്ദേഹത്തിന്‍റെ പേര് കെടിസി അബ്ദുളള എന്നായി മാറിയത്. ആകാശവാണിയുടെ എ ഗ്രേഡ് ആര്‍ട്ടിസ്റ്റായിരുന്നു അബ്ദുളള.

ഇന്ത്യന്‍ സിനിമയില്‍ ആള്‍ക്കൂട്ടങ്ങളുടെ നായകനാണ് രജനീകാന്ത്. തെന്നിന്ത്യയില്‍ മാത്രമല്ല ഇന്ത്യയാകെ വേരുകളുള്ള മാസ് നായകന്‍. തിരശീലയ്ക്ക് പുറത്തും രജനീകാന്ത് അമ്പരപ്പിക്കുന്ന സാന്നിധ്യമാണ്. ഇടപെടലുകളിലെ ലാളിത്യം കൊണ്ട് അത്രമേല്‍ പ്രിയങ്കരനായ താരം. കഴിഞ്ഞാഴ്ച നല്‍കിയ ഒരഭിമുഖത്തില്‍ രജനി പറഞ്ഞ ചില അനുഭവചിത്രങ്ങള്‍ ആ മനസ്സിന്‍റെ കൂടുതല്‍ തെളിഞ്ഞ പ്രകാശനമാകുന്നു.

സൂപ്പർതാരങ്ങൾ ബസിലോ ഓട്ടോയിലും യാത്ര ചെയ്താലോ ലുങ്കിയുടുത്താലോ ആരാധകനൊപ്പം സെൽഫിയെടുത്താലോ അങ്ങയേറ്റം സിംപിൾ ആണ് അദ്ദേഹം എന്നു പാടിനടക്കുന്നവരാണ് ആരാധകർ. അത്തരമൊരു ചോദ്യമുണ്ടായി അഭിമുഖത്തിൽ. മറുപടി അത്ഭുതപ്പെടുത്തുന്നതായിരുന്നു.

‘താങ്കള്‍ വളരെ സിംപിളാണെന്ന് പലരും പറയാറുണ്ടല്ലോ. സൂപ്പര്‍സ്റ്റാര്‍ ആയിട്ടും എങ്ങനെയാണ് സിംപിളായി ജീവിക്കുന്നത്’ എന്നായിരുന്നു അവതാരകയുടെ ചോദ്യം. ഞാന്‍ സഞ്ചരിക്കുന്നത് ബി.എം.ഡബ്ല്യു കാറില്‍, താമസിക്കുന്നത് പോയസ് ഗാര്‍ഡനില്‍, ഭക്ഷണം കഴിക്കാന്‍ പോവുന്നത് പഞ്ചനക്ഷത്ര, സപ്തനക്ഷത്ര ഹോട്ടലുകളില്‍. ഇതാണോ ലളിതജീവിതം?’ എന്നായിരുന്നു രജനിയുടെ മറുചോദ്യം.

സിനിമയ്ക്ക് പുറത്തുള്ള ജീവിതത്തെക്കുറിച്ച് അദ്ദേഹം പറയുന്നു. പുറത്തിറങ്ങുന്നതും ആളുകളെ അഭിമുഖികരിക്കുന്നതുമെല്ലാം എന്നെ സംബന്ധിച്ച് വിഷമമുളള കാര്യങ്ങളാണ്. എല്ലാവരും ലളിത ജീവിതം എന്ന് വാഴ്ത്തുന്ന തന്റേത് അത്ര ലളിതമൊന്നുമല്ലെന്നും അദ്ദേഹം പറയുന്നു. ബെംഗളൂരുവിൽ ഒരു ക്ഷേത്രത്തിൽ പോയപ്പോൾ പ്രച്ഛന്ന വേഷത്തിലാണ് പോയത്. മുഷിഞ്ഞ് ഒരു പിച്ചക്കാരനെപോലെ തോന്നുമായിരുന്നു. തൊഴുത് പ്രദക്ഷിണം ചെയ്യാനൊരുങ്ങുമ്പോൾ ഒരു സ്ത്രീ എനിക്ക് പത്തുരൂപ വെച്ചുനീട്ടി, ഞാനത് വാങ്ങി പോക്കറ്റിലിട്ടു. അവരെന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ചുറ്റിവന്ന് ഒരു ഇരുനൂറ് രൂപയെടുത്ത് ഭണ്ഡാരത്തിൽ ഇട്ടു. പുറത്തിറങ്ങിയപ്പോൾ എന്റെ കാർ വന്നു ഞാനതിൽ കയറുന്നത് കണ്ടപ്പോൾ അവർ വാ പൊളിച്ച് നിൽക്കുകയാണ്– രജനി പറയുന്നു.

മറ്റൊരിക്കൽ ഒരു തീയറ്റർ സമുച്ചയത്തിൽ സൂപ്പർഹിറ്റ് പടം കാണാൻ ഞാൻ പോയി. വേഷം മാറിയാണ് പോയത്. ദൂരെ നിന്ന് ഒരു വിളികേട്ടു. തലൈവാ. ഞാൻ ഞെട്ടിപ്പോയി. എന്റെ കൈയും കാലും വിറച്ചു. കാറാണെങ്കിൽ ഏറെ അകലെയും. ഞാൻ ജനക്കൂട്ടത്തെ വകഞ്ഞുമാറ്റി ഒരു വിധം പുറത്തെത്തി. പിന്നെയാണ് മനസിലായത്. അയാൾ വേറേ ആരെയോ ആയിരുന്നു വിളിച്ചതെന്ന്– രജനി ചിരിയോടെ പറയുന്നു.

കാലക്ക് ശേഷം വീണ്ടും ഒരു രജനികാന്ത് ചിത്രം ഈ വര്‍ഷം തന്നെ റിലീസിനായി ഒരുങ്ങുന്നു എന്ന ആവേശത്തിലാണ് ആരാധകര്‍. ശങ്കര്‍, ജയമോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. മലയാളി താരങ്ങളായ കലാഭവന്‍ ഷാജോണ്‍, റിയാസ് ഖാന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. എ.ആര്‍.റഹ്മാനാണ് സംഗീതം. രജനിയുടെ 2.0 ഉടന്‍ തീയറ്ററിലെത്തും.

ശബരിമലക്ഷേത്രത്തെ അതുല്യമാക്കുകയും ലോകശ്രദ്ധയാകര്‍ഷിക്കുകയും ചെയ്ത തത്വമസിയെ (അത് നീയാകുന്നു) നടന്‍ അജുവര്‍ഗീസും ധ്യാന്‍ ശ്രീനിവാസും പരിഹസിച്ചത് വിവാദമാകുന്നു. സച്ചിന്‍ എന്ന സിനിമയിലെ ചില സീനുകളിലാണ് ഋഗ് വേദത്തിലെ ഛന്ദോഗ്യോപനിഷത്തില്‍ പറയുന്ന ഉപദേശവാക്യത്തെ പരിഹസിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് വന്നതോടെയാണ് ഇക്കാര്യം ഭക്തരുടെ ശ്രദ്ധയില്‍പ്പെട്ടത്. എസ്.എല്‍ പുരം ജയസൂര്യ തിരക്കഥ എഴുതി സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന സച്ചിന്‍ താമസിക്കാതെ തിയേറ്ററുകളിലെത്തും.

ക്രിക്കറ്റ് കളിയുടെ പശ്ചാത്തലത്തില്‍ കഥപറയുന്ന സിനിമയില്‍ ധ്യാന്‍ശ്രീനിവാസിന്റെ കഥാപാത്രം അജു അവതരിപ്പിക്കുന്ന ജെറിയോട് ചോദിക്കുന്നു, ‘ നമ്മുടെ അമ്പലത്തിന് മുന്നില്‍ എഴുതി വെച്ചിട്ടില്ലേ? തത്വമസി അതിനന്റെ അര്‍ത്ഥം എന്താണ്’ എന്ന് ചോദിക്കുന്നു. തത്വ മെസി യോ എന്ന് അജു തിരികെ ചോദിക്കുന്നു. മെസി ലോകം അറിയപ്പെടുന്ന ഫുഡ്‌ബോള്‍ കളിക്കാരനാണ്. സച്ചിന്റെ കടുത്ത് ആരാധകനായ ജെറി തത്വമസിയിലെ മസി മെസിയാക്കി. തൊട്ട് പിന്നാലെ സംശയം തീര്‍ക്കാന്‍ ഹരീഷ് കണാരന്‍ അവതരിപ്പിക്കുന്ന പൂച്ച ഷൈജുവിനെ കാണാന്‍ ഇവര്‍ പോകുന്നു. ‘ തത്വം നമുക്കെല്ലാം അറിയാം എന്നാല്‍ അതിനെടേല്‍ എങ്ങനെയാണ് അസി കടന്ന് വന്നത്, അതൊരു മുസ്്‌ലിം പേരല്ലേ? ഇനി വാവര് സ്വാമീടെ വിളിപ്പേരാണോ?’ എന്ന് പൂച്ച ഷൈജു ചോദിക്കുന്നു.

സ്വാമി അയ്യപ്പന്റെ സുഹൃത്തും വലംകയ്യുമായ വാവര് സ്വാമിയെ കളിയാക്കുന്ന സംഭാഷണങ്ങളും സിനിമയില്‍ ഉണ്ടെന്ന് വ്യക്തമായതോടെ ജാതിമത വ്യത്യാസമില്ലാതെ ഭക്തര്‍ സിനിമയ്‌ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. പ്രത്യേകിച്ച് യുവതീപ്രവേശനവുമായി ബന്്ധപ്പെട്ട് സംസ്ഥാനത്തുടനീളം പ്രതിഷേധപരിപാടികളും നാമജപവും നടക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുകയും കാണുകയും ചെയ്യുന്ന സിനിമ പോലൊരു മാധ്യമത്തിലൂടെ മതവികാരം വ്രണപ്പെടുത്തുന്ന സംഭാഷണങ്ങള്‍ ഉപയോഗിച്ചത് സെന്‍സര്‍ ബോര്‍ഡ് ഒഴിവാക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

ബോളിവുഡ് താരം സണ്ണി ലിയോണ്‍ മലയാള സിനിമയില്‍ എത്തുന്നുവെന്ന വാര്‍ത്ത ഇതിനോടകം തന്നെ വന്നു കഴിഞ്ഞു. താരം തന്നെ നേരത്തേ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. സണ്ണിയുടെ വരവ് മലയാളി പ്രേക്ഷകരുടെ ഇടയില്‍ വന്‍ ആവേശം സൃഷ്ടിച്ചിട്ടുണ്ട്.

ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചിത്രത്തില്‍ സണ്ണിയുടെ നായകന്‍ ആയി എത്തുന്നത് അജു വര്‍ഗീസ് ആണെന്നാണ്. മണിരത്‌നം, സച്ചിന്‍ എന്നീ ചിത്രങ്ങള്‍ ശേഷം സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് രംഗീല.

അജു വര്‍ഗീസിന്റെ നായികയായി സണ്ണി എത്തുമ്പോള്‍ അതൊരു ഹിറ്റ് ചിത്രമാകുമെന്ന കാര്യത്തില്‍ സംശയമില്ല. ചിത്രത്തില്‍ സുരാജ് വെഞ്ഞാറന്‍മൂട്, സലിം കുമാര്‍ എന്നിവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്.

ഇന്ത്യയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചാകും ചിത്രീകരണം നടക്കുക. ഗോവയിലും ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നുണ്ട്.

വേഷവിധാനം കൊണ്ടും തന്റേതായ ശൈലി കൊണ്ടും മലയാള സിനിമയെ അത്ഭുതപ്പെടുത്തിയ നടൻ ജയൻ കോളിളക്കം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഹെലികോപ്ടര്‍ അപകടത്തിൽ മരണപ്പെട്ടു.ഇന്ന് ജയന്‍ മരിച്ചിട്ട് 38 വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. ഇന്നും സംശയത്തോടെ കാണുന്ന ജയന്റെ മരണത്തെ കുറിച്ച് അവസാന നിമിഷം കൂടെയുണ്ടായിരുന്ന സോമന്‍ അമ്പാട്ട് നേരത്തെ പറഞ്ഞ അഭിമുഖം ശ്രദ്ധേയമായിരിക്കുകയാണ്.

നാവിക സേനയിലെ മാസ്റ്റര്‍ ചീഫ് പെറ്റി ഓഫീസറായിരുന്നു ജയന്‍. 41-ാം വയസില്‍ പ്രശ്‌സതിയുടെ കൊടുമുടിയില്‍ ഇരിക്കുമ്പോഴായിരുന്നു ഹെലിക്കോപ്റ്റര്‍ അപകടത്തിലൂടെ മരണത്തിന് കീഴടങ്ങിയത്. ജയന്‍ ധൈര്യശാലിയായിരുന്നു. സിനിമയ്ക്ക് വേണ്ടി എന്ത് റിസ്‌ക് എടുക്കാനും അദ്ദേഹം തയ്യാര്‍.പ്രൊഡ്യൂസര്‍മാരൊന്നും പക്ഷെ റിസ്‌ക് എടുക്കാന്‍ തയ്യാറല്ലായിരുന്നു. കാരണം അന്ന് സിനിമ ഒരുപരിധി വരെ അദ്ദേഹത്തെ കേന്ദ്രീകരിച്ചാണ് നിന്നിരുന്നത്. അത് കൊണ്ട് തന്നെ എല്ലാവിധ സുരക്ഷ സംവിധാനങ്ങളും അവിടെ ഒരുക്കിയിരുന്നു.

ബാലന്‍ കെ നായര്‍ അവതരിപ്പിച്ച വില്ലന്‍ ഹെലികോപ്റ്ററില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ ജയന്റെ കഥാപാത്രം അയാളെ പിടിച്ച് കൊണ്ട് വരുന്ന രംഗമാണ്. അധികം ഉയരത്തിലല്ലായിരുന്നു ഹെലികോപ്റ്റര്‍. ബൈക്കില്‍ നിന്നും ഹെലികോപ്റ്ററിലേക്ക് കയറുന്ന രംഗമായിരുന്നു ചിത്രീകരിക്കുന്നത്. ഡ്യൂപ്പ് ആയിരുന്നു ആ രംഗം ചിത്രീകരിക്കേണ്ടിയിരുന്നതെങ്കിലും ജയന്‍ അതിന് കൂട്ടാക്കിയിരുന്നില്ല. ഹെലികോപ്റ്ററിലേക്ക് കയറിയ ജയന്‍ അതിന്റെ സ്റ്റാന്‍ഡില്‍ കാല്‍ ലോക്ക് ചെയ്ത് നിര്‍ത്തി.

നല്ല ഭാരമുള്ളയാളാണ് ജയന്‍. ബാലന്‍ കെ നായരുടെയും ജയന്റെയും പിന്നെ പൈലറ്റിന്റെയും ഭാരം ഒരു ഭാഗത്തേക്ക് വന്നു. അത് ഹെലികോപ്റ്ററിന്റെ ബാലന്‍സിനെ സാരമായി ബാധിച്ചു.പൈല്റ്റ് ഹെലികോപ്റ്റര്‍ മുകളിലേക്ക് കൊണ്ടുപോയി ബാലന്‍സ് ചെയ്യാന്‍ നോക്കി. പക്ഷെ സാധിച്ചില്ല. പിന്നെ ലാന്‍ഡ് ചെയ്യാന്‍ നോക്കി. പക്ഷെ ലാന്‍ഡിങ്ങിനിടെ ലീഫ് നിലത്ത് തട്ടി ഹെലികോപ്റ്റര്‍ പൂര്‍ണമായും ഇരുന്നു പോയി.

ജയന്റെ കാല് ലോക്ക് ആയതിനാല്‍ താഴേക്ക് ചാടാന്‍ പറ്റിയില്ല. തലയുടെ പിന്‍ഭാഗം നിലത്ത് തട്ടി. പൈലറ്റിന് കാര്യമായ പരിക്കൊന്നും അപകടത്തില്‍ പറ്റിയല്ല. ബാലന്‍ കെ നായരുടെ കാലിന് ഒടിവ് സംഭവിച്ചു. മൂവരെയും അവിടെ നിന്ന് മാറ്റിയപ്പോഴെക്കും ഹെലികോപ്റ്റര്‍ പൂര്‍ണമായും കത്തി നശിച്ചു.ഹോസ്പിറ്റലിലേക്ക് പോകും വഴി ശക്തമായ മഴ പരീക്ഷണമായെത്തി. കാറുകള്‍ക്ക് പോലും പോകാന്‍ പറ്റാത്ത അവസ്ഥ. അത് കൊണ്ട് തക്ക സമയത്ത് എത്തിക്കാന്‍ പറ്റിയില്ല. തലയോട്ടിയില്‍ നല്ല പേലെ പരിക്ക് പറ്റിയിരുന്നു. രക്തം ഒരുപാട് വാര്‍ന്ന് പോയി.

കൃത്യസമയത്ത് എത്തിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ ഒരു പക്ഷെ ജയന്‍ ഇന്നും ജീവിച്ചിരുപ്പുണ്ടായേനെ. ജയന്റെ മരണവുമായി ബന്ധപ്പെട്ട് ബാലന്‍ കെ നായരുടെ പേര് പലരും വലിച്ചിഴയ്ക്കുന്നുണ്ട്. അതില്‍ യാതൊരു കഴുമ്പുമില്ല. ബാലന്‍ കെ നായര്‍ അങ്ങനെ ചെയ്യില്ല. വളരെ നല് വ്യക്തിയാണദ്ദേഹം. അദ്ദേഹത്തിന് ജയനുമായി വ്യക്തിപരമായ പ്രശ്‌നങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. ജയനോട് ആര്‍ക്കും വ്യക്തി വൈരാഗ്യം തോന്നില്ല.

തെന്നിന്ത്യയില്‍ വിജയക്കൊടി പാറിച്ച സര്‍ക്കാര്‍ സിനിമ കേരളത്തില്‍ നിയമക്കുരുക്കില്‍. പുകയില നിയന്ത്രണ നിയമം അഞ്ചാം വകുപ്പ് പ്രകാരമാണ് ക്രിമിനല്‍ കേസെടുത്തത്. നടന്‍ വിജയ് ആണ് ഒന്നാം പ്രതി. നിര്‍മാതാവും വിതരണക്കാരനുമാണ് രണ്ടും മുന്നും പ്രതികള്‍. ഡി.എം.ഓ തൃശൂര്‍ ജുഡീഷ്യല്‍ മജിസട്രേറ്റ് കോടതിയില്‍ റിപ്പോര്‍‍ട്ട് സമര്‍പ്പിച്ചു. കോടതിയില്‍ നിന്ന് പ്രതികള്‍ക്ക് സമൻസ് അയക്കും. രണ്ടു വര്‍ഷം വരെ തടവും 1000 രൂപ പിഴയും ലഭിക്കാവുന്ന വകുപ്പാണിത്.

വിജയിയുടെ സൂപ്പര്‍ഹിറ്റ് ചിത്രം ആരോഗ്യവകുപ്പിന്റെ കണ്ണില്‍ കരടായത് ഇങ്ങനെ: നായകന്‍ പുകവലിക്കുന്ന പോസ്റ്റര്‍ പതിച്ചു. പുകവലി ആരോഗ്യത്തിന് ഹാനികരമെന്ന മുന്നറിയിപ്പും പോസ്റ്ററില്ല. തൃശൂരിലെ വിവിധ സിനിമ തിയറ്ററുകള്‍ പരിശോധിച്ചു. ഫാന്‍സുകാരുടെ നല്ല കട്ട പോസ്റ്റര്‍. തലയുയര്‍ത്തി നില്‍ക്കുന്ന വിജയിയുടെ ചുണ്ടില്‍ സിഗരറ്റും. ആദ്യം പോസ്റ്ററുകള്‍ പിടിച്ചെടുത്തു. ഫാന്‍സുകാരുടെ ഫ്ളക്സും പൊക്കി. തൃശൂര്‍ ഡി.എം.ഒയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

കോടതിയില്‍ നിന്ന് സമന്‍സ് കിട്ടിയാല്‍ ഇളയദളപതി തൃശൂരിലേക്ക് വരുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. അഭിഭാഷകരെ നിയോഗിച്ച് മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകുമോയെന്നും ആരാധകര്‍ക്ക് അറിയണം. പോസ്റ്റര്‍ അടിച്ചവരുടെ അശ്രദ്ധയാണ് ഇവിടെ കേസിന് വഴിയൊരുക്കിയത്. സര്‍ക്കാര്‍ സിനിമ പുറത്തിറങ്ങിയ ദിവസം തൊട്ട് ആരാധകരുടെ വഴിനീളെ ഇത്തരം പോസ്റ്ററുകള്‍ പതിച്ചിരുന്നു. ആരോഗ്യവകുപ്പിന് കേസെടുക്കാന്‍ വകുപ്പുണ്ടെന്ന് അറിയാവുന്ന ആരോ ഡി.എം.ഒയ്ക്കു പരാതി അയച്ചു. അങ്ങനെ, പരാതി പരിശോധിച്ചപ്പോഴാണ് പോസ്റ്ററിലെ അപാകത കണ്ടെത്തിയതും േകസെടുത്തതും.

അമാനുഷിക കഥാപാത്രങ്ങളുടെ പിതാവ് സ്റ്റാന്‍ ലീ അന്തരിച്ചു. സ്പൈഡര്‍മാനും അയണ്‍ മാനും ഉള്‍പ്പടെ അന്‍പതിലേറെ കോമിക് കഥാപാത്രങ്ങള്‍ മാര്‍വല്‍ കോമിക്സ് മുന്‍ ചീഫ് എഡിറ്ററായിരുന്ന സ്റ്റാന്‍ ലീയുടെ സൃഷ്ടിയാണ്. അമേരിക്കയിലെ ലോസാഞ്ചലസിലായിരുന്നു 95 കാരനായ സ്റ്റാന്‍ ലീയുടെ അന്ത്യം.
ലോകത്തെ സ്വപ്നം കാണാന്‍ പഠിപ്പിച്ച സൂപ്പര്‍ ഹീറോ. ചിലന്തിയെ രക്ഷകനാക്കിയ ഇതിഹാസം. സ്റ്റാന്‍ലി മാര്‍ട്ടിന്‍ ലീബര്‍ എന്ന സ്റ്റാന്‍ ലീ. എക്സ് മെന്‍, സ്പൈഡര്‍മാന്‍, ഹള്‍ക് അയണ്‍ മാന്‍, തോര്‍ ഡോക്ടര്‍ സ്ട്രെയിഞ്ച് . പിതാവിന്റെ മരണത്തില്‍ പൊട്ടിക്കരയുന്ന സൂപ്പര്‍ ഹീറോകളുടെ നിര ഇനിയുമേറെ.

Image result for stan-lee-passed-away

മാര്‍വല്‍ കോമിക്സില്‍ സാധാരണക്കാരനായി ജോലിക്കുകയറിയ സ്റ്റാന്‍ ലി ഭാവനകളുടെ അതികായനായി വളര്‍ന്നു. ജര്‍മാനിക് മിതോളജിയിലെ ഇടിമുഴക്കത്തിന്റെ ദേവനായ തോര്‍ സ്റ്റാന്‍ ലിയുടെ ഭാവനയില്‍ സൂപ്പര്‍ ഹീറോയായി.
മാര്‍വല്‍ സിനിമകളില്‍ സൃഷികള്‍ക്കൊപ്പം സൃഷ്ടാവും വേഷമിട്ടു. ഒരു ഡോളറിന്റെ ബിസിനസില്‍ നിന്ന് മാര്‍വല്‍ കോമിക് കഥാപാത്രങ്ങളെ സിനിമയായും കംപ്യൂട്ടര്‍ ഗെയിമായും കോടികളുടെ വ്യവസായമാക്കി മാറ്റി സ്റ്റാന്‍ ലീ.

RECENT POSTS
Copyright © . All rights reserved